Friday, December 9, 2022

ധ്യാനത്തിൻ്റെ അസംസ്കൃതവസ്തു/അക്ഷരജാലകം / എം.കെ.ഹരികുമാർ

 a



ഒരു സാങ്കല്പിക ദ്വീപിനെ പശ്ചാത്തലമാക്കി, ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തെ കാണിച്ചുകൊണ്ട് ഒരു പ്ളേഗ് പടരുന്നതിൻ്റെ കഥയാണ് ഓർഹാൻ പാമുഖ് തൻ്റെ പുതിയ നോവൽ 'നൈറ്റ്സ് ഓഫ് പ്ളേഗി'ൽ പറയുന്നത്. 
ഭൂരിപക്ഷം എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി, മഹാമാരി തന്നെ സ്വാധീനിച്ചതായി അദ്ദേഹം തുറന്നു പറയുന്നു;ഈ നോവൽ കോവിഡിനു മുമ്പ് എഴുതിയതാണെങ്കിലും .
മൈ നെയിം ഈസ് റെഡ് ,സ്നോ ,ഓർമ്മപ്പുസ്തകമായ ഇസ്താംബൂൾ: മെമ്മറീസ് ആൻഡ് ദ് സിറ്റി എന്നിവയാണ് പാമുഖിൻ്റെ ഏറ്റവും പ്രശസ്തമായ രചനകൾ. പാമുഖിനു നോബൽ സമ്മാനം ലഭിച്ചത് 2006 ലാണ്. 


നമ്മുടെ നാട്ടിൽ ഒരു  എഴുത്തുകാരനെയും മഹാമാരി സ്വാധീനിച്ചില്ലല്ലോ. ഇവിടെ അവാർഡുകളും പദവികളുമാണ് സ്വാധീനിക്കുന്നത് !ഇപ്പോൾ അദ്ദേഹം താമസിക്കുന്നത് ഇസ്താംബൂളിനടുത്ത് ബുയുക്കദ എന്ന ദ്വീപിലാണ്. 
നൈറ്റ്സ് ഓഫ് പ്ളേഗ് തുർക്കിയിൽ 
പ്രസിദ്ധീകരിച്ചത് 2021 മാർച്ചിലാണ്. ഗാർഡിയൻ സൈറ്റിൽ പാമുഖുമായി നടത്തിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്ന് തുർക്കി ലോക്ക് ഡൗണിലായിരുന്നു .

പാമുഖിൻ്റെ നോവലുകൾ അറുപത്തിമൂന്നു ഭാഷകളിലായി പതിമൂന്നു ലക്ഷം കോപ്പികൾ  വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ദ് ആർട്സിൽ പ്രൊഫസറായിരുന്നു പാമുഖ്. നോവൽ രചനയിൽ അദ്ദേഹത്തിനു സ്വന്തമായി ചില നിലപാടുകളും നിരീക്ഷണങ്ങളുമുണ്ട്. നമ്മുടെ ഭാഷയ്ക്ക് അത് അപരിചിതമാണെന്ന് പറയട്ടെ.

അദ്ദേഹം പറയുന്നു: 
'എൻ്റെ എല്ലാ പുസ്തകങ്ങളിലും ആത്മബോധത്തിന്റെ ചില വശങ്ങളുണ്ട്. കഥയെഴുതുന്നതിനെക്കുറിച്ചുള്ള ആധുനികമായ അവബോധം വേണം. കഥ യാഥാർത്ഥ്യത്തിൻ്റെ ഒരു  വിവരണമല്ല. അത് അതിൽ തന്നെ വേറൊരു തരം യാഥാർഥ്യമാണ്. ആധുനികാവബോധം എന്നു പറയുന്നത് വെറുമൊരു പ്രതിഫലനമല്ല. അതിൻ്റെ വിവരണം തന്നെ ഒരു കലയാണ് .അത് എഴുത്തുകാരൻ്റെ ലോകത്തിന്റെ പ്രകാശനമാണ്; പുറംലോകത്തിന്റെ ചിത്രീകരണമല്ല. മാത്രമല്ല, എൻ്റെ എല്ലാ നോവലുകളും ഇങ്ങനെയാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞാൻ എൻ്റെ ബദൽ യാഥാർത്ഥ്യങ്ങളാണ് പകർത്തുന്നത്'.

പുരസ്കാരങ്ങൾ അബോധത്തിലും 

ഒർഹാൻ പാമുഖ് അന്വേഷിക്കുന്ന പുതിയ യാഥാർത്ഥ്യമൊന്നും മലയാള എഴുത്തുകാരെ ബാധിക്കുന്നില്ല എന്നു  പറഞ്ഞുവല്ലോ.
അവരുടെ അബോധമനസ്സിലേക്ക് പോലും പുരസ്കാരങ്ങളും പദവികളും  കടന്നു ചെന്നിരിക്കയാണ്. ഇന്ന് വായന പോലും അഴിമതിയിൽ പുതഞ്ഞിരിക്കുകയാണ്. പുരസ്കാരങ്ങൾ ലഭിക്കുന്ന നാലാംകിട രചനകൾ തേടിപ്പിടിച്ച് വായിക്കുന്നത് വായനയുടെ ജീർണതയാണ്. പുരസ്കാരങ്ങൾ കിട്ടിയ കൃതികൾ വായനയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. അമെരിക്കയിൽ ടെലിവിഷൻ പരിപാടികൾ രണ്ടു മാസത്തേക്കെങ്കിലും ഉപേക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന  സംഘടനകളുടെ നിലപാടു പോലെ.

പുരസ്കാരങ്ങളെ തള്ളിമാറ്റി ഇപ്പോൾ ഡീലിറ്റുകൾ മുന്നോട്ടു വന്നിരിക്കയാണ്. ഇനി ഏറ്റവും കൂടുതൽ ഡീലിറ്റുകൾ നേടുന്നവർക്കായിരിക്കും സ്വീകരണം .വായന മരിച്ചതിനു വേറെ തെളിവു വേണ്ടല്ലോ.

ചിന്ത ,തപം

ദീർഘകാലമായി എഴുതുന്ന കുഞ്ഞപ്പ പട്ടാന്നൂർ തന്റെ കർമ്മ മണ്ഡലത്തിൽ ആഴത്തിൽ ചിന്തിച്ചും തപിച്ചും മുന്നേറുകയാണ്. അനുനിമിഷം കബളിപ്പിക്കുന്ന ,ഭയപ്പെടുത്തുന്ന ഈ ലോകത്ത് താൻ എങ്ങനെ ഒറ്റപ്പെടുന്നുവെന്ന് കാണിച്ചു തരികയാണ് അദ്ദേഹം .പട്ടാന്നൂരിൻ്റെ കണ്ടെത്തലുകൾ ഭീതിയുണർത്തുന്നതാണ് .നാം നമ്മുടേതെന്നു കരുതി പിന്തുടർന്നതെല്ലാം നമ്മെ വഞ്ചിക്കുകയോ നമ്മെ ഉപേക്ഷിച്ചു വേറൊരു വഴിക്ക് പോവുകയോ ചെയ്യുമ്പോൾ കവി എങ്ങനെ പ്രതികരിക്കാതിരിക്കും ?

കവിയുടെ മനസ്സ് അങ്ങനെയാണ്. മറ്റുള്ളവർ ചവച്ചു തുപ്പിയതിനിടയിൽ നിന്നും കവി തനിക്ക് ആവശ്യമുള്ള ധാതുക്കൾ കണ്ടെടുക്കുന്നു. പട്ടാന്നൂരിൻ്റെ 'ബാക്കിപത്ര'(കലാപൂർണ , സെപ്റ്റംബർ)ത്തിൽ എന്ന കവിതയിലും ഈ നിസ്സഹായത കാണാം .എല്ലാ പകലിരവുകളും വെറും ആവർത്തനങ്ങളായത് എങ്ങനെയെന്ന് ആരായുന്ന കവി ഇങ്ങനെ എഴുതുന്നു:
'കൂട്ടുകൂടിക്കഴിഞ്ഞവർ 
കൂട്ടംതെറ്റിപ്പിരിഞ്ഞവർ
കൂട്ടുകാർക്കെന്തുനല്കണം ഞാൻ?
ചതികളെന്തെന്നപാഠം 
പകർന്നു തന്നവർ 
ചങ്ങാതിമാർക്കെന്തുനല്കണം ഞാൻ?'

സുഹൃത്തുക്കൾ സ്നേഹത്തിൻ്റെ  പാത്രം തട്ടിത്തെറിപ്പിച്ചതു കാരണം എന്നിൽ ബാക്കിയൊന്നുമില്ലെന്ന വിഷാദചിന്തയാണ് ഈ കവിതയിലുള്ളത്. തൻ്റെ കരളിലെ തിരകളിൽ 
കാമിതം പോലെ പാടുന്നവൾക്കും
ഒന്നും കരുതിവയ്ക്കുവാനില്ലെന്ന് കവി
ഞെട്ടലോടെ കണ്ടെത്തുന്നു. ഈ കാലത്തെ കവി ആഴത്തിൽ പകർത്തുകയാണ് .

രാഷ്ട്രീയമോ സാഹിത്യമോ?

എഴുത്തുകാർക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനു വിലക്കൊന്നുമില്ല.  രാഷ്ട്രീയപ്പാർട്ടിയുടെ മനസ്സാക്ഷിയല്ല  എഴുത്തുകാരൻ എഴുതേണ്ടത്. അയാൾ കാലത്തിന്റെ ,സമൂഹത്തിന്റെ മനസാക്ഷി അന്വേഷിക്കണം. ഓരോ വസ്തുവിന്റെയും അനന്യതയും ആത്മീയതയും തിരയണം.ഓഡ് ടു ദ് വെസ്റ്റ് വിൻഡ് എഴുതിയ ഷെല്ലി കാറ്റിൻ്റെ പോലും അനന്യതയും പ്രാപഞ്ചികതയും തേടുകയാണ്.
കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' രാഷ്ട്രീയ പാർട്ടിയുടെ മനസാക്ഷിയല്ല, കാലത്തിൻ്റെ മനസാക്ഷിയാണ് അന്വേഷിക്കുന്നത്.

കരിമ്പുഴ രാമചന്ദ്രന്റെ കവിത

കരിമ്പുഴ രാമചന്ദ്രന്റെ കവിതകൾ പതിറ്റാണ്ടുകൾക്കു മുന്നേ വായിച്ചിട്ടുണ്ട്. ആത്മാർഥത എന്ന ഗുണം അദ്ദേഹത്തിൻ്റെ കവിതകളിലുണ്ടാകും. ഒട്ടും അതിഭാവുകത്വം ഉണ്ടാവില്ല. സമീപകാലത്ത് കരിമ്പുഴ എഴുതിയ 'പ്രണയകാകളി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 24)എന്ന കവിതയിലെ വരികൾ മനസിൻ്റെ അടഞ്ഞ വാതിലുകൾ തുറക്കുന്നു.

സമകാല കവിതയിലെ മനുഷ്യത്വരാഹിത്യത്തിനും നിർവ്വികാരതയ്ക്കുമുള്ള ചികിത്സയാണിത്. കവി തൻ്റെ  മനുഷ്യത്വത്തെ, ഓർമ്മയെ , പ്രണയത്തെ ഈ ഭൂമിയിൽ  അന്വേഷിക്കുന്നു. താൻ ജീവിക്കുന്നു എന്നു അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് കവി .പഴയ കാലത്തിനോട് തോന്നുന്ന അമിതമായ രതിവാഞ്ചയല്ല ഇത്. ഇവിടെ കരിമ്പുഴ ഭൂതകാലത്തെ തനിക്കായി ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ പ്രൊഫസർ കവികൾക്ക് ഇത്തരത്തിൽ മനുഷ്യത്വത്തെ അവതരിപ്പിക്കാൻ കഴിയില്ല.എന്നാൽ ഭൂതകാലം ഇവിടെ ധ്യാനത്തിനുള്ള ഒരു അസംസ്കൃത വസ്തുവാണ്. കരിമ്പുഴ   ജീവിതത്തിന്റെ ഭാഗധേയത്തെപ്പറ്റി ആലോചിക്കുകയാണ്. ഒരു മനുഷ്യസംസ്കൃതിക്കും പരിഹാരം  നിർദ്ദേശിക്കാനില്ലാത്ത ഏടാകൂടമാണ് ജീവിതമെന്നു ജ്ഞാനിയായ കവി തിരിച്ചറിയുന്നു. കുട്ടിക്കാലത്തെ ഒരുമിച്ചുള്ള നടത്തം, പരസ്പരമുള്ള സംവാദങ്ങൾ, ഓർമ്മകൾ ...അതെല്ലാം എവിടെപ്പോയി? കാലം മാറിയപ്പോൾ നമ്മളും മാറിപ്പോയി ,നമുക്കു പോലും പിടികിട്ടാത്ത വിധം .നമുക്ക് ഓടിപ്പോകാൻ പോലും ഒരിടമില്ല. 
നമുക്ക് കണ്ണാടി തല്ലിപ്പൊട്ടിക്കേണ്ടി വരില്ല ;കാരണം ,കണ്ണാടിയിൽ നോക്കിയാൽ നമുക്ക് നമ്മെ കാണാനൊക്കില്ല, വേറെ ആളെയായിരിക്കും കാണുക.

തൻ്റെ ദാരിദ്ര്യമറിഞ്ഞ സ്നേഹിത സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് പെരുമാറിയത് ഇങ്ങനെയാണ് കവിതയിൽ വിവരിക്കുന്നത്:

'പച്ചമുളക് പഴുത്തതും ചോറുമെൻ 
ചോറ്റുപാത്രത്തിലേക്കപ്പോൾ പകർന്നു നീ 
ഡപ്പപോൽ അക്കാഴ്ച കണ്ടേൻ ഇളിഭ്യനായ്!'പഠനകാലം കഴിഞ്ഞതോടെ എല്ലാവരും മാറി .സ്നേഹബന്ധം മാഞ്ഞുപോയി. മനുഷ്യർ വളർന്ന് ഓരോ തുരുത്തായി മാറുന്നു. മിഥ്യയാണോ ഇത് ? അല്ലെങ്കിൽ വ്യർത്ഥതയോ ?

'ആർത്തുണ്ടൊരാ യൗവ്വനാരംഭ വൈദ്യുത 
,ദീപ്തി ആ ശക്തി ,ആസക്തി
ഹായ് ഹായ് !രസ -
സ്ഫൂർത്തി ,ആ ഏകാന്ത 
കൈവല്യ സംഭൂതി '

സ്ഥാപനവത്കൃതം 

കലാകാരൻ ഇന്ന് രാഷ്ട്രീയ ,സാംസ്കാരിക സ്ഥാപനങ്ങളുടെ അടിമയായിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം ഓർക്കണം: തോപ്പിൽഭാസി 'അശ്വമേധം'എന്ന നാടകം  എഴുതിയത് ,കേശവദേവ് 'ഓടയിൽ നിന്ന്' എന്ന നോവൽ എഴുതിയത് ഭാവിയിൽ ഏതെങ്കിലും അക്കാദമി പരവതാനി വിരിക്കുമെന്നു വിചാരിച്ചതുകൊണ്ടല്ല. എഴുതേണ്ടത് അവർക്ക് അത്രയ്ക്ക് ആവശ്യമായിരുന്നു.

പെണ്ണെഴുത്തും സെക്സും

ചില വനിതാ എഴുത്തുകാർ എന്തെഴുതിയാലും അതിൽ സെക്സ് കുത്തിനിറയ്ക്കുകയാണ്.സെക്സിൻ്റെ വിവരണം വായിച്ച് വായനക്കാർ അന്തംവിടുകയും എഴുതിയ വ്യക്തിയെ അന്ധമായി ആരാധിക്കുകയും ചെയ്യുമെന്ന ധാരണയാണ് ഇതിനു പിന്നിലുള്ളത്.

എന്നാൽ ഇന്നത്തെ വായനക്കാരനു   ഇക്കാര്യത്തിൽ എഴുത്തുകാരികളെക്കാൾ  ലോകപരിചയമുണ്ട് .മറ്റൊന്നും  എഴുതാനില്ലാത്തതുകൊണ്ടാണ് ചിലർ എല്ലായ്പോഴും ലൈംഗികത വിവരിക്കുന്നത്. ലൈംഗികത ഒരു അനുഭൂതിയാണ്. അത് ആവിഷ്കരിക്കാൻ കഴിവില്ലാത്തവരാണ് ഏറെയും. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു തിയറിയുണ്ട്. ജീവിതത്തിൽ സെക്സ് ഇല്ലാത്തവരാണ് അത് അമിതമായി രചനകളിൽ വാരിവലിച്ചിടുന്നത്! . ശരിയായിരിക്കാം.

പരാജയപ്പെട്ട കവിത

'പഞ്ചമിരാത്രി 'എന്ന കവിത എഴുതിയ എസ്.കലേശ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 7 )വാക്കുകൾ  അടുക്കിവയ്ക്കുന്നതല്ലാതെ യാതൊരു വികാരവും ജനിപ്പിക്കുന്നില്ല. വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കവി പരാജയപ്പെട്ടിരിക്കുന്നു. സാധാരണ കാര്യങ്ങൾ , പ്രണയകഥകളിൽ പൊതുവേ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ ആവർത്തിക്കുന്നതല്ലാതെ, അനുവാചകന് ഒരു നവീന അനുഭവവും നല്കാൻ കഴിയുന്നില്ല .

കൈയിൽ പക്ഷിയുടെ ചിത്രം പച്ചകുത്തിയ ഉടനെ കാമുകീ കാമുകന്മാർ ആകാശത്തിലൂടെ  പക്ഷികളായി പറന്നുവെന്ന് !.
'പട്ടണത്തിന് മീതെ പറക്കുന്നു പക്ഷിഗോത്ര പിന്മുറക്കാർ നമ്മൾ '
എന്ന് എഴുതിയതിലൂടെ ഈ കവി ഇനിയും ഭാഷയിൽ പക്വത നേടിയില്ല എന്ന് വ്യക്തമാകുകയാണ്.

'ഏറ്റുവെള്ളമിരമ്പിയിറങ്ങുമീ 
ചേറ്റുമണ്ണിലുണരുന്നു വിത്തുകൾ ആഴമീനുകൾ ജലമെയ്യേറി ചാടി
നൃത്തച്ചുവടു വയ്ക്കുന്നു '

വാക്കുകൾ വെറുതെ എടുത്തു വയ്ക്കുന്നതല്ലാതെ മനുഷ്യജീവിതത്തെ സൂക്ഷ്മതലത്തിൻ സ്പർശിക്കുന്നില്ല. ഇതൊരു കോളജ് മാഗസിൻ കവിതയാക്കാൻ കൊള്ളാം .ഓരോ വാക്കിനും ജീവനുണ്ടാവണം.  അങ്ങനെ ജീവിതത്തിൻ്റെ അനുഭവത്തിലേക്ക്, അസ്തിത്വത്തിലേക്ക് വാതിൽ  തുറക്കണം .

ആലങ്കോട് ലീലാകൃഷ്ണന്റെ 'പിൻനിലാവിലെ നിള (മനോരമ വാർഷികപ്പതിപ്പ്)സ്ഥിരം നിർമിതിയാണ് .ലീലാകൃഷ്ണൻ എന്തെഴുതിയാലും അതിൽ നിലാവ് കടന്നുവരാതിരിക്കില്ല .പിന്നെന്തിനു നിളയെ ഒഴിവാക്കണം ?നിളയിൽ നീരാടുക തന്നെ.ആഴമുള്ള ഒരു കവിത എഴുതാൻ അദ്ദേഹത്തിനറിയില്ല,ഇപ്പോഴും.
എപ്പോഴും മറ്റുള്ളവർ ഉപയോഗിച്ച വാങ്മയങ്ങളും ചിന്തകളുമാണ് ഓർമ്മിപ്പിക്കുക.ക്ളീഷേ എന്ന് വൃത്തിയായി പറയാൻ കഴിയുന്നത് ലീലാകൃഷ്ണന്റെ കവിതകളെക്കുറിച്ചാണ്. അദ്ദേഹത്തിനു കവിത ഒരു ധ്യാനമോ ദർശനമോ അനുഭവമോ അല്ല .കേട്ടറിഞ്ഞ കുറെ വിവരണങ്ങൾ മാത്രമേ ഉണ്ടാകൂ.

'തിരൂരുനിന്നീവഴിയോളം 
നിള പിന്നിലേക്കൊഴുക്കിയ 
പഞ്ചമവേദാമൃത 
പാലാഴിക്കിളിപ്പാട്ടിൻ 
തുഞ്ചത്തെ നാരായത്തി -
ലേകകനായെഴുത്തച്ഛൻ 'എന്ന് എഴുതുന്നതിനെയാണ് ക്ളീഷേ എന്നു വിളിക്കേണ്ടത്. 

സ്വാതന്ത്ര്യമോ?

എഴുത്തുകാരൻ രാഷ്ട്രീയകക്ഷിയുടെ സാംസ്കാരിക വിഭാഗത്തിൽ നിന്നോ, യൂണിവേഴ്സിറ്റികളിൽ നിന്നോ സ്വതന്ത്ര നല്ല .ഒരു സുഹൃത്ത് കഴിഞ്ഞദിവസം പറഞ്ഞത് കേന്ദ്രത്തിൽ നിന്ന് വലിയ ബഹുമതികൾ ലഭിക്കാൻ, നിരീശ്വരവാദികളായിരുന്ന ചിലർ ഭക്തിയിലേക്ക് തിരിഞ്ഞുവെന്നാണ്! . പരസ്യമായി ഒരു ഭജന കൊണ്ടു വല്ലതും കിട്ടുകയാണെങ്കിലോ ? പുരസ്കാരവും പദവിയും ഇല്ലെങ്കിൽ അയൽപക്കത്തുള്ളവർ പോലും തിരിഞ്ഞു നോക്കില്ലത്രേ. നോബൽ സമ്മാനം ലഭിച്ച ടി.എസ്. എലിയറ്റിനെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ചിരുന്ന യാൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ എലിയറ്റിനു അറിയപ്പെടാതെ ജീവിക്കുന്നതിൽ ഒരു  സുഖമുണ്ടായിരുന്നു .നമ്മുടെ എം. എൻ. പാലൂര് ,മാധവൻ അയ്യപ്പത്ത് , മാമ്പുഴ കുമാരൻ ,ആർ .രാമചന്ദ്രൻ  തുടങ്ങിയവർ എത്രമാത്രം സുഖം അനുഭവിച്ചിട്ടുണ്ട് എന്നാർക്കുക! .

ഇന്ന് പുറംചട്ട തീരുമാനിക്കുന്നതിനും  പുസ്തകങ്ങൾക്ക് നാമകരണം ചെയ്യുന്നതിനും അവതാരിക എഴുതിക്കുന്നതിനും എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ല. അതെല്ലാം തീരുമാനിക്കുന്നത് പ്രസാധനാലയങ്ങളിലെ പബ്ളിക്കേഷൻ മാനേജർമാരാണ്. ഏത് മാഗസിനിലാണ് ഇൻറർവ്യൂ, ഫോട്ടോ തുടങ്ങിയവ അടിച്ചു വരേണ്ടതെന്ന് ആ മാനേജർമാർ തീരുമാനിക്കും. യാതൊരു അഭിപ്രായവും പറയാതെ  വെറുതെ എഴുതാൻ മാത്രമാണ് എഴുത്തുകാരൻ്റെ ജോലി.

No comments:

Post a Comment