Friday, January 3, 2020

കാവ്യഭാരതം-1

കന്യാകുമാരി

ആകാശത്തിൽ ചരിഞ്ഞ് പറന്ന ഒരു മഴത്തുള്ളി
ദിക്കുതെറ്റി സമുദ്രത്തിൽ വീണു ,
ഉടനെ അത് സ്വയം നഷ്ടപ്പെട്ട്
എങ്ങോട്ടെന്നില്ലാതെ അലഞ്ഞു.
അത് ഈ സമുദ്രത്തിനുള്ളിൽ
 ഇപ്പോൾ കാലഹിക്കുകയാണ്.
ഒരു മഴത്തുള്ളിയുടെ, പ്രഭാത ഹിമകണത്തിന്റെ ,
ഓളപ്പിളർപ്പിൽ പൊടിഞ്ഞു ചിതറുന്ന കുമിളകളുടെ
സ്വകാര്യതയ്ക്കായി ആ തുള്ളി
സമരം ചെയ്തു,
എന്നാൽ ഓരോ നിമിഷത്തിലും
സ്വയം എന്താണെന്ന് ബോധ്യപ്പെടുത്താനാവാത്ത വിധം
ആ തുള്ളി സമുദ്രമഥനങ്ങളുടെ ആത്മകഥാംശമായി
പിന്നെയും പിന്നെയും കെട്ടുപിണഞ്ഞു കൊണ്ടിരുന്നു.
ആശിക്കുമ്പോഴേക്കും അവ്യക്തമാവുന്ന വിധം സമുദ്രം
അതിന്റെ സമസ്യകളെ സമാഹരിക്കയും
പുതിയ രൂപാന്തരങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
തുള്ളിക്കു ബോധ്യപ്പെടാനായത് ഇങ്ങനെ:
ആത്മലോകത്തിലെ സമുദ്രത്തിൽ
അജ്ഞാതമായ ഒരു ലയത്തിന്റെ വിവേകാനന്ദം.
കന്യാകുമാരിയുടെ സാമുദ്രിക വിവേ കാത്മകത.
ഓരോ തുള്ളിക്കും അറിയാവുന്നതും
അറിയാത്തതും തമ്മിൽ ഭേദമില്ല.
സമുദ്രജലത്തിലെ തുള്ളികൾ എങ്ങനെയാണ് ചേർന്നിരിക്കുന്നത് ?
അത് ഒരു രഹസ്യമാണ്.
വേർപിരിയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ചേർന്നിരിക്കുന്നതാണ്
കന്യാകുമാരിയുടെ തത്ത്വം



No comments:

Post a Comment