Wednesday, April 28, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /ദൈവത്തിൻ്റെ മെലഡി /metrovartha 26-4-2021

 അക്ഷരജാലകം 

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com



ദൈവത്തിൻ്റെ മെലഡി



സകല മതങ്ങളിലെയും മഹാഗുരുക്കന്മാരോടും ജ്ഞാനികളോടും തന്നെ സ്വാധീനിച്ച മഹാവ്യക്തികളോടും കടപ്പാട് ലഭ്യമാക്കുന്നുണ്ട് അമേരിക്കൻ ആത്മീയചിന്തകയായ നീൽ ഡൊണാൾഡ് വാൽഷ് തൻ്റെ 'കോൺവെർസേഷൻസ് വിത്ത് ഗോഡ്' എന്ന പുസ്തകത്തിൻ്റെ  ആമുഖത്തിൽ. ഈ പുസ്തകം മൂന്നു വാല്യമായാണ് പ്രസിദ്ധപ്പെടുത്തിയത്. ജീവിതം, സഹനം, മരണം, ദൈവം  തുടങ്ങിയ വിഷയങ്ങളിലുള്ള അഗാധമായ വെളിപാട് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ലോകം ഇന്നുവരെ നേടിയ മനശാസ്ത്ര ,അത്മബോധത്തെ സംഗ്രഹിക്കുകയും സ്വാംശീകരിക്കുകയും വ്യത്യസ്തമായി വ്യാഖ്യാനിക്കുകയും നവമായ ചിന്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നു . ദൈവവുമായി നടത്തുന്ന അഭിമുഖമാണ് ഈ മൂന്നു വാല്യത്തിലുമുള്ളത്. ചോദ്യം ചോദിക്കുമ്പോൾ ദൈവം ഉത്തരം നല്കുന്നു. സ്വയം സഹിച്ചും തുടർച്ചയായി തെറ്റു ചെയ്തും  മറ്റുള്ളവരുടെ നിന്ദ ഏറ്റുമാണ് താൻ ഈ സത്യങ്ങളിൽ എത്തിച്ചേർന്നതെന്ന് വാൽഷ് അറിയിക്കുന്നുണ്ട്.


ഇത് ഒരു സാധാരണ വൈശാസ്ത്രഗ്രന്ഥമല്ല; സാധാരണ മതപുരോഹിതന്മാരുടെ വാക്കുകളുമല്ല. വിശ്വാസിയുടെയും സത്യാന്വേഷിയുടെയും ഉള്ളിലുള്ള  അജ്ഞാതലോകത്തെ പുറത്തെടുത്ത് വിശകലനം ചെയ്യുകയാണ്. സ്വയം അറിയുക എന്ന വലിയ പ്രക്രിയയാണിത്. വിശ്വാസം അന്ധമല്ലാതായിതീരുന്നതോടൊപ്പം മനുഷ്യനു ദൈവഗോത്രത്തിലെത്തിച്ചേരാമെന്നു സരളമായി വാൽഷ് പ്രതിപാദിക്കുന്നു.



1995 ലാണ് അദ്യവാല്യം പുറത്തുവന്നത്. ഉടനെ തന്നെ അത് വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമാകുകയും ചെയ്തു. പിന്നീടാണ് മറ്റു രണ്ടു ഭാഗങ്ങൾ കൂടി എഴുതിയത്. ഇത്രയും വിശദവും സമഗ്രവുമായ ഒരു ദൈവശാസ്ത്രകൃതി ഇന്ത്യയിലെ ഒരെഴുത്തുകാരനിൽ നിന്നും  ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. നമ്മൾ ഓരോരുത്തരിലേക്കും ദൈവം അവിചാരിതമായി കടന്നുവരുന്നുണ്ട്. അതു സംഗീതമാകാം; സൗഹൃദമാകാം ; ധ്യാനമാകാം ;പ്രേമമാകാം; ഓർമ്മയാകാം ;പ്രാർത്ഥനയാകാം;പ്രകൃതിയാകാം.അത് പല രൂപത്തിലാണ്.അത് അനുഭവങ്ങളുടെ ആന്തര മെലഡി (രാഗബദ്ധമായ മധുരഗാനം) യാണ്. അതിൻ്റെ പ്രഭാവം തിരിച്ചറിയാനുള്ള വിനയവും ലഘുത്വവുമാണ് നമുക്ക് വേണ്ടത്.



കൂടുതൽ സുന്ദരമായത് 


'ജീവിതം ആരംഭിക്കുന്നത് , നിങ്ങളുടെ സുരക്ഷിത മേഖലയുടെ അന്തിമബിന്ദുവിൽ നിന്നാണ്. ശരിതെറ്റുകളെക്കുറിച്ചുള്ള ധാരണ ,നിങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഒരു കാര്യം മനസ്സിലാക്കുക, ജീവിതത്തിൽ ഒന്നും നിശ്ചലമായിരിക്കുന്നില്ല; എല്ലാം ചലനത്തിലാണ്,ഒരു പാറ പോലും. അതുകൊണ്ട് നിങ്ങളുടെ ചിന്തകൾ എത്ര സുന്ദരമായിരുന്നാലും അതിനേക്കാൾ സുന്ദരമായത് ഈ പ്രപഞ്ചത്തിലുണ്ട്. അത് ആർജിക്കാൻ വേണ്ടി സ്വയം മാറിക്കൊണ്ടിരിക്കണം. ആദ്യ വാല്യം വ്യക്തിഗതമായ സത്യങ്ങളും വെല്ലുവിളികളുമാണ് ചർച്ചചെയ്യുത്. രണ്ടാമത്തെ പുസ്തകം, ഈ ഭൂമിയിൽ ജീവിതസത്യങ്ങൾക്ക് വേണ്ടി നടത്തുന്ന മനുഷ്യയാത്രകളെ ഒരു കുടുംബം എന്ന നിലയിൽ നോക്കി കാണുകയാണ്. മൂന്നാമത്തെ പുസ്തകത്തിൽ സനാതനമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും പ്രാപഞ്ചിക മഹാരഹസ്യങ്ങളെ അഴിക്കാനുള്ള മാർഗമെന്ന നിലയിൽ മനുഷ്യബോധത്തെ പരിശോധിക്കുകയും ചെയ്യുന്നു. മനുഷ്യൻ എന്താണ് എന്ന ചോദ്യമാണ് അന്വേഷിക്കപ്പെടുന്നത്.


'ദൈവം നമ്മളിൽ നിന്നു വേർപെട്ടല്ല  നിൽക്കുന്നത് .നമ്മൾ ദൈവത്തിൽനിന്ന് വേർപെടുന്നുമില്ല. ദൈവത്തെ കണ്ടെത്താൻ ഏറ്റവും വേഗത്തിൽ സാധ്യമായ മാർഗ്ഗം പരസ്പരം മനസ്സിലാക്കുന്നതാണ്. മറ്റുള്ളവരിൽനിന്ന് സ്വയം ഒളിപ്പിച്ചു പിടിക്കുന്നതും സ്വയം മറച്ചു പിടിക്കുന്നതും ആത്മീയമായി ശൂന്യമാക്കുകയാണ്. നമ്മളെല്ലാം ഒന്നാണ്. ഇത് മനസ്സിലാക്കാത്തിടത്തോളം നമ്മളും ദൈവവും ഒന്നാണെന്ന് വ്യക്തമാകുകയില്ല' - വാൽഷ്  പറയുന്നു.



സ്വയം അനാവരണം ചെയ്യുമ്പോൾ, നമ്മൾ തനിച്ചല്ല എന്നാണ് തോന്നുക. അതു ശൂന്യതയെ മറികടക്കാനുള്ള ജാലകമാണ്. മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കുകയും അകലുകയും ചെയ്യുമ്പോൾ നമുക്ക് ധാരാളം 'വസ്ത്രങ്ങൾ' ആവശ്യമായിവരും, ഒളിപ്പിക്കാൻ . ഇതെല്ലാം താദാത്മ്യത്തിനും സമന്വയത്തിനും തടസ്സമാണ്.


'ജീവിതം സൃഷ്ടിയുടെ ഒരു തുടർ  പ്രക്രിയയാണ്. ഓരോ നിമിഷത്തിലും നിങ്ങൾ യാഥാർത്ഥ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നത്തെ തീരുമാനമല്ല നാളത്തേത്. നിങ്ങളുടെ ഇച്ഛാശക്തിയും  യാഥാർഥ്യവും ഒന്നാകുന്നതുവരെ ഇതു  തുടരും' -വാൽഷ് വിശദീകരിക്കുന്നു. അന്തിമമായ ഒരു താദാത്മ്യമാണിത്. മഹാഗുരുക്കന്മാർ അവിടെ എത്തിയവരാണ്.


സഹായിക്കാൻ ശക്തികൾ


മറ്റൊരിടത്ത് വാൽഷ് ഇങ്ങനെ പറയുന്നു: 'മനസ്സിലെ ചിന്തകളുടെ  രൂപാന്തരം സംഭവിക്കുമ്പോൾ, ഓരോ മാറ്റവും നിങ്ങളെ എത്തിക്കുന്നത് പ്രപഞ്ചത്തിൻ്റെ ദിശയിലേക്കാണ്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു മനസ്സ് പാകപ്പെടുമ്പോൾ പ്രപഞ്ചഘടനയെയാണ് പ്രവർത്തനോന്മുഖമാക്കുന്നത്. നിങ്ങളുടെ സങ്കല്പത്തിനപ്പുറത്തുള്ള ശക്തികൾ സഹായത്തിനെത്തുകയാണ്; അതൊരു പ്രക്രിയയാണ്. ഈ ശക്തികളും പ്രക്രിയയും പ്രതികരണബദ്ധമായ ഊർജ്ജകണങ്ങളുടെ അസാധാരണമായ ഒരു വലയാണ്;  നമ്മൾ ജീവിതമെന്നു വിളിക്കുന്ന അസ്തിത്വത്തെ സമഗ്രമായി ചൂഴ്ന്നു നിൽക്കുന്നത് ഇതാണ്' .


ചിലയിടങ്ങളിൽ ചെല്ലുമ്പോൾ നമുക്ക് തോന്നാറുണ്ട്, അവിടെ നാം നേരത്തെ വന്നിട്ടുണ്ടായിരുന്നല്ലോ എന്ന്. ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് നേരത്തെതന്നെ ചെയ്തതായി തോന്നുന്ന സന്ദർഭങ്ങളുണ്ട്. ഇതിനെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നത് മനുഷ്യനു സമയത്തിൽ  സഞ്ചാരം സാധ്യമായകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നാണ് .മനുഷ്യൻ സ്വപ്നങ്ങളിലൂടെ ഭൂത,ഭാവി കാലങ്ങളിൽ സഞ്ചരിക്കുന്നു .നമ്മെ കാണുന്ന മാത്രയിൽ ഈ യാത്ര ചിലർ മനസ്സിലാക്കുന്നുണ്ട്. അവരെ നമ്മൾ ജ്ഞാനികൾ എന്ന് വിളിക്കുന്നു. നമുക്ക് അത്തരം അറിവുകൾ ദുർല്ലഭമായി കിട്ടാറുണ്ട് . അതുകൊണ്ടാണ് ചിലയിടങ്ങളിൽ എത്തിച്ചേരുമ്പോൾ മുൻ അനുഭവങ്ങൾ പോലെ ഓർമ്മകളുണ്ടാകുന്നത്. ഇതു നമ്മ നയിക്കുന്നതു ലോകം ഒന്നാണെന്ന സത്യത്തിലേക്കാണ്.


മോചിപ്പിക്കേണ്ട സമയം


മറ്റുള്ളവർ ദൈവത്തെക്കുറിച്ച് പറഞ്ഞതു പോലെ ആയിരിക്കില്ല നിങ്ങളുടെ ദൈവാനുഭവം.ആ അനുഭവത്തെ ഉൾക്കൊള്ളാൻ  ധൈര്യമുള്ളവരാകണം. അദ്ദേഹം ഇങ്ങനെ എഴുതുന്നു:

'നിങ്ങൾ അഞ്ചു സ്വാഭാവിക വികാരങ്ങളെ തടവിലാക്കിയിരിക്കുകയാണ്. മാത്രമല്ല അവയെ അടിച്ചമർത്തുകയും അസാധാരണ വികാരങ്ങളായി പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. അതിൻ്റെ ഫലമായി അസന്തുഷ്ടിയും മരണവും ലോകത്തിന് നാശവും  സംഭവിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ വികാരങ്ങളെ ഇങ്ങനെ നിയന്ത്രിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്: വികാരങ്ങളിൽ അത്യാസക്തിയോടെ മുഴുകരുത്.നിങ്ങൾക്ക് ദുഃഖമുണ്ടാകുകയാണെങ്കിൽ ,ഉടനെ അതിനെ അമർത്തി വയ്ക്കുന്നു. ദേഷ്യമാണെങ്കിൽ പിടിച്ചുവയ്ക്കുന്നു.  അസൂയ തോന്നിയാൽ ലജ്ജിച്ചു പിന്മാറുന്നു. പ്രേമം തോന്നിയാലോ അതിനെ ബന്ധിക്കുന്നു; പരിമിതപ്പെടുത്തുന്നു ,ഓടി രക്ഷപ്പെടുന്നു. ഇത്തരം  പെരുമാറ്റത്തിലൂടെ നിങ്ങളുടെ ഉള്ളിലെ പരിശുദ്ധമായ ബോധത്തെ  തടവിലാക്കുകയാണ് ചെയ്യുന്നത്‌. ഇപ്പോൾ അതിനെ മോചിപ്പിക്കാനുള്ള സമയമാണ് ' .


പ്രാർത്ഥന സർഗാത്മകമാണ് 


എല്ലാ പ്രതിസന്ധികളെയും അഭിസംബോധന ചെയ്യാൻ കഴിവുള്ള ചിന്തയാണ് വാൽഷിൻേറത്. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാം: 'ദൈവത്തിൽ നിന്നുള്ള വേർപെടലും പരസ്പരമുള്ള അകൽച്ചയുമാണ് എല്ലാ സാമൂഹിക, വ്യക്തിഗതമായ കുഴപ്പങ്ങൾക്കും കാരണം .എന്നാൽ ശക്തിയുണ്ടാകണമെങ്കിൽ ആന്തരികമായി ഒരുമയും കരുത്തുമാണ് വേണ്ടത്. അത്  നമ്മൾ പരസ്പരം അകന്നിരിക്കുമ്പോൾ സംഭവിക്കില്ല ;മറ്റുള്ളവരോടുള്ള  സഹജമായ രമ്യതയിയിൽ പരിഹരിക്കപ്പെടുന്നതാണ് ' .


നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ദൈവം നൽകുന്ന ഉത്തരമിതാണ്: 'ഏത് വികാരവും ചിന്തയും സർഗാത്മകമാണ്. അത് എത്രത്തോളം തീക്ഷ്ണമായി സത്യമായിരിക്കുന്നുവോ  അത്രത്തോളം അത് നിങ്ങളുടെ അനുഭവത്തിൽ പ്രത്യക്ഷമാകും. അതുകൊണ്ട് ഒരു പ്രാർത്ഥനയ്ക്കും  ഉത്തരം കിട്ടാതിരിക്കുന്നില്ല' .


ഒരാളുടെ പ്രാർത്ഥന 'സ്പോൺസേഡ് പ്രാർത്ഥന' ആകരുതെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. നമ്മുടെ ഉള്ളിൽ വേറൊന്നിരിക്കുകയും അതിൻ്റെ നിർദ്ദേശാനുസരണം പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ പ്രാർത്ഥന സ്പോൺസേർഡ് ആകുന്നു. അപ്പോൾ ആ പ്രാർത്ഥനയുടെ  പിറകിൽ യഥാർത്ഥ ശക്തിയുണ്ടാവില്ല.

'നിങ്ങളുടെ ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾക്കും ഉത്തരവാദി ദൈവമാണെന്ന് കരുതിയെങ്കിൽ തെറ്റി. ദൈവം നിരീക്ഷകനാണ്, സൃഷ്ടികർത്താവല്ല .ദൈവം നിങ്ങളെ ജീവിതത്തിൽ സഹായിക്കാനായി നില്ക്കുകയാണ്. അത് നിങ്ങൾ പ്രതീക്ഷിച്ചതുപോലെയാവില്ല. നിങ്ങൾക്ക് സ്വന്തമായി, സ്വതന്ത്രമായി  തിരഞ്ഞെടുക്കാനുള്ള ശക്തി ദൈവം  നൽകിയിട്ടുണ്ട് .അത് ഉപയോഗിക്കുക. നിങ്ങൾ നിങ്ങൾക്കുവേണ്ടി എത്രത്തോളം നിൽക്കുന്നുവോ അത്രത്തോളം ദൈവം നിങ്ങൾക്ക് വേണ്ടി നില്ക്കും' -വാൽഷ് എഴുതുന്നു.



ജീവിതവും ദൈവവും സത്യവും  എല്ലാം വ്യത്യസ്തമാണോ? അവയെങ്ങനെയാണ് ഒന്നാകുന്നത്? ദൈവം ഉത്തരം നല്കുന്നു: 'നിങ്ങൾ  ജീവിതം ആവിഷ്കരിക്കുന്ന ജീവിതമാണ്. പ്രണയം  ആവിഷ്കരിക്കുന്ന പ്രണയമാണ്. ദൈവത്തെ ആവിഷ്കരിക്കുന്ന ദൈവമാണ് . ഇതെല്ലാം ഒരേ അർത്ഥമുള്ള വ്യത്യസ്ത വാക്കുകളാണ്‌.'



വാക്കുകൾ 


1)സാഹിത്യത്തിൻ്റെയും കവിതയുടെയും സ്വാധീനത്തിൽപ്പെടുന്നതിനെ നിഷേധാത്മക മനോഭാവത്തോടെ നോക്കുന്നവർ ദുർബ്ബലരായ വ്യക്തികളായിരിക്കും. 


കസാൻന്ദ്ര ക്ളാരെ ,

അമേരിക്കൻ എഴുത്തുകാരി



2)ബൗദ്ധികമായി നാം ഉൾക്കൊള്ളുന്ന ഏതൊരു വസ്തുവും ഭൂതകാലത്തിലാണുള്ളത്. അതുകൊണ്ട് അത് അയഥാർത്ഥമാണ്. യാഥാർത്ഥ്യം ഒരു നിമിഷത്തിൻ്റെ കാഴ്ചയാണ്, ബൗദ്ധികചിന്ത ഉണ്ടാകുന്നതിനു മുമ്പുള്ളത്.


റോബർട്ട് പിർസിഗ്,

അമെരിക്കൻ എഴുത്തുകാരൻ


3)ബുദ്ധിമാന് ജീവിതം ഒരു സ്വപ്നമാണ്.വിഡ്ഢിക്ക് ഒരു കളിയാണ്. സമ്പന്നനു തമാശയാണ് .പാവപ്പെട്ടവനു  ദുരന്തമാണ്.


ഷാലോം അലഹേം ,

യിദ്ദിഷ് എഴുത്തുകാരൻ 



4)സ്ത്രീകൾക്ക് ലൈംഗികതയോടു പ്രിയം തോന്നുന്നത് തെറ്റാണെന്ന് പറയുന്ന സാമൂഹ്യവീക്ഷണത്തെ  ഞാൻ വെറുക്കുന്നു .


അലസ്സാന്ദ്ര ടോറി ,

അമെരിക്കൻ നോവലിസ്റ്റ് 



5)ഓരോ ദിവസവും ഒരു ചെറിയ പാട്ടെങ്കിലും കേൾക്കണം; ഒരു നല്ല കവിത വായിക്കണം ; മഹത്തായ ഒരു പെയിൻറിംഗ് കാണണം ;സാധ്യമാണെങ്കിൽ, അർത്ഥമുള്ള ഏതാനും വാചകങ്ങൾ പറയുകയും വേണം.


ഗോയ്ഥേ ,

ജർമ്മൻ നാടകകൃത്ത്.



കാലമുദ്രകൾ


1)കെ. പ്രഭാകരൻ 


ജനീവ,ശാന്തിനികേതൻ, ബറോഡ തുടങ്ങിയ പ്രധാനപ്പെട്ട കലാകേന്ദ്രങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഖ്യാതി നേടിയ ചിത്രകാരൻ കെ.പ്രഭാകരൻ കഴിഞ്ഞവർഷം വിടവാങ്ങിയത് ഓർക്കുമല്ലോ. ഇന്ത്യയിലെ എണ്ണംപറഞ്ഞ ചിത്രകാരനായ പ്രഭാകരനെ ഇപ്പോഴും അറിയില്ല എന്നു  നടിക്കുന്ന ചില മാധ്യമങ്ങളുടെ നിലപാട് ചിത്രകലയിൽ നമ്മുടെ നാട് നേരിടുന്ന നിരക്ഷരതയല്ലേ ചൂണ്ടിക്കാണിക്കുന്നത്?.


2)ഫഹദ് ഫാസിൽ


നമ്മുടെ നവതരംഗസിനിമയുടെയും  യുവസംവിധായകരുടെയും മുഖ്യ ആകർഷണങ്ങളിലൊന്നാണ് ഫഹദ് ഫാസിൽ. ഹിന്ദി നടന്മാരുടെ മസിലോ ,ആകാരവലിപ്പമോ, ഹെയർസ്റ്റൈലോ ഇല്ലാത്ത ഫഹദ് തൻ്റെ കഥാപാത്രങ്ങൾക്ക് നല്കിയ വ്യാഖ്യാനങ്ങളിലൂടെയാണ് നവതരംഗം സൃഷ്ടിച്ചത്.


3)ജോയ് വാഴയിൽ 


ഉപനിഷത്തുകൾ മലയാളത്തിൽ കാവ്യരൂപത്തിൽ പരിഭാഷപ്പെടുത്തി (ഉപനിഷത്ത് ശബ്ദതാരാവലി) ശ്രദ്ധേയനായ ജോയ് വാഴയിൽ രചിച്ച 'അറിവാഴം' (മീഡിയ ഹൗസ് ,ദൽഹി)എന്ന നോവൽ  പ്രകാശിതമായി. സോളമൻ രാജാവിൻ്റെ  ജീവിതത്തെയും നീതിബോധത്തെയും ആസ്പദമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്.


4)സാബു ശങ്കർ 


തിരക്കഥാകൃത്തും സംവിധായകനും ചലച്ചിത്രവിമർശനുമായ സാബു ശങ്കർ എഴുതിയ 'ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി ' എന്ന പുതിയ  നോവലിൽ  ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ ഒരു കല്യാണവീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് വിവരിക്കുന്നത് .


5)മാധവിക്കുട്ടി 


ഒരഭിമുഖത്തിൽ മാധവിക്കുട്ടി ഇങ്ങനെ പറഞ്ഞു: 'സ്വന്തം അനുഭവങ്ങളെപ്പറ്റി എഴുതൂ. കടം വാങ്ങിയ അനുഭവങ്ങളെപ്പറ്റി എഴുതിയിട്ട് കാര്യമില്ല; സ്വന്തം പ്രതിഛായ നന്നാക്കാൻ ശ്രമിച്ചിട്ട് മലയാളസാഹിത്യത്തിൻ്റെ പ്രതിഛായ  നശിപ്പിക്കരുത്.


വായന


നോബൽ സമ്മാനം കിട്ടിയപ്പോൾ റഷ്യൻ എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയേസിച്ച്  സ്വന്തം നാട്ടിൽ  ഒറ്റപ്പെടുകയാണ് ചെയ്തത്.സ്വതന്ത്രയായി ,രാഷ്ട്രീയ വിധേയത്വമില്ലാതെ എഴുതിയതാണ് റഷ്യക്കാരെ പ്രകോപിപ്പിച്ചത്.സ്വെറ്റ്ലാന യുടെ 'ചെർണോബിൽ പ്രേയർ ,എ ക്രോണിക്കിൾ ഓഫ് ദ് ഫ്യൂച്ചർ ' (1997) എന്ന കൃതിയെക്കുറിച്ച് വി. എം. വിനയകുമാർ (സഹോദരൻ ,ഏപ്രിൽ )എഴുതിയത്  ശ്രദ്ധേയമായി. ന്യൂക്ലിയർ സ്ഫോടനത്തിൻ്റെ ദുരന്തശേഷിപ്പുകൾ അതിനു ഇരയായ മനുഷ്യരുടെ ഓർമ്മകളിലൂടെ ആവിഷ്കരിക്കുകയാണ്. 'ഓർമ്മകൾ പെട്ടെന്ന് നശിക്കുന്നതും ഓടിമറയുന്നതുമായ പ്രതിഭാസമാണെ'

ന്ന് വിനയകുമാർ നിരീക്ഷിക്കുന്നതിൽ കഴമ്പുണ്ട്. 


ബോർഹസ് ഇങ്ങനെ ചോദിക്കുമോ?


എൻ .ശശിധരൻ എഴുതിയ 'കാഫ്കയും ബോർഹസും' (മലയാളം ,ഏപ്രിൽ 11 )എന്ന രചന കവിതയാണെന്ന് പരസ്യം ചെയ്തിട്ടുഉണ്ടെങ്കിലും ഫലത്തിൽ അത് കഥയായി രൂപാന്തരപ്പെടുകയായിരുന്നു.  വായനക്കാർക്ക് കവിത കഥയായാലും പ്രശ്നമില്ല. ജർമ്മൻ കഥാകൃത്ത് കാഫ്കയും അർജൻ്റൈൻ കഥാകൃത്ത് ബോർഹസും തമ്മിലുള്ള കൂടിക്കാഴ്ച  ഭാവന ചെയ്യുന്നത് രസകരമാണ്. പക്ഷേ, ശശിധരൻ്റെ രചനയിൽ അവരുടെ ആത്യന്തികമായ  അന്തരംഗം അനുഭവിക്കാൻ കഴിഞ്ഞില്ല. കൂടിക്കാഴ്ചയിൽ ബോർഹസ് ചോദിച്ചതു ഇത്രമാത്രം: നിങ്ങളുടെ മുൻപിൽ നിൽക്കുന്ന നിങ്ങൾ കാണുന്ന ഞാനാണോ, അതോ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന അപരനാണോ, ആരാണ് യഥാർത്ഥ ബോർഹസ് ? ശശിധരൻ്റെ  കവിതയിലെ ഈ ചോദ്യം അസംബന്ധമാണ്. കാരണം, ബോർഹസ് ഇങ്ങനെ ചോദിക്കില്ല. ബോർഹസിൻ്റെ മുന്നിൽ യാഥാർത്ഥ്യവും അയാഥാർത്ഥ്യവും  തമ്മിലുള്ള അതിർവരമ്പില്ല. അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അയഥാർത്ഥം എന്ന സങ്കൽപം തന്നെ ശരിയല്ലെന്നാണ് ബോർഹസിൻ്റെ അഭിപ്രയം. സങ്കൽപ്പിക്കുന്നതെല്ലാം  യഥാർത്ഥമാണെന്നർത്ഥം. പിന്നെങ്ങനെ ബോർഹസ് ഈ  ചോദ്യമുയർത്തും?. ഇവിടെ മറ്റൊരു വൈരുദ്ധ്യവുമുണ്ട്. മുന്നിൽ കാണുന്ന വ്യക്തിയും സംസാരിക്കുന്ന വ്യക്തിയും രണ്ടാണെന്ന് ശശിധരൻ നിരൂപിച്ചത് ബോർഹസിനെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് സൂചിപ്പിക്കുന്നത്. 


ബുദ്ധൻ


ഒരു വിവേകഗ്രാഹിയുടെ ക്ഷോഭവും  കണ്ണീരും കലർന്നതാണ് അഗസ്റ്റിൻ കുട്ടനല്ലൂർ എഴുതിയ 'കണ്ണടച്ചിരിക്കുന്ന ബുദ്ധനെ ആർക്കാണാവശ്യം' ( എഴുത്ത് ,ഏപ്രിൽ )എന്ന ലേഖനം. . മിഴികളടച്ചിരിക്കുന്ന ബുദ്ധൻ നിലത്തിറങ്ങാത്തവനാണെന്നും കാല്പനികമായ ഈ ഭാവത്തെ ആവശ്യമില്ലെന്നും ലേഖകൻ വാദിക്കുന്നു. അദ്ദേഹം പറയുന്നത് ജീവിത പ്രതിസന്ധികളുടെ ഈ കാലത്ത് കണ്ണു തുറന്ന് ഇടപെടാൻ തയ്യാറാവുന്ന ,അംബേദ്ക്കർ കണ്ടെത്തിയ ബുദ്ധനെയാണ് വേണ്ടതെന്നാണ്.വളരെ പ്രസക്തമാണ് ഈ നിലപാടെങ്കിലും ,ബുദ്ധൻ്റെ അടഞ്ഞ മിഴികൾക്കുള്ളിൽ ധ്യാനബുദ്ധപൂർണിമയാണ് ബോധ്യപ്പെടാനുള്ളത്.


പുറത്തെല്ലാം നെഗറ്റീവ് ശക്തികൾ ചടുലഭാവത്തിൽ, വളരെ വ്യാപകമാണ്.  പുറംലോകത്തുനിന്ന് അകം ലോകത്തേക്ക് പോയി ശാന്തി നേടുകയാണ് ബുദ്ധൻ.


Wednesday, April 21, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഹെർമ്മൻ ഹെസ്സെയുടെ വൃക്ഷങ്ങൾ /metrovartha 19-4-2021

 അക്ഷരജാലകംlink

എ.കെ.ഹരികുമാർ

9995312097

Email : mkharikumar797@gmail.com


ഹെർമ്മൻ ഹെസ്സെയുടെ വൃക്ഷങ്ങൾ


സ്പെപ്പൻവുൾഫ്,സിദ്ധാർത്ഥ എന്നീ  മഹത്തായ കൃതികൾ എഴുതിയ സ്വിസ് - ജർമ്മൻ സാഹിത്യകാരൻ ഹെർമൻ ഹെസ്സെ ഇന്ത്യയുമായി വളരെ ആത്മബന്ധമുള്ള പ്രതിഭയാണ്. അദ്ദേഹത്തിൻ്റെ മുത്തശ്ശനും മുത്തശ്ശിയും ഇന്ത്യയിൽ മിഷണറി പ്രവർത്തനത്തിനായി (ബേസൽ മിഷൻ) വന്നിട്ടുണ്ട്.മുത്തശ്ശൻ ഹെർമൻ ഹുണ്ടർട്ട് മലയാളഭാഷയിലെ വ്യാകരണമാണ് കണ്ടുപിടിച്ചത്. മലയാളം - ഇംഗ്ളീഷ് നിഘണ്ടു രൂപപ്പെടുത്തി.  മലയാളം ബൈബിൾ ഒരുക്കുന്നതിലും പങ്കുവഹിച്ചു. ഹെസ്സെ  ചെറുപ്പം മുതലേ ദൈവശാസ്ത്രത്തിലും തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. ജീവിതത്തെ നോക്കികാണുന്നതിൻ്റെ  ആത്മീയവശത്തിനാണ് അദ്ദേഹം ഊന്നൽ കൊടുത്തത്. കർമ്മങ്ങളുടെയും ലാഭങ്ങളുടെയും നഷ്ടങ്ങളുടെയും തലത്തിലല്ലാതെയും ജീവിതമുണ്ട് .പാരതന്ത്ര്യത്തിൻ്റെയും പരിമിതിയുടെയും ജനിമൃതികളുടെയും നശ്വരമായ ചിന്തകളെ ഉപരിതലത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിന് പകരം ,മറ്റൊരു സാക്ഷ്യത്തിനും ലയത്തിനുമായി  മനുഷ്യൻ ഉത്സുകനാവുന്ന നിമിഷമുണ്ട്. ആത്യന്തികമായ ,ആത്മീയമായ അത്യാനന്ദത്തിനും പ്രാപഞ്ചികമായ രമ്യതയ്ക്കും വേണ്ടിയാണ്, ചിലപ്പോൾ മനുഷ്യൻ നിലകൊള്ളുന്നത് .ഹെസ്സെയെ ഈ ചിന്ത സാരമായി സ്വാധീനിച്ചിരുന്നു.


വൃക്ഷങ്ങളെ കാണുന്നത് ,അതിൻ്റെ  സ്വരങ്ങൾക്ക് കാതോർക്കുന്നത് നമ്മെ മാതൃഗേഹത്തെക്കുറിച്ചുള്ള ചിന്തകളാൽ നിറയ്ക്കുമെന്നാണ് ഹെസ്സെ ചിന്തിക്കുന്നത്;പ്രാചീനമായ വീടിനു വേണ്ടിയുള്ള ദാഹമാണത്: അമ്മയെക്കുറിച്ചുള്ള ഓർമ്മ; ജീവിതത്തെക്കുറിച്ചുള്ള പ്രതീകാത്മക കല്പനകൾ ... ഓരോ വഴിയും നയിക്കുന്നത് വീട്ടിലേക്കാണ്. ഓരോ കാലടിയും ജനനമാണ് ,മരണമാണ്.


വിശുദ്ധദൈവങ്ങൾ


അദ്ദേഹം പലപ്പോഴായി എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് 'വാണ്ടറിംഗ് -നോട്ട്സ് സ്കെച്ചസ്' . അതിൽ പ്രകൃതിയോടുള്ള താദാത്മ്യം പ്രകടമാണ്. അതിൽ വൃക്ഷങ്ങളെ വിശുദ്ധദൈവങ്ങളായാണ് ഹെസ്സെ  വിവരിക്കുന്നത്. ഒരു ഭാഗം ശ്രദ്ധിക്കാം :' മരങ്ങളെ ഞാൻ ആദരവോടെ നോക്കുന്നത് അവ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ്. അവ ഏകാകികളായ മനുഷ്യരെ പോലെയാണ് .സ്വന്തം പരാധീനതകളിൽ നിന്നു  രക്ഷപ്പെട്ടുപോയ സന്യാസികളെ പോലെയല്ല, വലിയ ഏകാന്തതയനുഭവിച്ച സംഗീതജ്ഞൻ ബിഥോവനെപ്പോലെ ,തത്ത്വചിന്തകനായ നീഷേയെപ്പോലെയാണ് ഞാൻ ആ വൃക്ഷങ്ങളെ നോക്കിക്കാണുന്നത്.അവയുടെ  ശിഖരങ്ങളിൽ നിന്ന് ലോകത്തിൻ്റെ മർമ്മരശബ്ദമാണ് ഉയരുന്നത്. അവയുടെ വേരുകൾ അനന്തതയിലാണ്; എന്നാൽ വൃക്ഷങ്ങൾ ആ അനന്തതയിൽ സ്വയം നഷ്ടപ്പെടുത്തുന്നില്ല .അവ സർവ്വശക്തിയുമെടുത്ത് സമരം ചെയ്യുന്നത് ഒരു കാര്യത്തിനു മാത്രമാണ് :സ്വന്തം നിയമങ്ങൾക്കകത്തു സ്വയം നിറയ്ക്കുക, സ്വന്തം രൂപം ആർജ്ജിക്കുക, സ്വയം  പ്രതിനിധീകരിക്കുക ' .



ഇതിൻ്റെ അർത്ഥം വ്യക്തമാണ്. വൃക്ഷങ്ങളെ മാനവരാശിയുടെ മഹാസംസ്കാരത്തിൻ്റെ അന്തസത്ത യിലാണ് ഹെസ്സേ പരിശോധിക്കുന്നത്. മനുഷ്യനു പോലും സ്വന്തം നിയമങ്ങൾക്കകത്ത് സ്വയം നിറയ്ക്കാനാവില്ല. കാരണം ,അവൻ സാന്ദർഭികമായി, സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവനാണ്.


മറ്റൊരിടത്ത് ഹെസ്സെ എഴുതുന്നത് ഇപ്രകാരമാണ്: 'വൃക്ഷങ്ങൾ പരിപാവനമായ അഭയസ്ഥാനമാണ്. അവയോട് സംസാരിക്കാൻ അറിയാവുന്നവർക്ക് ,അവയുടെ സ്വരം കേൾക്കാനറിയുന്നവർക്ക് സത്യം ഗ്രഹിക്കാം. അവ പുരാതനമായ ജീവിതപാഠമാണ് പഠിപ്പിക്കുന്നത് ' .


മനുഷ്യൻ്റെ  സത്യവേദത്തിന് സമാന്തരമായി വൃക്ഷങ്ങൾ ജീവിതം ഏകാഗ്രമായി അനുഭവിക്കുന്നു. ധ്യാനവും പ്രാർത്ഥനയും നമുക്ക് എങ്ങനെ ഉൾക്കൊള്ളാൻ കഴിയുമെന്ന പ്രശ്നമാണ് ഹെസ്സെ ഉന്നയിക്കുന്നത്. 'സിദ്ധാർത്ഥ 'യിൽ നദിയുടെ ഒഴുക്കിൽ  കാതോർക്കവേ 'ഓങ്കാര' ശബ്ദം കേട്ട അനുഭവമാണല്ലോ  കാണിച്ചു തന്നത്. പ്രകൃതിയിലെ ശബ്ദങ്ങളിൽ പ്രപഞ്ചസാരം കേൾക്കാൻ കഴിയുന്നതാണ് ഏറ്റവും മഹത്തരമായിട്ടുള്ളത്.


വൃക്ഷങ്ങൾ വിളികേട്ടു


ഒരു വൃക്ഷം ഇപ്രകാരം പറയുന്നു: 'എൻ്റെയുള്ളിൽ ഒരു വിത്ത് എരിയുന്നു. ഒരു ജ്വാല ,ഒരു ചിന്ത ;ഞാൻ നിത്യജീവിതത്തിൻ്റെ  ഭാഗമായ ജന്മമാണ് . എൻ്റെ ശക്തി വിശ്വാസമാണ് .എനിക്ക് എൻ്റെ  പിതാക്കളെ അറിയില്ല .എന്നിൽ നിന്ന് ഓരോ വർഷവും പിറവിയെടുക്കുന്ന മക്കളെയും അറിയില്ല. ഞാൻ പിറക്കുന്നതിന് കാരണമായ വിത്തിൻ്റെ  രഹസ്യം അന്ത്യനിമിഷം വരെ ഞാൻ കൊണ്ടുപോകുന്നു. എന്നിലുള്ള ദൈവത്തെയാണ് വിശ്വസിക്കുന്നത് . എൻ്റെ ഓരോ ജോലിയും വിശുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത്- ഹെസ്സെ എഴുതുന്നു.


മഹത്തായ സാഹിത്യാനുഭവത്തിലേക്ക് കടക്കുന്നതിനു ഈ സർവ്വജൈവ സമന്വയം അല്ലെങ്കിൽ സർവ്വാശ്ലേ ഷിയായ മമത ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാഗവതത്തിൽ വ്യാസൻ മകൻ ശുകനെ തിരിച്ചുവിളിക്കുന്ന സന്ദർഭമുണ്ട്. ഉപനയനം കഴിക്കാതെ സന്യസിക്കാൻ പോയ ശുകനെ 'പുത്രാ' എന്ന് വ്യാസൻ വിളിക്കുമ്പോൾ വൃക്ഷങ്ങൾ വിളികേട്ടു എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് ഇതിനർത്ഥം ?പ്രാപഞ്ചികചേതന സാഹോദര്യത്തിൻ്റെ  വിവിധ മുഖങ്ങളായി ജീവിതങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഒരേ ആത്മാവിൻ്റെ വിവിധ മുഖങ്ങൾ ഒരു സമസ്യയായി നമ്മെ ചൂഴ്ന്നു നില്ക്കുകയാണ് .വ്യാസൻ്റെ വിളിക്ക് മറുപടിയായി വൃക്ഷങ്ങൾ തിരിച്ചു വിളിക്കുന്നത് ലോകസാഹിത്യത്തിലെ തന്നെ അസാധാരണവും അവിസ്മരണീയവുമായ മുഹൂർത്തമാണ്. ആ  മഹാസ്പന്ദനമാണ് ഹെസ്സെയുടെ കുറിപ്പുകളിൽ കാണുന്നത്. ഹെസ്സെയുടെ ഈ വാക്കുകൾ അത് കൂടുതൽ സാന്ദ്രമാക്കുകയാണ്: 'നമ്മെക്കാൾ ബുദ്ധിയുള്ളവരാണ്  വൃക്ഷങ്ങൾ, നമ്മൾ അവയെ ശ്രദ്ധിക്കാത്തിടത്തോളം.എന്നാൽ വൃക്ഷങ്ങളെ മനസ്സിലാക്കിത്തുടങ്ങുന്നതോടെ  നമ്മുടെ ഹ്രസ്വവും വേഗത നിറഞ്ഞതും  ബാലിശവുമായ ചിന്തകളുടെ എടുത്തു ചാട്ടങ്ങൾക്ക് വലിയ ആനന്ദമാണ് ലഭിക്കുന്നത്. വൃക്ഷങ്ങളെ ശ്രദ്ധിക്കാൻ   പഠിച്ചവൻ താമസിയാതെ തന്നെ ഒരു വ്യക്ഷമായിത്തീരണമെന്ന് ആഗ്രഹിച്ചുതുടങ്ങും' .


കാടിൻ്റെ ഉൾക്കാത്


ഹെർമ്മൻ ഹെസ്സെയുമായി  ചേർത്തു പറയാവുന്ന എഴുത്തുകാരനാണ് ഒ.വി വിജയൻ . അദ്ദേഹത്തിൻ്റെ  'ധർമ്മപുരാണ'ത്തിൽ ഇങ്ങനെ വായിക്കാം: ' മിന്നലിനും മഴയ്ക്കും മുകളിൽ, മറ്റേതോ കവാടങ്ങൾ തേടി ബാഹ്യാകാശങ്ങളിലെ വേട്ടക്കാർ സഞ്ചരിച്ചു. കാട്ടിൽ നിന്ന് കാട്ടിലേക്ക് കാടിൻ്റെ ഉൾക്കാതിലേക്കു  താപസൻ്റെ  സ്മൃതികൾ സഞ്ചരിക്കവേ ,നഗരവും നഗരത്തിൻ്റെ ആകാശവും സഞ്ചാരിയുടെ തർക്കശാസ്ത്രംകൊണ്ടു നിലവിളിച്ചു നിറഞ്ഞു.  കാടിനുള്ളിൽ താപസൻ തൻ്റെ ഉടലിനെ മറികടന്നു ;എന്നാൽ സഞ്ചാരി തൻ്റെ ഉടലിനു വേണ്ടി ഭൂമിയിലും ആകാശത്തിലും കടലിലും ഇരതേടി, രാസപദാർത്ഥത്തിലും ഊർജത്തിലും ഇര തേടി ' .


ഇവിടെ താപസൻ സർവ്വഭൂതങ്ങളോടും ഐക്യപ്പെടുന്ന പ്രാചീന, ആന്തരിക മാനവനാണ്; അവനിലാണ് വൃക്ഷങ്ങളുള്ളത്.സഞ്ചാരിയാകട്ടെ സമകാലിക യാന്ത്രിക ഭൗതികവാദിയായ ,ലാഭക്കൊതിയനായ പ്രായോഗിക മാനവനും.


ക്കുകൾ 

)നമ്മെ മുറിവേല്പിക്കുകയും കുത്തിപ്പരിക്കേല്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് വായിക്കേണ്ടത്.


ഫ്രാൻസ് കാഫ്ക ,

ചെക്ക് -ജർമൻ നോവലിസ്റ്റ് 



2)ഒരാൾക്ക് അവനവനോട് പോലും പറയാൻ കഴിയാത്ത ചില കാര്യങ്ങൾ ജീവിതത്തിലുണ്ട്.


ദസ്തയേവ്സ്കി,

റഷ്യൻ എഴുത്തുകാരൻ


3)യാതൊരു പഠിപ്പുമില്ലാത്ത ഒരു വിഡ്ഢിയേക്കാൾ വലിയ വിഡ്ഢിയാണ് പണ്ഡിതനായ ഒരു വിഡ്ഢി.


ബഞ്ചമിൻ ഫ്രാങ്ക്ലിൻ ,

അമെരിക്കൻ രാഷ്ട്രീയനേതാവ്


4)സാഹചര്യങ്ങളോടുള്ള പ്രതികാരം എന്ന നിലയിലാണ് ഞാനെഴുതുന്നത്.


ലൂയി ഗ്ളൂക്ക്,

അമേരിക്കൻ പെൺകവി 


5)സ്വപ്നം കാണുന്നത് അവസാനിച്ചപ്പോഴേ ഞാൻ സ്വതന്ത്രയായി. യാതൊന്നിനും ഉപകരിക്കാത്ത സ്വാതന്ത്ര്യവും കൈയ്യിൽപ്പിടിച്ച് ,പ്രതീക്ഷയുമായിരിക്കുന്നത് അടിമത്തമാണ്.


ആവ്വാം മൊസ്റ്റേഘനേമൈ ,

അൾജീരിയൻ എഴുത്തുകാരി


വാക്കുകൾ 


1)കൊട്ടാരക്കര ശ്രീധരൻനായർ


കൊട്ടാരക്കര ഒരു വേഷം ചെയ്യാൻ തുടങ്ങിയാൽ താനാരാണെന്ന് മറന്നുപോകുന്ന മട്ടിൽ പെരുമാറും . അദ്ദേഹത്തെക്കുറിച്ച് രാകേഷ് സത്യൻ എഴുതിയ കവിതയിൽ ഇങ്ങനെ വായിക്കാം: മനോധർമ്മ നാട്യത്തിൻ്റെ  മസ്തകം തൊട്ടലയുന്ന കടുംകാട്.



2)അജി വി.എൻ.


മലയാളത്തിലെ പ്രമുഖ ചിത്രകാരനായ അജി വി.എൻ  ആംസ്റ്റർഡാമി (നെതർലൻഡ്)ലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിൻ്റെ  ചിത്രങ്ങൾ നവീനമായ വെളിപാടാണ്. അദ്ദേഹം ഒരഭിമുഖത്തിൽ (ചിത്രവാർത്ത, ഏപ്രിൽ )ഇങ്ങനെ പറഞ്ഞു :യൂറോപ്യൻ ആർട്ടിലെ ഗ്രീക്ക് ശില്പങ്ങളോ റൊദാങ്ങിൻ്റെയൊക്കെ ശില്പങ്ങളോ കണ്ടാൽ നമുക്ക് രോമാഞ്ചമുണ്ടാവും.ഇന്ത്യൻ ശില്പങ്ങൾ കണ്ടാൽ അങ്ങനെയൊന്നും തോന്നാറില്ല.


3)സാബു  പ്രവദാസ്


ചിത്രകാരന്മാരായ അരവിന്ദൻ ,പി.എൻ.മേനോൻ, ഭരതൻ, ഐ.വി.ശശി തുടങ്ങിയവർ സിനിമ ചെയ്തപ്പോൾ വൻവിജയമായിരുന്നു. എന്നാൽ ചിത്രകാരന്മാരുടെ ജീവിതകഥ പറയുന്ന സിനിമകൾ ഇന്ത്യയിൽ  ഉണ്ടാകാത്തതെന്തെന്ന സാബു പ്രവദാസിൻ്റെ ചോദ്യത്തിന് പ്രസക്തിയുണ്ട്.


4)രാജൻ സി.എച്ച് 


ദീർഘകാലമായെഴുതുന്ന രാജൻ സി.എച്ച് അതിവാചാലതയോ അതിമൗനമോ ഉപേക്ഷിച്ചു കവിതയെ സ്വാനുഭവഗീതിയാക്കുകയാണ്. 'തബല ' എന്ന കവിതയിൽ 'ഒരു ജീവിതം മുഴുവനും തബലയിൽ കൊട്ടിക്കയറി അയാൾ .തബലയാകട്ടെ അയാളെ കൊട്ടിക്കേറി ജീവിതത്തിൽ ' എന്ന് എഴുതുന്നത് ഇതിനു തെളിവാണ്.


5)രാജീവ് ജി ഇടവ 


രാജീവ് ജി. ഇടവയുടെ 'വന്യനീതി' (പച്ചമലയാളം) എന്ന  കഥാസമാഹാരം അനുഭവവൈവിധ്യത്തെയാണ് വായനക്കാരനു മുന്നിൽ തുറന്നു വയ്ക്കുന്നത്. വിമുക്തഭടനായ രാജീവിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ജീവിതവുമായി ബന്ധമുണ്ട്.

വായന 


പ്രമുഖ ചിത്രകാരനായ കാരയ്ക്കാമണ്ഡപം വിജയകുമാറിൻ്റെ 'വരയിലേക്കുള്ള വഴി' (സൈകതം) തൻ്റെ ചിത്രരചനാജീവിതത്തിൻ്റെ  പറയപ്പെടാത്ത കഥകളാണ് അവതരിപ്പിക്കുന്നത്. സ്വാനുഭവങ്ങളോടൊപ്പം പ്രശസ്തരായ ചിത്ര, ശില്പകാരന്മാരുടെ രചനാരീതികളും ഇതിൽ പരിശോധിക്കുന്നുണ്ട്. മലയാളികൾക്ക് കാനായി കുഞ്ഞിരാമൻ ഒരു പുതിയ സൗന്ദര്യശാസ്ത്രം തന്നെ സംഭാവന ചെയ്തതായി നിരീക്ഷിക്കുന്നത് ഇക്കൂട്ടത്തിൽ ശ്രദ്ധേയമായി. 'കലയുടെ വെളിച്ചം പ്രകൃതിയിലേക്ക് - വസ്തുക്കളിലേക്ക് പ്രസരിപ്പിക്കുമ്പോഴാണ് ഭാഷകൾക്കതീതമാകുന്ന കല ഓരോ കലാകാരൻ്റെയും ജന്മഭാഷയാകുന്നത് ' എന്ന ചിന്ത ഗ്രന്ഥകാരൻ്റെ സുവ്യക്തമായ കലാബോധത്തിന് ഉദാഹരണമാണ്.


പ്രകൃതിയില്ലാത്ത മാർക്സിസ്റ്റ് വിമർശനം


മാർക്സിസ്റ്റ് ഭാഷാദർശനത്തെപ്പറ്റിയാണ് പി.സോമൻ(പൊരുതുന്ന വിമർശനം ,സാഹിത്യവിമർശം ,ഏപ്രിൽ) എഴുതുന്നത്. അദ്ദേഹം എം.പി.ബാലറാമിൻ്റെ 'വാക്കുകൾ നിശ്ശബ്ദതകൾ' എന്ന പുസ്തകത്തെ അവലോകനം ചെയ്യുകയാണ്.മാർക്സിസം  സമഗ്രമായൊരു നിരൂപണപദ്ധതി യാകുന്നത് ഭാഷയെക്കുറിച്ചുള്ള കാറൽമാർക്സിൻ്റെയും ഏംഗൽസിൻ്റെയും  കാഴ്ചപ്പാടിലാണെന്ന് സോമൻ വിവരിക്കുന്നു. മറ്റൊരിടത്ത് ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്: 'ഭാഷ ആശയപ്രകാശനോപാധിയാണെങ്കിൽ ആരുടെ ആശയമാണ് (ഭരിക്കുന്നവൻ്റെയോ ഭരിക്കപ്പെടുന്നവൻ്റെയോ) പ്രകാശിപ്പിക്കുന്നത് എന്ന ചോദ്യം ഭാഷയെ പ്രശ്നവത്കരിക്കുന്നു; പ്രത്യയശാസ്ത്രവത്കരിക്കുന്നു ' .


ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പറയുന്നതിൽ പോലും ഒരു മാർക്സിസ്റ്റ് വിമർശകനു രാഷ്ട്രീയമേ കാണാൻ കഴിയൂ; പ്രേമത്തെ അനുഭവിക്കാനാകില്ല. കാരണം അവൻ്റെ പ്രശ്നം പ്രണയത്തിൽ ആരാണ് ഭരിക്കുന്നത്, ഭരിക്കപ്പെടുന്നത് എന്ന സമസ്യയാണല്ലോ. മാർക്സിസ്റ്റ് ദർശനം ഇരുപതാംനൂറ്റാണ്ടിനെ സൗന്ദര്യശാസ്ത്രപരമായും പാരിസ്ഥിതികമായും കുറച്ചൊന്നുമല്ല വലച്ചത്. മാർക്‌സിസത്തിൽ പ്രകൃതി ഇല്ലല്ലോ .ഇതാണ് അതിൻ്റെ പ്രധാന പരിമിതി. പ്രകൃതിയുമായുള്ള മനുഷ്യൻ്റെ ആത്മൈക്യങ്ങളെ അഭിസംബോധന ചെയ്യാൻ മാർക്സിസത്തിൽ ഇടമില്ല . അതുകൊണ്ടാണ് ഇരുപതാംനൂറ്റാണ്ടിൻ്റെ അവസാനം വരെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും പാരിസ്ഥിതിക മലിനീകരണത്തിനെതിരെ ഒന്നും ചെയ്യാതിരുന്നത്. ഒരു മാർക്സിസ്റ്റ് വിമർശകനു എമേഴ്സൺ ,തോറോ ,വ്ളാഡിമിർ നബോക്കോവ്  ,റേച്ചൽ കഴ്സൺ, ആൽബേർ കമ്യൂ ,തോമസ് മൻ തുടങ്ങിയവരെയൊന്നും വായിക്കാനാവില്ല. കാരണം അയാൾ പ്രകൃതിയുമായി മുഖാമുഖം വരുന്നില്ലല്ലോ .മാത്രമല്ല, അയാൾക്ക്  ടോൾസ്റ്റോയിയെ പോലും വായിക്കാനാവില്ല. പ്രകൃതിയില്ലാത്ത ഒരു ദർശനവും പൂർണ്ണമല്ല. മഹാനായ ബർട്രാൻഡ് റസ്സൽ പറഞ്ഞത് ,മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ഒരു ഭരണകൂടം വന്നാൽ തന്നെ അവിടെ ഒരു വിഭാഗം ജനങ്ങൾക്ക് അസന്തുഷ്ടിയായിരിക്കും വിധിക്കപ്പെടുക എന്നാണ്. ഒരു വിഭാഗത്തെ കരയിപ്പിച്ചുകൊണ്ട് ഉണ്ടാക്കുന്ന വിജയം  ധാർമ്മികമല്ലെന്നാണ് റസൽ പറഞ്ഞത്.


യുദ്ധങ്ങൾക്കു ശേഷം


എല്ലാ യുദ്ധങ്ങൾക്കു ശേഷവും മനുഷ്യൻ്റെ പ്രണയമാനസം രമ്യതയുടെ സ്വന്തം തുരുത്തുകൾ തേടി ദുഃഖിതമാകുമെന്ന് അനീസാ ഇക്ബാൽ ' പുതിയ ആകാശം' ( പ്രഭാതരശ്മി, മാർച്ച് )എന്ന കവിതയിൽ കുറിക്കുന്നു: 'യുദ്ധമെത്രയോ കഴിഞ്ഞു എണ്ണിയാലൊടുങ്ങാത്ത 

ജീവിതപ്പയറ്റുകളെത്രയോ ഭീതിദം ഇരുളിൻ ദുർഘട 

ഭ്രമ സീമകളിലലയവേ 

എനിക്കില്ലൊരാകാശം,

നിനക്കുമില്ലെന്നല്ല 

നമുക്കില്ലിന്നൊരു 

വെളിച്ചക്കീറുപോലും .




Friday, April 16, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സന്ദിഗ്ദ്ധതയുടെ സൗന്ദര്യം -metrovartha 12 - 4-2021

 അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com


സന്ദിഗ്ദ്ധതയുടെ സൗന്ദര്യം


തകഴിയുടെ 'അനുഭവങ്ങൾ പാളിച്ചകൾ ' മലയാളത്തിലെ പ്രഗത്ഭ സംവിധായകരിലൊരാളായ  കെ. എസ്. സേതുമാധവൻ അതേപേരിൽ സിനിമയാക്കിയപ്പോൾ മറ്റൊരു സൃഷ്ടി നടന്നു. അത് സേതുമാധവൻ്റെ  രചനയാണ്; സേതുമാധവൻ്റെ  വായനയാണ് . തകഴിയുടെ നോവൽ വായിച്ചവരിൽ ആരെങ്കിലും അതിലെ ചെല്ലപ്പനായി സത്യനെ സങ്കല്പിച്ചിരുന്നോ ? ഷീലയെ കണ്ടിരുന്നോ ? സേതുമാധവൻ്റെ  വായനയുടെ ഫലമാണ് സത്യനും ഷീലയും .വായനയുടെ മാജിക്കാണിത്. വായന കൃതിയിൽ 'അയഥാർത്ഥമായ ', അതിശയകരമായ ചില മാനങ്ങൾ കൂട്ടിച്ചേർക്കുകയാണ്. മകളുടെ ശവകുടീരത്തിനടുത്തു വരുന്ന ചെല്ലപ്പൻ്റെ (സത്യൻ്റെ ) മൗനം സേതുമാധവൻ്റെ വ്യാഖ്യാനമാണ്. മുണ്ടശ്ശേരിയുടെയോ തായാട്ടു ശങ്കരൻ്റെയോ അല്ല .ഇത് വായനയുടെ ഗഹനത വർദ്ധിപ്പിക്കുന്നു. വായനയുടെ മാജിക്കിനപ്പുറം ,വായനയുടെ മാജിക്കൽ റിയലിസമാണിത്.


അറിയാത്തതിലേക്ക്


എഴുത്തുകാരൻ ദൈവമാണെന്ന്  സ്ഥാപിക്കാൻ ശ്രമിക്കുന്ന 'അനുഭവങ്ങൾ പാളിച്ചകൾ' സേതുമാധവൻ അപനിർമ്മിക്കുകയും തൻ്റെ സാഹിത്യദൈവസങ്കൽപത്തെ  അവിഷ്കരിക്കുകയുമാണ് ചെയ്തത്. എഴുത്തുകാരൻ ദൈവമാണെന്ന് ചിന്തിക്കുന്നത് ഇന്ന് ഒരു പരിമിതിയാണ്.  ആ ധാരണ എത്രയോ നൂറ്റാണ്ടുകളായി തുടരുകയായിരുന്നു.ഒരു കഥയിലെ കഥാപാത്രങ്ങളുടെ ഭൂതവർത്തമാന ഭാവിയെല്ലാം, എഴുതിയ ആളിൻ്റെ അധീശത്വത്തിൽ ഞെരിഞ്ഞമരുന്ന അനുഭവമാണ് എഴുത്തുകാരൻ ദൈവമാകുമ്പോൾ സംഭവിക്കുന്നത്.   കഥാകൃത്ത് ത്രികാലജ്ഞാനിയാണത്രേ; തൻ്റെ കഥകളുടെ ലോകത്തെങ്കിലും . ഈ വിചാരം അബദ്ധവും കാലത്തിനു നിരക്കാത്തതുമാണ് .എല്ലാം അറിയുന്നവനെന്ന അർത്ഥത്തിൽ  എഴുത്തുകാരൻ ദൈവമാണെന്ന് കരുതുന്നത് അടഞ്ഞ ചിന്തയാണ്. അത് സങ്കുചിതത്വവും അസംബന്ധവുമാണ്. പിന്നെയാരാണ് എഴുത്തുകാരൻ ? അയാൾ വെറും അന്വേഷകനാണ്. പര്യവേക്ഷകനാണെന്ന് പറയാം. ചില ഭൂഖണ്ഡങ്ങൾ കണ്ടെത്താനായി യാത്രതിരിച്ചവനാണ് ;എന്നാൽ സന്ദേഹങ്ങളാണ് ബാക്കിയാവുന്നത്. അയാൾക്ക് ഈ ലോകത്തെക്കുറിച്ചോ മനുഷ്യപ്രകൃതിയെക്കുറിച്ചോ , യാഥാർത്ഥ്യത്തെക്കുറിച്ചോ , ഭാവിയെക്കുറിച്ചോ, മരണാനന്തര ലോകത്തെക്കുറിച്ചോ ഒന്നുമറിയില്ല. ഇതായിരിക്കണം കൈമുതൽ. ഇതെല്ലാം അറിയാമായിരുന്നെങ്കിൽ അയാൾ എന്തിനു കഥ എഴുതണം എന്ന ചോദ്യമുയർന്നു വരും .അറിഞ്ഞതിൽ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ഒരാളെ അൽപമെങ്കിലും  സാഹിത്യകാരനാക്കുന്നത്. 



നിഗൂഢവും അതാര്യവുമായ ഒരു ലോകത്തിൻ്റെ അതീന്ദ്രിയമായ ഭാഷയാണ് സാഹിത്യം .എഴുത്തുകാരൻ ദൈവമല്ലെങ്കിലും ,സാഹിത്യം നല്കുന്ന സൗന്ദര്യാനുഭൂതിയുടെ പാരമ്യത്തിൽ ചില എഴുത്തുകാരെയെങ്കിലും സാഹിത്യദൈവമെന്ന് വിളിക്കാം. എല്ലാത്തിനെയും സാഹിത്യമാക്കുകയും ചർച്ചയാക്കുകയും അനുഭൂതിയാക്കുകയും ചെയ്യുന്ന ദൈവമാണത്. എഴുത്തുകാരൻ ദൈവമല്ലെന്ന വിശ്വസിച്ച ഗബ്രിയേൽ ഗാർസിയ മാർകേസ് ഒരു സാഹിത്യ ദൈവമാണ്; ദസ്തയെവ്സ്കിയും സാഹിത്യദൈവമാണ്.


യാഥാർത്ഥ്യം എന്ന ഭാവന


തബീഷ് ഖെയ്റും സെബാസ്റ്റ്യൻ ഡൂബിൾസ്കിയും ചേർന്നെഴുതിയ 'റീഡിങ് ലിറ്ററേച്ചർ ടുഡേ' എന്ന പുസ്തകം സാഹിത്യരചനയിലേക്ക്, പല ചർച്ചകളുടെ വെളിച്ചത്തിൽ, ഒരു വാതിൽ തുറക്കുകയാണ് .കവി തബീഷ് ഖെയ്ർ എഴുതിയ 'ലിറ്ററേച്ചർ ആൻഡ് ദ് ലിമിറ്റ്സ് ഓഫ് ലാംഗ്വേജ് :ആൻ എസ്സേ ഓൺ സൈലൻസസ് ആൻഡ് ഗാപ്സ് 'എന്ന ലേഖനമാണ് ആദ്യത്തേത് .പ്രമുഖ ഫ്രഞ്ച് നോവലിസ്റ്റ് സെബാസ്റ്റ്യൻ ഡൂബിൻസ്കിയുടെ 'ഇൻ ദ് മൈൻഡ് ഓഫ് ബൂർഷ്വാ റീഡർ' ഈ ഗ്രന്ഥത്തിലെ രണ്ടാമത്തെ ലേഖനമാണ്‌.


വായനക്കാരൻ്റെ മരണം, നിശബ്ദത,  യാഥാർത്ഥ്യം, ഭാഷ, മാന്ത്രികത ,കതാർസിസ് തുടങ്ങിയ വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. പുസ്തകത്തിൻ്റെ  ഒടുവിൽ ഇരുവരും തമ്മിലുള്ള സംഭാഷണവും വായിക്കാം .എഴുത്ത്, സത്യസന്ധമായി പറയുകയാണെങ്കിൽ യാഥാർത്ഥ്യമെന്ന അനുഭവത്തെ ചോദ്യം ചെയ്യുകയാണെന്ന ഡൂബിൻസ്കിയുടെ വാദത്തെ അനുകൂലിച്ചുകൊണ്ട് ഖെയ്ർ കൂട്ടിച്ചേർക്കുന്നു :(പേജ് 151) .

' കൃതിയിലെ യഥാർത്ഥ്യത്തെ നിർവ്വചിക്കാതിരിക്കാനാണ് നാം ശ്രമിക്കുക. എന്നാൽ ഭാഷയ്ക്ക് വെളിയിൽ അത് സംഭവിക്കുന്നത് തടയാൻ നമുക്കാവില്ല. നമ്മൾ എഴുതുമ്പോൾ ആ യഥാർത്ഥ്യത്തിലാണ്  പ്രവർത്തിക്കുന്നത്. യാഥാർത്ഥ്യത്തെക്കുറിച്ച്‌ എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ, അതിനെ ഭാഷയിലേക്ക് വലിച്ചിടുകയാണ് നാം  ചെയ്യുന്നത്; അതിനെ മറ്റെന്തോ ആക്കിത്തീർക്കുന്നു. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം ഭാഷകൊണ്ട് സൃഷ്ടിച്ചിട്ടുള്ളതാണ്. അതിനാൽ അത് ഭാഗികമായി കല്പിതമാണ് ' .


രമണൻ


ചങ്ങമ്പുഴയുടെ 'രമണൻ' ഒരു യാഥാർത്ഥ്യമാണോ ? അത് യാഥാർത്ഥ്യമാണെന്ന് കവി നിർവ്വചിച്ചിട്ടുണ്ടാവാം.എന്നാൽ അത്  ഭാഷയിലൂടെ നിർമ്മിക്കപ്പെട്ടതാണ്. ഭാഷയ്ക്ക് വെളിയിലും അതിനു  അസ്തിത്വമുണ്ട്. ഭാഷയുള്ളതുകൊണ്ടാണ് അത് യാഥാർഥ്യമായി നിർമ്മിക്കപ്പെടുന്നത്. ഭാഷയിൽ സ്വരൂപിക്കന്നതുമാത്രമാണ് നമുക്ക് ലഭിക്കുന്നത്.ഭാഷയിൽ  വരാത്തതോ?  അതുകൊണ്ട് രമണൻ ഒരു സാങ്കൽപ്പിക യാഥാർത്ഥ്യമാണ്. അതിൽ സന്ദിഗ്ദ്ധതയുടെ അപാരസൗന്ദര്യം അനുഭവിക്കാം. വായനക്കാരൻ ഈ കല്പിതകഥയ്ക്ക്  പുറത്തു, വിട്ടുപോയ ഇടങ്ങൾ പൂരിപ്പിക്കാനാണ് ഒരുമ്പെടുന്നത്‌. തകഴിയുടെ ചെല്ലപ്പനെ സേതുമാധവൻ തിരിച്ചറിയുന്നു. ഭാഷയ്ക്കു പുറത്ത് സേതുമാധവൻ മറ്റൊരു യാഥാർത്ഥ്യം തേടുന്നു.


ഉപനിഷത്തും മാജിക്കും


 നമ്മൾ കാണുന്ന വാസ്തവികതയുടെ  മാജിക്കൽ ഘടകം ബൃഹദാരണ്യകോപനിഷത്തിൽ വായിക്കാം. ബ്രാഹ്മണം രണ്ടിൽ മഹാതപസ്വിയായ യാജ്ഞവൽക്യനോട് ജനകമഹാരാജാവ് ഇപ്രകാരം ചോദിക്കുന്നു: അങ്ങ് ദേഹം വിട്ടുപോകുമ്പോൾ എവിടേക്കാണ്  എത്തിച്ചേരുക എന്ന്. ഉടനെ യാജ്ഞവൽക്യൻ പറയുന്നു ,അങ്ങ് എവിടേക്കാണ് പോകുന്നതെന്ന് താൻ വിവരിക്കാമെന്ന് . യാജ്ഞവൽക്യൻ്റെ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം:

 'വലത്തെ കണ്ണിലുള്ള പുരുഷനാണ് ഇന്ധൻ.ഇന്ധനെ പരോക്ഷമായി ഇന്ദ്രൻ എന്ന് വിളിക്കും. ദേവന്മാർക്ക് പ്രത്യക്ഷത്തേക്കാൾ പരോക്ഷമാണ് പ്രിയം. ഇടത്തെ കണ്ണിലുള്ള  രൂപം ഇന്ദ്രൻ്റെ പത്നിയായ വിരാട്ടാണ്. ഇവർ സംഗമിക്കുന്ന ഇടമാണ് ഹൃദയാകാശം. സിരകളിലെ രക്തമാണ് ഇവരുടെ അന്നം .ശരീരത്തിലെ നാഡികൾ ഹൃദയത്തിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ അന്നരസം ഒഴുകുന്നു. മുകളിലോട്ടുപോകുന്ന നാഡി ഇവരുടെ സഞ്ചാരപാതയാണ്. പ്രാജ്ഞനുമായി ( ലിംഗാത്മാവ് അഥവാ പ്രജ്ഞ) ഐക്യം സാധിക്കുന്ന ആളിനു  ചുറ്റുപാടുമുള്ള എല്ലാം പ്രാണങ്ങളാണ്. അതിനു നാശമില്ല. ഇതല്ല ,ഇതല്ല എന്ന് ആത്മാവ് മന്ത്രിച്ച് ,എല്ലാത്തിനെയും നിഷേധിച്ചുകൊണ്ട് ചെന്നുചേരുന്ന ഇടം ഇതാണ്' .


യാജ്ഞവല്ക്യൻ പറഞ്ഞതിൽ നിന്ന്  സ്വപ്നത്തിലും ജാഗ്രത്തിലുമുള്ള അവസ്ഥകൾ പരസ്പരം എങ്ങനെ സമന്വയിക്കപ്പെട്ടിരിക്കുന്നുവെന്ന്  മനസ്സിലാക്കാം. സ്വപ്നാവസ്ഥ എന്നത് സങ്കല്പവും ഭാവനയും ചിന്തയും അറിവുമെല്ലാം ചേർന്നതാണ്. ജാഗ്രത്ത് ഉണർന്നിരിക്കുന്ന അവസ്ഥയാണ്. അതിലാണ് നാം പൊതുവേ പറയുന്ന യാഥാർത്ഥ്യമുള്ളത് .എന്നാൽ യാഥാർത്ഥ്യത്തിലെ ചോർച്ചകൾ ,കുറവുകൾ ,അവ്യക്തതകൾ നമ്മൾ പരിഹരിക്കുന്നത്  സ്വപ്നാവസ്ഥയിലുടെയാണ്. പ്രണയം  നഷ്ടപ്പെടുന്ന ഒരുവൻ തൻ്റെ ജാഗ്രത്തിൽ നിന്ന് പ്രണയചേഷ്ടകളുടെ കാലത്തെ ഓർമ്മിച്ചുകൊണ്ട് സ്വപ്നത്തിലൂടെ അതിജീവിക്കുന്നു. ഇന്ദ്രൻ  യാഥാർത്ഥ്യം അഥവാ ജാഗ്രത്താണെങ്കിൽ ഇന്ദ്രാണി സ്വപ്നമാണ് .രണ്ടുപേരുമാണ് ഹൃദയാകാശത്തുള്ളത്. സ്വപ്നത്തിലും ജാഗ്രത്തിലും ലിംഗാത്മാവാണ് നിലനിർത്തുന്നത്. അതിനു വേണ്ടത് അന്നരസമാണ്. ലിംഗാത്മാവ് സ്വപ്നത്തിലും യാഥാർഥ്യത്തിലും മാറിമാറിവരുന്നു. അങ്ങനെ പ്രജ്ഞ നിലനിർത്തപ്പെടുന്നു.എങ്ങനെയാണ്  ശരീരത്തിൽ പ്രജ്ഞയുടെ ലീല സംഭവിക്കുന്നതെന്നാണ് യാജ്ഞവൽക്യൻ അറിയിക്കുന്നത്.ഇവിടെ യാഥാർത്ഥ്യവും മാജിക്കുമുണ്ട് .



ശരീരം ,ഒരു കളി


ശരീരവും അതിൻ്റെ അനുഭവങ്ങളും നമ്മൾ മനസ്സിലാക്കുന്നത് ലിംഗാത്മാവ് ,സ്വപ്നം, ജാഗ്രത്ത് എന്നീ അറിവുകളിലൂടെയാണ്. അങ്ങനെയും ഒരു പാഠമുണ്ട്. കണ്ണുകളിൽ സ്വപ്നവും ജാഗ്രത്തുമുണ്ടെന്നും അത് ഹൃദയത്തിലുള്ളതുകൊണ്ടാണ് മനുഷ്യൻ സൗന്ദര്യബോധമുള്ള ഒരു ജീവിയായിരിക്കുന്നതെന്നും ബോധ്യപ്പെട്ടാൽ നമ്മുടെ കലാസങ്കല്പം മാറില്ലേ? ശരീരം എത്ര സമ്മോഹനമായ, ദീപ്തമായ, സ്മരണാർഹമായ, പ്രസക്തമായ ഒരു കളിയിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാവും. ഈ മാജിക് എങ്ങനെ എഴുതും ?ഓരോ നിമിഷത്തിലും യാഥാർത്ഥ്യവും സ്വപ്നവും മാറിമറിയുന്നു.


സ്വപ്നവും യാഥാർത്ഥ്യവും സമന്വയിപ്പിക്കുന്ന മഹത്തായ സാഹിത്യം യാജ്ഞവൽക്യൻ്റെ സത്യാന്വേഷണപരമായ ആശയങ്ങളിൽ നിന്നല്ലേ ഉദയം ചെയ്യുന്നത്. ? ഒരു ബോർഹസ് കഥാലോകം ഇങ്ങനെയല്ലേ ഉണ്ടാകുന്നത് ?


തതീഷ് ഖെയ്ർ പറയുന്നത്, എഴുതുമ്പോൾ വസ്തുനിഷ്ഠതയും വ്യക്തിനിഷ്ഠതയും അപ്രത്യക്ഷമാകുന്നു വെന്നാണ്. എഴുതുമ്പോൾ ഭാഷയുടെ സങ്കീർണതകളിൽ നിന്ന് ഓടി മാറുകയല്ല വേണ്ടത്;അതിൽ മുഴുകുന്നതാണ് നല്ലത്. ഒരനുഭവം, മറ്റുള്ളവരെ വഞ്ചിക്കാതെ , എങ്ങനെ എങ്ങനെ കലയിൽ ആവിഷ്കരിക്കും?


പതിറ്റാണ്ടുകളായി എഴുതുന്ന ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കവിതകളിൽ സാരത്തെ തേടുന്ന ആത്മാവിനെയും ആത്മാവിനെ തേടുന്ന സാരത്തെയും കാണാം. വാഗർത്ഥം (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,ഏപ്രിൽ 17 ) എന്ന കവിത നോക്കൂ :

'ഉരുത്തിരിയുന്നുണ്ടൊരു

വാക്കെന്നുള്ളിൽ

അനാദികാലത്തിൻ

പ്രകാശരശ്മിപോൽ 

ജ്വലിക്കുന്നുണ്ടതിൽ

ഒരു സൂര്യൻ സ്വയം

തപിക്കുമാത്മാവിൻ വെളിച്ചമത്രയും

ഒരു വാക്കിന്നുള്ളിൽ

നിവർന്നു നിൽക്കുന്നു 

മഹാദ്രികൾ ,കൊടുംവനങ്ങൾ,

ദ്വീപുകൾ

അഗാധഗർത്തങ്ങൾ 

സമതലങ്ങളും ' .


കാലമുദ്രകൾ


1)ബിച്ചു തിരുമല  


മലയാളസിനിമയിൽ പാട്ടെഴുതി അമ്പതുവർഷം പൂർത്തിയാക്കിയ ബിച്ചു തിരുമലയെ എന്തിനു മറക്കണം? നീലജലാശയത്തിൽ, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു, വാകപ്പൂമരം ചൂടും, മൈനാകം കടലിൽ നിന്നുയരുന്നുവോ,ശ്രുതിയിൽ നിന്നുയരും , മിഴിയോരം നനഞ്ഞൊഴുകും, ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ  തുടങ്ങി എത്രയോ പാട്ടുകൾ !.



2)സെബാസ്റ്റ്യൻ 


ദീർഘകാലമായെഴുതുന്ന സെബാസ്റ്റ്യൻ്റെ പുതിയ കവിതാസമാഹാരമാണ് 'ഒരു ഒച്ചമാത്രം'. എന്നാൽ കവിത വെറും ഒച്ചയല്ല എന്ന് ബോധ്യമുള്ള കവിയാണ് സെബാസ്റ്റ്യൻ.



3)തോട്ടം രാജശേഖരൻ


നോവലിസ്റ്റ്  കെ. സുരേന്ദ്രൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തോട്ടം രാജശേഖരൻ എഴുതിയ ലേഖനം (പ്രഭാതരശ്മി ) ശ്രദ്ധേയമായി. മരണം ദുർബലം, ഗുരു തുടങ്ങിയ കനമുള്ള  നോവലുകളെഴുതിയ സുരേന്ദ്രൻ്റെ  'ദസ്തയെവ്സ്കിയുടെ കഥ' എന്ന കൃതി ഇപ്പോഴും ഉന്നതമായി ശേഷിക്കുന്നതായി ലേഖകൻ  അനുസ്മരിക്കുന്നു.



4)ബക്കർ മേത്തല


സാംസ്കാരിക പ്രവർത്തകനും കവിയുമായ ബക്കർ മേത്തലയുടെ 'ചാള ബ്രാൽ ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളെക്കുറിച്ച് ' എന്ന കവിതാസമാഹാരം പേരുകൊണ്ട് തന്നെ ശ്രദ്ധയാകർഷിക്കുകയാണ്.


5)സോമൻ കടലൂർ 


നവീന കവിതയിൽ ഇടപെട്ടും വിമർശിച്ചും ഇടം കണ്ടെത്തിയ കവിയാണ് സോമൻ കടലൂർ. അദ്ദേഹത്തിൻ്റെ ബൃഹത് സമാഹാരം (കടലൂർ കവിതകൾ ,പ്ളാവില ബുക്സ് ,വില :550) പുറത്തുവന്നിരിക്കുന്നു. പുതിയ കവിതയുടെ വ്യാഖ്യാതാവുമാണ് കടലൂർ.



വാക്കുകൾ 



1) സ്നേഹമാണ് ,ബുദ്ധിയല്ല, മരണത്തേക്കാൾ ശക്തമായിട്ടുള്ളത്.


തോമസ് മൻ ,

ജർമ്മൻ നോവലിസ്റ്റ് 



2)എല്ലാത്തിലും വെച്ച് ഏറ്റവും അഗാധവും സ്വാർത്ഥവുമായ കർമ്മം ലൈംഗികതയാണ്.


അയൻ റാന്ത് ,

റഷ്യൻ - അമെരിക്കൻ എഴുത്തുകാരി



3)ഒരാളുടെ ചിന്തകളുടെ ഗുണത്തിനനുസരിച്ചാണ് ജീവിതത്തിൽ സന്തോഷമുണ്ടാകുന്നത്.


മാർകസ് ഒറേലിയസ് ,

റോമൻ ചക്രവർത്തി


4)ഹൃദയത്തിൽ അഗാധമായ ദുഃഖം ഒളിപ്പിക്കുന്ന അസന്തുഷ്ടനായ വ്യക്തിയായിരിക്കും കവി.


സോറൻ കീർക്കഗോർ ,

ദാനിഷ് ചിന്തകൻ



5)സൗന്ദര്യം വർദ്ധിപ്പിക്കാൻ സന്തോഷമല്ലാതെ വേറൊരു സാമഗ്രിയില്ല .


മരിയ മിച്ചൽ ,

അമേരിക്കൻ നക്ഷത്രനിരീക്ഷക



 വായന



എം.ടി. വാസുദേവൻനായരുടെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ ചിന്തകളാണ് എ .ശ്യാംമോഹൻ എഴുതിയ 'എം .ടി ' (കലാപൂർണ്ണ, മാർച്ച് )എന്ന കഥയിലുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിങ്ങിൻ്റെ ഭാഗമായി താൻ തിരഞ്ഞെടുത്ത സ്ഥാപനത്തിൽ ചെല്ലുകയാണ് ഒരു വിദ്യാർത്ഥിനി. അവിടെ എം.ടി എന്ന ബോർഡ് കാണുന്നതോടെ അവൾ ഉത്സുകയാവുന്നു. തുടർന്നുള്ള  വിചാരമാണ് കഥയിലുടനീളം പരക്കുന്നത്. അവിടെ കണ്ടത്  മാനേജിങ് ട്രസ്റ്റി (എംടി ) യെ  ആയിരുന്നു . അമൃതം ഗമയയിലെ കുറുപ്പമ്മാവനെ പോലെ തോന്നിച്ച അദ്ദേഹത്തോട് ആരണ്യകത്തിലെ അമ്മിണിയായി സ്വയം സങ്കൽപ്പിച്ച ,കഥയിലെ നായികക്ക് നീരസം തോന്നി .പഞ്ചാഗ്നിയിലെ ഇന്ദിരയും മഞ്ഞിലെ വിമലയും ഒരു ചെറുപുഞ്ചിരിയിലെ കൃഷ്ണക്കുറുപ്പും  എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പെൺകുട്ടിയുമെല്ലാം കഥയിൽ മിന്നിമറയുന്നുണ്ട്. ഒരു ഭാഗം ഇങ്ങനെ: 'അമ്മിണിയെപ്പോലെ ചാടിത്തുള്ളി നടക്കാനും എല്ലാവരുമായും കൂട്ടുകൂടാനും കാടും കിളിയും കാട്ടാറും  ഒപ്പം കൂട്ടി കറങ്ങാനും ഞാൻ കൊതിച്ചു .കാണാൻ കൊള്ളാവുന്ന രണ്ടു ചെക്കന്മാരെയും ഞാൻ കാമിച്ചു.ഒരു നാൾ ഒരു മരത്തിനോടു മിണ്ടീം പറഞ്ഞും ഇരുന്നപ്പോഴാണ് ഞാൻ ജാനകിക്കുട്ടിയോട് അടുത്തത് ' .


എം.ടി.യുടെ സിനിമകളിലൂടെ കഥ പറയുന്ന രീതി കൗതുകകരമായി തോന്നി. പലരും ഒരേ രീതിയിൽ കഥ പറയുന്ന ഈ കാലത്ത് ഇത് ആശ്വാസമാണ് .



നജീബിനു വിഹിതം വേണം


 'പണ്ട് മണ്ണു ചുമന്ന, കക്ക വാരിയ  തീരത്ത് തന്നെ എത്തിയിരിക്കുന്നു. ഇനിയും അങ്ങനെ എന്തെങ്കിലും ജോലി ചെയ്യണം . പക്ഷേ ,ഇപ്പോൾ പഴയ ജോലിക്കൊന്നും സാധ്യതയില്ല. മണ്ണേറെയും കടൽ കൊണ്ടുപോയി. വാരാൻ നിരോധനവുമുണ്ട്‌. നജീബ് കുട്ടിയായിരുന്നപ്പോഴേ ഉമ്മയും ബാപ്പയും മരിച്ചതാണ്. സുഖമില്ലാത്ത പെങ്ങളെയും നോക്കാൻ ചുമതലയുണ്ട്‌'.ഇത് നജീബിൻ്റെ (കാദറിൻ്റെയും ജമീലയുടെയും മൈമുനയുടെയും നജീബ്,ഭാഷാപോഷിണി ,ഏപ്രിൽ )വാക്കുകളാണ് .ബെന്യാമിൻ 'ആടുജീവിതം' എഴുതിയത് ഈ പാവപ്പെട്ട നജീബിൻ്റെ  ഗൾഫ് ജീവിതത്തെ ആസ്പദമാക്കിയാണ്. ആടുജീവിതം വിറ്റ് നോവലിസ്റ്റ് ധാരാളം പണമുണ്ടാക്കി .എന്നാൽ നജീബ് ഇപ്പോഴും ദുരിതത്തിൽ കൈകാലിട്ടടിക്കുകയാണ്;നോവൽ പ്രസിദ്ധീകരിച്ച് പതിനഞ്ചു വർഷം കഴിഞ്ഞിട്ടും! . ഇത് അനീതിയല്ലേ? ആടുജീവിതത്തിൻ്റെ വിറ്റുവരവിൽ ഒരു വിഹിതം നജീബിനു അവകാശപ്പെട്ടതാണ്. മനുഷ്യത്വമല്ലേ അത്?. നജീബിനെക്കുറിച്ചു ഫീച്ചറെഴുതാൻ നടക്കുന്നവർ ഇതെങ്കിലും മനസ്സിലാക്കണം.ആടുജീവിതത്തിൻ്റെ പ്രസാധകർക്കെതിരെ നജീബ് കേസു കൊടുക്കുകയാണ് വേണ്ടത്. ഈ ചൂഷണം അനുവദിക്കരുത്. അല്ലെങ്കിൽ  തനിക്കു റോയൽറ്റിയായി കിട്ടുന്ന തുകയിൽ നിന്ന് ഒരു വിഹിതം ഇനിയെങ്കിലും ബെന്യാമിൻ നജീബിനു നല്കണം. ഒരു യഥാർത്ഥ എഴുത്തുകാരനാണെങ്കിൽ ഇതു നേരത്തേ ചെയ്തേനെ . നോവലെഴുതിയതുകൊണ്ട് എഴുത്തുകാരനാവില്ല; വകതിരിവും സാമൂഹ്യബോധവുമുള്ള 'റൈറ്റർ ലൈഫ് ' ഉണ്ടായാലേ എഴുത്തുകാരനാ വൂ.


ഉദയശങ്കറിൻ്റെ കഥ 


ഒരു കാൻസർബാധിതൻ്റെ  ഭീകരമായ രോഗ ,ആത്മീയ ,അസ്തിത്വപ്രശ്നങ്ങൾ തീവ്രമായി ആവിഷ്കരിച്ച ഉദയശങ്കറിൻ്റെ ' പ്രാണനിൽ വെള്ളകീറുന്നു '(കലാപൂർണ ,മാർച്ച്) ഗാഢമായ അനുഭവമായിരുന്നു. രോഗം ഒരാളെ സത്യങ്ങൾക്ക് അഭിമുഖം നിർത്തുകയാണ്. അതുവരെ കാണാത്ത ലോകമാണത്. കഥയിലെ ഒരു ഭാഗം ഇങ്ങനെ:

'വാക്കുകൾ ജഢമായിരിക്കുന്നു .അടരാനാവാതെ ഒരപശബ്ദം പുറത്തേക്ക് വഴുതുന്നു, കഴുത്തിൽ കുരുക്കിട്ടതു പോലെ. ഈ മുറി എത്രയോ പേരെ നരകത്തിൽ വകവരുത്തിയെന്ന് പറയാനാവില്ല. എൻ്റെ പിടച്ചിൽ പിതൃക്കൾ കാണുന്നണ്ടാവാം. ഹ്രസ്വവും  നിഗൂഢവുമായ നിശ്വാസങ്ങൾക്ക്  ഒർത്ഥവും സമ്മാനിച്ചിട്ടില്ല.  നിയോഗങ്ങളുടെ ഒരു ചീട്ട്  വിഫലതയുടെ തേങ്ങലുമായി കൊണ്ടു നടക്കുന്നു , അവസാനത്തെ ആരംഭത്തിനായി .ഈ കല്ലുകുപ്പയിൽ വിടുരുന്നത് എൻ്റെ കറുത്ത റോസാപ്പൂക്കളാണ്' .


രോഗിയായതിൻ്റെ ആത്മീയാനഭവമാണ് കഥാകൃത്ത് എഴുതുന്നത് .രോഗിയെ പുറത്തു നിന്നു നോക്കുന്നതിൻ്റെ ആഖ്യാനമല്ലിത്;രോഗിയുടെ ആന്തരിക ലോകമാണ് .


മലയാള കഥാലോകം സവിശേഷമായി ശ്രദ്ധിക്കേണ്ട കഥാകൃത്താണ് ഉദയശങ്കർ.മറ്റു കഥാകാരന്മാരെ പോലെയല്ല ഉദയശങ്കർ; അദ്ദേഹത്തിനു  ഭാഷയുണ്ട്.


Wednesday, April 7, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സ്വന്തം ചിന്ത, സ്വന്തം വായന-metrovartha, March, 2021

 അക്ഷരജാലകം 

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com


സ്വന്തം ചിന്ത ,സ്വന്തം വായന


'ഫ്ലവേഴ്സ് ഓഫ് ഈവിൾ' (തിന്മയുടെ പൂക്കൾ)എന്ന പേരിൽ ഫ്രഞ്ച് ഭാഷയിൽ ഒരു കവിതാസമാഹാരമുണ്ട്; പ്രമുഖനായ ചാൾസ് ബോദ്ലേർ എഴുതിയ കവിതകളാണ്. മരണം, പാപം ,ലൈംഗികത തുടങ്ങിയ വിഷയങ്ങൾ ബോദ്ലേർ തൻ്റെ സ്വാതന്ത്ര്യമുപയോഗിച്ച് കണ്ടുപിടിക്കുകയാണ് ചെയ്തത്.  ഈ പുസ്തകത്തിൻ്റെ പേരിൽ കവിക്കെതിരെ വലിയ ആക്ഷേപങ്ങൾ ഉയർന്നു.തുടർന്ന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ തിന്മയുടെ പൂക്കൾ എന്ന പ്രയോഗം ശ്രദ്ധിക്കപ്പെട്ടു .മനുഷ്യാവസ്ഥയുടെ നേർക്കുള്ള ഒരു പുതിയ നോട്ടമായി അതിനെ വിലയിരുത്താൻ ആളുണ്ടായി. സൗന്ദര്യം എവിടെ നിന്നും  സൃഷ്ടിക്കാം .തിന്മ പോലും അതിനു  സജ്ജമാണ് .തിന്മയിൽ നിന്ന് പൂക്കൾ ഉണ്ടാകാം. അതിൽ ഗന്ധവും ഉണ്ടാവും. സൗന്ദര്യം സൃഷ്ടിക്കുന്നതിന് കവി പരമ്പരാഗത മാർഗങ്ങൾ ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. സൗന്ദര്യം വെറുമൊരു നിർമ്മിതിയല്ല. ലക്ഷക്കണക്കിന് കവികൾ കാമുകിയെ നോക്കി 'നിൻ്റെ കണ്ണുകൾ താമരയുടെ ഇതളുകൾ പോലെ മനോഹരമാണ് ' എന്ന് പറഞ്ഞതുകൊണ്ട് താനും  പറയുന്നു എന്ന നിലപാട് ചീത്തയാണ്.  ലക്ഷക്കണക്കിനാളുകൾ ഉപയോഗിച്ച് നശിപ്പിച്ച ബിംബങ്ങളും ഭാഷയും വർജിക്കണമെന്നാണ് ബോദ്ലേർ പറഞ്ഞത്.അദ്ദേഹം ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു: കവികൾ ലഹരിയിൽ ഉന്മത്തരായിരിക്കണം.  അതിന് മദ്യം തന്നെ വേണമെന്നില്ല; കവിതയോ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ഗുണമോ ആയാലും മതി.ജീവിതത്തിൽ കാലത്തിൻ്റെ ഭാരം തോളിൽ അനുഭവപ്പെടാത്ത കവി തീർച്ചയായും ലഹരി ഉപയോഗിക്കണം. എന്നിട്ട് ഒരു  സന്ദർഭത്തിൽ ലഹരിയിൽ നിന്നുണരുമ്പോൾ കവിതയിൽ ജീവിക്കുക.


ഉള്ളിലെ രാജ്യം


 അപരിചിതമായ ജീവിതാനുഭവങ്ങൾ , അറപ്പുളവാക്കുന്ന സാഹചര്യങ്ങൾ ,നിന്ദ്യമായ സാമഗ്രികൾ തുടങ്ങിയവയെല്ലാം സൗന്ദര്യാവിഷ്കാരത്തിനു യോഗ്യമാണ്.  ഉപയോഗശൂന്യമായി ഉപേക്ഷിച്ചിട്ടിരിക്കുന്ന മോട്ടോർ കാർ പോലും സൗന്ദര്യനിർമ്മാണത്തിന്  ഉപയുക്തമാണ്. ഈ അനുഭവമാണ് ഭാഷ സൃഷ്ടിക്കുന്നത്.ഇതിൽ നിന്നാണ് വാക്കുകൾ ഉണ്ടാകേണ്ടത് ;വാക്കുകൾ ഇല്ലെങ്കിൽ അത് സൃഷ്ടിക്കുക തന്നെ വേണം. ഭാഷയിൽക്കൂടി അനുഭവങ്ങൾ ഒരു രൂപമാർജിക്കുകയാണ്.ഒരനുഭവത്തിലേക്ക് നാം എത്രമാത്രം ഇറങ്ങിച്ചെല്ലുന്നു എന്നതിനെ ആശ്രയിച്ചാണ് ഭാഷയുണ്ടാകുന്നത്.


എഴുത്തുകാർക്ക് രണ്ട് രാജ്യങ്ങളുണ്ടെന്ന് ജെർട്രൂഡ് സ്റ്റീൻ  പറഞ്ഞത് എത്രയോ ശരിയാണ്.  കരം അടയ്ക്കുകയും വോട്ട് കുത്തുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന നമ്മൾ ജീവിക്കുന്നത് ഒരു പൊതു ഇടത്തിലാണ്; ഇത് ഒരു രാജ്യം.എന്നാൽ മറ്റേ രാജ്യം കലാകാരൻ്റെ ഉള്ളിലാണ്. ആരും അറിയാതെ ഉള്ളിൽ കൊണ്ടു നടക്കുന്ന രാജ്യമാണത്. ഒരു സൗഹൃദ സംഭാഷണത്തിൽ പ്രമുഖ വിമർക നായ കെ.പി.അപ്പൻ ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞത് ഓർക്കുകയാണ്. സ്വന്തം ചിന്ത ,സ്വന്തം വായന എന്നിവ ഏത് ചുറ്റുപാടിലും ഒരു വ്യക്തിക്ക് ആരും അറിയാതെ കൊണ്ടുനടക്കാൻ കഴിയുമെന്നാണ് അപ്പൻ സൂചിപ്പിച്ചത്. കവികൾ ഈ ആന്തരിക രാജ്യത്തിലെ സുവിശേഷമാണ് എഴുതേണ്ടത്. അല്ലെങ്കിൽ കവിതകൾ സ്ഥൂലവും വികാരരഹിതവുമായി അധ:പതിക്കും.


ആഭ്യന്തര ജീവിതമില്ലാത്തവർ കവിത എഴുതിയതുകൊണ്ട് ഒരു പ്രയോജനവുമില്ല.ബോദ്ലേറുടെ ഇരുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ രണ്ടു കവിതകൾ (മലബാറിലെ യുവതിക്ക്, ഭൂ ദൃശ്യം, ), വി. ആർ. സന്തോഷ്  പരിഭാഷപ്പെടുത്തിയത് (മാധ്യമം ആഴ്ചപ്പതിപ്പ് ഏപ്രിൽ 5) , ശ്രമം നല്ലതാണെങ്കിലും വിജയിച്ചില്ല .ബോദ്ലേറെ ഉണ്ണുനീലിസന്ദേശത്തിലേക്ക് കൊണ്ടു പോകരുത്. വാക്കുകളുടെ അർത്ഥം പകർത്തിവച്ചാൽ പരിഭാഷയാകില്ല. വാക്കുകളുടെ അടിയിലെ വികാരവും സംസ്കാരവും അനുഭവത്തിൻ്റെ നിറവും ഉൾക്കൊള്ളണം. പരിഭാഷ ചെയ്യപ്പെട്ട കവിതയിലെ ഈ വരികൾ നോക്കൂ:


'നിൻ്റെ വൈദേശിക 

ചാരുതയാർന്ന 

സുഗന്ധം വില്ക്കാൻ

ഞങ്ങളുടെ മലിനമായ പുകമഞ്ഞിൽ

നിൻ്റെ വ്യാകുല നേത്രങ്ങളാൽ

തേടുന്നുവോ

വിദൂരമായ തെങ്ങുകളുടെ 

ശോഷിച്ച പ്രേതങ്ങളെ ! '


ഈ വരികളിൽ ബോദ്ലേറില്ല; അദ്ദേഹത്തിൻ്റെ അസ്ഥികൂടമാണുള്ളത്. നേത്രങ്ങളാൽ തേടുന്നുവോ എന്നൊക്കെ എഴുതുന്നത് വൃത്തികേടാണ്.


വാക്കുകൾക്കുള്ളിലെ നാടകം


ടോണി മോറിസൺ പറഞ്ഞു , ഭാഷ ഉപയോഗിക്കുമ്പോൾ അത് വെറും വാക്കുകളായല്ല നിൽക്കുന്നത്; വാക്കുകൾ സ്വയം ഒരു  സംഭവമാകുകയാണ്. നമ്മുടെ അനുവാദമില്ലെങ്കിലും വാക്കുകൾക്ക് സ്വന്തം ജീവിതനാടകത്തെ ജീവിപ്പിക്കാനാവും. കവിത ആന്തരിക ലോകത്തിൻ്റെ വ്യവസ്ഥയാണെന്ന് കനേഡിയൻ കവി ലിയോണാർഡ് കോഹൻ ചൂണ്ടിക്കാണിച്ചത് ഇവിടെ പ്രസക്തമാവുകയാണ്. തൻ്റെ അലങ്കോലങ്ങളെയും നിരാശകളെയും  ദുഃഖങ്ങളെയും ഏതോ ആത്മീയത വന്നുമൂടുകയാണെന്ന് കോഹൻ എഴുതിയത് ഈ ആന്തരിക ജീവിതത്തെ തുറന്നുകാണിക്കുന്നു. സാമ്പ്രദായിക മതമോ ആത്മീയതയോ അല്ല ഇവിടെ വിവക്ഷ. അകം കാഴ്ചകളുടെ ഏകാന്തവും ദൈവികവും സൗന്ദര്യാത്മകവുമായ ഒരു തലമാണിത്.


പ്രദീപ് രാമനാട്ടുകര എഴുതിയ 'പന്തുകളുടെ കളി ' (മാധ്യമം ,മാർച്ച് 29 ) യിലെ  ഈ വരികൾ നോക്കാം:


 'എത്ര തോറ്റാലും 

കളിക്കണമെന്ന നിയമത്തിനെ തീക്കൊള്ളികൊണ്ട് തോൽപ്പിച്ച

പ്രഭാകരൻ

കെട്ടിമേയാത്ത പുരയുടെ അവസാനത്തെ ഓർമ്മകൾ 

ഒറ്റക്കുതിപ്പിൽ 

ഹെഡ് ചെയ്യും'.


ദരിദ്രനായ ഒരു ഫുട്ബോൾ കളിക്കാരൻ തൻ്റെ ഹെഡിൽ അയാളുടെ ഭൂതകാലത്തെ മുഴുവൻ അവിടെ ഉപേക്ഷിക്കുകയാണെന്ന് കവി പറഞ്ഞിരിക്കുന്നത് വേറൊരു ഭാഷയിലാണ്.


ഒരു നോട്ടം


എൽസ നീലിമ മാത്യു എഴുതിയ 'നിലക്കണ്ണാടി'( എഴുത്ത്, ഒക്ടോബർ) എന്ന കവിതയിലെ വരികളിൽ വാക്കുകൾക്കുള്ളിലെ പറയപ്പെടാത്ത സത്യം ആവിഷ്കരിക്കാനാണ് ശ്രമം. 


'എല്ലാവരും എന്നെ നോക്കാറുണ്ട്. എന്നെക്കാണാനല്ല;

എന്നിൽ തെളിയുന്ന 

അവരെത്തന്നെ കാണാൻ അവനവനിലേക്ക് നോക്കാൻ അറിയാത്തവർക്ക് 

അവരെന്താണെന്ന് 

കാണിച്ചു കൊടുത്ത്

ഒന്നും മിണ്ടാതെ 

ഒരു കാഴ്ചക്കാരി മാത്രമായി 

ഞാനിങ്ങനെ....'


നോട്ടം ആ വാക്ക് മാത്രമല്ല;അതിനുള്ളിൽ മനുഷ്യാവസ്ഥയുടെ ദുരന്തനാടകമുണ്ട്. സ്നേഹിക്കുന്നത് നമ്മെത്തന്നെയല്ലേ ?


പി.ബി.ഋഷികേശൻ്റെ കവിതകളെപ്പറ്റി സിജി.വി.എസ് എഴുതിയ  'കവിതയുടെ കാലിഡോസ്കോപ്പിലൂടെ കാലദർശനം' (മലയാളം മാർച്ച് 29) എന്ന ലേഖനം ഈ സന്ദർഭത്തിൽ  പരാമർശിക്കേണ്ടതുണ്ട്. മരണത്തെ ഹൃദ്യമായി ആവിഷ്കരിക്കുന്നതിൽ ഋഷികേശനു പ്രത്യേക സിദ്ധിയുണ്ട്.


'പറക്കാൻ കഴിയുക

പക്ഷിയാവുക ,യില -

ത്തളിരാവുക,യതിൽ

സൂക്ഷ്മജീവിയാവുക, 

ജീവനാളമാവുക വീണ്ടും '


കടൽ പോലെ മറവി


ഈ ജന്മപരമ്പരകളിൽ നാമോരുത്തരും നിസ്സഹായമായി തുഴയുകയാണ്. മൃത്യുവിൻ്റെയും ജനനത്തിൻ്റെയും ഇടയിലുള്ള അറിവുകൾ വാസ്തവത്തിൽ ,ഈ പ്രാപഞ്ചിക മഹാകാലത്തിൽ ,യാതൊരു അർത്ഥവും നേടുന്നില്ല .പൊരുളുകളാണെന്ന് നാം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഓരോന്നും കടൽപോലെ  വിസ്തൃതമായ മറവിയുടെ വലയ്ക്കുള്ളിൽ നിരാസ്പദമായിരിക്കുകയാണ്.ഇവിടെ കവി ജീവനാളമാവാൻ കൊതിക്കുന്നുണ്ടെങ്കിൽ പ്രപഞ്ച ലീലയിൽ ഒരു കണമായി തുടരാനുള്ള ആഗ്രഹമാണ് .


അമെരിക്കൻ കവി ഓഗ്ഡൺ നാഷ് എഴുതിയ 'എൻ്റെ വാലൻ്റൈന് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 3) (പരിഭാഷ: ലോപ) എന്ന കവിതയും   അന്തരംഗസുവിശേഷത്തെ വാക്കുകളിലൂടെ രൂപപ്പെടുത്തുന്നതിൻ്റെ ചിത്രമാണ് നല്കുന്നത്. 


'നിന്നെ ഞാൻ സ്നേഹിക്കുന്നു , താറാവിനൊരേടത്ത് 

നീന്തിയെത്തുവാനായി 

ക്കഴിയുന്നതിലേറെ 

നിത്യവുമൊരേ മട്ടു 

തുടരും ചീട്ടിൻകളി -

മടുക്കുന്നതിലേറെ.

പല്ലുവേദനകൊണ്ട് പിടഞ്ഞു -

പിടഞ്ഞൊരാൾ പുളയുന്നതിലേറെ കപ്പിത്താൻ കടലിനെ 

വെറുക്കുന്നതിലേറെ '.


പ്രണയത്തെ ഉൾക്കൊള്ളാൻ


ഇവിടെയും കവി വാക്കുകൾ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യൻ വാക്കിൻ്റെ യഥാർത്ഥ അർത്ഥം അറിയാനും അത് ഉറപ്പിക്കാനുമാണ് പാടുപെടുന്നത്. തൻ്റെ പ്രണയം ഇല്ലാതായെങ്കിലോ എന്ന് ഭയമുള്ളതുകൊണ്ടാണ് ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പറയേണ്ടി വരുന്നത്.ഈ വാക്കുകൾക്ക് പ്രണയത്തെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ വാക്കുകൾ നിസ്സഹായമാണ്. യഥാർത്ഥത്തിലുള്ളത്  വാക്കുകൾക്കിടയിൽ എവിടെയോ ഉണ്ടാകാം. അതിനു സ്ഥിരതയില്ല .


ദൈവം ഒരു കെണി ഒപ്പിച്ചിരിക്കയാണ്.  ആവശ്യമുള്ളത് , യോഗ്യമായത് , ഇഷ്ടമുള്ളത് മുന്നിൽ വച്ചുതന്നാലും നമ്മളത് സ്വീകരിക്കില്ല. വേണ്ട പോലെയല്ല ക്രമീകരിച്ചത്, പ്രദർശിപ്പിച്ചത് എന്നെല്ലാം പരാതി പറയും .ആഹ്ലാദം കിട്ടുമായിരുന്ന  സന്ദർഭങ്ങളെല്ലാം, ഈ കെണിയിൽപ്പെട്ടതിൻ്റെ ഫലമായി നഷ്ടപ്പെടുത്തിക്കളയുന്നു. യുക്തിയില്ലാതെ നിശ്ശബ്ദത പാലിച്ചും  നഷ്ടപ്പെടുത്തിയും അകന്നിരുന്നും  ജീവിതം അർത്ഥശൂന്യമാക്കാൻ മുൻകൈയെടുക്കുന്നു.


ചെറുപ്പമായിരിക്കാൻ ഒരിക്കലേ  കഴിയൂ; എന്നാൽ എത്ര കാലം വേണമെങ്കിലും അപക്വമായി തുടരാനാവുമെന്ന ഓഗ്ഡൺ നാഷിൻ്റെ വാക്കുകൾ ആർക്കും പ്രചോദനമാകേണ്ടതാണ്.


വാക്കുകൾ 


1)എനിക്ക് കോമഡി രംഗമൊരുക്കാൻ ഒരു പാർക്കും ഒരു പോലീസുകാരനും  സുന്ദരിയായ ഒരു പെണ്ണും ഉണ്ടായാൽ മതി.


ചാർളി ചാപ്ലിൻ,

ഇംഗ്ലീഷ് ചലച്ചിത്രകാരൻ


2)നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആരോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു .നിർഭാഗ്യകരമെന്നു പറയട്ടെ, അത് സർക്കാരാണ്.


വൂഡി അല്ലൻ,

അമെരിക്കൻ ചലച്ചിത്രകാരൻ


3)നിങ്ങളുടെ ശത്രു ഒരു തെറ്റു ചെയ്യുമ്പോൾ അവനെ തടസ്സപ്പെടുത്തരുത്.


നെപ്പോളിയൻ ബോണപ്പാർട്ട്,

ഫ്രഞ്ച് ചക്രവർത്തി


4)ചലച്ചിത്രം ഒരു കഥയെക്കാൾ സംഗീതമായാണ് അനുഭവപ്പെടേണ്ടത്. മാനസികാവസ്ഥകളുടെയും വികാരങ്ങളുടെയും ഒരു മുന്നേറ്റമാണത്. അതിൻ്റെ പ്രമേയവും അർത്ഥവുമെല്ലാം പിന്നീടാണ് പ്രസക്തമാകുന്നത്.


സ്റ്റാൻലി കുബ്രിക്ക് ,

അമെരിക്കൻ ചലച്ചിത്രകാരൻ


5)ലോകം എല്ലാം തികഞ്ഞതല്ലാത്തതുകൊണ്ടാണ് ഒരു കലാകാരനു പ്രസക്തിയുണ്ടാകുന്നത്. ലോകം പൂർണമായാൽ പിന്നെ കലയില്ല. ആളുകൾ കലയിലൂടെ സന്തോഷം തേടാൻ ശ്രമിക്കുകയില്ല.


ആന്ദ്രേ തർക്കോവ്സ്കി ,

റഷ്യൻ ചലച്ചിത്രകാരൻ


കാലമുദ്രകൾ 


1)വി. പി. ശിവകുമാർ 


വി.പി.ശിവകുമാർ ശരിക്കും കഥയിലെ  ജീനിയസ് ആയിരുന്നു.മന്ത് , പന്ത്രണ്ടാം മണിക്കൂർ ,രാത്രി ,മൂന്നു കഥാപാത്രങ്ങൾ ,യക്ഷി തുടങ്ങിയ കഥകൾ വായിച്ചാൽ ഇത് ബോധ്യപ്പെടും. അദ്ദേഹത്തിന് പിന്തുടർച്ചക്കാരില്ല.


2)വി.ടി.വാസുദേവൻ


സാമൂഹ്യവിപ്ലവകാരിയായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികത്തിൽ മകൻ വി.ടി.വാസുദേവൻ ഇങ്ങനെ എഴുതുന്നു: മനുഷ്യപ്രകൃതിയെ കെട്ടിവിരയുന്ന ആചാരങ്ങളുടെ ചങ്ങല എത്രതന്നെ പുരാതനവും പാവനവും  ദിവ്യവുമായിരുന്നാലും ,അബലകളായ അന്തർജനങ്ങൾക്ക് പൊട്ടിച്ചെറിഞ്ഞ് പുറത്തുചാടാനും ജന്മാവകാശങ്ങൾ സംരക്ഷിക്കാനും ശിരസ്സുയർത്താനും കഴിയണമെന്ന് അച്ഛൻ ആശിച്ചിരുന്നു.


3) പി.എ.ദിവാകരൻ


കഥാകാരി രാജലക്ഷ്മിയുടെ ശിഷ്യനും കഥാകാരി മാനസിയുടെ ജേഷ്ഠസഹോദരനുമായ കഥാകൃത്ത് പി.എ.ദിവാകരൻ സംവിധായകൻ അരവിന്ദനെ അനുസ്മരിച്ചുകൊണ്ടെഴുതിയ  ലേഖനം പുതുമയുള്ളതായിരുന്നു. ദിവാകരൻ്റെ തിരക്കഥയിൽ അരവിന്ദൻ ഒരു സിനിമ ആലോചിച്ചു വരുകയായിരുന്നു; അതിനിടയിലായിരുന്നു അന്ത്യം.


4)ബിജു കാഞ്ഞങ്ങാട്


ചിത്രകലയുമായി ആത്മൈക്യം സ്ഥാപിക്കുന്ന കവിതകളാണ് ബിജു കാഞ്ഞങ്ങാട് എഴുതുന്നത്. അദ്ദേഹത്തിൻ്റെ  'നിന്നോട് സംസാരിച്ചു വൈകിയേറെ ' എന്ന കവിതയിൽ (കലാപൂർണ)ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗിൻ്റെ ഛായാചിത്രങ്ങളാണ് വിഷയം. മൂളിപ്പാട്ടു പോലും പാടാത്ത വാൻഗോഗ് നിറങ്ങളുടെ ക്രമത്തിലേക്ക്  സംഗീതത്തെ മാറ്റിപ്പാർപ്പിച്ചുവെന്ന് കവി കുറിക്കുന്നു.


5)വിശ്വമംഗലം സുന്ദരേശൻ


വെറുപ്പോ പകയോ നീരസമോ തീണ്ടാത്ത ശുദ്ധകവിയാണ് വിശ്വമംഗലം സുന്ദരേശൻ. അദ്ദേഹത്തിൻ്റെ ' നമ്മളുകൊയ്യും വയലെല്ലാം ' എന്ന സമാഹാരം (പ്രഭാത് ) പുറത്തുവന്നിരിക്കുന്നു. സാമൂഹ്യ,രാഷ്ട്രീയ നീതിയിലധിഷ്ഠിതമായ വീക്ഷണങ്ങളാണ് സുന്ദരേശൻ്റെ  കവിതകളെ നിറയ്ക്കുന്നത്‌.


വായന


സുനിൽ പി. ഇളയിടം തനിക്ക് ധാരാളം ശത്രുക്കളുണ്ടെന്ന് തട്ടിവിട്ടിരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 10) സംഘപരിവാർ, ഇസ്ലാമിസ്റ്റുകൾ, ഉത്തരാധുനികർ , യുക്തിവാദികൾ സ്വത്വരാഷ്ട്രീയക്കാർ തുടങ്ങിയവരൊക്കെ ശത്രുക്കളാണത്രേ! . മാത്രമല്ല, അദ്ദേഹം അതിനെ 'അസൂയാവഹമായ ശത്രുനിര ' എന്ന് വിശേഷിപ്പിച്ചു പുളകം കൊള്ളുകയാണ്! .ഇതൊക്കെ സുനിലിനു വെറുതെ തോന്നുന്നതാണ്.സുനിലിനെ ശത്രുവാക്കേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. ഒരു ശരാശരി കോളജ് അധ്യാപകനു അസാധ്യമായതൊന്നും  സുനിൽ ചെയ്യുന്നില്ല. സുനിലിൻ്റെ യൂട്യൂബ് വീഡിയോകളും പരിപാടികളുമെല്ലാം പാർട്ടി പിന്തുണയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. അതുകൊണ്ടുതന്നെ സുനിലിനു  യാതൊരു സ്വാതന്ത്ര്യവുമില്ല. പാർട്ടിയുടെ പിന്തുണയിൽ വേദികൾ കിട്ടുന്നു;പത്രങ്ങളിൽ ഇടം കിട്ടുന്നു. ഇത് ലജ്ജാകരമല്ലേ ? ഒരു സ്വതന്ത്ര ബുദ്ധിയാവുന്നിടത്താണ് സാംസ്കാരിക പ്രവർത്തനം അർത്ഥവത്താകുന്നത്.


ശബരിമലയെ കേന്ദ്രീകരിച്ചും  ഹിന്ദുക്കളെ ആക്ഷേപിച്ചുമാണ്  സുനിലിൻ്റെ പ്രസംഗങ്ങൾ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടത്.അതാകട്ടെ കൃത്രിമമായി നേടിയ പ്രചാരമാണ്. പ്രസംഗം ഷൂട്ട് ചെയ്ത്  യൂട്യൂബിലിട്ടു.അത് പ്രചരിപ്പിക്കുന്നവർ ആരായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പ്രസംഗം യുട്യൂബിലിടാൻ ബോധപൂർവ്വമായ ശ്രമം നടന്നു.അതുകൊണ്ടാണ് പ്രചരിപ്പിക്കപ്പെട്ടത്. സ്വാഭാവികമായി പ്രസംഗങ്ങൾ യുട്യൂബിൽ വരുകയില്ല. അങ്ങനെ വന്നിരുന്നെങ്കിൽ സുകുമാർ അഴീക്കോട് ,എം.എൻ.വിജയൻ തുടങ്ങിയവരുടെ പതിനായിരം  പ്രസംഗങ്ങളെങ്കിലും യൂട്യൂബിൽ കണ്ടേനെ .അങ്ങനെ സംഭവിച്ചില്ലല്ലോ.


സുനിലിനു വ്യത്യസ്തമായ ഒരു ചിന്തയുമില്ല. പലരും പറഞ്ഞതു ഉദ്ധരിക്കുന്നത് കാണാം. അതാകട്ടെ ,സ്വന്തം ചിന്തയുടെ അഭാവത്തിൽ പൊങ്ങുതടികളായി ശേഷിക്കുകയാണ്. സമകാല ധൈഷണികജീവിതത്തെ സ്വാധീനിക്കുന്ന ഒരാലോചനയും സുനിലിൻ്റെ പക്കലില്ല .പക്ഷേ, തനിക്ക് ശത്രുക്കളുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ആഹ്ളാദിക്കുകയാണ്! .


പണിക്കരുടെ കഥ 


ജി. എൻ. പണിക്കർ തൻ്റെ 'വളരെ ചെറിയ ഒരുപകാരം ' എന്ന കഥ (1980) എം. മുകുന്ദൻ്റെ 'ഡൽഹി 81 ' (1981)എന്ന കഥയ്ക്ക് പ്രേരണയായിട്ടുണ്ടെന്ന് സമർത്ഥിക്കുന്ന ലേഖനമാണ് 'വളരെ ചെറിയ ഒരുപകാര 'ത്തിൻ്റെ പേരിൽ ' ( സാഹിത്യവിമർശം, ഏപ്രിൽ ).


പണിക്കരുടെ കഥയിൽ, തിരുവനന്തപുരത്ത് സമ്പന്നരായ ഏതാനും യുവാക്കൾ ഒരു പാവപ്പെട്ട യുവതിയുടെ വീട്ടിൽ കയറി അവരെ ബലാത്സംഗം ചെയ്യുന്നതും ഒരു വൃദ്ധനെ അടിച്ചുകൊല്ലുന്നതുമാണ് വിഷയം. സംഭവം നടക്കുമ്പോൾ ആ പ്രദേശത്തെ ധനികരും പരിഷ്കാരികളുമായ താമസക്കാരെല്ലാം അത് വീടിനുള്ളിൽ നിന്ന് കണ്ടുരസിക്കുകയായിരുന്നു.മുകുന്ദൻ്റെ കഥയിൽ, ഭർത്താവിനും കുഞ്ഞിനുമൊപ്പം ദൽഹിത്തിലെത്തിയ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതാണ് വിവരിക്കുന്നത്. അവളെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഗുണ്ടകൾ ബലാത്സംഗം ചെയ്യുകയാണ്. ഈ സംഭവം കണ്ട ഡൽഹിയിലെ ചില പ്രമാണിമാർ വീട്ടിനുള്ളിലിരുന്ന് നോക്കിരസിക്കുകയായിരുന്നു.പണിക്കർ ലേഖനത്തിൽ സൂചന തരുന്നത് തൻ്റെ കഥയെ അനുകരിച്ചാണ് മുകുന്ദൻ കഥയെഴുതിയതെന്നാണ്. രണ്ടു കഥയും വായിച്ചിട്ട് അഭിപ്രായം പറയണമെന്നാണ് പണിക്കർ അഭ്യർത്ഥിക്കുന്നത്.