Thursday, September 10, 2020

അക്ഷരജാലകം / ലാവണ്യത്തെക്കുറിച്ച് ചില ആലോചനകൾ / എം.കെ.ഹരികുമാർ /metrovartha ,March 8

 യോഗവാസിഷ്ഠത്തിൽ ഇങ്ങനെ കാണുന്നു :"നീ ഇതിനു മുമ്പ് അനേകം പുണ്യസ്ഥാനങ്ങളിൽ ജന്മമെടുത്തിട്ടുണ്ട്; പക്ഷിമൃഗാദിജന്മങ്ങൾ നിനക്ക് കഴിഞ്ഞുപോയിട്ടുണ്ട്. അനേകമനേകം ബന്ധുക്കൾ നിനക്കു മുൻപുണ്ടായിട്ടുണ്ട്. അവരെക്കുറിച്ചൊക്കെ ദു:ഖിച്ചിട്ടെന്ത് വിശേഷം. അനേകം മൃഗങ്ങൾ നിന്റെ ബന്ധുക്കളായി കടന്നു പോയിട്ടുണ്ട്. വലിയ പർവതശിഖരങ്ങളിൽ അനേകം സിംഹങ്ങൾ നിനക്കു ബന്ധുക്കളായി ജനിച്ചുമരിച്ചിട്ടുണ്ട്. അവയെക്കുറിച്ചൊക്കെ നീ ദു:ഖിക്കുമോ? ദശാർണദേശത്ത് നീ തവിട്ടു നിറമുള്ള ഒരു വാനരനായി ജനിച്ചിരുന്നു.തുഷാരദേശത്ത് നീ ഒരു രാജകുമാരനായി ജനിച്ചു.പുണ്ഡ്രദേശത്ത് നീ ഒരു കാട്ടുകാക്കയായി പിറന്നു.ഹൈഹയരാജ്യത്തു നീയൊരു കാട്ടാനയായി. ത്രിഗർത്തത്തിൽ ഒരു കഴുതയായി.ശാല്വദേശത്ത് നീ സരമാ പുത്രനായി പട്ടിയായി പിറന്നു. സരള വൃക്ഷത്തിന്റെ കൊമ്പിൽ ഒരു പക്ഷിയായി ചിരകാലം കഴിഞ്ഞു കൂടി. അനുജാ, ഇങ്ങനെ ഈ ജംബുദ്വീപിൽ നൂറുകണക്കിനും ആയിരക്കണക്കിനും അനേകം ജന്തുജീവിതങ്ങളിൽ എണ്ണമില്ലാതെ ജനിച്ചും മരിച്ചും ഇതിനുമുമ്പ് നീ കഴിഞ്ഞുകൂടിയിട്ടുണ്ട്. എണ്ണമറ്റ അച്ഛന്മാർ നിനക്കുണ്ടായിട്ടുണ്ട്; എണ്ണമറ അമ്മമാർ.മരത്തിൽ ഇലകൾ വന്നു കൊഴിയുന്നതുപോലെ ഈ സംസാരത്തിൽ ജീവിതങ്ങൾ വരുന്നു പൊഴിയുന്നു. ഉൺമയ്ക്കും ഇല്ലായ്മയ്ക്കുമപ്പുറം ശുദ്ധമായി ഉൺമയായി വിലസുന്നതും ജരാമരണങ്ങൾ സ്പർശിക്കാത്തതുമായ ബോധത്തെ ,ആത്മാവിനെ വേർതിരിച്ചറിയൂ; ഈ മൂഢബുദ്ധി ഉപേക്ഷിക്കൂ .പുത്രദാരാദി ഏഷണകളൊന്നും ആത്മാവിനെ സ്പർശിക്കുകയേയില്ല. ആത്മാവിൽ ഒരു കളങ്കവുമില്ല. ഹൃദയാംബുജത്തിൽ നിർമ്മലമായ ആത്മാവിനെ പ്രതിഷ്ഠിക്കൂ.കുഞ്ഞേ ,ഉള്ളിൽ ഈ മഹാജ്ഞാനമംഗീകരിച്ചുകൊണ്ടു സംഭ്രമം വെടിയൂ; സർവത്ര സന്തോഷം കണ്ടെത്തൂ.


ദീർഘതപസ്വി എന്ന മുനിയുടെ പുണ്യൻ, പാവനൻ എന്നീ പുത്രന്മാരുടെ വ്യത്യസ്ത ഗുണങ്ങളുടെ കാരണം വിശദീകരിക്കുമ്പോഴാണ് ഈ ഭാഗം വസിഷ്ഠമുനി  വിശദീകരിക്കുന്നത് .പുണ്യൻ ജീവിതാർത്ഥത്തെക്കുറിച്ച് പാവനനോടു പറയുന്നതാണ് സന്ദർഭം.
(പ്രൊഫ.ജി.ബാലകൃഷ്ണൻ ' നായരുടെ 'യോഗവാസിഷ്ഠം' വ്യാഖ്യാനം)

വസിഷ്ഠമുനി  വനവാസത്തിനു തയ്യാറാകുന്ന ശ്രീരാമനു ജ്ഞാനം പകർന്നു കൊടുക്കുന്ന ഭാഗമാണ് യോഗവാസിഷ്ഠം. ഇത് വാത്മീകി രചിച്ചതായി കരുതപ്പെടുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് ഒരു കഥാകൃത്ത്  നിഷ്കളങ്കമായി ഇങ്ങനെ ചോദിച്ചു: എന്തെങ്കിലും വായിക്കണമെന്ന് നിർബന്ധമുണ്ടോ? ജീവിതാനുഭവം പോരേ?വാത്മീകി എന്തെങ്കിലും വായിച്ചിട്ടാണോ രാമായണം എഴുതിയത് ?

ഇത്തരം വിവരക്കേടുകൾ പരാജയ ബോധം മറച്ചു പിടിക്കാനുള്ള അടവായി കണ്ടാൽ മതി. വസിഷ്ഠ മുനി പറഞ്ഞ കാര്യങ്ങൾ എവിടെ നിന്നു വന്നു? അത് ജ്ഞാനത്തെ അന്വേഷിച്ചവരുടെ ഒരു വലിയ കാലഘട്ടത്തെയാണ് അനാവരണം ചെയ്യുന്നത്. വാത്മീകി എങ്ങനെയാണ് ലോക  ജീവിതത്തിന്റെ സാരം ഗ്രഹിക്കുന്നത് ?അന്ന് ധാരാളം പേർ ചിന്തിക്കുകയും ആശയങ്ങൾ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ മുനിമാർ ചർച്ചകൾ നടത്തി.തർക്കശാസ്ത്രം ഒരു സവിശേഷ വായനയാണ്. വായന എന്ന് പറഞ്ഞാൽ പാഠപുസ്തകം വായിക്കുന്നതല്ല: ഒരു കാഴ്ചപ്പാടിനോട് ,വിചാരദലത്തോട് അനേകം പേർ പല കാലങ്ങളിൽ നടത്തുന്ന സംവാദമാണത്. ഒരാളുടെ പ്രത്യേകമായ കാണൽ, വിചിന്തനം അഥവാ പാരായണമാണത്.ഇത് ഭാരതത്തിന്റെ ഒരു മൗലികമായ ജ്ഞാനസ്നാനമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ 'വായന ' എന്ന ആശയത്തെ സാഹിത്യസൈദ്ധാന്തികർ നന്നായി പരിപോഷിപ്പിക്കുകയുണ്ടായി. ഒരു കൃതിയെ വായിക്കുന്ന ആൾ തീരുമാനിക്കുന്നതാണ് അതിന്റെ അർത്ഥം. ഒരു രചയിതാവിനു തന്റെ കൃതിക്ക് മേൽ അടയിരിക്കാനാവില്ല.കാരണം അത് വായനക്കാരന്റെ വസ്തുവാണ്.ഒരു കൃതിക്ക് ഒരേ തരം വായനകൾ ഉണ്ടാകുന്നത് ജീർണതയാണെന്ന് നവീന വിമർശകർ അഭിപ്രായപ്പെടുന്നു.പല വായനകൾ കൂടിച്ചേർന്നാണ് അത് നിലനിൽക്കുന്നത്. ഇത് ബഹുസ്വരതയുടെ ലക്ഷണം. ഈ ആധുനികവായന എന്നത് ഭാരതീയ തർക്കശാസ്ത്രത്തിൽ നിന്ന് രൂപപ്പെട്ടതാണെന്ന് കാണാൻ പ്രയാസമില്ല.തർക്കശാസ്ത്രം പല വായനകളുടെ കലർപ്പാണ്.അതിൽ ഒരു വ്യക്തിയുടെ ആധിപത്യമില്ല. കാരണം, തർക്കത്തിനൊടുവിൽ എവിടെ എത്തിച്ചേരുന്നുവോ അത് ഒരു താത്കാലിക വിരാമമാണ്‌.എന്നാൽ അത് അന്തിമ മല്ല. വിഭിന്ന വാദമുള്ളവർക്ക് അത് തുടർന്നുകൊണ്ടുപോകാം. 

സൗന്ദര്യസാധ്യതകൾ
യോഗവാസിഷ്ഠത്തിന്റെ മേൽ ഉദ്ധരിച്ച ഭാഗം ഒരു മികച്ച എഴുത്തുകാരന് വലിയൊരു പ്രവർത്തനമേഖലയാണ്.സാഹിത്യത്തിനു മിത്തുകൾ പുതിയ ലോകങ്ങൾ, ആകാശങ്ങൾ നൽകുകയാണല്ലോ ചെയ്യുന്നത്. മനുഷ്യർ മാത്രമല്ല, സകലജീവികളും സസ്യലതാതികളും ചേരുന്ന ഒരു വലിയ കുടുംബത്തെയാണ് യോഗവാസിഷ്ഠം ചൂണ്ടിക്കാണിക്കുന്നത്.നമ്മുടെ പൂർവ്വജന്മബന്ധങ്ങൾ ഏതൊക്കെയോ ജീവികളെയും മൃഗങ്ങളെയും കൂട്ടിയിണക്കുന്നു. ഏതിൽ നിന്ന്, എപ്പോൾ ഒരു സാഹോദര്യത്തിന്റെ അശരീരി ഉണ്ടാകുകയില്ലെന്ന് എങ്ങനെ പറയാനൊക്കും.? സകല ജീവികളുടെയും പരസ്പര സാഹോദര്യത്തിലേക്ക് നയിക്കുന്ന ഒരു ബാന്ധവം ഒരു സാഹിത്യകാരനെ പ്രചോദിപ്പിക്കേണ്ടതാണ്. ജർമ്മൻ സാഹിത്യകാരൻ ഹെർമ്മൻ ഹെസ്സെയുടെ കഥകളിൽ ഇത് കാണാം. മനുഷ്യനും മരവും തമ്മിൽ മുഖാമുഖം കാണുന്ന നിമിഷത്തെ അനുഭവിക്കാം.

ഭാഗവതത്തിൽ മരങ്ങൾ വിളി കേൾക്കുന്നത്  'പുത്രാ'എന്ന് വിളിക്കുമ്പോഴാണ്. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരനും പരിഭാഷകനും പ്രസാധകനുമായ റോബർട്ടോ കലാസ്സോ മിത്തുകളെയാണ് ഏറെ ആശ്രയിച്ചതും വിശ്വസിച്ചതും.ഇന്ത്യൻ മിത്തുകളെ സർഗാത്മകമായി ആവിഷ്കരിക്കാൻ താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കലാസ്സോ പറഞ്ഞിട്ടുണ്ട്. ദ് റൂയിൻസ് ഓഫ് കാസ്ച്, ദ് മാര്യേജ് ഓഫ് കാദ്മൂസ് ആൻഡ് ഹാർമണി തുടങ്ങിയ കൃതികൾ ഈ രീതിയിലുള്ള സൗന്ദര്യ നിർമ്മിതികളാണ്. പ്രകൃതിയിലെ വസ്തുക്കളെപ്പോലെ ,അതായത് മരങ്ങൾ, പാറകൾ, നദികൾ തുടങ്ങിയവയെപ്പോലെ ,മിത്തുകൾ നമുക്ക് ചുറ്റിനും വിന്യസിക്കപ്പെട്ടിരിക്കയാണെന്നും അതെല്ലാം പുതിയ അർത്ഥനിർമ്മിതികൾക്കും അർത്ഥ സാധ്യതകൾക്കുമായി കാത്തു നിൽക്കുകയാണെന്നും കലാസ്സോ അഭിപ്രായപ്പെട്ടത് യോഗവാസിഷ്ഠത്തിന്റെ സ്വാധീനത്തിലാണ്.ഇത് ഭാരതത്തിൻ്റെ മാന്ത്രിക ലാവണ്യകോശമാണ്. ഹെർമ്മൻ ഹെസ്സെയും യോഗവാസിഷ്ഠത്തിന്റെ സർഗാത്മക സാധ്യതകളാണ് പ്രയോജനപ്പെടുത്തിയത്.

വാക്കുകൾ

1)നമ്മുടെ തെറ്റുകൾക്ക് നാം ചാർത്തിക്കൊടുക്കുന്ന പേരാണ് അനുഭവം.
ഓസ്ക്കാർ വൈൽഡ്‌,
ഐറിഷ് നാടകകൃത്ത്.

2)മനുഷ്യന്റെ കാര്യത്തിൽ ,പ്രകൃതി എന്നു പറയുന്നത് അവൻ കണ്ടുപിടിച്ചതാണ്, പ്രകൃതിയോട് വിയോജിച്ചുകൊണ്ട്. മറ്റൊരാളിൽ സ്വയം സാക്ഷാത്കരിക്കാനുള്ള ആഗ്രഹമാണ് ഇതിലുള്ളത്.
ഒക്ടാവിയോ പാസ് ,
മെക്സിക്കൻ കവി

3)ടെലിവിഷൻ സെറ്റിനു പകരം ഓരോരുത്തരും സമാധാനമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ശാന്തി ലഭിച്ചേനെ. 
ജോൺ ലെനൻ,
അമേരിക്കൻ സംഗീതജ്ഞൻ .

4)ഈ ലോകത്തെ എത്ര കൃത്യമായി ഒരാൾ നോക്കിക്കാണുന്നുവോ ,അത്രത്തോളം അത്  നിലനിൽക്കുന്നില്ല എന്ന് ഭാവിക്കുന്നതിനു അയാൾ  കടപ്പെട്ടിരിക്കുന്നു.
ജോൺ ഇർവിംഗ് ,
അമെരിക്കൻ ,കനേഡിയൻ എഴുത്തുകാരൻ.

5) മനുഷ്യന്റെ ഓർമ്മകളിൽ കാലം എഴുതിയ ചക്രഗതിയിലുള്ള ഒരു കവിതയാണ് ചരിത്രം.
പി.ബി.ഷെല്ലി ,
ഇംഗ്ളീഷ് കവി.

കാലമുദ്രകൾ

1) യു.പി. ജയരാജ്
സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ അധികാരം കുടിച്ച് ചീർക്കുമ്പോൾ യു.പി. ജയരാജിന്റെ കഥകൾ ഇവരുടെ സഹായമില്ലാതെ തന്നെ അജയ്യമായി മുന്നേറുന്നു.

2) പൊൻകുന്നം വർക്കി
പൊൻകുന്നം വർക്കിയെപ്പോലെ തീവ്രമായ സാഹിത്യദാഹവും അതുപോലെ തന്നെ നീതിബോധവുമുള്ള ഒരെഴുത്തുകാരൻ കടന്നു വരുമ്പോൾ നമ്മുടെ സാമൂഹ്യജീവിതം, പൂച്ചയെപ്പോലെ ദേഹത്തു പറ്റിയ പൊടി കുടഞ്ഞു കളഞ്ഞു ശുദ്ധി നേടുന്നു.

3)എം.കെ.അർജുനൻ
ഒരു സാധാരണക്കാരനായ സംഗീത സംവിധായകൻ ഇന്നും എം.കെ.അർജുനൻ തന്നെയാണ്.

4)മംഗലാട്ട് ഗോവിന്ദൻ

ഫ്രഞ്ച് അദ്ധ്യാപകനായ മംഗലാട്ട് ഗോവിന്ദൻ എഴുതിയ 'ഫ്രഞ്ച് സാഹിത്യചരിത്രം' (1998) ചെറുതെങ്കിലും സുന്ദരമാണ്.

5)സുകുമാരൻ
താൻ 'നാലുകെട്ട് 'വായിച്ചിട്ടാണ്  അഭിനയിക്കാൻ വന്നതെന്ന് നടൻ സുകമാരൻ തന്റെ സിനിമാജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ അഭിമാനത്തോടെ  പറഞ്ഞതിൽ ഏതോ ഒരു സൗന്ദര്യമുണ്ടായിരുന്നു.

ആനുകാലികം

'പച്ചക്കുതിര' മാസിക തങ്ങളുടെ  ആദർശലോകമായി കാണുന്നത് ആനന്ദിന്റെ  അരാഷ്ട്രീയ ചിന്തകളാണ്. ചരിത്രത്തെ വ്യാഖ്യാനിച്ച് ഒരിടത്തും എത്താതിരിക്കുക എന്നതാണ് ആനന്ദിൻ്റെ  രീതി. അദ്ദേഹം ഫാസിസത്തിനും അക്രമത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അദ്ദേഹം ഇന്ത്യയെ കാണുന്നത് മതദ്വന്ദങ്ങൾക്കകത്താണ്.  ഒരിടത്തും നന്മ കാണുന്നേയില്ല. ആ നന്ദിനേപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ബുദ്ധൻ ഒന്നും ചെയ്യാൻ കഴിയാതെ നിഷ്ക്രിയനായിപ്പോയേനെ.ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്താണെന്നറിയാതെ, ആനന്ദ് പുസ്തകലോകങ്ങളെ വച്ച് ഇപ്പോഴും  ഭൂതകാലങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആനന്ദിന്റെ നിരാശയുടെ രാഷ്ട്രീയം അതേപടി പ്രചരിപ്പിക്കുകയാണ് 'പച്ചക്കുതിര'. 

ഫാസിസ്റ്റ് വിരുദ്ധരെന്ന് പറഞ്ഞു കൊണ്ട് ഭ്രഷ്ടരായവരെപ്പറ്റി കവിതയെഴുതി മേനിനടിക്കുന്നവരുണ്ട്.ഇവർ യഥാർത്ഥത്തിൽ ഭ്രഷ്ടരോട് അനുഭാവമുള്ളവരല്ല. ഭ്രഷ്ടൻ പോകാൻ ഇടയുള്ള വഴികളിലൂടെ തന്റെ കവിതയെ നടത്തിക്കുന്നവൻ സഹപാഠിയെ കണ്ടാൽ മുഖം മറച്ച് പോകുന്നവനാണെങ്കിലോ? മനുഷ്യന്റെ പെരുമാറ്റത്തിലാണ് ഫാസിസ്റ്റ് വിരുദ്ധത ആദ്യം ഉണ്ടാകേണ്ടത്.

ആറ്റൂർ രവിവർമ്മ ഒരു കവിതയിൽ പി.കുഞ്ഞിരാമൻ നായരെ മേഘരൂപൻ എന്ന് വിളിച്ചത് വളരെ ഉചിതമായെന്നും നിരന്തരം രൂപം മാറുന്ന കാമരൂപനായ മേഘത്തെ അത് രൂപകമാക്കുകയാണെന്നും എസ്.ജോസഫ് (രൂപവും രൂപകവും ,ഭാഷാപോഷിണി ) പറയുന്നു.മേഘരൂപൻ എന്ന് വിളിക്കുന്നത് അത്ര വലിയ ഒരു കാര്യമാണോ? അതൊക്കെ എത്രയോ കാല്പനിക കവികൾ ഉപയോഗിച്ചു നശിപ്പിച്ച ആശയമാണ്! ഇടശേരി, വൈലോപ്പിള്ളി തുടങ്ങിയവർ ഇതിനേക്കാൾ നന്നായി മേഘങ്ങളെ സമീപിച്ചിട്ടുണ്ട്. അതിൽ വിശേഷിച്ച് സർഗ്ഗാത്മകമായി ഒന്നുമില്ല.ജോസഫ് അദ്ധ്യാപകനായതുകൊണ്ട് രൂപക ചിന്തയെ വിട്ടു പോരാൻ കഴിയില്ലെന്നറിയാം. അധ്യാപക വിമർശനത്തിനു ഇതുപോലുള്ള ക്ലീഷേ പ്രയോഗങ്ങളിലൂടെയേ എന്തെങ്കിലും പറയാനൊക്കൂ.അതുകൊണ്ടാണ് അദ്ധ്യാപക സാഹിത്യചിന്തയെ അവഗണിച്ചുകൊണ്ടുതന്നെ താൻ അക്കാദമിക് പാണ്ഡിത്യത്തിനെതിരാണെന്ന് കെ.പി.അപ്പൻ ധീരമായി പ്രസ്താവിച്ചത്.
സാഹിത്യവിമർശനകലയിൽ അദ്ധ്യാപക വിമർശകർ ഉണ്ടാക്കുന്ന ജീർണ്ണത കുറച്ചൊന്നുമല്ല. സൗന്ദര്യാനുഭൂതി ഇല്ലാത്ത ഒരാൾ അത് ബുദ്ധിയിലൂടെ നേടാൻ കൃത്രിമ ഭാഷയും സാങ്കേതിക പദങ്ങളും ഉപയോഗിച്ചാലുണ്ടാകുന്ന സകല കുഴപ്പങ്ങളും അദ്ധ്യാപക വിമർശകരചനകളിൽ പ്രകടമാവും. മാത്രമല്ല , വളരെ ആഴം കുറഞ്ഞതും മടുപ്പിക്കുന്നതുമായ ചിന്തകൾ മഹാകണ്ടുപിടിത്തമെന്ന മട്ടിൽ അവതരിപ്പിക്കുന്നത് ഇത്തരം രചനകളുടെ പ്രത്യേകതയാണ്. ആറ്റൂർ മേഘരൂപൻ എന്ന് പ്രയോഗിച്ചപ്പോൾ ജോസഫ് ഞെട്ടി; അദ്ദേഹം അതിനു ബാധ്യസ്ഥനാണ് ! എന്നാൽ യഥാർത്ഥത്തിൽ ഞെട്ടേണ്ടത് ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത് ,ഓരോരുത്തരും തലയ്ക്ക് മുകളിൽ ഒരുകീറാകാശം സൂക്ഷിക്കണമെന്ന് എഴുതിയത് വായിക്കുമ്പോഴാണ്.

വി.കെ.എൻ
കേരളസാഹിത്യ അക്കാദമിയുടെ വാർത്താപത്രികയുടെ (സാഹിത്യചക്രവാളം) പുതിയ ലക്കത്തിന്റെ മുഖചിത്രം സക്കറിയയാണ്.എന്താണ് കാരണമെന്ന് നോക്കി. വി.കെ. എൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ പ്രഭാഷണം നടത്തി.ആ പ്രഭാഷണം ഉൾപ്പേജുകളിലുണ്ട്.വി.കെ.എൻ പുരസ്കാരം സാഹിത്യ അക്കാദമി നൽകുന്നതല്ലെന്നും മനസ്സിലാക്കി. സക്കറിയയുടെ വിദ്വേഷ പ്രസംഗത്തിലെ ഒരു വാക്യം ഉദ്ധരിക്കട്ടെ:" ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വിലപിക്കുന്ന ഒരു ദ്രവിച്ച ജാതിവ്യവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ വി.കെ. എന്നിനെ തമസ്കരിക്കാനും തിരസ്കരിക്കാനും പ്രാമാണികർ ശ്രമിച്ചതിൽ എന്തത്ഭുതം."

ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് സക്കറിയ എന്തിനാണ് വാശിപിടിക്കുന്നത്. ?പതിറ്റാണ്ടുകളായി ഹിന്ദു സ്ത്രീകൾ സ്വമേധയാ വിട്ടു നിൽക്കുന്ന ഇടമാണത്. ദ്രവിച്ച ജാതി വ്യവസ്ഥയോ? എവിടെ? കേരളത്തിലോ? കേരളപ്പിറവിക്ക് ശേഷം ഇവിടെ ഹിന്ദു മതത്തിനുള്ളിൽ എത്ര പേർ ജാതി മാറി പ്രേമിച്ചു;കല്യാണം  കഴിച്ചു.ഒരു ദുരഭിമാനക്കൊല ഉണ്ടായില്ലല്ലോ.
വി.കെ.എന്നിനെ തമസ്കരിച്ചു എന്നോ? മനസ്സിലായില്ല.വി.കെ.എന്നിന്റെ കോളങ്ങൾ നിലനിന്നതും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും അദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഉണ്ടായതും അത് അക്കാദമി ഏറ്റുപിടിച്ചതും അദ്ദേഹത്തെ ആരും തമസ്കരിച്ചില്ല എന്നതിനു തെളിവല്ലേ?

കവിത

ജെ.ആർ.കുറുപ്പ് ഏറ്റുമാനൂരിന്റെ ' എഴുത്താഴം' എന്ന കവിത (ഗ്രന്ഥാലോകം ) നമ്മുടെ കാലത്തിൽ വന്നു പെട്ട നിബിഡാന്ധതയെ ശക്തമായി അവതരിപ്പിക്കുന്നു.
'' നോക്കൂ,
പെരുവെള്ളമില്ലാത്ത പ്രളയങ്ങൾ
തീക്കാറ്റുകൾ മാത്രമുള്ള മഹാവനങ്ങൾ 
അരിഞ്ഞരിഞ്ഞ്
ചെറുകഷണങ്ങളായിപ്പോകുന്ന പകലുകൾ
യാദൃച്ഛികമല്ലാതെ
വലയിൽ വിഴുന്ന ഇരകൾ
ക്രൗര്യപ്പല്ലുകൾ മുളയ്ക്കുന്ന
കരുണയില്ലാത്ത മനസ്സുകൾ
ഒരു നദിയുടെ
ശവക്കാഴ്ച അവശേഷിക്കുന്നു.
ഭൂമി ദു:ഖങ്ങളെ പ്രസവിച്ചിടുന്നു
മരണം മഹാശക്തി കാട്ടുന്നു.
ആളുകൾ അടയാളമില്ലാതെ മായുന്നു.
വലിയ നിഴലുകൾ 
ചെറിയ നിഴലുകളെ വിഴുങ്ങുന്നു " .

സംഗീത സംവിധായകൻ എം.എസ്.ബാബുരാജിനെ പ്രമേയമാക്കി കെ.ജയകുമാർ എഴുതിയ കവിത 'രാഗം: ബാബുരാജ് ' (മാതൃഭൂമി) ഓർമ്മയിൽ വികാരസാന്ദ്രമായ ഒരു സംഗീതാനുഭവം സൃഷിടിച്ചു.
"കണ്ണീരും സ്വപ്നങ്ങളും മാത്രം
വിൽക്കുവാൻ വന്നെത്തിയ
സങ്കടപ്പൂങ്കാവിലെ -
സ്സംഗീതസഞ്ചാരി നീ

അനുരാഗഗാനത്തിന്റെ
ആകാശനീലയ്ക്കുള്ളിൽ
അറിയാതെ പടർത്തീലേ
വിരഹത്തിൻ ഘനശ്യാമ !''

സിദ്ധാന്തം

എസ്.കെ.വസന്തൻ 'പടിഞ്ഞാറൻ കാവ്യമീമാംസയുടെ ചില പരിമിതികൾ 'എന്ന പേരിൽ എഴുതിയ ലേഖനത്തിൽ (ഗ്രന്ഥാലോകം ) പാശ്ചാത്യ സൗന്ദര്യ ശാസ്ത്രം വായനക്കാരനിൽ കേന്ദ്രീകൃതമാണെന്നും എന്നാൽ  ഭാരതീയ കാവ്യശാസ്ത്രം രചയിതാവിൽ നിക്ഷിപ്തമാണെന്നും വാദിക്കുന്നു. വാസ്തവത്തിൽ ഇതുപോലുള്ള വിഭജനങ്ങൾ ഇനി അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. പുതിയ കാഴ്ചപ്പാടുകൾ നവീകരിച്ചും വിപുലീകരിച്ചുമാണ് ലോകം നീങ്ങുന്നത്. ഒരിടത്ത് നിൽക്കുകയല്ല എന്നർത്ഥം. അദ്ദേഹം  പാശ്ചാത്യ മനോഭാവത്തെ ഉറപ്പിക്കുന്നത് സമീപകാലത്ത് വന്ന റീഡർ റെസ്പോൺസ് തിയറി ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഈ തിയറി പോലും ,ആഴത്തിൽ നോക്കിയാൽ ഭാരതീയ രീതികളിൽ നിന്ന് നിർമ്മിച്ചെടുത്തതാണ്. നമുക്ക് എന്തുകൊണ്ടോ ഭാരതീയ ചിന്തകളെ അടിസ്ഥാനമാക്കി പുതിയ മൗലിക സിദ്ധാന്തങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞില്ല. അദ്ധ്യാപകർ സിലബസിനകത്ത് ചുരുണ്ടുകൂടി .എന്നാൽ പാശ്ചാത്യർ ഭാരതീയ സിദ്ധാന്തങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി പുതിയ സൈദ്ധാന്തിക നിർമ്മിതികളിൽ ഏർപ്പെട്ടു. പാശ്ചാത്യ വിമർശകരായ ദറിദ, സോസർ, ബാർത്ത്,ലക്കാൻ തുടങ്ങിയവരുടെ സൈദ്ധാന്തിക പരിശ്രമങ്ങൾ നോക്കിയാൽ ഇത് വ്യക്തമാവും.

ഇന്ത്യൻ സർവകലാശാലകളിലെ അദ്ധ്യാപകരും സംസ്കൃത പണ്ഡിതരും ചെയ്തു കൊണ്ടിരിക്കുന്നത് യഥാർത്ഥ പൗരസ്ത്യ മീമാംസ എന്താണെന്ന് പഠിപ്പിക്കുക മാത്രമാണ്. വസന്തൻ്റെയും മറ്റും ലേഖനങ്ങളിൽ ഇപ്പോഴും ഒരു പഠിപ്പിക്കൽ സ്വഭാവമുണ്ട്.ഇത് കലാഭിരജ്ഞതയ്ക്ക് തടസ്സമാണെന്ന് പറയട്ടെ. ഒരു  കൃതിയെക്കുറിച്ച് എഴുതുമ്പോൾ അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പകരം സ്വയം അനുഭവിക്കുന്നതിനാണ് പ്രസക്തി.അതാണ് വിനിമയം ചെയ്യാനുള്ളത്. കലാനുഭവം ഉണ്ടാകുന്നില്ലെങ്കിൽ എഴുതാതിരിക്കുകയാണ് നല്ലത്. പാണ്ഡിത്യം വിന്യസിക്കുന്നത് കലയുടെ ഏകാഗ്രത ഇല്ലാതാക്കും.

കഥ
പ്രമോദ് കൂവേരിയുടെ 'പനസി ദശായാം ,ടി.ഗിരീഷിൻ്റെ 'സമയമായ് ' (എഴുത്ത് ) എന്നീ കഥകൾ സമകാല പ്രസക്തിയുള്ളതാണ്.പ്രമോദ് പറയുന്നത് പെൺകുട്ടികളെ വശീകരിച്ച് ഭീകരപ്രവർത്തനത്തിനു കൊണ്ടു പോകുന്ന സംഭവങ്ങളെപ്പറ്റിയാണ്. ഇത്തരം വിഷയങ്ങൾ നമ്മുടെ എഴുത്തുകാർ തൊടാറില്ല.
ഗിരീഷിൻ്റെ 'സമയമായ് ' ,ക്ഷൗരം ചെയ്യുകയാണെങ്കിലും  യമരാജൻ തൊട്ടടുത്തു തന്നെ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്.

വിലാസിനിയുടെ പരിഭാഷകൾ
നോവലിസ്റ്റും വിമർശകനും പത്രപ്രവർത്തകനുമായിരുന്ന (എം.കെ.മേനോൻ) മഹാനായ ഒരു പരിഭാഷകനുമായിരുന്നു എന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ഉന്നതമായ സാഹിത്യസംസ്കാരത്തിന്റെ ആന്തരബലത്തിലാണ് വിലാസിനി പരിഭാഷചെയ്തത്.

ഇറാനിയൻ നോവലിസ്റ്റ് സദേഖ് ഹിദായത്തിന്റെ ' ദ് ബ്ളൈൻഡ് ഓവ്ൾ' (കുരുടൻ മൂങ്ങ ), ജാപ്പനീസ് നോവലിസ്റ്റ് യസുനാരി കവാബത്തയുടെ 'ദ് ഹൗസ് ഓഫ് ദ് സ്ലീപ്പിംഗ് ബ്യൂട്ടീസ്'( സഹശയനം ), മെക്സിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' എന്നീ നോവലുകളാണ് വിലാസിനി മലയാളഭാഷയിലേക്ക് തന്നത്.ഈ മൂന്ന് കൃതികളും ഇരുപതാം നൂറ്റാണ്ടിലെ മഹാത്ഭുതങ്ങളായി നിൽക്കുകയാണ്.ഈ സൃഷ്ടികൾ നൽകുന്ന സൗന്ദര്യബോധത്തെയാണ് വിലാസിനി ഉൾക്കൊണ്ടത്. അതു വരെ നമ്മുടെ ഭാഷയ്ക്ക് അജ്ഞാതമായിരുന്ന ഒരു ലാവണ്യലോകം  പരിചയപ്പെടുത്തിയ അദ്ദേഹം സൗന്ദര്യാനുഭവത്തെ ഭാഷാന്തരമായി ബഡ്ഡ് ചെയ്തെടുത്തു. വിലാസിനി പരിഭാഷപ്പെടുത്തിയത് നോവലുകളല്ല, പുതിയൊരു എഴുത്തനുഭവമാണ്.

'കുരുടൻ മൂങ്ങ'മനുഷ്യാസ്തിത്വത്തെ  തിരയുന്ന കൃതിയാണ്. മരണത്തിന്റെ സർവാതിശായിത്വം ഇതിൽ മൂങ്ങ എന്ന നിഴൽരൂപത്തിലൂടെ സംവേദനം ചെയ്യപ്പെടുകയാണ്.പുതുമയുള്ള പ്രതിപാദനരീതിയും ദാർശനികമാനവും ഇതിനെ വ്യത്യസ്തമാക്കുന്നു.

കവാബത്തയുടെ സഹശയനം രതിയെക്കുറിച്ചുള്ള ഒരു പുരുഷ ഭാവനയും സ്വപ്നജീവിതവുമാണ്. കന്യകമാരോടൊത്ത് ദിവസവും ഉറങ്ങാൻ കിടക്കുന്ന എഗുച്ചി തന്റെ ഭാഗധേയത്തെ പുതിയൊരു വിതാനത്തിൽ ദർശിക്കുന്നു.

റുൾഫോയുടെ 'പെഡ്രോ പരാമോ' മരിച്ചവരുടെ നഗരമാണ്. ലാറ്റിനമേരിക്കൻ നരക യാഥാർത്ഥ്യങ്ങൾ താണ്ടിയ ഒരു ജനത ചിലപ്പോൾ നേരത്തേ മരിച്ചവരായി സ്വയം കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മാന്ത്രിക ലാവണ്യം എവിടെയാണുള്ളത്? നോവലിസ്റ്റ് കാർലോസ് ഫ്യൂവന്റിസ് പറഞ്ഞതുപോലെ 'അതിശയിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ' ഈ കൃതിയിലുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിനെ ഈ രചന  വിചാരപരമായി എത്ര സമ്പന്നമാക്കുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് വിലാസിനിയുടെ മഹത്വമുള്ള അവബോധം എത്ര പ്രസക്തമാണെന്ന് അറിയുന്നത്. മഹാപ്രതിഭയായ ഗാർസിയ മാർ കേസിനെ വഴിതിരിച്ചുവിട്ട കൃതിയാണിതെന്ന് ഓർക്കണം. 'പെഡ്രോ പരാമോ' വായിച്ചതുകൊണ്ടാണ് താൻ 'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് ' എന്ന നോവൽ എഴുതിയതെന്ന് മാർകേസ് പറഞ്ഞിട്ടുണ്ട്. മാർകേസിനു 'പെഡ്രോ പരാമോ' മന:പാഠമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.  വിലാസിനിയുടെ കാലഘട്ടത്തിൽ, ആ തലമുറയിൽ ,ലോകസാഹിത്യത്തിന്റെ ഗഹനവും വ്യതിരക്തവുമായ ചലനങ്ങൾ വേണ്ട പോലെ ഉൾക്കൊണ്ട വേറൊരു എഴുത്തുകാരനില്ല. അദ്ദേഹം ഒരു വലിയ ജീനിയസ്സായിരുന്നു. മലയാള സാഹിത്യത്തെ നവീകരിച്ച പ്രതിഭയാണദ്ദേഹം. ചിന്താപരമായ ഔന്നത്യം എപ്പോഴും പ്രകടിപ്പിച്ച വിലാസിനി ലോക സാഹിത്യരചനകളോടെപ്പം നിലകൊണ്ടു. നമ്മുടെ കലാശാലാ അദ്ധ്യാപകരോ, അന്നത്തെ മുഖ്യധാരാ നോവലിസ്റ്റുകളോ അദ്ദേഹത്തിന്റെ വീക്ഷണപരമായ നിലയിൽ എത്തിയിരുന്നില്ല എന്നാണ് തോന്നുന്നത്

-- 

No comments:

Post a Comment