Wednesday, October 28, 2020

Interview with m. K harikumar/mulysruthi August 2020








 എം.കെ.ഹരികുമാറുമായി മുഖാമുഖം

മിനീഷ് മുഴപ്പിലങ്ങാട് 
മൂല്യശ്രുതി മാഗസിൻ, ഓഗസ്റ്റ് 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / സങ്കല്പ കാമനകൾ /metrovartha 26 Oct 2020

 

പ്രമുഖ  ബ്രിട്ടീഷ്  എഴുത്തുകാരനായ ആർതർ കോനൻ ഡോയൽ പറഞ്ഞു, ജീവിതം നമുക്ക് യഥാർത്ഥമായി തോന്നുമെങ്കിലും അത് വിചിത്രമായ തരത്തിൽ അപരിചിതമാണെന്ന്.എന്തായിരിക്കും ഈ അപരിചിതത്വത്തിനു കാരണം ?.നമ്മൾ ജീവിതത്തെ അന്ധമായി വിശ്വസിക്കുകയും അതിൻ്റെ ഒഴുക്കിനൊപ്പം പോകുകയും ചെയ്യുന്നതുകൊണ്ട് സ്വയം പരിശോധിക്കാൻ കഴിയില്ല .ആത്മവിചാരണ ഉണ്ടാകുന്നില്ല .നമ്മുടെ  മിനിട്ടുകൾ എങ്ങനെയെല്ലാമാണ് സ്വാഭാവികമായി തന്നെ കുഴപ്പിക്കുന്ന പ്രശ്നങ്ങളാകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നില്ല. അസംബന്ധത്തെ യുക്തി കൊണ്ട് വിഘടിപ്പിക്കുമ്പോൾ യാഥാർത്ഥ്യം നഷ്ടമാവുകയാണ്. അതുകൊണ്ട് കോനൻ ഡോയൽ പറയുന്നതുപോലെ ,വളരെ പരിചിതമായതു പോലും എത്രമാത്രം വിചിത്രമാണെന്ന് കണ്ടെത്താൻ അല്പം വഴിമാറി നടപ്പ് ആവശ്യമാണ്‌. ഇതിനെ 'ഭ്രാന്ത് ' എന്ന് വിളിച്ചാലും തെറ്റില്ല.


ആളുകളെ വഴിതെറ്റിക്കുകയും അമ്പരിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന മട്ടിൽ ബോധിധർമ്മനെപ്പോലെ നോക്കാൻ കഴിയുന്നവനാണ് എഴുത്തുകാരൻ.

ഈ നോട്ടം ബോധപൂർവ്വമല്ല; ആന്തരികമായ പാളം  തെറ്റലിൻ്റെ ,അതിൻ്റെ ഭയവിഹ്വലതകളുടെ ഭാഗമായി സംഭവിക്കുന്നതാണ്. നോട്ടം തുറിച്ചു നോട്ടമായി പരിണമിക്കുന്നു .അകത്തുള്ള അശാന്തിയെ അയാൾക്ക് പോലും മറയ്ക്കാനാവാത്തതുകൊണ്ട് അത് കണ്ണുകളിലൂടെ പ്രവഹിക്കുകയാണ്‌.ഉള്ളിൽ ഒരു കാടുകത്തുകയാണ്, മഴക്കാലത്തും എന്ന് ഫ്രഞ്ച് നോവലിസ്റ്റ്  ആൽബേർ കമ്യൂ പറഞ്ഞത് ഇതു തന്നെയാണ്. 


ലൈംഗിക ഫാൻ്റസി 


സമീപകാലത്ത് വായിച്ച ചില കഥകൾ ഉൾഭ്രാന്തമായ ഈ  അകം കാഴ്ചകളെ അനുവാചകരിലേക്ക് പകരുകയാണ്. ജോൺ സാമുവലിൻ്റെ 'ശരീരശാസ്ത്രം ' (മെട്രൊ വാർത്ത വാർഷികപ്പതിപ്പ് ) ഒരു കുട്ടിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്.ഈ സഞ്ചാരം അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത താഴ്വരകളിലേക്ക് എത്തിനോക്കാനായി വികസിക്കുന്നിടത്താണ് മനോഹരമാകുന്നത്. ഒരു അഞ്ചു വയസ്സുകാരനെ പെണ്ണനുഭവം ആശ്ലേഷിക്കുകയാണ്. അതിനെ ,ചില്ലിൽ വീണ പൊടി തുടച്ചു 

മാറ്റിയിട്ടെന്ന പോലെ ,കാണിച്ചു തരുകയാണ് കഥാകൃത്ത്. ഇതിലൂടെ ഓരോ മനുഷ്യൻ്റെയും അടിത്തട്ടിൽ കിടക്കുന്ന ലൈംഗിക ഫാൻ്റസിയിലേക്കും പ്രേമസങ്കല്പങ്ങളിലേക്കും എത്തിച്ചേരാവുന്നതാണ്‌. മനുഷ്യനിൽ ഒരു ചിതറിയ പ്രണയം എപ്പോഴുമുണ്ട്. ചിലപ്പോൾ അത് വാലും തലയുമില്ലാത്ത ഒരു ജീവിയുടെ ചിത്രം പോലെയായിരിക്കും. പിരിമുറുക്കമുണ്ടാക്കുന്ന  പ്രണയവും രതിയും യഥാർത്ഥമെന്ന നിലയിലാണ് വ്യക്തിയെ സ്വാധീനിക്കുന്നത് .അതിന്മേൽ ,ഒരു തൂവാലയിലെന്ന പോലെ ,ജീവിതം തുന്നിച്ചേർക്കുമ്പോഴാണ് അത് ജീവദായകമാകുന്നത് .ജീവിതത്തിൻ്റെ നിർവ്വികാരവും ജഡസമാനവുമായ നിമിഷങ്ങളിൽ ഒരു ഫ്ളാഷ്ബാക്ക് പോലെ ഈ സങ്കല്പകാമനകൾ വന്ന് വർണ്ണങ്ങൾ ചൊരിയുകയാണ്. യഥാർത്ഥ മുറിവുകളാണോ മനുഷ്യനെ ഏറെ വലയ്ക്കുന്നത് ?പലപ്പോഴും സാങ്കല്പികവും സൗന്ദര്യ വിചാരാത്മകവുമായ മുറിവുകളായി മനസ്സ് ചിലത് നിർമ്മിച്ചെടുക്കുന്നുണ്ട്. അത് മനസ്സിൻ്റെ ആവശ്യമാണ്. എന്നിട്ട് അതിൻ്റെ ഇരയായി നാം വിധേയപ്പെടുകയും ചെയ്യുന്നു.


ഈ കഥയിൽ ലാസറിൻ്റെ കുട്ടിക്കാലത്തെ ഒരു സ്വകാര്യമോഹമായിരുന്നു ശിവകാമി എന്ന കുട്ടി. അവളെ മോഹിക്കാൻ കാരണം പെണ്ണിനോടുള്ള വെറും കാമമല്ല; ഒരു സംസ്കാരത്തോടുള്ള താദാത്മ്യപ്പെടലാണത്. അവൾ വശീകരിക്കുന്ന സംസ്കാരമാണ്. എണ്ണക്കറുപ്പു നിറവും സമൃദ്ധമായി കുലച്ചു കിടന്ന മുടിക്കെട്ടും ജമന്തിപ്പൂവിൻ്റെ മണവും അവളിൽ നിശ്ചിത അനുപാതത്തിൽ ചേർന്നതുകൊണ്ടാണ് ലാസറിനെ ആകർഷിച്ചത്.പിന്നീട് സുമതി എന്ന തമിഴത്തി വീട്ടിലെത്തുമ്പോൾ അവളെ ശിവകാമിയുടെ തുടർച്ചയായി ലാസർ കാണുന്നു.വട്ടത്തിലുള്ള കുങ്കുമപ്പൊട്ട് ,വിടർന്ന ചുണ്ടുകൾ ,ജമന്തിപ്പൂക്കൾ ,മുല്ലപ്പൂക്കൾ ... ഇതെല്ലാമാണ് സംസ്കാരമായി ,പെണ്ണായി രൂപാന്തരപ്പെടുന്നത്. മനശ്ശാസ്ത്രപരമായി പ്രത്യേകതകളുള്ള കഥയാണ് 'ശരീരശാസ്ത്രം' .


കോവിഡും സെക്സും


സോക്രട്ടീസ് വാലത്തിൻ്റെ ഒരു കോവിഡ് കഥ വായിച്ചപ്പോൾ  സന്തോഷം തോന്നി. 'കദ്രു അമ്മായി കണ്ടതും കാണാത്തതും ' ( എഴുത്ത് ,ഒക്ടോബർ ) എന്ന കഥയിൽ ലോക് ഡൗൺ ഉണ്ടാക്കിയ പൊല്ലാപ്പാണ് വിവരിക്കുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം വൈകിട്ട് ഒരു യുവാവിനെ വീട്ടിൽ താമസിപ്പിക്കേണ്ടി വന്ന ഒരു റിട്ടയേർഡ് സർക്കാർ ഉദ്യാഗസ്ഥൻ്റെ കുടുംബക്കാര്യമാണിത്. അയാൾ അന്ന് തൻ്റെ കാമുകിയുടെ വീട്ടിൽ പോകേണ്ടതായിരുന്നു. യുവാവ് പണവുമായി വരുന്ന വിവരം അറിഞ്ഞ് അവിടേക്ക് പോകാതിരുന്നതാണ്. എന്നാൽ പണം തന്ന് തിരികെ പോയ യുവാവിന് വഴിമധ്യേ വാകമരം വീണ് ഗതാഗതം നിലച്ചതോടെ അവനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരേണ്ട ഗതികേടിലായി റിട്ടയേർഡ് ഉദ്യോഗസ്ഥൻ . ലോക്ക് ഡൗൺ കാലത്ത് ഈ അതിഥി യുവാവ് തൻ്റെ ഭാര്യയുമായി ശാരീരിക ബന്ധം പുലർത്താനിടയുണ്ട് എന്ന് ശങ്കിച്ച് അയാൾ രാത്രി ഉറക്കം ഉപേക്ഷിച്ച് കവലിരുന്നു.എന്നാൽ ഇതിൻ്റെ ഫലമായി അയാൾ പകൽ ഉറങ്ങാൻ തുടങ്ങി. അയാൾ ശങ്കിച്ചത് തൻ്റെ കിടപ്പുമുറയിൽ തന്നെ സംഭവിച്ചത് നേരിട്ടു കണ്ടു. അയാൾ അവരെ ഒന്നും ചെയ്തില്ല .മനോനില തെറ്റിയതു പോലെ അയാൾ ഗ്യാസ് തുറന്നു വിട്ട് വീട് കത്തിച്ച് അവരെ കൊല്ലുന്നു. ഈ കഥയിൽ റിട്ടയേർഡ് ഉദ്യോഗസ്ഥൻ്റെ അമ്മ കദ്രു അമ്മായിയുടെ ഭാവി പ്രവചിക്കാനുള്ള ശേഷി അതിശയിപ്പിക്കുന്നതാണ്. എന്നാൽ ആ കഥാപാത്രത്തെ ഒഴിവാക്കിയിരുന്നെങ്കിൽ കഥയ്ക്ക് കുറേക്കൂടി മുറുക്കം കിട്ടിയേനെ.


കോവിഡ് പല വീടുകളുടെയും റൊമാൻ്റിസിസം നശിപ്പിച്ചു .   അകൽച്ചയെ വ്യവസ്ഥാപിതമാക്കിയതാണ് മിച്ചം.കോവിഡ് കാലത്ത് 'മാസ്ക് ധരിച്ച് പിരിഞ്ഞ സൗഹൃദങ്ങൾക്ക് വേണ്ടി ' എന്ന പേരിൽ ഒരു ലേഖനം ഞാൻ എഴുതി പ്രസിദ്ധീകരിച്ചു.ഇത് പിന്നീട് ബ്ലോഗിലും വാട്സപ്പിലും ഷെയർ ചെയ്തു.അതിൽ അണുകുടുംബവും കോവിഡിൻ്റെ ഫലമായി തകർന്നു എന്ന് എഴുതിയിരുന്നു.പരസ്പരം കോവിഡ് സംശയിക്കുന്നവർ ആകയാൽ, പല ദമ്പതിമാരും അടുത്തിടപഴകുന്നതിൽ വീഴ്ച വരുത്തിയതിൻ്റെ ഫലമായി കുടുബങ്ങൾ ആടിയുലഞ്ഞതിൻ്റെ വാർത്തകൾ  വന്ന  പശ്ചാത്തലത്തിലാണ് എഴുതിയത്. അത് ശരിയാണെന്ന് സോക്രട്ടീസിൻ്റെ കഥയിലും വ്യക്തമാവുകയാണ്.


കൃഷിയാണ് മെച്ചം


മധു തൃപ്പെരുന്തുറയുടെ 'മണ്ണെഴുത്ത് ' (ദേശാഭിമാനി വാരിക ,ഒക്ടോബർ 18) എഴുത്തുകാരനാകാൻ ആത്മാർത്ഥമായി ശ്രമിച്ച് പരാജയപ്പെട്ട് ,ആ രംഗത്തെ ചതികൾ അറിയാതെ ഉഴറിയ ഒരുവൻ ഒടുവിൽ  അതെല്ലാം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുന്നതും  വൻ വിജയം നേടുന്നതുമാണ് പറയുന്നത്.എഴുതാൻ പോയതുകൊണ്ട് സമയം കുറെ നഷ്ടമായി. കുടുംബത്തെ സ്നേഹിക്കാൻ പോലും കഴിഞ്ഞില്ല.മിക്കപ്പോഴും മുറിയടച്ച് എഴുതുകയായിരുന്നു.എന്നാൽ തൻ്റെ രചനകൾ  അച്ചടിച്ചു വരുന്നതിനു മുമ്പുതന്നെ മോഷ്ടിക്കപ്പെടുന്നത് അയാൾ കണ്ടു.പ്രതിഷേധിക്കാൻ അവസരമില്ല .എഴുത്ത് ഒരു രോഗം തന്നെയാണ്. വിട്ടുമാറാത്ത പനിയാണത്. നാഡീരോഗമോ ഇരട്ട വ്യക്തിത്വമോ ആണത്.കൃഷിയിലേക്ക് യഥാസമയത്ത് ചുവടു മാറിയതുകൊണ്ട് കഥാനായകൻ രക്ഷപ്പെട്ടു.


'ക്വസ്റ്റ്യൻ ബാങ്ക് ' എന്ന കഥയിലൂടെ   കെ.എസ്.രതീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 4) ജീവിക്കാൻ വഴിയില്ലാതെ കരൾ വിറ്റ ഒരാളുടെ നിസ്സഹായത അറിയിക്കുകയാണ്.കരൾ വിറ്റാലും സ്വസ്ഥത കിട്ടില്ല.കരൾ ദാനം ചെയ്യാൻ പോയവൻ വിറ്റതിനു ഏജൻ്റിൻ്റെ കൈയിൽ നിന്നും പണം വാങ്ങുന്നു. ഇതുപോലുള്ള കഥകൾ ഇനിയും ഉണ്ടാകണം. അവയവദാനത്തിൻ്റെ പ്രശ്നങ്ങൾ പലതും പുറത്തുവന്നിട്ടില്ല .മറ്റൊരാളുടെ അവയവവുമായി ജീവിക്കുന്നവർക്ക് പല അനുഭവങ്ങളും ഉണ്ടാകും.


അനുഭവം


വായിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം യഥാർത്ഥമായ കാര്യങ്ങൾ തന്നെ .എന്നാൽ അനുഭവങ്ങളെ എത്രമാത്രം വിശ്വസിക്കാനാകും ?അനുഭവങ്ങൾ ,ഓർമ്മകൾ പോലെ ,നമ്മുടെ വ്യക്തിപരമായ കണ്ടുപിടിത്തങ്ങളുടെ കൂടി ഭാഗമല്ലേ ?എങ്കിൽ അതിനെ സന്ദേഹത്തോടെ നോക്കി കാണുവാൻ ശീലിക്കേണ്ടിയിരിക്കുന്നു.


വാക്കുകൾ


1)പരാജയങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വേണ്ടപോലെ വിറ്റുപോകുന്നില്ലെങ്കിൽ ,അതൊരു വിജയമല്ലേ ? .

ജെറി സീൻഫീൽഡ് ,

(അമെരിക്കൻ കൊമേഡിയൻ)


2) മറ്റുള്ളവരുടെ ശവസംസ്കാര ചടങ്ങുകളിൽ എപ്പോഴും പോകണം; അല്ലെങ്കിൽ ,അവർ നിങ്ങളുടെ സംസ്കാരത്തിനു വരില്ലല്ലോ.

യോഗി ബേരാ,

(അമെരിക്കൻ ബേസ്ബോൾ താരം)


3) വാർദ്ധക്യം എന്നത് കൊടുങ്കാറ്റിൽപ്പെട്ട വിമാനത്തെപ്പോലെയാണ്. നിങ്ങൾക്കൊന്നും ചെയ്യാനില്ല .വിമാനം നിർത്താനാവില്ല; കൊടുങ്കാറ്റിനെ തടയാനാവില്ല. കാലത്തെയും പിടിച്ചു നിർത്താനാവില്ല .

ഗോൾഡാ മീർ,

(മുൻ ഇസ്രയേൽ പ്രധാനമന്ത്രി)


4) "ഞാനൊരു തെറ്റിദ്ധരിക്കപ്പെട്ട ബുദ്ധിജീവിയാണ് " .

"എന്താണ് തെറ്റിദ്ധരിച്ചത് " ?

"ഞാനൊരു ബുദ്ധിജീവിയാണെന്ന് ആരും കരുതുന്നില്ല" .

ബിൽ വാട്ടേഴ്സൺ ,

(അമെരിക്കൻ കാർട്ടൂണിസ്റ്റ് )


5) ഏത് അന്ധകാരനിബിഡമായ രാത്രിയും അവസാനിക്കും ;സൂര്യൻ ഉദിക്കുക തന്നെ ചെയ്യും.

വിക്ടർ യൂഗോ,

(ഫ്രഞ്ച് എഴുത്തുകാരൻ )


കാലമുദ്രകൾ


1) അക്കിത്തം


തീവ്രവിഷാദത്തിൽ നിന്ന് വ്യാസൻ്റെ ആത്മീയ സമന്വയത്തിലേക്ക് സഞ്ചരിച്ച്  സ്വയം നിർധാരണം ചെയ്ത കവിയാണ് അക്കിത്തം.


2) നിത്യചൈതന്യയതി


പതിനെട്ട് വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്ന നിത്യചൈതന്യയതി അദ്ദേഹത്തിൻ്റെ അറിവിനനുസരിച്ച് തത്ത്വചിന്താപരമായി കുറേക്കൂടി വലിയ കൃതികൾ എഴുതേണ്ടതായിരുന്നു.


3) അക്ബർ കക്കട്ടിൽ


സാഹിത്യരചനാപ്രക്രിയയെയും സാംസ്കാരിക പ്രവർത്തനത്തെയും സമൂലമായി പ്രണയിച്ച എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ .


4) എസ്. ഗുപ്തൻനായർ


ഭാഷാപണ്ഡിതനും വിമർശകനുമായ എസ്‌. ഗുപ്തൻനായർ ഒരു സ്നേഹകവാടമായിരുന്നു. അദ്ദേഹത്തിൻ്റെ വിശാലവും വ്യക്തവുമായ സൗഹൃദവാസനകൾ പില്ക്കാല  വിമർശക തലമുറകൾക്കില്ലാതെപോയി.


5) ഇടപ്പള്ളി രാഘവൻപിള്ള 


കവിത എഴുതുന്നത് ചിലപ്പോൾ സ്വപ്നം കാണാൻ മാത്രമല്ല ,മരിക്കാനുമാണെന്ന് സ്വന്തം ജീവിതം ഇടയ്ക്കു വച്ച് അവസാനിപ്പിച്ചുകൊണ്ട് ഇടപ്പള്ളി വ്യാഖ്യാനിച്ചു. കവിത പ്രശസ്തിയല്ല ,ഒരു കുരുക്കാണെന്ന് ഇതിനേക്കാൾ നന്നായി വ്യക്തമാക്കാനാവില്ല.


മരമാകാം നമുക്ക് 


ഉയിർപ്പ് (എൻ.ബി.സുരേഷ് ,ഭാഷാപോഷിണി ,ഒക്ടോബർ ) എന്ന കവിതയിൽ മരങ്ങൾ വെട്ടി മാറ്റിയാലും അവ മരിക്കുന്നില്ല എന്ന് സൂചിപ്പിക്കുകയാണ്. അവയ്ക്ക് എവിടെ നിന്നും ജനിക്കാം. എവിടെയും മരിക്കാം; ഉയിർത്തെഴുന്നേല്ക്കാം. മനുഷ്യൻ്റെ ജനന, മരണ വൃത്തത്തിനു പുറത്താണ് അവയുടെ സംസാരചക്രം. മരക്കുറ്റിയിൽ നിന്നു വീണ്ടും മുളയ്ക്കുമ്പോൾ മരണത്തിൻ്റെ അർത്ഥം തന്നെ മാറുന്നു.ഇത് കാണുന്ന ഒരു കുട്ടിയുടെ കുതൂഹലങ്ങൾ ഇങ്ങനെ അവതരിപ്പിക്കുന്നു:

"ഭൂമിയിൽ പായുന്ന 

നിങ്ങൾ മുറിഞ്ഞാലുടനെ

ദ്രവിക്കും.

പേരില്ലാത്ത ശിരസ്സെന്തിനു?

കുട്ടിയുടനെ മരക്കുറ്റിയിൽ 

മുറുകെ പുണർന്നു.

അവൻ്റെ കാലുകൾ 

ഭൂമിക്കടിയിലേക്ക് പടർന്നു.

ശിരസ്സിൽ പതിയെ മുളകൾ 

പൊന്തൻ തുടങ്ങി " .





Friday, October 23, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / സാഹിത്യത്തിൻ്റെ ക്യാമറക്കാലം /metrovartha 20-10-2020

പുനലൂർ രാജൻ  സാഹിത്യകാരന്മാരുടെ ഫോട്ടോയെടുക്കുന്നതിൽ ഒരു 'സ്പെഷ്യലിസ്റ്റാ'യിരുന്നു. ഇങ്ങനെയൊരാൾ ഉണ്ടാവണമെങ്കിൽ രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന് ,സാഹിത്യം നല്ലപോലെ വായിക്കണം; വായിക്കാനുള്ള  വാസന വേണം. രണ്ട് ,സാഹിത്യകാരന്മാരോട് ഉപാധികളില്ലാത്ത ,നിർവ്യാജമായ സ്നേഹം തോന്നണം.  രാജനെപ്പോലുള്ളവർ ഇപ്പോഴും  അപൂർവ്വമാണ്. വളരെ പ്രാചീനമായ ഒരു സ്വകാര്യവായനയുടെയും ലഹരിയുടെയും വീണ്ടെടുപ്പാണിത് .ശരിക്കും സ്വകാര്യമായ അഭിരുചി .പുസ്തകങ്ങളിലൂടെ  രൂപപ്പെടുന്ന ആരാധന വായനയുടെ വേറൊരു മുഖമാണ്. എഴുത്തുകാരനെ സ്വന്തം പ്രതിഛായ പോലെ കാണുന്നതിൻ്റെ ഫലമാണിത്.


എഴുത്തുകാരോട് അവരുടെ കുടുംബാംഗങ്ങളേക്കാൾ ഇഷ്ടമുള്ളവരുണ്ട്.ഒരാളുടെ  കൃതികൾ മുഴുവൻ തേടിപ്പിടിച്ച് വായിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവരുണ്ട്. ജീവിതകാലം മുഴുവൻ ഒരു നോവലിസ്റ്റിനെയോ കവിയെയോ പിന്തുടർന്ന് പുസ്തകങ്ങൾ  എഴുതുന്ന ജീവചരിത്രകാരന്മാരും വിമർശകരുമുണ്ട്. വേറെ ആരെക്കുറിച്ചും അവർ എഴുതില്ല.  ഷേക്സ്പിയറിനും ഹെമിംഗ്വേക്കും കാഫ്കയ്ക്കും ദസ്തയെവ്സ്കിക്കും നെരൂദയ്ക്കും ഇതുപോലെ ആജീവനാന്ത അനുയാത്രികരുണ്ട്.ഇതുപോലെ, തനിക്ക് ഇഷ്ടപ്പെട്ട ഏതാനും പേരുടെ പിന്നാലെ ക്യാമറയും കൊണ്ടു നടന്നയാളാണ് പുനലൂർ രാജൻ. വൈക്കം മുഹമ്മദ് ബഷീർ ,എം.ടി തുടങ്ങിയവരെ രാജൻ പിന്തുടർന്നത് എന്തിനായിരുന്നു?


അഭിരുചിയുടെ വഴി


ഇന്നു നമുക്ക് ആകെയുള്ള ബഷീർ ഫോട്ടോകളിൽ മിക്കതും രാജൻ എടുത്തതാണ്. ഈ ഫോട്ടോകൾ സകലരും പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് സൗജന്യമായാണ്.ഒരു സ്രഷ്ടാവ് എന്ന നിലയിൽ രാജനു ഒന്നും ലഭിച്ചില്ല .ആ ഫോട്ടോകൾ മലയാളികളുടെ സാംസ്കാരിക ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കയാണ്.


പുനലൂർ രാജൻ റഷ്യയിലെ ഓൾ യൂണിയൻ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയിൽ പഠനം പൂർത്തിയാക്കിയിരുന്നു.എന്നിട്ടും സിനിമാ ഛായാഗ്രഹണം തൊഴിലാക്കിയില്ല .അത് വിട്ട് വ്യക്തിഗത ഫോട്ടോഗ്രാഫിയിൽ തൻ്റെ അഭിരുചിയെ കണ്ടെത്താൻ സ്വയം പാകപ്പെടുത്തുകയാണ് ചെയ്തത്.രാജനുമായി അടുപ്പമുണ്ടായിരുന്ന മാങ്ങാട് രത്‌നാകരൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചു, ബഷീറിൻ്റെ എത്ര ഫോട്ടോകൾ എടുത്തിട്ടുണ്ടാകുമെന്ന് .രാജൻ്റെ മറുപടി ഇതായിരുന്നു: പതിനായിരത്തിൽ കുറയില്ല (പ്രഭാത രശ്മി ,സെപ്റ്റംബർ) .ഒരു ഭ്രാന്തനെപ്പോലെ ബഷീറിൻ്റെ ഫോട്ടോയെടുത്ത് നടന്ന രാജൻ നമ്മുടെ കലാപാരമ്പര്യത്തിൽ തന്നെ വേറിടലിൻ്റെ അനുഭവമാണ്. ബഷീർ സാഹിത്യത്തിൽ മറഞ്ഞു കിടക്കുന്ന തൻ്റെ ആത്മീയ അംശങ്ങളാണ് ബാലൻ ഫോട്ടോകളിലൂടെ അന്വേഷിച്ചത്. ഇതുപോലൊരു സംഭവം ലോകസാഹിത്യത്തിലില്ല .മലയാളത്തിൽ വേറൊരു കഥാകാരനും ഇതുപോലൊരു 'കട്ട ഫാൻ ,ഉണ്ടായിട്ടില്ല .ഒരു എഴുത്തുകാരൻ്റെ പതിനായിരം ഫോട്ടോകളെടുത്ത ഫോട്ടോഗ്രാഫർ ചരിത്രപാഠമല്ലേ?


ബഷീറിയൻ പ്രേമം


ബഷീറിയൻ പ്രേമം അനിവാര്യമായ ഒരു വീഴ്ചയാണെന്ന് പറഞ്ഞത് പറവൂരിലെ കഥാകൃത്ത് ഐസക് തോമസ് ആയിരുന്നു. ഒഴിവാക്കാനാവാത്ത ദുരന്തം പോലെയാണത്. 'മതിലുകളി 'ലെ പ്രേമം അതല്ലേ ? ആരെയാണ് പ്രേമിക്കുന്നതെന്ന് അറിയില്ല .പ്രേമിക്കാതെ ജീവിച്ചിരിക്കാനാവാത്ത ദുർഘട ഘട്ടമാണത്. ഇതിനു സമാനമായ അവസ്ഥയിലൂടെയാണ്  ക്യാമറയുമേന്തി രാജൻ കടന്നു പോയത്.


കടൽതീരത്ത് ഒരു തോണിയിൽ ഒറ്റയ്ക്ക് കടലിലേക്ക് നോക്കിയിരിക്കുന്ന ബഷീറിൻ്റെ ചിത്രം പെട്ടെന്ന് മനസ്സിലേക്ക് വരുന്നു, അനന്തതയെ സ്നേഹിച്ച ബഷീറിൻ്റെ ഒരു ജീവചരിത്ര ഫോട്ടോയാണത്.കടൽ ഒരു പ്രതിഛായ സൃഷ്ടിക്കുന്നതാണ്  ഫോട്ടോയിൽ കാണുന്നത്‌.ബഷീർ തീരത്ത് നില്ക്കുമ്പോൾ വേറൊരു മാനം ഉണ്ടാകുകയാണ്. അദേഹം ഇന്ത്യ മുഴുവൻ അലഞ്ഞതും പട്ടിണി കിടന്നതും ജയിൽവാസവുമെല്ലാം കടലിനെതിരെ വച്ച്‌ കാണണമെന്നാണ് രാജൻ്റെ ഫോട്ടോയുടെ ധ്വനി. സർവമതങ്ങൾക്കും തത്ത്വശാസ്ത്ര ങ്ങൾക്കും അപ്പുറത്തുള്ള ശൂന്യതയെക്കുറിച്ച് എത്ര കഥകളിൽ ബഷീർ എഴുതിയിട്ടുണ്ട്! . പ്രവചനാത്മകമായ ജ്ഞാനത്തിൽ നിന്നുണ്ടായ നർമ്മമാണ് ആ കൃതികളിൽ കാണുന്നത്.


ഇന്ന് ഒരു സാഹിത്യകാരൻ്റെ പിന്നാലെ ക്യാമറയുമായി നടക്കാൻ ഒരു ആരാധകനെ കിട്ടില്ല. കാരണം ഇത് അനേകം പുതിയ ഇടങ്ങൾ പ്രലോഭിപ്പിക്കുന്ന കാലമാണ്. എന്തെങ്കിലും ലാഭം നോക്കാതെ കലാപ്രവർത്തനത്തിനു ആരും തയ്യാറാവുകയില്ല.എന്നാൽ രാജന് ഇത് വികാരമായിരുന്നു. അദ്ദേഹത്തിനു ഇത്  ആത്മീയമായ ആവശ്യമായിരുന്നു.


ബഷീറും എം.ടിയും പഞ്ചഗുസ്തി പിടിക്കുന്ന ഫോട്ടോ സരളവും ഉദാത്തവുമാണ്. അതിലെ വാചാലമായ എതിരിടൽ ഒരു ബഷീറിയൻ നർമ്മം പോലെ ആർക്കും ആസ്വദിക്കാം.ബഷീർ തൻ്റെ വിരക്തമായ ബുദ്ധികൊണ്ടാണ് എം.ടി.യുടെ കൈയ്യിൽ പിടിച്ചിരിക്കുന്നത്. എം. ടിയുടെ യൗവ്വനകാലമാണത്. അനശ്വരതയിലേക്ക് ഈ ചിത്രം സഞ്ചരിക്കുന്നു. ഒരു സാഹിത്യകുതുകിക്ക് ഈ ഫോട്ടോ നിത്യസ്മൃതിയാണ് .കടൽ പോലെ അലതല്ലുന്ന സ്നേഹമാണ് ഫോട്ടോഗ്രാഫർ അഴിച്ചുവിട്ടിരിക്കുന്നത്.

ആശയങ്ങളും പുസ്തകങ്ങളും ഇവിടെ പാറിക്കളിക്കുകയാണ്. ആരൊക്കെയാണ് ആ ഫോട്ടോ കണ്ട് കൈയടിക്കുന്നത് ?സങ്കല്പിക്കുകയാണെങ്കിൽ ധാരാളം കഥാപാത്രങ്ങൾ മുന്നോട്ടു വരും. ഓർമ്മകൾ വന്ന് വായനക്കാരനെ പൊതിയും ,അർജുനൻ്റെ ഗാണ്ഡീവ ത്തിൽ നിന്നു പറന്നു വരുന്ന തീപ്പക്ഷികളെപ്പോലെ..


ഓർമ്മകളിൽ 


ഫ്രഞ്ച് - അമെരിക്കൻ ഫോട്ടോഗ്രാഫറായ എല്ലിയട്ട് എർവിറ്റ് പറഞ്ഞത് ഒരു ഫോട്ടോയിൽ എന്ത് കാണുന്നുവോ അതാണ് പ്രധാനമെന്നാണ്; നമ്മൾ സങ്കല്പിക്കുന്നതല്ല. എന്നാൽ പുനലൂർ രാജൻ്റെ ചിത്രങ്ങൾ നമ്മെ ഓർമ്മകളിൽ നനയ്ക്കുകയാണ് .സാഹിതീയമായ ചരിത്രത്തെ അത് ആർദ്രമാക്കുകയാണ്.


പുനലൂർ രാജൻ (1939- 2020)ആഗസ്റ്റ് പതിനഞ്ചിനു അന്തരിച്ചത് സാഹിത്യകാരന്മാരുടെ ആയിരക്കണക്കിനു ഫോട്ടോകൾ അവശേഷിപ്പിച്ചുകൊണ്ടാണ്. വിലമതിക്കാനാവാത്ത സംഭാവന. കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി സേവനം ചെയ്തിട്ടുണ്ട് .  മുണ്ടശ്ശേരി ,സുകുമാർ അഴീക്കോട് ,ത കഴി ,എസ്.കെ.പൊറ്റെക്കാട് ,ഇടശേരി ,പൊൻകുന്നം വർക്കി, ചെറുകാട്  തുടങ്ങി ധാരാളം എഴുത്തുകാർ രാജൻ്റെ ലെൻസിലൂടെ കടന്നു പോയി. ആ ഫോട്ടോകളിലൂടെ അവർ കാണികളുടെ മറ്റൊരു ഭാവുകത്വമാവുകയാണ് .


വാക്കുകൾ


1) രണ്ടു വലിയ യോദ്ധാക്കളാണ് ക്ഷമയും സമയവും.

ടോൾസ്റ്റോയ് ,

( റഷ്യൻ സാഹിത്യകാരൻ )


2)എഴുത്ത് രതി പോലെയാണ്;ആദ്യം അത് പ്രേമത്തിനു വേണ്ടിയും പിന്നീട് കാമുകന്മാർക്ക് വേണ്ടിയും അവസാനം പണത്തിനു വേണ്ടിയും .

വിർജീനിയ വുൾഫ് ,

(ഇംഗ്ളീഷ് എഴുത്തുകാരി )


3) റൈറ്റേഴ്സ് ബ്ളോക്ക് ( എഴുതാനുള്ള തടസ്സം ) എന്നൊരു കാര്യമേയില്ല. അത് കാലിഫോർണിയയിൽ എഴുതാൻ കഴിവില്ലാത്ത കുറേപ്പേർ കണ്ടുപിടിച്ച ഉപായമാണ്.

ടെറി പ്രാഛറ്റ്,

(ഇംഗ്ളീഷ് ഹാസ സാഹിത്യകാരൻ )


4) പ്രസാധകർ ചെക്ക് എഴുതുന്നതിനേക്കാൾ വേഗത്തിൽ മിക്ക എഴുത്തുകാരും പുസ്തകം എഴുതിത്തീർക്കും.

റിച്ചാർഡ് കുർത്തിസ്,

(ബ്രിട്ടീഷ് തിരക്കഥാകൃത്ത് )


5) ഒരു പെണ്ണായിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പണിയാണ് ;കാരണം അവൾക്ക് ഇടപെടാനുള്ളത് ആണുങ്ങളോടാണ്.

ജോസഫ് കൊൺറാഡ് ,

(പോളിഷ് - ബ്രിട്ടീഷ് എഴുത്തുകാരൻ )


കാലമുദ്രകൾ


1) എം.എൻ.വിജയൻ


മാനസികമായി താളം തെറ്റുന്നവരെ ,ആടി ഉലയുന്നവരെ എം.എൻ.വിജയൻ പെരുമാറ്റ നയതന്ത്രത്തിലൂടെ ചികിത്സിച്ചിരുന്നതായി സമീപകാലത്ത് ഒരെഴുത്തുകാരൻ സ്വാനുഭവം ഉദാഹരിച്ചുകൊണ്ട് വിവരിച്ചതോർക്കുന്നു.


2) മാടമ്പു കുഞ്ഞുകുട്ടൻ


തൻ്റെ എഴുത്ത് ജീവിതത്തിൻ്റെ തുടക്കത്തിൽ മാർഗനിർദേശങ്ങൾ നല്കിയത് കോവിലനാണെന്ന് മാടമ്പ് കുഞ്ഞുകുട്ടൻ പറഞ്ഞത് (ജന്മഭൂമി ഓണപ്പതിപ്പ്) പക്വവും നിഷ്കാമവുമായ ഒരു മനസ്സിൻ്റെ പ്രകാശനമായി തോന്നി.


3) ഹരിഹരൻ


ഹരിഹരൻ്റെ 'വടക്കൻ വീരഗാഥ' ,പഞ്ചാഗ്നി ,നഖക്ഷതങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഭേദപ്പെട്ട തലത്തിലേക്കുയർന്നത് തിരക്കഥയോടൊപ്പം ,എം.ടി യുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നതുകൊണ്ടാണ്.


4) രവീന്ദ്രൻ (ചിന്തരവി )


രവീന്ദ്രൻ്റെ ടെലിവിഷൻ എഴുത്തിനേക്കാളൊക്കെ ശ്രദ്ധ നേടിയ 'സ്വിസ് സ്കെച്ചുകൾ ' എന്ന യാത്രാവിവരണം ഇപ്പോഴും പുതുമയോടെ നില്ക്കുകയാണ്. ഇന്ന് യാത്രാവിവരണമെഴുതുന്നവരുടെ കനമില്ലാത്ത ഗദ്യത്തിൻ്റെയും ആഴമില്ലാത്ത നോട്ടത്തിൻ്റെയും മറുപുറമാണിത്. 


നവീന നോവൽ


ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനം തന്നെ ഉണ്ടായത് അലൻ റോബ്ബേ ഗ്രിയേ (1922-2008) യുടെ നേതൃത്വത്തിലാണ്‌.ദ് എറേസേഴ്സ് , ദ്  വൊയർ തുടങ്ങിയ നോവലുകളിലൂടെ ഗ്രിയേ പുതിയൊരു ആഖ്യാനം അവതരിപ്പിച്ചു. അദ്ദേഹം തൻ്റെ നോവലുകളുടെ സൈദ്ധാന്തികമായ പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ചത് 'ഫോർ എ ന്യൂ നോവൽ ' എന്ന കൃതിയിലാണ്‌.

തൻ്റെ സമീപനത്തെക്കുറിച്ച് ഗ്രിയേ ഇങ്ങനെ പറഞ്ഞു: "ഞാനൊരിക്കലും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള ഒരു കാര്യവും എഴുതിയിട്ടില്ല. ഒരു ഭൂപ്രകൃതി ദൃശ്യമോ ,കൊത്തുപണിയോ കണ്ടിട്ട് അത്  വിശദീകരിക്കാൻ  മുതിർന്നിട്ടില്ല .ഞാൻ കണ്ടെത്തുന്നതാണ് എൻ്റെ നോവൽ. എന്നാൽ  എഴുതുമ്പോൾ  അത് കണ്മുന്നിൽ കണ്ടതുപോലെയിരിക്കും. ഭാവന എനിക്ക് കണ്ടുപിടിത്തമാണ്. അതാകട്ടെ ഓർമ്മകളുടെ ഭാഗമാണ്. ഓർമ്മകൾക്ക് വസ്തുനിഷ്ഠ സ്വഭാവമില്ല ".

ഓർക്കുന്തോറും ഓർമ്മകൾ മാറിക്കൊണ്ടിരിക്കുന്നതു കൊണ്ട് വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ധാരണകൾ നവീകരിക്കേണ്ടി വരുകയാണ്.


  






     .



    








P


Saturday, October 17, 2020

അക്ഷരജാലകം/ ലാവണ്യാനന്തര സംഗീതം / എം.കെ.ഹരികുമാർ /metrovartha12-10-2020

 

ഇപ്പോഴും ഛന്ദസ്സിനു വേണ്ടി വാദിക്കുന്ന ചില കവികളെ കാണുന്നത് വിചിത്രമായി തോന്നുകയാണ്.ഛന്ദസ്സ് ബാഹ്യമായ സൗന്ദര്യാത്മകതയുടെ ഒരു പ്രകടഭാവമാണ്. അത് പരമ്പരാഗതമാണ്. അത് കാവ്യത്തിൻ്റെ നിർമ്മാണരീതിയാണ്; കാവ്യമല്ല.ഛന്ദസ്സ് ഉണ്ടാക്കി വച്ചാൽ കവിതയാകില്ല. കവിത കല്ലിലുമുണ്ട് .അത് കാണാനുള്ള കഴിവു വേണം. ഈ സിദ്ധിയില്ലാത്തവൻ ഛന്ദസ്സ് നിരത്തിയിട്ടെന്ത് കാര്യം ?

പ്രാസം കവിത ആലപിക്കുന്നവർക്ക് നല്ലതാണ്. അതിനപ്പുറം അത് കവിതയെ സഹായിക്കില്ല. വാക്കുകളുടെ പര്യായപദങ്ങൾ നിരത്തി കൃത്രിമമായ ഈണമുണ്ടാക്കുന്നത് മഹാജീവിത സന്ദർഭങ്ങളെ ഉൾക്കൊള്ളുന്ന കവിക്ക് എങ്ങനെ ഗുണകരമാവും.? യഥാർത്ഥത്തിൽ കവിയുടെ സമസ്യ ഛന്ദസ്സുമായി ബന്ധപ്പെട്ടതല്ല ,ഒരു വസ്തുവിൻ്റെ അറിയപ്പെടാത്ത കാര്യങ്ങൾ അറിയുന്നതിനെക്കുറിച്ചുള്ളതാണ്. കവിത എഴുതുന്നത് പദ്യോച്ചാരണ മത്സരത്തിനല്ലല്ലോ. ചില വാക്കുകൾക്ക് പകരം അവയുടെ സംസ്കൃത പര്യായപദങ്ങൾ തലങ്ങും വിലങ്ങും ഉപയോഗിക്കുന്നത് നിർമ്മാണ കൗതുകമായേ കാണാനൊക്കൂ. വാക്കിനു പകരം വേറൊന്നു വയ്ക്കാനാവില്ല. ഓരോ വാക്കിനും കൃത്യമായ അർത്ഥമുണ്ട്. ഭക്ഷണത്തിനു വേണ്ടി പട്ടിയെ പോലെ അലഞ്ഞു എന്ന് പറയുന്നതും നായയെ പോലെ അലഞ്ഞു എന്നു പറയുന്നതും വ്യത്യസ്തമാണ്.
ഛന്ദസ്സ്  വിഷയവിമുക്തമായ ഈണമാണ് തേടുന്നത് .അത് കൈമാറി വരുന്നതാണ്; കവിയുടേതല്ല. എന്തിനാണ് പരമ്പരാഗതമായ ഈണത്തിൽ കവി സ്വന്തം കണ്ടെത്തലായിട്ടുള്ള പ്രമേയത്തെ മുക്കിക്കൊല്ലുന്നത് ?

കാകളിയിൽ  ചൊല്ലണോ?

ഈണത്തെ ചിലർ നേരമ്പോക്ക് പോലെയാണ് കാണുന്നത്. സ്വജീവിതത്തിൻ്റെ തീക്ഷണമായ യാതനകളുമായി അതിനു ബന്ധമില്ല .ജീവിതത്തിൻ്റെ സുഭിക്ഷിതയുടെയും അക്കാദമിക് സ്വച്ഛതയുടെയും പശ്ചാത്തലത്തിലാണ് ഈണം തഴച്ചുവളരുന്നത്. സ്വന്തം ആത്മരതിയെക്കുറിച്ച് ,അതിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് സുഖകരമായി ആലോചിക്കാൻ കഴിയുന്നവർ ഉണ്ടായിരുന്നു.

സ്വന്തം മാതാവിനാൽ വിൽക്കപ്പെട്ട ഒരു പെൺകുട്ടിയോ ,സ്വന്തം പിതാവിനാൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട ബാലകനോ പിന്നീട് കവിത എഴുതുമ്പോൾ അവർ ആ മാധ്യമത്തെ സ്വന്തം അസ്തിത്വത്തിൻ്റെ  അഗാധമായ വ്യഥ ആവിഷ്കരിക്കാനുള്ള ഇടമായി വീണ്ടും കണ്ടെത്തുകയാണ് ചെയ്യുന്നത്. അവർക്ക് പഴയ കാല ഈണത്തിൻ്റെ തിണ്ണമിടുക്കിൽ അമരാനുള്ള കാമനകൾ നഷ്ടപ്പെട്ടിരിക്കും. അവർക്ക് സ്വമനസ്സിൻ്റെ അന്യതകളിൽ പങ്കു ചേരുന്ന ഒരു ഓർക്കസ്ട്ര എവിടെ നിന്നും കിട്ടുകയില്ല. വേശ്യാലയത്തിലെ പീഡനത്തിൽ നിന്ന് ഓടിയെത്തുന്ന ബാലിക കാകളിയിൽ കവിതയെഴുതി നിങ്ങളെ സുഖിപ്പിക്കണോ ? നിങ്ങളെ സുഖിപ്പിക്കാൻ തത്കാലം വെൺമണി പോരേ ?
ഒരാൾ എഴുതേണ്ടത് അയാളുടെ ഉള്ളിൽ അലയടിക്കുന്ന സംഗീതമാണ് ; അതിനു ചിലപ്പോൾ ഭാഷ പോലുമുണ്ടാകില്ല. അത് പ്രകൃതിയുടെ നിർവ്വേദമായിരിക്കാം; അത് നിർവ്വികാരമോ ,നിസ്സംഗമോ ആകാം. ഒരു ആട്ടിൻകുട്ടിയെ അറവുശാലയിൽ  വെട്ടിക്കൊല്ലുമ്പോൾ അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിൽ 'സംഗീത'മില്ലേ? ഈ സംഗീതത്തിൽ എവിടെയാണ് മനുഷ്യത്വം? ഇത് ഔദ്യോഗികമായി സംഗീതമാലപിക്കുന്നവരുടെ ഗാർഹിക സംഗീതമല്ല. അതിനുമപ്പുറം പ്രകൃതി നിഗൂഢമായി പണിതു വച്ചിരിക്കുന്ന ലാവണ്യാനന്തര സംഗീതമാണ്. അത് സൗന്ദര്യത്തെപ്പോലും അതിലംഘിക്കുകയാണ്.ഈ ലാവണ്യാനന്തര മേഖലയിലാണ് നവീന കവി അവൻ്റെ പദബോധത്തെയും താളത്തെയും സംഗീതാത്മകമാക്കുന്നത്.

വ്യക്തിപരമായ ഛന്ദസ്സ്

കുമാരനാശാൻ ' പൂക്കാലം' എന്ന കവിതയിൽ ഇങ്ങനെ എഴുതി:
"പൂക്കുന്നിതാ മുല്ല ,
പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ്
പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്ക് വർണങ്ങൾ
പൂവാൽ ചോക്കുന്നു
കാടന്തിമേഘേങ്ങൾ പോലെ ''

ഇതിൽ പ്രാസമുണ്ട്. വാക്കുകൾ ആവർത്തിക്കുകയാണ്. അതുകൊണ്ടെന്താണ് ? കവി ഛന്ദസ്സിനെ അടിമയാക്കാതെ, അതിനുള്ളിൽ നിന്നു തല നീട്ടി പുറത്തു കടക്കുന്നു. കാട് ചുവക്കുന്നത്  വിവരിക്കാൻ സമസ്ത ലോകത്തെയും കവിതയിൽ കൊണ്ടു വരുകയാണ്. വിശ്വത്തെ  ഒരു രാഗമാക്കുകയാണ്‌.

എ .അയ്യപ്പൻ എഴുതിയ 'റോഡു മുറിച്ചു കടക്കുന്നവർ ' എന്ന കവിത ഒരേ സമയം വിഭ്രാമകവും ആത്മീയവുമായ ഒരു പുതിയ ശീൽ പകരുന്നു.

"നോക്കൂ ,ഒരു കുരുടൻ
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി എത്ര മെല്ലെ
എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധൻ്റെ സിഗ്നൽ അന്ധത
രാത്രിയിലും അവനിങ്ങനെയാണ്
ചുവപ്പും പച്ചയും അറിയുന്നില്ല
ഭ്രാന്തൻ ട്രാഫിക്
നിയന്ത്രിക്കുന്നത് കാണുക
ഹായ് ,എത്ര കൃത്യതയോടെ.
റോഡ് മുറിച്ചു പോകുമ്പോഴും
ഒരാൾ ന്യൂസ് പേപ്പർ
വായിക്കുന്നു " .

ഇവിടെ അയ്യപ്പൻ ഉപയോഗിക്കുന്നത് താൻ വ്യക്തിപരമായി അനുഭവിച്ച ഛന്ദസ്സാണ് , ഈണമാണ്. അത് പ്രകൃതിയുടെ കണ്ണുകളിലൂടെയുള്ള നോട്ടമാണ്.

ഇന്ന് ഛന്ദസ്സിൽ കവിതയെഴുതുന്നവരുടെ വാക്കുകൾ അവരുടെ വരണ്ട കവിത പോലെ ദുസ്സഹമാണ്. ചോര വാർന്നൊഴുകുന്ന ജീവിതാനുഭവങ്ങളെ യാതൊരു വിവരവുമില്ലാതെ വർണിക്കുകയും വൃത്തത്തിലാക്കുകയും ചെയ്യുന്ന ഇവരുടെ കവനങ്ങൾ ചെടിപ്പുണ്ടാക്കുകയാണ്. മനസ്സിലേക്ക് തുളച്ചു കയറുന്ന പ്രത്യേക ഗദ്യമാണ് വേണ്ടത്. ഉള്ളിൽ കടന്ന ശേഷമേ അത് സൗന്ദര്യചർച്ചയ്ക്ക് നിന്നു കൊടുക്കാവൂ. വാക്കുകളെ അനാവശ്യ ആടകൾ അണിയിക്കാതെ ,നഗ്നമായി അമ്പെന്ന പോലെ എയ്ത് തറയ്ക്കാനാവണം.

നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് കവി തോമസ് ട്രാൻസ്ട്രോമർ അവസാന കാലത്ത് പക്ഷാഘാതം പിടിപെട്ട് വീൽ ചെയറിലായിരുന്നല്ലോ .എന്നിട്ടും അദ്ദേഹം മികച്ച കവിതകൾ എഴുതി. കവിതയെ ആധുനികമായ ശൈലികൊണ്ട് അന്യാദൃശമാക്കുകയാണ് അദ്ദേഹം ചെയ്തത്.
" ഭാഷ കൊല നടപ്പാക്കുന്നവർക്ക്
ഒപ്പമാണ്.
അതുകൊണ്ട് നമുക്ക്
വേറൊരു ഭാഷ വേണം."
എന്ന് വളച്ചുകെട്ടില്ലാതെ പറയുന്നിടത്താണ് ട്രാൻസ്ട്രോമറുടെ കവിത .കാരണം ,അദ്ദേഹം ജീവിച്ചതാണ് എഴുതുന്നത്; ഭാവന മാത്രമല്ലത്.

ഓണക്കാലത്ത് പ്രത്യക്ഷപ്പെട്ട ഭൂരിപക്ഷം കവിതകളും പതിരാവുന്നത് ,ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ്. ക്വാറൻൈറനിൽ കിടക്കുന്നവൻ്റെ അനുഭവം എഴുതിയ വീരാൻകുട്ടി (മുറിജീവിതം, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,ഒക്ടോബർ 11 ) ഉപരിതലത്തിൽ ഒതുങ്ങുകയാണ്, സൂക്ഷ്മ സംവേദനങ്ങളില്ലാതെ:

" ജാലകത്തിലൂടെ
അടുന്ന ഒരു മരച്ചില്ല മാത്രം
കാണാനുണ്ട്.
ഇടയ്ക്ക് മറഞ്ഞും
ഇടയ്ക്ക് തെളിഞ്ഞും " .

ഏഴാച്ചേരിയുടെ ആഴം കുറഞ്ഞ കാഴ്ചകൾ ' യേശുദാസും വൈലോപ്പിളളിയും' ( ഗ്രന്ഥാലോകം സെപ്റ്റംബർ) എന്ന കവിതയിൽ കാണാം:
"ഏത് ധൂസര സങ്കല്പഗീതം
യേശുദാസിൻ്റെ സ്വർണനാവിന്മേൽ!
ഗീതകത്തിന്നപാരതയിന്മേൽ
കാതുകൂർപ്പിച്ചു നിന്നു കവീന്ദ്രൻ " .

ചിന്തിക്കാനറിയാത്ത ആലംകോട് ലീലാകൃഷ്ണൻ്റെ കാല്പനിക പൈങ്കിളിയെ നോക്കൂ:

''ഋതു ചന്ദനം തൊട്ട
പ്രേമാർദ്ര നിലാവുകൾ
വിടരും പ്രത്യാശ പോൽ
പൂക്കൈതക്കടവുകൾ " .
(മാതൃഭൂമി ഓണപ്പതിപ്പ്)

കന്നിക്കൊയ്ത്ത് ,സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയ കാവ്യങ്ങളുടെ കാലത്ത്  കവികൾ കവിതയെ പ്രമുഖ ആവിഷ്കാര മാധ്യമമായി കണ്ടിരുന്നു. ഇന്ന് കവിത ഒരു ജീവത്തായ മാധ്യമമല്ലാതായി;വെറും അലസ നോട്ടമായി . ശൈലൻ ,പ്രമോദ് കെ.എം എന്നിവർ എഴുതിയ കവിതകൾ (ഭാഷാപോഷിണി ,ഒക്ടോബർ ) അത് വ്യക്തമാക്കുന്നു.

വാക്കുകൾ

1) ഏതെങ്കിലും ഒരു സത്യം ഉള്ളതായി ഞാൻ കാണുന്നില്ല. കാഴ്ചപ്പാടുകൾ മാത്രമാണുള്ളത്.
അലൻ ഗിൻസ്ബെർഗ്,
(അമെരിക്കൻ കവി)

2)നമ്മൾ സ്നേഹിക്കുന്നവരെ ഗുണദോഷ വിചാരണ ചെയ്യരുത്.
ഷാങ് പോൾ സാർത്ര് ,
(ഫ്രഞ്ച് എഴുത്തുകാരൻ )

3) ഒരു കലാകാരൻ പ്രക്യതിയെ ആത്മാവിൽ സമാഹരിക്കണം .പ്രകൃതിയുടെ താളവുമായി അവൻ താദാത്മ്യം പ്രാപിക്കണം.
ഹെൻറി മാറ്റിസ്,
(ഫ്രഞ്ച് ചിത്രകാരൻ )

4) സമയം എല്ലാവർക്കും വേണ്ടി ഒരു പോലെയാണ് പ്രവഹിക്കുന്നത് ;എന്നാൽ ഓരോ മനുഷ്യജീവിയും സമയത്തിലൂടെ ഒഴുകുന്നത് വ്യത്യസ്തമായാണ്.
യസുനാരി കവാബത്ത ,
(ജാപ്പനീസ് എഴുത്തുകാരൻ )

5) നിങ്ങൾ ഒരു ആശയത്തിൽ ആവേശിക്കപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ,അത് എവിടെയും കാണാനാകും ;അതിൻ്റെ  ഗന്ധം പോലും അനുഭവിക്കാനാകും.
തോമസ് മൻ,
(ജർമ്മൻ നോവലിസ്റ്റ് )

കാലമുദ്രകൾ

1)ആറ്റൂർ രവിവർമ്മ

മലയാളകവിതയെ സ്വാധീനിക്കാൻ ആറ്റൂർ രവിവർമ്മയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തെ  അനുകരിക്കാൻ കുറെ ചെറുപ്പക്കാർ തയ്യാറായി .

2)സി.ജെ.തോമസ്

കലാശാലാ അധ്യാപകരുടെ നിർജീവമായ , വക്രീകരിച്ച മലയാളത്തിനു ബദലായി സി.ജെ.തോമസ് പുരുഷസ്വഭാവങ്ങളുള്ള ഒരു ഗദ്യം സൃഷ്ടിച്ചു .

3)ഷീല

പി.ഭാസ്ക്കരൻ ,വയലാർ ,യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുടെ  സ്വപ്നസുന്ദരിയായിരുന്നു നടി ഷീല. അവർ ഷീലയെ വർണിച്ചു വർണിച്ചു അങ്ങ് പാരമ്യത്തിലെത്തിച്ചു.

4)കുഞ്ഞപ്പ പട്ടാന്നൂർ

ഇടതുപക്ഷ ധാരണകളുള്ള കുഞ്ഞപ്പ പട്ടാന്നൂർ തൻ്റെ കാവ്യപരമായ ജീവിതത്തിൽ മുഴുനീളം വർഗപരമായ പീഡനങ്ങളെക്കുറിച്ചും അവസരവാദത്തെക്കുറിച്ചും  വഞ്ചനയെക്കുറിച്ചും എഴുതി.പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി വേറൊരു ഇടതുപക്ഷ ഛായയാണ് ഇതിലൂടെ നിർമ്മിക്കപ്പെട്ടത് .

5)പുനത്തിൽ കുഞ്ഞബ്ദുള്ള

ഒരു കലാകാരൻ്റെ എല്ലാ  നിയമലംഘനങ്ങളും അനിശ്ചിതത്വങ്ങളും  കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിൽ കാണാമായിരുന്നു. രോഗികളെ ചികിത്സിക്കുന്ന ഡോക്ടറായിരുന്നിട്ടും താൻ ഗൗരവതരമായ സർഗാത്മക രോഗത്തിലൂടെയാണ് കടന്നു പോകുന്നതെന്ന വസ്തുത അദ്ദേഹം തന്നോടു പോലും തുറന്നു സമ്മതിച്ചില്ല.

നവീന നോവൽ

ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനം തന്നെ ഉണ്ടായത് അലൻ റോബ്ബേ ഗ്രിയേ (1922-2008) യുടെ നേതൃത്വത്തിലാണ്‌.ദ് എറേസേഴ്സ് , ദ്  വൊയർ തുടങ്ങിയ നോവലുകളിലൂടെ ഗ്രിയേ പുതിയൊരു ആഖ്യാനം അവതരിപ്പിച്ചു. അദ്ദേഹം തൻ്റെ നോവലുകളുടെ സൈദ്ധാന്തികമായ പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ചത് 'ഫോർ എ ന്യൂ നോവൽ ' എന്ന കൃതിയിലാണ്‌.
തൻ്റെ സമീപനത്തെക്കുറിച്ച് ഗ്രിയേ ഇങ്ങനെ പറഞ്ഞു: "ഞാനൊരിക്കലും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള ഒരു കാര്യവും എഴുതിയിട്ടില്ല. ഒരു ഭൂപ്രകൃതി ദൃശ്യമോ ,കൊത്തുപണിയോ കണ്ടിട്ട് അത്  വിശദീകരിക്കാൻ  മുതിർന്നിട്ടില്ല .ഞാൻ കണ്ടെത്തുന്നതാണ് എൻ്റെ നോവൽ. എന്നാൽ  എഴുതുമ്പോൾ  അത് കണ്മുന്നിൽ കണ്ടതുപോലെയിരിക്കും. ഭാവന എനിക്ക് കണ്ടുപിടിത്തമാണ്. അതാകട്ടെ ഓർമ്മകളുടെ ഭാഗമാണ്. ഓർമ്മകൾക്ക് വസ്തുനിഷ്ഠ സ്വഭാവമില്ല ".
ഓർക്കുന്തോറും ഓർമ്മകൾ മാറിക്കൊണ്ടിരിക്കുന്നതു കൊണ്ട് വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ധാരണകൾ നവീകരിക്കേണ്ടി വരും.

കഥയെക്കുറിച്ചു മാത്രം

ഡോ.തോമസ് സ്കറിയ എഴുതിയ 'ലോകകഥയുടെ ചരിത്രവും സൗന്ദര്യവും' (കറൻ്റ് ബുക്സ് ,കോട്ടയം) ഫിക്ഷൻ എന്ന മാധ്യമത്തിൻ്റെ നാൾവഴികൾ ചെറു ലേഖനങ്ങളിലൂടെ അവതരിപ്പിക്കുന്നു.
കഥാസരിത് സാഗരം ,പഞ്ചതന്ത്രം കഥകൾ തുടങ്ങിയ ആദിമ സങ്കേതങ്ങൾ മുതൽ ആധുനിക കാലത്തെ രചനകളുടെ പശ്ചാത്തലം വരെ ഇതിൽ ചർച്ച ചെയ്യുന്നു.ഉമ്പർട്ടോ എക്കോ ,മഹാശ്വേതാദേവി തുടങ്ങിയവരെക്കുറിച്ച് ഇതിൽ വിവരിക്കുന്നത് ശ്രദ്ധേയമാണ്. നോവൽ രംഗത്തെ ആചാര്യനായ സെർവാന്തസിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ കൃതി ഡോൺ ക്വിക്സോട്ടിനെക്കുറിച്ചും ഇങ്ങനെ എഴുതുന്നു: ''ഡോൺ ക്വിക്സോട്ടിൻ്റെ പ്രശ്നം പുസ്തകങ്ങളല്ലായിരുന്നു. വായനയുടെ ആധിക്യം അദ്ദേഹത്തെ ഉന്മാദിയാക്കി. വായന അദ്ദേഹത്തിൻ്റെ ഭാവനയെ തട്ടിക്കൊണ്ടുപോയി. അദ്ദേഹം ചിന്തിച്ചു, പുസ്തകത്തിനുള്ളിലുള്ളതത്രേ ലോകം. പുസ്തകത്തിനു പുറത്തുള്ള അനുരഞ്ജനവും ദൂഷണവും അദ്ദേഹത്തിനു പൊറുക്കാനാവാത്ത തെറ്റായി.അമിതവായന ഉന്മാദം തന്നെയാണ് " .മറ്റൊരിടത്ത്‌ ഇങ്ങനെ കുറിക്കുന്നു: "സ്വാർത്ഥതയിൽ നിന്ന് ,അപരിഷ്കൃതത്വത്തിൽ നിന്ന് നിർബന്ധിത പ്രാദേശികവാദങ്ങളിൽ നിന്ന് ഒട്ടൊക്കെ രക്ഷപ്പെടാനുള്ള ഒരു മാർഗം ലോക സാഹിത്യത്തിലേക്കുള്ള പ്രവേശനമാണ് " .

Thursday, October 8, 2020

അക്ഷരജാലകം/എം കെ ഹരികുമാർ / റെഡിമെയ്ഡ് സാമൂഹ്യബോധം /metrovartha /5-10-2020

ഇന്നത്തെ മനുഷ്യരുടെ ആത്മീയ പ്രശ്നങ്ങൾ നമ്മുടെ കഥകളിൽ അപഗ്രഥിക്കപ്പെടുന്നില്ലെന്ന്  തുറന്നു പറയട്ടെ. വളരെ പ്രശസ്തരായവർ സ്വയം അനുകരിക്കുന്നതല്ലാതെ ലോകത്തെ കാണുന്നില്ല .സ്വന്തം ഭൂതകാലത്തിൻ്റെ ആവർത്തന വിരസമായ പ്രമേയങ്ങളിൽ ആഴ്ന്നു കിടക്കുകയാണ്. ചിലർക്ക് അസ്തിത്വങ്ങളൊന്നുമില്ല; താത്കാലിക രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമേയുള്ളു.

പ്രണയിച്ച്  എങ്ങനെയെങ്കിലും വിവാഹം കഴിക്കണമെന്ന ചിന്തയിൽ ലോകജീവിതത്തിൻ്റെ ലക്ഷ്യവും മാർഗവും ബന്ധിക്കുന്ന എഴുത്തുകാർ എപ്പോഴുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നരേന്ദ്രപ്രസാദ് ഈ ചോദ്യമുന്നയിച്ചു. പ്രണയിക്കുന്നവർ എന്തിനാണ് വിവാഹം കഴിച്ച് അത് അവസാനിപ്പിക്കുന്നത് ?എന്തുകൊണ്ട് പ്രണയത്തിൽ തന്നെ തുടരാനാവുന്നില്ല. പ്രണയിക്കാൻ ഭയമാണോ ? 


വിവാഹജീവിതം ഇന്ന് വളരെ സംഘർഷഭരിതമെങ്കിലും മുൻകൂട്ടി അനുവദിച്ചു കിട്ടിയ ഒരു വ്യവസ്ഥയാണ്.ഒരു സാമൂഹിക സ്ഥാപനമാണത്. വ്യക്തികൾക്ക് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല .ഭംഗിയുള്ള മുറ്റമുണ്ടാക്കുന്നതിലും ആകർഷകമായ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിലും ഒതുങ്ങിപ്പോകുകയാണ് വിവാഹിതരുടെ സർഗാത്മകത .


പ്രണയത്തിനു അവിടെ ഒരു സാധ്യതയുമില്ല; വായനയോ ചിന്തയോ പലപ്പോഴും അസാധ്യമാവുകയാണ്. വീട് ഒരു ഉത്തര- ഉത്തരാധുനികമായ റിലേ സ്റ്റേഷനായി മാറുന്നു. പൂർവ്വകാല സുഹൃത്തുക്കളെപ്പോലും ഉൾക്കൊള്ളാനാവാത്ത വിധം വീട് അടഞ്ഞു പോവുകയാണ്.വീടിൻ്റെ മുന്നിലെ മതിൽ വെറുമൊരു മതിലല്ല ;അത് ഭൂതകാലത്ത് നിന്ന് എന്നേക്കുമായി വേർപെട്ടു അല്ലെങ്കിൽ വിച്ഛേദിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഭിത്തിയാണത്. അത് മനുഷ്യചിന്തയിലെ അന്യവത്ക്കരണത്തിൻ്റെയും ഭ്രമാത്മകമായ ഏകാന്തതയുടെയും ചൈനീസ് വൻമതിലാണ്. ആ മതിൽ  പണിതിരിക്കുന്നത് മണ്ണിലാണെന്ന് വിശ്വസിക്കാൻ എൻ്റെ നിഷ്കളങ്കത  അനുവദിക്കുന്നില്ല; മറിച്ച് അത് വിവാഹിതരുടെ മനസ്സുകൾക്കുള്ളിലാണ്. ഈ പ്രത്യേക സംവിധാനത്തിൽ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനസമ്പാദനത്തിനു ഇടം കുറവാണ്. എന്നാൽ കുടുംബത്തെ നമുക്ക് ഉപേക്ഷിക്കാനാവില്ല. അപ്പോൾ മനസ് എന്ന വസ്തു ഉപയോഗിച്ച് ജ്ഞാനം തേടാൻ എഴുത്തുകാരൻ സ്വയം നിശ്ചയിക്കേണ്ടതുണ്ട്. അത് എഴുത്തുകാർ ഇന്ന് തേടുന്നില്ല. ക്ളീഷേകളുടെ ഒരു വൻ പ്രവാഹമാണിപ്പോൾ കാണുന്നത്. ദാർശനികമായ യാതൊരു അലട്ടലുകളുമില്ല.ജോർജ് ഓണക്കൂറിൻ്റെ 'എനിക്ക് എന്നെ ഇഷ്ടമാണ് ' (ദീപിക വാർഷികപ്പതിപ്പ്) എന്ന കഥയിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു:

''അപ്പോൾ ഭാവിയിലെ ഐ.എ.എസ് രാജകുമാരനാണ് എൻ്റെ ഡ്രൈവിംഗ് സീറ്റിനരികിൽ " - മായ ചിരിച്ചു.


വാക്കുകളുടെ അർത്ഥമറിയാത്ത കുട്ടിയെപ്പോലെ മിഴിച്ചിരുന്നു.


" ജീവിതത്തിൽ എന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമോ ?"


"ഞാൻ അപകടകാരിയായ യാത്രക്കാരനാണ് " .


"നല്ല ഒരാൾ നയിക്കാനും കാര്യങ്ങൾ നിയന്ത്രിക്കാനുമുണ്ടാകുമ്പോൾ എല്ലാം ശരിയാകും" .


എല്ലാം ശുഭം!

ഈ കഥയിൽ ,ഇവിടെ ,ചർച്ച ചെയ്യുന്നത് അവരുടെ വിവാഹമാണ്. ഓണക്കൂറിൻ്റെ കുടുംബസങ്കല്പം വ്യക്തമായിക്കഴിഞ്ഞു. അവിടെ നിയന്ത്രണങ്ങൾ തുടങ്ങിക്കഴിഞ്ഞു.പഠിക്കുന്ന സമയത്ത് ഉള്ളിൽ പ്രണയമായിരുന്നു. അന്ന് പറഞ്ഞില്ല. ഇപ്പോൾ പ്രേമത്തിലേക്ക് അനായാസം കാറോടിച്ച് പോകുന്നു. ഇങ്ങനെയുള്ള  പ്രശ്നങ്ങൾ മാത്രമാണോ ഇന്നത്തെ ഒരു യുവതിയും യുവാവും നേരിടുന്നത് ? അവർക്ക് വേറെ  ആകുലതകൾ ഒന്നുമില്ലത്രേ. അവർ ഒത്തുചേർന്ന് വിവാഹിതരായാൽ ,അതോടെ എല്ലാം ശുഭമാകും! ചില സിനിമകളുടെ ഒടുവിൽ ശുഭം എന്ന് എഴുതിക്കാണിക്കുന്നത് കാണുമ്പോഴാണ് ചങ്കിടിപ്പ് കൂടുന്നത്. എല്ലാം ശുഭമല്ലെന്നും ,അതിനു വിപരീതമായി  നൂറുകൂട്ടം ചിന്താക്കുഴപ്പങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും വ്യഥകളുമാണ് ബാക്കിയാവുന്നത് എന്നും   മനസിലാക്കുന്നതിനാൽ തല താഴ്ത്തിയാവും തീയേറ്റിൽ നിന്ന് പുറത്തിറങ്ങുക. പരിചയമുള്ളവരെ കണ്ടാൽപ്പോലും അപ്പോൾ മിണ്ടാൻ തോന്നില്ല.


ഭയം ,രോഗം ,വാർദ്ധക്യം ,മരണം തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇന്ന് പലരെയും അലട്ടുന്നില്ല. ഇസാക്ക് ബാഷെവിസ് സിംഗർ ,ആൽബേർ കമ്യൂ ,കാഫ്ക ,ക്ളാരിയോ ലിസ്പെക്ടർ തുടങ്ങിയവരുടെ സാഹിത്യപരവും  അസ്തിത്വപരവുമായ പ്രശ്‌നങ്ങൾ ഉൾക്കൊള്ളാതെ ഇനി കഥയെഴുതുന്നത് തന്നെ ശരിയല്ല. നമ്മുടെ ജീവിതത്തിൻ്റെ കേന്ദ്രം മാറിയെന്ന യാഥാർത്ഥ്യം സ്വയം ബോധ്യപ്പെടുന്നിടത്താണ് ഇനി സാഹിത്യരചന അർത്ഥവത്താകുന്നത്.


ഹൈൻറിച്ച് ബോൽ പറഞ്ഞത് ,അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും കണ്ടെത്താനാവുന്നില്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ലെന്നാണ്. സ്വയം ആരാണെന്ന് തിരയുന്നത് ഇതിൻ്റെ ഭാഗമാണ്.വളരെ യഥാർത്ഥവും ലളിതവുമെന്ന് കരുതപ്പെടുന്നത് എപ്പോഴും ,എല്ലാവർക്കും അങ്ങനെയല്ല .എഴുത്തുകാരൻ ഒരിക്കലും റെഡിമെയ്ഡ് സാമൂഹ്യബോധം കൊണ്ട് തൃപ്തനാകരുത്. ഒരു സ്റ്റീരിയോ ടൈപ്പ് പ്രണയബന്ധത്തിലോ ,അനുവാചകരുടെ കൂട്ടായ ആസ്വാദന സമീപനങ്ങളിലോ വീണ്ടുവിചാരമില്ലാതെ ചെന്നുചേരുന്നത് എഴുത്തുകാരനെ അലസനും നിശ്ശൂന്യനുമാക്കും. 


പ്രേമം സമം വിവാഹം 


കഥാകാരി മാനസി തൻ്റെ രചനകളിൽ മനസിൻ്റെ ആകസ്മികമായ ഇടപെടലിനെക്കുറിച്ച് പറഞ്ഞത് (കഥയുടെ കഥ ,ഗ്രന്ഥാലോകം, ആഗസ്റ്റ് ) ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണെന്ന് തോന്നുന്നു.അവർ പറയുന്നത് തൻ്റെ മനസ്സ് തന്നെ നിർവ്വചിക്കുന്നതിനെക്കുറിച്ചാണ്. അവരുടെ ചില പ്രയോഗങ്ങൾ നോക്കൂ.. ജന്മനാ കിട്ടിയ മനസ്സ് ,എന്തിനെക്കുറിച്ചെന്നോ ,ഏത് രൂപത്തിലെന്നോ ,ഞാനറിയാതെ നിശ്ചയിക്കുന്ന ഒരു മനസ്സ് ,നമുക്ക് വലിയ നിയന്ത്രണങ്ങൾ ഇല്ലാത്ത നമ്മുടെ മനസ്സ്  ,ചോദിക്കാതെ കിട്ടിയ മനസ്സ് ,മനസ്സ് കണ്ട വഴി തുടങ്ങിയ വാങ്മയങ്ങൾ രചനയിലെ അനിശ്ചിതമായ അവസ്ഥയെ തൊട്ടു കാണിക്കുകയാണ്.


മാനസി ഇങ്ങനെ എഴുതുന്നു: "എഴുത്ത് മനസ്സിൻ്റെ അസഹ്യമായ അസ്വസ്ഥതയിൽ നിന്നുള്ള രക്ഷപ്പെടലാണ് " .മറ്റൊരിടത്ത് എഴുതുന്നു: "' എഴുത്ത് സംഘർഷങ്ങൾ നിറഞ്ഞതും വീർപ്പുമുട്ടിക്കുന്നതുമായി. സാഹിത്യ ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു വാക്കിനോ വാചകത്തിനോ വേണ്ടി ദിവസങ്ങളോളം കാത്തിരിക്കുക എന്നത് അതിലേറെ അസ്വാസ്ഥ്യമാകാറുണ്ട് " .


മാനസി കഥയെ തൻ്റെ സർഗപരമായ അന്വേഷണത്തിൻ്റെ ഭാഗമായി കാണുകയാണ്.കഥയെ പ്രേമം സമം വിവാഹം എന്ന സൂത്രവാക്യത്തിൽ കെട്ടിയിടുന്നില്ല .യു.കെ.കുമാരൻ്റെ 'സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ' (മാതൃഭൂമി ഓണപ്പതിപ്പ് ) ജീർണിച്ച യാഥാർത്ഥ്യബോധത്തെയാണ് ആശ്രയിക്കുന്നത്.കഥ പറയാൻ കഴിവുള്ള കുമാരൻ പക്ഷേ ,അത് അമിതമായ ശുഭാപ്തി വിശ്വാസം മൂലം ആഴം കുറഞ്ഞ ആഖ്യാനങ്ങൾക്കായി വഴി തിരിച്ചുവിടുന്നു.


വാക്കുകൾ


1)നമ്മൾ സ്നേഹിക്കുന്നവരെ സ്വന്തമാക്കുന്നതോടെ അവർ ചാരമായി മാറുന്നു.

മാർസൽ പ്രൂസ്ത്

(ഫ്രഞ്ച് നോവലിസ്റ്റ് )


2)നമ്മുടെ കാലത്തെ ധർമ്മസങ്കടങ്ങൾ ആവിഷ്കരിച്ച് മാനവ ജീവിതത്തിനുള്ളിലേക്ക് പ്രകാശം പരത്തുന്നവരാണ്  യഥാർത്ഥ എഴുത്തുകാർ.

മിഖായേൽ ഷൊളഖോവ്

(റഷ്യൻ എഴുത്തുകാരൻ )


3)എൻ്റെ ഭാവന ഒരാശ്രമമാണ്; ഞാൻ അവിടത്തെ സന്യാസിയുമാണ്.

ജോൺ കീറ്റ്സ്

(ഇംഗ്ളിഷ് കവി)


4)സാഹിത്യം ഒരു ധാർമ്മിക സൗന്ദര്യമത്സരമല്ല. അതിനു ശക്തിയുണ്ടാകുന്നത് ,എഴുത്തുകാരന് മറ്റൊരാളായി മാറാൻ കഴിയുന്നതിലുള്ള മൗലികതയും ധീരതയും ചേരുമ്പോഴാണ്.

ഫിലിപ്പ് റോത്ത് 

(അമെരിക്കൻ എഴുത്തുകാരൻ )


5)നമ്മുടെ പരിധിയിലുള്ള ഒരേയൊരു കാര്യം ഭാഷയാണ് ;എല്ലാ നഷ്ടങ്ങൾക്കിടയിലും ഏറ്റവും അടുത്തുള്ളതും സുരക്ഷിതമായതും അതുതന്നെയാണ്.

പോൾ സെലാൻ 

(ജർമ്മൻ കവി )


കാലമുദ്രകൾ


1) ലെനിൻ രാജേന്ദ്രൻ


കലാസ്വാദനത്തിൽ ഗ്രാജുവേഷൻ നേടിയ ഒരാളുടെ ക്ളിനിക്കൽ നിലവാരത്തിൻ്റെ അടയാളങ്ങളാണ് ലെനിൻ രാജേന്ദ്രൻ്റെ സിനിമകൾ.


2)ജി.ശങ്കരക്കുറുപ്പ്


'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന വിമർശനകൃതിയിലൂടെ സുകുമാർ അഴീക്കോട് ഉയർത്തിയ വെല്ലുവിളി മറികടന്ന് ,ശങ്കരക്കുറുപ്പിൻ്റെ തലയ്ക്ക് മുകളിൽ കട്ടപിടിച്ച് നില്ക്കുന്ന ആ കാർമേഘത്തെ തള്ളി നീക്കാൻ പിന്നീട് ഒരു വിമർശകനെയും കണ്ടില്ല.


3)വള്ളത്തോൾ


ഋഗ്വേദത്തിൻ്റെ മലയാള പരിഭാഷയിലൂടെ മഹാകവി വള്ളത്തോൾ ലോകത്തിലെ തന്നെ ഒന്നാംനിര പരിഭാഷകരിലൊരാളായി മാറുകയാണ്.


4)ചങ്ങമ്പുഴ


വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചങ്ങമ്പുഴ ധാരാളം എഴുതി. അദ്ദേഹം  ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾ പുസ്തകമായിട്ടുണ്ട്. എന്നാൽ അത് തമസ്കരിക്കപ്പെടുകയാണ്. 


5)കോവിലൻ


 കോവിലൻ്റെ കഥകളിൽ സഹപാഠികളെ പ്രേമിച്ച് വിവാഹം കഴിച്ച് പ്രണയമവസാനിപ്പിക്കാൻ നടക്കുന്നവരെ കാണാൻ കഴിയില്ല. ആ കഥകളിൽ കേവലം മണ്ണു പോലും മനുഷ്യസ്മൃതികളുടെ  പെയ്ത്ത് അനുഭവിപ്പിക്കുന്നു.


ഭാഷ എവിടെ ?


കെ.എം.വേണുഗോപാൽ എഴുതിയ 'ശേഷിക്കുന്നവരുടെ ദുരന്തം' (ഭാഷാപോഷിണി ,ഒക്ടോബർ ) എന്ന ലേഖനം  ബുക്കർ സമ്മാനം ലഭിച്ച പ്രായം കുറഞ്ഞ വനിത എന്ന പരിഗണന വച്ച് ഡച്ച് എഴുത്തുകാരി റീൻവെൽഡിനെ പരിചയപ്പെടുത്തുകയാണ്. ഒരാളുടെ പ്രായം നോക്കി പഠനം നടത്തുന്നത് ശരിയല്ല .കൃതിയുടെ മൂല്യം നോക്കിയാൽ മതി. ഇനി നോവലെഴുതിയത് ഒറ്റ മകളാണോ ,ആദ്യ പ്രസവമാണോ ,ഇരട്ടക്കുട്ടികളാണോ ,വിവാഹിതയാണോ എന്നൊക്കെ നോക്കേണ്ടി വരും! വേണുഗോപാലിൻ്റെ ഭാഷ ഇത്തരമൊരു ലേഖനമെഴുതാൻ പര്യാപ്തമല്ല .സാഹിതീയമായ ഒരു ഗുണവും അതിനില്ല. ഇത് കോമ്പോസിഷൻ ഭാഷയാണ്. ഭാഷാപോഷിണിയിലെ ലേഖനങ്ങളിൽ പൊതുവെ കാണുന്ന ദോഷമാണിത് ;ഗദ്യം ഒരു കലയാണെന്ന ധാരണയില്ല.മലയാള ഭാഷ നേടിയ സൗന്ദര്യത്തിൽ നിന്ന് തിരിച്ചു നടന്നിട്ടെന്ത് പ്രയോജനം ?


ലോർക്കയുടെ ഗിത്താർ


സ്പാനീഷ് കവി ഗാർസിയ ലോർക്ക (1898-1936) യുടെ 'ദ് ഗിത്താർ ' ജീവിതത്തിനുള്ളിലേക്ക് തുളച്ചു കയറുകയാണ്. അപാരമായ ഒരു മനുഷ്യബന്ധം കവി ഉണർത്തുകയാണ്. ഗിത്താറിൻ്റെ തന്ത്രികൾ കരയുകയാണെന്ന തിരിച്ചറിവിൽ കവി അതിൻ്റെ സൂചനകൾ പരിശോധിക്കുന്നു.

കവിതയിലെ വരികൾ:


"ഗിത്താർ കരച്ചിൽ

തുടങ്ങിയിട്ടേയുള്ളു

അതിനെ നിശ്ശബ്ദമാക്കുന്നത് 

വിഡ്ഢിത്തമാണ്.

അസാധ്യമാണത്.

അത് വിദൂരങ്ങളിലുള്ളതിനു വേണ്ടി 

കരയുകയാണ് " .


ഈ വിദൂരമായ ഏതോ ബന്ധം കലയുടെയും സൗന്ദര്യത്തിൻ്റെയും ആത്മീയതയുടെയും സമന്വയമാണ്. വാക്കിനുള്ളിലേക്ക് കടന്നു ചെന്ന് ഒരു ലോകം ദർശിക്കുകയാണ്;വെറുതെ നഗരത്തിനു പ്രദക്ഷിണം വയ്ക്കുകയല്ല. 


വൈലോപ്പിള്ളിയെ തേടി


എൻ.രാധാകൃഷ്ണൻ നായർ സാമാന്യം ദീർഘമായ ഒരു ലേഖനത്തിലൂടെ (മാനിഫെസ്റ്റോയും കുടിയൊഴിക്കലും, ഗ്രന്ഥാലോകം ) വൈലോപ്പിള്ളിയെ തേടുകയാണ്. കർഷനു വേണ്ടി മുതലാളി വർഗത്തോട് ഇടഞ്ഞ കവിയാണദ്ദേഹം.


" ഭീരു തന്നെ ഞാൻ ,

എൻ തല നോക്കൂ ,

നാരുനാരായ് നരച്ചിരിക്കുന്നു " 

എന്ന വരിയിൽ വൈലോപ്പിള്ളിയിലെ അനുഭവഭാരം വ്യക്തമാണ്. തലമുടി നാരിനു കട്ടിയുണ്ട്. അത് നരച്ചത് പ്രായം ചെന്നതുകൊണ്ടല്ല ;ജീവിതത്തെ യാതനയും സമരവും അറിവുമായി ഉൾക്കൊണ്ടതിനാലാണ്. രാഗമുക്തി യാണ് ഇതിൻ്റെ ഫലം .ഇതറിഞ്ഞ കവി വിഷാദത്തെ കർമ്മോന്മുഖമാക്കുകയാണ്.