Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 12

 


വൃക്ഷാഗ്രങ്ങൾ

ഖസാക്കിന്റെ മണ്ണിൽനിന്ന് പുരാതനമായ വിഗ്രഹങ്ങളും തച്ചുടയ്ക്കപ്പെട്ട ക്ഷേത്രങ്ങളും വീണ്ടം ജന്മംകൊള്ളുകയാണ്. അത് ജീവിതത്തിന്റെ നൈരന്തര്യത്തിന് ആവശ്യമായി വന്നു. ഭൂതകാലത്തിന്റെ ശിലകളും മൂലകങ്ങളും ആത്മാവിന്റെ മാർഗ്ഗത്തെ നിർണ്ണയിക്കുകയായിരുന്നു. വീഴ്ചകളിൽനിന്ന് വർത്തമാനത്തിന്റെ ഗതി രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനായി  അവർ പ്രാകൃതമായ അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രസാദം നിറഞ്ഞ കൊട്ടാരങ്ങളിലേക്ക് യാത്രയായി. കുട്ടാടൻ പൂശാരിയെയും ലക്ഷ്മിയെയും ഗോപാലപണിക്കരെയും കോർത്തുകൊണ്ട് വിജയൻ നെയ്യുന്ന കത്തുന്ന ജീവിതമാല ആത്മാവിന്റെ തൃഷ്ണകളിൽനിന്ന് പ്രാർത്ഥനയുടെ ശിഖരങ്ങളിലേക്ക് ഭ്രാന്തമായി കുതിക്കുന്ന സ്മൃതിയാണ് കൊണ്ടുവരുന്നത്. മനസ്സിന്റെ വ്രണിതമൗനം ഭേദിച്ചുയരുന്ന രതിയും ബാഹ്യാവസ്ഥയുടെ കരുണാരഹിതമായ ഖരാവസ്ഥയും ചേർന്ന് നിഷ്പ്രഭമാക്കുന്ന ഐഹികതയെ വിജയൻ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. 

പ്രാർത്ഥനയുടെയും ആചാരങ്ങളുടെയും പുക കെട്ടിയ അന്തരീക്ഷത്തിലും കുട്ടാടന്റെ ഉള്ളിൽ ലക്ഷ്മിയുടെ ഗതകാലം പൂത്തുതിണർത്തുനിൽക്കുന്നു. സത്യത്തിൽ ജീവിതം നൽകിയ ഭ്രാന്തിൽനിന്ന് ധർമ്മാനുഷ്ഠാനങ്ങളുടെ വയൽവരമ്പിലൂടെ യാത്രചെയ്യുകയാണ് കുട്ടാടൻ. എന്നാൽ കുട്ടാടനോ, ലക്ഷ്മിയോ ഗോപാലപണിക്കരോ ദൈവത്തിന്റെ ചേതഃശ്രുതികളിലെത്തുന്നില്ല. അവരുടെ വർത്തമാനത്തിന്റെ മറവിന് ദൈവം അത്ര പ്രിയപ്പെട്ട മിഥ്യയല്ലായിരുന്നു. ദൈവത്തിന്റെ കോവിലിൽ അവരെ ധ്യാനമൂകരാക്കിയതു ഗതകാലത്തിന്റെ ഇച്ഛാഭംഗങ്ങളും കത്തിയമർന്ന തൃഷ്ണകളുമായിരുന്നു. വിജയന്റെ കലാചേതനയിൽ ഒരിക്കലും, വിശ്വാസം മൂർത്തമായ വിഗ്രഹപ്രതിഷ്ഠകളിലേക്ക് കടന്നുവരുന്നില്ല. അത് അന്വേഷണങ്ങളുടെ രംഗങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. സത്യത്തിന്റെ മലമുകളിൽ അന്തിയുറങ്ങാനുള്ള ആദ്ധ്യാത്മികാന്വേഷണങ്ങളുടെ പ്രവർത്തനം ദൈവത്തിന്റെ സൃഷ്ടിയിൽ സംഭരിച്ചിരിക്കുന്നു.

 വ്യസനങ്ങളുടെ അള്ളിപ്പിടിക്കുന്ന തീ

ഉള്ളിന്റെ ഭഗ്നകേന്ദ്രങ്ങളിൽനിന്ന് ഏകാഗ്രതയുടെ ശാലകളിലേക്കുള്ള പ്രയാണം സംഗതമാവുന്നു. അതു മനുഷ്യരുടെയിടയിലെ സത്യവും മിഥ്യയും വേർതിരിച്ചില്ല. മനുഷ്യന്റെ നന്മതിന്മകളെക്കാൾ സംസാരത്തിന്റെ നിദ്രാസക്തിയെ ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. അത് ഐഹികമായ വിശ്വാസമായിത്തീർന്നു. ചൂടുള്ള പകലുകൾപോലെ വിശ്വാസം മനസ്സിന്റെ ഭൂമിയിൽ കിടന്നു പുളച്ചു. അതു സംഹാരത്തിന്റെയോ, ഹിംസയുടെയോ വാളുകൾക്കുവേണ്ടി അലയുകയായിരുന്നു. രൗദ്രമായ, പ്രചണ്ഡമായ തേരോട്ടങ്ങളുടെ അന്ധവേഗങ്ങൾ വിശ്വാസത്തിന്റെ കർമ്മത്തിലുണ്ടെന്ന് വിജയൻ രേഖപ്പെടുത്തുന്നു. അതു സംയമനത്തിനുപകരം പ്രവർത്തനത്തിന്റെ കാർകോടകന്മാരെ കാലത്തിന്റെ പുഴയിൽ ഇറക്കിവിട്ടു. ഇവിടെ, വിശ്വാസത്തിന്റെ ആസക്തിയും പ്രവർത്തനങ്ങളിലുള്ള ദുഃഖവും ലൗകികമായ വിലക്കുകളല്ല. അതു മർത്ത്യനെ ജീവിതത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന മാർഗ്ഗമോ, ലക്ഷ്യമോ അല്ല; അധോവ്യഗ്രതയുടെ പീഠഭൂമികളിൽനിന്ന് പ്രാർത്ഥനയുടെ ഏകാഗ്രങ്ങളിലേക്കുള്ള ജിജ്ഞാസയാണ്. ഖസാക്കിന്റെ ആതുരമായ നിമിഷങ്ങളെ അറിയുമ്പോൾ ഇത് ബോധ്യമാകുന്നുണ്ട്. ഇവിടെ, നേരിൽനിന്നും മിഥ്യയിൽനിന്നും അകലുന്ന മനസ്സിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ സ്വകാര്യതയാവുന്നു. ദൈവവുമായി ഒരുമിക്കുന്ന നിമിഷത്തിലൂടെ നഷ്ടമായ ഗതകാലത്തിന്റെ ഹരിതകങ്ങളെ തഴുകാനിടവരുന്നു. ഈ വിശ്വാസങ്ങളെല്ലാം ഖസാക്കിന്റെ തലത്തിൽ വിലോലതകളാണ്. ശിശുവിന്റെ നിഷ്‌കളങ്കതപോലെ ആർദ്രമാണിവിടെ വിശ്വാസം. അതിനുപിന്നിൽ വ്യസനങ്ങളുടെ അള്ളിപ്പിടിക്കുന്ന തീയുണ്ട്.

ഏകാഗ്രതയുടെ ഓരോ അടരിലും മറഞ്ഞുപോയ കിനാവുകളുടെ തുരുമ്പുകൾ പറ്റിയിരിപ്പുണ്ട്. വർത്തമാനം പരിത്യക്തതയുടെ ആണിമുനകളിൽ വിശ്രമിക്കുകയാണ്. ഈ വിശ്വാസങ്ങളുടെ ഭാണ്ഡത്തിൽ ദൈവവും ഒരു അഭയാർത്ഥിയാണ്. അവളുടെ സാഹോദര്യമാണ് രവിയെ അങ്ങോട്ട് അടുപ്പിക്കുന്നത്. പൊരുളുകളുടെ മിഥ്യകളും യാഥാർത്ഥ്യങ്ങളും അനന്തതകളും നൽകിയ ഭർത്ഥനങ്ങൾ രവിയെ മുക്തിയുടെ മന്ത്രങ്ങൾ പഠിപ്പിക്കുകയായിരുന്നു. അതൊരു തൃഷ്ണയുടെ വെളിമ്പുറങ്ങളിൽ മയങ്ങിയ ശാന്തതയായിരുന്നു. ഏത് നിരർത്ഥകതയാണ് മുറിവേറ്റ മനസ്സിന്റെ അത്യാഹിതത്തിലേക്ക് പ്രാവായി കടന്നുവരാത്തത്? അറിവുകൾക്കെല്ലാം അപ്പുറത്ത്, വ്യഗ്രതകളുടെ തണലിൽ നുരഞ്ഞുകിടക്കുന്ന അർത്ഥശൂന്യതകളെല്ലാം പൊള്ളുന്ന ആശങ്കകളുടെ ആലയങ്ങളായി മാറുകയാണ്. ഖസാക്കിന്റെ പ്രകൃതിയിൽ അലിഞ്ഞ പ്രാക്തനശ്രദ്ധകളുടെ കർമ്മങ്ങൾ ഇത്തരത്തിൽ അധോലോകത്തിന്റെ സന്ദർഭങ്ങളെയാണ് തുറന്നുകാണിക്കുന്നത്. ഖസാക്കിന്റെ ഏകാഗ്രതയെ വിജയൻ നെയ്‌തെടുത്തിരിക്കുന്നത് വർണ്ണങ്ങളും നനവുകളും പടർന്ന മനുഷ്യയാനങ്ങളുടെ ആസക്തിധാരകളിൽനിന്നുമാണ്. വർഗ്ഗസ്മൃതികളും ഗോത്രാചാരങ്ങളും മിഥ്യകളും ലയിച്ചുകിടക്കുന്ന ഏകാഗ്രതയാണ് വിജയൻ അവതരിപ്പിക്കുന്നത്. ഏകാഗ്രത സംസാരരൂപിണിയായെങ്കിലെന്ന് രവി ഓർത്തുപോകുന്നു. ഈ ഏകാഗ്രതയിലൂടെ പ്രാണവേദനകളെ കഴുകിയെടുക്കാനാവുമോ? സമാധിതേടുന്ന പ്രജ്ഞപോലും ഇത്ര ദുഃഖഭരിതമോ? അതിന്റെ സ്മൃതിനാദങ്ങളിൽ കൈവിരലുകൾപോലും പൊടിഞ്ഞുപോകുന്നു. ശാന്തിയുടെ ഇലത്തട്ടുകളിൽ ആത്മാവിനെ നടുവാനായി മനസ്സ് വെമ്പുന്നു.

  അനേകം വൃക്ഷാഗ്രങ്ങൾ

 സഞ്ചാരങ്ങളുടെ വഴികളിലെല്ലാം ശരീരവും മനസ്സും കൊഴിഞ്ഞുപോകുകയാണ്. അറിവിൽനിന്ന് വമിച്ച അനശ്വരസ്മൃതികൾ, അതായിരുന്നു രവിയുടെ പ്രതിഷ്ഠകൾ. എന്നാൽ ദൈവത്തിന്റെ സുരക്ഷിതമായ ഇടം ഖസാക്കിന്റെ ഏതു തിരിവിലാണ് ഒളിഞ്ഞിരിക്കുന്നത്? ഞരമ്പുകൾതോറും ഒഴുകി നിറയുന്ന സന്നിഗ്ദ്ധതകളുടെ ലൗകികമൊഴികൾ ഖസാക്കിന്റെ ഏകാഗ്രതയുടെ അനേകം ധാതുക്കളിലൊന്നു മാത്രമാണ്. അറിവിന്റെയും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും കാമങ്ങളുടെയും സ്‌നേഹദ്വേഷങ്ങളുടെയും അനേകം വൃക്ഷാഗ്രങ്ങൾ ഖസാക്കിലുണ്ട്. ഭൗതികപ്രത്യക്ഷങ്ങളുടെ ഗ്രാമപ്രകൃതിക്കപ്പുറത്ത്, ഖസാക്കിൽ താളവും താളഭംഗവും നിറഞ്ഞ ഏകാഗ്രത തളംകെട്ടിനിൽക്കുന്നു. അപ്പുക്കിളിയും മാധവൻനായരും അബിദയും ജീവിതരീതിയുടെ സരളതയും ആർദ്രമായ മോഹഭംഗങ്ങളുംകൊണ്ട് താളം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ രവിയുടെ ദുഃഖപരിസരങ്ങളിൽ ഓർമ്മകളുടെ കറ അവശേഷിക്കുന്നു. അതുകൊണ്ട് താളത്തിന്റെ നീലാംബരത്തിലേക്ക് ആ ശ്രദ്ധ പറന്നുചെല്ലുന്നില്ല. ഇവിടെ വാൻഗോഗിന്റെ  (Irving stone: Lust for Life , 1939)താളം ഓർമ്മിച്ചുപോകുകയാണ്. വയലിലെ കർഷകന്റെ ചിത്രമെഴുതുമ്പോൾ മണ്ണും കർഷകനും പരസ്പരം ലയിക്കുന്നതാകണം. മണ്ണ് കർഷകനെ പുണരുമ്പോൾ കർഷകൻ മണ്ണിന്റെ നിറങ്ങളിലേക്ക് ചെല്ലുന്നു. സൂര്യൻ കർഷകനെയും വയലിനെയും തഴുകിയുറക്കുന്നു. കർഷകനും വയലും ചേർന്ന് സൂര്യനെ ആത്മഗീതം വായിച്ചുകേൾപ്പിക്കുന്നു. രവി, ഈ താളബോധത്തിൽനിന്നാണ് പതിച്ചത്. ദേവിയുടെ മുമ്പിലെത്തുമ്പോൾ ദേവിയും തന്നെപ്പോലെ ഒരു അഭയാർത്ഥിയാണെന്നറിയുന്ന ഏകാകിയുടെ ശ്രദ്ധ താളഭംഗങ്ങളിൽനിന്ന് ഉത്ഭവിച്ചതാണ്. ദൈവത്തിന്റെ മിധ്യപോലും ശാനതിക്ക് മരുന്നാകാത്ത ഐഹികതയുടെ ബീജം ഖസാക്കിൽ വീണുകിടക്കുന്നു. അതിൽ താളവും താളഭംഗവും ഏകാഗ്രതയുടെ വിസാലമായ ശരീരത്തിൽ ശ്വസിച്ചുകഴിയുകയാണ്.

നീറിപ്പിടിക്കുന്ന ആദ്ധ്യാത്മികവീഴ്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നില്ക്കുന്നു. പിന്നെ സംവത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു. പഥികന്റെ നീരാഴങ്ങളുടെ തെളിമ. കറുത്ത പുഷ്പങ്ങളുടെ പരാഗണങ്ങൾ. മഥനങ്ങളുടെ ഇലനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക് ഒരു യാത്ര. ഖസാക്കിൽ സ്പന്ദിക്കുന്ന ജൈവലോകത്തിന്റെയും പദാർത്ഥലോകത്തിന്റെയും ആത്മാവ്. വിശ്വാസവും കർമ്മവും ചേർന്ന വൃഗ്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽനിന്ന് ദുഃഖവിമുക്തിനേടിയവരുടെ പലായനങ്ങൾ. വിശ്വാസങ്ങളാകുന്ന പ്രാർത്ഥനകളും നിഷ്ഠകളകന്ന രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും. ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ. മനുഷ്യരിലൂടെയും വസ്തുക്കളിലൂടെയും പരിണമിക്കുകയാണ്. കേഴുന്ന, ആലോചനകളിൽപ്പെട്ടുപോയ പ്രകൃതിയെ വേർതിരിച്ചറിയാൻ വയ്യാത്ത ദുരൂഹത. അത് വിശ്വാസത്തിന്റെ ദുഃഖമായിത്തീരുകയാണ്. സ്വയമറിയാതെ പേറുന്ന സത്യബോധങ്ങളുടെ പ്രവർത്തനോന്മുഖമായ മൂല്യങ്ങൾ. അത് വിഷാദാത്മകമായ മൂല്യങ്ങളായിത്തീരുകയാണ്.

 ദൈവികതയുടെ അസംസ്‌കൃതവസ്തു

 നിദ്രയുടെ ഏകാന്തതയിലേക്ക് പോകാൻ രവിയെ പ്രേരിപ്പിച്ചത് ഇതാണ്. ഖസാക്കിലെ ഗ്രാമീണരും കുട്ടാടൻ പൂശാരിയും ചേർന്നൊരുക്കുന്ന മാന്ത്രികവിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക് രവി ഏതോ നിലയിൽ കടന്നുചെല്ലാനാഗ്രഹിക്കുന്നു. രതിയിൽനിന്ന് പൂജയിലേക്ക്, പൂജയിൽനിന്ന് വീണ്ടും രതിയിലേക്ക്, പിന്നെ വീണ്ടും പ്രാർത്ഥനകളിലേക്ക്, അങ്ങനെ നീളുന്ന യാത്രയുടെ സ്വരം ഖസാക്കിനെ വിശ്വാസങ്ങളുടെ വൃക്ഷാഗ്രങ്ങളിലെത്തിക്കുന്നു. തോമസ് ഹാർഡി(Thomas Hardy :The  Return of Native, 1968) ധ്വനിപ്പിച്ചതുപോലെ വിശ്വാസത്തിനു വേണ്ടി മനസ്സുരുകുമ്പോൾ ഓരോരുത്തരും ദൈവികതയുടെ അസംസ്‌കൃതവസ്തുവാകുകയാണ്. മനുഷ്യരും വസ്തുക്കളും ഖസാക്കിൽ പുതിയ ദൈവസംയുക്തങ്ങളായിത്തീരുന്നുണ്ട്. അങ്ങനെ ഖസാക്ക് പ്രാണയാനങ്ങളുടെ വഴിത്തിരിവിൽവെച്ച് ദൈവികതയുടെ അസംസ്‌കൃവസ്തുവായി മാറുന്നു. പ്രപഞ്ചത്തെ സമാഹരിക്കുകയോ, ആത്മപക്ഷങ്ങൾക്കുവേണ്ടി പോരാടുകയോ ചെയ്യുന്നത് വിജയന്റെ വിശ്വാസസംബന്ധമായ വിഷമതകളോട് ചേർന്നുനിൽക്കുന്നതല്ല. ഏകാകിയായിരിക്കുന്നതിനിടയിൽ, മനസ്സിനെ നനയ്ക്കാൻ ഭൗതികലോകത്തിൽനിന്ന് എന്താണ് കാംക്ഷിക്കാനുള്ളതെന്ന അന്വേഷണമാണ് വിശ്വാസത്തിന്റെ പ്രവർത്തനങ്ങളിൽ എത്തിക്കുന്നത്. 

ഖസാക്കിനെ വിശ്വാസങ്ങളുടെ മാതാവായിട്ടാണ് കാണേണ്ടത്. ഉൾപ്രേരണകളുടെ ബാല്യം, കളം വരയ്ക്കുന്ന ദുഃഖം ഖസാക്കിനെ ചരിത്രവും ജീവിതവും കാലവും നിറയുന്ന തടാകമാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ സഞ്ചാരം, അവർ സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങൾ, എല്ലാം വഴിച്ചാലുകൾ ഒരുക്കുന്നു. ഓർക്കുക, ഖസാക്കിലെ ഒരു പാത്രവും തീക്ഷ്ണമായ ബന്ധം ദാഹിക്കുന്നില്ല. വിജയൻ എഴുതുന്നതുപോലെ വരുംവരായ്കകളുടെ ഋതുഭ്രമണങ്ങളിലൂടെ അവർ ബന്ധങ്ങളിലും വിശ്വാസങ്ങളിലും വന്ന് മുട്ടുകമാത്രമാണ് ചെയ്തത്. മനസ്സിന് പ്രതിരോധം നഷ്ടപ്പെടാതിരിക്കാൻ, മുറിവേൽക്കാതിരിക്കാൻ ഓരോ ജൈവതന്തുവും ധാരണയുടെ മേലങ്കിയിടുന്നു. നൈസാമലി ഹിംസയുടെ നിശ്ശബ്ദതയിലൂടെ മനസ്സിന്റെ പ്രവേഗങ്ങൾ മറച്ചുപിടിക്കുന്നു. അപ്പുക്കിളി അജ്ഞേയതയിൽനിന്ന് സരളമായ വാങ്മയങ്ങളിലേക്ക് പതിച്ചിരിക്കുന്നതുകൊണ്ട് അറിവിന്റെ ബാല്യത്തിലാണ് കഴിയുന്നത്. 

 ഓർമ്മകളുടെ ഇടിഞ്ഞുപൊളിഞ്ഞ ചുമരുകൾ

ഖസാക്കിന്റെ പുരാതന വിശ്വാസങ്ങളുടെ ഉള്ളുറപ്പ് തുറന്നു കാണിക്കാനും കൂടിയാണ് ഈ സൃഷ്ടി. മൊല്ലാക്ക സമാന്തരയാനങ്ങളുടെ അകൃത്രിമസന്ദേശങ്ങളിലൂടെ എല്ലാവരിൽനിന്നും അകന്നുപോകുന്നു. സ്‌നേഹത്തിന്റെ വ്രണം എന്നൊ കണ്ടെത്തിയപ്പോൾ മനുഷ്യൻ പാപിയുടെ വിത്താണെന്ന് ബോധ്യപ്പെട്ടു. എന്നിട്ടും മൊല്ലാക്കയ്ക്ക് സ്‌നേഹത്തിൻരെ പ്രലോഭനത്തിൽനിന്ന് രക്ഷപ്പെടാനാവില്ല. മാധവൻനായർ ജ്ഞേയമായ ഓർമ്മകളുടെ ഇടിഞ്ഞുപൊളിഞ്ഞ ചുമരുകൾ കാൺകെ ദുഃഖിതനാണ്. 

എങ്കിലും അജ്ഞേയമായ പൊരുളുകലുടെ തിരകൾക്കൊപ്പം സൗഹൃദങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിലൂടെ ഖസാക്കിന്റെ പ്രകൃതാവസ്ഥകളുടെ പുരാവൃത്തം പ്രത്യക്ഷമാകുന്നുണ്ട്. നിരർത്ഥകദുഃഖങ്ങളെന്ന് രവി ഓർക്കുന്നുണ്ടെങ്കിലും അതിൽ ഭൂതകാലത്തിന്റെ സ്‌നേഹസ്പർശങ്ങൾ മുറിവുകളായി വന്ന് എത്തിനോക്കുന്നു. അച്ഛൻ, അമ്മ, ചിറ്റമ്മ, പത്മ - അങ്ങനെ നീണ്ടുപോകുന്ന ബന്ധങ്ങളുടെയിടയിൽ  തന്റെ സ്പർശങ്ങൾ എന്തെല്ലാമായിരുന്നു? മിഥ്യകലിലൂടെ നടന്നലയുമ്പോഴും രവിയെ ശൂന്യതയുടെ ആഴം അളക്കാൻ നോവലിസ്റ്റ് നിയോഗിക്കുന്നില്ല. രവിയുടെ മനസ്സ് സ്‌നേഹങ്ങളും സ്‌നേഹശമനങ്ങളും നിറഞ്ഞ സമയമുനയിലാണ് കുടികൊള്ളുന്നത്. അത് ആർദ്രമായ പ്രാണയാനമാണ്. ജീവിതത്തോടുള്ള ആസക്തി, ഇവിടെ, ജീവിതത്തിന്റെ അറിവിലേക്കുള്ള ആസക്തിയായിത്തീരുന്നുവെന്നുമാത്രം. അറിവിന്റെ അനുഭവം, ദുഃഖങ്ങളും പാപങ്ങളും ഏല്പിച്ച് നരനെ അനാഥനാക്കുകയാണ്. എങ്കിലും രവിയിൽ പാപസ്മൃതിയുടെ സ്ഥായിയായ രാഗമില്ല. പാപത്തെക്കുറിച്ചുള്ള ഓർമ്മകൾ കടന്നുവരുകയേ ചെയ്യുന്നുള്ളൂ. അല്ലെങ്കിൽ ആസക്തിയുടെ പാപബോധവും രവിയിൽ ഒരുപോലെയാണ്. അന്തിമമായി, ഈ ബോധവസ്ഥ, ഖസാക്കിന്റെ കാലബോധത്തെ ഘനപ്പെടുത്തുന്നുമുണ്ട്.

HOME

No comments:

Post a Comment