Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 6

 


സ്വച്ഛമായ ദുഃഖഭ്രമങ്ങൾ

ലൗകികവേള ക്രോധത്തിന്റെയും നന്മയുടെയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്, നിർമ്മലമായ കഥയാണെന്ന് വിജയന് അറിയാമായിരുന്നു. ജൈവ വ്യസനത്തിന് ഒരു ഛന്ദസ്സുണ്ട്. അത് കണ്ടെത്തുമ്പോഴാണ് ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്. ചെറിയ അസ്ത്രങ്ങളുടെയും സൂക്ഷ്മമായ മിഴികളുടെയും ശില്പശാലയിൽവച്ച് ജീവിതത്തിന്റെ കഥ പഠിക്കുന്നത് മനുഷ്യന് ആനന്ദമാണ്. നോവുകളുടെയും വിരഹങ്ങളുടെയും അസ്ഥിപഞ്ജരങ്ങളിൽ മനസ്സ് സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടെയും സ്പർശങ്ങളുടെയും ഉപ്പുകല്ലുകൾ സൂക്ഷിക്കുക. ഉൾപ്രേരണകളുടെ വിശുദ്ധ കഥ പറഞ്ഞപ്പോൾ വിജയന്റെ ശ്രദ്ധ ഒരു ബുദ്ധിസ്റ്റ് ചിത്രകാരന്റേതുപോലെ പ്രാർത്ഥനയും ആർദ്രതയും നിറഞ്ഞതായിരുന്നു. ഇഷ്ടമെന്നോ അനിഷ്ടമെന്നോ ധ്വനിപ്പിക്കാനാകാത്ത ദൃശ്യങ്ങൾ ഈ എഴുത്തുകാരനിൽ വിശുദ്ധ ജീവിതപൂരണമായിത്തീർന്നു. 

ലോകത്തിന്റെ നന്മതിന്മകളെക്കുറിച്ചുള്ള ബോധത്തിനപ്പുറം വസിക്കുന്ന ഏതോ അതിഭൗമിക ഉണ്മയുടെ നൈർമല്യം സംഭവങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്നത് വിജയൻ ശ്രദ്ധിച്ചു. അതുതന്നെ ലൗകികരാഗങ്ങളുടെ തീക്ഷ്ണമായ മൗനങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. ഈ ഉൾപ്രേരണകൾ കലാസൃഷ്ടിയുടെ ആദിമമായ ആത്മബീജമാകുകയും ചെയ്തു. പുരോഹിതന്റെ ഓർമ്മകളിൽ വിശുദ്ധ ജീവിതകഥ ചൊല്ലിക്കൊടുക്കാനുമായാണ് ബുദ്ധിസ്റ്റ് കലാകാരന്മാർ ചിത്രങ്ങളെഴുതിയെന്ന് ധനപാല (Budhist Paintings : Introduction  D C Dhanapala )ബോധിപ്പിക്കുന്നുണ്ട്. വിശുദ്ധമായ ജ്ഞാനം ജീവിതത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ നടന്ന് നേടാനുണ്ട്. നൈസർഗികമായ ഇഷ്ടഭംഗങ്ങളും പ്രണയങ്ങളും എയ്ത്‌വിട്ട് ജീവന്റെ മേഖലകളിലൂടെ നടന്നാണ് കലാകാരൻ പുരോഹിതനാവുന്നത്. 

 ഓരോ വാക്കും

ജൈവാവസ്ഥയുടെ രൂപങ്ങളല്ല, ആത്മാവാണ് അയാൾ തിരയുന്നത്. ഇതുകൊണ്ട് അവന്റെ പതനങ്ങളും വാക്കുകളും ആവിഷ്‌കരിക്കുമ്പോൾ, അതിനു പിന്നിൽ സ്വച്ഛമായ അടിയൊഴുക്കുകൾ രൂപപ്പെടുന്നു. ആന്തരപ്രേരണകളിൽ നിന്നാണ് ലോകത്തിന്റെ അദൃശ്യമായ സർഗ്ഗവാസനകളെ തപ്പിയെടുക്കുന്നത്. സ്വഭാവങ്ങളുടെ അവികലമായ സഞ്ചാരവും വികലമായ സമന്വയങ്ങളും ചേർന്നുണ്ടാക്കുന്ന കഥാപാത്രങ്ങളെല്ലാം നിസ്സംഗതയുടെ ആഴം വെളിപ്പെടുത്തുകയാണ്. കഥാപാത്രങ്ങളുടെ ജീവിതനിഷ്ഠയല്ല പ്രകടമാകുന്നത്. ചലനാത്മക ദൃശ്യങ്ങൾക്കുള്ളിലെ നിശ്ചലമായ നിർമ്മലാവസ്ഥ അടിസ്ഥാനപരമായിത്തന്നെ പരിശോധിക്കപ്പെടുന്നു. ഓരോ വാക്കും അനൈഹികമായ ഇത്തരമൊരു സ്വച്ഛതയിലേക്കാണ് തുറക്കുന്നത്.

മർത്ത്യചോദനകളിൽനിന്ന് ചെറുവികാരങ്ങളുടെ നിഴൽചലനങ്ങളും ഭംഗങ്ങളും സംഗീതംപോലെ ജീവിതം അനുഭവിക്കുന്നവരുണ്ട്. ഈ ബോധം ലഭിച്ചാൽ ഐഹികതയുടെ എല്ലാ മുനമ്പുകളും ദിവ്യരൂപങ്ങളും സ്മൃതികളുമായി മനസ്സിന്റെ മുറ്റത്ത് കളിവിരുന്നൊരുക്കുന്നത് അറിയാം. തന്റെയുള്ളിലെ നിർമ്മല മുഹൂർത്തങ്ങൾ കാലത്തിനുപോലും പരിഹരിക്കാനാവില്ലെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു. അന്തിമമായ വാസ്തവികതയെ സ്പർശിച്ചുകൊണ്ടാണ് ലാവൊസെ( Lao  Tse : The Way of Life )സംസാരിച്ചത്. അതുകൊണ്ട് പദാർത്ഥഘടകങ്ങളുടെ സമന്വയ കർമ്മങ്ങളിലൂടെ വൈപുല്യത്തിലെത്താൻ ആ മനസ്സ് യത്‌നിച്ചു; ദൈവത്തിന്റെ മനസ്സിലെത്തുന്നതുവരെ. അങ്ങനെ ജീവിതം സ്വപ്‌നാടനത്തിന്റെ ശാന്തസുഭഗത കൈവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ, മൊല്ലാക്ക രാത്രിയിൽ നൈസാമലിയെ തേടിയിറങ്ങുന്നതും ബാങ്കു വിളിക്കുന്നതും, ജീവിതത്തിന്റെ സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ അടിത്തട്ടും അടിയൊഴുക്കുമാണ് കാണിച്ചുതരുന്നത്. വിഹ്വലമായ ലൗകികരംഗങ്ങളുടെയുള്ളിലും കൃഷ്ണമണിയെപ്പോലെ വിശുദ്ധമായ ഗ്രാമ്യമൗനം വിഷാദത്തിന്റെ വ്രണിതശിശുവായി കഴിയുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയാണിവിടെ. 

 മൗനത്തിന്റെ മുഖത്ത്

 സമ്മർദ്ദങ്ങളുടെ വാത്സല്യത്തിൽ മുങ്ങിക്കിടന്നിട്ടും നൈസാമലി പിന്തിരിഞ്ഞു. മൈമുന കരഞ്ഞില്ല. അവൾ അത്തയുടെ പാട്ടുകേൾക്കാൻ തിരിച്ചു, നിഴലുകളായി ജന്മങ്ങളുടെ ദൃശ്യങ്ങളിൽ വരുമ്പോഴും അവയെ ദിവ്യരൂപങ്ങളാക്കി മാറ്റുന്ന ഐന്ദ്രികസമ്പത്ത് വിജയനുണ്ട്. ചെറിയ പിണക്കങ്ങളും കോപങ്ങളും സരളമായ നിശ്ചലചിത്രത്തിന്റെ ആദിമശുദ്ധാവസ്ഥയിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് വിജയൻ ഉൾക്കൊള്ളുന്നത്. തണലിന്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യന്റെ ദുഃഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിന്റെ മുഖത്ത് വീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റെയും ചുവട്ടിൽ പൊഴിഞ്ഞു കിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞു കിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക. എപ്പോഴെങ്കിലും ആറ്റുതീരത്തുള്ള നിശബ്ദതയുടെ മാതാവിനെ കാണുക. അറിവിൽ നിന്ന് വാർന്നുപോകുന്ന രക്തവുമായി പ്രേരണയുടെ അടിയൊഴുക്കിൽ സ്‌നാനം ചെയ്യുക. മഞ്ഞുമൂടിയ ഭൂമിയാണ് ഞാൻ കണ്ടത്, മഞ്ഞുമൂടിയ ഹൃദയമാണ് ഞാൻ ഭക്ഷിച്ചത് എന്ന് പറഞ്ഞ് വ്യസനിച്ച് ബാക്മാനെ ( Ingeborg Bachmann: Fogland) ഓർക്കുക. ഉണ്മയെ സ്പാർശിക്കാനൊരവസരം ദുഃഖം നൽകുന്നു. 

ഉൾപ്രേരണകളുടെ സ്‌നിഗ്ദ്ധമായ അടിയൊഴുക്ക് കാണുമ്പോഴും, മനുഷ്യന് വികാരങ്ങളുടെ സ്പർശങ്ങളുണ്ട്. നൈസമലി മൊല്ലാക്കയെ പിരിയുമ്പോഴും തിത്തിബിയുമ്മയുടെ അനാഥമായ ഇച്ഛകൾ മൈമുനയിൽ തട്ടിയുടഞ്ഞുപോകുമ്പോഴും വികാരങ്ങളുടെ തോടുകളിൽ നാം അറിയാതെ ചെന്നുമുട്ടുന്നു. അങ്ങനെ മനസ്സ് ഏതോ വിശുദ്ധ സ്വകാര്യത്തിനായി ആബദ്ധമാവുന്നു. സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ പ്രേരണകളുടെ അടിത്തട്ട് പ്രത്യക്ഷമാക്കിയശേഷം വിജയൻ കാലത്തിന്റെ തൃഷ്ണയും തെളിഞ്ഞ ആകാശവും ദൃശ്യമാക്കുന്നു. 

കാലത്തിന്റെ കാല്പാടുകൾ പതിഞ്ഞു കിടക്കുന്ന മനുഷ്യന്റെ ഉൾപ്രേരണകളെ സമന്വയിപ്പിക്കുകയാണിവിടെ. ഇണചേരുകയും അടക്കം പറയുകയും കലഹിക്കുകയും ചെയ്യുന്ന ലൗകിക ദുഃഖപരമ്പരകളുടെ തെളിഞ്ഞ നദിയിൽ കാലത്തിന്റെ നൈസർഗികമായ കാമനകൾ മിന്നിമറയുന്നതും കാണാം. ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞുവെന്ന് നോവലിസ്റ്റ് ധ്വനിപ്പിക്കുന്നുണ്ട്. വൃക്ഷച്ചില്ലകളിൽ ആഞ്ഞുകൊത്തിയ മൃഗതൃഷ്ണകളും അലസമായി ഇഴഞ്ഞു നീങ്ങിയ മണ്ഡലികളും കാലത്തിന്റെ കൈവിരലുകളിലെ ചൂടുള്ള രക്തം തൊട്ടറിഞ്ഞു. ഇരുട്ടിന്റെ അമ്മയുടെ ഉദരത്തിനുള്ളിൽ അവൾ നൈസാമലിയുടെ യോഗാത്മകമായ ശരീരം ഭുജിച്ചു. ഗർഭപാത്രം കടലിനേക്കാൾ അഗാധമാണെന്ന് കവി (Hans Egon Holthusen: My Life , My Death ) പാടിയിട്ടുണ്ട്.

 കാലത്തിന്റെ സ്വതസ്സിദ്ധമായ തൃഷ്ണകളും ആഴത്തിൽ പതിയാത്ത കാല്പാടുകളും സ്വാസ്ഥ്യത്തോടെയിരിക്കുന്നതായി നാമറിയുന്നു. മൈനുനയും നൈസാമലിയും കാലത്തിന്റെ തനുവിൽ മുളച്ച രണ്ടു സസ്യങ്ങൾ. അവർ കുസൃതിയുടെ നിഷ്‌കളങ്കതയിലൂടെ ലോകത്തിന്റെ മൂർച്ചയേറിയ മൗനത്തിൽ വന്നണഞ്ഞു. ഉൾപ്രേരണയുടെ ദുഃഖഭ്രമത്തിലും കാലത്തിന്റെ കാമനയിലും സ്‌നാനം ചെയ്ത ഖസാക്കിലെ സന്തതികളെ വിജയൻ ജീവിതത്തിന്റെ വിശുദ്ധകഥയിലെ സംഭവങ്ങളാക്കിമാറ്റി. അങ്ങനെ പുരോഹിതനും പാപിയും വിശുദ്ധ ജീവിതപുരാണവും നിറഞ്ഞു നിൽക്കുന്ന അനൈഹികമായ ദുഃഖഭ്രമമാണ് കലയെന്ന് വിജയൻ സ്ഫുടീകരിച്ചു. അതിനുള്ളിൽ പ്രപഞ്ചത്തിന്റെ അഗാധതലസ്പർശിയായ മൗനത്തിന്റെ വചസ്സും മന്ത്രങ്ങളും നൃത്തം വയ്ക്കുന്നതായി ഈ എഴുത്തുകാരൻ ബോധിപ്പിച്ചു. തന്റെ സ്ഥലപരതയിലും കാലത്തിലും തലോടി നിൽക്കുന്ന ഭൂതകാലത്തിന്റെ നിസ്സംഗമായ ശയനം അനുഭവിച്ചു.

 ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ

ഖസാക്കിന്റെ ഗ്രാമ്യപരിസ്ഥിതിയിൽ ഉറങ്ങിക്കിടക്കുന്ന ദൃശ്യാത്മകമായ അബോധത്തിന്റെ അടിയൊഴുക്കുകൾ വിജയൻ അവതരിപ്പിക്കുന്നത് കാലം തളംകെട്ടിനിന്ന പള്ളികളിലൂടെയാണ്. അവയിൽ ഖസാക്കിന്റെ നിശ്ചലമായ ദുഃഖഭ്രമങ്ങൾ എത്രയോ കാലം കഴിഞ്ഞു. ഭൗതികമായ ആഖ്യാനത്തിന്റെ മുഖാവരണത്തിൽ നിന്നുകൊണ്ട് നോവലിസ്റ്റ്, മനുഷ്യന്റെ ഭൂതകാലത്തിന്റെ അടഞ്ഞവായ് കണ്ടെത്തുന്നു. ഭൂതകാലത്തിന്റെ തണലുകളിൽ ഒഴിഞ്ഞുകിടക്കുന്ന വഴികളും ദുരൂഹവും വിദൂരവുമായ ചിലമ്പൊച്ചകളും മനസ്സിനെ ആന്തരിക സ്മൃതിയിലേക്ക് നയിക്കുകയാണ്. ഉൾക്കടലിന്റെ കറുത്ത ജലവസ്ത്രങ്ങളിൽ മഞ്ഞിന്റെ ധാരപോലെ ഓർമ്മകളുടെ നിര, കോൾമർ  (Gertrud  Kolmar  : The Unicorn)ഓർമ്മിപ്പിക്കുന്നുണ്ട്.

ഭൂതകാലത്തിന്റെ അടഞ്ഞവായ് കണ്ടെത്താനുള്ള സർഗ്ഗാത്മകമായ കാമനകൾ ഖസാക്കിലെ ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ വിജയൻ വരച്ചിടുന്നു. നരൻ ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കുമ്പോൾ അതവന്റെ ആത്മബോധത്തിന്റെ ഇലച്ചാർത്തുകളെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും, ആ ദേവാലയത്തിൽ നിന്നും അവൻ ഒളിച്ചോടുമ്പോൾ പരിത്യക്തത പൂർത്തിയാവുന്നു. സത്യത്തിൽ, ഖസാക്കിലെ പള്ളികൾ അവിടത്തെ ജീവിതത്തിന്റെ, പരിത്യക്തതയാണ് തുറന്നിടുന്നത്. മനുഷ്യരുടെ ദൈനംദിന ജ്വരങ്ങളുടെ ആകസ്മികമായ നിമ്‌നോന്നതങ്ങളിലൂടെ വെളിച്ചം പാറിക്കൊണ്ട് കടന്നുപോയ ഭ്രമങ്ങളുടെ കറുത്ത കാല്പാടുകൾ പള്ളികളിലുണ്ട്. 

ഓർമ്മകളുടെ പഴുത്ത ഇലകളും വിഷാദ ശ്രദ്ധകളും സുരതത്തിൽ ലയിക്കുന്ന അനുഭവം ഉണർത്തിവിടുന്നു. മൃദുലവികാരങ്ങളുടെ അരങ്ങുകളിൽനിന്ന് മൺമറഞ്ഞുപോയ തങ്ങളുടെ ഭൂതത്തെതേടി ഖസാക്കുകാർക്ക് ഏറെ വിഷാദങ്ങളുണ്ട്. അവരുടെ സരളമായ ഓർമ്മത്തെറ്റുകളിൽ കാലത്തിന്റെ പ്രേതം കാത്തിരിക്കുന്നു. കാലം വിരഹത്തിന്റെ താഴ്‌വരകളിലെവിടെയോ പൂത്ത ഒരു പുഷ്പമായിരുന്നു. ഗൗളിയും മഞ്ഞക്കിളിയും ചെന്ന് പുഷ്പത്തെ വിളിച്ചുണർത്താൻ ശ്രമിച്ചു. ജന്മങ്ങളിലൂടെ വിടർന്നു വരേണ്ട കുസുമങ്ങളുടെ ആരാമമായി അതു മാറിക്കഴിഞ്ഞു. കാലം പ്രണയത്തെയും ജഡത്തെയും അവശിഷ്ടങ്ങളെയും ഉദരത്തിൽ സംഭരിച്ചുകൊണ്ട് നിലാവുകൾക്കപ്പുറത്ത്, ഭൂതത്തിനപ്പുറത്ത് നിന്ന് മനുഷ്യരുടെ ദിനവേലകളിലൂടെ പുനർജനിച്ചു. മൊല്ലാക്കയിലൂടെ, തിത്തിബിയുമ്മയിലൂടെ, മൈമൂനയിലൂടെ, പലരിലൂടെയും കാലം തെളിഞ്ഞു. പൂത്തു. അതവരുടെ മനസ്സുകളിൽ കുടിവച്ചു. അരയാലിലകളിൽ താളമിടുമ്പോഴും വാക്കുകളിലൂടെ ഭൂതത്തിന്റെ വായ് തല്ലിത്തുറക്കാൻ ശ്രമിക്കുമ്പോഴും അവർ കാലത്തിന്റെ ഭർത്സനമേറ്റ് വീഴുന്നു. നിശ്ചലതയുടെ മൗനമറിഞ്ഞു. സ്വച്ഛമെങ്കിലും ദുഃഖഭ്രമങ്ങളുടെ വിളനിലമായ പ്രേരണകളെ ഇങ്ങനെ സാക്ഷാത്കരിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. കഴിഞ്ഞുപോയതിന്റെ ജ്വരത്തകർച്ചകൾ വർത്തമാനത്തിന്റെ സന്നിഗ്ദ്ധതകളിലൂടെ ചിതറി ഓടുന്നു.

 വസ്തുക്കളെയും മനുഷ്യരെയും വഹിച്ചുകൊണ്ട് ഉൾപ്രേരണകൾ ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ ചിണുങ്ങിനിന്നു. ഉദ്വേഗങ്ങളുടെയും തൃഷ്ണകളുടെയും പാദചലനങ്ങൾക്കിടയിൽ വസ്ത്രങ്ങളുടെ നീലിമ പുരണ്ട ഭൂതം കണ്ണുകളടച്ചു കിടന്നു. ദുഃഖഭ്രമങ്ങളുടെ അടിയൊഴുക്കുകളെ ആസക്തി വാർന്നുപോയ വേഗപ്രവർത്തനങ്ങളിലൂടെ വിജയൻ കണ്ടെത്തി. എങ്കിലും ഖസാക്കിലെ മനുഷ്യരിൽ കാലം വിറങ്ങലിച്ചു നിന്ന അടിത്തട്ടുണ്ട്. കാലത്തിന്റെ വണ്ടുകളിഴഞ്ഞ മുഖങ്ങളുണ്ട്. ഓരോ പെരുമാറ്റത്തെയും ആർദ്രതയോടെയാണ് വിജയൻ കാണുന്നത്. തന്റെ ചക്ഷസ്സുകൾക്കുള്ള ദിവ്യമായ ഈ ലൗകികജ്ഞാനം, ആരർത്ഥത്തിൽ സമയത്തിന്റെ പ്രകാശനമാണ്. കൊടുങ്കാറ്റിനെ അനുഗമിച്ച് കണ്ണീരിന്റെ ആഗമനം തിരക്കുന്ന വെർഫെലിനെ (Franz Werfel: Elevation) പോലെയാണ് വിജയൻ.

 ഗതകാലത്തിൽ നിന്നുള്ള കാഴ്ചയുടെ ഗമനം ബാഹ്യവസ്തുക്കളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. സംസാരങ്ങളും സ്‌നേഹബന്ധങ്ങളും അലൗകികമായ അനുഭവിക്കുന്നു. ഗ്രാമത്തിന്റെ പകയും പ്രണയവും ബാല്യത്തിന്റെ ഏതോ വിനോദമായി നേരിടുമ്പോൾ ജീവിതത്തിന്റെ സ്വച്ഛമായ അടിയൊഴുക്കുകളിലാണ് സ്പർശിക്കുന്നത്. ദുഃഖഭ്രമങ്ങളുടെ ഉൾജലവും നിർമ്മലമായ ജൈവധാരയുടെ ഉൾപ്രേരണകളും തണൽ വിരിച്ചിട്ട ജീവിതം എത്ര സൗമ്യമാണ്! ഏകാകിതയ്ക്ക് ഇനിയും എത്ര പ്രാർത്ഥനകളാണുള്ളത്! അവയിലൊന്നെങ്കിലും അറിയുമ്പോൾ മനസ്സ് ജൈവസംഗിതത്തിന്റെ ഭൗതികരൂപത്തെ സ്പർശിക്കുന്നു. വിരുന്ന് ആകർഷകമായ വിഷാദസ്വച്ഛതയായിത്തീരുന്നു. അടുപ്പങ്ങളും അകൽച്ചകളും വിശുദ്ധമായ ആദിമ സങ്കടങ്ങളുടെ പുരാണ പ്രത്യക്ഷങ്ങളാവുകയാണ്. ഖസാക്ക് പൗരാണികകാലത്തിന്റെ പരിത്യക്തമായ ശരീരമായിത്തീരുന്നതിങ്ങനെയാണ്.

HOME



No comments:

Post a Comment