Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ

 അവലോകനം

ഖസാക്കിലേക്കു തുറക്കുന്ന  ആത്മജാലങ്ങൾ 

കെ.ബി. പ്രസന്നകുമാർ


'ദുരന്തത്തെ അഭിദർശിക്കുന്നവർക്ക് ഒരു ലോകം നഷ്ടമാകുന്നു. വിജയനും തന്റെ ലോകം നഷ്ടമാവുകയാണ്. നഷ്ടലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും പരിഷ്‌കൃതിയുടേതുമായിരുന്നു'.

ഖസാക്കിന്റേത് നഗ്നസൗന്ദര്യമാണ്. ഉടുപുടവകളഴിഞ് നഗ്നതയിലൂടെ സത്യസന്ദമായ പ്രയാണം. പ്രകൃതിയുടെയും കഥാപാത്രങ്ങളുടെയും അന്തരീക്ഷത്തിന്റെയും സമയത്തിന്റെയും നഗ്നതയിലേക്കാണ് വിജയൻ പ്രയാണം നടത്തുന്നത്. അത്, എന്നാൽ നിരാസക്തമായ അന്വേഷണമാണ്. ഖസാക്കിലെ ജീവിതത്തിന്റെ കൊച്ചുകൗതുകങ്ങൾ മുതൽ മഹാദുരന്തങ്ങൾവരെ വിജയൻ അഭിദർശിച്ചു. അതിലൂടെ ഖസാക്കിന്റെ മനസ്സും ഖസാക്കിൽ വിങ്ങിനിൽക്കുന്ന കാലവും അവിടെ ധ്വനിക്കുന്ന മനുഷ്യജീവിതത്തിന്റെ വിചിത്രസംഗീതവും  വിജയൻ ആവിഷ്‌കരിച്ചു. ഭാഷയും ചിന്തയും ദാഹവും ഒന്നായി. രവി എന്ന മനുഷ്യജീവന്റെ മഹാപ്രസ്ഥാനവേളയിലെ വഴിയമ്പലമായ ഖസാക്ക്, അവസാനിക്കാത്ത ആകുലതയും പ്രഹേളിതാഭാവവും സൃഷ്ടിക്കുകയും എന്നാൽ, ജീവസ്പന്ദങ്ങളുടെ സ്വപ്‌നസമയത്തെ നമുക്ക് നൽകുകയും ചെയ്യുന്നു. അങ്ങിനെ ഖസാക്കിന്റെ ആ ഘടനയ്ക്ക് രണ്ടു മുഖ്യതലങ്ങൾ കൈവരുന്നു. ഒന്ന്, നിർമ്മമതയുടെയും നിരാസക്തിയുടെയും ആവർത്തനങ്ങളുടെയും തളം കെട്ടിനില്ക്കുന്ന കാലത്തിന്റെയുമാണ്. രണ്ടാമത്തേത്, പെയ്യുന്ന മഴയും കുട്ടികളും ഹരിതാഭമായ പ്രകൃതിയും ദിശാസൂചനനല്കുന്ന, പിന്നെയും തളിർത്തുലയേണ്ട ഒരു ജീവിതത്തിന്റേതാണ്. എന്നാൽ കുഞ്ഞുങ്ങളിലൂടെ പ്രസാദിക്കുന്ന ജീവിതത്തെ വിജയൻ പൊലിപ്പിച്ചെടുക്കുന്നില്ല. അങ്ങനെ ഉച്ചമയക്കത്തിന്റെ ആലസ്യവും മുഷിഞ്ഞുനിൽക്കുന്ന കാലവർഷത്തിന്റെ ഇരുൾസമയങ്ങളും ഖസാക്കിനു നൽകുന്ന വിഷാദസാന്ദ്രതയിലൂടെ ചരാചരപ്രകൃതിയെ അന്വേഷിച്ചുപോകുന്ന പ്രാണിയായ ഒരു മനുഷ്യൻ, ഖസാക്കിലൂടെ, നമ്മുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് ഒ.വി. വിജയനാണ്.

ഖസാക്കിന്റെ വായനയിലും പഠനത്തിലും യുക്തിയല്ല ഉപയോഗിക്കപ്പെട്ടത്. ഖസാക്ക് സൃഷ്ടിച്ച യാഥാർത്ഥ്യത്തെ അതിജീവിക്കുന്ന ഭാവധ്വനികളെ, ഇംപ്രഷണസ്റ്റിക് ശൈലിയിൽ സമീപിക്കുവാനാണ് ശ്രമങ്ങൾ പലതും നടന്നിട്ടുള്ളത്. വായനക്കാരെ നിശ്ശബ്ദരാക്കുന്ന, സ്വപ്‌നാടനം ചെയ്യിക്കുന്ന വശ്യമോഹനത ഖസാക്കിലെ ഭാഷയ്ക്കും കാഴ്ചകൾക്കുമുണ്ട്. അതിൽവീണുപോകയായിരുന്നു നമ്മുടെ വായനാസമൂഹം. എന്നാൽ ഖസാക്കിന്റെ കവിത, അതിന്റെ ഭാഷയിലോ പ്രകൃതിയിലോ രവിയിലോ മാത്രം നിലകൊള്ളുന്ന ഒന്നല്ല, ഖസാക്കിൽ ചരിത്രരചനയുണ്ട്. പുരാവൃത്തങ്ങളുടെ നികുംഭിലകൾ ഖസാക്കിൽ പലയിടത്തുമുണ്ട്. ഒറ്റപ്പെട്ട ഘോഷങ്ങളുയർത്തുന്ന രാഷ്ട്രീയ പ്രക്രിയയുമുണ്ട്. മതാത്മകമായ ജീവിതാന്തരീക്ഷമുണ്ട്. ഖസാക്കിലെ സാമൂഹ്യജീവിതം ശില്പഭദ്രമല്ല. ലൈംഗികതയുടെ ദാഹവും ശമനവും അവിടെയുണ്ട്. ഇംപ്രഷനിസ്റ്റ് സ്വഭാവം പൊതുവിൽ ദർശിക്കാമെങ്കിലും വിഭിന്നങ്ങളായ ഒട്ടനവധി ജാലകങ്ങളിലൂടെ ഖസാക്കിനെ നോക്കിക്കാണാനുള്ള ശ്രമമാണ് എം.കെ. ഹരികുമാർ 'ആത്മയാനങ്ങളുടെ ഖസാക്കിൽ' നടത്തുന്നത്. മുഖ്യമായും ചരിത്രം, മതം, നരവംശശാസ്ത്രം, കാലം, മൃതി, പ്രകൃതി എന്നിങ്ങനെ അനേകം ജാലകങ്ങൾ ഖസാക്കിലേക്കു തുറക്കപ്പെട്ടതായി ഹരികുമാർ വായിക്കുന്നു. 

1983-1989 കാലഘട്ടം. വായനയുടെ ആവേശവും ഭ്രാന്തും ശരമാരിപോലെ തീക്ഷ്ണങ്ങളായ പദാവലികളുമായി എം.കെ. ഹരികുമാർ കടന്നുവന്നത് ഞാനോർക്കുന്നു. മലയാളത്തിൽ സാഹിത്യ നിരൂപണത്തിന് നാമമമായൊരു ഉണർവും ഊർജ്ജവും കൈവന്ന കാലഘട്ടമാണത്. നിരൂപണം എന്നത് സാഹിത്യത്തെ സംബന്ധിക്കുന്ന വിധി പ്രസ്താവമോ വ്യാഖ്യാനമോ അല്ലെന്നും അത് സർഗാവിഷ്‌കാരം തന്നെയാണെന്നും പ്രചരിതമായ നാളുകൾ. എം.പി. അപ്പനും രാജകൃഷ്ണനും ആശാമേനോനും നരേന്ദ്രപ്രസാദും സാഹിത്യനിരൂപണത്തിന്റെ വ്യവസ്ഥാപിത സങ്കല്പങ്ങളെ മാറ്റിമറിച്ച നാളുകൾ. നവീനകഥയും നവീനകവിതയും വിശദമായ ചർച്ചകൾക്ക് വിധേയമായ നാളുകൾ. നിരൂപണകലയെ പുതിയൊരു വെളിച്ചത്തിൽ സർഗാത്മകമായി അഭിദർശിച്ച സമയമാണിത്. നിരൂപണ ഭാഷതന്നെ സർഗാത്മകമായി പുനഃസൃഷ്ടിക്കപ്പെട്ടു. ഇതിന്റെ തടർച്ചയായിട്ടോ ഈ നിരൂപണാന്തരീക്ഷത്തോടുള്ള പ്രതികരണമായിട്ടോ ആണ് ഹരികുമാർ ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. സംക്രമണം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട(1983) 'വർത്തമാനത്തിന്റെ ബോധവിചാരണ' എന്ന ആദ്യലേഖനം മുതൽതന്നെ, ഹരികുമാറിന്റെ വ്യത്യസ്ഥമായ ഭാഷാപ്രയോഗരീതിയും വിചാരശൈലിയും നമുക്ക് കാണാൻ കഴിയും. യഥാർത്ഥത്തിൽ നവീന നിരൂപണം ആവിഷ്‌കരിച്ച ഭാഷാതലവും ചിന്താതലവുമല്ല ഹരികുമാർ ഉപയോഗിച്ചത്. അത് നല്കിയ വെലിച്ചത്തിൽ നിന്നുകൊണ്ട്, പുതിയൊരു കുതിപ്പ് നടത്തുകയാണ് ഹരികുമാർ ചെയ്തത്. ആകുലമായ ഒരു യുവമനസ്സിന്റെ വിചാരോർജ്ജം അതിലുണ്ടായിരുന്നു. തികച്ചും ഭ്രാന്തമോ വിഭ്രാന്തമോ ആയ രീതിയായിരുന്നു അത്. ആ വിധമുള്ള ഒരു മനസ്സിലേക്ക് ഖസാക്കുപോലുള്ള രചന ആഴ്ന്നുവരുമ്പോൾ നടക്കുന്ന ഒരു പ്രതികരണപ്രവർത്തനമാണ് 'ആത്മായനങ്ങളുടെ ഖസാക്ക്' . ഇംപ്രഷണിസത്തിന്റെ സൗന്ദര്യാനുധാവനങ്ങളുടെ ഭൂമികയിൽ, ഖസാക്കിന്റെ ദർശനലോകത്തെ യുക്തിക്കതീതമായ ചില മനോഘടനകളിൽ നിന്നുകൊണ്ട് അഭിദർശിക്കുവാനാണ് ഹരികുമാർ ശ്രമിക്കുന്നത്. അത് വിഭ്രാന്തിയുടെ കൂടി ഉപലബ്ധിയാണ്. എന്നാൽ ഖസാക്കിലെ മൗനത്തിന്റെ അർത്ഥസംഗിതങ്ങൾ അത് തിരിച്ചരിയാൻ ശ്രമിക്കുന്നു. 'കല വർത്തമാനകാലത്തെ താത്കാലിക പ്രതിഭാസമല്ല. അത് കാല്പനികമോ, യഥാതഥ്യമോ, അതി യാഥാതഥ്യമോ മിസ്റ്റിസിസമോ അല്ല. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശ്ശബ്ദതയാണ്'. എന്ന് ഹരികുമാർ പറയുന്നു. ഈ നിശ്ശബ്ദതയുടെ രാഗഭേദങ്ങളെ ഖസാക്കിൽനിന്നു കേൾക്കാൻ ഹരികുമാർ ശ്രമിക്കുന്നു.

സർറിയലിസ്റ്റിക് ഘടനയുള്ള ബിംബങ്ങൾവരെ നിരൂപണകലയിൽ ഉപയോഗിക്കുന്ന വിചിത്രമായ ഒരു സമീപനം ഈ പുസ്തകത്തിനുണ്ട്. ഭാഷയുടെ വയലിൽ ചിന്തയുടെ വിത്തുകൾ വീശിയെറിയുകയാണ് ഹരികുമാർ. ഒരു വലിയ പ്രവാഹംപോലെ ഒഴുകിവരുന്ന ഭാഷ സൃഷ്ടിക്കുന്ന അർത്ഥവിനിമയങ്ങൾ തികച്ചും മൂർത്തവുമല്ല. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് യുക്തിസഹമായ ഒരു പഠനം ആവശ്യമുള്ളവർ ഈ പുസ്തകം കയ്യിലെടുക്കരുത്. ഖസാക്കിന്റെ ദർശന പരപ്പുകളിലേക്ക്, സ്വതന്ത്രമായ ഒരു അന്വേഷണയാത്രയാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. അത് ആത്മായനമാണ്. ഖസാക്കിൽ ആത്മായനം ഉള്ളതുപോലെ ഈ പുസ്തകത്തിലും ആത്മായനത്തിന്റെ വിചാരനിലാവുകളാണ് ഉള്ളത്. ഒരേ സമയം സത്യത്തിന്റെയും സ്വപ്‌നത്തിന്റെയും ഘടനയാണ് ഖസാക്കിനുള്ളത്. ഒരു റിയലിസ്റ്റിക് നോവലിന്റെ കഥനത്തുടർച്ച അതിനുണ്ട്. എന്നാൽ കഥനത്തിന്റെ ഇടവേളകളിലേക്ക് മഞ്ഞോ, കാലവർഷമോപോലെ അശാന്തമായ പ്രേരണകളും ചോദനകളും പലായനങ്ങളും ചരിത്രസ്മൃതികളും പെയ്തിറങ്ങുന്നു. യാഥാർത്ഥ്യവും അതീത യാഥാർത്ഥ്യങ്ങളും ഖസാക്കിൽ സാന്ദ്രമായി ഇടകലരുന്നു. ഈ അതീത യാഥാർത്ഥ്യങ്ങളിലേക്കാണ് ഹരിയുടെ അന്വേഷണം മുഖ്യമായും നീങ്ങുന്നത്. പൊതുവിൽ പറഞ്ഞാൽ ഖസാക്കിന്റെ അതീതവായനയും അമൂർത്തവായനയും ഈ പുസ്തകത്തിലുണ്ട്. 'രചന, യഥാർത്ഥമാണെങ്കിൽ അത് ഭൂമിയോ മിത്തോ ദൈവസാസ്ത്രമോപോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആഹാവിക്കുന്ന വിസ്മൃതിയുടെ കലയാണ്' - ഹരികുമാർ നടത്തുന്നത്.

 

എം കെ ഹരികുമാർ

രാത്രിയിലൂടെ മൂളിപ്പോകുന്ന ആ ലൗകികസ്വരങ്ങൾ ഖസാക്കിലുണ്ട്. ആകാശത്തിലേക്ക് കൈകൾ വിടർത്തി നില്ക്കുമ്പോൾ കൈകൾക്കിടയിലൂടെ മേഘങ്ങൾ ഒഴുകിപ്പോകുന്നു. ദുഃഖം പോലെയും സാന്ത്വനംപോലെയും  ഇരുട്ട്. മരിച്ചവരുടെ ഓർമ്മകൾപോലെ തുമ്പികൽ. ഇരുളുന്ന ചുകപ്പിൽ നഷ്ടപ്പെടുന്ന കരിമ്പനകൾ. കനത്തു ശ്വസിക്കുന്ന പാതിര. രാത്രിയുടെ തുറവകൾ. പനന്തത്തയുടെ ധനുസ്സുകൾ, ദൂരെ മിന്നിമിന്നി ഈരച്ചൂട്ടുകൾ - ഖസാക്കിലെ പ്രകൃതിയിലേക്ക് ഇങ്ങനെ എത്രയോ കിളിവാതിലുകളാണ് തുറക്കപ്പെടുന്നത്. കഥയും അതിന്റെ പശ്ചാത്തലമായ ദേശവും എത്രയും അടുപ്പത്തോടെ നിലകൊള്ളുന്ന കഥ കഥനഭൂമിയാകുന്ന, കഥനഭൂമി കഥയാകുന്ന ജൈവപ്രക്രിയ പുതിയ കാലത്തെ പല നോവലുകളിലുമുണ്ട്. ഗാർസിയ മാർക്കേസിന്റെ രചനകളിൽ ദേവസ്മൃതികളും കഥയുമായി ഒന്നാകുന്നതിന്റെ സാന്ദ്രമായ കാഴ്ച നമുക്കു കാണാം. ഈ ഉദ്ഗ്രഥനം ഖസാക്കിലുമുണ്ട്. ഈ പ്രകൃതിയിൽ കഥനഭൂമിയുടെ ചരിത്രവും പുരാവൃത്തങ്ങളുംകൂടി കടന്നുവന്ന് ആഖ്യാനത്തിന് ഇതിഹാസഭംഗി നല്കുന്നു. ഖസാക്കിൽ ചരിത്രവും സ്മൃതിപരമ്പരകളും കഥയുടെ കാലത്തിലെങ്ങും വിങ്ങിനിൽക്കുകയാണ്.

ഖസാക്കിനെ 'ദാർശനികപ്പൈങ്കിളി' എന്നു വിളിക്കുന്ന ചീത്തവാക്കുകളും മലയാളത്തിലെ ഖസാക്ക് സാഹിത്യവിചാരത്തിൽ വന്നിട്ടുണ്ട്. തികച്ചും നീതിരഹിതവും ക്രൂരവുമായ പുലഭ്യമാണത്. അടിച്ചേൽപ്പിക്കപ്പെടുന്ന ദാർശനികത ഖസാക്കിനില്ല. ദുഃഖാകുലമെങ്കിലും ജൈവമായ ഘടനയാണ് ഖസാക്കിനുള്ളത്. യഥാർത്ഥത്തിൽ എല്ലാ ദേശങ്ങളിലുമുള്ള കാറ്റ്, മഴ, സസ്യജാലങ്ങൾ, രാത്രി, ഭൂമിയിൽ പടർന്നുനിൽക്കുന്ന നിശ്ശബ്ദത എന്നിങ്ങനെയുള്ള സാധാരണങ്ങളായ രൂപങ്ങളിലൂടെയാണ് വിജയൻ ഖസാക്കിന് ദാർശനികതയുടെ മിഴിവ് നൽകുന്നത്. മനുഷ്യജന്മത്തിന്റെയോ ചരാചരജന്മങ്ങളുടെയോ ചില കാലബദ്ധമായ യുക്തിഹീനതകൾ സത്യമായതുകൊണ്ടാണ്, ഒരു പക്ഷേ, ഭാരതീയം എന്നു വിളിക്കാവുന്ന ചാക്രികത - പുനർജനിധ്വനികൾ ഖസാക്കിൽ വീണുകിടക്കുന്നത്. യഥാർത്ഥത്തിൽ ഹൈന്ദവമായ ആദ്ധ്യാത്മികസന്ദേഹങ്ങൾ ഖസാക്കിന്റെ ലക്ഷ്യമോ മാർഗമോ അല്ല. ഖസാക്കിനെ ദുർവിചാരം ചെയ്യാൻ പഴുതുകൾ അന്വേഷിച്ചു നടക്കുന്നവർക്ക് കിട്ടിയ ചില പഴുതുകളാണവ. അവയെല്ലാംകേട്ട് വിജയൻ ചിരിച്ചു. ഗ്രാമ്യഭാഷയുടെയും ശുദ്ധമലയാളത്തിന്റെയും മിശ്രണമാണ് ഖസാക്കിൽ തൊണ്ണൂറ്റൊമ്പതുശതമാവും ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഖസാക്കിന്റെ മഹത്വത്തിൽ ഒരു വൈറസ് നുഴഞ്ഞുകയറിയെന്നാണ് എൻ. എസ്. മാധവന്റെ കണ്ടുപിടുത്തം. കാരണം ഖഗം, നിയോഗം, ഊഹാപോഹം എന്നിങ്ങനെ സംസ്‌കൃതപദങ്ങൾ അതിലുണ്ടത്രേ! 'പച്ചപ്പനന്തത്തേ' എന്നു അപ്പുക്കിളിയെ വിളിക്കുന്ന മാധവൻനായർതന്നെയാണ് കിളിയെ ഖഗം എന്ന് വിളിക്കുന്നത്. മാധവൻനായർ ഒരു സംസ്‌കൃതപണ്ഡിതനല്ല. വിളിക്കുന്നത് ഖഗം എന്നുമല്ല 'കം' എന്നാണ്. കിളിയുടെ 'പൊട്ടത്തത്തെ' ലോകത്തിനുമേൽ ഉയർത്തുന്ന നർമ്മത്തിന്റെ വിളിയാണ് 'ഖകമേ' എന്ന സംബോധനയിൽ പ്രകടമാകുന്നത്. അത് മനസ്സിലാക്കുന്നതിന് കഴിയാത്ത ഒരാളല്ല മാധവൻ. പിന്നെന്തേ ഇത്തരം വാദങ്ങൾ ഉയർത്തുന്നത് എന്ന ചോദ്യത്തിന് ഞാൻ മറുപടിയൊന്നും കാണുന്നില്ല. ദുഃഖകരമാണത്. ഖസാക്കിന്റെ ഇത്തരം ദുർബ്ബലവും സാധാരണവുമായ വായനകൾക്കുള്ള മറുപടിപോലെ 'ആത്മായനങ്ങളുടെ ഖസാക്കിലെ' അമൂർത്തമായ ബോധവർണ്ണങ്ങൾ നിലകൊള്ളുന്നു. ഹരികുമാർ പറയുന്നു. - 'കാവിക്കച്ച ചുറ്റിയ രവിയുടെ അലസമായ യാത്രയ്ക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടുകളും ഓർമ്മകളിൽ അവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് സമഗ്രമായ ജൈവാനുഭവമായി ഉയർന്നുവരികയാണിവിടെ. പ്രകൃതിയുടെ വത്സലപ്രവാഹത്തിലൂടെ ജൈവസംഗീതംപോലെ പരന്നൊഴുകുന്ന ബോധമായി രവി നില്ക്കുന്നു' വസ്തുക്കളും ഓർമ്മകളും മനുഷ്യരും പ്രകൃതിയും ലയിക്കുന്ന ജൈവസത്ത, ഖസാക്കിന്റെ വിശുദ്ധമായ അനുഭവമേഖലയാണ്. സംസ്‌കൃതീകരണംപോലുള്ള തെറ്റായ വാദങ്ങൾ ആ അനുഭവമേഖലയെ ഇല്ലായ്മ ചെയ്യാനാണെന്ന് വിചാരിക്കുന്നത് എത്രയോ അപകടകരമാണ്. വിമർശിക്കപ്പെടേണ്ട കൃതിയല്ല ഖസാക്ക് എന്നു പറയുകയല്ല ഇവിടെ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഖസാക്കിന്റെ ഏറ്റവും നല്ല വിമർശകൻ വിജയൻതന്നെയാണെന്നാണ് പില്ക്കാലത്തെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വ്യക്തമാക്കുന്നത്. ഖസാക്കിന്റെ അനുഭവസത്തകൾ സത്യമായിരിക്കെതന്നെ അതിൽനിന്ന് വിടുതൽ നേടി പോകുവാൻ വിജയൻ ശ്രമിച്ചു. ധർമ്മപുരാണത്തിൽ എത്രയോ വ്യത്യസ്തമായ ഭാഷയും ക്രൂരഭാവനയും വിജയൻ ഉപയോഗിച്ചു. ഖസാക്കുപോലുള്ള ഒരു ഘടന ധർമ്മപുരാണത്തിൽ സൃഷ്ടിക്കപ്പെട്ടില്ല. രചനാസംബന്ധമായ തന്റെ ശില്പഘടനകളെ ആകെ പുതുക്കി വരുംകാലയാഥാർത്ഥ്യത്തിന്റെ നഗ്നതയിലേക്ക് നീണ്ട ക്രൂരഭാവനയായിരുന്നു അത്. ധർമ്മപുരാണത്തിലെ യാഥാർത്ഥ്യത്തിന്റെ സമകാലീനതയിൽ വിസ്മയിച്ച് ആകൃതിയെ ഖസാക്കിനുമേൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും നടന്നു. അത്തരമൊരു താരതമ്യം പ്രസക്തമല്ല. ഭാവനയുടെ രണ്ടുതരം പ്രവാഹങ്ങളാണത്. തികച്ചും വ്യത്യസ്തമായ സമയത്തിലും അനുഭവത്തിലും നിന്ന് എഴുതിയവ. ഇത്തരം താരതമ്യംപോലും ഖസാക്കിന്റെ വിപുലമായ ഭാവമേഖലയെ താഴ്ത്തിക്കെട്ടുവാൻ വെറുതെ ഉപയോഗിക്കപ്പെട്ടതാണ്. ഖസാക്ക് തന്നെ ഇനിയും ഇത്തരം താരതമ്യങ്ങൾ വിശേഷിച്ചും പ്രസക്തമല്ല. മലയാളത്തിലെ നവീനനിരൂപകർ ചില ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെ ഖസാക്കിനെ തേടുകയേ ചെയ്തിട്ടുള്ളൂ. അത് മലയാള സാഹിത്യത്തിൽ സൃഷ്ടിച്ച വിദ്യുത്പ്രവാഹത്തെ സമഗ്രമായി നോക്കിക്കാണാനുള്ള ഉത്തരവാദിത്തം അവരിൽ പലരും ഏറ്റെടുത്തില്ല. വിജയന്റെ എഴുത്തനുഭവങ്ങൾ അത്തരം സമഗ്രപഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഈയൊരു സത്യത്തിലേക്ക് കൂടിയാണ് ആത്മായനങ്ങൾവഴി ഹരികുമാർ പ്രവേശിക്കുന്നത്.

ഖസാക്ക് ഒരർത്ഥത്തിൽ, നാഗരികതയെയും പരിഷ്‌കൃതിയെയും നിഷേധിക്കുന്നുണ്ട്. അവയൊന്നുംതന്നെ ജീവിതത്തിന്റെ അന്വേഷണപാതകളിൽ വലിയ ഉത്തരങ്ങൾ തരുന്നില്ല എന്ന ബോധം വിജയൻ പുലർത്തുന്നുണ്ട്. അതിനാലാണ് ഈ അന്വേഷണത്തിന് കിളിർത്തുവരുന്ന പുൽനാമ്പുകൾപോലുള്ള ഒരു ഗ്രാമവ്യവസ്ഥയെ വിജയൻ തെരഞ്ഞെടുക്കുന്നത്. പ്രാകൃതവും നൈസർഗികമായ ചില തലങ്ങളിൽനിന്നുകൊണ്ട് ജീവിതത്തെ നോക്കിക്കാണാനുള്ള ശ്രമം ഖസാക്കിലൂടെ നടത്തുന്നു. ആദിമമായ ചില ഭൂവിശുദ്ധികളിലേക്ക് തല ചായ്ച് അലസമായി കിടന്ന് ജീവിതത്തെ നോക്കി കൺചിമ്മാനുള്ള അനാസക്തമായ പ്രവൃത്തിയാണ് രവി പലപ്പോഴും നടത്തുന്നത്. അതിനിടയിൽ ഖസാക്കിന്റെ ദുരന്തങ്ഹളും ദുരന്തങ്ങളുടെ ഛായയിൽ വിതുമ്പുന്ന ഖസാക്കിലെ മനുഷ്യരും രവിയിലേക്ക് നടന്നുവരുന്നു. അത് അയാളുടെ സന്ദേഹങ്ങളെ സ്വാധീനിക്കുകയും ദുഃഖതപ്തമായ സമയസന്ധികൾ അയാൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു. കുരിശ് ചുമക്കുന്നവന്റെ നിർമ്മമമായ സഹനംപോലെ രവി അവ തന്റെ നെഞ്ചിലേറ്റുന്നു. ഖസാക്കിൻരെ പ്രാകൃതമായ ഗ്രാമഘടന 'ചരിത്രത്തിന്റെ സാവധനത്തിലുള്ള പാദചലനങ്ങൾ' കേൾപ്പിക്കുന്നെന്ന് ഹരികുമാർ പറയുന്നു. ഗ്രാമം ദൃശ്യം പ്രകൃതി എന്ന നിലയിൽ ഗ്രാമം മാറിപ്പോകുന്നു. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന് വിജയന്റെ സർഗാത്മബോധംതന്നെ വേണം. എന്നും ഹരികുമാർ പറയുന്നു. ഖസാക്കിന്റെ രചനാകാലത്തുതന്നെയാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് എന്ന് പറയപ്പെടുന്നതും. കേരളത്തിൽ അപ്പോഴും ഗ്രാമപ്രകൃതിയുടെ അറിവും നാട്ടറിവും വിശുദ്ധമായ അജ്ഞതകളും നിലനിന്നിരുന്നു. നമ്മുടെ ചലച്ചിത്രസ്‌ക്രീനിൽ പ്രേംനസീറും സത്യനും മറ്റും കഴുത്തുവെട്ടിച്ചും, തുള്ളിക്കുഴഞ്ഞും മരംചുറ്റി പ്രേമം നടിച്ചുകൊണ്ടിരുന്നു. വളരെ പ്രാഥമികമായ കലാസ്വാദനതലംമുതൽ ഉന്നതമായ നാട്യവും (കഥകളി/ കൂടിയാട്ടം) അതിഗഹനമായ സംഗിതവും (എം.ഡി.ആർ) ആധുനികത ഉൾപ്പെടെയുള്ള സാഹിത്യചിന്താബഹുലതയും കേരളത്തിലുണ്ടായിരുന്നു. രണ്ട് കമ്മ്യൂണിസ്റ്റ് ഭരണങ്ങൾ പൊലിഞ്ഞുപോയ കേരളത്തിൽ നക്‌സൽബാരി സന്ദേശവും പത്തൻ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കങ്ങളും ഖസാക്കിന്റെ രചനാകാലത്തിന് സമാനമായി ഉണ്ടായി. എന്നാൽ ഖസാക്ക് രാഷ്ട്രീയമായ ധ്വനികളുള്ള രചനയാണെങ്കിലും അത് സമകാലിക സാംസ്‌കാരികതയെ ഒഴിവാക്കിക്കൊണ്ട് പുരാവൃത്തത്തിന്റെയും ഒട്ടനവധി അറിവില്ലായ്മകളുടെയും പിതൃഭൂമിയായി. ഖസാക്കിലൂടെ, വിജയന്റെ ഭൗതികരൂപത്തിന് സമാനമായ ഒരാൾ അലഞ്ഞു. തന്റെ മനസ്സിലൂടെയും ഖസാക്കിലൂടെയും ഉള്ള അശാന്തമായ അലച്ചിൽ, ഖസാക്കിന് യാത്രയുടെയും പ്രവാസത്തിന്റെയും ഗുപ്തഭംഗികൾ നല്കി. ഗ്രാമം, പ്രകൃതി, കലാസമസ്യകൾ, യാത്ര, പ്രവാസം, ഏകാന്തത, സ്മൃതിപരമ്പരകൾ, ലൈംഗികതയുടെ കാപട്യമില്ലാത്ത ശുദ്ധമായ അനുഷ്ഠാനങ്ങൾ, അറിയാതെ ഉള്ളിലേക്ക് പടരുന്ന ഭയസംക്രമണങ്ങൾ, മഴ, വർത്തമാനകാലം മാത്രമുള്ള അപ്പുക്കിളി, കല്പകവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ, കാറ്റ്, പന, ഖസാക്കിന്റെ ഷെയ്ക്ക് തമ്പുരാൻ, മൈമുന, ദൈവപ്പെരുമാൾ, കുട്ടാടൻ പൂശാരി, വാറ്റുചാരായം - ഖസാക്കിന്റെ എല്ലാ ജാലകങ്ങളിലേക്കും വീശിയെത്തുകയാണ് ഹരികുമാർ.

'ഖസാക്കിന്റെ ഇതിഹാസമെന്ന കലാസൃഷ്ടി യാഥാസ്ഥിതികർക്ക് ഉള്ളടക്കവും മാധ്യമവുമായി പിളർന്ന് മുറിവ് ആസ്വദിക്കാനുള്ള ഒന്നല്ല' എന്ന് ബി. രാജീവൻ. ഈ കലാസൃഷ്ടിയുടെ സൂക്ഷ്മശരീരം വിചിന്തനം ചെയ്യപ്പെടുന്നതിന് അതിനാൽ മറ്റു രീതികൾ ആവശ്യമായി വരുന്നു. അതിലെ 'ജൈവസംസ്‌കൃതിയുടെ ആരവം കേൾക്കുന്നതിന്' വിചിത്രയായൊരു ധ്യാനതലം സ്വീകരിക്കുകയാണ് ഹരികുമാർ'. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ് ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള  - ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. 

ഖസാക്കിലെ ചരാചരപ്രകൃതിയോട് രവി സാന്ദ്രമായൊരു അടുപ്പം സാധിക്കുന്നുണ്ട്. അവിടുത്തെ മരങ്ങളോടും പെയ്യുന്ന മഴയോടും കുഞ്ഞുങ്ങളോടും വലിയവരോടും എല്ലാം. വിശുദ്ധമായ കാരുണ്യത്തിന്റെ നഗ്നത ആ മനസ്സിനുണ്ട്. സ്ത്രീയിലേക്കുള്ള അയാളുടെ നേർത്ത ആസക്തിപോലും ഈ കാരുണ്യത്തിന്റെ മനസ്സിൽനിന്ന് രൂപപ്പെടുന്നതാണ്. ശുദ്ധമായ, കലർപ്പില്ലാത്ത ആനന്ദം അവിടെ അയാൾ ആഗ്രഹിച്ചു. യഥാർത്ഥത്തിൽ അതിലെല്ലാം അയാളുടെ സ്വയം പങ്കുവയ്ക്കലും മനസ്സിന്റെ നഗ്നതയുമുണ്ട്. 'ഖസാക്കിന്റെ അന്തർധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്തുചേർക്കാനുള്ള ഉദ്യമത്തെ ഹരിമുകാർ പിന്തുടരുന്നുണ്ട്. അഹങ്ങളെല്ലാമഴിഞ്ഞ ഒരു ജീവൻ പരസരപ്രകൃതിയിലേക്ക് സ്വയം നിവേദിക്കുന്ന അനുഭവമാണ് രവിയിൽ കാണുക. സ്വന്തം ജീവിതം അയാൾ ഭൂമിക്ക് ദാനമായി നല്കുന്നു. ഈശ്വരാ ഒന്നുമറിയരുത്. ജന്മത്തിൽനിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക' എന്നതിൽ ഇഹലോകത്തിൽനിന്നുള്ള വിടുതൽ മാത്രമല്ല ഉള്ളത്. ഇഹലോകത്തിലെ മറ്റ് ജന്മങ്ങളിലേക്കും തലചായ്ച്ച് ശമിക്കാനുള്ള ആഗ്രഹം അവിടെയുണ്ട്. ഈയൊരു തലം ഹരികുമാർ വിശദീകരിക്കുന്നുണ്ട്. 'ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽനിന്നുകൊണ്ട് തിരക്കിയപ്പോൾ വിജയന് അനേകം മനുഷ്യരുടെ ഉൾപ്രേരണകളും അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം, അതിന്റെ ഉടലിലേക്ക് ഓരോ നരനും പദാർത്ഥവും അടുത്തടുത്ത് പ്രവേശിക്കുകയാണെന്ന് നാമറിയുന്നു' എന്ന് ഹരി പറയുന്നു. ഖസാക്ക് എത്തിപ്പിടിക്കുന്ന ദാർശനികമായ ഉന്നതികളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

എൻ.എസ്. മാധവൻ ഉൾപ്പെടെയുള്ള, തിഞ്ഞ ധൈഷണികശേഷി പുലർത്തുന്ന എഴുത്തുകാർ ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഖസാക്കിനെ വിമർശിക്കാൻ ശ്രമിക്കുന്ന ഈ വേളയിൽ ഖസാക്കിനെ സൗന്ദര്യത്തിന്റെയും ചിന്തയുടെയും വ്യത്യസ്തമായ ചില ഉന്നതികളിൽനിന്ന് നോക്കിക്കാണാനുള്ള മൗലികമായ ശ്രമം രണ്ടു ദശാബ്ദങ്ങൾക്കുമുമ്പുതന്നെ നടന്നു എന്നത് ശ്രദ്ധേയമാണ്. ഖസാക്കിലേക്ക് തുറക്കുന്ന ആത്മജാലങ്ങളെ ഹരികുമാർ അവതരിപ്പിക്കുകയായിരുന്നു. നിശ്ചയമായും ഈ പുസ്തകം സരളമായ ആഖ്യാനമല്ല. പലപ്പോഴും ഭ്രാന്തമായ പദങ്ങളുടെ ശക്തമായ കാറ്റ് വന്നലയ്ക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ സാധാരണത്വങ്ങളുടെ നേർയുക്തികളിൽനിന്ന് ഖസാക്കിനെ വായിക്കാൻ കഴിയില്ലെന്ന തോന്നലിൽനിന്നുമാണ് ഈ പുസ്തകം പിറക്കുന്നത്. സാഹിത്യത്തെ വിസ്മയം നിറഞ്ഞ കണ്ണുകൊണ്ടും തീ ചൂടിൽ നിലകൊള്ളുന്ന മനസ്സുകൊണ്ടും സമീപിച്ച ഇരുപത്തിയൊന്നുകാരന്റെ ആവേശം ഈ പുസ്തകത്തിലുണ്ടുതാനും. എന്നാൽ ദുർഗ്രഹത അമൂർത്തത, ശിഥിലയുക്തികൾ എന്നീ വാദങ്ങൾ ഇതിനെതിരെ ഉയർന്നു. ഉന്നതമായ എഴുത്ത്, നിശ്ചയമായും അജ്ഞാതസ്ഥലികളിൽനിന്നുള്ള ഹൃദയസന്ദേശങ്ങൾ നമുക്ക് നല്കും എന്ന് ഉറച്ച് വിശ്വസിച്ച ഒരു ചെറുപ്പക്കാരന്റെ പ്രതികരണമാണത്. ഒ.വി. വിജയൻതന്നെ ഈ ശ്രമത്തെ സൗമനസ്യത്തോടെ സ്വീകരിച്ചു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മാറ്റങ്ങൾ കണ്ടുപിടിക്കുന്ന ഡിറ്റക്ടീവല്ല സാഹിത്യവിമർശകൻ എന്ന് ഈ പുസ്തകം ഇക്കാലത്ത് നമ്മോട് വിളിച്ചു പറയുന്നു. ആവാസത്തിന്റെ നന്മതിന്മകളും ക്രൂരഫലിതങ്ങളും ഉടൽസംഗീതവും ശബ്ദരഹിതമായ ഇടവേളകളും ഖസാക്കിലൂടെ നോക്കിക്കാണാനുള്ള ശ്രമം ഇവിടെയുണ്ട്. നിത്യമായ, ധ്വനിക്കുന്ന സംഗീതംപോലെയുള്ളഅശാന്തതയിലേക്ക് വാക്കും കാഴ്ചയും ബുദ്ധിയും നൈസർഗികമായി ചേർന്നു നില്ക്കുന്ന ഖസാക്ക് അനുഭവങ്ങളിലൂടെയുള്ള ആത്മയാനമനായി ഈ പുസ്തകം മാറിനിൽക്കുന്നു. ജീവിതത്തിന്റെ അതീതശ്രുതികളും സൗന്ദര്യാധിഷ്ഠിതമായ അയുക്തികളും അന്വേഷിക്കേണ്ടതില്ലെന്ന് വിചാരിക്കുന്നവർ, പരിസരങ്ങളിലെ സൂക്ഷ്മസംഗീതം അപ്രസക്തമാണെന്ന്  വിചാരിക്കുന്നവർ ഈ പുസ്തകത്തെ ഒഴിവാക്കുക. പശുക്കൾവരെ സൂക്ഷ്മമായ സംഗീതം കേട്ടാൽ ഒന്ന് ധ്യാനിച്ചു നില്ക്കും. ഒരു കശാപ്പുമൃഗത്തെപ്പോലെ ഖസാക്കിനെ കാണുന്ന മലയാളത്തിലെ ധൈഷണികമൂർത്തികളേ നിങ്ങളും ഈ പുസ്തകത്തെ ശകലീകരിക്കുക. കാരണം ഇതിനൊരു പശുത്വം ഉണ്ട്. അത് പാട്ടും കേൾക്കും. ജീവിതത്തിലേക്കു വരുന്ന എല്ലാ സൂക്ഷ്മസംഗീതത്തെയും കൊല്ലാൻ ശ്രമിക്കുന്നവരേ, ഈ പുസ്തകത്തോട് കരുണ കാണിക്കാതിരിക്കുക.



No comments:

Post a Comment