Friday, January 6, 2023

ജ്ഞാനത്തിൻ്റെ സ്പന്ദനം /അക്ഷരജാലകം / എം.കെ.ഹരികുമാർ

 

ഏകാത്മകതയുടെ ശബ്ദം /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 


 

ഇന്ത്യയുടെ സംസ്കാരത്തെയും അറിവിനെയും രാഷ്ട്രീയത്തെയും പിഴിഞ്ഞ് സത്തെടുത്ത ഒരു പ്രഭാഷകനുണ്ടായിരുന്നു, സമീപകാല ഇന്ത്യയിൽ .മലയാളിയും ബഹുഭാഷാ പണ്ഡിതനും ദാർശനികനും ഗ്രന്ഥകാരനും ശ്രീരാമകൃഷ്ണ മഠത്തിൻ്റെ പതിമൂന്നാമത് ആഗോള അദ്ധ്യക്ഷനുമായിരുന്ന സ്വാമി രംഗനാഥാനന്ദ(1908-2005)യാണത്. 
സ്വാമിയുടെ പ്രഭാഷണം കേൾക്കണം. ഓരോ പ്രഭാഷണവും നമ്മെ അഗാധമായ രമ്യതയിലേക്കും ബുദ്ധിപരമായ പ്രഭാവങ്ങളിലേക്കും ഭാരതീയമായ ജ്ഞാനമുകളങ്ങളിലേക്കും സംസ്കൃതമായ പൂർവകാലങ്ങളിലേക്കും കൊണ്ടു പോകുന്നതാണ്. ഭാരതത്തിൻ്റെ അസംഖ്യം ജ്ഞാനസ്രോതസ്സുകളിൽ നിന്നു, വൈവിധ്യമാർന്ന ജ്ഞാനസാഹിത്യങ്ങളിൽ നിന്നു ഏറ്റവും അഗാധവും സംയുക്തവും  സാരഗ്രാഫിയുമായ ഒരാശയം എങ്ങനെ ഇന്ത്യയിലുടനീളം പ്രചരിപ്പിച്ചു എന്നു സ്വാമി അമെരിക്കയിൽ ചെയ്ത ഒരു പ്രസംഗത്തിൽ വിശദീകരിച്ചത് ഓർക്കുകയാണ് .

ലോകത്തിലെ പേരുകേട്ട ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെയെല്ലാം വളർച്ചയും തളർച്ചയും  പരിശോധിച്ചുകൊണ്ടാണ് വിവേകാനന്ദൻ്റെ ഹ്യൂമനിസം അഥവാ മാനുഷികത്വം എങ്ങനെയാണ് ഒരുപടി മുകളില്‍ നിൽക്കുന്നതെന്ന് സ്വാമി  വിവരിച്ചത് .വിവേകാനന്ദൻ മദ്രാസിൽ ചെയ്ത ഒരു പ്രസംഗത്തെക്കുറിച്ച് അതിൽ സൂചിപ്പിക്കുന്നുണ്ട്. വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, ഇനി അമ്പതു വർഷത്തേക്ക് ദൈവങ്ങളെയെല്ലാം മറക്കുക. പകരം, ഇന്ത്യയിലെ പാവപ്പെട്ടവരെ, ജീവിത പരാധീനതയിൽപ്പെട്ട് നാലുപാടും ചിതറിയ സാധാരണക്കാരെ സേവിക്കുക. അവരിലാണ് ക്ഷേത്രമുള്ളത്. ആ ക്ഷേത്രത്തിലാണ് ഈശ്വരനുള്ളത്. അതുകൊണ്ട് അവരെ സേവിക്കുക. അതാണ് ശരിയായ ഈശ്വര പൂജ. പാവപ്പെട്ടവരിലൂടെ ദൈവത്തെ കാണുന്നത് ഇന്ത്യയുടെ ന്യൂക്ളിയസാണ്. പാവപ്പെട്ടവരെ കാണാതെ ദേവാലയത്തിൽ പോകുന്നത് അർത്ഥശൂന്യമാണ്.  
സ്വാമിയുടെ ഈ പ്രസംഗത്തിന് ആധാരമായ വസ്തുത ഭാഗവതത്തിൽ കപില തൻ്റെ മാതാവായ ദേവഭൂതിയോട് പറയുന്ന ഒരു തത്ത്വമാണ്. അത് രംഗനാഥാനന്ദസ്വാമി സംസ്കൃതത്തിൽ തന്നെ ഉദ്ധരിക്കുന്നുണ്ട്.

'അഥമാം സർവ്വേശ ഭൂതേശോ
ഭൂതാത്മാനം കൃതാലയം
അർഹയേത് ദാനമാനാഭ്യ
മൈത്രിയാ അഭിന്നേന ചക്ഷുഷ'

സർവ്വ ഭൂതങ്ങളിലുമുള്ള തന്നെ ആരാധിക്കാനാണ് ഭഗവാൻ പറയുന്നത്. എല്ലാ ജീവികളിലും ക്ഷേത്രമുണ്ട് .അതിലാണ് ഭഗവാൻ  വസിക്കുന്നത്. എങ്ങനെ ആരാധിക്കും? ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ നിറവേറ്റണം .വേദനിക്കുന്നവനെ ശുശ്രൂഷിക്കണം. വിദ്യാഭ്യാസമില്ലാത്തവനു അത് കൊടുക്കണം. വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കണം. മുറിവേറ്റവരെ ചികിത്സിക്കുക. ഇതാണ് സേവനം. ആരാധന എന്നാൽ ഈ സേവനമാണ്.  എന്നാൽ വെറുതെ സേവനം ചെയ്താൽ പോര. 'ദാനമാനാഭ്യ മൈത്രിയാ' എന്നാണ് ഉപദേശം . പക്ഷേ ,അത് ദാനം വാങ്ങുന്നവനെ ബഹുമാനിച്ചുകൊണ്ട് വേണം. താൻ വലിയവനായതുകൊണ്ട് കുറെ ചില്ലറ എറിഞ്ഞുകൊടുക്കാമെന്ന് കരുതരുത്. അവനെ ബഹുമാനിച്ചുകൊണ്ടാണ് ദാനം ചെയ്യേണ്ടത്. ദാനം ചെയ്യാനായി പതിതനെ മാനിക്കണം. ആദരവില്ലാതെ ദാനം ചെയ്യുന്നതിൽ ഒരു വലിയ കുറവുണ്ട്. മാനിച്ചുകൊണ്ട് ദാനം ചെയ്യുമ്പോൾ ആ ദാനം എത്തിച്ചേരുന്നത് ഭഗവാനിലാണ്. കാരണം, എല്ലാവരിലും ഒരേ ആത്മാവാണുള്ളത്. അതുകൊണ്ട് എല്ലാവരിലും ദൈവമുണ്ട്. ഒടുവിലത്തെ വരി ഏറ്റവും പ്രബുദ്ധമാണ്: 'അഭിന്നേന ചക്ഷുഷ'.ഭിന്നതയില്ലാതെ നോക്കണം. നമ്മുടെ കണ്ണിൽ പണ്ഡിതനും പാമരനും കോടീശ്വരനും ദരിദ്രനുമെല്ലാം തുല്യരായിരിക്കണം. ഇതാണ് വേദാന്തത്തിൻ്റെ രഹസ്യമെന്ന് രംഗനാഥാനന്ദസ്വാമി ചൂണ്ടിക്കാട്ടുന്നു. 

നമ്മുടെ ജനാധിപത്യത്തിന്റെ മഹത്തായ പാഠം ഇതായിരിക്കണമെന്ന് സ്വാമി തുടർന്നുപറയുന്നു .ആർക്കും ഔദാര്യമായിട്ടോ സഹാനുഭൂതി കൊണ്ടോ അല്ല സഹായം ചെയ്യേണ്ടത്. എല്ലാവരും തുല്യരാണ് എന്ന നിലയിൽ എല്ലാവർക്കും ബഹുമാനം കിട്ടണം. 
ദരിദ്രനായാലും ജനാധിപത്യത്തിൽ ഒരു വോട്ടുണ്ടല്ലോ. അത് ഒരു പദവിയാണ്. എല്ലാവരിലും ഒരേ ആത്മാവാണുള്ളതെന്നിരിക്കെ ആരും ആരെക്കാളും ചെറുതോ വലുതോ  അല്ല. ജനാധിപത്യത്തിലും ഇതായിരിക്കണം ആദർശം .നമ്മൾ ഒരേ മനുഷ്യവർഗ്ഗമാണ്. നമ്മളിൽ വിഭിന്നവർഗ്ഗങ്ങളും ഭിന്ന ആത്മാവുകളും ഇല്ല .ഇതാണ് ഇന്ത്യൻ സാഹിത്യത്തിൻ്റെ കാതൽ.ഇതിനപ്പുറം മഹനീയമായ ഒരിടമില്ല .എന്നാൽ വർത്തമാനകാല ഇന്ത്യൻ സാഹിത്യത്തിൽ ദാർശനികമായ ഈ  ചിന്തകൾ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു.

കവിത വിധി 

ഒരു കവിതയിൽ കവി മരിക്കുകയാണ്. ആ കവിതയിലൂടെ തൻ്റെ ജീവിതത്തിൻ്റെ ഒരു ഘട്ടം ,തിരിച്ചറിവ്, ഉന്മാദം അവസാനിപ്പിച്ചു മറ്റൊന്നിലേക്ക് കടക്കുകയാണ് കവി. ഈ ഉത്തര- ഉത്തരാധുനിക കാലത്ത് ഡിജിറ്റൽ സമൂഹമാധ്യമങ്ങളിലാണല്ലോ ആളുകൾ ജീവിക്കുന്നത്. കാമുകിയെ കൊന്നു കാമുകൻ ജീവനൊടുക്കുകയോ അല്ലെങ്കിൽ കാമുകൻ കൊല നടത്തിയ ശേഷം വിജയശ്രീ ഭാവത്തിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയോ ചെയ്യുന്നത് ഡിജിറ്റൽ ജീവിതത്തിലെ നിഴൽനാടകമായിത്തീർന്നിരിക്കുന്നു.
എല്ലാ പ്രണയങ്ങളും മരീചികയോ, ഭ്രമാത്മകമായ അപസ്മാരമോ, വഞ്ചനയോ ആയിട്ടാണ് ഈ കാലഘട്ടത്തിൽ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു സുഹൃത്തുക്കളുള്ളപ്പോൾ ഒരാളോട്  മാത്രമായി ആത്മാർത്ഥതയോടെ, ധാരണയോടെ നീങ്ങാൻ പലർക്കും  പ്രയാസമായിരിക്കും.അത്രയ്ക്കാണ്  പ്രലോഭനങ്ങൾ .അരക്ഷിതാവസ്ഥ ഒരു പൊതു അനുഭവമായിരിക്കുന്നു. ഒരു ബന്ധത്തിനും ഗ്യാരണ്ടിയില്ല എന്ന ചിന്ത ഭ്രാന്തമായി തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നു. സ്വർഗ്ഗരാജ്യം തൊട്ടരികിൽ വന്നു നിൽക്കുകയാണെന്ന് പ്രചരിപ്പിക്കുന്ന വാണിജ്യ,ദൃശ്യ, മാധ്യമലോകമാണ് ചുറ്റിനുമുള്ളത്.

അതുകൊണ്ട് സ്വയം അനാവരണം ചെയ്യാനല്ല ,സ്വയം മറയ്ക്കാനും അതിജീവിക്കാനുമാണ് സാഹസികർ  മുന്നോട്ടുവരുന്നത്. ഈ കാലത്ത് കവിക്ക് ഇതിനോടെല്ലാം പുറംതിരിഞ്ഞ് നിന്ന് പ്രകൃതി വർണനയിലോ  തത്ത്വപ്രസംഗത്തിലോ ഒതുങ്ങാനാവില്ല. കവി നേർക്കാഴ്ചകൾ കാണുകയാണ്. കവിക്കും അതിജീവിക്കേണ്ടതുണ്ട്. ആത്മഹത്യകളെയും പ്രതികാര ബുദ്ധികളെയും കവി കാണുകയാണ്. ഒരു കവിതയിൽ തന്നെ കവിക്ക് മരിക്കേണ്ടി വരുന്നു .കവിത വിധിയാണ്. അടുത്ത കവിതയിൽ വീണ്ടും അയാൾ തലപൊക്കുന്നു. അവിടെയും അയാൾ മരിക്കുന്നു .കാരണം, മറ്റൊരു കവിതയിലേക്ക് തുടരാനുള്ള ഒരു മാനസികനില നഷ്ടപ്പെടുകയാണ്.

മീര കമല എഴുതിയ 'ഗന്ധമുള്ളൊരു ചിരി'(പ്രസാധകൻ,ഡിസംബർ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:

'നിറങ്ങൾക്ക് ശ്വാസംമുട്ടുന്നു.
അഴകുള്ള കറുപ്പിന് 
കവിതയിലും കറുത്ത നിറം 
നരകത്തിലും ഇടമുള്ള കറുത്തകവിത.
സ്വർഗ്ഗത്തിലെ കാലുകൾക്ക് മാത്രം
വെളുത്ത നിറം 
ആരുമായും എവിടെയും ഇണചേരുന്ന 
വെളുപ്പിന് സ്വാതന്ത്ര്യം.
പരക്കെ പായുന്ന മോചനത്തിനു
മാത്രം പ്രണയമില്ല,
കാമവും'.

ഈ കവിത ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ ,മതമോ ,തത്ത്വചിന്തയോ ചൂണ്ടിക്കാണിക്കുന്നില്ല . ആർക്കും ഒരു സാരോപദേശവും തരുന്നില്ല. സാരോപദേശം തരേണ്ട ബാധ്യത കവിതയ്ക്കില്ല .കവി തന്നിലേക്ക് വരുന്ന സിഗ്നലുകളെ തന്നിൽ നിന്നു പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ,യഥാർത്ഥത്തിൽ ഭാഷയ്ക്കു പോലും സ്ഫുടീരീകരിക്കാനാവാത്ത  അവസ്ഥയാണ് .കവി തന്നിലേക്കു വന്ന പ്രതീകങ്ങളെ ,ആവേശങ്ങളെ പ്രതിബിംബിപ്പിച്ചു പുറത്തേക്ക് വിടുന്നു. ഒരു റഡാറിനു സമാനമായ ജോലിയാണത്.

പഴയ ശീലുകൾ 

എന്നാൽ ഷിജ വക്കത്തിന്റെ 'വാളമീൻ കൽപ്പിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 13) എന്ന കവിതയ്ക്ക് ഈ സ്വഭാവം ആർജിക്കാനാവുന്നില്ല .ഷീജയുടെ കവിത എൺപതുകളിൽ നാം കണ്ടു പരിചയിച്ച ഒരു രീതി മാത്രമാണ്. കവിതയ്ക്ക് മുന്നേ തന്നെ അതിനു  ആധാരമായ ഒരു മിത്ത് അവതരിപ്പിക്കുന്നു. എന്നിട്ട് ആ മിത്തിനെ വിപുലീകരിക്കാൻ സമകാല സംഭവത്തെ കൂട്ടുപിടിക്കുന്നു. ഇതൊക്കെ അയ്യപ്പപ്പണിക്കരും ആറ്റൂരുമൊക്കെ ചെയ്ത് മടുപ്പിച്ചതാണ്. ഒരു കാലത്ത് കവികൾക്ക് നാറാണത്ത് ഭ്രാന്തനെ മതിയായിരുന്നു. ഐതിഹ്യമാലയിലെ മിത്തുകൾ ഒന്നൊന്നായി പൊടി തട്ടിയെടുത്ത് വിസ്തരിച്ചു, ആശയ ദാരിദ്ര്യം പരിഹരിക്കാനായി. നാറാണത്ത് ഭ്രാന്തനെക്കുറിച്ച് നൂറ് കവിതകൾ എഴുതാൻ മാത്രം വല്ല മത്സരവും ഇവിടെയുണ്ടോ ?വി. മധുസൂദനൻ നായർ കവിതയുടെ പൂർവ്വകാലത്തെ പിന്തുടർന്നതല്ലാതെ സ്വന്തമായി ഒരു പരീക്ഷണം നടത്തിയിട്ടില്ല .ഇവരുടെ കവിതയിൽ നിന്നും മിത്തുകൾ എടുത്തു മാറ്റിയാൽ പിന്നെ യാതൊന്നും ശേഷിക്കുകയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഛന്ദസ്സിൽ എഴുതിയാൽ  രക്ഷപ്പെടാമെന്ന് കരുതേണ്ട. സാഹിത്യത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതാനേ പാടില്ല .

'കൊച്ചിലേ തലച്ചോറിൻ 
ചുറ്റുഗോപുരത്തിൽ നി
ന്നെത്തിനോക്കുമ്പോൾ കണ്ടൂ 
റഷ്യ തന്നയൽപ്പക്കം 
അത്ഭുത മഴവിൽപ്പൂ , 
സ്വപ്നമായ് നീലക്കപ്പ് .
എപ്പോഴുമുല്ലാസത്തിൽ 
കുട്ടികൾ ചുക്കും ഗെക്കും'.

ഈ കവിതയിലെ മഴവിൽപ്പൂ ,നീലക്കപ്പ് ,ഗെക്ക് തുടങ്ങിയവ റഷ്യൻ നാടോടിക്കഥകളാണത്രേ. വായനക്കാർ ഇനി നാടോടിക്കഥകൾ തപ്പിനടക്കണം. ഈ രീതിയൊക്കെ കാലഹരണപ്പെട്ടു എന്നറിയിക്കട്ടെ. മാത്രമല്ല ,ഷീജയുടെ ഭാഷ വളരെ പഴയതാണ് .ഇന്നു പ്രബുദ്ധി നേടിയ സമകാലിക കവിതയുടെ ഭാഷ മാറിയത് കവി അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി എൻ.വി.കൃഷ്ണവാരിയരെ അനുകരിക്കുന്നതിൽ അർത്ഥമില്ല.

'അവൾ എഴുത്തിലൂടെ ഭൂതകാലത്തിലെ തൻ്റെ ചരിത്രപരമായ ഇടങ്ങൾ തിരയുന്നു. അവിടെ അതേ വരെ സാഹിത്യവും ചരിത്രവും നിർമ്മിച്ച സ്ത്രീമാതൃകകളെ തിരസ്ക്കരിക്കുന്നു'(സ്ത്രീയെഴുത്തിൻ്റെ സൂചീമുഖം ,ഗ്രന്ഥാലോകം ,ഡിസംബർ)എന്നു പ്രിയാനായർ എഴുതുന്നു. 
ഇത് വാസ്തവത്തിൽ ,സ്ത്രീയുടെ എഴുത്തിനു മാത്രമല്ല ,സർവ്വരുടെയും എഴുത്തിനു മാർഗദർശകമാവണം .പൂർവ്വകാലങ്ങളിലെ എഴുത്തിനെ തുടച്ചുമാറ്റാതെ ആരും തന്നെ വലിയ രചനകള്‍ സംഭാവന ചെയ്തിട്ടില്ല. എഴുതുക എന്നു പറഞ്ഞാൽ, തനിക്ക് മാത്രമായി പറയാൻ എന്തെങ്കിലുമുണ്ടാവുക എന്നാണർത്ഥമാക്കേണ്ടത്.
ഞാൻ എം.ടിയെ അനുകരിക്കാൻ പോവുകയാണ് കേട്ടോ എന്നു പറഞ്ഞ് ആരും എഴുതേണ്ടതില്ല .

പാകിസ്ഥാനി ഗായിക ഹാദിഖാ കിയാ നിയുടെ ഒരു ഗാനം കേട്ട് ആലങ്കോട് ലീലാകൃഷ്ണനു ഉറക്കം നഷ്ടപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം 'രാത്രിഗീതം' (ഭാഷാപോഷിണി ,ഡിസംബർ) കവിതയിൽ എഴുതുന്നത് . താൻ പാട്ടുകൾ ആസ്വദിക്കുന്നവനാണെന്നു വിശ്വസിപ്പിക്കാൻ കവി പരമാവധി ശ്രമിക്കുന്നു. വിഷയങ്ങൾക്ക്  ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ,കവി ക്ലീഷേ(ആവർത്തന വിരസമായ) പദപ്രയോഗങ്ങളിൽ ആസക്തനാവുകയാണ്. 

'മഴ തോർന്നുവോ! മരം -
പെയ്യുന്നു നനുനനെ 
മഴത്തുള്ളികൾ ജല - 
തരംഗം വായിക്കുമ്പോൾ 
പുഴയ്ക്കക്കരെ നിന്നു -
പാടുന്നതാരായി വരാം'

ലീലാകൃഷ്ണനു പരമ്പരാഗതമായ ,ഉണർവ്വ് നഷ്ടപ്പെട്ട കവിതയും അതിൻ്റെ ആസ്വാദനവുമാണ് സാധ്യമാകുക. ഉപയോഗിച്ചു നശിപ്പിക്കപ്പെട്ട ഒരു ഭാഷയിലേക്കാണ് അദ്ദേഹത്തിൻ്റെ ചിന്തകൾ ചെന്നു വീഴുന്നത് .

ടോൾസ്റ്റോയിയുടെ കല 

കലയെക്കുറിച്ചുള്ള പല ധാരണകളെയും തിരുത്തിക്കൊണ്ട് 'വാട്ട് ഈസ് ആർട്ട് 'എന്ന കൃതിയിൽ  റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി ഇങ്ങനെ പറഞ്ഞു:
'കല, ചില ദാർശനികർ പറയുന്നതുപോലെ ദൈവത്തെക്കുറിച്ചോ , സൗന്ദര്യത്തെക്കുറിച്ചോ പരാമർശിക്കുന്ന വളരെ നിഗൂഢമായ ഒരാശയമല്ല; സൗന്ദര്യബോധമുള്ള ഫിസിയോളജിസ്റ്റുകൾ പറയുന്നതുപോലെ അത് അധികമായിട്ടുള്ള ഊർജ്ജം പുറത്തുവിടാനുള്ള കളിയുമല്ല. ബാഹ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യവികാരങ്ങളുമല്ല . സന്തോഷിപ്പിക്കുന്ന വസ്തുക്കളുടെ ഉല്പാദനവുമല്ല .എല്ലാത്തിലുമുപരി , അത് സന്തോഷമല്ല. എന്നാൽ അത് മനുഷ്യർക്കിടയിൽ ഒരു കൂടിച്ചേരലിനുള്ള വഴിയാണ്. ഒരേ വികാരത്തിൽ അവരെ ഒന്നിപ്പിക്കുകയാണ് .അത് ജീവിതത്തിനും ,വ്യക്തിയുടെയും മനോരാശിയുടെയും പുരോഗതിക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്'.

ഇതിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്, ഇടയിൽ കൊടുത്തിട്ടുള്ള ഒരു വാചകമാണ്: 'അത് സന്തോഷമല്ല '.കല സന്തോഷമല്ലെങ്കിലും കലാകാരൻ അതിനു വേണ്ടി യാതനയനുഭവിക്കുകയാണല്ലോ. കലാകാരൻ്റെ ഒരു വിധിയാണത്. അവൻ സൂര്യനെപ്പോലെ സുന്ദരമായ ഒന്നിനെ ഉള്ളിലേക്ക് ആവാഹിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ പരാജയപ്പെടുമെന്നറിഞ്ഞിട്ടും ദു:ഖത്തിൽ കഴിഞ്ഞുകൊണ്ട് വീണ്ടും വീണ്ടും പരിശ്രമിക്കുന്നു .കുറച്ചൊക്കെ അവനു ഉൾക്കൊള്ളാനാവുന്നു. അതാണ് അവൻ്റെ പരമാവധി കല.


തീവ്രമായ സ്നേഹം വേണം /അക്ഷരജാലകം/ എം.കെ.ഹരികുമാർ

 


അരാഷ്ട്രീയതയുടെ ഏടാകൂടം /അക്ഷരജാലകം/അരാഷ്ട്രീയതയുടെ ഏടാകൂടം 

 

Friday, December 9, 2022

ധ്യാനത്തിൻ്റെ അസംസ്കൃതവസ്തു/അക്ഷരജാലകം / എം.കെ.ഹരികുമാർ

 a



ഒരു സാങ്കല്പിക ദ്വീപിനെ പശ്ചാത്തലമാക്കി, ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തെ കാണിച്ചുകൊണ്ട് ഒരു പ്ളേഗ് പടരുന്നതിൻ്റെ കഥയാണ് ഓർഹാൻ പാമുഖ് തൻ്റെ പുതിയ നോവൽ 'നൈറ്റ്സ് ഓഫ് പ്ളേഗി'ൽ പറയുന്നത്. 
ഭൂരിപക്ഷം എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി, മഹാമാരി തന്നെ സ്വാധീനിച്ചതായി അദ്ദേഹം തുറന്നു പറയുന്നു;ഈ നോവൽ കോവിഡിനു മുമ്പ് എഴുതിയതാണെങ്കിലും .
മൈ നെയിം ഈസ് റെഡ് ,സ്നോ ,ഓർമ്മപ്പുസ്തകമായ ഇസ്താംബൂൾ: മെമ്മറീസ് ആൻഡ് ദ് സിറ്റി എന്നിവയാണ് പാമുഖിൻ്റെ ഏറ്റവും പ്രശസ്തമായ രചനകൾ. പാമുഖിനു നോബൽ സമ്മാനം ലഭിച്ചത് 2006 ലാണ്. 


നമ്മുടെ നാട്ടിൽ ഒരു  എഴുത്തുകാരനെയും മഹാമാരി സ്വാധീനിച്ചില്ലല്ലോ. ഇവിടെ അവാർഡുകളും പദവികളുമാണ് സ്വാധീനിക്കുന്നത് !ഇപ്പോൾ അദ്ദേഹം താമസിക്കുന്നത് ഇസ്താംബൂളിനടുത്ത് ബുയുക്കദ എന്ന ദ്വീപിലാണ്. 
നൈറ്റ്സ് ഓഫ് പ്ളേഗ് തുർക്കിയിൽ 
പ്രസിദ്ധീകരിച്ചത് 2021 മാർച്ചിലാണ്. ഗാർഡിയൻ സൈറ്റിൽ പാമുഖുമായി നടത്തിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്ന് തുർക്കി ലോക്ക് ഡൗണിലായിരുന്നു .

പാമുഖിൻ്റെ നോവലുകൾ അറുപത്തിമൂന്നു ഭാഷകളിലായി പതിമൂന്നു ലക്ഷം കോപ്പികൾ  വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ദ് ആർട്സിൽ പ്രൊഫസറായിരുന്നു പാമുഖ്. നോവൽ രചനയിൽ അദ്ദേഹത്തിനു സ്വന്തമായി ചില നിലപാടുകളും നിരീക്ഷണങ്ങളുമുണ്ട്. നമ്മുടെ ഭാഷയ്ക്ക് അത് അപരിചിതമാണെന്ന് പറയട്ടെ.

അദ്ദേഹം പറയുന്നു: 
'എൻ്റെ എല്ലാ പുസ്തകങ്ങളിലും ആത്മബോധത്തിന്റെ ചില വശങ്ങളുണ്ട്. കഥയെഴുതുന്നതിനെക്കുറിച്ചുള്ള ആധുനികമായ അവബോധം വേണം. കഥ യാഥാർത്ഥ്യത്തിൻ്റെ ഒരു  വിവരണമല്ല. അത് അതിൽ തന്നെ വേറൊരു തരം യാഥാർഥ്യമാണ്. ആധുനികാവബോധം എന്നു പറയുന്നത് വെറുമൊരു പ്രതിഫലനമല്ല. അതിൻ്റെ വിവരണം തന്നെ ഒരു കലയാണ് .അത് എഴുത്തുകാരൻ്റെ ലോകത്തിന്റെ പ്രകാശനമാണ്; പുറംലോകത്തിന്റെ ചിത്രീകരണമല്ല. മാത്രമല്ല, എൻ്റെ എല്ലാ നോവലുകളും ഇങ്ങനെയാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞാൻ എൻ്റെ ബദൽ യാഥാർത്ഥ്യങ്ങളാണ് പകർത്തുന്നത്'.

പുരസ്കാരങ്ങൾ അബോധത്തിലും 

ഒർഹാൻ പാമുഖ് അന്വേഷിക്കുന്ന പുതിയ യാഥാർത്ഥ്യമൊന്നും മലയാള എഴുത്തുകാരെ ബാധിക്കുന്നില്ല എന്നു  പറഞ്ഞുവല്ലോ.
അവരുടെ അബോധമനസ്സിലേക്ക് പോലും പുരസ്കാരങ്ങളും പദവികളും  കടന്നു ചെന്നിരിക്കയാണ്. ഇന്ന് വായന പോലും അഴിമതിയിൽ പുതഞ്ഞിരിക്കുകയാണ്. പുരസ്കാരങ്ങൾ ലഭിക്കുന്ന നാലാംകിട രചനകൾ തേടിപ്പിടിച്ച് വായിക്കുന്നത് വായനയുടെ ജീർണതയാണ്. പുരസ്കാരങ്ങൾ കിട്ടിയ കൃതികൾ വായനയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. അമെരിക്കയിൽ ടെലിവിഷൻ പരിപാടികൾ രണ്ടു മാസത്തേക്കെങ്കിലും ഉപേക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന  സംഘടനകളുടെ നിലപാടു പോലെ.

പുരസ്കാരങ്ങളെ തള്ളിമാറ്റി ഇപ്പോൾ ഡീലിറ്റുകൾ മുന്നോട്ടു വന്നിരിക്കയാണ്. ഇനി ഏറ്റവും കൂടുതൽ ഡീലിറ്റുകൾ നേടുന്നവർക്കായിരിക്കും സ്വീകരണം .വായന മരിച്ചതിനു വേറെ തെളിവു വേണ്ടല്ലോ.

ചിന്ത ,തപം

ദീർഘകാലമായി എഴുതുന്ന കുഞ്ഞപ്പ പട്ടാന്നൂർ തന്റെ കർമ്മ മണ്ഡലത്തിൽ ആഴത്തിൽ ചിന്തിച്ചും തപിച്ചും മുന്നേറുകയാണ്. അനുനിമിഷം കബളിപ്പിക്കുന്ന ,ഭയപ്പെടുത്തുന്ന ഈ ലോകത്ത് താൻ എങ്ങനെ ഒറ്റപ്പെടുന്നുവെന്ന് കാണിച്ചു തരികയാണ് അദ്ദേഹം .പട്ടാന്നൂരിൻ്റെ കണ്ടെത്തലുകൾ ഭീതിയുണർത്തുന്നതാണ് .നാം നമ്മുടേതെന്നു കരുതി പിന്തുടർന്നതെല്ലാം നമ്മെ വഞ്ചിക്കുകയോ നമ്മെ ഉപേക്ഷിച്ചു വേറൊരു വഴിക്ക് പോവുകയോ ചെയ്യുമ്പോൾ കവി എങ്ങനെ പ്രതികരിക്കാതിരിക്കും ?

കവിയുടെ മനസ്സ് അങ്ങനെയാണ്. മറ്റുള്ളവർ ചവച്ചു തുപ്പിയതിനിടയിൽ നിന്നും കവി തനിക്ക് ആവശ്യമുള്ള ധാതുക്കൾ കണ്ടെടുക്കുന്നു. പട്ടാന്നൂരിൻ്റെ 'ബാക്കിപത്ര'(കലാപൂർണ , സെപ്റ്റംബർ)ത്തിൽ എന്ന കവിതയിലും ഈ നിസ്സഹായത കാണാം .എല്ലാ പകലിരവുകളും വെറും ആവർത്തനങ്ങളായത് എങ്ങനെയെന്ന് ആരായുന്ന കവി ഇങ്ങനെ എഴുതുന്നു:
'കൂട്ടുകൂടിക്കഴിഞ്ഞവർ 
കൂട്ടംതെറ്റിപ്പിരിഞ്ഞവർ
കൂട്ടുകാർക്കെന്തുനല്കണം ഞാൻ?
ചതികളെന്തെന്നപാഠം 
പകർന്നു തന്നവർ 
ചങ്ങാതിമാർക്കെന്തുനല്കണം ഞാൻ?'

സുഹൃത്തുക്കൾ സ്നേഹത്തിൻ്റെ  പാത്രം തട്ടിത്തെറിപ്പിച്ചതു കാരണം എന്നിൽ ബാക്കിയൊന്നുമില്ലെന്ന വിഷാദചിന്തയാണ് ഈ കവിതയിലുള്ളത്. തൻ്റെ കരളിലെ തിരകളിൽ 
കാമിതം പോലെ പാടുന്നവൾക്കും
ഒന്നും കരുതിവയ്ക്കുവാനില്ലെന്ന് കവി
ഞെട്ടലോടെ കണ്ടെത്തുന്നു. ഈ കാലത്തെ കവി ആഴത്തിൽ പകർത്തുകയാണ് .

രാഷ്ട്രീയമോ സാഹിത്യമോ?

എഴുത്തുകാർക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനു വിലക്കൊന്നുമില്ല.  രാഷ്ട്രീയപ്പാർട്ടിയുടെ മനസ്സാക്ഷിയല്ല  എഴുത്തുകാരൻ എഴുതേണ്ടത്. അയാൾ കാലത്തിന്റെ ,സമൂഹത്തിന്റെ മനസാക്ഷി അന്വേഷിക്കണം. ഓരോ വസ്തുവിന്റെയും അനന്യതയും ആത്മീയതയും തിരയണം.ഓഡ് ടു ദ് വെസ്റ്റ് വിൻഡ് എഴുതിയ ഷെല്ലി കാറ്റിൻ്റെ പോലും അനന്യതയും പ്രാപഞ്ചികതയും തേടുകയാണ്.
കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' രാഷ്ട്രീയ പാർട്ടിയുടെ മനസാക്ഷിയല്ല, കാലത്തിൻ്റെ മനസാക്ഷിയാണ് അന്വേഷിക്കുന്നത്.

കരിമ്പുഴ രാമചന്ദ്രന്റെ കവിത

കരിമ്പുഴ രാമചന്ദ്രന്റെ കവിതകൾ പതിറ്റാണ്ടുകൾക്കു മുന്നേ വായിച്ചിട്ടുണ്ട്. ആത്മാർഥത എന്ന ഗുണം അദ്ദേഹത്തിൻ്റെ കവിതകളിലുണ്ടാകും. ഒട്ടും അതിഭാവുകത്വം ഉണ്ടാവില്ല. സമീപകാലത്ത് കരിമ്പുഴ എഴുതിയ 'പ്രണയകാകളി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 24)എന്ന കവിതയിലെ വരികൾ മനസിൻ്റെ അടഞ്ഞ വാതിലുകൾ തുറക്കുന്നു.

സമകാല കവിതയിലെ മനുഷ്യത്വരാഹിത്യത്തിനും നിർവ്വികാരതയ്ക്കുമുള്ള ചികിത്സയാണിത്. കവി തൻ്റെ  മനുഷ്യത്വത്തെ, ഓർമ്മയെ , പ്രണയത്തെ ഈ ഭൂമിയിൽ  അന്വേഷിക്കുന്നു. താൻ ജീവിക്കുന്നു എന്നു അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് കവി .പഴയ കാലത്തിനോട് തോന്നുന്ന അമിതമായ രതിവാഞ്ചയല്ല ഇത്. ഇവിടെ കരിമ്പുഴ ഭൂതകാലത്തെ തനിക്കായി ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ പ്രൊഫസർ കവികൾക്ക് ഇത്തരത്തിൽ മനുഷ്യത്വത്തെ അവതരിപ്പിക്കാൻ കഴിയില്ല.എന്നാൽ ഭൂതകാലം ഇവിടെ ധ്യാനത്തിനുള്ള ഒരു അസംസ്കൃത വസ്തുവാണ്. കരിമ്പുഴ   ജീവിതത്തിന്റെ ഭാഗധേയത്തെപ്പറ്റി ആലോചിക്കുകയാണ്. ഒരു മനുഷ്യസംസ്കൃതിക്കും പരിഹാരം  നിർദ്ദേശിക്കാനില്ലാത്ത ഏടാകൂടമാണ് ജീവിതമെന്നു ജ്ഞാനിയായ കവി തിരിച്ചറിയുന്നു. കുട്ടിക്കാലത്തെ ഒരുമിച്ചുള്ള നടത്തം, പരസ്പരമുള്ള സംവാദങ്ങൾ, ഓർമ്മകൾ ...അതെല്ലാം എവിടെപ്പോയി? കാലം മാറിയപ്പോൾ നമ്മളും മാറിപ്പോയി ,നമുക്കു പോലും പിടികിട്ടാത്ത വിധം .നമുക്ക് ഓടിപ്പോകാൻ പോലും ഒരിടമില്ല. 
നമുക്ക് കണ്ണാടി തല്ലിപ്പൊട്ടിക്കേണ്ടി വരില്ല ;കാരണം ,കണ്ണാടിയിൽ നോക്കിയാൽ നമുക്ക് നമ്മെ കാണാനൊക്കില്ല, വേറെ ആളെയായിരിക്കും കാണുക.

തൻ്റെ ദാരിദ്ര്യമറിഞ്ഞ സ്നേഹിത സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് പെരുമാറിയത് ഇങ്ങനെയാണ് കവിതയിൽ വിവരിക്കുന്നത്:

'പച്ചമുളക് പഴുത്തതും ചോറുമെൻ 
ചോറ്റുപാത്രത്തിലേക്കപ്പോൾ പകർന്നു നീ 
ഡപ്പപോൽ അക്കാഴ്ച കണ്ടേൻ ഇളിഭ്യനായ്!'പഠനകാലം കഴിഞ്ഞതോടെ എല്ലാവരും മാറി .സ്നേഹബന്ധം മാഞ്ഞുപോയി. മനുഷ്യർ വളർന്ന് ഓരോ തുരുത്തായി മാറുന്നു. മിഥ്യയാണോ ഇത് ? അല്ലെങ്കിൽ വ്യർത്ഥതയോ ?

'ആർത്തുണ്ടൊരാ യൗവ്വനാരംഭ വൈദ്യുത 
,ദീപ്തി ആ ശക്തി ,ആസക്തി
ഹായ് ഹായ് !രസ -
സ്ഫൂർത്തി ,ആ ഏകാന്ത 
കൈവല്യ സംഭൂതി '

സ്ഥാപനവത്കൃതം 

കലാകാരൻ ഇന്ന് രാഷ്ട്രീയ ,സാംസ്കാരിക സ്ഥാപനങ്ങളുടെ അടിമയായിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം ഓർക്കണം: തോപ്പിൽഭാസി 'അശ്വമേധം'എന്ന നാടകം  എഴുതിയത് ,കേശവദേവ് 'ഓടയിൽ നിന്ന്' എന്ന നോവൽ എഴുതിയത് ഭാവിയിൽ ഏതെങ്കിലും അക്കാദമി പരവതാനി വിരിക്കുമെന്നു വിചാരിച്ചതുകൊണ്ടല്ല. എഴുതേണ്ടത് അവർക്ക് അത്രയ്ക്ക് ആവശ്യമായിരുന്നു.

പെണ്ണെഴുത്തും സെക്സും

ചില വനിതാ എഴുത്തുകാർ എന്തെഴുതിയാലും അതിൽ സെക്സ് കുത്തിനിറയ്ക്കുകയാണ്.സെക്സിൻ്റെ വിവരണം വായിച്ച് വായനക്കാർ അന്തംവിടുകയും എഴുതിയ വ്യക്തിയെ അന്ധമായി ആരാധിക്കുകയും ചെയ്യുമെന്ന ധാരണയാണ് ഇതിനു പിന്നിലുള്ളത്.

എന്നാൽ ഇന്നത്തെ വായനക്കാരനു   ഇക്കാര്യത്തിൽ എഴുത്തുകാരികളെക്കാൾ  ലോകപരിചയമുണ്ട് .മറ്റൊന്നും  എഴുതാനില്ലാത്തതുകൊണ്ടാണ് ചിലർ എല്ലായ്പോഴും ലൈംഗികത വിവരിക്കുന്നത്. ലൈംഗികത ഒരു അനുഭൂതിയാണ്. അത് ആവിഷ്കരിക്കാൻ കഴിവില്ലാത്തവരാണ് ഏറെയും. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു തിയറിയുണ്ട്. ജീവിതത്തിൽ സെക്സ് ഇല്ലാത്തവരാണ് അത് അമിതമായി രചനകളിൽ വാരിവലിച്ചിടുന്നത്! . ശരിയായിരിക്കാം.

പരാജയപ്പെട്ട കവിത

'പഞ്ചമിരാത്രി 'എന്ന കവിത എഴുതിയ എസ്.കലേശ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 7 )വാക്കുകൾ  അടുക്കിവയ്ക്കുന്നതല്ലാതെ യാതൊരു വികാരവും ജനിപ്പിക്കുന്നില്ല. വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കവി പരാജയപ്പെട്ടിരിക്കുന്നു. സാധാരണ കാര്യങ്ങൾ , പ്രണയകഥകളിൽ പൊതുവേ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ ആവർത്തിക്കുന്നതല്ലാതെ, അനുവാചകന് ഒരു നവീന അനുഭവവും നല്കാൻ കഴിയുന്നില്ല .

കൈയിൽ പക്ഷിയുടെ ചിത്രം പച്ചകുത്തിയ ഉടനെ കാമുകീ കാമുകന്മാർ ആകാശത്തിലൂടെ  പക്ഷികളായി പറന്നുവെന്ന് !.
'പട്ടണത്തിന് മീതെ പറക്കുന്നു പക്ഷിഗോത്ര പിന്മുറക്കാർ നമ്മൾ '
എന്ന് എഴുതിയതിലൂടെ ഈ കവി ഇനിയും ഭാഷയിൽ പക്വത നേടിയില്ല എന്ന് വ്യക്തമാകുകയാണ്.

'ഏറ്റുവെള്ളമിരമ്പിയിറങ്ങുമീ 
ചേറ്റുമണ്ണിലുണരുന്നു വിത്തുകൾ ആഴമീനുകൾ ജലമെയ്യേറി ചാടി
നൃത്തച്ചുവടു വയ്ക്കുന്നു '

വാക്കുകൾ വെറുതെ എടുത്തു വയ്ക്കുന്നതല്ലാതെ മനുഷ്യജീവിതത്തെ സൂക്ഷ്മതലത്തിൻ സ്പർശിക്കുന്നില്ല. ഇതൊരു കോളജ് മാഗസിൻ കവിതയാക്കാൻ കൊള്ളാം .ഓരോ വാക്കിനും ജീവനുണ്ടാവണം.  അങ്ങനെ ജീവിതത്തിൻ്റെ അനുഭവത്തിലേക്ക്, അസ്തിത്വത്തിലേക്ക് വാതിൽ  തുറക്കണം .

ആലങ്കോട് ലീലാകൃഷ്ണന്റെ 'പിൻനിലാവിലെ നിള (മനോരമ വാർഷികപ്പതിപ്പ്)സ്ഥിരം നിർമിതിയാണ് .ലീലാകൃഷ്ണൻ എന്തെഴുതിയാലും അതിൽ നിലാവ് കടന്നുവരാതിരിക്കില്ല .പിന്നെന്തിനു നിളയെ ഒഴിവാക്കണം ?നിളയിൽ നീരാടുക തന്നെ.ആഴമുള്ള ഒരു കവിത എഴുതാൻ അദ്ദേഹത്തിനറിയില്ല,ഇപ്പോഴും.
എപ്പോഴും മറ്റുള്ളവർ ഉപയോഗിച്ച വാങ്മയങ്ങളും ചിന്തകളുമാണ് ഓർമ്മിപ്പിക്കുക.ക്ളീഷേ എന്ന് വൃത്തിയായി പറയാൻ കഴിയുന്നത് ലീലാകൃഷ്ണന്റെ കവിതകളെക്കുറിച്ചാണ്. അദ്ദേഹത്തിനു കവിത ഒരു ധ്യാനമോ ദർശനമോ അനുഭവമോ അല്ല .കേട്ടറിഞ്ഞ കുറെ വിവരണങ്ങൾ മാത്രമേ ഉണ്ടാകൂ.

'തിരൂരുനിന്നീവഴിയോളം 
നിള പിന്നിലേക്കൊഴുക്കിയ 
പഞ്ചമവേദാമൃത 
പാലാഴിക്കിളിപ്പാട്ടിൻ 
തുഞ്ചത്തെ നാരായത്തി -
ലേകകനായെഴുത്തച്ഛൻ 'എന്ന് എഴുതുന്നതിനെയാണ് ക്ളീഷേ എന്നു വിളിക്കേണ്ടത്. 

സ്വാതന്ത്ര്യമോ?

എഴുത്തുകാരൻ രാഷ്ട്രീയകക്ഷിയുടെ സാംസ്കാരിക വിഭാഗത്തിൽ നിന്നോ, യൂണിവേഴ്സിറ്റികളിൽ നിന്നോ സ്വതന്ത്ര നല്ല .ഒരു സുഹൃത്ത് കഴിഞ്ഞദിവസം പറഞ്ഞത് കേന്ദ്രത്തിൽ നിന്ന് വലിയ ബഹുമതികൾ ലഭിക്കാൻ, നിരീശ്വരവാദികളായിരുന്ന ചിലർ ഭക്തിയിലേക്ക് തിരിഞ്ഞുവെന്നാണ്! . പരസ്യമായി ഒരു ഭജന കൊണ്ടു വല്ലതും കിട്ടുകയാണെങ്കിലോ ? പുരസ്കാരവും പദവിയും ഇല്ലെങ്കിൽ അയൽപക്കത്തുള്ളവർ പോലും തിരിഞ്ഞു നോക്കില്ലത്രേ. നോബൽ സമ്മാനം ലഭിച്ച ടി.എസ്. എലിയറ്റിനെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ചിരുന്ന യാൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ എലിയറ്റിനു അറിയപ്പെടാതെ ജീവിക്കുന്നതിൽ ഒരു  സുഖമുണ്ടായിരുന്നു .നമ്മുടെ എം. എൻ. പാലൂര് ,മാധവൻ അയ്യപ്പത്ത് , മാമ്പുഴ കുമാരൻ ,ആർ .രാമചന്ദ്രൻ  തുടങ്ങിയവർ എത്രമാത്രം സുഖം അനുഭവിച്ചിട്ടുണ്ട് എന്നാർക്കുക! .

ഇന്ന് പുറംചട്ട തീരുമാനിക്കുന്നതിനും  പുസ്തകങ്ങൾക്ക് നാമകരണം ചെയ്യുന്നതിനും അവതാരിക എഴുതിക്കുന്നതിനും എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ല. അതെല്ലാം തീരുമാനിക്കുന്നത് പ്രസാധനാലയങ്ങളിലെ പബ്ളിക്കേഷൻ മാനേജർമാരാണ്. ഏത് മാഗസിനിലാണ് ഇൻറർവ്യൂ, ഫോട്ടോ തുടങ്ങിയവ അടിച്ചു വരേണ്ടതെന്ന് ആ മാനേജർമാർ തീരുമാനിക്കും. യാതൊരു അഭിപ്രായവും പറയാതെ  വെറുതെ എഴുതാൻ മാത്രമാണ് എഴുത്തുകാരൻ്റെ ജോലി.

കലയുടെ ഒളിത്താവളം /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 





ഇന്നത്തെ കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ  അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ  പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുന്നു. 

ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.
അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിനു  യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്.  യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ ,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമികമായ വിദ്യയാണിത്.
 
ഓർക്കുമ്പോൾ രസം

ജീവിതത്തിൽ സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ  ടെക്സ്റ്റ് ,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത് കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ സങ്കല്പിക്കുന്നു. 

കാളിദാസൻ്റെ 'രഘുവംശ'ത്തിൽ രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും ചിത്രീകരിച്ച്  പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല. ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള ഹൃദ്യമായ കാഴ്ചകൾ മാത്രം .

ഈ ലോകത്തിലെ ഏതൊരു രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും  വാങ്ങും. അതിനു കലാമൂല്യമുണ്ട്. അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ് എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്.  ശൈലിയിലൂടെ ,പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു. 

വിമർശനത്തിൻ്റെ പ്രസക്തി

'അക്ഷരജാലകം' പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം  എഴുത്തിന്റെ സ്വഭാവമാണ്. ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ് ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ ,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല. നിലവിലുള്ളതിനോട്  പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ് പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .
ഒരു ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത് ആപത്തിൻ്റെ  സൂചനകളാണ്. 

രചനാരംഗത്ത് വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന്  സുഖിപ്പിക്കലിൻ്റെയും തിരുമ്മലിൻ്റെയും  ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത്  എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു  ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .

ആനന്ദബോസും മലയാളസാഹിത്യവും

എഴുത്തുകാരനും ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത് ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത് ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക് അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അതിനൊന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു.  ചങ്ങമ്പുഴയുടെ 'രമണൻ' മലയാളത്തിൽ ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്.

ഇന്ത്യ ഒരു യാത്ര 

ദേശമംഗലം രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ് '(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ, നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്. ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ വരികൾ:

'ഇന്ത്യൻ റെയിൽവേയിൽ
ടിക്കറ്റെടുത്തിരുന്നുവല്ലോ 
ആശാനും അക്കിത്തവും 
പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .
ഏത് സ്റ്റേഷനിലെ 
ഉരുൾപൊട്ടലാണ് 
അവരെ തട്ടിക്കൊണ്ടുപോയത് .
കവിതയുടെ വീട്ടിൽ 
തിരക്കിയപ്പോൾ 
കവിതയും എത്തിയിട്ടില്ല'.

ഇന്ത്യ ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി പരിചയപ്പെടുത്തുന്നത്.

ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?

ക്രിസ്ത്യൻ ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്. ഹിഗ്വിറ്റ എന്നത് ഒരു  ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ് മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ്  ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്. മാധവനോട് ചോദിക്കേണ്ടി വരുമല്ലോ. 
മറഡോണ എന്ന പേരിൽ ഒരാൾ കഥ  എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത് ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.

മാധവിക്കുട്ടിയുടെ തുറന്നുപറയൽ 

എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:
'എഴുതാൻ വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ  വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക, അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക. പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു. പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക് ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ് പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന എഴുത്തുകാരെയോ ?

മാധവിക്കുട്ടി എന്തെഴുതിയാലും അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം  എത്ര ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ നോക്കുകയാണ്. 

'പഴേതാവാണ്ടിരിക്കാൻ
പുതുക്കങ്ങളുണ്ടാക്കി ജീവിക്കണം' എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി.

നാരായണൻ്റെ വാദം തെറ്റ്

സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്:
'സഹിഷ്ണുത എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം." തുടർന്ന് നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?'. പകരം വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.

എന്നാൽ സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം വ്യക്തമാക്കുന്നുണ്ട്. 
വോൾട്ടയുടെ ആശയമാണത്.  ജനാധിപത്യത്തിലെ ഏറ്റവും  ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ പ്രയാസമാണെന്നറിയാം .  എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്. സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ പോവുകയാണെന്നു കള്ളത്തരം പറയണ്ട.

കുയിൽ പാടുന്നത് ആൾക്കൂട്ടത്തിനു വേണ്ടിയല്ല /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

a


ലോകത്തിലെ പ്രധാന നോവലിസ്റ്റുകൾ തങ്ങൾക്കാവശ്യമുള്ള ഒരു ക്രാഫ്റ്റ് കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. പഴയ ശൈലിയും മാതൃകയും ഉപേക്ഷിച്ചുകൊണ്ടു മാത്രമേ മികച്ച കൃതികൾ എഴുതാനാവൂ എന്ന തിരിച്ചറിവാണ് ഇത് കാണിക്കുന്നത്.
സിനിമയ്ക്ക് പറ്റിയ കഥകൾ എഴുതിക്കൊണ്ടിരിക്കുകയല്ല നോവലിസ്റ്റിൻ്റെ ജോലി. സിനിമയ്ക്കു വഴങ്ങാത്ത കഥകൾ ആലോചിക്കണം. ബഷീറിൻ്റെ മാന്ത്രികപ്പൂച്ച സിനിമയ്ക്ക് വഴങ്ങില്ലല്ലോ .കോവിലൻ്റ 'തട്ടകം' സിനിമയുടെ ഫ്രെയിമിൽ ആലോചിച്ചാലും വിജയിക്കില്ല .കേശവദേവിൻ്റെ 'ഓടയിൽ നിന്ന് 'സിനിമയാക്കാം; പക്ഷേ, കാക്കനാടൻ്റെ 'ഏഴാംമുദ്ര' പ്രയാസമായിരിക്കും .

ലോക നോവൽസാഹിത്യത്തിലെ വലിയ എഴുത്തുകാരായ ഒർഹാൻ പാമുഖ് ,  ജോർജ് ഓർവെൽ ,മിലാൻ കുന്ദേര ,ഗാവോ സിങ്ജിയാൻ, ഉമ്പർട്ടോ എക്കോ തുടങ്ങിയവർ പുതിയ നോവൽ എന്ന ആശയം  അവതരിപ്പിക്കുകയാണ്. ഓരോ നോവലിസ്റ്റിനും ഓരോ വഴിയാണ്. ഒരാൾ നോവലിൻ്റെ വഴി കണ്ടെത്തുമ്പോഴേ അയാൾ നോവലിസ്റ്റാകുന്നുള്ളു. അങ്ങനെ തന്റേതായ നോവൽ സങ്കല്പത്തെ സാക്ഷാത്ക്കരിച്ച എഴുത്തുകാരനാണ് റഷ്യയിലെ യെവ്ജനി വൊദലാസ്കിൻ .അദ്ദേഹം ഇന്നു റഷ്യയിൽ വായനക്കാർ ഏറെ താല്പര്യപ്പെടുന്ന എഴുത്തുകാരനാണ്. 
'ലാറൂസ്' എന്ന നോവൽ എറെ ചർച്ച ചെയ്യപ്പെട്ടു, സ്വീകരിക്കപ്പെട്ടു. സോളോ വ്യോവ് ആൻഡ് ലാറിയോനോവ് ,ദ് പെറ്റ് മാർക്കറ്റ് ,സിസ്റ്റർ ഓഫ് ഫോർ ,ജസ്റ്റിഫിക്കേഷൻ ഓഫ് ദ് ഐലൻഡ് എന്നീ കൃതികളിലൂടെ വൊദ ലാസ്കിൻ നോവൽ എന്ന സാഹിത്യ രൂപത്തിലേക്ക് തൻ്റേതായ ചില ഫാൻ്റസികൾ കൂട്ടിച്ചേർത്തു. മധ്യകാലഘട്ടത്തിലെ റഷ്യയെ ഫാൻ്റസി യിലൂടെ പുന:സൃഷ്ടിക്കുകയാണ് ലാറൂസ് എന്ന കൃതി. ഒരാൾ തന്നെ ചരിത്രത്തിലെ  പല വ്യക്തിത്വങ്ങളായി നമ്മുടെ മുന്നിൽ വരികയാണ്. ആർസെനി എന്ന ആ വൈദ്യൻ പല കാലങ്ങളിൽ ജീവിക്കുന്നതായി അറിയിക്കുന്നു. എന്തുകൊണ്ടാണ് നോവലിസ്റ്റ് ഈ രീതി സ്വീകരിക്കുന്നത്? തൻ്റേതായ ഒരു സൃഷ്ടി നടത്താൻ ഇതാവശ്യമാണെന്ന തത്ത്വമാണ് നോവലിസ്റ്റിനുള്ളത്. 

ഒരു വ്യക്തിയായിരിക്കുന്നതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വൊദലാസ്കിൻ പറയുന്നു. തന്റെ കലയെ ബാധിക്കുന്ന വ്യക്തിബോധചിന്തകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'രണ്ടുതരം മനുഷ്യപ്പെരുമാറ്റമാണുള്ളത്.ആദ്യത്തേത് വ്യക്തിവാദമാണ് .മറ്റൊന്ന് സാമൂഹികതയും. എന്നാൽ സത്യം ഇതിനു രണ്ടിനുമിടയിലാണ്. അതുകൊണ്ടാണ് ഞാൻ കഥ പറയാൻ മധ്യകാലത്തെ തിരഞ്ഞെടുക്കുന്നത്. ഞാനൊരു വ്യക്തിയായിരിക്കുന്നു; സമൂഹത്തിനെതിരല്ല .സത്യമായിട്ടും  'പൊതുവായ' ഒരു ലക്ഷ്യമില്ലെന്ന് റഷ്യൻ വിപ്ലവം കാണിച്ചുതന്നു. വിപ്ലവം എന്നു പറയുന്നത് ഓടിപ്പോകുന്ന ഒരു ട്രെയിനാണ്. അവിടെ നിങ്ങൾ സ്വന്തം സീറ്റ് ഉറപ്പാക്കാനാണ് ശ്രമിക്കുക. അപ്പോഴാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുന്നത് ,നിങ്ങൾ പ്രതീക്ഷിച്ചതിനു വിപരീതമായി ട്രെയിൻ മറ്റൊരു ദിശയിലേക്കാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്! .ഒരേ സ്വരത്തിൽ ആളുകൾ കൂട്ടമായി നിന്നു പാടുന്നത് അപകടകരമാണ്. സ്റ്റാലിനിസത്തിൽ നാം കണ്ടത് എല്ലാവരും ഒരുമിച്ചു പാടുന്നതാണ്, ഏകാധിപത്യം എന്ന അർത്ഥത്തിൽ. ഇതിലുള്ള അപകടം ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ: നിങ്ങൾ സ്വന്തം ശബ്ദത്തിൽ പാടുക'.

ആൾക്കൂട്ടത്തിൽ പാടുന്നത് വ്യർത്ഥമാണ് ,ആരും കേൾക്കില്ല .എന്നാൽ ഒരു കുയിലിനു സ്വന്തമാവശ്യത്തിനു വേണ്ടി പാടേണ്ടതുണ്ട്; എല്ലാ ഭരണകൂടങ്ങളും എതിർത്താലും .കുയിൽ പാടുന്നത് ഒരു കൂട്ടത്തെ സന്തോഷിപ്പിക്കാനുമല്ല, ദൂരെ എവിടെയോ ഉള്ള ഒരു സംഗീത പ്രേമിക്കു വേണ്ടിയാണ്.  

ആനന്ദിൻ്റെ താക്കോൽ 

ആനന്ദിന്റെ 'താക്കോൽ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 20) എന്ന കഥ പതിവുപോലെ ഉദാസീനതയോടെയാണ് വായിച്ചത്. താക്കോൽ എന്ന പേര് കണ്ടപ്പോൾ തന്നെ ചരിത്രത്തിൻ്റെ ഒരു അറ തുറക്കാനുള്ള താക്കോലാണെന്ന് ഊഹിച്ചിരുന്നു. കഥ വായിച്ചപ്പോൾ അത് ശരിയാണെന്നു തെളിഞ്ഞു. 
ആനന്ദിൻ്റെ 'ആറാമത്തെ വിരൽ', ഗംഗയിലെ പാലം, ഗോവർദ്ധൻ തുടങ്ങിയ കഥകളിലെല്ലാം ചർച്ച ചെയ്യുന്നത് ഒരേയൊരു വിഷയമാണ്: ചരിത്രം എന്ന അസംബന്ധം. ചരിത്രത്തിലെ പല ടെക്സ്റ്റുകളും നമ്മൾ കരുതുന്നതുപോലെയല്ല; അതിനു വിപരീത അർത്ഥങ്ങളുണ്ടെന്നാണ് ആനന്ദ് സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നത്.

ഈ കഥയിലെ മുഖ്യകഥാവസ്തു എന്നു പറയുന്നത് 'മൂന്നു വിദ്യാർത്ഥികൾ അവരുടെ ഒരു കൂട്ടുകാരനെ കുറച്ചു ദിവസത്തെ അവധി കിട്ടുമെന്ന ആശയിൽ ഒരു മരത്തിൻ്റെ കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്നു എന്നതാണ്.ഒരു പത്രക്കട്ടിങ്ങിൽ കണ്ട ഈ വാർത്ത ശരിയോ എന്നറിയാൻ കഥയിലെ മുഖ്യ കഥാപാത്രമായ ട്രെയിൻ യാത്രികൻ ഹൈദരാബാദിനു കുറച്ചകലെയുള്ള റെയിൽവേ സ്റ്റേഷനിലും തുടർന്ന് വിദൂരമായ ബിർകുഡ എന്ന ഗ്രാമത്തിലെ സ്കൂളിലും പോലീസ് സ്റ്റേഷനിലും അന്വേഷണം നടത്തുന്നു. എന്നാൽ ആരും തന്നെ അങ്ങനെ ഒരു സംഭവം നടന്നതായി സമ്മതിക്കുന്നില്ല. ദീതിദമായ ഒരന്തരീക്ഷമാണ് അവിടെയുള്ളത്. പലരുടെയും സംഭാഷണങ്ങളും മുഖഭാവങ്ങളും അത് വിശദീകരിക്കുന്നു. വിഭ്രമിക്കുന്ന ഒരു പുരാതന സ്മാരകസമുച്ചയത്തിലേക്ക് കഥാനായകൻ എത്തിച്ചേരുന്നു. ഒടുവിൽ കഥാനായകൻ ഇങ്ങനെ തന്റെ മനോനില ആവിഷ്കരിക്കുന്നു:
'സത്യമായും ഞാൻ വായിച്ച റിപ്പോർട്ട് വരാനിരിക്കുന്ന ഒരു സംഭവമാണോ ? ഭൂതവും ഭാവിയും വ്യത്യാസമില്ലാത്ത കാലാതീതമായ ഒന്ന് ?ഞാൻ ഏതോ സംയോഗത്തിൻ ഫലമായി ഇറങ്ങിപ്പോന്നത് കാലത്തിൽ മുന്നോട്ടോ പിന്നോട്ടോ നടന്നുകൊണ്ടാണോ? അഥവാ ആ വ്യത്യാസങ്ങളില്ലാത്ത കാലാതീതതയിൽ? ബോണ്ട പൊതിഞ്ഞ ഈ കടലാസിന്റെ തീയതിയുള്ള മുകൾഭാഗം ഇല്ലാതെ പോയത് .'

ഈ സംഭവത്തിലൂടെ ആനന്ദ് തന്റെ കഥയെ, പ്രമുഖ ചെക്ക് ,ജർമ്മൻ എഴുത്തുകാരനായ കാഫ്കയുടെ കഥകളിലും നോവലിലും  കാണുന്നതുപോലെ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാക്കി മാറ്റുന്നു. കാഫ്കയുടെ സ്വാധീനം പ്രകടമാണ്. കാഫ്കയുടെ 'ദ് കാസിൽ' എന്ന നോവലിൽ ദുർഗത്തിലേക്ക് വഴിയന്വേഷിച്ചിരുന്ന ഒരാളാണുള്ളത്. ദുർഗത്തിന്റെ ചീഫിനെ കാണാൻ അയാൾ പലരെയും സമീപിക്കുന്നു. എന്നാൽ അയാളിലേക്ക് എത്താനാകുന്നില്ല .യുക്തിയും ചിന്തയുമില്ലാതായ ഒരു സ്വപ്നാത്മകലോകമാണ് കാഫ്ക വളരെ 'യാഥാർത്ഥ്യ'ബോധത്തോടെ പരിചയപ്പെടുത്തുന്നത്. ആനന്ദും അതു തന്നെയാണ് ചെയ്യുന്നത്.

ആനന്ദിന്റെ കഥയിലെ ആദ്യഖണ്ഡവും അവസാനഖണ്ഡവും കഥയിൽ നിന്നു ഒഴിവാക്കേണ്ടതായിരുന്നു .ആദ്യഖണ്ഡത്തിൽ മനുഷ്യൻ്റെ ക്രൂരതയെക്കുറിച്ചും ഇമ്യൂണിറ്റിയെക്കുറിച്ചും ദീർഘമായ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുകയാണ്, ട്രെയിനിൽ. അവസാനഖണ്ഡത്തിൽ ഹവേലിയുടെയും ദർഗയുടെയും മിനാരങ്ങളുടെയും ചരിത്രാവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിൻ്റെ വിവരണമാണുള്ളത്. കഥയിലൂടെ  എന്താണോ പറയാനുദ്ദേശിച്ചത്, അത് വായനക്കാരനു കിട്ടിക്കഴിഞ്ഞ ശേഷവും ആനന്ദ് കഥയുമായി മുന്നോട്ടു പോവുകയാണ്. ചരിത്രം ഒരു പ്രഹസനമാണെന്ന അനുഭവത്തിൽ ആനന്ദിൻ്റെ നിലപാടിനെ സാധൂകരിക്കുന്ന ഒരു വിവരണം കൂടി ഇതിലുണ്ട്: 'ഇന്നു നിങ്ങളുടെ മുൻപിൽ സന്ദർശകർ കയറിയിറങ്ങുന്ന കൂറ്റൻ മന്ദിരങ്ങളും ശവകുടീരങ്ങളും ആരാധനാലയങ്ങളും വരെ പഴയകാലത്തെ കൂറ്റൻ കൊള്ളക്കാരുടേതല്ലേ? അവർ തന്നെ മരിക്കും മുൻപ് പണിയിച്ച പലതും ? അവർ രാജാക്കന്മാരും സുൽത്താന്മാരും ബാദ്ഷാമാരും   ആയപ്പോൾ ചോരക്കറ പോയി .ഇന്നു നിങ്ങളുടെ മുൻപിൽ പുതിയ രാജാക്കന്മാർ ജനങ്ങളുടെ മുതൽ വീതം പറ്റി പുതിയ കൊള്ളക്കാർക്ക് പതിച്ചുകൊടുക്കുമ്പോൾ അത് പതിവെന്ന മട്ടിൽ നിങ്ങളുടെ ശ്രദ്ധ തന്നെ നേടുന്നില്ല .അന്നും അത് പതിവെന്ന മട്ടിൽ സ്വീകരിക്കപ്പെട്ടു'.

ആനന്ദ് പതിറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽപോലും കഥാഘടനയിൽ പരിവർത്തനം വരുത്തുകയോ ഭാഷാപരമായ നവീനത സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കേരളീയതയും മലയാളത്തവും  ഇപ്പോഴും ആനന്ദിൻ്റെ കൃതികളിൽ നിന്നു അകന്നുനിൽക്കുകയാണ്. എങ്കിലും ആനന്ദിൻ്റെയത്രയും ആത്മാർത്ഥതയോടെ ഒരു കഥയെഴുതാൻ ഇന്നത്തെ ഒരു കഥാകൃത്തിനും കഴിയുന്നില്ല.

ഫുക്കോയുടെ ചിന്ത 

ഫ്രഞ്ചു തത്ത്വചിന്തകനും ചരിത്ര ജ്ഞാനിയുമായ മിഷേൽ ഫുക്കോ (1926-1984) പറഞ്ഞത് ഇതാണ്: 'വിദ്യാലയങ്ങൾ സമൂഹത്തിൽ ചെയ്യുന്നത് ജയിലുകളും മാനസികരോഗാശുപത്രികളും ചെയ്യുന്നതിനു സമാനമാണ് - നിർണയിക്കുക ,തരം തിരിക്കുക ,നിയന്ത്രിക്കുക, ആളുകളെ ക്രമീകരിക്കുക .

സാഹിത്യം വേറെ 
രാഷ്ട്രീയം വേറെ 

ചില എഴുത്തുകാർ സാഹിത്യമെന്നത് രാഷ്ട്രീയമാണെന്നു തെറ്റിദ്ധരിച്ചിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതും സാഹിത്യമെഴുതുന്നതും  ഒരുപോലെയാണെന്നു അവർ കരുതുന്നു. പാർട്ടി ചിഹ്നങ്ങളും കൊടിയും മറ്റും വികാരാവേശത്തിൽ പുസ്തകങ്ങളുടെ കവർപേജുകളിൽ വരെ ആലേഖനം ചെയ്യുകയാണ്. നല്ല രാഷ്ട്രീയക്കാർ പോലും ഇതിനോട് യോജിക്കുമെന്നു കരുതുന്നില്ല. എം.എ.ബേബിയോ അല്ലെങ്കിൽ വൈക്കം വിശ്വനോ ,ബേബി ജോണോ ഈ രീതി അംഗീകരിക്കുമെന്നു കരുതുന്നില്ല .അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി പറഞ്ഞു, ഒരു സർഗാത്മക എഴുത്തുകാരനു രണ്ടുകാര്യങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളു: 'ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും '.അതായത് ,അവനവനെക്കുറിച്ചോ സ്വന്തം പാർട്ടിയെക്കുറിച്ചോ എഴുതരുത്.

എൻ.പി. ചന്ദ്രശേഖരൻ 'കുരുവികളുടെയും തേനീച്ചകളുടെയും കവിത'(പച്ചമലയാളം ,സെപ്റ്റംബർ) എന്ന രചനയിൽ കുറിക്കുന്നു:
'കവിതയിൽ നിന്നു 
വെട്ടിക്കളയാനാവാത്ത 
വാക്കുകളുണ്ട് .
അവ നൊന്തുകൊണ്ടു
വെട്ടിക്കളയുക തന്നെ വേണം. അല്ലെങ്കിൽ കവിയും കവിതയും
ഒന്നാകും.
കവിയെ തേടി കത്താളുകൾ 
തീവെട്ടികളുമായെത്തും'.

കവി എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. കട്ടപിടിച്ച കാല്പനികതയാണിത്. എന്തിനാണ് ഇത്ര അതിഭാവുകത്വം? കവിയുടെ നിർദ്ദേശം പാലിച്ചാൽ ഇതിലെ വരികൾ തന്നെ വെട്ടിക്കളയണം. പിന്നെ എവിടെയാണ് കവിത? വെട്ടിക്കളയാനാവാത്തത് വെട്ടിക്കളഞ്ഞാൽ പിന്നെ വായിക്കാൻ ഒന്നും കാണില്ലല്ലോ. ഇനി അപ്രിയമായ വാക്കുകളുടെ കാര്യമാണു ഉദ്ദേശിക്കുന്നതെങ്കിൽ, അത് ധ്വനിപ്പിക്കുകയെങ്കിലും വേണം. അപ്രിയവാക്കുകൾ കവിതയിൽ കടന്നുകൂടിയാൽ കവിയും കവിതയും ഒന്നാകുമെന്ന്!. അതിൻ്റെയർത്ഥം തൻ്റെ കവിതയിലെ വാക്കുകൾക്ക് താനുമായി ഒരു ബന്ധവുമില്ലെന്ന് !.

ആയുധത്തിനു കണ്ണില്ല

മനു എം.ജി 'സമരം'(പ്രസാധകൻ , ഒക്ടോബർ) എന്ന കവിതയിൽ 'സമരം ആയുധമാണ് ,ആയുധം ഉപകരണവും' എന്നെഴുതിയിരിക്കുന്നു. 
ഇതിലും നിറയെ പിശകുകളാണ്.  സമരം ആയുധമല്ല; അത് ഒരു പ്രതികരണവും പ്രതിഷേധമറിയിക്കലുമാണ്. ആയുധം എതിരിടാനുള്ള വസ്തുവാണ് .ആയുധത്തിനു കണ്ണില്ല; സമരത്തിനു കണ്ണുണ്ട്.  
ആയുധം ഉപകരണമല്ല .ഉപകരണം എന്നു പറയുന്നത് യുദ്ധത്തിനുള്ള വസ്തുവല്ല .അമ്പ് ഒരുപകരണമല്ല. സ്കെയിൽ ഒരുപകരണമാണ്. സമരം ചെയ്യുന്നവരൊക്കെ പരാജയപ്പെടുമെന്നാണ് കവി തുടർന്നു പറയുന്നത് .

'വെട്ടുന്നവനു മാത്രമേ തോന്നലുണ്ടാകൂ .
ജയിച്ചാലും അവർ തോറ്റുപോകും. ബാക്കിയായ പാണ്ഡവർ സാക്ഷി.
സാരാനാഥിലെ സ്തംഭം സാക്ഷി'

ഇത് പിന്തിരിപ്പൻ നിലപാടാണെന്ന് അറിയിക്കട്ടെ. പാണ്ഡവർ എവിടെയാണ് തോറ്റത്?. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മുപ്പത്തിയാറ് വർഷം ഭരിച്ചില്ലേ?. എതിർപ്പ് വ്യർത്ഥമാണെന്നറിഞ്ഞ് അനീതിയെ വച്ചു വാഴിക്കണമെന്നാണ് കവിയുടെ ചിന്ത.ഇത് ജീർണതയാണ്. 

വാക്കിന് കത്തിയേക്കാൾ മൂർച്ച

തൂലികയ്‌ക്ക് വാളിനേക്കാൾ ശക്തി യുണ്ടെന്ന് (ദ് പെൻ ഈസ് മൈറ്റിയർ ദാൻ ദ് സ്വോർഡ്) പറഞ്ഞത്  ഇംഗ്ലീഷ് നാടകകൃത്ത് എഡ്വേർഡ് ബുൾവർ ലിറ്റൺ ആണ്. വാക്ക് മുറിവേൽപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ വാക്ക് നിസ്സഹായമാണ്. നജീബ് കാഞ്ഞിരോട് എഴുതിയ 'വാക്ക് ' (കലാപൂർണ, സെപ്റ്റംബർ)എന്ന കവിത ഇക്കാര്യം  ഭംഗിയായി ഓർമിപ്പിക്കുന്നു. 

'എയ്തു വിട്ടവർ മറന്നാലും 
വാക്കമ്പേറ്റവർ 
അതിൽ കിടന്ന് പിടയും.
ഭ്രാന്ത് പിടിക്കും'.

എന്നാൽ വാക്കുകൊണ്ടുള്ള ഉപയോഗത്തിൽ നിന്നു പിന്മാറാൻ വാക്കുകൾക്കാവില്ല .വാക്കുകൾ പ്രപഞ്ചത്തെയാണ് സേവിക്കുന്നത്.