Tuesday, May 25, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / എമിലി സോളയുടെ മഞ്ഞുമലകൾ /metrovartha 24-5-2021/

 അക്ഷരജാലകംlink

പുറം

9995312097

ഇമെയിൽ: mkharikumar797@gmail.com



ഒരു തരത്തിൽ



[18] ഒരു തരത്തിൽ. ഒരു തരത്തിൽ. ഒരു തരത്തിൽ അവ സൃഷ്ടിക്കുക ഒരു തരത്തിൽ ഒരുപോലെ സംഭവിക്കുന്നു. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. 


'ദ് ഡെത്ത് ഓഫ്  ഒലിവിയർ ബികെയ്ലാ ' ( 1884)എന്ന ചെറുനോവൽ (27 പേജ്) വായിച്ചപ്പോഴാണ് ഈ  മഹാനായ എഴുത്തുകാരൻ്റെ പാദങ്ങളിൽ തൊട്ടു വണങ്ങണമെന്ന് തോന്നിയത്. മരണാനന്തരം എന്താണെന്ന് താത്വികമായി അന്വേഷിക്കുന്നവരെ കണ്ടിട്ടുണ്ട്. മരണം പലർക്കും തത്ത്വചിന്താപരമായ വിഷയമാണല്ലോ. എമിലി സോള മറ്റൊരു മാർഗമാണ് സ്വീകരിക്കുന്നത്.ഈ നോവലിൽ ഒലിവിയർ എന്ന കഥാപാത്രം സ്വന്തം മരണത്തെ അനുഭവിക്കുകയാണ് ,അപ്രതിരോധ്യമായി. ഒരാൾ മരിക്കുന്നതും തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഘോഷയാത്രയായി ശവക്കല്ലറയിൽ അടക്കുന്നതും അയാൾ തന്നെ വീക്ഷിക്കുകയാണ്. ശരിക്കും അയാൾ ഒരു നിരീക്ഷകനും റിപ്പോർട്ടറും വിമർശകനുമാവുകയാണ്. അയാൾക്കപ്പോൾ രണ്ടു മുഖങ്ങളുണ്ട്: ഒന്ന് ,ശവത്തിൻ്റേത് ;രണ്ട് ,ശവത്തിൻ്റെ യഥാർത്ഥമായ നിരീക്ഷകൻ്റേത് .


മരണഭയം


ചെറുപ്പത്തിലേ തന്നെ കടുത്ത മരണഭയമുണ്ടായിരുന്ന ഒലിവിയർ എപ്പോഴും ,ഏതൊരു സാഹചര്യത്തിലും മരണവുമായി ഒരു മുഖാമുഖം സാധ്യമാക്കിയിരുന്നു. മരണത്തിൻ്റെ പൊരുൾ ഗ്രഹിക്കാനായാണ് ഈ കഥാപാത്രം സൃഷ്ടിക്കപ്പെട്ടത്. അയാൾ ഒരു ദിവസം താൻ മരിച്ചതായി മനസ്സിലാക്കുന്നു. അയാളുടെ ഭാര്യ മൃതദേഹത്തിനരികിൽ വന്നിരിക്കുന്നതും ബന്ധുക്കൾ മരണാനന്തര ശുശ്രൂഷ നടത്തുന്നതും പിന്നീട് ശ്മശാനത്തിലേക്ക്  കൊണ്ടുപോകുന്നതും സംസ്കരിക്കുന്നതും വിവരിക്കുന്നു. പിന്നീട് ശവക്കല്ലറയ്ക്കുള്ളിൽ കിടന്നുകൊണ്ട് പുറത്തുവരാൻ വേണ്ടി നടത്തുന്ന കഠിനപരിശ്രമമാണ് കാണുന്നത്. അയാൾ കുഴിയിൽ നിന്ന് അത്ഭുതകരമായി പുറത്തുവന്ന്  പാരീസ് നഗരത്തിലേക്ക് നടന്നെത്തുന്നു. വീടിനടുത്തുള്ള ഒരു റസ്റ്റോറൻ്റിൽ ഇരുന്നുകൊണ്ടു ചർച്ചകൾ ശ്രദ്ധിക്കുന്നു. അതിനു ശേഷം ഭാര്യയെ കാണുന്നു. അവൾക്കു ഉടനെ ഒരു പുനർവിവാഹം ഉണ്ടെന്നു മനസ്സിലാക്കിയ ഒലിവിയർ പിന്മാറുകയാണ്. അയാൾക്ക് വലിയ  കുറ്റബോധം തോന്നി.മാർഗരീത്തയെ താൻ നന്നായി സ്നേഹിച്ചില്ലെന്നും ഒരിക്കലും നല്ലൊരു ഭർത്താവായില്ലെന്നും ഓർത്ത് വ്രണിതനാവുന്നു. സ്വയം ഒറ്റപ്പെടുത്തിയ അയാൾക്ക് അവളോടു സഹതാപം തോന്നി. അതുകൊണ്ട് ഭാര്യയെ കണ്ട് സംസാരിക്കാനോ ശല്യപ്പെടുത്താനോ താത്പര്യം തോന്നിയില്ല. അയാൾ അവളെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കണ്ടു. തുടർന്ന്  അയാൾ ആ നഗരം വിടുന്നു.


ജീവിതത്തിൽ എല്ലായ്പ്പോഴും വിഷാദത്തെ ഇഷ്ടപ്പെട്ട അയാൾക്ക് പക്ഷേ, ജീവിക്കാൻ വല്ലാത്ത ആഗ്രഹമായിരുന്നു. ഒരിക്കലും അയാൾ മരണവുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന ആ മനുഷ്യനു തൻ്റെ മരണത്തിനുശേഷം ഈ ലോകം എങ്ങനെയായിരിക്കുമെന്നു  ചിന്തിക്കുന്നതുപോലും അലോസരമുണ്ടാക്കിയിരുന്നു.ജീവിതമൊരു സ്വപ്നമാണ്; എന്നാൽ അത്  മരണംകൊണ്ടവസാനിക്കരുത്. മരണത്തിലും ജീവിതാനന്തരമായ സ്വപ്നമാണത്രേ ഉള്ളത്.മരിക്കുന്നവൻ്റെ കാഴ്ചപ്പാടിലൂടെ ലോകത്തെ  നിരീക്ഷിക്കുന്ന എമിലി സോള പ്രത്യാശയാണ് നല്കുന്നത് .


അവസാനിക്കാത്ത ജീവിതം


ചലനമറ്റത് ,ജീവനില്ലാത്തത് ഈ കൃതിയിൽ ജീവിതത്തിൻ്റെ ചൈതന്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നു. മരിച്ചവൻ്റെ സ്വപ്നങ്ങൾ കുറേക്കൂടി സത്യസന്ധമാവുകയാണ്. അദൃശ്യനായ ഒരു നിരീക്ഷകനായി അയാൾ എപ്പോഴും അലയുന്നുണ്ടാവും. കാരണം, അയാളും ജീവിതമാണല്ലോ ഹൃദയത്തിൽ കരുതിയിരുന്നത്. അതയാൾക്ക് തുടരാതിരിക്കാനാവില്ല . അതുകൊണ്ട് അയാൾ മരിച്ചുകിടക്കുമ്പോഴും ചുറ്റുമുള്ളവരെ നോക്കുന്നു; അവർക്കൊപ്പം ജീവിക്കുന്നു. എല്ലാ ജീവിതങ്ങളുടെയും നിരർത്ഥകതയെ ,നൈമിഷികതയെ വെല്ലുന്ന സചേതനത്വമാണ് എമിലി സോള നില്കുന്നത്. മനുഷ്യൻ അവൻ്റെ  അസാന്നിദ്ധ്യത്തിൽ പോലും ജീവിക്കുകയാണ്. അവൻ്റെ പാരവശ്യങ്ങൾ ജീവിച്ചിരിക്കുന്നവരോടൊപ്പമാണ്. മരണത്തിലാണ് ജീവിതം; അത്  മറഞ്ഞിരിക്കുന്നു എന്നേയുള്ളു.  രണ്ടും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒരാൾ മരിക്കുന്നത് ശാരീരികമായാണ്.അയാളുടെ ജീവിതം എങ്ങനെയാണ് അവസാനിക്കുന്നതെന്ന കുഴപ്പിക്കുന്ന ചോദ്യം നോവലിസ്റ്റ് ഉയർത്തുന്നതായി സങ്കല്പിക്കുന്നതിൽ സൗന്ദര്യമുണ്ട്.


കൊറോണക്കാലത്ത് മനുഷ്യന് ജീവിക്കാൻ പ്രതീക്ഷ തരുന്ന രചനയാണിത്. മരണത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണുകയാണ്.  മരണമില്ലെന്നും മരിച്ചവനും മറ്റൊരു രീതിയിൽ ജീവിക്കുകയാണെന്നും വ്യക്തമാക്കുന്നു. മരണമല്ല ,ജീവിതമാണ് എപ്പോഴും ശേഷിക്കുന്നത്. അങ്ങനെ മരണത്തെ തോല്പിക്കുക എന്ന ആഹ്വാനമാണ് ഇവിടെ മുഴങ്ങുന്നത്.


നാച്ചുറലിസം


ഫ്രാൻസിലെ രണ്ടു കുടുംബങ്ങളുടെ സാങ്കല്പികകഥ ഇരുപതു നോവലുകളിലൂടെ പരമ്പരയായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുള്ള ഈ എഴുത്തുകാരൻ ഒരു മഹാശയനായി നില്ക്കുകയാണ്. 'ലെ റോഗൺ മക്വാർ' എന്നാണ് ആ ബൃഹത് പരമ്പര അറിയപ്പെടുന്നത്. മാർസൽ പ്രൂസ്ത് ,വിക്ടർ യുഗോ ,ഫ്ളോബേർ ,ബൽസാക്ക് തുടങ്ങിയ ഫ്രാൻസിലെ ഹെവി വെയ്റ്റ് എഴുത്തുകാർക്കൊപ്പമാണ് എമിലി സോളയുടെ സ്ഥാനം. അദ്ദേഹം യാഥാർത്ഥ്യത്തെ തൻ്റെ അന്തരംഗ മനോഭാവത്തിനനുസരിച്ച് ഇഴപിരിച്ചെടുക്കുകയാണ് ചെയ്തത്. സ്വന്തം അനുഭവങ്ങളുടെ തടവറയിൽ , നിയന്ത്രണമില്ലാതെ ,നരകയാതന നേരിടുന്നവരെ അനുകമ്പയോടെ നോക്കിക്കാണുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്. ഇതിനെ നാച്ചുറലിസം എന്ന് വിളിക്കുന്നു .അദൃശ്യതകളെയും അചേതന വസ്തുക്കളെയും ജീവൻ വയ്പിക്കുന്ന കലയിലൂടെ സോള ലക്ഷ്യംവെച്ചത് മാനുഷികതയുടെ അറിയപ്പെടാത്ത മേഖലയുടെ കണ്ടെത്തലാണ്. 


എന്താണ് പ്രകൃതി? എങ്ങനെയത് അനുഭവിക്കാം ?നമ്മുടെ പെരുമാറ്റത്തിലൂടെയാണ് മറ്റുള്ളവർ മാനുഷികതയെ ,ജൈവലോകത്തെ, പ്രകൃതിയെ അറിയുന്നത്. ഒരാൾ എത്രത്തോളം ഓർമ്മകളോടെ, സ്നേഹത്തോടെ പെരുമാറുന്നുവോ അത്രത്തോളം പ്രകൃതി വിപുലീകരിക്കപ്പെടുകയാണ്.ഒരു രസതന്ത്രജ്ഞനോ ,ഊർജതന്ത്രജ്ഞനോ ഖരവസ്തുക്കളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് സമാനമാണ് സാഹിത്യകാരൻ തൻ്റെ കഥാപാത്രങ്ങളിലും അഭിവാഞ്ചകളിലും സാമൂഹികമായ അറിവുകളിലും പ്രവർത്തിക്കുന്നതെന്ന കാഴ്ചപ്പാട്  സോളയുടെ കൃതികൾ വായിക്കുന്നവർക്ക് ബോധ്യപ്പെടാതിരിക്കില്ല .


അടിത്തട്ടിൽ നിന്ന് 


സോള ഇങ്ങനെ എഴുതി: 'എനിക്ക് ഒരു ലഹരിയേയുള്ളു.ഇരുട്ടിൽ  കഴിയുന്നവരെ ബോധപ്രകാശത്തിലേക്ക് കൊണ്ടുവരണം; ഏറെ യാതനയനുഭവിച്ച, സന്തോഷത്തിനായി നിയുക്തമായിട്ടുള്ള മനുഷ്യകുലത്തിൻ്റെ പേരിൽ .എൻ്റെ തീവ്രമായ പ്രതിഷേധം വാസ്തവത്തിൽ ,എൻ്റെ മനസ്സിൻ്റെ  അടിത്തട്ടിൽ നിന്നുള്ള കരച്ചിലാണ് ' .


സോളയുടെ 'ഡെത്ത് ഓഫ് ഒലിവിയർ ബികെയ്ലാ ' എന്നെ ഏറ്റവും സ്വാധീനിച്ച രചനയാണ്. ഇത് വായിച്ചതോടെ എൻ്റെ ചിന്തകൾ മറ്റൊരു വഴിക്ക് നീങ്ങി പ്രബലമായ ഒരു ജീവിത പ്രശ്നവിചാരധാരയായിത്തീർന്നു. മനുഷ്യൻ്റെയുള്ളിൽ തലതാഴ്ത്തി, പമ്മികിടക്കുന്ന മരണഭയമാണ് സോള തൻ്റെ ആഭ്യന്തരകലഹത്തിലൂടെ അനാവരണം ചെയ്യുന്നത്.


ഇന നോവലിൽ ഇങ്ങനെ വായിക്കാം: 'എൻ്റെ പീഡനം മറ്റുള്ളവർക്കും അനുഭവപ്പെടുന്നുണ്ടോ എന്നറിയില്ല. എന്തായാലും ,എൻ്റെ ജീവിതം മരണം കൊണ്ടുള്ള ഒരു മുറിവാണ്. ആ മരണം എനിക്കും ഞാൻ സ്നേഹിക്കുന്ന എല്ലാറ്റിനും ഇടയിൽ എപ്പോഴും വന്നുനിൽക്കുകയാണ്. ഞാൻ മാർഗരീറ്റയുമായി ചെലവഴിച്ച ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെ ഈ ചിന്ത എത്രമാത്രം വിഷലിപ്തമാക്കിയെന്ന് എനിക്കോർമ്മയുണ്ട്' .


ഒരു കഥ ഭാവന ചെയ്യുന്നതിൽ മാത്രമല്ല സോള വിജയിക്കുന്നത് . മനുഷ്യാവസ്ഥയുടെ ഇതുവരെ കാണാത്ത ഒരു ഭാഗം അനുഭവിപ്പിക്കുന്നതിലാണ് ഈ എഴുത്തുകാരൻ്റെ പ്രസക്തി.


വായന


മാടമ്പ് കുഞ്ഞിക്കുട്ടനുമായി നടത്തിയ അവസാനത്തെ അഭിമുഖം എന്ന പേരിൽ ഒരു വാരാന്തത്തിൽ അച്ചടിച്ചുവന്നത്  മാടമ്പിനു തന്നെ വിനയാകുമോ എന്നാണ് സംശയം. മാടമ്പിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം സത്യസന്ധമായി ,നിഷ്കളങ്കമായി  സംസാരിക്കുന്നതായാണ് അനുഭവം. എന്നാൽ ഈ അഭിമുഖത്തിൽ  അദ്ദേഹത്തിൻ്റെ പേരിൽ അഭിമുഖകാരൻ കുത്സിതബുദ്ധി ഉപയോഗിച്ച് സ്വന്തം അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്  ഏറ്റവും ചീത്തസ്വഭാവമാണ്. തനിക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് പുറത്തുപറയാനുള്ള ആർജ്ജവം കാണിക്കണം. എന്തിഭിപ്രായവും എഴുതാൻ നമുക്ക് അമെരിക്കൻ നവമാധ്യമങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. പിന്നെന്തിനു വാരാന്തപ്പതിപ്പുകളെ വികൃതമാക്കുന്നു. ''ശ്ളോകങ്ങളാണ് ഇഷ്ടം. കുമാരനാശാൻ്റെ ശ്ളോകങ്ങളൊഴിച്ച് എല്ലാം ഇഷ്ടം" എന്ന് മാടമ്പ് പറഞ്ഞത്രേ .ശുദ്ധ കളവാണിത്. അദ്ദേഹം അങ്ങനെ പറയില്ല .അരുതാത്ത കാര്യങ്ങൾ മാടമ്പിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ,മരണാനന്തരം നടത്തുന്ന നികൃഷ്ട നീക്കമായി മാത്രമേ ഇതിനെ കാണാനാവൂ.മാടമ്പിനെ കാവ്യവിരുദ്ധനും മികച്ച കവിതകൾ ആസ്വദിക്കാൻ കഴിവില്ലാത്തവനുമാക്കാൻ ചിലർ ശ്രമിക്കുകയാണോ എന്ന് ശങ്കിക്കുകയാണ്. ചില പ്രമുഖർ അന്തരിച്ച ഉടനെ, 'അവസാനത്തെ അഭിമുഖം' നിർമ്മിക്കാൻ ഏതാനും പേർ കരാറെടുക്കുകയാണ്‌. ഇങ്ങനെ ധാരാളം അഭിമുഖങ്ങൾ ഇപ്പോൾ അച്ചടിച്ചുവരുന്നുണ്ട്. ഇത്തരക്കാർക്ക്  വിശ്വാസ്യതയില്ല .

 

വാക്കുകൾ 

1)മനുഷ്യഹൃദയം കടൽപോലെയാണ്, അതിൽ വലിയ കാറ്റുണ്ട്, അതിൽ  തിരമാലകളും അഗാധതകളുമുണ്ട് ; രത്നങ്ങളുമുണ്ട്.

വിൻസൻ്റ് വാൻഗോഗ് ,

ഡച്ച് ചിത്രകാരൻ


2)എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളത് ഭൂമി നല്കുന്നുണ്ട്; എന്നാൽ എല്ലാവരുടെയും അത്യാഗ്രഹത്തിനുള്ളത് കിട്ടില്ല.

മഹാത്മാഗാന്ധി 


3)മനസ്സു തുറന്നുപിടിക്കുക .നിങ്ങൾ ഒരു തടവുകാരനല്ല;നിങ്ങൾ സ്വപ്നങ്ങൾക്ക് വേണ്ടി ആകാശങ്ങൾ തേടി പറക്കുന്ന ഒരു പക്ഷിയാണെന്ന് കാണാം.

ഹാറുകി മുറകാമി,

ജാപ്പനീസ് എഴുത്തുകാരൻ


4)ഞാൻ നിശ്ശബ്ദത എന്ന വാക്കുച്ചരിക്കുകയാണെങ്കിൽ ,അതോടെ നിശ്ശബ്ദതയില്ലാതാകും.

വിസ്ലാവാ സിംബോർസ്ക ,

പോളിഷ് പെൺകവി


5)പ്രേമമാണ് നമ്മുടെ യഥാർത്ഥ വിധി .നമ്മൾ ഒറ്റയ്ക്ക് ജീവിതത്തിൻ്റെ  അർത്ഥം തേടാൻ പോകരുത്; അത് മറ്റൊരാളോടൊപ്പമാണ് തിരയേണ്ടത്.

തോമസ് മെർട്ടൺ ,

അമെരിക്കൻ ദൈവശാസ്ത്രജ്ഞൻ



കാലമുദ്രകൾ


1)ജോൺ എബ്രഹാം 


ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ജോൺ എബ്രഹാം ഒരു പ്രമേയം അന്വേഷിക്കുന്നതുപോലും വിപ്ലവകരമാണ്. സിനിമയുടെ കഥ പറച്ചിൽ എന്ന സങ്കല്പത്തെ ഉടച്ചുകളഞ്ഞ 'അമ്മ അറിയാൻ'ഓർക്കുക. സിനിമയെടുക്കാനായില്ലെങ്കിൽ തൻ്റെ ജീവിതത്തിനു ഒരർത്ഥവുമില്ലെന്നു തുറന്നു പറഞ്ഞ കലാകാരനാണദ്ദേഹം .


2)കെ. കെ. കൊച്ച് 


എൺപതുകളിലും തൊണ്ണൂറുകളിലും കെ.കെ. കൊച്ച് എന്ന എഴുത്തുകാരൻ ഉയർത്തിക്കൊണ്ടുവന്ന ബഹിഷ്കൃത സമൂഹത്തിൻ്റെ ചരിത്രചിന്തകൾ എപ്പോഴോ തമസ്കരിക്കപ്പെട്ടു.മുഖ്യധാരാ ആനുകാലികങ്ങൾ ആവിഷ്കരിച്ച പൊരുത്തപ്പെടലുകളുടെ ആഘോഷങ്ങൾക്കിടയിൽ നേരിയ വിയോജിപ്പുകൾക്കു പോലും സ്ഥാനമില്ലാതായി .


3)സിൽക്ക് സ്മിത


മലയാളി പ്രേക്ഷകർക്ക് സിൽക്ക് സ്മിത ഒരു ആവശ്യഘടകമായിരുന്നു. കാല്പനികപ്രേമത്തിൻ്റെയും ചതുരവടിവ് തണ്ണീർമത്തൻ ഗാനങ്ങളുടെയും പെരുമഴയിൽ നിന്നു രക്ഷനേടാൻ അല്പം ലൈംഗിക ഭാവന പ്രേക്ഷകനു അനിവാര്യമായിരുന്നു. സ്മിത എന്ന നടി സ്വയമൊരു കലാവസ്തുവാകുന്നതിലൂടെയാണ് അത് സാക്ഷാത്കരിക്കപ്പെട്ടത്.


4)പെരുവനം കുട്ടൻമാരാർ


ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരിക്കുകയല്ലേ? ഒരു തരത്തിൽ ഒരുകൂട്ടം


5)


പാശ്ചാത്യവും പൗരസ്ത്യവുമായ തത്ത്വശാസ്ത്രങ്ങളെ അപഗ്രഥിച്ച് ആലോചനയ്ക്ക് ഇഴകൾ പാകാൻ കഴിവുള്ള ഒരു എഴുത്തുകാരനും ധിഷണാശാലിയുമാണ് ഫാ.ഡോ.കെ.എം.ജോർജ്. ഒരു തരത്തിൽ ഒരുകൂട്ടം. 


Tuesday, May 18, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /സൗഹൃദത്തിൻ്റെ നിരാനന്ദം /metrovartha, may17, 2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email :  mkharikumar797@gmail.com


സൗഹൃദത്തിൻ്റെ നിരാനന്ദം


എഴുത്തുകാരൻ്റെ സ്വാതന്ത്ര്യചർച്ചകളൊക്കെ ആവർത്തനവിരസവും അർത്ഥശൂന്യവുമായി. എന്തു സ്വാതന്ത്ര്യമാണ് വേണ്ടത്? ദൈവങ്ങളെ  നിന്ദിക്കാനാണോ ? യാതൊരു ഉപദ്രവവും ചെയ്യാത്ത ദൈവങ്ങളെ നിന്ദിച്ച് വിവാദമുണ്ടാക്കുന്നത് ക്ളീഷേയാണ്; ആവർത്തനം കൊണ്ടു അർത്ഥനഷ്ടം സംഭവിച്ചതാണത്. വിവാദമുണ്ടാക്കി അധികാരികളിൽനിന്ന് ശിക്ഷ വാങ്ങാനാണെങ്കിൽ ഷെല്ലിയെ മറക്കാൻ കഴിയില്ല . വിദ്യാർത്ഥിയായിരിക്കെ കവിതയെഴുതിയതിൻ്റെ പേരിൽ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്ന ഷെല്ലിയാണ് നമ്മുടെ മുന്നിലുള്ളത്. ഡി.എച്ച്. ലോറൻസിൻ്റെ വഴി അനുകരിച്ചിട്ട് കാര്യമില്ല. ലോറൻസ് ലോകജനതയെ ലൈംഗികത എന്താണെന്നു പഠിപ്പിച്ചു.അതോടെ അധികാരികൾ ഞെട്ടി വിറച്ചു. ലോറൻസിൻ്റെ 'ലേഡി ചാറ്റർലീസ് ലവർ ' എന്ന നോവൽ ബ്രിട്ടൻ  നിരോധിച്ചിരുന്നല്ലോ. അത് വിറ്റ  പ്രാദേശിക ഷോപ്പുടമ ജയിംസ് ഡെലേസിയെക്ക് അഞ്ഞൂറ് ഡോളർ പിഴയും ഒരു മാസം തടവുമാണ് ബ്രിട്ടീഷ് ഭരണകൂടം (1929) വിധിച്ചത്. മാത്രമല്ല ,ഡി.എച്ച് .ലോറൻസ് വരച്ച ഒരു ചിത്രം അതേ വർഷംതന്നെ പോലീസ് ഗ്യാലറിയിൽ നിന്നു നീക്കം ചെയ്യുകയുണ്ടായി. ചിത്രം വരയ്ക്കുന്നത് ജനങ്ങളെ  വഴിതെറ്റിക്കാനാണത്രേ! . എഴുത്തുകാരൻ്റെ സ്വാതന്ത്ര്യസങ്കല്പം ഇനി ഇതുപോലെയാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിൽ  പ്രഹസനമായിരിക്കും .


കമിതാക്കൾക്കു ശരീരം വേണ്ട


എഴുത്തുകാരുടെ സ്വാതന്ത്ര്യമല്ല, ഡേറ്റയുടെ സ്വാതന്ത്ര്യമാണ് ഇന്നു  ഏറ്റവും പ്രസക്തമായി വരുന്നത്‌. നമ്മൾ ഇൻറർനെറ്റിലേക്ക് വിടുന്ന ഓരോ സന്ദേശവും ഡേറ്റയാണ്. ഈ ലോകത്തിലുള്ള എന്തും ഡേറ്റയാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഒരാൾ തൻ്റെ  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പൂച്ചക്കുട്ടികളുടെ ഫോട്ടോയെടുത്ത്  ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്താൽ, അതയാളുടെ സ്വാതന്ത്ര്യമല്ല ;ആ പൂച്ചക്കുട്ടികളുടെ ചിത്രങ്ങൾ സൃഷ്ടിച്ച ഡേറ്റയുടെ  സ്വാതന്ത്ര്യമാണ്. അതിനെ തടയാൻ  മനുഷ്യർക്കു അവകാശമില്ല.മനുഷ്യനല്ല ,ഡേറ്റയാണ് സഞ്ചരിക്കുന്നത് .മനുഷ്യനു ഇന്നു  പ്രതീതി ജീവിതമാണല്ലോ ഉള്ളത്.


സമൂഹമാധ്യമങ്ങളിൽ, ഇൻറർനെറ്റ് ഉപകരണങ്ങൾ അനുവദിച്ച മാധ്യമങ്ങളിൽ ജീവിക്കാൻ മനുഷ്യർക്ക് ശരീരം ആവശ്യമില്ല .സ്വയമൊരു  ശരീരമാണെന്ന് അറിയാതെയുള്ള ഈ ജീവിതം നമ്മെ എത്രമാത്രം, മാളത്തിലെ എലിയെ പോലെ, ഭയചകിതനാക്കിയിരിക്കുന്നു. ഒരു മാളത്തിലിരുന്നാൽ ലോകം മുഴുവൻ അറിയാമെന്ന മിഥ്യാധാരണയിൽ ആളുകൾ പൊതുവേ അകപ്പെട്ടിരിക്കയാണ്.  ക്ലിക്ക്, ലൈവ്, ഡിജിറ്റൽ , ടെലിവിഷൻ ,ഇൻറർനെറ്റ് ,സോഷ്യൽ മീഡിയയുടെ സവിശേഷതകൾ  ഉൾക്കൊള്ളുന്ന ഉത്തര- ഉത്തരാധുനികമായ ഈ കാലത്ത് കാമുകീകാമുകന്മാർക്ക് പോലും  ശരീരം വേണ്ട. അശരീരിയായി പ്രേമിക്കുന്നതിലാണ് ഉന്മാദവും വിഷാദവുമുള്ളത്. ഈ ഉന്മാദ - വിഷാദ ശീലമാകട്ടെ പ്രാണവായു പോലെ എല്ലാവർക്കും പ്രിയങ്കരവുമാണ്.


ഇത് സ്വാതന്ത്ര്യത്തിൻ്റെ മറ്റൊരു മാനമാണ് .എന്താണ് ഈ സ്വാതന്ത്ര്യം? ഡി.എച്ച് .ലോറൻസ് ആവിഷ്കരിച്ച സ്വാതന്ത്ര്യസങ്കല്പമല്ലിത്. ഇത് സ്വാതന്ത്ര്യം എന്ന പ്രമേയമാണ്, അല്ലെങ്കിൽ ഉള്ളടക്കമാണ്. മനുഷ്യരല്ല, സ്വാതന്ത്ര്യമാണ് ആവിഷ്കരിക്കപ്പെടുന്നത്. ഒരു വലിയ തെന്നിന്ത്യൻ ഗായിക മരിച്ചുവെന്ന് വാർത്ത ചമച്ച് അത്  പ്രചരിപ്പിക്കാനുള്ള  സ്വാതന്ത്ര്യമാണത്.എത്രയോവട്ടം ചില ഗായികമാരെ കൊല്ലുന്നു! .ഇത്  ഔദ്യോഗികമോ, നിയമാനുസൃതമോ  ആയിട്ടുള്ള സ്വാതന്ത്ര്യമല്ല;  സ്വാതന്ത്ര്യം എന്ന ഉന്മാദ വിഷാദമാണ് .ശരീരമില്ലാതെ ജീവിക്കുന്നവർ ഇതിൽ വ്യാജമായി ജീവിക്കാൻ ശ്രമിക്കുകയാണ് .


സ്വാതന്ത്ര്യവും മുറിവും


അയ്യായിരം സുഹൃത്തുക്കളെ  സൗജന്യമായി തരാൻ കഴിവുള്ള കൃത്രിമ ബുദ്ധിശക്തി അല്ലെങ്കിൽ മെക്കാനിസം ഫേസ്ബുക്ക് നിലനിർത്തിയിരിക്കുന്നു .അവിടം  എഴുത്തുകാരൻ പ്രതിഷേധിക്കാനുള്ള  ഇടമാക്കിയാൽ ആരാവും അത് കേൾക്കുക? ശരീരമില്ലാത്തവർ തന്നെ. അയ്യായിരം സുഹൃത്തുക്കളുമായി നമുക്ക് ബന്ധമില്ല. അവരിൽ എത്ര പേരെ അറിയും ? പരസ്പരം അറിയാതെ സ്നേഹിക്കുകയോ പ്രേമിക്കുകയോ ചെയ്യാമത്രേ. പരസ്യമായി തെറി പറയാനും, നഗ്നവീഡിയോകൾ പ്രചരിപ്പിക്കാനും സ്വയം ഒരു ലൈംഗിക ഉപകരണമായി രൂപാന്തരം പ്രാപിക്കാനും ഒരാൾക്ക് കഴിയുന്നതിൻ്റെ സ്വാതന്ത്ര്യമാണിത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യമല്ല, സ്വാതന്ത്യം എന്ന ഉള്ളടക്കമാണ്. ഇവിടെ സമൂഹമര്യാദയോ ഉത്ക്കണ്ഠയോ ഇല്ല . 


വ്യക്തി ഒരു ജീവിതമല്ല 


സ്വാതന്ത്ര്യമാണ് എല്ലായിടത്തേക്കും അതിക്രമിച്ചു കടക്കുന്നത്. വ്യക്തിസ്വാതന്ത്ര്യമല്ലത്; വ്യക്തി എന്ന സ്വാതന്ത്ര്യമാണ്. ഏത് വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന ചോദ്യമില്ല. കാരണം വ്യക്തികൾ മറയ്ക്കപ്പെട്ടിരിക്കുകയാണ്.അവരുടെ ഫോട്ടോകൾ ,ഇമോജികൾ, സന്ദേശങ്ങൾ തുടങ്ങിയവ മാത്രമേയുള്ളൂ. ചിലപ്പോൾ വ്യാജമായ പേരുകൾ മാത്രമേ കാണൂ. ഇന്നു വ്യക്തി ഒരു ജീവിതമല്ല.ഒരു പ്രതിനിധാനം മാത്രമാണ്. ഒരു സുഹൃത്തിനെ കിട്ടുന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. കാരണം അവർ പരസ്പരം അജ്ഞാതരായിരിക്കുകയാണല്ലോ. അവർക്ക് ശരീരമില്ലല്ലോ. സൗഹൃദത്തിലൂടെ നാം നിരാനന്ദത്തിലേക്കാണ് നീങ്ങുന്നത്. ആയിരക്കണക്കിന് സൗഹൃദങ്ങളുടെ പ്രതീതിലോകത്ത് ജീവിച്ച് മതിമറന്ന്, വിഷാദത്തിൻ്റെ നുരയിലും പതയിലുംപെട്ട് ആഹ്ലാദിച്ച് സൗഹൃദം നിരാനന്ദമയമായി അവസാനിക്കുന്നു. സൗഹൃദം ഉണ്ടാക്കിയ നിരാനന്ദത്തെ മറികടക്കാൻ നിശബ്ദതയുടെ ഒരുകാലത്തിനു മാത്രമേ കഴിയൂ.


സൗഹൃദം രഹസ്യവും അശരീരവുമായിരിക്കുന്നു. അതു മുറിവാണുണ്ടാക്കുന്നത്. എന്നാൽ അത് നമ്മുടെ സ്വാതന്ത്ര്യം എന്ന ഇതിവൃത്തമാണ്, സാഹസമാണ്. നമ്മുടെ ജീവിതത്തിൽ സ്വാതന്ത്ര്യം ഇങ്ങനെ ആഘോഷിക്കാനുള്ളതാണ്. ഒരു വലിയ മാളിലെ ഫുഡ്കോർട്ടിൽ ചെന്ന് ഇഷ്ടമുള്ള ,വിലകൂടിയ ഭക്ഷണം വാങ്ങിക്കഴിച്ച് ,സമൂഹത്തിൽ പ്രത്യേക സാംസ്കാരികമൂല്യത്തെ സ്വന്തമാക്കി സാംസ്കാരിക ബുദ്ധിജീവിയാകുന്നതിനുള്ള  സ്വാതന്ത്ര്യമാണിത്.


സ്വാതന്ത്ര്യത്തിൻ്റെ മഹാവ്യാപനമാണ് സംഭവിക്കുന്നത്. നമ്മുടെ ഇമോക്കികൾക്കാണ് സ്വാതന്ത്ര്യം; നമുക്കല്ല. സൗഹൃദം നിരാധാരമായ ഒരു ശൂന്യതയായി മാറുമ്പോൾ, അവിടെ മനസ്സോ ,ഓർമ്മയോ ഇല്ല; ക്രൂരതയുടെ ജനാധിപത്യവത്ക്കരണം ഇങ്ങനെ ,പൂർത്തിയാവുകയാണ്. സൗഹൃദം എപ്പോൾ വേണമെങ്കിലും മുറിഞ്ഞു പോകാവുന്നതും  പുനരാരംഭിക്കാവുന്നതുമാണ്; കാരണം ,അതിനു വികാരശുദ്ധതയില്ല.


വർഷങ്ങൾക്കുശേഷം ഒരു സുഹൃത്തിനെ സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടുന്നു; കുറെ സ്വാതന്ത്ര്യം  പൊടുന്നനെ കോരിച്ചൊരിയപ്പെടുന്നു. ഓർമ്മകളുടെ മത്തുപിടിച്ച രാത്രികൾ കൊഴിഞ്ഞുവീഴുന്നു. താമസിയാതെ ആ മീഡിയ അക്കൗണ്ടുകളിലൊന്ന്  അടച്ചുപൂട്ടി ഒരാൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു ;പിന്നെ ഒരു വിനിമയ മുണ്ടാകുന്നില്ല. ശരീരമില്ലാതിരുന്നതുകൊണ്ട് മുഖം രക്ഷിക്കേണ്ട ആവശ്യമില്ല .സ്വന്തം  സ്നേഹങ്ങളെ 'വിശുദ്ധ'മായി ഓടയിലൊഴുക്കിക്കളയാൻ ഇതുപോലെ വേറൊരു തലമുറയ്ക്കും സാധിച്ചിട്ടില്ല.


ചട്ടങ്ങളിൽ സുരക്ഷിതർ


ഇന്ന് സിവിലിയൻ മാർഗരേഖകൾ  പ്രകാരം ഒരാൾ ചട്ടങ്ങൾ അന്വേഷിച്ചു ചെന്നു സ്വന്തമാക്കുകയാണ്.കുമാരനാശാൻ പറഞ്ഞതു പോലെ 'മാറ്റുവിൻ ചട്ടങ്ങളെ ' എന്നു ധീരമായി പറയില്ല. കാരണം ചട്ടങ്ങളാണ് സ്വാതന്ത്ര്യം നല്കുന്നത്. ശരീരം ഏല്പിക്കാൻ ഡോക്ടർ, മനസ്സ് ഏല്പിക്കാൻ ആത്മീയ പരിശീലകർ , ചിന്തകൾക്കു  സെൽഫ് ഹെൽപ് പുസ്തകങ്ങൾ, കണ്ണുകൾക്ക്  ടെലിവിഷനും ഇൻ്റർനെറ്റ് വീഡിയോകളും ഉള്ളപ്പോൾ ചട്ടങ്ങൾ ഒരാളെ സുരക്ഷിതമാക്കുകയല്ലേ  ചെയ്യുന്നത്? അതേസമയം ചട്ടങ്ങളിൽ സ്വയം മുഴുകുമ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ശരീരമില്ലാതെ വായുവിൽ നീന്തിത്തുടിച്ച് സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്യുന്നു. മറ്റുള്ളവരാണ് ,അവിടെ ഒരാളുടെ അനുഭവങ്ങൾ നിർമ്മിക്കുന്നത്. മറ്റുള്ളവരുടെ കമൻ്റുകൾ, നിർദ്ദേശങ്ങൾ, ലൈക്കുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഒരാളുടെ മാനസികനിലയെ നിർമ്മിക്കുകയും  തകർക്കുകയും ചെയ്യുന്നു.


പ്രമുഖ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽകേ എഴുതിയ 'ദ് നോട്ട് ബുക്സ് ഓഫ് മാൾട്ടേ ലോറിഡ്സ് ബ്രിഗ്ഗി ' (1910) എന്ന ഒരേയൊരു നോവലിൽ, സത്യാന്വേഷണത്തെക്കുറിച്ച് ഒരു ചിന്ത അവതരിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, നമുക്ക് നഷ്ടപ്പെട്ട ഒരു ഇന്ദ്രിയമാണിത്. ഓരോരുത്തരുടെയും ദുർഗ്രഹമായ പാത.

'നിങ്ങളുടെ മനസ്സിലെ  പരിഹരിക്കാനാകാത്തതിനൊടെല്ലാം  ക്ഷമയോടെയിരിക്കുക; ആ  ചോദ്യങ്ങളെ തന്നെ സ്നേഹിക്കുക - പൂട്ടിയിട്ട മുറികളെ പോലെയും അന്യഭാഷകളിൽ എഴുതപ്പെട്ട പുസ്തകങ്ങളെ പോലെയും. നിങ്ങൾക്ക് നിവർത്തിക്കാനാകാത്ത ഉത്തരങ്ങൾക്കായി തിരയേണ്ട; കാരണം നിങ്ങൾക്കതിൽ ജീവിക്കാനാവില്ല. എല്ലാറ്റിലും ജീവിക്കുകയാണ് പ്രധാനം. നിങ്ങളുടെയുള്ളിലെ ചോദ്യങ്ങളിൽ ആണ്ടിറങ്ങുക.ക്രമേണ നിങ്ങൾ പോലും അറിയാതെ, ആ  ഉത്തരത്തിലേക്ക് ഒരു വിദൂര സമയത്ത് എത്തിച്ചേരാനാകും' .


വാക്കുകൾ 


1)ഇരുട്ടിനെ പേടിക്കുന്ന കുട്ടിയോട് നമുക്ക് പൊറുക്കാം; എന്നാൽ ആളുകൾ പ്രകാശത്തെ ഭയപ്പെടുമ്പോഴാണ് ജീവിതത്തിലെ യഥാർത്ഥ ദുരന്തം സംഭവിക്കുന്നത്.

പ്ളേറ്റോ,

ഗ്രീക്ക് ചിന്തകൻ


2)സാഹിത്യം അധഃപതിക്കുന്നത് രാഷ്ട്രം അധ:പതിക്കുന്നതിൻ്റെ  ലക്ഷണമാണ്.

ഗൊയ്ഥെ ,

ജർമ്മൻ കവി


3)മാനസിക പ്രശ്നങ്ങൾക്ക് പുസ്തകത്തെക്കാൾ നല്ലൊരു പരിഹാരം വേറെയില്ല.

ഇർവിംഗ് സ്റ്റോൺ ,

അമെരിക്കൻ എഴുത്തുകാരൻ


4)കവിയുടെ മനസ്സിൻ്റെ കണ്ണുകളായി ക്യാമറ പ്രവർത്തിച്ചില്ലെങ്കിൽ ഒരിക്കലും നല്ലൊരു ചലച്ചിത്രം ഉണ്ടാകുകയില്ല.

ഒർസൺ വെൽസ് ,

അമെരിക്കൻ സംവിധായകൻ 


5)ഏകാന്തതയെ ഭയമാണെങ്കിൽ കല്യാണം കഴിക്കരുത്.

ആൻറൺ ചെക്കോവ് ,

റഷ്യൻ കഥാകൃത്ത്


കാലമുദ്രകൾ 


1)മാടമ്പ് കുഞ്ഞുക്കുട്ടൻ


മലയാളത്തിലെ എഴുത്തുകാരുടെ ക്ളിക്കുകളിലോ ,ഒപ്പുശേഖരണ പ്രക്രിയകളിലോ പങ്കാളിത്തം വഹിക്കാതെ, ഒരുറുമ്പിനെ പോലെ ,സ്വന്തം ഇച്ഛയാൽ പല വഴികൾ തേടി നടന്ന ജ്ഞാനിയായ സ്വാതന്ത്ര്യദാഹിയായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ .


2)ഡെന്നീസ് ജോസഫ് 


സിനിമയുടെ ജനപ്രിയതയെ നവീനകാലത്തിനു ഇണങ്ങുന്ന വിധത്തിൽ പുന:ക്രമീകരിക്കുകയും പുതിയ ആഖ്യാന വഴികൾ കണ്ടെത്തുകയും ചെയ്ത തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. നമ്പർ 20 മദ്രാസ് മെയിൽ ഉദാഹരണം.


3)വൈക്കം മുഹമ്മദ് ബഷീർ 


ബഷീർ സ്വന്തം സാഹിത്യമണ്ഡലം കണ്ടെത്തിയത് അദ്ദേഹത്തിൻ്റെ  ജീവിതത്തിലെ അലച്ചിൽ എന്ന വിധിയെ അടിസ്ഥാനമാക്കിയാണ്. ബഷീർ ഇന്ത്യ മുഴുവൻ  അലഞ്ഞിരുന്നില്ലെങ്കിൽ, പലവിധ ജോലികൾ ചെയ്തിരുന്നില്ലെങ്കിൽ, ദാരിദ്ര്യം അനുഭവിച്ചിരുന്നില്ലെങ്കിൽ, ഉറപ്പായും മറ്റൊരു മധ്യവർഗ്ഗ സാഹിത്യമാവും രചിക്കുക.


4)എം. സുകുമാരൻ


പതിറ്റാണ്ടുകളോളം ഒന്നും എഴുതാതിരിക്കാനാണ് എം.സുകുമാരൻ ശ്രദ്ധിച്ചത്.  അതോടെ എഴുതിയതിനു പുതിയ വ്യാഖ്യാനങ്ങളുണ്ടായി. പരാജയപ്പെട്ടവരുടെ ജീവിതമാണ് അദ്ദേഹം അപഗ്രഥിച്ചത്. എഴുത്തുകാരനു കർമ്മം പോലെ അഗാധവും വ്യാപ്തിയുള്ളതുമായ മൗനവും ആവശ്യമാണ്. 


5)കെ.ആർ.ഗൗരിയമ്മ 


കെ.ആർ .ഗൗരിയമ്മ രാഷ്ട്രീയത്തിലേക്ക് വന്നതിനു സാമൂഹികമായ, ആദർശപരമായ  കാരണങ്ങളുണ്ടായിരുന്നു. അവർക്ക് അത് തൊഴിലോ പ്രലോഭനമോ ആയിരുന്നില്ല. പതിറ്റാണ്ടുകളോളം  അധികാരത്തിലിരുന്ന ഗൗരിയമ്മ ജീവിതത്തോടു വിടപറഞ്ഞപ്പോൾ അവരുടെ കൈകൾ പരിശുദ്ധമായിരുന്നു.


വായന 


കുഞ്ഞപ്പ പട്ടാന്നൂർ പതിറ്റാണ്ടുകളായി എഴുതി തൻ്റേതായ ഒരു ഇടതുപക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഈ കവി ഒന്നിൻ്റെയും ഔദ്യോഗികഭാഷയോ ,കവിത്വമോ നേടാനാഗ്രഹിക്കാതെ, സ്വാനുഭവത്തിൻ്റെ നാട്ടുപച്ചകൾ തേടി നടന്നു.'സ്മാരകം' (സ്നേഹരാജ്യം ,ഏപ്രിൽ ) എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു:


'കാതലുള്ള കിനാവുകൾ 

പൂതലിക്കുന്ന കാലത്ത് 

കനലുകൾ 

ഓരോന്നോരോന്നായി 

കരിക്കട്ടകളായി

തീരുന്നനേരങ്ങളിൽ 

നേരിൻ്റെ നെഞ്ചുകാക്കാൻ

ആരുണ്ടു കാവലാളാവാൻ?'


ഈ വേദന കവി തുടക്കം മുതലേ വഹിച്ചുപോന്നിരുന്നു.കൊറോണയുടെ വർത്തമാനകാല ദുഃഖമാണ് കവി ആവിഷ്കരിച്ചത് .


ആത്മീയമായ അന്വേഷണമാവുകയാണ് ഷൗക്കത്തിൻ്റെ ലേഖനം, 'മനുഷ്യനാവുക എന്നാൽ ' (എഴുത്ത്, ഏപ്രിൽ ). 'ജീവിതത്തിൻ്റെ ലക്ഷ്യം ജീവിതമാകുന്നിടത്താണ് ,ജീവിക്കുന്ന നിമിഷങ്ങളുടെ ധന്യതയിലായിരിക്കണം നമ്മുടെ ശ്രദ്ധയെന്നു നാം അറിഞ്ഞു തുടങ്ങുക' എന്ന് എഴുതുന്നിടത്ത്  ആത്മീയാനുഭവം അനായാസേന ആർ ജിക്കുകകയാണ് . ജീവിതത്തിലായിരിക്കുന്നത് ജീവിച്ചുകൊണ്ടാവുമ്പോൾ ചിന്ത തന്നെ പ്രവൃത്തിയായി മാറും


അജിത്ത് ശേഖരൻ എഴുതിയ 'കാട് കയറുന്നവൻ' (മാധ്യമം ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 5) ഇന്നത്തെ  മനുഷ്യൻ്റെ തിരിച്ചുപോക്കിനുള്ള ത്വര ഉണർത്തിവിട്ടു. കാടുകയറാൻ ആരും ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങളുണ്ട്.


' അയാൾക്ക് 

കാട് കേറണമായിരുന്നു.

കരിമ്പാറ 

കൂട്ടങ്ങൾക്കിടയിലെ 

അള്ളുകളിലിരുന്നു തീ 

പടർത്തി 

ചൂട് കായണമായിരുന്നു 

കനലായ കനലെല്ലാം

കുഴലൂതിത്തെളിച്ചു

കിഴങ്ങുചുട്ടുള്ളിലെ 

തീയണയ്ക്കണം"


വളരെ സരളമെന്നു തോന്നുമെങ്കിലും, ഈ വരികളിൽ കവി നാഗരികൻ്റെ മനസ്സിലെ ശൂന്യതയാണ് പുറത്തെടുക്കുന്നത് .ജലാർദ്രതകൾ നഷ്ടപ്പെട്ട് ,എങ്ങും  വേരുറയ്ക്കാനാവാതെ അലയുന്നവന് കവി കാട് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു , അവൻ്റെ മനസ്സിൻ്റെ ആഴങ്ങളിലുണ്ടായിരുന്നത്.ആ കാട് അകലെയല്ല.


Wednesday, May 12, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഒരു തർക്കോസ്കി സമസ്യ/metrovartha 10-5-2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email mkharikumar797@gmail.com


ഒരു തർക്കോവ്സ്കി സമസ്യ



മനുഷ്യൻ്റെ യഥാർത്ഥവും സഫലീകരിച്ചിട്ടില്ലാത്തതുമായ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കുന്ന ഒരിടം ഭൂമിയിൽ ഉണ്ടാകുമോ ?അങ്ങനെ ഉണ്ടായാൽ തന്നെ അവിടെ ചെന്നിട്ട് ആഗ്രഹം സാധിക്കാതെ തിരിച്ചു പോരുന്നവരുണ്ടാകുമോ ?എങ്കിൽ  അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ടാകും. ആ കൂട്ടത്തിൽ ഒരുപക്ഷേ, നമ്മളെല്ലാം ഉണ്ടാകും. കാരണം ഏറ്റവും ആന്തരികമായ ആഗ്രഹങ്ങൾ എന്താണെന്ന് നമുക്കറിയില്ലല്ലോ. അറിഞ്ഞാൽ തന്നെ അതിനൊപ്പം നില്ക്കാനുള്ള ത്രാണി നമുക്കുണ്ടാകുമോ ? മനുഷ്യൻ്റെയുള്ളിൽ നടക്കുന്ന സംഘട്ടനം ചെകുത്താനും ദൈവവും തമ്മിലാണെന്ന് സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ റഷ്യൻ എഴുത്തുകാരനായ ദസ്തയെവ്സ്കി പറഞ്ഞത് ഇതിനു തെളിവല്ലേ ? തൻ്റെയുള്ളിൽ പിശാചും പുണ്യവാളനുമുണ്ടെന്നും ആർക്കാണ് അധിപത്യമെന്നു വ്യക്തമാകുന്നില്ലെന്നും അതാണ് തൻ്റെ നരകാവസ്ഥയ്ക്കു കാരണമെന്നുമാണ് ദസ്തയെവ്സ്കി  മുഴുവൻ കുതികളിലൂടെയും ആവിഷ്കരിക്കാൻ ശ്രമിച്ചത്. മനുഷ്യൻ ഒരു ചീത്തമൃഗമാണെന്ന് ബ്രിട്ടീഷ് കലാകാരനായ ബ്രിയോൺ ജിസിൻ പറഞ്ഞത് ദസ്തയെവ്സ്കിയുടെ അദ്യ നോവൽ 'നോട്സ് ഫ്രം അണ്ടർഗ്രൗണ്ടി'ൻ്റെ  പശ്ചാത്തലത്തിൽ ശരിയായ പ്രസ്താവമാണ്. 


പ്രമുഖ റഷ്യൻ സംവിധായകനായ ആന്ദ്രേ തർക്കോവ്സ്കി (1932-1986) യുടെ 'സ്റ്റാക്കർ '(1979) എന്ന സിനിമ മനുഷ്യാവസ്ഥയുടെ അസാധാരണവും ഗഹനവുമായ ചില മേഖലകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച അമ്പത് ചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ നിശ്ചയമായും സ്റ്റാക്കർ ഉൾപ്പെട്ടിരിക്കും. ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച അലക്സാണ്ടർ ക്ന്യാഷിൻസ്കി പ്രമേയത്തെ എങ്ങനെ മറ്റൊരു കാഴ്ചയുടെ ഭാഷയാക്കി പുന:സൃഷ്ടിക്കാമെന്നു കാണിച്ചുതന്നു.സിനിമാ ഛായാഗ്രഹണം  ഒരാഖ്യാനമാണ് ;ഫോട്ടോഗ്രാഫിയല്ലത്.


ചിത്രത്തിലെ സംഗീതത്തിന് ജീവൻ നല്കിയ എഡ്വേർഡ് ആർതിമേവ് മനുഷ്യപ്രകൃതിയെയാണ്, അതിൻ്റെ  ആന്തരാത്മാവിനെയാണ് ശബ്ദങ്ങൾ ഉപയോഗിച്ച് ചൂഴ്ന്നെടുത്തത്.ഈ ചിത്രത്തിൽ എഴുത്തുകാരനായി വരുന്ന കഥാപാത്രം പറയുന്ന പോലെ ബാഹ്യമായ സംഗീതവുമായി ബന്ധം സ്ഥാപിക്കുന്ന മറ്റൊരു സംഗീത വ്യവസ്ഥ മനുഷ്യനിലുണ്ടെന്നു വ്യക്തമാക്കുന്ന അനുഭവമാണിത്.സഹോദരന്മാരായ ആർകദിയും  ബോറിസ് നടനോവിച്ച് സ്ടൂഗാത്സ്കിയും ചേർന്നെഴുതിയ  'റോഡ്സൈഡ് പിക്നിക് 'എന്ന നോവലാണ് സിനിമയ്ക്ക് പ്രേരണയായിട്ടുള്ളത്‌. തർക്കോവ്സ്കിയോടൊപ്പം ഈ സഹോദരൻമാരും ചേർന്നാണു 'സ്റ്റാക്കറു'ടെ തിരക്കഥയെഴുതിയത്.


ഓരോ പ്രഭാതം പോലെ


സ്റ്റാക്കർ ഒരു  വഴികാട്ടിയാണ്; അപകടകരമായ വിധം വഴി കാട്ടുന്ന അയാൾ നിർദ്ദോഷിയായ മോഷ്ടാവുമാണ്. അപ്രാപ്യവും വന്യവും  വിജനവുമായ ഒരു സങ്കേതത്തിലേക്ക് അയാൾ ആവശ്യക്കാരെ കൊണ്ടുപോകുന്നു. അവിടെ ചെന്നാൽ മനുഷ്യർക്ക് അവരുടെ ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. പവിത്രവും പുരാതനവുമായ ഒരു കർമ്മമേഖലയായാണ് ആ സ്ഥലത്തെ (സോൺ) സ്റ്റാക്കർ കാണുന്നത്‌.ജീവിതം മുരടിക്കുമ്പോഴാണ് , ഇരുട്ടുകൊണ്ട് അടയുമ്പോഴാണ് ചിലർ ഈ സങ്കേതം തേടി വരുന്നത്. ജീവിതത്തിൻ്റെ അർത്ഥശൂന്യതയെ ,സ്ഥിരം ചാലുകളെ  മറികടക്കാനായി നമ്മൾ എന്തെല്ലാം കർമ്മങ്ങൾ ചെയ്യുന്നു! . അതിൽ  ചിലതെല്ലാം ദിവ്യമാണ്. യുക്തിക്ക് അവിടെ സ്ഥാനമില്ല . സിനിമയുടെ തുടക്കം മുതലേ സംവിധായകൻ  ഇരുട്ടും വെളിച്ചവുമുപയോഗിച്ച് ചമയ്ക്കുന്ന ദൃശ്യങ്ങൾ ഓരോ പ്രഭാതം പോലെ സാവധാനം വിടരുകയാണ്.ഒരു പൂവ് ഇതളുകൾ വിടർത്തുന്ന പോലെ ശുദ്ധമാണ്, നിഷ്കളങ്കമാണത്. ചെളിയും വെള്ളവും നിറഞ്ഞ വൃത്തിഹീനമായ പ്രദേശത്തുനിന്നാണ് രണ്ടു സന്ദർശകരോടൊപ്പം (ഒരാൾ സയൻസ് പ്രൊഫസറും മറ്റേയാൾ സാഹിത്യകാരനും) സ്റ്റാക്കർ ആഗ്രഹസാഫല്യത്തിൻ്റെ ഇരുണ്ട താഴ്വരയിലെ കെട്ടിടത്തെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്.


അവർ യാത്രയിലുടനീളം ഒരു കാര്യം ശ്രദ്ധിക്കുന്നു , ആരും അറിയരുത്! . അവരുടെ വാഹനം നിഗൂഢമായ ഒരിടത്തെ ലക്ഷ്യമാക്കി കുതിക്കുകയാണ്. എന്നാൽ അതിനു രഹസ്യസ്വഭാവമുണ്ട്.അതിക്രമിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷ ഉറപ്പാണ്. അതുകൊണ്ട് അവർ റെയിൽവേട്രാക്ക് ഉപയോഗിക്കുന്നു. റെയിൽവേ പോലീസിൻ്റെ വെടിയുണ്ടകൾക്കിടയിലൂടെ സാഹസികമായി  സഞ്ചരിക്കുന്നു. തുടർന്ന് ഒരു റെയിൽകാർ മോഷ്ടിച്ചെടുത്താണ് രഹസ്യസങ്കേതത്തിനടുത്തുള്ള കാട്ടിൽ എത്തുന്നത്. സർക്കാരിൻ്റെ  ഉടമസ്ഥതയിലുള്ള ആ സ്ഥലത്ത് കാലുകുത്തുന്നത് ശിക്ഷാർഹമായിരിക്കെ ,സ്റ്റാക്കറെ  അതിന് പ്രേരിപ്പിക്കുന്നത് തൻ്റെ  വിശ്വാസമാണ്; തൻ്റെ ആദർശമാണ്. നഷ്ടപ്പെടലിൻ്റെ അമിതഭാരംകൊണ്ട് തൻ്റെ പ്രതീക്ഷകളുടെ ചിറകുകൾ കരിഞ്ഞുപോയെങ്കിലും, അയാൾ ഏകാന്തമായ ഒരനുഷ്ഠാനം പോലെ ആ നിയമലംഘനം തുടരുകയാണ്. സോൺ എന്നറിയപ്പെടുന്ന ആ സങ്കേതത്തിലേക്ക് അയാൾ  സഞ്ചാരികളെ നയിക്കുന്നു. അവിടെ ചില കെട്ടിടാവശിഷ്ടങ്ങളും പൊന്തക്കാടുകളുമാണ് കാണാനാകുന്നത്.സ്റ്റാക്കർ അവിടെ നേരത്തേ പോയിട്ടുണ്ടെങ്കിലും കൃത്യമായി വഴി അറിയില്ല. വഴികൾ മാറിപ്പോകുന്ന ഒരു അവസ്ഥയാണുള്ളത്.കൂടെ വന്ന രണ്ടു പേരെ ട്രാക്കിനരികിൽ നിർത്തിയ ശേഷം കുറ്റിക്കാടുകൾക്കിടയിലൂടെ നടന്ന സ്റ്റാക്കർ മോഹാലസ്യപ്പെട്ട് താഴെ വീഴുന്നതും പച്ചിലകളിൽ മുഖം ചേർത്ത് തേങ്ങുന്നതും അയാളുടെ മനോഗതം തുറന്നു കാട്ടുന്നു. ഭയവും വിശ്വാസവുമാണ് അയാളെ കീഴടക്കുന്നത്; അയാൾ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിക്കൂടാൻ ശ്രമിക്കുന്ന ആ രംഗം തർക്കോവ്സ്കി എന്ന സംവിധായകൻ്റെ അപാരതയാണ് ബോധ്യപ്പെടുത്തിയത്.പിന്നീട് അയാൾ തിരിച്ചു വന്ന് അവരെയും കൂട്ടിക്കൊണ്ടു പോകുന്നു.


സാരഥിയില്ലാത്ത വാഹനം


സഞ്ചാരികളുടെ മനോനിലയ്ക്കനുസരിച്ചാണ് വഴി തെളിയുന്നതെന്ന് അയാൾ ഇടയ്ക്ക് സൂചിപ്പിക്കുന്നുണ്ട്. അവരാണ് പാത കണ്ടുപിടിക്കേണ്ടത്. അതവരുടെ വിധിയാണ്. ദുരൂഹതയുടെയും  ഭയത്തിൻ്റെയും അന്തരീക്ഷത്തിൽ, പെട്ടെന്ന് അവിടെ ജലപ്രവാഹമുണ്ടാകുന്നു. നടന്നു പരീക്ഷീണിതരായ സഞ്ചാരികൾ ജലം ഒഴിഞ്ഞ ഒരു തുണ്ട് ഭൂമിയിൽ കിടന്നു ഞരങ്ങുന്നു. മനുഷ്യൻ്റെ  നിഷ്കളങ്കതയും അലിവുള്ള ഹൃദയവുമാണ് ആഗ്രഹങ്ങൾ പൂർത്തീകരിക്കാനെത്തുന്നവരെ സഹായിക്കുന്നതെന്ന് സ്റ്റാക്കർ പറഞ്ഞെങ്കിലും, അതൊന്നും  സഞ്ചാരികൾ ഏറ്റെടുക്കുന്നില്ല. മനുഷ്യൻ ജനിക്കുമ്പോൾ മൃദുഹൃദയനാണ് ;മരിക്കുമ്പോൾ കഠിനഹൃദയനുമാണെന്നു അയാൾ വിശദീകരിക്കുന്നുണ്ട്. 


ഓരോ നിമിഷത്തിലും ഈ സിനിമ ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണ്. സാരഥിയില്ലാത്ത ഒരു വാഹനം പോലെ അത് ഇറക്കത്തിലേക്ക് ഓടുന്നു. ജീവിതത്തിൻ്റെ  അനുനിമിഷം സങ്കീർണമാകുന്ന, കുതറുന്ന , അപരിഹാര്യമാകുന്ന, പകിടകളിയിലെന്ന പോലെ നിസ്സഹായമാകുന്ന, വിപരീതങ്ങളുടെ അധീശത്വത്തിൽ അമരുന്ന, എപ്പോഴും കെണികളിലകപ്പെടുന്ന ഒരു  നൈരന്തര്യമാണ് 'സ്റ്റാക്കറി'ലൂടെ പുറത്തുവരുന്നത്‌.സങ്കേതത്തിലേക്ക് എത്താൻ ശ്രമിക്കുന്നവർ ദിശതെറ്റി അലയുന്നു. അവർ തെറ്റു ചെയ്യാതെ തന്നെ ശിക്ഷിക്കപ്പെടുന്നു. അവർ പരസ്പരം കലഹിക്കുന്നു. ഉത്തരമുണ്ട് ;എന്നാൽ  ചോദ്യങ്ങൾ അറിയില്ല. അല്ലെങ്കിൽ  ചോദ്യങ്ങൾ ഉണ്ടാകാം; ഉത്തരങ്ങൾ കൈവിട്ടുപോയിരിക്കുന്നു .ചോദ്യവും ഉത്തരവും മാറിപ്പോകുന്ന അവസ്ഥ.


ദുരൂഹമായ ജീവിതരാശിയിൽ ഒരു പുതിയ ഊർജത്തിനു വേണ്ടി, സ്വപ്നത്തിനു വേണ്ടി, സാഹസത്തിനു വേണ്ടി ബുദ്ധിപരമായ പുതിയ ഇന്ദ്രിയത്തിനു വേണ്ടി, അജ്ഞാതത്വത്തെ ഭേദിക്കാൻ വേണ്ടിയാണ് അവർ ഈ നിഗൂഢ സ്ഥലം തേടി യാത്രപോകുന്നത് . അവർ നിയമം ലംഘിച്ചും മരണത്തിൻ്റെ  വായ്ത്തലയിലൂടെ നടന്നുമാണ് അവിടെയെത്തുന്നത്.സ്റ്റാക്കർക്ക് ഈ സ്ഥലത്തെപ്പറ്റി പലതും പറയാനുണ്ട്. മനുഷ്യൻ്റെ വിധിയായി അയാൾ അത്  വ്യാഖ്യാനിക്കുന്നു. അവിടെ ഋജുവായ പാതകളില്ലത്രേ. എപ്പോഴും  ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന സോണിൽ എത്താൻ കഴിയാതെ ഭയാശങ്കയിൽ ദുർബ്ബലരായി കഴിയുന്ന സന്ദർശകരുടെ അടുത്ത് ഒരു നായ വന്നു നിൽക്കുന്ന ദൃശ്യമുണ്ട്. അത് മനുഷ്യൻ്റെ നിസ്സഹായതയ്ക്ക് ഒരു ഭാഷയേയുള്ളവെന്ന് വ്യക്തമാക്കുന്നു.


ആന്തരാഭിലാഷങ്ങൾ


സ്റ്റാക്കർ കാണുന്ന സ്വപ്നം തകർച്ചകളുടേതാണ്. പ്രാപഞ്ചികമായ തലതിരിച്ചിലുകൾ അയാൾ കാണുകയാണ് . നിരാശയിലും പരാജയത്തിലും കഴിയുന്നവരാണ് അങ്ങോട്ട് പോവുക .ഏത് ആഗ്രഹവും  സാധിച്ചു കൊടുക്കുന്ന മുറിയാണത്. അവിടെ ഭൗതികലോകത്തിൻ്റെ  യുക്തിയോ നിയമമോ ഇല്ല. വളരെ ഭ്രമാത്മകവും ഭീതിജനകവും വിജനവുമാണത്.പൊർക്യുവിൻ എന്ന ഒരു മുൻ സ്റ്റാക്കറുടെ കാര്യം അയാൾ വിവരിക്കുന്നു. സ്വന്തം സഹോദരനെ  അവിടെ കൊണ്ടുപോയ ആ സ്റ്റാക്കർക്ക് ധാരാളം പണം കിട്ടി .എന്നാൽ അയാൾ പിന്നീട്  ആത്മഹത്യ ചെയ്തു. ഇതിനിടയിൽ പ്രൊഫസർ ആ കെട്ടിടം ബോംബുവച്ചു തകർക്കുമെന്ന് പ്രഖ്യാപിക്കുകയാണ്.ഇതിനായി അയാൾ കൊണ്ടുവന്ന ബോംബ് അവരെ കാണിക്കുന്നുമുണ്ട്.  ഇത് സംഘർഷത്തിനു കാരണമാകുന്നു.ഈ സ്ഥലം ഭാവിയിൽ ചിലരെങ്കിലും തെറ്റായി ഉപയോഗിക്കുന്നത് തടയുകയാണ് പ്രൊഫസറുടെ ലക്ഷ്യം.


സന്ദർശകനായ എഴുത്തുകാരൻ സ്റ്റാക്കറെയാണ് കുറ്റപ്പെടുത്തുന്നത്.  അയാളുടെ മനസ്സ് സഞ്ചരിച്ചത് മറ്റൊരു രീതിയിലാണ്. ഒരാളുടെ സ്വന്തം ആന്തരികാഭിലാഷങ്ങൾ അയാൾക്കു പോലും അജ്ഞാതമായിരിക്കും. അതുകൊണ്ടാണ് സ്വത്തിനുവേണ്ടി അമിതമായി ആഗ്രഹിച്ച പൊർക്യുവിൻ  എന്ന സ്റ്റാക്കർ കുറ്റബോധത്താൽ  ആത്മഹത്യ ചെയ്തതത്രേ .സ്വന്തം അഭിലാഷങ്ങളെ അതിരുവിട്ടു അന്വേഷിക്കുന്നത് അപകടകരമാണെന്ന് എഴുത്തുകാരൻ വിശദീകരിക്കുന്നു.എന്നാൽ തങ്ങൾ തേടി വന്ന വിചിത്രമായ ആ മുറിയുടെ അടുത്ത് എത്തിയിട്ടും ,സ്റ്റാക്കർ നിർബന്ധിച്ചിട്ടും ,ഒടുവിൽ പ്രൊഫസറും എഴുത്തുകാരനും പിന്മാറുകയാണ്. അവർ രണ്ടുപേരും പിന്തിരിയുന്നത് വ്യക്തിപരമായ കാരണങ്ങളാലാണ്. അവർക്ക് സ്വന്തം ആഗ്രഹങ്ങളുടെ നിഗൂഢത കാണാൻ താല്പര്യമില്ല .


അവർ ആ അത്ഭുതമുറിയെയും അതിനെ ചുറ്റിപ്പറ്റിയുള്ള വർത്തമാനങ്ങളെയും തള്ളിക്കളയുന്നു.അവർ അതെല്ലാം അന്ധവിശ്വാസങ്ങളായി വിലയിരുത്തുന്നു. അവർ അപ്രതീക്ഷിതമായ ചുവടുമാറ്റത്തിലുടെ സ്റ്റാക്കറെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നു.


ഏകാന്തതയുടെ പിശാച്


'സ്റ്റാക്കർ ' കണ്ട ശേഷം ഒരു പ്രേക്ഷകനു അതിലെ ഓരോ ദൃശ്യവും പിന്തുടരുന്നതായി തോന്നും. കാരണം ഈ ചിത്രത്തിൽ മനുഷ്യാവസ്ഥയുടെ പശ ഒട്ടിച്ചു വച്ചിരിക്കയാണ്. ഏകാന്തതയുടെ പിശാച് പിടിച്ചു തിന്നാൻ വരുമ്പോൾ മനുഷ്യൻ എത്തിച്ചേരുന്ന ഉന്മാദത്തിൻ്റെയും വിഷാദത്തിൻ്റെയും മരുഭൂമിയിലേക്ക് തർക്കോവ്സ്കി നമ്മെ കയറ്റി വിടുന്നു.സ്റ്റാക്കറെ പോലെ പ്രേക്ഷകനും ഈ രാവണൻകോട്ടയിൽ ചുറ്റിത്തിരിയുന്നു. അസ്തിത്വത്തെക്കുറിച്ചുള്ള ആധി കുത്തി നിറച്ച ശരീരങ്ങളായി മാറുന്ന നമ്മെ ചലച്ചിത്രകാരൻ അത്മീയാനുഭവംകൊണ്ടു നിറയ്ക്കുന്നു.


ദസ്തയെവ്സ്കിയുടെ 'ദ് ഇഡിയറ്റ് '  ചലച്ചിത്രമാക്കാൻ ആഗ്രഹിച്ച തർക്കാവ്സ്കിക്ക് റഷ്യയിൽ അധികാരികളിൽ നിന്നു അനുകൂലമായ സമീപനമല്ല കിട്ടിയത്.പല പരിശ്രമങ്ങളിൽ നിന്നും അദ്ദേഹം  പിന്മാറുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നാടകരംഗത്തേക്ക് തിരിഞ്ഞത്. മിറർ ,സൊളാരിസ്, നൊസ്റ്റാൾജിയ ,സാക്രിഫൈസ് എന്നീ ചിത്രങ്ങളും ഏറെ പ്രശംസിക്കപ്പെട്ടു.'സ്കൾപ്റ്റിംഗ് ഇൻ ടൈം' എന്ന പുസ്തകം  സിനിമാനുഭവങ്ങളും വിചിന്തനങ്ങളുമാണ് ഉൾക്കൊള്ളുന്നത്.



വാക്കുകൾ 


1)വലിയ എഴുത്തുകാർ യഥാർത്ഥ്യത്തെ നിർവ്വചിക്കുന്നു; രണ്ടാം തരം എഴുത്തുകാർ വെറുതെ പ്രസ്താവനകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

എഡ്വേർഡ്  ആൽബി ,

അമെരിക്കൻ നാടകകൃത്ത് 


2)ശാന്തമായ കൂട്ടിലെ ചുംബനമാണ് പ്രണയം; ആ സമയത്ത് ഇലകൾ വിറയ്ക്കുകയും അത് വെള്ളത്തിൽ പ്രതിഫലിക്കുകയും ചെയ്യും.

ഫ്രഡറിക്കോ ഗാർസിയ ലോർക ,

സ്പാനീഷ് കവി


3)ദൈവം നിങ്ങൾക്ക് ഒരു മുഖം നൽകിയിട്ടുണ്ട്‌; എന്നാൽ  നിങ്ങളാകട്ടെ മറ്റൊരു മുഖം ഉണ്ടാക്കുകയാണ്.

ഷേക്സ്പിയർ,

ഇംഗ്ലീഷ് നാടകകൃത്ത്.


4)ദുരിതകാലത്ത് ,സന്തോഷമുണ്ടായിരുന്ന കാലഘട്ടത്തെക്കുറിച്ച് ഓർക്കുന്നതുപോലെ കടുത്ത ദു:ഖം വേറെയില്ല .

ദാന്തെ ,

ഇറ്റാലിയൻ കവി


5)നമ്മൾ ജയിക്കുകയാണെങ്കിൽ  മറ്റാർക്കെങ്കിലും നഷ്ടപ്പെടും . എന്നാൽ മറ്റാർക്കെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കിൽ നമുക്കും  നഷ്ടപ്പെടും. ആ നിമിഷം നമുക്ക് മനസ്സിലാകുന്നില്ല .ഇത് വേദനിപ്പിക്കുന്ന തരത്തിൽ വ്യക്തമാക്കിതരുകയാണ് പുതിയ ആത്മീയത.

നീലേ ഡൊണാൾഡ് വാൽഷ്,

അമെരിക്കൻ ദൈവശാസ്ത്രജ്ഞൻ



കാലമുദ്രകൾ


1)വി.ബി ജ്യോതിരാജ് 


വി. പി. ശിവകുമാർ, യു .പി .ജയരാജ്, വിക്ടർ ലീനസ് ,ജയനാരായണൻ എന്നിവരെപ്പോലെ കാതലുള്ള, ആഴമുള്ള കഥകളാണ്  വി.ബി. ജ്യോതിരാജ് എഴുതിയത്‌.


2)ടി.ആർ.


ടി.ആർ എഴുതിയ 'പുതിയ ക്രമം' ,'ജാസ്സക്കിനെ കൊല്ലരുത് ' തുടങ്ങിയ കഥകൾ ഇപ്പോഴും മോഹിപ്പിക്കുന്നു.ആധുനികാനന്തര കഥാകൃത്തുക്കൾക്ക് പൊതുവേ സംഭവിച്ച മുരടിപ്പ്, ആശയദാരിദ്ര്യം, ആഖ്യാനമികവിൻ്റെ അഭാവം, ഭാഷാപരമായ ഉള്ളടക്കക്കുറവ്, ദാർശനികമായ വിചിന്തനത്തിനുള്ള പരാധീനത തുടങ്ങിയവ എത്ര ഭയാനകമാണെന്ന് അറിയുമ്പോൾ ടി.ആറിലേക്ക് മടങ്ങാതെ വയ്യ.


3)ജോൺസൺ


സംഗീതത്തിലുള്ള ജന്മവാസനകൊണ്ട് സ്വയം പഠിച്ചു വളർന്ന ജോൺസൺ മലയാളസിനിമയിൽ ഒരു കാലത്ത്, വർഷത്തിൽ മുപ്പതു ചിത്രങ്ങൾക്ക് വരെ സംഗീതം നൽകിയിരുന്നു. സംഗീതത്തിലുള്ള തൻ്റെ ജ്ഞാനം  അമിതമായി പ്രകടിപ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു.


4)മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത 


അനുഭവങ്ങൾ പങ്കുവയ്ക്കാനും  മറ്റുള്ളവരെ സന്തോഷത്തിൻ്റെ  അവസ്ഥയിൽ നിലനിർത്താനുമായി തമാശ പറഞ്ഞും ഉദ്ബോധിപ്പിച്ചും ജീവിച്ച വലിയ മെത്രാപ്പോലീത്ത നമ്മുടെ സാമൂഹികാന്തരീക്ഷത്തെ പ്രസന്നമധുരമാക്കി ;ചിന്താപരമായി സൗഖ്യത്തിലേക്ക് നയിച്ചു; വിശുദ്ധമായ പ്രവൃത്തികളെക്കുറിച്ച് ഓർമ്മിപ്പിച്ചു.


5)ഡോ.പി .ആർ. ജയശീലൻ 


'വിഷാദകാവ്യത്തിൽ നിന്നു പ്രസാദാത്മക ജീവിതത്തിലേക്ക് 'എന്ന പേരിൽ ഡോ. പി. ആർ .ജയശീലൻ  എഴുതിയ ലേഖനം (സാഹിത്യചക്രവാളം, ഏപ്രിൽ )ഉചിതവും ശ്രദ്ധേയവുമായി. ഇരുപത്തിയാറാം വയസ്സിൽ വിടപറഞ്ഞ സുധാകരൻ തേവലക്കാട് (1939-1965) എന്ന കവിയെ അദ്ദേഹത്തിൻ്റെ സമ്പൂർണ്ണകവിതകളുടെ  (കേരള സാഹിത്യഅക്കാദമി ) അടിസ്ഥാനത്തിൽ പരിചയപ്പെടുത്തുന്ന ലേഖനമാണിത്.



 




Wednesday, May 5, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സ്നിഗ്ദ്ധമായ വായ്ത്തലകൾ /metrovartha may2, 2021

 അക്ഷരജാലകംlink


9995312097

mkharikumar797@gmail.com






കവിതയുടെ ഒരു നിയമവും പാലിക്കാതെ ,സ്വതന്ത്രമായാണ് Leaves of Grass എന്ന 1 വിശ്വകാവ്യം വിറ്റ്മാൻ രചിച്ചത്‌. കവിയാണ് ഛന്ദസ്സ് നിർമ്മിക്കുന്നത്;ഛന്ദസ്സ് കവിയെ  നിർമ്മിക്കുകയല്ല എന്ന തത്ത്വം പ്രവാചകകവിയായ വിറ്റ്മാന് അറിയാമായിരുന്നു. ലീവ്സ് ഓഫ് ഗ്രാസ് ' എന്ന കൃതിയുടെ ആദ്യ പതിപ്പിൽ തന്നെ ഉൾപ്പെട്ട രചനയാണ്  'സോംഗ് ഓഫ് മൈസെൽഫ് ' . അമെരിക്കയിൽ എഴുതപ്പെട്ട ഏറ്റവും മികച്ച കവിതയിതാണെന്നു പറയുന്നവരുണ്ട്. അത് ഒരു  കാലഘട്ടത്തെയല്ല സൃഷ്ടിച്ചത്; ഭാവിയെയാണ്. മനുഷ്യമനസ്സിനെ ഉപകരണമായി, രാസത്വരകമായി സ്വീകരിച്ച് പ്രപഞ്ചത്തെയാകെ തന്നിലേക്ക് ആവാഹിക്കുന്ന ദീർഘകവിതയാണിത്. അതേസമയം നശ്വരതയെക്കുറിച്ച് ഭയാനകമായി ഓർമ്മിപ്പിക്കുന്നതും, അസ്ഥിരമായ മാനസികാവസ്ഥകളാൽ പീഡിപ്പിക്കപ്പെടുന്നതുമായ ഇന്നത്തെ ചുറ്റുപാടിൽ 'സോങ് ഓഫ് മൈസെൽഫ് 'ൻ്റെ ഒരു പുനർവായന ഫലപ്രദമായിരിക്കുമെന്നു തോന്നുന്നു.


പിറവിയുടെ തുടർച്ച


മരണത്തെ നിഷ്പ്രഭമാക്കുന്ന അതുല്യമായ ഭാവാത്മകതയാണ് 'സോംഗ് ഓഫ് മൈസെൽഫ്' നെ  ശ്രദ്ധേയമാക്കുന്നത്. മൃത്യുവിനാൽ നശിക്കുന്നതാകയാൽ ജീവിതം നിരർത്ഥകമാണെന്ന ധാരണയെ  നിരാകരിക്കുകയും എവിടെയും പിറവിയുടെ തുടർച്ചയെ മാത്രം അഭിദർശിക്കുകയുമാണ് കവി. ഈ ലോകത്തിലായിരിക്കുന്ന അവസ്ഥയെ വ്യവകലനം ചെയ്യാനാവാത്തതു പോലെ അതിനെ നശിപ്പിക്കാനുമാവില്ല. സർവ്വാതിശായിയായ ജനിയുടെ പ്രഭാവം കവി എവിടെയും കാണുകയാണ്.


ഈ ഭാഗം ശ്രദ്ധിക്കൂ:

' നിങ്ങൾ രണ്ടാമനിൽ നിന്നോ 

മൂന്നാമനിൽ നിന്നോ 

ഒരു കാര്യവും കേൾക്കാൻ പോകരുത്. മരിച്ചവരുടെ കണ്ണിലൂടെ 

നോക്കുകയുമരുത്.

പുസ്തകങ്ങളിൽ പറഞ്ഞത് 

മാത്രംവച്ചു ജീവിക്കരുത്.

നിങ്ങൾ എൻ്റെ കണ്ണുകളിലൂടെയും നോക്കരുത്;അതുപോലെ ഞാൻ പറഞ്ഞതും കേൾക്കണ്ട .

നിങ്ങൾ എല്ലാവശവും ശ്രദ്ധിക്കുക;

എന്നിട്ട് നിങ്ങളിൽ നിന്നു തന്നെ അവയെ അരിച്ചെടുക്കുക' .


പക്ഷി പറക്കുന്നതു പോലെയാണ്  പ്രകൃതി എന്ന് കവി വിശദീകരിക്കുന്നു അതിനു വിവിധ വർണ്ണങ്ങളുണ്ട്. ഒരു പക്ഷിയുടെ പാട്ട് അതിൻ്റെ  ചുറ്റുപാടിനും അപ്പുറത്താണ്. അതു  നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് എത്രയോ ദൂരം സഞ്ചരിക്കുന്നു.

കവിയുടെ വാക്കുകൾ :


'ചിറകാർന്ന ലക്ഷ്യങ്ങളിൽ 

ഞാൻ വിശ്വസിക്കുന്നു

ചുവപ്പ് ,മഞ്ഞ, വെള്ള എന്നീ നിറങ്ങൾ എൻ്റെ ഉള്ളിൽ പെരുമാറുന്നത് 

ഞാൻ തിരിച്ചറിയുന്നു 

പച്ചയെയും വയലറ്റിനെയും 

ജട കെട്ടിയ കിരീടത്തെയും

പ്രത്യേക ഉദ്ദേശ്യത്തോടെ പരിഗണിക്കുന്നു

ആമയെ വിലകുറച്ചു കാണണ്ട എന്തുകൊണ്ടെന്നാൽ 

അവൾ മറ്റൊന്നുമല്ല 

കാടുകളിലെ സ്വർണചൂഡൻ പക്ഷി അതിൻ്റെ സ്വരവ്യാപ്തി എന്തെന്ന് ഒരിക്കലും മനസ്സിലാക്കുന്നില്ല .

എന്നിട്ടും എന്നെ നന്നായി വിറപ്പിക്കുന്നു 

ഒച്ചയിടുന്ന പെൺകുതിരയുടെ നോട്ടം എൻ്റെ നിസ്സാരതയെ 

ലജ്ജാവിവശമാക്കുന്നു ' .


പരാജയമില്ല 


മനുഷ്യൻ പരാജയത്തെയാണ് പരാജയപ്പെടുത്തേണ്ടത്. അതിനുള്ള ശേഷി അവനുണ്ട്.അത് തിരിച്ചറിയുന്നിടത്താണ് സൗന്ദര്യത്തിൻ്റെ  യാത്ര ആരംഭിക്കുന്നത്.


'കടന്നുപോകുന്ന ഓരോരുത്തരും, അവസാനിപ്പിക്കുന്ന ഓരോരുത്തരും വിലമതിക്കപ്പെടുന്നു;

ഒരൊറ്റയാൾക്കു പോലും 

പരാജയപ്പെടേണ്ടിവരില്ല.

മരിച്ചതോ അടക്കം ചെയ്യപ്പെട്ടതോ ആയ ഒരു യുവാവിനെയും പരാജയപ്പെടുത്താനാവില്ല 

അതുപോലെ അവൻ്റെ  മൃതദേഹത്തിനരികിൽ 

മരിച്ചുകിടക്കുന്ന യുവതിയും'


എന്തിനു പരാജയത്തെക്കുറിച്ചുള്ള ചിന്തയാൽ നമ്മൾ വരിഞ്ഞുമുറുകണമെന്നാണ് കവി വിവക്ഷിക്കുന്നത്.വിസ്മരിക്കപ്പെടുന്നവരെല്ലാം പരാജിതരാണോ ? വിസ്മൃതി പ്രകൃതിയുടെ സ്വഭാവമാണ് .


വിറ്റ്മാൻ എഴുതുന്നു:

'ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ശവക്കല്ലറയ്ക്കുള്ളിലുള്ളതോ , എണ്ണമറ്റ ഗോളങ്ങളോ ,

അവയിലെ അനന്തമായ വസ്തുക്കളോ  ഈ കാലമോ,

അതിലെ ഏറ്റവും നിസ്സാരമായ 

ഒരു പുല്ലിൻകഷണമോ പോലും പരാജയപ്പെടുന്നില്ല'.


കാലം പരാജയപ്പെടുന്നുണ്ടോ ? ഒരിക്കലുമില്ല. പ്രകൃതി പരാജയപ്പെടുന്നില്ലെങ്കിൽ അതിൻ്റെ  അംശമായ നമുക്കെങ്ങനെ പരാജയപ്പെടാനാവും? .വീണ്ടും വിറ്റ്മാൻ്റ വാക്കുകൾ:


'സ്നേഹിക്കുന്ന പുല്ലിൽ നിന്ന് പിറവിയെടുക്കാനായി  ഞാൻ 

ഈ അഴുക്കിൽ മുങ്ങിക്കിടക്കുന്നു

നിങ്ങൾക്ക് എന്നെ വീണ്ടും കാണണമെങ്കിൽ 

നിങ്ങളുടെ ചെരുപ്പിൻ്റെ അടിയിലേക്ക്  നോക്കിയാൽ മതി.

നിങ്ങൾക്ക് എന്നെ അറിയില്ല; 

ഞാൻ ആരാണെന്ന് ,

ഞാനെന്താണ് പറയുന്നതെന്ന്

നിങ്ങൾക്ക് അറിയില്ല.

ഞാൻ ശരീരസുഖം നല്കും

നിങ്ങളുടെ രക്തം

ശുദ്ധീകരിക്കുകയും ചെയ്യും' .


പുല്ല് പുല്ലല്ല 


'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഇതിനു സമാനമായി പുല്ല് വളരുന്നുണ്ട്. നോവലിൻ്റെ ഒടുവിൽ രവി പാമ്പിൻ്റെ ദംശനമേറ്റ് കിടക്കുമ്പോൾ വിജയൻ ഇങ്ങനെ എഴുതുന്നു: 'രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു .അനാദിയായ മഴവെള്ളത്തിൻ്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു' .മഹത്തായ ഒരു വിവരണമാണിത്. വാൾട് വിറ്റ്മാനിൽ കാണുന്നതുപോലെ ,വിജയനിലും  പുല്ലിൻ്റെ  പ്രഭാവം സ്വാംശീകരിക്കപ്പെട്ടു. പുല്ല് ജീവിത നൈരന്തര്യമാണിവിടെ ,സോംഗ് ഓഫ് മൈസെൽഫിൽ കാണുന്നതുപോലെ.


കവി വെറുമൊരു മനുഷ്യവ്യക്തിയല്ല ഇവിടെ. സകലകാലങ്ങളിലുമുള്ള പ്രപഞ്ചചേതനയുടെ സ്വരമാണ്  കേൾക്കാനാകുന്നത് .ഒരു പുല്ലായി കവി ജീവൻ്റെ ചാക്രികതയിൽ ജീവിക്കുന്നതായി സ്വപ്നം കാണുന്നു. സ്നിഗ്ദ്ധമായ ഒരു വായ്ത്തലയാണ് ഈ അനുഭവം.


'എന്നിലുള്ള എല്ലാ നന്മയും കണങ്ങളും

നിങ്ങളുടേതുമാണ് '


കവി ഇങ്ങനെ എഴുതാൻ കാരണം നന്മയെക്കുറിച്ചുള്ള അവബോധമാണ്. നന്മ ഒരാളുടെ കണ്ടുപിടുത്തമല്ല ;

അതിവിടെ ഉണ്ടായിരുന്നു. ആത്മാവിൻ്റെ ആഘോഷമാണത്. ആത്മാവ് എന്നാൽ മനസ്സിൻ്റെ പ്രതിനിധാനമല്ല; തന്നെ ഈ മണ്ണിലെ പുല്ലുപോലെ നിലനിർത്തുന്ന പ്രപഞ്ച രഹസ്യമാണത്.


കവിയിലൂടെ നശ്വരമായ ലോകമാണ് പ്രമുക്തി നേടുന്നത്. അതിനുപകരം ലോകചേതനയാണ് സംസാരിക്കുന്നത്. ഓരോ ജീവൻ്റെയും അടിയിലുള്ള മൂന്നാംകണ്ണാണത്.അത് നമ്മൾ മുന്നോട്ടു നോക്കുമ്പോൾ നമ്മെ പിന്നിൽ നിന്നു രഹസ്യമായി നോക്കുന്നു.കാഴ്ചകൾ എപ്പോഴുമുണ്ടാകുന്നു;നമ്മുടേതല്ലെങ്കിലും. കവിയുടെ ജീവിതം നിർമ്മിത നഗരസംസ്കാരമല്ല; പ്രകൃതി തന്നെയാണ്.തന്നിലൂടെ പലർ  സംസാരിക്കുകയാണ്;പല കാലങ്ങളും   പ്രകൃതിയും സംസാരിക്കുകയാണ്. സ്വന്തം ജീവിതവുമായി എങ്ങനെ താദാത്മ്യം പ്രാപിക്കും ? ഇങ്ങനെ  സർവ്വസാഹോദര്യത്തിൻ്റെ അനുഭൂതിയിലേക്ക് എത്തുകയാണ്.


ആരും മരിക്കുന്നില്ല 


പുല്ല് ദൈവികതയുടെ അടയാളമാവുകയാണ്. ജനന-മരണ ചക്രത്തിൻ്റെ തുടർച്ചയുടെ പ്രത്യക്ഷതയാവുകയാണ്. അതോടെ വിഷാദത്തിനു മേൽ നമുക്ക് വിജയം നേടാനാവും. ആരും മരിക്കുന്നില്ല. ഒരു ചാക്രികതയിൽ പങ്കുചേരാനുള്ള അവസരം മാത്രമാണത്. അതിൽ സന്തോഷിക്കാനുമുണ്ടത്രേ. പുല്ല് വലിയ ഒരു പ്രതിബിംബമാവുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രത്യക്ഷമായ ജൈവമണ്ഡലം;പുല്ല് രഹസ്യമാണ്.


മാനസികവ്യാപാരങ്ങളിലൂടെ , ഗാഢവും പ്രേമാർത്ഥവുമായ പരിശ്രമങ്ങളിലൂടെ പ്രാപഞ്ചിക രഹസ്യത്തെക്കുറിച്ച് സൂചന ലഭിക്കുമോ ?പ്രകൃതിയിലെ ഓരോന്നിനോടും കവിക്കു തോന്നുന്ന പ്രണയം ഇതിൻ്റെ ഭാഗമാണ്. കടലിനെ നോക്കി, ' ഞാൻ നിൻ്റെ ഭാഗമാണ് ' എന്ന് പറയുന്നത് അതുകൊണ്ടാണ് . തന്നിലൂടെ ലോകജീവിതത്തിൻ്റെ  വിഭിന്നസ്വരങ്ങൾ ഉയരുന്നു.തന്നിലാണ് പാപിയും പുണ്യവാളനും അടിമയും മോഷ്ടാവും. താൻ കണ്ടതും കേട്ടതുമെല്ലാം തന്നിലുണ്ട്; കാണാത്തതുമുണ്ട്. എല്ലാ മതങ്ങളും തന്നിലാണുള്ളത്. ആത്മാവും ശരീരവും പോലെ നന്മയും തിന്മയും മാലിന്യവും സൗന്ദര്യവും തന്നിൽ ലയിച്ചുചേർന്നിരിക്കുന്നു.


വിറ്റ്മാൻ  ഇങ്ങനെ എഴുതി: 'എൻ്റെ വൈവിധ്യത്തേക്കാൾ മികച്ച എന്തിനെയും ഞാൻ പ്രതിരോധിക്കുന്നു ' . 

എന്താണ് ആ വൈവിധ്യം ? ഒരാൾ  പലതായിരിക്കുന്നു ,അതിൽ കാലങ്ങളും മനസ്സുകളും സ്വപ്നങ്ങളും ജീവികളുമാണുള്ളത്.


വാക്കുകൾ 


1) ദൈവം നിലനിൽക്കുന്നില്ല ;ഞാനത് നിഷേധിക്കുന്നില്ല. എന്നാൽ എൻ്റെ  മുഴുവൻ ഉണ്മയും ദൈവത്തിനായി നിലവിളിക്കുന്നത് എനിക്ക് മറക്കാനാവില്ല.

ഷാങ്  പോൾ സാർത്ര് ,

ഫ്രഞ്ച് എഴുത്തുകാരൻ


2)ലൈംഗികതയോട് സെൻറ് അഗസ്റ്റിനുണ്ടായിരുന്ന കാഴ്ചപ്പാട് എല്ലാ മതങ്ങൾക്കും ഉണ്ടാകണമെന്നില്ല. നമ്മുടെ സംസ്കാരത്തിൽ, ഇന്നും ആരാധനാലയങ്ങളിൽ വിവാഹങ്ങൾ ആഘോഷിക്കപ്പെടുന്നു. അന്നു  രാത്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് അവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും അറിയാമല്ലോ .എന്നാൽ ഒരു മതചടങ്ങായതിനാൽ അതിനെ തടയാനാവില്ല.

ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റീൻ,

ഓസ്ട്രിയൻ - ബ്രിട്ടീഷ് ചിന്തകൻ


3)മനുഷ്യജീവിതത്തിലെന്നപോലെ ചരിത്രത്തിലും ,പശ്ചാത്താപം നഷ്ടപ്പെട്ട ഒരു നിമിഷത്തെ തിരിച്ചുകൊണ്ടുവരുന്നില്ല.

ആയിരം വർഷങ്ങൾ ,ഒരു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കില്ല.

സ്റ്റെഫാൻ സ്വീഗ് ,

ഓസ്ട്രിയൻ നോവലിസ്റ്റ്


4)പുസ്തകങ്ങളും ലൈംഗിക പരാക്രമങ്ങളും പരിമിതമാണ്; എന്നാൽ വായിക്കാനും രമിക്കാനുമുള്ള ആഗ്രഹം അനന്തമാണ്. അത് നമ്മുടെ മരണങ്ങളെയും ഭയങ്ങളെയും സമാധാനത്തിനായുള്ള പ്രതീക്ഷകളെയും മറികടന്നു പോവുന്നു.

റോബർട്ടോ ബൊലാനോ ,

ചിലിയൻ നോവലിസ്റ്റ് 


5)ഞാനെൻ്റെ സിനിമകൾ കാണാറില്ല; കുറച്ചകലം പാലിക്കുന്നതാണ് നല്ലതെന്നും സുരക്ഷിതമെന്നും വിചാരിക്കുന്നു. നിരാശപ്പെടുമോ എന്നു  ഞാൻ ഭയപ്പെടുന്നു.

ബർനാഡോ ബർട്ടോലുച്ചി,

ഇറ്റാലിയൻ സംവിധായകൻ



കാലമുദ്രകൾ


1)കാമ്പിശ്ശേരി കരുണാകരൻ 


ഒരു സാഹിത്യകാരൻ്റെ  കൃതി പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്താൽ എഡിറ്റർ കാമ്പിശ്ശേരി കരുണാകരൻ കത്തയയ്ക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുമായിരുന്നു.


2)പട്ടം താണുപിള്ള 


'ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കു'മെന്ന് പറഞ്ഞ പട്ടം താണുപിള്ളയിൽ ഒരു ധീരനെയും ജനാധിപത്യത്തെ മനസ്സിലാക്കിയ വിവേകിയെയും കാണാം. രാഷ്ട്രീയരംഗത്ത് ശൈലികൾ ഉത്പാദിപ്പിച്ചവരെപ്പറ്റി കെ.എ. മുരളീധരൻ (സമ്മതിദാനം തേടുന്ന ഭാഷാശൈലി, ഭാഷാപോഷിണി)എഴുതിയിരിക്കുന്നു.


3)വേണു കൊതേരിൽ


സമകാലിക കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരിലൊരാളായ വേണു കൊതേരിലിൻ്റെ പുതിയ ചിത്രപ്രദർശനം യൂട്യൂബിലാണ് നടന്നത്.ജീവിതത്തിൻ്റെ സനാതന സാരം തേടി ആശ്രമങ്ങളിലും അഭയ സങ്കേതങ്ങളിലും അലഞ്ഞിട്ടുള്ള  വേണുവിൻ്റെ ആദ്യപ്രദർശനം (ആർക്കെയ്ക് ഡ്രീംസ് ) 1990 ൽ സോവിയറ്റ് കൾച്ചറൽ സെൻ്ററിലും (തിരുവന്തപുരം) ,പിന്നീട് ട്രാൻസെൻഡിംഗ് ഹ്യൂസ് എന്ന പേരിൽ കേരള ലളിതകലാഅക്കാദമി ആർട്ട് ഗ്യാലറിയിലും (തിരുവനന്തപുരം) നടന്നു.


4)പി.ബി. ഹൃഷികേശൻ 


ദീർഘകാലം പ്രവാസിയായിരുന്ന പി.ബി.ഹൃഷികേശൻ്റെ ദാർശനികമാനമുള്ള കവിതകൾ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. 'ഒന്നടുത്ത് വരാമോ നീ ?' എന്ന സമാഹാരമാണ് ഏറ്റവും പുതിയത്.


5)കെ. പി. ശങ്കരൻ 


കെ.പി.ശങ്കരൻ എഴുതുന്ന കഥാപഠനങ്ങൾ (കലാപൂർണ ) സമകാലികമായ സൗന്ദര്യധാരണകളെ  ഉൾക്കൊള്ളുന്നില്ല. വിജ്ഞാനം ലോകത്ത് എവിടെയുള്ളതും  സ്വീകാര്യമാകണം.ശങ്കരനു കഥ വായിക്കുമ്പോൾ അനുഭൂതിയുണ്ടാകുന്നതായി  തോന്നുന്നില്ല. 



വായന


എം.ജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്നു ഡോ. കെ. എം. കൃഷ്ണൻ പടിയിറങ്ങുന്നത് എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിൽക്കേണ്ട കാര്യമാണെന്ന മട്ടിൽ ഒരഭിമുഖം (അജു. കെ നാരായണൻ, മലയാളം ,മാർച്ച് 29) വായിച്ചു. ഇതുപോലുള്ള അക്കാദമിക്കുകൾ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നവർ മാത്രമാണ്. മൗലികമായ ഒരു ചിന്തയുമുണ്ടായിരിക്കില്ല; സഹൃദയത്വവുമില്ല . ഒരിക്കലെങ്കിലും കൃഷ്ണൻ അത് തെളിയിച്ചിട്ടില്ലല്ലോ. നല്ല പുസ്തകങ്ങളുമായി ഇവരുടെ അടുത്തേക്ക് ചെന്നാൽ ദന്തഗോപുരത്തിലേക്ക് ഓടി രക്ഷപ്പെടും. ക്ലാസ്സ് റൂമിൻ്റെ വെളുത്ത ചുമരുകൾക്കുള്ളിൽ ഇവർ അരസികത്വത്തിൻ്റെ അപ്പൂപ്പൻ താടികൾ പറത്തി രസിക്കുകയാണ്. 'സർവകലാശാല ജനങ്ങളിലേക്ക് ' എന്ന ബാനറിൽ ചില പരിപാടികൾ നടത്തി എന്ന് കൃഷ്ണൻ അവകാശപ്പെടുന്നുണ്ട്. ആരെങ്കിലും അറിഞ്ഞോ ? സാംസ്കാരിക പൊങ്ങച്ചങ്ങളെ  അണിനിരത്തുന്നതിൽ ചിലർ ഇപ്പോഴും വർദ്ധിച്ച താല്പര്യം കാണിക്കുകയാണ്.


ഏറ്റവും അപ്രധാന കാര്യങ്ങൾ  അപ്രസക്തി ഒട്ടും ചോരാതെ  അവതരിപ്പിക്കുന്നതിൽ വീരാൻകുട്ടി വിദഗ്ദ്ധനാണ്! . അദ്ദേഹത്തിൻ്റെ  'പ്രാർത്ഥനയുടെ ക്രമം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 25) എന്ന കവിതയും വ്യത്യസ്തമല്ല. കവിക്ക് പ്രാർത്ഥിക്കാൻ ഒരു വിഷയമില്ലത്രേ . ഇലയിലെ മഞ്ഞുകണത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്.'ചുറ്റുമുള്ള വായു ലവലേശം ഇളകാതിരിക്കാൻ 'പ്രാർത്ഥിക്കണമെന്ന് കവി വായനക്കാരോട് അഭ്യർത്ഥിക്കുകയാണ്.


ഈ കൊറോണക്കാലത്ത് ഇതുപോലെ നിസ്സാര കാര്യങ്ങളെക്കുറിച്ച് എഴുതിയിട്ടു എന്താണു പ്രയോജനം ?


പെയിൻ്റിംഗ്


സിതാര കെ.വിയുടെ പെയിൻ്റിംഗുകളെക്കുറിച്ചു ഇ.എച്ച്.പുഷ്കിൻ എഴുതിയ ലേഖനം (പ്രകാശ ഇഴകളിൽ നെയ്ത  വസ്ത്രമണിഞ്ഞ ആത്മഗതങ്ങൾ, ചിത്രവാർത്ത മാർച്ച്-ഏപ്രിൽ ) അർത്ഥസാന്ദ്രമായി. ചിത്രകലയിൽ ബിരുദാനന്തരബിരുദം നേടിയ സിതാരയുടെ 'സോളിലോക്വി' (ആത്മഗതം)എന്ന ശീർഷകത്തിൽ നടന്ന പ്രദർശനമാണ് ലേഖകൻ അവലോകനം  ചെയ്യുന്നത്.


'