Wednesday, August 18, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/നവമാധ്യമ മരീചിക/metrovartha , aug 17

 


അക്ഷരജാലകം/നവമാധ്യമ മരീചിക

സൃഷ്ടിപ്രക്രിയ അനായാസമായി സംഭവിക്കുന്നില്ല. വാല്മീകി വായിച്ചതെന്താണെന്ന്  ചോദിക്കുന്നവരോട് ,അക്കാലത്ത്  വസിഷ്ഠമുനി എന്താണ് ചിന്തിച്ചതെന്ന്   പരിശോധിക്കണം എന്നേ പറയാനുള്ളൂ. സർഗപരമായ ഒരു കണമെങ്കിലും പുറത്തുവരണമെങ്കിൽ, പശ്ചാത്തലമായി പല സംസ്കാരങ്ങളുടെ അലങ്കോലമുണ്ടാകണം. ഇതിനെ വ്യവസ്ഥാപിതമെന്നു കരുതുന്ന ചിന്താപദ്ധതികളിലുടെ നടന്ന് നാം നേടിയ അലങ്കോലമെന്ന് വിളിക്കാം. വികാരങ്ങളുടെയും  വിശ്വാസങ്ങളുടെയും അലങ്കോലത്തിൽപ്പെടുമ്പോഴാണ് നമ്മൾ അസ്വസ്ഥരാകുന്നത്. ആ അസ്വസ്ഥതയുടെ ജീവസ്പന്ദമായ ഭാഷ രൂപപ്പെടണം.അത് വായനക്കാരൻ്റെ  മനസ്സിലേക്ക് ,കുതിർന്ന മണ്ണിലേക്ക് വെള്ളം എന്നപോലെ, ഇറങ്ങിച്ചെല്ലണം. ഇങ്ങനെ ഭാഷയുണ്ടാകണമെങ്കിൽ മനസ്സിൽ ജീവിതം വേണം. ജീവിക്കുന്ന ഒരുവനു മാത്രമേ ജീവിതത്തിൻ്റെ  അടിത്തട്ടിലെ സ്മൃതികളുടെ പരൽമീനുകളെ കണ്ടെത്താനാവൂ. ജലാശയത്തിൽ മത്സ്യം വെട്ടിത്തിരിഞ്ഞു, ഒഴിഞ്ഞുയർന്നു,താഴ്ന്നുപൊങ്ങി  ജീവിക്കുന്നത് എങ്ങനെയെന്ന് ഓരോ നിമിഷവും കാണാം. പാത്രത്തിൽ അടുക്കിവെച്ചിരിക്കുന്ന ചത്തമീനിനു ഈ നൈമിഷികത്വര ഇല്ലല്ലോ.എന്നാൽ ചില കവികളെങ്കിലും തങ്ങളുടെ ഭാഷയെ പാത്രത്തിൽ അടുക്കിവെച്ചിരിക്കുന്ന ചത്തമീനിനെപോലെ നിശ്ചലമാക്കുന്നു. മഹാനായ ഓസ്ട്രിയൻ കവി റിൽക്കെ സർഗപരമായ അസ്വസ്ഥതയുടെ അഗാധമായ അനുരണനങ്ങളെക്കുറിച്ച്  പറഞ്ഞത് ശ്രദ്ധിക്കണം :'ഏതാനും വരികൾക്കുവേണ്ടി ഒരുവൻ ധാരാളം നഗരങ്ങളെയും ആളുകളെയും വസ്തുക്കളെയും മനസ്സിലാക്കണം. മൃഗങ്ങളെ അറിയണം. പക്ഷികൾ പറക്കുന്നത് എങ്ങനെയാണെന്ന് കാണണം.അതികാലത്ത് പൂക്കൾ വിടരുന്നത് കണ്ടുനിൽക്കണം.... അനേകം രാവുകളിലെ പ്രേമത്തിൻ്റെ  ഓർമ്മകൾ ഉണ്ടായിരിക്കണം. അതൊന്നും മറ്റുള്ളവരുടേതുപോലെയാകരുത്. മരിക്കുന്നവനോടൊപ്പം കഴിഞ്ഞിരിക്കണം. തുറന്ന ജനാലയ്ക്കടുത്ത് ,മരിച്ചവൻ്റെ അടുത്തിരുന്ന അനുഭവം ഉണ്ടായിരിക്കണം' .

കഥാകൃത്തിനു വേഗതയില്ല

എന്തൊക്കെയാണ് റിൽക്കേ പറയുന്നത് ?എഴുത്തുകാരനാകണമെങ്കിൽ ഇങ്ങനെയൊക്കെയുള്ള ജീവിത സ്പർശങ്ങൾ വേണം. എന്നാൽ പലപ്പോഴും നമ്മൾ കാണുന്നതെന്താണ് ? ഓർമ്മകളും പ്രണയവുമെല്ലാം മറ്റുള്ളവരുടേതു പോലെയാക്കാൻ ശ്രമിക്കുന്നു. എന്നിട്ട് ,നിലവാരപ്പെട്ടു ജീർണിച്ചതിൻ്റെ ഓർമ്മക്കുറിപ്പെഴുതുന്നു.

കഥയെഴുതാൻ വിഷയത്തിനു ഇന്ന്  ദാരിദ്ര്യമില്ല. ജീവിതത്തേക്കാൾ വലിയ പ്രതിഛായയിലാണ് ഏതൊരു ഇലക്ട്രോണിക് ഉപകരണവും  അവതരിക്കുന്നത്. അതിൽ ബട്ടണമർത്തുന്നതോടെ ജീവിതം പ്രതീതിയുടെയും മാജിക്കിൻ്റെയും വേഗത്തിൻ്റെയും ലഘുത്വത്തിൻ്റെയും തലത്തിലേക്കുയരുന്നു.ആ ഉപകരണങ്ങൾ മനുഷ്യനെ നിർവ്വചിക്കുകയാണ്, പരിധിക്കപ്പുറം.

എൻ .എസ്. മാധവൻ്റെ 'യയാതി' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ് 1 ) യാതൊരു ആവശ്യമില്ലാതെ വായിച്ച കഥയാണ്.
സർഗപരമായ അസ്വസ്ഥതകളൊന്നും കഥാകൃത്തിനെ ബാധിച്ചിട്ടുള്ളതായി തോന്നുന്നില്ല. സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളാകാൻ അവസരമുള്ള തിനാൽ പ്രണയവും വിവാഹവുമൊക്കെ ഒരു പൈങ്കിളി കഥ പോലെ മുന്നേറിക്കൊണ്ടിരിക്കും. ഇതിൽ എന്താണ് ഒരു കഥാകൃത്തിനു എഴുതാനുള്ളത്? ആൾമാറാട്ടവും വഞ്ചനയും വഴിക്കു നടന്നുകൊള്ളും. അതൊക്കെ നവമാധ്യമവത്ക്കരിക്കപ്പെട്ട അനുഭവങ്ങളുടെ ഉപോല്പന്നങ്ങളായി കണ്ടാൽ മതി. ആനന്ദം ബോധപൂർവ്വം ഇറ്റിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അതിൻ്റെ വിലയും കൊടുക്കേണ്ടി വരും.മാധ്യമം തന്നെ ആൾമാറാട്ടത്ത ഒരു കലാരൂപമാക്കുകയാണ് .

മാധവൻ്റെ കഥയിലെ ജാഹ്നവി എന്ന വിദ്യാർത്ഥിനി നെറ്റിലൂടെ അമേരിക്കയിലുള്ള ഒരു ടെക്കി യുവാവായ വിപിനോട് അടുപ്പം നേടുന്നു. മാസങ്ങൾ കഴിഞ്ഞ് അവർ ബാംഗ്ലൂരിൽ നേരിൽ കാണാൻ  തീരുമാനിക്കുന്നു. അതിൻപ്രകാരം റെസ്റ്റോറൻ്റിൽ ചെല്ലുന്ന ജാഹ്നവി  കാണുന്നത് തന്നെ കാത്തിരിക്കുന്ന മധ്യവയസ്കനെയാണ്. അവൾ പ്രേമിച്ച വിപിൻ എന്ന യുവാവിൻ്റെ അച്ഛനാണത്രെ അയാൾ!. മകൻ അറിയാതെ മകൻ്റെ കാമുകിയെ  പ്രേമിക്കുന്ന, ആത്മരതിക്കാരനായ പിതാവിനെ കാണിച്ചുതരുന്നതാണ് കഥാകൃത്തിൻ്റെ വിപ്ലവമെങ്കിൽ തെറ്റി, ഇത് ഒരു നവപൈങ്കളി മാത്രമാണ്. എന്നുപറഞ്ഞാൽ അതിവൈകാരികത അനാവശ്യമായി കുത്തിനിറച്ചുവിട്ട് വായനക്കാരുടെ വികാരത്തെ ചൂഷണം ചെയ്യാമെന്ന് വിചാരിക്കുന്ന ഒരു രീതി.അതിനു പ്രസക്തിയില്ല .ഇതിൽ യാതൊരു പുതുമയുമില്ല. ഇതിനുമപ്പുറമാണ് ഇന്നത്തെ സാമൂഹമാധ്യമലോകം. എന്തുകൊണ്ടാണ് മാധവൻ്റെ കഥ നമ്മെ സ്വാധീനിക്കുകയോ സ്പർശിക്കു യോ ചെയ്യാത്തത് ? അത് ഈ കാലത്തിൻ്റെ വേഗതയുടെ പ്രശ്നമാണ്.ഒരു ഉപഭോക്താവ്  വിപണിയിലിറങ്ങി കളി കണ്ടു കറങ്ങിയ ശേഷം തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വിപണി മാറിക്കഴിഞ്ഞിരിക്കും. വിപണി എന്നു പറയുന്നത് ഇൻ്റർനെറ്റ് വ്യവഹാര മേഖലകളെയും ഉദ്ദേശിച്ചാണ്‌. വ്യക്തികൾ അനുനിമിഷം പിന്തള്ളപ്പെടുകയാണ്. ലോകത്തിൻ്റെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ കഥാകൃത്തിന് കഴിയുന്നില്ല. കഥാകൃത്തിൻ്റെ ഐന്ദ്രിയജ്ഞാനം  തന്നെ തെറ്റാണ്.

ആൾമാറാട്ടം എന്ന ലഹരി

ഒരു മാസം മുമ്പാണ്, തെക്കൻ കേരളത്തിൽ രണ്ടു യുവതികൾ ഇൻറർനെറ്റിലെ ആൾമാറാട്ടത്തിൻ്റെ പേരിൽ ആത്മഹത്യചെയ്തത്. അവർ തങ്ങളുടെ ബന്ധുവായ ഒരു വീട്ടമ്മയെ  വ്യാജകാമുകനായി ചമഞ്ഞ് ,ചാറ്റു ചെയ്ത് കബളിപ്പിച്ചിരുന്നു, പല തവണ. ചാറ്റു ചെയ്ത കാമുകൻ  യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്ന ധാരണയിൽ ജീവിച്ച ആ വീട്ടമ്മ ,അയാളുടെ കൂടെ ജീവിക്കാൻ വേണ്ടി തൻ്റെ  നവജാതശിശുവിനെ കൊന്നു കുഴിച്ചു മൂടുകപോലും ചെയ്തു. കളി കാര്യമായതോടെ ബന്ധുക്കളായ യുവതികൾ പൊലീസിനെ ഭയന്ന് ആത്മഹത്യചെയ്തു. ഈ സംഭവം മാധവൻ്റെ കഥയെ പിന്നിലാക്കി മുന്നോട്ടു പോവുകയാണ്.

ലോകം പ്രതീതിയുടെ തലത്തിൽ  അനുനിമിഷം ബിംബങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും  സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമാന്തര ലോകം അപാരവേഗമുള്ളതാണ്. അതിനൊപ്പം കഥാകാരനു എത്താനാവില്ല .കഥാകാരൻ്റെ യാഥാർത്ഥ്യം കഥയെഴുതി കഴിയുമ്പോഴേക്കും കാലഹരണപ്പെട്ടിരിക്കും. യാഥാർത്ഥ്യം  മരീചികപോലെയായി. യാഥാർത്ഥ്യമാണെന്നു കരുതി പിടിക്കാൻ ഓടിച്ചെല്ലുമ്പോഴേക്കും അത് മറ്റെന്തെങ്കിലുമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും. അതിനെ സമീപിക്കാനുള്ള യാതൊരു ഉപകരണവും കഥാകൃത്തിൻ്റെ കൈയിൽ ഉണ്ടാവില്ല.

പാഠങ്ങൾ റദ്ദാക്കപ്പെടുന്നത് ഇങ്ങനെയാണ് .യാതൊന്നിനെയാണോ നമ്മൾ പ്രതീതിയോടെ പിന്തുടരുന്നത് , ഒരു ഘട്ടം കഴിയുമ്പോൾ ആ വസ്തു  ഉണ്ടാവില്ല ;പകരം , മറ്റെന്തെങ്കിലുമാവും കാണുക. അതിനും മരീചികയുടെ സ്വഭാവമുണ്ടായിരിക്കും. ഓരോ നിമിഷവും സ്വയം വഞ്ചിതരാകുന്നതിനാൽ പരിധിയില്ലാത്ത സംഘർഷക്കടലിലേക്കാവും വ്യക്തികൾ എടുത്തെറിയപ്പെടുക. യാഥാർത്ഥ്യം ശരിക്കും ചതിക്കുകയാണ് ചെയ്യുന്നത് ,യാഥാർത്ഥ്യം പ്രതീതിയായി എന്ന തലത്തിൽ .

ധാരാളം പ്രമേയങ്ങൾ ഉണ്ടായതുകൊണ്ട് പ്രയോജനമില്ല. പ്രമേയമുണ്ടായാലും എഴുതാൻ വേറെ വിഭവം വേണം. അതാർജിക്കണമെങ്കിൽ ,റിൽക്കെ  പറഞ്ഞതുപോലെ ,ലോകത്തെ പല തലങ്ങളിൽ ഉൾക്കൊള്ളണം. മഹാവീഥികളിൽ നിന്നകലെ ഇടുക്കു വഴികളും ആൾസഞ്ചാരമില്ലാത്ത ഷോർട്ടുകട്ടുകളുമുണ്ട്. അതറിയണം.

കരടി ,പോത്ത് ,പുലി

ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് ആരോ നിർദ്ദേശിക്കുന്ന വിഷയങ്ങൾക്കൊത്തു കഥയെഴുതുകയാണ്;സ്വാനുഭവമില്ല. ആരോ പറഞ്ഞു, കാട്ടിലേക്കിറങ്ങൂ കരടിയെ നായകനാക്കൂ എന്ന് .ഉടനെ കരടിയെ കല്യാണച്ചെറുക്കനാക്കി ഒരെണ്ണമെഴുതി. പക്ഷേ ,കഥയെ ലാൻഡ് ചെയ്യിക്കാൻ പറ്റുന്നില്ല;ഒടുവിൽ ഇടിച്ചിറക്കി! .

എസ്. ഹരീഷിൻ്റെ 'മാവോയിസ്റ്റ് ' വിരണ്ട പോത്തിൻ്റെ പിന്നാലെയുള്ള ഓട്ടമായിരുന്നു. എന്നാട്ടോ ?വെറും വിവരണം മാത്രമേയുള്ളു. അതിനു പിന്നിലൊന്നുമില്ല. ഇപ്പോൾ ഇതാ ജി. ആർ. ഇന്ദുഗോപൻ ഒരു കരിമ്പുലിയുമായി (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 8 ) ഇറങ്ങിയിരിക്കുന്നു. പുലിയെ കൂട്ടിലാക്കി കാട്ടിൽ കൊണ്ടുപോയി കറിവയ്ക്കുകയാണ്. വനപാലകരാണത്രേ. എന്നിട്ടോ ?  ലോകത്ത് ഈ പ്രവൃത്തി ഒരു വനം  ജീവനക്കാരനും കിട്ടാത്ത ആദരവാണെന്ന് എഴുതിവച്ചിരിക്കുന്നു!. ഇതു തനിക്കും ആദരവുണ്ടാക്കാൻ ഇടയാക്കുമെന്നാണ് കഥാകൃത്തിൻ്റെ സ്വപ്നം. ഈ കഥ എന്തിനാണ് വായിക്കുന്നത് ?മനസിൻ്റെ ഒരു കോണിലെങ്കിലും നൊമ്പരമില്ലാതെയാണ് ഇതെഴുതിയിരിക്കുന്നത്.കടലിലേക്ക് എടുത്തുചാടാൻ പറഞ്ഞാൽ മുൻപിൻ നോക്കാതെ ചാടുന്നവർക്കെല്ലാം ,കരടി ,പോത്ത് ,പുലിക്കഥകൾ പാഠമായിരിക്കട്ടെ. മനസ്സിൽ കവിതയോ ,സാഹിത്യമോ ഇല്ലാത്തവരുടെ കരുതിക്കൂട്ടിയുള്ള എടുത്തുചാട്ടമായി ഇന്നു മലയാളകഥ മാറിയിരിക്കുന്നു.

ഇന്നത്തെ കഥാകൃത്തുക്കൾ യാഥാർത്ഥ്യത്തിൻ്റെ കെണിയിൽ വീണിരിക്കയാണ്. സ്ഥൂലമായ വിവരണങ്ങളല്ലാതെ ,മനുഷ്യാസ്തിത്വത്തെ ആരായുന്ന യാതൊന്നും കഥകളിലില്ല .നവയാഥാർത്ഥ്യം എന്ന പേരിൽ സമീപിക്കുന്നതെല്ലാം പൊള്ളയായ പദക്കൂട്ടമായി മാറുകയാണ്. ജീവിതത്തെ നോക്കി യാതൊരു ആശയത്തിലോ തത്ത്വചിന്തയിലോ ,ആത്മീയതയിലോ എത്താൻ കഴിയാത്ത വരണ്ട മനസ്സുകളുടെ കാലമാണിത്. ആധുനികതയുടെ സംസ്കാരം ഇല്ലാതെ എഴുതുന്നതിൻ്റെ അനിവാര്യമായ ദുരന്തമാണിത്.ഇന്നു ചിത്രം വരയ്ക്കുന്ന ഒരാൾ വാൻഗോഗ് ,മാറ്റിസ് ,റെന്വേ, മൊനെ ,ഗോഗിൻ തുടങ്ങിയവരുടെ സംസ്കാരത്തെ അറിഞ്ഞുവേണം മുന്നോട്ടു നീങ്ങാൻ. കാരണം ,മനുഷ്യധിഷണ വരയിൽ എവിടെ എത്തിയെന്ന് അറിയണം; അതുൾക്കൊള്ളണം .ടച്ച് സ്ക്രീൻ മൊബൈൽ ഫോൺ കീഴടക്കിയ വിപണിയിലേക്ക് പഴയ കീ ബട്ടൺ ഫോണുകൾ കൊണ്ടു വന്നാൽ എങ്ങനെയിരിക്കും? ഇതിനു സമാനമായ സാഹചര്യമാണ്  സാഹിത്യകലയിൽ സംഭവിച്ചിരിക്കുന്നത്.

ഹരീഷിൻ്റെ 'മീശ'യും ഇതുപോലെ യാന്ത്രികമായി ,അനാവശ്യമായി  വിവാദമുണ്ടാക്കാൻ ശ്രമിച്ചതിൻ്റെ ഫലമാണ്. ഒരു കഥാകൃത്ത് തനിക്ക് ആന്തരികമായ ആവശ്യം എന്ന നിലയിലാണ് വിഷയത്തെ സമീപിക്കേണ്ടത്; ബാഹ്യസമ്മർദ്ദം കൊണ്ടാകരുത് .നേരത്തെ തന്നെ ഒരു വിഷയം ചർച്ചചെയ്തു ഉറപ്പിച്ചശേഷം നോവൽ 'തയ്യാറാക്കുന്ന ' നിലപാടിനോട് എങ്ങനെ യോജിക്കാനാവും? ഏകാന്തനിമിഷങ്ങളിലെ മുറിവാണ് രജനിയുടെ ഹേതു.ആ മുറിവ് ഒരു അലങ്കോലമാണ്, ഒന്നിലധികം അലങ്കോലങ്ങളാണ്. അലങ്കോലങ്ങളുടെ ആരവങ്ങളിൽനിന്ന് സർഗ്ഗാത്മകമായ ലക്ഷ്യം സ്വാഭാവികമായി ഉണ്ടായിവരേണ്ടതാണ്.

മനുഷ്യൻ്റെ രതി

മനുഷ്യന്റെ രതിയിൽ സകല ജീവിതരതിയുമില്ല.രതിയിൽ മനുഷ്യജീവിതം ഒരു തന്മാത്ര മാത്രമാണ്. ജീവിതം മറ്റെവിടെയോ ആണ്.
ജീവിതത്തിൽ നമ്മളുണ്ട്; എന്നാൽ ജീവിതമെന്നു പറയുന്നത് മനുഷ്യന്റേത് മാത്രമല്ല.
മനുഷ്യനു ജീവിതത്തെ പ്രതിനിധാനം ചെയ്യാൻ പറ്റുമോ? അവൻ്റെ മിന്നൽ വേഗത്തിലുള്ള അയാർത്ഥ കാമനകൾ ജീവിതത്തെ ഒളിച്ചു കടക്കുകയല്ലേ ചെയ്യുന്നത്?.
കാരണം, എത്രയോ മനുഷ്യരുടെ, ജീവികളുടെ ആകെത്തുകയാണ് ഈ ജീവിതം! അതിനു ഒരിക്കലും നമ്മുടേതു മാത്രമായിരിക്കാൻ കഴിയില്ല.അതുകൊണ്ട് സാഹിത്യം ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല തേടേണ്ടത്; അതിനു വലിയ ഒരു ജീവിതാവസ്ഥയുടെ, അനേകം മണ്ഡലങ്ങളുടെ വീക്ഷണം അനിവാര്യമാണ്.അതേസമയം,മാനുഷികമെന്ന്
നാം വിളിക്കുന്ന അവസ്ഥയെ വെല്ലുന്ന ഒരു ബൃഹത് മണ്ഡലം ആവശ്യവുമാണ്.

വ്യക്തിയുടെ ജീവിതത്തെ അന്തിമമായി കാണുന്നത് പരാജയമായിരിക്കും. കാളിദാസന്റെ മേഘസന്ദേശം, ഋതുസംഹാരം തുടങ്ങിയ കൃതികൾ കേവല വ്യക്തിപരിധിക്കപ്പുറത്തുള്ള ജീവിതത്തിന്റെ സ്ഥൂലതയും സൂക്ഷ്മതയും മനുഷ്യേതരത്വവും  കൈവരിക്കുന്നു.
വ്യക്തിയുടെ പരിധിക്കകത്ത് ഒതുങ്ങിപ്പോകാത്തവിധം വിശാലമായ  ജീവിതഭാവനയാണ് ഉരുത്തിരിയേണ്ടത്.വിമോചിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ വിരാട് ഊർജ്ജം എഴുത്തുകാരൻ കണ്ടെത്തുകതന്നെ വേണം. അത് ചത്വരംപോലെയുള്ള വ്യക്തിപരതയെ നിർവ്വീര്യമാക്കി കുറേക്കൂടി അകലേക്ക് അതിരു നിശ്ചയിക്കുന്നു.ഇവിടെ നാം പ്രതിനിധാനം ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന മനുഷ്യൻ ഒരു പ്രതിഛായ മാത്രമാണ്.

നുറുങ്ങുകൾ

1)വിമർശിക്കപ്പെടുന്ന ഗ്രൂപ്പുകാരനായ  എഴുത്തുകാരനുവേണ്ടി മലയാളസാഹിത്യം ഒരു ഗാരണ്ടി നല്കും; ഒരു വർഷത്തെ ഗാരണ്ടി. വിമർശിക്കപ്പെട്ടാലുടനെ ഒരവാർഡ് കൊടുത്ത് നിലനിർത്തുമെന്നതാണ് ആ ഗാരണ്ടി.

2)സന്ധ്യ എൻ.പി.യുടെ 'മറുപടിക്കാട് ' (മലയാളം ,ജൂലായ് 25) എന്ന കവിതയിലെ പ്രകൃതിസ്നേഹം പ്രകൃതി ബോധമാണ്.

'ഓരോ ചോദ്യത്തിനുത്തരമായ്
ഓരോ മരം
ഞാൻ നട്ടുവച്ചു
കൊല്ലാവസാനം
തിരിച്ചുകൊടുക്കാൻ '

3)സി.കെ. ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിലുള്ള 'സാഹിത്യവിമർശം' ( ജൂലൈ - സെപ്റ്റംബർ )മാസികയിൽ എസ്.ഭാസുരചന്ദ്രൻ എഴുതിയ 'എഡിറ്റർ എന്ന കത്തിവേഷവും സാംസ്കാരികവധം കഥകളിയും' എന്ന  ലേഖനം സമകാലിക സാംസ്കാരിക മേഖലയുടെ വിമർശനം എന്ന നിലയിൽ പ്രസക്തമാണ്.എസ്. ജയചന്ദ്രൻനായരുടെ പത്രാധിപ പരിഗണന്നകൾ സങ്കുചിതമായ വീക്ഷണത്തിൽ നിന്നുയർന്നുവന്നതാണെന്ന് തെളിവു സഹിതം നിരത്തുന്നുണ്ട്. ഇതിനോട് യോജിക്കുന്ന കുറേപ്പേർ ഉണ്ടാകും. എന്നാൽ ലേഖനത്തിലെ എല്ലാ നിരീക്ഷണങ്ങളോടും ആർക്കും തന്നെ യോജിക്കാനാവുകയില്ല. യോജിക്കണമെന്ന് ഭാസുരചന്ദ്രനും നിർബന്ധമില്ല. ഉദാഹരണത്തിന്, ആനന്ദിനെ ആളുകളെ കൂട്ടിയ നോവലിസ്റ്റെന്ന് പരിഹസിക്കുന്നു ,'ആൾക്കൂട്ടം' എഴുതിയതിൻ്റെ പേരിൽ. ആനന്ദ് ഭാഷയെ മുള്ള്മുരട്മൂർഖൻ പാമ്പാക്കിയെന്ന് എഴുതുന്നു; ഇതു കാലം പൊറുക്കില്ല. വായിക്കാൻ കൊള്ളാത്ത ഒരു നോവലാണ് ആൾക്കൂട്ടമെങ്കിൽ അത് എന്നേ പിന്തള്ളപ്പെടുമായിരുന്നു. വാസ്തവത്തിൽ മലയാളനോവലിലെ ഒരു നാഴികക്കല്ലാണ് 'ആൾക്കൂട്ടം' .അതുപോലെ ,ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ' എന്ന നോവൽ ഒരത്ഭുതമാണ്‌.ഇത് ആസ്വാദനപ്രക്രിയയുടെ ,സംസ്കാരത്തിൻ്റെ പ്രശ്നമാണ്.

4)അമെരിക്കൻ നോവലിസ്റ്റും പെൺകവിയുമായ ജെർട്രൂഡ് സ്റ്റീൻ (1874-1946) 1903 ൽ പാരീസിലേക്ക് വന്ന് അന്നത്തെ പ്രമുഖ കലാബുദ്ധിജീവികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ചെയ്തത്. പിക്കാസോ ,എസ്റാ പൗണ്ട് തുടങ്ങിയവർ അവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.എന്നാൽ വളരെ ശ്രദ്ധേയമായ ഒരു കാര്യം അവർ കണ്ടുപിടിച്ചു :നമ്മളെല്ലാം ഒരേ പ്രായമാണ് എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതെന്ന്.കൗമാരക്കാരനെന്നോ ,യുവാവെന്നോ , മധ്യവയസ്കനെന്നോ ,വ്യദ്ധനെന്നോ ഉള്ള വ്യത്യാസം മറ്റുള്ളവർക്കാണ്.ഉള്ളിൽ എന്നും ഒരേ പ്രായമാണ്.

5)അന്തരിച്ച കവി എസ്.രമേശൻനായരെക്കുറിച്ച് ടി.പത്മനാഭൻ എഴുതിയ ലേഖനം 'പ്രഭാതരശ്മി'(ആഗസ്റ്റ് )യിലുണ്ട് - കാവ്യഗാനപൂർണിമ . ഒരു കവിയെക്കുറിച്ച് മുതിർന്ന തലമുറയിലെ ഒരു കഥാകൃത്ത്  ലേഖനമെഴുതുന്നത് അപൂർവ്വമായതുകൊണ്ട് ഇതിനു പ്രാധാന്യമുണ്ട്. തൻ്റെ തൊണ്ണൂറാം പിറന്നാൾ ദിവസം രമേശൻനായർ പത്നീസമേതം മുന്നറിയിപ്പില്ലാതെ വീട്ടിൽ വന്ന് പുതുവസ്ത്രവും പണക്കിഴിയും തന്നത് പത്മനാഭൻ നന്ദിപൂർവം ഓർക്കുന്നു. 

6)യുവജനതയെ ഹരംകൊള്ളിച്ച കവി ലോർഡ് ബൈറൺ അറിവിൻ്റെ  ആഴങ്ങളിലേക്ക് കവിതയുടെ തേൻകണങ്ങൾ കടത്തിവിട്ടു. സ്വയം  കവിതയാകുന്നതിലാണ് പ്രണയമുള്ളതെന്നപോലെ അദ്ദേഹമെഴുതി: 'സങ്കടമാണ് മഹത്തായ അറിവ്. കൂടുതൽ അറിയുന്നവർ ഏറ്റവും അഗാധമായി ദുഃഖിക്കുന്നു; അറിവിൻ്റെ വൃക്ഷം ജീവിതത്തിൻ്റെ വൃക്ഷമല്ല. ഞാനൊന്നിനെയും നിരസിക്കുന്നില്ല; എന്നാൽ എല്ലാറ്റിനെയും സംശയിക്കുന്നു '




No comments:

Post a Comment