Tuesday, February 9, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / അന്ത: ക്കരണത്തിലെ സ്വാതന്ത്ര്യം/metrovartha, 8/2/2021

 അക്ഷരജാലകം  link

എം.കെ.ഹരികുമാർ

9995312097



കവിതയെഴുതാൻ ഗണിതശാസ്ത്രമറിഞ്ഞാൽ പോരാ; കാവ്യാനുഭൂതി തന്നെ വേണം. കാവ്യാനുഭൂതി എന്ന് പറഞ്ഞാൽ ചിലപ്പോൾ വ്യക്തമാവുന്നമെന്നില്ല. കവിതയിൽ നിന്നുണ്ടാകുന്ന അനുഭൂതിയെന്നല്ല ഇവിടെ അർത്ഥമാക്കുന്നത്. കവിതയെഴുതാനുള്ള അനുഭൂതിയുമല്ല; കവിത എഴുതുന്നതിനു മുമ്പ് കവിതയായി മാറുന്നതിൻ്റെ  അനുഭൂതിയാണത്. അതാണ് ഏറ്റവും സ്നിഗ്ദ്ധവും ഭ്രാന്തവും അഗാധവുമായത്. അതിലാണ്  മനുഷ്യവ്യക്തിക്ക് അസാധാരണമായ ജീവിതമുള്ളത്. അസ്തിത്വത്തിൻ്റെ പുറം അടരുകൾ പൊട്ടിച്ച് അതിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അപാരതയെ നേർക്കുനേർ കാണുന്നത്  അവിടെയാണ്. കവിതയുണ്ടാകുന്നത് അപ്പോഴാണ്.



എന്നാൽ വൃത്തവും വ്യാകരണവും ഈണവും പഠിച്ചതുകൊണ്ടും കവിതയെഴുതുന്നവരുണ്ട്. ഇവർ രണ്ടാം തരമാണ്. ഇക്കൂട്ടർക്ക് സ്വന്തമായി വഴിയില്ല .അന്യരുടെ വഴിയെ നടന്ന് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കും.  മുൻകാല കവിതകൾ വായിക്കാത്തവരാണ് അധികവും. അവരെ കബളിപ്പിക്കാൻ എളുപ്പമാണ്.


എൻ.എൻ. കക്കാടിൻ്റെ 'സഫലമീയാത്ര' എന്ന കവിത പ്രസിദ്ധമാണല്ലോ. പക്ഷേ, ഇത് മാത്യൂ ആർനോൾഡിൻ്റെ  'ഡോവർ ബീച്ച് '(1867) എന്ന കവിതയിൽ നിന്നും ഉണ്ടാക്കിയതാണ് .കക്കാട് തൻ്റെ കവിതയിൽ  പ്രിയസഖിയെ ജനാലയ്ക്കരികിലേക്ക് വിളിച്ച് വരുംവരായ്കകൾ അവലോകനം ചെയ്യുന്നു. അതുതന്നെയാണ് മാത്യു ആർനോൾഡും  എഴുതിയിരിക്കുന്നത്.

ഡോവർ ബീച്ചും സഫലമീ യാത്രയും ഒരേ സന്ദർഭമാണ് ,ഒരേ വീക്ഷണമാണ്. രണ്ട് പശ്ചാത്തലത്തിലാണെന്ന് മാത്രം.


'ജാലകത്തിനരികിലേക്ക്‌ വരൂ 

ഈ രാത്രിയുടെ കാറ്റ് 

എത്ര മധുരമാണ് !"എന്നാണ് ആർനോൾഡ് എഴുതുന്നത്. സഖിയോടാണ് ആർനോൾഡ് ഈ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് .അതുതന്നെയാണ് കക്കാടും ചെയ്യുന്നത്. 


'പ്രിയപ്പെട്ടവളെ വരൂ 

നമുക്ക് ആത്മാർത്ഥമായി 

ഒന്നിക്കാം' എന്ന് ആർനോൾഡ് എഴുതുന്നു. ഇതിനു സമാനമാണ് കക്കാടിൻ്റെ ടോൺ .


സുഗതകുമാരി ദാർശനികമായല്ല ,വൈകാരികാനുഭൂതിയിൽ നിന്നുകൊണ്ടാണ് എഴുതിയത് .അവർ ശരിക്കും ശുദ്ധമായ അനുഭൂതിയുള്ള കവിയായിരുന്നു; ഒട്ടും കൃത്രിമത്വമില്ല. സുഗതകുമാരിയുടെ 'വെറുതേ 'എന്ന കവിത അതിൻ്റെ ഉത്തമദൃഷ്ടാന്തമാണ്:


'വെറുതേ തമ്മിൽ നോക്കി

യിരുന്നുപോയീ ,കണ്ണിൽ വെറുതേ

നിലാവ് വീണിളകിപ്പോയീ ,

ചുണ്ടിൽ 

വെറുതേ ചിരി വന്നതമർത്തിപ്പോയീ , ചെന്ന് വെറുതേ കടൽക്കാറ്റേറ്റിരുന്നു പോയീ, പിന്നെ 

വെറുതേ കരംകോർത്തു പിടിച്ചും

കൊണ്ടാക്കരിം

തിരകൾക്കിടയിലേക്കിറങ്ങിപ്പോയീ , വെറും

വെറുതെ ഒരു പ്രേമം! '


ഈ വികാരം കവിയിൽ തന്നെ ഉദിച്ച സ്തമിച്ചതാണ്; ഇതാണ് അനുഭൂതി. ഈ അനുഭൂതി ഇല്ലാത്തവരാണ് പുതിയ കാലത്തെ കവികളിൽ ഭൂരിപക്ഷവും. അവർ ഭാഷയെ ആസൂത്രണം ചെയ്ത് ഗണിതമാക്കുന്നു.  സംഗീതത്തിൽ പോലും കണക്കുണ്ട് .എന്നാൽ കവിതയിൽ കണക്കില്ല. അത്  വസ്തുവിൻ്റെ ഖരാവസ്ഥയെ ഭേദിക്കുന്നത് ചുറ്റികകൊണ്ടല്ല, ഗണിതം കൊണ്ടല്ല; ആത്മാനുരാഗത്താലാണ്.


എൻ.ജി.ഉണ്ണികൃഷ്ണൻ ( തുറപ്പ്), രാവുണ്ണി (കല്ലു ) ,പവിത്രൻ തീക്കുനി (മണ്ണിര)എന്നിവർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ഫെബ്രുവരി 13) എഴുതിയ കവിതകൾ നാടകം, ആസൂത്രണം, ഗണിതം എന്നിവയാൽ നിർമ്മിക്കപ്പെട്ടതാണ്. അനുഭൂതി കൃത്രിമമാണ്. ഉണ്ണികൃഷ്ണൻ്റെ കവിത ഒരു പലചരക്ക് കടയെക്കുറിച്ചാണ്. കുറേ ചില ശിഥിലചിത്രങ്ങൾ മാത്രം. ദൃശ്യങ്ങളെ ഉദ്ഗ്രഥിക്കാൻ കവിക്ക് കഴിഞ്ഞില്ല. ഒറ്റയ്ക്ക് എടുത്താൽ ഓരോ വരിയും അനാഥമാണ്. ഉദ്ധരിക്കാനായി ഒരു വരിയുമില്ല.


 'ആടട്ടെ

സിനിമയിലെങ്കിലും 

ഒറ്റയിടിക്ക് ജനശത്രുവിൻ

നെഞ്ഞുതകർക്കും വീരൻ്റെ 

പലകക്കടലാസുരൂപത്തിൻ മുന്നിൽ

ഞങ്ങൾ  

ആനന്ദനൃത്തം' എന്ന് എഴുതി കവി രക്ഷപ്പെടുകയാണ്.


പാവപ്പെട്ട കല്ലു എന്ന സ്ത്രീയെക്കുറിച്ചാണ് രാവുണ്ണി എഴുതുന്നത് .കല്ലുവിനെ ചതിച്ച ഗെങ്ങുവിൻ്റെ കഥയാണ്. ഇതിൽ കവിത എന്ന് വിവക്ഷിക്കപ്പെടാവുന്ന ചിലതുണ്ട്.  പക്ഷേ, അനുഭൂതിയില്ല.


'മറ്റുദേശക്കാർ ഉറക്കമെണീറ്റു പാഞ്ഞെത്തി

കുറുക്കന്തുരുത്ത് കോൾപ്പടവിൻ്റെ 

ഒത്തനടുക്ക്  

എഞ്ചിൻതറയിൽ

ആലിംഗനബദ്ധരായി 

ദിഗംബരശരീരികളായി

ഗെങ്ങുവും കാർത്തുവും'


എന്നൊക്കെ എഴുതുന്നത്  ആഖ്യാനം മാത്രമാണ്;കവിതയുടെ ആത്മാവല്ല.


പവിത്രൻ തീക്കുനി  ഗണിതത്തിൽ കവിതയെ പൊതിയുന്നു.


'തിമിർത്തു പെയ്യുമ്പോൾ

മഴയ്ക്കറിയില്ല 

ചോർന്നൊലിക്കുന്നതിൻ്റെയും  നനഞ്ഞു വിറയ്ക്കുന്നതിൻ്റെയും നിസ്സഹായതകൾ '


ഓരോ പ്രകൃതി പ്രതിഭാസവും ഇങ്ങനെയല്ലേ ?ഇതിൽ എന്താണ് വായനക്കാരന് അറിയേണ്ടതായിട്ടുള്ളത് ?  മഴയ്ക്ക് എന്നല്ല ,പ്രകൃതിക്കു തന്നെ  മനുഷ്യൻ്റെ  ചിന്തയോടോ , സൗന്ദര്യബോധത്തോടോ ബന്ധമില്ല. പ്രകൃതിയിലെ സൗന്ദര്യം മനുഷ്യൻ  നിർമ്മിക്കുന്നതാണ് .അത് യഥാർത്ഥമല്ല .പ്രകൃതിയിലെ സൗന്ദര്യത്തിന് പ്രകൃതി ഉത്തരവാദിയല്ല. ഒരു പൂച്ചയുടെ സൗന്ദര്യത്തിൽ പൂച്ചയ്ക്കെന്ത് ചെയ്യാനൊക്കും ? 


രഞ്ജിത്ത് കല്യാണി എഴുതിയ 'കത്രിക' (ഗ്രന്ഥാലോകം, ജനുവരി ) യിൽ ഇങ്ങനെ വായിക്കാം:


'വിലകൂടിയ കുപ്പായങ്ങൾ 

വെട്ടി വെട്ടി 

കുട്ടിക്കുപ്പായമാക്കി 

അവരുടെ അച്ഛനുമമ്മയെയും

കുട്ടികളാക്കി " .


കത്രികകൊണ്ട് കവി ഗണിതമാലോചിക്കുകയാണ്. കത്രികയ്ക്ക് ചെയ്യാവുന്നതേ കവിക്കും  ചെയ്യാനാവുന്നുള്ളു.



സന്ധ്യ പത്മയുടെ 'തിര (അല)ച്ചിൽ(പ്പ്) (ഗ്രന്ഥാലോകം, ജനുവരി ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:

'ഇപ്പോൾ

 എൻ്റെ കവിതമുറി കാണാനില്ല! വീടുമുഴുവൻ തിരഞ്ഞു .

അടുക്കളയിലോ 

കിടപ്പുമുറിയിലാ ഇല്ല'


ഇതിനെയാണ് അതിഭാവുകത്വമെന്നു പറയുന്നത് .എഴുതാനുള്ള മുറി ഒരാളുടെ സ്വാതന്ത്ര്യമാണ്. അതില്ലാതായി. എന്നാൽ കവി അതിനെ അതിവൈകാരികമായി സമീപിക്കുന്നു .വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ എന്ന് സിനിമാഗാനത്തിൽ പറയുന്നപോലെയുള്ള അതിഭാവുകത്വമാണിത്. സിനിമാഗാനങ്ങൾക്ക് അമിതമായ വൈകാരികതയും അതിശയത്തെയും വെല്ലുന്ന അതിശയോക്തിയെയും ഒഴിവാക്കാനാവില്ല .സിനിമ കാണുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കാതിരിക്കുകയാണ് ഗാനങ്ങളുടെ ലക്ഷ്യം. ഒരു പെണ്ണ് പാടത്തും പറമ്പിലും പണിയെടുത്തു തളരുന്നവളാണെന്നോ ,അവളുടെ അനുരാഗം ജീവിതത്തിൽ നിന്നാണ് ശ്വാസമെടുക്കുന്നതെന്നോ ഗാനരചയിതാവിനു അറിയേണ്ട. അയാൾ അവളുടെ അനുരാഗത്തെ മല്ലീശ്വരൻ്റെ പൂവമ്പായി വീക്ഷിക്കുന്നു! 


വാക്കുകൾ 


1)ഒരു പെണ്ണ് ജനിക്കുകയല്ല, അവൾ ഒരു സ്ത്രീയായിത്തീരുകയാണ് ചെയ്യുന്നത്.


സിമോങ്  ദ് ബുവ്വേ,

ഫ്രഞ്ച് എഴുത്തുകാരി 


2)ആണുങ്ങൾ ഏറ്റവും വലിയ ചതി  നേരിടേണ്ടിവരുന്നത് അവരുടെ സ്വന്തം നിലപാടുകളിൽ നിന്നു തന്നെയാണ്.

ലിയനാഡോ ഡാവിഞ്ചി ,

ഇറ്റാലിയൻ ചിത്രകാരൻ


3) മനുഷ്യശരീരത്തിലെ ക്ഷേത്രത്തിലാണ് ദൈവം വസിക്കുന്നതെന്ന് അറിയുന്ന നിമിഷത്തിൽ ,ഒരു മനുഷ്യനെ ദൈവമായി കണ്ട് അവൻ്റെ മുന്നിൽ ആദരവോടെ നില്ക്കുന്ന നിമിഷത്തിൽ ഞാൻ എൻ്റെ എല്ലാ ബന്ധനത്തിൽ നിന്നും മുക്തനാകുകയാണ്‌.


സ്വാമി വിവേകാനന്ദൻ 


4)ലോകത്തിലെ ഏറ്റവും വലിയ പ്രതിഭകളായ ഹോമർ, ദാന്തെ, ഷേക്സ്പിയർ ടോൾസ്റ്റോയി എന്നിവരെ വായിക്കുന്നതുകൊണ്ട് നമ്മൾ മികച്ച വ്യക്തികളാകുകയില്ല.


ഹാരോൾഡ്  ബ്ളൂo,

അമേരിക്കൻ സാഹിത്യവിമർശകൻ


5)എല്ലാ ചീത്തക്കവിതകളും ആത്മാർത്ഥമായി എഴുതപ്പെട്ടതാണ്. ഓസ്കാർ വൈൽഡ്,

ഐറിഷ് നാടകകൃത്ത്.


കാലമുദ്രകൾ


1)കെ .എം.ധർമ്മൻ 


നൂറ് കണക്കിനു നാടകങ്ങൾ സംവിധാനം ചെയ്ത കെ.എം.ധർമ്മൻ  എങ്ങനെ ജീവിക്കുകയും  അതിജീവിക്കുകയും ചെയ്തുവെന്ന് ചോദിച്ചാൽ, കലാകാരൻ്റേത്  ഒരു ഇരുണ്ട ഇടനാഴിയാണ് ,അവിടെ പ്രകാശം കാണാൻ കഴിയുന്നത്  ആളുകൾക്ക് മാത്രമാണ് എന്നാണ് ഉത്തരം.


2)കെ. ജയകുമാർ


വയലാർ രാമവർമ്മ വെറുമൊരു  പുരോഗമന കവിയല്ലെന്നും പൗരോഹിത്യത്തെ നിഷേധിച്ചുകൊണ്ടു തന്നെ ഭാരതീയമായ സത്യാന്വേഷണത്തെയും ഉപനിഷത്തുകൾ നല്കുന്ന സനാതന മാനവികതയെയും ആശ്ലേഷിക്കുകയാണ് ചെയ്തതെന്നും  പ്രമുഖ കവി കെ. ജയകുമാർ ഒരു ലേഖനത്തിൽ എഴുതി.



3)പി .സോമൻ 


അന്തരിച്ച നീലമ്പേരൂർ മധുസൂദനൻ നായർ ഒരു പുരോഗമന കവിയായിരുന്നില്ല, പുരോഗമന സംഘത്തിൻ്റെ ഭാരവാഹിത്വം ഉണ്ടായിരുന്നെങ്കിലും പോലും. എന്നാൽ  ഡോ.പി.സോമൻ അദ്ദേഹത്തെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിൽ പുരോഗമന സ്വഭാവം നീലമ്പേരൂരിൻ്റെ  മേൽ അടിച്ചേല്പിക്കുകയാണ്.


4)ദേശമംഗലം രാമകൃഷ്ണൻ

കവിതയുടെ ഹ്രസ്വഭാഷണത്തെയും മിതഭാഷണത്തെയും  നിരാകരിച്ചുകൊണ്ട് ദേശമംഗലം രാമകൃഷ്ണൻ എഴുതിയ 'അഷ്ടാവക്രൻ' എന്ന കാവ്യം  ശ്രദ്ധേയമായ ഒരു സംഭാവനയാകകയാണ്‌. എട്ട് ഒടിവുകളോടെ പിറന്ന അഷ്ടാവക്രൻ്റെ ദാർശനികമായ ഈണങ്ങളിലേക്ക് കവി ഉള്ളുലഞ്ഞ് സഞ്ചരിക്കുന്നു .



5)ജോമോൻ ടി ജോൺ


മലയാളത്തിൻ്റെ നവസിനിമയുടെ ഛായാഗ്രഹണത്തെ നിർവ്വചിച്ച പ്രധാനികളിൽ ഒരാളാണ് ജോമോൻ ടി. ജോൺ.  തണ്ണീർമത്തൻ ദിനങ്ങൾ, അയാളും ഞാനും തമ്മിൽ, തട്ടത്തിൻ മറയത്ത്, ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം, ചാപ്പാ കുരിശ് തുടങ്ങിയ സിനിമകൾ പ്രേക്ഷകർ കണ്ടത് ജോമോൻ്റെ കണ്ണുകളിലൂടെയാണ്. വേഗത്തെ സൗന്ദര്യാനുഭവിക്കുന്നതാണ് പുതിയ ഛായാഗ്രഹണം.


6)ഡോ.ബി .ഇക്ബാൽ


തകഴിയുടെ 'തോട്ടിയുടെ മകൻ' എന്ന നോവലിന് ,മഹാമാരി ചിത്രീകരിച്ച നോവൽ എന്ന നിലയിൽ സവിശേഷ സ്ഥാനമാണുള്ളതെന്ന് ഡോ.ബി.ഇക്ബാൽ നിരീക്ഷിക്കുന്നു. തകഴിയെയും മറ്റും ഉൾക്കൊള്ളാനാവാത്ത വിധം വരണ്ട കാലാവസ്ഥയാണല്ലോ ഇപ്പോഴത്തെ സാംസ്കാരിക രംഗത്തുള്ളത്.


രവികുമാറിൻ്റെ പരിഭാഷകൾ


കാഫ്കയുടെ കഥകൾ പരിഭാഷപ്പെടുത്തിയതിലൂടെയാണ്  വി.രവികുമാർ ശ്രദ്ധ നേടിയത്. അദ്ദേഹത്തിന് സ്വന്തം പരിഭാഷകളുടെ ഒരു ബ്ളോഗുമുണ്ട് .രവികുമാറിനെപ്പറ്റി സെയ്ഫ് ചക്കുവള്ളി എഴുതിയ ലേഖനം (പ്രഭാതരശ്മി, ഡിസംബർ) വളരെ ഉചിതമായി എന്നറിയിക്കട്ടെ . " ഇതിനകം മുന്നൂറിലധികം വിശ്വസാഹിത്യകാരന്മാരുടെ ആയിരക്കണക്കിന് കൃതികൾ  മലയാളത്തിനു പരിചയപ്പെടുത്തിയ വർത്തനകലയിലെ രാജശില്പിയാണ്" രവികുമാർ എന്ന് ലേഖകൻ എഴുതുന്നു.ഇതിൽ അതിശയിക്കാനൊന്നുമില്ല. മൂവായിരത്തിന് മുകളിൽ രചനകൾ രവികുമാർ  മലയാളത്തിലേക്ക് കൊണ്ടുവന്നു. രവികുമാറിൻ്റെ  കൃതികളുടെ പ്രസാധകൻ അദ്ദേഹം തന്നെയാണ്. മാതൃകയാക്കേണ്ട കാര്യം.തൃശൂരിൽ ഐറിസ് എന്ന പേരിൽ അദ്ദേഹത്തിനു സ്വന്തമായി  പ്രസാധന ശാലയുണ്ട്. ബോർഹസിൻ്റെ സ്വപ്നവ്യാഘ്രങ്ങൾ ,കാഫ്കയുടെ എത്രയും പ്രിയപ്പെട്ട അച്ഛന് ,ബ്രഹ്തിൻ്റെ കവിതയുടെ  ദുരിതകാലം തുടങ്ങിയ കൃതികളാണ് സമീപകാലത്ത് ഇറങ്ങിയത്.


No comments:

Post a Comment