Monday, September 14, 2020

അക്ഷരജാലകം / ട്വിറ്ററും ഉത്തര- ഉത്തരാധുനികതയും / എം.കെ.ഹരികുമാർ /metrovartha ,sept14

 ഇരുപത്തിയൊന്നാം  നൂൂറ്റാണ്ടിൻ്റെ പിറവി,യോടെ ഉത്തര- ഉത്തരാധുനികത ഈ ലോകത്തിൻ്റെ സാംസ്കാരിക ,ധൈഷണിക ,ഉപഭോക്തൃ ,സാങ്കേതിക ,ആരോഗ്യ മേഖലകളിൽ പുതിയ പ്രതിഛായ നല്കിയിരിക്കുകയാണല്ലോ. പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം അനേകം ഉത്തര- ഉത്തരാധുനിക പ്രവണതകളിൽ ഒന്നു മാത്രമാണ്.

ഇവിടെ എല്ലാവരും ഇടപെടാൻ കഴിവുള്ള ഉപഭോക്താക്കളാവുകയാണ്. ഉപഭോക്താക്കളാണ് ഇന്ന് ട്രെൻഡ് നിശ്ചയിക്കുന്നത്.അവർ അഭിരുചിയുടെ തടവുകാരല്ല.അഭിരുചി അതിവേഗം മാറ്റാൻ കഴിവുള്ള സൂപ്പർ വർഗമാണ് .അതുകൊണ്ടാണ് പ്രമുഖ അമെരിക്കൻ  കലാകാരനായ റിത്ക്രിത് തിരവനിജ തൻ്റെ  ചിത്ര,ശില്പ പ്രദർശനങ്ങൾ മ്യൂസിയങ്ങൾ വിട്ട് തുറന്ന ഇടങ്ങളിലേക്ക് മാറ്റിയത്. എവിടെ പ്രദർശനം നടത്തിയാലും തിരവനിജ അവിടെ വരുന്ന കാണികൾക്കായി പ്രത്യേക അടുക്കള ഒരുക്കിയിരിക്കും. കാണികൾക്ക് സ്വന്തം ഇഷ്ടപ്രകാരം പാചകം ചെയ്ത് കഴിക്കാനും മറ്റുള്ളവർക്ക് കൊടുക്കാനും അവസരമുണ്ടാവും. ഇതുകൊണ്ട് എന്താണ് തിരവനിജ ഉദ്ദേശിക്കുന്നത്? കാണാൻ വരുന്നവർ വെറും മരപ്രതിമകളല്ല. അവർക്ക് ഒരു പങ്കാളിത്തം വേണം .അത് ഗന്ധമായോ രുചിയായോ അനുഭവിക്കാനാകണം. പ്രേക്ഷകരുടെയും രചയിതാവിൻ്റെയും വൈകാരികമായ സംയോജനം സാധ്യമാകണം.

മാധ്യമവും ഉപഭോക്താവ്

ഇതു തന്നെയാണ് ട്വിറ്ററും ചെയ്യുന്നത്‌. ട്വിറ്റർ ഒരു പങ്കാളിത്ത സാമൂഹ്യവ്യവസ്ഥയാണ്. ട്വിറ്റർ ഒരു സാംസ്കാരിക ഇടമാണ്‌. ഇവിടെ ഒരാൾ ചിത്രകാരനോ ,സാഹിത്യകാരനോ ,പാട്ടുകാരനോ ആകേണ്ടതില്ല.കാരണം ഈ മാധ്യമം ഒരാളെ അതിൻ്റെ നിലയിൽ സാംസ്കാരിക ജീവിയാക്കുകയാണ്. ട്വിറ്റർ അക്കൗണ്ട് തുറക്കുന്നതോടെ ഒരാൾ ലോക നേതാക്കളുമായും ലോകതാരങ്ങളുമായും ഇടപഴകാവുന്ന ഉന്നതതലത്തിലെത്തുന്നു.ഈ അക്കൗണ്ട് ഒരാളെ സാംസ്കാരിക ജീവിയാക്കുകയാണ്.ആ പ്രൊഫൈൽ ഫോട്ടോ തന്നെ ഒരു ഓൺലൈൻ ജീവി എന്ന നിലയിൽ പ്രത്യേകമായ ഒരു വിതാനമൊരുക്കുന്നു. ലോക വാർത്തകളുടെയും സംഭവങ്ങളുടെയും പ്രധാന ഉപഭോക്താവാണ് താൻ എന്ന് ഓരോ അക്കൗണ്ട് ഉടമയും തിരിച്ചറിയുന്നു. വളരെക്കാലമായി അടുത്തിടപഴകിയിരുന്ന രണ്ടു വ്യക്തികൾ  ട്വിറ്റർ അക്കൗണ്ട് തുറക്കുന്നതോടെ അവർ ഉത്തര- ഉത്തരാധുനികമായ സാംസ്കാരിക വിതാനത്തിലേക്ക് ഉയരുകയാണ്. അവർ പെട്ടെന്ന് വേഗതയുള്ളവരാകുന്നു. അവർ സ്വയം തുറന്നു കാണിക്കപ്പെടുകയല്ല ,ലോകം അവർക്കായി തുറക്കപ്പെടുകയാണ്.
ഉത്തരാധുനികർ കഴിഞ്ഞ നൂറ്റാണ്ടിൽ സമൂഹത്തിൻ്റെ എല്ലാ പൂജിത ബിംബങ്ങളെയും തള്ളിക്കളയുകയായിരുന്നു. ചരിത്രത്തെയും മനശ്ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയുമെല്ലാം അവർ അവിശ്വസിച്ചു. അവർ ഇതിനെയെല്ലാം അപനിർമ്മിച്ചു, അല്ലെങ്കിൽ വിഘടിപ്പിച്ച് പരിശോധിച്ചു. പക്ഷേ ,ഇവിടെ പ്രേക്ഷകർക്ക് പങ്കാളിത്തമില്ലായിരുന്നു.

എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ ഡിജിറ്റൽ മോഡേണിസമാണ് എല്ലാം മാറ്റിമറിച്ചത്. ആശുപത്രിയിൽ ചെല്ലുന്ന രോഗി ആധുനിക ആരോഗ്യ ശാസ്ത്രത്തിൻ്റെ ഉപഭോക്താവാണ് ;കേവലം രോഗിയല്ല. അതുകൊണ്ട് ആ ഉപഭോക്താവിനെ വരവേല്ക്കാൻ ആശുപത്രികൾ കൊട്ടാരസദൃശമായ അന്തരീക്ഷമുണ്ടാക്കുന്നു.രോഗിയും കൂട്ടിരുപ്പുകാരനും വൈഫൈ ഇല്ലാതെ വിഷമിക്കുന്നത് രോഗപീഡയേക്കാൾ ഭയാനകമാണെന്ന് നമ്മേക്കാൾ വേഗത്തിൽ മനസിലാക്കുന്നത് ആശുപത്രി അധികൃതരാണ്.

ട്വിറ്റർ ഒരു പുതിയ ലോകാനുഭവമാണ്.അത് നമ്മുടെ കാലബോധത്തെ മാറ്റിമറിച്ചു.വർത്തമാന പത്രങ്ങൾ  രാവിലെ ആറ് മണിയാണ്, ലോക വാർത്തകൾ അറിയാനായി നിശ്ചയിച്ചിരുന്നത്. രാവിലെ പത്രം വീട്ടിൽ വരുന്നതോടെ ഒരു ദിവസം പിറക്കുക മാത്രമല്ല ;തലേ ദിവസത്തെ ലോകത്തിൻ്റെ അവസാനത്തെ ചിത്രമായി അത് നിർവ്വചിക്കപ്പെടുകയും ചെയ്യുന്നു. ടെലിവിഷൻ വാർത്താചാനലുകൾ ആ സമയം വൈകിട്ടത്തേക്ക് മാറ്റി. രാത്രിയാണല്ലോ ഉപയോഗശൂന്യമായ ചർച്ചകൾ നടക്കുന്നത്. ഇത് രാഷ്ട്രീയ പാർട്ടികൾക്ക് തർക്കിക്കാനുളള ബോട്ടിക്കുകളാണ്.

ട്വിറ്ററിൽ വാർത്തയുടെ സമയം ഓരോ നിമിഷത്തിലുമുള്ള അനുഭവമാണ്. അത് വാർത്തയുടെ ഒരു കമ്പോളമാണ് . അതിലുപരി വാർത്ത ആദ്യം പ്രത്യക്ഷപ്പെടുന്നത് ട്വിറ്ററിലാണ്. നേതാക്കന്മാരുടെ ട്വീറ്റ് ഒരു പ്രത്യേക വാർത്താവിഭാഗമാണ് .മൂന്നോ നാലോ വാചകങ്ങളടങ്ങിയ ചെറിയ സന്ദേശങ്ങളാണ് ട്വിറ്ററിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്.വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും മന്ത്രിമാരും ഇന്ന് റിപ്പോർട്ടർമാരാവുകയാണ്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് മോസ്കോയിൽ ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തിയതിൻ്റെ ഫലമറിയാൻ അന്താരാഷ്ട്ര വാർത്താ ഏജൻസികളായ അസോസിയേറ്റഡ് പ്രസ്സ് ,റോയിട്ടേഴ്സ്  തുടങ്ങിയവയെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു. അതിനു പകരം രാജ്നാഥ് സിംഗ് തന്നെ ട്വീറ്റ് ചെയ്യുന്നു. ഇതാണ് മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. മാധ്യമങ്ങൾ പോലും വാർത്തയുടെ ഉപഭോക്താക്കളാവുന്ന വിചിത്രമായ അന്തരീക്ഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം വാർത്ത സ്വയം ട്വിറ്ററിലേക്ക് എത്തുകയാണ്.

ട്വിറ്റർ ഒരു ന്യൂസ് റൂം

അൽക്വയ്ദ ഭീകരൻ ഒസാമ ബിൻലാദനെ അമെരിക്ക വധിച്ച സംഭവം ആദ്യം ലോകം അറിഞ്ഞത് പാകിസ്ഥാനിലെ ഒരു ഐ.ടി.പ്രൊഫഷണൽ ചെയ്ത ട്വീറ്റിലൂടെയാണ്.അതീവ സുരക്ഷയുള്ള അബോട്ടാബാദിൽ ഹെലികോപ്റ്ററുകൾ പറക്കുന്നതിൻ്റെയും ഉഗ്രസ്ഫോടനം നടന്നതിൻ്റെയും തത്സമയവിവരണമാണ് സോഹിത് അക്തർ എന്ന യുവാവ് ട്വിറ്ററിലൂടെ അറിയിച്ചത്.പുലർച്ചെ 1.28 നായിരുന്നു ട്വീറ്റ് .ആ സമയം അമെരിക്കൻ ഹെലിക്കോപ്റ്ററുകൾ അബോട്ടാബാദിലുള്ള ബിൻ ലാദൻ്റെ താവളത്തിൽ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞാണ് പ്രസിഡൻ്റ് ബറാക് ഒബാമ ആ ആക്രമണവും ബിൻ ലാദൻ്റെ വധവും സ്ഥിരീകരിച്ചത്. ആക്രമണം പോലും ഉത്തര- ഉത്തരാധുനികമായി .ബിൻ ലാദനെ ആക്രമിക്കുന്ന രംഗം ഒബാമയും സഹപ്രവർത്തകരും തത്സമയം അമെരിക്കയിൽ ഓഫീസിലിരുന്ന് മോണിറ്ററിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.അത് ഒരു പുതിയ യുദ്ധ സാങ്കേതികതയുടെ ഉദയമായിരുന്നു.എത്ര ദൂരെ ആക്രമണം നടന്നാലും അതിൽ ഇടപെട്ട് മാർഗനിർദ്ദേശങ്ങൾ നല്കാൻ ഭരണാധികാരിക്ക് എളുപ്പമായിത്തീർന്നിരിക്കുന്നു.ആക്രമണം ഒരു ലൈവ് ഷോയാണ്‌.

ട്വിറ്റർ ഒരു ഔദ്യോഗിക നൂസ് റൂമാണിപ്പോൾ. സെലിബ്രിറ്റികളും ലോകനേതാക്കളുമാണ് പ്രധാന ഉറവിടങ്ങൾ .മാധ്യമങ്ങൾ അവയുടെ സമയത്തിന് ഒരു മുഴം മുമ്പെ ഇവിടെ വാർത്തകൾ എത്തിക്കുന്നു. ട്വിറ്ററിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എത്ര വലിയ സെലിബ്രിറ്റിയായാലും ഒരു അപരിഷ്കൃത ലോകത്തിലേക്ക് ചെന്ന് വീഴും.

വാക്കുകൾ

1)നേതാക്കൾ സ്വന്തം തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത് .അവർ ആരെയും മോചിപ്പിക്കുന്നില്ല;അവർ മോചിപ്പിക്കപ്പെടുന്നുമില്ല.അവർ മറ്റുള്ളവരെ  അടിച്ചമർത്തുകയാണ് ചെയ്യുന്നത്.
പൗലോ ഫ്രെയ്ർ ,
(ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകൻ)

2)തിന്മയെക്കുറിച്ച് നല്ല അവബോധമുള്ള എഴുത്തുകാരനു മാത്രമേ ആളുകളെ വശീകരിക്കുന്ന നന്മയെക്കുറിച്ച് വിവരിക്കാനാവൂ .
ഇ.എം.ഫോസ്റ്റർ,
(ഇംഗ്ളീഷ് നോവലിസ്റ്റ് )

3)സമ്പത്ത് മാത്രം ലക്ഷ്യമാക്കുന്ന ഒരു ജീവിതവീക്ഷണം ഈ ലോകത്തിനു ചേർന്നതല്ല.കാരണം അതിൽ തന്നെ ഒന്നിനും പരിധിയില്ലെന്ന സൂചനയുണ്ട്. എന്നാൽ പ്രകൃതിയിലെ വിഭവങ്ങൾക്ക് പരിധിയുണ്ട്.
ഇ.എഫ്.ഷൂമാക്കർ ,
(ജർമ്മൻ ബ്രിട്ടീഷ് ധനശാസ്ത്രജ്ഞൻ)

4)കമ്മ്യൂണിസം എന്ന സിദ്ധാന്തത്തെ ഇങ്ങനെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം: എല്ലാ സ്വകാര്യ സ്വത്തും ഇല്ലാതാക്കുക .
കാൾ മാർക്സ് ,
(ജർമ്മൻ തത്ത്വചിന്തകൻ)

5)നിങ്ങൾ ഇല്ലാത്ത ഒന്നിനെക്കുറിച്ച് ഓർത്ത് വിഷണ്ണനാവണ്ട. കൈയിലുള്ളതു വച്ച് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുക.
ഹെമിംഗ്വേ,
(അമെരിക്കൻ എഴുത്തുകാരൻ )

കാലമുദ്രകൾ

1)അയ്യപ്പപ്പണിക്കർ

സകല തലമുറകളോടും കുശലം പറയാൻ അയ്യപ്പപ്പണിക്കരെ പോലെ ബൗദ്ധിക വിശാലതയുള്ള പ്രതിഭകൾ ഇന്ന് തീരെയില്ല .

2)സി.പി.ശ്രീധരൻ 

നൂറുകണക്കിനു എഴുത്തുകാരെ ഒരുമിച്ചു കൊണ്ടുപോകാൻ കഴിവുള്ള നേതൃപാടവമാണ് സി.പി.ശ്രീധരനെ ശ്രദ്ധേയനാക്കിയത്.ഇതിനിണങ്ങുന്നതായിരുന്നു ആ വ്യക്തിത്വം. അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ അന്തര്യാമിയായ ഒരു സംഗീതം അലയടിച്ചിരുന്നു.

3)ഉണ്ണികൃഷ്ണൻ പുതൂർ

പുതൂരിൻ്റെ 'ആനപ്പക' വായിക്കുകയാണെങ്കിൽ ഒരു പുരുഷൻ്റെ രഹസ്യാത്മകമായ തീവ്രവിചാരങ്ങൾ എന്താണെന്ന് മനസ്സിലാകും.പുരുഷനെ ഏകാന്തതയുടെ ആഴത്തിൽ മഥിക്കുന്നത് പെണ്ണു തന്നെയാണ് .

4)മാധവിക്കുട്ടി

മാധവിക്കുട്ടി ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു ,താൻ ഇംഗ്ളീഷ് കവി ടി.എസ്.എലിയറ്റിനെപ്പോലെയോ ,മാതാവ് ബാലാമണിയമ്മയെപ്പോലെയോ അല്ല എഴുതുന്നതെന്ന്. മാധവിക്കുട്ടി ആത്മാവിനെ ഉലച്ച വികാരങ്ങൾ തുറന്നെഴുതുകയായിരുന്നു.

5)എൻ.ശ്രീകണ്ഠൻ നായർ

മുൻ പാർലമെൻറ് മെമ്പറായിരുന്ന എൻ.ശ്രീകണ്ഠൻ നായർ നല്ലൊരു എഴുത്തുകാരനുമായിരുന്നു. അദ്ദേഹമാണ് തകഴിയുടെ 'കയർ ' ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മൂന്നു തലമുറകളുടെ കഥ പറഞ്ഞ ജോൺ ഗാൽസ്വർത്തിക്ക് നോബൽ സമ്മാനം കൊടുക്കാമെങ്കിൽ ആറ് തലമുറകളുടെ കഥ പറഞ്ഞ തകഴി അതിനു അർഹനാണെന്ന് അദ്ദേഹം പ്രസംഗിച്ചത് ഓർക്കുന്നു.

കെ.പി.അപ്പൻ ,എം.കൃഷ്ണൻ നായർ 

ഗ്രന്ഥശാലാ പ്രവർത്തകനും സാഹിത്യാസ്വാദകനുമായ പി.കെ.ഹരികുമാർ തൻ്റെ പ്രിയപ്പെട്ട ജന്മനാടായ വൈക്കത്തിൻ്റെയും പ്രാന്തപ്രദേശങ്ങളുടെയും  പഴയ ജീവിതങ്ങളിലേക്ക് ഊളിയിടുന്ന 'ഓർമ്മകളിൽ പെയ്ത മഴ' ( ഗ്രന്ഥാലോകം ,ഓഗസ്റ്റ് ) എന്ന ലേഖനം അകൃത്രിമസൗന്ദര്യം കൊണ്ട് ആകർഷകമാണ്. അറുപതുകളിലെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ ഇത് രസിപ്പിക്കും.

മഹാവിമർശകനായ കെ.പി.അപ്പൻ വിടവാങ്ങിയിട്ട് പന്ത്രണ്ട് വർഷമാകുന്നു. അത് അനുസ്മരിച്ചു കൊണ്ട് അപ്പൻ്റെ മകൻ രഞ്ജിത് അപ്പൻ എഴുതിയ 'അച്ഛനെക്കുറിച്ചു മാത്രം' ( പ്രവാസിശബ്ദം ഓണപ്പതിപ്പ് ) എന്ന ലേഖനത്തിൽ ചില സൂക്ഷ്മനിരീക്ഷണങ്ങളുണ്ട്. അപ്പൻ വായിക്കുമ്പോൾ യോഗിയുടെ മൃദുലഭാവവും എഴുതുമ്പോൾ ഒരു മൗനനൊമ്പരവുമാണ് മുഖത്ത് പ്രകടമായിരുന്നതെന്ന് രഞ്ജിത്ത് എഴുതുന്നു. ആ കൈയക്ഷരങ്ങളിൽ തനിക്ക് അറിയാത്ത ഒരുപാട് പണ്ഡിതശിഖരങ്ങളുണ്ടായിരുന്നുവെന്ന കാഴ്ചയും ശ്രദ്ധേയമാണ്.

എം.കൃഷ്ണൻ നായർ മലയാളം കണ്ട ഏറ്റവും വലിയ റിബലാണെന്ന് എസ്. ഭാസുരചന്ദ്രൻ (എം.കൃഷ്ണൻ നായർ :മണൽത്തരികളിലെ കലാരഹസ്യം ,പ്രവാസി ശബ്ദം) എഴുതുന്നു. അത് പലരും തിരിച്ചറിയാതിരുന്നത് കൃഷ്ണൻ നായർക്ക് അനുചരനിരയും വൃന്ദവാദ്യവും ഹല്ലേലുയകളും ഇല്ലാതിരുന്നതുകൊണ്ടാണത്രേ.  സി.ജെ.തോമസിനെപ്പോലുള്ളവരെ ചെറിയ ചെറിയ ഭൂകമ്പങ്ങളുടെ പേരിൽ പലരും റിബലുകളാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പക്ഷേ ,മറ്റൊരു മറുചോദ്യം ഉയരാവുന്നതാണ്. മഹാനായ കോളമിസ്റ്റും പണ്ഡിതനുമായ കൃഷ്ണൻ നായർ ഏതെങ്കിലും ഒരു സാഹിത്യകൃതിയെക്കുറിച്ച് മൗലികമായും ഗഹനമായും ദീർഘമായും ഒരു ലേഖനം എഴുതിയിട്ടുണ്ടോ?'ആശാൻ്റെ സീതാകാവ്യം' പോലെയോ 'ബൈബിൾ വെളിച്ചത്തിൻ്റെ കവചം' പോലെയോ ഒന്ന്?.

ബാബു ജോസഫിൻ്റെ ചിന്ത

നല്ലൊരു ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ.ബാബു ജോസഫിൻ്റെ ഏത് ലേഖനവും നമ്മെ  ആശയപരമായി ഉത്സുകരാക്കും. അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ വളരെ അധുനികനാണ്. ശാസ്ത്രചിന്തയുടെ ദാർശനികമായ പഥങ്ങളിൽ അലഞ്ഞ് സർഗാത്മകമായ അവബോധത്തിലെത്തിച്ചേരാൻ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ട്.

അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് 'മതനിരപേക്ഷ
ആത്മീയത മിഥ്യയല്ല (ദേശാഭിമാനി വാരിക)എന്ന ലേഖനം.അദ്ദേഹം എഴുതുന്നു: "ആരാധനാലയങ്ങൾ തുറന്നില്ലെങ്കിലും ആത്മീയതയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് നമ്മൾ പഠിച്ചു. ആരാധനാലയങ്ങളിലൂടെയേ ഈശ്വരനെ സമീപിക്കാൻ കഴിയൂ എന്ന തെറ്റിദ്ധാരണയാണ് തകർക്കേണ്ടത്.പ്രാർത്ഥനയേക്കാൾ ഫലപ്രദമായത് പ്രവൃത്തിയാണ് ". നിരീശ്വരവാദിയായിരുന്ന സഹോദരൻ അയ്യപ്പൻ ദൈവം വേണ്ട എന്ന് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ശ്രീനാരായണഗുരു അറിയിച്ചത് സഹോദരൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ എന്നാണ്.ഇത്  മനുഷ്യൻ്റെ മഹത്വത്തിൽ പ്രകാശിതമാകുന്ന ദൈവമാണ്.ഇത് മതത്തിൻ്റെ ആകാശത്തെ വിപുലീകരിക്കുകയാണ്.

No comments:

Post a Comment