M K Harikumar /Transcripts

words, texts, images and messages

Wednesday, September 30, 2020

അക്ഷരജാലകം/വാക്കുകളെ സoവേദനക്ഷമമാക്കുന്നത് / എം.കെ.ഹരികുമാർ /metrovartha sept 28

കഴിഞ്ഞ ആഴ്ച 'അക്ഷരജാലക 'ത്തിൽ ടി.പത്മനാഭൻ്റെ കഥയെക്കുറിച്ച് എഴുതിയിരുന്നല്ലോ. ഇതിനെപ്പറ്റി ഒരു വായനക്കാരൻ ചോദിച്ചത് ,താങ്കൾ ഉത്തര- ഉത്തരാധുനിക സാഹചര്യങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ പത്മനാഭൻ്റെ കഥയെ പ്രശംസിക്കുന്നത് അർത്ഥശൂന്യമല്ലേ എന്നാണ്.

ഞാൻ വായനക്കാരനോട് ആദ്യമേ പറഞ്ഞ ഒരു കാര്യം ,ഏത് പ്രസ്ഥാനമായാലും സൗന്ദര്യം എന്നൊരു അനുഭൂതി തരുന്നില്ലെങ്കിൽ രചന അപ്രസക്തമാകുമെന്നാണ്‌. നിങ്ങൾക്ക് ഏത് കാലത്തേക്കും സഞ്ചരിച്ച് എഴുതാം. പക്ഷേ ,എഴുതുമ്പോൾ അതിൽ കാമ്പുണ്ടാകുന്നതിനൊപ്പം സൗന്ദര്യാത്മകതയും വേണം. എന്താണ് സൗന്ദര്യം? എഴുതുന്നതിൽ ശൈലി, മൂല്യം ,ബുദ്ധി ,കല ,തത്ത്വചിന്ത എന്നിവയുടെ ഏറ്റവും ആനന്ദകരമായ അനുഭൂതി നിറയണം. ഇത് അനുകരണം കൊണ്ട് ഉണ്ടാവുകയില്ല.

പത്മനാഭൻ എഴുതുന്നത് സാധാരണ ജീവിതത്തിൽ കാണുന്ന സംഭവങ്ങളൊക്കെയാണ്. എന്നാൽ മിക്കവാറും അതിൽ വായിക്കാൻ രസമുണ്ടാകും.പത്മനാഭൻ്റെ അത്രയും രസം പകരാൻ കഴിവുള്ള കഥാകൃത്തുക്കൾ  പുതിയ തലമുറയിൽ കുറവാണ് .പലരുടെയും മനസ്സ് വരണ്ടു പോയിരിക്കുന്നു. ആശയ ദാരിദ്ര്യം ഭയപ്പെടുത്തുന്നതാണ്.പലർക്കും ഭാഷയില്ല .അത് അവരുടെ കഥകൾ വായിച്ചു തുടങ്ങുന്നതോടെ ബോധ്യപ്പെടും. മിക്കവരും സ്വന്തം കഥകൾ മാത്രമാണ് വായിക്കുന്നത്. ഏതെങ്കിലും ഒരു വിദേശ സാഹിത്യകൃതി വായിച്ചതിൻ്റെ ലക്ഷണം കാണാനില്ല.കഥയുടെ നവീനമായ ക്രാഫ്റ്റിനെക്കുറിച്ച് യാതൊന്നുമറിയാത്തതു കൊണ്ടാണ് ഓണപ്പതിപ്പ് കഥാകാരന്മാർ കൂട്ടത്തോടെ പരാജയപ്പെട്ടത്.കെ.പി.രാമനുണ്ണിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഒരു കഥയിൽ  ശ്രീനാരായണഗുരുവിനെ ആക്ഷേപിക്കുകയാണ് ചെയ്തത് .

സാഹിത്യരചന വെറും വരണ്ട ആഖ്യാനമല്ല ;അത് സൗന്ദര്യാനുഭൂതിയാണ് വായനക്കാരന് നല്കേണ്ടത്.വികാരം കുത്തി ഒഴുക്കിയാൽ തരം താഴും.ഔചിത്യത്തോടെ വൈകാരികമായ ആഴം നല്കണം. വിവേകപൂർവ്വമായ ഒരു സമീപനം അതിനാവശ്യമാണ്.

ആധുനികത ആർത്തവമോ ?

പെരുമ്പടവം ഓണക്കാലത്തെഴുതിയ രണ്ടു കഥകൾ വായനക്കാർ ശ്രദ്ധിക്കാതിരിക്കില്ല. 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിലൂടെ ധാരാളം വായനക്കാർക്ക് പ്രിയപ്പെട്ടയാളാണ്  പെരുമ്പടവം. തീക്കനൽ തിന്നുകയും നിലാവ് കുടിക്കുകയും ചെയ്യുന്ന പക്ഷി (ജന്മഭൂമി ഓണപ്പതിപ്പ് ), തനിക്കുള്ള കുരിശും പണിത് ഒരാൾ (പ്രസാധകൻ) എന്നീ കഥകളിലൂടെ പെരുമ്പടവം തൻ്റെ ആത്മസംഘർഷങ്ങൾ ആവിഷ്കരിക്കുകയാണ്. ആദ്യത്തെ കഥയിൽ സുന്ദരിയായ ഒരു വീട്ടമ്മയ്ക്ക് പരപുരുഷനുമായുള്ള പ്രണയമാണ് വിഷയം. അവർ മനസിൽ നീറ്റലുമായി കാമുകൻ്റെയടുത്തേക്ക് വരുന്നു. വൈകിയാണെങ്കിലും പ്രണയനാടകം ഒരു പരീക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞ് അവർ തൻ്റെ വൃദ്ധനായ ഭർത്താവിനെ തന്നെ മതി എന്നു പറഞ്ഞ് തിരിച്ചു പോകുന്നു.സാമൂഹ്യനിയമങ്ങളും സർക്കാരും എല്ലാ പ്രണയങ്ങൾക്കും എതിരാണ്. കാമുകീകാമുകന്മാർ സിംഹങ്ങളാണെങ്കിലും വെവ്വേറെ കൂടുകളിൽ കഴിഞ്ഞാൽ മതി.പൊലീസ് പ്രണയത്തെ മാത്രമല്ല ,പ്രണയവുമായി ബന്ധമുള്ള സ്മാരകങ്ങളെയും നശിപ്പിക്കും.

വൈക്കം മുഹമ്മദ്ബഷീറിൻ്റെ 'മതിലുകൾ' എന്ന കൃതി പ്രശസ്തമാണല്ലോ.  ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലെത്തിയ ബഷീർ യാദൃച്ഛികമായി തൻ്റെ താമസസ്ഥലത്തിനടുത്ത്, കൂറ്റൻ മതിലിനപ്പുറമുള്ള ഒരു സ്ത്രീതടവുകാരിയായ ഇരുപത്തിരണ്ടു വയസ്സുള്ള നാരായണിയുമായി പ്രണയത്തിലാകുന്നതാണ് കഥ. കുറ്റവാളികളാണെങ്കിലും മനഷ്യമനസ്സിൻ്റെ ഏറ്റവും നിർമ്മലമായ ഭാവങ്ങൾ അവിടെ പ്രത്യക്ഷമാവുന്നു. ബഷീർ പൂക്കളുള്ള റോസാചെടി ആ മതിലിനു മുകളിലൂടെ നാരായണിക്ക് എറിഞ്ഞു കൊടുത്തു. ചുള്ളിക്കമ്പ് മുകളിലേക്ക് എറിഞ്ഞു കാണിച്ചാണ് അവർ പ്രേമിച്ചത്.എന്നാൽ ആ മതിൽ പിന്നെയും ഉയരം കൂട്ടി പണിതതായി  റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ സമീപകാലത്ത് ഒരു ലേഖനത്തിലൂടെ അറിയിച്ചിരുന്നു.  ഇനി തടവുകാരായി വരുന്നവർ ബഷീറിനെയും നാരായണിയെയും പോലെ പ്രേമിക്കുന്നത് തടയാനാണ് ആ മതിലിൻ്റെ ഉയരം ആകാശത്തിലേക്ക് ഉയർത്തിയതെന്നാണ് ന്യായം!

ടി.പത്മനാഭനും പെരുമ്പടവവും എഴുതുന്ന  കഥകളിൽ അവർ  പ്രധാന കഥാപാത്രമായി വരുകയാണ്. അവർ സ്വന്തം അനുഭവകഥകൾ എഴുതുന്നു. ബഷീർ പാരമ്പര്യമാണിത്.പത്മനാഭൻ്റെ കഥകളിൽ അദ്ദേഹം ട്രെയിനിൽ  സഞ്ചരിക്കുമ്പോൾ കണ്ടുമുട്ടുന്ന ആരാധകരുമായുള്ള ബന്ധമാണ് ചിത്രീകരിക്കുന്നത്. പെരുമ്പടവം തന്നെ വേട്ടയാടുന്ന ആകുലതകളാണ് പറയുന്നത്.ഇവർ രണ്ടു പേരും ഈ  കഥകളിലൂടെ തങ്ങളുടെ വിമർശകർക്ക് പരോക്ഷമായും പ്രത്യക്ഷമായും മറുപടി കൊടുക്കുന്നുമുണ്ട്. പെരുമ്പടവത്തിൻ്റെ 'തനിക്കുള്ള കുരിശും പണിഞ്ഞ് ഒരാൾ' എന്ന കഥയിൽ ,വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഒരു ചോദ്യാവലി പോലെ നില്ക്കുകയാണ്. താനൊരു ഉത്തരാധുനിക കഥാകൃത്തല്ലെന്ന് ഈ കഥയിൽ കഥാകൃത്ത്  പല പ്രാവശ്യം എടുത്ത് പറയുന്നുണ്ട്.കഥ പറയുന്നതിനിടയിൽ കഥാകൃത്തും കഥാപാത്രവും രണ്ടായി നില്ക്കുന്ന സന്ദർഭങ്ങളുമുണ്ട്. എഴുതി വച്ച കഥയാണ് പറയുന്നത്.എഴുതി വയ്ക്കുന്നത് പെരുമ്പടവമാണ്. എഴുതി വച്ച കഥയിലെ നായകനും പെരുമ്പടവമാണ്. ഈ ഘടന ഉത്തരാധുനികമാണല്ലോ. എന്നിട്ടും അദ്ദേഹം ആധുനികത ,ഉത്തരാധുനികത തുടങ്ങിയ താത്ത്വിക കലാ പദ്ധതികളെയെല്ലാം ആജന്മ ശത്രുക്കളെയെന്ന പോലെ അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സന്ദർഭങ്ങൾ കഥയിലുടനീളമുണ്ട്.കലാസിദ്ധാന്തങ്ങളെയും സൃഷ്ടികളെയും മനുഷ്യ ചരിത്രത്തിലെ വിലമതിക്കാനാവാത്ത വിവേകോദയങ്ങളായി കാണാൻ സാഹിത്യരംഗത്ത് പരിണതപ്രജ്ഞനായ പെരുമ്പടവത്തിനു കഴിയുന്നില്ല എന്നറിയുന്നത് നടുക്കമുണ്ടാക്കുന്നു. ഒരു ഭാഗത്ത് അദ്ദേഹത്തിൻ്റെ രൂക്ഷമായ പരിഹാസം ഇങ്ങനെയാണ്: "ഈ ചായക്കടയ്ക്ക് പകരം കഥയിൽ ഒരു ചാരായഷാപ്പായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാവും ചിലർ ചിന്തിക്കുന്നത്. എങ്കിൽ കുറച്ചെങ്കിലും ആധുനികത വന്നേനെ, അല്ലേ ?. പട്ടച്ചാരായവും കഞ്ചാവും ഭാംഗും ചരസ്സും മൃത്യുവാഞ്ചയും ശുക്ളവും ആർത്തവ രക്തവും കൊണ്ടല്ലേ ഒരിക്കൽ നമ്മൾ ആധുനികത ആലോഷിച്ചത് ?"

പെരുമ്പടവം തെറ്റിദ്ധരിച്ചിരിക്കുകയാണ് .ആർത്തവം ഇവിടെ ആഘോഷിച്ചിട്ടില്ല.എം.ഗോവിന്ദനും അയ്യപ്പപ്പണിക്കരും കാക്കനാടനും ആർത്തവക്കാരായിരുന്നുവോ ? ആധുനികരായ കാക്കനാടൻ്റെയും വിജയൻ്റെയും മുഴുവൻ കൃതികളും തിരസ്കരിക്കുകയാണോ ലക്ഷ്യം ?എങ്കിൽ അതിൽ ഒട്ടും  സഹൃദയത്വമില്ല .

ഏത് പ്രസ്ഥാനത്തിൽപ്പെട്ട കൃതിയായാലും സൗന്ദര്യാത്മകമായാൽ മതി ,വായനക്കാരൻ സന്തോഷവാനാകും. വാക്കുകൾ സംവേദനക്ഷമമാകണമെങ്കിൽ അതിൽ ജീവിച്ചാൽ മാത്രം പോരാ;കലയുടെ അനുഭൂതി നിറയ്ക്കാനാകണം.

പാർട്ടിക്ക് ബാധ്യതയാകുന്നവർ

അശോകൻ ചരുവിലിൻ്റെ 'പടിക്കലെ മഠത്തിൽ ബലരാമൻ' (മാതൃഭൂമി ഓണപ്പതിപ്പ്) ഓർമ്മയുടെ പിന്നിലേക്ക്‌ സഞ്ചരിക്കുന്ന കഥയാണെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനായ കഥാകൃത്തിൻ്റെ അപുർവ്വമായ വിമർശനം ഇതിലുണ്ട്.അശോകൻ്റെ 'ഒരു രാത്രിക്ക് ഒരു പകൽ' എന്ന മനോഹരമായ കഥ ഇപ്പോഴും പ്രസക്തമാണ്. ആധുനികാനന്തര തലമുറയിൽ കലയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ സിദ്ധിയുള്ള അപൂർവ്വം ചില എഴുത്തുകാരിൽ ഒരാളാണ്  അശോകൻ.

ഈ കഥയിലെ ബലരാമൻ എന്ന കഥാപാത്രത്തിൽ കഥാകൃത്തിൻ്റെ കമ്മ്യൂണിസ്റ്റ് വിമർശനം ഉൾക്കൊണ്ടിട്ടുണ്ട്. അയാൾ തറവാടിയും ജന്മിയും പ്രവാസിയുമാണ്. ഇപ്പോൾ നാട്ടിലേക്ക് വന്നിരിക്കയാണ്. രോഗപീഢ അനുഭവിക്കുന്ന അയാളിൽ ഒരു മൂരാച്ചിയും തെമ്മാടിയും മാമൂൽ പ്രിയനും പാർട്ടി വിരുദ്ധമായി, ഒട്ടും രോഗപീഢയില്ലാതെ കഴിയുന്നുണ്ടെന്നാണ് അശോകൻ പറഞ്ഞു വയ്ക്കുന്നത്. ഒരു സദുദ്ദേശ്യത്തോടെയുള്ള ശുദ്ധീകരണ ശ്രമമായി ഈ കഥയെ കാണാം. ഇതുപോലുള്ള ബലരാമന്മാർ പാർട്ടിക്ക് എന്നും  ഒരു ബാധ്യതയായിരിക്കും ,അവർ സാംസ്കാരിക സ്ഥാപനങ്ങളിൽ ദുഷ്പ്രഭുത്വത്താൽ ചീർത്ത് കഴിയുന്നിടത്തോളം .

സ്വവർഗം

ഇരവി എഴുതിയ 'കേശവൻകുട്ടിയുടെ നെയിൽ പോളിഷിട്ട വിരലുകൾ ' (കേരളകൗമുദി ഓണപ്പതിപ്പ് ) സ്വവർഗരതി എന്ന കാലിക വിഷയത്തെ അപാരമായ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന രചനയാണ്. സ്വവർഗരതിക്കാരൻ കല്യാണം കഴിക്കുന്നത് എത്ര സുന്ദരിയായ പെണ്ണിനെ ആയിരുന്നാലും ഫലമില്ല .സുന്ദരിയുടെ സൗന്ദര്യത്തിന് ഒരു വിലയും കിട്ടില്ല.ഇക്കാലത്ത് വീടുകളിൽ കൊലപാതകങ്ങൾ  ഏറിവരുന്നത് ഇതുപോലുള്ള പ്രശ്നങ്ങൾ മൂലമാണോ ?ഇരവി കഥയെ കൊലയിൽ എത്തിച്ചില്ല .ഒരു സ്വവർഗപ്രേമിയുടെ ശരീരഭാഷ കഥാകൃത്ത് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്. സ്വവർഗ പ്രേമത്തിലെ തത്ത്വചിന്ത സാമൂഹ്യനിർമ്മിതികളെ എതിർക്കുന്നതാണ്. ലൈംഗികത സമൂഹത്തിൻ്റെ നിർമ്മിതിയല്ല ,അത് വ്യക്തിയുടെ ഇച്ഛാനുസരണമുള്ളതാണ് എന്ന നിലപാട് ഒരു ജൈവ യാഥാർത്ഥ്യമായി തീരുകയാണ്.

വാക്കുകൾ

1)ഞാനൊരു സിനിമ ചിത്രീകരിക്കുമ്പോൾ ,എങ്ങനെയാണ് ഷൂട്ട് ചെയ്യേണ്ടതെന്ന്  ഒരിക്കലും ചിന്തിക്കാറില്ല ; ഒരു മുൻധാരണയുമില്ലാതെയാണ് ഷൂട്ട് ചെയ്യുന്നത്.

മൈക്കലാഞ്ജലോ അൻ്റോണിയോണി,

(ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ)

2) പടം പൊഴിക്കാതിരുന്നാൽ സർപ്പം ജീവനോടെയിരിക്കില്ല. അതുപോലെയാണ്  അഭിപ്രായങ്ങൾ മാറ്റുന്നതിനെ തടസ്സപ്പെടുത്തുന്ന മനസ്സുകളും. അങ്ങനെയുള്ളത് മനസ്സുകളല്ല .

ഫ്രഡറിക് നിഷേ ,

(ജർമ്മൻ ചിന്തകൻ)

3) പ്രണയം ഒരിക്കലും ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യില്ല, നമ്മൾ ചിന്തിക്കുന്നതുപോലെ. പ്രണയം ഒരു ഏറ്റുമുട്ടലാണ്;യുദ്ധമാണ്, ജീവിതമാണ്.

ജയിംസ് ബാൾഡ്വിൻ

(അമെരിക്കൻ നോവലിസ്റ്റ് )

4) ഞാനൊരു ഫോട്ടോയെടുക്കണമെങ്കിൽ എനിക്ക് അയാളുമായി സംസാരിക്കണം ,ഒരു വൈകാരിക ബന്ധമുണ്ടാവണം. അയാളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

മരിയോ സോറെൻറി ,

(ഇറ്റാലിയൻ - അമെരിക്കൻ ഫോട്ടോഗ്രാഫർ )

5) നമ്മളുടെയുള്ളിൽ നല്ലൊരു വഴികാട്ടിയുണ്ട്, നാം അത് ശ്രദ്ധിക്കുമെങ്കിൽ ,മറ്റേതൊരു വ്യക്തിയേക്കാൾ .

ജയിൻ ഓസ്റ്റിൻ,

(ഇംഗ്ളിഷ് നോവലിസ്റ്റ് )

കാലമുദ്രകൾ

1) മുട്ടത്തുവർക്കി

ജീവിതത്തിൻ്റെ പ്രശ്നങ്ങൾ വളരെ ലഘുവാണെന്നും അതിനു കൃത്യമായ ഫോർമുലകളിലൂടെ പരിഹാരം കാണണമെന്നും വായനക്കാരെ വിശ്വസിപ്പിച്ച നോവലിസ്റ്റായിരുന്നു മുട്ടത്തുവർക്കി.

2) പ്രേം നസീർ

ഒരു സിനിമാഗാനരംഗത്ത് പ്രേം നസീർ ശിവഗിരി കുന്നിലൂടെ ഭക്തജനങ്ങളെ നയിച്ച്, മഹാസമാധിയിലേക്ക് ചെന്ന് അർച്ചന നടത്തുന്നത് കണ്ടു. ഗാനരംഗത്താണെങ്കിൽ പോലും,  ആ പ്രത്യേക പ്രകടനം പ്രേം നസീറിലൂടെ സംഭവിക്കുന്നത് ഒരു ഗുരുവാക്യം പോലെ  മാനവ സാഹോദര്യത്തെ പ്രതീകവത്ക്കരിക്കുകയാണ്.

3) യേശുദാസ്

'സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം (വയലാർ ,ദേവരാജൻ ,ചിത്രം: വിവാഹിത ,1970) എന്ന് യേശുദാസ് പാടിയത് അഭിനയിച്ചുകൊണ്ടല്ല, ഉള്ളിൽ കരഞ്ഞുകൊണ്ടാണ്. ഈ താദാത്മ്യം ഒരു കാലത്തിൻ്റെ ഹൃദയമാകുന്ന താമരപ്പൂവിലാണുള്ളത്. ആ ഗാനത്തിൽ ഗായകൻ നിറഞ്ഞു നില്ക്കുന്നു. ഗാനമല്ലാതെ മറ്റൊന്നും ബാക്കിയില്ല.

4) എ.അയ്യപ്പൻ

ജീവിതത്തെ കബളിപ്പിച്ച കവിയാണ് എ.അയ്യപ്പൻ. താൻ ആരുടെയും ഗുരുവല്ല ,ശിഷ്യനല്ല ,അഭിമാനമല്ല ,സ്വത്തല്ല ,ലക്ഷ്യമല്ല എന്ന് കൃത്യമായി ബോധ്യപ്പെട്ട ഈ കവി തൻ്റെ രചനയിലെ സന്ദിഗ്ദ്ധമായ വാക്കുകൾ പോലെ ഒട്ടും ഈഗോയില്ലാതെ അലഞ്ഞു നടന്നു.

5)ആനന്ദ്

നോവലിൻ്റെ കലയിൽ ഏറ്റവും നവീനവും പരീക്ഷണാത്മകവുമായ ചുവടുകൾ വച്ചത് ആനന്ദാണ് .അദ്ദേഹത്തിൻ്റെ ആൾക്കൂട്ടം (മഹാ അനുഭവങ്ങളുടെ വ്യക്തിഗത യാഥാർത്ഥ്യം ) ,മരണസർട്ടിഫിക്കറ്റ് (ദുരൂഹവും അനിശ്ചിതവുമായ അസ്തിത്വപ്രശ്നങ്ങൾ ) ,ഗോവർധൻ്റെ യാത്രകൾ ( ഒരു പ്രഹസനത്തെ ഉപജീവിച്ച് അനേകം ഘടനകൾ ) തുടങ്ങിയ കൃതികൾ മനസ്സിലേക്ക് വരുകയാണ്.  


അയൻ റാന്തും റൊമാൻ്റിക് 

റിയലിസവും

അമെരിക്കൻ എഴുത്തുകാരി അയ ൻ റാന്ത് തൻ്റെ നോവലുകളെ റൊമാൻറിക്  റിയലിസം എന്ന ഗണത്തിലാണ് പരിഗണിച്ചത്. ഇത് വിശദീകരിച്ചു കൊണ്ട് അവർ 'ദ്   റൊമാൻറിക് മാനിഫെസ്റ്റോ എന്ന പുസ്തകവും എഴുതി.

ഒരു വസ്തുത അതേപടി പകർത്തിക്കാണിക്കുകയല്ല ;സ്വന്തം ഇച്ഛയാൽ യാഥാർത്ഥ്യത്തെ കൂടുതൽ സുന്ദരമാക്കുകയാണിവിടെ. ഒരു കലാകാരൻ്റെ ദാർശനികമായ മൂല്യബോധത്തിൻ്റെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യത്തെ കൂടുതൽ സംവേദനക്ഷമമാക്കുകയാണ് .പൊറ്റെക്കാട് ,എം.ടി,  ഉറൂബ് ,മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരെ റൊമാൻറിക് റിയലിസ്റ്റുകളായി കാണാവുന്നതാണ്. മറ്റൊരാൾ നോക്കിയാൽ ഈ കഥകളിലെ ലോകം കാണാനൊക്കില്ല. ഇത് രചയിതാക്കൾ സ്വാനുഭവത്തിലൂടെ നിർമ്മിക്കുന്നതാണ്.




Posted by m k harikumar at 8:29 PM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Thursday, September 24, 2020

അക്ഷരജാലകം/ക്ളാസിക്കൽ അനുഭവങ്ങൾക്ക് ബദൽ/എം.കെ.ഹരികുമാർ/metrovartha,sept 21

പ്രമുഖ ലാറ്റിനമെരിക്കൻ കഥാകൃത്തായ ബോർഹസ് (1899-1986)പറഞ്ഞു ,സാഹിത്യകൃതികളിൽ വിവരിക്കുന്ന കഥകൾ യഥാർത്ഥമാണെന്ന് .ജീവിതത്തിൽ നേരിട്ട് പരിചയപ്പെട്ടവരെപ്പോലെ തന്നെയാണ് കഥകളിലെ മനുഷ്യരും. ഷേക്സ്പിയറുടെ ഹാംലെറ്റ്  ,ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ലോയ്ഡ് ജോർജിനെ അപേക്ഷിച്ച് എങ്ങനെയാണ് ഒരു യാഥാർത്ഥ്യമല്ലാതാകുന്നതെന്ന് ബോർഹസ് ചോദിച്ചു. ബോർഹസ് ഇങ്ങനെ വിശദീകരിക്കുന്നു: '' യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് നിശ്ചയിക്കണമെങ്കിൽ നമ്മൾ സ്വയം  യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടുപിടിക്കണം. നിങ്ങൾക്ക് സംസാരിക്കാനോ സ്വപ്നം കാണാനോ കഴിയുന്നതെന്തും യാഥാർത്ഥ്യമാണ്. ചില കാര്യങ്ങൾ അയഥാർത്ഥമാകുന്നതെങ്ങനെയാണെന്ന് എനിക്കറിയില്ല" .

സാഹിത്യം ഒരു സങ്കല്പമായി കാണേണ്ട. അത് നമ്മുടെ അനുഭവമാണ്. യഥാർത്ഥമാണത്. കാരണം, ഒരു വായനക്കാരനെന്ന നിലയിൽ ഒരാൾ പലതിൻ്റെയും കലർപ്പാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പലരും അയാളിലുണ്ട്‌. കുടുംബാംഗങ്ങൾ ,കഥാപാത്രങ്ങൾ ,വാർത്തകൾ ,സിനിമകൾ തുടങ്ങി പലതും ചേർന്നതാണ് വ്യക്തി.

ഉറൂബിൻ്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുന്ന ഒരാൾ ആ നോവലിൻ്റെ 'നിഴൽ' എഴുത്തുകാരനായി മാറും. നിഴൽ എഴുത്തുകാരൻ എന്നാൽ യഥാർത്ഥ എഴുത്തുകാരൻ്റെ പകർപ്പിനു തുല്യമായ ഒരു പ്രതീതിയാണ്. വായനക്കാരൻ ഈ നോവൽ ഉള്ളിൽ വഹിക്കുകയാണ്. നോവൽ എഴുതി പുറത്തു വന്ന ശേഷം, ഒരാൾ വായിച്ചാൽ നോവലിസ്റ്റും വായനക്കാരനും ഒരേ നോവലാണ് വഹിക്കുന്നത്. വായിക്കുന്ന ആൾ കൃതിയുടെ രചയിതാവായി (നിഴൽ ) മാറുകയാണ്.അങ്ങനെ അത് വായനക്കാരൻ്റെ യാഥാർത്ഥ്യമാകുന്നു.

ക്ളാസിക്കൽ സങ്കല്പം മാറുന്നു

ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു നോവൽ പോലെ അഖണ്ഡമായ ,ആദിമധ്യാന്തങ്ങളുള്ള ,നിശ്ചിതമായ ഘടനയുള്ള ,ലക്ഷ്യമുള്ള ,കാലഗണനയുള്ള ഒരനുഭവമല്ല ഈ നൂറ്റാണ്ടിലെ പ്രേക്ഷകനു നേരിടാനുള്ളതെന്നാണ് .പുതിയ കാലം ആദിമധ്യാന്തങ്ങളുള്ള ,പ്രത്യേക ആശയ വ്യക്തിത്വമുള്ള അനുഭവങ്ങളെ നിരാകരിക്കുകയാണ്‌.

ഉറൂബിൻ്റെ നോവൽ ആദ്യ പേജ് തൊട്ടു വായിക്കണം .അവസാന പേജിലാണ് അവസാനിപ്പിക്കേണ്ടത്. അമ്പതാം പേജ് മുതൽ നൂറ്റിപ്പത്താം പേജ് വരെയുള്ള വായനയ്ക്ക് പ്രസക്തിയില്ല;അർത്ഥശൂന്യമാണത്. നളചരിതം കഥകളി അഖണ്ഡമായ ശില്പമാണ്.പൂർണമായി കാണുമ്പോഴാണ് അത് അനുഭവമാകുന്നത് .അത് ഇടയ്ക്ക് വച്ച് മുറിച്ചെടുക്കാൻ പാടില്ല.അതുകൊണ്ടു പ്രയോജനവുമില്ല. നോവൽ എത്ര പേജുണ്ടോ അത് മുഴുവൻ വായിക്കുമ്പോഴാണ് അതിന് അസ്തിത്വമുണ്ടാകുന്നത്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. ഇതാണ് മനുഷ്യൻ്റെ ക്ളാസിക്കൽ കലാനുഭവത്തിൻ്റെ കാതൽ. ഇത്  ഈ നൂറ്റാണ്ട് അട്ടിമറിച്ചരിക്കുന്നു.

ഇന്ന് വിസ്തൃതമായ ,അഖണ്ഡമായ, ദീർഘിച്ച അനുഭവങ്ങൾക്ക് ബദലായി എസ്.എം.എസുകളും ലൈവ് ചാറ്റിംഗും ഫോൺ ഇൻ പ്രോഗ്രാമും വെബിനാറും ലിങ്കുകളും ഹൈപ്പർ ലിങ്കുകളും ബിനാലെകളുമാണ് ഉയർന്നു വന്നിട്ടുള്ളത്. ഇതെല്ലാം ഒരാൾക്ക് ഉപയോഗിച്ച് വലിച്ചെറിയാവുന്ന അനുഭവങ്ങളുടെ ചെറിയ തുണ്ടുകളാണ്. ബിനാലെയിൽ നൂറുകണക്കിനു കലാ നിർമ്മിതികളും പ്രദർശനങ്ങളും കണ്ടിറങ്ങുന്ന ഒരാൾ ഒരു സമസ്യയും നേരിടാതെ ,ആ ദൃശ്യങ്ങളെ അവിടെ ഉപേക്ഷിച്ചു മടങ്ങുകയാണ്. എന്നാൽ വിക്ടർ യൂഗോയുടെ 'പാവങ്ങൾ' വായിക്കുന്ന ഒരാൾക്ക്‌ അത് എവിടെയെങ്കിലും ഉപേക്ഷിച്ചു പോകാനാവില്ല. കാരണം അത് ബൃഹത്തും ദൈർഘ്യമുള്ളതും ഗാഢവുമായ ഒരു സൗന്ദര്യാത്മക സമസ്യയാണ്.

ഗൂഗിളും ചെമ്മീനും

ഇൻ്റർനെറ്റും ഗൂഗിളും മനുഷ്യാനുഭവങ്ങളെ ചിതറിക്കാൻ ഇടയാക്കി .ഗൂഗിൾ ഒരു പരതലിൻ്റെ സ്വാതന്ത്ര്യമാണ് നല്കിയത്.അനുവാചകൻ ,പ്രേക്ഷകൻ ,ഉപയോക്താവ്, വായനക്കാരൻ  എല്ലാം ഒന്നായിക്കഴിഞ്ഞു.കേസരി ബാലകൃഷ്ണ പിള്ളയെപ്പോലെയോ ,എം.പി.ശങ്കുണ്ണി നായരെപ്പോലെയോ ഉള്ള വായനക്കാർ ഇനിയില്ല .ഗൂഗിളിൽ വായനക്കാരൻ്റെ സ്വഭാവഹത്യയാണ് നടക്കുന്നത്. ഏത് വഴിക്ക് കയറിയാലും വിവിധ തരം ലിങ്കുകൾ വന്ന് വശീകരിച്ചു കൊണ്ടുപോകും.പല രുചികൾ ഒരു പാത്രത്തിലിരുന്ന് വിളിക്കുന്നതു പോലെയാണ് ഗൂഗിൾ വിടരുന്നത്. അത് പാഞ്ചാലിയുടെ വസ്ത്രം പോലെ ,ഒരിക്കലും അവസാനിക്കില്ല. ഒരാൾക്കും  അത് പൂർണമായി നോക്കാനാവില്ല. ഗൂഗിൾ പരതലിൻ്റെ ലോകം ഒരാളുടെ  ജീവിതത്തേക്കാൾ ,മാനവരാശിയേക്കാൾ അനേകം മടങ്ങ് വലുതാകുകയാണ് ഓരോ ഘട്ടത്തിലും.ഗൂഗിളിന് ഒന്നാം പേജില്ല, തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിനു ഒന്നാം പേജുണ്ട്‌. ഓരോ തിരച്ചിലുകാരനും ഗൂഗിൾ ഓരോന്നാണ്. അത് പിന്നീട് ആവർത്തിക്കുന്നതല്ല.'ചെമ്മീൻ' എല്ലാവർക്കും ഒരുപോലെയാണ്. തിരച്ചിൽ അനിശ്ചിതമായ ഒരു മനോനിലയിൽ നിന്നാണ് ഉണ്ടാകുന്നത്. രണ്ടു പേർ ഗൂഗിളിൽ കയറുന്നതും ഇറങ്ങുന്നതും രണ്ടു തരത്തിലാണ്. എന്നാൽ 'ചെമ്മീനി'ൽ അത് സാധ്യമല്ല .ഈ വ്യത്യാസമാണ് വർത്തമാനകാലത്തെ അനുഭവങ്ങൾ ആദിമധ്യാന്തമില്ലാത്തതാണെന്ന് തെളിയിക്കുന്നത്. 

കമ്പ്യൂട്ടർ ഗെയിമിൽ കളിക്കുന്നവൻ്റെ മനോനിലയനുസരിച്ചാണ് കളി നടക്കുന്നത്.ഇൻ്റർനെറ്റിൽ ഇതിനു സമാനമാണ് അവസ്ഥ.പ്രേക്ഷകൻ്റെ ,വിവരദാഹിയുടെ ഊഴമാണിത്. അവൻ വ്യക്തിത്വം തലയിൽ ചുമന്നുകൊണ്ടു നടക്കുന്നവനല്ല. അവൻ വിനോദവും വിവരവും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നവനാണ്. ഇതാണ് പുതിയ മാനസികാസ്ഥ. വിശ്വാസം ,പ്രണയം തുടങ്ങിയവയും ഇതുപോലെ വലിച്ചെറിയപ്പെടുകയാണ്. അതുകൊണ്ടാണ് പ്രണയ കൊലപാതകങ്ങൾ വർധിച്ചത്. വിനോദമില്ലെങ്കിൽ ഒന്നിനും നിലനില്പ്  ഇല്ലത്രേ.വാഹനാപകടങ്ങളിൽ ആളുകൾ മരിക്കുന്നതു പോലും വീഡിയോ ആയി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

നിഴൽ വ്യക്തിത്വമല്ല

ഇന്നത്തെ പ്രേക്ഷകൻ പാരമ്പര്യത്തിൻ്റെയോ തടിച്ച ഗ്രന്ഥങ്ങളുടെയോ നിഴൽ വ്യക്തിത്വമല്ല. അവൻ ആശയങ്ങളുടെയും ചരിത്രത്തിൻ്റെയും ഭാരം ഇഷ്ടപ്പെടുന്നില്ല. അവൻ്റെ വൈകാരിക ഭാരം വളരെ വലുതായതാണ് ഇതിനു കാരണം. അവൻ ഓരോ നിമിഷവും വിവിധ മാധ്യമങ്ങളിൽ ഇടപെടുന്നതാകയാൽ അതിൻ്റെ സംഘർഷമനുഭവിക്കേണ്ടി വരുന്നു. അനാവശ്യമായി  പിരിമുറുക്കത്തിനു വിധേയനാകുന്നു. അയാൾക്ക് പ്രിയം സ്വന്തം അനുഭവങ്ങളുടെ തുണ്ടുകളുമായി കഴിയാനാണ്.ഒരു റിംഗ്ടോൺ സംഗീതം ,മൊബൈൽ ഫോൺ വാൾപേപ്പർ , വാട്സപ്പ് വീഡിയോ ,പാട്ടുകൾ , വാർത്തകൾ ,അശ്ലീല പോസ്റ്റുകൾ ,തെറികൾ ,കോമഡി ഷോകൾ ,പരസ്യങ്ങൾ ,റേഡിയോ ജോക്കികളുടെ സംഭാഷണം ,യു ട്യൂബ് ചിത്രങ്ങൾ ... ഇതെല്ലാം ഇന്നത്തെ പ്രേക്ഷകൻ്റെ ചിതറിയ നേർ ചിത്രങ്ങളാണ്.ഇതിനൊന്നും ആദിമധ്യാന്തമില്ല. പ്രേക്ഷകനു പഴയ സ്ഥൂലമായ ,വിഘടിപ്പിക്കാനാവാത്ത ,ശില്പസമാനമായ ക്ളാസിക്കൽ അനുഭവങ്ങൾക്ക് പകരം നൈമിഷികവും സ്വതന്ത്രവും  എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതും സ്വയം നിയന്ത്രിക്കാവുന്നതും സാഹസികവും പുതുമ നിറഞ്ഞതുമായ ജീവിത സന്ദർഭങ്ങളാണ് ലഭിക്കുന്നത്. ഇതെല്ലാം ചേർന്നതാണ് അവൻ്റെ യാഥാർത്ഥ്യം.

വാക്കുകൾ

1) ദൈവത്തിനു നന്ദി;ഞാനിപ്പോഴും ഒരു നിരീശ്വരവാദിയാണ്.

ലൂയി ബുനുവൽ ,

(സ്പാനീഷ് ,മെക്സിക്കൻ ചലച്ചിത്ര സംവിധായകൻ)

2) പണമുപയോഗിച്ച് വാങ്ങാൻ കഴിയുന്ന കാര്യങ്ങളിൽ പണം ചെലവഴിക്കുക; എന്നാൽ പണംകൊണ്ട് വാങ്ങാനാവാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയം ചെലവഴിക്കുക.

ഹാറുകി മുറകാമി,

(ജാപ്പനീസ് എഴുത്തുകാരൻ )

3)കവിത വികാരങ്ങളുടെ കുത്തൊഴുക്കല്ല;അതിൽ നിന്നുള്ള രക്ഷപ്പെടലാണ് .അത് വ്യക്തിത്വത്തിൻ്റെ പ്രകാശനമല്ല;അതിൽ നിന്നുള്ള രക്ഷപ്പെടലാണ്. വ്യക്തിത്വവും വികാരവുമുള്ളവർക്ക് ഇതിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയാണെന്നറിയാം.

ടി.എസ്.എലിയറ്റ് ,

(ഇംഗ്ളീഷ് കവി)

4)വില്ലൻ എത്രകണ്ട് വിജയിക്കുന്നുവോ അത്രത്തോളം സിനിമയും വിജയിക്കും.

ആൽഫ്രഡ് ഹിച്ച്കോക്ക് ,

(ഇംഗ്ളീഷ് ചലച്ചിത്ര സംവിധായകൻ)

5)പല മതങ്ങളും പഠിക്കുന്ന ഒരു വിദ്യാർത്ഥിയായാണ് ഞാൻ എന്നെ കാണുന്നത്. പഠിക്കുന്തോറും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവുകയാണ്. ആത്മീയമായ അന്വേഷണം ജീവിതകാലമത്രയും നീളുന്ന ഒരു പണിയാണ്.

ഡാൻ ബ്രൗൺ ,

അമെരിക്കൻ നോവലിസ്റ്റ് 

കാലമുദ്രകൾ

1)വിക്ടർ ലീനസ്

കഥാപാത്രങ്ങൾ ആന്തരിക മനസ്സുള്ളവരാണെന്നും അവർ ഓരോ നിമിഷവും തനിച്ച് ജീവിക്കുകയാണെന്നുമുള്ള അറിവ് നേടിയതിനു ശേഷമാണ് വിക്ടർ ലീനസ് കഥയെഴുതാനിരുന്നത്.

2) പി.കെ.ബാലകൃഷ്ണൻ

ഒരു മികച്ച നോവൽ പല തലങ്ങളിൽ ,അർത്ഥങ്ങളിൽ വായിക്കാൻ കഴിയുന്നതാണെന്നും മഹത്തായ കല പലപ്പോഴും അവ്യക്തമാണെന്നും പറഞ്ഞ പി.കെ.ബാലകൃഷ്ണൻ നവീനകലയെയാണ് സ്പർശിച്ചത്.

3)നരേന്ദ്രപ്രസാദ് 

'പതിനൊന്ന് കഥകൾ'ക്കും കടമ്മനിട്ടയുടെ കവിതകൾക്കും അവതാരിക എഴുതിയ നരേന്ദ്രപ്രസാദിനെ നമുക്ക് നഷ്ടപ്പെടാനിടയാക്കിയത് അദ്ദേഹത്തിൻ്റെ അഭിനയമോഹമാണ്.

4)ജയഭാരതി

ഭരതൻ്റെ സംവിധാനത്തിൽ  ജയഭാരതി അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ (രതിനിർവ്വേദം,ഗുരുവായൂർ കേശവൻ ,സന്ധ്യമയങ്ങും നേരം ) മാത്രമാണ്. ജയഭാരതിയും ഭരതനും ചേർന്നാൽ റൊമാൻറിക് സെക്സിൻ്റെ സൗന്ദര്യാത്മകമായ മാജിക് സംഭവിക്കുമായിരുന്നു.അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്.

5)ജോയ് മാത്യൂ

കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത 'അരനാഴികനേരം' മലയാളത്തിലുണ്ടായ ലോകനിലവാരമുള്ള സിനിമയാണെന്ന നടൻ ജോയ് മാത്യുവിൻ്റെ അഭിപ്രായം നമ്മുടെ ചലച്ചിത്ര ചർച്ചകൾക്കിടയിൽ കാതൽ തെളിഞ്ഞു വരുന്നതിൻ്റെ ലക്ഷണമാണ്.

ഓരോ പുസ്തകവും

'കുറ്റവും ശിക്ഷയും 'എഴുതിയ അനൂപ് അന്നൂർ (ചന്ദ്രിക ആഴ്ചപ്പതി പ്പ് ,ജൂലൈ 18 ) വളരെ പരിചിതമായ വിഷയത്തെ സൂക്ഷ്മമായ ചിന്തകളോടെ ഉജ്വലമാക്കി. ധാരാളം പുസ്തകങ്ങൾ  അച്ചടിച്ച് വിറ്റ് ജീവിതത്തിൽ നശിച്ച ഒരു പ്രസാധകൻ്റെ മരണശേഷം അയാളുടെ ഭാര്യ അനുഭവിക്കുന്ന വ്യഥയും പ്രതിസന്ധിയുമാണ് വിഷയം. അവർ പിന്നീട് പുസ്തകങ്ങൾ കത്തിച്ചുകളയുകയാണ് പതിവ് .വീട്ടിൽ പുസ്തകം കൊണ്ടുവന്നാൽ മകനെ ശകാരിക്കും. എന്നാൽ മകന് യാദൃച്ഛികമായി ഒരു ഡോക്ടർ ദസ്തയെവ്സ്കിയുടെ 'കുറ്റവും ശിക്ഷയും 'വായിക്കാൻ കൊടുക്കുന്നതോടെ അവൻ ആകെ മാറുന്നു. അവന് പുസ്തകങ്ങളിലെ അമൃത് സാവധാനം ബോധ്യമാകുന്നു. കഥാകൃത്ത് എഴുതുന്നു: "മനുഷ്യന്മാരെപ്പോലെ മണ്ണിലുള്ള ഓരോ പൊട്ടും പൊടിയും അത് അർഹതപ്പെട്ടവരെ കാത്തിരിക്കുന്നു ...പുസ്തകങ്ങളും ".

വളരെ കരുതലോടെ ,സൗമ്യമായി കഥാകൃത്ത് അനൂപ് ജീവിതത്തിൻ്റെ വലിയൊരു രഹസ്യം  അനാവൃതമാക്കിയിരിക്കുന്നു.

പത്മനാഭൻ്റെ കഥയെക്കുറിച്ച് 

ടി.പത്മനാഭൻ്റെ കഥയിലെ വൈകാരിക പ്രപഞ്ചത്തിനു അതിൻ്റേതായ ശുദ്ധതയും ലക്ഷ്യവുമുണ്ട്. അദ്ദേഹത്തിൻ്റെ കഥകളെക്കുറിച്ച് രാജേന്ദ്രൻ എടത്തുംകര എഴുതിയ 'ടി.പത്മനാഭൻ ഒരു സമീപദൃശ്യം' (സാഹിത്യചക്രവാളം, സെപ്റ്റംബർ ) എന്ന ലേഖനം  ആത്മശോഭയോടെ നില്ക്കുകയാണ്.അദ്ദേഹം എഴുതുന്നു: ''പ്രണയത്തെ  എഴുതുമ്പോൾ പോലും പത്മനാഭനിൽ ,കേവല മസൃണതയുടെ ലോല പുഷ്പങ്ങളല്ല ,ഭൂതദയയും കരുണയുമാണ് പുഷ്പിക്കുന്നത്. "

ഇതിനോട് ആരും വിയോജിക്കില്ല. പത്മനാഭൻ്റെ കഥയിലെ ഒരു വാക്യം ഇങ്ങനെയാണ്: ''ഞാൻ കവിയും അവൾ എൻ്റെ ഭാവനയ്ക്കപ്പുറമുളള ആശയവുമായിരുന്നു."

പത്മനാഭൻ എഴുതിയ 'സത്രം' (മാതൃഭൂമി ഓണപ്പതിപ്പ് ) വായിച്ചാലും ഇത് വ്യക്തമാവും .ഇവിടെ കൃഷിയും കവിതയും പ്രകൃതിയും സ്നേഹ ബന്ധങ്ങളുമെല്ലാമാണ് കഥയായി രൂപാന്തരപ്പെടുന്നത് .







Posted by m k harikumar at 8:19 PM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Monday, September 14, 2020

അക്ഷരജാലകം / ട്വിറ്ററും ഉത്തര- ഉത്തരാധുനികതയും / എം.കെ.ഹരികുമാർ /metrovartha ,sept14

 ഇരുപത്തിയൊന്നാം  നൂൂറ്റാണ്ടിൻ്റെ പിറവി,യോടെ ഉത്തര- ഉത്തരാധുനികത ഈ ലോകത്തിൻ്റെ സാംസ്കാരിക ,ധൈഷണിക ,ഉപഭോക്തൃ ,സാങ്കേതിക ,ആരോഗ്യ മേഖലകളിൽ പുതിയ പ്രതിഛായ നല്കിയിരിക്കുകയാണല്ലോ. പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം അനേകം ഉത്തര- ഉത്തരാധുനിക പ്രവണതകളിൽ ഒന്നു മാത്രമാണ്.

ഇവിടെ എല്ലാവരും ഇടപെടാൻ കഴിവുള്ള ഉപഭോക്താക്കളാവുകയാണ്. ഉപഭോക്താക്കളാണ് ഇന്ന് ട്രെൻഡ് നിശ്ചയിക്കുന്നത്.അവർ അഭിരുചിയുടെ തടവുകാരല്ല.അഭിരുചി അതിവേഗം മാറ്റാൻ കഴിവുള്ള സൂപ്പർ വർഗമാണ് .അതുകൊണ്ടാണ് പ്രമുഖ അമെരിക്കൻ  കലാകാരനായ റിത്ക്രിത് തിരവനിജ തൻ്റെ  ചിത്ര,ശില്പ പ്രദർശനങ്ങൾ മ്യൂസിയങ്ങൾ വിട്ട് തുറന്ന ഇടങ്ങളിലേക്ക് മാറ്റിയത്. എവിടെ പ്രദർശനം നടത്തിയാലും തിരവനിജ അവിടെ വരുന്ന കാണികൾക്കായി പ്രത്യേക അടുക്കള ഒരുക്കിയിരിക്കും. കാണികൾക്ക് സ്വന്തം ഇഷ്ടപ്രകാരം പാചകം ചെയ്ത് കഴിക്കാനും മറ്റുള്ളവർക്ക് കൊടുക്കാനും അവസരമുണ്ടാവും. ഇതുകൊണ്ട് എന്താണ് തിരവനിജ ഉദ്ദേശിക്കുന്നത്? കാണാൻ വരുന്നവർ വെറും മരപ്രതിമകളല്ല. അവർക്ക് ഒരു പങ്കാളിത്തം വേണം .അത് ഗന്ധമായോ രുചിയായോ അനുഭവിക്കാനാകണം. പ്രേക്ഷകരുടെയും രചയിതാവിൻ്റെയും വൈകാരികമായ സംയോജനം സാധ്യമാകണം.

മാധ്യമവും ഉപഭോക്താവ്

ഇതു തന്നെയാണ് ട്വിറ്ററും ചെയ്യുന്നത്‌. ട്വിറ്റർ ഒരു പങ്കാളിത്ത സാമൂഹ്യവ്യവസ്ഥയാണ്. ട്വിറ്റർ ഒരു സാംസ്കാരിക ഇടമാണ്‌. ഇവിടെ ഒരാൾ ചിത്രകാരനോ ,സാഹിത്യകാരനോ ,പാട്ടുകാരനോ ആകേണ്ടതില്ല.കാരണം ഈ മാധ്യമം ഒരാളെ അതിൻ്റെ നിലയിൽ സാംസ്കാരിക ജീവിയാക്കുകയാണ്. ട്വിറ്റർ അക്കൗണ്ട് തുറക്കുന്നതോടെ ഒരാൾ ലോക നേതാക്കളുമായും ലോകതാരങ്ങളുമായും ഇടപഴകാവുന്ന ഉന്നതതലത്തിലെത്തുന്നു.ഈ അക്കൗണ്ട് ഒരാളെ സാംസ്കാരിക ജീവിയാക്കുകയാണ്.ആ പ്രൊഫൈൽ ഫോട്ടോ തന്നെ ഒരു ഓൺലൈൻ ജീവി എന്ന നിലയിൽ പ്രത്യേകമായ ഒരു വിതാനമൊരുക്കുന്നു. ലോക വാർത്തകളുടെയും സംഭവങ്ങളുടെയും പ്രധാന ഉപഭോക്താവാണ് താൻ എന്ന് ഓരോ അക്കൗണ്ട് ഉടമയും തിരിച്ചറിയുന്നു. വളരെക്കാലമായി അടുത്തിടപഴകിയിരുന്ന രണ്ടു വ്യക്തികൾ  ട്വിറ്റർ അക്കൗണ്ട് തുറക്കുന്നതോടെ അവർ ഉത്തര- ഉത്തരാധുനികമായ സാംസ്കാരിക വിതാനത്തിലേക്ക് ഉയരുകയാണ്. അവർ പെട്ടെന്ന് വേഗതയുള്ളവരാകുന്നു. അവർ സ്വയം തുറന്നു കാണിക്കപ്പെടുകയല്ല ,ലോകം അവർക്കായി തുറക്കപ്പെടുകയാണ്.
ഉത്തരാധുനികർ കഴിഞ്ഞ നൂറ്റാണ്ടിൽ സമൂഹത്തിൻ്റെ എല്ലാ പൂജിത ബിംബങ്ങളെയും തള്ളിക്കളയുകയായിരുന്നു. ചരിത്രത്തെയും മനശ്ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയുമെല്ലാം അവർ അവിശ്വസിച്ചു. അവർ ഇതിനെയെല്ലാം അപനിർമ്മിച്ചു, അല്ലെങ്കിൽ വിഘടിപ്പിച്ച് പരിശോധിച്ചു. പക്ഷേ ,ഇവിടെ പ്രേക്ഷകർക്ക് പങ്കാളിത്തമില്ലായിരുന്നു.

എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ ഡിജിറ്റൽ മോഡേണിസമാണ് എല്ലാം മാറ്റിമറിച്ചത്. ആശുപത്രിയിൽ ചെല്ലുന്ന രോഗി ആധുനിക ആരോഗ്യ ശാസ്ത്രത്തിൻ്റെ ഉപഭോക്താവാണ് ;കേവലം രോഗിയല്ല. അതുകൊണ്ട് ആ ഉപഭോക്താവിനെ വരവേല്ക്കാൻ ആശുപത്രികൾ കൊട്ടാരസദൃശമായ അന്തരീക്ഷമുണ്ടാക്കുന്നു.രോഗിയും കൂട്ടിരുപ്പുകാരനും വൈഫൈ ഇല്ലാതെ വിഷമിക്കുന്നത് രോഗപീഡയേക്കാൾ ഭയാനകമാണെന്ന് നമ്മേക്കാൾ വേഗത്തിൽ മനസിലാക്കുന്നത് ആശുപത്രി അധികൃതരാണ്.

ട്വിറ്റർ ഒരു പുതിയ ലോകാനുഭവമാണ്.അത് നമ്മുടെ കാലബോധത്തെ മാറ്റിമറിച്ചു.വർത്തമാന പത്രങ്ങൾ  രാവിലെ ആറ് മണിയാണ്, ലോക വാർത്തകൾ അറിയാനായി നിശ്ചയിച്ചിരുന്നത്. രാവിലെ പത്രം വീട്ടിൽ വരുന്നതോടെ ഒരു ദിവസം പിറക്കുക മാത്രമല്ല ;തലേ ദിവസത്തെ ലോകത്തിൻ്റെ അവസാനത്തെ ചിത്രമായി അത് നിർവ്വചിക്കപ്പെടുകയും ചെയ്യുന്നു. ടെലിവിഷൻ വാർത്താചാനലുകൾ ആ സമയം വൈകിട്ടത്തേക്ക് മാറ്റി. രാത്രിയാണല്ലോ ഉപയോഗശൂന്യമായ ചർച്ചകൾ നടക്കുന്നത്. ഇത് രാഷ്ട്രീയ പാർട്ടികൾക്ക് തർക്കിക്കാനുളള ബോട്ടിക്കുകളാണ്.

ട്വിറ്ററിൽ വാർത്തയുടെ സമയം ഓരോ നിമിഷത്തിലുമുള്ള അനുഭവമാണ്. അത് വാർത്തയുടെ ഒരു കമ്പോളമാണ് . അതിലുപരി വാർത്ത ആദ്യം പ്രത്യക്ഷപ്പെടുന്നത് ട്വിറ്ററിലാണ്. നേതാക്കന്മാരുടെ ട്വീറ്റ് ഒരു പ്രത്യേക വാർത്താവിഭാഗമാണ് .മൂന്നോ നാലോ വാചകങ്ങളടങ്ങിയ ചെറിയ സന്ദേശങ്ങളാണ് ട്വിറ്ററിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്.വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും മന്ത്രിമാരും ഇന്ന് റിപ്പോർട്ടർമാരാവുകയാണ്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് മോസ്കോയിൽ ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തിയതിൻ്റെ ഫലമറിയാൻ അന്താരാഷ്ട്ര വാർത്താ ഏജൻസികളായ അസോസിയേറ്റഡ് പ്രസ്സ് ,റോയിട്ടേഴ്സ്  തുടങ്ങിയവയെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു. അതിനു പകരം രാജ്നാഥ് സിംഗ് തന്നെ ട്വീറ്റ് ചെയ്യുന്നു. ഇതാണ് മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. മാധ്യമങ്ങൾ പോലും വാർത്തയുടെ ഉപഭോക്താക്കളാവുന്ന വിചിത്രമായ അന്തരീക്ഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം വാർത്ത സ്വയം ട്വിറ്ററിലേക്ക് എത്തുകയാണ്.

ട്വിറ്റർ ഒരു ന്യൂസ് റൂം

അൽക്വയ്ദ ഭീകരൻ ഒസാമ ബിൻലാദനെ അമെരിക്ക വധിച്ച സംഭവം ആദ്യം ലോകം അറിഞ്ഞത് പാകിസ്ഥാനിലെ ഒരു ഐ.ടി.പ്രൊഫഷണൽ ചെയ്ത ട്വീറ്റിലൂടെയാണ്.അതീവ സുരക്ഷയുള്ള അബോട്ടാബാദിൽ ഹെലികോപ്റ്ററുകൾ പറക്കുന്നതിൻ്റെയും ഉഗ്രസ്ഫോടനം നടന്നതിൻ്റെയും തത്സമയവിവരണമാണ് സോഹിത് അക്തർ എന്ന യുവാവ് ട്വിറ്ററിലൂടെ അറിയിച്ചത്.പുലർച്ചെ 1.28 നായിരുന്നു ട്വീറ്റ് .ആ സമയം അമെരിക്കൻ ഹെലിക്കോപ്റ്ററുകൾ അബോട്ടാബാദിലുള്ള ബിൻ ലാദൻ്റെ താവളത്തിൽ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞാണ് പ്രസിഡൻ്റ് ബറാക് ഒബാമ ആ ആക്രമണവും ബിൻ ലാദൻ്റെ വധവും സ്ഥിരീകരിച്ചത്. ആക്രമണം പോലും ഉത്തര- ഉത്തരാധുനികമായി .ബിൻ ലാദനെ ആക്രമിക്കുന്ന രംഗം ഒബാമയും സഹപ്രവർത്തകരും തത്സമയം അമെരിക്കയിൽ ഓഫീസിലിരുന്ന് മോണിറ്ററിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.അത് ഒരു പുതിയ യുദ്ധ സാങ്കേതികതയുടെ ഉദയമായിരുന്നു.എത്ര ദൂരെ ആക്രമണം നടന്നാലും അതിൽ ഇടപെട്ട് മാർഗനിർദ്ദേശങ്ങൾ നല്കാൻ ഭരണാധികാരിക്ക് എളുപ്പമായിത്തീർന്നിരിക്കുന്നു.ആക്രമണം ഒരു ലൈവ് ഷോയാണ്‌.

ട്വിറ്റർ ഒരു ഔദ്യോഗിക നൂസ് റൂമാണിപ്പോൾ. സെലിബ്രിറ്റികളും ലോകനേതാക്കളുമാണ് പ്രധാന ഉറവിടങ്ങൾ .മാധ്യമങ്ങൾ അവയുടെ സമയത്തിന് ഒരു മുഴം മുമ്പെ ഇവിടെ വാർത്തകൾ എത്തിക്കുന്നു. ട്വിറ്ററിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എത്ര വലിയ സെലിബ്രിറ്റിയായാലും ഒരു അപരിഷ്കൃത ലോകത്തിലേക്ക് ചെന്ന് വീഴും.

വാക്കുകൾ

1)നേതാക്കൾ സ്വന്തം തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത് .അവർ ആരെയും മോചിപ്പിക്കുന്നില്ല;അവർ മോചിപ്പിക്കപ്പെടുന്നുമില്ല.അവർ മറ്റുള്ളവരെ  അടിച്ചമർത്തുകയാണ് ചെയ്യുന്നത്.
പൗലോ ഫ്രെയ്ർ ,
(ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകൻ)

2)തിന്മയെക്കുറിച്ച് നല്ല അവബോധമുള്ള എഴുത്തുകാരനു മാത്രമേ ആളുകളെ വശീകരിക്കുന്ന നന്മയെക്കുറിച്ച് വിവരിക്കാനാവൂ .
ഇ.എം.ഫോസ്റ്റർ,
(ഇംഗ്ളീഷ് നോവലിസ്റ്റ് )

3)സമ്പത്ത് മാത്രം ലക്ഷ്യമാക്കുന്ന ഒരു ജീവിതവീക്ഷണം ഈ ലോകത്തിനു ചേർന്നതല്ല.കാരണം അതിൽ തന്നെ ഒന്നിനും പരിധിയില്ലെന്ന സൂചനയുണ്ട്. എന്നാൽ പ്രകൃതിയിലെ വിഭവങ്ങൾക്ക് പരിധിയുണ്ട്.
ഇ.എഫ്.ഷൂമാക്കർ ,
(ജർമ്മൻ ബ്രിട്ടീഷ് ധനശാസ്ത്രജ്ഞൻ)

4)കമ്മ്യൂണിസം എന്ന സിദ്ധാന്തത്തെ ഇങ്ങനെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം: എല്ലാ സ്വകാര്യ സ്വത്തും ഇല്ലാതാക്കുക .
കാൾ മാർക്സ് ,
(ജർമ്മൻ തത്ത്വചിന്തകൻ)

5)നിങ്ങൾ ഇല്ലാത്ത ഒന്നിനെക്കുറിച്ച് ഓർത്ത് വിഷണ്ണനാവണ്ട. കൈയിലുള്ളതു വച്ച് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുക.
ഹെമിംഗ്വേ,
(അമെരിക്കൻ എഴുത്തുകാരൻ )

കാലമുദ്രകൾ

1)അയ്യപ്പപ്പണിക്കർ

സകല തലമുറകളോടും കുശലം പറയാൻ അയ്യപ്പപ്പണിക്കരെ പോലെ ബൗദ്ധിക വിശാലതയുള്ള പ്രതിഭകൾ ഇന്ന് തീരെയില്ല .

2)സി.പി.ശ്രീധരൻ 

നൂറുകണക്കിനു എഴുത്തുകാരെ ഒരുമിച്ചു കൊണ്ടുപോകാൻ കഴിവുള്ള നേതൃപാടവമാണ് സി.പി.ശ്രീധരനെ ശ്രദ്ധേയനാക്കിയത്.ഇതിനിണങ്ങുന്നതായിരുന്നു ആ വ്യക്തിത്വം. അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ അന്തര്യാമിയായ ഒരു സംഗീതം അലയടിച്ചിരുന്നു.

3)ഉണ്ണികൃഷ്ണൻ പുതൂർ

പുതൂരിൻ്റെ 'ആനപ്പക' വായിക്കുകയാണെങ്കിൽ ഒരു പുരുഷൻ്റെ രഹസ്യാത്മകമായ തീവ്രവിചാരങ്ങൾ എന്താണെന്ന് മനസ്സിലാകും.പുരുഷനെ ഏകാന്തതയുടെ ആഴത്തിൽ മഥിക്കുന്നത് പെണ്ണു തന്നെയാണ് .

4)മാധവിക്കുട്ടി

മാധവിക്കുട്ടി ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു ,താൻ ഇംഗ്ളീഷ് കവി ടി.എസ്.എലിയറ്റിനെപ്പോലെയോ ,മാതാവ് ബാലാമണിയമ്മയെപ്പോലെയോ അല്ല എഴുതുന്നതെന്ന്. മാധവിക്കുട്ടി ആത്മാവിനെ ഉലച്ച വികാരങ്ങൾ തുറന്നെഴുതുകയായിരുന്നു.

5)എൻ.ശ്രീകണ്ഠൻ നായർ

മുൻ പാർലമെൻറ് മെമ്പറായിരുന്ന എൻ.ശ്രീകണ്ഠൻ നായർ നല്ലൊരു എഴുത്തുകാരനുമായിരുന്നു. അദ്ദേഹമാണ് തകഴിയുടെ 'കയർ ' ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മൂന്നു തലമുറകളുടെ കഥ പറഞ്ഞ ജോൺ ഗാൽസ്വർത്തിക്ക് നോബൽ സമ്മാനം കൊടുക്കാമെങ്കിൽ ആറ് തലമുറകളുടെ കഥ പറഞ്ഞ തകഴി അതിനു അർഹനാണെന്ന് അദ്ദേഹം പ്രസംഗിച്ചത് ഓർക്കുന്നു.

കെ.പി.അപ്പൻ ,എം.കൃഷ്ണൻ നായർ 

ഗ്രന്ഥശാലാ പ്രവർത്തകനും സാഹിത്യാസ്വാദകനുമായ പി.കെ.ഹരികുമാർ തൻ്റെ പ്രിയപ്പെട്ട ജന്മനാടായ വൈക്കത്തിൻ്റെയും പ്രാന്തപ്രദേശങ്ങളുടെയും  പഴയ ജീവിതങ്ങളിലേക്ക് ഊളിയിടുന്ന 'ഓർമ്മകളിൽ പെയ്ത മഴ' ( ഗ്രന്ഥാലോകം ,ഓഗസ്റ്റ് ) എന്ന ലേഖനം അകൃത്രിമസൗന്ദര്യം കൊണ്ട് ആകർഷകമാണ്. അറുപതുകളിലെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ ഇത് രസിപ്പിക്കും.

മഹാവിമർശകനായ കെ.പി.അപ്പൻ വിടവാങ്ങിയിട്ട് പന്ത്രണ്ട് വർഷമാകുന്നു. അത് അനുസ്മരിച്ചു കൊണ്ട് അപ്പൻ്റെ മകൻ രഞ്ജിത് അപ്പൻ എഴുതിയ 'അച്ഛനെക്കുറിച്ചു മാത്രം' ( പ്രവാസിശബ്ദം ഓണപ്പതിപ്പ് ) എന്ന ലേഖനത്തിൽ ചില സൂക്ഷ്മനിരീക്ഷണങ്ങളുണ്ട്. അപ്പൻ വായിക്കുമ്പോൾ യോഗിയുടെ മൃദുലഭാവവും എഴുതുമ്പോൾ ഒരു മൗനനൊമ്പരവുമാണ് മുഖത്ത് പ്രകടമായിരുന്നതെന്ന് രഞ്ജിത്ത് എഴുതുന്നു. ആ കൈയക്ഷരങ്ങളിൽ തനിക്ക് അറിയാത്ത ഒരുപാട് പണ്ഡിതശിഖരങ്ങളുണ്ടായിരുന്നുവെന്ന കാഴ്ചയും ശ്രദ്ധേയമാണ്.

എം.കൃഷ്ണൻ നായർ മലയാളം കണ്ട ഏറ്റവും വലിയ റിബലാണെന്ന് എസ്. ഭാസുരചന്ദ്രൻ (എം.കൃഷ്ണൻ നായർ :മണൽത്തരികളിലെ കലാരഹസ്യം ,പ്രവാസി ശബ്ദം) എഴുതുന്നു. അത് പലരും തിരിച്ചറിയാതിരുന്നത് കൃഷ്ണൻ നായർക്ക് അനുചരനിരയും വൃന്ദവാദ്യവും ഹല്ലേലുയകളും ഇല്ലാതിരുന്നതുകൊണ്ടാണത്രേ.  സി.ജെ.തോമസിനെപ്പോലുള്ളവരെ ചെറിയ ചെറിയ ഭൂകമ്പങ്ങളുടെ പേരിൽ പലരും റിബലുകളാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പക്ഷേ ,മറ്റൊരു മറുചോദ്യം ഉയരാവുന്നതാണ്. മഹാനായ കോളമിസ്റ്റും പണ്ഡിതനുമായ കൃഷ്ണൻ നായർ ഏതെങ്കിലും ഒരു സാഹിത്യകൃതിയെക്കുറിച്ച് മൗലികമായും ഗഹനമായും ദീർഘമായും ഒരു ലേഖനം എഴുതിയിട്ടുണ്ടോ?'ആശാൻ്റെ സീതാകാവ്യം' പോലെയോ 'ബൈബിൾ വെളിച്ചത്തിൻ്റെ കവചം' പോലെയോ ഒന്ന്?.

ബാബു ജോസഫിൻ്റെ ചിന്ത

നല്ലൊരു ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ.ബാബു ജോസഫിൻ്റെ ഏത് ലേഖനവും നമ്മെ  ആശയപരമായി ഉത്സുകരാക്കും. അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ വളരെ അധുനികനാണ്. ശാസ്ത്രചിന്തയുടെ ദാർശനികമായ പഥങ്ങളിൽ അലഞ്ഞ് സർഗാത്മകമായ അവബോധത്തിലെത്തിച്ചേരാൻ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ട്.

അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് 'മതനിരപേക്ഷ
ആത്മീയത മിഥ്യയല്ല (ദേശാഭിമാനി വാരിക)എന്ന ലേഖനം.അദ്ദേഹം എഴുതുന്നു: "ആരാധനാലയങ്ങൾ തുറന്നില്ലെങ്കിലും ആത്മീയതയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് നമ്മൾ പഠിച്ചു. ആരാധനാലയങ്ങളിലൂടെയേ ഈശ്വരനെ സമീപിക്കാൻ കഴിയൂ എന്ന തെറ്റിദ്ധാരണയാണ് തകർക്കേണ്ടത്.പ്രാർത്ഥനയേക്കാൾ ഫലപ്രദമായത് പ്രവൃത്തിയാണ് ". നിരീശ്വരവാദിയായിരുന്ന സഹോദരൻ അയ്യപ്പൻ ദൈവം വേണ്ട എന്ന് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ശ്രീനാരായണഗുരു അറിയിച്ചത് സഹോദരൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ എന്നാണ്.ഇത്  മനുഷ്യൻ്റെ മഹത്വത്തിൽ പ്രകാശിതമാകുന്ന ദൈവമാണ്.ഇത് മതത്തിൻ്റെ ആകാശത്തെ വിപുലീകരിക്കുകയാണ്.

Posted by m k harikumar at 9:27 AM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam

Friday, September 11, 2020

അക്ഷരജാലകം/ ഹിംസാത്മക വിനോദം / എം.കെ.ഹരികുമാർ ,metrovartha ,Feb 23

 കൊച്ചു വീഡിയോ തുണ്ടുകളും സംഗീത ശകലങ്ങളും റിംഗ്ടോണുകളും ടെക്സ്റ്റ് മെസേജുകളം ഓഡിയോ കഷണങ്ങളും ഇന്നത്തെ ലോകത്തിനു ഒരു ബൃഹത് അനുഭവം തന്നെയാണ്.ഒരു നാടകമോ നൃത്തശില്പമോ സിനിമ പോലുമോ നൽകുന്ന ദീർഘിച്ച അനുഭവം സമകാലിക ലോകത്ത് ഒരു ഭാരം തന്നെയാണ്. അതുകൊണ്ടാണ് അതിനു തത്തുല്യമായ വൈകാരിക മൂർച്ചകൾക്കായി ചെറുതുകളെ തേടിപ്പോകുന്നത്.


വലിയ കാറുകൾക്കും വീടുകൾക്കും റോഡുകൾക്കും ബസുകൾക്കും ടി വികൾക്കും ബദലായി മനുഷ്യർ ചെറിയ ചെറിയ വിനോദങ്ങളുടെ ഉടമസ്ഥാവകാശം നേടാൻ സകല മൂല്യങ്ങളും വിസ്മരിക്കുകയാണ്.
ഇരുപത്തിനാലു മണിക്കൂറും സംപ്രേഷണവുമായി ആയിരക്കണക്കിനു ചാനലുകൾ വാർത്തകളും വിനോദപരിപാടികളും സംക്രമിപ്പിക്കുമ്പോൾ അതൊന്നും മതിയാവാതെ കാണികൾ വീഡിയോ തുണ്ടുകളിലേക്കും യു ട്യൂബ് ചാനലുകളിലേക്കും വെബ് സീരീസിലേക്കും കുതറിമാറുകയാണ്.

ഹിംസ

ഒന്നിലും തൃപ്തിവരാതെ വ്യക്തികൾ സ്വന്തം വിനോദങ്ങളെ ജീവിതത്തേക്കാൾ വലിയ അനുഭവമാക്കി നിർമ്മിച്ചെടുക്കുന്നു.വിനോദമല്ല, ഹിംസയുടെ നൂറുകൂട്ടം പ്രകടനങ്ങൾ ആവിഷ്കൃതമാവുകയാണ്. ആത്മാവിഷ്കാരമാണ് സാഹിത്യമെന്നൊക്കെ പണ്ട് സാമാന്യമായി പറയുമായിരുന്നു. ഇന്ന് അതൊക്കെ പഠിച്ച് കഴിഞ്ഞ പുസ്തകങ്ങൾ കെട്ടിവച്ചിരിക്കുന്നതിനിടയിലാണുള്ളത്.
വിനോദവും ഹിംസയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായിരിക്കുന്നു. ഒരാൾ നിലവിലുള്ള മറ്റ് സ്പോൺസേർഡ് വിനോദങ്ങൾ കൊണ്ട് തൃപ്തിവരാതെ സ്വന്തം നിലയിൽ വിനാശകരമായ ഹിംസാത്മക ഉദ്യമങ്ങളിലേക്ക് ഇറങ്ങി പുറപ്പെടുകയാണ്. അധികമായി പ്രവഹിക്കുന്ന ദൃശ്യങ്ങളും കാണി തന്നെ കലാകാരനും എഡിറ്ററും  ഉപഭോക്താവും ആയിരിക്കുന്നതിലെ വേഗതയും മനുഷ്യനെ ആന്തരികമായി ശൂന്യതയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഭൗതികമായ ലോകത്ത് മൂല്യത്തിന്റെ മേൽ ആധിപത്യം നിലനിർത്താൻ കഴിയാത്തതിന്റെ പരാജയബോധവും നിരാശയുമാണ് മനുഷ്യനെ തകർക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ നളചരിതം ആട്ടക്കഥ ആസ്വദിക്കുകയോ വായിച്ച് രസിക്കുകയോ ചെയ്താൽ ഒരു മൂല്യത്തിന്മേൽ ഉറപ്പോടെ ,അത്മവിശ്വാസത്തോടെ രമിച്ച് കഴിയാമായിരുന്നു.പണ്ട് സ്കൂൾ അദ്ധ്യാപകരും കഥകളി കലാകാരന്മാരും പ്രേക്ഷകരുമെല്ലാം ഇങ്ങനെയൊരു ഉറപ്പിൽ ജീവിത കാലമത്രയും സാഹിത്യകലയുടെ മൂല്യത്തിൽ തങ്ങൾക്കുള്ള ആധിപത്യം ഒരിക്കലും അവസാനിക്കില്ല എന്ന് വിശ്വസിച്ച് ശുഭാപ്തിബോധത്തോടെയാണ് കഴിഞ്ഞത്. ഇപ്പോൾ അതാണ് കടപുഴകി വീണത്.

ഇന്നത്തെ പരാജയബോധം ഹിംസാത്മക വിനോദമായി രൂപാന്തരപ്പെടുകയാണ്. കൊന്നും തകർത്തും പീഡിപ്പിച്ചും വിനോദം നേടാനുള്ള നെട്ടോട്ടം വ്യാപിക്കുകയാണ്. ഇതാകട്ടെ ഇരുപത്തിനാലു മണിക്കൂർ ചാനലുകൾക്ക് നൽകാൻ കഴിയാത്ത 'പാക്കേജാ'ണ്. മൂന്ന് ഉദാഹരണങ്ങൾ നിരത്താം. ഒന്ന്, ഒരു വാട്സ് ആപ്പ് വീഡിയോയാണ്.അതിൽ ഒരു ചെറുപ്പക്കാരൻ ഒരു ഫുഡ് കോർട്ടിൽ വന്ന് ചെയ്യുന്ന ലൈവ് പ്രകടനമാണ്. അയാൾ  ഒരു വലിയ ഗ്ളാസ് ജാർ തുറന്ന് അതിൽ നിന്ന് ജീവനുള്ള ഒരു വലിയ തവളയെ പുറത്തെടുക്കുന്നു. എന്നിട്ട് അതിനെ വലത് കൈ കൊണ്ട് ഉയർത്തിപ്പിടിച്ച്, വാ പിളർത്തി താടിയിൽ കടിച്ച് താഴോട്ട് വലിച്ച് ജീവനോടെ രണ്ടായി പിളർത്തുന്നു. അവിടെ തീരുന്നില്ല. അയാൾ ആ തവളയുടെ ആന്തരികാവയവങ്ങൾ ഒന്നൊന്നായി പരസ്യമായി ഭക്ഷിക്കുന്നു. ഇന്ന്
വിനോദമാണിത് !

രണ്ടാമത്തെ സംഭവം ഏതാനും ആഴ്ചകൾക്ക് മുൻപ് ന്യൂസിലൻഡിൽ ഒരു സൈനികൻ  സാധാരണക്കാരെ വെടിവച്ച് വീഴ്ത്തിയതാണ്.അയാൾ താൻ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ, നഷ്ടപ്പെടാതിരിക്കാൻ ,ലൈവായി എടുത്ത് അയയ്ക്കുന്നുണ്ടായിരുന്നു. അയാൾ എന്തിനാണ് അത് ചെയ്തത് ?പക തീർത്തതല്ല. അപാരമായ ഹിംസാത്മക വിനോദലഹരിയാണിത്. ഇങ്ങനെ എന്തെങ്കിലും ചെയ്താലെ അയാൾക്ക് നിലനിൽക്കാനാകൂ.
മൂന്നാമത്തെ സംഭവം, കാമുകന്റെ കൂടെ പോകാൻ വേണ്ടി ഒന്നര വയസുള്ള തന്റെ മകനെ ഒരു വീട്ടമ്മ കടലോരത്തെ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു കൊന്നതാണ്.ഇത് നമ്മുടെ നാട്ടിലാണ് നടന്നത്. അവൾക്ക് കുഞ്ഞിനെ കൊല്ലാതിരിക്കാനാവില്ല.കാരണം കാമുകന്റെ രൂപത്തിൽ സ്വർഗം വിളിക്കുകയാണ്. പ്രണയവും രതിയുമാണ് ആ സ്വർഗ്ഗങ്ങൾ. അത് പിന്നീട് കിട്ടില്ല എന്ന് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നു. ജീവിതത്തേക്കാൾ വലുതാണത്. അവൾ നളചരിതം വായിച്ച് തന്റെ പ്രണയബോധത്തെ സഫലീകരിക്കാൻ കൂട്ടാക്കാത്ത പുതിയ വിനോദ വ്യക്തിത്വമാണ്. അവളെ സാരോപദേശകഥകൾ സ്വാധീനിച്ചിട്ടില്ല.

വിനോദമില്ലെങ്കിൽ മരണം

ഈ വിനോദവും ഹിംസയും  പുതിയൊരു മനുഷ്യനെയാണ് സൃഷ്ടിക്കുന്നത്. പൂർവ്വകാലങ്ങളെ പാടെ മറന്ന, അവനവന്റെ മിഥ്യകളെ എല്ലാറ്റിലും വലുതായി  ആഘോഷിക്കുന്ന ,നൈമിഷിക സ്വർഗ്ഗങ്ങൾക്കായി ഏതറ്റം വരെയും പോകുന്ന 'മാനവികത'യാണിത്. ഇത് പ്രകൃതിയെ പരിഗണിക്കുന്നേയില്ല. വിനോദമില്ലെങ്കിൽ ,ഹിംസിക്കാനായില്ലെങ്കിൽ മരിക്കുന്നതാണ് നല്ലതെന്ന്‌ കരുതുന്നവരുണ്ട്.

ക്രൂരതയാണ് പുതിയ വിനോദമായി മാറുന്നത്.അങ്ങനെ ബന്ധങ്ങൾ ഇല്ലാതാവുന്നു. ഇവിടെയാണ് ബയോടെക്നോളജിയും നിർമ്മിത ബുദ്ധിയും മനുഷ്യന്റെ അതിർത്തികളെ മാറ്റി വരയ്ക്കുന്നത്.നിർമ്മിതി ബുദ്ധി നമ്മെ പല രീതിയിൽ സഹായിക്കും. അതോടൊപ്പം അത് നമ്മെ ചുമതലകളിൽ നിന്ന് ഒഴിവാക്കിത്തരുകയും ചെയ്യും. ഇപ്പോൾ തന്നെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗമായി കോൾ സെന്ററുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവരുടെ സംസാരഭാഷ തന്നെ മറ്റൊരു സoവേദനമാണ് പകരുന്നത്. അവർ ഏത് വ്യക്തിയോട് സംസാരിക്കുന്നു എന്നതിനു പ്രസക്തിയില്ല. നിർമ്മിത ബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന യഥാർത്ഥ മനുഷ്യരുണ്ടെങ്കിൽ അത് ഇങ്ങനെയായിരിക്കും. നേരത്തേ തന്നെ ഉപഭോക്താവിനെ അവർ വി.ഐ.പി യായി നിശ്ചയിച്ചു കഴിഞ്ഞ പോലെയാണ്. എന്നാൽ നമ്മുടെ വേവലാതികളോട് മനുഷ്യ സഹജമായ അലിവോ, ശ്രദ്ധയോ ഇല്ല. നമുക്ക് അവരെ സ്വാധീനിക്കാനാവില്ല.അവർ നേരത്തേ പ്രോഗ്രാം ചെയ്ത് വച്ച സോഫ്റ്റ് വെയറിനെയാണ് ഓർമ്മിപ്പിക്കുന്നത്.

പ്രമുഖ ചരിത്രകാരനും ചിന്തകനുമായ നോവാ ഹരാരി അടുത്തിടെ അറ്റ്ലാന്റിസിൽ എഴുതിയ 'വൈ ടെക്നോളജി ഫേവേഴ്സ് ടിറന്നി' എന്ന ലേഖനത്തിൽ മനുഷ്യന്റെ സ്വകാര്യത യോ രഹസ്യമോ ഭഞ്ജിക്കപ്പെടുന്നത് മറ്റൊരു രാജ്യത്തിലെ ഒരു കേന്ദ്രത്തിലാണെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിക്കുന്നുണ്ട്. അമേരിക്കയിലെ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ,തത്സമയം ബീജിംഗിലെ ഒരു കേന്ദ്രത്തിലിരുന്ന് ഭാവിയിൽ നിരീക്ഷിച്ചേക്കാമെന്ന് ഹരാരി പറയുന്നത് അതിശയോക്തിയോടെ കാണേണ്ടതില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യങ്ങൾക്ക് അവരുടെ പൗരന്മാരുടെ മേലുള്ള കരുതലും അധികാരവും പഴങ്കഥയാവും. അതുകൊണ്ടാണ് കുടുംബം ,പണം, മതം, രാജ്യം എന്നിവയ്ക്കെല്ലാം മാറ്റം സംഭവിക്കാമെന്ന് ഹരാരി മുന്നറിയിപ്പു നൽകുന്നത്.

എല്ലാം മാറുകയാണ്. ഇപ്പോൾ നാം അനുഭവിക്കുന്ന സ്ഥാപനപരമായ സൗകര്യങ്ങളെല്ലാം മാറ്റത്തിന്റെ ഫലമായുണ്ടായതാണല്ലോ.കുടുബം, പണം തുടങ്ങിയവ ഇങ്ങനെ മാറി വന്നതാണ്.


വാക്കുകൾ

1) സോഷ്യലിസത്തിന്റെ പ്രവർത്തനം യാതനകളെ വല്ലാതെ വർദ്ധിപ്പിക്കുക എന്നതാണ്.
നോർമൻ മേയ്ലർ,
അമേരിക്കൻ എഴുത്തുകാരൻ

2) പാരീസിൽ എല്ലാം വില്പനയ്ക്ക് വച്ചിരിക്കുകയാണ്: ബുദ്ധിയുള്ള കന്യകമാർ, സത്യം,നുണ, കണ്ണുനീർ, പുഞ്ചിരി.
എമിലി സോള,
ഫ്രഞ്ച് എഴുത്തുകാരൻ

3) സ്കൂൾ ആധുനികവൽക്കരിക്കപ്പെട്ട മലയാളിയുടെ ലോക മതമായിതീർന്നിരിക്കുന്നു. സാങ്കേതിക യുഗത്തിലെ പാവപ്പെട്ടവർക്ക് അത് അർത്ഥശൂന്യമായ മോഹവാഗ്ദാനങ്ങൾ നൽകുകയാണ്.
ഇവാൻ ഇല്ലിച്ച്,
ഓസ്ട്രിയൻ തത്ത്വജ്ഞാനി 

4) ഭാഷയെ ഭാഷാശാസ്ത്രപരമായ പ്രക്രിയയായിട്ടല്ല, ഒരു ജീവനുള്ള വസ്തുവായി കാണുന്നവരാണ് യഥാർത്ഥ എഴുത്തുകാർ.
ഡെറക് വാൽക്കോട്ട്,
സെന്റ് ലൂസിയൻ കവി.

5) ചരിത്രത്തിലെ പാഠങ്ങളിലൊന്ന് ഇതാണ്: ദൈവങ്ങൾക്ക് പല ഭാഷകളിൽ നിശ്ശബ്ദരായിരിക്കാൻ കഴിയുന്നു.
വിൽ ഡുറാന്റ് ,
അമേരിക്കൻ ചരിത്രകാരൻ.

കാലമുദ്രകൾ

1) എം.ജി.സോമൻ

സിനിമയിൽ നിഷേധഭാവനകളെ പ്രതീകവത്കരിച്ച എം.ജി.സോമൻ വന്ന കാലഘട്ടം സവിശേഷമായിരുന്നു. അന്ന് ദേവരാജൻ ,സലിൽ ചൗധരി, കെ.എസ്.സേതുമാധവൻ ,ഐ.വി.ശശി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

2) രാമു കാര്യാട്ട്

ചലച്ചിത്രകാരന് നാടകീയത ഒഴിവാക്കാനാവില്ല എന്ന് വിശ്വസിച്ച കാര്യാട്ട് അതിനായി സംഗീതത്തെ പൂർണമായി ആശ്രയിച്ചു.

3)ഭരതൻ

ഒരു പെണ്ണിന്റെ കണ്ഠത്തിലെ മറുകിനെ ഒരു രതിരഹസ്യമായി ഭാവന ചെയ്ത ഭരതൻ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെ കലാപരമായി സ്ക്രീനിലെത്തിച്ചു.

4)കേശവദേവ്

സാമൂഹ്യ അനാചാരങ്ങൾ കണ്ട് സഹികെട്ട് കേശവദേവ് അത്തരക്കാരുടെ വീടുകളിലേക്ക് ക്ഷോഭത്തോടെ  കയറിച്ചെല്ലുമായിരുന്നു.

5)വിക്ടർ ലീനസ്

മനസ്സ് സ്വന്തം സഞ്ചാരപഥങ്ങൾ തിരയുന്ന പോലെ ,അത്മാവിലേക്ക് സദാസമയം ചെവിയോർത്ത് നടന്ന് കഥയെഴുതിയ വിക്ടർ ലീനസ് ആത്മാർത്ഥത എന്ന ഗുണം അവശേഷിപ്പിച്ചു.

ദർശനം

1) ഭയം
വല്ലാത്ത  ജീവിതപ്രേമമുള്ളപ്പോൾ അൽപം ഭയം തോന്നുന്നത് ദൈവത്തിനിഷ്ടമാണ്.

2 ) എഴുത്ത്
ഒരു മൂല്യവുമില്ലാത്ത ലോകത്ത്  മൂല്യം കണ്ടെത്തുക എന്നത് എഴുത്തുകാരന്റെ വിധിയാണ്.

3) പ്രണയം
പ്രണയം ഒഴിഞ്ഞ മനസ്സ് അവനവന്റെ നിസ്സഹായമായ കൂടാരമാണ്.

4) കല
ഒരു വസ്തുവിനെ അയഥാർത്ഥമാക്കുന്നതാണ് കല. ഒരു പന്നിയെ യഥാർത്ഥമായി വരച്ചാൽ ഫോട്ടോഗ്രാഫിയാണ്.അതിനെ അയഥാർത്ഥമായി വരയ്ക്കുന്നത് എങ്ങനെയാണെന്ന് പഠിക്കുന്നതിലാണ് കലയുള്ളത്.

5) സാഹിത്യക്യതി

സാഹിത്യകൃതി ആരുടേതുമല്ല. അത് എണ്ണമറ്റ വായനകളിലൂടെ മറ്റൊന്നാകുകയാണ് ചെയ്യുന്നത്.

ആനുകാലികം

പി.ആർ.രതീഷിന്റെ ' നട്ടുച്ചയുടെ വിലാസം' എന്ന സമാഹാരത്തിലെ 'പോക്ക്' എന്ന കവിത ഒരു കവിയുടെ എക്കാലത്തെയും സ്വപ്നവും തിരച്ചിലും അവിഷ്കരിക്കുന്നു:
''സ്വപ്നത്തിൽ 
ഓർമ്മയുടെ ചോരകൊണ്ട്
ഞാനെഴുതിക്കൊണ്ടേയിരിക്കും.
എന്റെ വഴി എന്റേതാകും വരെ."

ബി. ഷിഹാബിന്റെ 'ഇരുകണ്ണന്റെ  വ്യഥകൾ ' (കലാകൗമുദി) സമകാലീന ദുര്യോഗങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
" ദയാവധം കാത്തു കിടക്കുന്നു
പുകൾപെറ്റ ധർമ്മാശുപത്രികൾ "
എന്ന് എഴുതുമ്പോൾ ധർമ്മം ഒരു സമസ്യയാകുന്നത് നാമറിയുന്നു.

സന്തോഷ് പാലായുടെ 'കാറ്റു വീശുന്നിടം' (ലോഗോസ് ) എന്ന സമാഹാരത്തിലെ കവിതകൾ പുതിയൊരു രസതന്ത്രമാണ്. നാട്ടുകാഴ്ചകളെ കവി തന്റെ ജീവചരിത്രമാക്കുന്നു. 'കുത്തേറ്റു മരിച്ചവർ ' എന്ന കവിതയിലും അതു കാണാം:
"കുത്തേറ്റു മരിച്ചവർ
പള്ളി പ്രദക്ഷിണത്തിന്റെ മുന്നിലുണ്ടത്രേ.
പറയ്ക്കെഴുന്നള്ളിപ്പിനു വന്നു വണങ്ങുമത്രേ.
പാതിര കഴിഞ്ഞാൽ കലുങ്കുമ്മേൽ ഒത്തുകൂടുമത്രേ.
പഴയ ചീട്ടുകളിസ്ഥലത്ത് പന്തയത്തുക പകുക്കുമത്രേ."

ഓർമ്മ

കഥാകൃത്ത് എം.ജി.രാധാകൃഷ്ണൻ ഒരു അഭിമുഖത്തിൽ (മാതൃഭൂമി മുംബൈ) പറഞ്ഞത് നമുക്ക് ശരിയായ വിദ്യാഭ്യാസം ഇല്ല എന്നാണ്‌. ഭാഷയുടെ ശവമടക്ക് നടക്കുകയാണെന്ന് അദ്ദേഹം ദു:ഖത്തോടെയും ക്ഷോഭത്തോടെയും പറഞ്ഞു. യഥാർത്ഥത്തിൽ ഇതിനൊപ്പം അഭിരുചികളുടെ നാശവും സംഭവിക്കുകയാണ്. മഹാസാഹിത്യ തത്ത്വചിന്തകനും വിമർശക പ്രതിഭയുമായിരുന്ന കൃഷ്ണചൈതന്യയെ ഇപ്പോൾ മലയാളം സമ്പൂർണമായി മറന്നത് ഉദാഹരണം. അമ്പത് വയസ്സിലെത്തിയവർക്ക് ഓർമ്മകളുമായി താദാത്മ്യം പ്രാപിക്കാൻ സാധ്യമല്ലാത്ത വിധം ലോകം മാറുകയാണ്. ഇന്നലെകളെ അപരിചിതമാക്കിയിരിക്കുന്നു .

പ്രേം നസീറിന്റെ വ്യക്തിസംസ്കാരത്തെക്കുറിച്ച് മാടവന ബാലകൃഷ്ണപിള്ള എഴുതിയ ലേഖനം (മെട്രോവാർത്ത) ആത്മാർത്ഥമായ ഒരോർമ്മ പുതുക്കലായി.നസീറിന്റെ രൂപത്തിലും ശരീരഭാഷയിലും ആ നൈർമ്മല്യം അടങ്ങിയിട്ടുണ്ട്. എനിക്കു തോന്നുന്നത് ഒരാളുടെ മഹത്വത്തിന്റെ ആശ്ചര്യകരമായ അടയാളങ്ങൾ അയാളുടെ ശരീരത്തിൽ നിന്ന്, ചലനങ്ങളിൽ നിന്ന് ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ലെന്നാണ്.ഒരു കവർ പൊട്ടിച്ച് അതിൽ നിന്ന് കത്ത്  എടുത്ത് വായിക്കുന്നതിൽപ്പോലും ഒരു വ്യക്തിയുടെ സമ്പൂർണമായ മഹത്വം ശ്രദ്ധയുള്ളവർക്ക് കാണാനാകും.

പത്രം വായിക്കുന്നവനെ വൈകാരികമായി സ്വാധീനിക്കാൻ കഴിയുന്ന ശൈലിയാണ് അന്തരിച്ച  കലാകൗമുദി പത്രാധിപരും കേരളകൗമുദി മുൻ ചീഫ് എഡിറ്റുറുമായ  എം.എസ്.മണി ( മണിസാർ ) യെ ശ്രദ്ധേയനാക്കുന്നത്. (മണിസാറിനെക്കുറിച്ച് എം.ബി.സന്തോഷിന്റെ ലേഖനം മെട്രോ വാർത്തയിൽ ) .
തന്റെ നിലപാടുകൾക്ക് വേണ്ടി എല്ലാ മാമൂലുകളെയും അദ്ദേഹം മറികടന്നു. എഡിറ്റോറിയൽ എഴുതാതെ ഒഴിച്ചിട്ടും മാസ്റ്റ്ഹെഡ് (മുൻ പേജിന്റെ മുകളിൽ പത്രത്തിന്റെ പേര് ) താഴേക്ക് ഇറക്കിവച്ച് അച്ചടിച്ചും അദ്ദേഹം കലഹിച്ചു.അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഒരു ദളിതനെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കാൻ എഡിറ്റോറിയൽ എഴുതിയതും അത് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി   വി.പി.സിംഗിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതുമാണ്.കെ.ആർ.നാരായണനായിരുന്നു ആ ഉപരാഷ്ട്രപതി.

സ്വാമി ജോൺ സ്പിയേഴ്സ് നടരാജഗുരുവിനെക്കുറിച്ച് എഴുതിയ 'ദ് ബെർത്ത് ഓഫ് എ ഗുരു' എന്ന ലേഖനം മലയാളത്തിലേക്ക് നന്നായി പരിഭാഷപ്പെടുത്തിയിരിക്കയാണ് പി.ആർ.ശ്രീകുമാർ (മലയാളം). സ്വന്തം ഉണ്മയെയും വ്യക്തിത്വത്തെയും ഉൽകൃഷ്ടമായ മറ്റൊന്നിനു വേണ്ടി ഉപേക്ഷിച്ച മഹാനുഭാവനാണ് നടരാജഗുരുവെന്ന് ജോൺ സ്പിയേഴ്സ് സ്വാമി കണ്ടെത്തുന്നു.

കഥ
പോയവാരത്തിൽ വായിച്ച കഥകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് മാനസി യുടെ 'രാജകുമാരിയുടെ വാൾ ' (പൂർണശ്രീ) ,ഇ.പി.ശ്രീകുമാറിന്റെ 'പൊന്നരിപ്പ്' (മാധ്യമം) എന്നിവയാണ്. മാനസി ഒരു ഭാര്യയുടെ മനസ്സിലേക്ക് അവളുടെ അബോധത്തിലൂടെ കടന്നു കയറുകയാണ്. ഭർത്താവ് ഒരു ശിക്ഷ കബിംബമായി പല സ്ത്രീകളുടെയും മനസ്സിലുണ്ട്. ആ ധാരണ അവൾ നിർമ്മിച്ചതല്ല;ഓരോ കാലത്തെയും സമൂഹങ്ങൾ നിർമ്മിച്ചതാണ്.അങ്ങനെയേ ചിന്തിക്കാനൊക്കൂ. ഭർത്താവ് ഏറ്റവും അശിക്ഷിതനായ ഒരാളായിരിക്കും. കാരണം ഒരിക്കൽ പോലും ഒരു പുരുഷൻ മുൻകൂട്ടി ഭർത്താവായി പരിശീലിക്കുകയില്ല.എന്നാൽ ഒരു പെണ്ണിനു  അവളുടെ കൗമാരകാലം മുതൽ ഒരു ഭാര്യയാകേണ്ടതിനെക്കുറിച്ചും അമ്മയാകേണ്ടതിനെക്കുറിച്ചും ചിന്തിക്കേണ്ടി വരും; മാനസികമായി പരിശീലിക്കേണ്ടി വരും.ഇത് സമൂഹത്തിന്റെ നിർമ്മിതിയാണ്.

ശ്രീകുമാറിന്റെ കഥ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വികസനത്താൽ നശിപ്പിക്കപ്പെടുന്ന ഗ്രാമത്തിന്റെ നിലവിളികളെ കേന്ദ്രീകരിക്കുന്നതുമാണ്.

അനുഭവം

1) ഒരു കാലത്ത് സജീവമായി എഴുതിയിരുന്ന മുഹമ്മദ് റോഷൻ ഇനിയെങ്കിലും മൗനം വെടിയണം.
2) രഘുനാഥ് പലേരി കഥ വിട്ട് സിനിമയിലേക്ക് പോയത് സാഹിത്യത്തിനു നഷ്ടമാണ്.
3) 'സന്താലഹേര ' എന്ന വ്യത്യസ്ത കൃതിക്കു ശേഷം ജയപ്രകാശ് അങ്കമാലിയെക്കുറിച്ച് ഒരു വിവരവുമില്ല.
4) അഗസ്ത്യൻ ജോസഫ് കവിതകളുടെ ഒരു ബൃഹത് ശേഖരവുമായി ആർക്കും പിടികൊടുക്കാതെ ജീവിക്കുകയാണ്.
5) കഥാകൃത്ത് സമദ് പനയപ്പള്ളി ദീർഘകാലത്തെ അനുഭവങ്ങളുമായി കൊച്ചിയിൽ താമസിക്കുന്നു. എന്നാൽ അദ്ദേഹം ഒരു ക്ലിക്കിലുമില്ല.
6) നൂറ്റാണ്ടിലെ മഹാകവിയായ എ.അയ്യപ്പനു സ്മാരകമില്ലെന്നോ?ജീവിതത്തിൽ ബ്യൂറോക്രസിയിൽ നിന്ന് അകന്നു നിന്ന അദ്ദേഹത്തിനു സ്മാരകം ഉണ്ടാക്കാതെ വായനക്കാർ ഒത്തുകളിച്ചാലും ആ കവിതകൾക്കൊന്നും സംഭവിക്കയില്ല.
7) കലാകൗമുദിയുടെ പത്രാധിപ സമിതിയിലുണ്ടായിരുന്ന ഇ.വി.ശ്രീധരനെ പലരും തെറ്റിദ്ധരിച്ചു. അവിടെ കഥ പ്രസിദ്ധപ്പെടുത്താൻ സാധിക്കാത്തവരൊക്കെ വിശ്വസിച്ചു, അതിനു പിന്നിൽ ശ്രീധരനാണെന്ന്!
8) ചരിത്ര നോവലുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയ കല്പറ്റ ബാലകൃഷ്ണനെ പുത്തൻകൂറ്റ് എഡിറ്റർമാർക്ക് അറിയില്ലെന്ന് തോന്നുന്നു.
9) മലയാളത്തിലെ സിനിമാരംഗത്ത് പൊളിച്ചെഴുത്ത് സാധ്യമാക്കിയ 2010 - 2020 കാലഘട്ടത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ  വിശദമായ പഠനങ്ങളും സൈദ്ധാന്തിക ചർച്ചകളും  ഇനിയും ആരംഭിച്ചിട്ടില്ല.
10) 'ഓം ശാന്തി ഓശാന ' (സംവിധാനം: ജൂഡ് ആന്റണി ജോസഫ്, തിരക്കഥ: മിഥുൻ മാനുവൽ തോമസ് ,ജൂഡ് ആൻറണി ജോസഫ്))എന്ന സിനിമയുടെ സ്ക്രിപ്റ്റ് തനിക്ക് എഴുതാനാവില്ലെന്ന് അതിൽ  അഭിനയിച്ച ശേഷം രൺജി പണിക്കർ പറഞ്ഞത് എഴുത്തിലും അവതരണത്തിലുമുള്ള പുതിയ സമീപനങ്ങൾ അറിഞ്ഞുകൊണ്ടാണ് .
11) എം.ശശികുമാറിന്റെ  സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമ (2008)യെക്കുറിച്ച് എസ്.ഭാസുരചന്ദ്രൻ എഴുതിയ വ്യത്യസ്തമായ  കുറിപ്പ് ഓർമ്മയിലുണ്ട്.പുതിയ സിനിമയുടെ പ്രതിപാദനത്തെക്കുറിച്ച് ജോൺ സാമുവൽ, എം.സി.രാജനാരായണൻ, സാബു ശങ്കർ, ആർട്ടിസ്റ്റ് ഗായത്രി എന്നിവർ എഴുതണം.

കസൻദ്സാക്കിസും ക്രിസ്തുവും

നോബൽ സമ്മാനം കിട്ടിയ പലരും സ്വയം ലജ്ജിച്ചിട്ടുള്ളത് ഗ്രീക്ക് എഴുത്തുകാരനായ നികോസ് കസൻ ദ്സാക്കിസിനു അത് കിട്ടിയില്ല എന്നോർക്കുമ്പോഴാണ്. ആ സമ്മാനം ലഭിച്ച പലരും കസൻദ്സാക്കിസിനെ അപേക്ഷിച്ച് ഒന്നുമല്ല എന്ന് ആരും സമ്മതിക്കും.
ഉന്നതമായ ആശയങ്ങളും ചിന്താ പ്രശ്നങ്ങളും അവതരിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം.ക്രിസ്തുവായിരുന്നു ,അദ്ദേഹത്തിന്റെ ആധി. അത് ഒരു ആരായലും വെളിപാടുമായിരുന്നു. 'ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന നോവലിൽ ഒരു കഥാപാത്രമായ ഗ്രിഗോറിയസ് ഒരു പോപ്പാണ്. പക്ഷേ അയാൾ പെട്ടെന്ന് കോപിക്കുകയും വയറുനിറയെ ആഹാരം കഴിക്കുകയും ചെയ്യുന്നവനാണ്. അതേസമയം മഹാശക്തിമാനും വിചാരജീവിയുമാണ്.അദ്ദേഹം ജനങ്ങളോട് ഇങ്ങനെ പറഞ്ഞു :ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. പക്ഷേ, അദ്ദേഹം നമ്മുടെ മജ്ജയ്ക്കും മാംസത്തിനുമിടയിൽ ക്രൂശിക്കപ്പെട്ടിരിക്കയാണ്. അദ്ദേഹം നമ്മളിൽക്കൂടിയാണ് ഇനി ഉയിർത്തുവരേണ്ടതെന്ന കാര്യം ഓർത്തിരിക്കുക ". 
എത്ര അഗാധമായ വാക്യങ്ങൾ ! ഇത് കസൻദ്സാക്കിസിനു മാത്രം എഴുതാൻ കഴിയുന്നതാണ്. ഇതു പോലെ യാഥാർത്ഥ്യത്തിന്റെ കരിമ്പാറക്കെട്ട് പിളർന്ന് ഉള്ളിലേക്ക് കയറി  അജ്ഞാതമായ മനുഷ്യാവസ്ഥയെ അനുഭവിപ്പിക്കുമ്പോഴാണ് സാഹിത്യ മുണ്ടാകുന്നത്.

മറ്റൊരിടത്ത് പ്രധാന കഥാപാത്രമായ മനോലിയോസ് യേശുവിന്റെ അന്തരംഗ സംസ്കാരത്തെ തേടുന്നു. യേശു എത്ര അകലെയാണെന്ന് അത് പറഞ്ഞു തരും. യേശുവിന്റെ ആന്തരിക സംസ്കാരം ത്യാഗവും നീതിയും അഹിംസയും സഹനവും ചേർന്നതാണ്.ധനം മനഷ്യന്റെ ഭാരം വർധിപ്പിക്കുകയേയുള്ളു എന്ന് മനോ ലിയോസ് ഈ നോവലിൽ പറയുന്നത് യേശു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് ഓർമ്മിപ്പിച്ചു കൊണ്ടാണ്.ഒരു സമ്പന്നന് സ്വർഗരാജ്യത്ത് കടക്കാനാവുന്നതിനേക്കാൾ എളുപ്പത്തിൽ ഒരു ഒട്ടകത്തിനു സൂചിക്കഴയിൽ കൂടി കടന്നു പോകാനാവുമെന്ന് ! അതായത് ഒരിക്കലും സാധിക്കില്ലെന്ന് .ഈ സ്വർഗ്ഗരാജ്യം യേശു വിഭാവന ചെയ്ത മഹത്തായ ജീവിതമാണ്; സഹനത്തിന്റെയും നീതിയുടെയും സ്വർഗ്ഗം .
മനോലിയോസ് തന്റെ പർവ്വത മേഖലയോട് വിട പറയുന്ന ഭാഗത്ത് ജീവിതദുരിതങ്ങളുടെ മുകളിൽ ,മറ്റൊരു വിതാനത്തിൽ, ദിവ്യമായ ഒരു ആനന്ദമേഖലയുണ്ടെന്നും താൻ അതുമായി സമ്പർക്കത്തിലാണെന്നും അതിന്റെ ഫലമായി ദൈവവുമായി നേർക്കുനേർ വരാൻ കഴിഞ്ഞെന്നും അത്മഗതം ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്.
എഴുത്തുകാരൻ വെറും സ്വപ്ന വ്യാപാരിയാകരുതെന്ന് കസൻദ്സാക്കിസ് പറയുന്നുണ്ട്. അവൻ സ്വന്തം കാലത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണം.അതിന്റെ യാതനയും ദുഃഖവും ഉൾക്കൊള്ളണം. മനുഷ്യന്റെ വിധിയുടെ ഭാരം പരമാവധി ലഘൂകരിക്കാൻ അവൻ തന്നാലാവതെല്ലാം ചെയ്യേണ്ടവനാണ്. അദ്ദേഹം എഴുതുന്നു: ''ആധുനിക കാലത്തെ എഴുത്തുകാരൻ ,അവൻ ശരിക്കും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ,അവന്റെ ദൗത്യമെന്താണെന്ന് സത്യസന്ധമായി മനസ്സിലാക്കിയവനാണെങ്കിൽ ,ഒരു പോരാളിയാണ്.''

-- 
http://newsmk-harikumar.blogspot.in/
9995312097
Posted by m k harikumar at 12:02 AM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam

Thursday, September 10, 2020

അക്ഷരജാലകം / നിർവ്യക്തീകരിക്കപ്പെട്ടവർ / എം.കെ.ഹരികുമാർ,metrovartha , March 1

 

ഇരുപതാം നൂറ്റാണ്ടിൽ ഒരു വലിയ പരിവർത്തനമായി സാഹിത്യകലാപ്രതിഭകൾ അവതരിപ്പിച്ചത് വൈയക്തികലോകങ്ങളായിരുന്നു. അതായത് വ്യക്തികൾ അവരുടേതെന്ന നിലയിൽ കണ്ടെത്തുന്ന യാഥാർത്ഥ്യങ്ങൾ ഒരു സുവിശേഷമായി രൂപാന്തരപ്പെട്ടു.

പാബ്ളോ പിക്കാസ്സോ വരച്ചത് നാം നിത്യവും കാണുന്ന തെരുവുകളോ മനുഷ്യരൂപങ്ങളോ ആയിരുന്നില്ല. അദ്ദേഹം സ്വന്തം നിലയിൽ ഭാവന ചെയ്തതായിരുന്നു. ഭാവന ചെയ്യുന്നതെന്തും യാഥാർത്ഥ്യമാണെന്ന സിദ്ധാന്തമാണിത്. അത് വ്യക്തിപരമായ ഒരു സത്യമായിരുന്നു. അതിന്റെയർത്ഥം അത് പൊതുസമൂഹത്തിന്റെ സാമാന്യ യാഥാർത്ഥ്യങ്ങളോ ,അവരെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളോ ആയിരുന്നില്ല എന്നതാണ്.
ഓരോ കലാകാരനും എഴുത്തുകാരനും അവരുടേതായ സ്വകാര്യ ലോകങ്ങൾ അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്തു. അവരുടേത് തങ്ങൾ മാത്രം കാണുന്ന ചില ലോകങ്ങളായിരുന്നു. അതിലാണ് അവർ സ്വയം ദർശിച്ചത്.

അങ്ങനെയാണ് ആധുനികമായ മനസ്സ് ഒരു വലിയ സാഹിത്യ സംജ്ഞയായി വിലയിരുത്തപ്പെട്ടത്.കഥയിൽ  ജയിംസ് ജോയ്സിന്റെ ലോകം, ഫോക്നറുടെ ലോകം, കാഫ്കയുടെ ലോകം എന്നതുപോലെ കവിതയിൽ  ഡബ്ളിയു.ബി.യേറ്റ്സിന്റെ ലോകം, എലിയറ്റിന്റെ ലോകം, പെസ്സോവയുടെ ലോകം എന്നതും ഒരു കണ്ടുപിടിത്തമായിരുന്നു.

ഈ വൈയക്തികത നവീന സാഹിത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഞാനാണ് കേന്ദ്രം എന്ന് സാർത്ര് പറയുമ്പോൾ അതിനു പിറകിൽ ഈ വ്യക്തിനിഷ്ഠതയാണുള്ളത്. സാൽവദോർ ദാലി വരയ്ക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അനുഭവമാണ്. അതിൽ യൂറോപ്യൻ നവോത്ഥാനത്തിനു കടന്നു ചെല്ലാനൊക്കില്ല.കാരണം യൂറോപ്യൻ നവോത്ഥാനം യുക്തിയുടെ സൃഷ്ടിയാണ്. ദാലിയുടെ കല യുക്തി യുടേതല്ല.

എന്നാൽ ഇന്ന് കലാകാരന്മാരുടെ ,എഴുത്തുകാരുടെ വൈയക്തിക ലോകം വിനിമയം ചെയ്യാനാവാത്ത വിധം അന്യവൽക്കരിക്കപ്പെടുകയാണ്. സാങ്കേതിക, വ്യാവസായിക ലോകം വ്യക്തിയുടെ ആഭ്യന്തര പ്രശ്നങ്ങളെ സർഗാത്മകമായി കാണുന്ന രീതി അവസാനിപ്പിച്ചു.പിക്കാസോയ്ക്ക് ഇഷ്ടം പോലെ വരയ്ക്കാം, പക്ഷേ അതിന്റെ പിറകിലെ ഒരു ആത്മീയ, ദാർശനിക പ്രശ്നവും പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാൽ അദ്ദേഹത്തെ മാനസിക പ്രശ്‌നമുള്ളവനായി കണക്കാക്കും.

ഉപഭോക്തൃ കല 

ഇന്ന് ഉപഭോക്തൃകലയേയുള്ളു; വൈയക്തിക കലയില്ല.
ലോകം വിവരങ്ങളുടെയും വിനോദങ്ങളുടെയും ദ്വന്ദമായി പരിവർത്തനം  ചെയ്യപ്പെട്ടിരിക്കുന്നു. വ്യക്തികൾ പോലും ഇല്ല; ഇലക്ട്രോണിക് ,റോബോട്ടിക് നിർമ്മിതികളേയുള്ളു. ആഗ്രഹങ്ങൾ നിർമ്മിക്കപ്പെടുന്നതിനു പല വഴികളുണ്ട്. അതിലൊന്ന് ചാനൽ പരിപാടികളും പരസ്യങ്ങളുമാണ്. മനുഷ്യന്റെ തലച്ചോറിലേക്ക് ഒരേ പരസ്യം നിശ്ചിത സമയത്തിനുള്ളിൽ  പല തവണ കയറ്റി വിട്ട് ഒരാഗ്രഹം നിർമ്മിച്ചെടുക്കുകയാണ്.

കമ്പനിളുടെ ആഗ്രഹനിർമ്മിതിക്ക് അടിമപ്പെടുക എന്ന കാര്യം ഇന്ന് ഒരു വലിയ അംഗീകാരമോ, യോഗ്യതയോ, സദാചാരമോ ആണ്. വിപണിക്ക് അനുയോജ്യമായി പെരുമാറുന്നതിനാണ് ഒരാൾ വിദ്യാഭ്യാസം ചെയ്യുന്നത്. അതായത്, തുടർച്ചയായ പരസ്യത്തിലൂടെ ആഗ്രഹങ്ങളുടെ ഉടമയായാൽ അയാളെ എല്ലാവരും തലകുലുക്കി സമ്മതിക്കും. അയാൾക്ക് ഒന്നിനോടും വിയോജിക്കാനുള്ള അവകാശമില്ല. അയാൾ അനുസരിച്ചാൽ മതി. വിയോജിപ്പുകളും എതിർപ്പുകളുമുളളവർ ചീത്ത കുട്ടികളാണ്. 

വിവരങ്ങളും മാധ്യമങ്ങളും പ്രവഹിക്കുകയാണ്. എന്നാൽ അതിനനുസരിച്ച് ആന്തരികമായ, ജ്ഞാനകേന്ദ്രീകൃതമായ യാതൊന്നും ഉണ്ടാകുന്നില്ല. എല്ലാ യാഥാർത്ഥ്യങ്ങളും വിവരസമ്പാദനത്തിന്റെ ഘട്ടങ്ങൾ അല്ലെങ്കിൽ ഉള്ളടക്കം എന്ന നിലയിലാണ് രൂപപ്പെടുന്നത്. യാഥാർത്ഥ്യം വിവരമാണ്; അറിവല്ല. സൂക്ഷമമായ യാതൊന്നും ജ്ഞാനത്തിന്റെയോ സൗന്ദര്യത്തിന്റെയോ വഴിയിൽ പ്രവേശിക്കുന്നില്ല.

മനുഷ്യവ്യക്തി ഇല്ല

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമ ചിത്രീകരണത്തിൽ മികച്ചു നിന്നു. ദാരിദ്ര്യവും ഒറ്റപ്പെടലും അതിൽ അവതരിപ്പിച്ചത് ഇന്നത്തെ പ്രേക്ഷകന്റെ മനോനിലയ്ക്കും സാങ്കേതിക, ദൃശ്യഭംഗിക്കും അനുരുപമായാണ്. അടൂർ 'സ്വയംവര 'ത്തിലോ പി.എൻ.മേനോൻ 'ഓളവും തീരവും' എന്ന സിനിമയിലോ ചെയ്തതുപോലെ ഇന്ന് ജീവിതദുരിതത്തെ ആരും ചിത്രീകരിക്കില്ല.'കുമ്പളങ്ങി നൈറ്റ്സിൽ ' സംവിധായകന്റെ വ്യക്തിപരമായ ആകുലതയോ, ദുരന്ത ബോധമോ ,ഉത്ക്കണ്ഠയോ ഇല്ല. അതുകൊണ്ട് പട്ടിണിയും നിരാശയും നിറയുന്ന ഒരു രംഗം ആവിഷ്ക്കരിക്കുമ്പോൾ സംവിധായകനു വർണ്ണപ്പൊലിമയോടെ  ദൃശ്യഭംഗിയൊരുക്കാൻ തടസ്സമില്ല. കാമറ കൊണ്ട് രാത്രിയെ പറുദീസയാക്കാം. മനോഹരമായ സംഗീതം കേൾപ്പിക്കാം. രാത്രിയുടെ കാഴ്ചയിലൂടെ രതിസുഖത്തിനു സമാനമായ അനുഭവം നൽകുമ്പോൾ, ഇന്നത്തെ നിലയ്ക്ക് ചിത്രം വിജയിച്ചു.

ദുരന്തമെന്ന് പറയട്ടെ, ഇന്ന് കലാകാരൻ പൊതുവേ ആന്തരിക യാഥാർത്ഥ്യങ്ങളോ, അസ്തിത്വ ദു:ഖമോ ,ദാർശനിക പ്രതിസന്ധിയോ  ഒന്നും നേരിടുന്നില്ല. അത് എന്താണെന്നു പോലും അറിയില്ല. അയാൾ വ്യക്തിയല്ല, മനുഷ്യജീവിയല്ല ;നിർവ്യക്തീകരിക്കപ്പെട്ട ഒരു സാങ്കേതിക ജീവിയാണ്.

ഫ്രഞ്ച് മനശ്ശാസ്ത്ര ചിന്തകനായ ലക്കാൻ മനുഷ്യാവസ്ഥയിലെ വിരോധാഭാസപരമായ അനുഭവങ്ങളെയാണ് പിന്തുടർന്നത്. ഭാവന ,പ്രതീകം, യാഥാർത്ഥ്യം എന്നിവയെല്ലാം മനുഷ്യന്റെ അവസ്ഥയെ അവനു തന്നെ പരസ്പര വിരുദ്ധമാക്കുന്നു, അജ്ഞാതമാക്കുന്നു. ഇങ്ങനെയാണ് ആന്തരിക ലോകങ്ങൾ ഉണ്ടാകുന്നത്. ഒരു സംവിധായകൻ അയാളുടെ ഉത്ക്കണ്ഠകളെ ചലച്ചിത്രമായി പ്രതിപാദിക്കാൻ തുടങ്ങുന്നിടത്താണ് ഫാസ്ബൈൻഡർ, ബർഗ്മാൻ ,അന്റോണിയോണി തുടങ്ങിയവരുടെ ചിത്രങ്ങൾ കടന്നു വരുന്നത്. അത് വെറുമൊരു ബാഹ്യ പ്രമേയമല്ല, സംവിധായകന്റെ സ്വകാര്യമായ, ആന്തര വൈരുദ്ധ്യങ്ങളും സമസ്യകളുമാണ്. അയാൾക്ക് അത് ഒരു ലേഖനമെഴുതി പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമയെടുക്കുന്നത്. ആ സിനിമ ഒരാൾ തന്നിലേക്ക് തന്നെ തിരിച്ചു വച്ച കാമറയുടെ അനുഭവമായി നാം പരിഗണിക്കണം. അസ്തിത്വത്തെ ചൂഴ്ന്നു നിൽക്കുന്ന ,തന്നെ സ്ഥിരമായി അലട്ടുന്ന ചില കാഴ്ചകളും അനുഭവങ്ങളുമാണ് ആധുനികതയുടെ സംവിധായകർ തിരഞ്ഞത്.അത് ഒരു ആരായലും ആത്മവിമർശനവുമാണ്.

ഫ്രഞ്ച് സംവിധായകനായ ക്രിസ് റ്റോഫ് കീവ്സ്ലോവ്സ്കിയുടെ 'ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക്ക്  ' (1991)എന്ന ചിത്രം മനുഷ്യനിലെ വിരോധാഭാസപരമായ അവസ്ഥയെ പരിശോധിക്കുകയാണ്. ഇത് സംവിധായകന്റെ അഴിയാക്കുരുക്കാണ്; പ്രേക്ഷകന്റെയല്ല. കഥാപാത്രങ്ങളുടെ ആകുലതകളും കുരുക്കുകളും നമുക്ക് പരിചിതമാണ്. എന്നാൽ സംവിധായകന് അതിനേക്കാൾ സങ്കീർണമായ അഭ്യന്തര, ആത്മീയ പ്രശ്നങ്ങളുണ്ട്. അത് അഴിച്ചെടുക്കാനാണ് അയാൾ സൃഷ്ടി  പ്രക്രിയയിൽ ഏർപ്പെടുന്നത്.

അതേസമയം ഇന്ന് ചാനൽവത്കൃത കാഴ്ചാനുഭവങ്ങളിൽ ഇതുപോലുള്ള  വ്യക്തികേന്ദ്രീകൃതമായ അവസ്ഥകൾ  ഇല്ലേയില്ല. ഇതാർക്കും വിനിമയം ചെയ്യപ്പെടുകയില്ല. ഇവിടെ സംവിധായകൻ എന്ന വ്യക്തിജീവി അഥവാ കലാകാരവ്യക്തി ഇല്ല. അയാൾക്ക്  സ്വകാര്യ ആന്തരിക സമസ്യകൾ ഇല്ല. അയാൾ സാങ്കേതിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു ടെക്നീഷ്യനായി മാറിനിൽക്കുന്നു.

വാക്കുകൾ

1)വിവരങ്ങളുടെ ഈ വൻസമ്പത്ത് കാര്യമായ ഒരു ഉൾക്കാഴ്ചയും സൃഷ്ടിച്ചിട്ടില്ല.
സ്റ്റീഫൻ കിംഗ്,
അമെരിക്കൻ എഴുത്തുകാരൻ

2) പുരാതനത്വത്തിന്റെ വിഷാദാത്മകതയാണ് ,ആധുനിക കാലത്തേക്കാൾ ,കൂടുതൽ അഗാധമായി എനിക്ക് തോന്നുന്നത്.
ഗ്യൂസ്താവ് ഫ്ളൂബേർ,
ഫ്രഞ്ച് നോവലിസ്റ്റ്

3) അനുവാചക സമൂഹത്തിന്റെ മുന്നിൽ പുതിയ ആവശ്യങ്ങൾ നിരത്തിയതാണ് അധുനികതയുടെ ഒരു സംഭാവന. സാഹിത്യത്തെയും  മറ്റ് കലകളെയും മുമ്പത്തേപ്പോലെ ലാഘവത്തോടെ ഇനി കാണാനൊക്കില്ല.
പീറ്റർ വാട്സൺ ,
ബ്രിട്ടീഷ് കോളമിസ്റ്റ് .

4) നിങ്ങൾ ദേഷ്യപ്പെടുന്ന ഓരോ മിനിട്ടിലും അറുപത് സെക്കൻഡ് സന്തോഷമാണ് നഷ്ടപ്പെടുത്തുന്നത്.
എമേഴ്സൺ ,
അമെരിക്കൻ ചിന്തകൻ

5) കല സത്യമല്ല; കല നുണയാണ്, അത് സത്യം കാണാൻ നമ്മെ സഹായിക്കുന്നു.
പാബ്ളോ പിക്കാസ്സോ,
സ്പാനീഷ് ചിത്രകാരൻ

കാലമുദ്രകൾ

1)നിത്യചൈതന്യയതി

കവിതയെയും വേദാന്തത്തെയും
സമന്വയിപ്പിച്ചുകൊണ്ട് സുദീർഘമായ സംവാദങ്ങളിലും രചനകളിലും മുഴുകാൻ കഴിവുണ്ടായിരുന്ന  നിത്യചൈതന്യയതി ഒരു പ്രചോദന സ്മരണയാണ്.

2) ആർ.രാമചന്ദ്രൻ

കവിത എഴുതുന്നതിലെങ്കിലും കൂട്ടായി ചിന്തിക്കരുതെന്ന് പറഞ്ഞു തരാൻ ആർ.രാമചന്ദ്രൻ ഇന്നില്ലല്ലോ.

3) വൈക്കം മുഹമ്മദ് ബഷീർ

സ്വന്തം വീടും പറമ്പും അതിലെ സസ്യലതാതികളും ജീവികളുമാണ് തന്റെ സാഹിത്യമെന്ന് ലഘുവായി പറഞ്ഞ ബഷീർ ഒരു മിത്താവുകയാണ്.

4) കാമ്പിശ്ശേരി കരുണാകരൻ

ധാരാളം നോവലുകളും കഥകളും കവിതകളും വായിച്ചുകൊണ്ട് സാഹിത്യപ്രസിദ്ധീകരണം എഡിറ്റു ചെയ്ത കാമ്പിശ്ശേരി എത്രയോ ഉദാത്തമായ ഒരു നാമമാണ്.

5) തോപ്പിൽ ഭാസി

നാടകങ്ങളും (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം) ,തിരക്കഥകളും ( 110 സിനിമകൾ ) എഴുതിയ തോപ്പിൽ ഭാസി പതിനാറ് സിനിമകൾ സംവിധാനം ചെയ്തു.തോപ്പിൽ ഭാസിയാണ് നമ്മുടെ നാടക,സിനിമാ അവബോധത്തെ വിപ്ലവകരമായി മാറ്റിയ പ്രമുഖൻ.


ദർശനം

1)ജീവിതം

ജീവിക്കാത്ത നമ്മളൊക്കെ ജീവിച്ചതായി വിചാരിക്കുന്നത് ഒരു വലിയ കാര്യമാണ്.

2)സത്യം

ഓരോ നിമിഷവും സ്വയം നുണ പറയുന്നതുകൊണ്ട് സത്യം ആകാശത്തിൽ നക്ഷത്രമായിത്തന്നെ നിൽക്കുന്നു.

3)കണിക്കൊന്ന

കവികൾ വീണ്ടും വീണ്ടും വിവരിച്ച് ഒരു ക്ളീഷേ ( ആവർത്തന വിരസത ) യാക്കുമെന്ന് പേടിയുള്ളതിനാൽ  കണിക്കൊന്ന പൂവിടാൻ വിവശയാണ്.

4)മതം

സ്നേഹിക്കാൻ കഴിയുമെങ്കിൽ ,അതിനെ വെല്ലുന്ന മതമൊന്നുമില്ല.

5)രോഗം

ഒരു രോഗിയെ അതിവിശിഷ്ട വ്യക്തിയായി കാണുന്നിടത്താണ് ഉത്തര- ഉത്തരാധുനികത.സൂപ്പർ സ്പെഷ്യാലിറ്റി എന്ന മഹാ അനുഭവം രോഗിയെ ജീവിതത്തിൽ ഒരു പടി ഉയർത്തുന്നു.


ആനുകാലികം

സ്വപ്നങ്ങൾ തന്നെയാണ് ജീവജലം. ജീവിതം നൽകിയ പരാജയങ്ങളെ സ്വപ്നം കൊണ്ട് നേരിടാം. അസ്തിത്വം മിഥ്യയാണെങ്കിൽ അത് സ്വപ്നത്തിലാണ് ഫലവത്താകുന്നത്. യമുന എഴുതിയ 'നിന്റെ വയലറ്റ് ' എന്ന കവിത ( എഴുത്ത് ) സ്വപ്നം കൊണ്ട് ജീവിതം പൂരിപ്പിക്കുകയാണ്.
"ലോകമെല്ലാം 
ഉറങ്ങിക്കിടക്കുമ്പോൾ ,
പാടത്തിനു നടുവിലായി
എന്നും നമ്മെ നോവിച്ചു നിന്ന
പൂക്കാത്ത ആ ഒറ്റമരച്ചില്ലയിൽ
മഴനൂലിൽ വന്നിറങ്ങണം.
ഇലകളെ തഴുകി 
പതിയേ 
താഴേക്കൂർന്നൊഴുകണം.
ഒറ്റക്കായിപ്പോയവർ
ഒന്നിച്ചപ്പോൾ
പൂക്കാലം വന്ന കഥ പറഞ്ഞ്
കൺനിറയെ ചിരിക്കണം."

വി.ടി.ജയദേവൻ പത്ത് കവിതകൾ ഒരുമിച്ച് തന്നെ മാതൃഭൂമി വാരികയിൽ പ്രസിദ്ധപ്പെടുത്തി ശക്തി തെളിയിച്ചിരിക്കുന്നു. 'അഭയാർത്ഥി ' എന്ന കവിത ഇങ്ങനെ:
"പ്രേമമെന്നായിരുന്നെന്റെ
രാജ്യത്തിൻ പേരാരാജ്യം
കടലിൽ മുങ്ങിപ്പോയി. 
പിന്നെ ഞാനേതു ദേശത്തും
കേവലം അഭയാർത്ഥി.
കവിതയായിരുന്നെൻ ഭാഷ.
ആ ഭാഷ മരണപ്പെട്ടു,
പിന്നെ ഞാനെന്നും മൂകൻ."

ഈ കവിത ഒരു വൈകാരിക ധൂർത്താണ്. പ്രേമരാജ്യത്തിലെ പ്രജയായിരുന്നു കവിയെന്ന് അറിയിക്കുന്നു. ഏതാണ് ആ രാജ്യം ?അവ്യക്തതയുണ്ട്. പെണ്ണിനോടുള്ള പ്രണയമാണോ?എങ്കിൽ അത് കള്ളമാണ്. വ്യക്തിപരമായ ലാഭനഷ്ടങ്ങളെക്കുറിച്ചോർത്തുകൊണ്ടല്ലാതെ അഭ്യസ്തവിദ്യർക്ക് പ്രേമിക്കാനാവില്ല. രമണനും ചന്ദ്രികയ്ക്കും പ്രേമിക്കാൻ കഴിയുമായിരിക്കും. പ്രേമം നഷ്ടപ്പെട്ടതുകൊണ്ട് താൻ അഭയാർത്ഥിയാണെന്നും തന്റെ ഭാഷ  കവിതയായിരുന്നെന്നും പറയുന്നത് മറ്റൊരു മഹാകള്ളം.കവി  പ്രേമവ്രതക്കാരനാണോ ? ലോകത്തിൽ  സ്നേഹിക്കാൻ വേറെ പലതുമുണ്ടല്ലോ. പിന്നെങ്ങനെ പ്രേമരാജ്യം നഷ്ടപ്പെടും? മറ്റൊരു കള്ളം കവിത എന്ന ഭാഷ നഷ്ടപ്പെട്ട തുകൊണ്ട് താൻ മൂകനായി എന്ന  അവസാനവരിയാണ്. കവിത നഷ്ടപ്പെടുന്നുണ്ടെങ്കിൽ, അതിനു കാരണം , അരുതാത്ത പ്രവൃത്തി ചെയ്യുന്നതുകൊണ്ടാണ്. ഈ കവിതയിൽ വികാരം കുത്തിയൊഴുകുകയാണ്. അതിഭാവുകത്വം വല്ലാതെ ചെടിപ്പുണ്ടാക്കും.

കഥ
ഉണ്ണികൃഷ്ണൻ പൂഴിക്കാടിന്റെ 'ഗുഹ്യം' (മലയാളം ) ഇന്നത്തെ കാലത്തിനു ചേർന്നതല്ല. കറുത്ത രോമം പൊതിഞ്ഞു സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമൊക്കെ എഴുതി വച്ചിരിക്കുന്നു .എന്തിനാണ് ഇത് പ്രസിദ്ധീകരിച്ചത് ?ആരോട് ചോദിക്കും ?

'എന്റെ കാരാഗൃഹചിന്തകൾ ' എന്ന കഥയെഴുതിയ അജയഘോഷ് (പ്രഭാതരശ്മി) രചനയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടില്ല. ഒരു വീട് കെട്ടുമ്പോഴാണെങ്കിലും കുളിമുറി പണിയുമ്പോഴാണെങ്കിലും അതിനു സാങ്കേതികവിദ്യ ആവശ്യമാണ്.ഇന്ന് ഒരു വലിയ കഥ പറയുകയല്ല വേണ്ടത്;കഥ എങ്ങനെ പറയാമെന്നതാണ് പ്രധാനം.അതായത് സ്റ്റോറിയേക്കാൾ പ്രാധാന്യം നരേറ്റീവിനാണ്.നരേറ്റീവ് എന്നാൽ പ്രതിപാദനം. ഒരു വസ്തുവിനെ, സംഭവത്തെ കഥാകാരൻ എല്ലാമറിയാവുന്നവൻ എന്ന ഭാവത്തിൽ നിന്നുകൊണ്ട് വിവരിക്കുകയല്ല വേണ്ടത്;തനിക്ക് അത്ര പിടിയില്ല എന്നു മനസ്സിലാക്കി കൊണ്ട് അതിനെക്കുറിച്ചെഴുതി ഒരു നരേറ്റീവ് ഉണ്ടാക്കണം. നരേറ്റീവ് ദൈവത്തിന്റെ ഭാഷണമല്ല, പരിമിതികളുള്ള മനുഷ്യന്റെ പരീക്ഷണമാണ്. മേതിൽ രാധാകൃഷ്ണന്റെ 'എങ്ങനെയൊരു പഴുതാരയെ കൊല്ലാം 'എന്ന കഥ ഇതിനു ഉദാഹരണമാണ്.ഗാർസിയ മാർകേസിന്റെ 'ദ് ഹാൻഡ്സൊമസ്റ്റ് ഡ്രൗൺഡ്മാൻ ഇൻ ദ് വേൾഡ്' എന്ന കഥയും നരേറ്റീവാണ്. കവിത പോലും നരേറ്റീവാണ്.

എഴുത്തുകാരൻ ദൈവമല്ല, ദൈവമായി അഭിനയിക്കുകയും വേണ്ട എന്നറിയുന്ന ഒരാൾക്ക് പിന്നെ അവശേഷിക്കുന്നത് പ്രതിപാദനമാണ്.

തസ്രാക്ക് പൈങ്കിളിയല്ല

ഒ.വി.വിജയൻ ഖസാക്ക് എന്ന ഗ്രാമം സൃഷ്ടിച്ചത് പാലക്കാട് ജില്ലയിലെ തസ്രാക്ക് എന്ന ഗ്രാമത്തിന്റെ തനിപ്പകർപ്പായാണ് എന്ന് കരുതുന്നവരുടെ സമീപനമാണ്  പൈങ്കിളി.കാരണം ഇക്കൂട്ടർക്ക് വിഖ്യാത എഴുത്തുകാരായ തോമസ് മൻ, ജയിംസ് ജോയ്സ്‌, വില്യം ഫോക്നർ എന്നിവർ തങ്ങളുടെ നോവലുകളിൽ സാങ്കല്പിക ഗ്രാമങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.
അമേരിക്കൻ എഴുത്തുകാരനായ ഫോക്നർ സൃഷ്ടിച്ച ഭാവനാത്മകമായ മിസ്സിസിപ്പി ഭൂഭാഗമാണ് 'യോക്നാപാടാഫ'. ഇത് അദ്ദേഹത്തിന്റെ അമ്പതോളം രചനകളിൽ കടന്നു വരുന്നുണ്ട്. അത് യഥാർത്ഥ മിസ്സിസിപ്പിയല്ല. വിജയന്റെ നോവലിൽ ചെതലിമല, കൂമൻകാവ്, ഞാറ്റുപുര, അറബിക്കുളം എന്നെല്ലാം എഴുതി വച്ചിരിക്കുന്നത് കണ്ടിട്ട് അത് യഥാർത്ഥ ഗ്രാമമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന് ഭയമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം ഭൂമിശാസ്ത്രപരമായി അതെല്ലാം തെറ്റിച്ച് അവതരിപ്പിച്ചത്. ഇത് എന്നോട് വിജയൻ എൺപതുകളിൽ തന്നെ പറഞ്ഞ കാര്യമാണ്. ഞാൻ 'അത്മായനങ്ങളുടെ ഖസാക്ക് ' എഴുതിയത് 1984 ലാണല്ലോ.  ഖസാക്കിനെ ജീവനുള്ള ഭൂപ്രദേശമായും സാങ്കല്പികമായും  ഞാൻ  മനസിലാക്കിയത് ശരിവച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.

എന്നാൽ പാലക്കാട്ടെ വിജയൻ  സ്മാരക സമിതി തന്നെ ഈ നോവലിനെ ഇപ്പോൾ പൈങ്കിളിയാക്കുകയാണ്. അവർ തസ്രാക്ക് എന്ന ഒറിജിനൽ ഗ്രാമമാണ് നോവലിലുള്ളത് എന്ന് പ്രചരിപ്പിക്കുന്നു .ഇത് അരസികവും സാഹിത്യവിരുദ്ധവുമാണ്. ഇത് സ്ഥാപിക്കാനായി അവർ  ഒരു യുവാവ് തസ്രാക്ക് ഗ്രാമത്തിൽ നിന്നെടുത്ത ഫോട്ടോകൾ അവിടെ പതിച്ചു വയ്ക്കുകയാണ്.ഈ ഫോട്ടോഗ്രാഫർ ഒരു കരിമ്പന കണ്ടാലുടനെ അത് ഫ്രെയിമിലാക്കും. എന്നിട്ട് നോവലിൽ നിന്ന്  പനയുമായി ബന്ധപ്പെട്ട ഒരു വാക്യം തിരഞ്ഞെടുത്ത് ഫോട്ടോയുടെ അടിക്കുറിപ്പ് പോലെ   എഴുതി വയ്ക്കും! ഇത് ജീർണതയാണ്. ഉന്നതമായ സാഹിത്യ സംസ്കാരത്തെ ഇത് തകർക്കുകയാണ്.ഇത് കാണുന്ന സ്കൂൾ കുട്ടികൾ തെറ്റായ ധാരണയിലാകും ചെന്നു വീഴുക .പാലക്കാട്ടെ കരിമ്പനകളെക്കുറിച്ച് എഴുതുകയോ ,സൗകര്യം പോലെ അതിൽ കയറുകയോ ചെയ്ത ഒരു വ്യക്തിയാണ് വിജയൻ എന്ന നിഗമനത്തിൽ അവർ എത്തിച്ചേരും.ഇതിനു വഴിയൊരുക്കിയതാരാണ് ?ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം നടത്തുകയാണ് വിജയൻ സ്മാരക സമിതി .വന്യജീവി ഫോട്ടോഗ്രാഫി മത്സരം നടത്താറുണ്ട്. പക്ഷേ, ഖസാക്ക് ഫോട്ടോഗ്രാഫി ?
വാസ്തവത്തിൽ അത് ഒരു നോവലാണെന്നെങ്കിലും നിങ്ങൾ കരുതുന്നുണ്ടോ?
സ്മാരക സമിതിയുടെ ഓഡിറ്റോറിയത്തിൽ പശ്ചാത്തലമായി വരച്ചു വച്ചിരിക്കുന്നത് ഒരു ചെത്തുകാരന്റെ ചിത്രമാണ്! വേറെ ഒരു പെയിന്റിംഗും കിട്ടിയില്ലേ? വിജയനും കള്ള് ചെത്തുമായി എന്താണ് ബന്ധം? നോവൽ എങ്ങനെ വായിക്കണമെന്ന് അറിയാത്തവർ ,അല്ലെങ്കിൽ തെറ്റായി വായിക്കുന്നവർ നോവൽ രചനാക്യാമ്പ് നടത്തിയിട്ട് എന്ത് കാര്യം? സഹൃദയത്വമാണ് പ്രധാനം. അന്ധമായ കുറെ പക്ഷപാതങ്ങൾ ഇതുപോലുള്ള അസംബന്ധങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയേയുള്ളു.

ഹിയർ ആൻഡ് നൗ
പോൾ ഓസ്റ്ററും കൂറ്റ്സെയും  കാഫ്കയുടെ ഭക്ഷണരീതിയെക്കുറിച്ച്

അമേരിക്കൻ എഴുത്തുകാരനായ   പോൾ ഓസ്റ്ററും ദക്ഷിണാഫ്രിക്കൻ  നോവലിസ്റ്റ്  ജെ.എം കൂറ്റ്സെയും തമ്മിൽ നടന്ന കത്തിടപാടുകളുടെ  ഒരു പുസ്തകം ഈയിടെ വായിച്ചു.
'ഹിയർ ആൻഡ് നൗ'  എന്നാണ്  പേര്.
2008 നും 2011നും ഇടയിലാണ് അവർ പരസ്പരം കത്തുകളയച്ചത്. അവരുടെ നിലവാരം അറിയാൻ ഇത് വായിച്ചാൽ മതി.
അവർ സാഹിത്യം, യാത്ര, പത്രപ്രവർത്തനം, ഭക്ഷണം , സംഗീതം, തത്വചിന്ത, രാഷ്ട്രീയം തുടങ്ങി എല്ല വിഷയങ്ങളെയും സമീപിക്കുന്നു.
ഭക്ഷണത്തെപ്പറ്റി  തുറന്ന്  ചിന്തിക്കുമ്പോൾ  , അവരുടെ  സർഗാത്മകമായ  ആധികളും  ബുദ്ധിപരമായ കടന്നു കയറ്റങ്ങളും   പൊന്തിവരുന്നതു കാണാം.

ഫ്രാൻസ് കാഫ്കയുടെ 'മെറ്റാമോർഫോസിസ്' ഓർക്കുമല്ലോ.
ഒരാൾ രാവിലെ ഉറക്കമുണർന്നപ്പോൾ  താൻ ഒരു ഷഡ്പദമായതായി മനസ്സിലാക്കുന്നു. അതോടെ അയാൾ ഒറ്റപ്പെടുന്നു. അതുവരെ ആശ്രയിച്ചിരുന്ന വീട്ടുകാർ പോലും ഉപേക്ഷിക്കുന്നു. അയാൾ ഒരു മുറിയിൽ തളയ്ക്കപ്പെടുന്നു;ഭക്ഷണം ഒറ്റയ്ക്ക് .

എന്നാൽ എന്തുകൊണ്ട് കാഫ്ക ഇ കഥ എഴുതി എന്ന ചോദ്യത്തിനു ഒരു ഉത്തരം , ഈ എഴുത്തുകാരുടെ സംഭാഷണത്തിൽ നിന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞു എന്ന കാര്യം ഞാൻ എഴുതുകയാണ്.അവർ ആ കഥയെപ്പറ്റി ഈ ചർച്ചയിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ കാഫ്കയുടെ ഭക്ഷണരീതിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അതിൽ നിന്ന് അദ്ദേഹത്തിന്റെ സ്വഭാവം അറിയാം.
അതായത്, കാഫ്കയ്ക്ക് പ്രത്യേകമായ, അപകടകരമായ ഭക്ഷണബന്ധമാണുണ്ടായിരുന്നത്.
കാഫ്ക ഒരു വെജിറ്റേറിയനായിരുന്നു.ഇത് അദ്ദേഹത്തിന്റെ കുടുംബം  ഉൾക്കൊണ്ടില്ല. ഒരു ജൂതനായ അദ്ദേഹം എന്തിനു മാംസം വർജിക്കണമെന്ന് മാതാപിതാക്കൾ ആലോചിച്ചു. അവർ ഇതിന്റെ പേരിൽ കാഫ്കയുമായി കലഹിക്കുമായിരുന്നു. ക്രമേണ കാഫ്കയുടെ ഭക്ഷണരീതി  രഹസ്യാത്മകമായിത്തീർന്നു. എല്ലാവരും കഴിച്ചശേഷം ഭക്ഷണം  ഉണ്ടാക്കി സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന് ഒറ്റയ്ക്ക്  സേവിക്കുകയായിരുന്നു പതിവ്.
ഇത് ഒരു ശീലമായിത്തീർന്നു.കാഫ്കയുടെ 'ഹംഗർ ആർട്ടിസ്റ്റ് 'എന്ന കഥയുടെ രഹസ്യം ഇതാണത്രേ. ഏതാണ്ട് ഒരു സന്യാസിക്ക് മാത്രം കഴിയുന്നരീതിയിൽ കാഫ്ക ഭക്ഷണത്തെ അഭിമുഖീകരിച്ചു.പലപ്പോഴും ഇത് സ്വയം നശിപ്പിക്കുന്നതും സ്വയം ശിക്ഷിക്കുന്നതുമായിരുന്നു.ഇതിന്റെ ഫലമായി കാഫ്ക കുടുംബത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടു.
എല്ലാവർക്കും ഭക്ഷണം ഒരുപോലെ  വികാരം ജനിപ്പിക്കുന്നില്ല. ചിലർക്ക് ആഹാരം അവനവനെത്തന്നെ  വേട്ടയാടുന്ന അനുഭവമാണ് തരുന്നത്. കാഫ്ക ഈ പീഡിതരുടെ കൂടെയായിരുന്നു.ഈ പ്രശ്നം ആളുകളെ തമ്മിൽ വിഭജിക്കുന്നതിനും കാരണമാകുന്നുണ്ട്.ഓസ്റ്ററുടെ അഭിപ്രായത്തിൽ ഇതു ദുർഗ്രഹമായ ഒരേടാണ്. ദരിദ്രരിൽ  ആരെങ്കിലും ഈ രീതിയിൽ, ഭക്ഷണത്തിനു മറ്റൊരു അർത്ഥം കൊടുക്കാൻ തയ്യാറുണ്ടോയെന്ന് അറിയില്ലെന്ന് പോൾ ഔസ്റ്റർ പറയുന്നു. 

-- 
http://newsmk-harikumar.blogspot.in/
9995312097
Posted by m k harikumar at 11:47 PM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം / ലാവണ്യത്തെക്കുറിച്ച് ചില ആലോചനകൾ / എം.കെ.ഹരികുമാർ /metrovartha ,March 8

 യോഗവാസിഷ്ഠത്തിൽ ഇങ്ങനെ കാണുന്നു :"നീ ഇതിനു മുമ്പ് അനേകം പുണ്യസ്ഥാനങ്ങളിൽ ജന്മമെടുത്തിട്ടുണ്ട്; പക്ഷിമൃഗാദിജന്മങ്ങൾ നിനക്ക് കഴിഞ്ഞുപോയിട്ടുണ്ട്. അനേകമനേകം ബന്ധുക്കൾ നിനക്കു മുൻപുണ്ടായിട്ടുണ്ട്. അവരെക്കുറിച്ചൊക്കെ ദു:ഖിച്ചിട്ടെന്ത് വിശേഷം. അനേകം മൃഗങ്ങൾ നിന്റെ ബന്ധുക്കളായി കടന്നു പോയിട്ടുണ്ട്. വലിയ പർവതശിഖരങ്ങളിൽ അനേകം സിംഹങ്ങൾ നിനക്കു ബന്ധുക്കളായി ജനിച്ചുമരിച്ചിട്ടുണ്ട്. അവയെക്കുറിച്ചൊക്കെ നീ ദു:ഖിക്കുമോ? ദശാർണദേശത്ത് നീ തവിട്ടു നിറമുള്ള ഒരു വാനരനായി ജനിച്ചിരുന്നു.തുഷാരദേശത്ത് നീ ഒരു രാജകുമാരനായി ജനിച്ചു.പുണ്ഡ്രദേശത്ത് നീ ഒരു കാട്ടുകാക്കയായി പിറന്നു.ഹൈഹയരാജ്യത്തു നീയൊരു കാട്ടാനയായി. ത്രിഗർത്തത്തിൽ ഒരു കഴുതയായി.ശാല്വദേശത്ത് നീ സരമാ പുത്രനായി പട്ടിയായി പിറന്നു. സരള വൃക്ഷത്തിന്റെ കൊമ്പിൽ ഒരു പക്ഷിയായി ചിരകാലം കഴിഞ്ഞു കൂടി. അനുജാ, ഇങ്ങനെ ഈ ജംബുദ്വീപിൽ നൂറുകണക്കിനും ആയിരക്കണക്കിനും അനേകം ജന്തുജീവിതങ്ങളിൽ എണ്ണമില്ലാതെ ജനിച്ചും മരിച്ചും ഇതിനുമുമ്പ് നീ കഴിഞ്ഞുകൂടിയിട്ടുണ്ട്. എണ്ണമറ്റ അച്ഛന്മാർ നിനക്കുണ്ടായിട്ടുണ്ട്; എണ്ണമറ അമ്മമാർ.മരത്തിൽ ഇലകൾ വന്നു കൊഴിയുന്നതുപോലെ ഈ സംസാരത്തിൽ ജീവിതങ്ങൾ വരുന്നു പൊഴിയുന്നു. ഉൺമയ്ക്കും ഇല്ലായ്മയ്ക്കുമപ്പുറം ശുദ്ധമായി ഉൺമയായി വിലസുന്നതും ജരാമരണങ്ങൾ സ്പർശിക്കാത്തതുമായ ബോധത്തെ ,ആത്മാവിനെ വേർതിരിച്ചറിയൂ; ഈ മൂഢബുദ്ധി ഉപേക്ഷിക്കൂ .പുത്രദാരാദി ഏഷണകളൊന്നും ആത്മാവിനെ സ്പർശിക്കുകയേയില്ല. ആത്മാവിൽ ഒരു കളങ്കവുമില്ല. ഹൃദയാംബുജത്തിൽ നിർമ്മലമായ ആത്മാവിനെ പ്രതിഷ്ഠിക്കൂ.കുഞ്ഞേ ,ഉള്ളിൽ ഈ മഹാജ്ഞാനമംഗീകരിച്ചുകൊണ്ടു സംഭ്രമം വെടിയൂ; സർവത്ര സന്തോഷം കണ്ടെത്തൂ.


ദീർഘതപസ്വി എന്ന മുനിയുടെ പുണ്യൻ, പാവനൻ എന്നീ പുത്രന്മാരുടെ വ്യത്യസ്ത ഗുണങ്ങളുടെ കാരണം വിശദീകരിക്കുമ്പോഴാണ് ഈ ഭാഗം വസിഷ്ഠമുനി  വിശദീകരിക്കുന്നത് .പുണ്യൻ ജീവിതാർത്ഥത്തെക്കുറിച്ച് പാവനനോടു പറയുന്നതാണ് സന്ദർഭം.
(പ്രൊഫ.ജി.ബാലകൃഷ്ണൻ ' നായരുടെ 'യോഗവാസിഷ്ഠം' വ്യാഖ്യാനം)

വസിഷ്ഠമുനി  വനവാസത്തിനു തയ്യാറാകുന്ന ശ്രീരാമനു ജ്ഞാനം പകർന്നു കൊടുക്കുന്ന ഭാഗമാണ് യോഗവാസിഷ്ഠം. ഇത് വാത്മീകി രചിച്ചതായി കരുതപ്പെടുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് ഒരു കഥാകൃത്ത്  നിഷ്കളങ്കമായി ഇങ്ങനെ ചോദിച്ചു: എന്തെങ്കിലും വായിക്കണമെന്ന് നിർബന്ധമുണ്ടോ? ജീവിതാനുഭവം പോരേ?വാത്മീകി എന്തെങ്കിലും വായിച്ചിട്ടാണോ രാമായണം എഴുതിയത് ?

ഇത്തരം വിവരക്കേടുകൾ പരാജയ ബോധം മറച്ചു പിടിക്കാനുള്ള അടവായി കണ്ടാൽ മതി. വസിഷ്ഠ മുനി പറഞ്ഞ കാര്യങ്ങൾ എവിടെ നിന്നു വന്നു? അത് ജ്ഞാനത്തെ അന്വേഷിച്ചവരുടെ ഒരു വലിയ കാലഘട്ടത്തെയാണ് അനാവരണം ചെയ്യുന്നത്. വാത്മീകി എങ്ങനെയാണ് ലോക  ജീവിതത്തിന്റെ സാരം ഗ്രഹിക്കുന്നത് ?അന്ന് ധാരാളം പേർ ചിന്തിക്കുകയും ആശയങ്ങൾ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ മുനിമാർ ചർച്ചകൾ നടത്തി.തർക്കശാസ്ത്രം ഒരു സവിശേഷ വായനയാണ്. വായന എന്ന് പറഞ്ഞാൽ പാഠപുസ്തകം വായിക്കുന്നതല്ല: ഒരു കാഴ്ചപ്പാടിനോട് ,വിചാരദലത്തോട് അനേകം പേർ പല കാലങ്ങളിൽ നടത്തുന്ന സംവാദമാണത്. ഒരാളുടെ പ്രത്യേകമായ കാണൽ, വിചിന്തനം അഥവാ പാരായണമാണത്.ഇത് ഭാരതത്തിന്റെ ഒരു മൗലികമായ ജ്ഞാനസ്നാനമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ 'വായന ' എന്ന ആശയത്തെ സാഹിത്യസൈദ്ധാന്തികർ നന്നായി പരിപോഷിപ്പിക്കുകയുണ്ടായി. ഒരു കൃതിയെ വായിക്കുന്ന ആൾ തീരുമാനിക്കുന്നതാണ് അതിന്റെ അർത്ഥം. ഒരു രചയിതാവിനു തന്റെ കൃതിക്ക് മേൽ അടയിരിക്കാനാവില്ല.കാരണം അത് വായനക്കാരന്റെ വസ്തുവാണ്.ഒരു കൃതിക്ക് ഒരേ തരം വായനകൾ ഉണ്ടാകുന്നത് ജീർണതയാണെന്ന് നവീന വിമർശകർ അഭിപ്രായപ്പെടുന്നു.പല വായനകൾ കൂടിച്ചേർന്നാണ് അത് നിലനിൽക്കുന്നത്. ഇത് ബഹുസ്വരതയുടെ ലക്ഷണം. ഈ ആധുനികവായന എന്നത് ഭാരതീയ തർക്കശാസ്ത്രത്തിൽ നിന്ന് രൂപപ്പെട്ടതാണെന്ന് കാണാൻ പ്രയാസമില്ല.തർക്കശാസ്ത്രം പല വായനകളുടെ കലർപ്പാണ്.അതിൽ ഒരു വ്യക്തിയുടെ ആധിപത്യമില്ല. കാരണം, തർക്കത്തിനൊടുവിൽ എവിടെ എത്തിച്ചേരുന്നുവോ അത് ഒരു താത്കാലിക വിരാമമാണ്‌.എന്നാൽ അത് അന്തിമ മല്ല. വിഭിന്ന വാദമുള്ളവർക്ക് അത് തുടർന്നുകൊണ്ടുപോകാം. 

സൗന്ദര്യസാധ്യതകൾ
യോഗവാസിഷ്ഠത്തിന്റെ മേൽ ഉദ്ധരിച്ച ഭാഗം ഒരു മികച്ച എഴുത്തുകാരന് വലിയൊരു പ്രവർത്തനമേഖലയാണ്.സാഹിത്യത്തിനു മിത്തുകൾ പുതിയ ലോകങ്ങൾ, ആകാശങ്ങൾ നൽകുകയാണല്ലോ ചെയ്യുന്നത്. മനുഷ്യർ മാത്രമല്ല, സകലജീവികളും സസ്യലതാതികളും ചേരുന്ന ഒരു വലിയ കുടുംബത്തെയാണ് യോഗവാസിഷ്ഠം ചൂണ്ടിക്കാണിക്കുന്നത്.നമ്മുടെ പൂർവ്വജന്മബന്ധങ്ങൾ ഏതൊക്കെയോ ജീവികളെയും മൃഗങ്ങളെയും കൂട്ടിയിണക്കുന്നു. ഏതിൽ നിന്ന്, എപ്പോൾ ഒരു സാഹോദര്യത്തിന്റെ അശരീരി ഉണ്ടാകുകയില്ലെന്ന് എങ്ങനെ പറയാനൊക്കും.? സകല ജീവികളുടെയും പരസ്പര സാഹോദര്യത്തിലേക്ക് നയിക്കുന്ന ഒരു ബാന്ധവം ഒരു സാഹിത്യകാരനെ പ്രചോദിപ്പിക്കേണ്ടതാണ്. ജർമ്മൻ സാഹിത്യകാരൻ ഹെർമ്മൻ ഹെസ്സെയുടെ കഥകളിൽ ഇത് കാണാം. മനുഷ്യനും മരവും തമ്മിൽ മുഖാമുഖം കാണുന്ന നിമിഷത്തെ അനുഭവിക്കാം.

ഭാഗവതത്തിൽ മരങ്ങൾ വിളി കേൾക്കുന്നത്  'പുത്രാ'എന്ന് വിളിക്കുമ്പോഴാണ്. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരനും പരിഭാഷകനും പ്രസാധകനുമായ റോബർട്ടോ കലാസ്സോ മിത്തുകളെയാണ് ഏറെ ആശ്രയിച്ചതും വിശ്വസിച്ചതും.ഇന്ത്യൻ മിത്തുകളെ സർഗാത്മകമായി ആവിഷ്കരിക്കാൻ താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കലാസ്സോ പറഞ്ഞിട്ടുണ്ട്. ദ് റൂയിൻസ് ഓഫ് കാസ്ച്, ദ് മാര്യേജ് ഓഫ് കാദ്മൂസ് ആൻഡ് ഹാർമണി തുടങ്ങിയ കൃതികൾ ഈ രീതിയിലുള്ള സൗന്ദര്യ നിർമ്മിതികളാണ്. പ്രകൃതിയിലെ വസ്തുക്കളെപ്പോലെ ,അതായത് മരങ്ങൾ, പാറകൾ, നദികൾ തുടങ്ങിയവയെപ്പോലെ ,മിത്തുകൾ നമുക്ക് ചുറ്റിനും വിന്യസിക്കപ്പെട്ടിരിക്കയാണെന്നും അതെല്ലാം പുതിയ അർത്ഥനിർമ്മിതികൾക്കും അർത്ഥ സാധ്യതകൾക്കുമായി കാത്തു നിൽക്കുകയാണെന്നും കലാസ്സോ അഭിപ്രായപ്പെട്ടത് യോഗവാസിഷ്ഠത്തിന്റെ സ്വാധീനത്തിലാണ്.ഇത് ഭാരതത്തിൻ്റെ മാന്ത്രിക ലാവണ്യകോശമാണ്. ഹെർമ്മൻ ഹെസ്സെയും യോഗവാസിഷ്ഠത്തിന്റെ സർഗാത്മക സാധ്യതകളാണ് പ്രയോജനപ്പെടുത്തിയത്.

വാക്കുകൾ

1)നമ്മുടെ തെറ്റുകൾക്ക് നാം ചാർത്തിക്കൊടുക്കുന്ന പേരാണ് അനുഭവം.
ഓസ്ക്കാർ വൈൽഡ്‌,
ഐറിഷ് നാടകകൃത്ത്.

2)മനുഷ്യന്റെ കാര്യത്തിൽ ,പ്രകൃതി എന്നു പറയുന്നത് അവൻ കണ്ടുപിടിച്ചതാണ്, പ്രകൃതിയോട് വിയോജിച്ചുകൊണ്ട്. മറ്റൊരാളിൽ സ്വയം സാക്ഷാത്കരിക്കാനുള്ള ആഗ്രഹമാണ് ഇതിലുള്ളത്.
ഒക്ടാവിയോ പാസ് ,
മെക്സിക്കൻ കവി

3)ടെലിവിഷൻ സെറ്റിനു പകരം ഓരോരുത്തരും സമാധാനമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ശാന്തി ലഭിച്ചേനെ. 
ജോൺ ലെനൻ,
അമേരിക്കൻ സംഗീതജ്ഞൻ .

4)ഈ ലോകത്തെ എത്ര കൃത്യമായി ഒരാൾ നോക്കിക്കാണുന്നുവോ ,അത്രത്തോളം അത്  നിലനിൽക്കുന്നില്ല എന്ന് ഭാവിക്കുന്നതിനു അയാൾ  കടപ്പെട്ടിരിക്കുന്നു.
ജോൺ ഇർവിംഗ് ,
അമെരിക്കൻ ,കനേഡിയൻ എഴുത്തുകാരൻ.

5) മനുഷ്യന്റെ ഓർമ്മകളിൽ കാലം എഴുതിയ ചക്രഗതിയിലുള്ള ഒരു കവിതയാണ് ചരിത്രം.
പി.ബി.ഷെല്ലി ,
ഇംഗ്ളീഷ് കവി.

കാലമുദ്രകൾ

1) യു.പി. ജയരാജ്
സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ അധികാരം കുടിച്ച് ചീർക്കുമ്പോൾ യു.പി. ജയരാജിന്റെ കഥകൾ ഇവരുടെ സഹായമില്ലാതെ തന്നെ അജയ്യമായി മുന്നേറുന്നു.

2) പൊൻകുന്നം വർക്കി
പൊൻകുന്നം വർക്കിയെപ്പോലെ തീവ്രമായ സാഹിത്യദാഹവും അതുപോലെ തന്നെ നീതിബോധവുമുള്ള ഒരെഴുത്തുകാരൻ കടന്നു വരുമ്പോൾ നമ്മുടെ സാമൂഹ്യജീവിതം, പൂച്ചയെപ്പോലെ ദേഹത്തു പറ്റിയ പൊടി കുടഞ്ഞു കളഞ്ഞു ശുദ്ധി നേടുന്നു.

3)എം.കെ.അർജുനൻ
ഒരു സാധാരണക്കാരനായ സംഗീത സംവിധായകൻ ഇന്നും എം.കെ.അർജുനൻ തന്നെയാണ്.

4)മംഗലാട്ട് ഗോവിന്ദൻ

ഫ്രഞ്ച് അദ്ധ്യാപകനായ മംഗലാട്ട് ഗോവിന്ദൻ എഴുതിയ 'ഫ്രഞ്ച് സാഹിത്യചരിത്രം' (1998) ചെറുതെങ്കിലും സുന്ദരമാണ്.

5)സുകുമാരൻ
താൻ 'നാലുകെട്ട് 'വായിച്ചിട്ടാണ്  അഭിനയിക്കാൻ വന്നതെന്ന് നടൻ സുകമാരൻ തന്റെ സിനിമാജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ അഭിമാനത്തോടെ  പറഞ്ഞതിൽ ഏതോ ഒരു സൗന്ദര്യമുണ്ടായിരുന്നു.

ആനുകാലികം

'പച്ചക്കുതിര' മാസിക തങ്ങളുടെ  ആദർശലോകമായി കാണുന്നത് ആനന്ദിന്റെ  അരാഷ്ട്രീയ ചിന്തകളാണ്. ചരിത്രത്തെ വ്യാഖ്യാനിച്ച് ഒരിടത്തും എത്താതിരിക്കുക എന്നതാണ് ആനന്ദിൻ്റെ  രീതി. അദ്ദേഹം ഫാസിസത്തിനും അക്രമത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അദ്ദേഹം ഇന്ത്യയെ കാണുന്നത് മതദ്വന്ദങ്ങൾക്കകത്താണ്.  ഒരിടത്തും നന്മ കാണുന്നേയില്ല. ആ നന്ദിനേപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ബുദ്ധൻ ഒന്നും ചെയ്യാൻ കഴിയാതെ നിഷ്ക്രിയനായിപ്പോയേനെ.ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്താണെന്നറിയാതെ, ആനന്ദ് പുസ്തകലോകങ്ങളെ വച്ച് ഇപ്പോഴും  ഭൂതകാലങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആനന്ദിന്റെ നിരാശയുടെ രാഷ്ട്രീയം അതേപടി പ്രചരിപ്പിക്കുകയാണ് 'പച്ചക്കുതിര'. 

ഫാസിസ്റ്റ് വിരുദ്ധരെന്ന് പറഞ്ഞു കൊണ്ട് ഭ്രഷ്ടരായവരെപ്പറ്റി കവിതയെഴുതി മേനിനടിക്കുന്നവരുണ്ട്.ഇവർ യഥാർത്ഥത്തിൽ ഭ്രഷ്ടരോട് അനുഭാവമുള്ളവരല്ല. ഭ്രഷ്ടൻ പോകാൻ ഇടയുള്ള വഴികളിലൂടെ തന്റെ കവിതയെ നടത്തിക്കുന്നവൻ സഹപാഠിയെ കണ്ടാൽ മുഖം മറച്ച് പോകുന്നവനാണെങ്കിലോ? മനുഷ്യന്റെ പെരുമാറ്റത്തിലാണ് ഫാസിസ്റ്റ് വിരുദ്ധത ആദ്യം ഉണ്ടാകേണ്ടത്.

ആറ്റൂർ രവിവർമ്മ ഒരു കവിതയിൽ പി.കുഞ്ഞിരാമൻ നായരെ മേഘരൂപൻ എന്ന് വിളിച്ചത് വളരെ ഉചിതമായെന്നും നിരന്തരം രൂപം മാറുന്ന കാമരൂപനായ മേഘത്തെ അത് രൂപകമാക്കുകയാണെന്നും എസ്.ജോസഫ് (രൂപവും രൂപകവും ,ഭാഷാപോഷിണി ) പറയുന്നു.മേഘരൂപൻ എന്ന് വിളിക്കുന്നത് അത്ര വലിയ ഒരു കാര്യമാണോ? അതൊക്കെ എത്രയോ കാല്പനിക കവികൾ ഉപയോഗിച്ചു നശിപ്പിച്ച ആശയമാണ്! ഇടശേരി, വൈലോപ്പിള്ളി തുടങ്ങിയവർ ഇതിനേക്കാൾ നന്നായി മേഘങ്ങളെ സമീപിച്ചിട്ടുണ്ട്. അതിൽ വിശേഷിച്ച് സർഗ്ഗാത്മകമായി ഒന്നുമില്ല.ജോസഫ് അദ്ധ്യാപകനായതുകൊണ്ട് രൂപക ചിന്തയെ വിട്ടു പോരാൻ കഴിയില്ലെന്നറിയാം. അധ്യാപക വിമർശനത്തിനു ഇതുപോലുള്ള ക്ലീഷേ പ്രയോഗങ്ങളിലൂടെയേ എന്തെങ്കിലും പറയാനൊക്കൂ.അതുകൊണ്ടാണ് അദ്ധ്യാപക സാഹിത്യചിന്തയെ അവഗണിച്ചുകൊണ്ടുതന്നെ താൻ അക്കാദമിക് പാണ്ഡിത്യത്തിനെതിരാണെന്ന് കെ.പി.അപ്പൻ ധീരമായി പ്രസ്താവിച്ചത്.
സാഹിത്യവിമർശനകലയിൽ അദ്ധ്യാപക വിമർശകർ ഉണ്ടാക്കുന്ന ജീർണ്ണത കുറച്ചൊന്നുമല്ല. സൗന്ദര്യാനുഭൂതി ഇല്ലാത്ത ഒരാൾ അത് ബുദ്ധിയിലൂടെ നേടാൻ കൃത്രിമ ഭാഷയും സാങ്കേതിക പദങ്ങളും ഉപയോഗിച്ചാലുണ്ടാകുന്ന സകല കുഴപ്പങ്ങളും അദ്ധ്യാപക വിമർശകരചനകളിൽ പ്രകടമാവും. മാത്രമല്ല , വളരെ ആഴം കുറഞ്ഞതും മടുപ്പിക്കുന്നതുമായ ചിന്തകൾ മഹാകണ്ടുപിടിത്തമെന്ന മട്ടിൽ അവതരിപ്പിക്കുന്നത് ഇത്തരം രചനകളുടെ പ്രത്യേകതയാണ്. ആറ്റൂർ മേഘരൂപൻ എന്ന് പ്രയോഗിച്ചപ്പോൾ ജോസഫ് ഞെട്ടി; അദ്ദേഹം അതിനു ബാധ്യസ്ഥനാണ് ! എന്നാൽ യഥാർത്ഥത്തിൽ ഞെട്ടേണ്ടത് ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത് ,ഓരോരുത്തരും തലയ്ക്ക് മുകളിൽ ഒരുകീറാകാശം സൂക്ഷിക്കണമെന്ന് എഴുതിയത് വായിക്കുമ്പോഴാണ്.

വി.കെ.എൻ
കേരളസാഹിത്യ അക്കാദമിയുടെ വാർത്താപത്രികയുടെ (സാഹിത്യചക്രവാളം) പുതിയ ലക്കത്തിന്റെ മുഖചിത്രം സക്കറിയയാണ്.എന്താണ് കാരണമെന്ന് നോക്കി. വി.കെ. എൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ പ്രഭാഷണം നടത്തി.ആ പ്രഭാഷണം ഉൾപ്പേജുകളിലുണ്ട്.വി.കെ.എൻ പുരസ്കാരം സാഹിത്യ അക്കാദമി നൽകുന്നതല്ലെന്നും മനസ്സിലാക്കി. സക്കറിയയുടെ വിദ്വേഷ പ്രസംഗത്തിലെ ഒരു വാക്യം ഉദ്ധരിക്കട്ടെ:" ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വിലപിക്കുന്ന ഒരു ദ്രവിച്ച ജാതിവ്യവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ വി.കെ. എന്നിനെ തമസ്കരിക്കാനും തിരസ്കരിക്കാനും പ്രാമാണികർ ശ്രമിച്ചതിൽ എന്തത്ഭുതം."

ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് സക്കറിയ എന്തിനാണ് വാശിപിടിക്കുന്നത്. ?പതിറ്റാണ്ടുകളായി ഹിന്ദു സ്ത്രീകൾ സ്വമേധയാ വിട്ടു നിൽക്കുന്ന ഇടമാണത്. ദ്രവിച്ച ജാതി വ്യവസ്ഥയോ? എവിടെ? കേരളത്തിലോ? കേരളപ്പിറവിക്ക് ശേഷം ഇവിടെ ഹിന്ദു മതത്തിനുള്ളിൽ എത്ര പേർ ജാതി മാറി പ്രേമിച്ചു;കല്യാണം  കഴിച്ചു.ഒരു ദുരഭിമാനക്കൊല ഉണ്ടായില്ലല്ലോ.
വി.കെ.എന്നിനെ തമസ്കരിച്ചു എന്നോ? മനസ്സിലായില്ല.വി.കെ.എന്നിന്റെ കോളങ്ങൾ നിലനിന്നതും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും അദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഉണ്ടായതും അത് അക്കാദമി ഏറ്റുപിടിച്ചതും അദ്ദേഹത്തെ ആരും തമസ്കരിച്ചില്ല എന്നതിനു തെളിവല്ലേ?

കവിത

ജെ.ആർ.കുറുപ്പ് ഏറ്റുമാനൂരിന്റെ ' എഴുത്താഴം' എന്ന കവിത (ഗ്രന്ഥാലോകം ) നമ്മുടെ കാലത്തിൽ വന്നു പെട്ട നിബിഡാന്ധതയെ ശക്തമായി അവതരിപ്പിക്കുന്നു.
'' നോക്കൂ,
പെരുവെള്ളമില്ലാത്ത പ്രളയങ്ങൾ
തീക്കാറ്റുകൾ മാത്രമുള്ള മഹാവനങ്ങൾ 
അരിഞ്ഞരിഞ്ഞ്
ചെറുകഷണങ്ങളായിപ്പോകുന്ന പകലുകൾ
യാദൃച്ഛികമല്ലാതെ
വലയിൽ വിഴുന്ന ഇരകൾ
ക്രൗര്യപ്പല്ലുകൾ മുളയ്ക്കുന്ന
കരുണയില്ലാത്ത മനസ്സുകൾ
ഒരു നദിയുടെ
ശവക്കാഴ്ച അവശേഷിക്കുന്നു.
ഭൂമി ദു:ഖങ്ങളെ പ്രസവിച്ചിടുന്നു
മരണം മഹാശക്തി കാട്ടുന്നു.
ആളുകൾ അടയാളമില്ലാതെ മായുന്നു.
വലിയ നിഴലുകൾ 
ചെറിയ നിഴലുകളെ വിഴുങ്ങുന്നു " .

സംഗീത സംവിധായകൻ എം.എസ്.ബാബുരാജിനെ പ്രമേയമാക്കി കെ.ജയകുമാർ എഴുതിയ കവിത 'രാഗം: ബാബുരാജ് ' (മാതൃഭൂമി) ഓർമ്മയിൽ വികാരസാന്ദ്രമായ ഒരു സംഗീതാനുഭവം സൃഷിടിച്ചു.
"കണ്ണീരും സ്വപ്നങ്ങളും മാത്രം
വിൽക്കുവാൻ വന്നെത്തിയ
സങ്കടപ്പൂങ്കാവിലെ -
സ്സംഗീതസഞ്ചാരി നീ

അനുരാഗഗാനത്തിന്റെ
ആകാശനീലയ്ക്കുള്ളിൽ
അറിയാതെ പടർത്തീലേ
വിരഹത്തിൻ ഘനശ്യാമ !''

സിദ്ധാന്തം

എസ്.കെ.വസന്തൻ 'പടിഞ്ഞാറൻ കാവ്യമീമാംസയുടെ ചില പരിമിതികൾ 'എന്ന പേരിൽ എഴുതിയ ലേഖനത്തിൽ (ഗ്രന്ഥാലോകം ) പാശ്ചാത്യ സൗന്ദര്യ ശാസ്ത്രം വായനക്കാരനിൽ കേന്ദ്രീകൃതമാണെന്നും എന്നാൽ  ഭാരതീയ കാവ്യശാസ്ത്രം രചയിതാവിൽ നിക്ഷിപ്തമാണെന്നും വാദിക്കുന്നു. വാസ്തവത്തിൽ ഇതുപോലുള്ള വിഭജനങ്ങൾ ഇനി അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. പുതിയ കാഴ്ചപ്പാടുകൾ നവീകരിച്ചും വിപുലീകരിച്ചുമാണ് ലോകം നീങ്ങുന്നത്. ഒരിടത്ത് നിൽക്കുകയല്ല എന്നർത്ഥം. അദ്ദേഹം  പാശ്ചാത്യ മനോഭാവത്തെ ഉറപ്പിക്കുന്നത് സമീപകാലത്ത് വന്ന റീഡർ റെസ്പോൺസ് തിയറി ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഈ തിയറി പോലും ,ആഴത്തിൽ നോക്കിയാൽ ഭാരതീയ രീതികളിൽ നിന്ന് നിർമ്മിച്ചെടുത്തതാണ്. നമുക്ക് എന്തുകൊണ്ടോ ഭാരതീയ ചിന്തകളെ അടിസ്ഥാനമാക്കി പുതിയ മൗലിക സിദ്ധാന്തങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞില്ല. അദ്ധ്യാപകർ സിലബസിനകത്ത് ചുരുണ്ടുകൂടി .എന്നാൽ പാശ്ചാത്യർ ഭാരതീയ സിദ്ധാന്തങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി പുതിയ സൈദ്ധാന്തിക നിർമ്മിതികളിൽ ഏർപ്പെട്ടു. പാശ്ചാത്യ വിമർശകരായ ദറിദ, സോസർ, ബാർത്ത്,ലക്കാൻ തുടങ്ങിയവരുടെ സൈദ്ധാന്തിക പരിശ്രമങ്ങൾ നോക്കിയാൽ ഇത് വ്യക്തമാവും.

ഇന്ത്യൻ സർവകലാശാലകളിലെ അദ്ധ്യാപകരും സംസ്കൃത പണ്ഡിതരും ചെയ്തു കൊണ്ടിരിക്കുന്നത് യഥാർത്ഥ പൗരസ്ത്യ മീമാംസ എന്താണെന്ന് പഠിപ്പിക്കുക മാത്രമാണ്. വസന്തൻ്റെയും മറ്റും ലേഖനങ്ങളിൽ ഇപ്പോഴും ഒരു പഠിപ്പിക്കൽ സ്വഭാവമുണ്ട്.ഇത് കലാഭിരജ്ഞതയ്ക്ക് തടസ്സമാണെന്ന് പറയട്ടെ. ഒരു  കൃതിയെക്കുറിച്ച് എഴുതുമ്പോൾ അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പകരം സ്വയം അനുഭവിക്കുന്നതിനാണ് പ്രസക്തി.അതാണ് വിനിമയം ചെയ്യാനുള്ളത്. കലാനുഭവം ഉണ്ടാകുന്നില്ലെങ്കിൽ എഴുതാതിരിക്കുകയാണ് നല്ലത്. പാണ്ഡിത്യം വിന്യസിക്കുന്നത് കലയുടെ ഏകാഗ്രത ഇല്ലാതാക്കും.

കഥ
പ്രമോദ് കൂവേരിയുടെ 'പനസി ദശായാം ,ടി.ഗിരീഷിൻ്റെ 'സമയമായ് ' (എഴുത്ത് ) എന്നീ കഥകൾ സമകാല പ്രസക്തിയുള്ളതാണ്.പ്രമോദ് പറയുന്നത് പെൺകുട്ടികളെ വശീകരിച്ച് ഭീകരപ്രവർത്തനത്തിനു കൊണ്ടു പോകുന്ന സംഭവങ്ങളെപ്പറ്റിയാണ്. ഇത്തരം വിഷയങ്ങൾ നമ്മുടെ എഴുത്തുകാർ തൊടാറില്ല.
ഗിരീഷിൻ്റെ 'സമയമായ് ' ,ക്ഷൗരം ചെയ്യുകയാണെങ്കിലും  യമരാജൻ തൊട്ടടുത്തു തന്നെ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്.

വിലാസിനിയുടെ പരിഭാഷകൾ
നോവലിസ്റ്റും വിമർശകനും പത്രപ്രവർത്തകനുമായിരുന്ന (എം.കെ.മേനോൻ) മഹാനായ ഒരു പരിഭാഷകനുമായിരുന്നു എന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ഉന്നതമായ സാഹിത്യസംസ്കാരത്തിന്റെ ആന്തരബലത്തിലാണ് വിലാസിനി പരിഭാഷചെയ്തത്.

ഇറാനിയൻ നോവലിസ്റ്റ് സദേഖ് ഹിദായത്തിന്റെ ' ദ് ബ്ളൈൻഡ് ഓവ്ൾ' (കുരുടൻ മൂങ്ങ ), ജാപ്പനീസ് നോവലിസ്റ്റ് യസുനാരി കവാബത്തയുടെ 'ദ് ഹൗസ് ഓഫ് ദ് സ്ലീപ്പിംഗ് ബ്യൂട്ടീസ്'( സഹശയനം ), മെക്സിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' എന്നീ നോവലുകളാണ് വിലാസിനി മലയാളഭാഷയിലേക്ക് തന്നത്.ഈ മൂന്ന് കൃതികളും ഇരുപതാം നൂറ്റാണ്ടിലെ മഹാത്ഭുതങ്ങളായി നിൽക്കുകയാണ്.ഈ സൃഷ്ടികൾ നൽകുന്ന സൗന്ദര്യബോധത്തെയാണ് വിലാസിനി ഉൾക്കൊണ്ടത്. അതു വരെ നമ്മുടെ ഭാഷയ്ക്ക് അജ്ഞാതമായിരുന്ന ഒരു ലാവണ്യലോകം  പരിചയപ്പെടുത്തിയ അദ്ദേഹം സൗന്ദര്യാനുഭവത്തെ ഭാഷാന്തരമായി ബഡ്ഡ് ചെയ്തെടുത്തു. വിലാസിനി പരിഭാഷപ്പെടുത്തിയത് നോവലുകളല്ല, പുതിയൊരു എഴുത്തനുഭവമാണ്.

'കുരുടൻ മൂങ്ങ'മനുഷ്യാസ്തിത്വത്തെ  തിരയുന്ന കൃതിയാണ്. മരണത്തിന്റെ സർവാതിശായിത്വം ഇതിൽ മൂങ്ങ എന്ന നിഴൽരൂപത്തിലൂടെ സംവേദനം ചെയ്യപ്പെടുകയാണ്.പുതുമയുള്ള പ്രതിപാദനരീതിയും ദാർശനികമാനവും ഇതിനെ വ്യത്യസ്തമാക്കുന്നു.

കവാബത്തയുടെ സഹശയനം രതിയെക്കുറിച്ചുള്ള ഒരു പുരുഷ ഭാവനയും സ്വപ്നജീവിതവുമാണ്. കന്യകമാരോടൊത്ത് ദിവസവും ഉറങ്ങാൻ കിടക്കുന്ന എഗുച്ചി തന്റെ ഭാഗധേയത്തെ പുതിയൊരു വിതാനത്തിൽ ദർശിക്കുന്നു.

റുൾഫോയുടെ 'പെഡ്രോ പരാമോ' മരിച്ചവരുടെ നഗരമാണ്. ലാറ്റിനമേരിക്കൻ നരക യാഥാർത്ഥ്യങ്ങൾ താണ്ടിയ ഒരു ജനത ചിലപ്പോൾ നേരത്തേ മരിച്ചവരായി സ്വയം കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മാന്ത്രിക ലാവണ്യം എവിടെയാണുള്ളത്? നോവലിസ്റ്റ് കാർലോസ് ഫ്യൂവന്റിസ് പറഞ്ഞതുപോലെ 'അതിശയിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ' ഈ കൃതിയിലുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിനെ ഈ രചന  വിചാരപരമായി എത്ര സമ്പന്നമാക്കുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് വിലാസിനിയുടെ മഹത്വമുള്ള അവബോധം എത്ര പ്രസക്തമാണെന്ന് അറിയുന്നത്. മഹാപ്രതിഭയായ ഗാർസിയ മാർ കേസിനെ വഴിതിരിച്ചുവിട്ട കൃതിയാണിതെന്ന് ഓർക്കണം. 'പെഡ്രോ പരാമോ' വായിച്ചതുകൊണ്ടാണ് താൻ 'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് ' എന്ന നോവൽ എഴുതിയതെന്ന് മാർകേസ് പറഞ്ഞിട്ടുണ്ട്. മാർകേസിനു 'പെഡ്രോ പരാമോ' മന:പാഠമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.  വിലാസിനിയുടെ കാലഘട്ടത്തിൽ, ആ തലമുറയിൽ ,ലോകസാഹിത്യത്തിന്റെ ഗഹനവും വ്യതിരക്തവുമായ ചലനങ്ങൾ വേണ്ട പോലെ ഉൾക്കൊണ്ട വേറൊരു എഴുത്തുകാരനില്ല. അദ്ദേഹം ഒരു വലിയ ജീനിയസ്സായിരുന്നു. മലയാള സാഹിത്യത്തെ നവീകരിച്ച പ്രതിഭയാണദ്ദേഹം. ചിന്താപരമായ ഔന്നത്യം എപ്പോഴും പ്രകടിപ്പിച്ച വിലാസിനി ലോക സാഹിത്യരചനകളോടെപ്പം നിലകൊണ്ടു. നമ്മുടെ കലാശാലാ അദ്ധ്യാപകരോ, അന്നത്തെ മുഖ്യധാരാ നോവലിസ്റ്റുകളോ അദ്ദേഹത്തിന്റെ വീക്ഷണപരമായ നിലയിൽ എത്തിയിരുന്നില്ല എന്നാണ് തോന്നുന്നത്

-- 
http://newsmk-harikumar.blogspot.in/
9995312097
Posted by m k harikumar at 11:39 PM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം / ജല്ലിക്കട്ട് നവീന ആഖ്യാനം/ .കെ.ഹരികുമാർ /metrovartha ,March 15


എല്ലാത്തരം സിനിമകളും ഒരു വ്യവസായത്തിനു ആവശ്യമാണ്. തീയേറ്റർ വിജയങ്ങൾ ഇല്ലെങ്കിൽ വിജനമായ ഉത്സവപ്പറമ്പ് പോലെയാകും നമ്മുടെ സിനിമാരംഗം. അല്ലു അർജുൻ്റെയും വിജയിൻ്റെയും ചിത്രങ്ങൾ ഞാൻ നഷ്ടപ്പെടുത്താറില്ല. കാരണം അത് അനീതിക്കെതിരെ പോരാടാനുള്ള തീ മനസ്സിൽ നിറച്ചു തരും. ഇക്കാലത്ത് സാംസ്കാരിക ,സാഹിത്യ മേഖലയിലുള്ളവർ പോലും അനീതിക്കെതിരെ ഒന്നും മിണ്ടാറില്ല .അവരുടെ പരിമിതിയറിയാം .എന്നാൽ ഒരു കവിതയിലോ, കഥയിലോപോലും അതൊന്നും കടന്നുവരുന്നില്ല. ഇപ്പോൾ സാഹിത്യം ഫെസ്റ്റിവലുകളിൽ കൈകാര്യം ചെയ്യപ്പെടുകയാണ്. നാലാംതരം പുസ്തകങ്ങൾ കൊട്ടും കുരവയുമായി പ്രകാശനം ചെയ്യുന്നു. ഇവൻ്റ് മാനേജ്മെൻ്റാണ് തരംഗമാവുന്നത്.

എഴുപതുകളിലെ നവതരംഗ, വ്യക്തിഗത സിനിമകൾ എടുത്ത രീതി  കാലഹരണപ്പെട്ടു. കെ .ആർ.മോഹനൻ്റെ 'പുരുഷാർത്ഥം' പോലുള്ള സിനിമകളുടെ ശൈലിയും ജീവിത സമീപനവും ഇപ്പോൾ മടുപ്പിക്കും. എല്ലാ കാലത്തും ആസ്വദിക്കാവുന്ന ആവിഷ്കാരതലം അതിനില്ല.ഫ്യൂഡൽ അധികാരഘടന ഇല്ലാതായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ചെറുപ്പക്കാരെയാണ് ചിലരൊക്കെ അവതരിപ്പിച്ചത്. ശൈലികൾ പലരും അങ്ങോട്ടും ഇങ്ങോട്ടും അനുകരിച്ചു.

എന്നാൽ എഴുപതുകളിൽ തുടങ്ങിയ നവതരംഗം പുതിയൊരു വഴിമാറൽ അല്ലെങ്കിൽ വ്യതിചലനം സാധ്യമാക്കിയത് 2010 മുതലാണ്. സാഹിത്യകാരന്മാരുടെ പരമ്പരാഗത വീക്ഷണത്തിൽ നിന്ന് സിനിമ മെല്ലെ മോചിപ്പിക്കപ്പെടാൻ തുടങ്ങി.അൽഫോൻസ് പുത്രൻ്റെ 'നേരം', ലിജോ ജോസ് പെല്ലിശേരിയുടെ 'സിറ്റി ഓഫ് ഗോഡ്,ആമേൻ, ദിലീഷ് പോത്തൻ്റെ 'മഹേഷിൻ്റെ പ്രതികാരം' ,അനിൽ രാധാകൃഷ്ണമേനോൻ്റെ 'സപ്തമശ്രീ  തസ്കരഹ ' തുടങ്ങിയ ചിത്രങ്ങൾ സിനിമയെ സാഹിത്യത്തിൽ നിന്നും കാരക്ടർ മാമൂലുകളിൽ നിന്നും രക്ഷിച്ചു.

എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ ' എന്ന ചിത്രം  സംവിധായകൻ്റെ കഥാഖ്യാനരീതിയെ മാറ്റിമറിച്ചു. ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ഒരു പ്രധാന പ്രവണത കഥ സമ്പൂർണ്ണമായി പറയാതിരിക്കുകയും എന്നാൽ ഒരു പ്രതിപാദന രീതി  കണ്ടെത്തുകയും ചെയ്യുക എന്നുള്ളതാണ്. കഥ പറയുന്നത് ഇന്ന് വലിയ മിടുക്കല്ല. ഒരു കഥ വിശദമായി പറയുന്നത് ബോറടിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്. കഥയുടെ നേർക്ക് മൗലികമായ ഒരു നോട്ടമുണ്ടാവുകയാണ് പ്രധാനം.കഥ പറയുന്ന രീതിയിലാണ് കഥയുള്ളത്. മേതിൽ രാധാകൃഷ്ണൻ്റെ 'എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന കഥ മലയാള കഥാലോകത്തു തന്നെ ഒറ്റപ്പെട്ടു നിൽക്കുകയാണ്. പഴുതാര വരുന്നതിലോ, അതിനെ കൊല്ലുന്നതിലോ കഥയില്ല.എന്നാൽ അതിനെ എങ്ങനെ കൊല്ലാം എന്ന് ചിന്തിക്കുന്നതും അതെങ്ങനെ കഥയായി എഴുതാം എന്ന് പരീക്ഷിക്കുന്നതും പുതിയ ഒരു പ്രതിപാദനരീതി ആവശ്യപ്പെടുന്നു. ഈ പ്രതിപാദനരീതി അഥവാ ആഖ്യാനമാണ് പുതിയ സാഹിത്യം.

കല എന്ന പ്രത്യയശാസ്ത്രം.

ഈ സമീപനം ലോകമെമ്പാടുമുള്ള നവസിനിമയെ സ്വാധീനിച്ചു കഴിഞ്ഞു. കഥ പറയാൻ വിറളി പിടിച്ചു നടന്നവരുടെ കാലം കഴിഞ്ഞു. അങ്ങനെയുള്ളവർ അന്ധതമസ്സി ലാണ്.

ലിജോ ജോസിൻ്റെ 'ജല്ലിക്കട്ട്' ഒരു  നവസിനിമാനുഭവമാണ്, എല്ലാ തലങ്ങളിലും.  ചുരുങ്ങിയത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിലെങ്കിലും ഇതൊരു വഴിത്തിരിവാണ്.അരവിന്ദൻ്റെ കാഞ്ചനസീത, ജോൺ എബ്രഹാമിൻ്റെ 'അമ്മ അറിയാൻ' എന്നീ ചിത്രങ്ങൾക്കു ശേഷമുണ്ടായ ആഖ്യാന വിപ്ളവം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. 'ജല്ലിക്കട്ടി 'ൽ സ്വഭാവശുദ്ധിയുള്ള മനുഷ്യകഥാപാത്രങ്ങളെ തേടിപ്പോകാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. ഒരു സിനിമ എന്ന് പറഞ്ഞാൽ അത് മനുഷ്യൻ്റെ കഥയാകണമെന്ന് നിർബന്ധമില്ല .ഒരു ദൃശ്യാനുഭവമാണത്. അതിൽ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും പങ്കുണ്ട്.

ഇതിൽ ഒരു കഥ എന്ന് പറയാവുന്ന ഒന്നുമില്ല. എന്നാൽ നേരിയ ഒരു ചരടുണ്ട്. വെട്ടാൻ കൊണ്ടുവരുന്ന പോത്ത് വിരളുന്നു - ഇതാണ് ആ ചരട് .പോത്ത് വിരളുന്നത് ഒരു മുഴുവൻസമയ സിനിമയാക്കാൻ  ഒരു സംവിധായകനു തോന്നിയാൽ പോരാ; അതിനു പറ്റിയ നരേറ്റീവ് അഥവാ പ്രതിപാദനം കണ്ടെത്തണം. സംവിധായകൻ ഈ തന്തുവിനെ വെളിച്ചം, നിഴൽ, ആൾക്കൂട്ടഭീകരത, ഇറച്ചിക്കൊതി, തീറ്റ ,പ്രണയം, പ്രണയപ്പക, സെക്സ് ,മോഷണം, കൊല, മരണം , തുടങ്ങി വിവിധ ഘടകങ്ങളാക്കി വേർതിരിച്ചെടുക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിമരം വിരണ്ട പോത്ത് തട്ടിമറിച്ചിട്ടതു പോലും വേണമെങ്കിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി മാറാം എന്ന് സംവിധായകർ സൂചന നൽകുന്നുണ്ട്. ഒരു പോത്തിൻ്റെ പരക്കം പാച്ചിലിൽ രണ്ടു പേർക്കിടയിലെ പകയും നഷ്ടപ്രണയവും രതിമോഹവും സൂപ്പർഇംപോസ് ചെയ്തു വയ്ക്കുന്ന സംവിധായകൻ മനഷ്യൻ്റെ ആദിമ വാസനകൾ ഇറച്ചിക്കടയിൽപ്പോലും സ്പന്ദിക്കുന്നതായി തൊട്ടുകാണിക്കുന്നു.

പോത്ത് തന്നെ ആഖ്യാനം.

പോത്ത് ഒരു പ്രതീകമല്ല; പോത്ത് മാത്രമാണ്. അത് സ്വയം ഒരു ആഖ്യാനമാണ്. സംവിധായകൻ അതാണ് തേടുന്നത്. ആ ആഖ്യാനത്തിലേക്ക് മനുഷ്യരെ കൂട്ടി ച്ചേർക്കുകയാണ്. സിനിമ ദൃശ്യവ്യാഖ്യാനമാണ് .ഈ സിനിമയുടെ രാത്രി ദൃശ്യങ്ങൾ കഥ പറയാൻ ഉദ്ദേശിച്ചുള്ളതല്ല. അത് പ്രമുഖ ഉത്തര- ഉത്തരാധുനിക സാഹിത്യസൈദ്ധാന്തികനായ ജർമ്മൻ പ്രൊഫസർ റിയോൾ ഇഷെൽമെൻ  മുന്നോട്ടുവച്ച 'പെർഫോമാറ്റിസം ' എന്ന ആശയവുമായി ചേർത്തുവച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇഷെൽമാൻ വ്യക്തമാക്കുന്നത്  (ഞാനുമായി ഇ-മെയിൽ ഇൻ്റർവ്യുവിൽ പറഞ്ഞത്. ഇത് ഉത്തര-ഉത്തരാധുനികത എന്ന പുസ്തകത്തിലും, ഇംഗ്ളിഷിലുള്ളത് വിവിധ സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് )ഒരു കൃതിയിലെ അവതരണത്തെ സൗന്ദര്യാത്മകതലത്തിൽ വിശ്വസിക്കാൻ ഒരു വായനക്കാരനെ അല്ലെങ്കിൽ കാണിയെ സ്വാഭാവികമായി പ്രാപ്തമാക്കുന്ന കലാതന്ത്രമാണ് പെർഫോമാറ്റിസം എന്നാണ്‌. ചിലപ്പോൾ അയഥാർത്ഥമായി തോന്നാം.എന്നാൽ പ്രേക്ഷകർ അത് പൂർണമായി വിശ്വസിക്കുന്നു. അതായത് ഒരു അതീതാനുഭവം പ്രേക്ഷകനെ കീഴ്പ്പെടുത്തുന്നു. അതിലൂടെ സിനിമയിൽ ചിത്രീകരിച്ച മാന്ത്രിക യാഥാർത്ഥ്യം വാസ്തവമാണെന്ന് അവനു ബോധ്യപ്പെടുന്നു.

' ജല്ലിക്കട്ട്' രണ്ടു വിധത്തിൽ കാണിയെ വിശ്വസിപ്പിക്കുന്നു. ഒന്ന് ,പോത്തിനെ പിടിച്ചുകെട്ടാൻ ഓടുന്ന ആളുകളിൽ താൻ ഉണ്ടെന്ന് അവൻ വിശ്വസിക്കുന്നു. കാണി തന്നെയാണ് പോത്തിനു പിന്നാലെ പായുന്നത്. രണ്ട്, വിറളി പിടിച്ച് ഓടുന്ന പോത്ത് മറ്റാരുമല്ല ;നാം തന്നെയാണ്. ഈ രണ്ട് അവസ്ഥകളും ഒരാളിൽ തന്നെ കേന്ദ്രീകരിക്കുന്നിടത്താണ് സിനിമ തീ വ്രമായ അനുഭവമാകുന്നത്.ഇവിടെയാണ് സംവിധായകൻ്റെ 'പെർഫോമാറ്റിസം ' പ്രകടമാകുന്നത്. ഇത് ലിജോ ജോസിൻ്റെ ബ്രഷ് സ്ട്രോക്കാണ് .വേറൊരാൾ ചെയ്താൽ ഈ ടോൺ ഉണ്ടാകുകയില്ല. ലിജോ 'മലയാള സിനിമയിൽ പുതിയൊരു കാമറകണ്ണും നോട്ടവും സമീപനവുമാണ് സംഭാവന ചെയ്തിരിക്കുന്നത്. നായികയോ നായകനോ ഇല്ല. ഗാനമോ ഗായകനോ ഇല്ല.എന്നാൽ ആണും പെണ്ണും പ്രേമവും സെക്സും ക്രൂരതയുമുണ്ട്. തിരക്കഥ അതേപടി ഷൂട്ട് ചെയ്താൽ ലിജോയുടെ അത്ഭുതം കാണിക്കാനൊക്കില്ല. സിനിമ എന്താണോ അതിൻ്റെ ഇരുപതു ശതമാനം മാത്രമേ സിനിമ വരൂ. എല്ലാ ഫോർമുലകളും തള്ളിക്കളഞ്ഞ ഈ സംവിധായകൻ തനിക്കു കലയല്ലാതെ വേറൊരു പ്രത്യയശാസ്ത്രമില്ലെന്നു സംശയമില്ലാതെ തന്നെ കാണിച്ചു തരുകയാണ്.

എന്നാൽ നമ്മുടെ ചില മുഖ്യധാരാ മാധ്യമങ്ങളും സിനിമാവിമർശകരും ലിജോയെയും ജല്ലിക്കട്ടിനെയും വേണ്ടപോലെ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു.  ഈ മുഖ്യധാരാ  മാധ്യമങ്ങളിൽ നവസിനിമയെക്കുറിച്ച് അറിയാവുന്നവർ തീരെയില്ല എന്ന് പറയേണ്ടി വരും. സാഹിത്യത്തിൻ്റെ  കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

ആനുകാലികം

സാമൂഹ്യപരിഷ്ക്കർത്താവും എഴുത്തുകാരനുമായ  വി.ടി.ഭട്ടതിരിപ്പാടിൻ്റെ മകൻ വി.ടി.വാസുദേവൻ എന്തെഴുതിയാലും ഞാൻ വായിക്കും.കാരണം ആ വ്യക്തി നിറയെ ആത്മാർത്ഥതയാണ്. ഞാൻ ഒരിക്കൽ വാസുദേവനെ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹം വീട്ടിൽ കൊണ്ടുപോയി വി.ടിയുടെ നോട്ടുബുക്കുകൾ കാണിച്ചു തന്നു. ആ കൈയക്ഷരം കണ്ട് ഞാൻ  ആദരവോടെ നോക്കി നിന്നു.വാസുദേവൻ നിധിപോലെ സൂക്ഷിക്കുകയാണ് അച്ഛൻ്റെ കൈയെഴുത്തുപ്രതികൾ.
വാസുദേവൻ എഴുതുന്നു: "സമത്വവും സാഹോദര്യവും ഇല്ലാത്തതിനാലാണ് ജീവിതം ക്ലേശകരമാവുന്നത്. സ്നേഹിക്കുക എന്ന തീവ്രതപസ്സ്  അനുഷ്ഠിച്ചാലേ സ്നേഹിക്കപ്പെടുക എന്ന ആത്മസുഖം കൈവരുകയുള്ളു.മന:ശുദ്ധിയും ആർദ്രതയും ഉള്ളവർക്ക് ഭക്തിയും പവിത്രതയും നേടാൻ ഒരു തീർത്ഥാടനവും ചെയ്യേണ്ടതില്ല. ചാണകം വാരാൻ ഭൂമിയിൽ കുമ്പിട്ടു നിൽക്കേണ്ടി വരും, പക്ഷേ കെടുനീതിയുടെ മുമ്പിൽ തലതാഴ്ത്തരുത്." ( ശാന്തിക്കാരൻ ഗ്രന്ഥശാലാ പ്രവർത്തകനായ കഥ ,ആശ്രയ മാതൃനാട്).ഇത്രയും വ്യക്തമായി, ശക്തമായി എഴുതാൻ കഴിഞ്ഞത്  വി.ടിയുടെ മകനായതുകൊണ്ടാണ്.മലയാളത്തിലെ സാഹിത്യോത്സവങ്ങൾ പാട്ടത്തിനെടുത്തിട്ടുള്ള ആർക്കെങ്കിലും ഇങ്ങനെ എഴുതാനൊക്കുമോ? എഴുതുക മാത്രമല്ല, അതാണ് ജീവിതമെന്ന് വിചാരിക്കുകയും ചെയ്യുകയാണ് വാസുദേവൻ.

എങ്ങനെ പ്രാർത്ഥിക്കണം?

എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് പി.ആർ. നാഥൻ എഴുതുന്നു.മലയാള സാഹിത്യ എസ്റ്റബ്ളാഷ്മെൻ്റ് അസ്പൃശ്യനായി കണ്ട് മാറ്റി നിർത്തിയിരിക്കുന്ന എഴുത്തുകാരനാണ് പി.ആർ.നാഥൻ. അദ്ദേഹം എത്ര നല്ല കൃതി എഴുതിയാലും ബഷീർ അവാർഡോ, വി. കെ .എൻ അവാർഡോ കിട്ടുകയില്ല.
നാഥൻ ഇങ്ങനെ കുറിക്കുന്നു: "ദൈവത്തിൻ്റെ മുമ്പിൽ ഉയർന്നു നിൽക്കുക. അങ്ങയുടെ കാരുണ്യം കൊണ്ട് ഞാൻ നല്ല രീതിയിൽ ജീവിക്കുന്നു എന്നു പറയുക. നാം ദൈവാംശം തന്നെയാണ്. സ്വന്തം മകൻ ചെന്നാൽ പിതാവ് അമ്പതു പൈസയെടുത്തു വലിച്ചെറിയുമോ ?അച്ഛൻ മുഴുവനും കൊടുക്കും .ചോദിച്ചതിലേറെ കൊടുക്കും. നമുക്ക് എല്ലാം ദൈവം തരും.എല്ലാ യോഗക്ഷേമവും നിർവ്വഹിക്കുന്ന ദൈവത്തിൻ്റെ മുമ്പിൽ ഭിക്ഷക്കാരനെപ്പോലെ ജീർണിച്ച വസ്ത്രം ധരിച്ച് അഭിനയിക്കരുത്. ശുചിത്വമുള്ള നല്ല വസ്ത്രം ധരിക്കുക. നിവർന്നു നിൽക്കുക. ചെറിയ കാര്യങ്ങൾ യാചിക്കാതിരിക്കുക. മുഖപ്രസാദത്തോടെ അച്ഛനെ കാണുക. ചിരിക്കുക. മകനു വേണ്ടുന്നതെന്താണെന്നു ആ പിതാവിനറിയാം" .( അച്ഛനും മകനും ,ഹംസധ്വനി മാസിക).

കഥയോ ?

ഉണ്ണി ആർ എഴുതിയ 'കഥ തീർക്കാനാവുമോ ?ഇല്ല... ഇല്ല " ( മനോരമ  ഞായറാഴ്ച )എന്ന കഥ വായനക്കാരെ വിഡ്ഢികളാക്കിയിരിക്കയാണ്.ഇതിൽ ഒരു കഥയുമില്ല. അങ്ങേയറ്റം കൃത്രിമമാണ്. മനസ്സിൽ കഥയില്ലാത്ത ആളാണ് ഉണ്ണിയെന്ന് അദ്ദേഹം തൻ്റെ ആദ്യ കഥയുമായി വന്നപ്പോൾ തന്നെ ബോധ്യമായതാണ്. എഴുതാൻ ഒന്നുമില്ലെങ്കിൽ എഴുതരുത്. എഴുതുമ്പോൾ നൂറ് ശതമാനം അത്മാർത്ഥത കാണിക്കണം. ഉണ്ണിയുടെ കഥ ചുരുക്കിപ്പറയട്ടെ: തടവു മുറിയിലെ ഒരു എട്ടുകാലി വല ഒരു ജോലിക്കാരൻ തുടച്ചു മാറ്റി. എട്ടുകാലി കൊല്ലപ്പെട്ടു.ജോലിക്കാരൻ വലിച്ചെറിഞ്ഞ ചൂലിൽ പറ്റി നിന്നിരുന്ന വലയിൽ നിന്ന് ,അതുവഴി പോയ ഗൗളി ഒരു കഥ വായിച്ചെടുത്തെന്ന്! ഈ വല എന്താണെന്നറിയണ്ടേ? ആ തടവുകാരൻ തൂക്കിലേറ്റപ്പെടുന്നതിനു മുമ്പു പറഞ്ഞ കഥ എട്ടുകാലി വലയായി നെയ്യുകയായിരുന്നെന്ന് !. ഇതുപോലൊരു കഥ വായനക്കാർ കേട്ടിട്ടുണ്ടോ? ഇത് കഥയാണോ ? ഈ കഥാകൃത്ത് ബഷീർ, പൊൻകുന്നം വർക്കി എന്നിവരുടെ കഥകൾ വായിച്ചു പഠിക്കണം. മനസ്സിൽ അല്പമെങ്കിലും കവിതയുള്ളവർക്കേ വല്ലതും എഴുതാനൊക്കൂ. അല്ലാതെ എഴുതിയിൽ ഇതുപോലെയിരിക്കും.

എന്നാൽ സാഹിത്യരചനയിൽ ഏറ്റവും അത്യാവശ്യം വേണ്ട ഭാഷയും കാവ്യാത്മകതയും കൈമുതലായുള്ള ഉദയശങ്കർ ഒറ്റപ്പെട്ടു നിൽക്കുമ്പോഴും മികച്ച കഥകൾ  എഴുതിക്കൊണ്ടിരിക്കുന്നുവെന്നതിനു തെളിവാണ് ' പക്ഷികളുടെ ചാപ്പൽ' (എഴുത്ത്). ഒരു കഥ എങ്ങനെ തൻ്റെ വൈയക്തികമായ ഉത്ക്കണ്ഠകളെ ഏറ്റെടുക്കുന്നുവെന്ന് ഉദയശങ്കറിനു നന്നായറിയാം.

ഈ കഥ ഒരു മിസ്റ്റിക് ലയം നേടുകയാണ്.ക്രിസ്തുവിനെ അന്വേഷിക്കാൻ എല്ലാവർക്കും കഴിയില്ല. മനസ്സിൽ ക്രിസ്തു  ഉണ്ടാവണം. കഥയിൽ അതിനു പറ്റിയ ഭാഷയുണ്ട്. " പക്ഷിപ്പള്ളിയിൽ നിന്ന് അതീന്ദ്രിയമായ തരംഗങ്ങൾ അയാൾക്കു നൽകിക്കൊണ്ടിരുന്നു. നിർവൃതിദായകമായ ഒരു കമ്പനം മുഴുവൻ സത്തയെയും ജ്വലിപ്പിച്ചു കൊണ്ടിരുന്നു. ഇനിയും പിറവിയെടുത്തിട്ടില്ലാത്ത നിശ്ശബ്ദതയുടെ ലിപികൾ തെളിഞ്ഞു കൊണ്ടിരുന്നു. ഇലകൾ പരസ്പരം സംസാരിക്കുന്നത് മനസ്സിലാവുന്നതു പോലെ ,നിഴൽ തിരിച്ചുപോയി മറയുന്നത് കാണുന്നതുപോലെ ,ജലം നക്ഷത്രങ്ങളിൽ നിമഗ്നം ചെയ്യുന്ന പോലെ എന്തൊക്കെയോ ഫ്രാൻസിസിൽ രൂപപ്പെട്ടുകൊണ്ടിരുന്നു." ഉദയശങ്കർ മുപ്പതു വർഷത്തിലേറെയായി എഴുതുന്നു.കാമ്പുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് ആത്മാന്വേഷണത്തിനു ഉപയുക്തമാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു പ്രത്യേക വൈദഗ്ദ്ധ്യ മുണ്ട്.

കവിത

കല്പറ്റ നാരായണൻ്റെ 'അച്ഛനും മകളും ' (മാതൃഭൂമി) വളരെ പഴകിയ ഒരു പ്രമേയമാണ്. കുട്ടികൾ സെൽഫിയെടുക്കുന്നത് കണ്ട് അന്തം വിടുന്ന പിതാവ് പത്തുവർഷം മുമ്പെങ്കിലുമായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു. കൽപ്പറ്റ കാലം മാറിയതറിയാതെ വട്ടം കറങ്ങുകയാണ്. ഇപ്പോൾ പിള്ളേരെക്കാൾ മൊബൈൽ കമ്പം  കാരണവന്മാർക്കാണ്. എല്ലാ തന്തമാരും വാട്സ് ആപ്പിലുണ്ട്. പിന്നെങ്ങനെ ഈ കവിത സാധുവാണ്. ഇതുപോലെ ബുദ്ധിപരമായി നിർമ്മിച്ചെടുക്കുന്ന കവിത വേണ്ട.


കെ.എ.ജയശീലൻ്റെ കവിതകളെക്കുറിച്ച് രാജേന്ദ്രൻ നിയതി എഴുതിയ ലേഖനം (നവീന തം) ശ്രദ്ധേയമായി. ജയശീലൻ ആറ്റൂർ സ്കൂളിലേക്കൊന്നും പോയിരുന്നില്ല. കാരണം നല്ല ആത്മവിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിനു .അതുകൊണ്ട് 'ഭാഷാപോഷിണി'യിലൊന്നും ജയശീലൻ കവിതകൾ പഠിക്കപ്പെട്ടില്ല.
രാജേന്ദ്രൻ നിയതി ഉദ്ധരിക്കുന്ന കുറെ വരികൾ ചുവടെ ചേർക്കുന്നു. എത്ര വ്യത്യസ്തമായും അഗാധമായും  ജയശീലൻ കവിതയെ അനുഭവിക്കുന്നു എന്ന് ഇത് വ്യക്തമാക്കിത്തരും.
''ഇണചേരുന്ന വണ്ടത്താന്മാരേ ,
സുന്ദരരൂപരേ ,
ഞാനാണാണും  പെണ്ണു,മെൻ്റെ -
യകമേ ഇണചേരുക "

"സുഹൃത്തേ ,എൻ്റെ ദു:ഖത്തിൻ്റെ കാരണമെന്താണെന്നോ,
എൻ്റെ ഞരമ്പുകൾ
എൻ്റെ വിരൽത്തുമ്പത്തുവന്ന്
അവസാനിക്കുന്നു എന്നതാണ് "

വിശുദ്ധി
ഈ കാലഘട്ടത്തിലെ നന്മ നിറഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ അടുത്തറിയാൻ സഹായിച്ചു ,തെന്നല ബാലകൃഷ്ണപിള്ളയുമായി സി.പി.രാജശേഖരൻ നടത്തിയ അഭിമുഖം (മെട്രൊവാർത്ത ലൈഫ്) .പാർട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടും സ്വയം പാലിച്ച സംസ്കാരധാരയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല എന്നുള്ളത് തെന്നലയെ ശ്രദ്ധേയനാക്കുന്നു. തെന്നല അനാസക്തനാണ്.അതാണ്‌ ആ ശാന്തഭാവത്തിൻ്റെ അടിസ്ഥാനം.

രോഗവും സൗന്ദര്യവും

അപകടങ്ങളെയോ ആത്മഹത്യയെയോ മരണത്തെപ്പോലുമോ മനുഷ്യൻ പേടിക്കില്ല.എന്നാൽ രോഗത്തെ പേടിക്കും. ഓടുന്ന ട്രെയിനിനു മുമ്പിൽ നിന്നും, ട്രെയിനിൻ്റെ സൈഡിൽ തൂങ്ങിക്കിടന്നും സെൽഫി എടുക്കുന്നവർക്ക് മരണത്തെ ഭയമില്ല .മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നവർക്ക് മരണം യാദൃച്ഛികതയാണ്.
എന്നാൽ രോഗം ഭയം വിതയ്ക്കും. അതുകൊണ്ട് രോഗം ഉണ്ടോയെന്ന് സംശയിക്കാൻ തുടങ്ങും.

രോഗത്തെക്കുറിച്ച് സംശയമുള്ളവരാണ് ഇന്ന് ഹൈടെക്  ആശുപത്രികളിൽ എത്തുന്നവരിൽ കൂടുതൽ പേരും.കാരണം ഈ സ്ഥാപനങ്ങൾ രോഗിക്ക് ഒരു വിശിഷ്ടമായ ഐഡൻ്റിറ്റി നൽകുന്നു.സമൂഹത്തിൽ ശ്രദ്ധിക്കപ്പെടേണ്ടവരാണ് അവരെന്ന സൂചന. മാത്രമല്ല, ഹൈടെക് സൗകര്യങ്ങൾ സ്വന്തമാക്കുന്നതോടെ ,സാമൂഹ്യാന്തരീക്ഷത്തിൽ അവർക്ക് സാംസ്കാരികമായ ഔന്നത്യം ലഭിക്കുകയാണ്.ഒരു പ്രത്യേക സംസ്കാരത്തിൻ്റെ ഉറവിടമാണവർ. അവരെ വേണമെങ്കിൽ സാംസ്കാരിക ബുദ്ധിജീവികൾ എന്നു വിളിക്കാം .സംസ്കാരം ,ഇന്ന് സാങ്കേതികതയോ, ഹൈടെക് സൗകര്യമോ, ഇൻ്റർനെറ്റോ ,ഷവർമയോ, വിദേശ നിർമ്മിത കാറോ, വിനോദ സഞ്ചാര മോ ,വില കൂടിയ സാധനങ്ങൾ വാങ്ങുന്നതോ ആണ്. സംസ്കാരം ഒരു പൊതുവിഭവമായിരിക്കാം. പക്ഷേ ,അത് എല്ലാവർക്കും ലഭ്യമാകണമെന്നു മാത്രം.

രോഗം ഒരുവനെ ദാർശനികനാക്കും .അവൻ ജ്ഞാനിയാണ്. അവനു ജീവിതത്തിൻ്റെ  നിരർത്ഥകതയും അമിതാസക്തിയുടെ അപ്രായോഗികതയും പെട്ടെന്ന് ബോധ്യപ്പെടും.
രോഗം ജീവിതത്തിലെ വേറൊരു കാണ്ഡമാണ്. അത് നമ്മെ സൗന്ദര്യത്തിലേക്കാണ് കൊണ്ടു പോകുന്നത്. അനായാസമായി ലഭിക്കാത്ത സൗന്ദര്യാനുഭൂതിയിലേക്ക്.

വാക്കുകൾ
1)നിങ്ങൾ എഴുതി യുക്തിയുണ്ടാക്കാൻ നോക്കരുത്; ഫാഷനൊപ്പിച്ച് മനസ്സിൻ്റെ ചിന്തകളെ എഡിറ്റു ചെയ്യരുത്;നിങ്ങളുടെ ഉള്ളിലെ ആധികളെ ഒട്ടും ദയയില്ലാതെ പിന്തുടർന്നാൽ മതി.
ഫ്രാൻസ് കാഫ്ക,
ചെക്ക്, ജർമ്മൻ എഴുത്തുകാരൻ.

2)പ്രണയത്തിനു പരിഹാരമില്ല; കൂടുതൽ പ്രേമിക്കുകയല്ലാതെ .
ഹെൻറി ഡേവിഡ് തേറോ,
അമേരിക്കൻ ചിന്തകൻ.

3)നിങ്ങളെ ഭയപ്പെടുത്തുന്ന വികാരങ്ങളെക്കുറിച്ചെഴുതൂ.
ലൗറി ഹാൽസ് ആൻഡേഴ്സൻ,
അമെരിക്കൻ എഴുത്തുകാരി.

4)നിങ്ങൾക്ക് ആരെയും അലോസരപ്പെടുത്താൻ  കഴിയുന്നില്ലെങ്കിൽ, എഴുതിയിട്ടു കാര്യമില്ല.
കിംഗ്സിലി അമിസ്,
ഇംഗ്ളിഷ് നോവലിസ്റ്റ് .

5)ഞാൻ നിലനിൽക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ ചിന്തിക്കുന്നു. ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല.
ഴാങ്ങ് പോൾ സാർത്ര്,
ഫ്രഞ്ച് ഏഴുത്തുകാരൻ.

കാലമുദ്രകൾ
1)ടാറ്റാപുരം സുകുമാരൻ
സ്വന്തമായി പത്രമോ, ലിറ്റററി ഫെസ്റ്റിവലോ, ശിഷ്യഗണങ്ങളോ ,അവാർഡ് മുതലാളിമാരോ ഇല്ലാത്തതുകൊണ്ട് ടാറ്റാപുരം തഴയപ്പെട്ടു.

2)ക്യഷ്ണചൈതന്യ(കെ.കെ.നായർ )
കേരളം കണ്ട മഹാനായ സൗന്ദര്യ ശാസ്ത്ര ചിന്തകനും സംസ്കൃത പണ്ഡിതനും വിമർശകനുമായ കൃഷ്ണചൈതന്യയെ ഭൂമുഖത്ത് നിന്ന് മായ്ച്ചകളയുന്നതിൽ ചില എഴുത്തുകാരോടൊപ്പം സാഹിത്യപ്രവർത്തക സഹകരണ സംഘവും മത്സരിക്കുകയാണ്. എന്നാൽ ശ്രേഷ്ഠ ഭാഷയുടെ പേരിലുള്ള കേന്ദ്ര അവാർഡ് കൃഷ്ണചൈതനായ്ക്കാണ് നൽകേണ്ടത് ,മരണാനന്തര ബഹുമതിയായി.

3)കണ്ണൂർ രാജൻ
കണ്ണൂർ രാജന് സ്വയം ചിട്ടപ്പെടുത്തിയ പാട്ടുകളല്ലാതെ സ്വന്തമെന്നു പറയാൻ സിനിമയിൽ ആരുമില്ല.അദ്ദേഹത്തിനു അർഹിക്കുന്ന ആദരവുനൈറ്റുകൾ കിട്ടുന്നില്ല.

4)കെ.സുരേന്ദ്രൻ
കെ.സുരേന്ദ്രൻ്റെ 'മരണം ദുർബ്ബലം' കുമാരനാശാൻ്റെ ജീവിതകഥ പറയുന്ന കൃതിയാണ്. എന്നാൽ ചലച്ചിത്രഭാഷ്യമുണ്ടാക്കാൻ കെ .എസ്.സേതുമാധവൻ ഇപ്പോൾ സജീവസിനിമാപ്രവർത്തനത്തിലില്ലല്ലോ.

5)കുറ്റിപ്പുഴ കൃഷ്ണപിള്ള
തത്ത്വജ്ഞാനിയായ കുറ്റിപ്പുഴ ഒരു ഘട്ടത്തിൽ കേരള സാഹിത്യഅക്കാദമിയുടെ പ്രസിഡൻ്റായിരുന്നു.എന്നാൽ മഹാധിഷണാശാലിയായ കുറ്റിപ്പുഴയെ അക്കാദമി അദ്ധ്യക്ഷൻ എന്ന നിലയിൽ ആരും ഓർക്കുകയില്ല.

ലോർക്ക

സ്പാനീഷ് കവി ലോർക്ക ഒരിക്കൽ പറഞ്ഞു, ഏത്  മഹത്തായ കലാസൃഷ്ടിയുടെയും അടിയിൽ വിഷാദമാണുള്ളതെന്ന്. എന്തുകൊണ്ടാണ് കല വിഷാദത്തെക്കുറിച്ചുള്ള ആമന്ത്രണമായിരിക്കുന്നത്? ജീവിതം വിഷാദവും മരണവുമാണ് ,ആത്യന്തികമായി സംവേദനം ചെയ്യുന്നത്.ജീവിതത്തിൻ്റെ ഇന്നലെകൾ എവിടെയുമില്ല. അതേ സമയം ഭാവി ഒരു മിസ്റ്റിക് അനുഭവവുമാണ്.

ദർശനം

1)ജീവിതം

ജീവിക്കാത്ത നമ്മളൊക്കെ ജീവിച്ചതായി വിചാരിക്കുന്നത് ഒരു വലിയ കാര്യമാണ്.

2)സത്യം

ഓരോ നിമിഷവും സ്വയം നുണ പറയുന്നതുകൊണ്ട് സത്യം ആകാശത്തിൽ നക്ഷത്രമായിത്തന്നെ നിൽക്കുന്നു.

3)കണിക്കൊന്ന

കവികൾ വീണ്ടും വീണ്ടും വിവരിച്ച് ഒരു ക്ളീഷേ ( ആവർത്തന വിരസത ) യാക്കുമെന്ന് പേടിയുള്ളതിനാൽ  കണിക്കൊന്ന പൂവിടാൻ വിവശയാണ്.

4)മതം

സ്നേഹിക്കാൻ കഴിയുമെങ്കിൽ ,അതിനെ വെല്ലുന്ന മതമൊന്നുമില്ല.

5)രോഗം

ഒരു രോഗിയെ അതിവിശിഷ്ട വ്യക്തിയായി കാണുന്നിടത്താണ് ഉത്തര- ഉത്തരാധുനികത.സൂപ്പർ സ്പെഷ്യാലിറ്റി എന്ന മഹാ അനുഭവം രോഗിയെ ജീവിതത്തിൽ ഒരു പടി ഉയർത്തുന്നു.
എം.കെ.ഹരികുമാറിൻ്റെ ഇ മെയിൽ
mkharikumar797@gmail.com


***********


-- 
http://newsmk-harikumar.blogspot.in/ '
9
Posted by m k harikumar at 11:32 PM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം/റിയാലിറ്റി ഷോകളിലെ റിയാലിറ്റി/എം.കെ.ഹരികുമാർ/metrovartha,March 22,

ടെലിവിഷൻ, ഇൻ്റർനെറ്റ് ,സമൂഹമാധ്യമങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ വീടുകളിലേക്ക് ഒരു പുതിയ യാഥാർത്ഥ്യം ഇറക്കുമതി ചെയ്യപ്പെട്ടിരിക്കയാണ്. വ്യക്തി എന്ന നിലയിൽ അടുത്തിരിക്കുന്നവരോടോ അടുപ്പമുള്ളവരോടോപോലും ഒന്നും പങ്കുവയ്ക്കാൻ പറ്റാത്ത കാലമാണിത്. കാരണം, പങ്കുവച്ചാൽ അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാകും. പൊലീസ് കേസാകും. സ്വാതന്ത്ര്യം അത്രമേൽ മൃദുലമായ ഒരു അവസ്ഥയായിരിക്കുകയാണ്. ഒരു വികാരപ്രകടനം മറ്റൊരാളുടെ അതിർത്തിയിലെവിടെയോ ഒരു നുഴഞ്ഞുകയറ്റമാവുകയാണ്.

അതുകൊണ്ട് വ്യക്തികൾ അവരുടെ രഹസ്യാത്മകവും വിഭ്രാമകവും പക്ഷപാതപരവും ഏകാന്തവുമായ വികാരപ്രകടനങ്ങൾക്കായി പല മാർഗ്ഗങ്ങളും തേടുന്നു.സമൂഹമാധ്യമങ്ങൾ അതിൽപ്പെടുന്നു.ടി.വി.ഷോകൾ മറ്റൊരു വാതിലാണ്‌. വ്യക്തികൾ അവിടേക്ക് ആഗിരണം ചെയ്യപ്പെടുന്നു.കാരണം അത് അടഞ്ഞതും പരസ്പര വിരുദ്ധവുമായ സ്വഭാവങ്ങളുടെ ചെറു ലോകങ്ങളാണ്. നാം പുറംലോകത്ത് കാണുന്നതിൻ്റെ പ്രതിനിധാനം എന്ന് പറയാനാവില്ലെങ്കിലും ,അതിനോടു സാമ്യമുള്ള ചില ഘടകങ്ങൾ ഷോകളിലുണ്ട്.റിയാലിറ്റി ഷോകൾ അതിൻ്റെ വേറൊരു മുഖമാണ് പ്രദർശിപ്പിക്കുന്നത്.

ലോകമെമ്പാടും ചാനലുകൾ ഇതുപോലുള്ള ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. അവിടേക്ക് മത്സരാർത്ഥികൾ എത്തുന്നത് കഠിനമായ നിയമങ്ങൾ അനുസരിക്കാമെന്നും മറ്റനേകം വ്യവസ്ഥകൾക്ക് വിധേയമായിക്കൊള്ളാമെന്നും ഉടമ്പടിയിൽ ഒപ്പുവച്ചു കൊണ്ടാണെന്നത് ,ഇതിൻ്റെ ചട്ടങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും .കാരണം ഓരോ മത്സരാർത്ഥിയും പ്രതിഫലം പറ്റുന്ന ഒരു പ്രകടനക്കാരനും അഭിനേതാവുമാണ്. പ്രകടനത്തിനാണ് പണം കൊടുക്കുന്നത്. അത് ഡിസൈൻ ചെയ്യുന്നത് മത്സരാർത്ഥിയല്ല .കാഴ്ചക്കാരുടെ മനോനിലയെ ചൂടുപിടിപ്പിക്കുന്നതിനു വേണ്ടി ,കൃത്രിമമായ സാഹചര്യം സൃഷ്ടിക്കേണ്ടി വരും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മത്സരാർത്ഥികൾക്ക് അത് അനുസരിക്കേണ്ടി വരും. എന്തെന്നാൽ ,മത്സരമാണ് മുഖ്യം, മത്സരാർത്ഥിയല്ല .മത്സരാർത്ഥി ഒരു കരുവാണ്. അവനെ അല്ലെങ്കിൽ അവളെ ചതുരംഗത്തിലെ കരു എന്ന പോലെ മാറ്റിവയ്ക്കാൻ സംഘാടകർക്ക് അവകാശമുണ്ട്. ഏത് വ്യവസ്ഥയും അംഗീകരിക്കാതെ ഒരാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. അതായത് ,ഒരു അടിമയെപ്പോലെ ,നൂറ് ദിവസം വാതിലും ജനലുമില്ലാത്ത ഒരു തടവറയിൽ കഴിയുക എന്നത് ചില റിയാലിറ്റി ഷോകളിലെ മത്സരാർത്ഥികളുടെ വിധിയാണ്.

കൊറോണ രോഗം പടരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തായി നിശ്ചിത ദിവസങ്ങളിലേക്ക് റിയാലിറ്റി ഷോയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവർ നിരവധിയാണെന്നും ഇവരുടെ അതിജീവനം എങ്ങനെയായിരിക്കുമെന്നും ചിന്തിച്ചു കൊണ്ട് ഒരാൾ എഴുതിയ ലേഖനം ബ്രിട്ടീഷ് ഓൺലൈൻ പത്രമായ ഗാർഡിയനിൽ വായിച്ചതേയുള്ളു.
റിയാലിറ്റി ഹൗസിൽ താമസിക്കുന്നവരെ പുറത്തുള്ള രോഗബാധയെക്കുറിച്ച് അറിയിക്കാതിരിക്കാനാവില്ല .എന്നാൽ ദിനംപ്രതി മുന്നൂറിനു മുകളിൽ ആളുകൾ രോഗം ബാധിച്ചു മരിക്കുന്ന ഇറ്റലിയിൽ ,ഒരാൾ എങ്ങനെയാണ് റിയാലിറ്റി ഹൗസിൽ സമാധാനത്തോടെ കഴിയുന്നത് ? തീർച്ചയായും അവരുടെ സ്വഭാവം തന്നെ മാറിപ്പോകും.അവർ കാരണമില്ലാതെ തന്നെ അക്രമാസക്തരാവുകയോ വിഷാദ രോഗത്തിനടിപ്പെടുകയോ ചെയ്യാം.

ഇവിടെ കാണികളുടെ മന:ശാസ്ത്രവും മാറുകയാണ്. അതോടൊപ്പം കാണികളുടെ മത്സരം എന്ന വേറൊരു ഘട്ടം ആരംഭിക്കുകയാണ്. മത്സരാർത്ഥികളിൽ ചിലരോട് പക്ഷം പിടിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു.ഇതാകട്ടെ, മൂല്യബോധത്തിൻ്റെ ബലത്തിലുള്ള താണ്. പ്രേക്ഷകൻ്റെ അമർത്തിവച്ച മൂല്യബോധം ,വിശ്വസ്തത, സത്യസന്ധത ,ആദർശം തുടങ്ങിയവ ഇറക്കിവയ്ക്കാൻ ഒരിടം കിട്ടുകയാണെങ്കിൽ അവൻ  അങ്ങോട്ടു തിരിയും.

നവീന മനശ്ശാസ്ത്രം

ദൈനംദിന ജീവിതത്തിൽ നാം വളരെ കൂൾ ആണല്ലോ. വാർത്തകൾ വായിച്ചു മറന്നു കളയുന്നു. ജീവിതം വാർത്തയിൽ കവിഞ്ഞൊന്നുമല്ലാതായി. എന്തെങ്കിലും നന്മകൾ നമുക്കുണ്ടെങ്കിൽ തന്നെ അതെല്ലാം വേർതിരിക്കുന്ന ജോലി പൊലീസിനെയും മാധ്യമങ്ങളെയുc ഏല്പിച്ചിരിക്കയാണ്. അവരുടെ ചതുരംഗപ്പലകയിൽ നിന്ന് കടം കൊള്ളുന്ന ജീവിതങ്ങളാണ് നമ്മുടേത്. എന്നാൽ ഒരു ചാനലോ, സ്വകാര്യ കമ്പനിയോ നടത്തുന്ന റിയാലിറ്റി ഷോ ജീവിതത്തേക്കാൾ യഥാർത്ഥമാവുന്നതെങ്ങനെയാണ് ? അവർ നീട്ടിത്തരുന്ന വ്യാജജീവിത ചിത്രങ്ങളിൽ നിന്ന് നമുക്കാവശ്യമുള്ളത് തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ .

റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായി വന്ന ഡോ. രെജിത്കുമാറിനു തുടക്കത്തിൽ തന്നെ ധാരാളം ആരാധകരെ ലഭിച്ചത്, അദ്ദേഹം  പ്രേക്ഷകരുടെ ഉള്ളിൽ തണുത്തുറഞ്ഞ് കനത്ത മഞ്ഞുകട്ട പോലെ കിടന്ന മനുഷ്യോപകാരപ്രദമായ വികാരങ്ങളെ ഉണർത്തിയതു കൊണ്ടാണ്. ഒരു റിയാലിറ്റി ഷോയിലാണെങ്കിലും ,രെജിത്കുമാർ യഥാർത്ഥ ജീവിതത്തിൽ  അതിജീവനത്തിനു ശ്രമിക്കുകയാണെന്ന ഒരു ചിന്ത കാണികളെ ആവേശിച്ചു.ഒരു സിനിമയിലോ ,നാടകത്തിലോ പ്രതികൂല സാഹചര്യങ്ങളോടു പൊരുതി വിജയം വരിക്കുന്ന ഒരു ഹീറോ ആയി അദ്ദേഹം ധാരാളം പ്രേക്ഷകരെ സ്വാധീനിച്ചു.ഇത് എപ്പോഴും  സംഭവിക്കുന്നതല്ല. പ്രേക്ഷകനെ കുറ്റം പറയാനാവില്ല. ഇത് നവീന മനശ്ശാസ്ത്രമാണ്.

നവീന മനശാസ്ത്രം പുതിയ ഡിജിറ്റൽ, ഹൈടെക്, അതിവേഗ സാങ്കേതിക ,മാധ്യമലോകത്തിൻ്റെ അനിവാര്യ ഇരകളായി മാറുന്ന മനഷ്യൻ്റെ അവസ്ഥയാണ്. ഫ്രഞ്ച് സൈദ്ധാന്തികനായ പോൾ വിറിലിയോ അതിവേഗ ചലച്ചിത്രദൃശ്യാനുഭവം പ്രേക്ഷകനെ 'പിക്നോലെപ്സി ' എന്ന ഒരു പുതിയ  നാഡീരോഗത്തിലേക്ക് നയിക്കുന്നതായി എഴുതുന്നുണ്ട്. ബോധത്തെ ശൂന്യമാക്കേണ്ടി വരുന്ന സാഹചര്യമാണിത്.
മനുഷ്യജീവിതത്തിൽ ,അവൻ്റെ അനുവാദത്തോടെയാണെങ്കിലും രഹസ്യാത്മകമായി വിവിധ പ്രതീതികൾ കയറിപ്പറ്റുന്നതിൻ്റെ അനന്തരഫലങ്ങളാണിത്. അവർ രെജിതിൻ്റെ നീക്കങ്ങളെ വളരെ ഒറിജിനൽ ആയി കാണുന്നത്, മറ്റെല്ലാം വ്യാജമണെന്ന തിരിച്ചറിവു കിട്ടിയതുകൊണ്ടാണ്. എന്നാൽ ആത്യന്തികമായി ഇതൊരു ഗെയിമാണ്. ആ ഗെയിമിനെ നിയന്ത്രിക്കുന്നതിൽ പ്രേക്ഷകർക്കും പങ്കുണ്ട്. അവർ വോട്ടു ചെയ്യുന്നുണ്ടല്ലോ. അദ്ദേഹത്തിൻ്റെ സഹമത്സരാർത്ഥികൾക്ക് എന്തുകൊണ്ട് പ്രേക്ഷകൻ്റെ മനസ്സ് നഷ്ടപ്പെടുന്നു. ? യഥാർത്ഥ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി ഒരു മത്സരത്തിലെ അതിജീവനം എന്ന ചിന്ത അവരെ ഇരട്ട വ്യക്തിത്വമുള്ളവരാക്കുന്നു. ആ നിലയ്ക്ക് ഇത് ഒരു സാമൂഹിക പരീക്ഷണമല്ല.

ഇരട്ടവ്യക്തിത്വം

ഡിജിറ്റൽ, സമൂഹമാധ്യമങ്ങളിലെ ഇടപെടലിൽ അന്തർഭവിച്ചിരിക്കുന്ന വേഗത ഒരാളെ ഇരട്ടവ്യക്തിത്വമുള്ളവനാക്കുന്നു. സാധാരണ നിലയിൽ ഇത് അഭികാമ്യമായതല്ല.എന്നാൽ ഡിജിറ്റൽ ഇടങ്ങളിൽ അത്യാവശ്യമാണ്. കാരണം ഈ ഇടം നുഴഞ്ഞു കയറാനുള്ളതാണ്. ഒളിപ്പിച്ച വ്യക്തിത്വം വച്ചു കളിക്കാനുള്ളതാണ്. ഇതാണ് നവീന മനശ്ശാസ്ത്ര പ്രശ്നമാകുന്നത്. വ്യക്തികൾ അവരുടേതല്ലാത്ത മറ്റൊരു വ്യക്തിത്വം സമാന്തരമായി വളർത്തിക്കൊണ്ടു വരുന്നു. ചില സന്ദർഭങ്ങളിൽ ഇത് രണ്ടും കൂടിക്കുഴയുന്നു .ഇവിടെ വ്യക്തി നിസ്സഹായനാണ്. ഒരാൾ ഒരേ സാഹചര്യത്തിൽ ഒരേ പോലെയല്ല പെരുമാറുന്നത്.റിയാലിറ്റി ഷോയിൽ മിക്കവരും യഥാർത്ഥ വ്യക്തിത്വം എന്താണെന്നറിയാതെ ഉഴറുകയാണ്. ഇരട്ടവ്യക്തിത്വം എന്ന പ്രഹേളികയാണ് അവരെ കുഴയ്ക്കുന്നത് .മത്സരം യഥാർത്ഥ ജീവിതത്തെ മറച്ചുപിടിക്കുന്നു. എന്നാൽ കാണികൾ ഇതറിയേണ്ടതില്ല.അവർ മത്സരാർത്ഥിയിൽ നിന്ന് യഥാർത്ഥ ജീവിതം പ്രതീക്ഷിക്കുന്നു. കാണികൾ തേടുന്നത് അവരുടെ തന്നെ അടിച്ചമർത്തപ്പെട്ട സത്യസന്ധതയുc ആത്മാർത്ഥതയുമാണ്.

ഒരു മത്സരാർത്ഥിയെ മാത്രം കബളിപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കുന്ന ഗെയിമുകളി ( പ്രാങ്ക് )ലേർപ്പെടുന്ന മറ്റു കളിക്കാർ എങ്ങനെയാണ് സത്യസന്ധത ഉയർത്തിപ്പിടിക്കുക. ? അതുകൊണ്ടു റിയാലിറ്റി ഷോയിലെ പ്രകടനം യഥാർത്ഥമല്ല. അതൊരു ഗെയിമാണ് .അവിടെ യാഥാർത്ഥ്യത്തിനു പകരം തെളിയുന്നത്  നമ്മളിലേക്ക് എയ്തുവിട്ട ഒരു കപട യാഥാർത്ഥ്യമാണ്.

അതേസമയം രെജിത്കുമാർ എങ്ങനെ ആയിരക്കണക്കിനു ആരാധകരെ നേടി ? ഒരു പക്ഷേ, ഒരു മലയാളം ടെലിവിഷൻ ഷോയെ മാത്രം അടിസ്ഥാനമാക്കി ,നമ്മുടെ നാട്ടിൽ റെജിത്കുമാറിനെപ്പോലെ ജനപ്രീതി നേടിയ വേറൊരു മത്സരാർത്ഥിയുണ്ടാവില്ല.

ആനുകാലികം

എൻ.ശശിധരൻ്റെ ചില ലേഖനങ്ങൾ കണ്ടപ്പോൾ ,ഇതുപോലെ എഴുതരുതെന്ന് മുമ്പൊരിക്കൽ എനിക്ക് എഴുതേണ്ടി വന്നു. അതൊരു നൈതിക വിമർശനമായിരുന്നു. ഒരു ഉൾക്കാഴ്ച അനുഭവപ്പെടാത്തതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നത്. എന്നാൽ അദേഹം ഇസ്രയേൽ കവി യഹൂദ അമിച്ചായിയുടെ ഏതാനും കവിതകൾ പരിഭാഷപ്പെടുത്തിയത് (മാതൃഭൂമി ) ഹൃദ്യമായി എന്നറിയിക്കട്ടെ. സമകാലിക  ഇസ്രയേൽ ജീവിതത്തെ പല സാരങ്ങൾ പ്രവഹിപ്പിക്കുന്ന വേദമായി ഈ കവി സമീപിക്കുന്നു.
'പക്ഷേ, നമ്മൾ ' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്:

"ഭാവിക്ക് മഞ്ഞനിറമായിരുന്നു;
അക്കേഷ്യാ പൂക്കളുടെ നിറം.
ബോഗൻവില്ലകളുടെ ഊതനിറം.
അതിൻ്റെ ശബ്ദങ്ങൾ നമ്മൾ രണ്ടു പേരുടെയും
ശബ്ദങ്ങളായിരുന്നു.

ഓറഞ്ചുതോട്ടത്തിലെ പൂഴിപ്പരപ്പിൽ
നമ്മൾ ഇണചേർന്നു.
തോട്ടം അതിൻ്റെ വീര്യം
നമുക്കു കടം തന്നു;
നാം നമ്മുടെ വീര്യം അതിനും.

സൈപ്രസ് മരങ്ങളുടെ നിരകൾക്കു
മുകളിലൂടെ
തീവണ്ടി കടന്നുപോയി
നമ്മളത് കേട്ടതേയുള്ളു; കണ്ടില്ല .
നാം പരസ്പരം പറഞ്ഞവയെല്ലാം
'പക്ഷേ ,നമ്മൾ ' എന്ന വാക്കുകളിൽ തുടങ്ങി. "

ഉമ്മ മരിച്ചതിൽപ്പിന്നെ തറവാട്ടു  വീട്ടിൽ ചെല്ലുമ്പോൾ തനിച്ചായിപ്പോയ വാപ്പയെ തേടുന്ന ഒരു യുവാവിൻ്റെ ഗദ്ഗദങ്ങളാണ് അസിം താന്നിമൂടിൻ്റെ 'കേട്ടു പതിഞ്ഞ ശബ്ദത്തിൽ '  (മലയാളം)എന്ന കവിതയിലുള്ളത്. അസ്തിത്വത്തെ ചൂഴുന്ന വേദന ഈ കവിത അല്പാല്പമായി പുറത്തുവിടുന്നു:

"അടഞ്ഞുകിടക്കുന്ന
എല്ലാ ഓർമ്മകളും തുറന്നു കയറി
ഓരോ നെടുവീർപ്പുതിർത്ത്
ഞാനെൻ്റെ മുറിയിൽ വിശ്രമിക്കാനെത്തും .
ശേഷം അടുക്കളച്ചായ്പിൽ ചെന്ന്
ജോലിക്കാരിയുടെ കൃത്യത
ഉറപ്പാക്കും.
വാങ്ങി വന്ന ഔഷധങ്ങളും
ഇൻഹെയിലറും
മരുന്നു ഡപ്പിയിലിട്ടടച്ച്
മടങ്ങാനായി വീടു പൂട്ടി
മെല്ലെ പുറത്തിറങ്ങും."

സഞ്ജയ്നാഥ്  എഴുതിയ 'സിഗ്നലുകൾ തെറ്റിയോടുന്ന തീവണ്ടികൾ ' (സ്ത്രീശബ്ദം) എന്ന കവിത കലുഷമായ കാലത്തിനുള്ളിലെ ഭീതിദമായ സ്വരങ്ങൾ കേൾപ്പിക്കുകയാണ്:
" നിറയെ പന്തങ്ങളുമായി
മനസ്സുകൾ ചുരമിറങ്ങിവരുന്നുണ്ട് .
വരിക, എരിഞ്ഞു തീരുക
അതു നിങ്ങളുടെ പുണ്യം
എന്നു പറയുന്നുണ്ട്. "

ഇന്നത്തെ കവിതകളിൽ കാണുന്ന അശുഭകരമായ വാങ്മയങ്ങൾ കണ്ട് അസ്വസ്ഥരാകേണ്ടതില്ല. അത് കാലത്തിൻ്റെ വിസ്ഫോടനമാണ്. അച്ഛൻ്റെ അടികൊണ്ട് കാലൊടിഞ്ഞ് ആശുപത്രിയിൽ കിടന്ന കുട്ടി പിന്നീട്  കവിത എഴുതുമ്പോൾ 'ഹൃദയസരസ്സിലേ ' എന്ന് റൊമാൻറിക്കാകണമെന്ന് വാശി പിടിക്കരുത്; മൃദുല പദങ്ങളൊന്നും ചിലപ്പോൾ ഉണ്ടായെന്ന് വരില്ല.

പ്രണയമെന്ന സ്വപ്നത്തിൽ മാത്രം ജീവിക്കുന്ന ഒരു പുരുഷൻ ,ചിന്നു എസ്സിൻ്റെ  'പുരുഷൻ പിറുപിറുക്കുന്നു '( എഴുത്ത് ) എന്ന കവിതയിലുണ്ട്. അയാൾ ഇങ്ങനെ ആത്മഗദം ചെയ്യുന്നു:
"ശൂന്യതയുടെ മൂർച്ഛയിലങ്ങനെ
എത്രവട്ടം നമ്മൾ ചുംബിച്ചു
മുറിപ്പെട്ടിരിക്കുന്നു."

നാടകം

പ്രമുഖ നാടകകൃത്ത് കെ.ടി.മുഹമ്മദ് നാടകപ്രേമികൾക്ക് ഒരാവേശമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാർത്ഥത അത്രയ്ക്കായിരുന്നു. ഡോ.കെ.ശ്രീകുമാർ എഴുതിയ 'ഇത് കെ.ടി.യാണ് ' എന്ന ലേഖനം ആ വലിയ നാടകകാരൻ്റെ സൃഷ്ടി രഹസ്യങ്ങളിലേക്ക് വഴിതെളിക്കുന്നു. കെ.ടി.തൻ്റെ നാടകദർശനം ഇങ്ങനെ വ്യക്തമാക്കുന്നു:
''നാടകമെനിക്ക് ജീവിതം തന്നെയാണ്. ഒരിക്കലും ജീവിതത്തിനു വേണ്ടി ഞാൻ നാടകത്തെ ഉപയോഗപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല .എൻ്റെ നാടക ജീവിതം അങ്ങനെയായിരുന്നു. ഞാനൊരിക്കലും ഒരു പ്രൊഫഷണൽ നാടകക്കാരനായിരുന്നില്ല."

ഒരു വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിക്കാതെയാണ് അദ്ദേഹം രചനയിലേർപ്പെട്ടത് .ജീവിതത്തിനുള്ളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നാടകത്തെ കണ്ടെത്തുന്നതിൻ്റെ യാതന അനുഭവിക്കാൻ കെ.ടി.ഒരുക്കമായിരുന്നു. അത് ആദ്യം ഒരു വൈയക്തികാനുഭവവും പിന്നീട് സാമുഹിക പ്രശ്നവുമാവുകയായിരുന്നു.

കഥ

കഥാകൃത്ത് അമലിൻ്റെ മുഖചിത്രവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ട് ഞെട്ടി. ഒരു പുതിയ മുഖം ഞാൻ കവറിൽ വയ്ക്കും ,ഓരോ ലക്കവും ചെറുകഥ മാത്രമേ  കവർ സ്റ്റോറിയാക്കൂ എന്നിങ്ങനെയുള്ള വാശി നല്ലതല്ല .അമൽ നന്നായി എഴുതി വരേണ്ട ചെറുപ്പക്കാരനാണ്. പക്ഷേ, അയാളെ ഇങ്ങനെ അമിതമായി ആരാധിച്ച് നശിപ്പിക്കരുത്. അല്പം പക്വത കാണിക്കൂ .ഒരു കവർ സ്റ്റോറി വരാൻ ഇത്രയൊക്കെ ചെയ്താൽ മതിയെന്ന് ആ കഥാകൃത്തിനു തോന്നുന്നത് എത്ര വലിയ അപകടമായിരിക്കും .സി.വി. ശ്രീരാമൻ, യു.പി.ജയരാജ് ,ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർക്ക് പോലും ഇതുപോലെ കവർ വച്ചുനീട്ടിയിട്ടില്ല .എന്നാൽ അമൽ എഴുതിയ 'ചേന' ഒട്ടും ഏശിയില്ല എന്നറിയിക്കട്ടെ. കാണുന്നതെന്തും വിവരിച്ചാൽ വായനക്കാരൻ മുഷിയും.വിവരണം ഒരു തുളച്ചു കയറ്റമാവണം. അത് അസ്തിത്വത്തിലേക്കുള്ള തുളച്ചു കയറ്റമാവണം. വിവരണം അർത്ഥവത്താകുന്നത് അപ്പോഴാണ്. മുമ്പ് കഥാമത്സരത്തിൽ സമ്മാനം നേടിയ അബിൻ ജോസഫിൻ്റെ രചനയും ഇതുപോലെ വൃഥാഖ്യാനം കൊണ്ട് ചെടിപ്പുണ്ടാക്കി.

ഇങ്ങനെ വ്യഥാഖ്യാനം വ്രതമാക്കിയവർ പങ്കിടുന്ന പൊതുവായ വിഷയങ്ങൾ അല്പം ഗുഹ്യമാണെന്ന് പറയട്ടെ.മലം, വിസർജനം, വിസർജനാവയവം, തെറി, കക്കൂസ് ,മൂലക്കുരു ,മൂത്രം, കഫം, ലിംഗം ,ശുക്ളം തുടങ്ങിയ വിഷയങ്ങൾ കഥയിൽ വിവരിച്ചാൽ എന്തോ പുതുമയുണ്ടാകുമെന്നാണ് പുതിയ ചില കഥാക്യത്തുക്കൾ കരുതുന്നത്. ഇത് അബദ്ധ ധാരണയാണ്.ഇതൊക്കെ ആവശ്യം വന്നാൽ എഴുതാം .എന്നാൽ അത് വൃഥാഖ്യാനമാകരുത്. ആഖ്യാനം ഒരു അർത്ഥം അന്വേഷിക്കുന്ന പ്രതീതി ജനിപ്പിക്കണം. എന്തിനാണ് എഴുതുന്നത് ?അസ്തിത്വത്തെ ക്കുറിച്ച് ,ഇതുവരെ വെളിപ്പെടാത്ത അർത്ഥത്തിൻ്റെ  ഒരു കണമെങ്കിലും ഉണ്ടാവണം. ഇല്ലെങ്കിൽ അത് വെറുതെയായിപ്പോകും.

അമലിൻ്റെ കഥ നിറയെ മൂലക്കുരുവും ചോരയും ചേനയും മാത്രമാണുള്ളത്.കഥ വായിക്കുന്നയാളിനു മൂലക്കുരുവിനുള്ള മരുന്ന് കൊടുക്കുകയാണോ ലക്ഷ്യം. ?

അമ്മ സ്നേഹിച്ച അമ്മിയെ പിൽക്കാല തലമുറ കക്കൂസിലേക്കുള്ള നടപ്പാതയിൽ ചവിട്ടുകല്ലായി ഉപയോഗിക്കുന്നതിൻ്റെ വേദനിപ്പിക്കുന്ന കഥയാണ് (അമ്മയുടെ ഹൃദയം ,വിദ്യാരംഗം) നാസർ കക്കട്ടിൽ എഴുതുന്നത്. അമ്മയുമായി ഹൃദയബന്ധം സൂക്ഷിക്കുന്നവർക്ക് അമ്മ ഉപയോഗിച്ച സാധനങ്ങളും പവിത്രമാണ്. എന്നാൽ നാസറിനെപ്പോലെ ഏതാനും കഥാകൃത്തുക്കളിലേ ഈ ഓർമ്മകളൊക്കെ അവശേഷിക്കുന്നുള്ളു.

പുസ്തകം

ഷിബു ചാക്കോ എഴുതിയ കഥകളുടെ സമാഹാരമാണ് 'വാൾ   എറൗണ്ട് ദ് എയർ '(ആമസോൺ).മുപ്പത്തിയേഴ് ചെറിയ കഥകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഷിബു എന്ന കഥാകൃത്തിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പുസ്തകത്തിൽ ബയോ ചേർത്തിട്ടില്ല .ഷിബുവിൻ്റെ കഥകൾ  തത്ത്വചിന്താപരവും മൂല്യപരവുമായി ഉൾക്കാഴ്ച നൽകുന്നുണ്ട്. ജൂദാസ് ,ടോക്കിംഗ് സൈലൻസ് ,പ്രേയർ ഫോർ സാൽവേഷൻ, ഡെത്ത് ഓഫ് വൺ ഡേ തുടങ്ങിയ കഥകൾ നമ്മെ ചിന്തിപ്പിക്കും. വളരെ സുതാര്യവും ശക്തവുമായ ഭാഷയിൽ എഴുതിയിരിക്കുന്നു .

വാക്കുകൾ

1)ഒരു നല്ല ഡോക്ടർ ചികിത്സിക്കുന്നത്  രോഗത്തെയാണ്; എന്നാൽ ഒരു വലിയ ഡോക്ടർ ചികിത്സിക്കുന്നത് രോഗമുള്ളയാളിനെയാണ്.
വില്യം ഓസ്ലർ ,
കനേഡിയൻ ഫിസിഷ്യൻ .

2) പ്രണയം ഗൗരവമുള്ള ഒരു മാനസികരോഗമാണ്.
പ്ലേറ്റോ ,ഗ്രീക്ക് തത്ത്വചിന്തകൻ.

3)ഭാവിയിലെ ഡോക്ടർ മരുന്നു നൽകില്ല .എന്നാൽ മനുഷ്യൻ്റെ പരിധികളെക്കുറിച്ച് ,ഭക്ഷണ രീതിയെക്കുറിച്ച് ,രോഗകാരണത്തെയും പ്രതിരോധത്തെയും കുറിച്ച് രോഗിയോടു വിവരിക്കും.
തോമസ് എ .എഡിസൺ.
അമേരിക്കൻ ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവ്.

4) ചിത്രകാരൻ്റെ ഭാഷയല്ല ,പ്രകൃതിയുടെ ഭാഷയാണ് ശ്രദ്ധിക്കേണ്ടത്.
വാൻഗോഗ് ,
ഡച്ച് ചിത്രകാരൻ,


5) സാധാരണ ജീവിതാനുഭവത്തെ പുതുക്കാനുള്ള കഴിവിനെയാണ് പ്രതിഭ എന്നു പറയുന്നത്.
പോൾ സെസാൻ,
ഫ്രഞ്ച് ചിത്രകാരൻ .

കാലമുദ്രകൾ
1)വയലാർ രാമവർമ്മ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ,മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് വയലാർ എഴുതി .എന്നാൽ ക്രിസ്തുവിനെ സൃഷ്ടിച്ചത് ക്രിസ്തുമതമാണോ ? ഒരാൾ സിനിമാഗാനത്തിൽ എഴുതുന്നത് അദ്ദേഹത്തിൻ്റെ സ്വന്തം അഭിപ്രായമാകണമെന്നില്ല. കാരണം ഗാനം ഒരു വ്യവസായ ഉല്പന്നമാണ്.

2) പ്രേം നസീർ
അടൂർ ഭാസി, ജയൻ തുടങ്ങിയവരുടെ കൂടെ അഭിനയിക്കുമ്പോൾ ,ചിലപ്പോൾ ഉപനായകനായി അഭിനയിക്കാനും വലിയവനായ  നസീർ മടിച്ചില്ല .

3) കുട്ടികൃഷ്ണമാരാർ
കുട്ടികൃഷ്ണമാരാർ മഹാഭാരതത്തെ യുക്തികൊണ്ട് പരിശോധിച്ചു വ്യാഖ്യാനിക്കുകയാണ് 'ഭാരതപര്യടന'ത്തിൽ ചെയ്തത്.ഇന്ന് പലരും മഹാഭാരതത്തിൻ്റെ കഥ സംഗ്രഹിച്ചു എഴുതുകയാണ്. ചിലർ അതിനെക്കുറിച്ച് പല കാലങ്ങളിൽ ,പലർ എഴുതിയത് സ്വാംശീകരിച്ച് പുസ്തകമാക്കുന്നു.

4) ബി.രാജീവൻ
ഏത് ലേഖനത്തിലും മുതലാളിത്തം, കീഴാളൻ ,ലിബറൽ യുക്തിവാദം ,ജനസഞ്ചയം, സ്ത്രീ രാഷ്ട്രീയം എന്നെല്ലാം എഴുതി തനിക്ക് സ്വന്തമായി ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കുന്ന വിമർശൻ. ഈ സാങ്കേതികതയിൽ നിന്ന് രക്ഷപ്പെട്ട് സൗന്ദര്യം അനുഭവിക്കാൻ അദ്ദേഹത്തിനു വിധിയില്ല.


5) സാംബശിവൻ
ഒരു കാലത്ത് മലയാളിയുടെ രാവുകളെ ഉത്സവമേളമാക്കിയ സാംബശിവൻ്റെ സ്മൃതികളിൽ ഇപ്പോൾ ആ  ആൾക്കൂട്ടമില്ല ,ആരവമില്ല. അവരെല്ലാം അദ്ദേഹത്തെ സൗകര്യപൂർവ്വം മറന്നുകളഞ്ഞിരിക്കുന്നു.

ദർശനം
1)രോഗം
രോഗം മനുഷ്യനു ഒരു ഉരഗജന്മമാണ് നൽകുന്നത്.ഏറ്റവും താഴെ, മണ്ണിനോടു ചേർന്നു കിടന്നു ആകാശത്തിലേക്ക് കഷ്ടപ്പെട്ടു നോക്കാനുള്ള അവസരം.

2)ദൈവം
ദൈവം എവിടെയുമുണ്ട്. എന്നാൽ ഒരു കൈയുറയോ ,സാനിടൈസ റോ ,മാസ്കോ കിട്ടാൻ അതിലേറെ പ്രയാസമാണ്.

3)ജീവിതം
വൈറസിനെതിരെ പൊരുതാൻ ശക്തിയുള്ള ശരീരവും മനസ്സുമുള്ളവർ  ജീവിതത്തെ പുനർവ്യാഖ്യാനിക്കുകയാണ്.

4)ഭാഷ
ചിലപ്പോൾ ഭാഷകൊണ്ട് ഒരു പ്രയോജനവുമില്ല. അകന്ന പ്രേമഭാജനത്തോട് ഭാഷയിലൂടെ  ഒന്നും വിനിമയം ചെയ്യാനാവില്ല.

5)സാഹിത്യം
ഒരു കഥ പറയുമ്പോഴല്ല ,അതിനെ ധ്വംസിക്കുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്.

പകർച്ചവ്യാധിയും ചിത്രകലയും

ചരിത്രത്തിൽ ഇതിനുമുമ്പും പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്‌.കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പലവട്ടം വ്യാധികളുടെ ആക്രമണമുണ്ടായി. വ്യാധിയിൽപ്പെട്ട് ഉഴലുന്ന മനുഷ്യരെ ചിത്രകാരന്മാർ ആവിഷ്കരിച്ചിട്ടുണ്ട്.
ഇറ്റലിയിൽ നേപ്പിൾസിൽ 1656 ൽ പിടിപെട്ട പ്ലേഗ് മൂലം രണ്ടു ലക്ഷം പേർ മരിച്ചു.  പ്രതിരോധിക്കാനാവാതെ മനുഷ്യർ പിടഞ്ഞു വീണു. മരണത്തിൻ്റെ നൃത്തം ഭീകരമായി ആവിഷ്കരിക്കപ്പെട്ടു.

ഈ സംഭവം ആസ്പദമാക്കി പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായ സാൽവദോർ റോസ വരച്ച 'ഹ്യൂമൻ ഫ്രെയ്ൽറ്റി ' (മാനുഷികമായ പരാധീനത ) എന്ന ചിത്രം ലോകപ്രശസ്തമാണ് .
ആ ചിത്രത്തിൽ ഇരുട്ടിൽ നിന്ന് പറന്നു വന്നിറങ്ങുന്നത് ഒരു അസ്ഥികൂടമാണ്. ഇരുവശങ്ങളിലായി വലിയ വിടർന്ന ചിറകുകൾ .ആ അസ്ഥികൂടം ഒരു ഭീകരജീവിയെ പോലെ മനുഷ്യരോടു എന്തോ വിനിമയം ചെയ്യുകയാണ്. മരണം തന്നെയാണത്. അമ്മയുടെ മടിയിലിരുന്ന് ഒരു കുഞ്ഞ് എന്തോ എഴുതുന്നത് കാണാം .തൊട്ടടുത്ത് വേറെയും കുട്ടികളുണ്ട്. എന്തായിരിക്കും ആ കൈക്കുഞ്ഞ് എഴുതുന്നത്? .നിസ്സഹായമായ ഒരു കീഴടങ്ങലിൻ്റെ വിധേയഭാവം ആ കുട്ടി പകരുകയാണ്‌. അസ്ഥികൂടം മരണം തന്നെയാണ്.അത് ആ കൊച്ചു കുഞ്ഞിനെ കൊണ്ടുപോകാനുള്ള തിടുക്കത്തിലും. മാനവരാശി മരണവുമായി സമരസപ്പെടാനും ,അതിനു കീഴടങ്ങാനും ഒരുക്കമാണെന്നറിയിക്കുന്നതിൻ്റെ രൂക്ഷമായ അവതരണമായി ഈ ചിത്രം മാറിയിരിക്കുന്നു.

മനുഷ്യൻ അവൻ്റെ കേവല ബുദ്ധി കൊണ്ട് ധീരമായി എന്തിനെയും നേരിടുമെന്നും മരണം അടുത്ത് എത്തുമ്പോഴും ശിശുസഹജമായ നിഷ്കളങ്കതയിലൂടെ അവൻ ചില വിനിമയങ്ങൾ സാധ്യമാക്കുമെന്നും സാൽവതോർ റോസ ചിത്രത്തിലൂടെ അറിയിക്കുന്നു.അന്നത്തെ പ്ലേഗിൻ്റെ ഇരയായിരുന്നു റോസ. അദ്ദേഹത്തിൻ്റെ മകനെയും ചില  കുടുംബാംഗങ്ങളെയും  ആ പ്ലേഗിൽ നഷ്ടപ്പെട്ടിരുന്നു.

ബ്രൂഗൽ എന്ന ഇതിഹാസം

പതിനാറാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായിരുന്ന പീറ്റർ ബ്രൂഗൽ ദ് എൽഡർ (1525-1569) ഒരു ഇതിഹാസം പോലെ അനുഭവപ്പെടുകയാണ്. മധ്യകാലഘട്ടത്തിലെ കൃഷിക്കാരും അവരുടെ  ജീവിതവുമാണ് ബ്രൂഗൽ വരകളിലേക്ക് ആവാഹിച്ചത്.'നെതർലാൻഡിഷ് പ്രോവെർബ്സ് '(1559) എന്ന ചിത്രം  നിത്യവിസ്മയവും നിത്യരഹസ്യവുമാണ്.

ഒരു കടലോര ഗ്രാമജീവിതത്തിൻ്റെ വൈവിധ്യത്തിലേക്ക് കുറച്ച് അകലെ നിന്ന് ,തെല്ല് ഉയരത്തിൽ നിന്ന് നോക്കുന്ന പ്രതീതിയാണുള്ളത്. പല തരം തൊഴിൽ ചെയ്യുന്നവരാണധികവും. അവരോടൊപ്പം ഇണങ്ങിക്കഴിയുന്ന വളർത്തുമൃഗങ്ങളെയും കാണാം.മധ്യകാലഘട്ടത്തിലെ പെണ്ണുങ്ങൾ സാധാരണ ഡച്ച് ജീവിതത്തെ എങ്ങനെയാണ് വൈവിധ്യവൽക്കരിച്ചതെന്ന് അവരുടെ സമ്പൂർണമായ സമർപ്പണത്തിലുടെ വ്യക്തമാക്കി തരുന്നു. ജീവിതം ത്രസിക്കുകയും വ്യഗ്രതയിൽ കമ്പനം കൊള്ളുകയും ചെയ്യുകയാണ്. കടലിൻ്റെ കുറച്ചു ഭാഗങ്ങൾ കാണാം. കടലിനൊപ്പം അവരുടെ ജീവിതവും തിരകളിലാണ്. എന്നാൽ ബ്രൂഗൽ എന്ന മാന്ത്രികൻ തൻ്റെ സ്വയം സമ്പൂർണമായ വർണ ബോധത്താൽ ആ ഗ്രാമജീവിതത്തിൻ്റെ ലാളിത്യത്തെയും അധ്വാനശീലത്തെയും ഒരു സ്വപ്നത്തിൻ്റെ ഐതീഹ്യപരതകൊണ്ട് പുതപ്പിച്ചിരിക്കുന്നു. സ്വപ്നത്തിലെ മിസ്റ്റിക് അനുഭവം പോലെ നിറങ്ങൾ ഭാവനൃത്തം ചവിട്ടുന്നു. മഞ്ഞയും കറുപ്പും ഒരു പുതിയ വിതാനത്തിലേക്കുയരുന്നു. ഒരു വർണലീലയായി മാറുന്ന ചിത്രം കാൻവാസിനെ പുതിയ  അവബോധത്തോടെ നവീകരിക്കുന്നു.

ബ്രൂഗൽ ഒരു നൂറ്റാണ്ടിൻ്റെ നായകനാണെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയല്ല.എന്നാൽ എച്ച്.ഡി (ഹൈ ഡെഫിനിഷൻ) സാങ്കേതികവിദ്യയെപ്പോലും മറികടക്കുന്ന സൂക്ഷ്മത കൈവരിച്ച ഈ ചിത്രകാരനെ വരയുടെ ,വർണ ബോധത്തിൻ്റെ ദൈവമെന്ന് വിളിച്ചാൽ ,എതിർപ്പുമായി അധികം പേർ വരുമെന്ന് തോന്നുന്നില്ല.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബ്രൂഗലിനു ബദലായി, അദ്ദേഹത്തിനപ്പുറം പോകാൻ ആരുമില്ല .
Email : mkharikumar797@gmail.com

--
http://newsmk-harikumar.blogspot.in/
9995312097





 

Posted by m k harikumar at 11:21 PM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam
Newer Posts Older Posts Home
Subscribe to: Posts (Atom)

m k harikumar

m k harikumar

m k harikumar

m k harikummar

m k harikummar

live traffic

Live Traffic Statistics

aksharajalakam,2020

  • sept 21
  • nov 16
  • padanu nov 13
  • nov 10
  • navadaw, interview nov
  • padanu 0ct 16
  • nov2
  • painter Paul Cézanne
  • m k interview
  • oct
  • octo
  • oct20
  • oct12
  • oct 5
  • sept28
  • sept21
  • sept 14
  • feb 2
  • march 1
  • mh 8
  • march 15
  • mah 22
  • march 30
  • april 6
  • april 13
  • apil 20
  • apri27
  • may 18
  • aug 24
  • july 6
  • sept 7
  • aug 31
  • aug 17
  • aug 10
  • aug 3
  • july 27
  • july 20
  • july 13
  • june 29
  • june 22
  • june 8
  • june 1
  • may 18
  • may 26
  • may 26

mk

mk

mk

mk
9995312097

About Me

m k harikumar
View my complete profile

m k harikumar

  • mk blog

Blog Archive

  • ►  2023 (4)
    • ►  January (4)
  • ►  2022 (71)
    • ►  December (14)
    • ►  September (8)
    • ►  July (7)
    • ►  May (9)
    • ►  March (9)
    • ►  January (24)
  • ►  2021 (51)
    • ►  December (6)
    • ►  November (3)
    • ►  October (2)
    • ►  September (5)
    • ►  August (5)
    • ►  July (5)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (4)
  • ▼  2020 (59)
    • ►  December (9)
    • ►  November (11)
    • ►  October (6)
    • ▼  September (31)
      • അക്ഷരജാലകം/വാക്കുകളെ സoവേദനക്ഷമമാക്കുന്നത് / എം.കെ...
      • അക്ഷരജാലകം/ക്ളാസിക്കൽ അനുഭവങ്ങൾക്ക് ബദൽ/എം.കെ.ഹരിക...
      • അക്ഷരജാലകം / ട്വിറ്ററും ഉത്തര- ഉത്തരാധുനികതയും / ...
      • അക്ഷരജാലകം/ ഹിംസാത്മക വിനോദം / എം.കെ.ഹരികുമാർ ,met...
      • അക്ഷരജാലകം / നിർവ്യക്തീകരിക്കപ്പെട്ടവർ / എം.കെ.ഹരി...
      • അക്ഷരജാലകം / ലാവണ്യത്തെക്കുറിച്ച് ചില ആലോചനകൾ / എ...
      • അക്ഷരജാലകം / ജല്ലിക്കട്ട് നവീന ആഖ്യാനം/ .കെ.ഹരികു...
      • അക്ഷരജാലകം/റിയാലിറ്റി ഷോകളിലെ റിയാലിറ്റി/എം.കെ.ഹരി...
      • അക്ഷരജാലകം/കൊറോണക്കാലത്തെ താവോ/എം.കെ.ഹരികുമാർ/metr...
      • അക്ഷരജാലകം/റോം കത്തുമ്പോൾ സംഗീതമോ?/എം.കെ.ഹരികുമാർ/...
      • അക്ഷരജാലകം/രോഗങ്ങളുടെ സുവിശേഷം/ എം.കെ.ഹരികുമാർ/met...
      • അക്ഷരജാലകം/ആൾക്കൂട്ടത്തിൽ തനിയെ/എം.കെ.ഹരികുമാർ/met...
      • അക്ഷരജാലകം/കൊറോണ വായനകൾ/എം.കെ.ഹരികുമാർ/metrovartha...
      • അക്ഷരജാലകം/വ്യാകുലതയുടെ സൗന്ദര്യശാസ്ത്രം/എം.കെ.ഹരി...
      • അക്ഷരജാലകം /ചെറുതാണ് സുന്ദരം/എം.കെ.ഹരികുമാർ/metrov...
      • അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha ma...
      • അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha ma...
      • അക്ഷരജാലകം/വിധ്വംസകമായ ചില സമീപനങ്ങൾ /metrovartha ...
      • അക്ഷരജാലകം/ഓർമ്മയെഴുത്തിനു കനം പോരാ/metrovartha june8
      • അക്ഷരജാലകം/തകഴിയും കാര്യാട്ടും കറുത്തമ്മയും/metrov...
      • അക്ഷരജാലകം/ബഷീറിനെ തേടി വാൻഗോഗ്/metrovartha june 29
      • അക്ഷരജാലകം/യാൻ മാർട്ടൽ , കൊറോണ, നോവൽ/metrovartha, ...
      • അക്ഷരജാലകം/ഇൻസ്റ്റഗ്രാമിൻ്റെ പത്തുവർഷങ്ങൾ.july 20
      • അക്ഷരജാലകം/സിസേക്ക് ,വാക്സിൻ ,ജനാധിപത്യം/metrovart...
      • അക്ഷരജാലകം/പഥേർ പാഞ്ചാലിക്ക് 65,aug 3
      • അക്ഷരജാലകം/കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും/metrov...
      • അക്ഷരജാലകം/വിസ്മൃതിയുടെ 204 വർഷങ്ങൾ കടന്ന് .../aug...
      • അക്ഷരജാലകം, യുട്യൂബുജീവിതവും വിപാസനയും/metrovartha...
      • അക്ഷരജാലകം, വ്യക്തിഗതമായ ആത്മീയത/metrovartha , sep...
      • അക്ഷരജാലകം/സിനിമ ,സേതുമാധവൻ, മനുഷ്യൻ/metrovartha,j...
      • അക്ഷരജാലകം /മാർകേസും ആ മൂവർസംഘവും/aug 24, metrovartha
    • ►  July (1)
    • ►  January (1)
  • ►  2019 (8)
    • ►  August (1)
    • ►  July (2)
    • ►  June (1)
    • ►  April (1)
    • ►  February (2)
    • ►  January (1)
  • ►  2018 (13)
    • ►  October (3)
    • ►  September (7)
    • ►  August (3)
Watermark theme. Theme images by mattjeacock. Powered by Blogger.