Tuesday, March 22, 2022

യുദ്ധവും സമാധാനവും /അക്ഷരജാലകം /metrovartha march 21

 



എം.കെ.ഹരികുമാർ


 

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയും സഖ്യകക്ഷികളും ലക്ഷക്കണക്കിനു യൂറോപ്യൻ ജൂതന്മാരെ കൊന്നൊടുക്കിയത് ചരിത്രത്തിൽ ഹോളോകോസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. യുദ്ധത്തെ അതിജീവിച്ച ജൂതന്മാരെയും ഹോളോകോസ്റ്റ് എന്ന പദവുമായി ചേർത്ത് വിവരിക്കാറുണ്ട് .നാസികൾ  കോൺസെൻടേഷൻ ക്യാമ്പുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം  വിട്ടയയ്ക്കപ്പെട്ട, മറ്റു വഴികളിലൂടെ രക്ഷപ്പെട്ട ജൂതന്മാരാണ് ഇവർ.

മാനസികവും ശാരീരികവുമായ ജീവിതം താളംതെറ്റിയ നിലയിലാണ് ഭൂരിപക്ഷവും അതിജീവിച്ചത്. നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് മുറിവേറ്റ മനസ്സും ശരീരവുമായി തിരിച്ചെത്തിയ ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും തത്ത്വചിന്തകനും  മനശാസ്ത്രജ്ഞനുമായ വിക്ടർ ഫ്രാങ്ക് (1905-1997) എഴുതിയ പുസ്തകങ്ങൾ പീഡിതരുടെ മനശാസ്ത്രം എന്ന നിലയിൽ ലോകം സ്വീകരിച്ചു കഴിഞ്ഞു. 
അദ്ദേഹം സ്വന്തമായി വികസിപ്പിച്ച ലോഗോതെറാപ്പി മാനവരാശിയുടെ അതിജീവനത്തിൻ്റെ രഹസ്യം തേടുകയാണ്. അധികാരമോ സന്തോഷമോ നിരുപാധികമായി ഒരാൾക്ക് നേടാനാകില്ലെന്നും എന്നാൽ ജീവിതത്തിനു ഒരർത്ഥം കണ്ടെത്തുന്നതിൽ വിജയിക്കുകയാണ് പ്രധാനമെന്നും ഫ്രാങ്ക് പറയുന്നു.

അദ്ദേഹത്തിൻ്റെ ആത്മകഥാപരമായ പുസ്തകം 'മാൻസ് സെർച്ച് ഫോർ മീനിങ്' 1946 ലാണ് പ്രസിദ്ധീകരിച്ചത്. ദ് വിൽ ടു  മീനിങ്, സൈക്കോ തെറാപ്പി ആൻഡ് എക്സിസ്റ്റെൻഷ്യലിസം തുടങ്ങിയവ ഫ്രാങ്കിൻ്റെ ചില പ്രധാന കൃതികളാണ്. അദ്ദേഹത്തിൻ്റെ 'യെസ് ടു ലൈഫ് :ഇൻ സ്പൈറ്റ് ഓഫ് എവരിതിംഗ്' എന്ന പുസ്തകമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 

അസ്തിത്വവാദമനശാസ്ത്രമാണ് ,ഫ്രാങ്ക് അവതരിപ്പിച്ചത്. മനുഷ്യൻ സ്വതന്ത്രനായിരിക്കാം. എന്നാൽ അവനെ ജീവിതത്തിൽ  പിടിച്ചുനിർത്തുന്നത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന അർത്ഥമാണെന്നു ഫ്രാങ്ക് വാദിച്ചു .അമെരിക്കൻ ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡാനിയേൽ ഗോൾമാൻ എഴുതിയ മുഖവുരയിൽ ഇങ്ങനെ വായിക്കാം: 'ഈ പുസ്തകത്തിൻ്റെ തലവാചകമായി ചേർത്തിരിക്കുന്ന 'യെസ് ടു ലൈഫ്' എന്ന വാക്യം ക്യാമ്പുകളിൽ തടവുകാർ പാടിയ പാട്ടിൽ നിന്ന് എടുത്തിട്ടുള്ളതാണ്'.

അമിതമായി ജോലി ചെയ്താലും വളരെ കുറച്ചുമാത്രം ഭക്ഷണം കഴിച്ചുകൊണ്ടാണ് അവർ ക്യാമ്പിൽ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. 
അവരുടെ പാട്ടുകളിൽ വെറുപ്പ് പ്രകടമാകുന്നത് സ്വാഭാവികം. ജീവിതത്തെ സ്നേഹിക്കുന്ന സന്ദർഭങ്ങളിൽ അവർ ഇങ്ങനെ പാടി :
'ഭാവി എന്തെങ്കിലുമാകട്ടെ 
ഞങ്ങൾ ജീവിതത്തോട് 
യെസ് പറയാൻ ആഗ്രഹിക്കുന്നു. എന്നെന്നാൽ ഒരു നാൾ വരും,
അന്ന് നമ്മൾ സ്വതന്ത്രരാകും'

ആക്ടിവിസവും വിഷാദവും 

ഫ്രാങ്കിൻ്റെ അഭിപ്രായത്തിൽ മനുഷ്യർ ജീവിതത്തിൽ അർത്ഥം കണ്ടെത്തുന്നത് മൂന്നു മാർഗങ്ങളിലൂടെയാണ് .എങ്ങനെ ? ഒന്ന് ,ഏതെങ്കിലുമൊരു പ്രവൃത്തിയിൽ മുഴുകുക. അത് കലയായിരിക്കാം, പ്രണയമായിരിക്കാം. അതിനു ഒരു ഫലമുണ്ടാകാതിരിക്കില്ല.  രണ്ട് ,കലാസ്വാദനം വേണം.  പ്രകൃതിയെ ആസ്വദിക്കുക. മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കുകയും സ്നേഹമുള്ളവരാകുകയും ചെയ്യുക. മൂന്ന്, ഒഴിവാക്കാനാവാത്ത യാതനകൾ സഹിക്കാൻ ശീലിക്കുക .

ഓൺ ദി മീനിങ് ആൻഡ് വാല്യൂ ഓഫ് ലൈവ് എന്ന ആദ്യ അധ്യായത്തിൽ ഫ്രാങ്ക് ആറ്റംബോംബ് കണ്ടുപിടിച്ചത് എങ്ങനെ ലോകത്തിലെ മനുഷ്യരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുവെന്ന് എഴുതുന്നുണ്ട്. ലോകം അവസാനിക്കാൻ പോകുന്നു എന്ന ചിന്ത എവിടെയും വളരെ പ്രകടമാണ്.  എന്നിരുന്നാലും, നാം ശുഭാപ്തിബോധം കൈവരിക്കേണ്ടതുണ്ട്. ലോകജനതയുടെ വീക്ഷണത്തിലുണ്ടായ വ്യതിയാനത്തെ ഫ്രാങ്ക് ഇങ്ങനെ നിരീക്ഷിക്കുന്നു: 'കഴിഞ്ഞകാലങ്ങളിൽ ആക്ടിവിസത്തിനു പ്രതീക്ഷ എന്ന ഗുണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആക്ടിവിസത്തിന് വിഷാദാത്മകത്വത്തെ  ഒഴിവാക്കാനാകില്ല. കാരണം, ഇന്ന് പ്രവർത്തിക്കാനുള്ള ആവേഗങ്ങൾക്കു  പിന്നിലുള്ളത് ,വിശ്വസിക്കാൻ കൊള്ളാവുന്ന പുരോഗതിയുടെ ഒരു മാതൃകയും കാണാനില്ലെന്ന ചിന്തയാണ്. നമ്മുടേത് ഒരു സാങ്കേതികയുഗമാണ്. നമ്മുടെ നിരാശകളിൽനിന്നും വിഷാദത്തിൽ നിന്നുമാണ് നാം അലട്ടലോടെ എന്തെങ്കിലും പ്രവർത്തിക്കാനായി തയ്യാറാവുന്നത്.

എന്നാൽ മനുഷ്യൻ യത്നിക്കുക തന്നെ വേണം. അനുകൂലമായ വിധം ഒന്നും തന്നെ സംഭവിക്കണമെന്നില്ല. കഷ്ടസ്ഥിതിയുടെ സാർവലൗകികതയിൽ മാനവജീവിതം, ഏറെക്കുറെ നിർവ്വചിക്കപ്പെട്ടിരിക്കയാണ് .യുദ്ധങ്ങൾ ,കാലാവസ്ഥാ ദുരന്തങ്ങൾ ,ആഗോള താപനം ,രോഗങ്ങളുടെ അതിവ്യാപനം ,മനുഷ്യബന്ധങ്ങളുടെ തകർച്ച ,ധാർമ്മികമായ അധ:പതനം ,സാമ്പത്തികമായ ഊരാക്കുടുക്കുകൾ എന്നിവ സാധാരണ മനുഷ്യരുടെ മനോനിലയെ തകരാറിലാക്കി കഴിഞ്ഞു . അത്ഭുതകരമായ മാറ്റങ്ങൾക്കായി, ഒരിക്കലും നടക്കാത്ത കാര്യങ്ങൾക്കായി നമുക്ക് എത്രകാലം പിടിച്ചു നിൽക്കാനാവും?. തീർച്ചയായും, നമ്മൾ സഹനശക്തിയിലൂടെ പുതിയ മനുഷ്യരാകേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തിലെ അനുതാപവും മറ്റുള്ളവർക്കായുള്ള സംവേദനങ്ങളും കൂടുതൽ ആപത്ക്കരമായ ഘട്ടങ്ങളിൽ എങ്ങനെ വിനിയോഗിക്കണമെന്ന് പഠിക്കേണ്ടതുണ്ട്.

അർത്ഥം കണ്ടെത്തുക

മഹാനായ ജർമ്മൻ നാടകകൃത്ത് ഗൊയ്ഥെ പറഞ്ഞ ഈ വാചകം ഫ്രാങ്ക് തൻ്റെ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്: 'സഹനശക്തികൊണ്ടും പരിശ്രമംകൊണ്ടും മഹത്വപ്പെടുത്താനാവാത്ത യാതൊരു ദുരവസ്ഥയും ഇവിടെയില്ല'. ഇത് ജീവിതത്തിൽ അർഥം കണ്ടെത്താൻ നമ്മെ പ്രാപ്തരാക്കാതിരിക്കില്ല. യുദ്ധങ്ങളും  ദുരനുഭവങ്ങളും മറ്റു അപകടങ്ങളും സാങ്കേതികപിഴവിലൂടെയോ ബോധപൂർവ്വമായ എടുത്തുചാട്ടങ്ങളിലൂടെയോ സംഭവിക്കുന്നു. അതൊന്നും മനുഷ്യന് ഒഴിവാക്കാനാവില്ല. ആൾക്കൂട്ടങ്ങൾ കൂടുന്നതിനനുസരിച്ച് അപകടങ്ങൾക്കും വ്യാപ്തി വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ,ദൗർഭാഗ്യങ്ങളിലും നമ്മൾ ആന്തരികമായ ഉണർവ് നേടണമെന്നാണ് ഫ്രാങ്ക് നിർദ്ദേശിക്കുന്നത്. സ്വാനുഭവമാണ്, അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. തടവറയിൽ കിടന്നപ്പോൾ അനുഭവിച്ച അപമാനവും നുണപ്രചാരണങ്ങളും ഭീഷണികളും പീഡനങ്ങളും ഒരാളെ അവസാനിപ്പിക്കാൻ ശേഷിയുള്ള മാരകായുധങ്ങൾ തന്നെയായിരുന്നു.എന്നാൽ ഫ്രാങ്ക് അതിനെതിരെ തത്ത്വചിന്താപരവും മനശാസ്ത്രപരവുമായ നിലപാടെടുത്തു. 

ഇത് സഹജമായ പരിശ്രമങ്ങളാണ്. ഒരാൾ തത്ത്വചിന്തകനാകാൻ പ്രത്യേകിച്ചൊന്നും ചെയ്യണമെന്നില്ല .മനുഷ്യൻ്റെ സ്വാഭാവികമായ ,സഹജമായ രീതിയാണ് തത്ത്വചിന്ത. അവൻ്റെ വിധിയെപ്പറ്റി അവനു ചില നിഗമനങ്ങളും നിർവ്വചനങ്ങളുമുണ്ട്. ഏതൊരാളും തൻ്റെ ദൗർഭാഗ്യങ്ങളെ , ഒരു ഘട്ടത്തിൽ ,പരിശോധിക്കാതിരിക്കില്ല.  അവിടെ തത്ത്വചിന്താപരമായ സമീപനങ്ങൾ സ്വാഭാവികമാണ്. ദൈവത്തെ വിളിക്കുന്നതു പോലും തത്ത്വചിന്തയാണ്, രക്ഷാമാർഗമാണ്. 

വീഴാതെ നില്ക്കാൻ 

വിധിയിൽ വിശ്വാസമാണെന്ന് പറയുന്നതിൽപോലും തത്വചിന്തയുണ്ട്. ജർമ്മൻ കവി ഫ്രീഡ്റിച്ച് ഹൈഡാർലിൻ 'എൻ്റെ ദൗർഭാഗ്യങ്ങളിലേക്ക് ഞാൻ വീഴുകയാണെങ്കിൽ ,അവിടെ എഴുന്നേറ്റ് നിൽക്കുകയേയുള്ളൂ' എന്ന് പറഞ്ഞത് ഫ്രാങ്ക് തുടർന്നു ഉദ്ധരിക്കുന്നത് ഇതിനു തെളിവാണ്.
ഫ്രാങ്ക് എഴുതുന്നു: 'ജീവിതത്തിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ വാക്കുകളിൽ ലഭ്യമാകണമെന്നില്ല, പ്രവൃത്തികളിലാണുള്ളത്. ജീവിക്കുന്നതിൽ ,ആകെ ഉണ്മയിൽ  അതു നിലനിൽക്കുന്നു. ജീവിതത്തിൻ്റെ ചോദ്യങ്ങൾക്ക് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഉത്തരം നൽകേണ്ടത്'.

വിധിയെ ആർക്കും മാറ്റാനാവില്ല. യുദ്ധങ്ങൾ നമുക്ക് തടയാനാവില്ല. ലോകനേതാക്കൾക്ക് പോലും, എത്ര  ബൗദ്ധികമായി ചിന്തിച്ചിട്ടും,  കണക്കുകൾ പിഴയ്ക്കാറുണ്ടല്ലോ. ഒരു സെക്കൻഡിൽ എടുക്കുന്ന തീരുമാനങ്ങളാണ് എല്ലാം ;  അതിനുമുമ്പ് പലതരത്തിലുള്ള ചർച്ചകളും ഒരുക്കങ്ങളും പിന്തിരിയലുകളും ഉണ്ടായിരുന്നിരിക്കാം. ശാസ്ത്രീയമായി പലതും അപഗ്രഥിച്ചിട്ടുണ്ടാകും. എല്ലാം കുറ്റമറ്റതെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ടാകും. എന്നാൽ പ്രാപഞ്ചികമായ തീരുമാനങ്ങൾ സംഭവിക്കുന്നത് ഒരു നിമിഷത്തിലാണ്. ആ നിമിഷത്തിലാണ് അതിൻ്റെ  ഉത്തരവാദിത്വമുള്ളത്. അത് കണ്ടില്ലെങ്കിൽ അത് സംഭവിക്കുകയാണ്, അതിൻ്റെ ഭവിഷ്യത്ത് എന്താണെന്ന് അറിയാതെ തന്നെ. മനുഷ്യബുദ്ധിയെ മറികടന്ന് സംഭവിക്കുന്നതെല്ലാം വിധിയാണ്. വിധിയെ മാറ്റാനാവാത്തതുകൊണ്ട് നമുക്ക് അതിനെ തത്ത്വചിന്താപരമാക്കാതെ വേറെ വഴിയില്ല .ഭൗതികമായ ഈ  വിധിയോടു നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിലല്ല ,നമുക്കു അതിൻ്റെ ഘടനയെ മാറ്റാൻ  കഴിയില്ലെന്നിരിക്കെ, ജീവിതത്തിൻ്റെ അർത്ഥമുള്ളത്.

യഥാർത്ഥ സ്വാതന്ത്യം 

ഫ്രാങ്ക് പറയുന്നത് , ഇവിടെനിന്ന് ഒരു പടികൂടി മുന്നോട്ടുപോയി ,ശുദ്ധമായ, സത്യമായ കഷ്ടതയ്ക്കും  അതിനപ്പുറമുള്ളമുള്ളതിനും ,ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്കും എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് സ്വയം ചോദിക്കണമെന്നാണ്. ഒന്നിനും ആത്യന്തികമായി അർത്ഥമില്ല. കാലം കടന്നു പോകുമ്പോൾ എല്ലാത്തിൻ്റെയും ഉറവിടവും ഉദ്ദേശ്യവും അർത്ഥവും തകരുന്നു. സകല വേദാന്തവും പറയുന്നത് ,എല്ലാം അവസാനം പൊടിയായി അവശേഷിക്കുമെന്നാണ്. ത്രസിക്കുന്ന ജീവിതത്തിൻ്റെ തൊട്ടടുത്താണ് പൊടി കൂട്ടത്തോടെ അടിഞ്ഞു കിടക്കുന്നത്. ഓരോന്നിനും  അർത്ഥമുണ്ടെന്ന് സങ്കല്പിക്കുന്നത് , നമുക്ക് പ്രതീക്ഷ തരുകയാണ്. എപ്പോഴും പ്രാപഞ്ചികമായ അർത്ഥത്തെ തന്നെ സ്ഥാപിക്കാൻ ശ്രമിക്കണമെന്നില്ല .ഓരോന്നും അർത്ഥശൂന്യമാണ്; എന്നാൽ ഓരോന്നിനും അർത്ഥമുണ്ട്. രണ്ടും തെളിയിക്കാൻ പ്രയാസമാണ്. ഫ്രാങ്ക് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ പറയുന്നത് ,ബാഹ്യമായ നിർദ്ദേശങ്ങൾക്ക് വഴങ്ങി, ഒരു ക്യാമ്പിൽ ജീവിക്കുന്നവർക്ക് പെരുമാറ്റത്തെ പ്രതീക്ഷാനിർഭരമായി നിലനിർത്താൻ കഴിയില്ലെന്നാണ്. അതേസമയം ഓരോ വ്യക്തിക്കും അവൻ്റെ ആന്തരിക സ്വാതന്ത്ര്യമുണ്ട് .അതാർക്കും അപഹരിക്കാൻ കഴിയില്ല. സ്വന്തം വിധിയോട് ,പശ്ചാത്തലത്തോട്  ഇണങ്ങി നിൽക്കാനുള്ള സ്വാതന്ത്ര്യമാണത്. അവിടെ ഓരോരുത്തരുടെയും വഴി വ്യത്യസ്തമാണ്. അങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു വഴി തുറന്നു കിട്ടുന്നു. അവനവൻ്റെ പ്രാപ്തിക്കൊത്ത് ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ തുടങ്ങുന്നതോടെ, ദൗർഭാഗ്യങ്ങളെ സഹിക്കാനും മറികടക്കാനും കഴിയുന്നു. ഈ ആന്തരികമായ സിദ്ധിയാണ് യഥാർത്ഥ മനുഷ്യസ്വാതന്ത്ര്യമെന്ന് ഫ്രാങ്ക് പറയുന്നു. ഒരാളിൽ അത് നിലനിൽക്കുന്നു. അത് നിലീനമാണ്. അത് ആരും കൊണ്ടുപോകില്ല. നമ്മുടെ സഹനത്തോടൊപ്പം അതും  ജീവിക്കുന്നു. മന:ശാസ്ത്രപരമായ ഈ ആവർത്തനം, താദാത്മ്യം നിലനിർത്തുകയാണ് പ്രധാനം. ഈ കാലഘട്ടത്തിലെ അനൗദ്യോഗികമായ തടവറകളിൽ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ചിന്തകളാണ്  ഫ്രാങ്ക് അവതരിപ്പിക്കുന്നത്. ലോകം തന്നെ ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പാണെന്നു സങ്കല്പിച്ചാൽ ഇത് കൂടുതൽ വ്യക്തമാവും .

നുറുങ്ങുകൾ 

1)അമെരിക്കയിൽ ജനിച്ച്  ഇരുപത്തഞ്ചാം വയസ്സിൽ ഇംഗ്ളണ്ടിലെത്തി ബ്രിട്ടീഷ് പൗരത്വം നേടിയ ടി .എസ് .എലിയറ്റ് എഴുതിയ 'ദ് വേസ്റ്റ് ലാൻഡ് 'ഇരുപതാം നൂറ്റാണ്ടിലെ ആധുനികകവിതയുടെ പ്രമുഖമായ ആവിഷ്കാരമാണ് .
ഇതിൻ്റെ നൂറാം വാർഷികം ഈ വർഷം ഒക്ടോബറിലാണ് ആഘോഷിക്കുന്നത്. കവിതയുടെ ആന്തരികമായ ശബ്ദവും ഭാഷയുടെ സൂക്ഷ്മമായ സന്നിവേശവുംകൊണ്ട് വ്യതിരക്തമായ സ്വരം കേൾപ്പിച്ച ഈ കൃതി 1922 ഒക്ടോബറിൽ എലിയറ്റിൻ്റെ തന്നെ പ്രസിദ്ധീകരണമായ 'ദ് ക്രൈറ്റീരിയനി'ലാണ് ആദ്യമായി വെളിച്ചം കണ്ടത്. 
പിന്നീട് അമെരിക്കയിലെ 'ദ് ഡയൽ' എന്ന മാസികയിലും പ്രസിദ്ധീകരിച്ചു. 'ദ് ഡയലി'ൻ്റെ പത്രാധിപരായിരുന്ന എസ്റാ പൗണ്ട് പ്രത്യേക താത്പര്യമെടുത്താണ് കവിത അതിൽ ചേർത്തത്.'ദ് വേസ്റ്റ് ലിൻസ് വായിച്ച് ആസ്വദിക്കാനുള്ള ശേഷിയില്ലാത്ത ധാരാളം 'വിദ്യാസമ്പന്നരു'ണ്ട്. അവർ  ഇപ്പോഴും ഈ കവിതയെ  അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നതിനെ അസൂയ, അസഹിഷ്ണുത എന്നീ പദങ്ങൾകൊണ്ട് നേരിടാവുന്നതാണ്.
ആധുനികനാഗരികത സംവേദനക്ഷമമായ ഒരു മനസ്സിൽ ഏല്പിക്കുന്ന നാനാവിധത്തിലുള്ള മുറിവുകളാണ് ,സത്യസന്ധമായി, എലിയറ്റ് ആവിഷ്കരിക്കുന്നത്.

2)രണ്ടാഴ്ച മുമ്പ് 'അക്ഷരജാലക'ത്തിൽ സമസ്തകേരള സാഹിത്യപരിഷത്ത് യാതൊരു ആശയവുമില്ലാത്ത സംഘടനയാണെന്ന് എഴുതിയിരുന്നു. പെട്ടെന്നുതന്നെ പ്രതികരണയുണ്ടായി. കഴിഞ്ഞദിവസം പരിഷത്ത് എൻ.എസ്.മാധവനും സേതുവിനും  അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് തങ്ങൾ ഇപ്പോഴും എറണാകുളത്ത് ആശുപത്രി റോഡിൽ പ്രവർത്തിക്കുന്നുണ്ടെന്നു തെളിയിച്ചു! .എൻ്റെ വിമർശനം ശരിയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. സേതുവിനും മാധവനും ഈ അവാർഡിൻ്റെ കുറവേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ രണ്ടു വർഷമായി ലോകത്ത് എല്ലാ സംഘടനകളും ഓൺലൈനിലാണ് പ്രവർത്തിച്ചത്. എന്നാൽ പരിഷത്ത് രണ്ടുവർഷമായി യാതൊരു മീറ്റിംഗും നടത്തിയിട്ടില്ലെന്നും അതിന് കാരണം കോവിഡാണെന്നും പത്രത്തിൽ വായിച്ചു. എന്തിനാണ് ഈ സംഘടന പ്രവർത്തിക്കുന്നത് എന്നു മനസ്സിലാവുന്നില്ല .എന്തെങ്കിലും ആശയമുണ്ടോ ? കോവിഡ് കാലത്തായിരുന്നു പരിഷത്ത് പ്രവർത്തിക്കേണ്ടിയിരുന്നത്. ഈ  കാലത്ത് വിഷാദരോഗത്തിലേക്ക് വഴുതി വീണ എഴുത്തുകാരെ കണ്ടെത്തണമായിരുന്നു. ജീർണിച്ച  ഒരു സ്ഥാപനത്തിന് മാത്രമേ ആധി നിറഞ്ഞ ഈ കാലത്ത് മാമൂൽ അവാർഡ് കൊടുത്ത് ആത്മരതിയിൽ മുഴുകാനാവൂ. പരിഷത്ത്  പരിഗണിക്കുന്നത് എഴുത്തുകാരുടെ ഉന്നതമായ സാമൂഹ്യപദവി, ഉയർന്നശമ്പളം, വലിയ രാഷ്ട്രീയസ്വാധീനം തുടങ്ങിയവയാണെന്നു തോന്നുന്നു. ഈ സംഘടന ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. 

3)വേദപണ്ഡിതനായ മുനി നാരായണ പ്രസാദിൻ്റെ ശതാഭിഷേക സ്മരണിക  ശ്രദ്ധേയമാണ്. നാനൂറ്റി നാല്പത്തി രണ്ടു പേജുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ പുസ്തകത്തിൽ മുനിയെക്കുറിച്ച് അമ്പതിലേറെ പേർ എഴുതിയിട്ടുണ്ട്. എന്നാൽ ആദ്യ പേജുകളിൽ മുനിയുമായി നടത്തിയ അഭിമുഖം ഉപരിപ്ളവവും വിരസവുമാണ്. അജ്ഞതയുടെ ആധിപത്യമാണ് അതിൽ കണ്ടത്. പി.ആർ .ശ്രീകുമാർ എഡിറ്റു ചെയ്ത ഈ പുസ്തകം നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ചു. 

4)കേരളീയ സമൂഹത്തിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്ന ഭൂരിപക്ഷത്തിനും ഒരേയൊരു ലക്ഷ്യമേയുള്ളു: ഒരു 'സാഹിത്യകാര'നാവുക! .വിലയ്ക്ക് വാങ്ങാവുന്ന തരത്തിൽ അത് അധ:പതിച്ചു. 

5)വിനു എബ്രഹാം തന്നെത്തന്നെ ആത്മാർത്ഥമായി പിന്തുടർന്നും അപഗ്രഥിച്ചുമെഴുതിയ കഥയാണ്  'കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 19). ഒരു പ്രസാധനശാലയിൽ ന്യൂ ജെൻ വാക്കുകൾ സമാഹരിക്കാനും അത് ശബ്ദതാരാവലിയിൽ ചേർക്കാനുമായി നിയോഗിക്കപ്പെടുന്ന ഒരാളുടെ  ഓർമ്മകളും ആധികളുമാണ് ഇതിൽ നിറയുന്നത്. നിഷ്കളങ്കമായി , ജീവിതത്തിൽ നിന്നുതന്നെ ഭക്ഷണം തേടുന്ന ഒരു നിരാലംബമനസ്സിൻ്റെ പച്ചപ്പ് ഈ കഥയിൽ പരക്കുകയാണ്. ജീവിതത്തിൽ അന്യത വന്നുമൂടുന്നത് ഒരു പുതിയ സുവിശേഷമായി കഥാകാരൻ അവതരിപ്പിക്കുന്നു. 

6)ലിംഗനീതി ,ലിംഗസമത്വം എന്നെല്ലാം ഇപ്പോൾ ധാരാളമായി കേൾക്കുന്നുണ്ട്. ലിംഗം എന്ന നിലയിൽ സ്ത്രീയുടെ അനുഭവങ്ങൾ ഒരു തുരുത്തായി രൂപാന്തരപ്പെടുകയാണെന്നു തോന്നുന്നു.
സ്ത്രീ ഒരു ലിംഗം മാത്രമാണോ ? അപ്പോൾ പുരുഷനോ ? ആത്മീയ, ദാർശനിക ,പാരമാർഥിക ബോധങ്ങൾ സ്ത്രീക്ക് അവകാശപ്പെട്ടതല്ലേ? വിധ്വംസകമായ വിധം , ഉത്തരാധുനികതയുടെ ലിംഗരാഷ്ട്രീയം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെ തകർക്കുകയാണിന്ന്. സ്ത്രീ ഒരു ലിംഗാവവസ്ഥയുടെ തടവറയ്ക്കുള്ളിൽ കിടന്ന് സ്വയം നോക്കി കാണേണ്ടവളല്ല എന്ന് ചിന്തിക്കുമ്പോൾ മാത്രമേ, ഈ ഉത്തരാധുനിക തടവറകൾ ഭേദിക്കപ്പെടുകയുള്ളു. 




റഷ്യൻ ആത്മാവ് /അക്ഷരജാലകം /metrovartha march 14

 



എം.കെ.ഹരികുമാർ




ഒരു റഷ്യൻ സൈക്ക് അല്ലെങ്കിൽ ആത്മാവ് എങ്ങനെ രൂപപ്പെട്ടു എന്നു, ഈ പ്രത്യേക സന്ദർഭത്തിൽ  ആലോചിക്കുന്നത് നന്നായിരിക്കും. അനീതിയിൽ വീണ്ടും അനീതി വച്ചുപിടിപ്പിക്കുന്നതല്ല ,അനീതിക്കെതിരെ നിരുപാധികമായി പൊരുതുന്നതാണ് റഷ്യൻ ആത്മാവ്. അത് ഉദ്ഘാടനം ചെയ്തത് ദസ്തയെവ്സ്കിയോ ടോൾസ്റ്റോയി യോ അല്ലാ, അലക്സാണ്ടർ പുഷ്കിനാ (1799-1837)ണ്. അദ്ദേഹമാണ് റഷ്യൻ സാഹിത്യത്തിൻ്റെ പിതാവ് .അത് രൂപപ്പെടുന്നത് സാഹിത്യ എസ്റ്റാബ്ലിഷ്മെൻ്റിൻ്റെയോ, അക്കാദമികളുടെയോ ആനുകൂല്യം പറ്റിക്കൊണ്ടല്ല; പ്രാപഞ്ചികമായ അവസ്ഥകളോടുള്ള സത്യാത്മകമായ പ്രതികരണങ്ങളിലൂടെയാണ്. 

എന്നാൽ ഇന്ന് 
സർക്കാരിൻ്റെയോ ബഹുജനങ്ങളുടെ യോ കണ്ണിലുണ്ണിയായി, ചിന്തയിൽ നിന്ന് ജനിതകമായി വിട്ടു നിന്ന്  ശീലിച്ച എഴുത്തുകാർ പുതിയൊരു വർഗ്ഗമായി രൂപാന്തരപ്പെട്ടിരിക്കുന്നു. 
അവർ പൊതുചിന്താധാരകളുടെ ബലഹീനതകളും സ്വീകരിക്കപ്പെട്ട ആശയങ്ങളുടെ ആവർത്തനഭാവനകളും പേറി നല്ലപോലെ സന്തോഷിച്ചു കഴിയുകയാണ്. സാഹിത്യകലയെ ഗൗരവമായി സമീപിച്ച ഒരാളും ചരിത്രത്തിൽ ഇതുപോലെ സ്വയമൊരു 'സെൽഫ് ഹെൽപ്പ്' പുസ്തകമായി, 'വിജയ 'ങ്ങളെ  മാത്രം ചൂണ്ടിക്കാണിച്ചിട്ടില്ല. 

കയ്പ്പും എതിർപ്പും ആവോളം  സ്വീകരിച്ചുകൊണ്ട് സ്വന്തം തിരിച്ചടികളിൽ അടിയുറച്ചനിന്ന എഴുത്തുകാർ എന്തുകൊണ്ടാണ് ആ പാതയിൽ തന്നെ തുടർന്നത് ?അവർ പറയുന്ന കാര്യങ്ങളിൽ അവർക്കുള്ള വിശ്വാസമായിരുന്നു കാരണം. സ്വന്തം ജീവിതത്തെ സെൽഫ് ഹെല്പ് ആക്കാതെ, അവനവൻ്റെ ബോധ്യം എന്ന നിലയിൽ സാഹിത്യകലയെ  സമീപിച്ച പുഷ്കിനെക്കുറിച്ച് പ്രമുഖ റഷ്യൻ യഥാകൃത്ത് മാക്സിം ഗോർക്കി എഴുതിയത് ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ്.

സ്വന്തം വർഗത്തിനുമപ്പുറം 

പുഷ്കിൻ തൊഴിലാളിവർഗത്തിനു വേണ്ടി എഴുതിയെന്ന് സമ്മതിക്കുന്നതിൽ വിരോധമില്ല. എന്നാൽ പ്രഭുകുടുംബത്തിൽ ജനിച്ച പുഷ്കിൻ എന്തുകൊണ്ട് ആ പാത തിരഞ്ഞെടുത്തു എന്ന് ചിന്തിക്കണം. സാഹിത്യകലയിൽ പരമപ്രധാനമായ സംഗതി മാനസികാനുഭവങ്ങളോടുള്ള സത്യസന്ധതയാണ്. പതിതരോടും ദരിദ്രരോടും അനുകമ്പയ്ക്ക് പകരം പകയുള്ളവർ എഴുതേണ്ടതില്ല .മനസ്സിൻ്റെ അടിത്തട്ടിൽ മറ്റുള്ളവർക്കായി കാതോർക്കാൻ കഴിയണം .ഇന്നത്തെ ഉദ്യോഗസ്ഥകവികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഇതാണ്.

പുഷ്കിനെ അവലോകനം ചെയ്തുകൊണ്ട് മാക്സിം ഗോർക്കി എഴുതിയ 'പുഷ്കിൻ -ആൻ അപ്റെയ്സൽ 'എന്ന ലേഖനം റഷ്യൻ  അടിമമനോഭാവത്തെയും മടുപ്പിനെയും അജ്ഞതയെയും അദ്ദേഹം നോക്കി കണ്ട രീതി വിഭിന്നമാണെന്ന് സ്ഥാപിക്കുന്നു. അതിനെ നിസ്സംഗതയോടെ, നിർവികാരതയോടെ സമീപിക്കുകയാണ് പുഷ്കിൻ ചെയ്തത് .ഒഡേസയിലേക്ക് നാടുകടത്തപ്പെട്ട എഴുത്തുകാരനാണ് പുഷ്കിൻ. എന്നിട്ടും അദ്ദേഹം വേദനിച്ചില്ല. പുഷ്കിൻ തൻ്റെ വീക്ഷണം എന്താണെന്ന് മനസ്സിലാക്കിയിരുന്നു. അതിൽ നിന്ന് പിന്മാറാൻ സാധ്യവുമല്ലായിരുന്നു. 

തൻ്റെ സമുദായത്തേക്കാൾ, പാരമ്പര്യത്തേക്കാൾ വലിയ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് തന്നെ   ശരിയായ മനുഷ്യനാക്കുന്നതെന്ന് ഒരാൾക്ക് തോന്നുമ്പോഴാണ് ഒരു പുഷ്കിൻ ജനിക്കുന്നത്. സ്വന്തം പ്രാമാണികമായ പാരമ്പര്യങ്ങളിൽ നിന്നു ,ജീവിതപശ്ചാത്തലത്തിൽ നിന്നു വിടുതൽ നേടിക്കൊണ്ടാണ് പുഷ്കിൻ തൻ്റെ വർഗ്ഗത്തിൻ്റെ ബുദ്ധിപരമായ ദാരിദ്ര്യം, സാംസ്കാരികമായ ശൂന്യത എന്താണെന്ന് വിശദീകരിച്ചത്. അതിൻ്റെ ദൗർബല്യങ്ങളെയും തിന്മകളെയും വികാരങ്ങളെയും വിശ്വാസങ്ങളെയും നിർദ്ദയമായി ആവിഷ്കരിച്ചു. 

മനുഷ്യൻ ചിലപ്പോൾ വൈകാരികമായി, ബുദ്ധിപരമായി അനക്കമറ്റ ഒരു മാംസക്കൂടാണ്. എന്നാൽ അവനേക്കാൾ ഉന്നതമായ വികാരവും അവബോധവും കാഴ്ചപ്പാടും സഹനവും കാരുണ്യവും ഈ  ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടപ്പുണ്ട് ;പ്രകൃതിയിൽ അത് കാണാം. പ്രകൃതിയിൽനിന്നു അത് കണ്ടെത്തുകയാണ് പ്രധാനം. 
ഏകാന്തതയെ എരിച്ചുകളഞ്ഞു  സകലഭൂതങ്ങളോടുമുള്ള സാഹോദര്യം  പ്രഖ്യാപിക്കുന്ന നിമിഷമാണത്. എന്നാൽ  ബന്ധുക്കൾക്കിടയിൽ ,പുഷ്കിൻ ഒരു കുറ്റവാളിയായി വിലയിരുത്തപ്പെട്ടു. പിതാവ് അദ്ദേഹത്തെ കൊലപാതകിയായി കണ്ടു. അദ്ദേഹത്തിൻ്റെ കവിതകൾ (മൈ  പെഡിഗ്രി, ദ് റിക്കവറി ഓഫ് ലുകുളസ്) തുടങ്ങിയവ പൊതുജനമധ്യത്തിൽ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കി .ഒരു  മഹാസർഗാത്മക സാഹിത്യകാരനായ പുഷ്കിനെ മര്യാദയില്ലാത്ത ജനങ്ങൾ അന്ന്  ദ്രോഹബുദ്ധിയോടെ അപമാനിക്കുകയാണ് ചെയ്തത്.
ഉന്നതമായ ചിന്തയും സർഗ്ഗാത്മകമായ ജീനിയസും ഉണ്ടായിട്ടും പുഷ്കിൻ  തൻ്റെ കാലത്ത് അന്തസ്സാരശൂന്യരായ  മനുഷ്യരാൽ വേട്ടയാടപ്പെട്ടു. ഒരു കാര്യത്തിൽ സത്യത്തിന് ജീവിക്കാതെ വയ്യ; അദ്ദേഹം ചിന്തിച്ച് എഴുതിയ വാക്കുകളുടെ കാര്യത്തിൽ.

ഒരു സത്യം മാത്രം 

പുഷ്കിൻ ജീവിതാവബോധത്തെ സത്യസന്ധമായി പകർത്തി, വളരെ യഥാർത്ഥ്യബോധത്തോടെ .ഒരു സമൂഹത്തിൻ്റെ ചരിത്രപരവും  സാംസ്കാരികവുമായ പ്രത്യേകതകളെക്കുറിച്ച് ആഴത്തിൽ മനസിലാക്കികൊണ്ടാണ് അദ്ദേഹം ഇതെല്ലാം അതിസമർത്ഥമായി ചിത്രീകരിച്ചത്.
ഇങ്ങനെയൊരു സത്യമേ നിലനിൽക്കുന്നുള്ളു എന്ന നിലപാടിലാണ് അദ്ദേഹം എത്തിച്ചേർന്നത് .

കേരളത്തിൽ അറുപതുകളിൽ  അലയടിച്ച ആധുനികതയുടെ വളർച്ച ശ്രദ്ധിച്ച കാലത്ത് ഒരു കാര്യം നിരീക്ഷിച്ചിരുന്നു. ആ കവിതകൾ ഒരു വഴിക്കും കവികൾ ഭൂരിപക്ഷവും മറ്റൊരു വഴിക്കുമാണെന്ന വസ്തുത.  അവരിൽ ഭൂരിപക്ഷവും രചനകളിലൂടെ ഉയർത്തിയ വിഷാദവും  വെല്ലുവിളികളും അരാജകത്വവും ഒരിടവേളയിൽ റദ്ദ് ചെയ്യപ്പെട്ടു. പകരം,  സകല യാഥാസ്ഥിതിക വിജയമന്ത്രങ്ങളോടും  പൊരുത്തപ്പെടുകയായിരുന്നു. എല്ലാ വിപ്ലവചിന്തകളെയും വാക്കുകളായി പറത്തി വിട്ട് സകല വ്യവസ്ഥാപിത മോഹങ്ങളോടും സന്ധിചെയ്യന്നതാണ് പിന്നീട് നാം കണ്ടത്. 
വായനക്കാരെ തലച്ചോറിൽ കയറി തിരുത്താനും വരുതിയിലാക്കാനും  വഴിതിരിച്ചുവിടാനും കഴിയുന്ന പുതിയ ടെക്നിക്കുകൾ ഇന്നുണ്ട്. എന്നാൽ പുഷ്കിൻ്റെ കാലത്ത് അതാർക്കും പരിചിതമല്ലായിരുന്നു.

മാക്സിം ഗോർക്കി ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുത ഒരെഴുത്തുകാരൻ  താൻ ഏത് പാരമ്പര്യത്തിലോ ശ്രേണിയിലോ തുടരുന്നു  എന്നതിലുപരി ,തൻ്റെ സമൂഹത്തിൻ്റെ  പ്രശ്നങ്ങളെ വിശാലമായി കാണാനുള്ള മനോഭാവം നേടണമെന്നാണ്. 
എഴുത്തുകാരൻ തൻ്റെ സാമൂഹികവർഗ്ഗത്തിൻ്റെ  ബുദ്ധിപരമായ ഇഴഞ്ഞുനീങ്ങലിനെയും പരിമിതികളെയും മറികടന്നുപോകണം.
അങ്ങനെയാണ് അയാൾ കൂടുതൽ കാമ്പുള്ളതും കാണേണ്ടതുമായ യഥാർത്ഥ്യത്തെ എത്തിപ്പിടിക്കുന്നത് .പുഷ്കിൻ അത് ചെയ്തു .

എന്താണ് ജീവിതമെന്ന ചോദ്യത്തിന് ഗാർസിയ മാർകേസ് ഒരു ഉത്തരം നല്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ജീവിച്ചതല്ല ജീവിതം; ഒരാൾ ഓർമ്മിക്കുന്നതാണ് ജീവിതം. വീണ്ടും ഓർമ്മിക്കാൻ വേണ്ടി ഒരാൾ തൻ്റെ  ഓർമ്മകളെ എങ്ങനെ ഓർക്കുന്നു എന്നതാണത്. ഈ പ്രസ്താവത്തിൽ സത്യം നൂറുശതമാനവും തറഞ്ഞു കയറിയിരിക്കുകയാണ്. ചിലർ  സാഹിത്യകലയെക്കുറിച്ച് പുസ്തകങ്ങളിലൂടെയും അല്ലാതെയും പല അറിവുകളും ശേഖരിക്കുന്നത് കണ്ടിട്ടുണ്ട് .എന്നാലും എത്ര വായിച്ചാലും, അതിൻ്റെയടിസ്ഥാനത്തിൽ അവർ ചിലതൊക്കെ ചിന്തിക്കുമെങ്കിലും, അതിനു നേർവിപരീതമായ വിധം എഴുതിക്കൊണ്ടിരിക്കും. ഒരാൾ എന്താണോ ചിന്താപരമായി ആർജിച്ചത് ,അതിനെത്തന്നെ നിരാകരിക്കുകയും തകർക്കുകയും ചെയ്യുന്ന മട്ടിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന  പ്രതിസന്ധിയാണ് ഇന്നുള്ളത്.

കവി ഒറ്റപ്പെടുന്നു 

ഗോർക്കി ഇങ്ങനെ വിലയിരുത്തുന്നു: പുഷ്കിൻ ചരിത്രത്തിലെ  വലിയവരായ എല്ലാവരെയും പോലെ ,ചരിത്രവിധിയാൽ ക്ഷുദ്രമായ ,വൃത്തികെട്ട ,സ്വാർത്ഥരായ ആളുകളുടെയിടയിൽ കഴിയേണ്ടിവന്നു ,ലിയനാർഡോ ഡാവിഞ്ചി ,മൈക്കലാഞ്ചലോ എന്നിവരെപ്പോലെ. യൂറോപ്യൻ കലയ്ക്ക് ഡാവിഞ്ചി എന്താണോ അതാണ് റഷ്യൻ സാഹിത്യത്തിനു പുഷ്കിൻ.

പുഷ്കിൻ 'ഓഡ് ടു ലിബർട്ടി 'എന്ന വിഖ്യാത കവിതയെഴുതിയത് വിദ്യാഭ്യാസകാലത്താണ്. പതിനഞ്ചാം വയസിൽ എഴുതിത്തുടങ്ങിയ അദ്ദേഹം മുപ്പത്തിയേഴാം വയസിലാണ് മരിക്കുന്നത്. ഓഡ് ടു ലിബർട്ടി  പൊതുവേദിയിൽ വായിച്ചതോടെ അത് പരക്കെ  ശ്രദ്ധിക്കപ്പെട്ടു. അതിലെ വിമർശനങ്ങൾ അധികാരികൾ സഹിച്ചില്ല. ഇത് സാർ ചക്രവർത്തി അലക്സാണ്ടർ ഒന്നാമനെ പ്രകോപിതനാക്കുകയും അദ്ദേഹം പുഷ്കിനെ നാടുകടത്തുകയും ചെയ്തു. പിന്നീട്  ഭരണാധികാരികളുടെ കടുത്ത നിരീക്ഷണവലയത്തിലായിരുന്നു പുഷ്കിൻ.അതുകൊണ്ട് തന്നെ പല പ്രധാന രചനകളും യഥാസമയം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ പിന്നീടു വന്ന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ 1905 ൽ  ജപ്പാൻ സാമ്രാജ്യത്വത്തിനെതിരായ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ വലിയ ആഭ്യന്തര കലാപത്തെ നേരിട്ട് ദുർബ്ബലനാവുകയാണ് ചെയ്തത്. 1917  ലെ റഷ്യൻ വിപ്ളവത്തിൽ അടിയറവു   പറഞ്ഞ ആ സ്വേച്ഛാധിപതിയെ കുടുംബത്തോടൊപ്പം ബോൾഷെവിക്കുകൾ വെടിവച്ചു കൊല്ലുകയായിരുന്നു. 

പുഷ്കിൻ 'ഓഡു ടു ലിബർട്ടി'യിൽ എഴുതി:

"ഏകാധിപതിയായ 
ദുഷ്ടാ ,
നിന്നെയും നിൻ്റെ 
സിംഹാസനത്തെയും 
ഞാൻ വെറുക്കുന്നു.
നിൻ്റെ പതനം കിരാതമായ 
ആനന്ദത്തോടെ ഞാൻ  നോക്കുകയാണ് 
നിൻ്റെ നെറ്റിത്തടത്തിൽ 
രാജ്യങ്ങൾ കാണുന്നത് 
ശാപത്തിൻ്റെ അടയാളമായിരിക്കും.
നിൻ്റെ തന്ത്രങ്ങൾ 
ലോകത്തിൻ്റെ നടുക്കമാണ് .
പ്രകൃതിക്ക് അപമാനമാണത്
ഭൂമിയിൽനിന്ന് ദൈവത്തിൻ്റെ 
ഒരു താക്കീതാണത്" .

നുറുങ്ങുകൾ 

1)കേന്ദ്രസാഹിത്യ അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടാൻ എന്താണ് യോഗ്യത എന്നറിയില്ല. ചിലർ കേന്ദ്ര അക്കാദമിയുടെ മലയാളം ഉപദേശകസമിതിയംഗമാണെന്ന്, ചടങ്ങുകളുടെ ഭാഗമായി പുറത്തിറക്കുന്ന നോട്ടീസുകളിലൂടെ മനസിലാക്കിയിട്ടുണ്ട്. കാണുമ്പോൾ ഞെട്ടാനേ വായനക്കാരന് നിർവ്വാഹമുള്ളു .കേന്ദ്ര അക്കാദമി ഇപ്പോൾ പിടിതരാത്ത ഒരു പ്രഹേളികയായി മാറുകയാണ്. എന്താണത് ?എങ്ങനെയാണത് പ്രവർത്തിക്കുന്നത്? എന്താണ് അതിൻ്റെ ലക്ഷ്യം?

2)അനിതാ വിശ്വം എഴുതിയ 'ആസന്നം'  (പ്രസാധകൻ ,മാർച്ച് )എന്ന കവിതയിലെ വരികൾ ഇങ്ങനെ:
'ചത്തു ചാഞ്ഞ ചില്ലയിൽ
ചങ്കു ചാരിയെൻ കിളി 
പൊത്തു തേടുമീ വെയിൽ 
തൊട്ടുരുമ്മി തൂവലിൽ ' 

ഒരു ചില്ല ഒടിഞ്ഞതിനെ ചത്തു ചാഞ്ഞു എന്നൊക്കെ പറയുന്നത് ശരിയല്ല. കിളി ചങ്കു ചാരിയെന്നോ ?എത്രയോ മഹനീയ ജന്മങ്ങളാണ് വൃക്ഷവും കിളിയും .അതിനോട് കവിക്ക് തോന്നേണ്ട വികാരം എന്താണ് ?നമ്മേക്കാൾ വലിയ ആത്മീയവ്യൂഹമാണവ. പക്ഷേ, കവിക്ക് വൈകാരിക ലോകമില്ല; അതുകൊണ്ട് വസ്തുക്കളെ തെറ്റായി മനസ്സിലാക്കുന്നു .ഭാഷ നിർവികാരതയുടെ ഒരു ഉപകരണമായി മാറരുത്; ഭാഷ ജീവനുള്ള വസ്തുവാണ്.

3)രാജൻ സി.എച്ച് എഴുതിയ 'കാറ്റിലകളിലെ നർത്തനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 12)പ്രകൃതിയെ  നമ്മളിലേക്ക് അടുപ്പിക്കുകയാണ്.  ജീവിക്കുന്ന നിമിഷങ്ങളാണ് എല്ലാം; കവി അത് തിരിച്ചറിയുന്നത് ഇങ്ങനെയാണ് :

'മരത്തിൽ നിന്നും 
പിടിവിട്ടു പഴുത്തില 
മണ്ണിലേക്ക് നേരെ
വീഴുകയാണെന്നു
നമ്മൾ കരുതും .
പഴുത്തിലയോ 
കാറ്റിലൊന്നു വട്ടം തിരിഞ്ഞ്
പറക്കാനുള്ള അതിൻ്റെ 
അദമ്യമായ ആഗ്രഹം 
നിറവേറ്റും 
മണ്ണിലെന്നെന്നേക്കുമായി 
പതിക്കും മുമ്പേ 
അതുമൊരു പറവ '

മണ്ണിലേക്ക് വീഴുന്ന ഒരിലയിലും നമ്മൾ ജീവിക്കണം; നമ്മുടെ ആത്മീയജീവിതത്തിൻ്റെ ഒരു കണമാണത്.

4)അടൂർ ഗോപാലകൃഷ്ണൻ്റെ  'സ്വയംവര'ത്തെക്കുറിച്ച് എം. എഫ് .തോമസ് (ഭാഷാപോഷിണി ,ഫെബ്രുവരി ) എഴുതിയിരിക്കുന്നു. സ്വയംവരം ഇന്നും ഒരു പ്രേക്ഷകനെ സ്വാധീനിക്കാതിരിക്കില്ല .കാരണം, അതിൽ കേരളീയയുവത്വത്തിൻ്റെ , പൊട്ടിയ കണ്ണാടിപോലുള്ള മനസ്സ് കാണാം. കമിതാക്കൾക്ക് ഇപ്പോഴും കേരളത്തിൽ ആത്മഹത്യയല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ. എല്ലാവരും ഫ്യൂഡൽ മാടമ്പിമാരായി ദണ്ഡും കൈയിലേന്തി നിൽക്കുകയാണ് .
എം. എഫ് എഴുതുന്നു: 'മിഥ്യാധാരണകളുടെയും ദിവാസ്വപ്നങ്ങളുടെയും കരുണാർദ്രമായ ലോകങ്ങളിൽനിന്ന് ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളെ  ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നു,  യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ തക്കവണ്ണം യാഥാർത്ഥ്യബോധമുള്ളവരാക്കിത്തീർക്കുന്നു '. ജീവിക്കാനുള്ളതാണ് ജീവിതമെന്ന് അറിയുന്ന കഥാപാത്രങ്ങളാണ് സ്വയംവരത്തിലെ നായകനും നായികയും. അവരുടെ അസ്തിത്വപരമായ പ്രശ്നങ്ങളാണ് സംവിധായകൻ അപഗ്രഥിച്ചത്.

5)ബോബി തോമസിൻ്റെ 'മതപാഠങ്ങൾ കാലത്തിൻ്റെ കുത്തൊഴുക്കിൽ'(എഴുത്ത് ,ഫെബ്രുവരി)എന്ന ലേഖനത്തിൽ പുതിയ ഒരു വാദവും കണ്ടില്ല .മതപാഠങ്ങൾക്ക് പല കാലഘട്ടങ്ങളിൽ പല വായനകൾ ഉണ്ടാകുന്നുവെന്നും  അത്  വായിക്കുന്നവൻ്റെ കാഴ്ചപ്പാടിനനുസരിച്ചായിരിക്കുന്നുമെന്നുമാണ് ലേഖകൻ പറയുന്നത്. ഇത് വളരെ പ്രചാരത്തിലുള്ളതും ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ്. ലേഖകന് സ്വന്തമായി എന്തെങ്കിലും പറയാനുള്ളതായി തോന്നിയില്ല. റീഡർ റെസ്പോൺസ് തിയറിയാണിത്.അമെരിക്കൻ സാഹിത്യ ചിന്തകനായ സ്റ്റാൻലി ഫിഷിൻ്റെ സോഷ്യൽ റീഡർ റെസ്പോൺസ് സിദ്ധാന്തം അനുസരിച്ച് ഒരു കൂട്ടം മനസുകൾ വ്യാഖ്യാനത്തിൻ്റെ ഒരു മാതൃക കണ്ടുപിടിച്ച് ടെക്സ്റ്റ് ഉണ്ടാക്കുകയാണ്. പല കാലങ്ങളിലൂടെ പലർ വായിച്ച് ടെക്സ്റ്റ്  വിപുലീകരിക്കുന്നു. വായന യഥാർഥത്തിൽ ,ഒരു ദാർശനിക പ്രശ്നമാണ്. വായിക്കുമ്പോഴാണ് ഒരാൾ ജീവിക്കുന്നത്. വായിക്കുമ്പോഴാണ് ഒരു ടെക്സ്റ്റ് ഉണ്ടാകുന്നത്. വായിക്കാത്തപ്പോൾ ടെക്സ്റ്റില്ല .

6)വി. പി .ജോൺസിൻ്റെ കഥകളുടെ സമാഹാരം 'ജീവിതംകൊണ്ട് പാഠപുസ്തകം നിർമ്മിക്കുന്നത് '(എച്ച് ആൻഡ് സി ) അകൃത്രിമമായ കഥനരീതികൊണ്ടാണ് ശ്രദ്ധ നേടുന്നത്.  നിർദ്ദയമായി ഹാസ്യം ഉപയോഗിക്കാൻ കഥാകൃത്തിന് പ്രത്യേക സിദ്ധിയുണ്ട്. ഈ കാലം നടുക്കമുണ്ടാക്കുന്ന ഹാസ്യത്തിൻ്റേതാണെന്ന് ഓരോ കഥയിലൂടെയും അദ്ദേഹം വ്യക്തമാക്കുന്നു. 

7)1962 ൽ 'അൻപഥ് ' എന്ന ചിത്രത്തിനുവേണ്ടി ലതാ മങ്കേഷ്കർ പാടിയ ഗാനം (സംഗീതം: മദൻമോഹൻ ,രചന: രാജാ മെഹ്ദി  അലിഖാൻ ) 'ആപ്കി നസ്റോണെ സംസാർ ' നിത്യവിസ്മയമായി നിൽക്കുകയാണ്. മനുഷ്യശബ്ദം ഉപയോഗിച്ച് ആർക്കെങ്കിലും ഇതുപോലൊരു ഗാനം ആലപിക്കാൻ കഴിയുമോ എന്ന് സംശയമാണ്. ശബ്ദത്തിനുള്ളിൽ ശബ്ദം സൃഷ്ടിച്ച മഹാപ്രതിഭയാണ് ലത .മനുഷ്യശബ്ദത്തിൻ്റെ മാന്ത്രികമായ സഞ്ചാരമാണത്; വിഷാദസ്മൃതികളിൽ ക്ഷീരപഥങ്ങൾ സൃഷ്ടിക്കുകയും ജനിമൃതികളിലൂടെ അലഞ്ഞതിൻ്റെ ഓർമ്മകൾ ആവാഹിക്കുകയുമാണ്. മദൻമോഹൻ എന്ന സംഗീതസംവിധായകൻ ഇന്ത്യൻ സംഗീതത്തിൻ്റെ രഹസ്യം കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഗാനങ്ങളുടെയും പ്രവണതകൾ  ഈ പാട്ടിൽ ഈ കാണാവുന്നതാണ് .

യുക്രെയ്നിലെ മരങ്ങൾ /അക്ഷരജാലകം /metrovartha march 8

 



എം.കെ. ഹരികുമാർ 






സത്യത്തിനു ,റഷ്യയിൽ ,ഒരു ഭ്രമാത്മക സ്വഭാവമാണ് എപ്പോഴും ഉണ്ടായിരിക്കുന്നതെന്ന് ദസ്തയെവ്സ്കി എഴുതിയിട്ടുണ്ട്. അദ്ദേഹം സ്വന്തമായി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച മാഗസിൻ 'എ റൈറ്റേഴ്സ് ഡയറി'യിലാണ് ഇങ്ങനെ പറഞ്ഞത്. ദസ്തയെവ്സ്കി ഒരു പത്രത്തിൽ ആരംഭിച്ച കോളത്തിൻ്റെ  പേരാണ് 'എ റൈറ്റേഴ്സ് ഡയറി' (1873) .1876 മുതൽ ദസ്തയെവ്സ്കി അത് ഒരു മാഗസിനായി പ്രസിദ്ധീകരിച്ചു  തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ രചനകൾ മാത്രമാണ് അതിൽ വെളിച്ചം കണ്ടിരുന്നത്. കഥകൾ, കഥേതര വിഷയങ്ങൾ ,വ്യക്തിപരമായ കുറിപ്പുകൾ തുടങ്ങിയവയാണ് അതിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്. 1881 ൽ ദസ്തയെവ്സ്കിയുടെ മരണംവരെ ആ മാസിക തുടർന്നു. ഒരുപക്ഷേ ,ലോകത്തൊരിടത്തും ഇങ്ങനെയൊരു മാസിക കാണാൻ കഴിഞ്ഞെന്നു വരില്ല; 
ഒരു എഴുത്തുകാരൻ തൻ്റെ മാത്രം രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ മാസിക .

റൈറ്റേഴ്സ് ഡയറിയിൽ പ്രത്യക്ഷപ്പെട്ട രചനകൾ സമാഹരിച്ച് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്, കെന്നത്ത് ലാൻസിൻ്റെ പരിഭാഷയിൽ.
ഈ മാസികയിൽ 1873 ൽ  പ്രസിദ്ധീകരിച്ച കഥയാണ് 'ബോബോക്ക്'.ബോബോക്ക് എന്നാൽ വിഡ്ഢിത്തം എന്നാണർത്ഥം .ജീവിതം എത്ര യുക്തിയോടെ ജീവിച്ചാലും അനിഷേധ്യമായ വിധത്തിൽ വിഡ്ഢിയായി പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ഈ കഥയിലൂടെ ദസ്തയെവ്സ്കി പറയാൻ ശ്രമിക്കുന്നതെന്ന് തോന്നുന്നു. ഇന്നത്തെ റഷ്യ - യുക്രെയ്ൻ സംഘർത്തിൽ നമുക്ക് ഓർക്കാൻ  ധാരാളം കാര്യങ്ങൾ ഈ കഥ  തരുന്നുണ്ട്. 

മനുഷ്യജീവിതം ഒരു പിൽക്കാല ട്രാജഡിയാണ്. ജീവിക്കുമ്പോൾ അത് സമരമോ, തർക്കമോ, യുക്തിയോ ,വിശ്വാസമോ ,ചെറുത്തുനില്പോ ,പരാജയമോ ആയിരിക്കാം. അവരവരുടെ ബുദ്ധിക്കും അതിബുദ്ധിക്കും അനുസരിച്ചായിരിക്കും പലതും സംഭവിക്കുക. എന്നാൽ പില്ക്കാലത്ത്  എല്ലാറ്റിനെക്കുറിച്ചുമുള്ള ധാരണകൾ തകരുക തന്നെ ചെയ്യും. അതുകൊണ്ടായിരിക്കും ഈ കഥയ്ക്ക് 'ബോബോക്ക്' എന്നു   പേരിട്ടിരിക്കുന്നത്. 
'നോട്സ് ഫ്രം അണ്ടർഗ്രൗണ്ട് 'എന്ന കൃതിയിൽ മനുഷ്യൻ സാമാന്യം ഭേദപ്പെട്ട ഒരു വിഡ്ഢിയാണെന്ന് ദസ്തയെവ്സ്കി നിരീക്ഷിക്കുന്നത് ഇതിനോടു ചേർത്തുവച്ച് കാണണം .

ബോബോക്ക് എന്ന കഥ

'ബോബോക്കി'ലെ ഇവാൻ ഇവാനോവിച്ച് എന്ന എഴുത്ത് തൊഴിലാളിക്ക് ഈ ലോകത്തെക്കുറിച്ചോ ,തന്നെക്കുറിച്ച് തന്നെയോ വലിയ മതിപ്പൊന്നുമില്ല. അയാൾ ഫ്രഞ്ച് ചിന്തകനായ വോൾട്ടയറെക്കുറിച്ച് പറയുന്ന ഭാഗം അത് ശരിക്കും വ്യക്തമാക്കുന്നു. ഇക്കാലത്ത് വോൾട്ടയറെക്കാൾ വിലയുള്ളത് ചൂരലിനാണെന്നും അതുപയോഗിച്ച് പരസ്പരം അടിച്ചു പരിക്കേൽപ്പിക്കുകയാണ് ഈ കാലത്തിൻ്റെ നീതിബോധമെന്നും ചിന്തിക്കുന്നത് വർത്തമാനകാലത്തെ സംഭവങ്ങളെപ്പോലും വിവസ്ത്രമാക്കുന്നുണ്ട്  .
ഈ കഥയിൽ വിഡ്ഢികളായ മനുഷ്യർ വിവേകികളെപോലെ പെരുമാറുന്നതും  ബുദ്ധിയുള്ളവർ വിഡ്ഡികളെപോലെ  പെരുമാറുന്നതും തമ്മിൽ വേർതിരിച്ചെടുക്കാൻ പ്രയാസമാണെന്ന് ദസ്തയെവ്സ്കി സൂചന തരുന്നുണ്ട്. 
മഹായുദ്ധങ്ങൾ മാത്രമല്ല ,ചെറിയ യുദ്ധങ്ങളും ഇതിൻ്റെ ഫലമായി സംഭവിക്കുന്നതല്ലേ ?

യുക്രെയ്നിയൻ കവി താരാസ് ഷെവ്ഷെങ്കോ (1814-1861)എഴുതിയ   'ഓ മൈ തോട്സ് ,മൈ ഹേർട്ട്ഫെൽറ്റ് തോട്സ് ' എന്ന കവിത ഇവിടെ ഉദ്ധരിക്കുകയാണ്:

'എൻ്റെ ചിന്തകളേ ,
എൻ്റെ ഹൃദയത്തെ കീഴടക്കിയ 
ചിന്തകളേ ,
ഞാൻ നിങ്ങളെയോർത്തു
കുഴപ്പത്തിലായിരിക്കുന്നു.
എന്തുകൊണ്ടാണ് 
നിങ്ങൾ നിരനിരയായി 
കടലാസിൽ അണിനിരക്കുന്നത് ,
സങ്കടങ്ങളുടെ 
ക്രമമനുസരിച്ച്?
എന്തുകൊണ്ടാണ് 
നിങ്ങളെ കാറ്റ് 
പൊടിപടലങ്ങളായി 
പുൽപ്പടർപ്പുകളിലേക്ക് 
ചിതറിച്ചു കളയാത്തത് ?
എന്തുകൊണ്ടാണ് ദുർവ്വിധി
നിങ്ങളെ ബാധിക്കാത്തത് ?'

ഇന്നും ഈ കവിത യുക്രെക്ൻ ജനതയുടെ മനസ്സിൽ ചിറകടിച്ചു വിഷാദരാഗം കേൾപ്പിക്കുകയാണ്, അബോധത്തിലെന്നപോലെ. ചില സാഹചര്യങ്ങളിൽ വാക്കുകളോ,സംഗീതമോ,  സംഗീതോപകരണങ്ങളോ, ആലാപനം ചെയ്യുന്നവരോ വേണമെന്നില്ല. മരച്ചില്ലകളും പക്ഷികളും വളർത്തുമൃഗങ്ങളും കാടുകളും നദികളും കാറ്റും അത് അഗാധമായ വേദനയോടെ പ്രകടിക്കുന്നുണ്ടാവും. മനുഷ്യൻ അതിവേഗം ജീവനിൽ  പേടിച്ചു എവിടേക്കോ ഓടുമ്പോൾ അവരുടെ ഹൃദയത്തിൽ നിന്നുയരുന്ന കരച്ചിലിൻ്റെ ആവിഷ്കാരംപോലെ ആ ഭൂപ്രകൃതിയും പകലും പുലരിയും രാത്രിയുമെല്ലാം അപ്രകാശിതമായ ഒരു ലിപിയിൽ എന്നപോലെ ജൈവദുഃഖത്തിൻ്റെ സമസ്തഭാവങ്ങളും പ്രകടമാക്കുന്നുണ്ടാവും.

സത്യത്തിൻ്റെ കണികകൾ 

എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ് ഷെവ്ഷെങ്കോ എഴുതിയ കവിതയാണിത്. കവികൾ ഇങ്ങനെതന്നെയാവും ചിന്തിക്കുക. അവരുടെ ചിന്തകളുടെ ധൂളികൾ റഷ്യയിലെയോ ,യുക്രെയ്നിലെയോ  കറുത്ത മരങ്ങളിൽ പറ്റിപ്പിടിച്ചു നിൽക്കുന്നത് നമുക്ക് കാണാം. മരങ്ങൾ ഒന്നും ഉപേക്ഷിക്കുകയില്ല , മനുഷ്യർ അവരെ  ഒറ്റിക്കൊടുക്കുകയോ നിരാകരിക്കുകയോ ചെയ്താലും. സത്യത്തിൻ്റെ കണികകൾ തെരുവിലോ ,ബോംബു വീണു ചിതറിയ മരത്തിൻ്റെ ഒടിഞ്ഞ ചില്ലയിലോ ,കരിപിടിച്ച ചുവരുകളിലോ  നിലനില്ക്കുന്നുണ്ടാവാം; അത് വായിച്ചെടുക്കാൻ കവികൾ പിന്നാലെയല്ല വരുന്നത്; അത് വായിച്ച കവികൾ പതിറ്റാണ്ടുകൾക്ക് , നൂറ്റാണ്ടുകൾക്കു മുന്നേ പിറക്കുകയാണ്.

ആരും വായിക്കാൻ ആഗ്രഹിക്കുന്ന കഥയാണ് 'ബോബോക്ക്'.അത് ദസ്തയെവ്സ്കിയുടെ ഭാവനയിലൂടെ വന്നു എന്ന സത്യം അദ്ദേഹത്തിൻ്റെ  ഇരുന്നൂറാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ പുതിയൊരു ഉണർവ്വാവുകയാണ്.കള്ളന്മാരും അക്രമികളും നുണ പറയുന്നവരും ദുരാഗ്രഹികളും ഒത്തുചേർന്ന ഈ യുഗത്തിൽ മരണാനന്തരംപോലും ആരും അവരുടെ പ്രവൃത്തികളിൽനിന്ന് മാറിനിൽക്കുന്നില്ല എന്നാണ് ഇതിലെ പ്രധാന കഥാപാത്രമായ ഇവാൻ  അറിയിക്കുന്നത്. അദ്ദേഹം ശ്മശാനത്തിൽ ഒരു കല്ലറയ്ക്കു മുകളിൽ കിടക്കുകയായിരുന്നു, ഒരു  ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തശേഷം .പെട്ടെന്നാണ് അയാളുടെ കാതുകളിലേക്ക് ആ സംഭാഷണം ഒഴുകിയെത്തിയത് .അത് കുഴിമാടങ്ങളിൽ അടക്കം ചെയ്തവരുടെ വർത്തമാനമായിരുന്നു. അടുത്തടുത്ത കുഴിമാടങ്ങളിലാണ് കിടക്കുന്നതെങ്കിലും അവർ യഥാർത്ഥ ജീവിതത്തിലെന്നപോലെ പരിചയം പുതുക്കുകയും പരിചയപ്പെടുകയും വർത്തമാനത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു.

പരേതർ തമ്മിലടിക്കുകയാണ്, യഥാർത്ഥ ജീവിതത്തിലെ ആശയങ്ങളുടെ പേരിൽ .മൂന്നുമാസം അവർ ഇങ്ങനെ കഴിഞ്ഞ ശേഷമാണത്രേ യഥാർത്ഥ സുഷുപ്തിയിലേക്ക് പോകുന്നത്. അടുത്തടുത്ത കുഴികളിൽ കിടക്കേണ്ടി വന്നതിൽ ചിലർ സ്വയം കുറ്റപ്പെടുത്തുന്നുണ്ട്. മരണാനന്തരം ആരാണ് അടുത്തുകിടക്കുന്നതെന്ന വലിയൊരു ചോദ്യം ഈ കഥ ഉയർത്തുന്നു. ഇഷ്ടമില്ലാത്തവർ അടുത്തുവന്ന് കിടക്കുകയാണെങ്കിൽ, അത് ദുസ്സഹമായിരിക്കും .എന്നാൽ ജീവിതത്തിലെ പദവിയോ, അധികാരമോ ഗർവ്വോ, സ്വാർത്ഥതയോ ഒന്നും മരണാനന്തരമുള്ള കൂട്ടുകെട്ടിനെ നിയന്ത്രിക്കുന്നില്ല .അവിടെ ,ഈ കഥയിൽ പറയുന്നതുപോലെ ,ദൈവം വിധിച്ച നീതിയുടെ മുന്നിൽ പാപങ്ങളുടെ ഓഹരിക്കനുസരിച്ചായിരിക്കും സ്ഥാനം ക്രമീകരിക്കുക. അത് പുതിയൊരു  നീതിയാണ്. ജീവിതത്തിലെ  വിധിതീർപ്പുകളും വിഭാഗീയതകളും വിഡ്ഢിത്തമാണെന്നും അതിനപ്പുറം പാപങ്ങളുടെ മറ്റൊരു കണക്കെടുപ്പുണ്ടെന്നും സൂചിപ്പിക്കുന്ന   നീതി .
 
മാനസാന്തരപ്പെടാത്തവർ

എന്നാൽ മനുഷ്യർക്ക് കല്ലറകളിലും  സമാധാനമില്ല .മരണവും അവരെ സമാധാനിപ്പിക്കുന്നില്ല. മരണവും ഒരു വിഡ്ഢിത്തമാകുമോ!  മരണം ഒരുത്തനെയും സമാശ്വസിപ്പിക്കുകയോ മാനസാന്തരപ്പെടുത്തുകയോ ചെയ്യുന്നില്ല. മരിച്ചവരാണെന്ന് അറിഞ്ഞുകൊണ്ട് അവർ കളികളിലേർപ്പെടുന്നു. അവർ സ്വന്തം ജീവിതത്തിൻ്റെ അവശിഷ്ടതാന്തോന്നിത്തരങ്ങൾ  കുഴിമാടത്തിലും കൈവിടുന്നില്ല. 

ജീവിതം തീരാദുരിതമാണെന്നും അതു മുഴുവൻ തലയിലേറ്റിയിട്ടും യാതൊരു പ്രത്യുപകാരവും ലഭിച്ചിട്ടില്ലെന്നും  അതിനുപകരമായി ഈ പരേതരുടെ ലോകത്ത് താൻ ആവുന്നവിധം എന്തെങ്കിലും നേടിയെടുക്കുമെന്നും  പ്രഖ്യാപിക്കുന്ന ഒരു കഥാപാത്രത്തെ കാണാം. ഈ കഥയിലെ പ്ലാറ്റോൺ നിക്കോളയവിച്ച് എന്ന ചിന്തകനെ  പരിചയപ്പെടണം. എന്തിനെയും  തത്ത്വശാസ്ത്രവത്ക്കരിക്കുന്നതിൽ  അയാൾ നിപുണനാണ്. മനുഷ്യൻ പരാജയങ്ങളെ വിജയങ്ങളാക്കുന്നത്  തത്ത്വചിന്തകൻ്റെ സഹായത്താലാണല്ലോ .അയാളുടെ കാഴ്ചപ്പാടിൽ മരണം അവസാനമല്ലത്രേ. ശരീരം വേറൊരു രീതിയിൽ പുനർജനിക്കുകയാണ് മരണത്തിലെന്ന് സിദ്ധാന്തരൂപേണ പറയുന്നു. പരേതർക്ക് മണക്കാനുള്ള സിദ്ധിയുള്ളത് ഇതിൻ്റെ തെളിവായി ചൂണ്ടിക്കാണിക്കുകയാണ്. ഇവാൻ ഈ  സംഭവത്തെ നോക്കിക്കാണുന്നത് സദാചാരപരമായ വീഴ്ചയുടെ തലത്തിലാണ്. ഇനിയും  ശ്മശാനങ്ങളിൽ പോയി കൂടുതൽ വർത്തമാനം കേൾക്കണമെന്ന് അയാൾ തീരുമാനിക്കുന്നു.

അവസാനിക്കാത്ത തൃഷ്ണ 

ഒരിക്കലും അവസാനിക്കാത്ത മനുഷ്യൻ്റെ തൃഷ്ണ ഈ ഭൂമിയിൽ നിന്നു ഒഴിഞ്ഞു പോകുന്നില്ല ,പരേതരുടെ 'സമൂഹ 'ത്തിൽപ്പോലും. മനുഷ്യൻ്റെ നികൃഷ്ടവും ഭാവനാരഹിതവും തിന്മനിറഞ്ഞതുമായ പെരുമാറ്റങ്ങൾ ഒരിടത്തും അവസാനിപ്പിക്കാൻ തയ്യാറാകില്ലെന്നും അവൻ്റെ ജീവിതപ്രശ്നങ്ങൾ ഓർമ്മകളുടെ ഒരു നൈരന്തര്യമായി എന്നുമുണ്ടാകുമെന്നുമാണ് ദസ്തയെവ്സ്കി ചിന്തിക്കുന്നത്. 

അങ്ങനെയും ഒരു സാധ്യത കാണാവുന്നതാണ്. കാരണം, ജീവിതത്തിൻ്റെ ഒരു നീട്ടൽ, യഥാർത്ഥത്തിൽ ഉള്ളതല്ലെങ്കിലും, അസ്തിത്വപരമായ ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണത്തിനു സഹായിക്കുന്നുണ്ട്. കുറ്റവാളിയായ മനുഷ്യനിൽ ദൈവത്തിൻ്റെ സാന്നിധ്യമുണ്ടെന്നും അതുപോലെ പുണ്യവാനായ മനുഷ്യൻ്റെയുള്ളിൽ പാപിയുടെ കാൽപ്പെരുമാറ്റമുണ്ടെന്നുമാണല്ലോ ദസ്തയെവ്സ്കി തൻ്റെ സാഹിത്യരചനകളിലാകെ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളത് .ഒരു യുദ്ധത്തിനു ശേഷം എന്ന പോലെ ,ഒരിക്കലും മനുഷ്യനു മനസ്സമാധാനം കിട്ടിയില്ലെങ്കിൽ അത് ദൈവത്തിൻ്റെ  പരാജയമാകും. അല്ലെങ്കിൽ മനുഷ്യൻ്റെ  എന്നത്തേയും പരാജയമായി വിലയിരുത്തുന്നതാവും നല്ലത്. 

 നുറുങ്ങുകൾ

1)കേരള സാഹിത്യഅക്കാദമി പുനസംഘടിപ്പിച്ചിരിക്കുകയാണല്ലോ.  സാഹിത്യഅക്കാദമിയിലേക്ക് വരുന്നത്, നിശ്ചയമായും ,ഭരിക്കുന്ന കക്ഷികളുടെ  താത്പര്യം നോക്കാൻ പ്രതിബദ്ധരായ  എഴുത്തുകാരായിരിക്കും.
അതിൽ കുറ്റപ്പെടുത്താനാവില്ല .എന്നാൽ നീതി, മര്യാദ, ജനാധിപത്യം ,സഹിഷ്ണുത  എന്നീ ആശയങ്ങൾ വിട്ടുകളയുമ്പോഴാണ് അക്കാദമികൾ  മരിക്കുന്നത്. രാഷ്ട്രീയമില്ലാത്തവർ , വിമർശിക്കുന്നവർ, എതിരാളികൾ , തമസ്കരിക്കപ്പെട്ടവർ  തുടങ്ങിയവരുടെ സ്വരം കേൾക്കുകയും അവർക്കുകൂടി സാംഗത്യമുള്ള രീതിയിൽ പ്രവർത്തിക്കുകയും  ചെയ്യുമ്പോഴാണ് അക്കാദമി സാംസ്കാരികസ്ഥാപനമാകുന്നത്.
കെ.പി.മോഹനനും വൈശാഖനും  നയിച്ച ഭരണസമിതിക്ക്‌  ഈ രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല; അവർ പരാജയമായിരുന്നു .

2)ശ്രീനാരായണഗുരു, കുമാരനാശാൻ ,ആശാൻ്റെ ഭാര്യ ഭാനുമതി തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി വി.ഷിനിലാൽ എഴുതിയ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 5) നല്ലൊരു വായനാനുഭവമായിരുന്നു. 
ഉൽകൃഷ്ടമായ ഒരു ആത്മീയമണ്ഡലത്തെ ലക്ഷ്യമാക്കി എഴുതിയ കഥയാണിത്. 
സ്വതന്ത്രനായ മനുഷ്യൻ്റെ രമണീയതയിൽ നിറഞ്ഞ്, ഭാഷയുടെ അകൃത്രിമലാവണ്യം ഇതിൽ  പ്രസരിക്കുകയാണ്.

3)എസ്. രമേശനെക്കുറിച്ച് നാഷണൽ ബുക്സ്റ്റാൾ ബുള്ളറ്റിനിലും ഗ്രന്ഥാലോകത്തിലും വന്ന  ലേഖനങ്ങൾ വായിച്ചു. നല്ലൊരു  വ്യക്തിയായിരുന്നു രമേശൻ .എന്നാൽ തൻ്റെ രാഷ്ട്രീയതാൽപര്യത്തിനും  കക്ഷിനിബന്ധനകൾക്കും പുറത്ത് ഒരു സാഹിത്യസൗഹൃദം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഇത് പരിമിതിയാണ് .

4)സമസ്ത കേരള സാഹിത്യപരിഷത്തിലെ അംഗത്വഫീസ് അയ്യായിരം രൂപയാണെന്ന് ഒരു സുഹൃത്ത് അറിയിച്ചത് കഴിഞ്ഞദിവസമാണ്. അയ്യായിരം രൂപ കൊടുത്തു എന്ത് സാഹിത്യപ്രവർത്തനമാണ് അരങ്ങേറ്റാനുള്ളത്? .ഇന്ന് യാതൊരു  ആശയങ്ങളുമില്ലാത്ത ഒരു സംഘടനയാണ് പരിഷത്ത്. സാഹിത്യരചയിതാക്കളുടെയും യുവജനങ്ങളുടെയും യാത്രകളറിയാതെ ഉറങ്ങിക്കിടക്കുകയാണ് പരിഷത്ത് .

5)മണമ്പൂർ രാജൻബാബുവിൻ്റെ 'ജീവപ്രഭ'(ഭാഷാപോഷിണി , ഫെബ്രുവരി) നിർജീവമായ കവിതയാണ്. കവിതയുടെ പേരിലേ  ജീവനുള്ളു .ജീവിതം സത്യമാണെന്നും  മരണം പുകഞ്ഞകൊള്ളിയാണെന്നും പ്രഖ്യാപിക്കുകയാണ് കവിത. ഇതൊക്കെ വലിയ കണ്ടുപിടിത്തമാണെന്ന് അവകാശപ്പെടുന്നത് സമകാല സാഹിത്യ ബോധമില്ലാത്തതുകൊണ്ടാണ് .ആഴമില്ലാത്ത കവനങ്ങളാണ് മണമ്പൂരിൻ്റേത്.  ഒരു കവിക്ക് വേണ്ട നവീനാശയങ്ങളോ ഭാവനകളോ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നത് വ്യർത്ഥമാണ് .


  • ,

  • or

  • വർണ്ണഭാഷയുടെ ദൈവികത/അക്ഷരജാലകം /metrovartha feb 28

     



    എം.കെ.ഹരികുമാർ


    കലാപരമായ ഓരോ 'നോട്ട'വും മാനവരാശിയുടെ കാഴ്ചയിലുള്ള സംസ്കാരത്തെ വഴിതിരിച്ചു വിടുകയാണ്. കലാകാരൻ്റെ  നോട്ടത്തിലൂടെ അഴിഞ്ഞുവീഴേണ്ടത്, ചിരപരിചിതമായ കോണുകളും, സങ്കല്പങ്ങളും ,മുൻവിധികളുമാണ്.
    സാഹസികമായി നോക്കുന്നത്, ആപത്ക്കരമായി കാണുന്നത് ഒരറിവായി കലയിൽ എപ്പോൾ രൂപപ്പെടുന്നുവോ അപ്പോഴാണ് നമുക്ക് ചുറ്റിനുമുണ്ടായിരുന്ന ഒരു അഗാധലോകം വെളിപ്പെട്ടുകിട്ടുന്നത്. 

    അമേരിക്കൻ കലാകാരൻ റോക്ക്വെൽ കെൻ്റിൻ്റെ പെയിൻ്റിംഗുകൾ അതാണ് ഉദാഹരിക്കുന്നത്. 1904 ലാണ്  ആദ്യപ്രദർശനം സംഘടിപ്പിക്കപ്പെട്ടത്. സൊസൈറ്റി ഓഫ് അമെരിക്കൻ ആർട്ടിസ്റ്റ്സ് ആതിഥേയത്വം വഹിച്ച പ്രദർശനമായിരുന്നു അത്. ഡബ്ലിൻ നഗരത്തോട് ചേർന്നുള്ള മൊണാഡ്നോക്ക് കുന്നുകളെയും  പ്രകൃതിനഗരമായ ന്യൂ ഹാംപ്ഷൈർ  പ്രദേശങ്ങളെയുമാണ് കെൻ്റ് ആ ചിത്രങ്ങളിൽ ആലേഖനം ചെയ്തത്. ശുദ്ധപ്രകൃതിയുടെ മനോഹാരിത മുഴുവൻ ആവാഹിച്ച ലിങ്കൺ  കൗണ്ടിയിലെ മോണിഗൻ ദ്വീപിനെ  അധികരിച്ച് കെൻറ് ഒരു പരമ്പര തന്നെ ചെയ്തു. വരകളിലൂടെ തന്നിലെ പ്രകൃതിയെയും പ്രകൃതിസ്നേഹിയെയും   അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു.

    അധ്യാപകനായ റോബർട്ട് ഹെൻട്രിയുടെ പ്രേരണയിലാണ് ദ്വീപിലേക്ക് പോയത്. ദ്വീപിൻ്റെ  സൗന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം അവിടെ സ്റ്റുഡിയോ  നിർമ്മിച്ച് താമസിക്കുകയാണ് ചെയ്തത്. ശൂന്യതയിൽ നിന്നാണ് താൻ ആവശ്യമായ ചേരുവകൾ കലയിൽ സ്വരൂപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'കാം ആൻഡ് ഫ്രീ' എന്ന ചിത്രത്തിലെ സൂര്യൻ ലൈംഗികതയുടെ ബിംബമാകുകയാണെന്ന് ഒരു വിമർശകൻ ചൂണ്ടിക്കാണിച്ചത്  ഓർക്കുകയാണ് .അദ്ദേഹം പ്രകൃതിയെ വരയ്ക്കുമ്പോഴും തന്നിലെ  ആത്മീയമൂലകങ്ങൾക്ക് ആകാരം നല്കുകയായിരുന്നു.രാഷ്ട്രീയസംഭവങ്ങളുടെ കാരണം തേടി ബ്രഷ് കൈയിലെടുക്കുകയായിരുന്നില്ല കെൻ്റ്. തൻ്റെ കലയെ എങ്ങനെ പൂർണമായി ആവിഷ്കരിക്കാമെന്നാണ് ചിന്തിച്ചത് .

    നിശ്ശബ്ദത ,ലാവണ്യം

    നമ്മുടെ നാട്ടിൽ എഴുത്തുകാർ ,കലാകാരന്മാർ പൊതുവെ തങ്ങളുടെ   സർഗ്ഗാത്മകതയെ പരമാവധി പൂർണ്ണതയിൽ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുന്നു പോലുമില്ല.എന്നാൽ  അതീന്ദ്രിയജ്ഞാനവും പ്രകൃതിബോധവും  സൗന്ദര്യാത്മകതയും അലൗകികമായതിനോടുള്ള അഭിനിവേശവുമാണ് കെൻ്റിൻ്റെ കലയെ പ്രസ്ഥാനങ്ങൾക്കും  നവോത്ഥാനത്തിനും  മുതലാളിത്തത്തിനും അപ്പുറം  നിർത്തുന്നത്. ഇന്ന് ഒരാൾ ഓണപ്പതിപ്പിലോ ,മാഗസിനിലോ  എഴുതുമ്പോൾ തൻ്റെ പ്രശസ്തിയുടെ ബലത്തിൽ എന്തെങ്കിലും ഒരു രചന നല്കുകയാണ് ചെയ്യുന്നത്. തന്നെക്കൊണ്ട് ചെയ്യാനാവുന്നതിൻ്റെ  പരമാവധിയും പുറത്തെടുക്കാൻ ആരും തയ്യാറാകുന്നില്ല.

    അവിടെയാണ് കെൻറ്  വ്യത്യസ്തനാകുന്നത്. അദ്ദേഹം മാക്സിമം സർഗ്ഗാവിഷ്കാരത്തിനായി  വന്യതയിലേക്ക് ആനയിക്കപ്പെടുന്നതിൻ്റെ കാരണം മറ്റൊന്നല്ല. അതിനായി താമസസ്ഥലം തന്നെ മാറ്റുന്നു. പ്രകൃതിയുടെ നിശ്ശബ്ദതയും അകൃത്രിമമായ ലാവണ്യവും ഒത്തിണങ്ങിയ സ്ഥലങ്ങളിൽ താമസിച്ചുകൊണ്ടാണ് കെൻറ് തൻ്റെ ചിത്രരചനയ്ക്ക് വികാസം കണ്ടെത്തിയത്.

    വ്യക്തിഗതമായതോ ,പ്രത്യക്ഷതയുടെ നിദാനമായ വസ്തുവിവരണമോ കാൻവാസിൽ ആവിഷ്കരിക്കുന്നതിന് പകരം കെൻറ് ഭൂപ്രകൃതിയുടെ അഭൗമ ലാവണ്യവും അത്ഭുതവുമാണ് ചിത്രീകരിച്ചത്. അതിൻ്റെ അനുഭവങ്ങൾ ചേർത്തുവച്ചുകൊണ്ട് എഴുതിയ 'വൈൽഡർനസ് 'എന്ന കൃതി മനുഷ്യൻ്റെ മഹത്തായ പൈതൃകം പ്രകൃതിയാണെന്നു ഓർമിപ്പിക്കുന്നു. അലാസ്കയിൽ തൻ്റെ ഒൻപതു വയസ്സുള്ള മകനോടൊത്ത് കഴിഞ്ഞ കാലമാണ് അതിൽ ആലേഖനം  ചെയ്യുന്നത്. 

    'ദ് വ്യൂ ഫ്രം ഫോക്സ് ഐലൻഡ് ഇൻ ദ് വിൻ്റർ' എന്ന ചിത്രം കെൻ്റിൻ്റെ അതീന്ദ്രിയവും ആത്മീയവുമായ ഉത്തേജനങ്ങളുടെ സമന്വയമാണ് പകരുന്നത്‌. ചിത്രകലയിൽ ഉപയോഗിക്കുന്ന വർണ്ണഭാഷയുടെ ദൈവികത ഉണ്ടെങ്കിൽ അത് ഇതാണ് .മനുഷ്യൻ്റെ അന്തര്യാമിയായ ഒരു ഭാവമായി ഇതിനെ സാക്ഷാത്കരിക്കുകയാണ്. അതിനുവേണ്ടിയാണ് ഈ പ്രദേശം തിരഞ്ഞെടുക്കുന്നത്. എന്നാൽ പർവതങ്ങളോ നദികളോ അല്ല തന്നെ വരയിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിചിത്രമെന്നപോലെ പറയുന്നുമുണ്ട്.
    അതിങ്ങനെയാണ്: "പർവതങ്ങളോ പ്രണയമോ ഒന്നും തന്നെ കലാകാരനെ  പ്രേരിപ്പിക്കുന്നില്ല .അയാളുടെ ഉള്ളിലെ ജീവിതപ്രേമമാണ് സൃഷ്ടിക്കു  നിദാനമാകുന്നത് " .

    ജൈവാനുഭവം 

    കെൻ്റിൻ്റെ ചിത്രങ്ങൾ ആ  കാലഘട്ടത്തിലെ മറ്റു ചിത്രകാരന്മാരെയും എഴുത്തുകാരെയും സ്വാധീനിച്ചു. പിൽക്കാലത്ത് നോബൽ സമ്മാനം നേടിയ, അമെരിക്കൻ എഴുത്തുകാരൻ വില്യം ഫോക്‌നർ ആവശ്യപ്പെട്ടത് ഹെർമൻ മെൽവിലിൻ്റെ  'മൊബിഡിക്ക്' എന്ന നോവലിനെ അധികരിച്ച് കെൻ്റ് വരച്ച ഒരു ചിത്രമായിരുന്നു. സന്തോഷത്തോടെയാണ് ഫോക്നർ ആ ചിത്രം വാങ്ങിയത്. അദ്ദേഹം അത്  തൻ്റെ എഴുത്തുമുറിയിൽ അലങ്കരിച്ച് സൂക്ഷിക്കുകയും ചെയ്തു. കെൻ്റിൻ്റെ ചിത്രങ്ങൾ കണ്ട് അലാസ്ക ദ്വീപിലേക്ക് യാത്രചെയ്ത ധാരാളം സഞ്ചാരികളുണ്ട്,എഴുത്തുകാരുണ്ട്.

    മാതാപിതാക്കൾ കെൻ്റിനെ കോളജിൽ അയച്ചത് വാസ്തുശില്‌പവിദ്യ പഠിച്ച് നല്ലൊരു വരുമാനമുള്ള ഉദ്യോഗം നേടാനാണ്. എന്നാൽ കെൻ്റ് കൊളംബിയ യൂണിവേഴ്സിറ്റി വിട്ടു തൻ്റെയുള്ളിലെ പ്രാപഞ്ചികമായ വിളികേട്ട് ,ഏതോ വഴിയിൽ  കാണാത്ത കാൽപ്പാടുകൾ തേടി അലയുകയായിരുന്നു. യു.എസിലെ വടക്കു കിഴക്കൻ  സംസ്ഥാനമായ മെയ്‌നിയിലുള്ള  ദ്വീപിൽ ഒരു കുടിൽകെട്ടി താമസിക്കുകയാണ് ചെയ്തത്, പ്രകൃതി ശാസ്ത്രജ്ഞനായ തോറോയെ പോലെ. പ്രകൃതിസ്നേഹികളും അതീന്ദ്രിയജ്ഞാനികളുമായ എമേഴ്സൺ ,തോറോ എന്നിവരെ വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്തു. 

    കലയെ പൊതുവേ മനസ്സിലാക്കപ്പെടുന്ന രീതിയിലുള്ള ഒരു കലാകാരനല്ല താനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമൂർത്തത അർത്ഥശൂന്യമാണ് ,അത് സാകല്യമായ ഒരനുഭവത്തിൻ്റെ ഒരു ചീന്ത് എന്ന നിലയിലാണെങ്കിൽ .അപാരമായ ഒരു പ്രാപഞ്ചികലോകത്തിൻ്റെ നുറുങ്ങല്ല ,സൂചിതമായ ഒരു ജൈവാനുഭവത്തെയാണ് ലക്ഷ്യമിടുന്നത് .
    കെൻറിനെ പ്രചോദിപ്പിച്ചത് ജീവിത സാരത്തിൻ്റെ ആത്യന്തികമായ ലയമാണ്. ഭൗതികവും ശാരീരികവുമായ വസ്തുക്കളെല്ലാം കലയുടെ പ്രകടഭാവങ്ങളായി കാണണം .വസ്തുക്കളുടെ  മഹാപദ്ധതികളുടെ ഭാഗമാണ് നമ്മൾ. കലാകാരൻ ഒരു ഉപകരണമാണ് , അനന്തതതയെക്കുറിച്ചുള്ള  ധാരണയ്ക്കനുസരിച്ച് അതിനിന്ന് കലയുടെ മഹത്വം ആവിഷ്കരിക്കാം. 
    കലാകാരനു ഒരു സ്വഭാവം നല്കുന്നത് ഇതാണ്. 

    സോവിയറ്റ് യൂണിയനിൽ (1857-1958) ചിത്രപ്രദർശനം സംഘടിപ്പിച്ച ആദ്യ അമേരിക്കക്കാരനാണ് കെൻറ്. അദ്ദേഹത്തിന് അവിടെ ധാരാളം ആരാധകരെ കിട്ടി. അദ്ദേഹം  നൂറുകണക്കിന് ചിത്രങ്ങളും രേഖാചിത്രങ്ങളും സെൻറ് പീറ്റേഴ്സ്ബർഗ് മ്യൂസിയത്തിന് സംഭാവന ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. ലോകസമാധാനത്തിനു വേണ്ടിയുള്ള  പ്രവർത്തനങ്ങളെ മുൻനിർത്തി സോവിയറ്റ് ഭരണകൂടം കെൻ്റിനെ 1967ൽ ലെനിൻ സമാധാന സമ്മാനം നല്കി ആദരിച്ചു.

    സസ്യത്തിൻ്റെ മഹത്വം

    സമൃദ്ധവും മൗനനിബിഡവുമായ തൻ്റെ ആത്മാവിൻ്റെ വന്യതയിലേക്കാണ് കെൻ്റ് സഞ്ചരിച്ചത് .ഒരു കലാകാരനു  വസ്തുക്കളെക്കുറിച്ചുള്ള കാഴ്ചയുടെ  ജ്ഞാനം മാത്രം പോരാ; അളവുകളുടെയും നിറങ്ങളുടെയും അവബോധം മാത്രം പോരാ; സവിശേഷമായ അവബോധാത്മകമായ അറിവ് അനിവാര്യമാണ്. ആത്മീയത എന്ന് ഇതിനെ വിളിക്കാം.  അവബോധപരമായ അറിവിൻ്റെ  അടിത്തട്ടിൽ ജീവിതത്തിൻ്റെ അപാര വിസ്മയങ്ങൾ അനാവരണം ചെയ്യപ്പെടുകയാണ്. ചില പ്രത്യേക ഭൂപ്രകൃതിദൃശ്യങ്ങളിൽ, അസാധാരണമെന്നപോലെ  പ്രാപഞ്ചികമായ സന്ദേശങ്ങൾ  ഉൾക്കൊള്ളുന്ന മഹാത്ഭുതങ്ങൾ അലയടിക്കുന്നത് എന്തുകൊണ്ടാണ്?

    കെൻ്റിൻ്റെ ഏർലി നവംബർ , (നോർത്ത് ഗ്രീൻലാൻഡ്),യംഗ് സ്പ്രൂസസ് (മെയ്നി കോസ്റ്റ് ),ക്രിസ്റ്റ്യൻ ഗ്രേവ്സ് (ഗ്രീൻലാൻഡ്) വെർമണ്ട് സ്റ്റഡി ,അഡ്മിറാൽറ്റി സൗണ്ട് (തിയറാ  ഡെൽ ഫ്യൂഗോ) എന്നീ ചിത്രങ്ങൾ ലോകത്തിൻ്റെ മനോഹാരിതയത്രയും കോരിനിറച്ചിരിക്കുകയാണ്. ഈ  ചിത്രങ്ങൾ നമ്മെക്കാൾ, നമ്മുടെ ഭാവനകളെക്കാൾ സുന്ദരമാണ് . അല്ലെങ്കിൽ നാം കണ്ട പ്രകൃതിയെക്കാൾ അത് ദൈവികമാണ്. ജീവിച്ചിരിക്കുന്ന നാം ഈ ദൈവികതയിൽ സ്പർശിച്ച്  ആനന്ദിക്കുകയാണ് .ഒരു സസ്യത്തിൻ്റെ യഥാർത്ഥ മഹത്വം ഒരിക്കലും ആരും കണ്ടെത്തുന്നില്ലെന്ന എമേഴ്സൻ്റെ ചിന്ത ഇതിൽ നിഴലിക്കുന്നുണ്ട്.

    കണ്ടെത്താനാവാത്തതിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ്, സർഗാത്മകതയുടെ മുഖമുദ്ര. 'അഡ്മിറാലിറ്റി സൗണ്ടി'ലെ  മരം സംഗീതത്തിൻ്റെ അവതാരമല്ലേ? ഇലകളില്ലാത്ത ഒരു മരത്തിനു  ഇത്ര ഭംഗിയോ? ആ മരക്കമ്പുകൾ ഏതോ രാഗാലാപനത്താൽ വിവശയാണെന്നു തോന്നും .പശ്ചാത്തലത്തിലെ വെൺമേഘങ്ങളും തടാകനീലിമയും   മലകളുടെ കാഠിന്യവും അലൗകികമായ ഏതോ തലത്തിൽ നശ്വരമായ ഈ   ജീവിതത്തെ പ്രലോഭിപ്പിക്കുന്നു.

    മനുഷ്യത്വം എന്ന മഹാസ്വപ്നം 

    നശ്വരതയെ മറികടക്കാനുള്ള അലൗകികമായ തൃഷ്ണയാണ് യു. എ. ഖാദറിൻ്റെ 'പ്രണയം ധൂർത്തടിച്ച പഴയൊരു കാമുകൻ ' എന്ന കഥയിൽ തെളിയുന്നത്. ഈ രചന കൈക്കുമ്പിളിലെ ജീവിതത്തിൻ്റെ വലിപ്പം എത്രയോ പ്രവചനാതീതമാണെന്ന് ധ്വനിപ്പിക്കുന്നു. രതിയിലും പ്രണയത്തിലും ജീവിത ശൈലിയിലും ലഹരിതേടി സ്വയം ഹോമിച്ച ഒരാളുടെ അന്തിമമായ വിചിന്തനമാണിത്. 

    അയാൾ സ്വയം മറന്ന് ആഘോഷിച്ചപ്പോൾ ,വില കൊടുത്ത് വാങ്ങാവുന്ന സന്തോഷങ്ങൾ നേടിയെന്ന് ഉറപ്പുവരുത്തിയപ്പോൾ  നിഴൽപോലെ പിന്തുടർന്ന അനശ്വരമായ നിസ്സഹായതയെ കൈവിട്ടിരുന്നില്ല. നേട്ടങ്ങൾക്കു ശേഷം എന്താണ് നഷ്ടപ്പെടുന്നതെന്ന്  ഒരു നിമിഷാർദ്ധത്തിൽ അയാൾ ആലോചിക്കുന്നുണ്ട്. ധാരാളം പ്രണയങ്ങളിൽ നിന്നും നൈമിഷിക സുഖം തേടിയ അയാളിൽ ഒരു തേങ്ങൽ അവശേഷിച്ചു .തൻ്റെ യഥാർത്ഥ പ്രണയം എവിടെയാണ് ? തനിക്കു ഒരു കുടുംബം ഉണ്ടാകണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചിട്ടും എന്തുകൊണ്ടാണ് അവരെ നിരാകരിച്ച് താൻ  വ്യക്തിഗതമായ സൗഖ്യം തേടിപ്പോയത്?

    എല്ലാ വിജയങ്ങളും കടലാസുപൂക്കളായിരുന്നോ ? ഫുട്പാത്തിൽ ഒരു പാവപ്പെട്ട സ്ത്രീ അവളുടെ വിളർത്തു മെലിഞ്ഞ കുട്ടിക്ക് മുലപ്പാൽ കൊടുക്കുന്ന ദൃശ്യമാണ് അയാൾ ഒടുവിൽ കണ്ടത്.  ആ കുട്ടിയുടെ കരച്ചിൽ അയാളെ വല്ലാതെ നോവിച്ചു .ചെവി പൊത്തിക്കൊണ്ടാണ് അവിടെ നിന്നും അകന്നു പോയത്. അയാൾ ചിന്തിച്ചത്  ഇപ്രകാരമാണ്: ആരാണ് ആ സ്ത്രീയുടെ പുരുഷൻ ? ആ കുട്ടിയുടെ അച്ഛൻ? ഒന്നിനും ഉത്തരമില്ല. താമസസ്ഥലത്ത് എത്തിയപ്പോൾ ഉത്തരമില്ലാത്തതിൻ്റെ പ്രതിസന്ധി മാറ്റാൻ അയാൾ തൻ്റെ ഡയറിയിൽ ഇങ്ങനെ എഴുതി :"ഞാൻ അന്വേഷിച്ച കുടുംബത്തെ അവസാനം ഞാൻ കണ്ടെത്തി. എൻ്റെ ഇഷ്ടദേവതയെ, എൻ്റെ കുടുംബത്തെ " .

    ആവശ്യത്തിലേറെ ധനികനായ അയാൾ ഒടുവിൽ ജീവിതത്തിൻ്റെ  ആത്യന്തികമായ നിരാലംബത ,ഏകാന്തത, കരണ്ടു  തിന്നുന്ന വേദന തുടങ്ങിയവ മനസ്സിലാക്കി. അയാളുടെ കുടുംബമായി ആ അമ്മയെയും കുഞ്ഞിനെയും സങ്കല്പിക്കുകയാണ്. അയാൾക്ക് മനുഷ്യത്വം എന്ന മഹാസ്വപ്നം തിരിച്ചുകിട്ടിയിരിക്കുന്നു. ഈ കഥയുടെ തുടക്കത്തിൽ തന്നെ അയാളുടെ മനോഭാവത്തിലെ അപകടകരമായ ചാഞ്ചാട്ടം കഥാകൃത്ത്  ഓർമ്മിപ്പിക്കുന്നുണ്ട്. അത്  ഇങ്ങനെയാണ്: " ജീവിതം ഇന്നേവരെ നിറംപിടിപ്പിച്ചതും കമനീയമാക്കിയതും  കൃത്രിമപുഷ്പങ്ങളെ കൊണ്ടല്ലേ? ഒരിക്കലും വാടുകയില്ലാത്ത  പുഷ്പങ്ങൾ. സൗന്ദര്യമില്ല എന്ന വസ്തുത മനസ്സിനെ ഒട്ടും അസ്വസ്ഥമാക്കുകയില്ല. കടലാസുപൂക്കളാൽ നിറം ചാർത്തിയ ഈ ജീവിതത്തെ ആരാണ് വിശ്വസിക്കുക? മധുവും  മാധുര്യവുമില്ലാത്ത പൂക്കളെ ആശ്ലേഷിച്ച ഈ ശരീരത്തെ ആരാണ് ആശ്രയമായി കരുതുക?" .

    ഈ മനോഗതത്തിലൂടെ അയാൾ എത്തിച്ചേർന്ന സത്യമാണിത് . ഇത് അവബോധാത്മകമായ അറിവാണ്. എല്ലാ പോയ് വിശ്വാസങ്ങളും  വാടിക്കൊഴിയുമ്പോൾ മനസ്സിൽ അടിയുന്ന സത്യത്തെക്കുറിച്ചുള്ള ചിന്ത .

    കാടും പൂക്കളും 

    ഒരു സെൻ കഥ  ഓർക്കുകയാണ് .ഒരു സെൻ മാസ്റ്ററുടെയും അദ്ദേഹത്തിൻ്റെ  ജ്ഞാനമുള്ള ശിഷ്യയുടെയും കഥയാണ്. കുറേക്കാലം  ഗുരുവിൽനിന്നും പാഠങ്ങൾ പഠിച്ച ശേഷം അവൾ തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി. അവൾ ആ ഗ്രാമത്തിൽ താമസിക്കുകയായിരുന്നില്ല. സ്വച്ഛവും ഏകാഗ്രത നല്കുന്നതുമായ ഒരു കാട്ടിൽ തനിക്ക് ഇഷ്ടപ്പെട്ട ജീവിതം ജീവിക്കാനായി അവൾ ഒരു ആശ്രമം ഉണ്ടാക്കി ;അവിടെയായിരുന്നു താമസം.

    അവൾ കാടിനെയും പക്ഷികളെയും പൂക്കളെയും സ്നേഹിച്ചു. കവിതകൾ എഴുതുമായിരുന്ന അവൾ മനസ്സിൽ  സന്തോഷം വരുമ്പോഴും ദുഃഖം തോന്നുമ്പോഴും അത് മുടക്കാറില്ല. വർഷങ്ങൾക്കു ശേഷം ശിഷ്യ ഗുരുവിൻ്റെ അടുത്തെത്തുകയാണ്.  എങ്ങനെയാണ് ഇത്രയും കാലം സന്തോഷത്തോടെ കഴിഞ്ഞതെന്നു ഗുരു തിരക്കുന്നു. അവൾ പറഞ്ഞു ,തന്നെ സന്തോഷിപ്പിച്ചത് ആർത്തു വളരുന്ന കാടും അതിലെ പൂക്കളുമാണ് .അതിനിടയിലായിരിക്കുമ്പോൾ ജീവിതം മറ്റെന്തോ ആകുന്നു.  അത് മറന്നുപോകാതിരിക്കാൻ കവിതകളെഴുതുന്നു. ഇതെല്ലാം എഴുതുന്നതുകൊണ്ടാണ് താൻ സന്തോഷവതിയായിരിക്കുന്നത്. ഇതിൻ്റെ പേരിൽ സ്വർഗ്ഗം തന്നാലും നരകം തന്നാലും താൻ സ്വീകരിക്കും. പൂക്കളും പക്ഷികളും ലതകളും പ്രഭാതവും അസ്തമയവും രാത്രിയും കാറ്റുമുള്ള ഈ കാട് തന്നിൽ  വളരുന്നതായി തോന്നിയെന്ന് അവൾ അറിയിച്ചു. അതാണ് ഇനിയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അവൾ പറഞ്ഞു. 
    നശ്വരമായ ലോകത്തിനുള്ളിൽ മനുഷ്യൻ സ്പർശിക്കുന്ന അലൗകിക ചോദനകൾ .



    അവരവരുടെ ഇമോജികൾ/അക്ഷരജാലകം/metrovartha feb 21

    വിഷാദത്തിൻ്റെ അപാരത/അക്ഷരജാലകം/metrovartha

     



    എം.കെ.ഹരികുമാർ  link



    ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ 'ഉളിസസ്' എന്ന  നോവലിൻ്റെ നൂറുവർഷം ആഘോഷിക്കുകയാണല്ലോ. പലരും  വായിച്ചു മടുത്ത് ഉപേക്ഷിച്ച കൃതിയാണിത്. നമ്മുടെ ക്ളറിക്കൽ ,ഉപഭോഗ വായനാസങ്കല്പങ്ങൾക്ക് വഴങ്ങുന്ന കൃതിയല്ല അത്. ഇവിടെ നോവലിൻ്റെ  ഘടന ജോയ്സ് തീരുമാനിക്കുന്നതാണ്.
    പരമ്പരാഗത വായനക്കാരെ വശീകരിക്കാൻ വേണ്ടിയല്ല അദ്ദേഹം അതെഴുതിയത്. ജോയ്സിൻ്റെ  ഭാഷയിൽ പറഞ്ഞാൽ ഏറ്റവും അപകടകരമായാണ് അദ്ദേഹം അത് രചിച്ചത് .ചതുപ്പുനിലങ്ങളിലൂടെ ഇഴഞ്ഞു നടക്കുകയല്ല അദ്ദേഹം ചെയ്യുന്നത്; ആഴമുള്ള താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്.  ഇവിടെ രചന ലോകത്തിൻ്റെ  ഒരാന്തരഘടനയിലേക്കുള്ള യാത്രയാണ്. കൃത്യമായി ഒരിടത്ത് എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് വിചിത്രമായ ഈ യാത്ര അനിവാര്യമായി വരുന്നത്. 'ഉളിസസ്‌'വായിക്കാൻ ബുദ്ധിമുട്ടുകയാണെങ്കിൽ ജീവിതം ജീവിക്കാനും കൊള്ളില്ല' എന്നാണ് ജോയ്സ് ഒരിക്കൽ പറഞ്ഞത്.

    മത്സ്യങ്ങളും തീറ്റയും 

    ജോയ്സ് സമകാല വായനക്കാരുടെ ഇഷ്ടം നേടാൻ വേണ്ടി എഴുതിയിട്ടില്ല. അദ്ദേഹത്തിനു അതിനേക്കാൾ വലിയ ആവശ്യങ്ങളുണ്ടായിരുന്നു. അദ്ദേഹം വായനക്കാർക്ക് ഓരോ സമസ്യയെ  പരിചയപ്പെടുത്തുകയാണ് ചെയ്തത്. വലിയൊരു ജലാശയത്തിൽ അലസമായി നീന്തിത്തുടിക്കുന്ന ചെറു മത്സ്യങ്ങളാണ് വായനക്കാർ. ആ മത്സ്യങ്ങൾ ജലത്തിനുള്ളിലായിരിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. അപ്പോൾ ജലാശയത്തിലേക്ക് ഒരു ഭക്ഷണപ്പൊതി ഇട്ടുകൊടുത്താൽ മത്സ്യങ്ങൾ അത് കൊത്തിത്തിന്നാൻ വെപ്രാളപ്പെടും.
    എന്നാൽ എല്ലാവർക്കും അതിൻ്റെ  ഒരോഹരി കിട്ടണമെന്നില്ല. അപ്പോഴും അതൊന്നുമറിയാതെ ദൂരെ ചില മത്സ്യങ്ങൾ നീന്തുന്നുണ്ടാവും. 
    ഇടയ്ക്ക് എറിഞ്ഞുവീഴുന്ന ഭക്ഷണം എല്ലാം മത്സ്യങ്ങളും ഒരുമിച്ചു കൊത്തണമെന്നില്ല.
    ചില ഇനത്തിൽപ്പെട്ട മത്സ്യങ്ങൾക്ക്  അത് ഇഷ്ടമാകില്ല. തൻ്റെ ഭക്ഷണം എല്ലാ മത്സ്യങ്ങൾക്കും ഇഷ്ടമാകില്ലെന്ന് ഉറപ്പുള്ളവരുണ്ട്; ഉറപ്പില്ലാത്തവരുമുണ്ട്. എന്നാൽ തൻ്റെ ഭക്ഷണം മത്സ്യങ്ങൾ സ്വീകരിക്കാനിടയില്ലെന്നു  കരുതുന്നവരുണ്ട്. അവർ പക്ഷേ, ഭക്ഷണം എറിഞ്ഞുകൊണ്ടിരിക്കും. ആ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ജോയ്സ് .അദേഹത്തിൻ്റെ കൃതികൾ  പ്രസാധകന്മാർ തുടരെ മടക്കി അയയ്ക്കുകയാണ് ചെയ്തത്. അന്നത്തെ വായനക്കാർക്ക് വളരെ മുകളിലായിരുന്നു ജോയ്സ് എന്ന് തെളിയിക്കുന്ന സംഭവമാണിത്. ഇപ്പോൾ അദ്ദേഹത്തിനു സാഹിത്യലോകം നല്കിയിരിക്കുന്ന സ്ഥാനം ഇത് വ്യക്തമാക്കുന്നുണ്ട്. 

    വർഷങ്ങൾക്കുമുമ്പ് ലൂയി മെനാന്ദ് എഴുതിയ 'സൈലൻസ്, എക്‌സൈൽ 'എന്ന ലേഖനത്തിൽ ജോയ്സിൻ്റെ 'ഡബ്ളിനേഴ്സ്' എന്ന കഥാസമാഹാരം എട്ടു പ്രസാധകന്മാർ തള്ളിക്കളഞ്ഞ കാര്യം അറിയിക്കുന്നുണ്ട്. 'എ പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യംഗ്മാൻ' എന്ന നോവൽ പതിമൂന്നു പ്രസാധകരാണ് നിരാകരിച്ചത്. 'ഉളിസസ്' പന്ത്രണ്ടു വർഷം അമേരിക്കയിലും പതിനാലു വർഷം ബ്രിട്ടനിലും നിരോധിക്കപ്പെട്ടു.

    ദുരന്തവും ഫലിതവും

    ജീവിതത്തെ ദുരന്തബോധമായാണ് ജോയ്സ് ഉൾക്കൊണ്ടത്; എന്നാൽ  അതിൽ നിറയെ ഫലിതമായിരുന്നു. വിഷാദാത്മകതയും മിഥ്യയും  കൂടിച്ചേരുന്ന അനുഭവമാണിത്.ദുരന്തം ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലുമുണ്ട്. ഗോളിയെ കബളിപ്പിച്ചു വലയ്ക്കുള്ളിലേക്ക് കടക്കുന്ന പന്താണ് ദുരന്തബോധം . എത്ര സൂക്ഷ്മമായി ജാഗ്രത പാലിച്ചാലും പന്ത് ഒളിച്ചു കടക്കും. ദുരന്തത്തിനാകട്ടെ പരിഹാരമില്ലാത്തതുകൊണ്ട് അത് ആവർത്തിക്കുകയാണല്ലോ ലോകത്ത് .അതാണ് അതിനെ ഫലിതമായി കാണുന്നതിൻ്റെ യുക്തി.ഒരാൾ നടക്കുന്നതും സംസാരിക്കുന്ന രീതിയും മാറ്റിമറിക്കാനാവില്ല; അതുപോലെയാണ് തൻ്റെ എഴുത്തുമെന്നു ജോയ്സ് തന്നെ പറഞ്ഞിട്ടുണ്ട്. 

    'ഉളിസിസി'ൽ കലാസൃഷ്ടിയെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. എത്രമാത്രം അഗാധമായ ജീവിതത്തിൽ നിന്നാണ് കല ഉണ്ടാകുന്നത് ?ഇതാണ് ആ ചോദ്യം. ഓരോ കലാസൃഷ്ടിയും അതാതിൻ്റെ നിലവാരത്തിൽ ,ലക്ഷ്യത്തിൽ ഈ അഗാധതയെ നിർവ്വചിക്കുന്നു.  ജോയ്സ് തൻ്റെ  അറിവിൽപ്പെട്ടിടത്തോളമുള്ള അഗാധതകളെ അറിയാൻ ശ്രമിച്ചു. അത് കാലത്തിനു അപരിചിതമായിരുന്നു. അതിനോടാണ് എഴുത്തുകാരൻ കൂറുപുലർത്തേണ്ടത്. കാലികമായ അഭിനിവേശങ്ങളോടല്ല .

    മലയാളകഥയിൽ കാലികമായ അഭിനിവേശങ്ങളാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. തൻ്റെ മാധ്യമത്തെ കലാകാരൻ സ്നേഹിക്കുന്നുണ്ടെന്ന് വായനക്കാരനു തോന്നണം. അവൻ വഞ്ചിക്കപ്പെടുന്നതിനെ ന്യായീകരിക്കില്ല. എന്തിനാണ് ഒരു നല്ല വായനക്കാരൻ വായിക്കുന്നത് ? സമയം പോകാനല്ല. ഒരു വിനോദത്തിനുമല്ല. വായിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് വായിക്കുന്നത്. മികച്ച ഒരു വായനക്കാരനു ഒരു പ്രത്യേകതരം മാനസികാവസ്ഥയുണ്ട്. അതാണ് അയാളെ നിലനിർത്തുന്നത് .എന്തെങ്കിലും വായിക്കാൻ കൊള്ളാവുന്നത് കിട്ടണം; കിട്ടിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ നാഡീപരമായ പിരിമുറുക്കവും അസ്വസ്ഥതയുമുണ്ടാകും. അപ്പോഴും ചീത്തകൃതികൾ തന്നെയാണ് മുന്നിലേക്ക് വരുന്നതെങ്കിൽ, അയാൾ പ്രക്ഷുബ്ധനാകും.

    ആലോചനയുടെ ആവശ്യകത

    കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വായിച്ച  ഏതാനും കഥകളെക്കുറിച്ചാണ്  ഇപ്പോൾ ഓർക്കുന്നത് .ഉളിസിസിൻ്റെ നൂറാം വർഷത്തിലും ജോയ്സിൻ്റെ  രചനാസങ്കേതങ്ങളുടെ ചർച്ചയ്ക്കിടയിലും മലയാളകഥയുടെ പാരായണം സംഭവിക്കുക തന്നെ ചെയ്യും .മാത്യു കുരിയൻ എന്ന കഥാകൃത്തിൻ്റെ ഒരു കഥ ആദ്യമായാണ് വായിച്ചത്. 'കൂവളമരച്ചുവട്ടിൽ പത്മാസനത്തിലിരിക്കുന്ന ഒരു മണ്ണിരയുടെ ഭൈരവവായന '(പ്രസാധകൻ ,ജനുവരി) എന്ന  വിചിത്രമായ തലക്കെട്ട് തന്നെ  ഞെട്ടലുണ്ടാക്കി .എന്തെങ്കിലുമൊരു തലക്കെട്ട് നല്കി  രക്ഷപ്പെടുന്നവർക്കിടയിൽ ആലോചനയുടെ ആവശ്യകത ബോധ്യപ്പെട്ട ഒരു കഥാകൃത്ത് വരുന്നത്  വായനക്കാരനു ആശ്വാസമാണ്. 

    മാത്യു കുരിയൻ്റെ ഈ കഥ വിസ്മയിപ്പിച്ചു എന്നറിയിക്കട്ടെ. പാപത്തിൻ്റെയും ഭയത്തിൻ്റെയും അഗ്നിയിൽ എരിയുന്ന ഒരു മനസ്സാണ് ഈ കഥയിലുള്ളത്. കഥാപാത്രം പറയുന്നു, തന്നെ ബാധിച്ചിരിക്കുന്നത് ഭയം എന്ന രോഗമാണെന്ന്. അയാൾ ഗൈനക്കോളജിസ്റ്റാണ്; അന്താരാഷ്ട്ര പ്രശസ്തനാണ് ;സമ്പന്നനാണ് . വിവിധ നഗരങ്ങളിൽ ഫ്ലാറ്റുകൾ  സ്വന്തമായുണ്ട്. വേറെയും വീടുകളുണ്ട്. കൃഷിഭൂമി ധാരാളമുണ്ട്. 
    മക്കളുടെ പേരിൽ ബാങ്കുകളിൽ വലിയ ഡെപ്പോസിറ്റുണ്ട്. എന്നിട്ടും 
    മനസ്സിനെ ഭയം വിട്ടു മാറുന്നില്ല.

    അയാൾ ആത്മഗതം ചെയ്യുന്നു:
    'മനസ്സിലുളളിലെ ഭയം ആരോടും പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ആദ്യകാഴ്ചയിൽ തന്നെ എന്നെ കണ്ടപ്പോൾ യോഗീശ്വരന് മനസ്സിലായി ഞാൻ ഭീരുവാണെന്ന്. ഞാൻ ഭയമാകുന്ന ജയിലറക്കുള്ളിലാണെന്ന്. മനുഷ്യൻ്റെ മനസ്സ് മുഴുവനും ഓർമ്മകളാണ് , ഓരോ തരത്തിലുള്ള അനുഭവവും ഓർമ്മകളുമായി മനുഷ്യർ ജീവിക്കുന്നു. ചിലർ ഓർമ്മകൾ പൂന്തോട്ടമാക്കി ജിവിക്കുന്നു. അവിടെ പൂക്കൾ വിരിയുന്നു ,ശലഭങ്ങൾ വരുന്നു .സുഗന്ധം പരത്തുന്നു.  പോകുന്ന വഴിയിലും വഴിയിൽ കാണുന്നവരിലും പരിമളം പരത്തുന്നു.  അവരിൽ സ്വസ്ഥതയുടെ സൂര്യനുണ്ട്, ആശ്വാസത്തിൻ്റെ ദാഹജലമുണ്ട്, സമാധാനത്തിൻ്റെ പ്രാണവായുവുണ്ട്. അവർ പൂന്തോട്ടമായി സഞ്ചരിക്കുന്നു'.

    പാപനിബിഡമായ മനസ്സ് 

    ഇതുപോലൊരു വിവരണകല പുതുമയുള്ളതായി തോന്നി. എന്താണ് ഡോക്ടർ പീലിഫോസിൻ്റെ ഭയത്തിന് കാരണം ? മരുന്നു കമ്പനികൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത് രോഗികളെ വഞ്ചിച്ച ഡോക്ടറാണയാൾ .താൻ  വഞ്ചിച്ചവരും ദ്രോഹിച്ചവരുമെല്ലാം അയാളെ ഇപ്പോൾ വേട്ടയാടുകയാണ്.  അയാൾ ഗർഭത്തിൽ വച്ച് അസംഖ്യം ജീവനുകളെ കൊന്ന ഡോക്ടറാണ്. ഇതെല്ലാം ഓർമ്മകളായി അയാളെ  കാർന്നുതിന്നുകയാണ്.
    'എണ്ണാനാവാത്ത വിധം ഞാൻ കൊന്ന ജീവനുകൾ .അവരെല്ലാം എൻ്റെ  രക്തത്തിൽ തന്നെയാണ്, തലയ്ക്കുള്ളിലാണിരിക്കുന്നത്. അവയെല്ലാം ഓർമ്മകളായി രൂപാന്തരപ്പെട്ടതാണ്. ചെയ്തതെല്ലാം എനിക്കുതന്നെ ദോഷമായി മാറി, പ്രകൃതിക്ക് എതിരായി പ്രവർത്തിച്ചു. എനിക്ക് ശ്വാസം മുട്ടിത്തുടങ്ങുന്നു. തലപൊക്കാനാവുന്നില്ല, പരമശിവൻ തല വെള്ളത്തിൽ മുക്കിപ്പാടിച്ചിരിക്കുകയാണ്' - അയാൾ ചിന്തിക്കുന്നത് ഇങ്ങനെയാണ്. 

    എന്തുകൊണ്ടാണ് ഈ കഥ ശ്രദ്ധ നേടുന്നത് ? നമ്മുടെ കാലത്തിലെ പാപനിബിഡമായ ഒരു മനസ്സ് എങ്ങനെയാണുണ്ടാവുന്നതെന്ന് കഥാകൃത്ത് അന്വേഷിക്കുന്നു ;അത് കണ്ടെത്തുന്നു എന്നു പറയാം. അങ്ങനെയുള്ള അനേകം പാപമനസ്സുകൾ ചേർന്നതാണല്ലോ സമകാലികതയുടെ 'മനോഹര'മായ പൂമുഖം .അതിനെ കീറിമുറിച്ച് പരിശോധിക്കുകയും വിചാരണ ചെയ്യുകയുമാണ് കഥാകൃത്ത്. ഇത് താരതമ്യേന അപൂർവമായ രചനയാണ്.

    ഓർമ്മകളിൽ കാറ്റ്

    കിടപ്പറ ഷൂട്ടിംഗുകൾക്ക് പോകുമായിരുന്ന കമല എന്ന നടിയുടെ പിൽക്കാല ജീവിതവും അനാഥത്വവുമാണ് സിതാര .എസ്  'റാണി' (എഴുത്ത് ,ജനുവരി) എന്ന കഥയിൽ എഴുതിയിരിക്കുന്നത്. ഒരു എക്സ്ട്രാ നടിക്ക് ഓർക്കാൻ  ധാരാളമുണ്ട്. ഓരോന്നിനും തീപിടിച്ച വിലയുണ്ട് .'ദേഹത്തേക്ക് കൃത്രിമമായ ആവേശത്തോടെ വന്നു വീണുകൊണ്ടിരുന്ന സഹനടൻ്റെ  പുരുഷത്വം നീണ്ട ഷൂട്ടുകൾക്കിടയിലെപ്പോഴോ  നിസ്സഹായമായി തന്നിലേക്ക് തന്നെ തല പൂഴ്ത്തിയത് ' അവൾ ഓർത്തെടുക്കുന്നത് അതുകൊണ്ടാണ്. വ്യഭിചാരക്കുറ്റത്തിന് ഈ നടിയെയും സഹായികളായ പെൺകുട്ടികളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടു വന്നിരിക്കുകയാണ്. അവരെ ചോദ്യം ചെയ്യുകയാണ്. തങ്ങൾ വ്യഭിചാരമല്ല ,ഷോർട്ട് ഫിലിം നിർമ്മാണമാണ് നടത്തുന്നതെന്ന് വിശദീകരിച്ചപ്പോൾ പോലീസ് ഇൻസ്പെക്ടർ അവളുടെ ന്യായത്തെ പരിഹസിക്കുകയാണ്. കമലയുടെ മനസ്സ് നീറിപ്പുകഞ്ഞു ഇങ്ങനെ മന്ത്രിച്ചു: ' ന്യായം? ലോകത്തേറ്റവും വലിയ അന്യായമാണോ വാക്ക്? . കൽപ്പാന്തകാലത്തോളം നിരന്തരമായി ചോരയും ചലവും ഊറിയൊഴുകിക്കൊണ്ടിരിക്കുന്ന, ഒരിക്കലുമുണങ്ങാത്ത ഒരു മുറിവ്. ഇരുപത്തിയേഴല്ല നാല്പത്തിയേഴ്  വർഷങ്ങളായി എൻ്റെ അസ്തിത്വമാണ് സാർ ന്യായമെന്ന ഈ അന്യായം. ആ എന്നോട് ന്യായത്തിൻ്റെ പേരിൽ നിങ്ങൾ ക്ഷുഭിതനാകരുത്'.

    ഈ കഥ അവസാനിക്കുന്നിടത്ത്  കലയുടെ മാന്ത്രികതയാണ് കണ്ടത്. നിരാലംബരായ ആ സ്ത്രീകൾ രാത്രിയിൽ അവരുടെ താമസസ്ഥലം ലക്ഷ്യമാക്കി നടക്കുകയാണ്. പോലീസുകാർ അവരെ വിട്ടയച്ചല്ലോ .ക്ഷീണിച്ച്  അവർ നടക്കുമ്പോൾ ഉണ്ടായ മിന്നൽപ്പിണറിലാണ് കഥ അവസാനിപ്പിക്കുന്നത്. ഒരു കഥാകൃത്ത് കലാകാരൻ/കലാകാരിയാകുന്നത് ഇവിടെയാണ്: 

    'ആയുസ്സിൻ്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ തൻ്റെ  പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണരുകൾ സ്നേഹത്തോടെ നോക്കി നിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി .റാണീ ,ഞാൻ നിങ്ങളുടെ ചെങ്കോൽ .നക്ഷത്രങ്ങൾ നിറഞ്ഞ എൻ്റെ ആകാശം നിങ്ങളുടെ കിരീടവും, സ്വീകരിച്ചാലും .തൻ്റെ കിരീടവും ചെങ്കോലും അദൃശ്യമായെടുത്തണിഞ്ഞ് ,നിഗൂഢമായൊരു പുഞ്ചിരിയോടെ ,റാണി എവിടെയെന്നറിയാത്ത  സിംഹാസനങ്ങളിലേക്ക് നടന്നുപോയി '.
    ഈ സമാപനയാത്രയിൽ മിന്നൽപ്പിണരുകൾക്കും ഒരു റോൾ  ഉണ്ടായത് മനോഹരവും അതിശയകരവുമാണ്. ഏറ്റവും ദു:ഖഭരിതമായ യാഥാർത്ഥ്യത്തെ അതിശയകരമായ വിധം സാഹിത്യപരമാക്കുന്നു. അഗാധമായ നിസ്സഹായതയെ മധുരം നിറഞ്ഞ  ഉന്മാദഗാനമാക്കുന്നു. ഭൂമിയിൽ ആരുമില്ലാത്തവർക്കുവേണ്ടി മിന്നൽപ്പിണരുകൾ വരുകയാണ്. ആകാശത്തിൻ്റെ സാന്ത്വനമാണത്. അവ വ്രണിതഹൃദയരുടെ മുന്നിൽ പ്രകാശപ്പൊലിമയോടെ മുട്ടുകുത്തി ആശ്വസിപ്പിക്കുന്നു. പ്രകൃതിയുടെ അന്യാദൃശ്യമായ ആ അലിവ്, സാഹോദര്യം ഇവിടെ തെളിയുകയാണ്. കഥാപാത്രം ഒരിടത്തു വച്ച് കഥയിൽ നിന്ന് ഇറങ്ങുകയാണ്. അതിനു  ഇതിനേക്കാൾ നല്ല ഒരു അന്ത്യമില്ല.

    പരാജയത്തിൻ്റെ സുഖം 

    ബിജു ദാനിയേലിൻ്റെ ഡാനിഷ് ഗാംബിറ്റ് (മലയാളം ഇന്ത്യൻ എക്സ്പ്രസ്സ് ,ജനുവരി 12)എന്ന കഥയാണ് മറ്റൊരു രചന. ഡാനിഷ് ഗാംബിറ്റ് ചെസ് കളിയിലെ ഒരു അടവാണ് .കാലാളുകളെ  എതിർകക്ഷികൾക്ക് വെട്ടാൻ കൊടുത്ത് ആക്രമണത്തിന് തയ്യാറെടുക്കുന്ന രീതിയാണത്. 
    രണ്ടു സുഹൃത്തുക്കൾ തമ്മിൽ , വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുകയാണ്. സൂരജ് എന്ന  യുവാവിൻ്റെ വീട്ടിലാണ് സംഭവങ്ങൾ  നടക്കുന്നത്. അയാളുടെ അമ്മ ആത്മഹത്യ ചെയ്ത വീടാണത്. 
    അവിടെ അയാൾ തനിച്ചാണ്. തൻ്റെ ഏകാന്തതയിൽ പൂർണമായി വെന്തുരുകാനും അതിൻ്റെ ചൂടിൽ  മദ്യപിച്ചു ബോധത്തെ മറയ്ക്കാനുമാണ്  അയാൾ സുഹൃത്തിനെ ഫോൺ ചെയ്തു വരുത്തുന്നത്. സുഹൃത്ത് വന്നയുടനെ രണ്ടു പേരും ചേർന്നു മദ്യപാനം തുടങ്ങി; ഒപ്പം ചെസ് കളിയും . 

    മനസ്സിലെ വികാരങ്ങളെ ചെസ് കളിയുടെ ഭാഷ ഉപയോഗിച്ചു  വിവരിക്കുന്നതാണ് കഥയിലെ വികാരങ്ങളുടെ പതഞ്ഞുയരലിനു സഹായിക്കുന്ന ഘടകം. സുഹൃത്തിൻ്റെ  റാണിയെ വെട്ടി ,രാജാവിനെ ബന്ധനസ്ഥനാക്കി, കാലാളുകളെ നിശ്ചലമാക്കി കളി സമനിലയിലാക്കുകയാണ് അതിഥി  ചെയ്തത്. 'പൊരുതലുകളിൽ നിന്നു എല്ലാ അർത്ഥവും നഷ്ടപ്പെട്ട് ബാക്കിയായ കരുക്കൾ താന്താങ്ങളുടെ കള്ളികളിൽ മൂകരായിരുന്നു'- അതിഥി പറയുന്നു. 

    തോൽപ്പിക്കാമായിരുന്നിട്ടും  എന്തുകൊണ്ട് അതിഥി അത് ചെയ്തില്ല?; സുഹൃത്തിൻ്റെ വീടാണത്. അവൻ്റെ അമ്മ തൂങ്ങിമരിച്ച വേദനയിൽ അവൻ എരിയുകയാണ്.  അത് മറക്കാനാണ് അവൻ കുടിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് അതിഥി ചെക്ക് കൊടുത്ത് കളിയിൽ അയാളെ പരാജയപ്പെടുത്താതിരുന്നത്.  രണ്ടുപേരുടെ മാനസികഘടനകളാണ്  ഇവിടെ ഏറ്റുമുട്ടിയത്. എല്ലാ യുദ്ധങ്ങളിലുമെന്നപോലെ പരാജയബോധവും ഭയവും സംഘർഷവുമാണ് ഇവിടെയുള്ളത്. എന്നാൽ മനുഷ്യത്വം ബാക്കിയാവുന്നു. 
    എതിരാളിയില്ലാതായ ഘട്ടത്തിൽ അതിഥി തൻ്റേതായ മനോനില ശരിയാക്കാനെന്നോണം ഇങ്ങനെ നീങ്ങി: 'പടകൾ ചിതറിയ പാളയത്തിൽ നിരായുധനായി തലകുനിച്ചു നിന്ന രാജാവിനെ ഉന്നം പിടിച്ച് ഞാൻ കാലാളിനെ നീക്കി'

    ഈ കഥയിൽ ഒരു അന്തരിന്ദ്രിയമുണ്ട്. അത് ഓർമ്മകളുടെയും അനുതാപത്തിൻ്റെയും സംഗമബിന്ദുവാണ്. മനുഷ്യനായിരിക്കാൻ ഇതുപോലുള്ള കാരണങ്ങൾ വേണം.

    സാഹിത്യത്തിൻ്റെ മാത്രം രാഷ്ട്രീയം /അക്ഷരജാലകം , metrovartha

     



    • എം.കെ.ഹരികുമാർ   link




      രാഷ്ട്രീയാധികാരം മനുഷ്യമനസുകളെ ഛിന്നഭിന്നമാക്കുകയും പിന്നീട് മനസ്സുകളെ ഇഷ്ടത്തിനൊത്ത് പുതിയ രൂപത്തിൽ മാറ്റിയെടുക്കുകയും ചെയ്യുന്നുവെന്ന് '1984 ' എന്ന നോവലെഴുതിയ ജോർജ് ഓർവെൽ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയത്തിനെതിരെയുള്ള ഉഗ്രമായ വിമർശനമാണിത്. എന്നാൽ ഇതല്ല സാഹിത്യത്തിൻ്റെ രാഷ്ട്രീയം .അത് അനുതാപവും സ്നേഹവും ഓർമ്മയുമാണ്. സാഹിത്യത്തിന് ഒരു സവിശേഷരാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയമോ , മുദ്രാവാക്യമോ ,ചില സംഭവങ്ങളുടെ വിവരണമോ ,സമരചരിത്രമോ , സമരങ്ങളുടെ ഭൂതകാലത്തെക്കുറിച്ചുള്ള കൃതികളോ , എഴുത്തുകാരുടെ രാഷ്ട്രീയമോ ഒന്നുമല്ല. സാഹിത്യത്തിൻ്റെ മാത്രം  രാഷ്ട്രീയമാണത്. രാഷ്ട്രീയസിദ്ധാന്തങ്ങൾക്കോ അതിൻ്റെ  വ്യവഹാരങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ വീക്ഷണങ്ങൾക്കോ ജീവിതത്തിലെ എല്ലാത്തിനെയും നോക്കികാണാൻ കഴിയില്ല. അതിനു പരിമിതികളുണ്ട് .അത് ഒരു പ്രത്യേക പ്രദേശത്ത് നിലനിൽക്കുന്ന സാഹചര്യത്തെ, പ്രത്യക്ഷമായ ഡേറ്റയുടെയും ശാസ്ത്രീയതയുടെയും നിയമത്തിൻ്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

      ഒരു രാജ്യത്തെ രാഷ്ട്രീയസമരം അല്ലെങ്കിൽ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയവ ഒരു പ്രത്യേക പ്രദേശത്തിൻ്റെയോ, സാഹചര്യത്തിൻ്റെയോ  വർത്തമാനകാല പ്രാധാന്യത്തെ  ആശ്രയിച്ചാണ് രൂപം കൊള്ളുന്നത്. അത് മനുഷ്യജീവിതത്തിൻ്റെയോ  പ്രകൃതിയുടെയോ ആകെ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല. പക്ഷിപ്പനി വരുമ്പോൾ പക്ഷികളെയെല്ലാം കൊന്നൊടുക്കേണ്ടിവരുന്നത് ആരോഗ്യവകുപ്പിൻ്റെ മാത്രം പ്രശ്നമല്ല; ഒരു രാഷ്ട്രീയവിഷയമാണത്. കാരണം ,ആ പ്രത്യേകഘട്ടത്തിൽ രാഷ്ട്രീയമെന്നത് ഭൂരിപക്ഷത്തിൻ്റെ  അതിജീവനമാണ്. അപ്പോൾ പക്ഷികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ രാഷ്ട്രീയത്തിന് കഴിയില്ല. ആ മേഖലയിലേക്ക് രാഷ്ട്രീയം പോകില്ല; അതിൻ്റെ ആവശ്യമില്ലല്ലോ .ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയത്തിനു താത്ത്വികമായ പ്രചോദനമോ ശാസ്ത്രീയമായ ദൂരക്കാഴ്ചയോ ഉണ്ടാകണമെന്നില്ല.

      സർഗാത്മകമായ ഉയിർപ്പ് 

      തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുമാറ്റാനായി വൻതോതിലുള്ള ഉല്പാദനത്തിലേക്ക് രാജ്യങ്ങൾ  കടക്കുമ്പോൾ പ്ളാസ്റ്റിക്കും അതിൻ്റെ  ഉൽപ്പന്നങ്ങളും സാർവത്രികമാകുന്നു. അപ്പോൾ ജീവിതത്തിൻ്റെ വേഗത്തെ മുൻനിർത്തിയും സമയനഷ്ടത്തെ ഒഴിവാക്കിയുമുള്ള പ്രായോഗിക സമീപനമാണ് രാഷ്ട്രീയം കൈക്കൊള്ളുന്നത് .അമിതമായ ഉത്പാദനത്തിൻ്റെ ഫലമായി പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയപ്പോൾ അതിനെ എവിടെയെങ്കിലും കൂട്ടിയിടാനേ കഴിഞ്ഞുള്ളു. കടലിൽപോലും പ്ലാസ്റ്റിക് മലകൾ രൂപപ്പെട്ടതു ഓർക്കുമല്ലോ .പ്രകൃതിവിഭവങ്ങളും ഇതര ജീവജാലങ്ങളും പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ പേരിൽ നശിക്കുന്നതിനെ അഭിമുഖീകരിച്ചു പരിഹരിക്കാൻ രാഷ്ട്രീയത്തിനും അതിൻ്റെ പ്രായോഗികതയ്ക്കും സാധിച്ചില്ല. ഇത്തരം സംഭവങ്ങൾ രാഷ്ട്രീയമനസ്സുകളെ നിർവീര്യമാക്കുക തന്നെ ചെയ്യും. എന്നാൽ സാഹിത്യത്തിൻ്റെ രാഷ്ട്രീയം സമഗ്രമായ ഒരു മനസ്സിൻ്റെ സർഗാത്മകമായ ഉയർത്തെഴുന്നേൽപ്പാണ്. പാർട്ടിയുടെയോ പൊതുജനാവബോധത്തിൻ്റെയോ  മുൻപോട്ടുള്ള പ്രയാണത്തിൻ്റെ  അടിസ്ഥാനത്തിൽ തോപ്പിൽ ഭാസി എഴുതിയ 'അശ്വമേധം' എന്ന നാടകം സാഹിത്യത്തിലെ രാഷ്ട്രീയത്തിൻ്റെ  പ്രാഥമികമായ ഒരു തലം മാത്രമാണ്. ഒരു രാഷ്ട്രീയമനസ്സിൻ്റെ രൂപീകരണമാണ് തോപ്പിൽ ഭാസി  നിർവഹിച്ചത്. 

      ഫ്രഞ്ചു തത്ത്വചിന്തകനും  ഗ്രന്ഥകരനുമായ ഹെൻട്രി ബർഗ്സൺ ശാസ്ത്രത്തിൻ്റെ കാലബോധത്തെ നിരാകരിച്ചുകൊണ്ട് അന്തർദർശനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്  ഇവിടെ ഓർക്കാം. ക്ലോക്കിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രവും ആന്തരികമായ കാലത്തെക്കുറിച്ചുള്ള അവബോധത്തിലൂന്നിയ അന്തർദർശനവും രണ്ടുതരം യാഥാർഥ്യങ്ങളാണെന്ന് അദ്ദേഹം വാദിച്ചു. ശാസ്ത്രതത്ത്വങ്ങൾ വിശദീകരിക്കപ്പെടുന്നത് ഒരു കാരണത്തിൻ്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിനും ഒരു കാരണമുണ്ട് എന്നു ചിന്തിക്കുന്നിടത്ത് ശാസ്ത്രമുണ്ട് .എന്നാൽ മനുഷ്യൻ്റെ  അന്തർദർശനം മനസ്സിൻ്റെ ഒരു നിമിഷത്തിൻ്റെ സ്നാപ്പിൽ നിന്നാണ് ഉണ്ടാകുന്നത്. അത് പ്രായോഗിക ശാസ്ത്രത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ  അടിസ്ഥാനത്തിലുള്ളതല്ല .

      രാഷ്ട്രീയസംഭവങ്ങൾക്കു കൃത്യമായ കാരണങ്ങളുണ്ട്. അതിന് ഉത്തരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയം പൂർണമായും യുക്തികൊണ്ട് നിർമിക്കുന്നതാണ്.അതിൽ മനുഷ്യന് അധികാരവ്യവഹാരവും യുക്തിയുടെ പൂർത്തീകരണവുമാണുള്ളത്. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ ' എന്ന കഥയിൽ ഒരു നായയുടെ ജീവിതവും അതിജീവനവുമാണ് അവതരിപ്പിക്കുന്നത് .നായയ്ക്കും വിലപ്പെട്ട ഒരു ജീവിതമുണ്ട്; പാരമ്പര്യ രണ്ട് ,വ്യക്തിത്വമുണ്ട്. ഈ കഥ മനുഷ്യനെയും കടന്നു രാഷ്ട്രീയമുണ്ടെന്നാണ് പ്രഖ്യാപിക്കുന്നത്. നിരാശയും വേദനയും ഒരു സമൂഹത്തിൻ്റേതാകണമെന്നില്ല. കൂടു നഷ്ടപ്പെടുന്ന ഓരോ കിളിയുടെയും ജീവിതം രാഷ്ടീയത്തെ അന്തർവഹിക്കുന്നു.

      പുതിയ ലോകവീക്ഷണം 

      ഒരു നായ എങ്കിലും എൻ്റെ രാജ്യത്ത്  ഭക്ഷണമില്ലാതെ വലയുന്നുണ്ടെങ്കിൽ, അതിനെ പോറ്റുന്നതാണ് എൻ്റെ അപ്പോഴത്തെ മതമെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ ഉപരിപ്ളവമായ രാഷ്ട്രീയത്തെ  തള്ളിമാറ്റിക്കൊണ്ട് പുതിയൊരു ലോകവീക്ഷണമാണ് പരിചയപ്പെടുത്തുന്നത്. വിശപ്പും ദുരിതവും മനുഷ്യൻ അനുഭവിക്കുമ്പോൾ മാത്രമല്ല രാഷ്ട്രീയം; അത് സകല പ്രാണികൾക്കും ബാധകമാണ്. ഒരു പീഢയെറുമ്പിനും വരുത്തരുതെന്ന് ശ്രീനാരായണഗുരു പറഞ്ഞത് മനുഷ്യൻ്റെ രാഷ്ട്രീയം പൂർണമാകുന്നത്  പ്രാണികളുടെ സങ്കടം കൂടി ഉൾക്കൊള്ളുമ്പോഴാണെന്ന് ബോധ്യപ്പെടുത്തുന്നു. ഗുരുവിൻ്റെ വിശാലമായ രാഷ്ട്രീയബോധമാണിത്. ഇതിൽ പ്രകൃതിയോടുള്ള സമീപനത്തിലെ സാംസ്കാരികമൂല്യം എന്താണെന്നു വ്യക്തമാവുന്നുണ്ട്. 

      മനുഷ്യൻ മാത്രമല്ല അവൻ്റെ ചുറ്റുപാടും പ്രകൃതിയും എല്ലാം ചേരുന്നതാണ് സാഹിത്യത്തിൻ്റെ രാഷ്ട്രീയം. എഴുത്തുകാരൻ ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ച് ,ചിലതിനോടു  യഥാകാലം പ്രതികരിച്ച്, തൻ്റെ ക്ളിനിക്കൽ  സാഹിത്യകാരവ്യക്തിത്വത്തെ പരിപോഷിപ്പിച്ചു ,വർത്തമാനകാലത്ത്  സാംസ്കാരികവ്യക്തിത്വം നേടി വിലസുന്നതല്ല സാഹിത്യത്തിൻ്റെ രാഷ്ട്രീയം. എഴുത്തുകാരനു തൻ്റെ ഭാവനയും വിഭവങ്ങളും നഷ്ടപ്പെടുത്തിയ ശേഷമേ  രാഷ്ട്രീയവ്യക്തിത്വം നേടാനാകൂ . എഴുത്തുകാരൻ്റെ രാഷ്ട്രീയം മിക്കപ്പോഴും പ്രതിലോമസ്വഭാവമാണുണ്ടാക്കുന്നത്‌. അയാൾക്കു യഥാസമയം മിണ്ടാനാവില്ല. സുരക്ഷിതമായ ഒരു ഉരിയാടലിനു ഊഴം കാത്തു നില്ക്കുകയേ രക്ഷയുള്ളു .

      അയാൾ തൻ്റെ അസാധാരണമായ മെയ്‌വഴക്കത്തോടെ ,ചില കാര്യങ്ങളിൽ ഉച്ചത്തിൽ അഭിപ്രായം പറഞ്ഞും ചില അവസരങ്ങളിൽ നിശബ്ദതയിലേക്ക് തലതാഴ്ത്തിയും  ഇരിക്കുന്നത് രാഷ്ട്രീയമല്ല, വ്യക്തിപരമായ അവസരവാദമായേ കാണാനാവൂ .

      ഒരു പാർട്ടിയുടെയോ മതത്തിൻ്റെയോ വക്താവായി , പ്രതിനിധിയായി ,പ്രതിബിംബമായി എഴുത്തുകാരൻ സ്വയം നിയോഗിക്കുന്നത് സംവാദങ്ങളുടെ സത്യസന്ധതയെ കൊലചെയ്യുന്നതിനു തുല്യമാണ്. അങ്ങനെ സംഭവിക്കുന്നതോടെ സത്യത്തിനു വേണ്ടി ശബ്ദിക്കാനുള്ള ധാർമ്മികത നഷ്ടമാവുകയാണ് ചെയ്യുന്നത്. താൻ പക്ഷം പിടിച്ചു എഴുതിയതിനും പ്രസംഗിച്ചതിനുമുള്ള പാരിതോഷികങ്ങൾ മുടക്കമില്ലാതെ കൈപ്പറ്റിക്കൊണ്ടിരിക്കുകയാണെങ്കിൽ, അത് കുറേക്കൂടി ആപൽക്കരമായിത്തീരും. 

      സ്വന്തം ചരിത്രപരത

      സാഹിത്യത്തിൻ്റെ രാഷ്ട്രീയം സാഹിത്യത്തിൽ തന്നെയാണ് പ്രകടമാകുന്നതെന്നു ഫ്രഞ്ചു തത്ത്വചിന്തകനായ ഷാക് റാൻസിയേ  പറഞ്ഞത് അതുകൊണ്ടാണ്. സാഹിത്യകാരൻ മറ്റു വ്യവഹാരങ്ങളിൽ നിന്നും രാഷ്ട്രീയവ്യവസ്ഥിതിയിൽ നിന്നും മാറിനിന്ന് സ്വന്തമായി ഒരു ചരിത്രപരത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എം. സുകുമാരൻ്റെ 'കുഞ്ഞപ്പുവിൻ്റെ ദുസ്വപ്നങ്ങൾ ,യു. പി.ജയരാജിൻ്റെ 'ബിഹാർ' ,വി.പി.ശിവകുമാറിൻ്റെ 'ഭാരതമാതാവ്' എന്നീ കഥകളിൽ സാമ്പ്രദായിക രാഷ്ട്രീയ വീക്ഷണത്തിനും കക്ഷിരാഷ്ട്രീയ ചിന്തകൾക്കും ബദലായി മറ്റൊരു ചരിത്രപരത സൃഷ്ടിക്കപ്പെടുകയാണ്. 
      സ്വന്തം ചരിത്രത്തിലേക്ക് നിരുപാധികമായി സഞ്ചിരിച്ചുകൊണ്ട് കല ആവിഷ്കരിക്കുകയാണ് .
      ഇടപ്പള്ളിയുടെ ആത്മഹത്യക്കുപോലും അതിൻ്റേതായ രാഷ്ട്രീയമുണ്ട് .അതുകൊണ്ടു ഒരു സാഹിത്യകാരൻ തൻ്റെ കലയിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ അധികാരം പിടിക്കാനോ അല്ല; യഥാർത്ഥ്യത്തെ കൂടുതൽ വ്യക്തമായി ഉൾക്കൊള്ളാനാണ്.

      അമെരിക്കൻ ഫിസിസിസ്റ്റും ഹാർവാർഡ് യുണിവേഴ്സിറ്റി പ്രൊഫസറും എഴുത്തുകാരനുമായ അലൻ ലൈറ്റ്മാൻ തൻ്റെ കാലത്തെ നിരീക്ഷിക്കുന്നു :'കേവല യാഥാർഥ്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് മാത്രമേ യാഥാർത്ഥ്യത്തെ കൂടുതൽ അറിയാനാവൂ'.വ്യവസ്ഥാപിത രാഷ്ട്രീയവും ശാസ്ത്രവും ഒരുമിച്ചാണ് പലപ്പോഴും നീങ്ങുന്നത്. ശാസ്ത്രത്തിന് എപ്പോഴും എന്തിനെയും ലഘൂകരിക്കാനുള്ള മനോഭാവമാണുള്ളതെന്ന് ലൈറ്റ്മാൻ ചൂണ്ടിക്കാട്ടുന്നു. അതായത് ,ഏതൊന്നിനെയും അത് പൂർവ്വനിശ്ചിതമാക്കുന്നു.
      എന്തിനും ഒരു കാരണവും ഉത്തരവും  ഉണ്ടായിരിക്കണമെന്ന് ശാസ്ത്രം നിഷ്കർഷിക്കുന്നു. അവിടെ എല്ലാം ഒരു ചോദ്യത്തിൽനിന്നാണ്  ആരംഭിക്കുന്നത്. ഉത്തരം കണ്ടെത്തുന്നതോടെ അതവസാനിച്ചു.
      എന്നാൽ ഒരു സാഹിത്യകാരൻ്റെ  മുൻപിൽ മിക്കപ്പോഴും ഉത്തരങ്ങളില്ല , ചോദ്യങ്ങളേയുള്ളൂ. ഫ്രാൻസ് കാഫ്കയുടെ നോവലുകളിലെ നായകന്മാർ ഉത്തരങ്ങൾ തേടി അലയുന്നു .ഒരിക്കലും കിട്ടുന്നില്ല. 'ദ് കാസിൽ ' എന്ന നോവലിലെ കഥാപാത്രമായ കെ ഒരു വലിയ ദുർഗ്ഗത്തിലേക്ക് പ്രവേശനം തേടി ഗ്രാമത്തിലെത്തിയിരിക്കുകയാണ്. അയാൾക്ക് ഒരിക്കലും ദുർഗത്തിലെത്തി അതിലെ പ്രധാനിയെ കാണാനാകുന്നില്ല.പല വഴികളിലൂടെയും അയാൾ ശ്രമം തുടരുന്നു. പല വ്യക്തികളെയും പരിചയപ്പെടുന്നു. നുണയും ചതിയുമൊക്കെ അയാൾ പയറ്റുന്നു. എന്നാൽ ആ കഥാപാത്രത്തിനു ദുർഗത്തിലെത്താനാവുന്നില്ല. യുക്തിയും ഉത്തരവുമില്ലാത്ത ഒരു വിചിത്രലോകമാണത്. കഥാപാത്രങ്ങൾ പെരുമാറുന്നത് യുക്തിയോടെയാണ്.  എന്നാൽ ആ യുക്തി കഥയിൽ വിജയിക്കുന്നില്ല. യുക്തിക്കുള്ളിൽ തന്നെ അയുക്തിയുടെ ,സ്വപ്‌നത്തിൻ്റെ ഒരു ഘടനയുണ്ടാവുന്നു. 

      എഴുത്തുകാരനു ചോദ്യങ്ങളുണ്ടാവുക തന്നെ വേണം. അതാണ് അയാളുടെ രാഷ്ട്രീയം. ഉത്തരങ്ങൾ നല്കാൻ അയാൾ അശക്തനായിരിക്കും. കാരണം ,അയാൾ സന്ദേഹിയാണ് ,മിസ്റ്റിക്കാണ്. അയാൾ തൻ്റെ വൈകാരികമായ ലോല സ്പർശിനികൾകൊണ്ടാണ് ലോകത്തെ അറിയാൻ ശ്രമിക്കുന്നത്.
      അതോടൊപ്പം ആന്തരികജ്ഞാനവും  ഉപയോഗിക്കുന്നു.

      മറവിക്കെതിരെ യുദ്ധം

      രാഷ്ട്രീയത്തിനു ഭൂതകാലം വേണ്ട, പ്രായോഗികതയുടെ വർത്തമാനം മതി. അതേസമയം സാഹിത്യത്തിനു  ഭൂതകാലവും വേണം. ഭൂതകാലം നിലച്ചുപോയോ എന്ന് തിരഞ്ഞുകൊണ്ടാണ് ഒരാൾ എഴുതാൻ തുടങ്ങുന്നത്. മറവിക്കെതിരെ അയാൾ നിരന്തരം യുദ്ധം ചെയ്യുകയാണ്. തനിക്കു പിന്നിലുള്ള കാലം എഴുത്തുകാരനെ അലട്ടുന്നുണ്ട് ;അയാളുടെ ഓർമ്മകൾ നിറയെ അതാണല്ലോ .തൻ്റെ ദൈനംദിന ജീവിതത്തിലെ  പരാജയങ്ങളെയും ഏകാന്തതയെയും അസുഖകരമായ സംഭവങ്ങളെയും  അപമാനങ്ങളെയും മറികടക്കാനാണ് താൻ എഴുത്തിൻ്റെ സ്വകാര്യലോകം  സൃഷ്ടിച്ചതെന്ന് ജോർജ് ഓർവെൽ  പറഞ്ഞിട്ടുണ്ട്. പരാജയങ്ങളിൽനിന്നു തിരിച്ചുവരാനാണ് അദ്ദേഹം എഴുതിയത്. വിശാലമായ അർത്ഥത്തിൽ സാഹിത്യത്തിലെ രാഷ്ട്രീയം അതാണ്. 

      എഴുത്തുകാരൻ്റെ രാഷ്ട്രീയമുണ്ടാകുന്നത് അവനവനേക്കാൾ വലിയ പ്രഭാവങ്ങളെ അറിയുമ്പോഴാണ് .തന്നിൽ തന്നെ കെട്ടിക്കിടക്കുന്നവർക്ക് അതു വ്യക്തമാവണമെന്നില്ല. ഇവിടെ പലരും  വിചാരിക്കുന്നത് ,അവരുടെ വ്യക്തിജീവിതത്തിലെ ഇത്തിരിപ്പോന്ന കാര്യങ്ങൾക്ക് സാഹിത്യത്തിൻ്റെ  ഭൂഖണ്ഡത്തിൽ വലിയ പ്രാധാന്യമുണ്ടെന്നാണ് .ഇതെല്ലാം അവശേഷിക്കുന്ന ഫ്യൂഡൽ മനോഭാവത്തിൻ്റെ പൊങ്ങച്ചവിതാനങ്ങളിൽ കവിഞ്ഞ് മറ്റൊന്നുമില്ല. എഴുത്തുകാരൻ തന്നിലെ നിസ്സാരതകളെ മഹത്വവത്ക്കരിക്കുന്നത് ഏറ്റവും വലിയ വഞ്ചനയും അരാഷ്ട്രീയതയുമാണെന്ന് അറിഞ്ഞുകൊണ്ടാണ് അമെരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി ഇങ്ങനെ പറഞ്ഞത് :'ഒരു നാടകകൃത്ത് തന്നെക്കുറിച്ച് എഴുതുന്നത് വിഡ്ഢിത്തമാണെന്ന് ഞാൻ കരുതുന്നു .മനുഷ്യർക്ക് അവരെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. അവർ സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതരുത് '.

      ഇതാണ് ശരിയായ വസ്തുത .എന്നാൽ സാഹിത്യകാരന്മാർ പൊതുവേ ഇത്തരം ഗൗരവമേറിയ ചിന്തകളെ അവഗണിക്കുകയും 'ഞാൻ' എന്ന സങ്കൽപത്തെ വലുതാക്കി കാണുകയും ചെയ്യുന്നു.  ബുദ്ധിപരമായ ആഘോഷങ്ങൾ ഇല്ലാതാകുന്നതിൻ്റെ ലക്ഷണമാണിത്. ആത്മീയതയ്ക്കും രാഷ്ട്രീയമുണ്ട്. ആത്മീയതയിൽ മറ്റുള്ളവരെ കൂടി കോർത്തെടുക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. മഹത്തായ സാഹിത്യം ആത്മീയമാണ്. സാമൂഹികമായ സമന്വയമാണ് ആത്മാവിലെ സന്യാസത്തിലുള്ളത്, വ്യക്തിപരമായ മോക്ഷമല്ല.ഒരാൾക്ക് മാത്രമായി എവിടെയാണ് അന്തിമമോചനം?