Thursday, October 8, 2020

അക്ഷരജാലകം/എം കെ ഹരികുമാർ / റെഡിമെയ്ഡ് സാമൂഹ്യബോധം /metrovartha /5-10-2020

ഇന്നത്തെ മനുഷ്യരുടെ ആത്മീയ പ്രശ്നങ്ങൾ നമ്മുടെ കഥകളിൽ അപഗ്രഥിക്കപ്പെടുന്നില്ലെന്ന്  തുറന്നു പറയട്ടെ. വളരെ പ്രശസ്തരായവർ സ്വയം അനുകരിക്കുന്നതല്ലാതെ ലോകത്തെ കാണുന്നില്ല .സ്വന്തം ഭൂതകാലത്തിൻ്റെ ആവർത്തന വിരസമായ പ്രമേയങ്ങളിൽ ആഴ്ന്നു കിടക്കുകയാണ്. ചിലർക്ക് അസ്തിത്വങ്ങളൊന്നുമില്ല; താത്കാലിക രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമേയുള്ളു.

പ്രണയിച്ച്  എങ്ങനെയെങ്കിലും വിവാഹം കഴിക്കണമെന്ന ചിന്തയിൽ ലോകജീവിതത്തിൻ്റെ ലക്ഷ്യവും മാർഗവും ബന്ധിക്കുന്ന എഴുത്തുകാർ എപ്പോഴുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നരേന്ദ്രപ്രസാദ് ഈ ചോദ്യമുന്നയിച്ചു. പ്രണയിക്കുന്നവർ എന്തിനാണ് വിവാഹം കഴിച്ച് അത് അവസാനിപ്പിക്കുന്നത് ?എന്തുകൊണ്ട് പ്രണയത്തിൽ തന്നെ തുടരാനാവുന്നില്ല. പ്രണയിക്കാൻ ഭയമാണോ ? 


വിവാഹജീവിതം ഇന്ന് വളരെ സംഘർഷഭരിതമെങ്കിലും മുൻകൂട്ടി അനുവദിച്ചു കിട്ടിയ ഒരു വ്യവസ്ഥയാണ്.ഒരു സാമൂഹിക സ്ഥാപനമാണത്. വ്യക്തികൾക്ക് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല .ഭംഗിയുള്ള മുറ്റമുണ്ടാക്കുന്നതിലും ആകർഷകമായ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിലും ഒതുങ്ങിപ്പോകുകയാണ് വിവാഹിതരുടെ സർഗാത്മകത .


പ്രണയത്തിനു അവിടെ ഒരു സാധ്യതയുമില്ല; വായനയോ ചിന്തയോ പലപ്പോഴും അസാധ്യമാവുകയാണ്. വീട് ഒരു ഉത്തര- ഉത്തരാധുനികമായ റിലേ സ്റ്റേഷനായി മാറുന്നു. പൂർവ്വകാല സുഹൃത്തുക്കളെപ്പോലും ഉൾക്കൊള്ളാനാവാത്ത വിധം വീട് അടഞ്ഞു പോവുകയാണ്.വീടിൻ്റെ മുന്നിലെ മതിൽ വെറുമൊരു മതിലല്ല ;അത് ഭൂതകാലത്ത് നിന്ന് എന്നേക്കുമായി വേർപെട്ടു അല്ലെങ്കിൽ വിച്ഛേദിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഭിത്തിയാണത്. അത് മനുഷ്യചിന്തയിലെ അന്യവത്ക്കരണത്തിൻ്റെയും ഭ്രമാത്മകമായ ഏകാന്തതയുടെയും ചൈനീസ് വൻമതിലാണ്. ആ മതിൽ  പണിതിരിക്കുന്നത് മണ്ണിലാണെന്ന് വിശ്വസിക്കാൻ എൻ്റെ നിഷ്കളങ്കത  അനുവദിക്കുന്നില്ല; മറിച്ച് അത് വിവാഹിതരുടെ മനസ്സുകൾക്കുള്ളിലാണ്. ഈ പ്രത്യേക സംവിധാനത്തിൽ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനസമ്പാദനത്തിനു ഇടം കുറവാണ്. എന്നാൽ കുടുംബത്തെ നമുക്ക് ഉപേക്ഷിക്കാനാവില്ല. അപ്പോൾ മനസ് എന്ന വസ്തു ഉപയോഗിച്ച് ജ്ഞാനം തേടാൻ എഴുത്തുകാരൻ സ്വയം നിശ്ചയിക്കേണ്ടതുണ്ട്. അത് എഴുത്തുകാർ ഇന്ന് തേടുന്നില്ല. ക്ളീഷേകളുടെ ഒരു വൻ പ്രവാഹമാണിപ്പോൾ കാണുന്നത്. ദാർശനികമായ യാതൊരു അലട്ടലുകളുമില്ല.ജോർജ് ഓണക്കൂറിൻ്റെ 'എനിക്ക് എന്നെ ഇഷ്ടമാണ് ' (ദീപിക വാർഷികപ്പതിപ്പ്) എന്ന കഥയിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു:

''അപ്പോൾ ഭാവിയിലെ ഐ.എ.എസ് രാജകുമാരനാണ് എൻ്റെ ഡ്രൈവിംഗ് സീറ്റിനരികിൽ " - മായ ചിരിച്ചു.


വാക്കുകളുടെ അർത്ഥമറിയാത്ത കുട്ടിയെപ്പോലെ മിഴിച്ചിരുന്നു.


" ജീവിതത്തിൽ എന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമോ ?"


"ഞാൻ അപകടകാരിയായ യാത്രക്കാരനാണ് " .


"നല്ല ഒരാൾ നയിക്കാനും കാര്യങ്ങൾ നിയന്ത്രിക്കാനുമുണ്ടാകുമ്പോൾ എല്ലാം ശരിയാകും" .


എല്ലാം ശുഭം!

ഈ കഥയിൽ ,ഇവിടെ ,ചർച്ച ചെയ്യുന്നത് അവരുടെ വിവാഹമാണ്. ഓണക്കൂറിൻ്റെ കുടുംബസങ്കല്പം വ്യക്തമായിക്കഴിഞ്ഞു. അവിടെ നിയന്ത്രണങ്ങൾ തുടങ്ങിക്കഴിഞ്ഞു.പഠിക്കുന്ന സമയത്ത് ഉള്ളിൽ പ്രണയമായിരുന്നു. അന്ന് പറഞ്ഞില്ല. ഇപ്പോൾ പ്രേമത്തിലേക്ക് അനായാസം കാറോടിച്ച് പോകുന്നു. ഇങ്ങനെയുള്ള  പ്രശ്നങ്ങൾ മാത്രമാണോ ഇന്നത്തെ ഒരു യുവതിയും യുവാവും നേരിടുന്നത് ? അവർക്ക് വേറെ  ആകുലതകൾ ഒന്നുമില്ലത്രേ. അവർ ഒത്തുചേർന്ന് വിവാഹിതരായാൽ ,അതോടെ എല്ലാം ശുഭമാകും! ചില സിനിമകളുടെ ഒടുവിൽ ശുഭം എന്ന് എഴുതിക്കാണിക്കുന്നത് കാണുമ്പോഴാണ് ചങ്കിടിപ്പ് കൂടുന്നത്. എല്ലാം ശുഭമല്ലെന്നും ,അതിനു വിപരീതമായി  നൂറുകൂട്ടം ചിന്താക്കുഴപ്പങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും വ്യഥകളുമാണ് ബാക്കിയാവുന്നത് എന്നും   മനസിലാക്കുന്നതിനാൽ തല താഴ്ത്തിയാവും തീയേറ്റിൽ നിന്ന് പുറത്തിറങ്ങുക. പരിചയമുള്ളവരെ കണ്ടാൽപ്പോലും അപ്പോൾ മിണ്ടാൻ തോന്നില്ല.


ഭയം ,രോഗം ,വാർദ്ധക്യം ,മരണം തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇന്ന് പലരെയും അലട്ടുന്നില്ല. ഇസാക്ക് ബാഷെവിസ് സിംഗർ ,ആൽബേർ കമ്യൂ ,കാഫ്ക ,ക്ളാരിയോ ലിസ്പെക്ടർ തുടങ്ങിയവരുടെ സാഹിത്യപരവും  അസ്തിത്വപരവുമായ പ്രശ്‌നങ്ങൾ ഉൾക്കൊള്ളാതെ ഇനി കഥയെഴുതുന്നത് തന്നെ ശരിയല്ല. നമ്മുടെ ജീവിതത്തിൻ്റെ കേന്ദ്രം മാറിയെന്ന യാഥാർത്ഥ്യം സ്വയം ബോധ്യപ്പെടുന്നിടത്താണ് ഇനി സാഹിത്യരചന അർത്ഥവത്താകുന്നത്.


ഹൈൻറിച്ച് ബോൽ പറഞ്ഞത് ,അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും കണ്ടെത്താനാവുന്നില്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ലെന്നാണ്. സ്വയം ആരാണെന്ന് തിരയുന്നത് ഇതിൻ്റെ ഭാഗമാണ്.വളരെ യഥാർത്ഥവും ലളിതവുമെന്ന് കരുതപ്പെടുന്നത് എപ്പോഴും ,എല്ലാവർക്കും അങ്ങനെയല്ല .എഴുത്തുകാരൻ ഒരിക്കലും റെഡിമെയ്ഡ് സാമൂഹ്യബോധം കൊണ്ട് തൃപ്തനാകരുത്. ഒരു സ്റ്റീരിയോ ടൈപ്പ് പ്രണയബന്ധത്തിലോ ,അനുവാചകരുടെ കൂട്ടായ ആസ്വാദന സമീപനങ്ങളിലോ വീണ്ടുവിചാരമില്ലാതെ ചെന്നുചേരുന്നത് എഴുത്തുകാരനെ അലസനും നിശ്ശൂന്യനുമാക്കും. 


പ്രേമം സമം വിവാഹം 


കഥാകാരി മാനസി തൻ്റെ രചനകളിൽ മനസിൻ്റെ ആകസ്മികമായ ഇടപെടലിനെക്കുറിച്ച് പറഞ്ഞത് (കഥയുടെ കഥ ,ഗ്രന്ഥാലോകം, ആഗസ്റ്റ് ) ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണെന്ന് തോന്നുന്നു.അവർ പറയുന്നത് തൻ്റെ മനസ്സ് തന്നെ നിർവ്വചിക്കുന്നതിനെക്കുറിച്ചാണ്. അവരുടെ ചില പ്രയോഗങ്ങൾ നോക്കൂ.. ജന്മനാ കിട്ടിയ മനസ്സ് ,എന്തിനെക്കുറിച്ചെന്നോ ,ഏത് രൂപത്തിലെന്നോ ,ഞാനറിയാതെ നിശ്ചയിക്കുന്ന ഒരു മനസ്സ് ,നമുക്ക് വലിയ നിയന്ത്രണങ്ങൾ ഇല്ലാത്ത നമ്മുടെ മനസ്സ്  ,ചോദിക്കാതെ കിട്ടിയ മനസ്സ് ,മനസ്സ് കണ്ട വഴി തുടങ്ങിയ വാങ്മയങ്ങൾ രചനയിലെ അനിശ്ചിതമായ അവസ്ഥയെ തൊട്ടു കാണിക്കുകയാണ്.


മാനസി ഇങ്ങനെ എഴുതുന്നു: "എഴുത്ത് മനസ്സിൻ്റെ അസഹ്യമായ അസ്വസ്ഥതയിൽ നിന്നുള്ള രക്ഷപ്പെടലാണ് " .മറ്റൊരിടത്ത് എഴുതുന്നു: "' എഴുത്ത് സംഘർഷങ്ങൾ നിറഞ്ഞതും വീർപ്പുമുട്ടിക്കുന്നതുമായി. സാഹിത്യ ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു വാക്കിനോ വാചകത്തിനോ വേണ്ടി ദിവസങ്ങളോളം കാത്തിരിക്കുക എന്നത് അതിലേറെ അസ്വാസ്ഥ്യമാകാറുണ്ട് " .


മാനസി കഥയെ തൻ്റെ സർഗപരമായ അന്വേഷണത്തിൻ്റെ ഭാഗമായി കാണുകയാണ്.കഥയെ പ്രേമം സമം വിവാഹം എന്ന സൂത്രവാക്യത്തിൽ കെട്ടിയിടുന്നില്ല .യു.കെ.കുമാരൻ്റെ 'സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ' (മാതൃഭൂമി ഓണപ്പതിപ്പ് ) ജീർണിച്ച യാഥാർത്ഥ്യബോധത്തെയാണ് ആശ്രയിക്കുന്നത്.കഥ പറയാൻ കഴിവുള്ള കുമാരൻ പക്ഷേ ,അത് അമിതമായ ശുഭാപ്തി വിശ്വാസം മൂലം ആഴം കുറഞ്ഞ ആഖ്യാനങ്ങൾക്കായി വഴി തിരിച്ചുവിടുന്നു.


വാക്കുകൾ


1)നമ്മൾ സ്നേഹിക്കുന്നവരെ സ്വന്തമാക്കുന്നതോടെ അവർ ചാരമായി മാറുന്നു.

മാർസൽ പ്രൂസ്ത്

(ഫ്രഞ്ച് നോവലിസ്റ്റ് )


2)നമ്മുടെ കാലത്തെ ധർമ്മസങ്കടങ്ങൾ ആവിഷ്കരിച്ച് മാനവ ജീവിതത്തിനുള്ളിലേക്ക് പ്രകാശം പരത്തുന്നവരാണ്  യഥാർത്ഥ എഴുത്തുകാർ.

മിഖായേൽ ഷൊളഖോവ്

(റഷ്യൻ എഴുത്തുകാരൻ )


3)എൻ്റെ ഭാവന ഒരാശ്രമമാണ്; ഞാൻ അവിടത്തെ സന്യാസിയുമാണ്.

ജോൺ കീറ്റ്സ്

(ഇംഗ്ളിഷ് കവി)


4)സാഹിത്യം ഒരു ധാർമ്മിക സൗന്ദര്യമത്സരമല്ല. അതിനു ശക്തിയുണ്ടാകുന്നത് ,എഴുത്തുകാരന് മറ്റൊരാളായി മാറാൻ കഴിയുന്നതിലുള്ള മൗലികതയും ധീരതയും ചേരുമ്പോഴാണ്.

ഫിലിപ്പ് റോത്ത് 

(അമെരിക്കൻ എഴുത്തുകാരൻ )


5)നമ്മുടെ പരിധിയിലുള്ള ഒരേയൊരു കാര്യം ഭാഷയാണ് ;എല്ലാ നഷ്ടങ്ങൾക്കിടയിലും ഏറ്റവും അടുത്തുള്ളതും സുരക്ഷിതമായതും അതുതന്നെയാണ്.

പോൾ സെലാൻ 

(ജർമ്മൻ കവി )


കാലമുദ്രകൾ


1) ലെനിൻ രാജേന്ദ്രൻ


കലാസ്വാദനത്തിൽ ഗ്രാജുവേഷൻ നേടിയ ഒരാളുടെ ക്ളിനിക്കൽ നിലവാരത്തിൻ്റെ അടയാളങ്ങളാണ് ലെനിൻ രാജേന്ദ്രൻ്റെ സിനിമകൾ.


2)ജി.ശങ്കരക്കുറുപ്പ്


'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന വിമർശനകൃതിയിലൂടെ സുകുമാർ അഴീക്കോട് ഉയർത്തിയ വെല്ലുവിളി മറികടന്ന് ,ശങ്കരക്കുറുപ്പിൻ്റെ തലയ്ക്ക് മുകളിൽ കട്ടപിടിച്ച് നില്ക്കുന്ന ആ കാർമേഘത്തെ തള്ളി നീക്കാൻ പിന്നീട് ഒരു വിമർശകനെയും കണ്ടില്ല.


3)വള്ളത്തോൾ


ഋഗ്വേദത്തിൻ്റെ മലയാള പരിഭാഷയിലൂടെ മഹാകവി വള്ളത്തോൾ ലോകത്തിലെ തന്നെ ഒന്നാംനിര പരിഭാഷകരിലൊരാളായി മാറുകയാണ്.


4)ചങ്ങമ്പുഴ


വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചങ്ങമ്പുഴ ധാരാളം എഴുതി. അദ്ദേഹം  ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾ പുസ്തകമായിട്ടുണ്ട്. എന്നാൽ അത് തമസ്കരിക്കപ്പെടുകയാണ്. 


5)കോവിലൻ


 കോവിലൻ്റെ കഥകളിൽ സഹപാഠികളെ പ്രേമിച്ച് വിവാഹം കഴിച്ച് പ്രണയമവസാനിപ്പിക്കാൻ നടക്കുന്നവരെ കാണാൻ കഴിയില്ല. ആ കഥകളിൽ കേവലം മണ്ണു പോലും മനുഷ്യസ്മൃതികളുടെ  പെയ്ത്ത് അനുഭവിപ്പിക്കുന്നു.


ഭാഷ എവിടെ ?


കെ.എം.വേണുഗോപാൽ എഴുതിയ 'ശേഷിക്കുന്നവരുടെ ദുരന്തം' (ഭാഷാപോഷിണി ,ഒക്ടോബർ ) എന്ന ലേഖനം  ബുക്കർ സമ്മാനം ലഭിച്ച പ്രായം കുറഞ്ഞ വനിത എന്ന പരിഗണന വച്ച് ഡച്ച് എഴുത്തുകാരി റീൻവെൽഡിനെ പരിചയപ്പെടുത്തുകയാണ്. ഒരാളുടെ പ്രായം നോക്കി പഠനം നടത്തുന്നത് ശരിയല്ല .കൃതിയുടെ മൂല്യം നോക്കിയാൽ മതി. ഇനി നോവലെഴുതിയത് ഒറ്റ മകളാണോ ,ആദ്യ പ്രസവമാണോ ,ഇരട്ടക്കുട്ടികളാണോ ,വിവാഹിതയാണോ എന്നൊക്കെ നോക്കേണ്ടി വരും! വേണുഗോപാലിൻ്റെ ഭാഷ ഇത്തരമൊരു ലേഖനമെഴുതാൻ പര്യാപ്തമല്ല .സാഹിതീയമായ ഒരു ഗുണവും അതിനില്ല. ഇത് കോമ്പോസിഷൻ ഭാഷയാണ്. ഭാഷാപോഷിണിയിലെ ലേഖനങ്ങളിൽ പൊതുവെ കാണുന്ന ദോഷമാണിത് ;ഗദ്യം ഒരു കലയാണെന്ന ധാരണയില്ല.മലയാള ഭാഷ നേടിയ സൗന്ദര്യത്തിൽ നിന്ന് തിരിച്ചു നടന്നിട്ടെന്ത് പ്രയോജനം ?


ലോർക്കയുടെ ഗിത്താർ


സ്പാനീഷ് കവി ഗാർസിയ ലോർക്ക (1898-1936) യുടെ 'ദ് ഗിത്താർ ' ജീവിതത്തിനുള്ളിലേക്ക് തുളച്ചു കയറുകയാണ്. അപാരമായ ഒരു മനുഷ്യബന്ധം കവി ഉണർത്തുകയാണ്. ഗിത്താറിൻ്റെ തന്ത്രികൾ കരയുകയാണെന്ന തിരിച്ചറിവിൽ കവി അതിൻ്റെ സൂചനകൾ പരിശോധിക്കുന്നു.

കവിതയിലെ വരികൾ:


"ഗിത്താർ കരച്ചിൽ

തുടങ്ങിയിട്ടേയുള്ളു

അതിനെ നിശ്ശബ്ദമാക്കുന്നത് 

വിഡ്ഢിത്തമാണ്.

അസാധ്യമാണത്.

അത് വിദൂരങ്ങളിലുള്ളതിനു വേണ്ടി 

കരയുകയാണ് " .


ഈ വിദൂരമായ ഏതോ ബന്ധം കലയുടെയും സൗന്ദര്യത്തിൻ്റെയും ആത്മീയതയുടെയും സമന്വയമാണ്. വാക്കിനുള്ളിലേക്ക് കടന്നു ചെന്ന് ഒരു ലോകം ദർശിക്കുകയാണ്;വെറുതെ നഗരത്തിനു പ്രദക്ഷിണം വയ്ക്കുകയല്ല. 


വൈലോപ്പിള്ളിയെ തേടി


എൻ.രാധാകൃഷ്ണൻ നായർ സാമാന്യം ദീർഘമായ ഒരു ലേഖനത്തിലൂടെ (മാനിഫെസ്റ്റോയും കുടിയൊഴിക്കലും, ഗ്രന്ഥാലോകം ) വൈലോപ്പിള്ളിയെ തേടുകയാണ്. കർഷനു വേണ്ടി മുതലാളി വർഗത്തോട് ഇടഞ്ഞ കവിയാണദ്ദേഹം.


" ഭീരു തന്നെ ഞാൻ ,

എൻ തല നോക്കൂ ,

നാരുനാരായ് നരച്ചിരിക്കുന്നു " 

എന്ന വരിയിൽ വൈലോപ്പിള്ളിയിലെ അനുഭവഭാരം വ്യക്തമാണ്. തലമുടി നാരിനു കട്ടിയുണ്ട്. അത് നരച്ചത് പ്രായം ചെന്നതുകൊണ്ടല്ല ;ജീവിതത്തെ യാതനയും സമരവും അറിവുമായി ഉൾക്കൊണ്ടതിനാലാണ്. രാഗമുക്തി യാണ് ഇതിൻ്റെ ഫലം .ഇതറിഞ്ഞ കവി വിഷാദത്തെ കർമ്മോന്മുഖമാക്കുകയാണ്.







No comments:

Post a Comment