Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം അഞ്ച്

 


അധോമുഖമായ പ്രമാണങ്ങൾ

ഓരോ ശ്വസനവും ആരംഭിക്കുന്നത് തീക്ഷ്ണമായ പ്രപഞ്ച്‌സമീക്ഷയുമായാണ്. യാത്രയ്ക്കിടയിൽ, പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്. വൈറ്റ്‌ഹെഡ്(Alfred North Whitehead: Religion in the Making,1926) ഓർമ്മിപ്പിക്കുന്നതുപോലെ, തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ, ഒരു വിശ്വാസത്തിന്റെ യോഗാത്മകശരീര Mystical Body)ത്തിലെത്തിച്ചേരുകാണ്. ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ് ചെന്നെത്തുന്നത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലൂടെ വിജയൻ ധാരണയുടെ യോഗാത്മക ശരീരത്തിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റെയോ വിശ്വാസത്തിന്റെയോ ലൗകികമായ ദൃഢതയില്ലെന്നോർക്കുക. അത് സ്വകാര്യതയുടെ യോഗാത്മകശരീരവും മൗനത്തിന്റെ അലൗകികതയുമാണ്.

 കൊഴിയുന്ന ഏതോ സമയസന്ധിയിൽ വിലാപം നിറഞ്ഞ പ്രാർത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്ദതയിൽ നിന്നാണ് വിജയൻ ആത്മാലോചനയുടെ ധനുസ്സുകൾ സംഭരിക്കുന്നത്. കാഴ്ച കണ്ടുകണ്ടു വ്രണിതമായ മുഖവും അകവും ഐഹിക ലോകത്തിൽ നിരാശ്രയമായിത്തീരുന്നു. അർദ്ധഭ്രമത്തിന്റെ സമചിത്തതയും ഇച്ഛാശേഷിയുടെ സ്വച്ഛത നിറഞ്ഞ ഇറക്കങ്ങളും ആത്മാവിനു കൂട്ടിനു ലഭിക്കുന്നു. ഓർമ്മകൾ, ഇവിടെ, വസ്തുക്കളിൽ നിന്ന് വേർപെടാതെ കുഴയുന്നു. വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ സുപരിചിതമായിത്തീർന്നതാണ് ആ മാവ്. മാവ് തന്റെ ഓർമ്മയുടെ വൃക്ഷമാണ്. അതിന്റെ ഇലകൾ നിലത്തുവീഴുമ്പോൾ അത് നാഴികയുടെ പ്രതീകാത്മകമായ പ്രാപഞ്ചികാനുഭവമായിത്തീരുന്നു. സമയം ഇലകൾപോലെ കൊഴിയുകയാണ്. 

 ഒരായിരം പക്ഷികൾ

സമയത്തിന്റെ പതനം ശ്രവിക്കുമ്പോൾ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ് ശിരസ്സിൽ പതിക്കുന്നു. ഓർമ്മകൾ സ്വപ്‌നങ്ങളിലേക്കും നീങ്ങുകയാണിവിടെ. ആ വേഷവിധാനങ്ങളിൽ ഉഴലുമ്പോൾ, പ്രയാണം അധോമുഖമായ മൂല്യങ്ങൾ നേടുന്നതായി മൊറാവിയ(Alberto Moravia:The Dream,1964) രേഖപ്പെടുത്തുന്നു. ഓർമ്മകളുടെ ഭൂമിയിൽ വളർന്ന സ്വന്തം ഭൂതഗമനങ്ങൾ വിജയൻ സൃഷ്ടിയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. വസ്തുക്കളും മനസ്സും ഏതേത് പൊരുത്തങ്ങളിലാണെന്ന് മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും, ബാഹ്യാവസ്ഥയിൽ നിന്ന് ചിത്തവും തന്നിൽനിന്ന് ബാഹ്യാവസ്ഥയും ഭിന്നമല്ല. ആ ജൈവ സാക്ഷാത്കാരത്തിൽ മനസ്സിന്റെ നിലവറകളിൽ കരിങ്കാളികളും ദുർഭൂതങ്ങളും നൃത്തം വെയ്ക്കുന്നു. മിഴികളുടെ പുലരികളിൽ മിന്നിനിന്ന് വേപഥു അതായിരുന്നു. അധോബോധത്തിന്റെ ജലാശയത്തിൽ നിന്ന് ആകാശത്തിലേക്ക് കുതിക്കുന്ന ഒരായിരം പക്ഷികൾ. അഥിന്റെ ലാവണ്യസന്ധ്യകളിൽ മതിമറന്നിരുന്നുപോകുന്ന അജ്ഞാത ഹൃദയത്തിന്റെ സാന്നിദ്ധ്യം. വീണ്ടും സന്ധ്യകൾ കറുക്കുന്നു. മലയടിവാരത്തിലെന്നോ കണ്ട കാടിളക്കങ്ങളെക്കുറിച്ചും ജരാനരകൾ വീണ മാവിനെക്കുറിച്ചും ഓർക്കുമ്പോൾ മനസ്സ് ഓളംവെട്ടുന്നു.

ആ ശബ്ദത്തിൽ ആത്മാവിന്റെ ജൈവതാളം, ദുഃഖഭരിതമെങ്കിലും സ്ഫുടമാവുന്നു. വരുക, ദുഃഖത്തിന്റെ ആ രക്തരൗദ്രമായ ഭാഷ ശ്രദ്ധിക്കുക; ഒരിക്കൽ, മനസ്സിൽ പറവകളെ വളർത്തുമ്പോൾ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസ്സിന്റെ ആശ്രയങ്ങളിലേക്ക് പ്രപഞ്ചത്തിന്റെ പൂമ്പൊടിയുമായി, അർദ്ധ നിദ്രയിൽ ഒരു യാത്ര തുടങ്ങാം. മനസ്സിന്റെ ആശ്രയസ്ഥാനങ്ങൾ ആത്യന്തിക യാഥാർത്ഥ്യമായി നിലകൊള്ളുകയാണ്. ദ്വേഷത്തിനും അധികാരത്തിനും വേണ്ടി അന്ത്യശ്വാസം വലിക്കുമ്പോൾ, ആരാണ്, ഏതു ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുന്നതെന്ന് കമ്യു(Albert Camus:The Renegade ,1958)വിന്റെ കഥാപാത്രം ചോദിക്കുന്നതും മനസ്സിന്റെ ആശ്രയസ്ഥാനങ്ങളിൽതന്നെ, ഏകാകിതയുടെ മൂർത്തവസ്തുവിൽ തന്നെ വന്നുമുട്ടുന്നു. അത് ഒറ്റപ്പെടലിന്റെ രഹസ്യവും വേദനാനിബിഡവുമായ പുതിയ പ്രമാണങ്ങൾ ഉയർത്തുകയാണ്. സത്യത്തിനുവേണ്ടിയുള്ള തൃഷ്ണയുടെ നഗ്നബന്ധങ്ങൾ വെളിപ്പെടുകയാണ്.

 ഏതോ വിസ്മൃതമായ രാത്രി

ദിവ്യരൂപങ്ങൾ (Divine Objects) അധോമുഖമായ പ്രമാണത്തിന്റെ സ്വരരാഗമാണുതിർത്തിടുന്നതെന്ന് സന്തായന വിചാരിച്ചുറപ്പിക്കുന്നുണ്ട്. വിജയന്റെ ആദ്ധ്യാത്മികമായ പ്രേരണകൾ അധോമുഖമായ പ്രമാണത്തിന്റെ നേരിലാണ് കുടികൊള്ളുന്നത്. നിമിഷം തോറും വേഷം മാറി വരുന്ന ഭൗതിക പരിതഃസ്ഥിതികളും പകലൊച്ചകളും ഏതോ വിസ്മൃതമായ രാത്രിപക്ഷത്തിലെ വിരഹവേദന പകരുന്നു. കാവിക്കച്ച ചുറ്റിയുള്ള രവിയുടെ അലസമായ യാത്രയ്ക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഓർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് ചുറ്റുപാടുകൾ വികസിക്കുന്നതിങ്ങനെയാണ്.

 പ്രകൃതിയുടെ വാത്സല്യ പ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. അയാൾ യാത്ര ചെയ്യുന്നതിലുപരി ആർജ്ജിക്കുകയും നിക്ഷേപിക്കുകയും, അതോടൊപ്പം സ്വയം സംസ്‌കരിക്കുകയുമാണ്. ഭൂമിയുടെ സംസാരം അറിയാനാണ് മനുഷ്യന് ദൈവത്തിന്റെ സാമ്രാജ്യം ആവശ്യമായി വരുന്നതെന്ന് ജോൺ കോഗ്ലിയുടെ (John Cogley: Religion in a Secular Age)ഒരു പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇവിടെ രവിയുടെ ബോധത്തിലെ അടിയൊഴുക്കുകളെല്ലാം, ഭൗമസന്ദർഭങ്ങളെല്ലാം, വസ്തുക്കളെല്ലാം ദിവ്യമായ ഏതോ അനുധാവന (Divine Trace)മായിത്തീരുന്നു. അത് വർത്തമാനത്തിന്റെ ധാതുവിനെ അറിയാനുള്ള ഐഹികവും അനൈഹികവുമായ കുമ്പസാരമാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് രവി സംസാരിക്കുമ്പോഴും അയാളറിയാതെ ഭൂതവും വർത്തമാനവും കൂടിക്കുഴഞ്ഞ്, കാലബോധത്തിനപ്പുറത്ത്, അധോമുഖമായൊരു പ്രമാണത്തിന്റെ (Inward Value ) ദിവ്യരൂപങ്ങളിലെത്തിച്ചേരുന്നത്. എല്ലാ വസ്തുക്കളെയും ഹൃദയത്തിലേക്ക് കൊണ്ടുവരുമ്പോഴും അനർധമായ ധാതുശേഖരം ലഭിക്കുന്നു. ഐന്ദ്രിയവും സ്മൃതിസംബന്ധവുമായ ലൗകികതയെല്ലാം പുതിയ വഴികളിൽ സിദ്ധിച്ച് ജൈവ സന്ദർഭത്തിന്റെ സമുന്നതമായ ഏകതാളം സംജാതമാകുന്നു. രവിയുടെ പ്രവർത്തനങ്ങൾ പോലും സാകല്യമായ ഇത്തരമൊരവസ്ഥയിലേക്കാണ് നീങ്ങുന്നത്. 

 വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ

ബോധത്തിനജ്ഞാതമായ ലിപികളും മർമ്മരങ്ങളും സംഭരിച്ചെത്തുന്ന അനൈഹികമായ ധാരയിലാണ് വിജയന്റെ കലാപ്രതിഭ സമാധികൊള്ളുന്നത്. ഭൗതികരൂപങ്ങളുടെ അനുരണനങ്ങളിൽ വസിച്ചുകൊണ്ട് സ്വന്തം ആത്മപ്രവാഹത്തിന്റെ അണിയൊച്ചകളിൽ നിമഗ്നമാവുന്ന ആതുരതയുടെ അലയെ വിജയൻ വരച്ചിടുന്നു. തൃഷ്ണകളെ വിജയൻ സ്മരിക്കുന്നുണ്ട്. അതിന്റെ ഭർത്സനമേറ്റ് രവി എപ്പോഴൊക്കെയാണ് തരളിതനാവാത്തത്? ജീവിതത്തിലെ ആസക്തമായ ദിനങ്ങളെക്കുറിച്ച് ഓർത്തുപോവുന്നു. വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ പരൽമീനുകളായി വന്നു ശ്വാസമെടുക്കുന്ന പ്രകൃതിയുടെ വസ്തുക്കളെ സകല ജീവിത സന്ദർഭങ്ങളുമായി വിജയൻ ബന്ധിച്ചിരിക്കുകയാണ്. അവയിൽനിന്ന് അനാദിയായ തൃഷ്ണയും മോക്ഷവും തന്ന പ്രപഞ്ചജീവിതമാകെ ആയുസ്സിനപ്പുറത്ത് തഴയ്ക്കുകയാണെന്ന ബോധത്തിന് വഴിപ്പെടുമ്പോഴും, കണ്ടുമുട്ടുന്ന ഓരോ ഖരവും നൽകുന്ന അനന്തമായ ഓർമ്മകളെ പിന്നെ ഏതു ചെപ്പിലാണ് സൂക്ഷിക്കുക? ഖരരൂപങ്ങളുടെ ഭൗമവാസത്തിൽ മനുഷ്യനും തനിച്ചാണ്. എങ്കിലും അവനിലെ ഓർമ്മകളത്രയും കാലഭേദങ്ങളില്ലാതെ പ്രപഞ്ചവസ്തുക്കളോടൊത്ത് രമിക്കുകയാണ്. ഓർമ്മകളുടെ നിബിഡമായ മഥനങ്ങളേറ്റുവാങ്ങുന്ന ഖസാക്കിലെ മാവുകളെ നോവലിസ്റ്റ് വീണ്ടും പരിചയപ്പെടുത്തുന്നു. 

രാഗതൃഷ്ണകളിൽ വലിഞ്ഞു മുറുക്കപ്പെട്ട തങ്ങളുടെ കമ്പികളിൽ അവർ സ്പർശിക്കാത്തതെന്ത്? നീലഞരമ്പോടിയ അവരുടെ തണലുകളിൽ, രതിയുടെ പ്രകൃതിയും സ്മൃതികളുടെ സീമയറ്റ മഥനങ്ങളും സംഭരിച്ചുവച്ചിട്ടുണ്ട്. പ്രകൃതിക്കും മനുഷ്യനും വസ്തുക്കളുടെ ശിരസ്സിനു മുകളിൽ കല്പിക്കപ്പെട്ടിരിക്കുന്ന സാദൃശ്യം, വസ്തുക്കളുടെ ശിരസ്സിനു മുകളിൽ പന്തലിച്ചു നിൽക്കുന്ന പ്രകൃതിയുടെ ആദിമരതിയാണ് കാണിച്ചുതരുന്നത്. ഇവിടെ നിന്നും രവിയുടെ മനസ്സിന്റെ അനന്തമായ യാത്രകളുടെ തേര് പ്രത്യക്ഷമാവുകയാണ്, ദുഃഖം നിശ്ശബ്ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക, ദുഃഖം നിശ്ശബ്ദതയുടെ മാതാവാണ്! രവിക്ക് ചേതനകളിലത്രയും നടുക്കവും ഉന്മാദവും പകർന്നുകൊടുത്തത് ആ നിശ്ശബ്ദതയുടെ മാതാവായിരുന്നു. ചിത്രത്തിനായി മനസ്സ് ഒരുമ്പെടുന്നുണ്ട്. 

 മത്സ്യങ്ങൾ ഇലകൾപോലെ

എന്നാൽ എന്നോ മറന്നുപോയ ആ ദുഃഖഗാനത്തിന്റെ അലകൾ രവിയിൽ തെളിയുന്നു. തിണ്ണയിലും മുറ്റത്തുമായി ചിതറി നിന്ന തൊഴിലാളികളും അത്തറുകുപ്പികളും അമ്മയുടെ കിടപ്പും നിശ്ശബ്ദതയുടെ മാതാവിനെ ഓർമയിലെത്തിക്കുന്നു. നിയന്ത്രണം വിട്ട സ്വന്തം കപ്പലിന്റെ ഗമനം. സ്വയം അപ്രത്യക്ഷമായിരിക്കുകയും തിരിച്ചറിവുകളിൽ നിന്ന് വിമുക്തമായിരിക്കുകയും ചെയ്യുന്ന മനസ്സുണ്ടവിടെ.  റോഗർ മാക്‌ഗോ(Roger McGough: What You Are ) യുടെ ഒരു ഗാനം ഓർക്കുന്നു. നിങ്ങളാണ് ഉൾജലത്തിലെ വൃക്ഷം. അതിനു ചുറ്റും മത്സ്യങ്ങൾ ഇലകൾപോലെ ഒട്ടിച്ചേർന്നിരുന്നു. നിങ്ങൾ ഹരിതമാണ്. അതിന്റെ ആഴങ്ങൾ എന്നിൽ നിന്നെത്രയകലെയാണ്! നിശ്ചയങ്ങളുടെ തുഷാരപ്പുലരികൾക്കുള്ളിൽ ജന്മങ്ങളുടെ സുഭാഷിതങ്ങൾ പിച്ചവയ്ക്കുകയാണ്. തൃഷ്ണയും രതിയും നൽകിയ ഉൾപ്രേരണകളിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. ബോധത്തിന്റെ യാഥാർത്ഥ്യത്തിനുള്ളിൽ, രവിക്ക് സ്വപ്‌നങ്ങളുടെ പൂക്കാലമുണ്ടായിരുന്നു. സ്വപ്‌നങ്ങളിൽ വളർന്നുവന്ന ജലസർപ്പങ്ങളും കല്പവൃക്ഷത്തിന്റെ തൊണ്ടുകളും ഭീതിദമായൊരു മുഖാവരണമായി നിറഞ്ഞുനിൽക്കുന്നു. 

നിശ്ശബ്ദതയുടെ മാതാവും പ്രകൃതിയുടെ ധാതുവായി നിന്ന് ബോധത്തെ വലയം ചെയ്യുകയാണ്. ഭൗതിക വസ്തുവിന്റെ നിത്യമായ മഥനങ്ങളിൽ നിന്നും ദുഃഖത്തിന്റെ പഴകിയ തേരിൽ നിന്നും മോചനത്തിന്റെ പക്ഷി ചിറകടിച്ച് പറന്നുപോയിരിക്കുകയാണെന്ന ചിന്ത, രവിയെ വിചാരങ്ങളിലൂടെ പിന്തുടർന്നു. തൃഷ്ണ ജൈവാവസരങ്ങളുടെ നാവിൽ നിന്നൂറിവരുന്ന നിർബന്ധമല്ല; അനൈഹികമായ പ്രേരണകളുടെ നൊമ്പരങ്ങളിലൂടെ അടഞ്ഞ സ്മൃതിയി (Closed Memory ) ലെത്തിച്ചേരുന്ന അലസമായ യാത്രയാണ്. അതൊരു ഭാരമായി സിരകളിലാകെ ആലസ്യം പടർത്തുന്നു. രതിയുടെ ദൃശ്യം ആന്തരിക സന്ദർഭങ്ങളുടെ ഇണങ്ങിയ ഭൗതിക സാഹചര്യമല്ല. ഇച്ഛാ

നഷ്ടത്തിന്റെ മൂടിയവയ്ക്കപ്പെട്ട സാന്ത്വനവും വേപഥു നിറഞ്ഞ അദ്ധ്വാനവുമാണ്. വിജയന്റെ സൃഷ്ടിപ്രക്രിയയിൽ സർഗ്ഗതൃഷ്ണകൾക്കുപോലും ഇടം നൽകിയിരിക്കുന്നത്, ഓർമ്മകളിൽ നിന്ന് ഓർമ്മകളിലേക്കുള്ള വിരസവും പരിക്ഷീണവുമായ യാത്രകളുടെ ഇടത്താവളങ്ങളിലാണ്. അതത്രയും വൈകാരികമായ സമൂർത്തതയാണ്. ഒരിക്കൽ മാത്രമേ ആ ഉണർവും കാമനയും കൈവരൂ. ദുരിതനിയോഗങ്ങളിൽ നിന്ന് നക്ഷത്രകാന്തി നെയ്‌തെടുക്കാനുള്ള സൗന്ദര്യാന്വേഷണങ്ങളുടെ മിഴിവും ഇവിടെയാണ്. ദുഃഖിതന്റെ പ്രണയങ്ങളും വിചാരത്തിന്റെ ദുരന്തവും വിജയനിൽ അഭിരാമസ്വരം വീണ്ടെടുത്തു. ആസക്തിയിലേക്കുള്ള ഓരോ ചലനവും നീരസത്തിന്റേയും വിദ്വേഷത്തിന്റെയും പകയുടെയും അമർത്തപ്പെട്ട രേണുക്കളെ സാക്ഷാത്കരിച്ചു.

 തൃഷ്ണയുടെ പ്രവാഹം

 രതിയെ, കലാകാരനെന്ന നിലയിൽ നിന്നുകൊണ്ട് പ്രപഞ്ചസംവാദത്തിന്റെ സംഘർഷാത്മകമായ അരങ്ങാക്കി മാറ്റുകയാണ്. അതോടൊപ്പം സുഷിരങ്ങളുള്ള തന്റെ മനസ്സിന്റെ ജലകുംഭത്തെ വിജയൻ തൊട്ടുകാണിക്കുന്നു. അറിവിന്റെ വരവ് വ്യസനജനകമായ ആതിഥേയത്വമായി പരിണമിക്കുന്നു. നടന്ന്, കാൽ കുഴഞ്ഞ് കയറിവരുന്ന അറിവുകളിൽ നിന്ന് പ്രകൃതിയുടെ ജൈവമന്ത്രമായ തൃഷ്ണ ചോർന്നുപോകുന്നു. അവിടെയൊരു നരകമുണ്ടെങ്കിൽ നിശ്ചയമായും നാം നമ്മുടെ കടലും നാവികന്റെ കുപ്പായവും ഉപേക്ഷിക്കുക. മൃതജന്മങ്ങളുടെ ലോകത്ത് കൂട്ടിന് ഒരാളെങ്കിലുമണ്ടാവും എന്ന് കോക്തോ (Jean Cocteau: The Plain Song) അറിയിക്കുന്നുണ്ട്. അറിവിന്റെ ദിവ്യമായ ബോദ്ധ്യത്തിനുള്ള ഈ പുറപ്പാട് അതിന്റെ രാഗപക്ഷത്തെ നിർവീര്യമാക്കുകയാണ്. വചസ്സുകളിലും ശരീരങ്ങളിലും തങ്ങിനിൽക്കാത്ത തൃഷ്ണയുടെ പ്രവാഹം ഭൂമിയിലെത്തി മറയുകയാണ്. അങ്ങനെ അറിവ് തൃഷ്ണാനഷ്ടം വന്ന്, ഐഹികമായ ബലക്ഷയത്തിന്റെ വിഫലധാതുവായിത്തീരുന്നു.

മണലിലൂടെ ഇഴഞ്ഞെത്തിയ സർപ്പം ഒന്നു പകച്ചു, ഓർമകളുടെ അറ തുറക്കാൻ. അന്തമറ്റ കാപ്പിത്തോട്ടങ്ങളുടെ പച്ചപ്പും സൂര്യപ്രകാശത്തിന്റെ സംഗീതവും ശ്രവിച്ച് മനസ്സിന്റെ കുഞ്ഞ് ഓർമ്മിപ്പിച്ചു. നിറങ്ങൾക്കും രൂപങ്ങൾക്കും മൗനങ്ങൾക്കുമപ്പുറത്ത് ഈ ഏകാന്തത ദുഃഖത്തിന്റെ ഭാരമായി പതിക്കുന്നു. കാപ്പിത്തോട്ടവും മഞ്ഞപ്പുല്ലു പുതച്ച കുന്നുകളും ആകാശവും പായലുപോലെ പരന്നുകിടക്കുന്നു. രവി ശ്രദ്ധിച്ചു; ശ്വസിച്ചു. അറിവിൽ നിന്ന് തൃഷ്ണ വാർന്നൊലിക്കുന്നു. മനസ്സിന്റെ ദ്രവം വറ്റുകയാണ്. പായലുകൾ വിസ്മൃതമായെങ്കിൽ! വീണ്ടും അറിവിന്റെ ദുഃസ്വപ്‌നങ്ങളും ജീർണിച്ച രൂപങ്ങളും ജലസർപ്പങ്ങളും തലപൊക്കുന്നു. അച്ഛനും അമ്മയും പകലും തണലും ഓർമ്മകളിലെ യക്ഷിക്കഥകളും കാപ്പിത്തോട്ടങ്ങളും മഞ്ഞക്കുന്നിലും താഴ്ന്ന് താഴ്ന്ന് പോകുന്നത് രവി നോക്കിയിരുന്നു. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് മൊല്ലാക്ക ഉള്ളിന്റെ നിറഞ്ഞ വേദനകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിചാരത്തിന്റെ സമ്പൂർണമായ ഈർപ്പം. ഈർപ്പക്കാട്ടിൽ നിന്ന് കുഞ്ഞാമിനയുടെ സംസാരം. കാട്ടുമയിലുകൾ മേഞ്ഞുനടക്കുന്ന അരശിൻകാട്. കുഞ്ഞാമിന മയിലുകളുടെയിടയിൽ തമസ്സുകളുടെ ആരാമം നട്ടു. അവൾ മഴയായി. അവളുടെ ഗീതം കേൾക്കാൻ മയിലുകൾ കാതോർത്തു. പെയ്തുപെയ്ത് അവൾ നദിയുടെ പ്രവാഹമായി. അപ്പക്കഷണങ്ങളുമായി ഉപരിതലത്തിൽ തത്തിക്കളിച്ചു. മൗനം മുറിഞ്ഞൊഴുകുന്നു. 

ഹൃദ്‌രക്തവുമായി അവൾ മൊല്ലാക്കയെ ഓർത്തു. ആരാമത്തിന്റെ സാന്ധ്യച്ഛായകൾ. ഗൗളിയുടെ കുറുകലിനായി കാതോർക്കുന്ന മൊല്ലാക്ക. കരിമ്പനകളുടെ രാത്രി. നൈസാമലിയുടെ വൃക്ഷശിഖരങ്ങളിൽ ഞാന്നുകിടക്കുന്ന പരുന്തുകൾ. ഇനി മയിലുകളുടെ താരാട്ടു കേൾക്കാനാകുമോ? ജീവിതംതോറും അലഞ്ഞുനടന്ന ഏകാകിയുടെ തേങ്ങൽ കുഞ്ഞാമിന ശ്രദ്ധിക്കുകയായിരുന്നോ? നിശ്ശബ്ദതയുടെ കുഴലൂതിക്കൊണ്ട് അവൾ തിരുത്തി. ഷെയ്ഖ് തങ്ങളുടെ പടനായകന്മാർ വരുന്നത്, കുതിരക്കുളമ്പടി കേൾക്കുന്നത്, മയിലുകൾ കാൽവണ്ണയിൽ കൊത്തി ചോരവരുത്തുന്നത്, മഴയിൽ ഇരുട്ട് കയറിപ്പറ്റുന്നത്, നദിയിൽ രാത്രി പ്രസവിക്കുന്നത്... ഓർമകളിലിരുന്നുകൊണ്ട് മൗനത്തിന്റെ രുദ്രയായ പ്രസാദം ഭൂമിയുടെ വാൾ മിന്നിക്കുന്നു.


HOME

No comments:

Post a Comment