M K Harikumar /Transcripts

words, texts, images and messages

Monday, December 13, 2021

പ്രഭാഷകൻ ഏകാന്തതയിൽനിന്ന് /അക്ഷരജാലകം/ എം.കെ.ഹരികുമാർ/metrovartha

 



 
 
 
 
 
 
 
 
 
 
 
 
പ്രഭാഷകൻ ഏകാന്തതയിൽനിന്ന് link
 

ചൈനയിലെ ഏറ്റവും വലിയ തടവുകാരനെന്ന് അറിയപ്പെട്ട വിമർശകനും എഴുത്തുകാരനുമായ  ലിയു സിയാബോ (1955-2017)യെ ഇന്നത്തെ സാഹചര്യത്തിൽ ഓർക്കുന്നത് നല്ലതാണ്.അദ്ദേഹം ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരത്തിൻ്റെ ഏകമാനസ്വഭാവത്തെ ഒറ്റയ്ക്ക് എതിർക്കുകയാണ് ചെയ്തത്.ടിയാനൻമെൻ സ്ക്വയറിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കാൻ 1989 ലാണ് അദ്ദേഹം ചൈനയിലേക്കു തിരിച്ചുവരുന്നത്. അദ്ദേഹം വിവിധ യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകനായിരുന്നുവല്ലോ. അനീതിക്കെതിരെ പ്രതികരിച്ചതിനു വിവിധ കാലങ്ങളിലായി പതിനെട്ടു വർഷം ലിയു ചൈനയിലെ ജയിലിൽ തടവിലായിരുന്നു .

നാലാമത് തവണ ജയിലിൽ കിടന്നപ്പോഴാണ് സമാധാനത്തിനു നോബൽ സമ്മാനം ലഭിച്ചത്.അദ്ദേഹത്തിൻ്റെ 'നോ എനിമീസ് നോ ഹേറ്റ്റേഡ്' എന്ന പുസ്തകം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കുന്നുണ്ട്;ഇന്ന് ഏറെ പ്രസക്തം .നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ, വെറുതെ പ്രസിദ്ധീകരിക്കാൻ വേണ്ടി മാത്രമായുള്ള രാഷ്ട്രീയവീക്ഷണങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരു ബുദ്ധിജീവി നഷ്ടപ്പെടുത്തുന്നത് ജനങ്ങളോട്  സത്യം തുറന്നുപറയാനുള്ള അവസരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പരിമിതികൾ മാത്രം

നിയന്ത്രണങ്ങൾ പെരുകിയ ഈ കാലത്ത് എഴുത്തുകാരൻ സ്വാതന്ത്ര്യം തീരെയില്ലാത്ത ഒരു വർഗമാണെന്ന് തിരിച്ചറിയുന്നവരുണ്ട്. ഒരു പ്ളംബർക്കോ, മൊബൈൽ മെക്കാനിക്കാനോ പോലും എഴുത്തുകാരനേക്കാൾ സ്വാതന്ത്ര്യമുണ്ട്. ഫേസ്ബുക്കിൽ സ്വന്തം അഭിപ്രായം എഴുതുന്ന ഒരു സാധാരണക്കാരനു ഇന്നത്തെ എഴുത്തുകാരനേക്കാൾ സ്വാതന്ത്ര്യമുണ്ട്. അയാൾക്ക് ആരെയും പേടിക്കേണ്ടല്ലോ. ഇപ്പോൾ  എഴുത്തുകാരന് എഴുതാൻ പരിമിതികൾ മാത്രമേയുള്ളൂ. സമൂഹമാധ്യമങ്ങൾ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ എഴുത്തുകാരന് അതിനു അർഹതയില്ല .അവനു പ്രസാധകൻ്റെ അടിമയാകേണ്ടിവരുന്നത് മനസ്സിലാക്കാം. എന്നാൽ മറ്റെല്ലാ  സംഘടിതശക്തികളോടും അവന് അനുരഞ്ജനപ്പെടുകപോലും വേണ്ട. അനുരഞ്ജനപ്പെടേണ്ട ഒരു വ്യക്തിയേയല്ല അവൻ; എഴുത്തുകാരൻ ഒരു വ്യക്തിപോലുമല്ല ഇപ്പോൾ .അയാൾ ഒരു ഗണമാണ്. അയാളെപോലെയുള്ള പതിനായിരം പേരിൽ ഒരാൾ.

അയാൾക്ക് നിലനിൽക്കാനായി ഒരിഞ്ച് മണ്ണ് പോലുമില്ല. ആകെയുള്ളത് അയാളുടെ പുസ്തകങ്ങൾ വിൽക്കാനായി ഏതെങ്കിലും സ്റ്റാൾ  എവിടെയെങ്കിലുമുണ്ടെങ്കിൽ, അവിടെയുള്ള പുസ്തകഷെൽഫിലെ ഒരിഞ്ച് ഇടമാണ് .അവിടെ അയാൾക്ക് സകലശക്തിയുമുപയോഗിച്ച്  നെഞ്ചുവിരിച്ച് നിൽക്കാം. ഒരു വായനക്കാരനോ വായനക്കാരുടെ കൂട്ടമോ പുസ്തകശാലയിലേക്ക്  കടന്നുവന്ന് അയാളുടെ പുസ്തകത്തിനു സമീപത്തു കൂടെ  നടന്നുപോകുമ്പോൾ ,ആ  പുസ്തകത്തിൽ അവർ ഒന്ന് സ്പർശിക്കുകയാണെങ്കിൽ ,എടുത്തു മറിച്ചുനോക്കുകയാണെങ്കിൽ അയാൾ ജീവിച്ചിരിക്കുന്നു എന്നാണർത്ഥം.

ആരും ശ്രദ്ധിച്ചില്ലെങ്കിലും നുറു വർഷം കഴിയുമ്പോൾ സ്വന്തം ശക്തിയോടെ  തിരിച്ചുവരുന്ന പുസ്തകങ്ങളുടെ കാര്യമല്ല പറയുന്നത് .ഒരു ശരാശരി എഴുത്തുകാരൻ്റെ പുസ്തകച്ചന്തയെക്കുറിച്ചാണ് സംസാരിക്കുന്നത്.
പുസ്തകഷെൽഫിലെ  ഒരിഞ്ചിനായിപോലും പടവെട്ടാൻ കഴിവില്ലാത്തവരാണ് ഇന്നത്തെ എഴുത്തുകാർ .കാരണം ,ആ ഷെൽഫുകൾപോലും പലരും കൈയേറിയിയിരിക്കുന്നു.
അവിടെ പരിഭാഷകളുടെയും  യാത്രാവിവരണങ്ങളുടെയും ഓർമ്മകളുടെയും രണ്ടാംതരം പുസ്തകങ്ങൾ രോമാഞ്ചത്തോടെ  കയറിയിരിക്കുകയാണ്.

വ്യാജപ്രതിഛായ

എന്തിനാണ് താൻ എഴുതുന്നതെന്ന് ചോദിച്ചാൽ ഇവർക്കെല്ലാം ഉത്തരമുണ്ട്;കൂടുതൽ കോപ്പികൾ  വിറ്റതിന് റെക്കോർഡ് ഇടാനും പുരസ്കാരം വാങ്ങാനും പണമുണ്ടാക്കാനും .ഇതിനെല്ലാമുള്ള ഒരു ജന്മമാണ് എഴുത്തുകാരൻ്റേതെന്ന് ഇപ്പോൾ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആൾക്കൂട്ടങ്ങളുടെയും സംഘടനകളുടെയും ഭാഗമാണെന്ന പ്രതിഛായ പരത്തി ഒരു വ്യാജ വ്യക്തിത്വമായേ ഇന്ന് എഴുത്തുകാരന് നിലനില്ക്കാനാവൂ.

ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ഷാങ്ങ് പോൾ സാർത്രിൻ്റെ സാഹിത്യജീവിതം ആഗ്രഹിക്കാനോ മോഹിക്കാനോ ഇന്നാർക്കും കഴിയില്ല .ഒരു സാഹിത്യ സൈദ്ധാന്തികനാവുകയും അതിനായി നാടകങ്ങളും നോവലുകളും കഥകളും തിരക്കഥകളും ഓർമ്മക്കുറിപ്പുകളും എഴുതുകയും ചെയ്യുന്ന സംസ്കാരം നമുക്കിനി എത്തിപ്പിടിക്കുക അസാധ്യമാണ്. നമ്മുടേത് ഫാസ്റ്റഫുഡ് പോലെയുള്ള ഒരു സാഹിത്യസംസ്കാരമാണ്. പത്രാധിപന്മാർക്ക് വേണ്ടിയാണല്ലോ  കഥകൾ, കവിതകൾ തുടങ്ങിയവ  എഴുതുന്നത്. ചില ആനുകാലികങ്ങളിൽ ഏതാനും പേർ  ആഴ്ചതോറും കവിതയെഴുതിക്കൊണ്ടിരിക്കുന്നത്, പുതിയ കവികൾക്ക് അവിടെ ഇടം കിട്ടാതിരിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് .

ഇന്നത്തെ സാഹചര്യം നോക്കൂ. ഒരെഴുത്തുകാരനും താൻ ജീവിച്ചിരിക്കുന്ന കാലത്തെ അറിയുന്നില്ല. പലരും ഒന്നും വ്യക്തമാവാത്ത വിധമാണ് പ്രതിഷേധ കവിത എഴുതുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവിതം എഴുതപ്പെടുന്നേയില്ല. ഏതോ  നൂറ്റാണ്ടിൽ കഴിയുന്ന പ്രതീതിയാണുള്ളത്. തോപ്പിൽ ഭാസിയെപോലെ താൻ ജീവിച്ചകാലത്തെ നേരിടാൻ ഒരു കലാകാരനും  ഇന്നു ധൈര്യമില്ല. എല്ലാ എഴുത്തുകാരും സംഘടനകൾക്കുള്ളിൽ  സുരക്ഷിതരാണ്. സ്വാതന്ത്ര്യത്തേക്കാൾ സുരക്ഷിതത്വം നേടുകയാണ് ഉത്തമം . സംഘടനയുടെ ഉടമകൾ നല്കുന്ന പൂച്ചെണ്ടുകൾ എല്ലാ ആശയാന്വേഷണഭ്രാന്തുകളെയും ശമിപ്പിക്കും. സംഘടനകൾ ശുഭനിദ്രയാണ് എഴുത്തുകാർക്ക് വാഗ്ദാനം ചെയ്യുന്നത്.രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘട്ടനങ്ങൾ ,കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടു പോകൽ ,ഭവനഭേദനം തുടങ്ങിയവയൊന്നും എഴുത്തുകാരന് അറിഞ്ഞതായി പോലും ഭാവിക്കാനാവില്ല. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ ,നേരത്തെ സൂചിപ്പിച്ച പുസ്തകസ്റ്റാളിലെ ആ ഒരിഞ്ച് സ്ഥലം കൂടി നഷ്ടപ്പെടും.

പൊന്നാട എന്ന തിരശ്ശീല

എല്ലാ അരുതായ്കകളെയും അനീതികളെയും കണ്ടില്ലെന്ന് നടിക്കുന്നിടത്താണ് ഒരാളുടെ വിജയം. അയാൾ സുരക്ഷിതത്വം എന്ന അമൃത് ഭക്ഷിച്ചു ദിനംപ്രതി ചീർത്തു വരും. അയാളുടെ ഷഷ്ടിപൂർത്തി, സപ്തതി തുടങ്ങിയ വിശേഷാവസര പൊന്നാട കളെല്ലാം ഭദ്രമായിരിക്കും. വിസ്മരിക്കപ്പെട്ട ,വിറങ്ങലിച്ച ജീവിതങ്ങളുടെ നിശ്ശബ്ദതയ്ക്ക് മേലുള്ള തിരശ്ശീലയായി മാത്രമേ ഇത്തരം പൊന്നാടകളെ കാണാനാവുകയുള്ളൂ.ആ പൊന്നാടകൾ ചരിത്രത്തോട് ആവശ്യപ്പെടുന്നത് പരിപൂർണ്ണമായ നിശ്ശബ്ദതയാണ്. ഒന്നിനോടും പ്രതികരിക്കാതെ, സ്വന്തം പ്രതിഛായയും പുസ്തകഷെൽഫിലെ ഇടവും പരിപാലിച്ചതിനുള്ള ആദരവ് മാത്രമല്ല അത്; എല്ലാ ദീനരോദനങ്ങളെയും സഹായാഭ്യർത്ഥനകളെയും സ്നേഹഭാഷണങ്ങളെയും  തൃണവൽഗണിച്ചതിനുള്ള പാരിതോഷികവുമാണ്.

ചില ആപത്ഘട്ടങ്ങളിൽ, എഴുത്തുകാർക്ക് ആത്മവഞ്ചന ചെയ്തതിന് പുരസ്കാരങ്ങൾ വാങ്ങേണ്ടിവരും. ജീവിച്ചിരിക്കെ, തന്നെയൊരു മരണക്കോലമാക്കിയ സഹപ്രവർത്തകരോട് പൊട്ടിത്തെറിച്ച് ചങ്ങമ്പുഴ എഴുതിയ 'പാടുന്നപിശാച് ' ഇത്തരക്കാരെ തുറന്നു കാണിക്കുകയാണ്. ആത്മസംഘർഷവും പീഡനവും പുച്ഛവും നിന്ദയും ഏൽക്കേണ്ടി വന്ന ചങ്ങമ്പുഴ തൻ്റെ പ്രിയസുഹൃത്തായിരുന്ന പി.കെ. ബാലക്യഷ്ണനെഴുതിയ കത്തിൽ താനൊരു നരകമായി കഴിഞ്ഞുവെന്നു വിലപിക്കുന്നുണ്ട് .പാടുന്ന പിശാചിനൊത്ത് വായനക്കാർ എങ്ങനെ നൃത്തം വയ്ക്കും ?എന്നാൽ  വായനക്കാരെ അഴിമതിക്കാരാക്കാൻ  എളുപ്പമാണ് .

എം. എൻ വിജയൻ സംഭവം

പരസ്യങ്ങളും പ്രഭാഷണങ്ങളും ഇന്ന്  ഒരുപോലെയാണ് .പ്രഭാഷണങ്ങൾ ഇന്ന് സംഘടിതശക്തികളുടെ പ്രചാരണോപാധിയാണ്. പ്രഭാഷണ വേദിയില്ലെങ്കിലും ,പത്രസമ്മേളനവേദിയിൽ എം. എൻ. വിജയൻ കുഴഞ്ഞുവീണു മരിച്ചത് സമകാലിക പ്രഭാഷണവേദിയുടെ മരണമായി വ്യാഖ്യാനിക്കാവുന്നതാണ്.വിജയൻ്റെ മരണത്തോടെ പ്രഭാഷണവേദി അസ്തമിച്ചു എന്നു പറയാം. ഒരാൾ തനിക്ക് വേണ്ടി തൻ്റെ കാലത്തിൻ്റെ  മനസ്സാക്ഷിയോട് നടത്തുന്ന സംഭാഷണമാണ് പ്രഭാഷണം. അത് ഒരിക്കലും ഒരു കക്ഷിക്ക് വേണ്ടി ആയിരിക്കില്ല; മറിച്ച്, തൻ്റെ  കാലഘട്ടത്തിൽ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ,പൊടിപിടിച്ച് അനാഥമായി അവശേഷിച്ച ചിന്തകളുടെ ഛായാചിത്രങ്ങൾക്കുവേണ്ടി ആയിരിക്കും .അഗണിക്കപ്പെട്ടതും വോട്ടവകാശമില്ലാത്തതുമായ ആ ഛായാചിത്രങ്ങൾക്ക് സമകാലികത നല്കുകയാണ് പ്രഭാഷണം ചെയ്യുന്നത്.ഇന്നത്തെ യുജിസി സ്റ്റാറ്റസുള്ള പ്രഭാഷണങ്ങൾക്ക് പിന്നിൽ ത്രസിച്ചു നില്ക്കുന്നത് വലിയ ശമ്പള സ്കെയിൽ തന്നെയാണ്.ഒരു വമ്പൻ ശമ്പള സ്കെയിലിനു പ്രഭാഷണത്തെ പ്രചരിപ്പിക്കാനും ഉടുത്തൊരുക്കാനും കഴിയും.

ഒരു വലിയ ആൾക്കൂട്ടത്തിൻ്റെ സൗജന്യങ്ങൾ പറ്റിക്കൊണ്ട് ,അവരുടെ താത്ക്കാലിക ചിന്താശകലങ്ങൾക്ക് കൂടുതൽ മൈലേജ് ഉണ്ടാക്കാൻ വേണ്ടി അസുഖകരവും കാലഹരണപ്പെട്ടതുമായ വെറുപ്പ്  സൃഷ്ടിക്കുന്നതല്ല പ്രഭാഷണം.പ്രഭാഷണത്തിൽ ആദ്യം വർജ്ജിക്കേണ്ടത് യാഥാസ്ഥിതിക, ജീർണ ,പുരാതന ചിന്തകളെയാണ്. പ്രഭാഷണം എന്ന വാക്കിൽ തന്നെ ഒരു നവമുകുളം അടങ്ങിയിരുപ്പുണ്ട്. പറഞ്ഞതല്ല പ്രഭാഷണം;  പറയാത്തതാണ്. ആരും പറയാത്തതുകൊണ്ടാണ് ഒരു പ്രഭാഷകൻ ആവശ്യമായി വരുന്നത്.
ചിന്താശൂന്യതയാണ് ഈ കാലത്തിൻ്റെ  അടയാളമെന്നു പറഞ്ഞു മഹാനായ കുറ്റിപ്പുഴ കൃഷ്ണപിള്ള പ്രഭാഷണ വേദിയിൽ നിന്ന് നിഷ്ക്രമിച്ചത്  വലിയൊരു അടയാളമാണ്. മതത്തിലും രാഷ്ട്രീയത്തിലുമെല്ലാം പെട്ടെന്ന് കയറി വിശ്വസിച്ച് ഭക്തന്മാരാവുന്നതിനെ  ജീവിതനിഷേധമായി അദ്ദേഹം കണ്ടു. ക്ഷിപ്രവിശ്വാസം ജീവിതപുരോഗതിക്ക് എതിരാണെന്ന് കുറ്റിപ്പുഴ ചൂണ്ടിക്കാട്ടുന്നു.മാർട്ടിൻ ലൂതർ കിങ്ങിൻ്റെ ഒരു വാദം  കുറ്റപ്പുഴ  ഉദ്ധരിക്കുന്നുണ്ട്: ചിന്തിക്കുക  എന്നതിൽ കവിഞ്ഞ് ബുദ്ധിമുട്ടുള്ള ഒരു കാര്യം ചിലർക്കില്ല .

നിരാസ്പദമായ സത്യം

ആത്മജ്ഞാനികളെ ,കുറ്റിപ്പുഴയെപോപരിഹസിച്ചവർ അധികം വരില്ല. ആത്മാവിനെ അറിയാതെ ചിലരെങ്കിലും ആത്മജ്ഞാനികളാകുന്നു. ആത്മാവ് കെട്ടുകഥയാണെന്ന് ആധുനിക നാഡീശാസ്ത്രം തെളിയിച്ചുകഴിഞ്ഞ സാഹചര്യത്തിൽ കുറ്റിപ്പുഴയുടെ  വാക്കുകൾക്ക് ശക്തി കൂടുകയാണ്. കുറ്റിപ്പുഴയെപോലെ നമ്മുടെ സാംസ്കാരിക പ്രശ്നങ്ങളെ വിമർശിക്കുകയും പരിഹസിക്കുകയും  ചെയ്തവർ കുറവാണ്. എന്തുകൊണ്ട്, അദ്ദേഹം എല്ലാ വിശ്വാസത്തെയും എതിർത്തു? താൻ സ്വതന്ത്രനായ ഒരു എഴുത്തുകാരനാണെന്ന് തെളിയിക്കാൻ വേണ്ടിയല്ല; തന്നിൽ സ്വാതന്ത്ര്യം നിലനിൽക്കുന്നു എന്ന് സ്വയം ബോധ്യപ്പെടാനാണ്.

റൊമേനിയൻ ,അമെരിക്കൻ എഴുത്തുകാരനും വിമർശകനുമായ എലീ വിസൽ(1928 - 2016) 'ഫോർ ഡെഡ് ആൻഡ് ദ് ലിവിങ്, വി മസ്റ്റ് ബിയർ വിറ്റ്നസ് '(മരിച്ചവർക്കും ജീവിക്കുന്നവർക്കും വേണ്ടി നമുക്ക് സാക്ഷ്യം പറയാം) എന്ന വാക്യം പ്രഭാഷകൻ്റെ സത്യസന്ധതയുടെ കൊടിയടയാളമായിരിക്കണം. സത്യങ്ങൾ എവിടെ നിന്നും കുഴിച്ചെടുക്കണം. ഒരു കക്ഷിയോടോ ,ഭരണത്തോടോ മാത്രമായി വിധേയത്വം പുലർത്തുമ്പോൾ അവിടെ പലതും മൂടിവയ്ക്കേണ്ടി വരും. സത്യത്തിൻ്റെ പ്രവാഹം നിരാസ്പദമാണ്. വാദിക്കാനാളില്ലാത്തതുകൊണ്ട് ഒന്നും നിസ്സാരമാകുന്നില്ല. ജീവനില്ലാത്തതിനു ജീവൻ കൊടുക്കുമ്പോഴാണ് പ്രഭാഷകൻ ഉണ്ടാവുന്നത് .പ്രഭാഷകൻ്റെ പിന്നിൽ ആൾക്കൂട്ടമുണ്ടാകരുത്; എന്നാൽ മുന്നിൽ ആൾക്കൂട്ടം കണ്ടേക്കാം. ശൂന്യമായ ഇടങ്ങളെ നോക്കി പ്രസംഗിക്കുന്നവനിൽ സത്യമുണ്ട്. കാരണം ,അവൻ തൻ്റെ വാദങ്ങൾ തല കുലുക്കി സമ്മതിക്കുന്നവരെ നേരത്തേ തന്നെ കണ്ടെത്തിക്കഴിഞ്ഞവനല്ല. തൻ്റെ ആൾക്കൂട്ടത്തെ മറ്റു മാർഗത്തിൽ സംഘടിപ്പിച്ചശേഷമല്ലല്ലോ അവൻ പ്രഭാഷണത്തിനു വരുന്നത് .പ്രഭാഷകൻ ഏകാന്തതയിൽ നിന്നാണ് വരുന്നത് .അവൻ ബൈബിളിലെ സഭാപ്രസംഗിയെപോലെ  പൊടിമണ്ണിൻ്റെ പേരിലായാലും സത്യം പറയും; ശൂന്യതയെ മുഖാമുഖം നേരിടും.

നുറുങ്ങുകൾ

1)മലയാള സാഹിത്യം ക്ളരിക്കൽ നരേറ്റീവ് എന്ന നിലയിലേക്ക് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ക്ളാർക്കിൻ്റെ നിയമാനുസൃതമായ നിഗമനങ്ങളും വിലയിരുത്തലുകളും  മാത്രം.ഉത്തരവാദിത്വപൂർണമായ ഒരു വാചകംപോലും ഉണ്ടായിരിക്കുകയില്ല.
പ്രതിഷേധമോ എതിർപ്പോ ഇല്ലാതെ വെറും ഓർമ്മകളും അത്മകഥകളുമായി ഒരു കാലം കടന്നു പോവുകയാണ്.

എല്ലാവരെയും ഭയന്ന് എല്ലാവരോടും മുൻകൂട്ടി അനുവാദം വാങ്ങിച്ചുകൊണ്ടുള്ള ഒരു കണ്ണീരൊഴുക്കൽ ,ഒരു റിപ്പോർട്ടിങ് - സാഹിത്യം പൂർത്തിയായി.അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് എം.മുകുന്ദൻ എഴുതിയ 'കുടവയറുകാരും കൊമ്പൻ മീശക്കാരും (ഗ്രന്ഥാലോകം ,നവംബർ).

ഒരാൾ സ്വപ്നം കാണുകയാണ്. ഉണർന്നശേഷം വീണ്ടും ആ സ്വപ്നം തന്നെ കാണുകയാണ്. ഏതോ രാജ്യത്തു കൂടി ഒരുവൻ കുതിരയോടിച്ചു പോവുകയാണ്. എന്തിന് ? കുതിരക്കാരൊക്കെ കടവയറുകാരാണത്രേ. വളരെ 'പ്രസക്ത'മായ വിഷയം! .
അറുപതു വർഷം മുമ്പ് എഴുതി ഉപേക്ഷിക്കേണ്ട കഥയാണിത്.ദ്രവിച്ച് ,ഉപയോഗശൂന്യമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. 'കുതിര കല്യാണിയെയുംകൊണ്ട് ഇരുട്ടിലൂടെ ശരവേഗത്തിൽ പാഞ്ഞു ; അവർ പോയി നിമിഷങ്ങൾക്കകം ഇരുപതു കുടവയറുകാർ മുന്നിൽനിന്നും പുറകിൽനിന്നും വന്നു അയാളെ വലയം ചെയ്തു'.യാതൊരു വളർച്ചയില്ലാതെ നില്ക്കുകയാണ് എം.മുകുന്ദൻ എന്ന കഥാകൃത്ത്. രാഷ്ട്രീയചിന്തകളും പാരതന്ത്ര്യത്തോടുള്ള ആഭിമുഖ്യവും മുകുന്ദനെ മൗനിയാക്കിയിരിക്കുന്നു ,നിഷ്ക്രിയനാക്കിയിരിക്കുന്നു.

2)അഷിതിയുടെ കഥകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിംഗാണ് ഡോ.കെ.ബി. ശെൽവമണി എഴുതിയ 'ഇലയനങ്ങാത്ത ധ്യാനനിശ്ശബ്ദത '(പ്രസാധകർ ,ഡിസംബർ) എന്ന ലേഖനം .
പ്രശംസീനയമായ ഒരു നിരീക്ഷണമോ ചിന്തയോ ലേഖനത്തിലില്ല.  അഷിതയുടെ കഥകളുടെ ഉള്ളടക്കം ചുരുക്കിപ്പറഞ്ഞു കമൻ്റടിച്ചു വിടുകയാണ്. 'അമ്മ വഴക്കുപറഞ്ഞതിന് മേലാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മകളും അവൾ പൊള്ളലേറ്റു പിടഞ്ഞപ്പോൾ കെട്ടിപ്പുണർന്ന് മരണത്തിലേക്ക് പോയ അമ്മയും ഈ കഥയിലുണ്ട്' എന്നിങ്ങനെയാണ് ലേഖകൻ  എഴുതുന്നത്. ഇതൊക്കെ ക്ലാസ് റൂമുകളിൽ പറയാൻ കൊള്ളാം.

3)അൻവർ അലി 'മെയ്ദിന ഗാനം '(പ്രസാധകൻ ,ഡിസംബർ) എഴുതിയിരിക്കുന്നത് ഡിസംബറിലാണ് എന്നത് ആശ്ചര്യം ജനിപ്പിച്ചു.

'എങ്കിലും വന്നുദിക്കണേ
മെയ്ദിനത്തിൻ്റെ 
താരകേ
വ്യാധിയാം കടൽ താണ്ടുവാൻ
നീ വഴികാട്ടിയാവണേ'
എന്നു പലയിടത്തും ആവർത്തിക്കുന്നതല്ലാതെ മറ്റൊന്നും കാണാനില്ല. അടിസ്ഥാനപരമായി കവിതയോടടുക്കാൻ അൻവർ അലിക്ക് കഴിയുന്നില്ല.

4)ഷാജി ഷൺമുഖത്തിൻ്റെ 'ഭൂമി വാതിൽ എന്ന പ്രേമകൗമുദി'(പുലിറ്റ്സർ)എന്ന  സമാഹാരത്തിലെ കവിതകൾ പ്രണയവും ഭൂമിയും തമ്മിലെന്ത് എന്ന ചോദ്യം ഉന്നയിക്കുന്നതായി തോന്നി. സറിയലിസ്റ്റിക് പ്രകൃതിയാണ് കവി തേടുന്നത്.

'സന്ധ്യ വിളിക്കുന്നു
ജനലിലൂടെ ഞാൻ
കണ്ടു നിൽക്കുന്നു 'എന്ന്
'ജനലിന്നക്കരെ' എന്ന കവിതയിൽ  എഴുതുമ്പോൾ
'ദൂരേന്ന് വരുകില്ലേ
പെൺസ്നേഹം' എന്ന് 'കോളേജ് ഡേയ്സ് 'എന്ന കവിതയിൽ വായിക്കാം.

'വരിക നഗ്നയായി
അരികിൽ കൂട്ടുകാരി
നഗ്നനായ് ഞാനും കൂടെ
ഭൂമിയും നഗ്നയായി' എന്ന് 'തേൻ പുടവ പൂവേ വാ തെൻട്രൽ തേട്' എന്ന കവിതയിൽ കുറിക്കുന്നു. മനുഷ്യാത്മാവിൻ്റെ അപര്യാപ്തതകളെ  അറിയുകയും അതിൽ നിന്നു രക്ഷതേടി പ്രേമാന്ധതകളിൽ അഭയം തേടുകയാണ് കവി.

5)സാമ്രാജ്യത്വാനന്തര സൈദ്ധാന്തിക ചിന്തയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഹോമി കെ. ഭാഭ തൻ്റെ 'ദ് ലൊക്കേഷൻ ഓഫ് കൾച്ചർ' എന്ന കൃതിയിൽ സംസ്കാരത്തെ വിജ്ഞാനശാസ്ത്രമെന്ന നിലവിട്ടു കുറേക്കൂടി സജീവവും വിശേഷകല്പനയുമായി സമീപിക്കുകയാണെന്ന് എഴുതുന്നുണ്ട്.
സംസ്കാരത്തിൻ്റെ അർത്ഥം വീണ്ടും മാറുകയാണ്. കോൺണ്ടിനെൻ്റൽ , ഡിജിറ്റൽ സൈറ്റായി ലോകം മാറിയതോടെ സംസ്കാരം ഒരാളുടെ ആർജിതവസ്തുവിഭവമാവുകയാണ്. പ്രകൃതിയിൽനിന്ന് എന്നപോലെ സംസ്കാരം സ്വീകരിക്കാം;വില കൊടുത്തു വാങ്ങാം.
കൂടിയ വിലയ്ക്കു വാങ്ങുന്നതും  സംസ്കാരം തന്നെയാണ്. മാർക്കറ്റിലെ ബ്രാൻഡു നെയിമുകൾ സംസ്കാരമായി പുനർനാമകരണം ചെയ്യപ്പെടുകയാണിപ്പോൾ.

6)നാണത്തിൻ്റെ കെടുതിയിൽ നിന്ന് പിൻവാങ്ങിയവർ നാണം മാറ്റാൻ തിരിച്ചെത്തുന്നതിനെക്കുറിച്ചാണ് വിമീഷ് മണിയൂർ (നാണപ്പൈസ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 5) എഴുതുന്നത്.
വിമീഷിൻ്റെ ഒരു ചിന്താപ്രശ്നത്തെ കവിതയിലാക്കുകയാണ് ചെയ്യുന്നത്. ഇന്നു പദ്യവൽക്കരണവും ഗദ്യവൽക്കരണവും സാർവത്രികമാണ്.

'തുണികൊണ്ടു
പതാകകൾ
എത്ര വലിയ രാജ്യത്തിൻ്റെയും
ഇത്തിരിയുള്ള നാണം മറച്ചു'.

എന്നെഴുതുന്നത് ഒരു ലഘൂകരണമാണ്;ആ ലഘൂകരണത്തെയോർത്തു വായനക്കാരനു ചിരിക്കുകയുമാവാം.

7)ഒരു മനുഷ്യനിൽ 'ഞാൻ' എന്ന ഏകവ്യക്തിത്വമില്ലെന്ന് റഷ്യൻ ആത്മീയ  ചിന്തകനായ ജോർജ് ഇവാനോവിച്ച് ഗുർജിഫ് വാദിച്ചു. ആയിരക്കണക്കിന് വ്യത്യസ്തരായ 'ഞാൻ' ആണ് ഒരാളിൽ  പ്രവർത്തിക്കുന്നതത്രേ.ഇവർ തമ്മിൽ ഒരു ബന്ധവുമില്ല; എന്നാൽ  പരസ്പരം എതിർക്കുന്നവരുമാണ്. ഓരോ നിമിഷത്തിലും മനുഷ്യൻ 'ഞാൻ' എന്നു പറയുന്നുണ്ടെങ്കിലും അതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്.

8)വലിയ പ്രസാധകരുടെ സൗഹൃദ വലയത്തിൽപ്പെട്ട് എഴുതുന്നവർക്ക് ഒരു നോവൽ കൊണ്ട് ഒരു കോടി രൂപയിലേറെ സമ്പാദിക്കാം. അഞ്ഞൂറ് രൂപ വിലയുള്ള നോവലിൻ്റെ പത്തു പതിപ്പ്, ഒരു ഇംഗ്ലീഷ് പരിഭാഷ എന്നിവ ധാരാളമാണ് ഇത്രയും തുക സമാഹരിക്കാൻ.

9)ഇ.എം.എസ്, കെ. ദാമോദരൻ തുടങ്ങിയവർ മലയാളത്തിൽ എഴുതിയെങ്കിലും അത് ബൗദ്ധികമായ ചിന്തകൾ മലയാളലിപിയിൽ അവതരിപ്പിച്ച ഫീലാണ് തരുന്നത്.
എന്നാൽ കെടാമംഗലം പപ്പുക്കുട്ടിയും പി.ഭാസ്ക്കരനും  കവിതയിലാണെങ്കിലും അതിൽ മലയാളം മഞ്ഞൾ മുറിച്ചപോലെ തെളിഞ്ഞുകാണപ്പെട്ടു.മലയാള വാക്കുകളുടെ ഓർമ്മകൾ ആരായേണ്ടതുണ്ട്. അതറിഞ്ഞുകൊണ്ടാണ്  പുതിയ സർഗമേഖലകൾ രൂപപ്പെടേണ്ടത്. വാക്കുകൾ വിളിച്ചുകൊണ്ടുവരുന്ന അനുരണനങ്ങളുണ്ടാവണം.

 

Posted by m k harikumar at 10:33 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മൂല്യച്യുതിയില്ലാത്ത ചാന്ദ്രപ്രഭ/അക്ഷരജാലകം .കെ.ഹരികുമാർ


മൂല്യച്യുതിയില്ലാത്ത ചാന്ദ്രപ്രഭ link
 


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
കവിത വ്യക്തിഗതമായ ഒളിച്ചോട്ടമാകരുത് ;വ്യക്തിഗതമായ പുനരുജ്ജീവനവും കലാപരമായ സാധ്യതയും സമൂഹത്തോടുള്ള ആഭിമുഖ്യവുമാണത്. ചിലർ ഇപ്പോഴും കാല്പനികമായ വത്മീകത്തിൽ ഒളിക്കുകയാണ്. അവർ ആദ്യമേ തന്നെ കവിതയിലെ സഹൃദയനെ ചവിട്ടിമെതിക്കുന്നു; യുക്തിയെ ആക്ഷേപിക്കുന്നു. ഒരു അനുവാചകനു ഭാവനചെയ്യാനാവാത്തവിധം മനുഷ്യമനസ്സിനെ വിധ്വംസകമായി ചിതറിക്കുന്നു. കവിതയിലെ വാക്കുകൾക്ക് പരസ്പര ബന്ധമില്ലാതാക്കുന്നത് ഒരു നാഗരികത നശിക്കുന്നതിൻ്റെ ലക്ഷണമാണ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. എന്തിനാണ് ഒരാൾ എഴുതുന്നത് ? അയാൾക്ക്‌ ജീവിതത്തെക്കുറിച്ച് അപരിഹാര്യമായ ചില പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു.   ശാസ്ത്രം വിജയക്കൊടി നാട്ടിയതുകൊണ്ട് സകല മനുഷ്യവ്യക്തികൾക്കും അവരുടെ സ്വപ്നമോഹങ്ങളും അനുഭൂതികളും കുഴിച്ചുമൂടേണ്ടിവരുമെന്ന് ഭയന്ന് കവിതയെ അയാഥാർത്ഥ്യമാക്കിയവരുണ്ട്.

ലോകത്തിനു ഒരു നഷ്ടവുമില്ല

നിറങ്ങളിലും വസ്തുക്കളിലും ഒളിച്ചു ജീവിക്കാൻ അധികം സ്ഥലം വേണ്ട; ഒരു മേഘക്കീറിൽപോലും ജീവിക്കാം. തൻ്റെ സമ്പാദ്യമെല്ലാം ഒരു ദിവസം രാത്രി അപഹരിക്കപ്പെട്ടപ്പോൾ സെൻബുദ്ധിസ്റ്റായ ഒരു സന്യാസി ദു:ഖിച്ചില്ല. സന്യാസി ആ തസ്ക്കരനെ എതിരിട്ടുമില്ല. അദ്ദേഹം സൗമ്യനായി ലോകത്തെക്കുറിച്ചോർത്തു. ലോകം നാളെയും ശാന്തമായി ഉണരാനുള്ളതാണെന്ന ബോധ്യം, ആ സന്യാസിയെ ജീവിതത്തെക്കുറിച്ച് പ്രതീക്ഷ പുലർത്താൻ പ്രേരിപ്പിച്ചു. തസ്ക്കരൻ പോയശേഷം സന്യാസി  നിർവികാരതയോടെ തൻ്റെ ചെറിയ വസതിക്ക് പുറത്തുള്ള ഒരു കരിങ്കല്ലിൽ  വന്നിരുന്നു ആകാശത്തേക്കു നോക്കി.
ഭാഗ്യം ,ചന്ദ്രൻ പഴയതുപോലെതന്നെ പ്രകാശിക്കുന്നുണ്ടായിരുന്നു. ലോകത്തിനു ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന വലിയ സന്ദേശമായി അദ്ദേഹം അതുൾക്കൊണ്ടു.

നക്ഷത്രങ്ങൾക്ക് ക്ഷീണമില്ല. ചന്ദ്രനാകട്ടെ ,ആകാശത്തെ പ്രസന്നതയുടെ അഭിമുഖമാക്കുകയാണ്. അതുകണ്ടപ്പോൾ സന്യാസിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. തൻ്റെ ചെറിയ സമ്പാദ്യവും സാധനങ്ങളും അപഹരിച്ചയാളിനോട്  അല്പംപോലും ദേഷ്യം തോന്നിയില്ല. കാരണം, ലോകം പഴയതുപോലെതന്നെ യുണ്ട് .ചാന്ദ്രപ്രഭയ്ക്ക് ഒരിക്കലും മൂല്യച്യുതി സംഭവിക്കുന്നില്ല. അതിൻ്റെ ആനന്ദം നാമെങ്ങനെ ഉൾക്കൊള്ളുമെന്നാണ് ആലോചിക്കേണ്ടത്.
നൈമിഷികമായ ജീവിതമെന്നു പറയുന്നത് പരമസത്യമാണ്. അതിലാണ് നമ്മൾ ഉള്ളത്. ക്ളാസിക്കൽ കാലത്തിൽനിന്നു രൂപപ്പെട്ടതോ ,മൂർത്തമായതോ , ദൈർഘ്യമേറിയതോ, യുക്തിഭദ്രമായതോ, ശില്പചാതുരിയുള്ളതോ എന്നു വിവക്ഷിക്കപ്പെടുന്ന ജീവിതം, കോവിഡ് വകഭേദങ്ങളുടെ  ഭീകരമായ കാലത്ത് , ഒരിടത്തുമില്ല.
എല്ലാവരുടെയും ജീവിതത്തിനുമേൽ  ആകസ്മികത, അസ്ഥിരത, ക്ഷണികത തുടങ്ങിയ ഗുണങ്ങൾ തുന്നിച്ചേക്കപ്പെട്ടിരിക്കുന്നു.

എം.പി.ജയപ്രകാശ് എഴുതിയ 'പഴയ സിനിമ കാണുമ്പോൾ '(കലാപൂർണ, ഒക്ടോബർ) എന്ന കവിത യാഥാർത്ഥ്യമെന്ന കരിമ്പാറക്കെട്ടിനുള്ളിലേക്ക് ജലം തേടി യാത്ര തിരിക്കുന്നു.

'പഴയ സിനിമ കാണുമ്പോൾ നടിനടന്മാരിൽ
മരിച്ചവരെ ഞാൻ എണ്ണിത്തുടങ്ങും
മരിച്ചവരുടെ ചിരി ,
കരച്ചിൽ ,രതി
ഇതിലും ലളിതമായി
മരണത്തിൻ്റെ നിഗൂഢലഹരി
എവിടെ നിന്നും
വായിച്ചെടുക്കാനാവുമെന്ന്
തോന്നുന്നില്ല'

ഈ വരികൾ ഓർമ്മകൾക്ക് അസ്തിത്വമുണ്ടാക്കുന്നു. മനുഷ്യൻ കാഴ്ചകളുടെ നൈമിഷികതയിലൂടെ ജീവിക്കുകയാണ്.

ജീവിക്കാത്ത അനുഭവം

എന്നാൽ പവിത്രൻ തീക്കുനിയുടെ 'നീലഞരമ്പിൽ '(പ്രസാധകൻ ,ഒക്ടോബർ)എന്ന കവിതയിലെ വരികൾ ആർക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ് .

"നിന്നെ
തേടിയിറങ്ങിയ
വഴികളെല്ലാം
ഒരു ചെമ്പകമരത്തിൻ്റെ 
വേരിൽ മരിച്ചുവീണു.
............
തുമ്പപ്പൂവുകൾക്കിടയിൽ
നിന്നെ ഉമ്മവച്ച
മിന്നൽ '.

എന്തെങ്കിലും വിനിമയം ചെയ്യാൻ ഈ വരികൾ അശക്തമാണ്. കവി അനുഭവിക്കാത്തതാണ് ഈ എഴുതിയിരിക്കുന്നത് .വാക്കുകൾ വിചിത്രമായി വെറുതെ ഘടിപ്പിച്ചാൽ അർത്ഥമുണ്ടാവുകയില്ല. വായനക്കാരൻ ,വേണമെങ്കിൽ ഈ അർത്ഥരാഹിത്യത്തിൽനിന്ന് അർത്ഥം തേടിക്കൊള്ളട്ടെ എന്ന നിഷേധാത്മക ഭാവമാണ് കവിക്കുള്ളത്. കവിക്ക് താൻ നേരിട്ട ജീവിത നൈമിഷികതയെക്കുറിച്ച് എഴുതാൻ കഴിയുന്നില്ല. അതുകൊണ്ട് ഉപയോഗശൂന്യമായ, അർത്ഥരഹിതമായ ഭാവന  ഉപയോഗിക്കുകയാണ്. ഭാഷയുടെ തകർച്ച ഇവിടെ പൂർണമാവുകയാണ്.

അപ്രിയസത്യങ്ങൾ

വാട്സപ്പിൽ തേജസ്. എസ് എഴുതിയ  'വെള്ള' എന്ന കവിത അയച്ചുകിട്ടിയത് ആസ്വദിച്ചു . എത്രയോ പ്രൗഢമാണ് ഈ രചന.

'എനിക്കിപ്പോൾ
വെള്ളയെ വെറുപ്പാണ്
തുമ്പയുടെ നൈർമ്മല്യമോ
മുല്ലയുടെ സൗരഭ്യമോ
അതിനിപ്പോഴില്ല.
മഞ്ഞും മാലാഖയും
പ്രാവും പൂവുമൊന്നും
അതിപ്പോൾ
ഓർമ്മിപ്പിക്കുന്നില്ല
കുഴിമാടങ്ങൾക്ക്
മേലെന്നപോൽ,
അതിപ്പോൾ
ചീഞ്ഞളിഞ്ഞ ഹൃദയത്തെ
പൊതിഞ്ഞു മറയ്ക്കുന്നു '

ഈ കവിയുടെ മറ്റു രചനകളൊന്നും ഞാൻ വായിച്ചിട്ടില്ല .എന്നാൽ ഇതിൽ പ്രതിഷേധവും ദൂരക്കാഴ്ചയും ഒന്നിച്ചു വന്ന് അനുവാചക മനസ്സിലേക്ക് ഉണർവ് ചൊരിയുന്നു. സമകാലിക ജീവിതത്തിൻ്റെ ഹൃദയത്തിലേക്കാണ് കവി റാന്തൽവിളക്കുമായി ഇറങ്ങിച്ചെല്ലുന്നത്.അപ്രിയ സത്യങ്ങൾ വിളിച്ചുപറയുകയാണ് കവി.

എ.കെ. അനിൽകുമാർ വാക്കുകൾ വെറുതെ പ്രയോഗിച്ച് കാലുഷ്യമുണ്ടാക്കുകയാണ്.അദ്ദേഹത്തിൻ്റെ 'മൗനച്ചൂടേൽക്കുമ്പോൾ '(എഴുത്ത് ,നവംബർ) എന്ന കവിതയിലെ വരികൾ വായിച്ചു ഞെട്ടി:
'മൗനച്ചൂടേറ്റ
കാലം ചിറകറ്റു
കരിയുമ്പോഴൊക്കെയും
തണുത്തരോർമ്മക്കൂട്ടുമായ്
അരികിൽ വന്നുനിൽക്കാറുണ്ട്
നീയുപേക്ഷിച്ച മയിൽപ്പീലിക്കണ്ണുകൾ '

ഈ വാക്കുകൾ എന്തെങ്കിലും സംവേദനം ചെയ്യുന്നുണ്ടോ? വാക്കുകൾ  അർത്ഥമുണ്ടാക്കാനല്ല, നശിപ്പിക്കാനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .കവിതയ്ക്ക് ബിംബങ്ങൾ വേണം. എന്നാൽ അതിൻ്റെ മറവിൽ, രണ്ടു വരിയിൽ നൂറിലേറെ ബിംബങ്ങൾ കുത്തിനിറച്ചാൽ ആശയപരമായ സംവേദനക്ഷമത ഉണ്ടാവില്ല.മരവിപ്പായിരിക്കും ഉണ്ടാവുക .ഇന്നത്തെ ഭൂരിപക്ഷം കവികൾക്കും ആത്മീയാനുഭവങ്ങളില്ല. അതുകൊണ്ട് അവർ കടുത്ത ചിന്താദാരിദ്ര്യമനുഭവിക്കുന്നു.വിചാരപരമായി ജീവിതം സ്തംഭിച്ചുനില്ക്കുകയാണെന്ന് അറിയാതെ കവിതകൾ രചിച്ചുകൊണ്ടിരിക്കുകയാണ്.
ആർക്കെന്തു പ്രയോജനം? വാക്കുകളെ അസ്ത്രമെന്നു കരുതി എയ്തു വിടുകയാണ് .ഒന്നുപോലും ലക്ഷ്യത്തിലെത്തുന്നില്ല.

ചോരപോലെ വിശുദ്ധം

മഹാനായ ചിലിയൻ കവി പാബ്ളോ നെരൂദ 'യുവർ ലാഫ്റ്റ്ർ' എന്ന കവിതയിൽ എഴുതിയത് നോക്കൂ:
'എനിക്കുള്ള അപ്പമോ 
വായുവോ, പ്രകാശമോ ,
വസന്തമോ നിഷേധിച്ചാലും,
നിൻ്റെ ചിരി
നഷ്ടപ്പെടുത്തരുത് ,
അതിനുവേണ്ടി ഞാൻ മരിക്കും' .

മനുഷ്യബന്ധങ്ങളെ എത്ര സുതാര്യമായി, കൃത്യമായി, തീക്ഷ്ണമായി നെരൂദ വിവരിക്കുന്നു. ഒരാൾക്ക് മറ്റൊരാളോടുള്ള ബന്ധം കാൽപനികമാകരുത് ;അത് യാഥാർത്ഥ്യത്തിൽ ചെന്നുചേരണം. സ്നേഹം അലങ്കാരമല്ല; ചോരപോലെ വിശുദ്ധമാണത്.

കരീബിയൻ കവി ഡെറക് വാൽക്കോട്ടിൻ്റെ 'ആഫ്റ്റർ ദി സ്റ്റോം' എന്ന കവിതയിലെ ഈ വരികൾ അത്ഭുതകരമാണ്:

'സന്തോഷം എന്തായിരുന്നുവോ
അത് ഞാൻ
മറക്കാൻ ശ്രമിക്കുകയാണ്.
അത് നടക്കാതെ വരുമ്പോൾ
ഞാൻ നക്ഷത്രങ്ങളെ നിരീക്ഷിക്കുകയാണ്.
ഞാൻ മാത്രമാണുണ്ടാവുക. ആകാശത്തിൻ്റെ
മേഘപടലങ്ങളെ
നീക്കി
ചന്ദ്രൻ തുറന്നുതരുന്ന
മേഘവാതിൽ
എനിക്കുള്ളതാണ് .
ചന്ദ്രപ്രഭയിലും
തെളിഞ്ഞുവരുന്ന
ആ പാത എൻ്റെ
വീട്ടിലേക്കുള്ളതാണ്'.

ചിന്തിക്കുന്നവരുടെ മുന്നിൽ വാൽക്കോട്ട് ഒരു വ്യോമപാത ഒരുക്കുകയാണ്‌. അതിലെ പോയാൽ നക്ഷത്രവിളക്കുകൾ കാണാം . സന്തോഷത്തിനേക്കാൾ മഹത്തായ നിമിഷമാണ് തൻ്റെ അസ്തിത്വമെന്ന് കവി തിരിച്ചറിയുന്നു. അവിടേക്കാണ് ചന്ദ്രൻ വാതിൽ തുറന്നുകൊടുത്തത്. ഇതിൻ്റെ അർത്ഥം എത്രയോ ഉന്നതമാണ്. ചന്ദ്രൻ ചൊരിയുന്ന പ്രകാശത്തെ നമ്മുടെ പരമ്പരാഗത കവികൾ നിലാവെന്നു വിളിക്കുമെങ്കിലും, അതവരുടെ പരാധീനമായ കാഴ്ചപ്പാടാണ്. ഈ കവി അതിനെ വീട്ടിലേക്കുള്ള വെൺപാതയായി മനസ്സിലാക്കുന്നു. ചന്ദ്രൻ എപ്പോഴും തൻ്റെ പ്രകാശത്തിൻ്റെ വെണ്മയെ ഇതിനാണ് വിനിയോഗിക്കുന്നത് .അശരണരും വ്യഥിതരുമായവരെ രാത്രിയിൽ ഏകാന്തതയിൽനിന്നു രക്ഷിക്കാനായി   ചന്ദ്രൻ ഉണർന്നിരിക്കുകയാണ്. ചന്ദ്രികാചർച്ചിതമായ രാത്രിക്ക് ഒരു നവപരിവേഷം ലഭിക്കുകയാണ്.

ധൂസരപാത

കവിയുടെ ദൗത്യം ഇതാണ് . ആലംബഹീനർക്ക് ഒരു ധൂസര പാതയൊരുക്കുകയാണ് കവി.  അതിലെ പോകാൻ ഈ ലോകത്ത് മറ്റാരുടെയും ഒത്താശ വേണ്ട. കരയാൻ ഏത് പാർലമെൻ്റിൻ്റെ  അനുവാദമാണ് വേണ്ടത്.
ലോകം കണ്ട ഏറ്റവും വലിയ കവികളിലൊരാളായ ഡബ്ലിയു.ബി. യേറ്റ്സ് എപ്പോഴും അലൗകികമായ അനുഭവങ്ങളോട് മമത പുലർത്തിയിരുന്നു. എപ്പോഴും താൻ  അനന്തതയെ നോക്കുകയാണെന്ന പ്രതീതി അദ്ദേഹം കവിതയിൽ നിലനിർത്തിയിട്ടുണ്ട്. അവനവനുമായുള്ള സംഘർഷങ്ങൾ കവിതയാക്കാനുള്ളതാണെന്ന് യേറ്റ്സ് പറഞ്ഞിട്ടുണ്ട്. കവിത വാക്കുകൾകൊണ്ടുള്ള കളിയല്ല; മനുഷ്യൻ എന്ന നിലയിലുള്ള വികാസമാണ് പ്രധാനം.

'ഡെത്ത്' എന്ന കവിതയിൽ യേറ്റ്സ്  എഴുതിയത് ഇങ്ങനെയാണ് :
'മരിക്കുന്ന ഒരു മൃഗത്തിൻ്റെ
മുന്നിൽ ഭയമോ
പ്രതീക്ഷയോ ഇല്ല.
എന്നാൽ ഒരു മനുഷ്യൻ
ജീവിതത്തിൻ്റെ
അറ്റം കാത്തുനിൽക്കുന്നു.
ഭയത്തോടെയും സകല
പ്രതീക്ഷകളോടെയും 
അവൻ പലതവണ മരിക്കുകയാണ്.
പലതവണ ജീവിതത്തിലേക്ക്
തിരിച്ചുവരികയും ചെയ്യുന്നു'.

ജീവിതത്തിലെ ഒരു നിമിഷത്തെയാണ് യേറ്റ്സ് വ്യാഖ്യാനിക്കുന്നത് ?മൃഗം പ്രകൃതിയുടെ സ്വാഭാവികമായ നിയമത്തിന് വിധേയമായി വിടവാങ്ങുന്നു. മനുഷ്യനാകട്ടെ, അതിനെതിരാണ്. അവന് മരണം സങ്കൽപ്പിക്കുന്നതു പോലും അസാധ്യമാണ്. മരണം ,അവനു  പ്രകൃതിവിരുദ്ധമാണ്. അവൻ മരണത്തിൽ നിന്നു രക്ഷപ്പെടാനായി പിന്തിരിഞ്ഞോടുന്നു, അസമയത്ത്. ജീവിതത്തിൻ്റെ സായംകാലങ്ങളിൽ അവൻ പിന്തിരിഞ്ഞോടുന്നത്  ഇതിനു തെളിവാണ് .ഓർമ്മകളിലേക്കുള്ള പിന്തിരിയൽ മരണത്തോടുള്ള പ്രതിഷേധത്തിൽ നിന്നുണ്ടാകുന്നതാണ്.
അതുകൊണ്ടാണ് യേറ്റ്സ് പറയുന്നത്, മനുഷ്യനു പലതവണ മരിക്കേണ്ടിവരുന്നുവെന്ന്. മരണത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം  അവനു മരിക്കേണ്ടിവരുന്നു. കാരണം, അവൻ്റെ മരണം ലോകത്തിൻ്റെയാകെ നിയമവിരുദ്ധതയാണല്ലോ; അവനങ്ങനെയാണ് അതിനെ കാണുന്നത്.

സച്ചിദാനന്ദൻ ഒരു കവിതയിൽ എഴുതുന്നത്  ഇങ്ങനെയാണ് :
'പല്ലു മുളച്ചപ്പോൾ
അമ്മയുടെ അമ്മിഞ്ഞയിൽ
മെല്ലെ കടിച്ചപ്പോഴാണ്
ഞാൻ ആദ്യമായി
മാംസത്തിൻ്റെ 
രുചിയറിഞ്ഞത് '.

ഒട്ടും സ്വീകാര്യമായ ഒരു പ്രസ്താവമല്ലിത്. മുലപ്പാൽ കുടിച്ചതൊക്കെ കൃത്യമായ ഉദ്ദേശത്തോടെയാണെന്ന മട്ടിൽ എല്ലാം വ്യവച്ഛേദിച്ച് മനസ്സിലാക്കുകയാണോ കുഞ്ഞുങ്ങൾ ചെയ്യുന്നത്? ഓർമ്മ വയ്ക്കാത്ത ആ പ്രായത്തിൽ അത് അമ്മിഞ്ഞയുടെ മാംസത്തിൻ്റെ രുചിയാണെന്നൊക്കെ എഴുതുന്നത് അസംബന്ധമാണ്. പ്രായമായശേഷം മനുഷ്യരുടെ ചിന്തയിൽ വന്നിട്ടുള്ള ബുദ്ധിപരമായ തിന്മകൾ ബാല്യത്തിലേക്ക് കുത്തിവയ്ക്കുന്നത് ശരിയല്ല. മുലകുടിക്കുന്ന കുട്ടികൾക്ക് അത് മാംസമാണെന്ന് അറിയാനുള്ള ബുദ്ധിയില്ലല്ലോ.

മിക്ക സാഹിത്യകാരന്മാരും എവിടെ ചെന്നാലും ,എവിടെ ജീവിച്ചാലും പ്രശസ്തിയുള്ളയാളാണെന്ന മട്ടിൽ ചിന്തിക്കുകയാണ്. ബസിൽ യാത്ര ചെയ്യുമ്പോൾ ,പച്ചക്കറി വാങ്ങാൻ നില്ക്കുമ്പോൾ താൻ പ്രശസ്തനാണെന്നും സാഹിത്യകാരനെന്നും വിചാരിക്കുകയാണ്. ഇത് വലിയ പാരതന്ത്ര്യമാണ്.


നുറുങ്ങുകൾ

1)ഭയപ്പെടുത്തുന്നതും വെറുപ്പുണ്ടാക്കുന്നതുമായ പെയിൻറിംഗുകളോട് തനിക്ക് മതിപ്പില്ലെന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ചിത്രങ്ങൾ തൻ്റെ പുസ്തകങ്ങളുടെ മുഖചിത്രമായി ചേർക്കരുതെന്ന് അവർ നിഷ്കർഷിച്ചിരുന്നു .

2)എഴുപതുകളിലെയും എൺപതുകളിലെയും നവീനകവികൾ  വിഷാദത്തെ വാ പിളർന്നുള്ള കരച്ചിലാക്കിയാണ് കവിതയിൽ സന്നിവേശിപ്പിച്ചത്. കവിത ചൊല്ലുന്നതിൽ ഒരു ഏകതാന താളമുണ്ടായിരുന്നു .തീവ്രദുഃഖത്തെ വേദികളിൽ അണമുറിച്ചുവിട്ട കവികളാകട്ടെ ,പ്രായോഗിക ജീവിതത്തിൽനിന്ന് ആ ദു:ഖത്തെ അകറ്റി നിർത്തുകയും ചെയ്തു.ഓഫീസിൽനിന്ന് വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് വന്ന് അല്പം വിഷാദയോഗം.

3)ആലപ്പുഴയിൽ നടക്കുന്ന 'ലോകമേ തറവാട്' ചിത്രപ്രദർശനത്തെക്കുറിച്ച് അമലു എഴുതിയ ലേഖനത്തിൽ (അനുദിനത്വത്തിൻ്റെ കലാപദ്ധതി, ചിത്രവാർത്ത ,ഒക്ടോബർ )കലയും ജീവിതവും വേർപിരിക്കാനാവാത്ത വിധം ഉൾച്ചേരുന്നത് എങ്ങനെയെന്നു  പ്രതിപാദിക്കുന്നു.

'കയറു പിരിക്കുകയും കയർ തടുക്കുകളുണ്ടാക്കുകയും ചെയ്തുകൊണ്ട് നിത്യവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ഇടയിലൂടെ നടന്നാണ് നാം പ്രദർശനം കാണുക .ശ്രീജ പള്ളത്തിൻ്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ട അതേ കണ്ണുകൾ  പ്രദർശനചുവരിൽ നിന്നും, പരന്നും നീണ്ടും കാഴ്ചകളെ അന്വേഷിക്കുക തന്നെ ചെയ്യും' -അമലു എഴുതുന്നു. കല ഒരു അതിയാഥാർത്ഥ്യമാണെങ്കിൽ, ഭാവനയാണെങ്കിൽ അത് ജീവിതം തന്നെയാണെന്ന സങ്കല്പമാണിത്.കല , ചിപ്പോൾ തൊഴിലാണ്, നുണയാണ്, അല്ലെങ്കിൽ വിനോദമാണ് ,നിത്യജീവിതദുരിതമാണ്‌.

3)ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വിജയം, ചെക്ക് - ജർമൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ വീക്ഷണത്തിൽ കുടുംബജീവിതവിജയമായിരുന്നു. കുട്ടികളെ നന്നായി പരിപാലിക്കുകയും അവരെ സുരക്ഷിതമായ ഒരിടത്ത് എത്തിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണത്രേ.

4)മാക്‌സിം ഗോർക്കിയുടെ ഒരു കഥയിൽ പറയുന്നുണ്ട് ,ജീവിതം എന്നാൽ അറിയുക എന്നാണെന്ന്. താനെന്താണെന്ന് ,എന്തിനാണ് ജീവിക്കുന്നതെന്ന് അറിയുകയാണെങ്കിൽ ,അവിടെ ജീവിതത്തിനു അർത്ഥമുണ്ടാകുന്നുവെന്നാണ് ഗോർക്കിയുടെ കഥാപാത്രം പറയുന്നത്.

5)സാഹിത്യമേഖലയിലെ 'ഷീപ്പിംഗ് കൺഫോമിറ്റി' - ആട്ടിൻപറ്റത്തെപോലെ അനുസരിച്ച് പിന്നാലെ പോകുന്ന സ്വഭാവം -യെക്കുറിച്ച് പ്രമുഖ ഓസ്ട്രിയൻ നോവലിസ്റ്റ് സ്റ്റെഫാൻ സ്വീഗ് മുന്നറിയിപ്പു നല്കുന്നുണ്ട്. ദൈവങ്ങളെയും മനുഷ്യരെയും ഉപേക്ഷിച്ച് ഏകാന്തവാസം നയിച്ച ജർമ്മൻ ചിന്തകൻ ഫ്രഡറിക് നിഷെ എന്ന നിഷേധിയായ ചിന്തകനെപ്പറ്റി എഴുതിയപ്പോഴാണ് സ്വീഗ് ഈ സൂചന തന്നത്.എല്ലാത്തിൻ്റെയും പിന്നാലെ അനുസരണയോടെ പോകുന്ന വായനക്കാരും എഴുത്തുകാരും നമ്മുടെ ജീർണതയെ കനം വയ്പ്പിക്കുക മാത്രമാണ് ചെയ്യുന്നത്.ആ അർത്ഥത്തിൽ അവർ അപകടകാരികളാണ്. ഇക്കൂട്ടർക്ക് ബുദ്ധിപരമായ വേറിടൽകൊണ്ട് വഴിമാറി ചിന്തിക്കുന്നതോ ,ചോദ്യം ചെയ്യുന്നതോ അസാധ്യമായിരിക്കും. അപ്പോഴാണ് പുതിയൊരു ചിന്താശകലം നാമ്പെടുക്കുന്നത്. ബുദ്ധിശൂന്യമായ വിധം എന്തിൻ്റെയെങ്കിലും പിന്നാലെ പോകുന്നവരിൽനിന്ന് പുതുതായി ഒന്നും പ്രതീക്ഷിക്കാനില്ലല്ലോ.

6)കഥയ്ക്ക് വേണ്ടി മാത്രം പുറത്തിറങ്ങുന്ന കുറേ പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്. എന്നാൽ ഈ ഇടങ്ങളിലൊന്നും മികച്ച കഥകളെക്കുറിച്ചുള്ള ചർച്ചകൾ കാണാനില്ല.എന്താണ് വായിക്കേണ്ടതെന്ന് ഹെമിംഗ്‌വേ പറഞ്ഞത് നാം ശ്രദ്ധിക്കേണ്ടതല്ലേ?

7)ദൈവത്തിൻ്റെ മനസ്സിനെപ്പറ്റി പതിനേഴാം നൂറ്റാണ്ടിലെ ഡച്ച്  തത്ത്വചിന്തകനായ സ്പിനോസ ഇങ്ങനെ പറഞ്ഞു: ദൈവത്തിൻ്റെ മനസ്സ് സകല സ്ഥലകാലങ്ങളിലുമായി  ചിതറിക്കിടക്കുന്ന മാനസികാവസ്ഥയാണ്. എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്ന ആ ബോധം എല്ലാത്തിനെയും ജീവൻ വയ്പിക്കുന്നു.

8)വിപ്ലവകരമായ സാഹിത്യമെഴുതാൻ ഇപ്പോൾ ഒരു സംഘടനയും പ്രവർത്തിക്കുന്നില്ല. സാഹിത്യം ഐച്ഛികമായെടുക്കുന്ന സംഘടനകൾക്കും വിപ്ലവം വേണ്ട. എല്ലാത്തിനോടും സമരസപ്പെട്ടു പോകുന്നവരുടെ ഭീരുത്വം നിറഞ്ഞ 'മാമ ആഫ്രിക്ക 'കളാണ്  അനുസരണയുടെ സാഹിത്യം എന്ന ലേബലിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കാക്കനാടൻ ,പട്ടത്തുവിള എന്നൊക്കെ കേട്ടാൽ പുതിയ കഥാകൃത്തുക്കൾ കുഴങ്ങും. ഈ കഥാകൃത്തുക്കൾ ഇപ്പോൾ ഒരു ചർച്ചയിലുമില്ലല്ലോ.

9)ഒരു ചെറിയ പ്രസാധകനാണ് പ്രസിദ്ധീകരിച്ചതെങ്കിൽപോലും വിമർശനാത്മകവും ക്ഷോഭം  നിറഞ്ഞതുമായ സാഹിത്യം ഒരിക്കലും കാലഹരണപ്പെടുകയില്ല. കാരണം, എഴുതപ്പെട്ടു കഴിഞ്ഞാൽ അത് അസ്തിത്വം ഉറപ്പിച്ചു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ശക്തിക്കും ഒന്നും ചെയ്യാനൊക്കില്ല .പ്രതിലോമ ശക്തികൾക്ക് അതിനെതിരെ അപവാദം പറഞ്ഞുകൊണ്ടിരിക്കാമെന്നു മാത്രം.

10)ഇന്ന് ഒരു സാഹിത്യകാരൻ ഗ്രാജുവേറ്റാകുന്നത് എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ ഭാഗമായ ക്ളിക്കിൽ ചേരുന്നതോടെയാണ്. ക്ളിക്കിൽ ചേർന്നാൽ പൂർവ്വാശ്രമം ഉപേക്ഷിക്കണം. പഴയ സുഹൃത്തുക്കളെ കണ്ടാൽ മിണ്ടിപ്പോകരുത്; ഫോൺ എടുക്കരുത്. അനുസരിച്ചില്ലെങ്കിൽ പുസ്തക പ്രസാധനവും അവാർഡ് സ്വപ്നവും അവതാളത്തിലാകും .

11)ദിവസവും പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നവർക്ക് വായനയുടെ ഉന്നതമായ സംസ്കാരം ഉണ്ടാകണമെന്നില്ല. എം. കൃഷ്ണൻ നായർ വലിയ വായനക്കാരനാണെങ്കിലും അദ്ദേഹത്തിനു കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ആഴമില്ലെന്ന് മലയാളനാട് പത്രാധിപരായിരുന്ന തോപ്പിൽ രാമചന്ദ്രൻപിള്ള പറഞ്ഞത് ഓർക്കുകയാണ്. പി. ഗോവിന്ദപ്പിള്ള ധാരാളം പുസ്തകങ്ങൾ വായിച്ചെങ്കിലും ,അദേഹത്തിനു പി.കെ. ബാലകൃഷ്ണൻ്റെയോ ജി.എൻ.പിള്ളയുടെയോ ആഴമില്ല .

 



 

Posted by m k harikumar at 10:30 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: akshharajalakam

ചില ആത്മായനങ്ങൾ/അക്ഷരജാലകം/ എം.കെ.ഹരികുമാർ/metrovartha





 
 
 
 
 
 
 
 
 
 
 
 
 
 
ചില ആത്മായനങ്ങൾ link

സാഹിത്യവിമർശനത്തിൽനിന്ന്  അനുഭൂതിയും ആസ്വാദനക്ഷമതയും വറ്റിച്ചുകളഞ്ഞവരാണ് ഉത്തരാധുനികർ .കഴിഞ്ഞ നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണല്ലോ ഉത്തരാധുനിക ചിന്തകർ വിവിധ സിദ്ധാന്തങ്ങളുമായി രംഗത്തു വന്നത്. മിഷേൽ ഫുക്കോ ,റൊളാങ് ബാർത്ത്, ഹോമി കെ.ഭാഭാ, എഡ്വേർഡ് സെയ്ദ് തുടങ്ങി കുറേ സൈദ്ധാന്തികർ ഉത്തരാധുനിക വായനയെ സങ്കീർണവും വിപുലവുമാക്കി. സിദ്ധാന്തം എന്ന നിലയിൽ പലതും പ്രസക്തമാണ്. എന്നാൽ സാഹിത്യവിമർശനത്തിൻ്റെ  രംഗത്ത് സിദ്ധാന്തത്തിൻ്റെ പ്രയോഗം മാത്രമല്ല ഉള്ളത്. അതിൽ വ്യക്തിപരമായ ഒരു തലവുമുണ്ട് .കൃതി വായിക്കുന്നത് ഒരു വ്യക്തിയാണ്; ഒരു വ്യക്തി മാത്രമാണത്. ക്ലാസ് റൂമിലിരുന്ന് കൂട്ടമായി വായിക്കുകയും വായിപ്പിക്കുകയും ചെയ്യുന്നവരുടെ കാര്യമല്ല പറയുന്നത് .മനുഷ്യൻ പുസ്തകം കൈയിലെടുക്കുന്നതിൽ  ഏകാന്തതയുടെ ഒരു പ്രവർത്തനമുണ്ട്. അവൻ താൻ ആയിരിക്കുന്നതിൻ്റെ  വിവിധ ഘടനകളും സങ്കല്പങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. താൻ കാണാത്ത തന്നിലെ  ആശയങ്ങളെ പുസ്തകങ്ങൾ ചിലപ്പോൾ ചൂണ്ടിക്കാണിച്ചേക്കാം. വായിച്ചാലേ അത് നിജപ്പെടുത്താനാവൂ. വായിക്കുമ്പോൾ മനുഷ്യൻ ഉണരുകയാണ്. ആ  ഉണർവ് വായിക്കുന്നവൻ്റെ മാത്രം ലോകമാണ്. അവന് സ്വയം കൂട്ടാനും കുറയ്ക്കാനുമുള്ള അവസരമാണത്. സ്വയം അഭിദർശിക്കുക എന്ന അവസ്ഥ പ്രധാനമാണ്.

സൗന്ദര്യാസ്വാദനം

എഴുത്തുകാർക്കും ഇതിനു സമാനമായ അനുഭവമുണ്ട് .ഒരാൾ ഒരു നോവൽ എഴുതുകയാണെന്ന് സങ്കൽപ്പിക്കുക. അയാൾക്കുപോലും അറിയാത്ത മേഖലകളിലേക്ക് അയാളെ അത്  കൊണ്ടുചെന്നെത്തിക്കും. ബോധമനസ്സിൽ ആ വ്യക്തി അതിനുമുമ്പ് നേരിട്ടിട്ടില്ലാത്ത ചുഴികൾ പെട്ടെന്ന് പ്രത്യക്ഷമാകും.എഴുത്തുകാരനു സ്വയം നന്നായി അറിയണമെന്നില്ല. അയാൾ എഴുതുന്ന കൃതിയാണ് അത് സാധ്യമാക്കുന്നത്. ആ കൃതി അയാളെക്കാൾ നന്നായി അയാളെ അറിയുന്നു. ഈ യാഥാർത്ഥ്യത്തിലൂടെ വായനക്കാരൻ  കടന്നുപോകുമ്പോൾ വായന സർഗാത്മകമാക്കുന്നു. സാഹിത്യ വിമർശകൻ്റെ വായന  ഇത്തരത്തിലുള്ളതാണ്.

തനിക്ക് സാഹിത്യം ആസ്വദിക്കാൻ കഴിവില്ലെന്ന വാദത്തോട് പ്രതികരിച്ചുകൊണ്ട് വി.സി. ശ്രീജൻ പറയുന്നത് ( പച്ചമലയാളം ,നവംബർ) ഇങ്ങനെയാണ്: 'അവർ മഹത്തെന്ന് കരുതുന്ന കൃതികൾ മഹത്തെന്ന് ഞാൻ പറയുന്നില്ല എന്നതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്. അല്ലാതെ അവരാരെങ്കിലും ഞാൻ പുസ്തകം വായിക്കുന്ന വേളയിൽ എൻ്റെ കണ്ണുകളിലൂടെ മനസ്സിലേക്ക് കയറി വന്നു ഞാൻ സഹൃദയത്വം കൂടാതെയാണ് വായിക്കുന്നത് എന്ന് നേരിട്ട് മനസ്സിലാക്കിയിട്ട് പറയുന്നതല്ല. പുസ്തകം വായിക്കുന്ന വേളയിൽ ഞാൻ സഹൃദയത്വം വഴി അനുഭവിക്കുന്ന കലാനന്ദമോ ആസ്വാദനമോ വായനക്കാർക്കുവേണ്ടി പകർത്തുന്നതാണ് എൻ്റെ നിരൂപണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. വായനക്കാർ സ്വന്തം നിലയ്ക്ക് സാഹിത്യകൃതികൾ ആസ്വദിക്കാൻ ശേഷിയുള്ളവരാണ് ,അവരത് ചെയ്യുന്നവരുമാണ്.പിന്നെ അവർക്കെന്തിനാണ് എൻ്റെ സ്വകാര്യ ആസ്വാദനത്തിൻ്റെ റിപ്പോർട്ട് ?'

ഇത്രയും നിരുത്തരവാദപരമായ  കമൻറ് ഒരു വിമർശകൻ്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്നു കരുതിയില്ല. ശ്രീജൻ്റെ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: 1) മറ്റുള്ളവർ ഇഷ്ടപ്പെടുന്ന കൃതികളെ പ്രശംസിക്കാത്തതുകൊണ്ട് ആസ്വാദനശേഷി ഇല്ലാത്തവനെന്ന് അവർ വിളിക്കുന്നു. 2)താൻ പുസ്തകം വായിക്കുന്ന വേളയിൽ ആസ്വദിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആർക്കും കഴിയില്ല. 3)പുസ്തകം വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം സാഹിത്യവിമർശനത്തിൽ അവതരിപ്പിക്കുന്നതല്ല നിരൂപണം. 4) വായനക്കാർ കൃതികൾ ആസ്വദിക്കാൻ ശേഷിയുള്ളവരായിരിക്കെ ,ഞാൻ ആസ്വദിച്ചതിൻ്റെ വിവരണം അവർക്കെന്തിനാണ്.

അനുഭൂതി പ്രധാനം

കലാശാലാ അദ്ധ്യാപകനും ഉത്തരാധുനിക നിരൂപകനുമായ ശ്രീജന് ഒരു സാഹിത്യകൃതി വായിച്ചാസ്വദിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വാദങ്ങളാണിതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. കാരണം, ഒരാൾ സാഹിത്യകൃതി വായിക്കുന്നതിൻ്റെ ഏറ്റവും അടിസ്ഥാനപരമായ ചോദന അനുഭൂതിയാണ്. സാഹിത്യചരിത്രം പഠിക്കാനോ ,വ്യാഖ്യാനത്തിൽ ഏർപ്പെടാനോ ,ഭാഷാശാസ്ത്രം വിശകലനം ചെയ്യാനോ അല്ല ഒരാൾ വായിക്കുന്നത് .ഇതെല്ലാം ആവശ്യമായി വന്നേക്കാം. എന്നാൽ ഇതിനെല്ലാം രണ്ടാം സ്ഥാനമേയുള്ളു. പ്രഥമ പരിഗണന കൃതിയിലെ സൗന്ദര്യത്തിനാണ്. ആനന്ദിൻ്റെ 'ആൾക്കൂട്ടം' വായിക്കുന്നത് മുംബൈയിലെ ജീവിതം പഠിക്കാനല്ലല്ലോ . കുഞ്ഞബ്ദുള്ളയുടെ 'മരുന്ന്' വായിക്കുന്നത് ആശുപത്രികിടക്കകളെക്കുറിച്ചുള്ള ഗവേഷണത്തിൻ്റെ ഭാഗമായിയിരിക്കുകയില്ല.

സാഹിത്യം എന്ന അനുഭവത്തിന് വേണ്ടിയാണ് വായിക്കുന്നത്. സഹൃദയത്വം എന്ന വാക്ക് പഴയതാണെങ്കിലും, ശുദ്ധമായ വൈകാരിക വിനിമയങ്ങളും  ഭാവനാപൂർണമായ ആത്മായനങ്ങളും  വായിക്കുമ്പോൾ സംഭവിക്കുന്നുണ്ട്.എന്നാൽ ശ്രീജന് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. അദ്ദേഹത്തിൻ്റേത് വരണ്ട ചിന്തകളാണ്; സൗഹൃദയത്വത്തിനു എതിരാണത്.
സാഹിത്യവിമർശകൻ്റെ സിദ്ധി  പരിശോധിക്കുന്ന അടിസ്ഥാനഘടകം അയാൾക്ക് കഥയോ കവിതയോ  ആസ്വദിക്കാൻ ശേഷിയുണ്ടോ എന്നതാണ്. എന്നാൽ കൃതി ആസ്വദിക്കാൻ കഴിവില്ലാത്തവരും വിമർശനം എഴുതാറുണ്ട്. അവർ സാധാരണയായി ചെയ്യുന്നത് അനാവശ്യമായി സാഹിത്യചരിത്രത്തിലേക്കോ ,ഛന്ദസ്സിലേക്കോ ,വ്യാഖ്യാനശാസ്ത്രത്തിലേക്കോ എടുത്തു ചാടുക എന്നതാണ്. അവർ ആസ്വാദനത്തിനു പുറത്തുള്ള സകലതും ചർച്ച ചെയ്യും. എന്തെന്നാൽ അവർക്ക് തങ്ങളുടെ ആസ്വാദനദാരിദ്ര്യം മറച്ചുവയ്ക്കാനുണ്ട്.  സാഹിത്യം ഒരു ഭാഷാസൃഷ്ടിയായിരിക്കെ വാക്കുകളുടെ ഉപയോഗവും അതുണ്ടാക്കുന്ന അനുരണനങ്ങളും വായനയിൽനിന്ന് ഒഴിവാക്കാനാവില്ല.

ശ്രീജനെ ആസ്വാദനശേഷിയില്ലാത്ത നിരൂപകൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം മറ്റുള്ളവർ ഇഷ്ടപ്പെടുന്ന കൃതി നല്ലതാണെന്ന് പറയാത്തതുകൊണ്ടല്ല; എഴുതുന്ന ലേഖനത്തിൽ ഹൃദയത്തോട് സംവദിക്കുന്ന യാതൊന്നുമില്ലാത്തതിനാലാണ് .ആ ഭാഷയിൽപോലും അതിൻ്റെ അടയാളങ്ങളില്ലേ? പുസ്തകം വായിക്കുമ്പോൾ ശ്രീജന് ആസ്വാദന ശേഷിയുണ്ടോ എന്ന് പരിശോധിക്കാൻ ആർക്കും കഴിയില്ലെന്ന വാദം പൊള്ളയാണ് .കാരണം, പുസ്തകം വായിച്ചശേഷം ശ്രീജൻ എഴുതുന്ന ലേഖനത്തിൽ അത് വ്യക്തമാകാതിരിക്കില്ല. ആസ്വാദനശേഷിയില്ലാത്തവരുടെ സമീപനവും ഭാഷയും അത് വിളിച്ചുപറയുക തന്നെ ചെയ്യും .

ആത്മീയ ഔന്നത്യം

ഒരു കവിത വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം നിരൂപണത്തിൽ പാടില്ല  എന്ന വാദം അസംബന്ധമാണ്. ഉത്തരാധുനികരുടെ സാഹിത്യബാഹ്യമായ താത്പര്യങ്ങളുടെ ഭാഗമാണിത്.വായനയിൽ നിന്നു കിട്ടുന്നത് സൗന്ദര്യവും അനുഭൂതികളും ആശയങ്ങളുമാണ്.
അതുണ്ടാകുന്നില്ലെങ്കിൽ ഹൃദയത്തിനു ചേരാത്ത മറ്റു പലതും എഴുതേണ്ടിവരും .മാത്യു ആർനോൾഡിൻ്റെ 'ഡോവർ ബീച്ച് വായിച്ചാസ്വദിക്കാൻ കഴിയാത്തവൻ ഇംഗ്ളീഷ് കവിതയുടെ ചരിത്രമെഴുതിയായിരിക്കും സ്വന്തം പരിമിതി മറച്ചുപിടിക്കുക.ശ്രീജൻ പറയുന്നതു പ്രകാരം 'ഡോവർ ബീച്ച്' വായിക്കുമ്പോഴുണ്ടാകുന്ന ആത്മീയമായ ഔന്നത്യം ഒരു വിമർശകൻ മറച്ചുപിടിക്കണമത്രേ !
പിന്നെ എന്താണ് എഴുതാനുള്ളത്? ഇംഗ്ലീഷ് കവിതയുടെ ചരിത്രമെഴുതുന്നതല്ല വിമർശനം. വിമർശനത്തിനു സൗന്ദര്യാനുഭവം ഒഴിവാക്കാനാവില്ല. സൗന്ദര്യാനുഭവം ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. ശരിയായ ആസ്വാദനശേഷിയില്ലാത്തവരാണ് മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നത്.

വായനക്കാർക്ക് സാഹിത്യം ആസ്വദിക്കാൻ കഴിവുള്ളവരാണെന്ന ചിന്ത നല്ലതാണ്. എന്നാൽ അതിനേക്കാൾ താഴേക്ക് വിമർശകൻ  പതിക്കരുത്. വായനക്കാർക്ക്  കഴിവുള്ളതുകൊണ്ട് തൻ്റെ  ആവശ്യമില്ലെന്ന് പറയുന്നത് വിമർശകൻ്റെ ഗതികേടാണ്.വായനക്കാർക്ക് വേണ്ടിയല്ല ഒരാൾ സാഹിത്യം വായിക്കുന്നത് .അവനവനു വേണ്ടിയാണ്.

പാശ്ചാത്യ കലാശാലകളിൽ തന്നെ വിമർശനത്തിലെ ഇത്തരം വരട്ടു വാദങ്ങൾക്കെതിരെ ശബ്ദമുയർന്നുകഴിഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രമുഖ ഇംഗ്ളീഷ് വിമർശകയായ കാതറിൻ ബെൽസി  'എ ഫ്യൂച്ചർ ഫോർ ക്രിട്ടിസിസം' എന്ന പുസ്തകത്തിൽ സാഹിത്യവായനയിൽ നിന്ന് സഹൃദയത്വം ചോർന്നുപോകുന്നത് ആപത്ക്കരമാണെന്ന് ചൂണ്ടിക്കാട്ടിയതോർക്കുന്നു.ഇത് സാഹിത്യത്തിൻ്റെ മരണത്തിൽ കൊണ്ടെത്തിക്കുമെന്നാണ് അവർ പറഞ്ഞത്.കൃതിയുടെ പാരായണ വേളയിൽ വിമർശകൻ തനിച്ചാകുകയാണ് ചെയ്യുന്നത്. ആ ഏകാന്തതയിലാണ് അയാൾ കലാകാരനായി സ്വയം പുനരാവിഷ്കരിക്കുന്നത്.

ശ്രീജന് കലയില്ല .പിന്നെങ്ങനെ അദ്ദേഹം എഴുതുന്നതിൽ കലയുണ്ടാകും ?സാഹിത്യകൃതിയുടെ  മഹത്വം നിലനിൽക്കുന്നത് അത് വായനക്കാരുടെ മനസ്സിലേക്ക് സന്തോഷം കൊണ്ടുവരുന്നതിനാലാണെന്ന്  ഉത്തരാധുനിക സാംസ്കാരിക പഠനങ്ങളുടെ വക്താക്കൾ മറന്നു പോയി എന്ന് ബെൽസി പറഞ്ഞത് ചിന്തിക്കേണ്ടതാണ് .കൃതിയിലെ വിഷാദഭാവത്തിൽപോലും പ്രത്യേകമായ ആനന്ദമാണ് വായനക്കാർ അനുഭവിക്കുന്നത്. ശോകാന്തമായ 'ചെമ്മീൻ' എന്ന നോവലും 'വീണപുവ് ' എന്ന കവിതയും അനുവാചകൻ്റെ മനസ്സിൽ ഗാനാത്മകമായ ആനന്ദം നിറയ്ക്കുന്നത് അതുകൊണ്ടാണ്.വിഷാദത്തിൽ തന്നെ സൗന്ദര്യവും ആനന്ദവുമുണ്ട്. എന്നാൽ ഇപ്പോൾ യൂണിവേഴ്സിറ്റി പ്രാദേശികകേന്ദ്രങ്ങളുടെയും സാഹിത്യ അക്കാദമി കേന്ദ്രങ്ങളുടെയും  നേതൃത്വത്തിൽ അധ്യാപകവിമർശനത്തെ വായനക്കാരിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്‌. സാഹിത്യം തങ്ങൾ ആസ്വദിക്കുകയില്ല, ബുദ്ധിപരമായി വിഘടിപ്പിക്കുകയേയുള്ളു എന്ന തലതിരിഞ്ഞ ചിന്തയാണ് ഈ കേന്ദ്ര ങ്ങൾ ഉല്പാദിപ്പിക്കുന്നത്.

സൂക്ഷ്മേന്ദ്രിയങ്ങൾ

സാഹിത്യാനുഭവത്തിൻ്റെ  സ്വകീയയമായ ഹൃദയപക്ഷങ്ങൾ, വൈകാരികമായ അനുരണനങ്ങൾ, സൂക്ഷ്മേന്ദ്രിയങ്ങളിലൂടെ ഉരുത്തിരിയുന്ന അറിവുകൾ എല്ലാം ഇപ്പോൾ വിസ്മരിക്കപ്പെടുകയാണ്.  പ്രകൃതിയിൽനിന്ന് നേരിട്ട്, ജീവിതത്തിൽനിന്ന് മറയില്ലാതെ രൂപപ്പെടുന്ന സാഹിത്യജ്ഞാനത്തിൻ്റെ  വിദൂരമായ ഒരിടത്തുപോലും ഈ സംവാദങ്ങൾ എത്തുന്നില്ല.വ്യക്തിഗതമായ യാഥാർഥ്യങ്ങളെയും ഭ്രമകല്പനകളെയും  തള്ളിക്കളയുന്ന യാഥാസ്ഥിതിക അക്കാദമിക് വിമർശനം വായനയെ സ്ഥൂലമാക്കുന്നു.

പ്രമുഖ അമെരിക്കൻ രാഷ്ട്രീയചിന്തകനായ ഫ്രാൻസിസ് ഫുക്കുയാമ പറഞ്ഞത് ഇന്നത്തെ ആവർത്തനവിരസമായ ചരിത്രഗതിയിൽ കാലം വിപരീതാർത്ഥങ്ങളുടെ മാനസികാവസ്ഥയായി രൂപാന്തരപ്പെടുന്നുവെന്നാണ്.യാതൊന്നിനെയും നമുക്ക് സമീപിക്കാൻ നിവൃത്തിയില്ല. അതെല്ലാം വിപരീതാർത്ഥമാവുകയാണ്. ചരിത്രത്തെ സമീപിക്കാനാവില്ല; വിധ്വംസകമായവിധം  വ്യാജമായിത്തീരുന്നു. വേദാന്തത്തെ സമീപിക്കാനാവില്ല; അത് യാന്ത്രികമെന്നപോലെ ഗണിതമാവുകയാണ്. സാഹിത്യത്തെ സമീപിക്കാനാവില്ല; അതിന് ഹൃദയഭാഷ നഷ്ടപ്പെടുകയും വരണ്ടതും ശൂന്യവുമായ ഭാഷാവ്യായാമം മാത്രമായി അധ:പതിക്കുകയും ചെയ്യുന്നു. ഫുക്കുയാമയുടെ ചിന്തയിൽ ഇത് തിന്മയിൽ അഭിരമിക്കാനുള്ള താൽപര്യമാണ്. സാഹിത്യത്തിന് ജീവിതവും മനുഷ്യത്വവും നഷ്ടമാകുകയാണെങ്കിൽ പിന്നെ ആര് എന്തെഴുതിയിട്ടും പ്രയോജനുണ്ടായിരിക്കുകയില്ല.

നുറുങ്ങുകൾ

1)വിഷാദഭരിതമായ ജീവിതം നയിക്കുന്ന ഒരുവളെ പ്രകൃതി തിരിച്ചറിയാതിരിക്കില്ല എന്ന് ശ്രീകല മനോജ് 'തിരിച്ചറിവ് '(സ്ത്രീശബ്ദം, നവംബർ) എന്ന കവിതയിൽ എഴുതുന്നു.

വേരറ്റു വീഴുന്ന
ചോലമരത്തിൻ്റെ
നിസ്സഹായതയോട്
എൻ്റെ പേര് ചോദിക്കുക .
വസന്തത്തെ തഴുകാൻ
മറന്നുപോയ
കാറ്റിനോട് എന്നെക്കുറിച്ചാരായുക!"

പ്രകൃതി ആരെയും തിരിച്ചറിയുന്നതല്ലെ ങ്കിലും ,നമുക്ക് നമ്മെത്തന്നെ അതിൽ കാണാനാകും.

2)'ആഗ്നേയശലഭങ്ങൾ'(കലാപൂർണ പബ്ലിക്കേഷൻസ്) എന്ന സമാഹാരത്തിലൂടെ നിസ്സാം .എൻ നഷ്ടപ്പെടുന്ന വൈകാരിക ലോകത്തിനു ഭാഷാപരമായ അസ്തിത്വം നല്കാൻ ശ്രമിക്കുന്നു. പ്രണയം ,സ്നേഹം, രമ്യത, ക്ഷമ തുടങ്ങിയ മഹത്തായ മൂല്യങ്ങളെല്ലാം മറന്നുപോയ ഈ കാലത്ത് കവികൾക്ക് അതെല്ലാം കണ്ടെത്താനായിരിക്കും പരിശ്രമിക്കേണ്ടി വരിക.

കവി എഴുതുന്നു :
"നിൻ്റെ ഹൃദയതടത്തിലെ
കൂട്ടിനുള്ളിൽ
എനിക്കുമൊരു
വേദിയൊരുക്കുമോ
പ്രിയതമേ ".

3)ആനന്ദകലാകേന്ദ്രം (തിരുവനന്തപുരം) ഡയറക്ടറും ചിത്രകാരനുമായ വിൻസൻ്റ് കാഞ്ഞിരംകുളത്തിൻ്റെ 'രഹസ്യം + പരസ്യം =സത്യം' എന്ന കവിതാസമാഹാരം ചിത്ര ,കാവ്യ സമന്വയമാണ്. വിൻസൻ്റിൻ്റെ കവിതകൾക്ക് പല ശൈലികൾ പിന്തുടരുന്ന കലാകാരന്മാർ ചിത്രങ്ങൾ വരച്ചു എന്ന സവിശേഷതയുണ്ട്.

"സത്യം തിരിച്ചറിയുക .
ഒന്നും നേടുവാനോ
നശിക്കുവാനോ ഇല്ല.
എല്ലാ ജീവജാലങ്ങളുടെയും 
പോലുള്ള ഒരു ജീവിതം മാത്രം".
എന്ന് കവി പറയുന്നത് നിസ്വനായ ഒരു  മനുഷ്യൻ്റെ മാനസികാവസ്ഥയായി ലോകം വിലയിരുത്തുന്നു. ലോകത്തെയാകട്ടെ കോവിഡിനുപോലും സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല.

4)എല്ലാവർക്കും അറിയുന്ന കോവിഡ് കാല വിശേഷങ്ങൾ കവിതയായി എഴുതിവച്ചിരിക്കുകയാണ് എസ് രമേശൻ 'ജയിലുകൾ '(പ്രസാധകൻ ,ഒക്ടോബർ ) .രമേശിനു കാവ്യാനുഭവമില്ല. വർത്തമാന പത്രത്തിൽ കാണുന്നതും കണ്മുന്നിൽ കാണുന്നതുമെല്ലാം അദ്ദേഹം കവിത എന്ന ചിന്തയിൽ തയ്യാറെടുപ്പില്ലാതെ പകർത്തുകയാണ് .

'ഇപ്പോൾ മനസ്സിൽ
ചങ്ങാതിമാരില്ല 
സ്കൂളില്ല
സ്കൂൾ മുറ്റത്തെ
ഞാവൽമരമില്ല.
........
എങ്ങും മുഖാവരണങ്ങൾ'

ഇതൊക്കെ ആർക്കാണ് അറിയാത്തത് ? കവിക്ക് വേണ്ടത് സവിശേഷമായ കാഴ്ചയാണ്. അത് രമേശനില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ വലിയ കണ്ടുപിടിത്തം എന്ന മട്ടിൽ എഴുതാതിരിക്കുന്നതാണ് നല്ലത്. സർഗാത്മകതയുടെ സ്പർശംപോലുമില്ല.രമേശൻ്റെ കവനചിന്തകൾക്ക് പ്രസക്തിയില്ല .

5) സക്കറിയയെ രൂക്ഷമായി വിമർശിച്ചുകൊണ്ട്  ഡോ.പി.ശിവപ്രസാദ് എഴുതിയ 'സക്കറിയയുടെ കതിനവെടികൾ '(സാഹിത്യവിമർശം ,ഒക്ടോബർ)എന്ന ലേഖനം സമീപകാലസാഹിത്യത്തിൻ്റെ  ചരിത്രത്തിലേക്ക് കടന്നുചെല്ലുന്നു. സക്കറിയയിൽ രചനാപരമായ വളർച്ച കാണാനായില്ലെന്ന് ലേഖകൻ വിശദീകരിക്കുന്നു. അദ്ദേഹം എഴുതുന്നു: 'കൊച്ചുപുസ്തകങ്ങളിലെ  ഭാഷ സക്കറിയ പാരഡിയെന്ന നിലയിൽ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്.
'പ്രെയ്സ്  ദ് ലോർഡി'ലും 'എന്തുണ്ട് വിശേഷം പീലാത്തോസേ'യിലും 'ഇഷ്ടികയും ആശാരി'യിലും നാം അത് കണ്ടിട്ടുണ്ട്. അവിടെയും ഒരു  ഘട്ടം കഴിയുമ്പോൾ  ആവർത്തനവിരസമായ ഈ ശൈലി മടുപ്പിക്കുന്നുണ്ട് '.

6)ഒ.വി.വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിനു  അവാർഡ് കൊടുക്കാതിരുന്ന കേരള സാഹിത്യഅക്കാദമി ഖാലിദ് എന്ന നോവലിസ്റ്റിനു അവാർഡ് കൊടുത്തു. വിചിത്രവും വിവരംകെട്ടതുമായ കാഴ്ചപ്പാട്. റഷീദ് പാനൂർ ഇതിനെക്കുറിച്ച് 'സാഹിത്യവിമർശം' മാസികയിൽ (സാഹിത്യത്തിൻ്റെ  ചാണകക്കുഴിയിൽ കേരളസാഹിത്യഅക്കാദമി  എഴുതുന്നുണ്ട്.

7)മലയാളസാഹിത്യത്തിലെ  സ്ഥാപനങ്ങൾ എഴുത്തുകാരെ സൃഷ്ടിച്ച് അവരെക്കുറിച്ച് ചർച്ച നടത്തുകയാണ്. ഒരു എഴുത്തുകാരനെ സൃഷ്ടിക്കണമെങ്കിൽ അയാളുടെ കൃതിയുമായി ഷാർജ പുസ്തകോത്സവ വേദിയിൽ പോയാൽ മതി. അവിടെ വച്ചുതന്നെ അവാർഡ് കൊടുക്കണം.

8)ദീർഘകാലം ഡൽഹിയിലുണ്ടായിരുന്ന ഒ.വി.വിജയന് അവസാന കാലത്ത്  അവിടെ താമസിക്കാൻ ഒരിടം കിട്ടിയില്ല .ഒടുവിൽ രോഗവും സാമ്പത്തികപ്രയാസവും മൂലം നട്ടം തിരിഞ്ഞ വിജയൻ കോട്ടയത്ത്  സഹോദരി ഉഷയുടെ വീട്ടിലാണ് കഴിഞ്ഞത്. വളരെ പരിമിതമായ സാഹചര്യത്തിൽ ജീവിച്ച ആ കാലത്ത്  വിജയനു ഒന്നും എഴുതാനായില്ല. അദ്ദേഹം നിരാശനായിരുന്നു. വാക്കുകളുടെ ആ മഹാചക്രവർത്തിക്ക്  സംസാരിക്കാനാകുമായിരുന്നില്ല. കടലാസിൽ എഴുതിക്കാണിക്കുകയായിരുന്നു. എട്ടുകാലി, എണ്ണ ,അരിമ്പാറ തുടങ്ങിയ ഉഗ്രശബ്ദങ്ങളെ ആവാഹിച്ച കൃതികൾ എഴുതിയ വിജയനാണ് അങ്ങനെ നിശ്ശബ്ദതയിലേക്ക് ആണ്ടുപോയത്. അപ്പോൾ അദ്ദേഹത്തിന് ആ കൃതികളിലേക്ക്  ഒരു പ്രകാശവർഷത്തിൻ്റെ അകലമുണ്ടെന്നു തോന്നി.

9)കുറുക്കന്മാരും മുള്ളൻപന്നികളും എന്നീ രണ്ടു വിഭാഗങ്ങളായി എഴുത്തുകാരെ തരംതിരിച്ചത് ബ്രിട്ടീഷ് ചിന്തകനായ ഇസൈയ്യ ബെർലിനാണ്. കുറുക്കനു വിചിത്രമായ പല കാര്യങ്ങളും അറിയാം. മുള്ളൻപന്നിക്ക് ഒരേയൊരു കാര്യമേ അറിയൂ. ഇസയ്യ പറയുന്നു , ഷേക്സ്പിയർ കുറുക്കനും ടോൾസ്റ്റോയ് ,ദസ്തയെവ്സ്കി എന്നിവർ മുള്ളൻപന്നികളുണെന്ന്.ഇംഗ്ലീഷ് എഴുത്തുകാരനായ കോളിൻ വിത്സൻ ഇത് ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'ഞാനൊരു മുള്ളൻപന്നിയാണ് .എനിക്കൊരു  കാര്യമേ അറിയാവൂ; ഞാൻ അത്  ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പല കോണുകളിൽനിന്ന് അതിനെ സമീപിക്കുന്നു ,വ്യത്യസ്തമാക്കാൻ. എന്നാൽ അത് ഒരേ ഒരു കാര്യം തന്നെയാണ്.

 
Posted by m k harikumar at 10:26 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

അക്ഷരജാലകം /എം.കെ.ഹരികുമാർ/metrovartha nov 22, 2021



പ്രണയങ്ങളെ  സംവേദനക്ഷമമാക്കുന്നത് link
 
 

 

യാഥാർത്ഥ്യം എന്ന് പറഞ്ഞാൽ  എല്ലാവർക്കും സംവേദനക്ഷമമായ ഒരാശയമാണ് .'മെറ്റാമോഡേണിസം' എന്ന പുസ്തകമെഴുതിയ ജോസഫ്സൺ സ്റ്റോം യാഥാർത്ഥ്യത്തെ
വിശദീകരിക്കാനായി ഓസ്ട്രേലിയൻ തത്ത്വചിന്തകനായ മിഷേൽ ദെവിത്തിൻ്റെ ഒരു വാക്യം ഉദ്ധരിക്കുന്നു: 'ഒരു യഥാതഥവാദി വിശ്വസിക്കുന്നത് ഒരു വസ്തുവിനു വസ്തുനിഷ്ഠമായ നിലനില്പുണ്ടെന്നാണ്; അത് നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് തനതായ സ്വഭാവമുണ്ട്, നമ്മൾ എന്ത് വിശ്വസിച്ചാലും, ചിന്തിച്ചാലും, കണ്ടുപിടിച്ചാലും .മനസ്സിൻ്റെ ചിന്തകളിൽനിന്നും പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടാണ് അതിൻ്റെ നിലനിൽപ്പ്.' ഈ ബോധ്യമാണ് യഥാതഥവാദത്തെ നിലനിർത്തുന്നത് .സാഹിത്യകലയിൽ  ടോൾസ്റ്റോയ്, ദസ്തയെവ്സ്കി ,ചെക്കോവ് ,ഗോർക്കി തുടങ്ങിയവരൊക്കെ ഈ റിയലിസത്തിൽ നിന്നുകൊണ്ടാണ് എഴുതിയത്. റിയലിസത്തെ വ്യാഖ്യാനിക്കുന്നതാണ് അവരുടെ കല. എന്നാൽ ഈ നൂറ്റാണ്ട്  യാഥാർത്ഥ്യത്തെ ഒരു സാങ്കൽപ്പിക കഥയാക്കി മാറ്റിയിരിക്കുന്നു. നാം വസ്തുനിഷ്ഠമെന്ന് കരുതിയിരുന്ന പലതും തകർന്നുപോയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഉദയംചെയ്ത ഉത്തരാധുനികത ചരിത്രം, മനശാസ്ത്രം, പുരാണം, ദൈവചിന്ത, നരവംശശാസ്ത്രം, ശാസ്ത്രം തുടങ്ങിയവയുടെയെല്ലാം ഏകകേന്ദ്രവീക്ഷണത്തെ നിരാകരിച്ചുകൊണ്ട് പുതിയത് സൃഷ്ടിക്കുകയാണ് ചെയ്തത്.

ചരിത്രം അവസാനിച്ചുവെന്ന് അമെരിക്കൻ രാഷ്ട്രീയചിന്തകനായ ഫ്രാൻസിസ് ഫുക്കുയാമ പറഞ്ഞത് അതുകൊണ്ടാണ്. മനുഷ്യനിർമ്മിതമായ പ്രത്യയശാസ്ത്രങ്ങളുടെ വരുതിയിൽ നിർത്തിയുള്ള ഭരണം ഇനി അസാധ്യമായിരിക്കും; കാരണം സാങ്കേതികശാസ്ത്രം അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ക്ളബ് ഹൗസും വാട്സപ്പും മാത്രമല്ല ലോകത്തെ ഒരു ചെറുഗ്രാമംപോലെ അടുപ്പിച്ചത്; ഓരോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ടെക്കി ഭീമൻ കമ്പനികളും ലോകത്തെ നൂറു വർഷത്തിനു മുമ്പുള്ളതിനേക്കാൾ ആയിരം മടങ്ങ് വേഗമുള്ളതാക്കി.

ശരീരത്തിൻ്റെ ജീവിതം

ദൽഹിയിൽനിന്ന് കേരളത്തിലേക്ക് ഒരു കത്ത് അയച്ചുകിട്ടാൻ അഞ്ചു ദിവസം എടുത്തിരുന്ന സ്ഥാനത്ത് ഒരു സെക്കൻഡുകൊണ്ട് എത്രയോ ആയിരം സന്ദേശങ്ങൾ അയയ്ക്കാമെന്നു വന്നു.അതോടെ ജീവിതം അതിവേഗപാതയിലേക്ക് എത്തിയിരിക്കുന്നു.സമയത്തിൻ്റെ പ്രശ്നം പരിഹരിച്ച നമുക്ക് ഇനി അടുത്ത കടമ്പ എങ്ങനെ ശരീരത്തിൻ്റെ ജീവിതം നിലനിർത്താമെന്നതായിരിക്കും.സ്ഥലം, ഇപ്പോൾ വസ്തുനിഷ്ഠ യാഥാർത്ഥ്യമാണെങ്കിലും ,ഇൻറർനെറ്റിൽ പ്രതീതി എന്ന നിലയിൽ 'ഏക്കറുകണക്കി'നു സ്ഥലം ലഭ്യമാണ്.ഫേസ്ബുക്കിൽ ഒരാൾ ഒരു മാസം തുടർച്ചയായി പോസ്റ്റിട്ടാലും സ്ഥലം തീർന്നു എന്ന് പരാതിപ്പെടേണ്ടി വരില്ല. സ്ഥലത്തിനു വില കൊടുക്കേണ്ട.

വാൻ ഡെൻ അക്കർ ,അലിസൺ ഗിബോൺസ്, തിമോത്തിയോസ് വെർമ്യൂലൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച 'മെറ്റാമോഡേണിസം' എന്ന പുസ്തകത്തിൽ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലെ ദാർശനികപ്രശ്നങ്ങളാണ്  ചർച്ച ചെയ്യുന്നത്. ഉത്തര- ഉത്തരാധുനികത തന്നെയാണ് മെറ്റാമോഡേണിസം. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലുണ്ടായ ഉത്തരാധുനികമായ സ്വത്വവാദം, പ്രാദേശികവാദം, അപനിർമാണം, ഘടനാവാദം തുടങ്ങിയ ചിന്തകൾക്ക് ശേഷമുണ്ടായ പ്രവണതകളെയാകെ സംബോധന ചെയ്യാനാണ് ഈ പദം ഉപയോഗിക്കുന്നത്.

ബഹുധ്രുവ കേന്ദ്രീകരണം, ഡിജിറ്റൽ മനുഷ്യൻ ,ലൈവ് തുടങ്ങിയ ആശയങ്ങൾ ഈ നൂറ്റാണ്ടിൻ്റേതാണ്. കഥാകാരൻ അന്യവൽക്കരിക്കപ്പെടുന്ന ഇടമാണ് ഡിജിറ്റൽ ലോകം. അയാൾക്ക് ഡേറ്റകൊണ്ട് ഒന്നും വിനിമയം ചെയ്യാനാവില്ല. ആളുകൾ കൂട്ടമായി ഡേറ്റയുടെ വാഹകരാവുമ്പോൾ കഥാകൃത്തിനു വേണ്ടത് വ്യക്തിഗതമായ സൂക്ഷ്മതയും ജൈവപരമായ തിരിച്ചറിവുമാണ്.എന്തായിരിക്കും കഥാകൃത്ത് തൻ്റെ തൊട്ടടുത്ത 'യാഥാർത്ഥ്യ'മായി അവതരിപ്പിക്കാൻ പോകുന്നത്? യാഥാർത്ഥ്യം പഴയ രീതിയിലുള്ള വസ്തുനിഷ്ഠത ആയിരിക്കില്ല. താൻ ജീവിച്ചിരിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടത് അയാളുടെ ആവശ്യമാണ്. ഡേറ്റയുടെ വാഴ്ച അവസാനിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജീവൻ്റെ കാന്തിയും സ്വഭാവവും അയാൾക്ക് നിലനിർത്തേണ്ടിവരും. ജൈവപരമായി, ചരിത്രപരമായി, സ്ഥലകാലങ്ങളിൽ നിന്നുകൊണ്ട് സ്വയം ദർശിക്കുന്ന അവസ്ഥയിലേക്ക് കഥാകൃത്ത് തിരിച്ചുപോകുമ്പോഴാണ് ജ്ഞാനപരമായ പാരമ്പര്യങ്ങളെ നിരസിച്ചുകൊണ്ടുള്ള വ്യക്തിഗത കലാസങ്കേതങ്ങൾ ഉണ്ടാകുന്നത്.

കലാകാരൻ്റെ സാധ്യതകൾ

വെർമ്യൂലൻ പറയുന്നു ,കലയുടെ അഗാധത പരമ്പരാഗതമായ ജ്ഞാനശാസ്ത്രപ്രകാരം പങ്കുവയ്ക്കപ്പെടുന്ന ഒന്നല്ല; അതിന് കലാകാരൻ്റെ ആവിഷ്കാരസാധ്യതകൾ മാത്രമാണ് അവലംബമായിട്ടുള്ളത്. അയാൾ കലാപ്രവണതകളിൽനിന്ന് പുറത്തേക്ക് പോയി ,തൻ്റേത് മാത്രമായ പശ്ചാത്തലം സൃഷ്ടിക്കുന്നു.

കെ. പി. നിർമ്മൽൽകുമാർ വർഷങ്ങൾക്കു മുമ്പെഴുതിയ 'ബീർഷേബാ' എന്ന കഥയിൽ പ്രണയത്തെ സാമ്പ്രദായികമായിട്ടല്ല അവതരിപ്പിക്കുന്നത്. തൻ്റെ  വൈകാരിക സൂര്യന്മാർക്ക് ഭ്രാന്തുപിടിച്ചതിൻ്റെ ഓർമ്മക്കുറിപ്പാണ് കഥാകൃത്ത് എഴുതുന്നത്.ഇസ്രായേലിലെ ഒരു പുരാതനനഗരത്തിൻ്റെ പേരാണ് കഥാകൃത്ത് കാമുകിക്ക് നല്കിയിരിക്കുന്നത്. ഒരു കാമുകിയോടുള്ള സംഭാഷണത്തിൻ്റെ പാരമ്പര്യത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണിവിടെ. ഓർമ്മകളിൽ നിറയെ മുറിവാണ്. അതിൽ രക്തം വാർന്നൊലിക്കുകയാണ്. പ്രേമത്തിൻ്റെ  അനുഭവത്തെ ബ്രഹ്മാണ്ഡമായി കഥാകൃത്ത് ആവാഹിക്കുന്നു. തൻ്റെ  ജീവിതത്തിൻ്റെ സർവ്വമണ്ഡലങ്ങളെയും സ്വാധീനിക്കുന്ന പ്രേമാനുഭവമാണിത്.

'പ്രാചീനമായ നീതിബോധത്തിൽ,ചുംബിക്കാനിടയുള്ളിടത്തെല്ലാം, സുഗന്ധങ്ങൾ എറിഞ്ഞ സന്ധ്യ .ആറിത്തണുത്തീറനായ കാറ്റ്  കായലിൽനിന്നു പൊങ്ങി. തെക്കുപടിഞ്ഞാറൻ വേനൽക്കാല മേഘങ്ങളുടെ നിർദ്ധനതയിൽ കുടുങ്ങിയ സൂര്യൻ ബോൾഗാട്ടിയിൽ വിറച്ചു. രഘുബീർസിംഗ് ഛായാചിത്രം പോലെ നഗരം സുവർണചമയങ്ങൾ ഏറ്റു .അരികെ ,കായൽജലമാകട്ടെ ഓമനമുഖമായിതീർന്നു. ഉവ്വ് , കാരണമുണ്ടായിരുന്നു .അസംഗതമായ ഉൾപ്രേരണയിൽ അവൾ കൈ അയാൾക്ക് നേരെ നീട്ടി. അയാളുടെ പരുക്കേറ്റ ഉൾഭൂമികളിലേക്ക് ആ  കടൽകാക്കകൾ ആവേശത്തോടെ ഉയർന്നു'.

ഡിജിറ്റൽ ഡേറ്റകളുടെ മഹാപ്രവാഹത്തിൽ നട്ടംതിരിയുന്ന, ആത്മാവ് കൈമോശം വരുന്ന ഈ കാലത്ത് മനുഷ്യന് ജൈവാനുഭവം അനിവാര്യമാണ്. ഇൻറർനെറ്റ് മനുഷ്യരെ ശരീരമില്ലാതാക്കുമ്പോൾ , സ്ഥലകാലങ്ങളില്ലാതെ അലയാൻ വിധിക്കുമ്പോൾ മനുഷ്യനു അവൻ്റെ ശ്വാസോച്ഛ്വാസവും പ്രണയവും ജൈവപ്രേമവും നിലനിർത്തേണ്ടതുണ്ട്. അവ്യക്തകളുടെയും സന്ദിഗ്ദ്ധതകളുടെയും ലോകത്ത് സ്വയം എന്താണെന്ന് ഉറപ്പിക്കാൻ ഒരോ ജീവിയും പരിശ്രമിക്കുന്നു. മനുഷ്യനാകട്ടെ, അവൻ വേറെ എന്തോ ആണെന്ന് സങ്കല്പിപ്പിക്കുകയാണ്.

അങ്ങനെ അവന് സഹജാവബോധങ്ങൾ നഷ്ടപ്പെടുന്നു .അവൻ സ്വയമൊരു പ്രതീതിയാകുന്നു. ഈ മൂടൽമഞ്ഞിനെ ഭേദിക്കുകയാണ് നിർമ്മൽകുമാർ 'ബീർഷേബാ'യിലുടെ ചെയ്യുന്നത്.

'നീയപ്പോൾ എൻ്റെ മുമ്പിൽ ഉന്മാദജനകമായി മുടിയഴിച്ചിട്ടുല്ലസിക്കുകയില്ല. തൊണ്ടു ചീഞ്ഞ ഓർമ്മകൾക്ക് ചുറ്റും ഇയ്യാംപാറ്റകൾ അടിഞ്ഞ  നക്ഷത്രവിളക്കുകൾ .എനിക്ക് നിന്നെ ബോൾഗാട്ടിയിൽ തന്നെ ഉപേക്ഷിക്കാം. എൻ്റെ നിരായുധമായ അന്തർമണ്ഡലങ്ങൾ വീണ്ടുകീറുവാൻ  ഞാൻ നിന്നെ അനുവദിക്കുകയില്ല'.

ഈ വിവരണം നിർമ്മൽകുമാർ എന്ന എഴുത്തുകാരൻ്റെ സാധ്യതയാണ്. അത് കേവല യാഥാർത്ഥ്യമല്ല ;തൻ്റെ  അസ്തിത്വത്തെക്കുറിച്ചുള്ള അപൂർവ്വമായ അറിവുകളെ അവിഷ്കരിക്കുന്നതിനായി കഥാകൃത്ത് ഒരു പശ്ചാത്തലമൊരുക്കുകയാണ്.ഇതാകട്ടെ പരമ്പരാഗതമായ ജ്ഞാനശാസ്ത്രപ്രകാരമുള്ള ഘടനയിലല്ല എഴുതപ്പെട്ടിരിക്കുന്നത്. മറ്റൊരാളോട് പങ്കുവെക്കാൻ കഴിയുമോ എന്നുപോലും ശങ്കിക്കാവുന്ന മേഖലയാണിത്. പങ്കുവയ്ക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ. അതിൻ്റെ മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കേണ്ടി വരുന്നത് മനുഷ്യജീവിതത്തിനു ആഴം വർദ്ധിപ്പിക്കുകയാണ്.

മനുഷ്യൻ എന്ന പക്ഷി

ഇളവൂർ ശ്രീകുമാറിൻ്റെ 'രാത്രിവേനൽ'(പച്ചമലയാളം) എന്ന കഥാസമാഹാരം വായിച്ചതേയുള്ളു. അതിരുകൾ ഭേദിക്കാൻ ശേഷിയുള്ള കഥാകൃത്താണ് ഇളവൂർ .സ്ഥിരം  ചാലുകളിലൂടെ ഒഴുകിപ്പരന്ന കഥാകൃത്തുക്കളുടെ നിലയിലല്ല ഇളവൂരിൻ്റെ സ്ഥാനം .മനഷ്യൻ വെറും മെഷീനായി മാറുന്ന ആധുനിക നാഗരികതയിൽ കൂടുതൽ വിപുലമായ സംവേദനങ്ങൾക്കായി ഉത്സുകനാവുന്ന കഥാകൃത്തിനെ 'ഓർണിത്തോളജിയുടെ സാധ്യതകൾ' എന്ന കഥയിൽ കാണാം. പക്ഷി നിരീക്ഷകരുടെ ആവശ്യം ശരിക്കും പക്ഷികളെ നിരീക്ഷിക്കുകയാണോ? അതോ മനുഷ്യൻ്റെയുള്ളിലെ പക്ഷിയെ  കണ്ടെത്തുകയോ ?

'സ്കോട്ട്‌ലൻഡിലെ പർവ്വത പ്രദേശങ്ങളിൽ രണ്ടായിരം അടി ഉയരെ കൂടുകെട്ടിപ്പാർക്കുന്ന ,യൂറോപ്യൻ ഇതിഹാസങ്ങളിൽ വിശുദ്ധാത്മാക്കളുടെ അവതാരമായി കൊണ്ടാടപ്പെടുന്ന ഡോട്ടെറൽ എന്നറിയപ്പെടുന്ന പുള്ളിക്കുരുവികളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് പക്ഷികളും ആത്മാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്നാ ഡാൽമി  വാചാലയായതും ഉപനിഷത്തുക്കളെ  ഉദ്ധരിച്ചുകൊണ്ട് കർമ്മപരമ്പരകളുടെ ആവർത്തനത്തെക്കുറിച്ച് വലിയൊരു കണ്ടുപിടിത്തംപോലെ എന്നോട് പറഞ്ഞതും. ഒരു പക്ഷേ, കഴിഞ്ഞ ജന്മത്തിലെയോ വരും ജന്മത്തിലെയോ  പക്ഷികളായിരിക്കാം നമ്മളെന്ന് ഒരു വെളിപാടുപോലെ വെളിപ്പെടുത്തിയതും പിന്നെ അലസമായി അടുത്ത് കിടന്നിരുന്ന കല്ലെടുത്തു തടാകക്കരയിൽ ഇരയിൽ ശ്രദ്ധാലുവായിരുന്ന പൊൻമാനിനെ എറിഞ്ഞതും പക്ഷി പിടഞ്ഞു വീണപ്പോൾ 'എൻ്റെ ലക്ഷ്യമെങ്ങനെ' എന്ന് ആഹ്ലാദപൂർവ്വം ചോദിച്ചതും'.

മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: പക്ഷികളില്ലായിരുന്നെങ്കിൽ മനുഷ്യന് ലാസ്യവും ഗീതവും അപ്രാപ്യമായിരുന്നുവെന്ന് നീ തന്നെ പറഞ്ഞിട്ടില്ലേ ? റാല്ലിഡേ കുടുംബത്തിൽപ്പെട്ട നീർക്കോഴികൾ...'

ഏത് മനസും ഒരു പക്ഷിക്കൂടാണ് ,ഏത് മനുഷ്യനും ഒരു പക്ഷിയാണ് എന്ന വീക്ഷണത്തിൽ കഥ എത്തിയിരിക്കുകയാണ്. ഇന്നത്തെ കഥാകൃത്ത് തൻ്റെ സ്വന്തം സാധ്യതകളിലാണ് വിശ്വസിക്കുന്നത്. സ്ഥിരം ഒഴുക്കിൻ്റെ വഴി വിട്ട് അവനവനിലെ അറിയപ്പെടാത്ത ഭൂപ്രദേശങ്ങൾ കണ്ടെത്തുന്നതിലാണ്  കഥാകൃത്ത് അഭിരമിക്കുന്നത് .ഇത് അത്യന്തം ഗൗരവമുള്ള ഒരു യാത്രയാണ്.

ഉള്ളിലെ താപം

കെ.പി. നിർമ്മൽകുമാർ എഴുതുന്നത് പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ അല്ല.'ബീർഷേബാ പിന്നെയും നിന്നെ ഓർത്ത് 'എന്ന കഥയിൽ ആത്മാവിനെ ആകെ ആവേശിച്ച ,സിരകളെ ഞെരുക്കിയ ഒരു യുവതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കുടുംബമുള്ള ഒരു യുവാവിന് തൻ്റെ സഹപ്രവർത്തകയോട് തോന്നുന്ന പ്രണയമാണത്. ആ പ്രണയം സമൂഹ നിർമ്മിതിയല്ല. അയാൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരഗ്നിനാളമാണത്. അതയാൾക്ക് വേണം ,ചൂടിൽ അമരാനും സ്വപ്നങ്ങളിൽ  നീന്താനും.തൻ്റെ അസ്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അയാൾക്ക് അറിയാം. എന്നാൽ അതിൽനിന്ന് ഒഴിയാൻ അയാൾക്കാവില്ല .ആത്മലോകങ്ങളിൽ അയാൾ അതിൻ്റെ പീഡനത്തിനായി നിന്നുകൊടുക്കുന്നു. അയാൾക്ക് സ്വയം മുറിവേല്പിക്കണം. അതിൽ നിന്ന് ഉന്മാദം കണ്ടുപിടിക്കണം.കാരണം ,ജീവിച്ചിരിക്കുന്നത് അതിശയകരമായ അറിവാണ്. അതിൻ്റെ ലഹരി സാമൂഹികനിർമിതിയായി ചുരുക്കാൻ അയാൾ തയ്യാറല്ല. തൻ്റെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആധികൾക്ക് ഭൗതികലോകം ചെവികൊടുക്കുന്നില്ലെങ്കിലും ,അയാൾക്ക് അവഗണിക്കാനാവില്ല .അയാൾ ചുറ്റുപാടിനെ സംവേദനക്ഷമമാക്കുന്നത് സ്വന്തം അന്തരംഗത്തിലെ താപംകൊണ്ടാണ്.

നുറുങ്ങുകൾ

1)ദസ്തയെവ്‌സ്കിയുടെ ഇരുനൂറാം പിറന്നാൾ മലയാള മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. ദീപിക വാർഷികപ്പതിപ്പിൽ ദസ്തയെവ്സ്കി സിമ്പോസിയമുണ്ടായിരുന്നു. ഓൺലൈൻ മാധ്യമങ്ങളും ദസ്തയേവ്സ്കിയെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.വിവർത്തനത്തിലൂടെയും അല്ലാതെയും ദസ്തയെവ്സ്കി ഇന്ന് മലയാളത്തിലെ ഒരു സാഹിത്യകാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ കാമുകിയായിരുന്ന  അന്നയ്ക്കുപോലും മലയാളത്തിൽ  ആരാധകരുണ്ട്.അന്നയുമായി ബന്ധമുണ്ടായിപ്പോയതുകൊണ്ട് ആ വലിയ ധിഷണാശാലിയെ  പ്രണയത്തിലേക്കും ചൂതാട്ടത്തിലേക്കും ചുരുക്കുന്നവരുണ്ട്.

ദസ്തയെവ്സ്കി നോവലെഴുതാൻ വേണ്ടി തയ്യാറാക്കിയ നോട്ടുബുക്കുകൾ ഇരുപതുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ നോട്ടുബുക്കുകളെ ആസ്പദമാക്കി എ. ജയകുമാർ എഴുതിയ 'ഡോസ്റ്റോവ്സ്കിയുടെ സർഗസപര്യ'(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) ഓർമ്മയിൽ മായാതെ നില്ക്കുകയാണ്. ഒരു ഗവേഷകൻ്റെയും സത്യാന്വേഷകൻ്റെയും മനസിലൂടെയാണ് ജയകുമാർ അത് ചെയ്തത്.യശ:ശരീരനായ ജയകുമാറിനെ ഓർക്കാതെ ഈ ദസ്തയെവ്സ്കി ചർച്ച പൂർത്തിയാകില്ലെന്നു തോന്നുന്നു.

2)പ്രസിദ്ധ സംവിധായകനായ മണി കൗളിനെക്കുറിച്ച് പി. കെ .സുരേന്ദ്രൻ എഴുതിയ ലേഖനം (സിനിമയിലെ ഒറ്റപ്പെട്ട മനുഷ്യൻ ,ഗ്രന്ഥാലോകം ,ഒക്ടോബർ )ശ്രദ്ധയാകർഷിക്കുന്നു. മികച്ച സിനിമകളെപ്പറ്റി ഇപ്പോൾ ആരും തന്നെ എഴുതുന്നില്ല. സിനിമയിലെ കല ചർച്ച ചെയ്യാൻ ഓൺലൈനിൽ പോലും ഒരു പ്രസിദ്ധീകരണമില്ല .ലേഖനത്തിൽ സംവേദനം എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ സൃഷ്ടിക്കുന്നുണ്ട് .കലാകാരൻ ഒരു സൃഷ്ടിയിലൂടെ ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും അത് അനുവാചകർ മനസ്സിലാക്കുന്നതാണ് സംവേദനമെന്നും പറയുന്നത് യാന്ത്രികമായ സമീപനമാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെടുന്നു.
"സംവേദനത്തിൽ വിള്ളലുകൾ ഉണ്ടാകുന്ന കാര്യം ഇവിടെ വിസ്മരിക്കപ്പെടുന്നു. അതായത് ,സംവേദനം എന്നാൽ ഏകദിശാമാർഗ്ഗത്തിലൂടെയുള്ള സംപ്രേഷണം അല്ലെന്നും അത് പല തലങ്ങളിലൂടെ അനുഭവവേദ്യമാകുന്ന പ്രക്രിയയാണെന്നും ഇവിടെ വിസ്മരിക്കപ്പെടുന്നു. ഈ പ്രക്രിയയാകട്ടെ അനുവാചകൻ്റെ ആർജിതബോധം, സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ അവസ്ഥ ,മാധ്യമപരിചയം എന്നിവയൊക്കെ  ആധാരമാക്കിയുള്ളതാണ് " - ലേഖകൻ എഴുതുന്നു.
സംവേദനം എന്നത് അനുവാചകൻ്റെ ഒരു പങ്കെടുക്കലാണ് .അതിൽ സൃഷ്ടിയുടെ അംശമുണ്ട്.

3)ടി.ആർ. ഉദയകുമാറിൻ്റെ പെയിൻ്റിംഗുകളെക്കുറിച്ച് ജോണി എം. എൽ (അതീതയാഥാർത്ഥ്യഭാഷയും വർത്തമാനകാലത്തിൻ്റെ ദൃശ്യപ്പൊരുളും ,ചിത്രവാർത്ത, ഒക്ടോബർ) എഴുതുന്നു.
ഉദയകുമാറിൻ്റെ കല കേവലം ആനന്ദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന് രാഷ്ട്രീയ, സാമൂഹിക വിവക്ഷകളുണ്ടെന്നും  സ്ഥാപിക്കുകയാണ് ലേഖകൻ. നിരന്തരമായി രൂപാന്തരം സംഭവിക്കുന്നതും പുതുമ ആവാഹിക്കുന്നതുമായ ഇടങ്ങളാണ് ഉദയകുമാറിൻ്റേതെന്ന് ജോണി പറയുന്നു .

4)ഏഴാച്ചേരിയുടെ 'കുട്ടനാടൻ ഗസൽ ചന്ദ്രിക' (പ്രഭാതരശ്മി ,ഒക്ടോബർ ) വായിച്ചു. കുറെ വാക്കുകൾ ഉപയോഗിച്ച് കുട്ടനാടൻ ഗ്രാമസൗന്ദര്യത്തെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആവിഷ്കാരത്തിന് കൃത്യതയോ ശക്തിയോ ഇല്ലാത്തതുകൊണ്ട് അനുവാചകൻ്റെ മനസ്സിലേക്ക് കയറുന്നില്ല.

"എത്ര ജന്മം കഴിഞ്ഞാലും
കുട്ടനാടൻ ഗസൽചന്ദ്രിക
നിത്യവിരഹിണിപോലെയെന്നിൽ
നീറി നിൽക്കുന്നു!
ഭിന്നരാഗങ്ങളിൽ, താള
ത്തിളക്കങ്ങളിലൂടെയിവനെ
അന്നപൂർണിപുരത്തേയ്ക്കിവൾ കൊണ്ടുപോകുന്നു " .

5)കെ.വി.സുമിത്ര എഴുതിയ 'ഋതു ,അതിനു നീയെന്നു പേര് ' (പ്രസാധകൻ, നവംബർ )ഒരു പ്രണയകവിതയാണ്.

"സ്വർഗ്ഗീയമല്ലാത്ത
ഒന്നിലും നീയില്ല
അതൊരു ജീവനഗീതമാണ് പ്രണയത്തിൻ്റെ
ആമ്പൽ പൂപോലെ...
നിർമ്മലതയുടെ ശരത്കാലമാണ് മഴവില്ലിൻ്റെ താളലയംപോലെ "

ഇതുപോലെ കാല്പനിക ബിംബങ്ങൾകൊണ്ട് പ്രണയത്തെ വിവരിക്കുന്നത് സിനിമാഗാനങ്ങൾക്ക് കൊള്ളാം; കവിതയ്ക്ക് നന്നല്ല . ഇത്തരം പ്രയോഗങ്ങൾ ആവർത്തനവിരസവും അർത്ഥരഹിതവുമാണ്. പ്രണയം പലരും കരുതുന്നപോലെ നിർഗുണമല്ല; അതിൽ നിറയെ സംഘർഷങ്ങളാണ്. പലപ്പോഴും ,രണ്ടുപേർ പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും അവർക്കിടയിൽ നരകം ശക്തമായി പ്രവർത്തിക്കുന്നുണ്ടാകും.പൂർണതയ്ക്കു വേണ്ടിയുള്ള കലഹം വ്യക്തിഗതമായ അസൂയയായി മാറും. ഒരാൾ താഴോട്ടിറങ്ങി വന്നാൽ ,തുറന്നു സ്നേഹിച്ചാൽ മറ്റൊരാൾക്ക് കിട്ടിയേക്കാവുന്ന സന്തോഷത്തോട് തോന്നുന്ന അസൂയ ഒരു ഘടകമാണ്.
ചിലർ അങ്ങനെയും ചിന്തിക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്നതു തന്നെ കടംകഥയാണ് ;അകലുന്നതുപോലെ.

6)പി.ബി. ഹൃഷികേശൻ്റെ 'ഒന്നടുത്തു വരാമോ നീ 'എന്ന  കവിതാസമാഹാരം വായിച്ചു. സമകാലികജീവിതത്തിൽനിന്ന് കവിതയെ സ്വാംശീകരിക്കുകയാണ് ഈ കവി.
"കാലവും നിങ്ങളും ഞാനും
നഗരവും
കുത്തിയൊലിച്ചുപോകുമ്പോൾ പാതിരാവിൻ പാപഭാരം
ചുമക്കുന്ന
പാതവക്കത്തൊരു മുക്കിൽ
പാതി വിരിഞ്ഞു തുടുത്ത
പൂവൊന്നിതാ
പാവം പുലരിയാണത്രേ... "

7)പ്രമുഖ ഉത്തരാധുനിക ചിന്തകനും ഇന്ത്യക്കാരനുമായ ഹോമി കെ.ഭാഭ അമെരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറാണ്. അദ്ദേഹത്തിൻ്റെ 'ദ് ലൊക്കേഷൻ ഓഫ് കൾച്ചർ ' എന്ന ഗ്രന്ഥം സാമ്രാജ്യത്വാനന്തര കാലഘട്ടത്തിൻ്റെ സാംസ്കാരിക ഉൽപ്പന്നങ്ങളെക്കുറിച്ചാണ്  പ്രതിപാദിക്കുന്നത്. പാശ്ചാത്യ ആധുനികതയെ ചെറുക്കുന്നതിനാണ്  സാമ്രാജ്യത്വാനന്തര കാലത്തെ രാജ്യങ്ങളിൽ സാംസ്കാരികലോകം പ്രവർത്തിച്ചതെന്ന് ഭാഭ വിലയിരുത്തുന്നു.
ആധുനികതയെ നവീകരിക്കേണ്ടത് ഭാഷാപരമായ ഒരു വീണ്ടെടുപ്പിലൂടെയും   പ്രാദേശികമായ സാംസ്കാരിക പ്രതിനിധാനങ്ങളിലൂടെയും ആയിരിക്കണമത്രേ.
ഓരോ ചെറിയ പ്രദേശത്തിൻ്റെയും ജീവിതരീതിയും കലയും എത്ര വൈരുധ്യാത്മകമാണെങ്കിലും, അവയെല്ലാം ചേർന്ന് ആഗോളതലത്തിൽ ഒരു ബദൽ സംസ്കാരചരിത്രം സൃഷ്ടിക്കുകയാണെന്ന് ഭാഭ ചിന്തിക്കുന്നു.

8)കവിതയ്ക്ക് ലോകത്തിൽ ഒരിടത്തും കാര്യമായ തോതിൽ വായനക്കാരില്ലെന്ന് പ്രസിദ്ധ കരീബിയൻ കവി ഡെറക് വാൽകോട്ട് (1930- 2017) പറഞ്ഞതോർക്കുന്നു.
ന്യൂയോർക്കിൽപോലും കവിത വായിക്കാൻ പോയാൽ നിരാശപ്പെടണമത്രേ. നൂറിൽ താഴെ ആളുകളേ എത്താറുള്ളു; ഇതിലും ഭേദമാണ് കരീബിയൻ നാടുകളിൽ . വാൽകോട്ടിനു 1992 ൽ  സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു .അദേഹം എഴുതിയ 'വാട്ട് ദ് ട്വിലൈറ്റ് സേയ്സ് :ആൻ ഓവർച്ചർ' എന്ന ലേഖനത്തിൽ സ്വന്തം നാട്ടിലെ കലാ ,നാടകാനുഭവങ്ങൾ പരിശോധിക്കുന്നു.

9)മലയാളകഥയിൽ ചില എഴുത്തുകാർ രണ്ടു തരം കഥകളാണ് തയ്യാറാക്കുന്നത്. പ്രശസ്തമായ  പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി എഴുതുമ്പോൾ തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ കൊടുക്കുന്നു. എന്നാൽ സർക്കുലേഷൻ കുറഞ്ഞ മാഗസിനുകൾക്ക് എഴുതുമ്പോൾ ശരിക്കും ഉഴപ്പുന്നു .ഒരു കഥാകൃത്തിന് ഈ മനോഭാവം ചേരുകയില്ല. അങ്ങേയറ്റം ഹീനമാണ് ഈ നിലപാട്.

 






 

Posted by m k harikumar at 10:21 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

അക്ഷരജാലകം /എം.കെ.ഹരികുമാർ metrovartha nov 15, 2021

 

നിഗൂഢതയുടെ നേർക്ക് link 

 




 



















റഷ്യയിലെ പ്രമുഖ സാഹിത്യസൈദ്ധാന്തികനും സാഹിത്യശാസ്ത്രജ്ഞനുമായ യൂറി തൈന്യനോവിൻ്റെ 'പെർമനൻ്റ്  എവല്യൂഷൻ' എന്ന പുസ്തകത്തെക്കുറിച്ച് ഓസ്ടിയൻ- അമെരിക്കൻ കവിയും വിമർശകയുമായ മാർജോരീ പെർലോഫ് 'ലോസ് ഏഞ്ചൽസ് റിവ്യു ഓഫ് ബുക്സി'ൽ എഴുതിയ ലേഖനം ഒരു കാലഘട്ടത്തിൻ്റെ സാഹിത്യ സംസ്കാരത്തോടുള്ള കൂറ് പ്രതിജ്ഞ ചെയ്തതുപോലെ തോന്നി.

കാരണം ,തൈന്യനോവ് ഘടനാവാദ ചിന്തയുടെ മുൻഗാമിയാണെങ്കിലും , യൂറോപ്യൻ സാഹിത്യചിന്തകർ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. സാഹിത്യത്തെ ഒരു ശാസ്ത്രമാക്കി വികസിപ്പിച്ച തൈന്യനോവ് കഴിഞ്ഞ നൂറ്റാണ്ടിലെ ,വായനയെക്കുറിച്ചുള്ള ചർച്ചകളിൽ വർധിച്ച സാംഗത്യത്തോടെ ഇടം പിടിക്കേണ്ടതായിരുന്നു.അതുകൊണ്ടാണ് രണ്ടുപേർ ചേർന്ന് (ഐൻസ്ലി മോഴ്സ്, ഫിലിപ്പ് റെഡ്കോ )എഡിറ്റു ചെയ്തു പുറത്തിറക്കിയ പുസ്തകമാണെങ്കിലും അതിനെക്കുറിച്ചുള്ള ചർച്ച ഒരു പ്രചോദനമായി അനുഭവപ്പെട്ടത്.ചില ഉൾക്കാഴ്ചകൾ നമ്മെ സ്വാധീനിക്കാതിരിക്കില്ല . സാഹിത്യരചന ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും എന്നാൽ അത് ഒരു സാഹിത്യവ്യവസ്ഥയുടെ ഭാഗമാണെന്നും ത്യാനിയാനോവ് സമർത്ഥിക്കുന്നു.

ശൈലി ,രഹസ്യം

'സാഹിത്യത്തിൽ വ്യക്തിഗതമായ ഒരു സൃഷ്ടി ഇല്ലെന്നു തന്നെ പറയാം'- അദ്ദേഹം എഴുതുന്നു.'ഡോസ്റ്റോയെവ്സ്കി ആൻഡ് ഗോഗോൾ' എന്ന ലേഖനത്തിൽ അദ്ദേഹം ഉന്നയിക്കുന്ന ,സാഹിത്യചരിത്രത്തെപ്പറ്റിയുള്ള തർക്കത്തെ പെർലോഭ് ഇങ്ങനെ വിശകലനം ചെയ്യുന്നു:  'സാഹിത്യചരിത്രം ഒരു നേർരേഖയല്ല; മറിച്ച് അത് ഒരു വിച്‌ഛേദമാണ്. എന്തിനോടോ ഉള്ള ഒരു പ്രതിഷേധമാണ്. പഴയ ഒരു വ്യവസ്ഥയെ നശിപ്പിച്ച് അതിനെ  പുനരേകീകരിക്കുകയാണ്. ദസ്തയെവ്സ്കി ചെയ്തത് ഗോഗോളിൻ്റെ രൂപകങ്ങളെ തൻ്റേതായ നിലയിൽ  പരിഷ്‌കരിക്കുകയായിരുന്നത്രേ. വിവിധ ലക്ഷ്യങ്ങളോടെ ദസ്തയെവ്സ്കി ഗോഗോളിൻ്റെ ശൈലിയെയും ഫലിതത്തെയും യഥാക്രമം ശൈലീശാസ്ത്രമായും പാരഡിയായും രൂപാന്തരപ്പെടുത്തി " .

ഒരു ശൈലി ഉണ്ടാകുന്നത് വ്യത്യസ്ത കാലഘട്ടങ്ങളെ ചൂഴുന്ന ഒരു വ്യവസ്ഥയിൽ നിന്നാണ്. അത് കേവലം ഒരു വ്യക്തി ഒറ്റയ്ക്കു കണ്ടെത്തുന്നതല്ല . സാഹിത്യരചനയിൽ ഒരു സാഹസികയാത്രയുണ്ട്. അതേറ്റെടുക്കുന്നവർ വിരളമാണ്.സാഹസികകൃത്യം ഏറ്റെടുത്തതുകൊണ്ട് വിജയിക്കണമെന്നില്ല .രചനയുടെ കാര്യത്തിൽ ഒരെഴുത്തുകാരനും ഗാരൻ്റിയില്ല.ചിലപ്പോൾ പരീക്ഷണമായി നില്ക്കുന്നതാണ് നല്ലത്;വിജയത്തെക്കുറിച്ച് ചിന്തിക്കരുത്. എഴുതിക്കഴിയുന്നതോടെ വ്യക്തിഗതമായ ഒരു കുരുക്കായി മാറുകയാണ് സാഹിത്യരചന. അത് മറ്റൊരാൾക്ക് പരിഹരിക്കാനാവില്ല.     സുശിക്ഷിതനായ ഒരു വായനക്കാരന് അതിനെക്കുറിച്ച് രൂപപ്പെടുത്താൻ കഴിയുന്ന ബോധ്യപ്പെടൽ പരമപ്രധാനമാണ്.
ഹെമിംഗ്വേ പറഞ്ഞു ,താൻ എഴുതുന്ന കഥ വായിക്കുന്ന ഒരാൾക്ക് അത് അയാളുടെ ജീവിതത്തിൽ സംഭവിച്ചതായി തോന്നന്നമെന്ന് .മനസിലുള്ളത് മുഴുവൻ എഴുതരുത്; കറെ കാര്യങ്ങൾ എഴുതാതെ വിടണം. നമ്മുടെ ഉപബോധമനസ്സാണ് അത് എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എഴുതാനുള്ളത് എന്താണെന്ന് തീരുമാനിക്കുന്നതിൽ ഒരു മിസ്റ്റിക് തലമുണ്ട്. അതാണ് ജീവിതത്തിൻ്റെ നിഗൂഢതയെ ഭേദിക്കാൻ എഴുത്തുകാരനെ സഹായിക്കുന്നത്.

ലൈംഗികതയുടെ സമസ്യ

കെ. വി. മോഹൻകുമാർ  പൗരാണിക സാഹിത്യത്തെക്കുറിച്ചം മന:ശാസ്ത്രത്തെക്കുറിച്ചും അറിവു  നേടിയിട്ടുള്ളതായി മനസിലാക്കുന്നു.അദ്ദേഹം ആ അറിവ് തൻ്റെ കഥകളിൽ വിന്യസിക്കാറുണ്ട്.അദ്ദേഹം എഴുതിയ 'സൗന്ദര്യ ബിലഹരി '(പ്രസാധകൻ ,നവംബർ ) പല വിഷയങ്ങളെ കൂട്ടിഘടിപ്പിക്കാനുള്ള ശ്രമമാണ്. പക്ഷേ ,ഒരു കഥ എന്ന നിലയിൽ അതെല്ലാം കഥാബാഹ്യമായ ചർച്ചകളായി ശേഷിക്കുകയാണ്. സംഗീതം, നൃത്തം, ഫിസിക്സ്, വേദാന്തം, സെക്സ് എന്നിവയെല്ലാം ചേർത്ത് ഒരു മിശ്രിതമുണ്ടാക്കാനാവാം അദ്ദേഹം ഉദ്ദേശിച്ചത്. പാശ്ചാത്യ ഗ്രന്ഥങ്ങൾ കടന്നു വരുന്നുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും കഥയ്ക്ക് ഒരു പ്രയോജനവുമില്ല. വിവിധ ഉറവിടങ്ങളിൽനിന്നെത്തുന്ന ശാസ്ത്രങ്ങളെ അപഗ്രഥിച്ച് ഉദ്ഗ്രഥിച്ച് ഒരു നവാവബോധമാക്കാൻ കഥാകാരനു കഴിഞ്ഞില്ല .കഥാഘടനയിൽ ആ സ്വരസവിശേഷത കണ്ടില്ല.

ഒരു യുവതിയോടൊപ്പം സഞ്ചരിക്കുന്ന  മധ്യവയസ്കൻ്റെ ഭ്രാന്തൻ ചിന്തകളെന്ന് വിളിക്കാം. എന്നാൽ അതിനെല്ലാം അടിയിൽ സെക്സ് തന്നെയാണ് കഥാകൃത്ത് സംവേദനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. എല്ലാ  കലാരൂപങ്ങളുടെയും അടിയിൽ, പൊതുവേ പറയാവുന്ന ഒരു ലക്ഷ്യം ലൈംഗികതയാണെന്ന വസ്തുത തള്ളിക്കളിയുന്നില്ല .ലൈംഗികതയോടുള്ള മുഖാമുഖമാണ് സൗന്ദര്യമായിതീരുന്നതെന്നു പറയാം. എന്നാൽ ലൈംഗികത ഒരു പ്രേരകശക്തിയായി മാറി പിൻവാങ്ങി നിൽക്കുകയാണ് ചെയ്യാറുള്ളത്. കാരണം, ലൈംഗികത സൗന്ദര്യത്തിൻ്റെ പാരമ്യം എന്ന നിലയിൽ തീയാണ്.അതിലേക്ക് അടുക്കാനാവില്ല.  ഏത് കലാകാരനും സൗന്ദര്യത്തിൻ്റെ  മുന്നിൽ നിരായുധനാണ്. അവൻ്റെ ബോധത്തിന് അത്  ഉൾക്കൊള്ളാനാവില്ല. അവൻ ഭയക്കുകയോ വിഭ്രാമകമായവിധം പിന്തിരിയുകയോ ചെയ്യും. അപഭ്രംശം  സംഭവിക്കുന്നത് കലാകാരൻ്റെ വിധിയാണ്. പൂർണ്ണതയിൽ എത്തിച്ചേരാതിരിക്കുക എന്ന വിധി.

വി.എസ്.അനിൽകുമാർ അധികം എഴുതാറില്ല. പ്രചോദനം കുറവായതിനാലാകാം. ചില എഴുത്തുകാർ പ്രചോദനത്തിൻ്റെ  കാര്യത്തിൽ സമ്പന്നരായിരിക്കും.  അനിൽകുമാർ എഴുതിയ 'ഒരു റിപ്പബ്ളിക്കിൽ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 17) ബിട്ടു  എന്ന നായയുടെ കാഴ്ചപ്പാടിലൂടെ  കഥ പറയുകയാണ് .പലരും പറഞ്ഞ വഴികൾ തന്നെയാണ് അനിൽകുമാറും  തിരഞ്ഞെടുക്കുന്നത്. കൂട്ടിലടച്ചിട്ട നായയ്ക്കും ജീവിതമുണ്ട്. അനിൽകുമാറിൻ്റെ നായ പറയുന്നത് കേൾക്കാം: 'നായയ്ക്ക് ചെയ്യാനൊരു പണിയില്ല, ഇരിക്കാനൊട്ടു നേരവുമില്ല എന്ന് നിങ്ങളുടെ തന്നെ ഒരു പഴഞ്ചൊല്ലില്ലേ? ഞാനിങ്ങനെ ഒരേ ഇരിപ്പിരുന്നാൽ പാഴായിപ്പോകുന്നത് നിങ്ങളുടെ പഴഞ്ചൊല്ലുകളല്ലേ ? കൂടിനുള്ളിൽ, മുഴുവനായും ചുണകെട്ടുപോകുന്ന എന്നെത്തന്നെ വീണ്ടെടുക്കാനുള്ള ശ്രമമാണീ തിരിച്ചിൽ " .

അതിവൈകാരികത

കൂട്ടിൽ കിടക്കുന്ന നായയെക്കുറിച്ച് ഒരു ശരാശരി എഴുത്തുകാരന് ചിന്തിക്കാവുന്ന വിഷയങ്ങൾക്കപ്പുറത്ത്  യാതൊന്നും എഴുതാൻ അനിൽകുമാറിന് കഴിയുന്നില്ല. എല്ലാം പഴകിയ ഉപകരണങ്ങൾ മാത്രം; സമകാല ജീവിതത്തിൻ്റെ സൂക്ഷ്മമായ തലങ്ങളിലേക്ക് തുളച്ചുകയറുന്ന ഭാഷയോ യുക്തിയോ കഥാകൃത്തിൽ കണ്ടില്ല. ഇതൊക്കെ ഇന്നത്തെ ചുറ്റുപാടിൽ നിലവാരപ്പെട്ട ചിന്തകളാണ്. ഭാഷയെ ഒരായുധമാക്കി, മനുഷ്യൻ്റെ അബോധത്തിലേക്ക് നായാട്ടു നടത്താൻ കഥാകൃത്ത് അശക്തനാണ്. മനുഷ്യൻ്റെ പക്ഷത്തുനിന്നു നായയെപ്പറ്റി ചിന്തിക്കുകയാണെന്നേ തോന്നൂ , കഥ വായിക്കുമ്പോൾ. കാരണം,നായയുടെ സവിശേഷമായ അസ്‌തിത്വപ്രശ്നങ്ങൾ ഈ കഥയിൽ അവതരിപ്പിക്കാൻ കഥാകൃത്തിനു സാധിച്ചിട്ടില്ല. ഒരു ജീവിയെക്കുറിച്ച് എഴുതുമ്പോൾ വളരെ ജാഗ്രത ആവശ്യമാണ് .അതിനു  മനുഷ്യൻ്റെ യാതൊരു യുക്തിയും ഇണങ്ങുകയില്ല. അനിൽകുമാറിൻ്റെ  കഥ ഒരു ഉപരിപ്ളവ അതിഭാവുകത്വ രചനയാണ്; ഒരു ഉൾക്കാഴ്ചയുമില്ല. അതിൻ്റെ എല്ലാ പരാധീനതകളും കാണാം.

സാഹിത്യകലയിൽ ഒരു വായനക്കാരൻ പ്രവേശിക്കുന്നത് എന്തിനാണ് ? അവന്  ആത്മീയമായ, സാംസ്കാരികമായ  ഉയർച്ച ഉണ്ടാവണം. ഇക്കാര്യം പ്രമുഖ റഷ്യൻ സാഹിത്യവിമർശകനായ ഇല്യാ കുകൂലിൻ പറയുന്നുണ്ട് :'സാഹിത്യത്തിൻ്റെ സാമൂഹിക ധർമ്മമാണത് .മനുഷ്യന് അവൻ്റെ ഏറ്റവും ഉയർന്ന വിതാനങ്ങൾ കാണിച്ചുകൊടുക്കണം. ആത്മീയമായ പാരമ്യം. അങ്ങനെ നോക്കുമ്പോൾ ദസ്തയെവ്സ്കിയുടെ നോവലുകളിൽ കാണുന്ന ദാർശനിക മനുഷ്യന് ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേരയുടെ കൃതികളിലെ നായകനേക്കാൾ പ്രസക്തിയുണ്ട് " .

അഷ്ടമൂർത്തിക്ക് ഇപ്പോഴും മലയാളകഥ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായിട്ടില്ല. കാലഹരണപ്പെട്ട രചനാരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. മനുഷ്യാസ്തിത്തെ സമീപിക്കാനുള്ള ഭാഷയോ ശക്തിയോ അദ്ദേഹത്തിനില്ല.  അതിന് ഏറ്റവും വലിയ തെളിവാണ് 'വീയെസ് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 12 ) എന്ന കഥ. വീയെസ് എന്നു പേരിട്ടത് അനുചിതമായെന്ന് തോന്നിയതുകൊണ്ടാവണം കഥയിൽ താൻ തേടുന്ന വ്യക്തി വി.എസ്. അച്യുതാനന്ദനല്ല എന്ന് എഴുതേണ്ടി വന്നത്. പിന്നെന്തിനാണ് ഈ പേര് തെരഞ്ഞെടുത്തത്? അർത്ഥസന്ദിഗ്ദ്ധതയുണ്ടാക്കാൻ  ബോധപൂർവ്വം ശ്രമിച്ചതാണോ ? അല്ലെങ്കിൽ വക്രബുദ്ധി പ്രയോഗിച്ചതാവണം. എന്തായാലും ഈ കഥ ഇന്നത്തെ സുശിക്ഷിതനായ വായനക്കാരനെ മുഷിപ്പിക്കുകയേയുള്ളു. ഒരാളെ തിരഞ്ഞു നടക്കുകയാണത്രേ. ചരടറ്റ പട്ടം എന്നു പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും .അഷ്ടമൂർത്തിയുടെ കഥ അതുപോലൊന്നാണ്.എഴുപതുകളിലും എൺപതുകളിലും എഴുതി തുടങ്ങിയ പലരും തങ്ങളുടെ കാലഹരണപ്പട്ട രചനാതന്ത്രങ്ങളുമായി വരുന്നതാണ് ഇന്നു മലയാളകഥ നേരിടുന്ന ഒരു പ്രതിസന്ധി.മാനസി ,ഗ്രേസി ,തുടങ്ങിയവർ ഇപ്പോൾ കഥകൾ എഴുതുന്ന തിരക്കിൽപ്പെട്ടപോലെ തോന്നുന്നു. ഇവർക്ക് പുതുതായൊന്നും പറയാനില്ല ;പറയുന്നതാകട്ടെ ,അർത്ഥം നഷ്ടപ്പെട്ട സങ്കേതത്തിലും .

കവിതയുടെ ഒരു ഔൺസ്

അജിതാമേനോൻ എഴുതിയ 'ഒരു ഇന്ത്യൻ പ്രണയകഥ'(സ്ത്രീശബ്ദം,  ഒക്ടോബർ ) ഒരു ടെലിഫിലിമാക്കിയാൽ ,ചിലപ്പോൾ  സമയമുള്ളവർ അത് കാണാൻ മെനക്കെടുമായിരിക്കും. ക്ലൈമാക്സും പദ്ധതികളും എന്താണെന്നറിഞ്ഞാലും ചില സിനിമകൾ നമ്മൾ കണ്ടെന്നിരിക്കും. എന്നാൽ ചെറുകഥയിൽ ഈ ഇളവു ലഭിക്കില്ല .

ഒരു ചെറുകഥാകൃത്തിനു വൈകാരികമായി ,ചിന്താപരമായി  ഒരു നക്ഷത്രസമൂഹമുണ്ടായിരിക്കണം. അയാൾ ശരിക്കും അലട്ടലുകളിലൂടെ  കടന്നുപോകണം. താൻ എഴുതുന്നത് സാഹിത്യമാണെന്ന് അറിയാതെ ,ഒരു കാഫ്കയും ഇവിടെ ഒന്നും എഴുതിയിട്ടില്ല .കാശ്മീർ താഴ്വരയിലെ സംഘർഷങ്ങളാണ് കഥാകാരി വിഷയമാക്കിയിരിക്കുന്നത് .എന്നാൽ പത്രവാർത്തകൾക്കപ്പുറത്ത് ഒരു വീക്ഷണം കഥയിലില്ല. അതുകൊണ്ടാണ് ജീവിതത്തിൻ്റെ അറിയാത്ത നാടകങ്ങളുടെ വിചിത്രമായ യാഥാർത്ഥ്യങ്ങൾ ഈ കഥയിലില്ലാത്തത്.എഴുതുന്നത് കഥയായാലും നോവലായാലും അതിൽ ഒരു കവിയെപ്പോലെ ഇടപെടണം .കവിത  ഒരിടത്തും ഒഴിവാക്കാനാവില്ല. ഒരാളുടെ കൈയക്ഷരത്തിൽപോലും കവിതയുണ്ട് .

പ്രമുഖ സംവിധായകനായ ഗോദാർദ് സിനിമയെടുത്തപ്പോൾ കവിയായി  മാറിയെന്ന് ബ്രസീലിയൻ പാട്ടെഴുത്തുകാരനും കമ്പോസറും എഴുത്തുകാരനുമായ കെയ്റ്റാനൊ വെലോസോ പറഞ്ഞത് ശ്രദ്ധേയമാണ്. തൻ്റെ പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോഴും  പാടുമ്പോഴും ഒരു കവിയായിരിക്കാനാണ് ആഗ്രഹിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.ചെറുകഥയോ നോവലോ  എഴുതുമ്പോൾ വെറും വിവരണങ്ങളല്ല  ഉണ്ടാകേണ്ടത്.അതിൽ ഒരു കവിയുടെ കാൽപ്പാടുകൾ വേണം. ഒരു ഔൺസ് കവിതയെങ്കിലും കലരണം. യു.പി. ജയരാജിൻ്റെ കഥകളിൽ കവിതയുണ്ട്.


നുറുങ്ങുകൾ

1)ലബനീസ് കവി ഖലിൽ ജിബ്രാൻ പാശ്ചാത്യദേശത്ത് കാര്യമായി ആകർഷിക്കപ്പെടുന്നില്ല. പാശ്ചാത്യ കവിതയെക്കുറിച്ച് എഴുതപ്പെടുന്ന ലേഖനങ്ങളിലോ, തത്ത്വചിന്താപരമായ ലേഖനങ്ങളിലോ ജിബ്രാനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല. എന്നാൽ മലയാളത്തിൽ ജിബ്രാനു ധാരാളം ആരാധകരുണ്ട്. ഞാൻ ജിബ്രാൻ്റെ കത്തുകളെക്കുറിച്ച് എൺപതുകളിൽ കുങ്കുമം വാരികയിൽ എഴുതിയതോർക്കുകയാണ്. ഉന്മാദാവസ്ഥയിലെത്തുന്ന ദൈവസ്നേഹവും പ്രണയവുമാണ് ജിബ്രാൻ്റെ സവിശേഷതകൾ. അദ്ദേഹം ജീവിതത്തെ കണ്ട് എങ്ങനെയാണ് വിസ്മയിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമാണ് .ജിബ്രാൻ്റെ കൃതികളിൽനിന്നുള്ള പരിഭാഷയും വിലയിരുത്തലും ഉൾപ്പെടുത്തി റഷീദ് പാനൂർ എഴുതിയ 'ഖലിൽ ജിബ്രാൻ - ലബനോണിലെ പ്രവാചകൻ'(സുജിലി) എന്ന പുസ്തകം അനുവാചകരെ അതിശയിപ്പിക്കാതിരിക്കില്ല. ജിബ്രാൻ്റെ   ഭാഷാപരമായ ഉത്സാഹവും ജ്ഞാനവും വീണ്ടെടുക്കാൻ റഷീദ് ശ്രമിച്ചിട്ടുണ്ട്.


2)കണ്ണനാർ അലസനെന്ന്  തോന്നിപ്പിക്കുന്ന കവിയാണ് .താൻ എഴുതിയ കവിതകൾ അടുക്കി വയ്ക്കാൻപോലും താല്പര്യമില്ലാത്ത കണ്ണനാരുടെ കവിതകൾ കഴിഞ്ഞയാഴ്ചയാണ് ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചത്. 'അയ്യപ്പൻ വെറുമൊരു കവിയല്ല' എന്ന മികച്ച ശീർഷകമാണ് നൽകിയിരിക്കുന്നത് .കണ്ണനാരുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് സുഹൃത്തുക്കളായ സണ്ണി തായങ്കരി, ബിബിൻ തുടങ്ങിയവർ മുൻകൈടുത്താണ് ഈ പുസ്തകം (പേപ്പർ പബ്ളിക്ക)പ്രസിദ്ധീകരിച്ചത്.

വാക്കുകളെ അസ്ത്രമാക്കി എയ്തുവിടാൻ മടിക്കാത്ത കണ്ണനാർ സ്വയം വിമർശിക്കുകയും ധ്വംസിക്കുകയും ചെയ്തുകൊണ്ട് കലാപമുണ്ടാക്കുകയാണ്.

" നോക്കൂ കവിതേ
എൻ്റെയും നിൻ്റെയും
തുടലുകൾ നിർമ്മിച്ചിരിക്കുന്നത് അജകേസരി മിശ്രിതംകൊണ്ടാണ്
നാം നമ്മുടെ കണ്ണുകൾ
തുറന്നാലും
ദഹിക്കാത്തത്
പൂജ്യം സത്യമായതിനാലാണ് .
നീയും ഞാനും
തിളച്ച എണ്ണയിൽ
പൊട്ടിത്തെറിക്കുന്ന
കടുകുപോലെ വിശുദ്ധരാണ്"

4)ഏറ്റവും കൂടുതൽ കവിതകളെഴുതുന്ന കവിയാണ് സച്ചിദാനന്ദൻ .അദ്ദേഹം ആഴ്ചതോറും എഴുതുകയാണ്.ഫേസ്ബുക്കിലെ കവികളോടാണ് അദ്ദേഹം മത്സരിക്കുന്നത്. കവിതയെഴുതാൻ പ്രചോദനമൊന്നും വേണ്ട; വാക്കുകൾ ഉണ്ടായാൽ മതി. അദ്ദേഹത്തിൻ്റെ ക്ഷിപ്രകവിതയ്ക്ക് ആശയങ്ങൾ തന്നെ വേണമെന്നില്ല ;ആശയങ്ങളുടെ അന്തരീക്ഷം മതി.

"കായലോളങ്ങളേ
കാറ്റേ ,പുഴകളേ ,
പാടുക ബുദ്ധപ്രശസ്തി "
(ബുദ്ധനെക്കാണുവാൻ ,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 24)
എന്ന് എഴുതുന്നതിൽനിന്നു എന്താണു മനസിലാക്കേണ്ടത് ? കവിയുടെ അന്തരംഗമില്ലാത്തവിധം കവിത അന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു, ചലച്ചിത്രഗാനങ്ങളുടെ രചനയിലെന്ന പോലെ.

5)വി.ആർ.സന്തോഷ് 'ടി.എൻ. ജോയി യെക്കുറിച്ചല്ല 'എന്ന കവിതയിൽ  (ഭാഷാപോഷിണി, നവംബർ ) വിഷയങ്ങൾ നമ്പരിട്ടു ടിപ്പണി നിരത്തിയിരിക്കുകയാണ്. ടിപ്പണിയും അടിക്കുറിപ്പുകളും എല്ലാം ചേരുന്നതാണത്രേ കവിത! . സന്തോഷ് ഗവേഷണത്തിനു പോകുന്നതാണ് നല്ലത്. കവിതയാണെന്നു കരുതി  പ്രബന്ധമെഴുതുകയാണ്.മാവോ സേതൂങ്ങ് വെള്ളത്തിൽ നീന്തിയ ശേഷം ബുദ്ധപ്രതിമകൾ തകർത്തതും സന്തോഷ് തൻ്റെ കവിതയിൽ തിരുകിക്കയറ്റുന്നു.

"ഒരോട്ടം
ഒരു നീന്തൽ
എങ്കിലും അത് ബുദ്ധൻ്റെ 
ശിരസ്സു പിളർക്കാനുള്ള
മാവോയുടെ നീന്തലായിയിരുന്നോ ?"

മാവോയെ ഓർമ്മിപ്പിച്ചു എന്നല്ലാതെ കവിതയുടെ പൊടിപോലും കാണാനില്ല. സന്തോഷ് എഴുതുമ്പോൾ കവിതയൊഴികെ മറ്റെല്ലാം തെളിഞ്ഞു വരുന്നു.

6)നൂറുകണക്കിന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ചില വാരികകളിൽ ഓരോ പുസ്തകത്തെക്കുറിച്ചും രണ്ടോ മൂന്നോ വരികളിൽ 'റിവ്യു' കാണാം.നമ്മുടെ പുസ്തക ചർച്ചകളൊക്കെ എവിടെപ്പോയി ? മൂല്യത്തെക്കുറിച്ച് യാതൊരു ഉത്ക്കണ്ഠയുമില്ലാതെ 'നിഷ്കളങ്കരായിപ്പോയ' നമ്മെ കാലം തിരുത്തുമെന്നുറപ്പാണ്.

7)ഭാരതത്തിൻ്റെ സാഹിത്യഭൂമികയിൽ  വസിഷ്ഠമുനിയുടെ 'യോഗവാസിഷ്ഠ 'ത്തെ മറികടക്കുന്ന ഒരു കൃതിയും  ഉണ്ടായിട്ടില്ല. ഏതു വലിയ മനീഷിയും  ചിന്തിച്ചു, ചിന്തിച്ചു ഒടുവിൽ വസിഷ്ഠ മുനിയിൽ ചെന്ന് തടഞ്ഞുനിൽക്കും.ഒ.വി.വിജയനോ ,വി.എസ്‌. ഖാണ്ഡേക്കറോ , ആരായാലും, അവരിൽനിന്ന് ഭഗവത്ഗീത, യോഗവാസിഷ്ഠം എന്നിവ എടുത്തു മാറ്റിയാൽ പിന്നെ ഒന്നും കാണില്ല. ഭാരതത്തിൻ്റെ പൗരാണിക ചിന്താപദ്ധതികൾ എല്ലാറ്റിനെയും മുൻകൂട്ടി നിർവ്വചിച്ചു വച്ചിരിക്കുകയാണ്. ആ നിർവ്വചനത്തെ സ്വതന്ത്രമായി മറികടക്കാൻ ശേഷിയുള്ള ഒരാളെപോലും കാണാനില്ല.

8)കേരളം എന്ന പേര് മലയാളദിനത്തിൽ മുഴങ്ങി കേൾക്കാറുണ്ട്. എന്നാൽ കേരളം ഭൂമിശാസ്ത്രപരമായ ഒരു ക്രമീകരണമാണ്. കന്യാകുമാരി സംസ്ഥാനത്തിൻ്റെ ഭാഗമാകുമ്പോൾ കേരളമാണ്; അല്ലാതെയും കേരളമുണ്ട്‌. കേരളത്തിനു ഇനിയുമൊരു ഭാഷയില്ല. മലയാളം ഔദ്യോഗികഭാഷയായി  അംഗീകരിക്കാൻ സംസ്ഥാനം ഉണ്ടായി  അറുപത്തഞ്ചുവർഷം കഴിഞ്ഞിട്ടും  സാധിച്ചിട്ടില്ല .കേരളത്തിനു ഭാഷയില്ല. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഫ്രെയിമിനികത്താണ് കേരളത്തിൻ്റെ മനോഘടനയുടെ ക്ളിനിക്കൽ പെർഫെക്ഷൻ.

9)പത്മാദാസിൻ്റെ 'ചിതറിയ കവിതകൾ' ( എഴുത്ത് ,നവംബർ ) വായനക്കാരനെ ചിതറിക്കാതിരിക്കില്ല.

" പാടത്ത് പട്ടം
പറത്തുന്ന കുട്ടി കാണുന്നില്ല
പാടവരമ്പോടു ചേർന്നുള്ള പൊട്ടക്കിണർ
ഏതുനിമിഷവും ഇടറി വീഴാം
ആ പട്ടം ,
കുട്ടിയും "

ഇതിനെ കവിതയെന്നു വിളിക്കുന്നത് സമകാലയുക്തി മാത്രമല്ല ,ധീരതയുമാണ്! . ഇത്തരം ധീരത വായനക്കാരനെ വലയ്ക്കും .

10)വാക്കുകൾ ഏത് കരിമ്പാറക്കെട്ടിലും തുളച്ചു കയറും. അതുകൊണ്ടായിരിക്കണം വാക്കുകൾ എക്സ് റേ പോലെയാണെന്ന് ആൽഡസ് ഹക്സിലി പറഞ്ഞത്.

 
Posted by m k harikumar at 9:55 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

m k harikumar

m k harikumar

m k harikumar

m k harikummar

m k harikummar

live traffic

Live Traffic Statistics

aksharajalakam,2020

  • sept 21
  • nov 16
  • padanu nov 13
  • nov 10
  • navadaw, interview nov
  • padanu 0ct 16
  • nov2
  • painter Paul Cézanne
  • m k interview
  • oct
  • octo
  • oct20
  • oct12
  • oct 5
  • sept28
  • sept21
  • sept 14
  • feb 2
  • march 1
  • mh 8
  • march 15
  • mah 22
  • march 30
  • april 6
  • april 13
  • apil 20
  • apri27
  • may 18
  • aug 24
  • july 6
  • sept 7
  • aug 31
  • aug 17
  • aug 10
  • aug 3
  • july 27
  • july 20
  • july 13
  • june 29
  • june 22
  • june 8
  • june 1
  • may 18
  • may 26
  • may 26

mk

mk

mk

mk
9995312097

About Me

m k harikumar
View my complete profile

m k harikumar

  • mk blog

Blog Archive

  • ►  2024 (1)
    • ►  December (1)
  • ►  2023 (4)
    • ►  January (4)
  • ►  2022 (71)
    • ►  December (14)
    • ►  September (8)
    • ►  July (7)
    • ►  May (9)
    • ►  March (9)
    • ►  January (24)
  • ▼  2021 (51)
    • ▼  December (6)
      • പ്രഭാഷകൻ ഏകാന്തതയിൽനിന്ന് /അക്ഷരജാലകം/ എം.കെ.ഹരി...
      • മൂല്യച്യുതിയില്ലാത്ത ചാന്ദ്രപ്രഭ/അക്ഷരജാലകം .കെ.ഹര...
      • ചില ആത്മായനങ്ങൾ/അക്ഷരജാലകം/ എം.കെ.ഹരികുമാർ/metrova...
      • അക്ഷരജാലകം /എം.കെ.ഹരികുമാർ/metrovartha nov 22, 2021
      • അക്ഷരജാലകം /എം.കെ.ഹരികുമാർ metrovartha nov 15, 2021
      • അക്ഷരജാലകം/എം.കെ.ഹരികുമാർ/nov 8 ,metrovartha 2021
    • ►  November (3)
    • ►  October (2)
    • ►  September (5)
    • ►  August (5)
    • ►  July (5)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (4)
  • ►  2020 (59)
    • ►  December (9)
    • ►  November (11)
    • ►  October (6)
    • ►  September (31)
    • ►  July (1)
    • ►  January (1)
  • ►  2019 (8)
    • ►  August (1)
    • ►  July (2)
    • ►  June (1)
    • ►  April (1)
    • ►  February (2)
    • ►  January (1)
  • ►  2018 (13)
    • ►  October (3)
    • ►  September (7)
    • ►  August (3)
Watermark theme. Theme images by mattjeacock. Powered by Blogger.