Monday, June 21, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / കാലം ഘടികാരമല്ല/metrovartha 21 June 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


കാലം ഘടികാരമല്ല

 ഒരാളോടു പ്രേമമുണ്ടെന്ന് അറിയിക്കാൻ മൈക്ക് ഉപയോഗിക്കുമോ ? അങ്ങനെ ചെയ്താൽ അത് അതിഭാവുകത്വമായി. കവിതപോലും അതിഭാവുകത്വമായി അവതരിപ്പിക്കപ്പെടുന്ന കാലമാണല്ലോ ഇത്. ഏറ്റവും മൃദുലവും വന്യവുമായ ഒരു വികാരം പുരപ്പുറത്തു കയറി നിന്നു പറയുന്നതിലുള്ള  അനൗചിത്യവും അതിവൈകാരികതയുമാണ് അതിഭാവുകത്വത്തിലുള്ളത്. സങ്കടത്തിൻ്റെ സൂചനയെ സൗന്ദര്യവത്ക്കരിക്കുന്നതിന് പകരം ഉച്ചത്തിലുള്ള കരച്ചിലായി പോവുകയാണെങ്കിൽ അവിടെ കവിതയില്ല ;വികാരം മാത്രമേയുള്ളൂ. ആധുനികതയുടെ കാലഘട്ടത്തിലെ മിക്ക കവിതകളും അതിവൈകാരികതയുടെ  ആഘോഷമായിരുന്നു. വർത്തമാനകാലത്തിൻ്റെ കെടുതികളിലും ദുരവസ്ഥകളിലും  ജീവിച്ച ചില കവികൾ എഴുതിയ വരികൾ ഒരു നൂറ്റാണ്ടിൻ്റെയാകെ നിരാശയെ ക്ഷണിച്ചു വരുത്താൻ ശ്രമിച്ചു.

കവിത വായിച്ചാൽ അതെഴുതിയ വ്യക്തി ഇന്നുതന്നെ ആത്മഹത്യ ചെയ്യുമെന്ന് വായനക്കാരനു തോന്നുന്ന മട്ടിൽ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതിലായിരുന്നു പലർക്കും താത്പര്യം. എന്നിട്ട് കവികൾ  അതെല്ലാം ഉപേക്ഷിച്ചു സിവിൾ സമൂഹത്തിൻ്റെ സോപ്പിട്ട ജീവിതം സ്വന്തമാക്കുകയും ചെയ്തു. കവിതയിലെ അതിവൈകാരികാഘോഷങ്ങൾ അനാഥപ്രേതങ്ങളായി അലയുന്നു.

കാലം ആത്മാവിൽ

കാലത്തെയും ചിലർ അതിവൈകാരികതയോടെ അവതരിപ്പിച്ചു. ഓർമ്മകൾ സത്യമാണത്രേ.മലയാള സാഹിത്യത്തിൻ്റെ യാഥാസ്ഥിതിക മുഖമാണിത്. ഓർമ്മകളിൽ രതിവാസനയോടെ  ആണ്ടുമുങ്ങുകയാണ്. ഓർക്കുന്തോറും ഓർമ്മിക്കപ്പെടുന്നതും പുതുതാകുന്നതും കണ്ടുപിടിക്കപ്പെടുന്നതുമാണ് ഓർമ്മകൾ. കാലം നമ്മുടെ ഉള്ളിലാണ്. ശീതകാലത്ത് തൻ്റെയുള്ളിൽ വേനൽ എരിയുകയായിരുന്നെന്ന് ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യൂ പറഞ്ഞതിൻ്റെ പൊരുളിതാണ് .


പ്രായം ഒരാൾക്ക് എങ്ങനെയാണ് ബോധ്യമാകുന്നത് ? ജനിച്ച തീയതി തൊട്ടു കണക്കാക്കിയാൽ ഒരു സമയത്തിൻ്റെ അളവ് കിട്ടുമായിരിക്കും. പക്ഷേ, വ്യക്തിയുടെ ഉള്ളിലെ പ്രായം മറ്റൊന്നാണ്. ഒരാൾക്കു മനസ്സിൽ തോന്നുന്നതാണ് പ്രായത്തിൻ്റെ ഭാരം. ഇരുപതു വയസ്സിൽ അറുപതിൻ്റെ ഭാരം മനസ്സിൽ തോന്നിയാൽ അയാൾ വയസ്സനാണ്. അനുഭവങ്ങളാണ് ഒരാളെ പ്രായമുള്ളവനാക്കുന്നത്.

സാഹിത്യത്തിലും കവിതയിലും കാലം ആത്മാവിൽ നിന്നാണ്  ആവിഷ്കരിക്കപ്പെടുന്നത്.'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഇങ്ങനെ വായിക്കാം:

'പിന്നെ ,സ്വച്ഛമായ കാറ്റും മഴയും .സ്നേഹവും പാപവും തേഞ്ഞു തേഞ്ഞില്ലാതാവുന്ന വർഷങ്ങൾ .അനന്തമായ കാലത്തിൻ്റെ അനാസക്തി'.

ഇങ്ങനെ എഴുതുന്നതുകൊണ്ടാണ് സാഹിത്യത്തിനു കണ്ണുകൾ ലഭിക്കുന്നത്. കാണുക എന്ന ആന്തരിക പ്രക്രിയയുണ്ട്.   അതാണിവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് .കാലം അനാസക്തമാണ്. പിന്നെങ്ങനെയാണ് നമ്മുടെ അതിവൈകാരികതയിൽ  അതിൻ്റെ പ്രഭാവം ഉണ്ടാകുന്നത് ? .വിജയൻ കാലത്തെ ആത്മാവിൽ അനുഭവിക്കുകയാണ്.

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ബ്രിട്ടീഷുകാരനായ ജോ സാദേഹ് 'നെയേമ' മാഗസിനിൽ  എഴുതിയ ലേഖനം 'ദ് ടിറന്നി ഓഫ് ടൈം' (മെയ് ,2021) ആധുനിക കാലത്ത് മനുഷ്യൻ സമയത്തെ യാന്ത്രികമായി സമീപിക്കുന്നതിൻ്റെ അർത്ഥസൂചനകൾ നിരത്തുകയാണ്. ഘടികാരങ്ങൾ അഥവാ ക്ളോക്കുകൾ നമുക്കു മേൽ സൃഷ്ടിക്കുന്ന അസ്തിത്വപ്രശ്നങ്ങളെയും നമ്മുടെ  ജീവിതവീക്ഷണത്തെ തകിടം മറിക്കുന്ന ചിന്തകളെയും ലേഖനം അപഗ്രഥിക്കുന്നു.


സമയം സൃഷ്ടിക്കപ്പെടുന്നു


ജെറിമി റിഫ്കിൻ എഴുതിയ 'ടൈം വാർസ്' (1987) എന്ന കൃതിയിൽ മനുഷ്യൻ സമയത്തിൽ ബന്ധിതനായ 

മൃഗമാണെന്ന് നിരീക്ഷിക്കുന്നത് ജോ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ' നമ്മുടെ കാഴ്ചാനുഭവങ്ങളും അവനവനെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള അനുമാനങ്ങളും സാധൂകരിക്കുന്നത്  നമ്മുടെ ഭാവനയ്ക്കും ചിന്തയ്ക്കും ഉപയോഗത്തിനുമൊപ്പമാണ്. 

നമ്മുടെ ലോകാവബോധവും തിരിച്ചറിവും നിലനിൽക്കുന്നത്  സമയത്തിൻ്റെ ഉപയോഗത്തിനും  ക്രമീകരണത്തിനും അനുസരിച്ചാണത്രേ.  നമ്മൾ എന്താണെന്നും എന്തിനു വേണ്ടിയാണെന്നും തീരുമാനിക്കുന്നത് ഈ ക്ലോക്കാണ്.ജോയുടെ വാക്കുകൾ ഇതാണ്: 'ക്ലോക്ക് സമയത്തെ  അളക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നത്' . 


അടച്ചുപൂട്ടലിൻ്റെയും വാക്സിൻ കുത്തിവയ്പിൻ്റെയും മൗനത്തിൻ്റെയും ഈ കോവിഡ് കാലം സമയബോധത്തെ ചുരുട്ടിക്കൂട്ടുകയും ഭീതിദമാക്കുകയും ചെയ്യുന്നു.വീട്ടിൽ പൂട്ടിക്കിടക്കുന്ന കാലത്ത് ദിവസങ്ങൾ മണിക്കൂർപോലെയും മണിക്കൂർ മിനിറ്റുപോലെയുമാണ് പലർക്കും അനുഭവപ്പെട്ടത്.'ക്ലോക്കിലെ സമയവും നമ്മുടെ മനസ്സിലെ സമയവും രണ്ടുവഴിക്കാ'യെന്ന് ജോ അപഗ്രഥിക്കുന്നു. 

ക്ലോക്ക് ഒരു ശരിയല്ല; അതിനു ഒരു പോലെ മാത്രമേ ചലിക്കാനാവൂ. അത് സമയത്തിനു മേലുള്ള മറ്റൊരു അളവായിത്തീരുകയാണ്‌.


അവസാനിക്കാത്ത ഒരു സമയപ്രവാഹത്തിൽ നാം നമ്മുടെ സ്വകാര്യസമയമാണ് അനുഭവിക്കുന്നത്‌. അതിനെ വക്രീകരിക്കുകയും നിർവ്യക്തീകരിക്കുകയുമാണ് ക്ലോക്ക് ചെയ്യുന്നത്‌.വൈറസുകൾ വ്യാപിക്കുന്നത് ,മണ്ണും വെള്ളവും മലിനമാകുന്നത്, ഭൂമിയിലെ പുരാതന ജീവിവർഗ്ഗങ്ങൾ നാമാവശേഷമായത് തുടങ്ങിയതെല്ലാം സംഭവിക്കുന്നത് ക്ളോക്കിൻ്റെ പരിധിക്ക് പുറത്താണ് ;നമ്മുടെ ധാരണയ്ക്ക് പുറത്താണ് .കാരണം ,നമ്മുടെ സമയബോധം മനുഷ്യൻ്റെ മേഖലയിൽ ഒതുങ്ങുകയാണ്.


സാമൂഹ്യനിർമ്മിതികളായ വർഗ്ഗം, ലിംഗം ,ലൈംഗികത എല്ലാം ചോദ്യം ചെയ്യപ്പെടുകയാണ് .ക്ലോക്ക്  സമയത്തെ പ്രതിനിധീകരിക്കുന്ന ഒരു വസ്തുവായി മാറി. അത് ലോകത്തിനു പുറത്താണ് ആ സമയം പാലിക്കുന്നത്‌.

ക്ളോക്കിലെ സമയവുമായുള്ള നമ്മുടെ കൂടിച്ചേരൽ ഏകാന്തമായ, നീണ്ടുപോകുന്ന ഒരു തുരങ്കം  പോലെയാണ്. അവിടെ നമ്മുടെ ശരീരമില്ല, മനസ്സില്ല ;പുറംലോകവുമില്ല. ഘടികാരം നമ്മെ ബോധ്യപ്പെടുത്തുന്നത് യഥാർത്ഥ സമയമാണോ? അത് ക്രമപ്പെടുത്തിയ സമയമാണ്. ഈ ക്രമപ്പെടുത്തിയ സമയത്തിൻ്റെ  പരിധിക്ക് പുറത്താണ് സർഗാത്മക വ്യവഹാരം നടക്കുന്നത്.


സമയം എന്ന ചരക്ക്


ക്ലോക്കിലെ സമയം ഒരിക്കലും സത്യമായ ,പരമമായ സമയത്തിൻ്റെ  സുതാര്യമായ പ്രതിഫലനമല്ല, ശാസ്ത്രകാരൻമാർ പറയുന്നതുപോലെ. ജോ എഴുതുന്നു: ' ശരിയായ സമയം തരുന്ന ഒരു ക്ലോക്ക് ഭൂമിയിലില്ല' . കാരണം, ഭൂമിയുടെ ഭ്രമണംപോലും കൃത്യമായ ഇരുപത്തിനാലു മണിക്കൂർ (ഒരു ദിവസം)എന്ന കണക്കിലല്ല; ഏറ്റക്കുറച്ചിലുകളുണ്ട്.


ഘടികാരസമയം യഥാർത്ഥ സമയമല്ല .അതു സമയത്തിൻ്റെ ഒരു ക്രമീകരണമാണ്. കേവല സമയമാണത് ;പ്രകൃതിയിലെ ക്രമക്കേടുകളെയെല്ലാം മാറ്റി സമയത്തെ ഋജുവായി പരിഭാഷപ്പെടുത്തുകയാണത്.

ജോ എഴുതുന്നു: സമയം ഇന്നൊരു മനശാസ്ത്രപ്രശ്നമാണ്. അതിൻ്റെ ഫലമായി സമയത്തെ ഒരു ചരക്കായി വീക്ഷിക്കുന്നു. അതുകൊണ്ട് സമയം  ചെലവഴിക്കാവുന്നതും പാഴാക്കിക്കളയാവുന്നതുമായിരിക്കുന്നു. സമയം നമ്മൾ വീണ്ടെടുക്കുകയോ, പാഴാക്കുകയോ ശേഖരിച്ച് വയ്ക്കുകയോ ചെയ്യാവുന്നതാണെന്ന  ധാരണയാണ് ഇന്നുള്ളത്.യാഥാർത്ഥ്യം തന്നെ സന്ദിഗ്ദ്ധവും  വ്യാജവുമാകുന്ന ഈ ഘട്ടത്തിൽ ഭൂത, ഭാവി, വർത്തമാനം എന്ന തരംതിരിവ് പലപ്പോഴും അപ്രസക്തമാകുന്നു. മഹാചിത്രകാരനായ പിക്കാസ്സോ  പറഞ്ഞു ,മനുഷ്യമനസ്സിൽ അനുഭവിക്കുന്നതെന്തും യാഥാർത്ഥ്യമാണെന്ന് .അപ്പോൾ കാലവും അനുഭവമാണ്; ഘടികാരമല്ലത്.

കഥയും കാലവും

പുതിയ കഥാകൃത്തുക്കളിൽ തൊണ്ണൂറു ശതമാനം പേർക്കും പൂർവകാലത്തെ മലയാളസാഹിത്യചിന്താവിഷയങ്ങളെപ്പറ്റി അറിയില്ല. സാഹിത്യകാരന്മാരുടെ വർത്തമാനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല. തങ്ങളുടെ കഥാബാഹ്യമായ  ജീവിതം ,എഴുതി തുടങ്ങി മൂന്നോ ,നാലോ വർഷങ്ങൾ കഴിയുമ്പോൾ തന്നെ ആത്മകഥയായി പുറന്തള്ളുകയാണ് പലരും. കല്ലുവെച്ച നുണകൾ എഴുതി ആത്മകഥ ഉണ്ടാക്കുന്ന പ്രവണത തന്നെ ശരിയല്ല. ആത്മകഥ എഴുതാം ,ഒരു പ്രത്യേക വസ്തുവിനോടോ ,സ്ഥലത്തോടോ , പുസ്തകത്തോടോ, കാലത്തോടോ  ഉണ്ടായിരുന്ന ആത്മബന്ധം അല്ലെങ്കിൽ  ചിന്തകളിലെ തരംഗങ്ങൾ , പരസ്പരാശ്രിതമായ സ്മൃതിപടലങ്ങൾ  തുടങ്ങിയതൊക്കെ എഴുതാവുന്നതാണ്. അതൊരിക്കലും സ്വന്തം ജീവിതത്തിൻ്റെ പുറംപോക്കിൽ അടിയുന്ന എക്കലായിരിക്കില്ല .നാം പാരസ്പര്യത്തിനായി ശ്രമിച്ചതിൻ്റെ  ആത്മമുദ്രകൾ അതിൽ ഉയിർകൊള്ളുകയാണ് വേണ്ടത്. ആത്മകഥ എന്നു പറഞ്ഞ് ഇപ്പോൾ   പുറത്തുവരുന്ന എഴുത്തുകളിൽ മിക്കതും പ്രഭാതഭക്ഷണം കഴിച്ചതിൻ്റെയും കല്യാണം കൂടിയതിൻ്റെയും കുടുംബപരമായ കൂട്ടംചേരലിൻ്റെയും വായ്ത്താരിയായി തരം താഴുകയാണ്.  അവനവനെ എന്തിന് അമിതമായി മഹത്വവത്ക്കരിക്കുന്നു? . കാരണം, ഒരാൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാനാവുമോ? തെറ്റുകളാണ് നാം മിക്കപ്പോഴും ചെയ്യുന്നത്. പ്രായശ്ചിത്തമാണ് വേണ്ടത്. എന്നാൽ  ഏതെങ്കിലും ആത്മകഥാകാരൻ സ്വന്തം തെറ്റുകൾ ആത്മാർത്ഥമായി എഴുതുമോ ?


വൈക്കം മുഹമ്മദ് ബഷീർ കഥ എഴുതിയപ്പോൾ വിമർശകനും സുഹൃത്തുമായ എം.പി.പോൾ  കഥാപാത്രമായി വന്നു. എം.ഗോവിന്ദൻ കഥ എഴുതിയപ്പോൾ ബഷീർ കഥാപാത്രമായി വന്നു. എന്തുകൊണ്ട് ?

'സ്നേഹാത്മകമാം പാശമതിൽ

കെട്ടിയിഴപ്പൂ,' എന്ന് കുമാരനാശാൻ പാടിയതിൽ ഇതിൻ്റെ സാരമുണ്ട്. സ്നേഹം സുഖമുള്ള ഒരു ബന്ധനമാണ്. കർമ്മബന്ധത്തിൻ്റെ  മധുരമുള്ള ദുഃഖമാണത്. മലയാളത്തിലെ എഴുത്തുകാരെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട രണ്ടു കഥകൾ വായിച്ചതുകൊണ്ടാണ് ഇതെഴുതുന്നത്.

യക്ഷിക്ക് ബദൽ

തകഴിയുടെ അടുത്തേക്ക് 'ചെമ്മീനി'ലെ  കഥാപാത്രങ്ങളായ പളനിയും കറുത്തമ്മയും വരുന്നത് സണ്ണി തായങ്കരി ,കറുത്തമ്മയും പളനിയും ശങ്കരമംഗലത്ത് ' ( എഴുത്ത് ,ജൂൺ) എന്ന കഥയിലൂടെ ആവിഷ്കരിക്കുന്നു. കറുത്തമ്മയുടെ പ്രവൃത്തിദോഷംകൊണ്ടാണ് ഭർത്താവ് പളനി കടലിൽ മുങ്ങിമരിച്ചത് എന്ന മിത്തിനെ എതിർക്കാനാണ് കഥാകാരൻ ഗവേഷകരെയും  കഥാപാത്രങ്ങളെയുമെല്ലാം കൂട്ടി തകഴിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. തകഴിച്ചേട്ടൻ്റെ മനസ്സ് മാറ്റാനായില്ലെങ്കിലും കഥാകൃത്തിനു  ആശ്വസിക്കാം, ഒരു ഓടിളക്കി അകത്തു കയറാനായല്ലോ.


പത്മരാജൻ്റെ  'ഞാൻ ഗന്ധർവ്വൻ' സിനിമ കണ്ടു സ്വപ്നങ്ങളിൽ  ആവേശിച്ച ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് വി.ആർ.സുധീഷ് 'ഗന്ധർവൻ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 18) എന്ന കഥയിൽ. വളരെ സൗമ്യമായി, സരളമായി കഥ പറയുന്നു. കഥയിലാകെ വീണു കിടക്കുന്ന സ്വപ്നത്തിൻ്റെ പാലപ്പൂക്കൾ ഹൃദ്യമാണ്.പത്മരാജനെ ഓർക്കാൻ ഒരവസരവുമായി. ഗന്ധർവ്വൻ സാഹിത്യകൃതികളിലും സിനിമകളിലും ഒരു മിത്തായി തുടരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഒരിടത്ത് യക്ഷിക്കഥകൾ കയർക്കുകയാണ്‌. യക്ഷിക്കു വെള്ളസാരി ഒരു നിർബന്ധമായിരുന്നു. മറ്റു നിറങ്ങളിൽ  വിശ്വാസമില്ലത്രേ. മലയാളിക്ക് യക്ഷിക്കഥ എത്ര കേട്ടാലും മതിവരില്ല. യക്ഷിക്കഥയ്ക്ക് ഒരു ബദൽ പുരുഷകഥ അനിവാര്യമായിരുന്നു. അതാണ് പത്മരാജൻ സാധിച്ചുകൊടുത്തത്. എന്നാൽ അദ്ദേഹം ഗന്ധർവ്വന് ഒരു ഐഡൻ്റിറ്റി സമ്മാനിച്ചു: നെറ്റിക്ക് മുകളിൽ ശിരസ്സിൻ്റെ കുറുകെ രണ്ടു കാതുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു സ്വർണ്ണത്തള .അതേസമയം സുധീഷിൻ്റെ കഥയിലെ പെൺകുട്ടി ഗന്ധർവ്വനെ തിരിച്ചറിയുന്നത് ഒരു രുദ്രാക്ഷ മാലയിലൂടെയാണ് .ഇനി വരാൻ പോകുന്ന ഗന്ധർവ്വന്മാരും ഈ മാല ഉപേക്ഷിക്കാനിടയില്ല.

കാലമുദ്രകൾ 

1)ദേവരാജൻ 


പാട്ടിൽ സംഗീതം ആരാധനയോടെ കലർത്തിയതുകൊണ്ടാണ് ദേവരാജൻ്റെ പാട്ടുകൾ ഇപ്പോഴും പ്രിയങ്കരമാവുന്നത്. സംഗീതപാണ്ഡിത്യമല്ല ,മനുഷ്യമനസ്സുമായുള്ള ബന്ധമാണ് അദ്ദേഹം ആവിഷ്കരിച്ചത്.സംഗീതം ഈ വിധം  കലരാത്ത പാട്ടുകൾ ആരുടെയും മനസ്സിൽ ഇടം പിടിക്കുന്നില്ല.


2)എം മുകുന്ദൻ 


കേരള സാഹിത്യഅക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എം.മുകുന്ദൻ ആകർഷിക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ  അതുവരെയുള്ള സാഹിത്യസമീപനങ്ങളോടും ചിന്തകളോടുമുള്ള വഞ്ചനയായിരുന്നു. അതിൻ്റെ ഫലമായി എം.മുകന്ദൻ്റെ പഴയ വായനക്കാർ അകന്നു പോയി.


3)കമുകറ പുരുഷോത്തമൻ


കമുകറയുടെ 'ആത്മവിദ്യാലയമേ' എന്ന പാട്ട് വേറൊരാൾ പാടിയാൽ  അത് തകർന്നുപോകും. ശൈലിയാണ് ,വ്യക്തിപരമായ ശബ്ദചേഷ്ടയാണ് ഗാനം എന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.


4)അടൂർ ഗോപാലകൃഷ്ണൻ


അടൂരിൻ്റ  'സ്വയംവരം' ഇപ്പോഴും ഒരലട്ടലായി തുടരുന്നുണ്ട്. ആത്മാർത്ഥമായി പ്രേമിക്കുന്ന രണ്ടുപേർ വിവാഹിതരാകുന്നത് ഈ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ല. 'സ്വയംവരം' അത് പതിറ്റാണ്ടുകൾക്ക് മുൻപേ നിർവ്വചിച്ചു.


5)എം .പി. നാരായണപിള്ള 


എം.പി.നാരായണപിള്ളയുടെ കഥകൾ   ബുള്ളറ്റുപോലെ അനുവാചകരുടെ മനസ്സുകളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതാണ് .എന്നാൽ അദ്ദേഹത്തിൻ്റെ കഥ ഷാജി എൻ.കരുൺ ടെലിഫിലിമാക്കിയപ്പോൾ പരാജയപ്പെട്ടു.



വാക്കുകൾ 


1)വിശ്വാസങ്ങൾ, ജാതികൾ ,പല തരത്തിലുള്ള ബുദ്ധിപരവും വൈകാരികവുമായ കൂടിച്ചേരലുകൾ തുടങ്ങിയവ ഭൂതകാലത്തിൻ്റെ  ഭാഗമാണ്.

ഹെർബർട്ട് റീഡ്,

ഇംഗ്ളീഷ് കലാവിമർശകൻ


2)ചിലപ്പോൾ നിങ്ങൾ കാലഘട്ടങ്ങളുമായെല്ലാം  പൊരുത്തപ്പെട്ടായിരിക്കും നീങ്ങുക ;ചിലപ്പോൾ നിങ്ങൾ കാലത്തിനു വളരെ മുന്നിലായിരിക്കും.അല്ലെങ്കിൽ വളരെ വൈകിപ്പോയിരിക്കും.

ബർണാഡോ ബെർട്ടോലുച്ചി ,

ഇറ്റാലിയൻ സംവിധായകൻ 


3)ബോളിവുഡ് ഒരിടത്തും അല്ലാത്ത  അവസ്ഥപോലെയാണ് ;അത് ആരോടും ഒന്നിനെക്കുറിച്ചും  സംസാരിക്കുന്നില്ല.

മൈക്കലാഞ്ചലോ അൻ്റോണിയോണി ,

ഇറ്റാലിയൻ സംവിധായകൻ



4)കടൽ അതിൻ്റെ കമിതാക്കളെ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്.

ക്രിസ്റ്റഫർ ഇഷർവുഡ് ,

ബ്രിട്ടീഷ് നോവലിസ്റ്റ്



5)ഒരു ആധുനിക കലാകാരൻ കാലവും സ്ഥലവുമുപയോഗിച്ചാണ് ചിത്രങ്ങൾ രചിക്കുന്നത്; അയാൾ  എന്തെങ്കിലും വിവരിക്കുകയല്ല ,തൻ്റെ  വികാരങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

ജാക്സൺ പുള്ളോക്ക് ,

അമെരിക്കൻ ചിത്രകാരൻ



 




Monday, June 14, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സൂര്യനെ കണ്ടെത്തൽ ,metrovartha June 14,2021

 

അക്ഷരജാലകംlink
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com

സൂര്യനെ കണ്ടെത്തൽ

റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ 'ദ് ഡ്രീമർ 'എന്ന കഥയിലെ പ്രധാന കഥാപാത്രമായ, ഇരുപത്തിയഞ്ചു വയസ്സുള്ള ഫോമാ വാരക്സിൻ ജീവിതത്തെ വളരെ ലഘുവായി നിർവ്വചിക്കാൻ ശ്രമിക്കുന്നുണ്ട് .ഇത് യഥാർത്ഥത്തിൽ അവൻ്റെ അഭിപ്രായമല്ല ,മറ്റൊരാളുടെ ആശയം ഉദ്ധരിക്കുകയാണ്.  അതിങ്ങനെയാണ്: ' ജീവിക്കുക എന്നു പറഞ്ഞാൽ അറിയുക എന്നാണ്. സ്വയമെന്താണെന്നും  എന്തിനുവേണ്ടിയാണ് ജീവിച്ചതെന്നും  മനസ്സിലാക്കാതിരുന്നാൽ അതൊരിക്കലും ജീവിതമാകുകയില്ല. മനുഷ്യൻ്റെ ഏറ്റവും അധ:പതിച്ച വാസനകളുടെയും ചീത്ത ചിന്തകളുടെയും ഇരയാകുക എന്ന പ്രക്രിയയിൽ നിന്ദ്യമായ താത്കാലിക വാസം മാത്രമായിരിക്കുമത്' . ഈ അറിവ് ഓരോ നിമിഷവും തകരുകയും വീണ്ടും രൂപീകരിക്കപ്പെടുകയും ചെയ്യുകയാണ്.കാരണം ,സ്ഥായിയായ ഒരറിവിൽ നമുക്ക് നിലനില്ക്കാനാവുന്നില്ല. സൂര്യനാണ് എല്ലാറ്റിൻ്റെയും പ്രഭവകേന്ദ്രമെന്ന്  ഫോമാ വാദിക്കുന്നുണ്ട്. അലഞ്ഞു തിരിഞ്ഞുവന്ന ഒരു പട്ടിയോടുപോലും അവൻ തൻ്റെ ഉത്ക്കണ്ഠ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സൂര്യനെക്കുറിച്ച് എന്തെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്ന് അയാൾ നായയോടു ചോദിക്കുന്നുണ്ട്. വിചിത്രമാണിത്. തീർച്ചയായും അവൻ്റെ തലയ്ക്കു പിറകിൽ ചക്രവാളത്തിൽ ,വാൻഗോഗിൻ്റെ ചിത്രത്തിൽ കാണുന്നപോലെ വലിയ, വളരെ വലിയ ഒരു സൂര്യനുണ്ടായിരിക്കണം.

തീവ്രമായ മഞ്ഞ

വാൻഗോഗിൻ്റെ സൂര്യൻ ഈ പ്രശ്നങ്ങളുടെയെല്ലാം ആന്തരിക ദൃഷ്ടാന്തമാണ് .ഗോർക്കിയുടെ കഥാപാത്രം ജീവിതത്തിൻ്റെ അർത്ഥം തേടി സൂര്യനെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു. വാൻഗോഗിൻ്റേത്  ഒരു സാധാരണ സൂര്യദർശനമല്ല;  സൂര്യനെ കണ്ടെത്തലാണ്. ഇതുവരെ ആരും കാണാത്ത ഒരു സൂര്യനാണ് ഇരട്ടിമഞ്ഞജ്വാലയായി നമ്മുടെ മുന്നിലേക്ക് വരുന്നത്.ഇവിടെ അസ്തമയത്തിലെ സൂര്യൻ ആകാശത്തെ മുഴുവൻ ഉൾക്കൊള്ളുകയാണ്. സൂര്യനല്ലാതെ വേറെ ആകാശമില്ല! .വിഷണ്ണമാനസ നായ വാൻഗോഗിൻ്റെ ആന്തരമായ ഇന്ദ്രിയമാണ് സൂര്യനു വേണ്ടി ആഗ്രഹിക്കുന്നത്.എപ്പോഴും ആത്മപീഢയനുഭവിച്ച വാൻഗോഗിനു തൻ്റെ ദീനങ്ങളിൽ നിന്നും അലങ്കോലങ്ങളിൽ നിന്നും പുറത്തുകടക്കാൻ ഒരു സൂര്യനെ ആവശ്യമായിരുന്നു .എല്ലാറ്റിനെയും ആലിംഗനം ചെയ്യുന്ന, വലിയ ഒരു സൂര്യൻ .

1888 ൽ പാരീസിലെ ആൾസിലാണ് വാൻഗോഗ് ഈ സൂര്യനെ വരച്ചത്.'ദ് സോവർ'(വിത്ത് വിതയ്ക്കുന്നവൻ)എന്ന് പേരിട്ടിരിക്കുന്നു. ഇതു പോലെ സൂര്യനെ കണ്ടെത്തുന്ന, അദ്ദേഹത്തിൻ്റെ മറ്റൊരു ചിത്രമാണ് 'സമ്മർ ഇവനിംഗ്, വീറ്റ്ഫീൽഡ് വിത്ത് സെറ്റിംഗ് സൺ ' .ഈ ഗോതമ്പു പാടത്തെ അസ്തമയത്തിൽ , സൂര്യൻ്റെ തീവ്രമഞ്ഞയിൽ വാൻഗോഗ് ജീവിതത്തെ വിശുദ്ധിയുടെ വീണ്ടെടുപ്പിലെത്തിക്കുന്നു.നിരാശയുടെ മേഘങ്ങൾ ഒന്നും തന്നെ ആ ആകാശത്തിൽ കറുപ്പ് പടർത്തുന്നില്ല. ജീവിതത്തിലേക്ക് വിതറുന്ന അനൈഹികമായ വെളിച്ചമാണത്. ഒറ്റയ്ക്കായി പോകുന്നവർക്കെല്ലാം അവരുടെ സൂര്യനുണ്ടാവും. ഇത്രയും ജ്വലനകാന്തിയോടെ, സൗന്ദര്യത്തിൻ്റെ  ബൃഹത് ലോകത്തിൻ്റെ പ്രൗഢിയോടെ എല്ലാ ചോദ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ആത്മവിശ്വാസത്തോടെ ,എല്ലാ പരാജയങ്ങൾക്കിടയിലും  അവസാനത്തെ ആക്കംപോലെ അത് നിലകൊള്ളുകയാണ്. മനുഷ്യർ  അനാഥനായി വിലപിക്കേണ്ടവരല്ല എന്ന് ഈ ചിത്രങ്ങൾ ഓർമ്മിപ്പിക്കുന്നു.  വിഷാദച്ചുഴിയിൽ നിന്ന്  ഉയർത്തെഴുന്നേൽക്കാനുള്ള അവസരമാണിത്.

ഈ മഞ്ഞയും ഒരു കണ്ടെത്തലാണ്. സ്വാഭാവികനിറങ്ങളോ ,പ്രകൃതിയിലെ നിറങ്ങളോ തനിക്ക് സ്വീകാര്യമല്ലെന്ന് വാൻഗോഗ് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം തൻ്റെ  ആത്മപരിതോവസ്ഥയ്ക്കനുസരിച്ച് നിറങ്ങൾ ഉണ്ടാക്കുകയാണ്. ഈ മഞ്ഞയിൽ  ചുവപ്പിനും ഓറഞ്ചിനും  ഇടമില്ല. എന്നാൽ അത് എല്ലാവരും പരിചയിച്ച മഞ്ഞയുമല്ല. മറ്റെന്താണ്? ഈ മഞ്ഞ അറിയാവുന്നിടത്തോളം ദിവ്യമാണ്. നിറങ്ങൾ തന്നെ അഭൗമമാവുകയാണ്.

വ്യഥ ഉദാത്തമാവുമ്പോൾ

വാൻഗോഗ് പതനങ്ങളിൽ നിന്നു ഉദിച്ചുയരുന്നത് ജ്വലിക്കുന്ന പ്രകൃതിയിലൂടെയാണ്. അത് സ്വാനുഭവങ്ങളിലൂടെയും പീഡിതമായ ഘട്ടങ്ങളിലൂടെയുമാണ് അദ്ദേഹം മനസ്സിലാക്കിയെടുത്തത്.വ്യഥകളിൽ നിന്നു ഉദാത്തവത്ക്കരിക്കപ്പെട്ട സൂര്യൻ പിറക്കുകയാണ്. സഹോദരൻ തിയോക്ക് എഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം: 'യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു ശരിയായ ബോധത്തിനായി ഞാൻ പരിശ്രമിക്കുകയാണ്. ഞാനെന്തിനു  ഇവിടെ വന്നു? ഭീകരമായ ഒരവസ്ഥയാണ് എന്നെ പിടിച്ചുലയ്ക്കുന്നത് .ഇതെൻ്റെ  ചിന്തകളെ തടയുകയാണ്' .

ഇതിൽ നിന്ന് എന്താണ്  ഗ്രഹിക്കേണ്ടത്? ഈ തകർച്ചയിലും രോഗാവസ്ഥയിലും പുറത്തുകടക്കാൻ അദ്ദേഹത്തിന് ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായകൾ ആവശ്യമായിരുന്നുവെന്നാണ്. പുതിയ സൂര്യനെ കണ്ടെത്തുന്നത്  അങ്ങനെയാണ്.

ഓരോ ദിവസവും ഒരോ പുതിയ സൂര്യൻ ഉദിക്കുന്നു എന്ന വാക്യം പോലെ ചിന്തിപ്പിക്കുന്നത് വേറൊന്നില്ല. അമെരിക്കൻ സാഹസിക സഞ്ചാരിയായിരുന്ന ക്രിസ്റ്റഫർ മക്കാൻഡ്ലസ്  പറഞ്ഞതാണിത്. ജീവിതത്തിലൊരിക്കലും സൂര്യാദയം  കണ്ടിട്ടില്ലാത്തവരുണ്ട്. അവർക്കു  വേണ്ടി എന്നും സൂര്യനുദിക്കുകയാണ്. ഇന്നലെകളിലെ സൂര്യന്മാർ അസ്തമിച്ചു; മറ്റൊരു സൂര്യൻ  പിറ്റേദിവസത്തേക്കായി  ജനിക്കുകയാണ് .സൂര്യൻ്റെ യാത്രകൾ  പ്രതീകാത്മകമാണ് ; അതിനു അവസാനമില്ല.ഉദയവും അസ്തമയവുമാണല്ലോ അതിൻ്റെ കാതൽ. അസ്തമയം അവസാനമല്ല; എന്നാലത് വേദനിപ്പിക്കുന്നതാണ്. പകൽ അവസാനിക്കുന്നത് സകല ജീവികളെയും പ്രകൃതിജാലത്തെയും നിരാശയിലാഴ്ത്തുന്നു; ഇരുട്ടാണ് പിറക്കുന്നത്. എന്നാൽ ഇരുട്ട് അവസാനമല്ല. പ്രകാശം ഒരുകോടി കുതിരകളെപോലെ എവിടെ നിന്നോ കുതിച്ചെത്തുന്നു .ഇരുട്ട് സാവധാനം പിന്നോട്ടു വലിയുകയോ , പ്രകാശത്തിൽ അലിഞ്ഞില്ലാതാവുകയോ ചെയ്യുന്നു.
എത്ര മാന്ത്രികമായ ആവർത്തനങ്ങൾ !.

അളക്കാനാവാത്തത്

ജീവിതം മുഴുവൻ പ്രകൃതിയെ തേടി നടന്ന അമെരിക്കൻ വനസ്നേഹി ഹെൻറി ഡേവിഡ് തോറോ ഇങ്ങനെ എഴുതി :
'പുൽമേടുകളിൽ കൊത്തുന്ന കോഴികൾ മറഞ്ഞിരിക്കുന്ന ചതുപ്പിൽ കാലുകൾ സാവധാനം വലിച്ചുവച്ചു നടക്കാൻ , കുരുവികൾ കുതിച്ചു പറന്നുയരുന്നത് കാണാൻ ,ചിലയ്ക്കുന്ന, ഏകാകികളായ വനപക്ഷികൾ കോരപ്പുല്ലുകൾക്കിടയിൽ കൂടുകൂട്ടുന്നതിൻ്റെ മണം പിടിക്കാൻ , വയർ നിലത്തു മുട്ടിച്ചുകൊണ്ട് ഇഴയുന്ന നീർനായയെ കാണാൻ നമുക്ക് വനത്തിൻ്റെ ഔഷധം ആവശ്യമാണ് . അതേസമയം നാം  ഇതെല്ലാം പരിവേക്ഷണം ചെയ്യാനും പഠിക്കാനും ഉത്സുകരാണ്. എന്നാൽ ആ കാഴ്ചകളെല്ലാം തുറന്നു കിട്ടാത്തതും നിഗൂഢവുമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് .അതുപോലെ കരയും കടലും അനന്തമായി  വന്യമായിരിക്കാനും ;അതെല്ലാം ഒരിക്കലും പരിശോധിക്കപ്പെടാത്തതും അളക്കപ്പെടാത്തതുമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് ; കാരണം അത് അളക്കാനാവാത്തതാണ് ' .

ഒരാളിൽനിന്ന് പ്രകൃതി ക്രമേണ അപ്രത്യക്ഷമാകുന്നതായാണ് തോറോ   നിരീക്ഷിക്കുന്നത്. മനസ്സിൻ്റെ ആ മേഖലകളിലേക്ക് ഉപഭോഗത്തിൻ്റെയും  യന്ത്രസംസ്കാരത്തിൻ്റെയും അഭിനിവേശങ്ങൾ അലച്ചെത്തി  കൈയടക്കുകയാണ് .
നാം സാവധാനം പരിമിതികളുടെ ഒരു കൂടാരമായിത്തീരുന്നു .കൊറോണയുടെ അടച്ചുപൂട്ടലിൽ നാമനുഭവിക്കുന്ന എകാന്തമായ അലട്ടലുകളിൽ ഈ പരിമിതികൾ നമുക്കു മുഖാമുഖം വരുകയാണ്. ജീർണിച്ചതും അല്ലാത്തതുമായ മരങ്ങൾ, ഇടിവെട്ടുന്ന മേഘങ്ങൾ, മൂന്നാഴ്ചയെങ്കിലും നീളുന്ന മഴ തുടങ്ങിയതെല്ലാം നേരിൽ കാണാൻ തയ്യാറാവണമെന്ന് തോറോ  പറയുന്നത് ഈ സന്ദർഭത്തിൽ നമ്മെ ഓർമ്മകളിൽ അലിയാൻ പ്രേരിപ്പിക്കുകയാണ്.

അലൗകികമായ ഉന്മാദം

നമ്മൾ ഇനിയും പോകാത്ത ഇടങ്ങളിൽ സ്വതന്ത്രമായി ചുറ്റിത്തിരിയുന്നത് അലൗകികമായ ഒരുന്മാദം  തരാതിരിക്കില്ല .ഇത് അറിവാണ്. ജീവിതംകൊണ്ട് എന്ത് ചെയ്യാമെന്ന   അറിവ്. നമ്മുടെ അതിരുകൾ ഇല്ലാതാകുന്നത് നമുക്ക് തന്നെ നേരിൽ കാണാൻ കഴിയുമ്പോൾ, നിഷ്ഫലമെന്നു കരുതിയിരുന്ന ജീവിതത്തിൻ്റെ ചില്ലകൾ ചലിക്കാൻ തുടങ്ങും, വസന്തത്തിൻ്റെ സന്ദേശം ലഭിച്ചിട്ടെന്നപോലെ.സ്വയം തീർത്ത കാരാഗൃഹങ്ങളിൽ അമരുന്ന നവീന സാംസ്ക്കാരിക മനുഷ്യൻ്റെ വ്യഥകൾ വാസ്തവത്തിൽ ,പ്രകൃതിയുമായി ബന്ധമുള്ളതല്ല .അത് മിക്കവാറും സ്വയം സൃഷ്ടിച്ചെടുക്കുന്നതാണ്.

സി. പി. വത്സൻ എന്ന കവിയുടെ ചില വരികൾ ഈ അവസ്ഥയ്ക്ക് ആഴം നല്കുന്നുണ്ട്. അദ്ദേഹം  എഴുപതുകളിൽ തീക്ഷ്ണമായി എഴുതിയിരുന്നു. 'സംക്രമണം' മാസികയിൽ അദ്ദേഹത്തിൻ്റെ ചില കവിതകൾ വായിച്ചതോർക്കുന്നു. ഇപ്പോഴത്തെ കവികൾ വത്സനെ അറിയാനിടയില്ല. കാരണം അദ്ദേഹം പതിറ്റാണ്ടുകളായി ഒന്നും എഴുതാറില്ല. ജീവിച്ചിരിക്കുന്നു എന്നതിനു യാതൊരു തെളിവും പൊതുസമൂഹത്തിനു നല്കാതിരിക്കാൻ വത്സൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് എന്നും പ്രിയമുള്ള കവിയാണ്. അസാധാരണമായ സംവേദനാത്മകത ആ കവിതകളിലുണ്ട്. വത്സൻ്റെ 'പരപ്പനങ്ങാടി കുറിപ്പു'കളിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ്:

ചന്ദ്രാ,
കാറ്റിൻ്റെ നിലവിളിക്ക്
കാതോർക്കൂ
കടലിൻ്റെ നിലവിളിക്ക്
കാതോർക്കു
അടഞ്ഞുതീരുന്ന വാതിലുകൾ
ഒന്നൊന്നായി എണ്ണിത്തിട്ടപ്പെടുത്തൂ
വിടരാത്ത പൂവുകൾക്ക് വേണ്ടി
ഒരു തവണയെങ്കിലും
നിലവിളിക്കൂ
ഒറ്റത്തവണ .

എത്രയേകാന്തം പകലുകൾ
ചില്ലകളിൽ സിരകളിൽ 
വിളർത്ത ചുണ്ടുകളിൽ
വിരിഞ്ഞു വിരിഞ്ഞുതീരുന്ന ഏകതാനമായ പൂക്കളിൽ
എത്ര സങ്കീർണതയുടെ
തൂവലുകൾ '

ഈ വരികളിൽ കവി സ്വയം ഒരു ബിംബമായി ലയിച്ചു ചേർന്നിരിക്കുകയാണ്; കാലത്തിൽ  സ്വയം നഷ്ടപ്പെടുന്ന അവസ്ഥ.

വാക്കുകൾ

1)യഥാർത്ഥ സ്നേഹം പ്രേതത്തെപോലെയാണ്; എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കും; എന്നാൽ കണ്ടിട്ടുള്ളവർ വളരെക്കുറച്ച് മാത്രം.
ഫ്രാൻസ്വാ റോച്ച്ഫുക്കോ ,
ഫ്രഞ്ച് നോവലിസ്റ്റ്

2)ഒരു നാവികനു പരന്ന കടലിനെ  അറിയാവുന്നതുപോലെ, ഒരു സ്ത്രീക്ക് അവൾ പ്രേമിക്കുന്ന പുരുഷൻ്റെ മുഖവും വശമാണ്.
ബൽസാക്ക് ,
ഫ്രഞ്ച് നോവലിസ്റ്റ്

3)നോവൽ ശരിക്കും ഒരു കവിതയാണ്. ഇതെഴുതണമെങ്കിൽ ,ഒരാൾക്ക് ആത്മാവിൽ പരമശാന്തതയും ആഴമുള്ള മനസ്സും ഉണ്ടായിരിക്കണം .
ദസ്തയെവ്സ്കി ,
റഷ്യൻ എഴുത്തുകാരൻ

4)നിങ്ങൾ എന്തിനുവേണ്ടിയാണോ  അന്വേഷിക്കുന്നത്, അതെന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിലും എങ്ങനെ നോക്കണമെന്ന് അറിഞ്ഞിരിക്കണം.
റോബർട്ടോ ബൊലാനോ ,
ചിലിയൻ എഴുത്തുകാരൻ

5)എഴുതുമ്പോൾ ഞാൻ ദുർബ്ബലരുടെ കൂടെ നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്; ശക്തിയുള്ളവരുടെ പക്ഷം സാഹിത്യത്തിൻ്റെ പക്ഷമല്ല.
യെൽഫ്രീഡ് ജൽനക്ക്,
ഓസ്ട്രിയൻ നോവലിസ്റ്റ്

കാലമുദ്രകൾ

1)ഒ.എൻ.വി

ഒ.എൻ.വി സ്വന്തം കവിതകൾ ആലപിക്കുന്നത് സംഗീതമധുരമായാണ്. അദ്ദേഹത്തിൻ്റെ 'കുഞ്ഞേടത്തി' കേൾക്കണം .വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കും. ഒരു കുട്ടിയുടെ മനസ്സ് കവി വീണ്ടെടുക്കുകയാണ്‌.ഏടത്തിമാർ ഒരു സംസ്കാരമായിരുന്നു.

2)സത്യൻ

പ്രമുഖ സിനിമാനടനായ സത്യൻ വിടപറഞ്ഞിട്ട് അമ്പതുവർഷമായിരിക്കുന്നു. വിശ്വസിക്കാൻ പ്രയാസമാണ്. 'എൻ്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവർ എൻ്റെ കൈയിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു' എന്ന് സത്യൻ സ്ക്രീനിൽ പാടി അഭിനയിക്കുമ്പോൾ ,അത്  ഇന്നലെകളിലെ അനുഭവമല്ല ,ഇന്നിൻ്റെയാണ്.

3)സുകുമാർ അഴീക്കോട്

മലയാള സാഹിത്യവിമർശനത്തിൽ അദ്വൈതചിന്തയ്ക്കും ഉപനിഷത്തിനും പ്രാമുഖ്യം നല്കിയ ഒരേയൊരു എഴുത്തുകാരനാണ് സുകുമാർ അഴീക്കോട് .അദ്ദേഹം സൗന്ദര്യചിന്തയ്ക്ക് ദാർശനികമായ ഭാരതത്വം നല്കി ദൃഢപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാൽ ലൗകികനായ അഴീക്കോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: മീനീല്ലാതെ എനിക്ക് ജീവിക്കാനാവില്ല.

4)പി. എ. മുഹമ്മദ് റിയാസ്

എല്ലാ പഞ്ചായത്തിലും വിനോദസഞ്ചാര സൗകര്യമൊരുക്കുമെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനു ഒരു നിവേദനം സമർപ്പിക്കുകയാണ്. എല്ലാ പഞ്ചായത്തിലും അഞ്ചേക്കർ വനം പദ്ധതി നടപ്പാക്കണം. വേനൽക്കാലത്ത് തണുപ്പും ആശ്വാസവും ലഭിക്കുന്ന പ്രകൃതിയുടെ പൊതുഇടങ്ങൾ ആവശ്യമായിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ചിലർ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് ഒരു ചടങ്ങ് മാത്രമാവുകയാണെന്ന് നാം കണ്ടു കഴിഞ്ഞല്ലോ.

5)സജി ചെറിയാൻ

സന്ദിഗ്ദ്ധഘട്ടങ്ങളെ തരണം ചെയ്ത് മുൻപേ പരിചയസമ്പന്നനായ സാംസ്കാരികമന്ത്രി സജി ചെറിയാനു  ഇനി സാംസ്കാരികരംഗത്തെ സ്ഥാപിത താല്പര്യങ്ങളെയും ഗ്രൂപ്പുകളെയും  സമ്മർദ്ദവ്യക്തിത്വങ്ങളെയുമാണ് നേരിടേണ്ടി വരുക. എന്നാൽ പാർട്ടിക്ക് പുറത്തുള്ളവർക്ക് കൂടി സ്വീകാര്യതയും  പങ്കാളിത്തവുമുള്ള ഇടപെടലാണ് കാലം അവശ്യപ്പെടുന്നത്.

വായന

വി.പ്രവീണയുടെ 'അഷ്ടമൂർത്തി'(മലയാളം, ജൂൺ 6 ) ,വി.കെ.കെ.രമേശിൻ്റെ 'കൂവം ' (മാതൃഭൂമി അഴ്ചപ്പതിപ്പ് ,ജൂൺ 6 ) എന്നീ കഥകൾ പ്രതീക്ഷിച്ചതുപോലെ രസിപ്പിച്ചില്ല. ഒരു ബൃഹത് ആഖ്യാനത്തിനായി ഇന്നാരും കഥ വായിക്കുന്നില്ല. അതിൻ്റെ ആവശ്യമില്ല. ചെറുകഥ ഒരു ഫ്ളാഷ് പോലെയാണ്. അതിൻ്റെ സൗന്ദര്യം പകൽ  മുഴുവൻ നിറഞ്ഞു നിൽക്കുന്ന വെട്ടത്തിലല്ല ;മിന്നലിൻ്റെ പ്രകാശത്തിലാണ് അത് ലാവണ്യമാകുന്നത്. ചെറുകഥ എഴുതുന്ന ആൾ ഒരു കവിയായിരിക്കണം. പി.ടി.നരേന്ദ്രമേനോൻ ,മേലത്തു ചന്ദ്രശേഖരൻ ,അഗസ്റ്റിൻ ജോസഫ് തുടങ്ങിയവരെപോലെ സമ്പൂർണ കവിയാകണ്ട; കവിതയുടെ ഒരു തിരി ഉണ്ടായിരുന്നാൽ മതി. ജയനാരായണൻ, വിക്ടർ ലീനസ് എന്നിവർ കഥ എഴുതുമ്പോൾ ഈ കവിത വായനക്കാർക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജീവിതത്തെ  സകല മനുഷ്യപരിമിതികൾക്കും  മുകളിൽനിന്ന് നോക്കാനാവണം. കുറെ സംഭവങ്ങൾ നിരത്തുന്നതോ  പൂർവ്വകാലകഥകളുടെ ഘടന അനുകരിക്കുന്നതോ ആവിഷ്കാരത്തിനു തടസ്സമാണ്. ഭാവാത്മകത കഥയിൽ  അനിവാര്യമാണ്. പ്രവീണയുടെ  'അഷ്ടമൂർത്തി ' വല്ലാതെ യാന്ത്രികമായിപ്പോയി. ഒരു സ്ത്രീയുടെ മൃതശരീരത്തിലെ എട്ടുമറുകുകൾ ചേർത്തുവരച്ച് അഷ്ടഭുജമുണ്ടാക്കുന്നതാണ് കഥയിലെ ഗവേഷണ വിഷയം. ഇതൊക്കെ വിരസമാണെന്ന് അറിയിക്കട്ടെ.

വി .കെ .കെ .രമേശിനു നല്ല നർമ്മത്തോടെ കഥ പറയാൻ കഴിവുണ്ട്. കൂവം നദിയെ  പ്രമേയമാക്കിയത് ശ്രദ്ധേയമാണ്. പക്ഷേ ,ഒരു കഥയിൽ നിന്ന് ലഭിക്കേണ്ട ലാവണ്യാനുഭവം കിട്ടിയില്ല. എവിടെയോ ജീവൻ നഷ്ടപ്പെടുന്ന പോലെ.

  .

Monday, June 7, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / പൂമ്പാറ്റയും സെൻ ബുദ്ധനും/merovartha June 3, 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


പൂമ്പാറ്റയും സെൻബുദ്ധനും



ചൈനീസ് ബുദ്ധമതത്തിലെ മഹായാന പ്രസ്ഥാനത്തിലെ മനനപ്രധാനമായ ഒരു തത്ത്വമാണ് സെൻ .ധ്യാനപ്രശാന്തതയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യനിൽ അളവറ്റ പ്രശാന്തതയുണ്ട്. ഒരു വാക്കിലല്ല അതിരിക്കുന്നത്; മനസിലാണ്. മനസ്സിനുള്ളിൽ അചുംബിതമായിരിക്കുന്ന ആ പരമ ശാന്തതയെ നമ്മൾ സാവധാനം സമീപിക്കണം; അതാർജിക്കണം. സെൻഗുരുക്കന്മാർ കഥകൾ, ഉപകഥകൾ എന്നിവയിലൂടെയാണ് ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. നൂറ്റാണ്ടുകളായി സെൻ കഥകൾ  വായിക്കപ്പെടുന്നു. പ്രാചീന ഗുരുക്കന്മാരുടെ ഒരു ബോധനമാർഗമാണത്.സെൻ സന്യാസിമാർ അചാരങ്ങളിലോ ,അന്ധവിശ്വാസങ്ങളിലോ ,വലിയ താത്ത്വിക പ്രബോധനങ്ങളിലോ അവർ ആകൃ ഷ്ടരാവില്ല.



മനസ്സ് ഒരു കൃത്രിമവസ്തു വാകുന്നതിനെ സെൻമതം എതിർക്കുന്നു. മനസ്സിനെ അമിതമായ ആസക്തി ,ഉത്ക്കണ്ഠ,ബുദ്ധിപരമായ വ്യഗ്രത എന്നീ പ്രക്രിയകളിലൂടെ കളങ്കിതമാക്കുകയാണത്രേ ചെയ്യുന്നത്. മനസ്സ് കുറേക്കൂടി ശുദ്ധമാണ്. അതിൽ നിഷ്കളങ്കവും സുതാര്യവുമായ തലങ്ങളുണ്ട്. കൃത്രിമ മനസ്സിനെ നശിപ്പിക്കുന്നതിലൂടെ ഒരു വ്യക്തി തനിക്ക് കൈമോശം വന്ന സ്വർഗ്ഗത്തെയാണ് വീണ്ടെടുക്കുന്നത്.ആ  ആരോഗ്യകരമായ വികാരങ്ങളുടെ  കാർമേഘങ്ങളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ചാൽ  സത്യത്തോട് വേറൊരു വീക്ഷണം തെളിഞ്ഞു കിട്ടും. 


വെള്ളം നിറച്ചുവച്ചിരിക്കുന്ന ഒരു കപ്പിലേക്ക് കുറച്ചുകൂടി വെള്ളം ഒഴിക്കാമോ എന്ന് ഒരു സെൻഗുരു ചോദിച്ചത് ശ്രദ്ധേയമാണ്. ശിഷ്യൻ വെള്ളം കപ്പിലേക്ക് ഒഴിച്ചുകൊണ്ടിരുന്നു.എന്നാൽ ഒരു തുള്ളിപോലും ആ കപ്പിൽ പുതുതായി  ചേർക്കാനായില്ല. നിറഞ്ഞ പാത്രം തിരസ്കരിക്കുകയേയുള്ളു. നാം ഒഴിഞ്ഞപാത്രമാകണം.


ലോകം പുതിയത്


നാം ആചാരവും ,വിശ്വാസവും, തത്ത്വവും മനസ്സിൽ നിറച്ചുവച്ചിരിക്കുകയാണ്. അവിടെ പുതിയ ശബ്ദങ്ങൾക്കു പ്രസക്തിയില്ല .പുതിയതൊന്നും അവിടെ ഏശുകയില്ല. അവിടെ ഒരു പാഠവും സ്വീകരിക്കപ്പെടുകയില്ല. കാരണം ആ മനസ്സിൽ മറ്റെല്ലാം  കുത്തിനിറച്ചിരിക്കുകയാണ്.  അതുകൊണ്ട് സെൻബുദ്ധിസ്റ്റുകൾ പറയുന്നത് ,മനസ്സ് അതിൻ്റെ  സ്വാഭാവികഗതികളിലേക്ക്, ശുദ്ധതകളിലേക്ക് മടങ്ങിപ്പോകട്ടെ എന്നാണ്.അപ്പോൾ അവിടെ  പ്രകൃതിയുടെ ഏതൊരു വസ്തുവിനും പ്രവേശിക്കാനാകും. ലോകം തന്നെ നവീനമായി അനുഭവപ്പെടും. മനസ്സ് സിദ്ധിയാലെന്നപോലെ അന്തർദർശനത്തിൻ്റെ അനുഭവത്തിലേക്ക് പ്രവേശിക്കും. അപ്പോൾ മനസ്സ് മറ്റൊന്നിനാലും ബന്ധിതമാകാത്ത വിധം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. 


എല്ലാ ഭാരങ്ങളിൽ നിന്നും മനസ്സ് വിമോചിതമാവുമ്പോൾ  തനതായ രസമുകുളങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയാണ്. മനസ്സ് അതിൻ്റെ യഥാർത്ഥ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു. അങ്ങനെ ആന്തരികമായ പ്രശാന്തത അല്ലെങ്കിൽ പ്രാസാദസൗഖ്യം ഒരു പൂമ്പാറ്റ പറക്കുന്ന സൗമ്യതയോടെ  പ്രത്യക്ഷമാകുകയാണ്. മനസ്സ് ഒരു പൂമ്പാറ്റയാവുകയാണ്.


നിറചന്ദ്രൻ അവിടെയുണ്ട്


 ചില സെൻകഥകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഒരു രാത്രിയിൽ സെൻഗുരുവിൻ്റെ വീട്ടിൽ കയറിയ കള്ളൻ നിരാശനായി .കാരണം, അവിടെ മോഷ്ടിക്കാൻ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ലായിരുന്നു. കള്ളനെ പിടികൂടിയ ഗുരു തൻ്റെ  നിസ്സഹായവസ്ഥ അറിയിച്ചു.കള്ളൻ വെറുംകൈയോടെ പോകരുതെന്ന് ഗുരുവിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം തൻ്റെ വസ്ത്രങ്ങൾ ഊരി നൽകി കള്ളനെ സന്തോഷത്തോടെ മടക്കിയയച്ചു. തുടർന്ന് പുറത്തുവന്ന ഗുരു ആകാശത്തേക്ക് ശുന്യമായ മനസ്സോടെ നോക്കി. അവിടെ വെൺനിലാവ് പ്രസരിപ്പിച്ചു നിന്ന നിറചന്ദ്രനെ സമാശ്വാസത്തോടെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹം  ഇങ്ങനെ ആത്മഗതം ചെയ്തു: 'ഈ നിറചന്ദ്രനെ ആർക്കും അപഹരിക്കാൻ ആവില്ലല്ലോ'. 


ഗുരുവിന് ആ നിറചന്ദ്രൻ നല്കിയത് ആന്തരമായ ശാന്തിയാണ്;താൻ നിസ്വനല്ല എന്ന ബോധം .ഒരു സെൻവിശ്വാസിക്ക് ,ജീവിതം അനുഭവിക്കാനുള്ളതാണ് ;തർക്കിച്ചു ജയിക്കാനുള്ളതല്ല.തർക്കിച്ചാലോ, ബുദ്ധിപരമായി വ്യാഖ്യാനിച്ചാലോ നിറവുണ്ടാവുകയില്ല. ജീവിതം അനുഭവിക്കുമ്പോഴാണ് മനസ്സിലാകുന്നത്‌.


സെൻഗുരുവിൻ്റെ അടുത്തുവന്ന് സ്വർഗ്ഗവും നരകവും ഏതാണെന്ന് പറഞ്ഞുകൊടുക്കാമോ എന്ന് ചോദിച്ച യോദ്ധാവിൻ്റെ കഥയിൽ സത്യത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണുള്ളത്. ഗുരു അയാളോട് ചോദിച്ചു, നിങ്ങളാരാണെന്ന്. അയാളുടെ മുഖഭാവം ഒരു യാചകനെ ഓർമ്മിപ്പിക്കുകയാണെന്നും താങ്കൾക്കെങ്ങനെ സ്വന്തം രാജാവിനെ സംരക്ഷിക്കാനാവുമെന്നും ഗുരു സംശയം പ്രകടിപ്പിച്ചു. ഇത് കേട്ട് ക്രുദ്ധനായ യോദ്ധാവ് വാൾ ഉറയിൽ നിന്നെടുത്ത് ഗുരുവിനെ ആക്രമിക്കാൻ മുതിർന്നു . ആ സമയം ഗുരു  ഇതാണ് നിങ്ങൾ അന്വേഷിച്ച നരകം എന്ന് അയാളോടു വിശദീകരിച്ചു. തൻ്റെ പ്രവൃത്തിയിലെ അരുതായ്ക തിരിച്ചറിഞ്ഞ യോദ്ധാവ് വാൾ ഉറയിലേക്കു തന്നെ വച്ചു. ഇതു കണ്ട ഗുരു ഇങ്ങനെ പറഞ്ഞു: 'ഇതാണ് നിങ്ങൾ അന്വേഷിച്ചു നടന്ന സ്വർഗ്ഗം'! . ഇതിൽ നിന്നു യോദ്ധാവിനു സ്വർഗ്ഗത്തെക്കുറിച്ചും  നരകത്തെക്കുറിച്ചുമുള്ള ഒരു ഏകദേശ ധാരണ ലഭിച്ചു. പ്രബോധനങ്ങൾകൊണ്ടോ , സൂക്തങ്ങൾകൊണ്ടോ മനസ്സിനുള്ളിൽ കയറാത്ത സത്യങ്ങളാണ് സെൻ ഗുരുക്കന്മാർ അനായാസമായി പഠിപ്പിച്ചത്.


സുന്ദരിയെ ഉപേക്ഷിച്ചവൻ


നദി മുറിച്ചുകടക്കാൻ പോയ രണ്ടു സന്യാസിമാരുടെ കഥയാണ് മറ്റൊന്ന്. ഒരു മുതിർന്ന സന്യാസിയും  യുവസന്യാസിയും ചേർന്ന് ഒരു യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു .യാത്രയ്ക്കിടയിൽ  നദി മുറിച്ചുകടക്കാനായി അല്പസമയം കാത്തു നിന്നപ്പോഴാണ് അകലെ സുന്ദരിയായ ഒരു യുവതിയും അതിനു  ശ്രമിക്കുന്നത് കണ്ടത് .ഉടനെ മുതിർന്ന സന്യാസി യുവതിയെ തൻ്റെ  കരങ്ങളിൽ ബന്ധിച്ച് നദിയുടെ അക്കരെയെത്തിച്ചു. എന്നാൽ  യുവസന്യാസിക്ക് ഇത് ഉൾക്കൊളളാനായില്ല. സ്ത്രീകളെ സ്പർശിക്കരുതെന്നാണ് ചട്ടം .പിന്നെ ഇതെങ്ങനെ സംഭവിച്ചു? .അയാൾ ഇതിനെപ്പറ്റി  മുതിർന്ന സന്യാസിയോടു ചോദിച്ചു. എന്നാൽ ആ സന്യാസി യുവാവിനോട് ഇങ്ങനെയാണ് പറഞ്ഞത്: 'നി ഇനിയും ആ യുവതിയെ തോളിൽ നിന്നും  ഇറക്കിയില്ലേ ?'


നദിക്ക് കുറുകെ കടക്കാൻ യുവതിയെ സഹായിച്ചതോടെ അതവസാനിച്ചു.അത് മനസ്സിലിട്ടു വേവിക്കുന്നതാണ് പ്രശ്നം. പഴയകാര്യങ്ങൾ ഓർത്തു വിഷാദിക്കുന്നത് നമ്മുടെ ശാന്തത നശിപ്പിക്കാനേ ഉപകരിക്കൂ. പ്രകൃതിയിൽ നിന്നു നമുക്കു എന്താണോ മനസ്സിലാക്കാനുള്ളത്  അത് ഉൾക്കൊള്ളുക. അതിനെക്കുറിച്ച് മനസ്സിൽ നീറ്റലുണ്ടാക്കുന്നത് ജീർണതയിലാണ് എത്തിക്കുക.


ദേഷ്യം എങ്ങനെ നിയന്ത്രിക്കാമെന്ന് ചോദിച്ച ശിഷ്യനോട് സെൻഗുരു ദേഷ്യം പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ  ശിഷ്യനു അപ്പോൾ ദേഷ്യം പുറത്തെടുക്കാനായില്ല .ഉടനെ തന്നെ ഗുരുവിൻ്റെ ഉത്തരവും വന്നു: 'തൻ്റെ  ജീവിതസത്തയുടെ ഭാഗമല്ല ദേഷ്യം; അതുകൊണ്ടാണ് പെട്ടെന്ന് അത് പ്രകടിപ്പിക്കാൻ പറഞ്ഞപ്പോൾ സാധ്യമാകാതെ വന്നത്. തൻ്റേതല്ലാത്ത ഒന്നിനെ തനിക്കു ആവശ്യമില്ല എന്നു തീരുമാനിച്ചാൽ പിന്നെ ദേഷ്യമുണ്ടാവുകയില്ലെന്ന് ഗുരു ഉപദേശിച്ചു.


പ്രാചീനമായ ധ്യാനം


ചൈനയിലെ താങ് രാജവംശകാലത്താണ് സെൻ രീതി ആരംഭിച്ചത് .ചാൻ എന്നാണ് ചൈനീസ് നാമകരണം. അത് ഇന്ത്യയുടെ പ്രാചീനമായ ധ്യാനം തന്നെ ആണെന്ന് പറയുന്നവരുണ്ട്. ഇന്ത്യയിൽനിന്നുള്ള ബുദ്ധസന്യാസി ബോധിധർമ്മനാണ് 'ചാൻ'ചൈനയ്ക്ക് പരിചയപ്പെടുത്തിയതത്രേ . അഞ്ചാം നൂറ്റാണ്ടാണ് ബോധിധർമ്മൻ്റെ കാലം . എന്നാൽ ചൈനയിൽനിന്നെത്തിയ ചാൻ ജപ്പാനിൽ സെൻ ആയി രൂപാന്തരം പ്രാപിച്ച് വികസിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ; ബുദ്ധമതം അവിടെ എട്ടാം നൂറ്റാണ്ടു മുതൽ  പ്രചരിച്ചു തുടങ്ങിയിരുന്നെങ്കിലും .


ആന്തരികവിശ്രാന്തിയാണ് സെൻ അർത്ഥമാക്കുന്നത്‌. ഭൗതിക വസ്തുക്കളിൽനിന്നോ ,ബാഹ്യസൗന്ദര്യങ്ങളിൽനിന്നോ നമുക്ക് ചിരന്തനമായ സ്വാസ്ഥ്യം ലഭിക്കുകയില്ലെന്നാണ് ഈ സന്യാസിമാർ പറയുന്നത്‌.

'ബുദ്ധനെ കൊല്ലുക 'എന്നൊരു സെൻ ചൊല്ലുണ്ട്. നമ്മളുടേതായി കരുതുന്നതിനെയെല്ലാം വിട്ടുകളയുക എന്നാണർത്ഥം. സെൻ ഒരാശയചർച്ചയല്ല;ഓരോ നിമിഷത്തിൻ്റെയും തിരിച്ചറിവാണ്, ഇഴുകിച്ചേരലാണ്‌.


'ഒരു സമുദ്രത്തിൻ്റെ മുഴുവൻ ചലനങ്ങളുടെയും പ്രതിനിധാനമാണ് തിര .അതുപോലെ നിങ്ങളും ഈ പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും പ്രതിനിധാനമാണ് ' - ഒരു സെൻഗുരു പറഞ്ഞു. നാം ഒരു കാര്യം ചെയ്യുമ്പോൾ നമ്മെതന്നെ എരിച്ചുകളയുകയാണ് വേണ്ടതെന്ന് സെൻ ആചാര്യന്മാർ പറയുന്നത് എന്തുകൊണ്ടാണ് ?.നമ്മുടേതായതെല്ലാം മനസ്സിനു പുറത്തു നിന്ന് കടന്നു വരുന്നതാണ്. അതിൽ നമ്മളില്ല എന്നതാണ് ശരി.എന്നാൽ യുക്തിയും അസത്യവും വികാരവും അതിൽ പ്രകടമായിരിക്കും. അവയെല്ലാം സ്വസ്ഥത നശിപ്പിച്ചകൊണ്ടിരിക്കും.


 

വാക്കുകൾ 


1)യഥാർത്ഥ പ്രണയം നിശ്ശബ്ദമായാണ്   വരുന്നത് ;പരസ്യവാചകങ്ങളോ മിന്നുന്ന ലൈറ്റുകളോ ഇല്ലാതെ .ആരുടെയോ മണിയുടെ ശബ്ദം കേൾക്കുന്നവെങ്കിൽ നിങ്ങൾ കാതുകൾ പരിശോധിക്കുക.

എറിക് സീഗൾ ,

അമെരിക്കൻ എഴുത്തുകാരൻ


2)നാം കോപിക്കുമ്പോൾ ,മറ്റുള്ളവരുടെ തെറ്റുകൾ നമ്മുടെ മേൽ പ്രതികാരം ചെയ്യുകയാണ്.

അലക്സാണ്ടർ പോപ്പ്,

ഇംഗ്ളീഷ് കവി



3)ജീവിതത്തിൽ മൂല്യങ്ങളെക്കുറിച്ച് നാലു ചോദ്യങ്ങളുണ്ട് :എന്താണ് പരിശുദ്ധമായത് ,എന്തിൽനിന്നാണ് ആത്മാവ് ഉണ്ടായിരിക്കുന്നത്, ജീവിക്കുന്നതിൻ്റെ അർത്ഥമെന്താണ്? എന്തിനുവേണ്ടിയാണ് മരിക്കുന്നത്? എല്ലാത്തിനുമുള്ള ഉത്തരം ഒന്നാണ്: സ്നേഹം മാത്രം.

ലോർഡ് ബൈറൺ,

ഇംഗ്ളീഷ് കവി 


4)ഓരോ വ്യക്തിയും മറ്റു പലരുമാണ്; ഒരാളും അവനവനല്ല.

മാർട്ടിൻ ഹൈഡഗ്ഗർ,

ജർമ്മൻ ചിന്തകൻ


5)നമ്മെ കുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന പുസ്തകങ്ങൾ മാത്രമേ വായിക്കാവൂ  എന്നാണ് ഞാൻ വിചാരിക്കുന്നത്. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം നമ്മുടെ തലയിൽ പ്രഹരിച്ചു ഉണർത്തുന്നില്ലെങ്കിൽ, നമ്മളെന്തിനാണ് വായിക്കുന്നത്?

ഫ്രാൻസ് കാഫ്ക ,

ജർമ്മൻ - ബൊഹീമിയൻ എഴുത്തുകാരൻ


കാലമുദ്രകൾ



1)ഉമ്പായി


മഴക്കാലത്ത്, മറ്റു അലോസരങ്ങളില്ലെങ്കിൽ, ഉമ്പായിയുടെ ഗസലുകൾ ഒരു അപാരത  നല്കാതിരിക്കില്ല. മഹാമാരിയും കാലാവസ്ഥാവ്യതിയാനങ്ങളും  മനുഷ്യനെ ഏകാകിയാക്കുക മാത്രമല്ല, ഭൂതകാലത്തിലേക്കു തിരിച്ചു നടത്തുകയും ചെയ്യുന്നു.


2)രാജേഷ് ചേർത്തല


പ്രമുഖനായ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനായ രാജേഷ് ചേർത്തല ഓടക്കുഴൽ തരംഗമാവുകയാണ്. ലോകത്തിലെ ഏത് സ്ഥലവും കാലവും ഓടക്കുഴലിലൂടെ ആവിഷ്കരിക്കാമല്ലോ.രാജേഷ് നമ്മുടെ കാലത്തിൻ്റെ അലങ്കോലങ്ങളിൽ നിന്ന് മനോഹരമായ ഒരു ശബ്ദശ്രേണി കണ്ടുപിടിക്കുന്നു.


3)സിവിക്ചന്ദ്രൻ 


എഴുത്തുകാരികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഡോ.പി.കെ.ഭാഗ്യലക്ഷ്മിയുടെ 'തണുപ്പിൻ്റെ പരവതാനികളിൽ ' എന്ന പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് സിവിക്ചന്ദ്രൻ (പ്രഭാതരശ്മി, മെയ് ) എഴുതിയ ഈ വാക്യം ശ്രദ്ധേയമായി തോന്നി: 'എങ്കിലും തങ്ങളുടെ മരണം ദുരൂഹമായിരിക്കണം എന്നവരാഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തിന് കാരണങ്ങൾ ചികഞ്ഞു പോകണം  ? 


4)എ.അയ്യപ്പൻ


ആധുനിക കാലഘട്ടത്തിലെ സമാനതകളില്ലാത്ത അവധൂതകവിയായ എ. അയ്യപ്പൻ്റെ  ജീവിതത്തെ അധികരിച്ച് പത്രപ്രവർത്തകനായ എസ്. സുധീശൻ എഴുതിയ 'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന നോവൽ പുറത്തുവന്നിരിക്കുന്നു. വ്യക്തിപരമായ പ്രതിഛായയിൽ അഭിരമിക്കാതെ, കവിതയുടെ വാഴ്വിനുവേണ്ടി അലയുകയായിരുന്നല്ലോ അയ്യപ്പൻ .


5)കെ. ദാമോദരൻ 

(1912-1976)


മാർക്സിസ്റ്റ് ചിന്തകനും ഗ്രന്ഥകാരനുമായ കെ. ദാമോദരൻ ഒരു കവിതയിൽ ഇങ്ങനെ എഴുതി:

'സ്നേഹിക്കാനാണെന്മോഹം ,

സ്നേഹിക്കയാണെൻ ധർമ്മവും

സ്നേഹിക്കപ്പെടുകയെ

ന്നൂഹിക്കാൻപോലും വയ്യ' .


വായന


അക്ബർ കക്കട്ടിൽ അമ്പതിലേറെ  പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വളരെ മൃദുവായി, മനുഷ്യമനസിലേക്ക് അരിച്ചിറങ്ങുന്ന കഥകളാണ് അക്ബർ  എഴുതിയത്. നല്ല നർമ്മബോധമുണ്ടായിരുന്ന അക്ബർ സ്നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് രേഖ കെ. എഴുതിയ 'ജനാധിപത്യം കക്കട്ടിൽ റിപ്പബ്ളിക്കിൽ' എന്ന ലേഖനം (സാഹിത്യചക്രവാളം, ഫെബ്രുവരി ) ആ കഥാകാരൻ്റെ ഭാവനാഭൂപടത്തിൻ്റെ  ഒരു ഏകദേശരൂപം തരാൻ പര്യാപ്തമാണ്. ഒരർത്ഥത്തിൽ ഇതൊരു ആദരനിവേദനമാണ്. അക്ബറിൻ്റെ കഥകളിൽ വായനക്കാരനു പൂർണസ്വാതന്ത്യമുണ്ടെന്നു പ്രഖ്യാപിക്കുന്ന ലേഖിക അദ്ദേഹം ഒരു മിസ്റ്റിക് മനസ്സിൻ്റെ ഉടമയായിരുന്നുവെന്നും ചിന്തിക്കുന്നുണ്ട്. എന്നാൽ അക്ബർ 'ആധുനികതയുടെ മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകാതിരുന്ന  വായനക്കാരുടെ തലമുറയെ തിരികെ കൊണ്ടുവന്നു' എന്ന് രേഖ എഴുതിയത് എന്തിനാണ്? ആധുനികത ഭാവനയുടെയും സൗന്ദര്യത്തിൻ്റെയും ബുദ്ധിയുടെയും കലയുടെയും ഒരു ഉന്നതതലമാണ്. അവിടെയെത്താൻ കഴിയാത്തവരാണ് അതിനെ ആക്ഷേപിക്കുന്നത്. സാധാരണ എഴുത്തുകാർക്ക് അവിടേക്ക് എത്തണമെങ്കിൽ ദീർഘദൂരം താണ്ടണം.കലണ്ടർ ചിത്രം വരയ്ക്കുന്നവനിൽ നിന്ന് ഹെൻറി മാറ്റി സിലേക്കും വാൻഗോഗിലേക്കുമുള്ള ദൂരമാണത്.


രാജേഷ് ബി.സി. 'നീലിമ '(പ്രസാധകൻ, മെയ് )എന്ന പേരിൽ  എഴുതിയ കവിതയിൽ കുറേ സംഭാഷണങ്ങൾ മാത്രമാണുള്ളത്. ഇതിൽ കവിതയുടെ അളവ് സീറോയാണ്. ഒരാൾ വെറുതെ കുശലം പറയുന്നതെഴുതി കവിത എന്ന പേരിൽ മാസികക്ക് അയച്ചുകൊടുക്കാൻ രാജേഷിനു എങ്ങനെ ധൈര്യം വന്നു? .ഒരു ടീസ്പൂൺ കവിതയെങ്കിലും ഇതിൽ വേണ്ടതായിരുന്നു.ആത്മാവിൽ വൈകാരികമായ ഒരൗഭമസമ്മർദ്ദമുള്ളപ്പോഴാണ് കവിതയെഴുതാനിരിക്കേണ്ടത്.


    



 


Tuesday, June 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /പൂച്ചകൾക്കു സമാധാനം /metrovartha may 31

 അക്ഷരരാലകം ലിങ്ക്

അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com



പൂച്ചകൾക്കു സമാധാനം



ഏതാണ്ട് പത്തു വർഷത്തോളം, ജർമൻ ചിന്തകനായ ഫെഡറിക് നിഷേ ഏകാന്തവാസം നയിച്ചു .രോഗങ്ങളാൽ  വലഞ്ഞപ്പോൾ പോലും അദ്ദേഹം മറ്റാരെയും കാണാൻ തയ്യാറായില്ല ;സ്വയം ചികിത്സിച്ചു. ആരെങ്കിലുമായി സംസാരിക്കാനും ഇടപഴകാനും പറ്റാത്ത വിധം നിഷേ ഏകാന്തതയെ ഒരു ദുർഗമായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരുന്നു. 'മനുഷ്യനുമായുള്ള ഇടപെടലുകളിലെല്ലാം മുറിവ് മാത്രമാണെനിക്ക് കിട്ടുന്നത്' - അദ്ദേഹം ഒരിക്കൽ പ്രതികരിച്ചു. നിഷേയെക്കുറിച്ച് മഹാസാഹിത്യകാരനായ സ്‌റ്റെഫാൻ സ്വീഗ് എഴുതിയ 'നിഷേ' എന്ന കൃതി പരിഭാഷപ്പെടുത്തിയ വിൻസ്റ്റോൺ പറയുന്നത് ഒരു സ്വതന്ത്രമനസ്സ് ഒരിക്കലും അസ്തിത്വത്തിൻ്റെ  കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് അപകർഷതയോടെ പിന്മാറുകയില്ലെന്നാണ്. ജീവിതമെന്താണ് ,അനുഭവത്തിൻ്റെ  ആത്യന്തികമായ അവസ്ഥ എന്താണ് എന്ന് അറിയാതെ പിന്മാറാത്ത ചിലരുണ്ട് .അവർ ജ്ഞാനം എന്ന ലക്ഷ്യത്തിലേക്ക് അപകടകരമായി  സഞ്ചരിക്കുന്നു. അവർ അതിനായി സ്വയമൊരു പരീക്ഷണവസ്തു വാകുന്നു. നിങ്ങൾ ജ്ഞാനത്തിനായി യുദ്ധം ചെയ്യുകയാണെങ്കിൽ  മനുഷ്യാവസ്ഥയുടെ അഗാധതകളുടെ ഭീകരമുഖങ്ങളെ നേരിടേണ്ടിവരും. ആ അഗാധതകൾ നിങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും.


"എല്ലാ സുരക്ഷയും ഒഴിവാക്കിക്കൊണ്ട് അപകടകരമായ വിധം അഗാധഗർത്തത്തിനു മുകളിലൂടെ ഒരു ചരടിലെന്ന പോലെ നടക്കുന്ന പ്രകൃതമായിരുന്നു നിഷേയുടേത്' വിൽസ്റ്റോൺ കുറിക്കുന്നു. ഏതു  നിമിഷത്തിലും  വീണു പോയേക്കാവുന്ന സാഹചര്യത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് നിഷേ സ്വയമൊരു പരീക്ഷണവസ്തുവായത്.


സ്റ്റെഫാൻ സ്വീഗ് എഴുതി: ' ഏറ്റവും അഗാധമായ ,ദുരന്താഭിമുഖ്യമുള്ള ജന്മവാസനയാൽ നിഷേ തൻ്റെ  സാമ്പ്രദായികമല്ലാത്ത ജീവിതം നിർമ്മിച്ചു'. മനുഷ്യന് ജീവിക്കാനാകുന്ന അപകടാവസ്ഥയുടെ  ഉയർന്നതലം അനുഭവിക്കാൻ നിഷേ എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ചതായി സ്വീഗ്  വിലയിരുത്തുന്നുണ്ട്.



ഉത്ക്കണ്ഠയില്ലാത്തവർ


എന്നാൽ നിഷേ നേരിട്ട ഇരുണ്ടമാർഗ്ഗം, ദുർഗമമായ മനുഷ്യാവസ്ഥയുമായുള്ള അഭിമുഖം തുടങ്ങിയവ മനുഷ്യൻ്റെ  തത്ത്വചിന്തയുടെ സൃഷ്ടിയാണെന്ന് വാദിക്കുകയാണ് ഇംഗ്ളീഷ് ചിന്തകനും ഗ്രന്ഥകാരനുമായ ജോൺ ഗ്രേ . അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും മനനങ്ങളും കണ്ടെത്തലുകളും വേറൊരു പാതയിലാണ് മുന്നേറുന്നത്. 'ഫെലിൻ ഫിലോസഫി: കാറ്റ്സ് ആൻഡ് ദ് മീനിംഗ് ഓഫ് ലൈഫ്' എന്ന ഗ്രന്ഥത്തിൽ പൂച്ചയെ കണ്ടുപഠിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. പൂച്ചകൾക്ക് ഉത്കണ്ഠയോ ആത്മബോധമോ ഇല്ല. അവയ്ക്ക് സ്നേഹത്തിൻ്റെ കെട്ടുപാടുകളില്ല . അനശ്വരതയെ ക്കുറിച്ചോ ,സാന്മാർഗികതയെക്കുറിച്ചോ വേവലാതിയില്ല . അതുകൊണ്ട് പൂച്ചക്കു സമാധാനമുണ്ട്. മനുഷ്യനു എങ്ങനെ ഈ  ഏകാന്തതയെ അതിജീവിക്കാം? ആധുനിക തത്ത്വചിന്തകന്മാരേക്കാൾ  പൂച്ചകളാണത്രേ നമുക്ക് അഭികാമ്യം. കാരണം അവയ്ക്ക് നമ്മെ പലവിധത്തിൽ പഠിപ്പിക്കാൻ കഴിയും. ജീവിത നിരാശയിൽപ്പെട്ട് തകർന്ന കാലത്ത് ഇംഗ്ലീഷ് എഴുത്തുകാരൻ സാമുവൽ ജോൺസൺ പൂച്ചയിൽ നിന്നാണ് പ്രചോദനം  നേടിയതെന്ന് ജോൺ ഗ്രേ ഓർമ്മിപ്പിക്കുന്നു. സംതൃപ്തമായ ഏകാന്തതയാണ് പൂച്ചയുടേത്; നമ്മെപ്പോലെ അവയ്ക്ക് സംഘർഷമില്ല, ഭ്രാന്തില്ല . മനുഷ്യന് വേഗത്തിൽ മനുഷ്യത്വം നഷ്ടമാകുന്നു. എന്നാൽ പൂച്ചകൾ ഒരിക്കലും പൂച്ചയാകാതിരിക്കുന്നില്ല.


ജോൺ ഗ്രേ എഴുതുന്നു: ' നാം സൃഷ്ടിച്ച ഉത്കണ്ഠകളിൽ നിന്ന് വഴിതിരിച്ചു വിടുന്നതിനാണ് നാം തത്ത്വചിന്ത കണ്ടുപിടിച്ചത് '. മനുഷ്യർക്ക് സ്വന്തം ചിന്തകളിൽ തന്നെ നിലനിൽക്കാനാകില്ല. ഒരു വഴിപിരിയിൽ അത്യാവശ്യമാണ്. മനുഷ്യൻ പൊതുവേ ഉത്കണ്ഠാകുലനാണല്ലോ. അവന് വ്യഗ്രതയാണ് മുഖ്യം. ഇതാണ് നമ്മെ പൂച്ചകളിൽ നിന്നു വ്യത്യസ്തരാക്കുന്നതെന്നാണ് ജോൺ ഗ്രേ ചിന്തിക്കുന്നത്.പൂച്ചകൾ  വിശക്കുന്നില്ലെങ്കിൽ ,ഇണചേരുന്നില്ലെങ്കിൽ ,മറ്റു പേടിക്കേണ്ടതായ യാതൊന്നുമില്ലെങ്കിൽ ഒരു ശാന്തതയുടെയുള്ളിലേക്ക് വലിയും, സംതൃപ്തിയോടെ. സ്വയം നിർവൃതി നേടും.ഇത് മനുഷ്യനു  അസാധ്യമാണ്' .


മനുഷ്യൻ വേദനയുടെ നെരിപ്പോടിനകത്തിരുന്നാണ്  സമാധാനത്തെപ്പറ്റി ചിന്തിക്കുന്നത്. അവനു സമാധാനം വേണമെങ്കിൽ കലഹവും വേണം. കലഹമില്ലാതാകാൻ അവനാഗ്രഹിക്കുന്നില്ല. ആഗ്രഹിച്ചാലും സംഭവിക്കില്ല. കാരണം, അവനിൽ  പൊരുത്തപ്പെടാവുന്ന ഘടകങ്ങൾ എപ്പോഴും ഏറ്റുമുട്ടലിലായിരിക്കും.



പൂച്ചയ്ക്ക് അതിൻ്റെ ജീവിതം


 ജോൺ ഗ്രേ പറയുന്നു: 'സമാധാനം എന്ന ആശയത്തിന് വേണ്ടി പൂച്ചകൾ തത്ത്വചിന്തയുണ്ടാക്കുന്നില്ല; അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വിനോദത്തിനു വേണ്ടി മാത്രമായിരിക്കും. മനുഷ്യനു  അപ്രാപ്യമായ ഒരു ഇലാസ്തികതയാണ്  പൂച്ചയുടേത് .പൂച്ച ഒരന്യ ജീവിയെപോലെയാണ് ,അവ നമ്മളോടു ഇണങ്ങുന്നെങ്കിൽ പോലും. പൂച്ചകൾ അവയുടെ ജീവിതമാണ് ജീവിക്കുന്നത് .അതുകൊണ്ട് അവയ്ക്ക് മനുഷ്യൻ്റെ പ്രീതിക്കോ  അംഗീകാരത്തിനോ വേണ്ടി നിൽക്കേണ്ടി വരുന്നില്ല' .


പൂച്ചയ്ക്ക് നമ്മെ സന്തോഷിപ്പിക്കേണ്ടതില്ല. എന്നാൽ അവയ്ക്കുള്ളിൽ അടിഞ്ഞുകൂടിയിട്ടുള്ള സ്വാഭാവികമായ ലാഘവത്വം അസ്തിത്വഭാരമില്ലാതാക്കുന്നു.നോർവ്വീജിയൻ ചിത്രകാരനായ എഡ്വേർഡ്  മഞ്ച്‌ (1863- 1944) വരച്ച 'ദ് സ്ക്രീം' (1893) മനുഷ്യൻ്റെ അശാന്തിയുടെ മൂർത്തിമദ്ഭാവമാണ് ആലേഖനം ചെയ്യുന്നത്. സ്വന്തം അവസ്ഥയെക്കുറിച്ചോർത്ത്, പതനങ്ങൾക്ക് മുമ്പിൽ നിലതെറ്റി വീഴുന്ന മനുഷ്യാവസ്ഥയെയാണ്  ആ ചിത്രം ഓർമ്മിപ്പിക്കുന്നത്. മനുഷ്യൻ്റെ നിതാന്തമായ അശാന്തി ഈ ചിത്രം സന്നിവേശിപ്പിക്കുന്നു.


മനുഷ്യൻ തനിച്ചിരിക്കുന്നതിനെ തത്ത്വചിന്താപരമാക്കുന്നു. എന്നിട്ട് അതിനെ മഹത്വവൽക്കരിക്കുന്നു. അതിലൂടെ ദുരിതമുള്ളവനാണെന്ന് പ്രഖ്യാപിക്കുന്നു .അപ്പോഴും തനിച്ചാകുന്നതിൽ നിന്ന് പിന്മാറുന്നില്ല. ജോൺ ഗ്രേ പറയുന്നത് ശ്രദ്ധിക്കാം:

'മനുഷ്യൻ പ്രവർത്തിക്കുന്നത്, പ്രവർത്തിക്കാതിരിക്കുന്നതിൽ നിന്നു  രക്ഷനേടാനാണ് .വിരസതയാണ് വലിയ ഭീഷണി .മനുഷ്യൻ്റെ സന്തോഷം പെട്ടെന്ന് അവസാനിക്കും; ലൈംഗികതയോ, മദ്യമോ ,സ്വർണമോ ,ഭക്ഷണമോ എന്തായാലും കുറെ കഴിയുമ്പോൾ ബോറടിക്കും. അതോടെ നേരത്തെ സന്തോഷം ലഭിക്കാനിടയാക്കിയത് എന്താണോ അതിനു  അവനെതിരാവും. എന്നാൽ പൂച്ചകൾ ബോറടിക്കുന്നില്ല' .


സ്വാഭാവിക നന്മകൾ


എന്തുകൊണ്ടാണ് മനുഷ്യർ നശ്വരതയെക്കുറിച്ച് ചിന്തിച്ച്  ആധിപിടിക്കുന്നത് ?അതവൻ്റെ  തത്ത്വചിന്തയുടെ പ്രശ്നമാണോ?  അവനവനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതുകൊണ്ടാണ് നശ്വരത ഒരു സമസ്യയായി മാറുന്നത്. അങ്ങനെ മരണത്തെക്കുറിച്ച് ഉത്ക്കണ്ഠയുണ്ടാകുന്നു. എന്നാൽ പൂച്ചകൾ മരണത്തെ അഭിമുഖീകരിക്കുമ്പോൾ അവ അതിന് പൂർണമായി സജ്ജരാവുന്നു. അവ  മരണത്തെക്കുറിച്ചോർത്ത് രോഗിയാവുന്നില്ല.


ഗ്രേ പറയുന്നു: ' പൂച്ചകൾക്ക് മരണത്തെക്കുറിച്ച് ഒരാശയമില്ല . നിങ്ങൾ ജീവിക്കേണ്ടത് ജീവിതത്തിൻ്റെ  വൈകാരികത ഉൾക്കൊള്ളുന്നതിനു വേണ്ടിയായിരിക്കണം;ജീവിതത്തെക്കുറിച്ച് നിങ്ങൾ സൃഷ്ടിക്കുന്ന കഥകൾക്കു വേണ്ടിയാകരുത് '. അമിതമായി ബൗദ്ധികമാകുന്നതോടെ മനുഷ്യർക്ക് അവരുടെ സ്വാഭാവിക നന്മകളും സിദ്ധികളും നഷ്ടമാകുകയാണോ ?ചിന്തിച്ചു നരകത്തെ സൃഷ്ടിക്കുകയാണോ ?


മികച്ച ജീവിതം അമിതമായി ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ളതാണെന്ന പാശ്ചാത്യചിന്തയെ പൂച്ചകൾ നിരാകരിക്കുന്നതായാണ് താൻ മനസ്സിലാക്കുന്നതെന്ന് ഗ്രേ അഭിപ്രായപ്പെടുന്നു.ഉത്ക്കണ്ഠയാണ് തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടം .പൂച്ചകൾക്കു ഉത്ക്കണ്ഠകളുടെ ശാപമില്ല . മനുഷ്യർക്ക് ഈ ലോകം, തന്നെ ഭീഷണിപ്പെടുത്തുന്ന ഒരിടമാണ്. എന്നാൽ പൂച്ചകൾക്ക് അമൂർത്ത ചിന്തകളില്ലാത്തതുകൊണ്ട് അവർ സ്വതന്ത്രരാണ്. ജോൺ ഗ്രേ സമർത്ഥിക്കുന്നത് ഇതാണ്: തത്ത്വശാസ്ത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ജീവിതം യുക്തികൊണ്ട് ക്രമീകരിക്കാമെന്ന്  ചിന്തകന്മാർ സങ്കല്പിക്കുന്നു. ഒന്നുകിൽ നഷ്ടമില്ലാത്ത ഒരു മാർഗ്ഗം മനസ്സുകൊണ്ട് നിർമ്മിക്കാം; അല്ലെങ്കിൽ അതിനുവേണ്ടി വികാരങ്ങളെ നിയന്ത്രിക്കണം. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് യാദൃശ്ചികതയും ശരീരത്തിലെ വികാരങ്ങളുമാണ് .അതേസമയം  ജീവിതവും തത്ത്വചിന്തയും ഈ പ്രശ്നത്തിൽ നിന്നു നമ്മെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്‌ ' .


വാക്കുകൾ 



1)മികച്ച പ്രണയം സൃഷ്ടിക്കുന്നതിന് പകരം എല്ലാം തികഞ്ഞ പങ്കാളിയെ തേടി സമയം പാഴാക്കുകയാണ് നാം.

ടോം റോബിൻസ്,

അമെരിക്കൻ നോവലിസ്റ്റ്


2)അമ്മയുടെ കൈകൾ ആർദ്രതകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്; കുഞ്ഞുങ്ങൾക്ക് ആ കൈകളിൽ ഭദ്രമായി ഉറങ്ങാനാവും.

വിക്ടർ യൂഗോ,

ഫ്രഞ്ച് എഴുത്തുകാരൻ



3)ജീവിതത്തിലൊരിക്കലെങ്കിലും പരാജയപ്പെടുകയോ ഇടറുകയോ ചെയ്യാത്ത ആളുകളെ എനിക്കിഷ്ടമല്ല. അവരുടെ വിജയത്തിനു ജീവനില്ല; അതിനു വലിയ വിലയുമില്ല .ജീവിതം അതിൻ്റെ സൗന്ദര്യം അവർക്കു മുന്നിൽ  തുറന്നിട്ടില്ല എന്നാണ് ഇതിനർത്ഥം.

ബോറിസ് പാസ്റ്റർനാക്ക്,

റഷ്യൻ സാഹിത്യകാരൻ



4)പ്രശസ്തി നല്ലതാണ് ;പക്ഷേ ചീത്തക്കാര്യം എന്താണെന്ന് വെച്ചാൽ അത് ഇരുപത്തിനാലുമണിക്കൂറും കൂടെയുണ്ടാവും.

ഗാർസിയ മാർക്കേസ് ,

കൊളംബിയൻ എഴുത്തുകാരൻ


5)നമുക്ക് ഒരിക്കലും മതിവരാത്ത ഒരേയൊരു കാര്യം പ്രണയമാണ് ;നാം ഒരിക്കലും മതിയാവോളം നല്കാത്ത ഒരേയൊരു കാര്യവും പ്രണയമാണ്.

ഹെൻറി മില്ലർ,

അമെരിക്കൻ എഴുത്തുകാരൻ



കാലമുദ്രകൾ 


1)ആനന്ദ് 


'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിനു ശേഷമുള്ള മികച്ച നോവൽ ഏതെന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ ' അതിനുള്ള ഉത്തരമാണ്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിലെ ഒരു കഥാപാത്രത്തെ ഉപയോഗിച്ചാണ് ആനന്ദ് ഈ പുതിയ ക്രാഫ്റ്റ് സൃഷ്ടിച്ചത്.


2)സച്ചിദാനന്ദൻ


എഴുപത്തഞ്ച് വയസ്സ് തികയുന്ന സച്ചിദാനന്ദനു ആശംസകൾ. അയ്യപ്പപ്പണിക്കരെ പോലെ ,കവിതയ്ക്ക് ഗദ്യം മതി എന്ന് പ്രഖ്യാപിച്ച കവികളിലൊരാളാണ് സച്ചിദാനന്ദൻ. ഈ ഗദ്യം പക്ഷേ , സാമ്പ്രദായികമല്ല; വാർത്താവിനിമയത്തിനും കുശലാന്വേഷണങ്ങൾക്കുമുള്ള ഗദ്യമല്ല; മറ്റൊരു രാഗമാണത് .


3)എൻ .വി .കൃഷ്ണവാരിയർ


സ്നേഹമുള്ള മനുഷ്യനും അനുകമ്പയുള്ള പത്രാധിപരുമായിരുന്നു എൻ. വി. കൃഷ്ണവാരിയർ .കവിത വാരികയിൽ ചേർക്കാൻ വിസമ്മതിച്ചുകൊണ്ട് എൻ.വി. തനിക്കെഴുതിയ കത്ത് പോലും ഹൃദ്യമായിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുകയാണ്.


4)പിണറായി വിജയൻ 


ജനാധിപത്യത്തിൻ്റെ എല്ലാം മർമ്മവും കണ്ടറിഞ്ഞ ഒരു നേതാവിനെയാണ് കഴിഞ്ഞ അഞ്ചുവർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനിൽ നാം കണ്ടത് .അദ്ദേഹം വരണ്ട വാദങ്ങൾ നിരത്തിയില്ല ;പകരം ജനക്ഷേമത്തിൻ്റെ പുതിയ വാതിലുകൾ തുറന്നു. ആധുനിക സമൂഹത്തിൻ്റെ  ആവശ്യങ്ങൾക്കൊത്ത് രാഷ്ട്രീയത്തെ വിപുലീകരിച്ചു.


5)ഡോ.വി.എസ്.ശർമ്മ


ഡോ.വി.എസ്.ശർമ്മ സംയുക്തമായ ഒരു ഭാരതദർശനത്തെ ഉൾക്കൊള്ളുന്ന ചിന്തകനാണ് .'ആദ്യം വേണ്ടത് വിരാട് പൂജയാണ് - ചുറ്റുമുള്ളവരെ പൂജിക്കൽ ' എന്ന സ്വാമി വിവേകാനന്ദൻ്റെ വാക്യം ഒരു ലേഖനത്തിൽ ശർമ്മ ഉദ്ധരിച്ചത് അദ്ദേഹത്തിൻ്റെ ആധുനിക വീക്ഷണം വ്യക്തമാക്കുന്നതാണ്.


6)ജോസഫ് മുണ്ടശ്ശേരി


സി.ജെ. തോമസിനു കേരളീയ നവോത്ഥാനത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ,ജോസഫ് മുണ്ടശ്ശേരി അതിൻ്റെ ആന്തരികശക്തി എന്താണെന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞു. നവോത്ഥാനത്തിൻ്റെ സന്ദേശം കവിതയിലാണ് മുണ്ടശേരി അന്വേഷിച്ചത്. അദ്ദേഹം മലയാളകവിതയെ പുനർവായനയ്ക്ക് വിധേയമാക്കി, പുന:ക്രമീകരിച്ചു.



വായന


സണ്ണി തായങ്കരിയുടെ 'കറുത്ത സുവിശേഷം ' എന്ന പുതിയ കഥാസമാഹാരം (പേപ്പർ പബ്ലിക്ക) വായിച്ചു.അനീതിയോടു പ്രതിഷേധിക്കുന്ന കഥകളാണിത്. പ്രതിഷേധിക്കുന്നവരുടെ രചനകൾ ഒരുകാലത്ത് ആർത്തിയോടെ ആളുകൾ വായിച്ചിരുന്നു. എന്നാൽ ഇപ്പോൾ എഴുത്തുകാർ ഒന്നിലും പ്രതിഷേധിക്കാത്തവരായി. പ്രതിഷേധത്തിന് പകരം ബഹുമതികളും പൂച്ചെണ്ടുകളുമാണ് അവർ തേടുന്നത്. സ്വന്തം പ്രതിച്ഛായയിൽ അമിതമായി അഭിരമിക്കുന്ന ഒരെഴുത്തുകാരനു  സത്യസന്ധമായി എഴുതാനാവില്ല. അസത്യമായിരിക്കും അങ്ങനെയുള്ളവർ  ആഘോഷിക്കുക. സണ്ണിയുടെ 'വെറും ശരീരം' , 'വിശുദ്ധൻ ' , 'ചില ശരണാലയ വിഹ്വലതകൾ ' എന്നീ കഥകൾക്ക്  പ്രതിഷേധം എന്ന ഗുണമുണ്ട്.ഇത് കൂടുതൽ കലാപരമായി മുന്നാട്ടു പോകുമെന്ന് വിശ്വസിക്കാം.



ഒരു കഥാകൃത്തിനു വേണ്ട പ്രധാന ഗുണങ്ങളിലൊന്ന് സ്വഭാവദൃഢതയാണ്. വ്യക്തിപരമായ സ്വഭാവദൃഢതയല്ലിത്. ഒരു കഥ എഴുതുമ്പോൾ ഈ ഗുണം വേണം. എന്താണോ പറയാൻ ശ്രമിക്കുന്നത്, അതിൽ ആണ്ടിറങ്ങിച്ചെന്ന് ,അതുമായി  ഇഴുകിച്ചേരണം. ഈ ഗുണം പലർക്കുമില്ല.എം.ഡി രത്നമ്മ എത്രയോ കാലമായി എഴുതുന്നു. അവരുടെ 'മരണാനന്തരം ചെയ്യേണ്ടത് ' പ്രഭാതരശ്മി, ഏപ്രിൽ ) എന്ന കഥയിൽ ഒരു  കുടുംബത്തിലെ കുറെ സംഭവങ്ങൾ വിവരിക്കുന്നു. ആ വീട്ടിൽ ആദ്യം അച്ഛൻ മരിച്ചു, പിന്നെ അമ്മയും .അമ്മ മരിക്കുന്നതിനുമുമ്പ് എഴുതിവച്ച കത്തിൽ പറഞ്ഞതുപോലെ മരണാനന്തര കാര്യങ്ങൾ ചെയ്യുന്നു.ഇതെങ്ങനെ ഒരു കഥയാകും? ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.ഒരു കഥാകൃത്തെന്ന നിലയിൽ ഒന്നും കണ്ടെത്തുന്നില്ല .വായിക്കുന്നവരുടെ മനസ്സിൽ കലാനുഭൂതി പോകട്ടെ, ഒരു വികാരവും ജനിപ്പിക്കാൻ ഈ കഥ പ്രാപ്തമല്ല.ഇത്തരം സംഭവങ്ങൾ സ്ഥൂലമായി വിവരിക്കുന്നത് നിഷ്പ്രയോജനമാണ്.


വി. കെ. കെ. രമേശിൻ്റെ  'തല മാറട്ടെ, ( പ്രസാധകൻ ,മെയ് ), എം. ബി. മിനിയുടെ 'കൊക്കര കൊക്കരണി' ( പച്ചമലയാളം, മെയ് ) എന്നീ കഥകളിൽ കഥാകൃത്തിൻ്റെ സ്വഭാവദാർഢ്യമില്ല. രമേശ് കഥ പറയുന്നതിലുപരി , കഥയ്ക്ക് ആവശ്യമില്ലാത്ത വിവരണങ്ങളിലാണ് ആകൃഷ്ടനാകുന്നത്. ഇത് വായനയുടെ ഏകാഗ്രത നശിപ്പിക്കുന്നു. മിനിയുടെ കഥയിൽ വായനക്കാരനെ വായന എന്ന പ്രക്രിയയിലേക്ക് വലിച്ചടുപ്പിക്കാനുള്ള വിവരണ സവിശേഷതയില്ല .പവിത്രമായ ഒരു കർമ്മം ചെയ്യുന്നപോലെയാണ് കഥ തുടങ്ങേണ്ടത്. കാരണം വായനക്കാരൻ്റെ മനസ്സ് കഥാകൃത്തിനു ലഭിക്കേണ്ടതുണ്ട്.


വി .പി .ശിവകുമാറിൻ്റെ 'പ്രതിഷ്ഠ ' , സാറാ ജോസഫിൻ്റെ 'സ്കൂട്ടർ ' എന്നീ കഥകളിൽ കാണുന്ന സ്വഭാവദാർഢ്യം ഇന്നത്തെ കഥകൾക്ക് അന്യമായിരിക്കുന്നു. പദധ്യാനം പോലെ പ്രമേയധ്യാനവും പ്രധാനമാണെന്ന് ഓർക്കണം.


കവിത


മോഹൻകുമാർ .പി എഴുതിയ  'മറുകരയുടെ ആത്മഗതങ്ങൾ ' ( മലയാളം ,ഏപ്രിൽ 23) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:


ഷോപ്പിംഗിനിടയിൽ

ശ്രീകാര്യത്തു വച്ച്

കൊറോണ വന്നു

മരിച്ചവളെ പരിചയപ്പെടുന്നു"


അപരലോകം ചിലപ്പോഴൊക്കെ ജീവിച്ചിരിക്കുന്നവരെ സ്പർശിക്കുന്നു എന്ന് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നു.



മൊയ്തു മായിച്ചാൻകുന്നിൻ്റെ ഹൈക്കു കവിതകൾ (മലയാളം) ചിന്തിപ്പിക്കാനുതകുന്നതൊന്നും തന്നില്ല.


'എന്തിനാണിങ്ങനെ 

നാണം കുണുങ്ങുന്നു

ഈ നൂറ്റാണ്ടിലും ' (തൊട്ടാവാടി)

എന്ന ഹൈക്കു ആവർത്തനവിരസമായി  തോന്നി.


'മൈലാഞ്ചി ചെടി മാത്രം അവളോടൊപ്പം 

കുഴിമാടത്തിൽ കിടന്നു ,


എന്ന ഹൈക്കുവാകട്ടെ അസമർത്ഥമായി എഴുതപ്പെട്ടതാണ്. ഈ വരികളിൽ സൗന്ദര്യമില്ല .


'പട്ടം പറത്തുന്ന കുട്ടി ആകാശം തൊടാനാവാതെ നൂലറ്റം വരെ ' എന്ന വരിയിൽ കൃത്യമായ അവതരണം സാധ്യമായില്ല .