എം
ടി .വാസുദേവൻ നായരുടെ യാത്രാനുഭവ സ്മരണകൾക്ക് 'ആൾക്കൂട്ടത്തിൽ തനിയെ '
എന്നാണ് പേരിട്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനു വ്യക്തിത്വം ഇല്ലല്ലോ.
ചിന്തിക്കുന്നവൻ അവിടെ ഒറ്റപ്പെടും. ആൾക്കൂട്ടം ഒരു വലിയ ശരീരമാണ്. അത്
ചിലപ്പോൾ ആക്രമിച്ചേക്കാം. പിന്നീട് എം.ടി എഴുതിയ ഒരു തിരക്കഥയും ഇതേ
പേരിലായിരുന്നു. അത് ഐ.വി.ശശി സിനിമയാക്കി. ഈ കൊറോണക്കാലത്ത് ,ആരിൽ
നിന്നെല്ലാമാണ് അകലം പാലിക്കേണ്ടതെന്ന് ആലോചിച്ച് വിഷണ്ണരാവുന്നവർക്ക് എം.
ടി യുടെ ഈ ഗ്രന്ഥനാമം കൂടുതൽ ആലോചിക്കാൻ സഹായിക്കും. അവനവനിൽ നിന്ന് അകലം
പാലിച്ചാലോ ?
കൊറോണ നമ്മെ ആൾക്കൂട്ടത്തിലും ഒറ്റപ്പെടുത്തി.സമീപത്തുള്ള കൂട്ടം വർജ്യമായിത്തീരുന്ന പോലെ .ഇത് അടുത്തുള്ളവനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. ബന്ധമോ സ്വന്തമോ ഒന്നും പ്രശ്നമല്ല.വൈവാഹിക ജീവിതത്തിൽ ഇത് അകൽച്ചയ്ക്ക് ഇടയാക്കാവുന്നതാണ്. ആരിലും രോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ അപരൻ ഒരു രോഗാണുവാണെന്ന തോന്നൽ എല്ലാ പ്രണയങ്ങളും നശിപ്പിക്കും. അകൽച്ച ഇപ്പോൾ ഒരു വേദവാക്യമാണ്. അത് അതിജീവനത്തിനു അത്യാവശ്യമാണ്. ഒരിക്കലും പുറത്തു പോയിട്ടില്ലാത്ത ദമ്പതികൾ പോലും ചിലപ്പോൾ പരസ്പരം സംശയിച്ചേക്കാം. കാരണം മരണഭയം ഏറ്റവും വലിയ രോഗമാണ് .രോഗങ്ങളെ സൃഷ്ടിക്കുന്ന രോഗമാണത്. കൊറോണക്കാലത്ത് മാനവരാശിക്ക് അതിജീവനത്തിനു മാതൃകയാക്കാവുന്ന ഒരു മനഷ്യനുണ്ട്.
അമെരിക്കയുടെ ജയിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ആൽബെർട്ട് വുഡ്ഫോക്സ് ആണത് .ഈ മനുഷ്യൻ ഒരു മഹാവിസ്മയമായി നമുക്കു മുമ്പിൽ ഉള്ളപ്പോൾ കൊറോണ ക്വാറൻ്റൈനെ എങ്ങനെ സമീപിക്കണം ?
നാല്പത് വർഷത്തിലേറെക്കാലമാണ് വുഡ്ഫോക്സ് ജയിലിൽ കഴിഞ്ഞത്.1972 ൽ ഒരു ജയിൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ആക്റ്റിവിസ്റ്റായ വുഡ്ഫോക്സ് പിടിയിലാവുന്നത്.ലൂസിയാനയിലെ അംഗോള ജയിലിൽ നാലു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ഒറ്റമുറി ജയിലിൽ കിടന്നു .ജീവനോടെ പുറത്തു വരുമെന്ന പ്രതീക്ഷയില്ലായിരുന്നു.
2016 ഫെബ്രുവരിയിലാണ് അധികൃതർ വുഡ്ഫോക്സിനെ ദയാഹർജിയിലൂടെ പുറത്തു വിട്ടത്.ചെയ്യാത്ത കുറ്റത്തിനാണ് ഈ പീഡനം അനുഭവിച്ചത്.ഒരു തെളിവും ഉണ്ടായിരുന്നില്ല .എന്നാൽ ജീവിതം നിരാശയുടെ ഇരുട്ടുകൊണ്ട് മൂടപ്പെടുമ്പോൾ എങ്ങനെ അതിൽ നിന്നു കരകയറും ? ദീർഘകാലത്തേക്ക് പൊരുതാൻ മനുഷ്യനാകുമോ ? ഒരു ശൂന്യതയെ നേരിടാൻ ഭയമാണോ ഉപകരിക്കുന്നത് ? അല്ലെങ്കിൽ സർവ്വതും എതിരായി വരുമ്പോൾ ആശ്രയിക്കാനെന്താണുള്ളത് ?ഇരുട്ടിൻ്റെ നീണ്ടുപോകുന്ന പാതകളിൽ പ്രകാശത്തെ സങ്കല്പിക്കാനാവുമോ ?
വുഡ്ഫോക്സ് മനുഷ്യൻ്റെ അജയ്യമായ ശക്തിയുടെ പ്രതീകമാണ്. ജീവിതം കണ്ണുനീരല്ല, ഉരുക്കുപോലെയുള്ള ആത്മാവിൻ്റെ അസ്ഥിയാണെന്ന് ഈ വിചിത്ര മനുഷ്യൻ കാണിച്ചു തരുന്നു. ഇപ്പോൾ എഴുപതു വയസ്സ് പിന്നിട്ട വുഡ്ഫോക്സ് ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജനാണ്. അദേഹം കറുത്ത വർഗക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ബ്ളാക്ക് പാന്തർ പാർട്ടി അംഗവുമായിരുന്നു.
അമെരിക്കയിൽ ഏറ്റവും സുരക്ഷയുള്ള ജയിലാണ് അംഗോളയിലേത്.പതിനെണ്ണായിരം ഏക്കർ വിസ്തീർണമുള്ള ആ പ്രദേശത്തിൻ്റെ മൂന്നു വശവും മിസ്സിസിപ്പി നദി ഒഴുകുന്നു.
ജയിൽ മോചിതനായ ശേഷം വുഡ് ഫോക്സ് എഴുതിയ "സോളിറ്ററി :അൺബ്രോക്കൻ ബൈ ഫോർ ഡെക്കേഡ്സ് ഇൻ സോളിറ്ററി കൺഫൈൻമെൻ്റ് .മൈ സ്റ്റോറി ഓഫ് ട്രാൻസ്ഫർമേഷൻ ആൻഡ് ഹോപ്പ് " എന്ന കൃതി പ്രശസ്തമാകുകയാണ്.
പ്രതീക്ഷയുടെ തുരങ്കം.
ജയിലധികാരികളുടെ ദിവസേനയുള്ള തോന്നിയവാസങ്ങളും അക്രമങ്ങളും സഹിച്ചാണ് ജീവിച്ചത്. ഇത് അദ്ദേഹത്തിനു സ്വന്തം ശക്തി മനസ്സിലാക്കാൻ സഹായകമായി.ഇതാണ് ദീർഘകാല ദുരിതത്തെ തരണം ചെയ്യാനുള്ള കരുത്തിൻ്റെ രഹസ്യം.മനുഷ്യത്വരഹിതമായ ഏകാന്ത തടവ് പരിഷ്കൃത ജനാധിപത്യത്തിനു അലങ്കാരമാണോ എന്ന ചോദ്യം ഈ കൃതി ഉയർത്തുകയാണ്.ഒരു കൗമാരക്കാരനെ അമ്പതുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നതിലെ യുക്തി വ്യക്തമാവുന്നില്ല .
പ്രതികൂല സാഹചര്യങ്ങളിൽ ,അസ്വാതന്ത്ര്യത്തിൻ്റെ കെടുതികളിൽ ഒരാൾ തൻ്റെ ആന്തരിക ചൈതന്യത്തെ നഷ്ടപ്പെടുത്താതെ എങ്ങനെ അതിജീവിക്കും. ? മനുഷ്യനിൽ ശക്തി ഇനിയും അവശേഷിക്കുന്നു. മോചനമില്ലെന്നു തോന്നുന്ന ഒരു ഘട്ടത്തിൽ ,ദൂരെയെവിടെയെങ്കിലും പ്രതീക്ഷയുടെ ഒരു കണമുണ്ടെന്നുള്ള ചിന്ത ചിലപ്പോൾ സഹായിച്ചേക്കാം. സ്വയം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിച്ചാലും ,മർദ്ദനമേൽക്കുമ്പോൾ എല്ലാം കൈവിട്ടു പോകും. ജയിലിൽ തത്ത്വചിന്തകനാവുന്നതിനു പകരം കൂടുതൽ പഠിക്കാനാണ് വുഡ്ഫോക്സ് ശ്രദ്ധിച്ചത്.
കൂടുതൽ ആകുലപ്പെടുന്നത് ,അങ്ങനെ ചെയ്താൽ പ്രയോജനമുള്ളതുകൊണ്ടോ ,വേറൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ടോ ആണ്.ഇതു രണ്ടും തിരുത്താൻ അദ്ദേഹത്തിനു സാധിച്ചു.അദ്ദേഹം വായിക്കാനാണ് ഒഴിവുവേളകൾ നീക്കിവച്ചത്. വായിക്കുമ്പോൾ നമ്മൾ മറ്റൊരാളാകുന്നു. കൂടുതൽ എന്തോ ചെയ്യാനുണ്ടെന്ന തോന്നൽ അതോടെ ഉണ്ടാവുന്നു.
വലിയ മാനസിക പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു നിൽക്കാമെന്ന പാഠം ജന്മവാസന പോലെ അഭ്യസിക്കേണ്ടതുണ്ട്. കറുത്ത വർഗ്ഗക്കാർക്കെതിരെ നടന്ന അതിക്രമങ്ങളാണ് വുഡ്ഫോക്സിനെ ഒരു പ്രതികരണ ശേഷിയുള്ള മനുഷ്യനാക്കിയത്. എന്നാൽ ഒരിക്കലും വേദനകൾ വെറുപ്പിലേക്ക് നമ്മെ തള്ളിവിടരുത്. അത് മറ്റുള്ളവരോടുള്ള ദയയായി രൂപാന്തരപ്പെടണം - ഇതാണ് വുഡ് ഫോക്സ് മുറുകെപ്പിടിച്ച തത്ത്വം. പകയും ദേഷ്യവും നമ്മെത്തന്നെ നശിപ്പിച്ചേക്കാം. അദ്ദേഹം എഴുതുന്നു: 'ജയിലിൽ ചെറുത്തു നിന്നാൽ വൻ തിരിച്ചടിയുണ്ടാക്കും. ഒരു മനുഷ്യനാണ് നമ്മൾ എന്ന് അവർ ഒരിക്കലും അംഗീകരിക്കുകയില്ല. അങ്ങനെയുള്ള ഐഡൻ്റിറ്റികൾ അവർ ആദ്യമേ നശിപ്പിക്കും. ജയിൽജീവികൾ ശരിയായ അടിമകളാണ്. എന്നാൽ മാനസികമായി കീഴടങ്ങരുത്. അത് തകരാത്ത ഒരു ബലം നൽകും. പുസ്തകങ്ങൾ വായിക്കാൻ തയ്യാറായാൽ അത് ഒരു ചെറുത്തുനില്പായി രൂപാന്തരപ്പെടും. അതിലൂടെ നമുക്ക് മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചും സഹജീവി സ്നേഹത്തെക്കുറിച്ചം ധാരണയുണ്ടാകും.'
ഒട്ടും പ്രതീക്ഷ തരാത്ത കാലത്തും ഒരു മനുഷ്യൻ ജീവിച്ചതിൻ്റെ സാക്ഷ്യമാണിത്. കൂടുതൽ മെച്ചപ്പെട്ട ലോകവീക്ഷണത്തിനും സാമൂഹ്യ ചുറ്റുപാടുകൾക്കും ഉതകുന്ന തരത്തിൽ ഒരാൾക്ക് വളരാനാകും .അത് ഒരു ജീവിത ശൈലിയായി തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ചിലപ്പോൾ മനുഷ്യർ അവർക്ക് വേണ്ടിയല്ല ജീവിക്കുന്നത്; അവർ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഏതോ ആളുകൾക്ക് വേണ്ടിയാണ്. പ്രതീക്ഷ ഒരു തുരങ്കമാണ്. അത് വളരെ ദൈർഘ്യമേറിയതാകാം.എന്നാൽ അതിലെ കടന്നു പോകുക തന്നെ വേണം. രോഗം ഒരു തടവറയാണ്. അവിടെ രോഗി ഏകാന്തനായി കഴിയുന്നു. അയാളുടെ മനസ്സാണ് ആ ഒറ്റമുറി. അവിടെ നിന്നു മോചനം കിട്ടുന്നതിനു വേണ്ടി ആ ഏകാന്തവാസത്തെ പരിവർത്തന വിധേയമാക്കേണ്ടതുണ്ട്.അതായത്, ഇരുണ്ട വികാരങ്ങളിൽ നിന്ന് അകറ്റി നിർത്തണം.
വസന്തം പുറത്തുണ്ട്; അത് അകലെയുമല്ല.
ആനുകാലികം
കുട്ടികൾ എഴുതുന്നതും മുതിർന്നവർ എഴുതുന്നതും വേലികെട്ടി തിരിക്കേണ്ടതുണ്ടോ. ? എന്നാൽ ഇപ്പോൾ അങ്ങനെ സംഭവിക്കുകയാണ്. 'ഭാഷാപോഷിണി'യിൽ യുവജനങ്ങൾക്കും തുടക്കക്കാർക്കും വേണ്ടി 'യുവസഭ'യുണ്ട്. പ്രായമാണ് ഈ വിഭാഗത്തിനു വിന.അമ്പതു വയസ്സിൽ എഴുതിതുടങ്ങിയാൽ ഈ പ്രശ്നം ഉണ്ടാകില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'വാക്ക് വിത്ത് ' എന്ന കാറ്റഗറിയിലാണ് വിദ്യാർത്ഥികളുടെ സാഹിത്യരചനകൾ വന്നു വീഴുന്നത്.
എന്നാൽ സാഹിത്യരചനയുടെ ഗുണം നിർണയിക്കുന്നത് പ്രായമോ ,പഠിച്ച കലാലയമോ ഒന്നുമല്ല. പത്തൊൻപതാം വയസ്സിൽ ഫ്രഞ്ച് കവി റിംബോ എഴുത്ത് നിർത്തി. അദ്ദേഹം മുപ്പത്തിയേഴ് വയസ്സുവരെയേ ജീവിച്ചുള്ളു. അതായത് , റിoബോയ്ക്കു ,നമ്മുടെ കാഴ്ചപ്പാടിലുള്ള മുതിർന്നവരുടെ സഭയിൽ ഇടപെടാൻ അധികമൊന്നും അവസരം ലഭിക്കാതെ പോയി.എന്നാൽ റിംബോയെ ഫ്രഞ്ച് സാഹിത്യലോകം കണക്കാക്കിയിട്ടുള്ളത് എഴുപത്തിയൊൻപത് വയസുവരെ ജീവിച്ചിരുന്ന പ്രഗത്ഭനായ കവി പോൾ വാലേറിയുടെ ഒപ്പമാണ്. പ്രായത്തിൻ്റെ സ്കെയിൽ വച്ച് കവിതയെ അളക്കുന്നത് അർത്ഥശൂന്യമാണ്.കവിത വേറൊരു ഒഴുക്കാണ്.മുതിർന്ന കവികളെ നിശ്ശബ്ദരാക്കുന്ന വിധം ശക്തമായി എഴുതുന്ന കുട്ടികൾ ഉണ്ട്.പക്ഷേ അവർക്ക് സംവരണക്കൂട്ടിലേ അധികാരികൾ സ്ഥാനം നൽകുന്നുള്ളു. മലയാളികൾക്ക് പൊതുവിൽ ആരുടെയും പ്രതിഭയെ മനസ്സിലാക്കാൻ കഴിവില്ല. വല്ലവരും നല്ലതാണെന്ന് വിളിച്ചു പറഞ്ഞാലേ അംഗീകരിക്കൂ.
സാഹിത്യത്തിൽ പ്രധാനം മനസ്സിൻ്റെ പ്രായമാണ്; ശരീരത്തിൻ്റെയല്ല .
സാലിം സാലി എന്ന ബി.എഡ് വിദ്യാർത്ഥിയുടെ കവിത 'യുദ്ധം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 9 ) വാക്ക് വിത്ത് എന്ന വിഭാഗത്തിൽ ,ഏറ്റവും ഒടുവിലത്തെ പേജുകളിലാണ് വന്നത്.
'പ്രണയിക്കുമ്പോൾ
നിങ്ങൾ യുദ്ധം ചെയ്യുകയാണ്.
എന്നുവെച്ച്
പരിചിതമല്ലാത്ത ഒരു രാജ്യത്തേക്ക്
പൊടുന്നനെ കടന്നു ചെല്ലരുത്.
അവർ സ്വന്തം രാജ്യത്തേക്ക്
തിരിച്ചയക്കും.
അല്ലെങ്കിലും ആ രാജ്യത്തേക്ക്
കടന്നുചെല്ലാൻ
എന്ത് രേഖകളാണ്
നിങ്ങൾക്കുള്ളത്?.
ആ രാജ്യത്തെ
വഴികൾ
അവിടത്തെ ഋതുക്കൾ
കാറ്റ് ,
തിരകളെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം. ?'
ഇത്രയും വ്യക്തതയോടെ ആലോചിക്കാൻ കഴിവുള്ള വ്യക്തിയിലാണ് കവിതയുടെ യുവത്വമുള്ളത്.
പ്രമുഖ ഇംഗ്ളീഷ് കവി ജോൺ കീറ്റ്സ് ഇരുപത്തിയഞ്ച് വയസ്സുവരെ മാത്രമാണ് ജീവിച്ചത് .എന്നാൽ അദ്ദേഹം പരിഗണിക്കപ്പെടുന്നത് ഷെല്ലി ,ബൈറൺ എന്നിവരോടൊപ്പമാണ്. ലോക കവിതയിലെ അനിഷേധ്യമായ ഒരു ഗുരുവാണ് കീറ്റ്സ്.അദേഹത്തെ നമ്മൾ 'വാക്ക് വിത്ത്' കാറ്റഗറിയിൽ ,യുവസഭയിൽ ഉൾപ്പെടുത്തി തരം തിരിച്ചു നിർത്തുകയാണെങ്കിൽ അതിനെ വലിയ അബദ്ധമായി ചരിത്രം വിലയിരുത്തുകയില്ലേ ?
കഥ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ 'കെ.പി.ഉമ്മർ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 12) ഒരു കഴമ്പില്ലാത്ത കഥയാണ്. ഇതുപോലുള്ള കൃത്രിമ രചനകൾ നല്ല വായനക്കാരുടെ സമയം അപഹരിക്കുകയാണ്. യാതൊരു പ്രചോദനവുമില്ലാതെ ദുഷ്ടലാക്കോടെ എഴുതിയ കഥയാണിതെന്ന് പറയട്ടെ. നല്ലൊരു നടനായ കെ.പി.ഉമ്മറിനോടുള്ള അസൂയ മൂത്ത് ,മരണാനന്തരം അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ഇറങ്ങിയിരിക്കയാണ് കഥാകൃത്ത്. സിനിമയിൽ നായകനടന്മാർക്ക് നേർക്ക് നേർ വന്ന് ഏറ്റുമുട്ടാൻ മടിയില്ലാതിരുന്ന ഉമ്മർ ഈ കഥ വായിച്ചിരുന്നെങ്കിൽ കഥാകൃത്തിനെ മാത്രമല്ല പത്രാധിപരെയും കൈകാര്യം ചെയ്യുമായിരുന്നു. അത്രയ്ക്ക് ആശയദരിദ്രവും ദയനീയവുമാണ് ഈ കഥ .
ഉമ്മർ എന്ത് തെറ്റു ചെയ്തു ?സിനിമയിലെ വില്ലൻ വേഷങ്ങൾ കണ്ട് അത് യഥാർത്ഥ സ്വഭാവമാണെന്ന് തെറ്റിദ്ധരിക്കുന്നവർ കലാസ്വാദനത്തിൽ എത്ര പിന്നിലായിരിക്കും! ?ഈ കഥയിൽ ഒരു ഗോപാലകൃഷ്ണനുണ്ട്. നല്ല വിദ്യാഭ്യാസവും കലാബോധവുള്ള ഒരാൾ .പക്ഷേ ,കഥാകൃത്ത് അയാളെ ഒരു യുക്തിയുമില്ലാതെ ഭ്രാന്തനാക്കിയിരിക്കുന്നു. അയാൾക്ക് ഒരു കാര്യത്തിലേ ഭ്രാന്തുള്ളു .തനിക്ക് ഒരു ബന്ധവുമില്ലാത്ത കെ.പി.ഉമ്മർ എന്ന നടൻ തൻ്റെ പിന്നാലെ വന്ന് ഉപദ്രവിക്കുകയാണെന്ന് അയാൾ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു അസുഖം കഥാകൃത്തിൻ്റെ കേസ് ഡയറിയിൽ മാത്രമേ കാണൂ.ഗോപാലകൃഷ്ണൻ ഉമ്മറനെ അകാരണമായി തെറി പറഞ്ഞു കൊണ്ടിരിക്കുകയാണ്.എന്തിന്? കഥാകൃത്ത് ഭ്രാന്തിനെപ്പോലും പരിഹസിക്കുകയാണ്. വല്ലവരുടെ യും ഭ്രാന്ത് ആസ്വദിക്കന്നത് മനുഷ്യത്വമില്ലാത്തവരുടെ പണിയാണ്. ഭ്രാന്താണെന്ന് അറിഞ്ഞിട്ടും അയാളോടു തർക്കിക്കാൻ ,കഥാന്ത്യത്തിൽ ,കഥാകൃത്തിൻ്റെ പ്രതിനിധിയായ പത്രപ്രവർത്തകൻ തയ്യാറാവുന്നത് ഇതിനു തെളിവാണ്. കഥാകൃത്ത് സൗജന്യമായി ഒരു തിയറി അവതരിപ്പിക്കുന്നുണ്ട്: കോഴിക്കോടൻ ഉപ്പേരി കഴിച്ചാൽ പകയും ദ്വേഷവും മാറുമെന്ന്! എങ്കിൽ പാകിസ്ഥാനിലേക്ക് നല്ല തോതിൽ ഉപ്പേരി കയറ്റി വിടാമല്ലോ!
ഒരു ഹിന്ദുവായ ഗോപാലകൃഷ്ണൻ മുസ്ലീമായ ഉമ്മറിനെ കാരണമില്ലാതെ പുലഭ്യം പറയുന്നത് ഒരു മിത്താക്കിയെടുക്കാൻ ആഴ്ചപ്പതിപ്പും കൂട്ടുനിൽക്കുകയാണോയെന്ന് ആരെങ്കിലും ശങ്കിച്ചാൽ കുറ്റപ്പെടുത്താനാവില്ല. സാമൂഹ്യബോധമില്ലാത്ത കഥാകൃത്തുക്കളിൽ നിന്ന് ഇത് പ്രതീക്ഷിക്കണം. സാഹിത്യം നമ്മുടെ വക്രബുദ്ധി പ്രയോഗിക്കാനുള്ള ഇടമല്ല. അവിടെ നമ്മുടെ നിഷ്കളങ്കതയുടെ പാരമ്യം കൊണ്ടുവരണം. മനുഷ്യന് അജ്ഞാതമായ ആത്മീയമൈത്രി ആരായുകയാണ് വേണ്ടത്. ബഷീറിൻ്റെ കഥകളിൽ അതാണുള്ളത്.കുമാരനാശാൻ്റെ നളിനി ,ലീല തുടങ്ങിയ കാവ്യങ്ങൾ നോക്കൂ.മനുഷ്യത്വത്തിൻ്റെ അതിരുകൾ വികസിക്കുന്നത് കാണാം.
സൗന്ദര്യബോധമാണ് ഉരകല്ല്. കൃത്രിമമായ സാഹസങ്ങളല്ല.കുറച്ച് നാളുകൾക്കു മുമ്പ് എൻ.എസ്.മാധവൻ 'പാലു പിരിയുന്ന കാലം' എന്നൊരു കഥയും ഇതേ ആഴ്ചപ്പതിപ്പിൽ എഴുതി. പൊയ്ത്തുംകടവിൻ്റെ കഥയിലെ കുത്സിത ബുദ്ധി തന്നെയാണ് അതിലും കണ്ടത്. എഴുത്തുകാർക്ക് നിർമ്മലബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം കഥകൾ വേറെ ആരുടെയെങ്കിലും ഡിസൈൻ ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .മാധവനും ആ കഥയിൽ യുക്തി നഷ്ടപ്പെടുകയായിരുന്നു. കുപ്പിക്കകത്ത് ഭദ്രമായി പൊതിഞ്ഞു വച്ച മനുഷ്യമാംസത്തിൻ്റെ മണം ദൽഹി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള നായ്ക്കൾ പിടിച്ചെടുത്തുവത്രേ! കഥാകാരനോടു ഇതേ പറയാനുള്ളു: നായ്ക്കൾ നന്ദിയുള്ളവരാണ്. അവരെ കുറച്ചു കാണരുത്.
കഥ പറയാൻ നല്ല പ്രകൃതിസ്നേഹവും സത്യസന്ധതയും വേണം. ഏതെങ്കിലും ഒരു ഗൂഢപദ്ധതി മനസ്സിലിട്ടുകൊണ്ട് കഥ എഴുതരുത്. എഴുതിയാൽ ഇങ്ങനെയിരിക്കും.
ഇരവി എഴുതിയ 'പൊട്ടൻചിറ (കലാകൗമുദി, ഏപ്രിൽ 5) അതിൻ്റെ അകൃത്രിമത്വത്തിലും ആത്മാർത്ഥതയിലുമാണ് ശ്രദ്ധ നേടുന്നത്. ഒരു കൊട്ടേഷൻ കൊലപാതകി സ്വാഭാവിക കുടുംബ ജീവിതത്തിൽ എങ്ങനെ തന്മയീഭവിച്ച് ,സോദ്ദേശ്യ കഥാപാത്രമാകുന്നുവെന്ന് ഇതിൽ വ്യക്തമാക്കുന്നു. ഒരാളെ വകവരുത്തിയ ശേഷവും പാടാനുള്ളതാണ് നസീർ പാടി അഭിനയിച്ച ദേവരാജൻ്റെ പാട്ട് എന്ന പുതിയ വേദം കഥാകൃത്ത് കൂട്ടി ചേർക്കുകയാണ്.
കവിത
പവിത്രൻ തീക്കുനി സറിയലിസവും പ്രണയവും ചേർത്തെഴുതിയ 'ഹരിക്ക് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 9 ) എന്ന കവിത ഒരു കാമുകൻ്റെ ഭ്രാന്ത് അനുഭവിപ്പിക്കുന്നു:
'ചോരകല്ലിച്ച തെരുവുകളിൽ
ഉന്മാദികൾ
ഉറഞ്ഞു തുള്ളുന്നുണ്ട്
തുമ്പികളിലേക്ക് പലായനം ചെയ്യുന്ന
ആത്മാവുകൾ
മഞ്ഞ വിരലുകൾ ചേർത്തു
പിടിക്കുന്നുണ്ട്.
അർബുദത്തിൻ്റെ
മൈൽക്കുറ്റികൾക്കരികെ
പ്രണയിനികൾ
ഇണചേരുന്നുണ്ട് ' .
ഇ .സന്ധ്യയുടെ 'ഇത്തിക്കണ്ണി ' (ഒരുമ) പ്രണയത്തെ ആദർശമായി കാണുന്ന ഒരുവളുടെ കാല്പനികത വെളിപ്പെടുത്തുന്നു .ആദർശങ്ങൾ നല്ലതാണെങ്കിലും അതിൽ കാല്പനികതയുടെ ഘടകം വളരെ ശക്തമാണ്. യഥാർത്ഥ വികാരത്തേക്കാൾ ,ആദർശം തന്നെ ഒരു ലക്ഷ്യമായി മാറും .ഗാന്ധിയൻ ആദർശമായാലും അത് ഒരാൾ എടുത്തണിഞ്ഞാൽ പിന്നെ മനുഷ്യനെ കാണാനാവില്ല ;ആദർശത്തെയാവും സ്റ്റേഹിക്കുക.സന്ധ്യയുടെ കവിതയിലെ വരികൾ ഈ ആദർശ ബോധത്തെ സാധൂകരിക്കുന്നു:
'നീ പോലുമറിയാതെ
നിന്നിൽ പറ്റിപ്പിടിച്ചു വളരുന്ന
ഒരിത്തിക്കണ്ണിയാകാനായിരുന്നു
എൻ്റെ വിധി.
നീ തരുന്ന രക്തവും മാംസവും വായുവും.
പുറത്തു നിന്ന് നിന്ദയും ശാപവും പഴിയും.
ക്രൂരമായി വെട്ടിവീഴ്ത്തി നിലത്തിട്ടാലും
അല്പനാൾകൂടി പഴയ ഓർമ്മയിൽ പിടിച്ചു നിൽക്കും.'
നാടകം
കരിവെള്ളൂർ മുരളി എഴുതിയ 'ആവിഷ്കാരത്തിൻ്റെ രാഷ്ട്രീയം മലയാളനാടകത്തിൽ ' എന്ന ലേഖനത്തിൽ (സാഹിത്യലോകം ) ഇന്നത്തെ നാടകങ്ങൾ കാലത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് എഴുതിയത് ശ്രദ്ധേയമായി. ഇന്നത്തെ മനുഷ്യൻ്റെ നിസ്സഹായമായ അവസ്ഥകളെ നേരിടാനാകാതെ തനത് നാടകവേദിയെന്നൊക്കെ പറഞ്ഞ് ഒളിച്ചോടുകയാണ് . പ്രാചീനകലകളെ ഒരു ഗോത്രാനുഭവത്തിൻ്റെ മിശ്രിതമാക്കുകയാണ് തനത് നാടകവേദി ചെയ്തത്. അവിടെ സ്വതന്ത്രമായ സൗന്ദര്യാനുഭവം കാണാനുണ്ടായിരുന്നില്ല. ഈ നാടക പ്രവർത്തകർക്ക് കേരളീയതയുടെ പതിറ്റാണ്ടുകൾ തന്നെ നഷ്ടപ്പെട്ടു.
വാക്കുകൾ
1)എന്താണ് നരകം? എനിക്കു തോന്നുന്നത് സ്നേഹിക്കാൻ കഴിയാത്തതിൻ്റെ യാതനയാണത് എന്നാണ്.
ദസ്തയെവ്സ്കി ,
റഷ്യൻ സാഹിത്യകാരൻ .
2) 'കറുത്ത സാഹിത്യം' എന്നു പറയുന്നത് സാമൂഹ്യശാസ്ത്രം പോലെയാണ്; അത് സഹിഷ്ണുതയാണ്.ചിട്ടയായ ഒരു കലാരൂപമായി അതിനെ കാണേണ്ടതില്ല.
ടോണി മോറിസൺ ,
അമെരിക്കൻ പെൺ നോവലിസ്റ്റ്.
3)ഒരെഴുത്തുകാരൻ വിജയിച്ചു എന്നു പറയാവുന്ന നിമിഷങ്ങൾ ,അയാളുടെ ഉള്ളിലെ നീതിന്യായ സംവിധാനത്തെ കബളിപ്പിച്ച് പുറത്തു കടക്കുമ്പോഴാണ് സംഭവിക്കുന്നത്.
ടെഡ് ഹൂസ്,
ഇംഗ്ളീഷ് കവി.
4) നിശ്ശബ്ദമായി പ്രേമിക്കുന്നത് അസഹനീയമായ വേദനയുണ്ടാക്കുന്ന കാര്യമാണ്.
അന്ന അഖ്മത്തോവ,
റഷ്യൻ പെൺ കവി.
5) മറ്റൊരാളിൽ വിശ്വാസമില്ലാത്തവനെ, ഈ ലോകത്തിൽ മരിച്ചവനായി കണക്കാക്കാം.
ഗൊയ്ഥെ,
ജർമ്മൻ എഴുത്തുകാരൻ .
കാലമുദ്രകൾ
1)കലാമണ്ഡലം ഗോപി.
കഥകളി, ജീവിതത്തിൻ്റെ ഒരു വലുതാക്കി കാണിക്കലാണ്. ജീവിതത്തേക്കാൾ വലുത് എന്ന പ്രഖ്യാപനം .എന്നാൽ കഥകളി നടന്മാർ ,കലാമണ്ഡലം ഗോപിയെപ്പോലുള്ളവർ ,വ്യക്തി ജീവിതത്തിൽ പ്രതിഛായകളിൽ നിന്ന്കന്ന് സ്വയം ചെറുതാകാനാണ് ശ്രമിക്കുന്നത്.
2)എസ്.രമേശൻ നായർ.
രമേശൻ നായർ എന്ന കവിയെ ടി.വി യോ, താരനിശകളോ ,സ്റ്റുഡിയോ ഇൻ്റർവ്യുകളോ ,പ്രത്യേക സംഗീതനിശകളോ ,പബ്ളിസിറ്റിയോ ആകർഷിക്കുന്നില്ല. അദ്ദേഹം രോഗിയല്ല, വൈദ്യനല്ല;ഔഷധം തന്നെയാണ്.
3)ജോസഫ് മുണ്ടശ്ശേരി .
സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരു ഉല്പതിഷ്ണുവായിരിക്കെത്തന്നെ, അങ്ങേയറ്റം 'നോർമലാ'യിരിക്കാനും മുണ്ടശ്ശേരി നന്നായി അദ്ധ്വാനിച്ചു.
4) കെ.പി.അപ്പൻ.
ആകെ രണ്ടോ ,മൂന്നോ കവിതകളെഴുതിയവരെപ്പോലും പാഠപുസ്തകത്താളുകളിലേക്ക് എഴുന്നള്ളിക്കുന്നു. എന്നാൽ വിമർശന രംഗത്ത് നവാഭിരുചികളുടെ സൗന്ദര്യ മാനങ്ങളുള്ള ലേഖനങ്ങൾ എഴുതിയ കെ.പി.അപ്പനെ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന പ്രതിലോമ അദ്ധ്യാപക കമ്മിറ്റികൾ ഒരു ശാപമാണ്.
5)എ.അയ്യപ്പൻ.
ഒരു എസ്റ്റാബ്ളിഷ്മെൻ്റിനും തൻ്റെ കവിതയെയോ ജീവിതത്തെയോ സ്വാധീനിക്കാൻ കഴിയില്ല എന്ന് തെളിയിച്ച ഒരു കവിയേയുള്ളു ഇവിടെ ;അത് എ. അയ്യപ്പനാണ്.
ദർശനം
1) ഒരു നായയ്ക്ക് യജമാനനെ വേണം.അതാണ് അവൻ്റെ വംശമഹിമ .
2) പ്രണയം
യജമാനനാകാൻ കഴിയാത്തവർക്ക് പ്രണയത്തിൻ്റെ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ലഭിക്കില്ല.
3)സൂര്യൻ
ഓരോ ദിവസവും പുതിയ സൂര്യൻ ഉദിക്കുന്നു. ഇന്നലെകളിലെ സൂര്യന്മാർ എവിടെപ്പോയി ?എന്തെല്ലാമാണ് അപഹരിച്ചത് ?
4)ചന്ദ്രൻ
എല്ലാ വിഷാദങ്ങളും ചന്ദ്രൻ്റെ ഭാഗമാണ്; അല്പം തേൻ പുരട്ടി അതിനെ ഗാനാത്മകമാക്കുകയാണെങ്കിൽ അത് ചന്ദ്രികാചർച്ചിതമായ രാത്രിയുടെ ജീവനാണ്.
5)കവിത.
അപാരവും സ്വതന്ത്രവും നിർമ്മലവുമായ ഒന്നിനെ തേടിച്ചെല്ലാനുള്ള ജന്മവാസനയാണ് കവിതയുടെ താക്കോൽ.
നിറങ്ങൾ ഉണ്ടാകുന്നത്
സാധാരണ നിറങ്ങൾ ,പ്രകൃതിയിൽ കാണുന്ന നിറങ്ങൾ പെയിൻ്റുചെയ്യരുതെന്നാണ് പ്രമുഖ ഡച്ച് ചിത്രകാരനായ വിൻസെൻ്റ് വാൻഗോഗ് പറഞ്ഞത്. അത് മഹത്തായ ഒരു ആദർശവാക്യമായി നവീന ചിത്രകാരന്മാർക്ക് സൂക്ഷിക്കാവുന്നതാണ്. പ്രകൃതിയിൽ കാണുന്നതുപോലെ വസ്തുക്കളെ വരയ്ക്കുന്നതിൽ ഒരാളുടെ ആത്മാവിൻ്റെ ജീവിതമില്ല. സൃഷ്ടിക്കുകയും കാവ്യാത്മകമായി അവതരിപ്പിക്കുകയും ചെയ്യാനായി ഒരു യഥാർത്ഥ ചിത്രകാരൻ പ്രകൃതിയിലെ വർണങ്ങളെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് .വാൻഗോഗ് ഇതുകൂടി പറഞ്ഞു: തൻ്റെ ചിത്രങ്ങൾ പ്രകൃതിയുടെ നിറത്തേക്കാൾ കുറച്ചു കൂടി താഴ്ന്ന നിലയിലാണ് വരച്ചിട്ടുള്ളതെന്ന് .
ഒരു വൈക്കോൽ കൂനയോ ,ഗോതമ്പുപാടമോ പ്രകൃതിയിൽ എങ്ങനെ കാണപ്പെടുന്നുവോ അതുപോലെയല്ല വരയ്ക്കേണ്ടതെന്നാണ് വാൻഗോഗ് സൂചിപ്പിക്കുന്നത്. ഒരു വ്യത്യാസമുണ്ട്. നിറങ്ങൾ ചിത്രകാരൻ തിരഞ്ഞെടുക്കുന്നതാണ്.അത് സാധാരണ നിറങ്ങളേയല്ല .എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ചിത്രകാരൻ മറ്റൊന്ന് സൃഷ്ടിക്കുകയാണ്. അതയാളുടെ നോട്ടവും അനുഭവവുമാണ്. അതു പക്ഷേ, കാൻവാസിൽ വരുമ്പോൾ വൈകാരികമായ ഒരു തലം കൂടി വേണം. അത് വൈയക്തികമായ ഒരു അന്വേഷണവും ദർശനവുമാണ്. അതുകൊണ്ട് സൃഷ്ടിയുടെ അംശം കൂടിയേ തീരൂ .അത് അനുവാചകനെ ആകർഷിക്കേണ്ടതുണ്ട്, അതിൽ കാവ്യാത്മകമായ ലയം വേണം. അത് വെറും യാഥാർത്ഥ്യം എന്നതിലുപരി കലാത്മകമാകണം.അതിൽ ഒരു മോഹവലയം സൃഷ്ടിക്കപ്പെടണം.
ഒരു ചിത്രകാരൻ ഋതുക്കളെ പഠിക്കണം ,നിറവ്യതിയാനങ്ങളോടെയും കൃത്യതയോടെയും .വസന്തം എത്ര മൃദുവാണെന്ന് അറിയുമ്പോൾ മറ്റു ഋതുക്കളും മനസ്സിലാവും.വാൻഗോഗ് പറയുന്നു, ഗ്രീഷ്മം ഇളം പച്ചയും ചുവപ്പും മഞ്ഞയും ചേർന്നതാണെന്ന്. ശൈത്യം മഞ്ഞിൽ കറുപ്പു കലരുമ്പോഴാണത്രേ സംഭവിക്കുന്നത്. വേനലിനു സ്വർണവർണവും ഓറഞ്ചും ചുവപ്പും അനിവാര്യമാണ്.
No comments:
Post a Comment