Friday, January 28, 2022

ആത്മായനങ്ങളുടെ ഖസാക്ക്/എം.കെ.ഹരികുമാർ

 ആത്മായനങ്ങളുടെ ഖസാക്ക്


 
മുഖവുര

'ആത്മായനങ്ങളുടെ ഖസാക്ക് ' ഒരു വിമർശനകൃതി എന്ന നിലയിൽ ഒരു പഠനമോ ഗവേഷണമോ അല്ല എന്ന് അറിയിക്കട്ടെ. ഇത് എൻ്റെ കലാസങ്കല്പവും കലാനുഭവവുമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള എൻ്റെ വീക്ഷണമാണിത്. ദാർശനികമായ അസംസ്കൃതവസ്തു എന്ന നിലയിലാണ് നോവലിസ്റ്റിനെയും കഥാപാത്രങ്ങളെയും ഭൂപ്രകൃതിയെയും ഇവിടെ നോക്കി കാണുന്നത്. 

എൻ്റെ ഈ കലാസൃഷ്ടിയിൽ നോവലിസ്റ്റും ഒരു കഥാപാത്രമാണ്. അത് കൃതിയിൽ നിഗൂഢമായിട്ടുള്ള എഴുത്തുകാരനാണ്. ഞാൻ ഈ കൃതി എഴുതിയത് 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൻ്റെ പ്രചാരണത്തിനുവേണ്ടിയോ ഒ.വി.വിജയനുവേണ്ടിയോ അല്ല; എനിക്കു വേണ്ടിയാണ്. 

 

ഇവിടെ യൂണിവേഴ്സിറ്റിയുടെ വിമർശന സമ്പ്രദായമൊന്നും കണ്ടെന്നു വരില്ല.എനിക്കതിൻ്റെ ആവശ്യവുമില്ല. ഞാൻ ഈ രചനയെ ആദ്യന്തം സർഗാത്മകമായാണ് സമീപിച്ചിരിക്കുന്നത്. മാർക് ഷഗ്ഗാൽ ഒരു ചിത്രം വരയ്ക്കുന്നപോലെയാണ് ഞാൻ എൻ്റെ വിമർശനസാക്ഷാത്കാരത്തെയും സമീപിക്കുന്നത്.

 1984 ലാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് (എൻ.ബി.എസ്. കോട്ടയം) പ്രസിദ്ധീകരിച്ചത്. കവിതയോടും ചിത്രകലയോടും സംഗീതത്തോടും തത്ത്വചിന്തയോടും അന്തർദർശനത്തോടും അടുത്തുനില്ക്കുന്ന 'ആത്മായനങ്ങളുടെ ഖസാക്ക് ' മലയാളസാഹിത്യവിമർശനത്തിലെ ഒരേയൊരു സർഗാത്മകകൃതിയാണെന്നു ഞാൻ വിചാരിക്കുന്നു. 

എം.കെ.ഹരികുമാർ
 
28-1-2022

ഉള്ളടക്കം

 

ഭാഗം1:ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

 
ഭാഗം 2: ഖസാക്കിലേക്ക്

 

 ഭാഗം 3 :ഭഗവദ്ഗീതയുടെ പുനരവലോകനം

 

 ഭാഗം 4 :സൗന്ദര്യത്തിന്റെ വിചാരവസ്ത്രം

 

ഭാഗം 5 :അധോമുഖമായ പ്രമാണങ്ങൾ


ഭാഗം 6 :സ്വച്ഛമായ ദുഃഖഭ്രമങ്ങൾ

 

ഭാഗം 7: മഹത്തായ അന്തർധാരകൾ

 

ഭാഗം 8 :പ്രാണയാനങ്ങളുടെ സുരതസംഗീതം

 

ഭാഗം 9 :ഇരുണ്ടപ്രവാസം

 

 ഭാഗം 10 :അനാഥത്വത്തിന്റെ മർമ്മരങ്ങൾ
അനുബന്ധം


ഭാഗം 11 :വിശ്വാസങ്ങളുടെ കർമ്മം

 

 ഭാഗം 12 :വൃക്ഷാഗ്രങ്ങൾ

 

 ഭാഗം 13 :പ്രസാദത്തിന്റെ പാദങ്ങൾ

 

 ഭാഗം 14 :അറിവിനുള്ളിലെ ദേവൻ



ഭാഗം 15 :സപ്തസ്വരങ്ങളുടെ വിഷാദം



അനുബന്ധം
ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്നു


 

 

ആത്മായനങ്ങളുടെ ജനിതകം/എം കെ ഹരികുമാർ link

ആത്മായനങ്ങളുടെ ഖസാക്ക്/ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്നു/എം.കെ.ഹരികുമാർ

അനുബന്ധം

 




ഭാരതത്തിൻ്റെ ആത്മീയമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒ.വി.വിജയൻ വിഭാവന ചെയ്ത ‘ഖസാക്കിൻ്റെ ഇതിഹാസം’ (1969) ഇപ്പോൾ ഒരു മലയാള സാംസ്കാരിക മുദ്രയായിത്തീർന്നതിൽ സന്തോഷമുണ്ട്.ഒരു സംഘം യാഥാസ്ഥിതികരായ വായനക്കാരുടെയും വിമർശകരുടെയും എതിർപ്പ് നേരിട്ടാണ്  ഇത് മലയാളത്തിലെ ഏറ്റവും മഹത്തായ നോവൽ എന്ന സ്ഥാനം ഉറപ്പിച്ചത്. സ്വാഭാവികമായും കലയുടെ കാര്യത്തിൽ ആത്മവിശ്വാസം ഇല്ലാത്ത ചിലർ ഇപ്പോഴും ഈ നോവലിനെ അധിക്ഷേപിച്ച് തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.വിജയൻ്റെ കാലത്ത്  ദൽഹിയിൽ കഴിഞ്ഞിരുന്ന ഒരു കഥാകൃത്ത് ഖസാക്കിൻ്റെ പ്രശസ്തിയിൽ സമനില തെറ്റി ,കിട്ടാവുന്ന ഇടങ്ങളിലൊക്കെ ചെന്ന് ചീത്ത വിളിച്ചു. വിജയൻ്റെ സാഹിത്യം ഹൈന്ദവ പക്ഷമാണെന്ന വലിയ ‘കണ്ടുപിടിത്ത’മാണ് ആ എഴുത്തുകാരൻ മുന്നോട്ടുവച്ചത് .വിവരമുള്ള ആരും ഇത് പറയില്ല. കാരണം ഇത് വിജയൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
 
 വാക്കുകളിൽ  രൂപപ്പെട്ടിരിക്കുന്ന ഒരു അനുഭൂതി
ഒരു സർഗാത്മകമായ പ്രക്രിയയിൽ പ്രചോദിപ്പിക്കുന്നതെന്താണോ  അതിനെ ഉപയോഗിച്ച് മികച്ച സൃഷ്ടി നടത്തുകയേ വേണ്ടൂ. ബൈബിൾ ഉപയോഗിച്ച് ദസ്തയെവ്സ്കി ,ടോൾസ്റ്റോയി ,കസൻദ്സാക്കിസ് തുടങ്ങിയവർ മികച്ച നോവലുകൾ എഴുതിയത് ഓർത്താൽ ഈ ചിന്താക്കുഴപ്പം മാറിക്കിട്ടും. ‘ഖസാക്കിൻ്റെ ഇതിഹാസ ‘ത്തിൻ്റെ ഒടുവിലുള്ള സർപ്പദംശനത്തെക്കുറിച്ച് വിജയൻ എഴുതിയിട്ടുള്ളത് ഇക്കൂട്ടർ വായിച്ചിട്ടില്ലായിരിക്കാം: ” കുതിർന്ന മൺകട്ടകളിലേക്ക് യാത്രയുടെ ക്ഷീണം മുറ്റിയ കാലുകൾ നീട്ടിപ്പിടിച്ച് കാത്തിരിക്കുന്നു. ഉറക്കത്തിൻ്റെ ,പുനർജനിയുടെ ,അമൃത് നിറയ്ക്കാൻ നീ അതിൽ ദംശിക്കുക, സർപ്പരൂപായ വിഷ്ണവേ ,വിഷ്ണവേ പ്രഭ വിഷ്ണവേ! ”
വിജയൻ്റെ സൃഷ്ടിപരമായ മനോഭാവമാണിത്. ഇത് മനസിലാക്കാനുള്ള വിവേകം നേടുക.

മലയാള നോവലിനു അപരിചിതമായിരുന്ന പ്രമേയവും വിവരണരീതിയും ഭാഷയും ഖസാക്കിലേക്ക് ധാരാളം പേരെ അടുപ്പിച്ചു.പാലക്കാട്ടുള്ള ഒരു ഗ്രാമത്തിലാണ് ഖസാക്കിലെ ‘കഥ’ നടക്കുന്നത്.ഈ ഗ്രാമം തസ്രാക്ക് എന്ന യഥാർത്ഥ ഗ്രാമത്തിൻ്റെ പകർപ്പാണെന്ന് കരുതുന്നവരുണ്ട്.ഒരു ഗ്രാമത്തെ അതേപടി പകർത്തുന്ന നോവലുകളിൽ നിന്ന് ഇത് വ്യത്യസ്തമാണെന്ന് അറിയിക്കട്ടെ. ഇവിടെ തസ്രാക്ക് എന്ന ഒറിജിനൽ ഗ്രാമമല്ല ഉള്ളത്.തൻ്റെ ആവശ്യത്തിനു വേണ്ടി നോവലിസ്റ്റ് അത് രൂപമാറ്റം വരുത്തിയിരിക്കയാണ്.ഒരു ഞാറ്റുപുര കണ്ട് ഉടനെ അത് തസ്രാക്കിലെ അതേ ഞാറ്റുപുരയാണെന്ന് അനുമാനിക്കേണ്ടതില്ല .ഓത്തുപള്ളിയും വെളിമ്പറമ്പുകളും തനിപ്പകർപ്പുകളാണെന്ന് നിശ്ചയിക്കുന്നത് ഈ നോവലിനോട്  ചെയ്യുന്ന അപരാധമാണ് .അധമവും പൈങ്കിളി എന്ന് വിവക്ഷിക്കാവുന്നതുമായ  ഏർപ്പാടാണ് ‘ഖസാക്ക് ഫോട്ടോകൾ ‘ എന്ന പേരിൽ പുറത്തുവന്നത്. വാക്കുകളിൽ  രൂപപ്പെട്ടിരിക്കുന്ന ഒരു അനുഭൂതി ലോകത്തെ ഫോട്ടോകളാക്കാനും ആളുകൾ റെഡി. ഇതുപോലുള്ള പ്രവൃത്തികൾ ഒരു കോഫിഹൗസ് ചർച്ചയ്ക്ക് പോലും കൊള്ളില്ല .
അമേരിക്കൻ നോവലിസ്റ്റ് വില്യം ഫോക്നർ  തൻ്റെ ചില കൃതികളിൽ ‘യോക്നപാടാഫ’ എന്നൊരു സാങ്കല്പിക പ്രദേശം സൃഷ്ടിച്ചിട്ടുണ്ട് .എന്നാൽ ഇത് മിസ്സിസിപ്പി പ്രദേശമാണെന്ന് സൂചനയുണ്ട്. ആ ധാരണയിൽ അത് യഥാർത്ഥ പ്രദേശം തന്നെയാണെന്ന രീതിയിൽ മുന്നോട്ടു പോകുന്നത് ശരിയല്ല.തകഴിയുടെ ‘ചെമ്മീൻ’ കടപ്പുറം കേന്ദ്രീകരിച്ചാണല്ലോ ഭാവന ചെയ്തിട്ടുള്ളത്. അത് കടപ്പുറം തന്നെയാണ്. ആ സ്ഥലത്തിൻ്റെ പുനർവിന്യാസം നോവലിസ്റ്റ് ആഗ്രഹിച്ചില്ല.കാരണം ആ പ്രദേശങ്ങളെ ബോധത്തിലെ പ്രതിബിംബങ്ങൾ എന്ന നിലയിൽ സമീപിക്കുക തകഴിയുടെ പ്രശ്നമായിരുന്നില്ല. കാരണം ‘ചെമ്മീൻ’ ഒരു യഥാതഥ നോവലാണ്. അതുപോലെയല്ല ‘ഖസാക്കിൻ്റെ ഇതിഹാസം’ .അവിടെ ഒന്നും യഥാതഥമല്ല; സംഭവങ്ങളുടെ വിവരണത്തിൽ വസ്തുതകളുണ്ട്. എന്നാൽ അതെല്ലാം നോവലിസ്റ്റ് തൻ്റെ വൈയക്തികമായ ,സൗന്ദര്യ ചിന്തയിലധിഷ്ഠിതമായ ,കലാപരമായ ,ദാർശനികമായ ,യോഗാത്മകമായ ഉദ്വേഗങ്ങൾകൊണ്ട് നിർമ്മിച്ചതാണ്.അതുകൊണ്ട് പാലക്കാട്ട് ഒരു ഗ്രാമത്തിൽ പഴയ ഒരു ഞാറ്റുപുര ഉണ്ടെന്ന് കരുതി ഫോട്ടോഗ്രാഫർമാർ അങ്ങോട്ട് വച്ചുപിടിക്കണ്ട. അവിടെ ഒ.വി.വിജയൻ ഉണ്ടായിരിക്കില്ല .സ്ഥലപരമായി നമുക്ക് കിട്ടിയിട്ടുള്ള ഈ പരിചയം വളരെ കാതലായ ഒന്നല്ല. അത് ലളിതമെങ്കിലും ചതിക്കുന്നതാണ്.അതിൽ ഭ്രമിക്കേണ്ടതില്ല. നൂതനമായ ഒരു കലാസങ്കേതമാണ് വിജയൻ സൃഷ്ടിച്ചിട്ടുള്ളത്. ഗ്രാമത്തിൽ ചെന്ന് കരിമ്പനകളെ നോക്കിയാൽ ഖസാക്കിൻ്റെ ഇതിഹാസം കാണില്ല. 

 

എൻ്റെ സാഹിത്യജീവിതത്തിൻ്റെ തുടക്കം മുതൽ തന്നെ ഞാൻ ‘ഖസാക്കിൻ്റെ ഇതിഹാസ ‘വുമായി സമ്പർക്കത്തിലായിട്ടുണ്ട്. 1982 മുതൽ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും 1984 ലാണ് ഞാൻ ഈ നോവലിനെ മാത്രം ആധാരമാക്കി ‘ ആത്മായനങ്ങളുടെ ഖസാക്ക് ‘ (1984) എന്ന സറിയലിസ്റ്റ് ,ഇംപ്രഷണിസ്റ്റിക്, എക്സിസ്റ്റൻഷ്യൽ വിമർശനകൃതി   പ്രസിദ്ധീകരിച്ചത്.അന്ന് ഞാൻ മുവാറ്റുപുഴ നിർമ്മലാ കോളജിൽ എം.എ.ഇക്കണോമിക്സ്  വിദ്യാർത്ഥിയായിരുന്നു.  നോവൽ വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമായിരുന്നു എൻ്റെ കൃതി. സാഹിത്യവിമർശനം യുക്തിയിൽ നിന്ന് വേർപെട്ട് പോകരുതെന്ന് വാദിക്കുന്നവരോട് ഇവിടെ വിയോജിക്കുകയാണ്.കാരണം  സാഹിത്യാനുഭവം എനിക്ക് ഒരു യുക്തിശില്പമല്ല. ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്ന മൂർച്ചയേറിയ അനുഭവം എന്ന നിലയിലാണ് ഞാൻ വിമർശനപാഠത്തെ സമീപിക്കുന്നത് .ദുർഘടമായ ഒരു പാത തരണം ചെയ്യണമായിരുന്നു. ഒരു നോവലിനെക്കുറിച്ച് എഴുതുമ്പോൾ ,അതിൻ്റെ യഥാർത്ഥ അർത്ഥവും ,സന്ദേശവും ,വ്യാഖ്യാനവും തേടുന്ന ഒരു കൂട്ടം സാമ്പ്രദായിക വായനക്കാരുമായി നാം ഒരു അലിഖിത ഉടമ്പടി ഉണ്ടാക്കേണ്ടതുണ്ടോ ?

 സൗന്ദര്യാത്മകമായ തലത്തിൽ

നമ്മൾ എഴുതാൻ പോകുന്ന കൃതി ഈ പ്രത്യേക വായനാസമുഹത്തിൻ്റെ നാടുവാഴിത്ത മൂല്യങ്ങളോട് സന്ധി ചെയ്യണമെന്ന് നിർബന്ധമുണ്ടോ ? ഇല്ലെന്നാണ് തോന്നുന്നത്. കാരണം ,ഒരാൾ എഴുതുന്നത് കൂട്ടമായി നിന്നുകൊണ്ടല്ല .വ്യക്തിപരമായ സമസ്യ ,സൗന്ദര്യാത്മകമായ തലത്തിൽ എപ്പോഴും സംഭവിക്കുന്നതാണ്. ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് ഒരു പൂവിൻ്റെ ചിത്രം വരയ്ക്കുമ്പോൾ അത് യഥാർത്ഥ പൂവാകണമെന്നും ,ആ പൂവ് പതിനായിരം തവണ കണ്ടുശീലിച്ച ഒരു ആസ്വാദക സമൂഹവുമായി ഇണങ്ങി നില്ക്കണമെന്നും ശഠിക്കുന്ന ഒരു നിയമസംഹിതയ്ക്ക് അദ്ദേഹം ആദ്യമേ തന്നെ  കീഴടങ്ങണമോ?അതായത് ഹെൻറി മാറ്റിസല്ല പൂവ് വരയ്ക്കുന്നത് ,പൂവ് പല തവണ കണ്ട് ആസ്വദിച്ചിട്ടുള്ള പേരില്ലാത്ത ഒരു വലിയ സമൂഹത്തിൻ്റെ ആഗ്രഹ സാക്ഷാത്കാരത്തിനു വേണ്ടി അവർ തന്നെയാണ് അത് വരയ്ക്കുന്നത്; മാറ്റിസ് ഒരു സാമൂഹിക ഏജൻറായി പ്രവർത്തിക്കണമെന്ന് സാരം. ഇത് അംഗീകരിക്കാൻ മാറ്റിസ് തയ്യാറല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ഒരു പൂവ് വരയ്ക്കാൻ വളരെ പ്രയാസമാണ് എന്നാണ്. പലരും കണ്ടും പരിലാളിച്ചും വച്ചിരിക്കുന്ന ഒരു പൂവിനെ വരയ്ക്കാതിരിക്കുക എന്ന നിശ്ചയമാണ് മാറ്റിസിനെ നയിക്കുന്നത്‌. അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞ ,സുവിശേഷങ്ങളെ അന്തർവഹിക്കുന്ന പൂവാണ് വേണ്ടത്. ഒരു വിമർശകനും തൻ്റെ പാഠം പൂർത്തിയാക്കേണ്ടി വരുമ്പോൾ ഇതുപോലുള്ള നിർണയങ്ങൾ ആവശ്യമാണ്. വിമർശകന് യുക്തിചിന്ത മാത്രമേ പാടുള്ളു എന്ന് അനുശാസിക്കുന്നതിനോട് യോജിപ്പില്ല.

ഖസാക്കിൻ്റെ ഇതിഹാസം വളരെ വൈയക്തികമായ ഒരു അനുഭൂതിയും സമസ്യയുമാണ്. അത് അസ്തിത്വത്തെക്കുറിച്ചുള്ള ആലോചനയാണ് .ലോകം പറഞ്ഞുറപ്പിച്ചു വച്ചിരിക്കുന്ന ഒരു ചിന്താധാരയുടെ പ്രചാരണം ഏറ്റെടുക്കന്നതിനു പകരം താൻ ദാർശനികവും അസ്തിത്വപരവുമായി അനുഭവിച്ചത് സത്യസന്ധമായി പറയുന്നതിനാണ് ഇവിടെ നോവലിസ്റ്റ് ശ്രമിക്കുന്നത്.ദുരൂഹവും നോവിക്കുന്നതുമായ ചില അനുരണനങ്ങൾ മനസ്സിൽ സംഭവിക്കുകയാണ്.അത് കലാപരമായിത്തീരുകയും ചെയ്യുന്നു. ഇവിടെ കലാനുഭവം ജീവൻ്റെ പെരുമാറ്റമാണ്. ഭാവന ,കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു ജീവിതത്തെ അനുഭവിപ്പിക്കുകയാണ്. 

മനസ്സിൽ കണ്ട കാഴ്ചകളെ നോവലിസ്റ്റ് തൻ്റേതാക്കുന്നു. ഒരു മാനുഷികമായ അതീതബുദ്ധി പ്രവർത്തിക്കുകയാണ് .പ്രത്യക്ഷത്തിനതീതമായ കാഴ്ചകൾ വായനക്കാർക്കുള്ളതാണ്. സൂക്ഷ്മതകൾ വേറൊരു വഴിക്ക് നീങ്ങുകയാണ്. അറിയാത്ത പൊരുളുകളിലേക്ക് ചെന്ന് അത് പുതിയ തുറസ്സുകൾ  രൂപപ്പെടുത്തുന്നു .ഖസാക്കിലെ നായകസ്ഥാനത്ത് രവി എന്ന കഥാപാത്രമാണുള്ളത്. നോവൽ തുടങ്ങുന്നതു തന്നെ അയാൾ ഖസാക്കിലേക്ക് ബസിൽ വന്നിറങ്ങുന്നത് സൂചിപ്പിച്ചു കൊണ്ടാണ്. അയാൾ മനസ്സിൽ കൊണ്ടുവരുന്ന ഒരു ലോകത്തിൻ്റെ തുടർച്ചയാണ് നാം കാണന്ന ലോകം. അയാളാണ് ആ ലോകത്തിൻ്റെ ഉത്തരവാദി.അതിനു പൂരകമായാണ് നോവലിസ്റ്റിൻ്റെ നിരീക്ഷണങ്ങൾ.നോവലിസ്റ്റ് സംഭവങ്ങൾക്ക് മാനം നല്കി മനുഷ്യരുടെ അസ്തിത്വപരമായ അഗാധതകൾ തെളിച്ചെടുക്കുന്നു.

എപ്പോഴും മനസിൽ ഉൾക്കൊണ്ട എന്തിൻ്റെയോ ഒരു പ്രതീതിയുണ്ട്. രവിയല്ല നായകൻ എന്ന് പറഞ്ഞു കൊണ്ട് ചിലർ നോവലിനെപ്പറ്റിയുള്ള ചർച്ചയിൽ വഴിമുടക്കി നിന്നത് ഓർക്കുകയാണ്. അള്ളാപ്പിച്ചാ മൊല്ലാക്ക ,നൈസാമലി, മാധവൻ നായർ തുടങ്ങി ആരെ വേണമെങ്കിലും നായകനാക്കാം,താല്പര്യമുണ്ടെങ്കിൽ.
ഒരു സിനിമ കാണുന്ന അനുഭവമായിരിക്കാം ഇത്തരക്കാർ തേടുന്നത്.അവർക്ക് നായിക ,നായകൻ ,വില്ലൻ തുടങ്ങിയവർ നിർബന്ധമാണ്.

‘ഖസാക്കിലെ സുന്ദരി’ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ്:
“പിറ്റേന്ന് നട്ടുച്ചയ്ക്ക് മൈമുന അറബിക്കുളത്തിൽ കുളിച്ചു നില്പാണ്. അറബിക്കുളത്തിനടുത്തോ രാജാവിൻ്റെ പള്ളിയിലോ ആളുകൾ സാധാരണ ചെല്ലാറില്ല.പ്രത്യേകിച്ചും ത്രിസന്ധ്യകളിൽ. പണ്ട് ആ കുളത്തിൽ അറബികൾ തല വെട്ടിയെറിഞ്ഞിട്ടുള്ളതാണ്. നിലാവു നിറഞ്ഞ രാത്രികളിൽ അവിടെ കബന്ധങ്ങൾ നീരാടാനെത്താറുണ്ടത്രേ .ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞു കിടന്നു. മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തി.മുലയ്ക്ക് മീതെ അമർത്തിക്കെട്ടിയ കച്ചയിലൂടെ കൈയിറക്കി സോപ്പു തേച്ചു പിടിപ്പിച്ചുകൊണ്ട് മൈമുന നിന്നു.ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മി മിഴച്ചു”.

ജീവിച്ചതാണ് എഴുതുന്നത്

ഇതാണ് വിജയൻ്റെ ആഖ്യാനകല. സോപ്പു കുമിളയ്ക്ക് പോലും ജീവിതം നല്കിയിരിക്കുന്നു. പറയുന്നത് എന്തായാലും ,അതിൽ തൻ്റെ ആത്മീയജീവിതം കൂടി അദ്ദേഹം ചേർത്തു വയ്ക്കും. അദ്ദേഹം ജീവിച്ചതാണ് എഴുതുന്നത്. ഓരോ വാക്കും താൻ ജീവിച്ചതാണെന്ന് ഉറപ്പു വരുത്തുന്ന അപൂർവ്വ എഴുത്തുകാരനാണ് അദ്ദേഹം. ഈ അദ്ധ്യായം വായിച്ച ഞാൻ എൻ്റെ ‘ആത്മായനങ്ങളുടെ ഖസാക്കി’ൽ ഇതിൻ്റെ അർത്ഥമല്ല എഴുതിയത്. എന്നെ എന്താണോ ആന്തരികമായി ബാധിച്ചത് അത് മറ്റൊരു രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു.
എൻ്റെ പുസ്തകത്തിലെ ‘മഹത്തായ അന്തർധാരകൾ ‘ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:
” വ്യസനങ്ങളുടെ ആലോചനാ സന്ധികളിലൂടെ ,ലോകത്തിൻ്റെ അദൃശ്യ സ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിൻ്റെ മഹത്തായ അന്തർധാരകൾ തേടുകയാണ് കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂ ടെ എത്തി നോക്കുന്നു. 

സ്വകാര്യതയുടെ വിശുദ്ധമായ ശിശുവും പേറി അവർ വിദൂരമായ മോഹക്കാഴ്ചകളിലേക്ക് നടന്നു ചെല്ലുന്നു.പുരാതന മെസപ്പെട്ടോമിയൻ സംസ്കാരത്തിൻ്റെ ഓർമ്മകളിൽ മനസ്സ് നടുമ്പോൾ പ്രപഞ്ചത്തിൻ്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്. ദൈവങ്ങളുടെ അമ്പലങ്ങൾ ,ധാന്യ പ്പുരകൾ ,ശില്പശാലകൾ, അക്ഷര ഗൃഹങ്ങൾ ,കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ ,ദൈവത്തിനിഷ്ടവിശുദ്ധ ദാനമായിത്തീർന്ന പുൽത്തോട്ടം ,ആയുധപ്പുരകൾ ,പരിശുദ്ധ വേദനയുടെ വിരലുകൾ ,ദൈവകാമനയുടെ ചിറകുകൾ ,വരദാന സന്ദേശത്തിൻ്റെ മുഖപത്മങ്ങൾ ,സാന്ത്വനത്തിൻ്റെ പാദാരവിന്ദങ്ങൾ എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവർത്തമാനങ്ങളുടെ വാത്സല്യം പേറി പ്രയാണം ചെയ്യുന്നു ” .

ഇത് വായനയുടെ സൃഷ്ടിയാണ്. വായന സൃഷ്ടിക്കുന്നതാണിത്. ചിലർ പറഞ്ഞത് ,’ആത്മായനങ്ങളുടെ ഖസാക്ക് ‘ വായിച്ചാൽ മനസ്സിലാകുന്നില്ല എന്നാണ്.ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത് .?സംഗീതം ചിന്തിച്ചാണോ മനസ്സിലാക്കുന്നത് ;നിങ്ങൾ ശരീരത്തിൻ്റെ ശക്തി മുഴുവൻ ഉപയോഗിച്ച് എന്നെ കേൾക്കുക എന്ന് പറഞ്ഞ ബ്രസീലിയൻ എഴുത്തുകാരി ക്ളാരിസ് ലിസ്പെക്ടറെ ഓർക്കുകയാണ്.

 എഴുതുമ്പോൾ ഫിക്ഷ്ൻ യഥാർത്ഥമാവുന്നു

ഖസാക്കിൻ്റെ ഇതിഹാസം നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രശ്നവും പരിഹരിക്കാൻ എഴുതിയതല്ല .അത് എഴുത്തുകാരൻ തൻ്റെ ആകുലതകൾക്ക് രൂപം കൊടുക്കാൻ സൃഷ്ടിച്ചതാണ്. എഴുതിയാലേ സൃഷ്ടിയുള്ളു; അല്ലെങ്കിൽ അത് അയഥാർത്ഥമാണ് .എഴുതുമ്പോൾ ഫിക്ഷ്ൻ യഥാർത്ഥമാവുന്നു. രവി ഒരു ജീവിതദർശനമല്ല; ഒരു പ്രത്യയശാസ്ത്രമല്ല; സദാചാര സംഹിതയല്ല, മോക്ഷമാർഗമല്ല .രവിയെ ആരും അനുകരിക്കുകയില്ല.കാരണം അയാളിൽ അനുകരിക്കപ്പെടാൻ യോഗ്യമായ ഒന്നുമില്ല. അയാൾക്ക് രാഷ്ട്രീയമോ ,ലക്ഷ്യമോ ഇല്ല .അയാൾ താൻ കൊണ്ടുനടന്ന അലട്ടിൻ്റെ ഇരയാണ്. കാഫ്കയുടെ നായകന്മാർക്ക്  ഈ പ്രശ്നമുണ്ട്. അവർ തെറ്റു ചെയ്യാൻ തയ്യാറല്ലായിരുന്നു; എന്നാൽ അവർ ശിക്ഷയനുഭവിക്കുന്നു. എന്തിനാണ് ശിക്ഷയനുഭവിക്കുന്നതെന്ന് ചിന്തിച്ച് വിഷണ്ണരാവും. തങ്ങളുടെ തുടലു പൊട്ടിച്ച സന്ദേഹങ്ങളും ആകുലതകളുമാണ് കാഫ്കയുടെ നായകന്മാരെ കുഴയ്ക്കുന്നത്. അവർക്ക് അത് ഒരു കുരുക്കാണ്.

അതിൽ നിന്ന് രക്ഷനേടാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ ശ്രമിക്കുന്തോറും അവർ വീണ്ടും സങ്കീർണമായ കുരുക്കിലേക്ക് വീഴുന്നു. യുക്തി കൊണ്ട് പരിഹരിക്കാനാവാത്ത വിധം ,ഓരോ നീക്കവും സമസ്യയാകുന്നു.രവിയും അതു തന്നെയാണ് ചെയ്യുന്നത്. അയാൾ എന്തിനാണ് ഖസാക്കിൽ എത്തിയത്. ? ഇപ്പോഴും അത് ദുരൂഹമാണ്. അയാൾ അവിടെ എത്തിയിരിക്കയാണ്. അയാൾ ഓർമ്മകളുടെ ഇരയാണ്. തന്നെ വലയം ചെയ്യുന്ന പാപബോധവും നിരാശയും രവിയെ തളർത്തുന്നു. അയാൾ വീണു കിട്ടുന്ന സന്ദർഭങ്ങളിൽ നിന്ന് ആനന്ദം തേടാൻ നോക്കുന്നു. അയാളുടെ ലൈംഗികമോഹങ്ങൾ അത്തരത്തിലുള്ളതാണ്. എന്നാൽ ഇതൊക്കെ വളരെ ബാഹ്യമായിട്ടുള്ളതാണ്. ഇതൊന്നും അയാളെ ഉള്ളിൽ സ്പർശിക്കുന്നില്ല. കുടത്തിനു പുറത്തു വീണ വെള്ളം പോലെ എല്ലാം നഷ്ടപ്പടുന്നു. അയാൾ എപ്പോഴും തനിച്ചാകുകയാണ്. ‘വഴിയമ്പലം ‘ എന്ന അദ്ധ്യായത്തിൽ അയാളുടെ മാനസികാവസ്ഥ ഇങ്ങനെ വിശദമാക്കുന്നുണ്ട്:
“പത്താം തീയതി എന്നെ കാത്തു നില്ക്കുക….
രവിയുടെ പത്മ…
നേർത്ത മുനകൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ് .രവി പേനയെടുത്ത് അതിൻ്റെ ചോടേ സ്വന്തം ഒപ്പ് കുറിച്ചു നോക്കി.ആ ഒപ്പിൽ താല്പര്യമില്ലാത്തതുപോലെ തോന്നി.ആർക്കും കത്തെഴുതാറില്ല. കയ്യൊപ്പിൻ്റെ ഉപയോഗം അങ്ങനെ കുറഞ്ഞു കുറഞ്ഞു വരികയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗ ഹീനമായ അവയവത്തെപ്പോലെ അത് ഓർമ്മയിൽ നിന്ന് മായും.പിന്നെ അവശേഷിക്കക പെരുവിരലിൻ്റെ ചുഴികൾ മാത്രമാവും .ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും .കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോകും .പരിണമിക്കും.”

രവി സ്റ്റേഹിച്ചിരുന്ന പെണ്ണാണ് പത്മ .അവൾ വന്നു വിളിച്ചിട്ടും രവി കൂടെ പോകുന്നില്ല .അയാൾ മറ്റേതോ ജ്വരത്തിലാണ്. സ്വന്തം കുരുക്കുകളിലേക്ക് അയാൾ നിർബാധം സഞ്ചരിക്കുകയാണ്.ലക്ഷ്യമുള്ള ഒരാളല്ല രവി ;അയാൾ ഓടിയൊളിക്കുകയാണ് .അതുകൊണ്ടാണ് ചിലപ്പോൾ ഒരു ഭീരുവിനെപ്പോലെ, ജിവിതം മടുത്തവനെപ്പോലെ അയാൾ പെരുമാറുന്നത്‌. ഖസാക്കിലെ ചെറിയ വിദ്യാലയത്തിലും  സെക്സിലും വാറ്റുചാരായത്തിലും പ്രേത താഴ്വരകളിലും അയാൾ സ്വയം ഒളിപ്പിക്കുകയാണ്.അതുകൊണ്ട് രവിയുടെ സന്ദേശം എന്താണെന്ന് ചോദിക്കുന്നവർ വളരെ അപരിഷ്കൃതരാണ് ,സാഹിത്യാനുഭവത്തെ ഉൾക്കൊള്ളുന്നതിൽ ,എന്ന് പറയേണ്ടതില്ലല്ലോ.
ഖസാക്കിൽ ഒരു മനുഷ്യാത്മാവിൻ്റെ, ഇതുവരെ കാണാത്ത അവസ്ഥയാണുള്ളത്.അതാണ് നോവലിസ്റ്റ് പിടിച്ചെടുക്കാൻ തുനിയുന്നത്. മനുഷ്യൻ ഇങ്ങനെയുമാണ് .അവനെക്കുറിച്ച് ഇനിയും പലതും അറിയാനുണ്ട്. ജീവിതം ദുർഗ്രഹമായി തുടരുകയാണ്.


ഖസാക്കിൻ്റെ ഇതിഹാസത്തെക്കുറിച്ച് വിജയൻ എഴുതിയ ആത്മകഥാപരമായ ‘ഇതിഹാസത്തിൻ്റെ ഇതിഹാസം’ (1989) എന്ന കൃതിയിൽ രവിയെക്കുറിച്ച് പറയുന്നത് ഇതിന് സാധുത നല്കുന്നു:
”മരണത്തെയും ജീവിതത്തെയും അറിയാൻ കഴിയാത്ത ,ക്ഷീണിതനായ ,ഒരു മനുഷ്യൻ്റെ കഥയാണ് ഇതിഹാസം.രവി നിഹിലിസത്തിൻ്റെ (സർവ്വനിഷേധം) പ്രവാചകനല്ല ,അനാർക്കിസത്തിൻ്റെ (അരാജകവാദം) കുറ്റവാളിയുമല്ല. മനുഷ്യവർഗത്തിൻ്റെ വിശാല രാശികൾ എന്നും അറിയുന്ന സന്ദേഹം മാത്രമാണ് അയാളുടേത്. മൂടുപടമില്ലാതെ ,നഗ്നനായി ,ശിശുവായി ,രവി ഈ സന്ദേഹത്തിൻ്റെ പരപ്പിൽ ഉഴലുന്നു. നമ്മുടെ കരുണ തേടുന്നു”.

നോവൽ പിറന്ന് വർഷങ്ങൾ കഴിഞ്ഞാണല്ലോ വിജയൻ രവിയെക്കുറിച്ച് ഇത്ര തുറന്നെഴുതിയത്.ഇക്കാര്യം ‘അത്മായനങ്ങളുടെ ഖസാക്കി’ൽ തൊള്ളായിരത്തി എൺപത്തിനാലിൽ തന്നെ ഞാനെഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്:
” കാഴ്ചകളുടെ ഓരോ നിനവിലും രവി അസന്തുഷ്ടനായിരുന്നു. കൃഷ്ണമണികളുടെ അനുസ്യൂതമായ വ്യഗ്രതകൾ തന്നെ വിശപ്പിനും അഗ്നിക്കും ഇരയാക്കുന്നുവെന്ന് രവിക്ക് തോന്നിയിരുന്നു. അച്ഛൻ്റെ സാദൃശ്യവും കുഷ്ഠരോഗികളുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അയാളെ ബന്ധിക്കുകയായിരുന്നു.ജന്മത്തിൻ്റെ നൈരന്തര്യം പോലും അയാൾക്ക് ഊഷരമായ സാന്ത്വനം പകർന്നത് അങ്ങനെയാണ് .കാഴ്ചയുടെ ചുഴികളിൽ നിന്നും ഖസാക്കിൻ്റെ മണ്ണിലെ നിത്യതയുടെ വിസ്മൃതിയിലേക്ക് ലയിക്കുക. വസ്തുവിൻ്റെ നാദവും സംഗീതത്തിൻ്റെ ഖരവും ഖസാക്കിലേക്ക് മടങ്ങുകയാണ് ” .

ഈ നിഷ്കളങ്കതയിൽ രവിക്ക് മറ്റെന്താണ് തേടാനുള്ളത് ? അയാൾക്ക് ഒന്നിനെക്കുറിച്ചും സമഗ്രമായ അറിവില്ല. ഇത് വിജയനും ,പിന്നീട് എഴുതിയിട്ടുണ്ട്. അയാൾ കണ്ടും അനുഭവിച്ചും അതിൽ തന്നെ മുക്തി തേടുകയായിരുന്നു.

 ഖസാക്ക് നേരിടുന്ന പ്രതിസന്ധി

ഞാൻ എൺപതുകളുടെ തുടക്കത്തിൽ ഖസാക്കിനെക്കുറിച്ചെഴുതുമ്പോൾ വിജയൻ ഇന്നത്തേത് പോലെ ഒരു വിഗ്രഹമായിരുന്നില്ല. അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യം വേറിട്ട് നില്ക്കുമായിരുന്നു. അന്ന് വിജയനെ കലാശാലകളും വേട്ടയാടിയിരുന്നില്ല. ഇപ്പോൾ ഖസാക്ക് നേരിടുന്ന പ്രതിസന്ധി സർവകലാശാല ഗവേഷകരുടെ യാന്ത്രിക വായനയാണ്.പി.എച്ച് .ഡിക്കുള്ള ഒരു വിഷയം എന്ന നിലയിൽ വിജയനെ സമീപിക്കുകയാണ്‌. ഇവർക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു വിഷയമാണുണ്ടാവുക. അത് സ്ഥാപിക്കാനായി അവർ എല്ലാത്തിനെയും ലഘൂകരിച്ച് അതിലേക്ക് കൊണ്ടുവരും. രവിക്ക് അച്ചനുമായുള്ള ബന്ധം ,അമ്മയുമായുള്ള ബന്ധം ,സ്ത്രീകളുമായുള്ള അടുപ്പം ,ഖസാക്കിലെ ചുമ്മാതുള്ള വഴികൾ ,ഖസാക്കിലെ മഴകൾ ,ഖസാക്കിലെ പ്രേതങ്ങൾ തുടങ്ങി ഗവേഷണം വളരെ സാഹിത്യ ബാഹ്യവും അർത്ഥശൂന്യവുമായിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് സമീപനാളിൽ ‘ഖസാക്കിൻ്റെ ഇതിഹാസ ‘ത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ ഒരാൾ ഈ നോവലിനു ആധുനികതയുമായി ഒരു ബന്ധവുമില്ലെന്ന് തട്ടിവിട്ടത്! .

HOME


Monday, January 17, 2022

അക്ഷരജാലകം / മുറിവുകളുടെ കവിത/എം.കെ.ഹരികുമാർ,metrovartha jan 17, 2022

 





ചിലിയൻ കവി റോബർട്ടോ ബൊലാനോ ഒരു കവിതയിൽ എഴുതി:
'നായ്ക്കളുടെ വഴിയിൽ 
ആരും സഞ്ചരിക്കാൻ 
ഇഷ്ടപ്പെടുന്നില്ല. 
എന്നാൽ കവികൾ മാത്രം 
അവിടെ സഞ്ചരിക്കുന്നു ,
അവർക്ക് നഷ്ടപ്പെടാൻ 
യാതൊന്നുമില്ല.
എന്നാൽ എനിക്ക് ധാരാളം
കാര്യങ്ങളുണ്ട്'. 

കവികൾ തനിയെ സഞ്ചരിക്കുന്നു ,നേരത്തെ വെട്ടിയൊതുക്കിയ പാതയിലൂടെയല്ല .അവർ സഞ്ചരിക്കുന്നതിലൂടെയാണ് പാത ഉണ്ടാകുന്നത്. പ്രമുഖ മെക്സിക്കൻ കവി ഒക്ടാവിയോ പാസ് ഇങ്ങനെ പറഞ്ഞു :'എഴുതുമ്പോൾ യുക്തിയുടെ ,പ്രേമത്തിൻ്റെ ,സ്വാതന്ത്ര്യത്തിൻ്റെ ,കവിതയുടെ മറുവശം കാണണം. ഫ്രഞ്ചുകാർക്ക് ഒരു  സ്വഭാവമുണ്ടായിരുന്നു, എന്തിനെയും  യുക്തിപൂർവ്വം കാണാൻ ശ്രമിക്കുക. എല്ലാത്തിനെയും ആശയങ്ങളായി  വെട്ടിച്ചുരുക്കും .പിന്നീട് അതിനെതിരെ പോരാടാൻ തുടങ്ങും'. ഈ മനോഭാവത്തെയാണ് സറിയലിസ്റ്റുകൾ തകർത്തത്'. അവർ സാമ്പ്രദായികത്വത്തിൻ്റെയും  ഗതാനുഗതികത്വത്തിൻ്റെയും  ആഴംകുറഞ്ഞ ഭാവനകളുടെയും വൃത്തിഹീനമായ സാഹിത്യപരിസരത്തെ നശിപ്പിക്കുകയാണ് ചെയ്തത്. അവർ ഭയപ്പെടുത്തുന്നതും ഭ്രാന്തുപിടിപ്പിക്കുന്നതുമായ മനുഷ്യലോകങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

'മാനിഫെസ്‌റ്റോ ഓഫ് ഫ്യൂച്ചറിസം'  എഴുതിയ ഇറ്റാലിയൻ കവി ഫിലിപ്പോ  തോമാസോ മാരിനെറ്റി (1876-1944) ഭൂതകാലത്തിൽനിന്ന് തൻ്റെ കാവ്യ ബോധത്തെ വിമോചിപ്പിക്കാനാണ് ശ്രമിച്ചത്. അദേഹത്തിൻ്റെ ചിന്തകൾ ഇതെല്ലാമാണ് :'മനുഷ്യൻ അവൻ്റെ വേഗത്തെ , ചലനാത്മകതയെ  ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ജീവിക്കേണ്ടത്. അതിനു തടസ്സം നില്ക്കുന്ന പുരാതന വാസനകളെ തകർക്കണം. അജ്ഞാതശക്തികളെ മനുഷ്യൻ്റെ മുന്നിൽ കൊണ്ടുവരണം. അതിനുള്ള ആക്രമണമാകണം കവിത. മ്യൂസിയങ്ങളെയും ലൈബ്രറികളെയും  നശിപ്പിക്കണം. മാമൂലുകളെയും  സ്ത്രീപക്ഷചിന്തകളെയും എതിർക്കണം' .ഒക്ടാവിയോ പാസ് ഈ നിലപാടിനെ    സൗന്ദര്യാത്മകമായ നിഷേധം (എക്സ്തെറ്റിക് നിഹിലിസം)എന്നു വിളിക്കുന്നു .അപ്പോൾ കവിയുടെ സ്വാതന്ത്ര്യമോ ? അദ്ദേഹത്തിൻ്റെ 'ഫ്രീഡം ഓൺ പരോൾ ' സൗന്ദര്യാത്മകതയേക്കാൾ ധാർമ്മികതയെ തേടുന്നതായി നിരീക്ഷിക്കുന്നു. മനുഷ്യൻ്റെ സ്വാതന്ത്ര്യം എന്നു പറയുന്നത് കേവലമായ ഒന്നല്ല; അതിന് ഉപാധികളും വ്യവസ്ഥകളുമുണ്ട്. അത് ഒരു ഭാഷയാണ്; അവബോധമാണ് .അത് മനുഷ്യനു പൂർണമായി നേടാനാവില്ല. അവൻ്റെ ചിന്തയിലാണ് അതുള്ളത്. 
പല ജീവിതയാഥാർത്ഥ്യങ്ങളും  ബോധത്തിൻ്റെ നിർമ്മിതിയാണ്; യഥാർത്ഥമായി കാണാനൊക്കില്ല. പ്രണയം എന്ന വാക്കിൽ പ്രണയമില്ലല്ലോ.എന്നാൽ  പ്രണയിക്കുന്നവർക്ക് ആ വാക്കിനെ തന്നെ അഭയം പ്രാപിക്കേണ്ടി വരും. വാക്ക് ഉപയോഗിക്കുമ്പോൾ വാക്കിനുള്ളിൽ പ്രണയമില്ല. അതുകൊണ്ട് വാക്കിൻ്റെ ബലത്തിൽ പ്രണയം ഉണ്ടാകുന്നില്ല. പ്രണയത്തെ വാക്കിൽ തേടുന്നതുകൊണ്ട് അത് യഥാർത്ഥമായി കാണാനാവില്ല.

അസ്തിത്വപരമായ ആധി 

രണ്ടായിരത്തി ഇരുപത്തിയൊന്നിൽ കുറേ കവിതകൾ വായിച്ചു, കവിതാ സമാഹാരങ്ങളും .എഴുതിയശേഷം ഒന്നുകൂടി വായിച്ചുനോക്കാതെ പ്രസിദ്ധീകരിച്ച കവിതകൾ വരെ കണ്ടു. കവിയെ പ്രചോദിപ്പിക്കാത്ത വിഷയങ്ങൾ കവിതയായി വന്നു. വികാരം വറ്റി മണൽത്തരിപോലെ വരണ്ട വാക്കുകളും കണ്ടു. എന്നാൽ പോയവർഷത്തെ ഏറ്റവും മികച്ചതും അനുഭവസാന്ദ്രവുമായ കവിതാസമാഹാരമാണ് ,കളത്തറ ഗോപൻ എഴുതിയ 'ഇരുട്ടെന്നോ  വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ '(ഫേബിയൻ ബുക്സ്).ഗോപൻ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. അദ്ദേഹത്തിനു സർക്കാർ ജോലിയൊന്നുമില്ല .അത് നിങ്ങളാണ് (2006),ചിറകിലൊളിപ്പിച്ച   പേന (2011) പറന്നു നിന്നു മീൻ പിടിക്കുന്നവ (2016) മഴ നനഞ്ഞ കാക്ക (2018)എന്നീ കവിതാസമാഹാരങ്ങൾ ഗോപൻ്റേതായി പുറത്തുവന്നിട്ടുണ്ട്. 

ഗോപൻ്റെ ഈ സമാഹാരം വലിയ ആശ്വാസമായി തോന്നി .തെളിഞ്ഞ ആകാശം പോലെയാണിത്; എന്നാൽ വിസ്മയകരമായ നിഗൂഢതകൾ ഒളിപ്പിക്കുന്നുണ്ട്. സരളമായി ,ഋജുവായി  കാണപ്പെടുന്നുണ്ടെങ്കിലും വാക്കുകളുടെയും ചിന്തകളുടെയും ലയം മറക്കുന്നില്ല. അസ്ഥിരമായ ജീവിതത്തിൻ്റെ മായക്കാഴ്ചകളിൽ മോഹാലസ്യപ്പെടുകയും അസ്തിത്വപരമായ ആധി അനുഭവിപ്പിക്കുകയും ചെയ്യുന്നു; ജീവിതത്തെ ഉൾക്കാഴ്ചയോടെ സമീപിക്കുകയാണ് കവി. അഗാധഗർത്തത്തിനു കുറുകെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിൻ്റെ സാഹസികത തെളിഞ്ഞുകാണാം .വഴുതിപ്പോകുന്ന ജീവിതത്തെ പിടിക്കാൻ പിന്നാലെ പായുകയാണ് കവി .ഈ കവിയുടെ ഉള്ളിലെ മുറിവുകൾ വാക്കുകൾക്കിടയിൽനിന്നു നമുക്ക് വ്യക്തമാകുന്നുണ്ട്. ഒരു ട്രാക്കിൽ അതിശയകരമായി ഉറപ്പിച്ച ചക്രങ്ങളുള്ള കവിതകളാണ് ഗോപൻ്റേത്. അത് ചലിക്കുന്നു ,പ്രലോഭിപ്പിക്കുന്നു, വീഴ്ത്തുന്നു ,എഴുന്നേല്ക്കുന്നു, ഒളിച്ചുകളിക്കുന്നു. ഇന്നത്തെ മലയാള കവിതയുടെ പൊതു ബ്രാൻഡുകൾക്ക് സമാന്തരമായി ഒരു പദസംസ്കാരം ഗോപൻ സൃഷ്ടിച്ചിരിക്കുന്നു.

'മറ്റൊരുവളെക്കൂടി 
പ്രണയിക്കാമെന്നതാണ് 
ഈ പ്രണയത്തിൻ്റെ 
ഒരു ഗുണം 
അതാണ് 
ആകെയൊരാശ്വാസം. 
(ചില നേരങ്ങളിൽ ചില മരണം ,അല്ല പ്രണയം)

ഈ കവിതയിലെ ഗദ്യം സാധാരണമല്ല;അത് കവിതയ്ക്കു വേണ്ടി മാത്രം ഉണ്ടാകുന്നതാണ്. ത്വക്ക് ഉരഞ്ഞ് ചോര വരുന്നതുപോലെയാണ് നല്ല കവിതയിലെ ഗദ്യം .
അത് നമ്മുടെ ശരീരത്തിലേക്ക് വേദന കൊണ്ടുവരുന്നു. ഗോപൻ്റെ കവിതയിലെ ഗദ്യവും വ്യത്യസ്തമല്ല. 

'നമ്മൾ ബുദ്ധനെക്കുറിച്ച്
നോവലും കവിതകളുമെഴുതി
ബുദ്ധത്വമില്ലാത്ത
ജീവിതം നയിക്കുമ്പോഴും 
ചന്ദ്രനിൽ നിന്നിറങ്ങിവന്ന
ബുദ്ധൻ ഏത് 
ബോധിവൃക്ഷച്ചുവട്ടിലുണ്ട് 
അവൻ്റെ ബോധോദയം അവസാനിക്കുന്നതേയില്ല'
(കളഞ്ഞുകിട്ടിയ ബുദ്ധൻ)

ജീവിതത്തിലെ ഡ്രാമ

മരിച്ചവരുടെ കണ്ണുകളിലൂടെ ലോകത്തെ കാണണമെങ്കിൽ മരണത്തെയും അനുഭവിക്കണം. 'മരിച്ചവർ തിരിച്ചുവന്ന വെളുപ്പാങ്കാലം' എന്ന കവിതയിൽ കുറേപ്പേർ മരണത്തിൽനിന്ന് തിരിച്ചുവരികയാണ്. മരിച്ചവർക്കെല്ലാം അതിന് അവകാശമുണ്ട്; അല്ല ,അവർ തിരിച്ചുവരുകതന്നെ ചെയ്യും. ഭൂമിയിൽ പ്രേതങ്ങളായി ജീവിക്കുന്നത് ജീവിതത്തേക്കാൾ വലിയ  അസംബന്ധമാണെന്ന് തിരിച്ചറിഞ്ഞ അവർ വീണ്ടും മരണത്തിൻ്റെ പൊയ്ക തേടി പോവുകയാണ്.

'ജീവിച്ചിരിക്കുന്നവർ 
ജീവിച്ചിരിക്കുന്ന 
മനുഷ്യരെയാണേറെ
ഭയക്കേണ്ടതെന്നും
വിചാരിച്ചിട്ട് ഓരോരുത്തരും വരിവരിയായി ഇല്ലികളിലൂടെ
ഞെങ്ങിഞെരുങ്ങി 
കാറ്റിൻ്റെ മൂളിപ്പാട്ടിലലിഞ്ഞ് 
മണ്ണിലേക്കിറങ്ങി
അനങ്ങാതെ കിടന്നു '.

ഇതാണ് ജീവിതത്തിലെ ഡ്രാമ; സ്റ്റേജിൽ അവതരിപ്പിക്കുന്നതല്ല. ഒക്ടാവിയോ പാസ് എഴുതി: 'കവിത ഏകാന്തതയ്ക്കും സമൂഹസംവാദത്തിനുമിടയിലുള്ള പാലമാണ് .അനാഥനായി ജനിക്കുന്ന മനുഷ്യൻ തൻ്റെ ജീവിതലക്ഷ്യം കണ്ടെത്തുന്നതിനായി ഒരു സമൂഹത്തിൽ ചേർന്ന് പ്രവർത്തിക്കുന്നു. മതവും തത്ത്വചിന്തകളുമെല്ലാം ഇവിടെ  നിന്നാണ് ഉണ്ടാകുന്നത് .കളത്തറ ഗോപൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് ഈ കവിത അതിൻ്റെ ദ്വയാർത്ഥങ്ങളും വൈരുദ്ധ്യങ്ങളും സന്ദിദ്ധതകളും കണ്ടെടുക്കുന്നത്. ജീവിതത്തിൻ്റെ നഗ്നവേദനകളാണ് ഓരോ കവിതയും . വേദനിപ്പിക്കുന്നതെന്തും ആത്മീയമാണ്.  കാരണം, അതിൽ തനിച്ചാകുന്ന  മനുഷ്യനുണ്ടല്ലോ .'ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ' എന്ന കവിത  തീക്ഷ്ണമായ അനുഭവത്തിൻ്റെ സമ്മർദ്ദത്തിൻ്റെ പശ്ചാത്തലത്തിലാണെഴുതിയത്. 
'എങ്ങനെയാണ് അയാളുടെ ബോധത്തിൽനിന്ന് രാത്രിയും പകലും പറന്നുപോയത് '?എന്ന ചോദ്യം കൊറോണക്കാലത്ത് ജീവിതം വഴിമുട്ടി ആത്മഹത്യചെയ്ത എല്ലാവരെയും ഓർമിപ്പിച്ചു .

ഒറ്റപ്പെടുത്തരുത് 

'കടലല്ലെങ്കിൽ കവിത ' എന്ന രചനയിൽ  കവിതയെ ഇങ്ങനെ നിർവ്വചിക്കുന്നു:
'കവിത ആഴത്തിൽനിന്നു മുകൾപ്പരപ്പിലേക്ക് 
വരുന്ന ജീവനാണ് '

അമർത്തപ്പെടുവാൻ എത്ര ശ്രമിച്ചാലും പരാജയപ്പെടുകയേയുള്ളു. കവിത അതിൻ്റെ അടഞ്ഞ വാതിലുകൾ സ്വയം തുറന്നു പുറത്തേക്ക് വരിക തന്നെ ചെയ്യും .


അമെരിക്കൻ കവി എസ്രാ പൗണ്ട് (1885-1972) എഴുതി: 'അബോധത്തിലെ അടിച്ചമർത്തലുകൾക്കെതിരെ സംസാരിക്കുക 
ഭാവനാശൂന്യരുടെ 
ക്രൂരവാഴ്ചക്കെതിരെ 
സംസാരിക്കുക .
ചങ്ങലക്കെതിരെ സംസാരിക്കുക'

കവിത അതിൻ്റെ തന്നെ ഘാതകരെ കണ്ടെത്തി എതിരിടുകയാണ്. അതിൻ്റെ സൗമ്യഭാവം കണ്ട് സമാശ്വസിക്കേണ്ട; വളരെ ഭയപ്പെടുത്തുന്ന അടവുകൾ പിന്നാലെയാണ് പുറത്തെടുക്കുക.
ഗോപൻ്റെ കവിതകൾ വായിച്ച്  മഹാഭാരതകഥകൾപോലെ ഹരം പിടിച്ചില്ലെങ്കിൽ കവിയെ ഒറ്റപ്പെടുത്തേണ്ട. അത് കവിതയിൽ നിങ്ങൾക്കുള്ള നിലനിൽപ്പിൻ്റെ  പ്രശ്നമാണ്. സൂക്ഷ്മവും അഗാധവുമായ സംവേദനങ്ങൾ ഓരോ വായനക്കാരനോടും നിശ്ശബ്ദതയും ഏകാന്തതയും ആവശ്യപ്പെടുന്നു.  സ്വയം ആയിരിക്കുന്ന അവസ്ഥയുടെ സംഗീതമാണ് കവിത; അത് ഉൾക്കൊള്ളാൻ നിശ്ശബ്ദത ആവശ്യമാണ്.

റിട്ടയർമെൻറിനു ശേഷം മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് സാഹിത്യത്തിലേക്ക് തിരിയുന്നവരുണ്ട്. അവർ ഇത്തരം കവിതകൾ വായിക്കണം. ഇവർ ഭൂരിപക്ഷവും കരിമ്പിൻ തോട്ടത്തിൽ കയറി ചവിട്ടിമെതിക്കുന്ന പോലെയാണ് ഇടപെടുന്നത്. വാക്കുകളുടെ അർത്ഥം മാത്രം നോക്കി കവിതയെഴുതുന്നവർ രചനയെ എപ്പോഴും ഉപരിപ്ളവമാക്കുന്നു. കവിതയൊക്കെ ജനാധിപത്യവത്ക്കരിക്കപ്പെട്ട കാലമാണല്ലോ ഇത്. മനസ്സിൽ യാതൊരു അലട്ടലുമില്ലാത്തവർ ,ആശയലോകങ്ങളും ചിന്താപ്രശ്നങ്ങളുമില്ലാത്തവർ കവിതയിലേക്ക് തിരിയുന്നതാണ് ഇന്നത്തെ ജനാധിപത്യ വിപ്ളവം .പ്രതിദിനം മൂന്നോ നാലോ കവനങ്ങൾ ഇവരിൽ നിന്നു പ്രതീക്ഷിക്കാം. 
വാക്കുകളുടെ അർത്ഥമല്ല കവിത; പ്രാചീനവും ജീർണവുമായ ഒരു കാവ്യവ്യവഹാരത്തിൻ്റെ അനന്തരാവകാശികളാകാൻ പ്രതിബദ്ധരായിട്ടുള്ളവർ അതേ വഴിയെ തന്നെ പൊയ്ക്കൊള്ളും .യാതൊരു വികാരവും ഇക്കൂട്ടരുടെ കവിതകളിൽ കാണാൻ കഴിയില്ല. 
ഒരു മുറിവാണ് കവിതയുടെ ന്യൂക്ളിയ സ് ;ശ്രംഗാരകവിതകളും അതിഭാവുകത്വകവിതകളും എഴുതുന്നവർക്ക് മുറിവുണ്ടാകണമെന്നില്ല.

കവിക്കൂട്ടങ്ങൾ 

ജീവിതത്തോടുള്ള സത്യസന്ധതയിലും ആത്മാർത്ഥതയിലും ആണ്ടിറങ്ങി പോകുന്നവരുടെ മനസ്സിലേൽക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങിയെന്ന് വരില്ല .കാലം മുറിവുണക്കുമെന്നു പറയാം. എന്നാൽ  കവിതയ്ക്ക് പ്രേരകമാവുന്ന മുറിവുകൾ കാലത്തോടൊപ്പം സഞ്ചരിക്കുകയാണ്. 
ആ മുറിവുകൾ മനുഷ്യത്വത്തെയാണ് പിന്തുടരുന്നത് ; അത് കൂടുതൽ ആഴത്തിലേക്ക് വ്യാപിക്കുകയും സ്വപ്നങ്ങളെയും വേദനകളെയും ഒരേ സമയം സൃഷ്ടിക്കുകയും ചെയ്യുന്നു.  പൊതുസമൂഹത്തിന് കാണാനാവാത്ത മുറിപ്പാടിൽ നിന്നാണ് യഥാർത്ഥ കവിത ഉണ്ടാകുന്നത്. യുജിസി കവിതകൾ അങ്ങനെയാകണമെന്നില്ല. 
ആഴ്ചപ്പതിപ്പിലെ കവിതകൾ ഇന്ന് ഒരു പൊതു കാവ്യഭാഷയുടെ ഘടനയിലേക്ക് പരാവർത്തനം  ചെയ്യപ്പെടുകയാണ്. പത്രഭാഷപോലെ കാവ്യഭാഷയും  നിലവാരപ്പെടലിനു വിധേയമായിരിക്കുന്നു.മനുഷ്യാവസ്ഥയെ കവികൾ കൂട്ടത്തോടെ നോക്കി നിൽക്കുന്നത്  ഒരേ വികാരത്തോടെ ,അല്ലെങ്കിൽ ഒരേ മനോഭാവത്തോടെയാണെങ്കിൽ അതൊരു ശൂന്യതയാണ് .കവിതയുടെ ഭാഷയ്ക്ക് ഏകസ്വരമാണിപ്പോൾ. കവിക്കുട്ടങ്ങൾ പരാജയമാണ് .കവികൾക്ക് കൂട്ടുകൂടി നടക്കാനാവില്ല. കാരണം ,അവർ ഏകാകികളാണ് .അവരുടെ സംവേദന പ്രശ്നങ്ങൾ ഒറ്റയ്ക്ക് നടക്കാൻ പ്രേരിപ്പിക്കും. കൂട്ടമായി നടക്കുന്നവർ കൂട്ടമായി ചിന്തിക്കുന്നത് ഭാഷയെ ജീർണതയിലേക്ക് കൊണ്ടു ചെല്ലും .

കവിത ഇന്ന് സമൂഹത്തിൻ്റെ  ജനാധിപത്യവ്യവസ്ഥിതിയിലെ ഭാവനയെക്കുറിച്ചും ഭാഷയെക്കുറിച്ചു മുള്ള പൊതുസംസ്കാരമായിരിക്കുകയാണ്. എഴുതുന്നതിനു മുൻപു തന്നെ അതൊരു ശൈലിയായി ആളുകളുടെ മനസ്സിൽ കയറിപ്പറ്റിയിരിക്കുന്നു. മനുഷ്യൻ വിചാരിക്കുന്ന ഓരോ കാര്യവും ,നേരത്തെതന്നെ കവിതയാണെന്ന രീതിയിൽ ഭാഷയെ കാവ്യാത്മകമായി സാമാന്യവത്ക്കരിച്ചിരിക്കുന്നു. 


നുറുങ്ങുകൾ 

1)വായിക്കാൻ കൊള്ളാവുന്ന കഥകളെഴുതിയിരുന്ന എൻ. പ്രഭാകരൻ കഥാരചനയിൽ നൂറടി പിന്നോട്ടുപോയിരിക്കുകയാണ്. എന്തിനാണ് അദ്ദേഹം എഴുതുന്നതെന്ന്  മനസ്സിലാക്കാൻ കഴിയാത്തവിധം രചന  ചിതറുകയാണ് .ഒരു കഥാപാത്രത്തെ സൃഷ്ടിച്ച ശേഷം പിന്നെന്ത് ചെയ്യണമെന്നറിയില്ല.'കൂമൻപുഴയിലെ തട്ടുകടക്കാരൻ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി 9 ) എന്ന കഥ ആന്തരികമായി ശിഥിലമാണ്. സമകാലിക കഥ നേടിയ സൃഷ്ടിപരമായ ഔന്നത്യമെന്താണെന്ന് പ്രഭാകരന് അറിയില്ല.അദ്ദേഹം തൻ്റെ  കഥാനായകനായി ഒരു തട്ടുകടക്കാരനെ സൃഷ്ടിക്കുന്നു. എന്നിട്ട് അയാളെ വേശ്യാലയം നടത്തിപ്പുകാരനാക്കുന്നു .പിന്നീട് അയാളെ തത്ത്വജ്ഞാനിയും സാഹിത്യചിന്തകനുമാക്കുന്നു. ഈ കഥ   വായിക്കുന്നത് എന്തിനാണെന്ന് കഥാകാരൻ തന്നെ വ്യക്തമാക്കേണ്ടതാണ്. കഥാകാരന്മാർ അകപ്പെട്ടിരിക്കുന്ന വീക്ഷണപരമായ പാരതന്ത്ര്യം ,ശൈലീപരമായ അപര്യാപ്തത എന്താണെന്ന് അവരാണ് ആദ്യം മനസ്സിലാക്കേണ്ടത് .
അല്ലെങ്കിൽ ഇതുപോലെയുള്ള കാലഹരണപ്പെട്ട കഥകൾ വലിയ സംഭവമാണെന്ന മട്ടിൽ അവതരിപ്പിച്ച് കഷ്ടപ്പെടേണ്ടി വരും. 

2)റഫീഖ് അഹമ്മദിൻ്റെ 'ഉടുപ്പുകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി 9 ) എന്ന  കവിത പരാജയപ്പെട്ടു. ഉണക്കാനായി വിരിച്ചിരിക്കുന്ന വസ്ത്രങ്ങളെ നോക്കി കവി പറയുന്നതൊക്കെ ഉപരിപ്ലവമാണ്.  പ്രാതിഭാസികമായും മനശ്ശാസ്ത്രപരമായും  നോക്കിക്കാണേണ്ട വിഷയമാണിത് .
ഒരു വ്യക്തിയുടെ ആന്തരിക ദൃഷ്ടിയിലൂടെ പ്രതിഭാസത്തെ പുനരാഖ്യാനം ചെയ്യുകയാണ് വേണ്ടത്. 
ജർമ്മൻ ചിന്തകനായ എഡ്മണ്ട് ഹുസ്സേളിൻ്റെ പ്രാതിഭാസിക വിജ്ഞാനീയം നോക്കിയാൽ ഇത് മനസ്സിലാകും. ബോധത്തിൻ്റെയുള്ളിലെ സത്തയെക്കുറിച്ചുള്ള അനുമാനങ്ങളാണ് ഉണ്ടാകേണ്ടത്. പക്ഷേ ,കവി ഇവിടെ വസ്ത്രങ്ങളിൽ വിഹരിച്ചവരുടെ സ്ഥിതിവിവരക്കണക്ക് എടുക്കുന്നു. ഇത് നിലവാരത്തകർച്ചയാണ്. കവിയുടെ വാക്കുകൾ ഇങ്ങനെ:

ആ വസ്ത്രങ്ങൾ 
അഴകളിൽ കമഴ്ന്ന 
നിലയിൽ 
തങ്ങളുടെ ശരീരങ്ങളെ 
ഓർക്കുകയാവാം
ഇത്തിരി മുമ്പേ വരെ 
അവയെ ശരീരങ്ങളും 
ശരീരങ്ങളെ അവയും നിർവ്വചിക്കുകയുണ്ടായി.
കറുത്ത കുപ്പായക്കാരൻ 
ഖദർ ജൂബാക്കാരൻ 
ആണ്, പെണ്ണ് "

3)അമൽ എഴുതിയ 'ബംഗാളി കലാപം' (മാതൃഭൂമി ) എന്ന നോവലിനെക്കുറിച്ച് ഇളവൂർ ശ്രീകുമാർ എഴുതിയ ലേഖനം  (പച്ചമലയാളം ,ഒക്ടോബർ)  സംശയിക്കപ്പെടുന്നവരുടെ അസ്തിത്വ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. 

"വിശാലമായ ഒരു മാനവിക തലത്തിൽ വച്ച് വിശകലനം ചെയ്യുമ്പോൾ അന്യദേശം എന്ന പ്രയോഗം തന്നെ നമ്മുടെ മാനസികമായ ചുരുക്കത്തെയാണ് കാണിക്കുന്നത്.  പുതിയ കാലം എല്ലാ ദേശങ്ങളുടെയും അന്യത ഇല്ലാതാക്കാക്കൊണ്ടിരിക്കുകയാണ്. എന്നാൽ  അടുത്തുനിൽക്കുന്ന മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള അകലം സങ്കല്പത്തിനുമപ്പുറത്തേക്ക് അകലുകയാണെന്ന് 'ബംഗാളി കലാപ'ത്തിൻ്റെ  അനുഭവപാഠം നമ്മെ  വീണ്ടുമോർമ്മിപ്പിക്കുന്നു" .ഇന്നത്തെ സംസ്കാരബോധം മാറി എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. മനുഷ്യർ ,ഫ്യൂഡൽ കാലത്തിനു  വിരുദ്ധമായി ,സഞ്ചാരികളാണിപ്പോൾ.  അവർ ഒരു പ്രത്യേക സംസ്കാരത്തിനകത്ത് തളച്ചിടപ്പെടുന്നവരല്ല .അവർക്ക് പരമ്പരാഗത സംസ്കാരത്തേക്കാൾ ആർജിക്കേണ്ടതായ പലതും ഈ ലോകത്തുണ്ട്. 

4)കാലം ഉപേക്ഷിച്ച ചിന്തകളുടെ പി ആർ ഒ ആയി ,സുസ്മേരവദനനായി  നടന്നാൽ നല്ല കവിതയെഴുതാനൊക്കില്ല .ചില കവികളെങ്കിലും രാഷ്ട്രീയ ഭിക്ഷാംദേഹികളായി കാണപ്പെടുന്നു. നല്ല കവിതയെഴുതുന്നതിനേക്കാൾ പ്രാധാന്യം രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ടാക്കുന്നതിനാണെന്ന് ഇക്കൂട്ടർ ആത്മാർത്ഥമായി വിശ്വസിക്കുന്നു. 

5)എല്ലാവരുടെയും സാംസ്കാരിക മര്യാദകൾ പരിപാലിക്കാൻ പുറപ്പെടുന്ന എഴുത്തുകാരുടെ ഉള്ള് പൊള്ളയാവുകയാണ് ചെയ്യുന്നത്. അവർക്ക് സ്വന്തം ലോകത്തിൻ്റെ നിരീക്ഷകരാവാൻ കഴിയില്ല. രചനയിൽ സത്യസന്ധതയോടെ സ്വയം അന്വേഷിക്കുന്നവരെക്കുറിച്ച് ഹെമിംഗ്വേ  പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
' എഴുത്തിൽ കൂടുതൽ ദൂരം പോകുന്നതോടെ നിങ്ങൾ ഗരിക്കും  ഒറ്റപ്പെടും .നല്ലതും പഴയതുമായ സുഹൃത്തുക്കൾ ഒന്നും തന്നെ ഉണ്ടാവില്ല .പലരും മാറിപ്പോകും. നിങ്ങൾ എങ്ങനെ ജോലിയെടുക്കുന്നു, എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളെ  ഏകാന്തനാക്കുന്നത്. നിങ്ങൾ സമയം പാഴാക്കുകയാണെങ്കിൽ അതൊരു പാപമായിരിക്കും ;അതിനു മാപ്പില്ല" .

6)പാപത്തെക്കുറിച്ചും ക്രൂരതയെക്കുറിച്ചും ഓർമ്മിക്കുന്തോറും  അത് മനസ്സിൽ ശത്രുത വർദ്ധിപ്പിക്കുമെന്നാണ് പ്രമുഖ അമേരിക്കൻ നോവലിസ്റ്റും  വിമർശകയുമായ സൂസൻ സൊൻടാഗ് 'റിഗാർഡിംഗ് ദ് പെയിൻ ഓഫ് അതേഴ്സ്' എന്ന ലേഖനത്തിൽ പറയുന്നത് .നമ്മളോട് ഒരാൾ അല്ലെങ്കിൽ ഒരു കൂട്ടമാളുകൾ ചെയ്ത അപരാധം നാമെപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നത് അപകടമാണത്രേ. സൊൻടാഗ് എഴുതുന്നു : ' സമാധാനം വേണമെങ്കിൽ മറക്കാൻ ശീലിക്കണം.ഐക്യത്തിൽ പോകണമെങ്കിൽ ഓർമ്മയെ  പരിമിതപ്പെടുത്തേണ്ടതുണ്ട്'.

7)ഒരു വിഷാദബോധകവിയായിരുന്ന  പഴവിള രമേശൻ ഒന്നും ശരിയാവില്ലെന്ന് ആത്മീയമായി വിശ്വസിച്ചു. എന്തെങ്കിലും ശരിയായാൽ  തന്നെ അത് വ്യാജമോ ചതിയോ ആയിരിക്കും.'അനർത്ഥദുഃഖം' എന്ന കവിതയിൽ അദ്ദേഹം എഴുതി:
'ഇവിടൊന്നുമില്ല 
കനിവില്ല, കിനാവുമില്ല 
ഇവിടൊന്നുമില്ല
കനലില്ലനുരാഗമില്ല 
ഇവിടൊന്നുമില്ല
മലരില്ല മണങ്ങളില്ല 
മുരളാനൊരു വണ്ടുമില്ല'
എന്ന് എഴുതുന്നത് നിരാശാനിഷേധചിന്തമൂലമാണ്. ഇവിടൊന്നുമില്ല എന്നു ഉറപ്പിക്കാൻ വേണ്ടിയാണ് ആവർത്തിക്കുന്നത്.

8)മഹാചിന്തകനായ ബർട്രാൻഡ് റസ്സൽ  ഭാവിതലമുറയോടായി രണ്ടു കാര്യങ്ങൾ പറഞ്ഞു :ഒന്ന് ,ഏതു കാര്യം  പഠിക്കുമ്പോഴും അതിൽ സത്യസന്ധമായി എന്തുണ്ട് ,വസ്തുതകൾ എത്രത്തോളമുണ്ട് എന്ന് സ്വയം ചോദിക്കണം. രണ്ട് ,സ്നേഹം ജ്ഞാനവും വെറുപ്പ് വിഡ്ഢിത്തവുമാണ് .പരസ്പരം യോജിച്ച് പ്രവർത്തിക്കേണ്ട ഈ കാലത്ത് നമ്മൾ ഉള്ളിൽ വളർത്തിയെടുക്കേണ്ട വികാരം സഹിഷ്ണുതയാണ് .നമ്മൾ ഒരുമിച്ച് ജീവിക്കുകയാണ് വേണ്ടത് , ഒരുമിച്ച് മരിക്കുകയല്ല.




അക്ഷരജാലകം /ജാപ്പനീസ് ഇച്ചിഗോ ഇച്ചിയെ/എം.കെ .ഹരികുമാർ .metrovartha jan 10, 2022

 

അക്ഷരജാലകം /അവർ നോക്കി ,നാം കണ്ടു /എം.കെ.ഹരികുമാർ,metrovartha jan 3,2022

 


അക്ഷരജാലകം /വിജയൻ അവസാനത്തെ നോവലിസ്റ്റ് ?/എം. കെ. ഹരികുമാർ, metrovartha , dec 27, 2022

 


അക്ഷരജാലകം /അനന്യതയുടെ സൗന്ദര്യം/എം.കെ.ഹരികുമാർ/metrovartha ,dec 20, 2022