Saturday, August 28, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/കവിതയുടെ ശുദ്ധതയിലേക്ക് /metrovartha august 23, 2021

 

കവിതയുടെ ശുദ്ധതയിലേക്ക് link


നിരന്തരമായി പ്രണയകവിതകൾ  എഴുതിക്കൊണ്ടിരിക്കുന്നവർ എന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ?ഒന്നിനെയും സ്നേഹിക്കുന്നില്ല എന്നതാണ് സത്യം. കാരണം ,പ്രണയിക്കുന്നവൻ തൻ്റെ  വ്യാമോഹങ്ങളെയും സങ്കൽപ്പങ്ങളെയുമാണ് പിന്തുടരുന്നത്. തനിക്ക് ആർജിക്കാൻ കഴിയാത്ത വിശുദ്ധിയുടെയും പ്രലോഭനത്തിൻ്റെയും  ഒരു വ്യക്തിത്വരൂപമാണ് അവൻ തേടുന്നത്.ആ വ്യക്തിത്വരൂപത്തെ താൻ പ്രേമിക്കുന്നു എന്ന ധാരണയിൽ അവൻ വീണ്ടും സ്വപ്നം കാണുന്നു.യഥാർത്ഥത്തിൽ, സ്വപ്നങ്ങളുടെ വൈയക്തികരൂപമായ പ്രണയിനിയെ അവൻ സ്നേഹിക്കുന്നില്ല. മറിച്ച്, അവൻ്റെ  തന്നെ വ്യാമോഹങ്ങളെ മനുഷ്യരൂപത്തിൽ കാണുക മാത്രമാണ് ചെയ്യുന്നത് .എന്നാൽ തൻ്റെ ആ സങ്കല്പരൂപത്തിൽ നിന്ന് അല്പമൊന്നു വ്യതിചലിച്ചാൽ പ്രണയിനിയെ വെറുക്കാൻ തുടങ്ങുന്നു; ഹിംസിക്കുന്നു. അതോടെ, അതുവരെ അവൻ പ്രേമിച്ചത് തന്നെ മാത്രമായിരുന്നുവെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുകയാണ്. ഇതാണ് ആ മാനസിക പ്രക്രിയയെ വിശകലനം ചെയ്താൽ കിട്ടുന്നത്. ഇത് പക്ഷേ ,ക്രൂരമാണ്. സത്യം ചിലപ്പോൾ ക്രൂരതയുടെ രൂപത്തിലും നിലനില്ക്കുന്നു. അപ്പോൾ പ്രണയകവിതയെഴുതുന്നവർ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ?
വലിയ  നിരാശ പടർത്തുകയാണെന്ന് കരുതരുത്. ജീവിതത്തിൻ്റെ ആന്തരഘടന ഇങ്ങനെ വളരെ സ്വയം കേന്ദ്രീകൃതവും വിധ്വംസകവുമാണ്. എന്നാൽ വിപരീതഫലമുണ്ടാക്കുന്ന ഈ പ്രണയപ്രക്രിയയെ അനുകൂലവും  ലോകോപകാരപ്രദവുമാക്കുന്നത്  മനുഷ്യൻ പ്രകൃതിയെ പ്രണയിക്കുമ്പോഴാണ്. അവിടെ പ്രകോപനമോ വെറുപ്പോ ഒരിക്കലും സംഭവിക്കുകയില്ല.

ജീവിതത്തെക്കുറിച്ചുള്ള ഈ അറിവ് നേടുന്നതോടെ നമ്മുടെ ഭാഷയിൽ കാതലായ മാറ്റം വരില്ലേ ? അങ്ങനെയല്ലേ നാം മുന്നേറേണ്ടത്?ആന്തരിക വിസ്ഫോടനങ്ങൾ നമ്മുടെ ഉള്ളിലെ ബുദ്ധനെ ഉണർത്താനുള്ളതാണ്. നമ്മൾ കവിതയെയാണ് തേടുന്നതെങ്കിൽ, എന്തിന് ആയിരം തവണ കൈമാറിവന്ന വാക്കുകളുടെ അർത്ഥങ്ങളെയും  പദസംയോജനങ്ങളുടെ നടപ്പുരീതികളെയും കാവ്യാത്മകമായ മുൻധാരണകളെയും അനുകരിക്കണം ?

കവികളുടെ കാലം സൃഷ്ടിച്ച ഒരു സ്കൂളിനകത്താണ് കവിതയെന്ന ധാരണയിലാണ് ഭൂരിപക്ഷവും എഴുതിക്കൊണ്ടിരിക്കുന്നത്. ഒരു വസ്തുവിനെ നോക്കുന്നതുപോലെ കാവ്യാത്മകമെന്ന പരമ്പരാഗത ആശയത്തിനകത്ത് കവിത  തളയ്ക്കപ്പെടുകയാണ്.

രചനാപരമായ യഥാർത്ഥ സ്വാതന്ത്ര്യം ഇവിടെ ആരായേണ്ടതുണ്ട് .ഈ പൂർവ്വ കവിതാവ്യവഹാരത്തിൻ്റെ അർത്ഥനിർമ്മിതികളുടെ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് പോയി  യഥാർത്ഥ കവിതയെ തേടേണ്ടതുണ്ട്. വേർഡ്സ്വർത്ത് 'ലൈൻസ് റിട്ടൺ എ ഫ്യൂ മൈൽസ് എബൗ ടിൻ്റേൺ ആബി ' എന്ന കവിതയിൽ ' ഗ്രീൻ ടു ദ് വെരി ഡോർ ' എന്നെഴുതുന്നുണ്ട്. തന്നെ തീവ്രമായി ബാധിച്ച പ്രകൃതിയെ വേറെ എങ്ങനെ എഴുതും ?പുസ്തക ജന്യവും ചരിത്രത്തിലൂടെ നിർമ്മിക്കപ്പെട്ടതുമായ കവിതകളിൽ നിന്ന് കുറെ നേരത്തേക്ക് മാറി തനതും ശുദ്ധവും പ്രാപഞ്ചികവുമായ കവിതയെ അനുഭവിക്കാനാണ് കവി ശ്രമിക്കേണ്ടത്.

എങ്കിലേ യഥാർത്ഥ കവിതയുടെ ഒരു കണമെങ്കിലും ഉൾക്കൊള്ളാനാവൂ. ഇപ്പോൾ സംഭവിക്കുന്നതെന്താണ് ? ഫാക്ടറികളിൽ നിന്ന് എന്നപോലെ സ്ഥാപനങ്ങൾ  കവിത നിർമ്മിച്ചു പുറന്തള്ളുകയാണ് .പൂർവ്വവബോധത്തിൻ്റെ പകർപ്പുകളെയാണ് അത് ഓർമ്മിപ്പിക്കുന്നത്. പദങ്ങൾ എങ്ങനെ കൂടിച്ചേരണമെന്നും സൗന്ദര്യം എങ്ങനെ നിർമ്മിക്കണമെന്നും മുൻകൂർ തീരുമാനിക്കപ്പെട്ടതാണെന്ന ചിന്തയാണ്  പ്രബലപ്പെടുന്നത്. നിർമ്മിക്കപ്പെട്ട കവിതയുടെ ഘടകങ്ങൾ തന്നെ പലതും പിന്നീട് ഉണ്ടാക്കിയെടുക്കുന്നു. അതുകൊണ്ടുതന്നെ അതിന് മനുഷ്യമനസ്സിൽ യാതൊരു ചലനവുമുണ്ടാക്കാനാവുന്നില്ല. വാക്കുകൾ നേരത്തെതന്നെ ചരമം പ്രാപിച്ചതുപോലെ പ്രത്യക്ഷപ്പെടുകയാണ്.

അറിഞ്ഞതിനുമപ്പുറം

ഉന്നതമായ കലയിൽ അറിഞ്ഞതിനു യാതൊരു പ്രസക്തിയുമില്ല. അന്നാ ഹാമിൽട്ടൺ ഇങ്ങനെ പറഞ്ഞു: 'രചിക്കുമ്പോൾ അറിഞ്ഞതിൽ നിന്ന് അറിയാത്തതിലേക്കാണ് നീങ്ങേണ്ടത് ' .അറിയാമെന്ന ചിന്ത തന്നെ അപകടമാണ്. അറിയില്ല എന്ന ബോധ്യമാണ് എഴുതാൻ പ്രേരിപ്പിക്കേണ്ടത്.പ്രമുഖ അമെരിക്കൻ ചിത്രകാരനായ റിച്ചാർഡ് ഡീബെൻകോൺ കലയിലെ പത്ത് പാഠങ്ങൾ നിരന്നുന്നുണ്ട്.അത് ഇപ്രകാരമാണ്: 'നിശ്ചയമില്ലാത്ത ഒന്നിനെയാണ് അറിയാൻ ശ്രമിക്കേണ്ടത്. തുടക്കത്തിൽ ചിലതെല്ലാം അപൂർണമായി തന്നെ അവശേഷിക്കും; അത് കാര്യമാക്കരുത്, ഇനിയുള്ള അന്വേഷണങ്ങൾക്ക് പ്രചോദനമാകും. ഇതുവരെ അന്വേഷിക്കപ്പെടാത്തതിനു വേണ്ടിയാണ് തിരയണ്ടത്.  പ്രതികൂലമായി ചില സവിശേഷതകൾ ഉണ്ടാകുകയാണെങ്കിൽ അതെങ്ങനെ ഉപയോഗപ്പെടുത്താമെന്ന്  ആലോചിക്കണം. ഒന്നിനെയും 'കണ്ടുപിടിക്ക'രുത് ,ഒരുതരത്തിലും. മുഷിയാതെ അന്വേഷണം തുടരുക. കലാപ്രവർത്തനത്തിൽ വന്നുചേരാവുന്ന അബദ്ധങ്ങൾ തള്ളിക്കളയരുത്. അതെന്തായാലും ഇപ്പോഴത്തെ നിലയിൽ നിന്ന് നിങ്ങളെ മുന്നോട്ടു നയിക്കാതിരിക്കില്ല . എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്ന മനുഷ്യനെ ഓർക്കണം. ഏത് അലങ്കോലത്തെയും നേരിടുകയും അതിനോട് സഹിഷ്ണുതയോടെ ഇടപെടുകയും ചെയ്യുക .എപ്പോഴും  ചിരപരിചിതമായ വഴിവിട്ട് , തലതിരിഞ്ഞതും വഴിതെറ്റുന്നതുമായ  രീതികളിലായിരിക്കണം ശ്രദ്ധ പതിപ്പിക്കേണ്ടത്' . 

പൂർവ്വനിർമ്മിത കവിത

ഡീബെൻകോൺ പറയുന്നത് സർഗാത്മകമായ വേറിടലിൻ്റെ , വിസ്ഫോടനത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ചാണ്. പുതിയതൊന്ന് സൃഷ്‌ടിക്കുമ്പോൾ ഇത് സ്വാഭാവികമാണ്. അറിഞ്ഞ കവിതകൾ, എഴുതപ്പെട്ട കവിതകൾ ധാരാളമുണ്ട്. അതല്ല നമ്മുടെ ലക്ഷ്യം. അറിയാത്ത കവിതകൾ, എഴുതപ്പെടാത്ത കവിതകൾ പ്രപഞ്ചത്തിലാണുള്ളത്. അതാണ്  അന്വേഷിക്കേണ്ടത്.

കവിത പലപ്പോഴും നിർമ്മിത കവിതയാണ്; പലർ ചേർന്നു ഉത്പാദിപ്പിച്ചതാണെന്ന് പറയാം. കാരണം പല കവികളുടെ വീക്ഷണങ്ങളും പദാനുപദ വിവക്ഷകളും  അന്തരീക്ഷത്തിൽ നിൽക്കുന്നുണ്ട്. അതിലേക്ക് എത്തിപ്പിടിക്കുകയേ വേണ്ടൂ, ഒരു സാമ്പ്രദായിക കവിതയുണ്ടാവാൻ.

കവി ഫ്രീഡ്രിച്ച് ഷില്ലർ എഴുതിയ 'എയ്സ്തെറ്റിക് ലെറ്റേഴ്സ്' (1793)സൗന്ദര്യം  എവിടെയാണ് തിരിയണ്ടതെന്ന് വിവരിക്കുന്നുണ്ട്. അക്കാലത്ത്  ആശയാവിഷ്കാര സങ്കേതം എന്ന നിലയിൽ കത്തുകളുടെ രൂപം പലരും  ഉപയോഗിച്ചിട്ടുണ്ട് .ഷില്ലർ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം :'ഭൗതികമായ വാസനകൾക്കും സാംസ്കാരികമായ ചിന്തകൾക്കും മധ്യേയാണ് സൗന്ദര്യാനുഭവം. സൗന്ദര്യം സ്വാതന്ത്ര്യത്തിൻ്റെ മേഖലയാണ്. ഇതൊരു സംസ്കാരമാണ് ,സൗന്ദര്യ വികാരങ്ങളുടെയും ബോധേന്ദ്രിയങ്ങളുടെയും .കളിക്കുമ്പോഴാണ് ശരിക്കും ഒരാൾ മനുഷ്യനാകുന്നത്. കാരണം ,അവിടെ കളിയേയുള്ളു, കാര്യമില്ല. കളി സൗന്ദര്യാത്മകമായ ഒരു പ്രത്യക്ഷതയാണ്' .

ഷില്ലർ പറയുന്നതിൻ്റെ പൊരുൾ  ഇങ്ങനെ വിശദമാക്കാം:  യാഥാർത്ഥ്യത്തിൻ്റെ കയ്പ്പും ചവർപ്പും മറികടന്ന് ശുദ്ധവും സ്വാഭാവികവുമായ സൗന്ദര്യത്തിലെത്താൻ എഴുത്തുകാർ ഈ  സാധ്യത ഉപയോഗിക്കേണ്ടതാണ്. സ്വതന്ത്രമായ രസാനുഭൂതി പ്രകൃതിയിൽ നിന്നു തേടിപ്പിടിക്കണം.

കാക്കനാടൻ്റെ  'ഉച്ചതിരിഞ്ഞ് എന്തോ തിരഞ്ഞ് ' എന്ന കഥ ഓർത്തുപോയി. ഒരു യുവാവ് തനിക്ക് നഷ്ടപ്പെട്ടത്  എന്താണെന്നറിയാതെ നഗരത്തിലൂടെ എന്തോ തിരഞ്ഞു നടക്കുകയാണ്. അയാളുടെ മനസ്സിൽ, ഏതാനും ദിവസങ്ങൾ മാത്രം അടുത്തിടപഴകിയ പൗർണമി എന്ന യുവതിയും ,തൻ്റെ  കൂട്ടുകാരനായിരുന്ന ദിനകരൻ എന്ന യുവാവും മാത്രമേയുള്ളൂ. പൗർണമി ഇപ്പോൾ വിവാഹിതയായി എവിടെയോ കഴിയുന്നു. ദിനകരനാകട്ടെ ,ഒരാളെ കുത്തിക്കൊന്ന കേസിൽ ജയിലിലാണ്.ഇവർ ഈ യുവാവിൻ്റെ മനസ്സിൽ വന്ന് അലങ്കോലമുണ്ടാക്കുകയാണ്. അവരെക്കുറിച്ചുള്ള ഓർമ്മകൾ അയാളെ പിളർക്കുന്നുണ്ട്. ചിലരോടുള്ള ബന്ധം നീറുന്ന ഓർമ്മകളായി ,മുറിവിൻ്റെ  പാടുപോലെ പറ്റിക്കിടക്കും, മാറില്ല.

രസാഭിമുഖമായ ലീല

അന്വേഷകനായ യുവാവാകട്ടെ ,പൗർണമിയെയും ദിനകരനെയും മനസിൽ നിന്ന് മാറ്റാൻ നോക്കുന്നുണ്ട്. എങ്കിലും ഓർമ്മകൾ തികട്ടി വരുകയാണ്. അവരൊക്കെ  മിന്നിമറയുന്ന ചില അയഥാർത്ഥ  നക്ഷത്രങ്ങൾ മാത്രമാണെന്ന് അയാൾ സമാധാനിക്കുന്നു.എങ്കിലും ആ അയഥാർത്ഥ നക്ഷത്രങ്ങൾ അയാളെ മഥിക്കുന്നു. അവർ കണ്ണീർക്കണങ്ങളാണെന്ന തിരിച്ചറിവിലേക്ക് അയാൾ പെട്ടെന്ന് എത്തിച്ചേരുന്നു.താൻ വേരറ്റ ഒരു ജീവിയാണെന്ന് അയാൾ ആശ്വസിച്ചു. വേരുകൾ എന്തിനാണ് ?വേരില്ലാതെ ജീവിക്കുന്ന ആകാശത്തെ അയാൾ നോക്കി. സ്വയം നഷ്ടപ്പെട്ട അയാൾക്ക് വേരുകൾ എവിടെക്കിട്ടാൻ ?

കാലങ്ങളിലൂടെ എല്ലാം നിർജീവമാകുകയും മാഞ്ഞു പോകുകയും ചെയ്യുകയാണെന്ന് കാക്കനാടൻ എഴുതുന്നത് ഇങ്ങനെയാണ് :' മരിച്ചുവീണ സാമ്രാജ്യങ്ങളുടെ ശവപ്പറമ്പുകളിൽ പുതിയ വെളുത്ത ശവനാറിപ്പുക്കൾ വിരിഞ്ഞു. വിരിഞ്ഞ പൂക്കൾ അടർന്നു. അടർന്ന പൂക്കൾ ന്യൂട്ടൻ്റെ  സിദ്ധാന്തത്തെ ധിക്കരിച്ചുകൊണ്ട് ആകാശങ്ങളിലേക്കുയർന്നു. വെള്ളിൽപ്പറവകളായി കടലുകൾക്ക് മേൽ ചുറ്റിപ്പറന്നു. തിരകളിലേക്ക് കൂപ്പുകുത്തി വീണ്ടും പൊന്തി വന്നു. വീണ്ടും പറന്നു'.

അസ്തിത്വത്തിൻ്റെ ഭാരമില്ലാത്ത ഒരു വെള്ളിൽപറവയായി മാറാൻ അയാൾ കൊതിച്ചു. ജീവിതം വ്യർത്ഥമായിരിക്കാം. എന്നാൽ വ്യർത്ഥതയ്ക്കുള്ളിൽ ജീവിതത്തെ അന്വേഷിക്കേണ്ടി വരുന്നവരാണ് നമ്മളൊക്കെ .അതാണ് ദു:ഖിപ്പിക്കുന്നത്. കാക്കനാടൻ തൻ്റെ കഥനപ്രക്രിയയെ ,ഷില്ലർ പറഞ്ഞതു പോലെ ,സ്വതന്തവും രസാഭിമുഖവുമായ ഒരു ലീലയിലേക്ക് മാറ്റിയിരിക്കുന്നു.

കഥാരചനയുടെ സ്വാതന്ത്ര്യം പൊതു യാഥാർത്ഥ്യത്തെ മറികടക്കുന്നതിലാണുള്ളത്.അതിൽ ഫാൻ്റസിയും സ്വപ്നവുമുണ്ട്. എന്നാൽ അത് വ്യക്തിപരമായ അസ്തിത്വത്തിൻ്റെ സമസ്യയെ ഒറ്റയ്ക്ക് നേരിടാൻ ഉറച്ചവൻ്റെ പെരുമാറ്റമാണ്.

നുറുങ്ങുകൾ

1)മോപ്പസാങ്ങിൻ്റെ 'മറോക്ക, എന്ന കഥയിൽ ആത്മീയമായ പ്രണയം അനുഭവിക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നു ചോദിക്കുന്നുണ്ട്. എന്നാൽ രതിയുടെ അനുഭവം വളരെ ആസ്വാദ്യമാണെന്ന് തുടർന്നു എഴുതുന്നു.

2)ആനന്ദിൻ്റെ കഥാലോകത്തെ രണ്ടായി വിഭജിക്കുന്ന കഥയാണ് 'അംഗഭംഗം' എന്ന് കെ.സി.നാരായണൻ എഴുതുന്നതിൽ കഴമ്പില്ല .ആനന്ദിനു 'ആൾക്കൂട്ടം' എഴുതുമ്പോൾ അജ്ഞാതമായ വേദനയാണ് ഈ കഥയിലുള്ളതെന്ന് പറയുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ ?ആൾക്കൂട്ടം വായിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ല.

ആധുനികകഥകളുടെ ഭാവുകത്വപരമായ തലം ഇനിയും വ്യക്തമായി ഉൾക്കൊണ്ടിട്ടില്ലാത്തവർ  ഇത്തരം വർഗീകരണം കൊണ്ടുവരുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് .

കഥയിലെ ശിവരത്തൻ്റെ കൈ ചെന്നായുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടതാണെന്നിരിക്കെ ,ആ കൈ പഴയതുപോലെ ഉണ്ടെന്ന രീതിയിൽ പെരുമാറുന്നത് സ്വാഭാവികമാണ്.കവി പഴവിള രമേശൻ്റെ ഒരു കാൽ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയപ്പോൾ തനിക്കു അറ്റുപോയ കാലിൻ്റെ അനുഭവം ഉണ്ടാകുന്നതായി അദേഹം  വിവരിച്ചിട്ടുണ്ട് .ഒരു പ്രാവശ്യം പഴവിളയെ ചെന്നു കണ്ടിരുന്നെങ്കിൽ ഇതിനു ഉത്തരം കിട്ടുമായിരുന്നു. ഇക്കാര്യത്തിൽ വിളയന്നൂർ രാമചന്ദ്രൻ്റ പുസ്തകം വായിച്ചതിൻ്റെ അറിവേ നാരായണനുള്ളു. ഒരു പുതിയ കാര്യമെന്ന മട്ടിൽ ഇതവതരിപ്പിച്ചത് ഉചിതമാവില്ല. അറ്റുപോയ കൈയുടെ പേരിൽ  അനുഭവിക്കുന്ന വേദന അപരനോടുള്ള അനുതാപ'മായി കാണുന്ന നാരായണൻ്റെ നിലപാടിൽ ആർക്കും ഒരു കൗതുകവും തോന്നില്ല .

3)സർഗ്ഗാത്മക ത്വരകളുള്ള ഒരാൾ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ  സ്വമേധയാ എഴുത്തിലേക്ക് പ്രവേശിക്കുകയും വളരുകയുമാണ് ചെയ്യുന്നതെന്ന് ചന്ദ്രശേഖരൻ നാരായണൻ (വിശകലനം ,ആഗസ്റ്റ് ) എഴുതുന്നു.എന്നാൽ അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്നു തന്നെയില്ല. ദസ്തയെവ്സ്കി നോവലുകളെഴുതിയത് പ്രതിസന്ധികൾക്കു നടുവിൽ നിന്നുകൊണ്ടാണ്.

4)കെ.എസ്. സേതുമാധവൻ്റെ വീട്ടിൽ അഭിമുഖത്തിനു ചെന്ന് നിരാശനായി  മടങ്ങുന്ന സമയത്ത്  സത്യജിത് റായിയെക്കുറിച്ച് ഷാവാലാസ് കമ്പനി 1993 ൽ ഇറക്കിയ കലണ്ടർ മുഖേന അവസരം ഒത്തുവന്ന സംഭവം ബൈജൂ ചന്ദ്രൻ (പ്രഭാതരശ്മി ,ജൂലായ് ) വിവരിക്കുന്നു. റായിയുടെ കലണ്ടർ  കാണാനുള്ള ബൈജുവിൻ്റെ താല്പര്യം കണ്ടപ്പോഴാണ് ബൈജുവിനെ സന്തോഷിപ്പിക്കാൻ വേണ്ടി സേതുമാധവൻ ഇൻറർവ്യൂവിനു  തയ്യാറായത്. 'സിനിമ എന്ന കലയുടെ യാഥാർത്ഥ ,വലിയ പ്രതിഭയാണ് റായ് എന്നു പറയാനും സേതുമാധവൻ മറന്നില്ല.


4)മനുഷ്യരെയും മൃഗങ്ങളെയും താരതമ്യംചെയ്ത് സീന ജോസഫ് എഴുതിയ കവിത (മനുഷ്യരും മരങ്ങളും ,എഴുത്ത് ,ആഗസ്റ്റ് )ശ്രദ്ധേയമാണ് .
'ചിലരുണ്ട്,
ഓക്കു പോലെ
ഉറപ്പുള്ളവർ .
ഉൾനീറ്റലുകൾ
ഒരു പൊടിപോലും
പുറത്തുകാണിക്കാത്തവർ ' .

മനഷ്യർ ആത്മീയവാദികളാണെങ്കിൽ മരങ്ങളും അങ്ങനെ തന്നെ.

5)അന്തരിച്ച കവി സുഹ്റ പടിപ്പുരയെക്കുറിച്ച് അബു ഇരിങ്ങാട്ടിരി എഴുതിയ അനുസ്മരണക്കുറിപ്പിൽ (സാഹിത്യ ചക്രവാളം, ജൂലായ് ) 'പെണ്ണിനു നേരെ കണ്ണുരുട്ടുന്ന ആണധികാരത്തെ തെല്ലും കൂസാതെ, പറയേണ്ടതു തുറന്നുപറയുന്ന ധീരത സുഹറയുടെ കവിതകളിലുണ്ട് 'എന്നു എഴുതുന്നു.തെരുവിൽ പോരിനു നില്ക്കുന്ന ഒരു പെണ്ണായി കവിയെ താഴ്ത്തരുത്. കവിതയുടെ സൗന്ദര്യമൂല്യത്തിനാണ് പ്രാധാന്യം.
സുഹറയുടെ കവിതകൾ ഉദ്ധരിക്കാത്തതെന്താണ് ? ഒരു കവിയെക്കുറിച്ചെഴുതുമ്പോൾ ഏറ്റവും അനിവാര്യമായിട്ടുള്ളത് കവിതയിലെ വരികളാണ്.കവിതകൾ ഉദ്ധരിക്കാതെ  എഴുതുന്നത് അനുചിതമാണ്.

6)ബ്രാൻഡിങ് പ്രൊഫഷണലും  മലയാളിയുമായ അമോഘ  എഴുതിയ ' എർത്ത് സ്കൈ ' (ബ്ളൂറോസ് പബ്ളിഷേഴ്സ് ) എന്ന കവിതാസമാഹാരം രചനയുടെ വനകാന്തി കാണിച്ചു തന്നു. ഇരട്ടകളായ ആകാശവും ഭൂമിയും ഒരിക്കലും കൂട്ടിമുട്ടാതെ നീങ്ങുകയാണ്. ഒരിക്കലും ആ ആവേശം കെട്ടടങ്ങുകയില്ല. ഈ വിസ്മയമാണ് വാക്കുകളുടെ ആകാശമായി, നിഷ്കളങ്കതയുടെ സൗന്ദര്യമായി കവി  അവതരിപ്പിക്കുന്നത്. കവിതയിലെ വാക്കുകൾ യഥാർത്ഥ വാക്കുകളാകരുത് ;അത് വാക്കുകളെ ലക്ഷ്യം വച്ചുള്ള ചായക്കൂട്ടാണ്. ഇവിടെ അത് അനുഭവവേദ്യമാകകയാണ്.

7) ഒരാൾ പുസ്തകം വായിക്കുമ്പോൾ സ്വന്തം വായനക്കാരനാകുകയാണ് ചെയ്യുന്നതെന്ന് ഫ്രഞ്ച് എഴുത്തുകാരനായ പ്രൂസ്ത് പറഞ്ഞു. എന്നു പറഞ്ഞാൽ ? നോവലിസ്റ്റ്  സ്വന്തം ലോകത്തെ ഏകദേശം അവതരിപ്പിക്കുമ്പോൾ, വായനക്കാരനായി മറ്റൊരു ദൗത്യം  കാത്തിരിക്കുന്നുണ്ട്. ഒരു പുസ്തകം എന്താണ് പറയുന്നതെന്ന് വായനക്കാരൻ സ്ഥിരീകരിക്കുന്നത് തനിക്കുവേണ്ടിയാണ്. ഇതാണ് ഒരു പുസ്തകത്തിൻ്റെ യഥാർത്ഥ മൂല്യം.

8) വലിയ നോവലുകൾക്ക് അതിഭൗതികമായ ജ്ഞാനമുണ്ടെന്നാണ് ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേര പറയുന്നത്. അതുകൊണ്ടാണത്രേ , ചില എഴുത്തുകാരുടെ കൃതികൾ അവരെക്കാൾ ധൈഷണികത  ആർജിച്ചിരിക്കുന്നത്.



 

Wednesday, August 18, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/നവമാധ്യമ മരീചിക/metrovartha , aug 17

 


അക്ഷരജാലകം/നവമാധ്യമ മരീചിക

സൃഷ്ടിപ്രക്രിയ അനായാസമായി സംഭവിക്കുന്നില്ല. വാല്മീകി വായിച്ചതെന്താണെന്ന്  ചോദിക്കുന്നവരോട് ,അക്കാലത്ത്  വസിഷ്ഠമുനി എന്താണ് ചിന്തിച്ചതെന്ന്   പരിശോധിക്കണം എന്നേ പറയാനുള്ളൂ. സർഗപരമായ ഒരു കണമെങ്കിലും പുറത്തുവരണമെങ്കിൽ, പശ്ചാത്തലമായി പല സംസ്കാരങ്ങളുടെ അലങ്കോലമുണ്ടാകണം. ഇതിനെ വ്യവസ്ഥാപിതമെന്നു കരുതുന്ന ചിന്താപദ്ധതികളിലുടെ നടന്ന് നാം നേടിയ അലങ്കോലമെന്ന് വിളിക്കാം. വികാരങ്ങളുടെയും  വിശ്വാസങ്ങളുടെയും അലങ്കോലത്തിൽപ്പെടുമ്പോഴാണ് നമ്മൾ അസ്വസ്ഥരാകുന്നത്. ആ അസ്വസ്ഥതയുടെ ജീവസ്പന്ദമായ ഭാഷ രൂപപ്പെടണം.അത് വായനക്കാരൻ്റെ  മനസ്സിലേക്ക് ,കുതിർന്ന മണ്ണിലേക്ക് വെള്ളം എന്നപോലെ, ഇറങ്ങിച്ചെല്ലണം. ഇങ്ങനെ ഭാഷയുണ്ടാകണമെങ്കിൽ മനസ്സിൽ ജീവിതം വേണം. ജീവിക്കുന്ന ഒരുവനു മാത്രമേ ജീവിതത്തിൻ്റെ  അടിത്തട്ടിലെ സ്മൃതികളുടെ പരൽമീനുകളെ കണ്ടെത്താനാവൂ. ജലാശയത്തിൽ മത്സ്യം വെട്ടിത്തിരിഞ്ഞു, ഒഴിഞ്ഞുയർന്നു,താഴ്ന്നുപൊങ്ങി  ജീവിക്കുന്നത് എങ്ങനെയെന്ന് ഓരോ നിമിഷവും കാണാം. പാത്രത്തിൽ അടുക്കിവെച്ചിരിക്കുന്ന ചത്തമീനിനു ഈ നൈമിഷികത്വര ഇല്ലല്ലോ.എന്നാൽ ചില കവികളെങ്കിലും തങ്ങളുടെ ഭാഷയെ പാത്രത്തിൽ അടുക്കിവെച്ചിരിക്കുന്ന ചത്തമീനിനെപോലെ നിശ്ചലമാക്കുന്നു. മഹാനായ ഓസ്ട്രിയൻ കവി റിൽക്കെ സർഗപരമായ അസ്വസ്ഥതയുടെ അഗാധമായ അനുരണനങ്ങളെക്കുറിച്ച്  പറഞ്ഞത് ശ്രദ്ധിക്കണം :'ഏതാനും വരികൾക്കുവേണ്ടി ഒരുവൻ ധാരാളം നഗരങ്ങളെയും ആളുകളെയും വസ്തുക്കളെയും മനസ്സിലാക്കണം. മൃഗങ്ങളെ അറിയണം. പക്ഷികൾ പറക്കുന്നത് എങ്ങനെയാണെന്ന് കാണണം.അതികാലത്ത് പൂക്കൾ വിടരുന്നത് കണ്ടുനിൽക്കണം.... അനേകം രാവുകളിലെ പ്രേമത്തിൻ്റെ  ഓർമ്മകൾ ഉണ്ടായിരിക്കണം. അതൊന്നും മറ്റുള്ളവരുടേതുപോലെയാകരുത്. മരിക്കുന്നവനോടൊപ്പം കഴിഞ്ഞിരിക്കണം. തുറന്ന ജനാലയ്ക്കടുത്ത് ,മരിച്ചവൻ്റെ അടുത്തിരുന്ന അനുഭവം ഉണ്ടായിരിക്കണം' .

കഥാകൃത്തിനു വേഗതയില്ല

എന്തൊക്കെയാണ് റിൽക്കേ പറയുന്നത് ?എഴുത്തുകാരനാകണമെങ്കിൽ ഇങ്ങനെയൊക്കെയുള്ള ജീവിത സ്പർശങ്ങൾ വേണം. എന്നാൽ പലപ്പോഴും നമ്മൾ കാണുന്നതെന്താണ് ? ഓർമ്മകളും പ്രണയവുമെല്ലാം മറ്റുള്ളവരുടേതു പോലെയാക്കാൻ ശ്രമിക്കുന്നു. എന്നിട്ട് ,നിലവാരപ്പെട്ടു ജീർണിച്ചതിൻ്റെ ഓർമ്മക്കുറിപ്പെഴുതുന്നു.

കഥയെഴുതാൻ വിഷയത്തിനു ഇന്ന്  ദാരിദ്ര്യമില്ല. ജീവിതത്തേക്കാൾ വലിയ പ്രതിഛായയിലാണ് ഏതൊരു ഇലക്ട്രോണിക് ഉപകരണവും  അവതരിക്കുന്നത്. അതിൽ ബട്ടണമർത്തുന്നതോടെ ജീവിതം പ്രതീതിയുടെയും മാജിക്കിൻ്റെയും വേഗത്തിൻ്റെയും ലഘുത്വത്തിൻ്റെയും തലത്തിലേക്കുയരുന്നു.ആ ഉപകരണങ്ങൾ മനുഷ്യനെ നിർവ്വചിക്കുകയാണ്, പരിധിക്കപ്പുറം.

എൻ .എസ്. മാധവൻ്റെ 'യയാതി' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ് 1 ) യാതൊരു ആവശ്യമില്ലാതെ വായിച്ച കഥയാണ്.
സർഗപരമായ അസ്വസ്ഥതകളൊന്നും കഥാകൃത്തിനെ ബാധിച്ചിട്ടുള്ളതായി തോന്നുന്നില്ല. സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളാകാൻ അവസരമുള്ള തിനാൽ പ്രണയവും വിവാഹവുമൊക്കെ ഒരു പൈങ്കിളി കഥ പോലെ മുന്നേറിക്കൊണ്ടിരിക്കും. ഇതിൽ എന്താണ് ഒരു കഥാകൃത്തിനു എഴുതാനുള്ളത്? ആൾമാറാട്ടവും വഞ്ചനയും വഴിക്കു നടന്നുകൊള്ളും. അതൊക്കെ നവമാധ്യമവത്ക്കരിക്കപ്പെട്ട അനുഭവങ്ങളുടെ ഉപോല്പന്നങ്ങളായി കണ്ടാൽ മതി. ആനന്ദം ബോധപൂർവ്വം ഇറ്റിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അതിൻ്റെ വിലയും കൊടുക്കേണ്ടി വരും.മാധ്യമം തന്നെ ആൾമാറാട്ടത്ത ഒരു കലാരൂപമാക്കുകയാണ് .

മാധവൻ്റെ കഥയിലെ ജാഹ്നവി എന്ന വിദ്യാർത്ഥിനി നെറ്റിലൂടെ അമേരിക്കയിലുള്ള ഒരു ടെക്കി യുവാവായ വിപിനോട് അടുപ്പം നേടുന്നു. മാസങ്ങൾ കഴിഞ്ഞ് അവർ ബാംഗ്ലൂരിൽ നേരിൽ കാണാൻ  തീരുമാനിക്കുന്നു. അതിൻപ്രകാരം റെസ്റ്റോറൻ്റിൽ ചെല്ലുന്ന ജാഹ്നവി  കാണുന്നത് തന്നെ കാത്തിരിക്കുന്ന മധ്യവയസ്കനെയാണ്. അവൾ പ്രേമിച്ച വിപിൻ എന്ന യുവാവിൻ്റെ അച്ഛനാണത്രെ അയാൾ!. മകൻ അറിയാതെ മകൻ്റെ കാമുകിയെ  പ്രേമിക്കുന്ന, ആത്മരതിക്കാരനായ പിതാവിനെ കാണിച്ചുതരുന്നതാണ് കഥാകൃത്തിൻ്റെ വിപ്ലവമെങ്കിൽ തെറ്റി, ഇത് ഒരു നവപൈങ്കളി മാത്രമാണ്. എന്നുപറഞ്ഞാൽ അതിവൈകാരികത അനാവശ്യമായി കുത്തിനിറച്ചുവിട്ട് വായനക്കാരുടെ വികാരത്തെ ചൂഷണം ചെയ്യാമെന്ന് വിചാരിക്കുന്ന ഒരു രീതി.അതിനു പ്രസക്തിയില്ല .ഇതിൽ യാതൊരു പുതുമയുമില്ല. ഇതിനുമപ്പുറമാണ് ഇന്നത്തെ സാമൂഹമാധ്യമലോകം. എന്തുകൊണ്ടാണ് മാധവൻ്റെ കഥ നമ്മെ സ്വാധീനിക്കുകയോ സ്പർശിക്കു യോ ചെയ്യാത്തത് ? അത് ഈ കാലത്തിൻ്റെ വേഗതയുടെ പ്രശ്നമാണ്.ഒരു ഉപഭോക്താവ്  വിപണിയിലിറങ്ങി കളി കണ്ടു കറങ്ങിയ ശേഷം തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വിപണി മാറിക്കഴിഞ്ഞിരിക്കും. വിപണി എന്നു പറയുന്നത് ഇൻ്റർനെറ്റ് വ്യവഹാര മേഖലകളെയും ഉദ്ദേശിച്ചാണ്‌. വ്യക്തികൾ അനുനിമിഷം പിന്തള്ളപ്പെടുകയാണ്. ലോകത്തിൻ്റെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ കഥാകൃത്തിന് കഴിയുന്നില്ല. കഥാകൃത്തിൻ്റെ ഐന്ദ്രിയജ്ഞാനം  തന്നെ തെറ്റാണ്.

ആൾമാറാട്ടം എന്ന ലഹരി

ഒരു മാസം മുമ്പാണ്, തെക്കൻ കേരളത്തിൽ രണ്ടു യുവതികൾ ഇൻറർനെറ്റിലെ ആൾമാറാട്ടത്തിൻ്റെ പേരിൽ ആത്മഹത്യചെയ്തത്. അവർ തങ്ങളുടെ ബന്ധുവായ ഒരു വീട്ടമ്മയെ  വ്യാജകാമുകനായി ചമഞ്ഞ് ,ചാറ്റു ചെയ്ത് കബളിപ്പിച്ചിരുന്നു, പല തവണ. ചാറ്റു ചെയ്ത കാമുകൻ  യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്ന ധാരണയിൽ ജീവിച്ച ആ വീട്ടമ്മ ,അയാളുടെ കൂടെ ജീവിക്കാൻ വേണ്ടി തൻ്റെ  നവജാതശിശുവിനെ കൊന്നു കുഴിച്ചു മൂടുകപോലും ചെയ്തു. കളി കാര്യമായതോടെ ബന്ധുക്കളായ യുവതികൾ പൊലീസിനെ ഭയന്ന് ആത്മഹത്യചെയ്തു. ഈ സംഭവം മാധവൻ്റെ കഥയെ പിന്നിലാക്കി മുന്നോട്ടു പോവുകയാണ്.

ലോകം പ്രതീതിയുടെ തലത്തിൽ  അനുനിമിഷം ബിംബങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും  സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമാന്തര ലോകം അപാരവേഗമുള്ളതാണ്. അതിനൊപ്പം കഥാകാരനു എത്താനാവില്ല .കഥാകാരൻ്റെ യാഥാർത്ഥ്യം കഥയെഴുതി കഴിയുമ്പോഴേക്കും കാലഹരണപ്പെട്ടിരിക്കും. യാഥാർത്ഥ്യം  മരീചികപോലെയായി. യാഥാർത്ഥ്യമാണെന്നു കരുതി പിടിക്കാൻ ഓടിച്ചെല്ലുമ്പോഴേക്കും അത് മറ്റെന്തെങ്കിലുമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും. അതിനെ സമീപിക്കാനുള്ള യാതൊരു ഉപകരണവും കഥാകൃത്തിൻ്റെ കൈയിൽ ഉണ്ടാവില്ല.

പാഠങ്ങൾ റദ്ദാക്കപ്പെടുന്നത് ഇങ്ങനെയാണ് .യാതൊന്നിനെയാണോ നമ്മൾ പ്രതീതിയോടെ പിന്തുടരുന്നത് , ഒരു ഘട്ടം കഴിയുമ്പോൾ ആ വസ്തു  ഉണ്ടാവില്ല ;പകരം , മറ്റെന്തെങ്കിലുമാവും കാണുക. അതിനും മരീചികയുടെ സ്വഭാവമുണ്ടായിരിക്കും. ഓരോ നിമിഷവും സ്വയം വഞ്ചിതരാകുന്നതിനാൽ പരിധിയില്ലാത്ത സംഘർഷക്കടലിലേക്കാവും വ്യക്തികൾ എടുത്തെറിയപ്പെടുക. യാഥാർത്ഥ്യം ശരിക്കും ചതിക്കുകയാണ് ചെയ്യുന്നത് ,യാഥാർത്ഥ്യം പ്രതീതിയായി എന്ന തലത്തിൽ .

ധാരാളം പ്രമേയങ്ങൾ ഉണ്ടായതുകൊണ്ട് പ്രയോജനമില്ല. പ്രമേയമുണ്ടായാലും എഴുതാൻ വേറെ വിഭവം വേണം. അതാർജിക്കണമെങ്കിൽ ,റിൽക്കെ  പറഞ്ഞതുപോലെ ,ലോകത്തെ പല തലങ്ങളിൽ ഉൾക്കൊള്ളണം. മഹാവീഥികളിൽ നിന്നകലെ ഇടുക്കു വഴികളും ആൾസഞ്ചാരമില്ലാത്ത ഷോർട്ടുകട്ടുകളുമുണ്ട്. അതറിയണം.

കരടി ,പോത്ത് ,പുലി

ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് ആരോ നിർദ്ദേശിക്കുന്ന വിഷയങ്ങൾക്കൊത്തു കഥയെഴുതുകയാണ്;സ്വാനുഭവമില്ല. ആരോ പറഞ്ഞു, കാട്ടിലേക്കിറങ്ങൂ കരടിയെ നായകനാക്കൂ എന്ന് .ഉടനെ കരടിയെ കല്യാണച്ചെറുക്കനാക്കി ഒരെണ്ണമെഴുതി. പക്ഷേ ,കഥയെ ലാൻഡ് ചെയ്യിക്കാൻ പറ്റുന്നില്ല;ഒടുവിൽ ഇടിച്ചിറക്കി! .

എസ്. ഹരീഷിൻ്റെ 'മാവോയിസ്റ്റ് ' വിരണ്ട പോത്തിൻ്റെ പിന്നാലെയുള്ള ഓട്ടമായിരുന്നു. എന്നാട്ടോ ?വെറും വിവരണം മാത്രമേയുള്ളു. അതിനു പിന്നിലൊന്നുമില്ല. ഇപ്പോൾ ഇതാ ജി. ആർ. ഇന്ദുഗോപൻ ഒരു കരിമ്പുലിയുമായി (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 8 ) ഇറങ്ങിയിരിക്കുന്നു. പുലിയെ കൂട്ടിലാക്കി കാട്ടിൽ കൊണ്ടുപോയി കറിവയ്ക്കുകയാണ്. വനപാലകരാണത്രേ. എന്നിട്ടോ ?  ലോകത്ത് ഈ പ്രവൃത്തി ഒരു വനം  ജീവനക്കാരനും കിട്ടാത്ത ആദരവാണെന്ന് എഴുതിവച്ചിരിക്കുന്നു!. ഇതു തനിക്കും ആദരവുണ്ടാക്കാൻ ഇടയാക്കുമെന്നാണ് കഥാകൃത്തിൻ്റെ സ്വപ്നം. ഈ കഥ എന്തിനാണ് വായിക്കുന്നത് ?മനസിൻ്റെ ഒരു കോണിലെങ്കിലും നൊമ്പരമില്ലാതെയാണ് ഇതെഴുതിയിരിക്കുന്നത്.കടലിലേക്ക് എടുത്തുചാടാൻ പറഞ്ഞാൽ മുൻപിൻ നോക്കാതെ ചാടുന്നവർക്കെല്ലാം ,കരടി ,പോത്ത് ,പുലിക്കഥകൾ പാഠമായിരിക്കട്ടെ. മനസ്സിൽ കവിതയോ ,സാഹിത്യമോ ഇല്ലാത്തവരുടെ കരുതിക്കൂട്ടിയുള്ള എടുത്തുചാട്ടമായി ഇന്നു മലയാളകഥ മാറിയിരിക്കുന്നു.

ഇന്നത്തെ കഥാകൃത്തുക്കൾ യാഥാർത്ഥ്യത്തിൻ്റെ കെണിയിൽ വീണിരിക്കയാണ്. സ്ഥൂലമായ വിവരണങ്ങളല്ലാതെ ,മനുഷ്യാസ്തിത്വത്തെ ആരായുന്ന യാതൊന്നും കഥകളിലില്ല .നവയാഥാർത്ഥ്യം എന്ന പേരിൽ സമീപിക്കുന്നതെല്ലാം പൊള്ളയായ പദക്കൂട്ടമായി മാറുകയാണ്. ജീവിതത്തെ നോക്കി യാതൊരു ആശയത്തിലോ തത്ത്വചിന്തയിലോ ,ആത്മീയതയിലോ എത്താൻ കഴിയാത്ത വരണ്ട മനസ്സുകളുടെ കാലമാണിത്. ആധുനികതയുടെ സംസ്കാരം ഇല്ലാതെ എഴുതുന്നതിൻ്റെ അനിവാര്യമായ ദുരന്തമാണിത്.ഇന്നു ചിത്രം വരയ്ക്കുന്ന ഒരാൾ വാൻഗോഗ് ,മാറ്റിസ് ,റെന്വേ, മൊനെ ,ഗോഗിൻ തുടങ്ങിയവരുടെ സംസ്കാരത്തെ അറിഞ്ഞുവേണം മുന്നോട്ടു നീങ്ങാൻ. കാരണം ,മനുഷ്യധിഷണ വരയിൽ എവിടെ എത്തിയെന്ന് അറിയണം; അതുൾക്കൊള്ളണം .ടച്ച് സ്ക്രീൻ മൊബൈൽ ഫോൺ കീഴടക്കിയ വിപണിയിലേക്ക് പഴയ കീ ബട്ടൺ ഫോണുകൾ കൊണ്ടു വന്നാൽ എങ്ങനെയിരിക്കും? ഇതിനു സമാനമായ സാഹചര്യമാണ്  സാഹിത്യകലയിൽ സംഭവിച്ചിരിക്കുന്നത്.

ഹരീഷിൻ്റെ 'മീശ'യും ഇതുപോലെ യാന്ത്രികമായി ,അനാവശ്യമായി  വിവാദമുണ്ടാക്കാൻ ശ്രമിച്ചതിൻ്റെ ഫലമാണ്. ഒരു കഥാകൃത്ത് തനിക്ക് ആന്തരികമായ ആവശ്യം എന്ന നിലയിലാണ് വിഷയത്തെ സമീപിക്കേണ്ടത്; ബാഹ്യസമ്മർദ്ദം കൊണ്ടാകരുത് .നേരത്തെ തന്നെ ഒരു വിഷയം ചർച്ചചെയ്തു ഉറപ്പിച്ചശേഷം നോവൽ 'തയ്യാറാക്കുന്ന ' നിലപാടിനോട് എങ്ങനെ യോജിക്കാനാവും? ഏകാന്തനിമിഷങ്ങളിലെ മുറിവാണ് രജനിയുടെ ഹേതു.ആ മുറിവ് ഒരു അലങ്കോലമാണ്, ഒന്നിലധികം അലങ്കോലങ്ങളാണ്. അലങ്കോലങ്ങളുടെ ആരവങ്ങളിൽനിന്ന് സർഗ്ഗാത്മകമായ ലക്ഷ്യം സ്വാഭാവികമായി ഉണ്ടായിവരേണ്ടതാണ്.

മനുഷ്യൻ്റെ രതി

മനുഷ്യന്റെ രതിയിൽ സകല ജീവിതരതിയുമില്ല.രതിയിൽ മനുഷ്യജീവിതം ഒരു തന്മാത്ര മാത്രമാണ്. ജീവിതം മറ്റെവിടെയോ ആണ്.
ജീവിതത്തിൽ നമ്മളുണ്ട്; എന്നാൽ ജീവിതമെന്നു പറയുന്നത് മനുഷ്യന്റേത് മാത്രമല്ല.
മനുഷ്യനു ജീവിതത്തെ പ്രതിനിധാനം ചെയ്യാൻ പറ്റുമോ? അവൻ്റെ മിന്നൽ വേഗത്തിലുള്ള അയാർത്ഥ കാമനകൾ ജീവിതത്തെ ഒളിച്ചു കടക്കുകയല്ലേ ചെയ്യുന്നത്?.
കാരണം, എത്രയോ മനുഷ്യരുടെ, ജീവികളുടെ ആകെത്തുകയാണ് ഈ ജീവിതം! അതിനു ഒരിക്കലും നമ്മുടേതു മാത്രമായിരിക്കാൻ കഴിയില്ല.അതുകൊണ്ട് സാഹിത്യം ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല തേടേണ്ടത്; അതിനു വലിയ ഒരു ജീവിതാവസ്ഥയുടെ, അനേകം മണ്ഡലങ്ങളുടെ വീക്ഷണം അനിവാര്യമാണ്.അതേസമയം,മാനുഷികമെന്ന്
നാം വിളിക്കുന്ന അവസ്ഥയെ വെല്ലുന്ന ഒരു ബൃഹത് മണ്ഡലം ആവശ്യവുമാണ്.

വ്യക്തിയുടെ ജീവിതത്തെ അന്തിമമായി കാണുന്നത് പരാജയമായിരിക്കും. കാളിദാസന്റെ മേഘസന്ദേശം, ഋതുസംഹാരം തുടങ്ങിയ കൃതികൾ കേവല വ്യക്തിപരിധിക്കപ്പുറത്തുള്ള ജീവിതത്തിന്റെ സ്ഥൂലതയും സൂക്ഷ്മതയും മനുഷ്യേതരത്വവും  കൈവരിക്കുന്നു.
വ്യക്തിയുടെ പരിധിക്കകത്ത് ഒതുങ്ങിപ്പോകാത്തവിധം വിശാലമായ  ജീവിതഭാവനയാണ് ഉരുത്തിരിയേണ്ടത്.വിമോചിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ വിരാട് ഊർജ്ജം എഴുത്തുകാരൻ കണ്ടെത്തുകതന്നെ വേണം. അത് ചത്വരംപോലെയുള്ള വ്യക്തിപരതയെ നിർവ്വീര്യമാക്കി കുറേക്കൂടി അകലേക്ക് അതിരു നിശ്ചയിക്കുന്നു.ഇവിടെ നാം പ്രതിനിധാനം ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന മനുഷ്യൻ ഒരു പ്രതിഛായ മാത്രമാണ്.

നുറുങ്ങുകൾ

1)വിമർശിക്കപ്പെടുന്ന ഗ്രൂപ്പുകാരനായ  എഴുത്തുകാരനുവേണ്ടി മലയാളസാഹിത്യം ഒരു ഗാരണ്ടി നല്കും; ഒരു വർഷത്തെ ഗാരണ്ടി. വിമർശിക്കപ്പെട്ടാലുടനെ ഒരവാർഡ് കൊടുത്ത് നിലനിർത്തുമെന്നതാണ് ആ ഗാരണ്ടി.

2)സന്ധ്യ എൻ.പി.യുടെ 'മറുപടിക്കാട് ' (മലയാളം ,ജൂലായ് 25) എന്ന കവിതയിലെ പ്രകൃതിസ്നേഹം പ്രകൃതി ബോധമാണ്.

'ഓരോ ചോദ്യത്തിനുത്തരമായ്
ഓരോ മരം
ഞാൻ നട്ടുവച്ചു
കൊല്ലാവസാനം
തിരിച്ചുകൊടുക്കാൻ '

3)സി.കെ. ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിലുള്ള 'സാഹിത്യവിമർശം' ( ജൂലൈ - സെപ്റ്റംബർ )മാസികയിൽ എസ്.ഭാസുരചന്ദ്രൻ എഴുതിയ 'എഡിറ്റർ എന്ന കത്തിവേഷവും സാംസ്കാരികവധം കഥകളിയും' എന്ന  ലേഖനം സമകാലിക സാംസ്കാരിക മേഖലയുടെ വിമർശനം എന്ന നിലയിൽ പ്രസക്തമാണ്.എസ്. ജയചന്ദ്രൻനായരുടെ പത്രാധിപ പരിഗണന്നകൾ സങ്കുചിതമായ വീക്ഷണത്തിൽ നിന്നുയർന്നുവന്നതാണെന്ന് തെളിവു സഹിതം നിരത്തുന്നുണ്ട്. ഇതിനോട് യോജിക്കുന്ന കുറേപ്പേർ ഉണ്ടാകും. എന്നാൽ ലേഖനത്തിലെ എല്ലാ നിരീക്ഷണങ്ങളോടും ആർക്കും തന്നെ യോജിക്കാനാവുകയില്ല. യോജിക്കണമെന്ന് ഭാസുരചന്ദ്രനും നിർബന്ധമില്ല. ഉദാഹരണത്തിന്, ആനന്ദിനെ ആളുകളെ കൂട്ടിയ നോവലിസ്റ്റെന്ന് പരിഹസിക്കുന്നു ,'ആൾക്കൂട്ടം' എഴുതിയതിൻ്റെ പേരിൽ. ആനന്ദ് ഭാഷയെ മുള്ള്മുരട്മൂർഖൻ പാമ്പാക്കിയെന്ന് എഴുതുന്നു; ഇതു കാലം പൊറുക്കില്ല. വായിക്കാൻ കൊള്ളാത്ത ഒരു നോവലാണ് ആൾക്കൂട്ടമെങ്കിൽ അത് എന്നേ പിന്തള്ളപ്പെടുമായിരുന്നു. വാസ്തവത്തിൽ മലയാളനോവലിലെ ഒരു നാഴികക്കല്ലാണ് 'ആൾക്കൂട്ടം' .അതുപോലെ ,ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ' എന്ന നോവൽ ഒരത്ഭുതമാണ്‌.ഇത് ആസ്വാദനപ്രക്രിയയുടെ ,സംസ്കാരത്തിൻ്റെ പ്രശ്നമാണ്.

4)അമെരിക്കൻ നോവലിസ്റ്റും പെൺകവിയുമായ ജെർട്രൂഡ് സ്റ്റീൻ (1874-1946) 1903 ൽ പാരീസിലേക്ക് വന്ന് അന്നത്തെ പ്രമുഖ കലാബുദ്ധിജീവികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ചെയ്തത്. പിക്കാസോ ,എസ്റാ പൗണ്ട് തുടങ്ങിയവർ അവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.എന്നാൽ വളരെ ശ്രദ്ധേയമായ ഒരു കാര്യം അവർ കണ്ടുപിടിച്ചു :നമ്മളെല്ലാം ഒരേ പ്രായമാണ് എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതെന്ന്.കൗമാരക്കാരനെന്നോ ,യുവാവെന്നോ , മധ്യവയസ്കനെന്നോ ,വ്യദ്ധനെന്നോ ഉള്ള വ്യത്യാസം മറ്റുള്ളവർക്കാണ്.ഉള്ളിൽ എന്നും ഒരേ പ്രായമാണ്.

5)അന്തരിച്ച കവി എസ്.രമേശൻനായരെക്കുറിച്ച് ടി.പത്മനാഭൻ എഴുതിയ ലേഖനം 'പ്രഭാതരശ്മി'(ആഗസ്റ്റ് )യിലുണ്ട് - കാവ്യഗാനപൂർണിമ . ഒരു കവിയെക്കുറിച്ച് മുതിർന്ന തലമുറയിലെ ഒരു കഥാകൃത്ത്  ലേഖനമെഴുതുന്നത് അപൂർവ്വമായതുകൊണ്ട് ഇതിനു പ്രാധാന്യമുണ്ട്. തൻ്റെ തൊണ്ണൂറാം പിറന്നാൾ ദിവസം രമേശൻനായർ പത്നീസമേതം മുന്നറിയിപ്പില്ലാതെ വീട്ടിൽ വന്ന് പുതുവസ്ത്രവും പണക്കിഴിയും തന്നത് പത്മനാഭൻ നന്ദിപൂർവം ഓർക്കുന്നു. 

6)യുവജനതയെ ഹരംകൊള്ളിച്ച കവി ലോർഡ് ബൈറൺ അറിവിൻ്റെ  ആഴങ്ങളിലേക്ക് കവിതയുടെ തേൻകണങ്ങൾ കടത്തിവിട്ടു. സ്വയം  കവിതയാകുന്നതിലാണ് പ്രണയമുള്ളതെന്നപോലെ അദ്ദേഹമെഴുതി: 'സങ്കടമാണ് മഹത്തായ അറിവ്. കൂടുതൽ അറിയുന്നവർ ഏറ്റവും അഗാധമായി ദുഃഖിക്കുന്നു; അറിവിൻ്റെ വൃക്ഷം ജീവിതത്തിൻ്റെ വൃക്ഷമല്ല. ഞാനൊന്നിനെയും നിരസിക്കുന്നില്ല; എന്നാൽ എല്ലാറ്റിനെയും സംശയിക്കുന്നു '




അക്ഷരജാലകം /എം.കെ.ഹരികുമാർ/ഭൂതകാലത്തിൻ്റെ പൂക്കൾ/metrovartha /aug 9

അക്ഷരജാലകം/ ഭൂതകാലത്തിൻ്റെ പൂക്കൾ

ലോകത്ത് ഇന്നു കാണുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം ഐന്ദ്രിയാനുഭവത്തിൻ്റെ പാളിച്ചയാണെന്ന് അമെരിക്കൻ ഭൗതികശാസ്ത്ര ഗവേഷകനും തത്ത്വചിന്തകനുമായ ഫ്രിജോഫ് കാപ്ര 'അൺകോമൺ വിസ്ഡം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട് .പ്രമുഖ സമകാലീന ചിന്തകയും ഗ്രന്ഥകാരിയുമായ ഹാസൽ ഹെൻഡേഴ്സൺ പറഞ്ഞ ഒരു തത്ത്വത്തെ അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു: 'നമ്മുടെ കാലത്തെ എല്ലാ പ്രശ്നങ്ങളും (പരിസ്ഥിതിനാശം ,നഗരങ്ങളുടെ പ്രതിസന്ധി ,യുദ്ധങ്ങൾ ,ജനസംഖ്യാവർധന ,മലിനീകരണം തുടങ്ങിയവ) ഒരേ വിഷയത്തിൻ്റെ വിവിധ മുഖങ്ങൾ മാത്രമാണ്:ഐന്ദ്രിയാവബോധത്തിൻ്റെ പ്രതിസന്ധി'. ഇതുമൂലം യാഥാർത്ഥ്യത്തെ മനസിലാക്കുന്നതിൽ മനുഷ്യൻ പരാജയപ്പെടുന്നു.സാമ്പത്തിക ,സാങ്കേതിക ശാസ്ത്രങ്ങളുടെ പുനരേകീകരണംകൊണ്ടു മാത്രമേ യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ കഴിയുകയുള്ളുവെന്ന് കാപ്ര പറയുന്നു.

മനുഷ്യൻ സ്വതന്ത്രനാണ് ;എന്നാൽ ഉത്തരവാദിത്വമുള്ളവനുമാണ്‌.  ഇ
സ്വന്തം ബോധ്യങ്ങൾ മറ്റാരെയെങ്കിലും ഏൽപ്പിക്കാനുമാവില്ല. ജീവിതത്തിനു ഒരു അതിർത്തിയുണ്ട്. എത്ര സ്നേഹമുണ്ടെങ്കിലും ജീവിതം മറ്റൊരാളുമായി വച്ചുമാറാനാവില്ല. ആരും ആരെയും സ്വാധീനിക്കുന്നുമില്ല. യേശുദേവനുപോലും ലോകത്തെ മനുഷ്യരെയാകെ സ്വാധീനിക്കാനായില്ല .ജീവിതം അതിനുള്ളിൽ തന്നെ ബന്ധിതമാണ്;അടഞ്ഞതാണ്. ബധിര വുമാണത്.

ഒരാൾക്ക് സ്വാതന്ത്ര്യംകൊണ്ട് എന്തു  ചെയ്യാനൊക്കും? സ്വാതന്ത്യം സ്വന്തം ശരീരത്തിൻ്റെ പരിധിക്കുള്ളിലേ സാധ്യമാകൂ. ഓരോ ഘട്ടത്തിലും സ്വയം നിർവ്വചിച്ചുകൊണ്ടേ   സ്വതന്ത്രനാകാനാവൂ. ഒരു കാർ ഓടിക്കുമ്പോൾ സ്വാതന്ത്ര്യമുണ്ട്; എന്നാൽ കാറിൻ്റെ പിന്നിൽ ഒരു നായയെ കെട്ടിയിട്ടില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്.

ജീവിതം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. എല്ലാത്തിനും ഉത്തരം കണ്ടെത്താൻ നാം വിധിക്കപ്പെടുന്നു. ജീവിതം നിറയെ ബന്ധങ്ങളും ബന്ധനങ്ങളുമാണല്ലോ. പിന്നെ എവിടെയാണ് സ്വാതന്ത്ര്യം ?  ഒരാളിൽ നിന്നു പുറപ്പെടുന്ന ആശങ്കകൾ, ഉദ്വേഗങ്ങൾ പ്രതിധ്വനിച്ചു അയാളിലേക്ക് തന്നെ തിരിച്ചുവരുന്നു. ഇത് ഒരുവനെ കടുത്ത ഏകാന്തതയിലേക്കും  പ്രതിസന്ധിയിലേക്കും നയിക്കുന്നു. ഇതാണ് അസ്തിത്വദുഃഖം. അസ്തിത്വ ദുഃഖം ഭയം തന്നെയാണ്.  തീരുമാനങ്ങളുടെ ആകെത്തുകയാണ് വ്യക്തി.  തീരുമാനങ്ങൾ  സംഘർഷങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. പലതരം പ്രലോഭനങ്ങളും ആകുലതകളും അസ്തിത്വത്തിൻ്റെ വിധിയാണ്.ഇത് ജീവിതത്തിൻ്റെ  അർത്ഥത്തെക്കുറിച്ചുള്ള ഭയാശങ്കകളാണ് സൃഷ്ടിക്കുന്നത്. ഏതാണ് ശരി എന്നു ചോദിച്ചാൽ അത് വ്യക്തിപരമായ ശരിയിലെത്തിച്ചേരും. കടലിനക്കരെ എന്താണെന്ന് അറിയില്ല. എങ്കിൽ അതിനെക്കുറിച്ച് ഭാവന ചെയ്യാനേ കഴിയൂ. ഈ അനിശ്ചിതാവസ്ഥയാണ് ശൂന്യത സൃഷ്ടിക്കുന്നത്.ജീവിതത്തിനപ്പുറം എന്താണെന്ന് ബുദ്ധനും പറഞ്ഞില്ല.

ഈ അസ്തിത്വദുഃഖം ഇന്നത്തെ സമൂഹമാധ്യമകാലത്തും പ്രകടമാണ്.നവമാധ്യമങ്ങളുടെ അപ്പുറമെന്താണ് ? തൊടുത്തുവിടുന്ന സന്ദേശങ്ങളിൽ മാറ്റം വരുത്തി നാളെ  വികലമായി ഉപയോഗിക്കില്ലെന്ന് ഒരു റപ്പുമില്ല. ഒരാളുടെ ശബ്ദവും രൂപവും ചലനവും കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്ന ഭാവിയിൽ നമ്മൾ ഒരിക്കലും സ്വതന്തരായിരിക്കില്ല .

തുണ്ടുകൾ തുരുത്തുകൾ

ബൃഹത്തായ വായനയിൽ നിന്നും രചനകളിൽ നിന്നും പലരും ചെറുതുണ്ടുകളിലേക്ക് പിൻവാങ്ങിക്കഴിഞ്ഞു. പരമ്പരാഗത വിജ്ഞാന ,വ്യവഹാര ചിന്താമണ്ഡലങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടാൻ ഇനി അധികനാൾ വേണ്ട. പത്രപ്രവർത്തനവും രാഷ്ടീയ പ്രവർത്തനവുമെല്ലാം സാങ്കേതിക വിദഗ്ദ്ധന്മാരുടെ കൈകളിലേക്ക് പോവുകയാണ്. കാണികളുടെ സ്ഥലകാലബോധത്തെപ്പോലും ടി.വി ചാനലുകൾ അറസ്റ്റു ചെയ്തു കഴിഞ്ഞു. സ്റ്റുഡിയോ എവിടെ ,റിപ്പോർട്ടർ എവിടെ എന്നു പോലും അറിയാൻ നിർവ്വാഹമില്ല. കാസർകോടുള്ള റിപ്പോർട്ടറും തിരുവനന്തപുരത്തുള്ള അവതാരകനും ഒരു പട്ടണത്തിലെ ജംഗ്ഷനിൽ വന്നു നിന്ന് കുശലം പറയുന്ന പോലെ വാർത്ത അവതരിപ്പിക്കപ്പെടുന്നു. സ്ഥലകാലത്തെക്കുറിച്ചുള്ള ഈ മിഥ്യാബോധം ജനിപ്പിക്കൽ ഇന്നത്തെ വാർത്തകളുടെ ഭാഗമാണ്. പ്രേക്ഷകനെ സ്ഥലകാലബോധവും ചിന്തയുമില്ലാത്തവനാക്കുന്നിടത്താണ് ഇന്നത്തെ സാങ്കേതിക മാധ്യമപ്രവർത്തനം വിജയിക്കുന്നതായി ഭാവിക്കുന്നത് .യാഥാർത്ഥ്യമല്ല ,ഊതിവീർപ്പിച്ച പ്രതീതി യഥാർത്ഥ്യമാണ് ഇന്നത്തെ മാധ്യമപ്രവർത്തനം. ഇതിൽ വ്യാജസ്ഥലകാലബോധം ജനിപ്പിക്കുക ,വ്യാജവാർത്തസൃഷ്ടിക്കുക ,ജീവിച്ചിരിക്കുന്നവരെ കൊല്ലുക തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.

ഈ പ്രത്യേകസന്ധിയിലാണ് ആഖ്യാനങ്ങൾ  തുണ്ടുകളായി വായിക്കന്നതിനു താത്പര്യം കൂടുന്നത്‌. മൊബൈൽ ഫോൺ തുണ്ടുവായനയുടെ ഉപകരണമാണല്ലോ. ഒന്നോ രണ്ടോ വാചകങ്ങൾ വായിക്കുന്നത് ഒരു പുസ്തകം വായിക്കുന്നതിനു സമാനമാവുകയാണ്. കാരണം, ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള ഒരു കുതിച്ചുചാട്ടം വാക്കുകളുടെയും ബിംബങ്ങളുടെയും  മേഖലയിൽ ഉണ്ടാകുന്നു. ഏതിനൊക്കെ സമയം വീതിച്ചു നല്കും ?.എല്ലാം കണ്ണുകൾകൊണ്ടും കാതുകൾ കൊണ്ടും ഉപഭോഗം ചെയ്യാനുള്ള മരണപ്പാച്ചിലാണ് എവിടെയും. ഇത് പിരിമുറുക്കം സൃഷ്ടിക്കുകയാണ്. വീഡിയോ തുണ്ടുകൾ ( ഹ്രസ്വചിത്രങ്ങൾ ) ,സംഗീതതുണ്ടുകൾ ( റിംഗ്ടോണുകൾ) പുസ്തകതുണ്ടുകൾ ( ഉദ്ധരണികൾ), സംഭാഷണതുണ്ടുകൾ (ഇമോജികൾ, സന്ദേശങ്ങൾ , കുറിപ്പുകൾ ) എല്ലാം വലിയതോതിൽ സ്വീകരിക്കപ്പെടുന്നു.ഈ കാലത്ത് ദസ്തയെവ്സ്കി ജീവിച്ചിരുന്നെങ്കിൽ ആയിരം പേജുള്ള തൻ്റെ നോവലിൻ്റെ  പ്രചാരണത്തിനും ആശയസംവാദത്തിനുമായി  സമൂഹമാധ്യമങ്ങളിൽ തുണ്ടുകളുമായി രംഗപ്രവേശം ചെയ്യുമായിരുന്നു എന്ന് സങ്കല്പിക്കുന്നത് രസകരമായിരിക്കും. കാരണം, വായനക്കാരുമായി നേരിട്ട് സമ്പർക്കം പുലർത്താനുള്ള  അവസരമാണ് ഇപ്പോഴുള്ളത്. ആയിരം പേജുള്ള നോവലുകൾ എഴുതി, അതിനെക്കുറിച്ചുള്ള റിവ്യുവിനുവേണ്ടി വർഷങ്ങളോളം കാത്തിരിക്കാൻ അദ്ദേഹം തയ്യാറാവില്ല. തടിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ വൈകുമല്ലോ. ഇപ്പോഴാണെങ്കിൽ 'ഇഡിയറ്റി'ലെ ഓരോ ഖണ്ഡിക വീതം വായനക്കാർക്ക് ദിവസേന നല്കാം, സമൂഹമാധ്യമങ്ങളിലൂടെ .പെട്ടെന്ന് പ്രതികരണം ലഭിക്കും ,ആഴമുണ്ടായിരിക്കില്ലെങ്കിലും. അല്ലെങ്കിൽ തന്നെ ,-ഉത്തര- ഉത്തരാധുനിക കാലത്ത് ആർക്കാണ് ആഴം വേണ്ടത് ?

വ്യാകുലതയുടെ കവി

പ്രമുഖ പോർച്ചുഗീസ് കവി ഫെർനാണ്ടോ പെസ്സോവയുടെ 'ബുക്ക് ഓഫ് ഡിസ്ക്വയറ്റ് ' (വ്യാകുലതയുടെ പുസ്തകം  )എന്ന കൃതി  തുണ്ടുകളായി മാറിയ സാഹിത്യചിന്തകളുടെയും ജീവിത തത്ത്വചിന്തകളുടെയും സമാഹാരമാണ്. അദ്ദേഹം അത് തുറന്നു സമ്മതിക്കുന്നുണ്ട്. തന്നെ ബാധിച്ചിരിക്കുന്നത് സന്ദേഹവും നിസ്സംഗതയുമാണെന്ന് പെസ്സോവ അറിയിക്കുന്നു. എല്ലാ സാഹിത്യരൂപങ്ങളിൽ നിന്നും വിച്ഛേദം സംഭവിച്ച ഒരു ജീനിയസിൻ്റെ സ്വാഭാവികമായ എത്തിച്ചേരലാണത്. കവിതകൾ എഴുതിതുടങ്ങിയ കാലത്തു തന്നെ അദ്ദേഹത്തെ ഈ ചിന്ത പിടികൂടിയിരുന്നു. അനുഭവങ്ങളുടെ അന്ത്യത്തെക്കുറിച്ചുള്ള ഒരു വെളിപാടു പുസ്തകമായി മനസ് മാറുകയാണ്.
അഗാധവും നിശ്ശബ്ദവുമായ ഒരു തകർച്ചയിലൂടെയാണ് താൻ നീങ്ങുന്നതെന്ന്  ഒരു സുഹൃത്തിനു എഴുതിയ കത്തിൽ പെസ്സോവ സൂചിപ്പിച്ചത് ഇതിനു തെളിവാണ്: 'കഠിനമായി പണിയെടുക്കുന്നത് എൻ്റെ മാനസികമായ ഒരു വിപരീതമാണ്. എന്നാൽ അതെല്ലാം ചിതറിപ്പോവുകയാണ് ;എല്ലാം ചിതറിയ വാക്കുകളായി രേഖപ്പെടുത്താനാണ് എൻ്റെ നിയോഗം'.

ചിതറിയതും പരസ്പരബന്ധമില്ലാത്തതുമായ  ആശയങ്ങൾ അദ്ദേഹത്തിൻ്റെ  മനസ്സിൽ വന്നു നൃത്തം ചെയ്തു. അന്തമില്ലാത്ത അഗാധതകളിലേക്ക് അത് വികാരശൂന്യമായി പ്രലോഭിപ്പിച്ചു.
പെസ്സോവ മൂന്നു വ്യത്യസ്ത തൂലികാനാമങ്ങളിൽ - ആൽബെർട്ടോ കെയ്റോ ,റിക്കാർഡോ റീസ് ,അൽവാരോ ഡി കാമ്പോസ് - എഴുതി. ഇവർക്കെല്ലാം വ്യത്യസ്ത ജീവചരിത്രവുണ്ട് .1910 ൽ എഴുതി തുടങ്ങിയ പെസ്സോവയുടെ ആദ്യ ഇംഗ്ളീഷ് ലേഖനം പ്രസിദ്ധീകരിച്ചത് 1913ലാണ് ;ആദ്യ കവിത 1914ലും. ഐന്ദ്രിയലോകത്തിൻ്റെ അനുഭൂതിയിലും യുക്തിയിലും നിസ്സംഗനായിരുന്ന പെസ്സോവ തനിക്കുള്ള സന്ദേഹങ്ങൾ ആദ്യകാലം മുതലേ ചെറിയ കുറിപ്പുകളിലൊതുക്കാൻ മറന്നില്ല.

ജീവിച്ചിരിക്കുന്നു എന്നു  ബോധ്യപ്പെടുന്നത്  ഐന്ദ്രിയാനുഭവത്തിലൂടെയാണ്. അതാകട്ടെ ,ഖരവസ്തുവല്ല; തൊട്ടറിയാവുന്നതുമല്ല. നമ്മൾ അറിയുന്നത് ഒരു ശാരീരിക രസതന്ത്രത്തിലൂടെയാണ് .വേറെ  തെളിവൊന്നുമില്ല. മാംസത്തിനകത്ത് സജീവമായിരിക്കുന്ന നൂറുകൂട്ടം ആവേഗങ്ങളുടെ ഒരു അതിഭൗതിക, അതിശയയാഥാർത്ഥ്യമാണ് മനസ്സ്. അതിന് ഭൂമിയിൽ മറ്റൊന്നിനോടും സാദൃശ്യമില്ല. അതിൻ്റെ ക്ഷണംപ്രതി  മാറിക്കൊണ്ടിരിക്കുന്ന പ്രതീതിയാഥാർത്ഥ്യത്തിനകത്ത് നമ്മൾ എത്രത്തോളം സുരക്ഷിതരാണ് ?

സാഹിത്യരചനകൊണ്ട് ലോകത്തെ മാറ്റാനാവില്ലെന്ന് പെസ്സോവ കരുതുന്നു. അദ്ദേഹം എല്ലാത്തിനെയും സംശയിക്കുകയായിരുന്നു. കാരണം, യാതൊന്നിനെ മനസ്സിലാക്കി വരുമ്പോഴേക്കും അതിൻ്റെ സ്വഭാവവും സത്തയും മാറിയിട്ടുണ്ടാവും. അദ്ദേഹം എഴുതി: 'ഒരാൾ എഴുതുന്നത്  മറ്റാരുടെയെങ്കിലും മനസ്സുമാറ്റാനാണെന്ന് ഞാൻ കരുതുന്നില്ല. വായിക്കുന്നതിൻ്റെ രസം ആസ്വദിക്കാൻ ഒരുവൻ എന്തെങ്കിലും ഉറക്കെ വായിക്കുന്നതിനു തുല്യമാണ് നമ്മുടെ എഴുത്ത് '.

ജീവിതം ഭയമാണ്

അവനവൻ്റെ സമസ്യ എന്ന നിലയിലാണ് രചനകൾ ഉണ്ടാകുന്നതത്രേ. അതും  മനസ്സുപോലെയാണ്. അതിലെ  സത്യാത്മകത മനസ്സിലെ തോന്നലാണോ ? മനസ്സിൻ്റെ അസ്തിത്വംപോലെ സന്ദിഗ്ദ്ധമാണത്‌.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് തടവുകാരുടെ ഒരു രാത്രിയിലെ  ജീവിതമാണല്ലോ 'ദ് വാൾ'(1939) എന്ന കഥയിൽ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്ര് പറയുന്നത് . കഥ നടക്കുന്നത് സ്പെയിനിലാണ്, സ്പാനീഷ് യുദ്ധപശ്ചാത്തലത്തിൽ. തടവുകാരിലുൾപ്പെട്ട പാബ്ളോ ഇബീറ്റയിലൂടെയാണ് കഥ ആവിഷ്കരിക്കുന്നത്. പിറ്റേദിവസം രാവിലെ അവരെ വധിക്കുമെന്നാണ്  അറിയിച്ചിരിക്കുന്നത്. എത്ര അഗാധവും തപ്തവുമായിരിക്കും അവരുടെ മനസ്സ്!. പാബ്ളോ ഞെട്ടലോടെ ഒരു കാര്യം  മനസ്സിലാക്കുന്നു ,ജീവിതം ഒരു അടഞ്ഞ ബാഗ് പോലെയാണെന്ന്. അതിനുള്ളിൽ ഒന്നുമില്ല .അയാൾ ജീവിതം സുന്ദരമാണെന്ന് ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്ന് പിന്മാറി. ജീവിതത്തിൻ്റെ അനശ്വരതയെക്കുറിച്ച് കപടമായ ഒരു ധാരണ കെട്ടിപ്പൊക്കി ,അതിലാണ് അയാൾ ജീവിച്ചിരുന്നതെന്ന് കണ്ടെത്തുന്നു , ഒന്നും മനസ്സിലാക്കാതെ. ജീവിതം ഭയത്തിൻ്റെ അവസ്ഥയാണെന്ന് പെസോവ എഴുതി: 'ഈ  നിഗൂഢത മനസ്സിൽ ഭീതിയാണ് നിറയ്ക്കുന്നത്. ചിലപ്പോൾ അത് രൂപമില്ലാത്ത ഒരു പിശാചായിരിക്കും . അല്ലെങ്കിൽ നമുക്ക് പിന്നിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു രൂപമാണത്. അതിനെ നോക്കാൻ നമുക്ക്  ധൈര്യമില്ല '.

കാക്കനാടൻ്റെ  'മഴയുടെ മകൻ' എന്ന കഥയിൽ ഇങ്ങനെ വായിക്കാം:  'ആകാശം ശൂന്യമായ കാൻവാസായിരുന്നു. സൂര്യനെ അവിടെ കണ്ടില്ല. ചന്ദ്രനോ നക്ഷത്രങ്ങളോ , ഒരു നുറുക്കു മേഘംപോലുമോ  അവിടെ ഉണ്ടായിരുന്നില്ല. നിശ്ചലമായ ഭൂമി. ശൂന്യമായ ആകാശം. കാലം നിലച്ചുപോയോ ?ജീവൻ നിലച്ചുപോയോ ?മരണം എന്ന അവസ്ഥ ഇതാണോ ?'

ഈ വിവരണത്തിൽ പെസ്സോവ അനുഭവിച്ചതിനു സമാനമായ ഭയവും സന്നിഗ്ദ്ധതയും ശൂന്യതയുമാണ് കാണാനാവുന്നത് .അസ്തിത്വവ്യഥയുടെ ആഴത്തിലുള്ള ആഖ്യാനം. 'മറ്റൊരാളിനെ കാണുന്നതോടെ എൻ്റെ ചിന്തയുടെ താളംതെറ്റുകയാണ്. എൻ്റെ  സന്തോഷം തന്നെ വേദനാജനകമാണ്, എൻ്റെ വേദനപോലെ' - പെസ്സോവ എഴുതുന്നു.

മനുഷ്യൻ ഭൂതകാലമാണ്

പെസ്സോവയുടെ വാക്കുകൾ ഏകാന്തതയുടെ ആഴത്തിൽ നിന്നുയരുന്ന മധുരഗാനമാണ്. അതിൽ കനംവച്ച നിമിഷങ്ങളുടെ അടുക്കുകളുണ്ട്.മനുഷ്യൻ അവൻ്റെ  ഭൂതകാലമാണ്. ഭൂതകാലത്തെ ചീട്ടുകശക്കുന്നതുപോലെ പല നേരങ്ങളിൽ കശക്കി പലതാക്കുകയാണ് അവൻ ചെയ്യുന്നത്. അതിനു പറ്റിയ നല്ല തെളിവ് ഈ വാക്കുകളാണ്: 'ജീവിതം ഒരു മാനസികാവസ്ഥയാണ് .വ്യക്തി  എന്തുചെയ്താലും ചിന്തിച്ചാലും അത് മൂല്യമുള്ളതാകുന്നത്, അതിനു നാം കൊടുക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ്' .ഭൂതകാലത്തെ പലതരത്തിൽ കശക്കുന്നതിലൂടെ മനുഷ്യൻ സൗന്ദര്യമാണ് സൃഷ്ടിക്കുന്നത്.

ഐറിഷ് കവി ഡബ്ളിയു. ബി. യേറ്റ്സ് 'ആത്മകഥ'യിൽ പറഞ്ഞു ,ചിന്തകൾക്ക് എപ്പോഴും മുറിഞ്ഞുപോകാനുള്ള സ്വഭാവമാണുള്ളതെന്ന് .എന്നാൽ ശിഥിലമായി ,ഒറ്റപ്പെടുന്ന ബിംബങ്ങൾക്ക് കൂടുതൽ സൗന്ദര്യം വന്നുചേരുകയാണ്' .ഇതു തന്നെയാണ് ഭാവന ചെയ്യുമ്പോൾ സംഭവിക്കുന്നത്. ഓരോന്നിനും വേർപെട്ടു നില്ക്കുന്നതിൻ്റെ സൗന്ദര്യമുണ്ടാവും. ഭാവനയിലും നമ്മുടെ അടഞ്ഞ ലോകങ്ങളുണ്ട്. നമുക്ക് മാത്രം സൃഷ്ടിക്കാവുന്നത് ,നശിപ്പിക്കാവുന്നത്;സാർത്രിൻ്റെ കഥയിൽ പറഞ്ഞതു തന്നെ  ,അടഞ്ഞ ബാഗ് പോലെ.

സങ്കടങ്ങളിൽനിന്ന് ,ഭയത്തിൽനിന്നു, സന്ദേഹത്തിൽനിന്നു രക്ഷപ്പെടാൻ സ്വപ്നങ്ങളിൽ നിർബാധം ചെന്നു വീഴുകയേ പെസ്സോവയ്ക്ക് സാധ്യമായിരുന്നുള്ളു.'സ്വപ്നങ്ങളുടെ തെരുവിലേക്ക് ഞാൻ ഒരു ജാലകം തുറക്കുന്നു 'എന്ന് എഴുതുന്നത് അതുകൊണ്ടാണ്.ഭൂതകാലത്തിലാണ് നാം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ മനസ്സ് അവിടെയാണ്. മൂല്യങ്ങൾ അവശ്യമായി വരുമ്പോൾ സ്വപ്നത്തിലേക്ക് നീങ്ങുന്നു .ഏത് ദൃശ്യവും സ്വപ്നസമാനമാണ്. 

നുറുങ്ങുകൾ

1)കഴിഞ്ഞ ദിവസം അന്തരിച്ച തോമസ് ജോസഫ് സ്വകാര്യതയുടെയും സ്വപ്നാത്മകതയുടെയും കാല്പനികതയുടെയും കഥാകൃത്തായിരുന്നു. അദ്ദേഹം റൊമാൻ്റിക് റിയലിസ്റ്റ് അല്ലായിരുന്നു. ഏകാന്ത സ്വപ്നാടകനായിരുന്നു. അന്തർമുഖതയിലാണ് അദ്ദേഹത്തിൻ്റെ കഥകൾ ഇടം കണ്ടെത്തിയത്. 'അത്ഭുതസമസ്യ ' എന്ന കഥ അതാണ് വ്യക്തമാക്കുന്നത്‌. ജീവിതത്തിലെ സാധാരണ സംഭവങ്ങൾ തോമസ് ജോസഫിൻ്റെ മുന്നിൽ സമസ്യയൊന്നും വച്ചുനീട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിൻ്റെ മനസ്സ് കുഴപ്പം പിടിച്ചതായിരുന്നു. അദ്ദേഹം മരണത്തെയാണ് എവിടെയും കണ്ടത്. എല്ലാം മരണത്തിലൂടെ സുന്ദരമായ ഒരു സ്വപ്നമായിത്തീരുന്നുവെന്ന് തോമസ് ജോസഫിനോട് അദ്ദേഹത്തിൻ്റെ അബോധമനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

2)സാഹിത്യകാരന്മാർ സ്ഥാനമാനങ്ങൾക്കുവേണ്ടി ,രാഷ്ട്രീയപാർട്ടികൾക്കുവേണ്ടി കുഴലൂതുകയാണെന്ന് റഷീദ് പാനൂർ  കുറ്റപ്പെടുത്തുന്നു.( കാൽ കാശിനു കൊള്ളാത്ത സാംസ്കാരിക നായകന്മാർ ,കേസരി ,ജൂലായ് 30). സംസ്കാരത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും സാംസ്കാരിക പ്രവർത്തകർക്ക് എന്തോ സംഭവിച്ചിരിക്കുന്നു. മനസ്സിൻ്റെ ഒരു കോൺ ഒഴിച്ചിടാത്തവനെ സാംസ്കാരിക ബുദ്ധിജീവി എന്നു വിളിക്കാനാവില്ല.വെറും ദല്ലാൾ പണി മാത്രമാണ് ലക്ഷ്യമെങ്കിൽ ,സാഹിത്യത്തിൽ എന്തിനു വരുന്നു. ?

സെൻ ബുദ്ധിസ്റ്റുകൾ പറയും ,നിറഞ്ഞ ഗ്ളാസിലേക്ക് ഒന്നും പകരാനാവില്ല എന്ന് .വീണ്ടും ഒഴിച്ചാൽ പുറത്തേക്ക് പോകും. ഇവിടത്തെ ഭൂരിപക്ഷം സാംസ്കാരിക പ്രവർത്തകരുടെയും മനസ്സ് നേരത്തേ തന്നെ നിറഞ്ഞിരിക്കുകയാണ്. അവിടേക്ക് പുതുതായി ഒന്നും പകരാനാവില്ല.എന്നാൽ സാധാരണക്കാർക്ക് മനസ്സിൽ എപ്പോഴും ഒഴിഞ്ഞ ഇടമുണ്ട്. അവിടേക്ക് നമുക്ക് പ്രവേശിക്കാം.

3)റോസി തമ്പിയുടെ 'ഗീതാഞ്ജലി' (ഭാഷാപോഷിണി, ഓഗസ്റ്റ് ), രവീന്ദ്രനാഥ ടാഗോറിൻ്റെ 'ഗീതാഞ്ജലി'യെ പുതിയ കാലത്തിൻ്റെ ഭാവുകത്വമുൾക്കൊണ്ട് നിർമ്മിച്ചതാണത്രേ. എന്നാൽ വായിച്ചപ്പോൾ അങ്ങനെ തോന്നിയില്ല.റോസി തമ്പിക്ക് മിസ്റ്റിക് അനുഭവമില്ല. അവർക്ക് ഗീതാഞ്ജലിയെ പുനരാവിഷ്കരിക്കാനുള്ള ആന്തരികമായ ബലമില്ല .ടാഗോർ ഈ കാവ്യമെഴുതിയത് മനസ്സിൻ്റെ അടിത്തട്ടിലുള്ള അഭൗമമായ ത്വര, പ്രാപഞ്ചിക ലാവണ്യത്തിൻ്റെ നേർക്ക്  ഒരു പ്രലോഭനത്തിലെന്ന പോലെ കുതിച്ചുയരുന്നതിൻ്റെ ആനന്ദം അനുഭവിച്ചുകൊണ്ടാണ് .അതിൽ ദാർശനികമായ പഥങ്ങളുണ്ട്. എന്നാൽ യു .ജി .സി സംസ്കാരമുള്ള റോസി തമ്പിക്ക് ഇതുപോലുള്ള അപാരതയെ സ്വാംശീകരിക്കുന്ന ഉള്ളനുഭവങ്ങളില്ല .റോസിയുടെ കാവ്യം തന്നെയാണ് ഏറ്റവും വലിയ തെളിവ്.റോസിയുടെ കവിത ഒരു സാധാരണ അദ്ധ്യാപകസൃഷ്ടിയാണ്.

4)ഒ.വി.വിജയനെ ഭൗതികവാദിയാക്കാൻ വൃഥാശ്രമം നടത്തുകയാണ് പി. കെ. രാജശേഖരൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 30)  സാമാന്യസഹൃദയത്വമുള്ള ഏതൊരാൾക്കും വിജയൻ ഭൗതികവാദത്തെയല്ല  ആശയവാദത്തെയും അതീന്ദ്രിയ ജ്ഞാനത്തെയുമാണ് ആശ്രയിക്കുന്നതെന്ന് മനസ്സിലാകും.വിജയൻ്റെ ഓരോ വാചകത്തിലും അതുണ്ട്. എഴുത്തുകാരനെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? അയാളുടെ ഭാഷയിലൂടെയാണ് .വഴിയിൽ ആരെങ്കിലും പറയുന്നത് കേട്ടിട്ടല്ലല്ലോ. എഴുത്തുകാരൻ്റെ പേരിൽ സ്ഥാപിതമായിരിക്കുന്ന സ്മാരകകേന്ദ്രത്തിൻ്റെ ഭാരവാഹികൾ പറയുന്നത് കേട്ടിട്ടാണോ ഒരഭിപ്രായം രൂപീകരിക്കുന്നത്. ? ഭൗതികവാദത്തിൽ നിന്ന് സാഹിത്യമുണ്ടാവുകയില്ല. സാഹിത്യത്തിൻ്റെ ആത്മാവ് മറ്റൊന്നാണ്. അത് അപരിചിതമാക്കലിൻ്റെ കലയാണെന്ന് ബക്തിൻ പറഞ്ഞിട്ട്  എത്രയോ കാലമായി.

വിജയൻ്റെ അതീതയാഥാർത്ഥ്യങ്ങൾ ഹൈന്ദവാദ്ധ്യാത്മികതയായി പലരും   തെറ്റിദ്ധരിക്കുകയാണെന്ന് രാജശേഖരൻ എഴുതുകയാണ്. എന്നാൽ അങ്ങനെ ആരും പറയുകയില്ല ;കാരണം അത്ഥശൂന്യമാണത്.ഹൈന്ദവാദ്ധ്യാത്മികത പാപമല്ല;അതിനെ  സർഗ്ഗാത്മകമാക്കുകയാണ് ഒരു കലാകാരൻ്റെ ലക്ഷ്യം.വിജയന് ഭാരതീയ ബിംബങ്ങൾ കലാനിർമ്മാണത്തിൻ്റെ സാമഗ്രികളാണ്. അതേസമയം വിജയന് പൂന്താനത്തിൻ്റെ അദ്ധ്യാത്മികതയല്ല ഉള്ളത്;സ്വതന്ത്രമായ ,സങ്കീർണ്ണമായ  മാനങ്ങളുള്ള ആത്മീയതയാണത്‌.
ജീവിതകാലം മുഴുവൻ ക്രിസ്തുവിനെ അന്വേഷിച്ച കസൻദ്സാക്കീസും ദസ്തയെവ്സ്കിയും ക്രൈസ്തവാദ്ധ്യാത്മികവാദികളാണെന്ന് പറയാൻ രാജശേഖരൻ മടിക്കില്ല.

5)മലയാളത്തിൽ മഹാഭാരതപഠനങ്ങൾ ഏറുകയാണ്. മഹാഭാരതത്തോടുള്ള ആദരംകൊണ്ടല്ല;അതിനെ എങ്ങനെയെല്ലാം പുച്ഛിക്കാമെന്ന് ഗവേഷണം ചെയ്യുകയാണ് ചിലർ. ശ്രീകൃഷ്ണദർശനം മനസ്സിലാവുകയില്ല ഇവർക്ക് .ശ്രീകൃഷ്ണൻ ഐ.വി.ശശിയുടെ സിനിമയിലെ ഒരു കഥാപാത്രമാണെന്ന മട്ടിലാണ് ദീർഘിച്ച  മഹാഭാരതപഠനങ്ങൾ . ഈ പഠനങ്ങളെ ചരിത്രം അതിൻ്റെ നിശിതമായ ബുദ്ധികൊണ്ട് ദൂരേക്ക് വലിച്ചെറിയാതിരിക്കില്ല.

6)കവിത കാവ്യാത്മകമാകുന്നത്  രചിക്കപ്പെട്ടതിനു ശേഷമാണ്, വായനക്കാരൻ്റെ മനസ്സിൽ .കവിക്ക്  കാവ്യാത്മകതയുടെ പൂർവ്വധാരണകൾ പാടില്ല .

7)പ്രകൃതിയെ ഡിസൈൻ ചെയ്ത ശക്തി അതിൻ്റെയുള്ളിൽ തന്നെയുണ്ടെന്ന് മനസ്സിലാക്കി ആദരിക്കുകയാണ് വേണ്ടതെന്ന് റോമാ ചക്രവർത്തിയും തത്ത്വദർശിയുമായിരുന്ന മാർക്കസ് ഒറേലിയസ് 'മെഡിറ്റേഷൻ 'എന്ന കൃതിയിൽ പറയുന്നുണ്ട്. എന്നാൽ മനുഷ്യൻ്റെ പ്രവൃത്തി ആ ശക്തിയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കണം. എങ്കിൽ ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കുമെന്നാണ് ഒറേലിയസ്  അറിയിക്കുന്നത്.

ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം/എം.കെ.ഹരികുമാർ

Khasakk

ഉള്ളടക്കം

ആമുഖം

1.  ആത്മായനങ്ങളുടെ ഖസാക്കിന്‍റെ ജനിതകം


2. ഖസാക്ക്: പുതിയ സൗന്ദര്യബോധം


3.  ആത്മവിചാരണകള്‍


4.  കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി


5.  വെളിപ്പെടാത്ത ആത്മാവുകള്‍


6.  കാലങ്ങള്‍ കൂടിക്കുഴഞ്ഞ്


7.  സ്വകാര്യതയുടെ വിശുദ്ധശിശു


8.  അധോമുഖമായ പ്രമാണങ്ങള്‍


9.  ഓര്‍മ്മകളുടെ ശാസ്ത്രം


10.  ബോധ്യപ്പെടാത്തതെല്ലാം ഭാഷ കൊണ്ടുവരുന്നു


11. ചിന്തകള്‍ അങ്ങനെ സഞ്ചരിക്കുകയാണ്


12 ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു.

ആമുഖം
ആത്മായനങ്ങളുടെ ഖസാക്കിലെ ആസക്തികള്‍
'എന്‍റെ ആത്മായനങ്ങളുടെ ഖസാക്ക്' എന്ന വിമര്‍ശന കൃതിയുടെ ഒരു ആത്മകഥയാണ് ഇവിടെ എഴുതുന്നത്; ആ കൃതി എങ്ങനെ എന്‍റെ സാഹിത്യജീവിതത്തിന്‍റെ ഭാവിയെ വായിച്ചുവെന്നും സിദ്ധാന്തങ്ങളെ ഒളിപ്പിച്ചുവെന്നും ചില അതാര്യമായ അനുഭവങ്ങളെ ആശയപരമായി വീണ്ടെടുക്കുകയാണിവിടെ.
ഒരിക്കല്‍ എം.ജി.യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്‍റെ ഭാഷയെക്കുറിച്ച് ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യമായിരുന്നു അത്. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ പെട്ടെന്ന് മനസ്സിലാകുന്നില്ല എന്നാണ് ആ കുട്ടി പ്രതികരിച്ചത്. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട് സദൃശ്യമായ ചോദ്യങ്ങളുണ്ടായി. ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും എഴുതാത്തതെന്ത്, ഇനി ഖസാക്കിനെക്കുറിച്ച് എഴുതിയാല്‍ ഭാഷ വ്യത്യസ്തമാകുമോ, ഭാഷ മനസ്സിലാക്കേണ്ട കാര്യമുണ്ടോ, യുക്തിയുടെ പ്രസക്തി എന്താണ് എന്നിങ്ങനെയായിരുന്നു ആ ആരായലുകള്‍. വളരെ സങ്കീര്‍ണ്ണമായ വിഷയത്തിലേക്കാണ് ഈ ചോദ്യങ്ങള്‍ ആഴ്ന്നിറങ്ങുന്നത്.
    'ആത്മായനങ്ങളുടെ ഖസാക്ക്' രചിക്കുമ്പോള്‍ ഞാന്‍  നിര്‍മ്മലാ കോളേജില്‍ എം.എ.വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ല. അത് ഇപ്പോള്‍ ഒരു അനുഗ്രഹമായിട്ടാണ് തോന്നുന്നത്. കാരണം കലാശാലയുടെ സൗന്ദര്യബോധവും സാഹിത്യസമീപനവും എന്നെ സ്വാധീനിക്കുന്നില്ലല്ലോ. 'ആത്മായനങ്ങളുടെ ഖസാക്ക്' ഞാന്‍ പ്രീഡിഗ്രിക്ക് കുറവിലങ്ങാട് ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള എന്‍റെ ചിന്തകളുടെ ഫലശ്രുതിയാണ്. അന്ന് കോളേജില്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നു. സാര്‍ത്രും നിഷേയും കൃഷ്ണമൂര്‍ത്തിയും വിജയനുമൊക്കെ ഞങ്ങള്‍ നിരന്തരം ചര്‍ച്ചചെയ്തു. ഏതോ കലാപത്തിന്‍റെ തയ്യാറെടുപ്പായിരുന്നിരിക്കണം അത്. സകല യാഥാസ്ഥിതിക സമീപനങ്ങളും കലയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന നിലപാടില്‍ എല്ലാവരും യോജിച്ചു. എഴുത്തുകാരന്‍റെ വ്യക്തിത്വവും ദര്‍ശനവും വളരെയേറെ വാഴ്ത്തപ്പെട്ട ചര്‍ച്ചകളായിരുന്നു അവയെല്ലാം. അന്ന് 'ഖസാക്കിന്‍റെ ഇതിഹാസം' എന്‍റെ സ്വകാര്യചിന്തകളുടെ കളിസ്ഥലത്തുണ്ടായിരുന്നു. നിത്യേനയുള്ള പോക്കുവരവുകളില്‍ നിറഞ്ഞു നിന്നത് ഇലകളും പൂക്കളും പുസ്തകങ്ങളും കിളികളുമായിരുന്നുവല്ലോ. ഖസാക്ക് പലപ്രാവശ്യം വായിച്ചു. അപ്പോഴൊന്നും അതേക്കുറിച്ച് എഴുതണമെന്നില്ലായിരുന്നു. പുസ്തകവായനയും ചര്‍ച്ചയും ഏതോ കലാപത്തിനു കോപ്പുകൂട്ടുന്നതുപോലെ അത് പലര്‍ക്കും തോന്നിച്ചു. അവിടവിടെ കോറിയിട്ട ചില വാക്യങ്ങളാണ് പലരെയും അന്ധാളിപ്പിച്ചത്. എന്നാല്‍ നിര്‍മ്മലാ കോളേജില്‍ എം.എയ്ക്കു ചേര്‍ന്നപ്പോള്‍ (1982) രചന നിയന്ത്രിക്കാനായില്ല എന്നതാണ് പരമാര്‍ത്ഥം. അഞ്ചു വര്‍ഷത്തെ ആത്മാകുലതകളുടെ, ആസക്തികളുടെ കുലംകുത്തിയുള്ള ഒഴുക്കായിരുന്നു അത്. പുല്‍മേട്ടിലും തെങ്ങിന്‍ചുവട്ടിലും മറ്റുമായി ഒറ്റക്കിരുന്നാണ് ഞാനത് എഴുതിയത്. സൗന്ദര്യാത്മകത എനിക്ക് എന്‍റെ തന്നെ സ്വാധീനശക്തിയായിരുന്നു. ഭാഷയുടെ ആവിഷ്കാരസൂക്ഷ്മതകള്‍ ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു.
    'ആത്മായനങ്ങളുടെ ഖസാക്ക്' പോലൊരു കൃതിയോ അതുപോലൊരു ഭാഷയോ എനിക്കിനി സൃഷ്ടിക്കാനാവില്ല. അത് സ്വതന്ത്രവും സ്നിഗ്ദ്ധവും സന്നിഗ്ദ്ധവുമായ ഭാഷയാണ്. ആവിഷ്കാരമാണ്. ആശയങ്ങളുടെ കരിങ്കല്ല് കൊണ്ട് പണിതതല്ല ആ കൃതി. എന്തെങ്കിലും എസ്റ്റാബ്ലിഷ് ചെയ്യുന്നുമില്ല. എന്തൊക്കെയോ അറിവുകളുടെ വാച്യാതീതമായ ഭാവം പ്രസരിക്കുന്നുണ്ട്. ഭാഷ ഗണിതശാസ്ത്രത്തിന്‍റെ യുക്തി ആവശ്യപ്പെടുന്നുണ്ട്, ചില ഘട്ടങ്ങളില്‍. എന്നാല്‍ മറ്റുചിലപ്പോള്‍ ഭാഷ അതിനെത്തന്നെ ഗര്‍ഭം ധരിക്കുകയാണ് ചെയ്യുന്നത്. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ സ്വയം ഗര്‍ഭം ധരിച്ചതാണ്.
    ജൈവസംഗീതത്തിന്‍റെ ഭൗതികരൂപം എന്നും പൗരാണിക കാലത്തിന്‍റെ പരിത്യക്തമായ ശരീരം എന്നും ക്രിയകളുടെ സ്ഫുലിംഗങ്ങളെന്നും സ്പര്‍ശനങ്ങളുടെ ആദിബീജമെന്നും എഴുതിയത് സാധാരണ ഗതിയില്‍ ഒരു അര്‍ത്ഥം വ്യക്തമാക്കിത്തരുന്നില്ല. എന്നാല്‍ അത് ആത്മാവില്‍ അനുഭവമാകുമ്പോള്‍ നാം മറ്റേതോ യാഥാര്‍ത്ഥ്യത്തെയാണറിയുന്നത്. ഭാഷയിലൂടെ നമുക്ക് പരിചിതമല്ലാത്ത അതിഗഹനവും സൂക്ഷ്മവുമായ ഭാവതലങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണിത്. പക്ഷേ ഇത് ബോധപൂര്‍വ്വമല്ലായിരുന്നു. 'ഖസാക്കിന്‍റെ ഇതിഹാസം' വായിച്ചപ്പോഴുണ്ടായ ആത്മീയപ്രതികരണമാണിതെന്ന് പൊതുവെ പറയാവുന്നതാണ്. തീവ്രമായ ദുഃഖവും കാമനയും 'ആത്മായനങ്ങളുടെ ഖസാക്കി'ലുണ്ട്. എന്‍റെ ജീവിതത്തിന്‍റെ അന്തര്‍സ്ഥലികളിലുള്ള പ്രക്ഷുബ്ധമായ വിചാരങ്ങളുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്കാരമാണിത്. യാഥാസ്ഥിതികരായ വായനക്കാര്‍ ഇത് വായിച്ച് അര്‍ത്ഥം മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ടാകാം. അവരോടെനിക്ക് സംവാദം നടത്താന്‍  മടിയില്ല. പക്ഷേ അറിയത്തക്കതല്ലാത്ത പലതുമുണ്ട്. മനുഷ്യന്‍റെ മനസ്സില്‍ എന്ന് അവര്‍ ഉള്‍ക്കൊള്ളണം.
    ആസക്തിയുടെ മിഥുനങ്ങള്‍ ലോകത്തിന്‍റെ അനാഥത്വത്തില്‍, ദൈവത്തിന്‍റെ ദൃഷ്ടിയില്‍, പകലുകളുടെ അനസ്യൂതയാത്രകളില്‍ വിശ്വാസം പരസ്പരം മാറിയണിയുന്നു എന്ന് ഞാനെഴുതിയത് മനസ്സിലെ വര്‍ണ്ണങ്ങളും രാഗങ്ങളുമെല്ലാം സംയോജിപ്പിച്ചുകൊണ്ടാണ്. നാം കാണുന്ന യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതികമാനങ്ങളുണ്ട്. യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതികമാനങ്ങളുണ്ട്. യാഥാര്‍ത്ഥ്യത്തെ ഇല്ലായ്മ ചെയ്യാതെതന്നെ അതിനെ വിവിധ വഴികളിലൂടെ അന്വേഷിക്കുക എന്നതാണ് എന്‍റെ രീതി. ആ വഴികളിലുള്ള അനുഭവങ്ങളാണ് ജീവിതത്തെ വ്യക്തമാക്കിതരുന്നത്. അല്ലെങ്കില്‍ കാണിച്ചുതരുന്നത്. ജീവിതം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ, അതിലേക്ക് പല വഴികളുണ്ട്, 'ആത്മായനങ്ങളുടെ ഖസാക്ക്' പല വഴികളുടെ സമുച്ചയമാണ്. പക്ഷേ ഇതിനെയെല്ലാം സമന്വയിപ്പിക്കുന്നത് ഈ ലോകമാണ്. ലോകവും ജീവിതവും പരസ്പരസംവാദത്തിലാണ്. ഓരോന്നിലും അതിന്‍റെതന്നെ വൈരുദ്ധ്യവുമുണ്ട്. ഓരോന്നും ഓരോ ആത്മീയതയാണ്. ഓരോ ആത്മീയതയും അതിന്‍റെ വിരുദ്ധ ആത്മീയതയുമായി സംവാദത്തിലാണ്. ഇതാണെന്‍റെ നവാദ്വൈതത്തിലേക്കുള്ള പ്രവേശിക. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ നവാദ്വൈതമാണ്. ഏതിനും അതിന്‍റെ വൈരുദ്ധ്യവും സമന്വയവുമുണ്ട്. ഭാഷ ഇവിടെ നമ്മുടെ സ്വകാര്യലോകത്തിലാണ്. അത് ആത്മീയതയാണ്. ആശയ വിനിമയം എന്ന ഒറ്റമൂലിയല്ല. 
    ഞാന്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥികള്‍ക്കോ, അധ്യാപകര്‍ക്കോ, വിമര്‍ശകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ സുപരിചിതമായ ചിന്താരീതിയല്ല ഞാന്‍ അവലംബിച്ചത്. ആത്മാവിന്‍റെ വഴിയായിരുന്നു. വ്യത്യസ്തമായ ഒരു സൃഷ്ടി നിലവിലിരിക്കുന്ന സാഹിത്യ മൂല്യങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരു മേച്ചില്‍പ്പുറം കണ്ടെത്തുന്നുണ്ട്. അതിലാണ് അതിന്‍റെ ജീവന്‍. കൂടുതല്‍ പേരുടേയും ചിന്തകള്‍ക്ക് വശംവദനായി നിന്ന്, അവരുടെയെല്ലാം മൂല്യബോധത്തിന്‍റെ ദല്ലാളായി നിന്ന് സ്വന്തം തനിമ നശിപ്പിച്ചുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇത് ബോധപൂര്‍വ്വമല്ല; നൈസര്‍ഗീകമാണ്. സര്‍ഗാത്മകമായ അപരിചിതത്വമാണ് ഏറ്റവും പ്രധാനം. പുതിയ മൂല്യങ്ങളെ അന്തര്‍വഹിക്കുന്ന ഒരു കൃതി അതിന്‍റെ പിറിവിയില്‍ തന്നെ എല്ലാ സാഹിത്യ ഏമാന്മാരില്‍നിന്നും കനത്ത അവഹേളനത്തിനു പാത്രമാകുക തന്നെ ചെയ്യും. അത് അതിന്‍റെ വിധിയാണ്. സാമ്പ്രദായിക തത്വങ്ങളുടെ അപ്പോസ്തലന്മാരുടെ സ്വകാര്യ താമസ സ്ഥലങ്ങളില്‍പ്പോലും ഈ പുതിയ കൃതി അലോസരമാകുന്നുണ്ട് എന്നതാണ് സത്യം.
    യാഥാസ്ഥിതികരും ചിന്താപരമായി അനക്കമറ്റുപോയവരുമായ ഒരുപറ്റം വായനക്കാരുടെ കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുന്നു എന്നത് ഒരു നല്ല കൃതിക്ക് ലഭിക്കുന്ന അനേകം അനുകൂല പ്രതികരണങ്ങളിലൊന്നാണ്. ആ അര്‍ത്ഥത്തില്‍ 'ആത്മായനങ്ങളുടെ പാരായണത്തിലൂടെ' അത് 'ജാട നിരൂപണ'മാണെന്ന് കണ്ടെത്തിയ യുവാക്കളുടെ നിലപാട് എനിക്ക് അനുകൂലമാണ്. കപട ഭാവുകത്വവും പഴഞ്ചന്‍ ഫോര്‍മുലയുമായി കഴിഞ്ഞുകൂടുന്നവര്‍ 'ആത്മായനങ്ങളുടെ ഖസാക്ക്' മികച്ച കൃതിയാണെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു 'ബ്ലാക്ക് സ്പോട്ടാ'ണ്. അതുകൊണ്ട് എനിക്ക് ആ യോഗ്യതാ പത്രം വേണ്ട. എന്നാല്‍ നിലവിലുള്ള സാഹിത്യ സംസ്കാരത്തിനെതിരെ കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ നടത്തിയ ഒറ്റയാള്‍പോരാട്ടം ഇന്നും ചിലരില്‍ അസഹിഷ്ണുത ജനിപ്പിക്കുന്നു. 'ആത്മായനങ്ങളുടെ ഖസാക്കി'നെതിരെയുള്ള യുദ്ധസന്നാഹം പലരീതികളില്‍ ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥകൃതി ജീര്‍ണിക്കുന്ന മൂല്യങ്ങളെയാണ് വെട്ടി പരുക്കേല്പിക്കുന്നത്. എന്‍റെ കൃതി മൗലികമല്ല എന്ന് കണ്ടെത്തിയതിലൂടെ ഇവര്‍ ഏത് സാഹിത്യ പക്ഷപാതത്തിന്‍റെ വക്താക്കളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്‍റെ മൗലീകത ഉള്‍ക്കൊള്ളാനുള്ള യാതൊരു പരിശ്രമവും ഇവര്‍ക്കില്ല എന്നതാണ് ഇവിടെ ഏറ്റവും വലിയ സത്യം. അതുകൊണ്ട് ഞാന്‍ എന്തിനെയെതിര്‍ത്തു എന്ന് തിരിച്ചറിയാതെ എന്‍റെ മേല്‍ പേപ്പട്ടിയെപ്പോലെ ചാടിവീണവര്‍ സ്വന്തം ബുദ്ധിശൂന്യതയ്ക്ക് സ്മാരകം നിര്‍മ്മിക്കുകയാണ്. അതായത് അവര്‍ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിനും അതിന്‍റെ നൂതന സൗന്ദര്യാത്മക അന്വേഷണങ്ങള്‍ക്കും എതിരാണ്. ഖസാക്കിലെ നിലീന ലാവണ്യാംശങ്ങള്‍ തേടുന്നവരെ ഇവര്‍ ശത്രുക്കളായി കാണുന്നു. ഖസാക്കിനെ ഇതര നോവലുകളില്‍ നിന്ന് മാറ്റി നിര്‍ത്തി സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍ ചെളിവാരിയെറിയുന്നു. എന്നാല്‍ ഖസാക്കിനെ മറ്റു പല നോവലുകളെപ്പോലെ തന്നെ പരിഗണിച്ച് ലേഖനങ്ങള്‍ എഴുതുന്നവരെ, സാമാന്യമായി ആ നോവലിനെപ്പറ്റി പഠിക്കുന്നവരെ, നിലവിലുള്ള സര്‍വ്വകലാശാലാ നിരൂപണ പ്രഭൃതികളുടെ ചിട്ടകള്‍ക്കകത്തുവച്ച് ഖസാക്കിനെ 'ലക്ഷണമൊത്ത' കൃതിയായി വിലയിരുത്തുന്നവരെ ഇവര്‍ താലോലിക്കുന്നു. ഇവിടെയാണ് പ്രശ്നം. കലാപരമായ സംവേദനമുള്ള കൃതിയിലെ സാരവത്തായ അംശങ്ങളെ മറച്ചു പിടിക്കുക എന്നതാണിത്. ഖസാക്കിനെ അനേകം മലയാള നോവലുകളിലൊന്നായി മാത്രം കാണുന്നതിലൂടെ അത് എസ്റ്റാബ്ളിഷ് ചെയ്തെടുത്ത സംസ്കാരത്തെ നശിപ്പിക്കാമെന്ന് ഇവര്‍ വിചാരിക്കുന്നു. ഖസാക്കിലെ രവിയുടെ സോദ്ദേശ്യതയല്ല നോക്കേണ്ടത്; ആ നോവല്‍ എന്ന കലാശില്പത്തെ കാണുക. അത് വഴിപോക്കരായ, പേരുകളില്ലാത്ത കുറെപ്പേരിലൂടെ ഒരു ഗ്രാമത്തിന്‍റെ ആന്തരിക ജീവിതം സൗന്ദര്യാത്മകമായ തീവ്രഭാവങ്ങളോടെ, ദുഃഖത്തോടെ, അവതരിപ്പിക്കുന്നു. ഗ്രാമത്തെ ചിത്രീകരിച്ച് പ്രപഞ്ച സൃഷ്ടിയിലെ ദുരൂഹതയും സൗന്ദര്യവും അത് വ്യക്തമാക്കി തരുന്നു. ഈ മൂല്യങ്ങള്‍ക്ക് നിരക്കുന്ന തരത്തില്‍ നോവലിലെ ഭാഷ നവീനമാക്കുന്നുമുണ്ട്. ഇതിനെല്ലാം എതിരായിട്ടുള്ളവര്‍, ആ നോവലിനെപ്പറ്റി ചിലര്‍ എഴുതിയ ലേഖനങ്ങള്‍ എഡിറ്റ് ചെയ്തു സമാഹരിക്കുന്നതില്‍ നല്ല വായനക്കാരുടെ ഭാവുകത്വത്തെ ചതിക്കുന്ന എന്തോ പിടികിട്ടാതെ പോയത്. ചിന്താപരമായി നവാദ്വൈതത്തെ നേരിടാനാകാതെ ഇവര്‍ തെരുവിലെ അധമ സംഘങ്ങളെപ്പോലെ സകല അസഭ്യവാക്കുകളും ചൊരിഞ്ഞ് വിജയിക്കാമെന്ന് വിചാരിക്കുകയാണ്. നവാദ്വൈതം എന്നത് എന്‍റെ വിചാര തത്വമാണ്. അതെന്താണെന്നറിയാതെ പുലഭ്യം പറയുന്ന ഇവരോ 'ഖസാക്ക് പഠന സമാഹാരം നടത്തിയവര്‍?' വിചിത്രമായിരിക്കുന്നു. അക്ഷരത്തെ, അറിവിനെ, സാഹിത്യത്തെ ആദരിക്കാന്‍ പഠിക്കുക. സഹിഷ്ണുത എനിക്കില്ല എന്ന് പറയുന്ന ഇവര്‍ തങ്ങളുടെ ഉന്നതമായ സഹിഷ്ണുതാബോധം ഈ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യും. ഇതാണ് കാലത്തിന്‍റെ  അവസ്ഥ. സകല നരിച്ചീറുകളും കുറ്റവാളികളും സ്വയമറിയാതെ, ആത്മബോധമില്ലാതെ ഗിരിപ്രഭാഷണം നടത്തുന്ന നാടാണിത് എന്നത് എന്നെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.
    എന്‍റെ പുസ്തകങ്ങള്‍ ഞാന്‍ അച്ചടിച്ചതിനെപ്പറ്റി. എന്‍റെ ചിന്തകളുടെ എതിരിടല്‍ സ്വഭാവം കൊണ്ടുതന്നെ നിലവിലുള്ള പ്രസാധകര്‍ അത് ആദ്യം അച്ചടിക്കാന്‍ മടിച്ചു. സ്വാഭാവികമല്ലേ അത്? അതും കുറ്റമോ? എന്‍റെ കൈയ്യില്‍ രൂപയുണ്ടായിരുന്നതുകൊണ്ട് എന്‍റെ പുസ്തകങ്ങള്‍ അച്ചടിക്കപ്പെട്ടു എന്നത് സര്‍ഗാത്മകതയുടെ രംഗത്ത് വിചാരണ ചെയ്യേണ്ട സംഗതിയല്ല. അത് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം നോക്കി കാണുകയാണ് വേണ്ടത്.
    എന്‍റെ ഭാഷയെയും ചിന്തയെയും വെറുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ദുഷിച്ച സാഹിത്യ മൂല്യങ്ങളെ എതിര്‍ക്കാന്‍ എനിക്കും അവകാശമുണ്ട്.
എം.കെ.ഹരികുമാര്‍


ആത്മായനങ്ങളുടെ ഖസാക്കിന്‍റെ ജനിതകം

'ഖസാക്കിന്‍റെ ഇതിഹാസ'ത്തിന്‍റെ വായന അതിന്‍റേതായ ഒരു സിദ്ധാന്തത്തില്‍ ചെന്നു വീഴുകയായിരുന്നു. വായിച്ചതില്‍ നിന്ന് വിഭിന്നമായ സംസ്കൃതി ഉള്ളില്‍ സൃഷ്ടിക്കുന്ന വിദ്യയായിരുന്നു അത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് (1976) ഞാന്‍ 'ഖസാക്കിന്‍റെ ഇതിഹാസം' വായിച്ചത്. എന്നാല്‍ അന്ന് കാര്യമായി ഒന്നും ഉള്ളില്‍ തറഞ്ഞില്ല. യാതൊന്നിന്‍റെയും അവകാശവാദങ്ങളില്ലാത്ത ഒരാള്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ വന്നുപോകുന്നതു മാത്രമാണ് ഉള്‍ക്കൊണ്ടത്. പിന്നീട് വിദ്യാഭ്യാസത്തിന്‍റെ പലഘട്ടങ്ങളില്‍ ആ നോവല്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അങ്ങനെ പലപ്പോഴായി കൂട്ടിച്ചേര്‍ക്കപ്പെട്ട ചിന്തകളും ഭ്രമഭാവനകളും കലര്‍ന്നാണ് 1984-ല്‍ 'ആത്മായനങ്ങളുടെ ഖസാക്ക്' പൂര്‍ത്തിയായത്. ആത്മായനങ്ങളുടെ  എന്ന വാക്ക് ആദ്യമായി ഞാനാണ് പ്രയോഗിച്ചത്. അതുവരെ അങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ല. ആത്മാവിന്‍റെ അയനങ്ങളാണ് ഞാന്‍ ഭാവനചെയ്തത്. അത് ഉയിരുവിട്ടു പോകലല്ല; ജനിവിട്ട് മറ്റേതോ ലോകത്തേക്ക് പോകലുമല്ല. ഒരാള്‍ അയാളുടെ ഉള്ളില്‍ നഷ്ടപ്പെട്ട എന്തോ തേടി നടത്തുന്ന യാത്രയാണ്. അതിനു തുടക്കമില്ല. സാധ്യമായിടത്തോളം അന്ത്യവുമില്ല. ഒരാള്‍ എന്തായിരിക്കും അന്വേഷിക്കുക? നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നത് എങ്ങനെയാണ്? ഇതെല്ലാം വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.
ഒരാള്‍ സ്വയം എത്തിച്ചേരുന്നതോ അല്ലെങ്കില്‍ പല കാരണങ്ങളാല്‍ തിരഞ്ഞെടുക്കുന്നതോ ആയ ശൂന്യതതന്നെയാണ് നഷ്ടബോധത്തിലെത്തിക്കുക. അപ്പോള്‍ ആശയപരമായി മൗനമായിപ്പോയ ഭൂതകാലത്തിന്‍റെ അവ്യക്തതകള്‍ മനസ്സിലേക്ക് പൊന്തിവന്നുകൊണ്ടിരിക്കും. എന്താണ് അതില്‍നിന്ന് മനസ്സിലാക്കാനുള്ളതെന്ന് പോലും വ്യക്തമാവണമെന്നില്ല. ഈ പ്രതിസന്ധി ഖസാക്കിന്‍റെ പാരായണഫലമായി എന്‍റെ മനസിനെ ആവേശിച്ചു. എന്നാല്‍ സുവ്യക്തമായ ഒരു പാത തെളിഞ്ഞുകാണ്ടില്ല. അതുകൊണ്ട് അവ്യക്തതയെ, മനനത്തെ, ആഴമുള്ള കൗതുകങ്ങളെ, പിടികിട്ടാത്ത ഭാവനകളെ വൈകാരികമായി സമീപിക്കേണ്ടിവന്നു.
ഇന്ന് ആത്മായനമെന്ന വാക്ക് പലരും ഉപയോഗിക്കുന്നുണ്ട്. ആ നിലയില്‍ ആത്മായനങ്ങളുടെ ഖസാക്കിന്‍റെ പ്രസക്തിയും പ്രചാരവും സ്ഥിരീകരിക്കപ്പെട്ടു എന്നു പറയാം. ആത്മാവിന്‍റെ യാത്രകള്‍ എപ്പോഴുമുണ്ട്. മനസ്സുകൊണ്ടുള്ള സഞ്ചാരമില്ലാത്തവരുണ്ടോ? സ്വന്തം മനസ്സിന്‍റെ യാത്രകളെ പിന്തുടരുന്നവര്‍ക്ക് പുതിയ ഒരു ആത്മീയതയാണ് ലഭിക്കുന്നത്. അത് ചെയ്യുന്നത് എന്താണെന്ന് അറിയാന്‍ ശ്രമിക്കാം. ചിലപ്പോള്‍ തെറ്റുകള്‍ ബോധ്യപ്പെട്ടേക്കാം.
'സൗന്ദര്യത്തിന്‍റെ വിചാരവസ്ത്രം' എന്ന അദ്ധ്യായം തുടങ്ങുന്നതുതന്നെ ഇതുപോലുള്ള സ്വതന്ത്രമായ ആത്മീയധാരകളെ ഉള്ളില്‍വെച്ചുകൊണ്ടായിരുന്നു. അതില്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ ഒരു കലാസിദ്ധാന്തം അല്ലെങ്കില്‍ ഒരു നിര്‍വചനം തന്നെ അവതരിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഇതുപോലെ ആധികാരികമായി സിദ്ധാന്തം പറയാന്‍ അവകാശമുണ്ടോ? എന്തായാലും ഞാന്‍ എഴുതി! 'അഭിരാമമായ മോഹക്കാഴ്ചയുടെ ചിരന്തനമായ പ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരു അന്തര്‍സ്പര്‍ശനമായിരുന്നു കല. അതായത് കല ഒരു മോഹക്കാഴ്ചയാണ്. മോഹത്തിന്‍റെ കാഴ്ചയെന്നര്‍ത്ഥം. അത് യഥാര്‍ത്ഥമാകണമെന്നില്ല. നമ്മള്‍ ഭാവനയില്‍ കാണുന്നതാണ് കുറെക്കൂടി യാഥാര്‍ത്ഥമെന്നു തോന്നുന്ന ഒരവസ്ഥ. അതിനുവേണ്ടി, ആ യാഥാര്‍ത്ഥ്യത്തിനുവേണ്ടി ചെയ്ത പ്രാര്‍ത്ഥനയോടെയുള്ള വിശുദ്ധമായ ഒരന്തര്‍ സ്പര്‍ശം എന്താണ്? മോഹക്കാഴ്ചകള്‍ മാഞ്ഞുപോകരുതേയെന്ന പ്രാര്‍ത്ഥനയാണോ അത്? നമ്മുടെ മനസ്സുകളില്‍ മോഹക്കാഴ്ചകള്‍ക്ക് ഒരിക്കലും ദാരിദ്ര്യമുണ്ടാവുകയില്ല. ആരോഗ്യവാനായിരിക്കുമ്പോള്‍ കാണുന്ന കാഴ്ചകളും അല്ലാത്തപ്പോള്‍ കാണുന്ന കാഴ്ചകളും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. ഏതാണ് സത്യമെന്ന് ചിന്തിക്കേണ്ടതില്ല. പുറംലോകത്ത് നേരില്‍ കാണാന്‍ കഴിയാത്തതും നമ്മള്‍ കാണുന്നു. അതെവിടെ നിന്നു വരുന്നു? ഇതിന്‍റെയൊക്കെ അര്‍ത്ഥമെന്താണ്? അര്‍ത്ഥമന്വേഷിച്ചാല്‍ ഒരിടത്തും അവസാനിക്കുമെന്നു കരുതേണ്ടതില്ല. ഒരാള്‍ മടുക്കുന്നിടത്ത് നിര്‍ത്താം. ഏറ്റവും വിശുദ്ധമായ പ്രാര്‍ത്ഥനയോടെ വിശുദ്ധമായ അന്തര്‍സ്പര്‍ശമാണവിടെയുണ്ടാവുക. ആ സ്പര്‍ശം എങ്ങനെ തിരിച്ചറിയും? അതൊരു സാക്ഷാല്‍ക്കാരമാണ്. ഒരാള്‍ക്ക് സ്വയം തീരുമാനിക്കേണ്ടതായ ഘട്ടമാണിത്. കെ.സി.എസ്. പണിക്കര്‍ പ്രസിദ്ധമായ തന്‍റെ 'നായ'യെ വരച്ചത് ഓര്‍ക്കുമല്ലോ. ആ നായയുടെ വരകള്‍ ഒട്ടും അധികമില്ല. ഒരു വരയുടെ കണം പോലും അതില്‍നിന്ന് ഒഴിവാക്കാനുമാവില്ല. ഈ സൗന്ദര്യബോധം ചിത്രകാരനുണ്ടെങ്കിലേ, അത് പാരമ്യത്തിലെത്തിക്കാനാവുകയുള്ളൂ. എവിടെ നിര്‍ത്തണമെന്ന് തീരുമാനിക്കാന്‍ വേറെയാരുമില്ല. കലാകാരന്‍ ഒറ്റയ്ക്ക് അനുഭവിക്കുന്ന പൂര്‍ണതയാണത്. നമ്മുടെ പൂര്‍ണതയെക്കുറിച്ചുള്ള ബോധത്തിനു മുന്‍പേതന്നെ കലാകാരന്‍റെ പൂര്‍ണത സാക്ഷാല്‍ക്കരിക്കപ്പെടുന്നു. ആ അന്തര്‍സ്പര്‍ശനം നടക്കുമ്പോള്‍, കലാകാരന്‍റെ മുമ്പില്‍ ആരുമില്ല, അവന്‍ ഒറ്റയ്ക്കാണ്. അത് അവന്‍റെ മനസില്‍ മാത്രമുള്ളതാണ്. അതിന് അവന്‍ അന്തിമമായി ഒപ്പുവെച്ചു കൊടുക്കുകയാണ്. അതാണ് കല. പുരാതന കലാകാരന്മാര്‍ തൊട്ട് ഇന്നേവരെയുള്ളവര്‍ ഈ ഘട്ടത്തിലൂടെ കടന്നുപോന്നവരാണ്.
തുടര്‍ന്ന് ഞാന്‍ ഇങ്ങനെ എഴുതി: സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാവുന്നത് ഇരുളിലാണ്ട നൃത്തമണ്ഡപത്തില്‍ തിരിച്ചറിയുന്ന ഇഷ്ടനര്‍ത്തകികളിലൂടെയാണ്.
അന്തര്‍സ്പര്‍ശനത്തിന്‍റെ വിശദീകരണം എന്ന നിലയിലാണ് ഈ ചര്‍ച്ച വരുന്നത്. ഇരുളിലാണ്ട നര്‍ത്തകികളെ തിരിച്ചറിയാനുള്ള പ്രകാശവിതാനം അനിവാര്യമാണ്. തന്‍റെ മനസ്സിന്‍റെ നിഗൂഢതയിലുള്ള നര്‍ത്തനത്തെ കലാകാരന് തെളിച്ചെടുക്കേണ്ടതുണ്ട്. അതിനു വ്യക്തിപരമായ സൗന്ദര്യാവബോധം വേണം. അതാകട്ടെ, വാക്കുകള്‍ക്കപ്പുറത്താണ് നിലകൊള്ളുന്നത്.
ഇവയെ 'അരങ്ങ് ലഭിക്കാത്ത ലാവണ്യ സന്ദര്‍ഭങ്ങള്‍' എന്ന് വിളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. മനസ്സില്‍ അന്തര്‍ലീനമായിട്ടുള്ളത്, അല്ലെങ്കില്‍ മനസ്സിന്‍റെ അടിത്തട്ടില്‍ അടക്കം ചെയ്തിട്ടുള്ളത് പുറത്തെടുക്കുകയാണ് പ്രധാനം.
കലാകാരന്‍റെ പ്രവൃത്തിയില്‍ നാം സൗന്ദര്യം കാണുന്നു. എന്നാല്‍ അതിന്‍റെ അടിയില്‍ ഒരു സംഘര്‍ഷമുണ്ട്; നാടകമുണ്ട്. ആദ്യ അദ്ധ്യായത്തില്‍ കലാസിദ്ധാന്തത്തെ കുറച്ചുകൂടി മൂര്‍ച്ചവരുത്തി അന്ന് എഴുതിയത് എങ്ങനെയാണ്?
അധോരഹസ്യങ്ങള്‍ സൃഷ്ടിച്ച ആധിയില്‍ നിന്നുള്ള വിടുതല്‍ ഓരോ പ്രവര്‍ത്തനങ്ങളിലും രക്തത്തിന്‍റെ വാത്സല്യം ചേര്‍ക്കുന്നുണ്ട്. വാക്കുകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്‍റെ സുന്ദരലോകം കൊണ്ട് ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന് വിമുക്തമാക്കാനാവാത്ത വ്യവസ്ഥയുടെ ഭാഗമാക്കുകയുമാണ് കലാകാരന്‍ ചെയ്യുന്നത്. വഴങ്ങാത്ത വ്യവസ്ഥയുടെ പൊരുളുകളില്‍ നിന്ന് വാര്‍ന്നൊലിക്കുന്ന കണ്ണീരിന്‍റെ പ്രഭാവം തേടി തന്നില്‍ തന്നെ വന്നുകൂടുന്നു. കൈനീട്ടിയാല്‍ ജലം കൈത്തലത്തില്‍ നിറയുന്നു.
ഈ വിവരണം 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതി മുന്നോട്ടുവയ്ക്കുന്ന കലാസിദ്ധാന്തമായി കാണാവുന്നതാണ്. ഇത് എഴുതുമ്പോള്‍ ഈ സിദ്ധാന്തത്തെപ്പറ്റി ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലയെപ്പറ്റി ആത്മാവിന്‍റെ അബോധത്തില്‍ കയറിക്കൂടിയ ആശയങ്ങള്‍ എങ്ങനെയോ പുറത്തുവരികയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഇതു വായിക്കുമ്പോള്‍ കുറെക്കൂടി അര്‍ത്ഥവൈപുല്യം ഉണ്ടാകുകയാണ്.

ഖസാക്ക്: പുതിയ സൗന്ദര്യബോധം

ഖസാക്കിന്‍റെ ഇതിഹാസം ഒരു സാരോപദേശ കഥയല്ലെന്ന് അതിനെക്കുറിച്ച് ഒരു പുസ്തകം എഴുതുമ്പോള്‍ത്തന്നെ അറിയാമായിരുന്നു. സാഹിത്യകൃതി കരുതിക്കൂട്ടി ഒരു സന്ദേശം തരേണ്ടതില്ല. അതിനു ശ്രമിച്ചാല്‍ അതിലെ കലയുടെ വശം ദുര്‍ബലമായിപ്പോകും എന്ന് ചിത്രകാരനായ ബ്രെലൂര്‍ പറഞ്ഞതുപോലെ, രചനയില്‍ സൗന്ദര്യത്തിനാണ് പ്രാധാന്യം. മറ്റേതെങ്കിലും ലക്ഷ്യം നേടാനായി ഒരാള്‍ നോവലോ കവിതയോ എഴുതേണ്ടതില്ല. ഖസാക്കിന്‍റെ ഇതിഹാസത്തിന് അമ്പതുവയസു തികയുന്ന ഈ വേളയില്‍ അതിനെ വായനക്കാരുടെയിടയില്‍ പിടിച്ചുനിര്‍ത്തുന്നത് ജീവിതസാരോപദേശമല്ല, കലയെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത ധാരണകള്‍ തിരുത്തുന്ന ഘടകങ്ങളാണ്.
അതിലെ പ്രധാന കഥാപാത്രമായ രവി വ്യക്തിപരമായി അനുഭവിക്കുന്നതെന്താണോ അതാണ് നോവല്‍. രവിയാകട്ടെ ഒരു സോദ്ദേശ്യ കഥാപാത്രമല്ല. അയാള്‍ ഒരു സംഘടനയുടെയോ കൂട്ടത്തിന്‍റെയോ വക്താവല്ല. അയാള്‍ക്ക് പാര്‍ട്ടിരാഷ്ട്രീയമോ മതാനുഷ്ഠാനമോ ഇല്ല. അയാള്‍ നിരീശ്വരവാദിയുമല്ല, മതാചാരകനുമല്ല. രവി ഒരാദര്‍ശമോ തത്ത്വസംഹിതയോ അന്വേഷിക്കുന്നില്ല. രവി വെറുതെ കടന്നുപോകുകയാണ്. തന്നിലേക്കുവരുന്ന നാനാതരത്തിലുള്ള പ്രലോഭനങ്ങളെയും ചിന്തകളെയും അയാള്‍ തന്‍റെ ലക്ഷ്യരഹിതവും ക്രമംതെറ്റിയതുമായ യാത്രകളുമായി കൂട്ടിയോജിപ്പിച്ചു നോക്കുകയും ഒടുവില്‍ അതില്‍നിന്നെല്ലാം അകലുകയുമാണ് ചെയ്യുന്നത്. അയാള്‍ സദാചാരത്തിന്‍റെ മൂര്‍ത്തഭാവമല്ല; അയാള്‍ വ്യക്തിവാദിയും ലൈംഗികജീവിയുമാണ്. അയാള്‍ ഭാഷയാണ്. ഭാഷയെ അയാള്‍ എപ്പോഴും ആശ്രയിക്കുന്നു. അയാളിലേക്ക് നോവലിസ്റ്റ് കയറിവന്ന് ഭാഷയായി രൂപാന്തരപ്പെടുന്നു. നോവലിന്‍റെ ഗതിയെ മാറ്റുന്ന സംഭവങ്ങള്‍ രവിയുടെ മാനസികതലവും നൈമിഷികമായ അതിജീവനവുമാണ്. എന്നാല്‍ നോവലിന്‍റെ തുടര്‍സംഭവങ്ങളില്‍ നോവിലിസ്റ്റ് അതീന്ദ്രിയബോധമായി പ്രത്യക്ഷപ്പെടുന്നു. അതിന്‍റെയര്‍ത്ഥം രവിയുടെ മുകളിലുള്ള ആകാശമായി നോവലിസ്റ്റ് ജീവിക്കുന്നു എന്നാണ്. ഇത് നോവലിസ്റ്റിന്‍റെ ലോകം കൂടിയാണ്. ഒരാള്‍ എഴുത്തുകാരനാവുന്നത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയല്ല, തനിക്കുവേണ്ടിയാണ്. കഥാപാത്രങ്ങള്‍ അയാളുടെ ഭിന്നലോകങ്ങളെ മുഖാമുഖം കാണാനുള്ള വസ്തുക്കളാണ്. ഭിന്നതകളിലൂടെയാണ് മനുഷ്യന്‍ നേരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. നേര് എവിടെയുമില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് അജ്ഞാതമാണ്. നേരിനുവേണ്ടി കലഹിക്കുന്നതാണ് നമ്മുടെ വിധി. അതുകൊണ്ട് നോവലിസ്റ്റ് ഒരു സൗന്ദര്യസമസ്യയിലേക്ക് ആകൃഷ്ടനാവുന്നു. സത്യത്തെത്തന്നെ കാണാനില്ലാത്തതുകൊണ്ട് നോവലിസ്റ്റിന് പല വഴികളിലൂടെ അലഞ്ഞ് സൗന്ദര്യം നിര്‍മ്മിക്കേണ്ടിവരുന്നു.
രവിയുടെ ചിന്തകളെ സൗന്ദര്യാത്മകമാക്കുന്നത്, ആശയപരമായ സന്ദിഗ്ദ്ധതകളിലൂടെ അര്‍ത്ഥത്തിന് അടുത്തെത്തിക്കുന്നത്, അമൂര്‍ത്തതകളെ സാക്ഷരവും സാരസ്വതവുമാക്കുന്നത് നോവലിസ്റ്റാണ്. അതുകൊണ്ട് ഈ നോവല്‍ രവി എന്ന കഥാപാത്രത്തിന്‍റെയല്ല, നോവലിസ്റ്റിന്‍റെ ആശയസംവേദനവും സൗന്ദര്യാത്മകവ്യഥകളുമാണ് ആഖ്യാനം ചെയ്യുന്നത്.
"നരകപടത്തില്‍ വീണ്ടും രവിയുടെ ശ്രദ്ധപതിയുകയായി. വളരെ പഴക്കം ചെന്ന പടമാണെന്ന് തോന്നി. ആയുഷ്ക്കാലം തന്നെക്കാത്ത് അത് ഈ പീടികയില്‍ കിടന്നിരിക്കണം. അരയാലിലകളില്‍ കാറ്റ് പതിഞ്ഞുവീശി. രവി പീടികയ്ക്കകത്തെ ജാഡികളിലേക്കും കൃഷ്ണമണികളുള്ള ലമണേഡു കുപ്പികളിലേക്കും നോക്കി. മൂലയില്‍ ഒരു പഴയ ഗ്രാമഫോണ്‍ പെട്ടിയിരിക്കുന്നു. നായ്ക്കുട്ടിയുടെ ചിത്രമുളള അതിന്‍റെ കാളം പുറത്തേക്ക് വിടര്‍ന്നുനിന്നു. ആ കാളത്തിലേക്ക് നോക്കിയപ്പോള്‍ അയാള്‍ എന്തൊക്കെയോ ഓര്‍മ്മിച്ചു. ഒന്നോ രണ്ടോ ഓര്‍മ്മകളല്ല. കഥനസ്വഭാവമില്ലാത്ത ഓര്‍മ്മകളുടെ വലിയൊരു മൂടല്‍മഞ്ഞ് തന്നെ സ്പര്‍ശിച്ചെന്നു തോന്നി." ഈ വിവരണത്തിലൂടെ രവിയെ നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. ഇത് രവിയുടെ ചിന്തയല്ല. അയാളെ അടുത്തുനിന്ന് കണ്ട നോവലിസ്റ്റിന്‍റെ ഭാഷയാണ്.
'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയിലൂടെ ഞാന്‍ വിജയന്‍റെ ഈ സൗന്ദര്യാത്മകതയെയാണ് അനുഭവിച്ചത്. ഇതില്‍ ഒരു അതാര്യതയുടെ സൗന്ദര്യമുണ്ട്. എല്ലാം കാണുന്നതിന്‍റെ സൗന്ദര്യമല്ല, ചിലത് മറച്ചുവയ്ക്കുന്നതിന്‍റെയും അന്വേഷിക്കുന്നതിന്‍റെയും സൗന്ദര്യം. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ മനസ്സിലുണ്ടാക്കിയ ചലനങ്ങളുടേതാണ്. യുക്തിക്ക് അമിതപ്രാധാന്യമില്ലാതെ, സൗന്ദര്യത്തെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഒരു ഭാഗം നോക്കൂ:
"ശിലയുടെ കണ്ണീരും സംസാരവും ഇഴുകിച്ചേര്‍ന്ന സ്വപ്നനിറമുള്ള പദശൃംഖലയാണ് യാഥാര്‍ത്ഥ്യത്തിന്‍റെ ആത്മീയമായ ഭാഷ്യത്തിനായി വിജയന്‍ കണ്ടെത്തിയത്. മണ്ണില്‍ വീണുകിടക്കുന്ന ഏതോ പുരാതനശില്പത്തിലും തന്‍റെ വ്യഥയുടെ അവശിഷ്ടങ്ങള്‍ കണ്ട് വിജയന്‍ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്‍റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. കല്ലിന്‍റെ കാഠിന്യവും ഇലയുടെ സ്നിഗ്ദ്ധതയും പദങ്ങള്‍ക്കുണ്ട്. വാക്കുകള്‍ക്ക് എത്രനാളാണ് മനസ്സില്‍ കഴിയാന്‍ നിയോഗമുള്ളത്? പദങ്ങളുടെ ആവനാഴിയില്‍ തന്‍റെ ഉണ്മ ഊറിത്തെളിയുന്നു. വിജയന്‍റെ സ്മൃതിതലങ്ങളില്‍ സൃഷ്ടിയുടെ സൗന്ദര്യവ്യസനങ്ങള്‍ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്. മനസ്സിലേക്കുള്ള യാത്രയില്‍ കാഴ്ചകള്‍ക്കപ്പുറത്ത് പാദങ്ങള്‍ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേര്‍പ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകള്‍ ആത്മാവിന്‍റെ കൂട്ടിലേക്ക് ആതുരതയോടെ യാത്രചെയ്യുന്നു." ഈ ഭാഷ എനിക്കു നല്‍കിയത്, എന്‍റെ അന്തര്യാമിയായ യാഥാര്‍ത്ഥ്യബോധവും കലാലാവണ്യാത്മകതയുമാണ്. ഒരു ചിത്രത്തിലേക്കു നോക്കുമ്പോള്‍ അതിലെ വര്‍ണ്ണങ്ങളല്ല നാം കാണുന്നത്. വര്‍ണ്ണങ്ങള്‍ക്കുപകരം കലാകാരന്‍റെ വസ്തുക്കളാണ് തെളിയുന്നത്. കലാകാരന് ശുദ്ധനിറങ്ങള്‍ വേണ്ട. അതില്‍നിന്ന് വേറെന്തോ ആണ് അയാള്‍ തേടുന്നത്. അതുപോലെയാണ് 'ഖസാക്കിന്‍റെ ഇതിഹാസ'ത്തെ സമീപിച്ച് ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്ക്' എഴുതിയത്. എന്‍റെ മനസ്സിനെ സ്വകാര്യമായി അലട്ടിയിരുന്ന സൗന്ദര്യപ്രശ്നങ്ങള്‍ക്ക് ഭാഷയിലൂടെ ഒരാവിഷ്കാരം നല്‍കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ഭാഷയാകട്ടെ മൗനത്തിന്‍റെയം മിത്തിന്‍റെയും തലത്തിലേക്കു നീങ്ങുന്ന ഒരു ഘട്ടമുണ്ട്. അനുഭവങ്ങളുടെ നിരഹങ്കാരമായ ഭാവത്തില്‍ അതിന്‍റെതന്നെ ഏകാന്തതയിലേക്കും മൗനത്തിലേക്കും നീങ്ങുകയാണ്. വാക്കുകള്‍ ഉള്ളില്‍ ഗര്‍ഭംധരിച്ച് നില്‍ക്കുമ്പോള്‍ ദൂരെയെവിടെയോ നിന്നുവരുന്ന അര്‍ത്ഥസൂചനകള്‍ നിഷ്പ്രഭമാകുന്നു. ഭാഷ സ്വയം ഒരു പിറവിതേടുകയാണ്; അത്  സ്വയം ആവിഷ്കരിക്കുകയാണ്. ഖസാക്കിലെ ജന്മാന്തരബന്ധങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമായല്ല വിജയന്‍ അവതരിപ്പിക്കുന്നത്. ജനിക്കുശേഷമുള്ളത് മരണമാണല്ലോ. മരണം വേറിട്ടതല്ല, അത് ജനിയുടെ ജീവിതമാണ്. ജനി അവിടെ ഒരു പഥം അവസാനിപ്പിക്കുകയാണ്. അന്തിമബിന്ദു ശൂന്യതയല്ല. ഒരു ഓട്ടമത്സരത്തില്‍, ഒരാള്‍ ഓടി ഒരു പോയിന്‍റിലെത്തുമ്പോഴാണ് വിജയം. ആ പോയിന്‍റിലെത്തിയില്ലെങ്കില്‍ പരാജയപ്പെടും. മരണം അതുപോലൊരു അന്തിമബിന്ദുവാണ്. അതുകൊണ്ട് ആ ബിന്ദു ഓട്ടക്കാരന്‍റെ ഓട്ടം തന്നെയാണ്. നൂറ് മീറ്ററാണ് ഓടുന്നതെങ്കില്‍, ഒരു തുടക്കനിമിഷവും ഒടുക്കനിമിഷവുമുണ്ട്. തുടക്കവും ഒടുക്കവും നിമിഷാര്‍ദ്ധമാണ്. ആ നിമിഷമുനയില്ലെങ്കില്‍ ഓട്ടമില്ല, ഓട്ടക്കാരനുമില്ല. ഓട്ടക്കാരനില്‍നിന്ന് ഓട്ടം മാത്രമായി എടുത്തുമാറ്റാനാകില്ല. അതുകൊണ്ട് ഓട്ടം പൂര്‍ണമാകുന്നത് തുടക്കവും ഒടുക്കവും നിലനില്‍ക്കുമ്പോഴാണ്. ജീവിക്കുന്ന വ്യക്തിയില്‍ തുടക്കവും വര്‍ത്തമാനവുമാണുള്ളത്. മരണം കൂടി ഉള്‍പ്പെടുന്നതാണ് അയാളുടെ ഓട്ടം അഥവാ ജീവിതം. അതുകൊണ്ട് മരണം ഒരു പൂര്‍ണ്ണതയെ പ്രാപിക്കുന്നുണ്ട്. ഭൗതികജീവികളായ നമുക്ക് അത് വേദനയും ദുഃഖവുമാണ് ഉണ്ടാക്കുന്നതെങ്കിലും സംസ്കൃതശ്ലോകം മനസ്സില്‍ ഉരുവിടുന്ന, വൈദികവിചാരങ്ങളിലേക്ക് ഇടയ്ക്ക് മനസ്സിനെ മേയാന്‍ വിടുന്ന രവി എന്ന അലസനായ വ്യക്തി പക്ഷേ, മരണത്തെയും ജയിക്കുന്നു. അയാള്‍ക്ക് സര്‍പ്പദംശനമേല്‍ക്കുകയാണ്. ജീവിതം വിഭ്രാത്മകമായ സൗന്ദര്യമാണ്. പക്ഷേ, അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അത് സാര്‍പ്പിക സൗന്ദര്യമാണ്. അതിലേക്ക് ചെല്ലാന്‍ മനസ്സ് തുടിക്കുമെങ്കിലും, പിന്നോട്ടു പിടിക്കുന്ന, ഭയം ജനിപ്പിക്കുന്ന പലതുമുണ്ട്. ആ സാര്‍പ്പികസൗന്ദര്യത്തെ മുഖാമുഖം കാണുന്ന രവി അതിനെ അദ്ധ്വാനത്തിന്‍റെ നീലലഹരിയില്‍ സ്വാംശീകരിക്കുന്നു. അന്നൊരു പ്രളയദിനമായിരുന്നു. കനത്തമഴ വെളുത്ത മഴയായി നിന്നു പെയ്തു. അത് പ്രളയസമാനമായിരുന്നു. നല്ല കാറ്റും വീശി. ഏറുമാടങ്ങളും മണ്‍പുരയും ഇടിഞ്ഞുവീണു. മണ്‍ചുമരിന്‍റെ കട്ടകള്‍ കുമിഞ്ഞുകിടന്നതായി അറിയിക്കുന്നു. കൂമന്‍കാവങ്ങാടി സമ്പൂര്‍ണ്ണമായി നശിച്ചു. തീര്‍ത്തും വിജനമായിരുന്നു അവിടം. ആ മഴയെ വകവയ്ക്കാതെയാണ് അയാള്‍ പാടവരമ്പിലൂടെ അങ്ങോട്ടു വന്നത്. ഇടിയും മിന്നലുമില്ലാതെ നിന്നുപെയ്ത മഴയില്‍ അയാള്‍ ഏകാകിയായി. അയാള്‍ ദൂരെ എവിടേക്കോ പോകാനായി ബസ് തേടിവന്നതാണ്. ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാത്തതുകൊണ്ട് പോകാനുള്ള സ്ഥലവും അത്ര തീര്‍ച്ചയില്ല.
തൊട്ടടുത്ത് ഒരു പാമ്പ് തന്നെ നോക്കി പത്തിവിടര്‍ത്തുന്നത് രവി കണ്ടു. നീലനിറമുള്ള മുഖമായിരുന്നു അവന്‍റേത്. നോവലിസ്റ്റ് ആ പാമ്പിനെ 'അവന്‍' എന്ന് സംബോധന ചെയ്തത്, സര്‍വപ്രകൃതിയിലും ഉള്ളത് നമുക്ക് അന്യമായതൊന്നുമല്ല എന്ന സൂചന തരുന്നു. സര്‍വഭൂതഹൃദയത്വം എന്ന് വിളിക്കുന്ന ഐക്യം. "നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേലോട്ട് നോക്കി. ഇണര്‍പ്പുപൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ചു. പാമ്പിന്‍റെ പത്തിവിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ, കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലുമുളയ്ക്കുന്ന ഉണ്ണിക്കുട്ടന്‍റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കിയിട്ട് അവന്‍ വീണ്ടു മണ്‍കട്ടകള്‍ക്കിടയിലേക്കു നുഴഞ്ഞുപോയി."
രവി അവനെ കൗതുകത്തോടെ നോക്കി. അവനാകട്ടെ വാത്സല്യത്തോടെ കടിക്കുകയാണ്. ഒരാളെ പാമ്പ് ദംശിക്കുന്നതില്‍ കൗതുകവും വാത്സല്യവും തമ്മിലാണ് കൊടുക്കല്‍ വാങ്ങല്‍ എന്ന് വ്യാഖ്യാനിക്കുന്നത് സാഹിത്യത്തിന്‍റെ കാര്യത്തില്‍ ഒരു പുതിയ രുചിയാണ്. നമ്മുടെ യാഥാസ്ഥിതിക കുടുംബപുരാണ, തിണ്ണമിടുക്ക് സാഹിത്യകാരന്മാര്‍ക്ക് ബാലികേറാമലയാണത്. വിജയന്‍ കൗതുകം, വാത്സല്യം എന്നീ വാക്കുകളിലൂടെ പുതിയൊരു സൗന്ദര്യം സൃഷ്ടിച്ചു. പാമ്പ് കടിക്കുന്നതല്ല നാം കാണുന്നത്; കൗതുകത്തോടെ നോക്കുന്നതും വാത്സല്യത്തോടെ കൊത്തുന്നതുമാണ്. കലയിലെ നവസൗന്ദര്യത്തിന്‍റെ പ്രത്യക്ഷതയാണിത്. പാമ്പ് പലതവണ കടിച്ചിട്ടും അയാള്‍ കാല് പിന്‍വലിച്ചില്ല. കാരണം അയാള്‍ക്ക് മരണത്തില്‍നിന്ന് എങ്ങോട്ടും ഓടിപ്പോകാനില്ല. ജീവിതത്തെ അതിന്‍റെ സ്വാഭാവികതയില്‍ വിടുകയായിരുന്നു ആഗ്രഹം. ദംശിച്ചശേഷം പാമ്പ മടങ്ങുന്ന രംഗം, ഇന്ത്യന്‍ സാഹിത്യത്തിലാദ്യമായി, കൗതുകം, വാത്സല്യം എന്നീ വാക്കുകള്‍കൊണ്ടാണ് വിജയന്‍ വിശദമാക്കുന്നത്. ഇതും സൗന്ദര്യനിര്‍മ്മിതിയാണ്. മനസ്സിന്‍റെ സംവേദനശീലത്തെ കുറേക്കൂടി ഉയര്‍ത്തുകയാണ് എഴുത്തുകാരന്‍. പഴകി തുരുമ്പെടുത്ത നമ്മുടെ സംവേദനശാഠ്യങ്ങളെ റദ്ദ് ചെയ്തുകൊണ്ട് അവിടെ പ്രകൃതിയുടെ മതാതീത വൈദികജ്ഞാനം പടര്‍ത്തുന്നു. മഴ എന്ന പദം ആവര്‍ത്തിക്കുന്നു.
"മഴ പെയ്യുന്നു
മഴ മാത്രമേയുള്ളൂ
കാലവര്‍ഷത്തിന്‍റെ വെളുത്ത മഴ
മഴ ഉറങ്ങി
മഴ ചെറുതായി."
ഈ മഴ ഒരു കവിതയായി പരിണമിക്കുന്നു. അത് കാലവര്‍ഷത്തിന്‍റെ അഭൗമമായ രാഗമായിത്തീരുന്നു. ആ മഴ അനാദിയാണെന്ന് അറിയിക്കുന്നു. മഴ പെയ്തു തോര്‍ന്നത് അനാദിയിലാണ്. നമ്മെ ചൂഴുന്ന കാലസ്ഥലങ്ങളുടെ മിഥ്യകള്‍ ഭേദിച്ച് ജൈവാവസ്ഥയുടെ അര്‍ത്ഥം ആരായുന്നു. ജരാനരകള്‍ക്കപ്പുറത്ത് അനാദിയുടെ പ്രസരം അനുഭവിക്കുകയാണ്. പെട്ടെന്ന് അവിടെ കാലം വേഗത്തിലായി.
"ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു, മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി."
ഈ വാക്യം മലയാള സാഹിത്യത്തിന്‍റെ പൊതുമനസ്സിനപ്പുറം പോയി ഒരു മാര്‍ഗരേഖ ചമയ്ക്കുകയാണ്. നമ്മുടെ സാമ്പ്രദായിക കഥാഖ്യാന മാതൃകകളെല്ലാം ഇവിടെ പിന്‍വാങ്ങേണ്ടിവരും. നോവലിസ്റ്റ് വിജയന്‍ ആര്‍ജിച്ച സാഹിതീയജ്ഞാനത്തിന്‍റെ പാരമ്യമാണിത്. അദ്ദേഹത്തിന് സാഹിത്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ഉരകല്ലാണ് ഈ വാക്യങ്ങള്‍. ഒരാള്‍ തന്‍റെ യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് നവീകരിക്കുന്നതെന്നും അതില്‍നിന്ന് മാനവികതലങ്ങള്‍ക്കപ്പുറമുള്ള 'ദൈവിക' സാന്നിദ്ധ്യത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുന്നതെന്നും ഇതു പറഞ്ഞുതരും.
എന്നിട്ടും രവി മരണത്തിനു സ്ഥിരീകരണം കൊടുത്തില്ല. അയാളെന്തിനു കൊടുക്കണം? കാലമാണത് നല്‍കുന്നത്. അയാള്‍ മണ്ണടിഞ്ഞുപോയി. അയാള്‍ക്കു മേലെ കാലത്തിന്‍റെ പടര്‍പ്പുകള്‍ വീഴുകയായിരുന്നു. അയാള്‍ വിസ്മൃതനായി. അയാളെ തേടിവരാനാരുമില്ല. കാലം ഏതോ വഴിക്ക് പിന്നെയും സഞ്ചരിക്കുകയാണ്. പുല്ലുകള്‍ വളര്‍ന്നു. അത് അയാളെ മണ്ണാക്കി, അയാളുടെ സ്വപ്നകോശങ്ങളിലേക്ക് വേരുകളാഴ്ത്തി വളര്‍ന്നുപൊങ്ങി. ഇപ്പോള്‍ ആരുമില്ല. രവിയെ കാണാനില്ല. പുല്ലുകള്‍ വളരുകയാണ്. അപ്പോഴും നോവലിസ്റ്റ് എഴുതുകയാണ്, രവി ബസു വരാനായി കാത്തു കിടന്നുവെന്ന്. എന്താണ് മനസ്സിലാക്കേണ്ടത്? രവിയുടെ ആ കിടപ്പില്‍ കാലമൊഴുകിപ്പോയതിന്‍റെ ഓര്‍മ്മയാണത്. വര്‍ഷങ്ങള്‍ക്കുമുമ്പ് രവി കിടന്ന ആ സ്ഥലം ഒരു മിത്തുപോലെ, സ്വയം സംസാരിക്കുന്നു. അവിടെ രവിയുണ്ടായിരുന്നു. അവിടെ അവന്‍റെ നിശ്വാസങ്ങളും തമ്പടിക്കുന്നു. ശ്രേഷ്ഠമായ ഈ ആഖ്യാനത്തിലൂടെ വിജയന്‍ മലയാളത്തിന് ഒരു പുതിയ സൗന്ദര്യാനുഭവം പകര്‍ന്നു. അത് ഇപ്പോഴും ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ മലയാളം ഏകാന്തവിശുദ്ധിയില്‍ അനാദിയായി ശേഷിക്കുന്നു.
ഈ സൗന്ദര്യത്തില്‍നിന്ന്, ഞാന്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍റെ ആത്മായനങ്ങളിലൂടെ മറ്റൊരു സൗന്ദര്യം സൃഷ്ടിച്ചത്! ഖസാക്കിന് 50 വയസ്സായെങ്കില്‍, എന്‍റെ ആത്മായനങ്ങള്‍ക്ക് 36 വയസായി. ആത്മായനങ്ങളിലെ സൗന്ദര്യപാതയിലേക്ക് ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നു.
"പ്രാചീനമായ ഗംഗാതടങ്ങള്‍, ആത്മാവിന്‍റെ സ്നേഹാന്വേഷണങ്ങള്‍, പുരാതനലിഖിതങ്ങളുടെ ഓര്‍മ്മകളുമായി മനുഷ്യരിലൂടെ അലഞ്ഞുനടക്കുന്ന മനസ്സുകള്‍, പരാഗണങ്ങളുടെ നദിപ്രവാഹത്തില്‍ മൃഗീയമായ ചുംബനങ്ങള്‍ നിക്ഷേപിക്കുന്ന ശിരസ്സുകള്‍ - നൈരന്തര്യത്തിന്‍റെ സ്പര്‍ശങ്ങള്‍ നേരിടാനായി ഖസാക്കിലെ വിശ്വാസങ്ങള്‍ കണ്ടെത്തിയ കര്‍മ്മം തെളിയുന്നു. വഴിയമ്പലങ്ങളില്‍ ജീവിതത്തിന്‍റെ ജലം നിറയുന്നു. മറുകര കാണാതെ ഒരു കടല്‍ പിന്നെയും പരന്നുകിടക്കുന്നു."
വിമര്‍ശകന്‍റെ സൃഷ്ടിപ്രക്രിയയാണിത്. 'ആത്മായനങ്ങളുടെ ഖസാക്ക്' മലയാളത്തിലെ ആദ്യത്തെ സര്‍ഗാത്മക വിമര്‍ശന സൃഷ്ടിയാണ്. കാരണം അവിടെ യുക്തികൊണ്ട് ഒന്നും തെളിയിക്കുന്നില്ല.
'ഖാസാക്കിന്‍റെ ഇതിഹാസ'ത്തിന്‍റേതാണ് ഇരുപതാം നൂറ്റാണ്ട്.

ആത്മവിചാരണകള്‍
വാക്കുകളിലും മനസിന്‍റെ ദലങ്ങളിലും ഒരുപോലെ
ഭൗതികവസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു."
    ആത്മയാനങ്ങളുടെ ഖസാക്ക് സാധാരണ വായനയ്ക്ക് എതിരാണെന്നുള്ള ചില എഴുത്തുകാരുടെ നിഗമനങ്ങള്‍ വേണ്ടത്ര ആലോചനക്കുറവിന്‍റെയും സാഹിതീസംസ്കാരത്തിന്‍റെ നവാനുഭവത്തെക്കുറിച്ചുള്ള അജ്ഞതയുടെയും ഫലമാണെന്ന് കാണാം. ഒരു വിമര്‍ശകനും മൗനമുണ്ട്. അവനെയും അന്തര്‍മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്ന ചിലതുണ്ട്. ഭാവനയുടെ കാട്ടില്‍ അവനും ഒറ്റയ്ക്കാവുന്നു. വ്യക്തി എന്ന നിലയിലുള്ള കലാനുഭവത്തിന്‍റെ ആഴക്കാഴ്ചകള്‍ വിമര്‍ശകനും നേരിടുന്നു. അതായത്, തന്‍റെ സൃഷ്ടിവാസനയുടെ ഒരു ഭാഗമാണ് അയാള്‍ വിമര്‍ശന ദര്‍ശനത്തിനും ആന്തരലോകത്തിനുമായി നീക്കിവയ്ക്കുന്നത്. സൃഷ്ടിപരതയില്ലാത്ത ഒരാള്‍ക്ക് ഉള്‍പ്രേരണകളുടെ ഇരുണ്ട കാലമോ ലോകമോ ഇല്ല. അയാള്‍ യുക്തികൊണ്ട് ഹരിച്ചും ഗുണിച്ചും വട്ടം കറങ്ങികൊണ്ടിരിക്കും. സകല വ്യക്തികളുടെയും ധാര്‍മ്മികതയുടെയും സാമ്പ്രദായികവഴക്കങ്ങളുടെയും അപ്പുറമുള്ള ലോകത്തിലേക്ക് വിമര്‍ശകന്‍ സ്വയം എടുത്തെറിയുന്ന നിമിഷങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍, വിമര്‍ശനത്തിന്‍റെ ഉജ്ജ്വലനിമിഷത്തില്‍, താന്‍ ഏത് ലോകത്താണ് വിചാരണയുമായി കഴിയുന്നതെന്ന് അയാള്‍ക്കറിയില്ല. അബോധവാഞ്ചകള്‍, അയാളുടെ കലയുടെ ഭാഗമാണ്. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഈ വാചകങ്ങള്‍ അതല്ലെങ്കില്‍ പിന്നെന്താണ്?
"ഘോരസ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി, പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ് സായംകാലങ്ങളില്‍ അലഞ്ഞു നടക്കുന്നു. ആത്മാവിന്‍റെ മുറ്റത്തെ മുല്ല ഇന്നും പുഷ്പിച്ചു. അവള്‍ ദുഃഖിതയാണെങ്കിലും ഇലകളില്‍ പച്ചപ്പുണ്ട്. കടലിലേക്ക് പോയ മുക്കുവനെത്തേടി കാലങ്ങളുടെയുള്ളിലിരുന്ന് വ്രണിതയായ മിഥുനം വിതുമ്പുന്നു.
    ഈ വരികള്‍ കേവലയുക്തിവിചാരത്തിന്‍റെയോ ക്ലാസ്മുറികളിലെ തര്‍ക്കങ്ങളുടെ ഫലമായുണ്ടായ സൗന്ദര്യശാസ്ത്രത്തിന്‍റെയോ സൃഷ്ടിയല്ലെന്ന് കുറിക്കട്ടെ. കാരണം കോളേജില്‍ സാമ്പത്തികശാസ്ത്രം പഠിച്ച എനിക്ക് മലയാളം ഉപഭാഷയായിരുന്നു. സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര വിദ്യാര്‍ത്ഥി എന്തിനാണ് ടെന്നിസണെ വായിക്കുന്നത്? വില്യം ബ്ലേക്കിന്‍റെ കവിതകള്‍ എടുത്തത്? താമസിയാതെ കോളേജിലെ ലൈബ്രറി എനിക്കു മുമ്പില്‍ അടഞ്ഞു. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥി എന്തിനാണ് സാഹിത്യകൃതികള്‍ വായിക്കുന്നതെന്ന ലളിതമായ ചോദ്യത്തിന് ഏറ്റവും എളുപ്പത്തില്‍ വഴങ്ങുന്നവര്‍ ഇക്കാലത്ത് വിദ്യാഭ്യാസരംഗത്ത് പുസ്തകശാലകളുടെ നടത്തിപ്പിലും വരുന്നത് അതിശയകരമായി കാണാനാവില്ല. എങ്കിലും ഞാന്‍ നിരാശനായില്ല. കോട്ടയത്ത് ഒരു പബ്ളിക് ലൈബ്രറിയുണ്ടായിരുന്നു. അവിടെപ്പോയി, അക്കാലത്ത് തന്നെ മാസത്തില്‍ നാലു പുസ്തകങ്ങള്‍ വായിക്കാനുള്ള അവകാശം ഞാന്‍ സ്വന്തമാക്കി. കാള്‍ ബുച്ചര്‍ (ഗമൃഹ ആൗരവലൃ), ഹെന്‍റി ഡ്രുമോണ്ട് (ഒലിൃ്യ ഉൃൗാീിറ) തുടങ്ങിയവരൊക്കെ എന്‍റെ വായനയില്‍ കടന്നുവന്നത് അങ്ങനെയാണ്.
    സ്വപ്നാത്മകമായ ഒരാന്തരത്വരയാല്‍ ജീവിതം ദൂരെയെവിടെയോ നിന്ന് വിളിക്കുന്നപോലെ തോന്നിയകാലമായിരുന്നു അത്. ശൂന്യതകള്‍ ഒന്നൊന്നായി വന്നുപൊയ്ക്കൊണ്ടിരുന്നു. ഘോരസ്മൃതി എന്തായിരുന്നു? എന്‍റെ അച്ഛന്‍റെയും സഹോദരന്‍റെയും വിയോഗം ഉണ്ടാക്കിയ ഒന്നുമില്ലായ്മയില്‍ നിന്നാണ് ഒരു ബിരുദാനന്തര ക്ലാസ് റൂമിലേക്ക് ഞാന്‍ എത്തിപ്പെട്ടത്. അതായിരിക്കില്ലേ ഘോരസ്മൃതി? പറന്നുപോയ പ്രാവുകള്‍ തിരിച്ചുവരാനായി വെറുതെ കാത്തു. അക്കൂട്ടത്തില്‍ സ്നേഹിതന്മാരും പ്രിയപ്പെട്ടവരുമെല്ലാമുണ്ട്. പ്രാവുകളെ പിടിച്ചു തിന്നുന്നവര്‍ കണ്ടേക്കാം. എന്നാല്‍ പ്രാവുകളെ തിരികെ കൂട്ടിലെത്തിക്കാനുള്ള വെമ്പല്‍, അതായിരുന്നില്ലേ അന്ന് മനസിനെ ആവേശിച്ചത്? ആത്മാവിന്‍റെ മുറ്റത്ത് ഞാന്‍ നട്ട മുല്ല പുഷ്പിച്ചു. ആ പൂക്കളുടെ മണം ഒരു കാലത്തെ സകല ജീര്‍ണതകളെയും തൂത്തുവാരിക്കളഞ്ഞു. ആത്മാവ് ദുഃഖിതയാണ്. എങ്കിലും ആ മുല്ലയുടെ ഇലകളില്‍ പച്ചപ്പുണ്ട്.
    പഠിക്കുന്നകാലത്ത് ബദാമിന്‍റെ ഇല പറിച്ച് നോട്ടു പുസ്തകത്തില്‍ വച്ചു കൊണ്ടു നടന്ന ഒരു കാലവുമുണ്ടായിരുന്നല്ലോ എനിക്ക്. അത് വാടി പുസ്തക താളില്‍ ഞരമ്പുകള്‍ മാത്രമായി ശേഷിച്ചപ്പോള്‍ ആദ്യമായി താന്‍ ആത്മാവില്‍ എത്ര ദരിദ്രനാണെന്ന് തോന്നി. പ്രാവ്, മുല്ലപ്പൂവ്, ഇലകള്‍, എന്നീ ബിംബങ്ങള്‍ക്ക് പുറമേ മറ്റൊന്നുകൂടി അവിടെ പ്രത്യക്ഷപ്പെട്ടു. കടലിലേക്ക് പോയ മുക്കുവനെത്തേടി കാലങ്ങളുടെയുള്ളിലിരുന്ന് വിതുമ്പുന്ന മിഥുനം. തീര്‍ച്ചയായയും, നമ്മെ വിട്ടുപോയവരെ കാത്തിരിക്കുകയാണ് നാം. ഒരു വേര്‍പാടിനെ അതേപടി നിലനിര്‍ത്തുകയും അതിന്‍റെ പൂരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്നത് മനുഷ്യവാസനയല്ലേ?
    ഞങ്ങളുടെ വീട്ടില്‍ നിന്ന് മൂത്ത സഹോദരന്‍ ഒരു ജോലി തേടിപ്പോയതും 10 വര്‍ഷത്തിനുശേഷം തിരിച്ചുവന്നതും ഓര്‍മ്മയിലുണ്ട്. ആ വരവിനുശേഷം പോയ ജേഷ്ഠന്‍ ലക്നൗവില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. ഇവിടെനിന്ന് ഇളയ ജേഷ്ഠനും ബന്ധുക്കളും അവിടെയെത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ആ നീറ്റല്‍ വേര്‍പാടിനെക്കുറിച്ചുള്ള എന്‍റെ ബിംബങ്ങളെ രൂപീകരിക്കാന്‍ ഇടയായിട്ടുണ്ടാകാം. കടലിലേക്ക് പോയ മുക്കുവനെതേടി വിതുമ്പുന്ന മിഥുനം ഒരു മിത്താണ്. എന്നാല്‍ അതാകട്ടെ, പിന്നീട് വരുന്ന എഴുത്തുകാരില്‍ മറ്റൊന്നായി പുനര്‍ജ്ജനിക്കുകയോ, പുതിയ സാഹചര്യങ്ങളുമായി കൂടിക്കലര്‍ന്ന് മറ്റൊന്നായി രൂപാന്തരപ്പെടുകയോ ചെയ്യാം. പ്രമുഖ എഴുത്തുകാരനായ ഇറ്റാലോ കാല്‍വിനോ (കമേഹീ ഇമഹ്ശിീ) പറയുന്നത് ശ്രദ്ധിക്കൂ. ഏതൊരു കഥയുടെയും ഒളിക്കപ്പെട്ട ഭാഗമാണ് മിത്ത്; ദഹിപ്പിച്ച ഭാഗം, ഇനിയും കണ്ടെത്തപ്പെടാത്ത ഇടം -കാരണം അവിടെയെത്താന്‍ വാക്കുകള്‍ പോരാതെവരുന്നു. വാക്കുകള്‍ക്ക് കഴിയാത്തത് മിത്ത് പുതിയൊരു രസതന്ത്രത്തിലൂടെ പരിഹരിക്കുകയാണെന്ന് കാല്‍വിനോ സൂചിക്കുകയാണ്. "ാ്യവേ ശെ ിീൃശവെലറ യ്യ ശെഹലിരല മെ ംലഹഹ മെ ംീൃറ"െമനസില്‍ അടക്കിപ്പിടിച്ച വിഷാദം പുരാതന മിത്തുകളുമായി ചേര്‍ന്ന് നവഭാവമായി പുറത്തുവരുന്നു. അത് ഇപ്രകാരം ഭാഷയില്‍ നിറഞ്ഞു; നിശ്ശബ്ദതയുടെ വാക്കുകള്‍ പോലെ: സൗന്ദര്യം വിഷാദമാണ്. അത് കന്മദത്തിന്‍റെ പ്രഭവമെങ്കിലും; മനസിന്‍റെ മാന്ത്രിക ലഹരിയില്‍ പുനരാവിഷ്കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ് വാക്കുകള്‍. അവയുടെ അനന്തമായ സ്നേഹസ്പര്‍ശങ്ങള്‍ തരുന്നവേനലുകള്‍ക്കായി കൂട് സംരക്ഷിക്കുന്നു.
    ഏത് വസ്തുവിലും, മനുഷ്യന് വിഷാദം കണ്ടെത്താനാവും. ദുഃഖിതമായ ഒരു മനസ് അതല്ലാതെ പിന്നെന്തു ചെയ്യും? അതോടെ വാക്കുകള്‍ക്ക് ഭാരം വര്‍ദ്ധിക്കുകയാണ്. അതിങ്ങനെ പരിഭാഷപ്പെടുത്തി: വാക്കുകളില്‍ നിന്ന് മനസിനെയോ മനസില്‍ നിന്ന് വാക്കിനെയോ വ്യതിചലിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്. വാക്കുകളിലും മനസിന്‍റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.
    ഈ വിവരണം ഒരു നോവലിനെക്കുറിച്ചുള്ള പഠനമാണെന്ന് പറഞ്ഞാല്‍ ആരും യോജിക്കുകയില്ല. ഞാനും യോജിക്കുന്നില്ല. ഇതെഴുതുമ്പോള്‍ എങ്ങനെയാണ് ഈ വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒഴുകിയതെന്ന് അറിയില്ലായിരുന്നു. ഇത് പില്‍ക്കാലത്ത് എന്‍റെ നവാദ്വൈത ദര്‍ശനത്തിലേക്കുള്ള വാതിലാണെന്ന് തിരിച്ചറിയുകയും ചെയ്തു. വാക്കുകളില്‍, മനസില്‍ ഭൗതിക വസ്തുക്കള്‍ എങ്ങനെയാണ് നിറയുന്നത്? എല്ലാ വാക്കിലും എല്ലാ സാങ്കല്പിക ഭാവനയുമുണ്ട്; മറ്റൊരുവാക്ക് കൂടിച്ചേര്‍ത്താല്‍ മതി. അതുംപോലെ ഏതൊരു വലിയ പാറയിലും നമുക്ക് ഏത് സുന്ദരശില്പവും സങ്കല്പിക്കാം. അതവിടെയുണ്ട് എന്നത് വളരെ കൃത്യമായ യാഥാര്‍ത്ഥ്യമാണല്ലോ. 

കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി
"ആത്മാവിന്‍റെ മുറ്റത്തെ മുല്ല ഇന്നും പുഷ്പിക്കും"   
    ഒരേ ഗണത്തില്‍പ്പെടാത്ത ഓര്‍മ്മകളിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. വ്യത്യസ്തഗണത്തില്‍പ്പെട്ട നമ്മുടെ അകംലോകവിചാരങ്ങള്‍ നമ്മെ ഒന്നിപ്പിക്കുന്നതെങ്ങനെയാണ്. ഈ ശരീരം തന്നെയാണ് അത് നിര്‍വ്വഹിക്കുന്നത്. ശരീരത്തില്‍ എല്ലാം വന്നടിയുന്നു. ഒരു ശരീരമായിരിക്കുന്നതുകൊണ്ട് നമുക്ക് പലതാകാന്‍ കഴിയില്ല. അല്ലെങ്കില്‍ പലതായിരിക്കുന്ന നമ്മള്‍ മറ്റുമാര്‍ഗമില്ലാതെ ഒന്നായി ജീവിക്കുന്നു. അധോമുഖമായ പ്രമാണങ്ങള്‍' എന്ന അദ്ധ്യായത്തില്‍, ഒരാളുടെ വായന എത്രമാത്രം അന്തര്‍മുഖവും ആന്തരലോകമാത്രവുമാകാമെന്ന് എനിക്കു കാണിച്ചു തന്നു. രചന താനേ സംഭവിക്കുകയാണ്.
    അന്ന് ഞാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയായിരുന്നല്ലോ. രാവിലെയുള്ള ഷിഫ്റ്റിലാണ് ക്ലാസ്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വീട്ടിലെത്തും. ഭക്ഷണം കഴിഞ്ഞ് കുറേപേപ്പറും ഒരു പേനയും 'ഖസാക്കിന്‍റെ ഇതിഹാസവുമെടുത്ത് പറമ്പിലേക്ക് പോകും. കന്നുകാലികള്‍ മേയുന്ന ആ പറമ്പില്‍ മാവുകളും തെങ്ങുകളും പ്ലാവുകളും ചില പാഴ്വൃക്ഷങ്ങളുമാണുണ്ടായിരുന്നത്. ആ തണലിന് ഒരു മമതാബന്ധം ഉണ്ടെന്ന് തോന്നിയത് വെറുതെയായില്ല. പ്ലാവിന്‍ ചുവട്ടിലിരുന്നപ്പോള്‍ തണലിന്‍റെ ദിവ്യത സംവാദാത്മകമായി. എടുത്തുകൊണ്ടുപോയ പേപ്പറില്‍ എങ്ങനെയോ അക്ഷരങ്ങള്‍ നിറഞ്ഞു. അത് എവിടെ നിന്ന്, ഏത് ഘടനയില്‍ നിന്ന് വന്നുവെന്നറിഞ്ഞില്ല. പിന്നീട് വായിക്കുമ്പോള്‍, അത് ഒരു സ്വയം നിറവാണെന്ന് തോന്നുകയാണ്.
    അവനവനോടു തന്നെ കലഹിച്ചും മനപ്പൂര്‍വ്വം ഓര്‍മ്മകളെ തല്ലിക്കൊഴിച്ചും നീങ്ങുന്ന മനുഷ്യന് അതിനൊക്കെ അപ്പുറമുള്ള ഒരു യോഗാത്മക ശരീരത്തിന്‍റെ അനുഭൂതി കിട്ടുമോ? എനിക്ക് അതുവരെ പരിചയമില്ലാതിരുന്ന ഒരാശയമാണത്. ആല്‍ഫ്രഡ് വൈറ്റ് ഹെഡിന്‍റെ (അഹയൃലറ ണവശലേ വലമറ) ഒരു ലേഖനത്തില്‍ ആ വാക്ക് കണ്ടതോര്‍ക്കുന്നു. എന്നാല്‍ അത് എന്‍റേതായ ഒരു ഉള്‍മുഴക്കത്തോടെ വന്നു പതിക്കുകയായിരുന്നു.
    ദൈവത്തില്‍ വിശ്വസിക്കാതെ തന്നെ, ഒരാള്‍ക്ക് തന്‍റെ മനസിലെ വൈരുദ്ധ്യങ്ങളുമായി ഒരു സ്വകാര്യയോഗാത്മക ശരീരം (ങ്യശെേരമഹ ആീറ്യ) കൈക്കൊള്ളാനൊക്കുമെന്നാണ് എന്‍റെ ചിന്തയില്‍ തെളിയുന്നത്. മൗനത്തിനു അലൗകികതയുണ്ടെന്ന് അന്ന് ഞാനെഴുതി. അതുപോലെ വിലാപം നിറഞ്ഞ പ്രാര്‍ത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്ദത. ഇതിന്‍റെ നേരര്‍ത്ഥം അന്നും ഇന്നും എനിക്കറിയില്ല. ഒരു പുസ്തകം വായിച്ച് നാം എഴുതുന്നത്, പൂര്‍ണമായും വസ്തുതയോ സ്ഥിതിവിവരക്കണക്കോ പഠിച്ച സിദ്ധാന്തങ്ങളോ അല്ല. പുതിയ ചില രസക്കൂട്ടുകള്‍ സംഭവിക്കുന്നുണ്ട്. അസ്തിത്വത്തിന്‍റെ മണ്ണിനു ഒരടിമുകളിലേക്ക് നമ്മെ ഉയര്‍ത്തുന്ന എന്തോ അതിലുണ്ട്. ഭ്രമവും സമചിത്തതയും അന്ന് എനിക്ക് ഒരുപോലെ തോന്നി. അതുകൊണ്ട് അര്‍ദ്ധഭ്രമത്തിന്‍റെ സമചിത്തത എന്ന് പ്രയോഗിച്ചത്. ഓര്‍മ്മകള്‍ കുറേക്കഴിയുമ്പോള്‍ അതിലെ വസ്തുക്കള്‍ തന്നെയായി മാറുന്നു. സമയം അന്ന് പതനമായിരുന്നു. കാരണം അത് മരണത്തോട് അടുപ്പിക്കുകയാണല്ലോ. സമയം കൊഴിയുമ്പോള്‍ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ് ശിരസ്സില്‍ പതിക്കുകയാണെന്ന് എഴുതിയത് ഒരു സൂചനയുടെ തലത്തിലാണ് കാണേണ്ടത്. ജീവിതം ശോഷിക്കുന്നതിന്‍റെ ചൂണ്ടു പലകയാണത്. അന്ന് പ്രാപഞ്ചികമായ ഒരനുഭവത്തിലേക്ക് വായനയെ കൊണ്ടുപോകാന്‍ കഴിഞ്ഞത് സഹജാവബോധം മാത്രമാണ്. അല്ലെങ്കില്‍ വസ്തുവും മനസും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആ കാലത്ത് എങ്ങനെ ഗ്രഹിക്കാനാണ്. അന്ന് ഞാനെഴുതിയത് ഇങ്ങനെയാണ്: څവസ്തുക്കളും മനസ്സും ഏതേത് പൊരുത്തങ്ങളിലാണെന്ന് മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും, ബാഹ്യാവസ്ഥയില്‍ നിന്ന് ചിത്തവും തന്നില്‍നിന്ന് ബാഹ്യാവസ്ഥയും ഭിന്നമല്ല."
    ഭാഷയില്‍ വാക്കുകളുടെ ഒരു അതിപ്രസരം വന്നിട്ടുണ്ട്. ചിലപ്പോള്‍ ഭാഷ ഒരു ലഹരിയായി മാറുന്നു. അതുതന്നെ ഒരാത്മാന്വേഷണമാണ്. "മിഴികളുടെ പുലരികളില്‍ മിന്നിനിന്ന വേപഥു അതായിരുന്നു. അധോബോധത്തിന്‍റെ ജലാശയത്തില്‍ നിന്ന് ആകാശത്തിലേക്ക് കുതിക്കുന്ന ഒരായിരം പക്ഷികള്‍, അതിന്‍റെ ലാവണ്യസന്ധികളില്‍ മതിമറന്നിരുന്നു പോകുന്ന അജ്ഞാതഹൃദയത്തിന്‍റെ സാന്നിദ്ധ്യം."ഭാഷയുടെ ചിട്ടകളില്‍ നിന്ന്, അതിന്‍റെ മുന്‍വിധികളില്‍ നിന്ന്, യാഥാര്‍ത്ഥ്യത്തെ നിരപ്പാക്കുന്ന സാധാരണവത്ക്കരണത്തില്‍ നിന്ന് രക്ഷനേടാനാണ് ഒരെഴുത്തുകാരന്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ അയാളുടെ ആന്തര ത്വരകള്‍ അങ്ങനെയുള്ളതാണ്. ഭാഷയില്‍ തുടരെതുടരെ വീണുപോകുവാനുള്ള സാധ്യതയുണ്ട്. അത് ഭാഷ പിറകോട്ട് പിടിച്ചു വലിക്കുന്നതാണ്. ഒരു ഭൂതകാലത്തോടെ, നടന്ന സംഭവത്തോട്, പരിചയിച്ച അനുഭവത്തോട് താദാത്മ്യം പ്രാപിക്കാനാണ് മനുഷ്യമനസ് പൊതുവേ തുനിയുന്നത്. ഭാഷയും ആവഴിക്കാണ്. അതുകൊണ്ട് മനസിന്‍റെ സൂക്ഷ്മമായ ഇന്ദ്രിയങ്ങളിലൂടെയെത്തുന്ന ചില മിന്നലുകളെ ഭാഷയില്‍ ആവിഷ്കരിക്കുക എന്നത് പ്രയാസമേറിയ ജോലിയാണ്. വാക്കുകളിലും മനസിലും വസ്തുക്കള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്ന് എഴുതിയതിന്‍റെ തുടര്‍ച്ചയായി മുകളില്‍ കൊടുത്ത ഉദ്ധരണിയെ കാണാവുന്നതാണ്. മനസിന് നിയതമായ രൂപമോ ഭാവമോ ഇല്ല. ഏത് വസ്തുവിനെ അഭിമുഖീകരിക്കുന്നുവോ അതിനനുസരിച്ച് മനസ് മാറിക്കൊണ്ടിരിക്കും. വാക്കുകള്‍ കൂടിച്ചേരുന്നതോടെ അതുവരെയില്ലാതിരുന്ന പുതിയ ലോകങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ഈ ലോകങ്ങള്‍ മനുഷ്യന്‍ കുത്തകയാക്കി വച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാകണമെന്നില്ല. അപരലോകങ്ങളിലേക്ക് പോകാന്‍ നമുക്ക് ഭാഷ ഒരു വഴിയാണ്.
    നമ്മളില്‍ തന്നെ മറ്റൊരാള്‍ ഉണ്ടെന്നും അയാള്‍ അവസരം കാത്ത് നില്‍ക്കുകയാണെന്നും തോന്നുന്ന നിമിഷങ്ങള്‍ കലാനുഭവത്തിന്‍റെ ഭാഗമാണ്. മനസ് ഒരു പൂമ്പാറ്റയെപ്പോലെ ഈ മഹാപ്രപഞ്ചത്തിന്‍റെ ഭംഗികണ്ട് ആനന്ദിക്കുകയാണ്. ബാഹ്യാവസ്ഥയില്‍ നിന്ന് ചിത്തവും തന്നില്‍ നിന്ന് ബാഹ്യാവസ്ഥയും ഭിന്നമല്ല എന്നെഴുതിയത് എന്തിന്‍റെ വെളിച്ചത്തിലായിരുന്നു- തീര്‍ച്ചയായും ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. അന്ന് എനിക്ക് വേദാന്തദര്‍ശനത്തില്‍ മൗലികമായി എന്തെങ്കിലും നേടി എന്ന് പറയാനാവുമായിരുന്നില്ല. പിന്നെങ്ങനെ ഇതു സംഭവിച്ചു? മനസിന്‍റെ ആഴങ്ങളില്‍ നാം അറിയാതെ ചില ബോധ്യങ്ങള്‍ രൂപപ്പെടുന്നുണ്ടാകണം. പുറംലോകത്തോട് ലയിച്ചു ചേരാനുള്ള വാഞ്ച ഏത് നിമിഷത്തിലാണ് തലപൊക്കുന്നതെന്ന് പറയാനാവില്ല. അതിന്‍റെ സമ്മര്‍ദ്ദത്തിലായിരിക്കണം ഇങ്ങനെ എഴുതി: വരുക, ദുഃഖത്തിന്‍റെ ആ രക്തസാന്ദ്രമായ ഭാഷ ശ്രദ്ധിക്കുക; ഒരിക്കല്‍, മനസില്‍ പറവകളെ വളര്‍ത്തുമ്പോള്‍ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസിന്‍റെ ആശ്രയങ്ങളിലേക്ക് പ്രപഞ്ചത്തിന്‍റെ പൂമ്പൊടിയുമായി, അര്‍ദ്ധ നിദ്രയില്‍ ഒരു യാത്ര തുടങ്ങാം. മനസിന് ആശ്രയസ്ഥാനങ്ങള്‍ വേണ്ടിവരും. അതിനെ ദൈവമെന്നോ, വിശ്വാസമെന്നോ, മിത്തെന്നോ വിളിക്കാം. വിളിച്ചാലും ഇല്ലെങ്കിലും മനസിന് അതാവശ്യമായിത്തീരുന്ന ഘട്ടങ്ങളുണ്ട്. ഒരു അന്ധവിശ്വാസമെങ്കിലും ഗുണം ചെയ്തെന്ന് വരാം. മനസ് യുക്തികൊണ്ട് ആലോചിക്കാതെ, ഒരു സറിയലിസ്റ്റിക് സ്പര്‍ശത്തിലായിരിക്കണം ഈ വരികള്‍ ഉണ്ടായത്: " പ്രകൃതിക്കും മനുഷ്യനും വസ്തുക്കളുടെ ശിരസിനു മുകളില്‍ കല്പിക്കപ്പെട്ടിരിക്കുന്ന സാദൃശ്യം, വസ്തുക്കളുടെ ശിരസിനു മുകളില്‍ പന്തലിച്ചു നില്‍ക്കുന്ന പ്രകൃതിയുടെ ആദിമ രതിയാണ് കാണിച്ചു തരുന്നത്."വസ്തുക്കളുടെ ശിരസ് എങ്ങനെയുണ്ടായി? അത് എങ്ങനെ ഭാവന ചെയ്യപ്പെട്ടു. ഒരു വസ്തുവില്‍ ഈ പ്രപഞ്ചമത്രയും ഉണ്ടെങ്കില്‍, അതില്‍ ശിരസും ഉണ്ടായിരിക്കും. ശിരസിനു മുകളില്‍ ഒരു സാദൃശ്യം ഉണ്ടെന്നാണ് പറയുന്നത്. ആ സാദൃശ്യം ഒരുമയാണ്, താദാത്മ്യമാണ്. വസ്തുശിരസ് ഈ ലോകത്തിന്‍റെ അദൃശ്യമായ ഭാഗമാണ്. അതില്‍ നമ്മളുമുണ്ട്. മറ്റൊന്ന് പ്രകൃതിയുടെ ആദിമരതി വസ്തുക്കളുടെ ശിരസിനു മുകളില്‍ പന്തലിച്ചു നില്‍ക്കുന്നുവെന്നതാണ്. ആ ശിരസ് സര്‍വലോകത്തിന്‍റെയും ന്യൂക്ലിയസാണെങ്കില്‍, അതിനു തൊട്ടടുത്ത് ആദിമരതിയുണ്ട്. നേരത്തേ കണ്ട സാദൃശ്യം അഥവാ താദാത്മ്യം ഈ സര്‍വചരാചരങ്ങളുടെയും ആത്യന്തികശക്തി വിശേഷമായ പ്രകൃതിയുടെ രതി തന്നെയാണ്. നമ്മള്‍ തന്നെയാണ് പ്രകൃതിയും രതിയും.
    ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സല്‍ പ്രൂസിത് (ങമൃരലഹ ജൃീൗെേ)പറഞ്ഞു. ഭാഷയെ സംരക്ഷിക്കാന്‍ അതിനെ ആക്രമിക്കുകയേ നിവൃത്തിയുള്ളൂവെന്ന്. ഞാന്‍ അറിയാതെ ആ ആക്രമണം നടന്നു:
"നിശ്ശബ്ദതയുടെ കുഴലൂതിക്കൊണ്ട് അവള്‍ തിരുത്തി. ഷെയ്ഖ് തങ്ങളുടെ പടനായകന്മാര്‍ വരുന്നത്, കുതിരക്കുളമ്പടി കേള്‍ക്കുന്നത്, മയിലുകള്‍ കാല്‍വണ്ണയില്‍ കൊത്തി ചോരവരുത്തുന്നത്, മഴയില്‍ ഇരുട്ട് കയറിപ്പറ്റുന്നത്, നദിയില്‍ രാത്രി പ്രസവിക്കുന്നത്. ഓര്‍മ്മകളിലിരുന്നുകൊണ്ട് മൗനത്തിന്‍റെ രുദ്രയായ പ്രസാദം ഭൂമിയുടെ വാള്‍ മിന്നിക്കുന്നു."

വെളിപ്പെടാത്ത ആത്മാവുകള്‍
"നോവുകളുടെയും വിരഹങ്ങളുടെയും അസ്ഥിപഞ്ജരങ്ങളില്‍ മനസ്സ്"
    നന്മയും തിന്മയും ഇല്ലാതാകുന്ന ഒരവസ്ഥയുണ്ടോ? എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ കഴിയാത്ത കാര്യമാണിത്. ഈ കാര്യം അറിയാന്‍ പ്രയാസമായിരിക്കെ, ആത്യന്തികമായ ബോധം അഥവാ ദൈവം എങ്ങനെ വ്യക്തമാക്കപ്പെടും? അതുകൊണ്ട് നമ്മളൊക്കെ ഒന്നുകില്‍ തിന്മയുടെ പക്ഷത്തോ അല്ലെങ്കില്‍ നന്മയുടെ പക്ഷത്തോ ആണ്. എന്നാല്‍ പ്രവൃത്തിയില്‍ നന്മയുടെയും തിന്മയുടെയും കൂടെയാണ്. കാരണം സ്വന്തം തെറ്റുകള്‍ മാത്രം കാണാന്‍ കഴിവില്ല. അന്യരുടെ കുറവുകളെല്ലാം പെട്ടെന്ന് കണ്ടെടുക്കുകയും ചെയ്യും. ഇതുതന്നെയാണ് നമ്മുടെ ദ്വന്ദാത്മകമായ പക്ഷവാദം. ലൗകികജീവിതം നിര്‍മ്മലമായ ഒരവസ്ഥയാണെന്ന് എഴുതാന്‍, ഈ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടു കഴിയുമോ? അബോധത്തില്‍ നാം പേറുന്ന ഒരു വ്യക്തിനിരപേക്ഷതയുണ്ട്; അത് നമ്മുടെ ദൈവികത. 'ആത്മായനങ്ങളുടെ ഖസാക്കിന്‍റെ രചനാകാലത്ത് ഈ അറിവാണ് എന്നെ നയിച്ചതെന്ന് അനുമാനിക്കാന്‍ സഹായിക്കുന്ന ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ: "ലൗകികവേള ക്രോധത്തിന്‍റെയും നന്മയുടെയും കുപ്പിച്ചില്ലുകള്‍ക്കപ്പുറത്ത്, നിര്‍മ്മലമായ കഥയാണെന്ന് വിജയന് അറിയാമായിരുന്നു. ജൈവവ്യസനത്തിനു ഒരു ഛന്ദസ്സുണ്ട്. അത് കണ്ടെത്തുമ്പോഴാണ് ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്. നോവലുകളുടെയും വിരഹങ്ങളുടെയും അസ്ഥിപഞ്ജരങ്ങളില്‍ മനസ് സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടെയും സ്പര്‍ശങ്ങളുടെയും ഉപ്പുകല്ലുകള്‍ സൂക്ഷിക്കുക."
    ഇത് എനിക്ക് അന്ന് യുക്തിയുടെ വിചിന്തനത്തില്‍ ഗ്രഹിക്കാന്‍ സാധ്യമായിരുന്നില്ല. അതുകൊണ്ട് അതിനായി ഭാഷ സ്വയമൊരു കുതിപ്പിനു തയ്യാറാവുകയായിരുന്നു. എന്‍റെ അജ്ഞാനം എന്‍റെ ഭാഷ പരിഹരിക്കുകയാണെന്ന് കരുതാം. എന്‍റെ ജ്ഞാന ലോകം എത്രയോ പരിമിതമായിരുന്നു. വിദ്യാഭ്യാസ കാലത്തിന്‍റെ അരക്ഷിതാവസ്ഥയില്‍ മാത്രം കുടുങ്ങികിടന്ന കാലത്ത് വല്ലപ്പോഴും ഒരു നേര്‍ത്ത സുഷിരത്തിലൂടെ ആകാശത്തേക്ക് നോക്കാന്‍ കഴിഞ്ഞിരുന്നത് ഒരു പുസ്തകം വായിക്കുമ്പോഴായിരുന്നു. ജീവികളുടെ വ്യസനം ഒരേതരത്തിലുള്ളതാണ്. വ്യസനിക്കുന്നവരെല്ലാം അവരെക്കൊണ്ട് നിറയുന്നു. അവര്‍ക്ക് ഒരു അലൗകികഭാവം കൈവരുന്നു. അതാണ് അതിന്‍റെ ഛന്ദസ്സായി രൂപപ്പെടുന്നത്. കവിതയില്‍ ഛന്ദസ്സിനു വിലകൊടുക്കാത്ത ആളാണ് ഞാന്‍ അന്നും ഇന്നും. കവിതയെ അത് കൃത്രിമമാക്കുമെന്നാണ് എന്‍റെ ചിന്ത. ഒരു പ്രാചീന കവിതയില്‍ നിന്ന് ഛന്ദസ്സ് എടുത്തുമാറ്റിയാല്‍ എന്താണോ ഉള്ളത്, അതില്‍ നിന്നാണ് ഞാന്‍ ആത്മസംവാദം പ്രതീക്ഷിക്കുന്നത്. ജീവിതത്തില്‍ ഒരു സ്വഭാവമോ കേന്ദ്രീകൃതമായ തത്ത്വമോ അസാധ്യമായ വിധം ചിതറിപ്പോയവരുണ്ട്. അച്ഛന്‍റെയോ അമ്മയുടെയോ പീഡനം മൂലം ഏറെ സഹിച്ച കുട്ടികളെ കാണാം. അവര്‍ എന്തെങ്കിലും എഴുതുമ്പോള്‍, മനസിന്‍റെ സ്വാതന്ത്ര്യത്തെ അനുവദിക്കുമെങ്കില്‍ ഛന്ദസ്സിനോട് രമ്യതയില്‍ പോകാനൊക്കില്ല. ഛന്ദസ്സ് അവരെ നിസ്സാരവത്ക്കരിക്കും. അവരുടെ മനസിന്‍റെ താപവും ഏകാന്തതയും വീര്യവും ഉള്‍ക്കൊള്ളാന്‍ ഛന്ദസ്സിനു കഴിയില്ല. കാരണം ഛന്ദസ്സ് മറ്റൊരു ലീലയാണ്. അതിന് ജീവിതത്തിന്‍റെ വ്യസനത്തിന്‍റെ അഗാധമായ ഒറ്റപ്പെടല്‍ വ്യക്തമാവണമെന്നില്ല. ഛന്ദസ്സിന്‍റെ ഈണവും സ്വഭാവരീതിയും വളരെ മന്ദഗതിയിലുള്ളതാണ്. അത് കടുത്ത പീഡകള്‍ ഏറ്റുവാങ്ങിയ മനസുകളുടെ അലൗകികതയ്ക്ക് ചേരുന്നതല്ല.
    എങ്കിലും ഞാന്‍ വ്യസനത്തിന്‍റെ ഛന്ദസ്സില്‍ വിശ്വാസമര്‍പ്പിച്ചു. കാരണം വ്യസനത്തിന്‍റെ തന്നെ ഒരു രാഗാത്മകതയാണത്. വ്യസനിക്കുന്ന മനസിന്‍റെ സൃഷ്ടിയല്ല അത്. വ്യക്തിയുടെ ബോധ്യത്തിലല്ല ആ ഛന്ദസ്സിരിക്കുന്നത്. അവന്‍റെ ചിന്തയ്ക്കപ്പുറത്താണ്. അതിലൂടെ ഒരു ജൈവധാരയുടെ പുരാതനമായ സംസ്കൃതിയിലേക്ക് യാത്ര ചെയ്യാം. മനുഷ്യസംസ്കൃതി തുടങ്ങിയ കാലത്തേക്ക് തന്നെ. നാമെവിടെക്കാണ് പുരോഗമിച്ചിട്ടുള്ളത്? പുരാതന മനുഷ്യന്‍റെ ആസക്തികളും പരിഭ്രാന്തിയും അപരിഷ്കൃതത്വവും ഇപ്പോഴും നമ്മെ വിടാതെ പിന്തുടരുകയാണല്ലോ. അസ്ത്രങ്ങള്‍ മിഴികളുമായി ലയത്തില്‍പ്പോകുമ്പോള്‍ ഒരു ലക്ഷ്യമുണ്ടാകുന്നു. വ്യസനം നമുക്ക് ലക്ഷ്യമുണ്ടാക്കിതരുന്നത്, അതിന് ഒരായുധവും ജ്ഞാനവും ഉണ്ടാകുമ്പോഴാണ്. അതുകൊണ്ടായിരിക്കണം 'ചെറിയ അസ്ത്രങ്ങളുടെ സൂക്ഷ്മമായ മിഴികളുടെയും ശില്പശാല' പ്രത്യക്ഷമാകുന്നത്. അത് ജീവിതം എന്താണെന്ന് പഠിപ്പിക്കുന്നു. ജീവിതം നിറയെ നോവും വിരഹവുമാണ്. മറ്റെല്ലാം വാര്‍ന്നുവീണതിനുശേഷം, എല്ലാം മിഥ്യയില്‍ ആണ്ടുപോയ ശേഷവും ഉണ്ടായിരിക്കുന്നത് നോവുകളും വിരഹങ്ങളുമാണ്. അതാണ് നമ്മുടെ അനൈഹികത; ദൈവികതയിലേക്കുള്ള പാഠങ്ങള്‍. അവിടെ നാം കേട്ടുകൊണ്ടിരിക്കണം, ഈ പ്രപഞ്ചത്തിന്‍റെ പൊരുളുകളുടെ ശബ്ദങ്ങള്‍. അവിടെ നമുക്ക് സ്പര്‍ശയോഗ്യമായത് കേവലം വസ്തുക്കളാണ്; അദൃശ്യമായത്, സാന്നിദ്ധ്യമായി; അനുഭവപ്പെടുത്തിക്കൊണ്ട് അടുത്തുതന്നെയുണ്ട്. സമീപത്താണ് നമ്മള്‍. എന്നാല്‍ നമ്മള്‍ അന്ധതയെയും ബധിരതയെയും ചുമക്കുന്നുണ്ട്. തൊട്ടടുത്ത് വിടര്‍ന്ന് വികസിക്കുന്ന സഹസ്ര കോടി ജീവിതങ്ങളെ കാണാനൊക്കുന്നില്ല. സമീപത്തുതന്നെയാണ് നാമിരിക്കുന്നത്; എന്നാല്‍ മറഞ്ഞുമിരിക്കുന്നു. അനന്തമായ ശ്രവണങ്ങള്‍ എന്ന് പ്രയോഗിക്കുമ്പോഴുള്ള നൈരന്തര്യം എങ്ങനെയാണ് വിനിമയം ചെയ്യാനാകുക?
    ചുറ്റിനുമുള്ള ഓരോ വസ്തുവും ഒരു ജീവിതമായി നമ്മെ വിളിക്കുന്നു; അല്ലെങ്കില്‍ അനേകകോടി ജീവികളുടെ വിളി കാതുകളിലേക്ക് വന്നെത്തുകയാണ്. അചേതന വസ്തുക്കളില്‍പ്പോലും ഭാവനാരൂപങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ആ രൂപങ്ങള്‍ നമ്മെ നോക്കി വിളിക്കുകയാണ്. ഇതാണ് അനന്തശ്രവണം.
    ഈ അനന്തശ്രവണത്തിന്‍റെ ആത്യന്തിക ഫലം എന്താണ്? ഏതൊരു വിഷാദത്തിന്‍റെയും അപ്പുറത്ത് ഈ അനന്തശ്രവണവും അലയടിച്ചെത്തുന്നു. കലാകാരനെ കാത്ത് ഒരു വിശുദ്ധസ്നാനം എവിടെയോ ഉണ്ട്. അത് എങ്ങനെ നേടും. തീര്‍ച്ചയായും കലാകാരന് അത് സ്വന്തം മനസില്‍ നിന്നു തന്നെ മുളപ്പിച്ചെടുക്കേണ്ടതാണ്.
'സ്വച്ഛമായ ദുഃഖഭ്രമങ്ങള്‍' എന്ന അദ്ധ്യായത്തിലെ ഒരു വാക്യം എടുത്തെഴുതുകയാണ്. "ജൈവാവസ്ഥയുടെ രൂപങ്ങളല്ല, ആത്മാവാണ് അയാള്‍ തിരയുന്നത്." പില്‍ക്കാലത്ത് ഞാന്‍ ടെന്നിസണിന്‍റെ ഈ വരികള്‍ വായിച്ചു:
ംീൃറെ, ഹശസല ിമൗൃലേ,
വമഹള ൃല്ലമഹ മിറ
വമഹള രീിരലമഹ വേല ീൗഹെ
ംശവേശി .
വാക്കുകള്‍, പ്രകൃതിയെപ്പോലെ, ആത്മാവിന്‍റെ പകുതി മാത്രം വെളിവാക്കുകയും ബാക്കി മൂടിവയ്ക്കുകയും ചെയ്യുന്നു. ജൈവാവസ്ഥയുടെ രൂപങ്ങള്‍ നാം എന്നും കാണുന്നു; എന്നാല്‍ അത് പൂര്‍ണമായും മനസിലാക്കാനാവില്ല. ഒരു പൂവിരിയുന്നത് കാണാനൊക്കില്ലല്ലോ. അത് വിരിഞ്ഞത് കാണാനൊക്കും. വിരിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍, വിരിയുന്നതിന്‍റെ പ്രക്രിയ ദര്‍ശന യോഗ്യമല്ലല്ലോ. അതു ടെന്നിസണ്‍ പറയുന്നതുമായി ചേര്‍ത്തുവച്ചാല്‍ ചേരും. വാക്കുകളും പൂര്‍ണമായി പിടിതരുന്നില്ല. പ്രകൃതിയും അതുപോലെ തന്നെ. എന്നാല്‍ നാം സമീപത്തു തന്നെയാണെന്ന ഒരു വികാരം എപ്പോഴുമുണ്ട്. 

കാലങ്ങള്‍ കൂടിക്കുഴഞ്ഞ്
"ഓര്‍മ്മകളുടെ പഴുത്ത ഇലകളും വിഷാദശ്രദ്ധകളും സുരതത്തില്‍      ലയിക്കുന്ന അനുഭവം ഉണര്‍ത്തി വിടുന്നു"
രചനാപ്രക്രിയയില്‍, മനസിന്‍റെ ഒരറതുറന്ന് നമ്മുടേതെന്ന് തിരിച്ചറിയപ്പെടാത്ത പലതും പുറത്തേക്ക് വരുന്നു. ഒരാളുടെ ദര്‍ശനം പ്രത്യക്ഷത്തില്‍ തന്നെ അയാള്‍ ദര്‍ശിച്ചതാകണമെന്നില്ല. അത് ദര്‍ശനമായി ആവിഷ്കരിക്കപ്പെട്ട ശേഷമാണ്, അതിന്‍റെ പ്രഭവകേന്ദ്രമായ ആ വ്യക്തി അത് ഉള്‍ക്കൊള്ളുന്നത്.
    ചലനത്തില്‍ നിശ്ചലതയും നിശ്ചലതയില്‍ ചലനവുമുണ്ടെന്ന് അറിയുന്നത് ഒരു ദര്‍ശനമാണ്. എന്നാല്‍ തൊട്ടു നോക്കിയോ കണ്ണുകള്‍കൊണ്ട് അളന്ന് തിട്ടപ്പെടുത്തിയോ അത് ഉറപ്പിക്കാനാവില്ല. അതൊരു ബോധമായി മനസില്‍ വളരുകയാണ്. അതില്‍ വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ. യാഥാര്‍ത്ഥ്യം എന്ന് നാം എന്തിനെയെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍, അതിനേക്കാള്‍ യഥാര്‍ത്ഥമാണ് ദര്‍ശനമെന്ന് പ്രമുഖ എഴുത്തുകാരന്‍ മോപ്പസാങ് പറഞ്ഞതോര്‍ക്കുന്നു. 'വിശുദ്ധമായ ഗ്രാമ്യമൗനം വിഷാദത്തിന്‍റെ വ്രണിത ശിശുവായി കഴിയുന്നു' എന്ന് ഞാന്‍ എഴുതിയത് ഈ ദര്‍ശന സാഫല്യമാണെന്ന് കരുതട്ടെ. എല്ലാ മൗനങ്ങളും നമ്മെ വളരെ അഗാധമായ വിഷാദങ്ങളിലേക്ക് കൊണ്ടുപോകുന്നുവെങ്കില്‍, ജീവിതത്തെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ശൂന്യതയെ എങ്ങനെ കാണാതിരിക്കും. എല്ലാ നിമിഷങ്ങളും എന്നേക്കുമായി കൊഴിഞ്ഞുവീഴുന്നു - ഈ നിമിഷങ്ങള്‍ക്ക് നമ്മോട് എന്തെങ്കിലും സ്ഥായിയായ പ്രതിപത്തിയുണ്ടോ? അത് വെറുതെ കടന്നുപോകുകയാണ്. ഏത് കടലിലേക്കാണ് അവ പോയി മറയുന്നത്? പിന്നോട്ടുപോയ കാലം എവിടെയെങ്കിലും തളം കെട്ടി നില്‍ക്കുന്നുണ്ടോ?
ഈ വരികള്‍ ഇതിനെ ഒന്നുകൂടി ദൃഢപ്പെടുത്തുന്നു: തണലിന്‍റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യന്‍റെ ദുഃഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിന്‍റെ മുഖത്ത് വീണ പാടുകള്‍ ഗ്രാമ്യമായ ആതുരതകളുടെ നൈര്‍മല്യമായിരുന്നു. ഓരോ വൈകാരിക സംഘര്‍ഷത്തിന്‍റെയും ചുവട്ടില്‍ പൊഴിഞ്ഞു കിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളില്‍ മനുഷ്യന്‍ ആര്‍ത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്‍റെ സാന്ത്വനം എന്ന ദുഃഖം പരിശുദ്ധമായ ശരീരത്തിലുണ്ട്."
ഇത് ഒരു നോവല്‍ വായിച്ചശേഷം അതിനെ വിലയിരുത്തുന്ന ഭാഷ അല്ലെന്ന് ആരും സമ്മതിക്കും. ഇത് എന്നിലെ വായനക്കാരന്‍റെ മനസില്‍ വീണ ചിന്തയുടെ വിത്തുകള്‍ തന്നിഷ്ടപ്രകാരം എന്തിനോ വേണ്ടി മുളയ്ക്കുകയാണ്. എന്‍റെ മനസിലുള്ളത് വളരെ മൂര്‍ത്തമായ ആശയങ്ങളല്ല. മനസ് മൂര്‍ത്തമായ വസ്തുതകള്‍ മാത്രമാണ് ഉല്പാദിപ്പിക്കുന്നതെന്ന് ആരു പറഞ്ഞു? മനസിന് അതിന്‍റെ തന്നെ അടിത്തട്ടുണ്ട്. അത് ചിലപ്പോള്‍ സ്വയം വിസ്മൃതാവസ്ഥയിലും അജ്ഞാതത്വത്തിലും ഉത്തരമില്ലാത്ത ചോദ്യങ്ങളിലും ജീവിക്കുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ചിലപ്പോള്‍ എഴുതേണ്ടിവരുന്നത്. കാര്‍മേഘം മൂടി കിടക്കുന്ന താഴ്വരകള്‍ നീണ്ടുനീണ്ടു പോകുന്നു. ഒരു ഉയിര്‍പ്പ് ആവശ്യമാണ്. മനസിനെ തന്നെ അവ്യക്തമാക്കിക്കൊണ്ട് ചില വായനകള്‍ നമ്മെ കുടുക്കുന്നു. വായിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെയാണ് അറിയാന്‍ ശ്രമിക്കുന്നത്. ജോണ്‍ ബുന്യയന്‍റെ (ഖീവി ആൗി്യമി) ഠവല ുശഹഴൃശാെ ുൃീഴൃലൈ വായിച്ചപ്പോള്‍ ഞാന്‍ എന്നെതന്നെ വായിച്ചതായി തോന്നി. നമ്മുടെ ഉള്ളിലേക്കൊരു വായനയുണ്ട്. അതായത്, ഒരു ഘട്ടത്തില്‍ നമ്മുടെ ഉള്ളിലുള്ള ചിന്തകളെ നാം തന്നെ അന്വേഷിക്കുന്നപോലെ തോന്നും. അത് മുമ്പിലുള്ള പുസ്തകത്തില്‍ നിന്ന് കിട്ടാതെ വരുമ്പോള്‍ വിഷണ്ണരാവും. വായിക്കുന്നത് സ്വന്തം പുസ്തകമാണെന്നത് ഒരു സിദ്ധാന്തവുമാണ്. ഏതൊരു സന്ദര്‍ഭവുമായാണോ ഐക്യം തോന്നുന്നത്, അത് മനസില്‍ നേരത്തെ ഉണ്ടായിരുന്നു എന്നാണ് സാക്ഷ്യം. അല്ലാതെ വേറൊരു ഐക്യമില്ല. ഉള്ളില്‍ നേരത്തെ തന്നെ ഉണ്ടായിരിക്കുന്ന പുസ്തകത്തെ അല്ലെങ്കില്‍ പുസ്തകങ്ങളെയാണ് നാം തേടുന്നത്. അതുകൊണ്ട് ഓരോ വായനയിലും നാം നമ്മെതന്നെ കൂടുതലായി കണ്ടെത്തുന്നു.
ഈ വരികള്‍ എന്നിലെ വിദ്യാര്‍ത്ഥിയെ എങ്ങനെയാവും ഉത്സുകനാക്കിയിരിക്കുക: "കാലത്തിന്‍റെ സ്വതസിദ്ധമായ തൃഷ്ണകളും ആഴത്തില്‍ പതിയാത്ത കാല്പാടുകളും സ്വാസ്ഥ്യത്തോടെയിരിക്കുന്നതായി നാമറിയുന്നു."
അതിനു തൊട്ടുമുന്‍പ് വരുന്ന വാക്യങ്ങള്‍ കൂടി എഴുതേണ്ടതുണ്ട്: വൃക്ഷച്ചില്ലകളില്‍ ആഞ്ഞുകൊത്തിയ മൃഗതൃഷ്ണകളും അലസമായി ഇഴഞ്ഞു നീങ്ങിയ മണ്ഡലികളും കാലത്തിന്‍റെ കൈവിരലുകളിലെ ചൂടുള്ള രക്തം തൊട്ടറിഞ്ഞു. "
    ഈ ആഞ്ഞുകൊത്തിയ മൃഗതൃഷ്ണകളും അലസമായി ഇഴഞ്ഞ മണ്ഡലികളും കാലത്തിന്‍റെ വിരലുകളിലെ രക്തവും കാലത്തിന്‍റെ തൃഷ്ണകളുമെല്ലാം സാര്‍പ്പികമായ ഒരവസ്ഥയിലേക്ക് നയിക്കുകയാണ്. വാസ്തവത്തിലെ ഈ ഭാഷ സറിയലിസ്റ്റിക് തലത്തിലൂടെയാണ് നീങ്ങുന്നത്. വാസ്തവികതയില്‍ നിന്ന് വേര്‍പെട്ടുപോയ ആന്തരിക യാഥാര്‍ത്ഥ്യത്തിന്‍റെ വൈകാരികതയും യുക്തിരാഹിത്യവുമാണ് എന്നെപ്പോലൊരു വിദ്യാര്‍ത്ഥിയെ അന്ന് വശീകരിച്ചതെന്ന് കാണാം. അബോധത്തിലെ സര്‍പ്പങ്ങള്‍ ഇഴയനാരംഭിച്ചതിന്‍റെ വേദനയും ഭ്രാന്തമാണ്. ഒരു ഭാഷയിലേക്ക് എന്നെ എടുത്തെറിഞ്ഞതെന്ന് തോന്നുന്നു. "ലോകത്തിന്‍റെ മൂര്‍ച്ചയേറിയ മൗനം" എന്ന് പരാമര്‍ശിക്കപ്പെടേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. മൗനത്തിനുപോലും മുറിവുണ്ട്. അനൈഹികതയിലും ദുഃഖമാണ് തിരയുന്നത്.
    ഭൂതകാലം ആരോടും ഒരു മമതയും കാണിക്കാതെ ഒഴിഞ്ഞുമാറുന്നതിനെ ഒരു തരളിത മനസ് മറ്റൊരു രീതിയിലാണ് സമീപിക്കുക. അതില്‍ വികാരമുണ്ടെന്ന് സമ്മതിച്ചാലേ പറ്റൂ. അത് ഒരാള്‍ക്ക് സ്വയം നിര്‍മ്മിക്കാനുള്ള മൂലധനമാണ്. ഇല്ലാതായിപ്പോയ ഭൂതകാലത്തെ എഴുത്തുകാരന്‍ തന്‍റേതായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നു. ഭാവനയിലെങ്കിലും ഭൂതകാലം തിരിച്ചു വരുന്നു. ഒരു ജീവിതം രണ്ടാമത് ജനിച്ചു വരുകയാണ്. മനുഷ്യന് മരിക്കാതിരിക്കാന്‍ ഇതാവശ്യമാണ്.
    ദേവാലയങ്ങളിലെത്തുമ്പോഴും മനുഷ്യന് ഒരു ഭൂതകാലത്തെ നിര്‍മ്മിക്കാനുള്ള ചുമതലയുണ്ട്. ഇന്നലെകളിലെ പാളിയ ജീവിതങ്ങളെക്കുറിച്ചുള്ള ആകുലതകളാണല്ലോ അവിടെ നിറയുക. 'സ്വച്ഛമായ ദുഃഖഭ്രമങ്ങളി'ലെ ഒരു ഭാഗം ഖസാക്കിലെ ഇടിഞ്ഞു പൊളിഞ്ഞ പള്ളികളെകുറിച്ചാണ്. അത് ഭൂതകാലത്തിന്‍റെ അടഞ്ഞ വായ കണ്ടെത്താനാണെന്ന് ആദ്യമേ തന്നെ സൂചിപ്പിക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയവ ആത്മബോധത്തിന്‍റെ ഇലച്ചാര്‍ത്തുകളാണ്. അവനവനിലെ പ്രകൃതിയുടെ പൂത്തുലയലുകള്‍. ആ ദേവാലയത്തില്‍ നിന്ന് ഒളിച്ചോടുകയാണെങ്കില്‍, അത് അവനവനില്‍ നിന്നുതന്നെയുള്ള ഒരു പുറപ്പാടാണ്. അത് പരിത്യാഗമാണ്. കാരണം ആത്മാവിന് അവലംബം വേണമെന്ന ചിന്തയാണല്ലോ അവിടെയെത്തിച്ചത്. ആ അവലംബം വേണ്ടെന്ന് തോന്നുകയോ അവിടെ നിന്ന് മറ്റേതെങ്കിലും കാരണത്താല്‍ പിന്തിരിയുകയോ ചെയ്യുമ്പോള്‍ ജീവിതം പരിത്യക്തമാവുകയാണ്. പരിത്യാഗം എന്ന് പറഞ്ഞത് ഉപേക്ഷിക്കലല്ല; മറ്റൊരു മണ്ഡലത്തിലേക്കുള്ള യാത്രയുടെ ആരംഭമാണ്.
    "കാലം ആയുസ്സിലൂടെ തെളിയാനുള്ള നിശ്ചല നിശ്ശബ്ദതകളിലാണ്. കാലം വിരഹത്തിന്‍റെ താഴ്വരകളിലെവിടെയോ പൂത്ത-ഒരു പുഷ്പമായിരുന്നു. ഗൗളിയും മഞ്ഞക്കിളിയും ചെന്ന് പുഷ്പത്തെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു."
    'ആത്മായനങ്ങളുടെ ഖസാക്കി'ലൂടെ ഞാന്‍ അന്വേഷിച്ചത് ഏതോ അന്തര്‍ലോകങ്ങളെയാണെന്ന് എനിക്ക് ബോധ്യമാക്കി തരുന്ന ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇവിടെ കാലമോ വിരഹമോ ഒന്നും നാം സ്ഥിരമായി പരിചയിച്ചതല്ല. മറ്റെന്തോ ആണ്. ഇപ്പോള്‍ ഇതിലെ ഒരു വാചകം കൂട്ടിനെത്തുകയാണ്: "ഗതകാലത്തില്‍ നിന്നുള്ള കാഴ്ചയുടെ ഗമനം ബാഹ്യവസ്തുക്കളിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നു." മാഞ്ഞുപോയ ഭൂതകാലത്തെ കാണുന്നത്. അല്ലെങ്കില്‍ കാണാന്‍ ശ്രമിക്കുന്നത് കണ്‍മുന്നിലുള്ള ഓരോ വസ്തുവിലുമാണ്. കാലം ഇഴുകിച്ചേര്‍ന്ന് ഒന്നാവുകയാണ്. ഇന്നില്‍ നിന്ന് ഇന്നലെകളിലേക്ക് നാം കിളിര്‍ത്ത് പൊന്തുന്നു. അതുപോലെ ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കും പൊട്ടിമുളയ്ക്കുന്നു.

സ്വകാര്യതയുടെ വിശുദ്ധശിശു
"ഏകാന്തതയുടെ രാത്രിപ്പക്ഷികള്‍ അറിവിന്‍റെ സംശയങ്ങളായി നിന്നു"   
ഓരോ വസ്തുവിനും ആത്മാവുണ്ടെന്ന് അറിയുകയാണെങ്കില്‍, നമ്മുടെ അസ്തിത്വം ഒരു നൈരന്തര്യത്തിലാണെന്ന് കാണാം. അതില്‍ നിന്ന് നമുക്ക് മാറി നില്‍ക്കാനാവില്ല. വസ്തുവിനും വാക്കിനും നമ്മുടെ അസ്തിത്വത്തിന്‍റെ ഇനിയും കണ്ടെത്തപ്പെടാത്ത ചില കണങ്ങള്‍ അനുഭവിപ്പിക്കാന്‍ കഴിയുന്നു. അതുകൊണ്ട് ഓരോ വാക്കും, അതായിതീരുന്നതിനു മുമ്പു തന്നെ വളരുന്നു. അതിന് വേറെ വേറെ ലോകങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാനാവുന്നില്ല. ദുഃഖം എന്ന് പറഞ്ഞാല്‍ എന്ത് ദുഃഖമാണ്? അതിന് തുടക്കമോ ഒടുക്കമോ ഒന്നുമില്ലല്ലോ. അത് വരുകയും പോവുകയും ചെയ്യുകയാണോ? അത് ഒരിടത്ത് പെട്ടെന്ന് മുളച്ച് പൊന്തി വാടിക്കരികയല്ലേ ചെയ്യുന്നത്. ഏത് അവസ്ഥയിലും, നമുക്ക് ഒരു വഴിപിരിയല്‍, പുനരുത്ഥാനം, പുതിയക്രമം സൃഷ്ടിക്കല്‍ സാധ്യമാണ്. മുന്‍ ഒരുക്കമില്ലാതെയാണ് ഓരോ മുകുളവും തലനീട്ടുന്നത്. ജീവിതം നിറയെ മുളമൊട്ടുകളാണ്. മുളമൊട്ടുകളെന്നാല്‍, പുതിയ സസ്യമായി വളരാനുള്ള നാമ്പ് എടുക്കുന്നതിനായി പ്രധാന തടിയില്‍ കാണാറുള്ള മൊട്ടുകളാണ്. അവിടെ നിന്ന് ഒരു മുകുളം ഉത്ഭവിക്കുന്നു. അത് ഒരു ശിഖരം പോലുമല്ല; നമ്മുടെ മരച്ചീനിയുടെ പ്രകൃതം തന്നെ. അത് ഒരു പൂര്‍ണ വളര്‍ച്ചയെത്തിയ സസ്യമാകുന്നതിനു മുമ്പുതന്നെ, അതിന്‍റെ ഭാവിയിലേക്കുള്ള സസ്യങ്ങള്‍ മുളച്ചുവരുന്നതിനായി മുളമൊട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. അത് ക്രമേണ പരിപാകമാകുന്നു. ആ ഭാഗം മുറിച്ചു നട്ടാല്‍ പുതിയ സസ്യം അവിടെ നിന്ന് മുളപൊട്ടി വലുതായി യഥാര്‍ത്ഥ്യമായിക്കൊള്ളും. ഇതുതന്നെയാണ് ഓരോ വികാരത്തിന്‍റെയും വരവും പോക്കുമായി മനുഷ്യജീവിതത്തില്‍  ക്രമീകരിച്ചിട്ടുള്ളത്. അത് ഏത് ഘട്ടത്തിലും മുളയെടുത്ത് മറ്റൊരു ശിഖരമായി മാറിക്കൊണ്ടിരിക്കും. ഏതിടത്തും മുളമൊട്ടുകള്‍ ഉണ്ട് എന്നതാണ് നമ്മുടെ ജീവിതത്തെ ഞമറശരമിേ സ്വാഭാവമുള്ള സസ്യമാക്കുന്നത്. പ്രത്യേകം വിത്ത് വേണ്ട. ജനിച്ചാല്‍ പിന്നെ എങ്ങോട്ടും വളരും. എവിടെ നിന്നും. ഇതാണ് ഞാന്‍ നവാദ്വൈതമായി വികസിപ്പിച്ച നിരാസ-നിര്‍മ്മാണ ദ്വന്ദത്തിന്‍റെ ഒരു വീക്ഷണം. അത് 'ആത്മായനങ്ങളുടെ ഖസാക്കി'ലെ 'മഹത്തായ അന്തര്‍ധാരകള്‍' എന്ന അദ്ധ്യായത്തില്‍ 34 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ മറ്റൊരു ധാരയായി പ്രത്യക്ഷപ്പെട്ടിരുന്നു എന്നതാണ് വസ്തുത. ഈ ഭാഗം നോക്കൂ: " ഏത് വ്യസനങ്ങളുടെ സന്ധ്യകളിലാണ് ആനന്ദത്തിന്‍റെ ഋതു മനുഷ്യനെ ആശ്വസിപ്പിക്കുന്നത്? നീണ്ട കാത്തിരിപ്പുകളുടെ യൗവ്വനങ്ങള്‍ താണ്ടി ആത്മാവ് തളരുന്നു." ഈ വാക്കുകള്‍ എനിക്ക് ജ്ഞാതമായ വഴികളില്‍ നിന്ന് വന്നതാണെന്ന് കരുതുന്നില്ല. വ്യസനങ്ങള്‍ എപ്പോഴും വരാമല്ലോ. അതിന് ഉദയവും അസ്തമയവുമുണ്ട്. സന്ധ്യകള്‍ക്ക് എന്തിനാണ് വ്യസനം? വ്യസനത്തിന്‍റെ സന്ധ്യയും സന്ധ്യയുടെ വ്യസനവും രണ്ടാണ്. ഇങ്ങനെ വാക്ക്  അതിന്‍റെ പുരാതനമായ തോടുപൊട്ടിച്ച് മറ്റൊന്നായി മാറുമ്പോഴാണല്ലോ നവാദ്വൈതം സംഭവിക്കുന്നത്. അതാകട്ടെ എപ്പോഴും സംഭവിച്ചുകൊണ്ടുമിരിക്കുന്നു. വ്യസനത്തിന്‍റെ സന്ധ്യകളില്‍ ആനന്ദമുണ്ടാകുമോ? ഉണ്ടാകുമെന്നാണ് അന്ന് എഴുതിയത്. അത് വ്യസനത്തിന്‍റെ മറ്റൊരു രാഗമാണ്. ദുഃഖിതമായ മനസ്, അതിന്‍റെ ചൂടില്‍ വീണു തകരാതിരിക്കാന്‍, വ്യസനത്തിന്‍റെ പ്രവാഹത്തിലമര്‍ന്ന് ഒരു ഗാനാത്മകത വീണ്ടെടുക്കുന്നു. അതാണ് 'വ്രണിതമായ മൂകത' എന്ന പ്രയോഗത്തിലെത്തിച്ചത്. കാത്തിരിപ്പുകളുടെ യൗവ്വനങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ കാത്തിരിക്കുന്നതിന്‍റെ മൂല്യം അറിയണം. അല്ലെങ്കില്‍ പിന്നെ എങ്ങനെ വാക്കുകളുടെയുള്ളിലെ അനന്തമായ രൂപങ്ങളും സാധ്യതകളും മനസിലാകും?
    മറ്റൊരു ചോദ്യം അവിടെ തന്നെ ഉയരുന്നുണ്ട്. അജ്ഞേയമായ കര്‍മ്മബന്ധങ്ങളില്‍ ലൗകികത എവിടെയാണെന്ന്? എന്താണ്, വാസ്തവത്തില്‍ ലൗകികത? ഇതാകെ നമ്മെ ശരിക്കും കബളിപ്പിക്കുന്ന ഒരേര്‍പ്പാടല്ലേ? പല ഘടനകളുള്ളതല്ലേ നമ്മുടെ യാഥാര്‍ത്ഥ്യം? ഒന്നിനും ആത്യന്തികവും സ്ഥിരവുമായ അര്‍ത്ഥപരതയില്ല. ഉപരിതലത്തില്‍ നിന്നുകൊണ്ട് നോക്കിയാല്‍ സമാധാനം കിട്ടും. രാത്രിയില്‍ ആകാശത്തിലേക്ക് നോക്കിയാല്‍ നക്ഷത്രജാലം കണ്ട് വിസ്മയിക്കാം. എന്നാല്‍ അത് അത്ര രസകരമായ കാഴ്ചയല്ലെന്ന് നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലവും, അവയുടെ ശരിയായ രൂപവും ഗ്രഹിച്ചാല്‍ ബോധ്യപ്പെടും. സൗന്ദര്യം ഇങ്ങനെയാണ്, ഒരിടവേളയില്‍, ഒരു ചിമിഴിലൂടെ നോക്കുമ്പോള്‍ താത്ക്കാലികമായി കാണപ്പെടുന്നതാണ്. ലൗകികത എന്ന് നാം വിശ്വസിച്ചു പോന്നതൊക്കെ വ്യാജവും അടിസ്ഥാനമില്ലാത്തതുമാണെന്ന് പറയേണ്ടിവരും. ഏതൊക്കെയോ ധാരകള്‍ വന്ന് കൂട്ടിമുട്ടുന്നിടത്താണ് നമ്മുടെ അസ്തിത്വമുള്ളത്. അതുകൊണ്ടു തന്നെ, ഉപാധികളുടെ അടിസ്ഥാനത്തില്‍ അസ്തിത്വത്തിന് ഒരു മൂല്യം ലഭിക്കുന്നു. ഇതാകട്ടെ മറ്റുള്ളവയുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. ഇവിടെ ഭാഷ ഉണ്ടാകുന്നത് കേവലയുക്തിയില്‍ നിന്നാണെങ്കില്‍ അതിന് യാഥാര്‍ത്ഥ്യത്തിന്‍റെ ഉപരിഘടനയെ മാത്രമേ കാണാനാകൂ. ഭാഷ അബോധത്തില്‍ നിന്നുതന്നെ വരുകയാണെങ്കില്‍ ആദിസരളത എന്ന ഗുണമുണ്ടാകും. കേവലയുക്തിയെ മറികടക്കുന്ന മറ്റൊരു തരംഗതാരള്യം ഉണ്ടായെന്നു വരാം. കഥാപാത്രങ്ങളാകട്ടെ, വസ്തുക്കളാകട്ടെ, അവയ്ക്ക് ചില ദൗത്യങ്ങളുണ്ട്. അതിന്‍റെ പേരില്‍ ലോകാവസരങ്ങളുടെ തുറസ്സുകള്‍ തേടുന്നതില്‍ അവയെ പ്രാപ്തരാക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. വിവിധ അനുഭവങ്ങള്‍ ഒരാളുടെ ജീവിതത്തിന്‍റെ വിവിധ ഇടങ്ങളിലായി ചിതറിവീഴുകയാണ്. ഓരോന്നിനും ഓരോ ഘടനയാണ്. ബാല്യത്തിലെ നേരറിവുകളെ റദ്ദ് ചെയ്തുകൊണ്ട് വാര്‍ദ്ധക്യത്തില്‍ നാം മറ്റൊരു പ്ലാനറ്റ് പോലെ വ്യത്യസ്തമാകുകയാണ്. അതുകൊണ്ട് നോവലിനും പ്രപഞ്ചത്തിന്‍റെ ആന്തരഘടനയുടെ സ്വഭാവം തന്നെയാണുള്ളത്. "കഥാപാത്രങ്ങളെല്ലാം കഥയുടെ ഹൃദയബിന്ദുവില്‍ നിന്ന് പ്രാര്‍ത്ഥനയുടെ സാരള്യത സൃഷ്ടിച്ചുകൊണ്ട് വിദൂരമായ പ്രകാശനക്ഷത്രങ്ങളിലേക്ക് പ്രസരിക്കുന്നു." ഈ ഭാഷ എന്‍റെ ജ്ഞാത ലോകത്തിന്‍റേതല്ല. അനന്തവും വിദൂരവുമായ അബോധത്തിന്‍റെ അലകളായികാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
    ജര്‍മ്മന്‍ ചിന്തകനായ വിറ്റ്ജന്‍സ്റ്റീന്‍ പറഞ്ഞു: ഠവല ഹശാശേെ ീള ാ്യ ഹമിഴൗമഴല ാലമിെ വേല ഹശാശേെ ീള ാ്യ ംീൃഹറ എന്ന്. എന്‍റെ ലോകത്തെ പരിമിതപ്പെടുത്തുന്നത് യുക്തിയായിരിക്കുന്നത് യുക്തിയുടെ ഇരുമ്പുമറകളെ വെട്ടിമുറിച്ചുകൊണ്ട് മുന്നേറണമെങ്കില്‍ ശിശുസഹജമായ നിഷ്കളങ്കത ആര്‍ജിക്കുന്നത് നല്ലതാണ്. കഴിയുമെങ്കില്‍. 'സ്വകാര്യതയുടെ വിശുദ്ധശിശു' എന്ന് 'മഹത്തായ അന്തര്‍ധാരകളുടെ ആദ്യപേജില്‍ തന്നെ എഴുതേണ്ടി വന്നത് ഈ നിഷ്കളങ്കത കൊണ്ടായിരിക്കുമോ? കാരണം എഴുത്തുകാരന് സ്വകാര്യതവേണം. അവര്‍ മറ്റുള്ളവരില്‍ നിന്ന്, വസ്തുക്കളില്‍ നിന്ന് അവരെ ശല്യം ചെയ്യാതെ നേടുന്നതാണ് സ്വകാര്യത. അതിന് ശൈശവഭാവമുണ്ട്. നിഷ്കളങ്കതയുടെ ഭാവമാണ് അതിന്‍റെ കാഴ്ചകളെ വിശുദ്ധമാക്കുന്നത്. കഥാപാത്രത്തിന് സ്വകാര്യതയുടെ വിശുദ്ധശിശുവിനെ സ്വന്തമാക്കാമെങ്കില്‍, അതെഴുതുന്നത് സാധ്യമാണ്. നോവല്‍ വായിക്കുന്ന വേളയില്‍, എന്‍റെ തന്നെ ജീവിതത്തിന്‍റ അബോധത്തെ ഉള്‍ക്കൊള്ളാന്‍, ആവാഹിക്കാന്‍ യാതൊരു പദ്ധതിയുമില്ലാതെ തുനിഞ്ഞ എനിക്കും സ്വകാര്യതയുടെ വിശുദ്ധശിശുവിനെ കൈവിടാനാവില്ല. 

അധോമുഖമായ പ്രമാണങ്ങള്‍
"കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി"
'അധോമുഖമായ പ്രമാണങ്ങള്‍' എന്ന അദ്ധ്യായത്തില്‍ വേദാന്തത്തിന്‍റെ ഒടുവില്‍ ലഭിച്ചേക്കാവുന്ന ഒരു തുല്യതയെ ഓര്‍മ്മിപ്പിക്കുന്ന ചില സൂചനകള്‍ കടന്നു വന്നു. ഭൗമമായ ജയപരാജയങ്ങള്‍ക്കും നന്മതിന്മകള്‍ക്കുമപ്പുറം മനുഷ്യന് വിശ്രാന്തിയുടെ ഒരിടമുണ്ടോ? അവിടെ വികാരമുണ്ടോ? മനുഷ്യന്‍ എന്ന ജീവി, ഓരോ വ്യക്തിയിലും, ശേഷിപ്പിക്കുന്നതെന്താണ്? ശരിക്കും വ്യക്തിപരമായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടോ? ഈ മഹാപ്രപഞ്ചത്തിന്‍റെ ശതഗുണീഭവിച്ച ഭാവങ്ങള്‍ക്കിടയില്‍ വ്യക്തി ഒരു വേറിട്ട യാഥാര്‍ത്ഥ്യമാണോ? കോടിക്കണക്കിനു മനുഷ്യര്‍ വേറിട്ട യാഥാര്‍ത്ഥ്യമായി നില നില്‍ക്കുകയാണെങ്കില്‍ അതിന്‍റെ പൊരുളെന്താണ്? അല്ലെങ്കില്‍ ആ പൊരുളുകള്‍ വളരെ ഉപരിതലത്തില്‍ സ്ഥലകാല ബന്ധിതമായി, താത്കാലികമായി കാണപ്പെടുന്നതാണോ? ഭൂമിയിലെ ഓരോ കണവും പലതായി വിഭജിക്കപ്പെടാന്‍ കാത്തുനില്‍ക്കുകയാണ്. ആ നിലയ്ക്ക് മനുഷ്യന്‍ എന്ന ഓരോ ജീവിയും വളരെ ഏക-വചനാത്മകമായി നില നില്‍ക്കുന്നുവെന്ന് പറയാനൊക്കുമോ? രാത്രിയില്‍ കാണുന്ന സ്വപ്നങ്ങളില്‍ നാം വേറെ ഏതോ മനുഷ്യജന്മമാണ്. ഉണരുമ്പോള്‍ ആ ഭീതിയൊന്നും ഇല്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം. നാം ജീവിക്കുന്നത് വേറെ ഏതോ ലോകമായി പരിണമിക്കുന്നു. എന്നാല്‍ അതിന്‍റെ വിവക്ഷകളും അര്‍ത്ഥങ്ങളും തീരുമാനിക്കുന്നത് നമുക്ക് ചുറ്റുമുള്ളവരാണ്. നാം ഓരോരുത്തരും ഈ പ്രപഞ്ചഘടനയില്‍ തീര്‍ത്തും വ്യത്യസ്തലോകമാണോ? അനുഭവത്തില്‍ നാം ഒറ്റയ്ക്കാണ്. അങ്ങനെയാണ് തോന്നുന്നത്. എങ്കില്‍ ഇത്രയും ഒറ്റപ്പെട്ട ലോകങ്ങള്‍ എന്തിനു ഉണ്ടാക്കപ്പെടുന്നു എന്ന് ചോദിക്കേണ്ടിവരും. വ്യക്തിത്വം ഒരു മഹായാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അത് ഈ പ്രപഞ്ചഘടനയ്ക്ക് പുറത്ത് മറ്റൊരു രീതിയും അര്‍ത്ഥവും നേടുന്നുവെന്ന് പറയേണ്ടിവരുമോ?
"അറിവിന്‍റെ വരവ് വ്യസനജനകമായ അതിഥേയത്വമായി പരിണമിക്കുന്നു. നടന്ന്, കാല്‍കുഴഞ്ഞ് കയറിവരുന്ന അറിവുകളില്‍ നിന്ന് പ്രകൃതിയുടെ ജൈവമന്ത്രമായ തൃഷ്ണചോര്‍ന്നുപോകുന്നു. അവിടയൊരു നരകമുണ്ടെങ്കില്‍ നിശ്ചയമായും നാം നമ്മുടെ കടലും നാവികന്‍റെ കുപ്പായവും ഉപേക്ഷിക്കുക."
    അറിവിനുവേണ്ടി നാം തപസ് ചെയ്യണമെന്ന ധ്വനിയാണ് ഇതില്‍ കടന്നുകൂടിയിരിക്കുന്നത്. അവിടെ യാദൃശ്ചികമായി നരകമുണ്ടാകാമെന്നാണ് പറയുന്നത്. എങ്ങനെ? അറിവിന്‍റെ ദുരുപയോഗമോ, അതില്‍ നിന്നുള്ള വ്യതിചലനമോ ആണ് നമ്മെ തകര്‍ക്കുന്നത്. ഏകാഗ്രതയിലൂടെ ഒരു യാത്ര ആവശ്യമായി വരും. അടുത്ത വരിയില്‍ ഇത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വചസ്സുകളിലും ശരീരങ്ങളിലും തങ്ങി നില്‍ക്കാത്ത തൃഷ്ണയുടെ പ്രവാഹം ഭൂമിയിലെത്തി മറയുകയാണ്. അങ്ങനെ അറിവ് തൃഷ്ണാനഷ്ടം വന്ന്, ഐഹികമായ ബലക്ഷയത്തിന്‍റെ വിഫലധാതുവായിത്തീരുന്നു.
    അധികമായി ഉണ്ടായതെല്ലാം മണ്ണില്‍ ലയിച്ചു ചേരുന്നു. തൃഷ്ണകള്‍ മണ്ണിലേക്ക് തന്നെ മടങ്ങണമല്ലോ. തൃഷ്ണകളില്‍ നിന്ന് അറിവുകള്‍ പറന്നുയരുന്നതിനെയാണ് ഇവിടെ വിവരിക്കുന്നത്. വളരെ പുരാതനമായ തൃഷ്ണകള്‍ മനുഷ്യനിലുണ്ട്. അതിനെ അതിശയിക്കുന്ന അറിവു പരക്കുന്നതോടെ, വ്യത്യസ്തതകള്‍ ഇല്ലാതാവുന്നു.
    'പ്രാണയാനങ്ങളുടെ സുരത സംഗീതം എന്ന അദ്ധ്യായത്തില്‍ ലൈംഗീകതയും അതീതഭാവനയും ഒത്തുപോകുകയാണ്. സസ്യങ്ങള്‍ നമ്മെ സാന്ത്വനിപ്പിക്കുകയാണെന്ന് എമേഴ്സണെ ഉദ്ധരിച്ച് എഴുതി. "പൗരാണികമായ ഏതോ വിഷാദമാണ് സസ്യസാന്ത്വനങ്ങളുടെ വചസ്സുകളില്‍ നിന്ന് പ്രവഹിക്കുന്നത്." സസ്യങ്ങള്‍ നമ്മോട് സംസാരിക്കുകയും ചെയ്യുകയാണത്രേ. നിശ്ശബ്ദതയില്‍ വേറൊരു ഭാഷ ഒളിഞ്ഞിരിക്കുന്നു. അതില്‍ വിഷാദം ലയിച്ചുചേര്‍ന്നിരിക്കുന്നു. നാം ഉപയോഗിച്ച് വലിച്ചെറിഞ്ഞ മനസുണ്ട്; അല്ല മനസുകള്‍. അതെവിടെയായിരിക്കും. അതിനെ തേടിപ്പോകുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നു. നാം സൃഷ്ടിച്ച ഇന്നലെകളില്‍ നമ്മളും ഉണ്ടായിരുന്നു. ഇന്നലെകളിലെ വ്യക്തിത്വം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അത് തിരിച്ചുപിടിക്കാനായാല്‍, അത് വീണ്ടും ജീവക്കാന്‍ ഉപകരിക്കുമോ? പുല്ലിനുപോലും മാതൃത്വമുണ്ട്. ഒരു ചെടി നമ്മെ ആശ്വസിപ്പിക്കുന്നുണ്ട്. കാറ്റില്‍ പല സാധനങ്ങളും ഒഴുകിവരുന്നു. ഒരു വാക്യം നോക്കൂ: ആരാമങ്ങളുടെ ചോലകളില്‍ നിന്ന് നിഷ്കാസിതനായ മനുഷ്യന്‍റെ പുരോപ്രയാണം നമ്മെ വ്യഥിതമായ സംയമനത്തിന്‍റെ ഹൃദയവികാരങ്ങളിലെത്തിക്കുന്നു."
ആരാമത്തിന്‍റെ ചോലകള്‍ നേരത്തേ പറഞ്ഞ സാന്ത്വനം തന്നെയാണ്. പൂക്കളും നമ്മെ മറക്കാന്‍ പഠിപ്പിക്കുന്നു. കോടിക്കണക്കിനു പ്രാണികളുടെ ആര്‍ത്തനാദമുയരുന്ന ഓരോ നിമിഷത്തിലും നാം അറിയാതെ പോകുന്നത് മഹാവിഷാദത്തിന്‍റെ പ്രപഞ്ചമാണ്. മനുഷ്യന്‍ നിഷ്കാസിതനായിരിക്കുകയാണ്, ഈ സാന്ത്വനത്തില്‍ നിന്ന്. നാം എത്ര നിയന്ത്രണമുള്ളവനാണെന്ന് നടിച്ചാലും, അതിനടിയില്‍ ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്.
"സരളതയുടെ രേതസ് ഭക്ഷിച്ചുകൊണ്ട് വളരുന്ന മനസ് വിശ്രാന്തിയാണ്. സ്വച്ഛതയ്ക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രകൃതിയുടെ ഇലത്തട്ടുകളില്‍ സ്നാനം ചെയ്യുമ്പോഴാണ് മനുഷ്യനാകാനും ഐഹികപൂര്‍ണയുടെ ജ്വരം സഫലമാകാനുമുള്ള ഉദ്യമങ്ങള്‍ കണ്ണുതുറക്കുന്നത്."
മനുഷ്യനില്‍ ശിലയായി ഉറച്ചുപോയ വികാരമുണ്ട്. അത് തൃഷ്ണയായി രൂപാന്തരപ്പെടാവുന്നതാണ്. ഒരു നിമിത്തമേ വേണ്ടൂ. പ്രകൃതി, സരളത എന്നീ വാക്കുകളിലൂടെയാണ് മനുഷ്യന്‍റെ ലൈംഗികതയുടെ നിഷ്കളങ്കതയില്‍ എത്താനാകൂ.
നീര്‍ച്ചോലകളിലൂടെ ഒഴുകിയിറങ്ങുന്ന ജലാസക്തികള്‍, നിശ്ശബ്ദതയുടെ വ്രണിത സുഖം, പുരാതനമായ മനസിന്‍റെ ഏതോ നക്ഷത്രം, വിസ്മൃതിയുടെ ജഡം നിറയെ വിഷാദത്തിന്‍റെ പ്രാണികള്‍... ഈ പ്രയോഗങ്ങള്‍ വാസ്തവത്തില്‍ എന്നെ പ്രബുദ്ധനാക്കുകയായിരുന്നു. ഇത് എങ്ങനെ എന്‍റെ തൂലികയിലൂടെ ഇറങ്ങിവന്നുവെന്ന് എനിക്കറിയില്ല. ഇതായിരിക്കാം എന്‍റെ മനസില്‍ നിന്ന്, ഞാനറിയാതെ പ്രവഹിച്ചത്. എന്‍റെ ജ്ഞാനമേഖലകളെ എനിക്കു കാണിച്ചു തരുന്നത് എന്‍റെ ഭാഷയായിരിക്കാം. ണവലി ക ംൃശലേ ീാലെവേശിഴ, ക ൃ്യേ ിീേ ീേ ൗിറലൃമെേിറ ശേ എന്ന് ബോര്‍ഹസ് (ആീൃഴലെ) പറഞ്ഞത് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വായിച്ചത്. വളരെ പ്രകോപനപരമായ, ആത്മനിന്ദാപരമായ മറ്റൊന്നുകൂടി ഞാന്‍ വായിച്ചു. അത് നിരൂപകനായ സ്റ്റീഫന്‍ ഫ്രൈയുടെ വാക്കുകളാണ്. ഘമിഴൗമഴല ശെ ാ്യ ംവീൃല,ാ്യ ാശൃലെേൈ, ാ്യ ംശളല എന്ന്.
"ഓര്‍മ്മകളുടെ വാതായനത്തിലെവിടെയോ ലോകത്തിന്‍റെ ശിരസ്സ് കത്തുന്നു. വിചാരങ്ങളുടെ പൂര്‍ണമായ തണുപ്പറിയുമ്പോള്‍ ഓര്‍മ്മത്തെറ്റുകളുടെ സാരള്യത പ്രകടമാകുന്നു."
    ഓര്‍മ്മകള്‍ നമ്മെ പുതുതായി ജീവന്‍വയ്പ്പിക്കും. ജഡലോകത്ത് അത് ആശ്വാസമാണ്. ലോകം ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് ഓര്‍മ്മകളാണ്. എല്ലാ വിരുദ്ധതകളും ഇല്ലാതാവുകയും, നമ്മുടെ വന്‍കരകള്‍ കണ്ടെത്തപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ അത് ഭാഷയായി.
    ഓര്‍മ്മകള്‍ ചില ലോകങ്ങളെ എരിച്ചു കളയുന്നു; പകരം ഓര്‍ക്കുന്നവന്‍റെ ജീവിതത്തെ എവിടേക്കോ ബന്ധിപ്പിക്കുന്നു. മൃതാവസ്ഥയില്‍ നിന്ന് മറ്റൊരു ജീവചക്രത്തിലേക്കുള്ള മാറ്റമാണിത്.


ഓര്‍മ്മകളുടെ ശാസ്ത്രം

"കൈത്തലത്തില്‍ നിന്ന്, വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരതസംഗീതമായിത്തീരുന്നു."
    'പ്രാണയാനങ്ങളുടെ സുരതസംഗീതം' വാസ്തവത്തില്‍ വായനക്കാരനായ എന്‍റെ അബോധത്തെയും അറിവിനെയും നിര്‍വ്വചിക്കുകയാണ് ചെയ്തത്. സ്വപ്നത്തെയും യാഥാര്‍ത്ഥ്യത്തെയും മറികടന്ന് പുതിയൊരു പ്ലാനറ്റ് കണ്ടെടുക്കകയാണ്. ഇതുനോക്കൂ: ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ അവരെ തഴുകി. പ്രാണയാത്രകളുടെ ശിഥില സ്മരണകളിലൂടെ എന്നോ വാര്‍ന്നുപോയ കിനാവിന്‍റെ കാമുകി, ക്ഷണനേരത്തേക്ക് തിരിച്ചെത്തുകയാണ്. പെണ്‍കൂട്ടിന്‍റെ ഉദരത്തില്‍ മണ്ണിന്‍റെ പച്ചലികള്‍ അമര്‍ത്തിത്തേച്ചതും ചുണ്ടിന്‍റെ തുമ്പികള്‍കൊണ്ട് അവളെ കൊത്തിവലിച്ചതും മുഖത്തിന്‍റെ മൊട്ടുകളില്‍ കല്ലിന്‍റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളില്‍ മുഖത്തിന്‍റെ ക്രോധം കൊണ്ട് ആശ്വാസം പകര്‍ന്നതും പ്രാണയാനങ്ങളിലൂടെ മടങ്ങിവരുന്നു."
'മനസിന്‍റെ കൂട്ടില്‍ നിന്ന് വ്യഥിത യാത്രകളുടെ മാന്‍പേട' ഓടിയിറങ്ങുന്നതായി തുടര്‍ന്നെഴുതിയത് ഒരു വിശദീകരണമാവുകയാണോ? മനുഷ്യന്‍റേത് എന്നും വ്യഥിതയാത്രകളായിരുന്നു. പഞ്ചഭൂതങ്ങള്‍കൊണ്ട് നിര്‍മ്മിതമായ ഈ ശരീരം, പഞ്ചഭൂതങ്ങള്‍ ഒന്നൊന്നായി പിരിയുന്നതോടെ ഇല്ലാതാവുന്നു. മനസ് സങ്കല്പിക്കുന്നു; അതിനു വഴങ്ങാത്ത ലോകവുമായുള്ള ഉരസലില്‍ മനുഷ്യനെന്താണ് ലഭിക്കുന്നത്?
    രതിയെയും പ്രാണയാത്രയെയും ചേര്‍ക്കുന്നത്, എന്‍റെ മനസിന്‍റെ വ്യാമോഹമായിരുന്നു. കസന്‍ദ് സാക്കിസിന്‍റെ കൃതിയില്‍, തന്‍റെ ലൈംഗിക കാമനകള്‍ പൂര്‍ത്തീകരിക്കപ്പെടാതെ അവശേഷിച്ചതിനാല്‍ ആത്മീയപാത തടസ്സപ്പെട്ടതായി എഴുതിയത് വായിച്ചിട്ടുണ്ട്. അദ്ദേഹം ആ കാമനകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ധ്യാനമാര്‍ഗത്തില്‍ നിന്ന് വിടുതല്‍ നേടുകയാണ്. എന്തിലും ധ്യാനിക്കുന്ന ബുദ്ധനുണ്ട്. സൂക്ഷിച്ചുനോക്കുകയേ വേണ്ടൂ. ഒരു തടാകത്തില്‍ ധ്യാനിക്കുന്ന ബുദ്ധനുണ്ട്. ഒരു വൃക്ഷത്തിലുണ്ട്. ഓരോ ശിഖരത്തിന്‍റെയും അഗ്രം ധ്യാനാത്മകമാണ്; ഒരിലയില്‍പ്പോലുമുണ്ട്. എന്നാല്‍ ഇതൊന്നും ആലോചിക്കാതെ അന്ന് ഞാനെഴുതിയത് ഇതാണ്: കാലവര്‍ഷത്തിന്‍റെ ധ്യാനനിമഗ്നമായ ശരീരവും കുട്ടികളുടെ ഇളകിമറിയുന്ന മനസ്സും പ്രാണയാനങ്ങളുടെ വിചിത്രനിമിഷങ്ങളാണ് തുറന്നിടുന്നത്.
    മഴ പെയ്യുമ്പോള്‍ കുട്ടികള്‍ കൂത്താടുന്നത് പ്രാണയാത്രയുടെ രതിയാണ്.
    ഓരോ വസ്തുവും, മരിക്കാനായി ഇറങ്ങി തിരിച്ച ആസക്തികളെ പുറത്തു കൊണ്ടുവരുന്നതായി എഴുതിയത് ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. കാരണം വസ്തു കേവലാവസ്ഥയിലിരിക്കുമ്പോള്‍ അതിന് ഉള്ളടക്കമില്ല. അത് മറ്റൊന്നായി മാറാന്‍ തയ്യാറെടുക്കുകയാണ്. ഓരോന്നും ചിറകുവച്ച് മറ്റൊന്നിന്‍റെ ആത്മാവിലേക്ക് കയറുന്നു. ഒരു ചിത്രശലഭം പറക്കുന്നത് നോക്കി അതിന്‍റെ ചിത്രം വരയ്ക്കുന്നു ചിത്രകാരനെ ഓര്‍ക്കുക. ആ ശലഭം എന്തിന്‍റെയാണ്? പ്രേമത്തിന്‍റെ, ദുരൂഹതയുടെ വിശ്വാസത്തിന്‍റെ, മരണത്തിന്‍റെ? എന്തുകൊണ്ട് പാടില്ല. ശലഭത്തിനു പ്രേമത്തെ മാത്രം പ്രതീകവത്ക്കരിക്കേണ്ടതിന്‍റെ ആവശ്യമെന്താണ്? അതിനു പറക്കുന്ന പ്രക്രിയയില്‍ വിശ്വാസത്തെയും മരണത്തെയും പുല്‍കാന്‍ സാധിക്കും. എന്നാല്‍ അതിനെ വരയ്ക്കുന്നയാള്‍ ഇതിലേതാണ് തിരഞ്ഞെടുക്കുക എന്നത് ഒരു വലിയ ചോദ്യമാണ്. ചിത്രകാരന്‍റെ ചിന്ത, താത്ത്വികത, ദര്‍ശനം, അറിവ് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് അതിന്‍റെ സാധ്യത. എന്നാല്‍ അവിടംകൊണ്ടു അവസാനിക്കുന്നില്ല. ചിത്രകാരന്‍ വരയ്ക്കുന്നത് മറ്റൊരു പാഠമായിരിക്കും. അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ശലഭത്തിന്‍റെ അദൃശ്യമായ മറ്റൊരവസ്ഥയാണ് അയാള്‍ കോറിയിടുന്നത്. അതിന്‍റെയര്‍ത്ഥം ആ ശലഭം, പ്രത്യക്ഷത്തിനപ്പുറം, ചിത്രകാരന്‍ കണ്ടറിഞ്ഞ മറ്റൊരു അവസ്ഥയെയും ഉള്‍ക്കൊണ്ടിരുന്നു എന്നതാണ്. എന്നാല്‍ ആ ശലഭത്തെ ഒരു ചിത്രകാരന്‍ മാത്രമല്ലല്ലോ കാണുന്നത്. പലരും കാണുന്നു, വരയ്ക്കുന്നു എന്ന് കരുതാവുന്നതാണ്. അതേ ശലഭം, പലരീതിയില്‍, പലവിതാനങ്ങളില്‍ പുനരവതരിക്കാന്‍ കാരണമെന്താണ്. ആ ശലഭം ഒന്നായിരുന്നില്ല. അത് അസംഖ്യമാണ്. നമ്മള്‍ പരാമര്‍ശിച്ച ശലഭം എവിടെയോ കേവല ഭാവത്തില്‍ നഷ്ടപ്പെടുകയും, മറ്റനേകം ശലഭങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നു. ഇത് ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ ഏറെക്കുറെ വിശദീകരിച്ചത് ഇങ്ങനെയാണ്: കൈത്തലത്തില്‍ നിന്ന്, വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരത സംഗീതമായിത്തീരുന്നു.
    ഒരു പ്രഭാതത്തെ കൈക്കുമ്പിളില്‍ വാരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍, അത് വിരലുകള്‍ക്കിടയിലൂടെ താഴേക്ക് ചോര്‍ന്നു വീണുകൊണ്ടിരുന്നു. ഒന്നും ഭദ്രമല്ല. ഓരോ നിമിഷവും ലോകത്തെ പുതുതാക്കുന്നു. ഓരോ സൂര്യനും പുതുതാണ്. ഓരോ സന്ധ്യയും ഉദിക്കുന്നതോടൊപ്പം അസ്തമിക്കുകയും ചെയ്യുന്നു. നഷ്ടപ്പെടുന്നതിനെ തേടിയിറങ്ങുന്നവരാകട്ടെ വിഷാദത്തിലേക്കും ഓര്‍മ്മയിലേക്കും വീഴുകയാണ്.
    ഒരു ശലഭത്തെപ്പോലെ നമ്മളെല്ലാം സൃഷ്ടിനടത്തുകയാണ്. ഒരു ശലഭം, സൂര്യോദയം, സന്ധ്യ അനേകം ചിത്രകാരന്മാര്‍ക്ക് വേണ്ടി പല രൂപങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ, ഓരോ മനുഷ്യനും അവനുവേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും പുതുലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
    ഈ രചനയില്‍ ഞാന്‍ കുറേക്കൂടി പവിത്രമായ ഏതോ അസ്തിത്വത്തിന്‍റെ ഓരം ചേര്‍ന്നു നടന്നു. എനിക്കെല്ലാം വ്യക്തമായി എന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ വ്യക്തമാകാത്തതിനെയാണ് ഞാന്‍  പിന്തുടര്‍ന്നത്. എല്ലാം മനസിലാക്കാന്‍ കഴിയുന്ന സ്ഫടികസമാനമായ സുതാര്യതയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെതന്നെ കുഴയ്ക്കുന്ന ആഴങ്ങളാണ് എന്നെ പ്രലോഭിപ്പിക്കുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങളും, ഓരോ നിമിഷവും ലോകം വഴിതെറ്റി, ആശയവൈരുദ്ധ്യം കൊണ്ട് തകരുകയാണെന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളും എന്‍റെ അതാര്യത വര്‍ദ്ധിപ്പിക്കുന്നു. കണ്ടതിനേക്കാള്‍ മറഞ്ഞിരിക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് ചിന്തിപ്പിക്കുന്നതാണ് വഴിത്തിരിവാകുന്നത്.
"കല്ലുകള്‍ വാകയിലകള്‍ പോലെ സ്നിഗ്ദ്ധമാകുന്നു. വന്‍ വൃക്ഷങ്ങള്‍ ഇളം തളിരുകളുടെ സ്വകാര്യതയിലേക്ക് ഇറ്റുവീഴുകയാണ്. മഞ്ഞുപോലെ പെയ്യുന്ന ഖസാക്കിന്‍റെ പ്രാണയാനങ്ങളില്‍ വിരഹത്തിന്‍റെ ആദ്യനാഗരികത ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. നിരാശ്രയമായ ഉന്മാദംപോലെ ഖസാക്കിലെ പ്രകൃതിയും സ്വച്ഛമായ വഴികളിലൂടെ സഞ്ചരിക്കുന്നു."
    വാക്കുകളുടെ നിയതമായ അര്‍ത്ഥവും അതിന്‍റെ പശ്ചാത്തലവും മാത്രം നോക്കിയാല്‍ എനിക്ക് ഇങ്ങനെ എഴുതാനൊക്കില്ല. ഇത് എന്‍റെ അതാര്യതയാണ്. എനിക്ക് തന്നെ അദൃശ്യമായ ആന്തരികത. അത് ഒരു ഭാഷയായി രൂപാന്തരപ്പെടുകയാണ്. ചിലപ്പോള്‍ ഭാഷ കുറയൊക്കെ അത് തെളിച്ചെടുക്കുകയാണ്.
    എഴുത്ത് എന്ന പ്രക്രിയയില്‍, നമ്മുടെ ഉപരിതലത്തിലുള്ള മനസിനപ്പുറം അന്തര്‍ലോകങ്ങളുടെ ഏതോ വിശേഷവും കടന്നുവരുന്നുണ്ട്. ഒരു നോവല്‍ വായനയോ വിമര്‍ശനമോ ഇതുപോലെ വ്യക്തിപരമാകണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കില്ല. ഇത് എന്നെ വശീകരിച്ചുകൊണ്ടുപോകുന്ന പ്രാപഞ്ചികമായ ഒരു വഴിയാണ്. അറിവില്ലാത്തവനില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നതുപോലെ. "ദിവ്യരൂപങ്ങളും അതിഭൗതികമായ രക്ഷസ്സുകളും തമ്മിലുള്ള സംവാദത്തെക്കുറിച്ച് സൂചിപ്പിച്ചത് ഇതിന്‍റെ ഭാഗമാണെന്ന് സമാധാനിക്കാം.
ണവലി ംല മൃല ിീേ ൗൃലെ, ംല മൃല മഹീില
എന്ന് ഗ്രഹാംഗ്രീന്‍ (ഏൃമവമാ ഏൃലലി) പറഞ്ഞത് ഈ പാരായണത്തിലൂടെ എത്തിച്ചേരുന്ന ഒരു സത്യമായിരിക്കില്ലേ?
 

ബോധ്യപ്പെടാത്തതെല്ലാം ഭാഷ കൊണ്ടുവരുന്നു
"ലോകത്തിന്‍റെ ചതുരങ്ങളില്‍ രാത്രിയുടെ ചിത്രമെഴുതി കാലം കഴിക്കുന്ന പ്രാണയാത്രകളെ ഓര്‍മ്മയില്‍ വീണ്ടെടുക്കുക"
    നാം കാണുന്ന ദൃശ്യങ്ങള്‍ എവിടെയോ അവസാനിക്കുന്നു. അതിനപ്പുറം? ആ ദൃശ്യങ്ങള്‍ നാം കാണുന്നത്, നമ്മുടെ സ്വകാര്യതയുമാണ്. എന്തുകൊണ്ട് അത് സ്വകാര്യമാവുന്നു? അവ നമുക്കുവേണ്ടിയുള്ള അവബോധമാണ്. അതിനുവെളിയിലുള്ളത്. നാമറിയാതിരിക്കുന്നത് നമ്മുടെ സ്വകാര്യതയ്ക്ക് വേണ്ടിതന്നെയാണ്. അതുകൊണ്ട് നാം എന്താണോ അനുഭവിക്കുന്നത്, അതിനു നമ്മെ സാന്ത്വനിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ശേഷിയുണ്ട്. ഓരോ അനുഭവവും ഏറെക്കുറെ സ്വകാര്യമാണ്. അത് വിഷമിപ്പിക്കുന്നതാവുമ്പോള്‍ പോലും അത് ഏകാത്മകമാണ്; മറ്റുള്ളവയില്‍ നിന്നുള്ളവേര്‍പെടുത്തലാണ്. അനുഭവം അതിന്‍റെയുള്ളില്‍ തന്നെ ഭദ്രമാണ്. കരയുന്ന കുട്ടി ആ കരച്ചിലില്‍ തന്നെ സുരക്ഷിതമാണ്. ആ കുട്ടി എന്തിന് തീയെക്കുറിച്ചും വെള്ളത്തെക്കുറിച്ചും ചിന്തിക്കണം? ഈ ചിന്ത ഇപ്പോള്‍ വ്യക്തമായതിനുകാരണം എന്‍റെ നവാദ്വൈത ദര്‍ശനമാണ്. എന്നാല്‍ 'ഇരുണ്ടപ്രവാസം' എന്ന അദ്ധ്യായത്തില്‍ ഒരു വാക്യമുണ്ട്: ദൃശ്യങ്ങളുടെ പ്രപഞ്ചാതിര്‍ത്തിയിലെവിടെയോ ഉള്ള സ്വകാര്യതകളുടെ ദിവ്യമൂശ ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നത് നാമറിയുന്നു. പുഷ്പങ്ങളിലേക്ക് ചിത്രശലഭങ്ങളെപ്പോലെ മനുഷ്യര്‍ ഭൗതിക ഖരാവസ്ഥകളുടെ തളിരുകളിലേക്ക് ആസക്തരാവുകയാണ്. പദാര്‍ത്ഥത്തില്‍ നിന്ന് കാലത്തിന്‍റെ വിത്ത് സംഭരിക്കുമ്പോള്‍ ഹൃദയത്തിന്‍റെ പരാഗണം ജീവിത കാമനയായിത്തന്നെ തുടരുന്നുണ്ട്." ഈ ഭാഷയില്‍ മനസ് മറ്റൊന്നിലേക്ക് ചാഞ്ഞതിന്‍റെ അടയാളമുണ്ട്. എന്നാല്‍ അത് എവിടേക്കാണെന്ന് അറിയില്ല. എനിക്ക് സൂക്ഷ്മമായി ഗ്രഹിക്കാന്‍ കഴിയാതിരുന്നത് ഭാഷ കൊണ്ടുവന്നു തരുകയായിരുന്നു. ഖരാവസ്ഥയ്ക്ക് തളിരുണ്ടെന്നും അവിടേക്ക് മനുഷ്യര്‍ ആര്‍ത്തലച്ച് എത്തുകയാണെന്നും എഴുതിയിരിക്കുന്നു. പദാര്‍ത്ഥങ്ങളില്‍ കാലം ഇറങ്ങിപ്പോയതിന്‍റെ അടയാളമുണ്ട്. ഏത് വസ്തുവിലൂടെയും കാലം കയറിയിറങ്ങിപ്പോകുകയാണ്. പദാര്‍ത്ഥത്തില്‍ കാലം ഒരു വിത്തിട്ടിരിക്കുമല്ലോ. എങ്ങനെ ഇത് തെളിയിക്കാനാകും? വര്‍ഷങ്ങളിലൂടെയുള്ള ജീവിതം അതിന്‍റെ തന്നെ ശാഠ്യങ്ങളും അന്ധവിശ്വാസങ്ങളും അവശേഷിപ്പിക്കുന്നുണ്ട്. പിന്നീട് അത് തിരുത്താനാകില്ല. ആ വിത്ത് പറിച്ചുകളയണമെങ്കില്‍, സ്വയം വിമര്‍ശനവും തിരിഞ്ഞുനോട്ടവും ആവശ്യമാണ്. കാലം നല്‍കിയ വിത്താണ് സ്നേഹം, അല്ലെങ്കില്‍ പശ്ചാത്താപം. അത് നാം ശരിയെന്ന നിലയില്‍ ഏറ്റെടുക്കുകയാണെങ്കിലോ? ഹൃദയത്തിന്‍റെ പരാഗണം ജീവിതകാമനയാകുന്നുവെന്ന്. ജീവിതകാമനയാകുന്നുവെന്ന്. ജീവിതകാമന ജീവിതത്തോടുള്ള പ്രീതിയാണ്. ഹൃദയത്തിന്‍റെ പരാഗണം മറ്റൊരു ഹൃദയത്തോടുള്ള ബന്ധമാണ്. അതായത്, ഒരാള്‍ തന്‍റെയടുത്തുള്ളവനെ എങ്ങനെ കാണുന്നുവെന്ന് തീരുമാനിക്കുന്നത് കാലത്തിന്‍റെ ഈടുവയ്പായി നാം എന്ത് ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ്.
    നമ്മളറിയാതെ നമ്മളില്‍ ഒരു ജൈവബിന്ദു കാലസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നുവെന്ന് അന്ന് ഞാനെഴുതി. മഹാസാരത്തെക്കുറിച്ചുള്ള ആലോചനകളായി അത് പരിണമിക്കുകയാണ്. ഒരു എഴുത്തുകാരന്‍റെ ഏതാണ്ട് തുടക്കത്തിലുള്ള രചനയില്‍തന്നെ, അവനെ ഭാവിയില്‍ പിടികൂടാനിടയുള്ള ദാര്‍ശനികവ്യഥകളും പ്രാപഞ്ചിക ചിന്തകളും ഭ്രൂണാവസ്ഥയില്‍ തന്നെ ഉള്‍ച്ചോര്‍ന്നിരുന്നു എന്ന് കാണുന്നത് രസാവഹമാണ്. എഴുതുമ്പോള്‍ ഉണര്‍ന്നിരിക്കുന്നത് എഴുത്തുകാരനല്ല; അവന്‍റെ ഏതോ അന്തര്‍ലോകമാണ്. "ലോകത്തിന്‍റെ കറുത്ത ചതുരങ്ങളില്‍ രാത്രിയുടെ ചിത്രമെഴുതി കാലം കഴിയുന്ന പ്രാണയാത്രകളെ ഓര്‍മ്മയില്‍ വീണ്ടെടുക്കുക. ദൈവം മനുഷ്യന്‍റെ പ്രാഥമിക ചിന്തകളില്‍പ്പോലും നൂല്‍പാകിയിരിക്കുന്നത് ഓര്‍ക്കുക." ഈ ഭാഷണമാണ് ഒരാളുടെ അന്തര്‍ലോകങ്ങളെ തൊട്ടുകാണിക്കുന്നത്.
    സാമ്പ്രദായിക നിരൂപണം എല്ലാറ്റിന്‍റെയും സുതാര്യതയ്ക്ക് വേണ്ടിയാണ് വാദിക്കുന്നത്. എഴുത്തുകാരന്‍റെ മനസിന്‍റെ മറഞ്ഞിരിക്കുന്ന ലോകങ്ങളെയെല്ലാം അത് തള്ളിക്കളയുന്നു. അതിനേക്കാള്‍ പ്രധാനമാണ് ഒരു കൃതി വായിക്കുന്നവന്‍ മനസില്‍ ഉണ്ടാകുന്ന ഭാവനകള്‍. ഇത് ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതല്ല. നിരൂപകന്‍ എന്ന നിലയില്‍ ഒരു വായനക്കാരന്‍ തന്‍റെ വ്യക്തിനിഷ്ഠ യാഥാര്‍ത്ഥ്യത്തെ ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.
    ദൈവികത രണ്ടുതരമുണ്ടെന്ന് പറയാന്‍ കഴിഞ്ഞത് എന്‍റെ ആദ്യകൃതിയുടെ മറ്റൊരു അനുഭവമേഖലയായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുകയാണ്. മനുഷ്യത്വപരമായ ദൈവികതയുമുണ്ട്. ഏതെങ്കിലുമൊക്കെ കുറവുകള്‍ ഉള്ളവരാണ് നാം. എന്നാല്‍ ആ കുറവുകള്‍ വേറൊരു തലോടലാണ്. കാരുണ്യവും സ്നേഹവുമാണ് മനുഷ്യത്വപരമായ ദൈവികതയിലേക്ക് നയിക്കുന്നത്. മനുഷ്യന്‍റെ കുറവ് ദൈവത്തിന്‍റെ പ്രിയതയല്ലെങ്കില്‍ മറ്റെന്താണ്? എല്ലാത്തരം സങ്കീര്‍ണതകളും യുക്തികളും അപഗ്രഥനങ്ങളും നരകമായിതീരുകയില്ലെന്ന് പറയാനൊക്കുമോ? ഈ ഭാഗം നോക്കുക: "വന്നിട്ടുണ്ട്. ശ്രവണേന്ദ്രിയങ്ങളുടെ കൂടാരങ്ങളില്‍ ആളറിയാതെ ആയുസ്സുകള്‍ പിന്നിട്ട മഹര്‍ഷിയുടെ മനസ്സ്. ആ ശരീരത്തിന്‍റെ ഋഷി രക്തചുംബനങ്ങളുടെ നിലവറകളിലൂടെ, വഴിയമ്പലങ്ങളില്‍ ചിതറിവീഴുന്ന ജ്വരവുമായി ഇതാ താണു പറക്കുന്നു. കാക്കകള്‍ ചത്തു കിടക്കുന്നു. ഏകാഗ്രതയുടെ ക്ഷേത്രങ്ങള്‍, പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന ദുഃഖത്തിന്‍റെ താഴ്വരകള്‍, കാറ്റിലുലയുന്ന ഭൂതസ്മരണകള്‍, ചോര ചിന്തിക്കൊണ്ട് തലകുത്തി മറിയുന്ന തൃഷ്ണകള്‍, ഇരയെ ചുണ്ടില്‍ കോര്‍ത്തുകൊണ്ട് ലോകത്തിനു മീതെ പറക്കുന്ന അന്തരംഗത്തിന്‍റെ ബുദ്ധന്‍... സംസാരത്തിന്‍റെ അനാഥമാകുന്ന തുരുത്തുകള്‍, പരാതികളില്‍ നിന്നൊഴിഞ്ഞ് ചിന്തകള്‍ക്ക് വെള്ളമൊഴിക്കുക, പകലുകള്‍ വീണുടയുമ്പോള്‍, വ്രണിതജ്വരങ്ങളുടെ ആവനാഴി ശൂന്യമാകുമ്പോള്‍, സ്നേഹവും ദുഃഖവും അനാഥത്വവും കൂടിക്കുഴഞ്ഞ് മഴ പെയ്യുന്നത് കാണാം."
ഈ പദാവലി ലാഭനഷ്ടങ്ങളുടെയും യുക്തിബോധത്തിന്‍റെയോ കള്ളിയില്‍ വീഴാത്തതാണ്. സമാന്തരമായ ഒരാന്തരികബോധത്തിന്‍റെ ലയം എവിടെയോ സംവേദനമാകുകയാണ്. ഒരു നിരൂപകന്‍റെ ഭാഷ ഇങ്ങനെയൊക്കെ ഭാവാര്‍ത്ഥപരവും ഗൂഢ സ്വഭാവമാര്‍ന്നതുമാകേണ്ടതുണ്ടോ? എന്നാല്‍ ഒരാള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഭാഷയിലല്ല എഴുതേണ്ടത്. ഭാഷ എഴുത്തുകാരനെ വശീകരിച്ചുകൊണ്ടുപോയി ഒരു യാഥാര്‍ത്ഥ്യമാക്കുകയാണ്. ബോധ്യപ്പെടാത്തതെല്ലാം ഭാഷ കൊണ്ടുവരുന്നു. അതുകൊണ്ട്  ഒരു ആരായലിനു ഭാഷയെ ആശ്രയിക്കേണ്ടിവരും. ചിന്തിക്കുന്നതെല്ലാം ഭാഷയിലുണ്ടാവും. എന്നാല്‍ അത് ചിന്തിക്കാത്തതിനെയും ഗര്‍ഭം ധരിക്കുന്നു. നമുക്ക് ചിലപ്പോള്‍ ഒരു തലത്തിലും ലഭിക്കാത്തതാവാം യാഥാര്‍ത്ഥ്യം. നമ്മള്‍ നിലനില്‍ക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്നതെല്ലാം ഭാഷയില്‍ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടായിരിക്കണം കവി ഫെര്‍നാന്‍ഡോ പെസ്സോവ (എലൃിമിറീ ജലീമൈ) ഇങ്ങനെ പറഞ്ഞത്: ണല മൃല ശി ൃലമഹശ്യേ ംവമേ റീലിീെേ ലഃശെേ.


"ആദിമ ദര്‍ശനങ്ങളിലേക്ക് സൗഹൃദത്തിന്‍റെ ഒരായിരം ചിറകുകളുമായി ഒരു കിളി പറന്നുവന്നിരിക്കുന്നു"
ചിന്തകളുടെ ഉടലില്‍ നിന്ന് മനസിനെ മോചിപ്പിക്കൂ എന്ന് എഴുതിയത്. 'അനാഥത്വത്തിന്‍റെ മര്‍മ്മരങ്ങള്‍' എന്ന അദ്ധ്യായത്തിലാണ്. ചിന്തകള്‍ അങ്ങനെ സഞ്ചരിക്കുകയാണ്. അവ അവയുടേതായ ലോകം സൃഷ്ടിക്കുകയാണ്. അത് കുറേക്കഴിയുമ്പോള്‍ എവിടെയോ വഴി പിരിഞ്ഞുപോകും. അത് ഏത് ഉടലില്‍നിന്നാണോ ഉയര്‍ന്നു വന്നത് എന്നത് പ്രസക്തമല്ല. ഉടല്‍ എന്നും നശിക്കാനുള്ളതാണ്. മനസ് മോചിപ്പിക്കപ്പെടുകയാണ്; പണ്ട് പൈറോ പറഞ്ഞതുപോലെ, എല്ലാ ദുഃഖങ്ങളില്‍ നിന്നുമുള്ള മോചനമാണത്. ഏത് ചിന്തയാണെങ്കില്‍ ഒരു നാള്‍ അത് മനസിനു ഭാരമോ ദുഃഖമോ ആകാം. അവസാനം മനസ് എല്ലാ വേവലാതികളില്‍ നിന്നുമുള്ള പറിച്ചു നടല്‍ ആഗ്രഹിക്കുന്നു. മനസില്‍ എല്ലാം കെട്ടടങ്ങുമ്പോഴാണ് അതിന്‍റെ യഥാര്‍ത്ഥ രുചി വെളിപ്പെടുന്നതെന്ന് വേദാന്തികള്‍ പറയും. ഇവിടെ അതല്ല സൂചിതമാവുന്നത്. മനസ് ഓരോ നിമിഷവും അതിന്‍റെ നാശം കൊതിക്കുകയും തൊട്ടടുത്ത ആ നിമിഷം ആ ചാമ്പലില്‍ നിന്ന് മറ്റൊന്നായി ഉയര്‍ന്നുവരുകയും ചെയ്യുന്നു. മനസിന് ആശയമില്ലാതെ സംഘര്‍ഷത്തിലേര്‍പ്പെടാന്‍ കഴിയുമോ? എങ്കില്‍ അത് പുതിയൊരു വേദാന്തമാണ്.
"വരുക, ശബ്ദങ്ങളുടെ കടലുകളില്‍ നിന്ന് ചെത്തിപ്പൂക്കളുടെ ഭവനങ്ങളിലേക്ക് തിരിച്ചുവരുക. അനാഥചുറ്റുപാടുകളുടെ ഭൂതകാലത്തില്‍ നിന്ന് വാര്‍ന്നുപൊയ്ക്കൊണ്ടിരിക്കുന്ന ദുഃഖം ഖസാക്കിന്‍റെ നിരതദ്രവ്യങ്ങളില്‍ പരക്കുന്നു."
    എല്ലാ വിഷമങ്ങളും ഇല്ലാതാകുമെന്നത് ഭാവനയായിരിക്കാം. അങ്ങനെയൊരവസ്ഥ സാങ്കല്പികമായെങ്കിലും നേടുകയാണെങ്കില്‍ തന്നെ, അപ്പോഴും പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് നവാദ്വൈതം പറയുന്നത്. അപ്പോഴും ആശയങ്ങളും വാക്കുകളും പുതിയ അര്‍ത്ഥങ്ങളിലേക്ക് അവയുടെ നിര്‍മ്മിതികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതിന് അന്ത്യമില്ല. അത് ആശയവും സങ്കല്പവുമായി വിപുലപ്പെടും. മൃതാവസ്ഥയിലും അത് പലതരം അര്‍ത്ഥങ്ങളായി ചിതറുന്നു.
    ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍, അയാള്‍ പലര്‍ക്കും പലതായി മാറുകയാണല്ലോ. ഒരാളല്ല മരിക്കുന്നത്, പലരാണ്. ഓരോരുത്തരുടെയും ആശയപരമായ മരണമാണത്. മരണംപോലും കേവല സ്വഭാവമുള്ളതാണ്. ജനിയുടെ മരണമോ? പകലിന്‍റെ, രാത്രിയുടെ മരണമോ? പ്രത്യക്ഷതയുടെ, പ്രകടനാത്മകതയുടെ മരണമോ? വൈകാരികതയുടെ, അറിവിന്‍റെ മരണമോ? ഏത് രീതിയിലും മരണമുണ്ടല്ലോ. എന്നാല്‍ അപ്പോള്‍ തന്നെ ജനിയുമുണ്ട്. അഭാവത്തിന്‍റെ പിറവി, മറവിയുടെ പിറവി, അദൃശ്യതയുടെ പിറവി, അനാത്മീയതയുടെ പിറവി...
    "ലൗകികമായ എല്ലാ ധാരണകളില്‍ നിന്നും ആത്മാവിന്‍റെ ഉച്ചാരണങ്ങളെ മോചിപ്പിച്ചുകൊണ്ട് ഏകാന്തദുഃഖങ്ങളുടെ ശരീരത്തെ ആവിഷ്കരിക്കണ"മെന്ന ആഹ്വാനത്തോടെയാണ് അനാഥത്വത്തിന്‍റെ മര്‍മ്മരങ്ങള്‍ അവസാനിക്കുന്നത്. ആത്മാവിന്‍റെ ഉച്ചാരണങ്ങള്‍,  അവധൂതനെപ്പോലെ അലയുന്ന ചുറ്റുപാടില്‍ അനാഥത്വത്തിന് സൗന്ദര്യം കൈവരുകയാണ്.
    എല്ലാ മനുഷ്യരെയും പലതരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഭരിക്കുന്നുണ്ട്. ഒരു സുഹൃത്തിനെപ്പറ്റി അഭിപ്രായ രൂപീകരണം നടത്തുന്നതില്‍പ്പോലും അന്ധവിശ്വാസം കടന്നുവരാം. 'വിശ്വാസങ്ങളുടെ കര്‍മ്മം' എന്ന അദ്ധ്യായം മണ്ണില്‍ ആഴ്ന്നിറങ്ങിപ്പോയ സ്മൃതിയെക്കുറിച്ചാണ്. എന്‍റെ ജീവിതം വിശ്വാസവും അതിന്‍റെ തന്നെ നിഷേധവുമായിരുന്നു. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കും. കാരണം ഒന്നും എന്‍റെ നിയന്ത്രണത്തിലല്ലല്ലോ. ഞാന്‍ എപ്പോള്‍ ദേഷ്യപ്പെടുമെന്നോ നാളെ ആരുമായി സ്നേഹബന്ധത്തില്‍ എത്തുമെന്നോ എനിക്കറിയില്ല. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ചിലതില്‍ നിന്നെല്ലാം ഒഴിയാന്‍ കഴിഞ്ഞേക്കും. പക്ഷേ, അതിലേറെയാണ് അനിയന്ത്രിതമായ കീഴടങ്ങല്‍. വിശ്വാസം ഒരു കര്‍മ്മമാണ്.
    "പ്രവര്‍ത്തനങ്ങളുടെ ജലംകൊണ്ട് അവര്‍ ദുഃഖപരിസരങ്ങളില്‍ ആത്മാവിന്‍റെ സസ്യങ്ങളെ വളര്‍ത്തുന്നു. അതിലൂടെ മുക്തിയുടെ പുതിയ തമസ്സുകള്‍ നിര്‍മ്മിക്കുന്നു." മോചനവും തമസുതന്നെയെന്ന വിഷാദാത്മകമായ നിഗമനം എവിടെനിന്നു വന്നു.
    ഏകാഗ്രതയും ഭഗ്നമാണ്. ഒരിടമാണ് അത് ചുരുങ്ങിയാല്‍ തന്നെ, അവിടെ ആശയങ്ങള്‍ സ്തംഭിച്ചുനില്‍ക്കുമോ? പൊരുളുകള്‍ ഒന്നൊന്നായി കടന്നുചെന്നപ്പോള്‍ മിഥ്യയില്‍ ചെന്നുമുട്ടിയെന്ന് 'വൃക്ഷാഗ്രങ്ങള്‍' എന്ന അദ്ധ്യായത്തിലെഴുതിയത് ഓര്‍ക്കുകയാണ്. തൃഷ്ണയില്‍ ശാന്തതയുണ്ട്. ശാന്തതയില്‍ തൃഷ്ണയുണ്ട്. ഏകാഗ്രതയില്‍ കിനാവുകളുണ്ട്. വര്‍ത്തമാനം പരിത്യക്തതകള്‍ നിറഞ്ഞതാണ്. ദൈവം അഭയാര്‍ത്ഥിയാണ് തുടങ്ങിയ ആലോചനകള്‍ വന്നിരിക്കുന്നു. "ഏത് നിരര്‍ത്ഥകതയാണ് മുറിവേറ്റ മനസിന്‍റെ അത്യാഹിതത്തിലേക്ക് പ്രാവായി കടന്നുവരാത്തത്? അറിവുകള്‍ക്കെല്ലാമപ്പുറത്ത്, വ്യഗ്രതകളുടെ തണലില്‍ നുരഞ്ഞു കിടക്കുന്ന അര്‍ത്ഥശൂന്യതകളെല്ലാം പൊള്ളുന്ന ആശങ്കകളുടെ ആലയങ്ങളായി മാറുകയാണ്."
    എല്ലാ ചിന്തക്കുഴപ്പങ്ങളും അവസാനം ഒരിടത്ത് എത്തിച്ചേരുന്നു. എല്ലാ സാരങ്ങളും ഒടുവില്‍ എത്തിച്ചേരുന്നതും അവിടെ തന്നെ - മിഥ്യയില്‍. ഈ മിഥ്യയും ദൈവികതയുടെ അസംസ്കൃത വസ്തുവാകുകയാണ്. അറിവ് ഏറുന്തോറും അനാഥത്വവും ഏറുന്നു. എല്ലാറ്റിനെയും ഒരേ നിരപ്പാല്‍ കാണാനായി ദൈവത്തിന്‍റെ കണ്ണുകള്‍ തേടുന്നത്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അനിവാര്യമാണ്. 'പ്രസാദത്തിന്‍റെ പാദങ്ങള്‍' എന്ന അദ്ധ്യായത്തിലെ വാക്യങ്ങള്‍: സ്വന്തം ഉടലില്‍ സ്പര്‍ശിച്ചു നോക്കിയാല്‍ ലോകത്തിന്‍റെ സ്പന്ദനമറിയാം. ആത്മാവിന്‍റെ ഉടലില്‍ സ്പര്‍ശിച്ചാല്‍ പ്രപഞ്ചസത്തയുടെ അനുരണനങ്ങളറിയാം". ഇതല്ലേ ആത്മായനങ്ങളുടെ ഖസാക്ക്' മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം?
ആസക്തിയും വിഷാദാത്മകമാണ്. പ്രസാദവും അനാഥത്വവും കൈകോര്‍ത്തുവരുകയാണ്. ആത്മാവിന്‍റെ പ്രിയപ്പെട്ട അംബരമെവിടെയെന്ന് ഈ കൃതിയില്‍ തിരക്കുന്നുണ്ട്. അത് ജമന്തിപ്പൂക്കളില്‍, ഗന്ധത്തില്‍, നിലാവില്‍, ഓര്‍മ്മകളില്‍ ആകെ വ്യാപിച്ചിരിക്കുന്നു.
ആത്മായനങ്ങളുടെ ഖസാക്കിലെ വിഷാദാത്മകത വേറൊന്നായി മാറുന്നതുപോലെ തോന്നുന്നു. ഈ ഭാഗം നോക്കുക: കൗതുകങ്ങളുടെ കഴുക്കോലുകള്‍, പ്രജ്ഞയുടെ ദ്രവിച്ച പെട്ടികള്‍, മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഹൃദയത്തിന്‍റെ ചുമരുകള്‍, വിഷാദത്തിന്‍റെ ഗോതമ്പുമണികള്‍, ഓര്‍മ്മകളുടെ ഉണങ്ങിയ ശിഖരങ്ങള്‍, മൗനത്തിന്‍റെ കുതിര്‍ന്ന വാതിലുകള്‍, ഏകാന്തതയുടെ അലോസരമുണര്‍ത്തുന്ന പാട്ട്, നിസ്സഹായതയുടെ വേദനപകരുന്ന പുഷ്പം, അനാഥത്വത്തിന്‍റെ നോവു പടര്‍ത്തുന്ന സസ്യങ്ങള്‍, ഉത്കണ്ഠയുടെ കരച്ചിലുണര്‍ത്തുന്ന കാറ്റ്, കാലത്തിന്‍റെ പ്രപഞ്ചം കാണിച്ചുതരുന്ന സ്ഥലപരത." ഇത് യുക്തിയുടെ ലോകമല്ല, ഇന്ദ്രിയാത്മകവും മതനിരപേക്ഷവുമായ ചിന്തകളുടെ ആകെത്തുകയാണ്.
"സംഭവങ്ങളും നിശ്ശബ്ദതകളും വാക്കുകളും പ്രവൃത്തികളും അന്യോന്യം വേഷം മാറി കളിക്കുന്ന ആത്മഭൂമി'യെന്ന് ഞാന്‍ വിളിച്ചത് മാനസികമായ ഒറ്റപ്പെട്ട വിചിത്രമായ ഒരവസ്ഥയെയാകുമോ? ഭൂതാവിഷ്ടമായ തലത്തില്‍ ഒരു വിമര്‍ശകന്‍റെ ഭാഷ മാറുകയാണെങ്കില്‍, അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത് നോവലോ കവിതയോ ആകട്ടെ. അത് തിരോഭവിക്കുക തന്നെചെയ്യും.
    'അറിവിനുള്ളിലെ ദേവന്‍' എന്ന അദ്ധ്യായത്തില്‍, ഈ ഉള്‍ഭ്രാന്തി സീമാതീതമാകുന്നു." ആത്മസംഘര്‍ഷങ്ങളുടെ പൊട്ടിയൊലിക്കുന്ന പകലുകളും രാത്രികളും അലറിക്കൊണ്ട് ലോകത്തിന്‍റെ ശരീരത്തിലേക്ക് ചാടിവീഴുകയാണ്."
    നന്മതിന്മകള്‍ മാഞ്ഞുപോകുന്നതായി മനസ് അറിയുന്ന ഒരു നിമിഷമുണ്ട്. നന്മതിന്മകള്‍ക്കപ്പുറത്ത് ഉണ്ടാകുന്ന വേദനയ്ക്ക് അനൈഹികമായ ഒരു നിലനില്പുണ്ടാകും. ലോകം തിരോഭവിക്കുന്ന ബിന്ദുവാണത്.
    അറിവിലൂടെ മുക്തിയിലേക്കെത്തുന്ന സാത്വികതയുടെ കൃഷ്ണപഞ്ചമികള്‍ തിന്മയില്‍പ്പോലുമുണ്ടെന്ന് ഞാനെഴുതിയപ്പോള്‍, വൈരാഗിയായ ഒരുവന്‍റെ ശാന്തത നേടിയിരുന്നോ?
    "വാക്കുകള്‍ തോടുപൊട്ടിച്ച് കടന്നു വരുന്നു. വാക്കുകള്‍ക്കും മാന്ത്രികതയുണ്ട്. മൗനങ്ങള്‍ ശരീരങ്ങള്‍ക്കപ്പുറത്തുള്ള കാലത്തിലേക്ക് പെറ്റുവീഴുന്നു." സപ്തസ്വരങ്ങളുടെ വിഷാദം എന്ന അവസാനത്തെ അദ്ധ്യായത്തിലെ വാക്യമാണിത്. വാക്കുകള്‍ നമ്മെ എവിടെയൊക്കെയോ എത്തിക്കുന്നു. അറിവ് സപ്തസ്വരങ്ങളുടെയും വിഷാദമായതായി അനുഭവിക്കുകയാണ്. ലോകം കൈ വിരലുകള്‍ക്കിടയിലൂടെ താഴേക്ക് വീഴുന്നപോലെ. കുപ്പുപറ്റിയ വേരുകളുള്ള ഒരു മാവിനെ നോവലില്‍ കാണുന്നു. നോവല്‍ തീരാറാവുമ്പോള്‍ ഗ്രാമീണര്‍ വസൂരിക്കലകളുള്ളവരായി മാറുന്നു. ഇതില്‍ നിന്ന് ഞാന്‍ വായിച്ചത്, ആ മാവും മനുഷ്യരും ഒന്നുപോലെയാണെന്നും അതില്‍ ഒരു ദൈവികത സംവാദയോഗ്യമാകുന്നുവെന്നുമാണ്. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന പണികള്‍ പ്രാചീനതയുടെ ഉടുക്കിനുസമാനമാണെന്ന് എനിക്ക് എഴുതേണ്ടി വന്നത് ഈ സംവാദാത്മകത കൊണ്ടാകാം. 
    

ആകാശം എല്ലാവരെയും
സ്നാനപ്പെടുത്തുന്നു
"സഹനങ്ങള്‍ ദൈവത്തിന്‍റെ ജലാശയം സൃഷ്ടക്കാം"
ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി. എന്‍റെ ചിന്തകള്‍ എന്ന് പറയുന്നതെന്താണ്? അത് ഞാന്‍ തന്നെയാണോ? എന്നിലെ എന്നെ സ്ഥിരമായി നിലനിര്‍ത്തുന്നതെന്താണ്? ഇതെല്ലാം ഒരു വാക്യത്തിലോ ഖണ്ഡികയിലോ പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്.
എനിക്ക് സായംസന്ധ്യകളെ നോക്കാന്‍ കഴിയും. ഒ.വി. വിജയന്‍ സായാഹ്നയാത്രകളുടെ അച്ഛാ എന്ന് വിളിക്കുന്നുണ്ട്. സായാഹ്ന യാത്രകള്‍ ഒരു വിടുതലാണ്. അവനവനില്‍ നിന്നുള്ള യാത്രകള്‍ അവിടെയുണ്ട്. എന്നാല്‍ അതിനെക്കുറിച്ചെഴുതിയപ്പോള്‍ ഞാന്‍ എന്‍റെ സായാഹ്നദര്‍ശനങ്ങളും യാത്രകളും തേടിപ്പിടിച്ചു. ഏതൊരാള്‍ക്കും ദര്‍ശനങ്ങളുണ്ട്. പക്ഷേ അത് പുറത്തുവരണമെന്നില്ല. ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു. പക്ഷേ അതിന്‍റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ ഭാഷവേണം. ഭാഷയില്ലാത്തവര്‍, വികാരത്തിന്‍റെ ആഘാതത്തില്‍ വീണുപോയേക്കാം.
ഭാഷയുണ്ടെങ്കില്‍ നമുക്ക് മറ്റൊരു രീതിയില്‍ ജീവിക്കാം. കവിക്കായാലും വിമര്‍ശകനായാലും അനുഭൂതിയെ പുനഃസൃഷ്ടിക്കാന്‍ ഭാഷവേണം. ഭാഷയുള്ളതുകൊണ്ടാണ് കവി നില്‍നില്‍ക്കുന്നത്. അസ്തമയത്തെ ഭാഷകൊണ്ടാണ് ഞാന്‍ അളന്നത്. എന്‍റെ അനുഭവം എന്‍റെ ഭാഷയാണ്. ഭാഷ നമ്മുടെ വിദൂരഗേഹമാണ്. അവിടേക്കെത്താന്‍ നാം യത്നിക്കണം. അതിനാണ് എഴുതുന്നത്. എല്ലായ്പ്പോഴും ഒരു തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലെന്നപോലെ കൃത്യമായി പറ്റിച്ചേര്‍ന്നിരിക്കാന്‍ വാക്കുകള്‍ക്ക് കഴിയണമെന്നില്ല. വാക്കുകളുടെ ചക്രങ്ങള്‍ പറ്റിച്ചേരേണ്ടത് അനുഭവം എന്ന പാളത്തിലാണ്. ഇതില്‍ കൃത്യത പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ എഴുതുന്നത് പാളം തെറ്റും.
എന്‍റെ ഭാഷകൊണ്ട് ഞാന്‍ എന്നെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍മ്മിച്ചെടുത്തു. എന്‍റെ ഭാഷ എന്നേക്കാള്‍ പ്രബുദ്ധമാണെന്ന വസ്തുതയുണ്ട്. അത് എന്നെക്കാള്‍ പുരാതനവും സംസ്കൃതവും നവീനവുമാണ്. അതിന്‍റെ ധ്വനികളും അലകളും പൂര്‍ണമായി ഗ്രഹിക്കാനും പ്രയാസമാണ്. എങ്കിലും ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ എഴുതി: "ഭോഗാലസ്യത്തില്‍, ഓര്‍മ്മകളുടെ മഞ്ഞില്‍, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്‍റെ വിലോലമായ തന്ത്രികളുണര്‍ത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങള്‍ക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്‍റെ ദേവനിലേക്ക് അഭയാര്‍ത്ഥിയായി നീങ്ങുന്ന ഖസാക്കിന്‍റെ പ്രാര്‍ത്ഥന സുരതത്തിന്‍റെ പ്രവര്‍ത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്‍റെ ക്ഷേത്രങ്ങള്‍ കൊണ്ട് മര്‍ത്ത്യനെ നവീകരിക്കുന്നു." ഈ ഭാഷ എന്‍റെ സര്‍വകലാശാല പഠനത്തിന്‍റെ സംഭാവനയല്ല; ആന്തരികതയുടെ സ്വഭാവത്തില്‍ നിന്നുണ്ടായതാണ്. ഒരു സ്കൂളിലും ഉള്‍പ്പെടാത്ത ഈ ഭാഷ പ്രത്യേക അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ടോ എന്ന് അറിയില്ല. അല്ലെങ്കില്‍തന്നെ, അര്‍ത്ഥം എന്താണ്? അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ അതുമാത്രം എഴുതിയാല്‍ മതിയായിരുന്നല്ലോ. ഏതോ കാലത്തിന്‍റെ അറിയാത്ത ഇടനാഴിയില്‍വച്ച് ഞാന്‍ എന്നെ അറിയുന്നതിന്‍റെ ഭാഷാപരമായ വീണ്ടെടുപ്പും അറിവുമാണ് ഇവിടെ തെളിയുന്നത്. ഇനി വ്യാഖ്യാനമെല്ലാം ഭാഷകൊണ്ടുമാത്രമേ സാധിക്കൂ എന്ന് അറിയണം. പക്ഷേ ഈ ഭാഷ എന്‍റെ വൈയക്തികമായ ഒരു ആന്തരലാവണ്യത്തിന്‍റെ സൃഷ്ടിയാണ്. എന്‍റെ അറിവുകളെ സൗന്ദര്യാത്മകമാക്കുന്നത് ഈ ഭാഷയാണ്. അതുകൊണ്ട് ഭാഷയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അസ്തിത്വത്തിന്‍റെ പ്രധാനഗുണം അത് പൂര്‍ണമായി ഒരിക്കലും അനാവൃതമാകുന്നില്ല എന്നതാണ്. അതിനെ അല്പാല്പമായി കണ്ടെത്താനാണ് എഴുതുന്നത്. നോവലിസ്റ്റ് മാത്രമല്ല, വിമര്‍ശനകനും ആ വഴിക്ക് നീങ്ങേണ്ട സന്ദര്‍ഭമുണ്ട്. ആത്മായനങ്ങളുടെ ഖസാക്ക് അതിന്‍റെ പാതയാണ് ചൂണ്ടിക്കാണിച്ചുതരുന്നത്.
ഒരുഭാഗം എടുത്തെഴുതുകയാണ്: അറിവിന്‍റെ ഏത് മുനയിലാണ് ലോകം തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവന്‍ വിരല്‍ത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നപോലെ. വിരലുകള്‍ അടര്‍ന്നുലഞ്ഞ് താഴെ വീഴുന്നതുപോലെ.
ഇത് എന്‍റെ ഭാഗമാണ്. എന്‍റെ ജീവിതത്തിന്‍റെ അജ്ഞാതത്വത്തെ പിന്തുടര്‍ന്നു ചെല്ലുന്ന ഭാഷാപരമായ യാത്ര.