Sunday, September 6, 2020

അക്ഷരജാലകം /മാർകേസും ആ മൂവർസംഘവും/aug 24, metrovartha

 Published in metrovartha ,July 2020

എം.കെ.ഹരികുമാർ
9995312097

മാർകേസും ആ മൂവർസംഘവും

വിഖ്യാത കൊളമ്പിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ  (1927-2014) ഭാര്യ മെഴ്സിഡസ് ബാർച്ച പരോദ കഴിഞ്ഞ 15 ന് അന്തരിച്ച പശ്ചാത്തലത്തിൽ , അദ്ദേഹത്തിൻ്റെ മഹാവിജയത്തിൻ്റെ പിന്നിലെ ശക്തികളെ പരിശോധിക്കാം.

മാർകേസ് ലോകത്തിലെ സീരിയസ് നോവൽ വായനക്കാരുടെ ബന്ധുവാണ്. 1967 മുതൽ ലോകം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സാഹിത്യ നാമമാണത്. അത് കേവലം ഒരു വ്യക്തിയുടെ പേരല്ല .അത് ലാറ്റിനമേരിക്കയുടെ ചരിത്രത്തിൻ്റെ പൂട്ടാണ്. അത് ഒരു പ്രത്യേക റിയലിസത്തിൻ്റെ മാനസികാവസ്ഥയാണ്. അതിനെ മാജിക്കൽ റിയലിസം എന്നാണ് വിളിക്കുന്നത് .മാർകേസ് എന്നത് സ്പാനീഷ് സാഹിത്യത്തിൻ്റെ ആകെ പേരാണെന്ന് പറയുന്നതാണ് ശരി. അത് ലറ്റിനമേരിക്കയുടെ ചരിത്രത്തിലേക്കുള്ള ഒരു കുറുക്കുവഴിയാണ്.അദ്ദേഹത്തിൻ്റെ 'വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ് ' (ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ') എന്ന നോവലാണ് എല്ലാറ്റിനും കാരണം! ഇതിനെ മുൻനിറുത്തിയാണല്ലോ മാർകേസിനു നോബൽ പ്രൈസ് (1982)ലഭിച്ചത്.അത് സ്പാനീഷ് ഭാഷയിൽ പുറത്തിറങ്ങിയതു മുതൽ ഒരു കുതിപ്പായിരുന്നു. പകർച്ചവ്യാധിയുടെ വേഗത്തിൽ വിറ്റഴിഞ്ഞു.ഈ ഭാഷയിൽ ഇതിനേക്കാൾ വിറ്റഴിഞ്ഞ ഒരു പുസ്തകമേയുള്ളു. അത് ബൈബിളാണ്. അമ്പത് ദശലക്ഷം കോപ്പി വിറ്റഴിക്കപ്പെട്ട  നോവൽ നാല്പത്തിയാറ് ഭാഷകളിൽ പുറത്തിറങ്ങി. ഇത് നോവലിൻ്റെ മഹാ ആഘോഷമാണ്; അല്ല നോവലിസ്റ്റിൻ്റെ ആഘോഷമാണ്.

മെഴ്സിഡസ് ബാർച്ച

എന്നാൽ മാർകേസിൻ്റെ വിജയം എങ്ങനെയാണ് ഉണ്ടായത് ? അതിൽ മൂന്ന് വ്യക്തികൾ നിർണായകമാണ്. ആദ്യത്തെയാൾ മാർകേസിൻ്റെ ഭാര്യ മെഴ്സിഡസ് ബാർച്ചയാണ്. അവരെ അദ്ദേഹം ചെറുപ്പത്തിലേ തന്നെ കണ്ടെത്തിയതാണ്. പതിമൂന്നാം വയസ്സിൽ തന്നെ വിവാഹാഭ്യർത്ഥന നടത്തി. വർഷങ്ങൾ കത്തിരുന്ന് വിവാഹിതരായി. എൺപത്തിയേഴാം  വയസ്സിലാണ് മെക്സിക്കോയിൽ മെഴ്സിഡസ് വിടവാങ്ങിയത്. 1958ലായിരുന്നു വിവാഹം.ആ കാലത്ത് അവർ സാമ്പത്തിക ദുരിതത്തിലായിരുന്നു. 1961 ൽ മെക്സിക്കോയിൽ വന്ന് താമസം തുടങ്ങിയ ശേഷമാണ് ,നേരത്തേ തുടങ്ങിവച്ച 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങളു'ടെ എഴുത്ത് പുനരാരംഭിച്ചത്. ജോലിയില്ലാത്ത കാലം മാർകേസിനെ വേട്ടയാടി. ഒരു സിഗരറ്റ് വാങ്ങാൻ പോലും പണമില്ലായിരുന്നു. വീട്ടു സാധനങ്ങൾ വിറ്റും പണയം വച്ചും കടം വാങ്ങിയുമാണ് കഴിഞ്ഞത്. എല്ലാം മെഴ്സിഡസ് ഒറ്റയ്ക്കാണ് നോക്കിയത്. നോവൽ പൂർത്തിയായ ശേഷം 490 പേജുള്ള കോപ്പി ബ്യൂനസ് അയേഴ്സിലെ (അർജൻ്റീന)ഒരു  പ്രസാധകനു  അയച്ചുകൊടുക്കണമായിരുന്നു.മാർകേസും ഭാര്യയും പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ തപാൽ ചാർജായി എൺപത്തിമൂന്ന് പെസ്സോസ് (കറൻസി ) ആവശ്യപ്പെട്ടു. അത്രയും പണം ഇല്ലാത്തതുകൊണ്ട് നോവൽ രണ്ടായി പകുത്ത് ആദ്യഭാഗം അയച്ചു. ബാക്കി പിന്നീടാണ് അയച്ചത്.എന്നാൽ നോവൽ പുറത്തു വന്നതോടെ ദമ്പതികളുടെ ജീവിതം അതിവേഗം മുന്നേറി.

കാർമെൻ ബാൽസെൽസ് 

മാർകേസിൻ്റെ സാഹിത്യജീവിതത്തെ മാറ്റിമറിച്ച രണ്ടാമത്തെ വ്യക്തി ലോകം കണ്ട ഏറ്റവും വലിയ ലിറ്റററി ഏജൻറായ കാർമെൻ ബാൽസെൽസ് എന്ന വനിതയാണ്.അവരായിരുന്നു  മാർകേസിൻ്റെ ഏജൻ്റ് . 1960 മുതൽ 1980 വരെ ലാറ്റിനമേരിക്കൻ സാഹിത്യത്തിൻ്റെ വസന്തകാലമായിരുന്നു. ലോകത്തിൻ്റെ ശ്രദ്ധ ആ കാലത്ത് ലാറ്റിനമേരിക്കയിലേക്ക് തിരിഞ്ഞു.ഇതിനു കാരണക്കാരി കാർമെനായിരുന്നു. അവർക്ക് മുന്നൂറോളം എഴുത്തുകാരുടെ ഇടുപാടുകൾ നടത്താനുണ്ടായിരുന്നു.

പാരീസിൽ കാർമെൻ നടത്തിയ 'കാർമെൻ ബാൽസെൽസ് ലിറ്റററി ഏജൻസി (1956) എഴുത്തുകാർക്ക് വേണ്ടി നിയമങ്ങൾ പൊളിച്ചെഴുതി. അവർ  വിദേശ സ്ഥാപനങ്ങളുമായി പരിഭാഷയ്ക്കും പ്രസാധനത്തിനുമായി കരാറുകളുണ്ടാക്കി.അവരുടെ കരാറുകളിലൂടെയാണ് മാർകേസ് ഉൾപ്പെടെ ലാറ്റിനമേരിക്കൻ എഴുത്തുകാർ ധനികരായത്.കാർമെൻ എഴുത്തുകാർക്ക് പ്രയോജനകരമായാണ് കരാർ ഉണ്ടാക്കിയത്‌. പരിഭാഷയ്ക്ക് കുറഞ്ഞ കാലാവധിയാണ് നല്കുക. പകർപ്പവകാശം രചയിതാവിനു തന്നെ നല്കി.

പലർക്കും മുഴുവൻ സമയ എഴുത്തുകാരായി തുടരാൻ കാർമെൻ്റെ ഇടപെടലുകൾ സഹായിച്ചു.മാർകേസിനു കാർമെനുമായി അത്മബന്ധമായിരുന്നു. അദ്ദേഹം അവർക്ക് പുസ്തകങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നാല്പത്തഞ്ച്  ലോകഭാഷകളിൽ 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ 'എത്തിച്ച അത്ഭുത വനിതയാണ് കാർമെൻ .

ഗ്രിഗറി റബാസ

മാർകേസിൻ്റെ സർവ്വവ്യാപനത്തിനു കാരണമായ മൂന്നാമത്തെയാൾ പരിഭാഷകനായ ഗ്രിഗറി റബാസയാണ്. അദ്ദേഹം കോളമ്പിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു.അദ്ദേഹവും ഒരു മഹാത്ഭുതമാണ്. അദേഹം  സ്പാനീഷ് ഭാഷയിലെ നവതരംഗത്തിൽപ്പെട്ട മിക്ക കൃതികളും ഇംഗ്ളീഷിലെത്തിച്ചു. റബാസ പരിഭാഷപ്പെടുത്തിയതെല്ലാം നന്നായി സ്വീകരിക്കപ്പെട്ടു .ഒറിജിനലിനെ വെല്ലുന്ന പരിഭാഷയാണ് റബാസയുടേത്. അതുകൊണ്ടാണ് മാർകേസ് പറഞ്ഞത് തൻ്റെ സ്പാനീഷ് ഭാഷയിലുള്ള നോവലിനേക്കാൾ മികച്ചതാണ് റബാസയുടെ പരിഭാഷയെന്ന്.

നോവലിസ്റ്റ് വലേജോ കോർത്തസാർ പറഞ്ഞതനുസരിച്ചാണ് 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' റബാസ ഏറ്റെടുത്തത്.എന്നാൽ മാർകേസ് ഇതിനായി വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നു. റബാസ ഇല്ലായിരുന്നെങ്കിൽ ഒരു ലാറ്റിനമേരിക്കൻ സാഹിത്യവസന്തം ഉണ്ടാകില്ലായിരുന്നു.

മാർകേസ് വിടവാങ്ങിയതിനു പിന്നാലെ ആ മൂവർ സംഘവും ഇതാ  കളിസ്ഥലം ഒഴിച്ചിട്ട് പിൻവാങ്ങിയിരിക്കുന്നു.ഇവർ ലോകത്തെ മാറ്റി.പുതിയൊരു സാഹിത്യസാരസ്വതം ഇവർ സംഭാവന ചെയ്തു. ഈഫൽ ടവർ പോലെ ഒരു പുതിയ അനുഭവം സാഹിത്യത്തിൽ സൃഷ്ടിക്കാൻ ,ലോകത്തെ മുഴുവൻ നൂറു വർഷങ്ങളുടെ ഏകാന്തത അനുഭവിപ്പിക്കാൻ  അവർക്ക് കഴിഞ്ഞു. ശരിക്കും അതൊരു വിപ്ളവമായിരുന്നു. എഴുത്തുകാരുടെ അസ്തിത്വത്തെ തന്നെ പുനർ നിർവ്വചിച്ച കാലമാണ് കടന്നു പോയത്.

'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' സ്പാനീഷിലും ഇംഗ്ളീഷിലും വന്നതുകൊണ്ടാണ് തിരിച്ചറിയപ്പെട്ടത്. ആ നോവൽ ആദ്യം മലയാളത്തിലാണ് വന്നതെങ്കിൽ വായിക്കാൻ കൊള്ളാത്തത് എന്ന് വിലയിരുത്തപ്പെടുമായിരുന്നു.

നോവലിൽ വെളിപാടെന്ന പോലെ മാർകേസ് എഴുതിയ ഒരു വാക്യമുണ്ട്: " വസ്തുക്കൾക്ക് അവയുടേതായ ഒരു ജീവിതമുണ്ട്. അവയുടെ ആത്മാവിനെ ഒന്നുണർത്തുകയേ വേണ്ടൂ." ഈ താക്കോൽ ഉപയോഗിച്ചാണ് അദ്ദേഹം എഴുതിയത്. ഒരു സാങ്കല്പിക ഗ്രാമത്തിലെ തലമുറകളുടെ കഥയാണ് പറയുന്നത്.മുഷിപ്പുണ്ടാക്കാവുന്ന വിഷയമാണ്. എന്നാൽ നോവലിസ്റ്റ് ആ മുഷിപ്പല്ല ,അതിശയങ്ങളാണ് ബാക്കിവച്ചത്.ജീവിതം അതിശയകരമായ യാഥാർത്ഥ്യമാണ്. രക്തം മുറിയിൽ നിന്നിറങ്ങി ,ജീവനുള്ള വസ്തുവിനെപ്പോലെ ,തെരുവിലൂടെ സഞ്ചരിച്ച് ,കയറ്റം കയറി വീട്ടിലേക്ക് ചെന്ന് അടുക്കളയിലെത്തുന്നത് ദൈനംദിന യാഥാർത്ഥ്യമല്ല;അത് നമ്മുടെ ഭാവനയുടെ യാഥാർത്ഥ്യമാണ്. അവിശ്വസിനീയമായ യാഥാർത്ഥ്യമാണ്. എന്തും സംഭവിക്കാവുന്ന ജീവിതത്തിൽ ,ഏത് തരം ആലോചനയും ഭ്രാന്തമായിത്തീരും. 

വാക്കുകൾ

1)എനിക്ക്  അസാധ്യമായ  ചിത്രങ്ങളാണ് ഞാൻ വരച്ചിട്ടുള്ളത്; അതെങ്ങനെ സാധ്യമാക്കാമെന്ന് എനിക്ക് പഠിക്കേണ്ടതുണ്ടായിരുന്നു.
പാബ്ളോ പിക്കാസോ
(സ്പാനിഷ് ചിത്രകാരൻ )
2)ശരത്കാലത്ത് ഞാനൊരു സത്യം തിരിച്ചറിഞ്ഞു;എൻ്റെയുള്ളിൽ അപ്പോൾ അദൃശ്യമായ വേനലായിരുന്നു.
ആൽബേർ കമ്യൂ
(ഫ്രഞ്ച് നോവലിസ്റ്റ് )
3)ചില പുസ്തകങ്ങളിൽ വായനക്കാർ അവരുടെ അഭിപ്രായം പേജിൻ്റെ വശങ്ങളിലും അടിയിലും എഴുതാറുണ്ട്; ഇത് പുസ്തകത്തേക്കാൾ രസകരമാണ് . ഈ ലോകം അതുപോലൊരു പുസ്തകമാണ്.
ജോർജ് സന്തായന
(സ്പാനീഷ് ,അമെരിക്കൻ ചിന്തകൻ)
4) നമ്മുടേതുപോലെ ഗൗരവമേറിയതാണ് ഉറുമ്പുകളുടെ പ്രശ്നങ്ങളും.എന്നാൽ അവ ഒരു ശബ്ദവുമുണ്ടാക്കുന്നില്ല.
റസ്കിൻ ബോണ്ട്
(ഇന്ത്യൻ ,ബ്രിട്ടീഷ് എഴുത്തുകാരൻ )
5)മിതത്വം ,നന്മ, സത്യം എന്നിവ ഇല്ലാത്ത ഇടങ്ങളിൽ യാതൊരു മഹത്വവുമില്ല .
ലിയോ ടോൾസ്റ്റോയ്
റഷ്യൻ നോവലിസ്റ്റ്

കാലമുദ്രകൾ

1)മമ്മൂട്ടി
സിനിമയോടുള്ള തൻ്റെ അഭിനിവേശം സഫലമാക്കുന്നതിൽ എം ടിയുടെ രചനകൾക്ക് പങ്കുണ്ടെന്ന് മമ്മൂട്ടി പറയുന്നതിൽ സൗന്ദര്യമുണ്ട്.'നാലുകെട്ട്' വായിച്ചപ്പോൾ അതിലെ കഥാപാത്രമായി, സംഭാഷണങ്ങൾ ഉരുവിട്ടുകൊണ്ടാണ് അഭിനയം പരിശീലിച്ചതെന്ന് വിനയത്തോടെ അദ്ദേഹം  വെളിപ്പെടുത്തുന്നു .

2) കെ.എം. തരകൻ
താൻ നോവലിൽ ഒരു സ്പെഷലിസ്റ്റ് ആണെന്ന് സാഹിത്യവിമർശകനായ കെ.എം.തരകൻ പറയുമായിരുന്നു.

3) റോസി തോമസ്
സി.ജെ.തോമസിൻ്റെ ഭാര്യ എന്നതിലുപരി വിമർശകനായ എം.പി.പോളിൻ്റെ മകൾ എന്ന നിലയിലാണ് റോസി തോമസ് എന്തും ഏത് സമയത്തും വെട്ടിത്തുറന്ന് പറഞ്ഞത്. എം.പി.പോളിൻ്റെ മുൻപിൽ സി.ജെ.ആരുമല്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്.

4) ജോസഫ് മുണ്ടശ്ശേരി
മഹാവിമർശകനായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു നോവൽ എഴുതിയിട്ടുണ്ട് - കൊഴിഞ്ഞ ഇലകൾ .അദ്ദേഹത്തിന് ഒരു നോവലിസ്റ്റായി അറിയപ്പെടണമെന്നായിരുന്നു ആഗ്രഹമെന്ന് പ്രമുഖ പത്രപ്രവർത്തകനായിരുന്ന പി.ശ്രീധരൻ പറഞ്ഞതോർക്കുന്നു.

5) വി.ടി.ഭട്ടതിരിപ്പാട്
ഒരു  ഉല്പതിഷ്ണുവാകുന്നത് എങ്ങനെയാണെന്ന് പഠിക്കാൻ വി.ടി.ഭട്ടതിരിപ്പാട് ഒരു ഇൻസ്റ്റിട്യൂട്ടിലും പോയിട്ടില്ല. ഔപചാരിക വിദ്യാഭ്യാസമില്ലാതിരുന്ന അദ്ദേഹം ഒരു തീപ്പൊരിയായിരുന്നു.'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകമെഴുതിയ വി.ടി. മറ്റുള്ളവർക്ക് ഒരു പാഠ്യവിഷയമായിത്തീർന്നു.

വഴിയുടെ ദാർശനികത

വഴി ഒരു ദാർശനികപ്രശ്നമാണ്. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലൂടെ വഴി ഇല്ലാതാകുന്നു. വഴി ലക്ഷ്യമല്ല. അതുകൊണ്ട്  ഓർമ്മകളിലെ പുരാതന വഴികൾ നാം മണ്ണിട്ട് മൂടരുത്. ഓർമ്മകൾ നിർമ്മിച്ചെടുക്കണം. വഴി എപ്പോഴും പിരിയുകയാണ്.ജനനത്തിൻ്റെയും മരണത്തിൻ്റെയും ഓരോ വഴി.കൂട്ടിമുട്ടാത്ത വഴി.മനസിലെ വഴികൾ ജലത്തിലെന്ന പോലെ
മാഞ്ഞു പോകുന്നു.

നിഷ ജിജോ എന്ന യുവകവിയുടെ 'വഴി '(എഴുത്ത് ,ജൂലൈ) യിൽ ഒരു വഴിവിചാരമുണ്ട്. പർവ്വതങ്ങളും മരുഭൂമികളും അവയുടെ വഴികൾ വായുവിലും വെള്ളത്തിലും ഉപേക്ഷിക്കാറുണ്ടെന്ന് കവി എഴുതുന്നു.കവിയുടെ കാഴ്ചയിൽ മണ്ണിലും മരച്ചില്ലകളിലും ഒരു പോലെ വഴികൾ തേടാവുന്നതാണ്. എന്നാൽ വീട്ടിനുള്ളിലെ വഴികളെക്കുറിച്ച് അത്ര ഉറപ്പില്ല .കവിതയിൽ ഇങ്ങനെ വായിക്കാം:
" വീട്ടിനുള്ളിൽ
നടന്നു നടന്നു
തെറ്റായ വഴികൾ
കണ്ടെടുക്കുക അതികഠിനം" .

അജ്ഞാത വഴികൾ എവിടെ നിന്നോ ഇനിയും വെളിപ്പെടാനുണ്ട്.

ഏഴാച്ചേരിയുടെ വർത്തമാനം

കവി ഏഴാച്ചേരി രാമചന്ദ്രനുമായി എസ്.ആർ.ലാൽ നടത്തിയ അഭിമുഖം ( ഗ്രന്ഥാലോകം ) വായിച്ചു.ലാൽ നന്നായി കവിതയെ സമീപിക്കുന്നുണ്ട്.ലാൽ ഒരെഴുത്തുകാരനുമാണല്ലോ.എന്നാൽ ഏഴാച്ചേരിയുടെ വർത്തമാനം നിരാശപ്പെടുത്തി. അദ്ദേഹം തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം ഒ. എൻ.വി, പി.ഭാസ്ക്കരൻ ,തിരുനല്ലൂർ തുടങ്ങിയവരിലേക്ക് തിരിച്ചുവിടുകയാണ്. ചിലപ്പോൾ അദ്ദേഹം മാർക്സിനും ഹോചിമിനും എറിഞ്ഞുകൊടുക്കുന്നു .രാഷ്ട്രീയ പക്ഷം വളരെ പ്രകടമായിട്ടുള്ള വ്യക്തിയാണല്ലോ ഏഴാച്ചേരി. എന്നാൽ അതിനു വിരുദ്ധമായി  അദ്ദേഹം കവിതയിൽ പ്രാചീന താളവും ഈണവും കൊണ്ടു നടക്കുന്നു. മഹാനായ ലാറ്റിനമേരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞു ,ഒരു താളത്തിൽ കവിതയെഴുതുന്നത് വളരെ എളുപ്പമാണെന്ന്. കാരണം താളം നേരത്തേയുള്ളതാണ്. അതിലേക്ക് വാക്കുകൾ നിക്ഷേപിച്ചാൽ മതി. എന്നാൽ ഗദ്യത്തിൽ എഴുതുമ്പോൾ സ്വന്തമായി ഒരു രാഗം ഉണ്ടാക്കേണ്ടി വരും.

ഏഴാച്ചേരിയുടെ സംഭാഷണങ്ങളിൽ ദാർശനികമോ ചിന്താപരമോ ആയ ആഴമില്ല. ഒരു കാതലുള്ള വിഷാദാത്മകത പോലും കാണാനില്ല .വളരെ സ്ഥൂലവും ഉപരി പ്ളവവുമാണ് ആ ലോകം. കവിയുടെ ഈണം കേൾക്കാനല്ല കവിത വായിക്കുന്നത്.ജോൺ കീറ്റ്സ് എങ്ങനെ സ്വന്തം കവിത വായിച്ചു എന്ന കാര്യം എൻ്റെ ഉത്ക്കണ്ഠയല്ല. ടി.എസ് .എലിയറ്റ് ചൊല്ലുന്നത് കേട്ടിട്ട് നമുക്ക് 'ദ് വെയ്സ്റ്റ് ലാൻഡ് 'വായിക്കാനൊക്കുമോ ? കവികൾ കവിത ചൊല്ലുന്നത് കവിതയുടെ മൂല്യത്തിൽ ഒരു ഘടകമല്ല. അതായത് താളം അപ്രസക്തമാണെന്നർത്ഥം . ''കരുണ " ഏത് താളത്തിലാണ് ആശാൻ ചൊല്ലിയതെന്നത് അതിൻ്റെ മൂല്യാന്വേഷണത്തിൽ പ്രധാന കാര്യമല്ല .
കവികൾ സ്വന്തം കവിത ചൊല്ലുന്നത് ഏതാണ്ട് ഒരേ താളത്തിലാണ്.

No comments:

Post a Comment