M K Harikumar /Transcripts

words, texts, images and messages

Friday, November 5, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ /പ്രാണരക്ഷാർത്ഥം വായിക്കുമ്പോൾ/metrovartha nov 1, 2021

പ്രാണരക്ഷാർത്ഥം വായിക്കുമ്പോൾ link


 


വായനക്കാരനാകുന്നത് ജീവിതലക്ഷ്യത്തിൻ്റെ ഭാഗമായി കാണുന്നവരുണ്ട്. വായിക്കുന്നവർക്കേ എഴുതാനൊക്കൂ. ഒരു കമ്പോളത്തിൽ എന്താണ് വിൽക്കേണ്ടതെന്ന് അറിയണമെങ്കിൽ, അവിടെ എന്തൊക്കെയാണുള്ളതെന്ന് ആദ്യം മനസ്സിലാക്കണം. വായിക്കുന്നത് ഒരു പ്രവർത്തനമാണ് .ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സമയം, പൂർണശ്രദ്ധയുള്ള സമയം വായനയ്ക്ക്  നീക്കിവയ്ക്കണമെന്ന് പറഞ്ഞത് അമെരിക്കൻ പരിസ്ഥിതിചിന്തകനായ ഹെൻറി ഡേവിഡ് തോറോയാണ് .
വായിക്കുമ്പോൾ പെരുവിരലിൽ എഴുന്നേറ്റു നിൽക്കുന്നപോലെ വികാരംകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞത് അതിനോടുള്ള ലഹരി മനസ്സിലാക്കിക്കൊണ്ടാണ്.

അമേരിക്കയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വായനക്കാരിലൊരാളാണ് സാഹിത്യപ്രവർത്തകയായ മരിയ പൊപോവ .അവർ 2006 ൽ തുടങ്ങിയ 'ബ്രെയിൻ പിക്കിംഗ്സ് 'എന്ന സൈറ്റ് അമൂല്യമായ നിധിയായി മാറിയിരിക്കുന്നു.കഴിഞ്ഞയാഴ്ച അവർ അതിൻ്റെ പേര് 'മാർജിനാലിയ' എന്നാക്കി.സത്യാന്വേഷണം, പ്രകൃതിസ്നേഹം , സർഗ്ഗാത്മകത ,ആത്മീയത, ജൈവലോകം ,ചിത്രകല തുടങ്ങി കോരിത്തരിക്കുന്ന വിഷയങ്ങളിൽ അവർ വായിച്ചതും ചിന്തിച്ചതുമാണ് അതിൽ പരിചയപ്പെടുത്തുന്നത്.

അഗാധവും തീവ്രവുമായ ഒരു ആവേഗം ശരീരത്തിലൂടെ കടന്നുപോകുന്ന അനുഭവമാണ് വായിക്കുമ്പോൾ സംഭവിക്കുന്നതെന്ന് അവർ അറിയിക്കുന്നു .അവരുടെ വാക്കുകൾ ഇങ്ങനെ :'വായന നമ്മുടെ ഉള്ളിൽ നമ്മോടുതന്നെ നടക്കുന്ന ഒരു സംവാദമാണ് .എഴുതുമ്പോൾ ഞാൻ എന്നോടാണ് സംവദിക്കുന്നത് ; വായിക്കുമ്പോൾ നിങ്ങൾ നിങ്ങളോടും. ഒരു പുസ്തകം വായിക്കുകയോ  ആരെയെങ്കിലും സ്നേഹിക്കുകയോ  ചെയ്യുമ്പോൾ നിങ്ങൾ അതിലേക്ക് കൊണ്ടുവരുന്നത്, നിങ്ങളുടെ ആകെ സത്തയാണ് .നമ്മൾ എന്താണോ അത് മുഴുവനും ,നമ്മുടെ അതുവരെയുള്ള എല്ലാ അനുഭവങ്ങളും അതിലേക്ക് കൂട്ടിച്ചേർക്കുകയാണ്. നമ്മുടെ അസ്തിത്വക്കുറിച്ചുള്ള ഉത്തരമില്ലാത്ത ഓരോ ചോദ്യവും അതിൽ പ്രതിധ്വനിക്കുന്നതായി  അനുഭവിക്കുന്നു .അതിലൂടെ നമ്മൾ ഉണരുകയാണ് പ്രബുദ്ധത നേടുകയാണ്',.

എന്നാൽ വായന സാഹിത്യരചയിതാക്കളിൽ  എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ച് അറിയാൻ പ്രയാസമാണ് .പലരും സ്വന്തം കൃതികൾ മാത്രമാണ് വായിക്കുന്നത്. വലിയ ലേഖനങ്ങൾ അവഗണിക്കുന്നവർ, രണ്ടോ മൂന്നോ വാചകങ്ങൾ കൊടുത്താൽ വായിക്കും. മലയാളത്തിലെ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങളിലോ എഴുത്തിലോ, പൊതുവിൽ ,മറ്റുള്ളവരുടെ കൃതികൾ വായിച്ചതിൻ്റെ തെളിവൊന്നും കാണാനില്ല.

സ്നേഹത്തിൻ്റെ സുഗന്ധം

സാഹിത്യകാരസമൂഹത്തിൻ്റെ  മേഖലയിൽ എങ്ങനെ ജീവിക്കണമെന്ന് അറിയില്ല. അസഹിഷ്ണുതയും വിദ്വേഷവും ഈ മേഖലയിൽ പാടില്ലാത്തതാണ്. എന്നാൽ മൂല്യബോധം നിശിതമായിരിക്കണം. എം. ഗോവിന്ദൻ എഴുതിയ 'ബഷീറിൻ്റെ പുന്നാരമൂഷികൻ ' എന്ന കഥ എങ്ങനെയാണ് ജനിക്കുന്നത്? അതിൽ ബഷീറിനോടുള്ള സ്നേഹമാണുള്ളത്. അതൊരു സുഗന്ധമാണ്. ബഷീറിനോടു സ്നേഹം തോന്നാൻ കാരണമെന്താണ്? ജീവിതത്തിൻ്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന ബഷീറിൻ്റെ അനുഭവങ്ങളുടെ നിലീനമായ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .ബഷീറിനെ വായിക്കുമ്പോൾ, അദ്ദേഹവുമായി ഇടപഴകുമ്പോൾ , മറ്റൊരുടെയും സമ്മർദമില്ലാതെ ഒരു തരം അഭിനിവേശമുണ്ടാകുന്നു. ഇത് സാഹിത്യത്തോട് അദമ്യമായ താല്പര്യമുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും.രചയിതാക്കളോട് പ്രത്യേക താല്പര്യം തോന്നും. എഴുത്തുകാരനുവേണ്ടി ഒരു മ്യൂസിയം , (ഓൺലൈനിലോ ,കെട്ടിടത്തിലോ)  ഉണ്ടാകുന്നതിൻ്റെ പിന്നിലുള്ള വികാരം ഇതാണ്.

സാഹിത്യപ്രവർത്തകരുടെ സമൂഹത്തിലെ പരസ്പരസ്നേഹവും സംവാദവും നിലച്ചതുകൊണ്ട് ഇപ്പോൾ ആർക്കും അങ്ങനെയുള്ള വികാരങ്ങൾ ഉള്ളതായി തോന്നുന്നില്ല. ബഷീറിൻ്റെ  കഥയിൽ എം.പി പോളും മറ്റും  കഥാപാത്രങ്ങളായി വരുന്നത് മഹാസംവാദത്തിൻ്റെ സുന്ദരമായ അടയാളങ്ങളാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള എന്തിനു 'ബഷീറിൻ്റെ വീട്ടിൽ വാൻഗോഗ് ' എന്ന കഥയെഴുതി ? ബഷീർ ,വാൻഗോഗ് എന്നിവരോടുള്ള സ്നേഹവും ആദരവുമാണ് അതിൽ പ്രതിഫലിക്കുന്നത്.

ഇന്നു ധാരാളം പേർ എഴുതുന്നുണ്ടെങ്കിലും പലർക്കും സ്വന്തം രചനകൾ വെളിച്ചം കണ്ടാൽ മതി.മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ നേരമില്ലാതായി എന്നതാണ് വാസ്തവം.
താൻ മാത്രം അതിജീവിക്കണമെന്ന് അവർ ചിന്തിക്കുന്നുണ്ടോ എന്നു സംശയിച്ചു പോകും.എന്നാൽ അയ്യപ്പപ്പണിക്കരോ ,എ. അയ്യപ്പനോ മാത്രമായി സാഹിത്യത്തിൽ നിൽക്കില്ല .അവർക്ക് പിറകിലുള്ള ധാരാളം കവികൾ കൂടി വേണം. കുഞ്ചൻ നമ്പ്യാരും ചെറുശ്ശേരിയുമില്ലെങ്കിൽ ചങ്ങമ്പുഴയോ കുഞ്ഞിരാമൻനായരോ ഇല്ല. നമ്മുടെ സാഹിത്യ ,സാംസ്കാരിക ജീവിതത്തിൻ്റെ ചരിത്രത്തിൽ  നിന്നാണ് നിങ്ങൾ എഴുതുന്നത്. അതാണ് പശ്ചാത്തലം .ആ പശ്ചാത്തലത്തെ നിങ്ങൾക്ക് വിമർശിക്കാം ; അപ്പോഴും നിങ്ങൾ അതിനെ സ്നേഹിക്കുകയാണ്. വിമർശനം ക്രമംതെറ്റിക്കാനുള്ള ശ്രമമാണ്; സാഹിത്യത്തെ  ഇല്ലാതാക്കാനുള്ള പദ്ധതിയല്ല.

വായനയുടെ ഉന്മാദം

പുസ്തകങ്ങൾ എനിക്ക് മാംസവും മരുന്നും പോലെയാണെന്ന് പറഞ്ഞ ഡേവിഡ് ബോവിയെ ഓർക്കാം. വായിക്കുന്നവനേ ഉന്മാദമുള്ളു .വായന ഒരു നാഗരികതയാണ്. വിവിധ മതക്കാരും അഭിപ്രായക്കാരും തിങ്ങിപ്പാർക്കുന്ന ഒരിടം .അവിടെ ചരിത്രമുണ്ട്, ചരിത്രാവശിഷ്ടങ്ങളുണ്ട്. എല്ലാ നഗരങ്ങളും ഓർക്കാൻ വിസമ്മതിക്കുന്നതും സത്യമായതുമായ  ഒരു കാര്യമുണ്ട്. ആ നഗരം മറന്നുകളഞ്ഞ, ഉപേക്ഷിച്ച ,നശിപ്പിച്ച പുസ്തകങ്ങളുടെ കാര്യമാണത്. ഓരോ നഗരത്തിൻ്റെയും മണ്ണിനടിയിൽ കെടാമംഗലം പപ്പുക്കുട്ടിയെപ്പോലെയും  കൃഷ്ണചൈതന്യയെപോലെയും പോഞ്ഞിക്കര റാഫിയെപോലെയുമുള്ള എഴുത്തുകാർ ഉറങ്ങുന്നു.അവർ മണ്ണിനടിയിലെ പ്രതിരോധശേഷിയുള്ള നാഗരികതയുടെ നിശ്ശബ്ദതയിൽ  ഉറങ്ങുകയാണ്.

പൂർണമായും റഷ്യൻ പശ്ചാത്തലത്തിലെഴുതിയ ,എൻ്റെ 'ഫംഗസ്' എന്ന കഥയിൽ സാർ ചക്രവർത്തിയുടെ ഭരണത്തിൽ കൊല ചെയ്യപ്പെട്ട എഴുത്തുകാരൻ മണ്ണിനടിയിൽ നിന്ന് ,പരലോകത്തു നിന്നു തൻ്റെ 'ഫoഗസ്' എന്ന കഥ പുതിയ തലമുറയോട് പറയാനായി  തിരിച്ചുവരുന്നതാണ് പ്രമേയം.ആ കഥ അധികാരികൾ നശിപ്പിച്ചതുകൊണ്ടാണ് അതിനുവേണ്ടി എഴുത്തുകാരൻ തന്നെ തിരിച്ചുവരേണ്ടി വന്നത്.നഗരത്തിൻ്റെ അടിയിൽ ഇതുപോലുള്ള വിഷാദാരവങ്ങൾ ചിതറിയ  പറവകളെപ്പോലെ അലയുകയാണ്.

വായനക്കാരൻ്റെ ദുഃഖമാണ് ആ  ചിന്തകളിൽ നിറയുന്നത്. അവൻ തേടുന്നത് പല കാരണങ്ങളാൽ ചവിട്ടി മെതിച്ചതോ ,വിസ്മരിക്കപ്പെട്ടതോ  ആയ കൃതികളാണ്.ഓരോ കാലത്തും പല ശക്തികൾ ബോധപൂർവ്വം പ്രചാരം കൊടുക്കുന്ന പുസ്തകങ്ങൾക്കപ്പുറം വായനക്കാരൻ്റെ ശ്രദ്ധ പോകേണ്ടതുണ്ട്.വായനക്കാരൻ സത്യമാണ് ; നിത്യനിർമ്മലമായ അസ്തിത്വമാണ്.

കാഫ്കയുടെ വെളിപാട് 


ചെക്ക് -ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക ഭ്രാന്തുപിടിച്ച വായനക്കാരനായിരുന്നു .അദ്ദേഹം എഴുതുന്നതിനേക്കാൾ കൂടുതൽ വായിക്കാനാണ് താല്പര്യപ്പെട്ടത്. കാഫ്ക തൻ്റെ ബാല്യകാല സുഹൃത്തായ ഓസ്കാർ പൊള്ളക്കിനു 1903 ൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നുണ്ട് :
'സ്വന്തം ദുർഗത്തിലെ അപരിചിതമായ മുറിയുടെ താക്കോൽ കിട്ടുന്ന പോലെയാണ് എനിക്കു ചില പുസ്തകങ്ങൾ .ഒരു ദുരന്തംപോലെ നമ്മെ ബാധിക്കുന്ന പുസ്തകങ്ങളാണ് വേണ്ടത്. അത് നമ്മെ അഗാധമായി ദു:ഖിപ്പിക്കണം; നമ്മൾ ഏറെ സ്നേഹിച്ച ഒരാളുടെ മരണംപോലെ. എല്ലാവരിൽ നിന്നും വളരെ അകലെയുള്ള ഒരു വനത്തിൽ എത്തിപ്പെട്ടതുപോലെയാണ് വായനാനുഭവം;അത് ഒരാത്മഹത്യ പോലെയാണ്' .

കാഫ്ക തുടരുന്നു: ' നമ്മുടെ ഉള്ളിൽ തണുത്തുറഞ്ഞ് കട്ടിയായ സമുദ്രത്തെ വെട്ടിപ്പിളർക്കാനുള്ള മഴുപോലെയായിരിക്കണം പുസ്തകം. നമ്മെ കടിക്കുകയും  കുത്തുകയും ചെയ്യുന്ന പുസ്തകങ്ങളാണ് വായിക്കേണ്ടത്. തലയോട്ടിയിൽ ആഘാതമേൽപ്പിക്കുന്ന തരത്തിൽ  പുസ്തകം നമ്മെ ഉലയ്ക്കുന്നില്ലെങ്കിൽ അതെന്തിനു വായിക്കണം'.

കാഫ്കയുടെ ഈ പ്രസ്താവനയിൽ നിന്ന് പ്രധാനപ്പെട്ട ഒരു വീക്ഷണം പുറത്തുവരുന്നുണ്ട്. ഒരാൾ വായിക്കുന്നത് , അയാളുടെ തന്നെ ജീർണതയെ ,നിഷ്ക്രിയതയെ , മൗനത്തെ നേരിടാനായിരിക്കണം. സ്വയം തിരയുന്ന പ്രവൃത്തിയാണത്. നമ്മെ നമുക്കുതന്നെ അന്വേഷിക്കേണ്ടി വരുന്നപോലെയാണത് .ജീവിതം അതാര്യമാണല്ലോ. പലതും നമ്മുടെ പ്രത്യക്ഷത്തിലില്ല . മറഞ്ഞിരിക്കുന്ന പൊരുളുകൾ നിരവധിയാണ്. അതിൻ്റെ  മറകൾ വലിച്ചുകീറാൻ പുസ്തകങ്ങൾ വേണം .മനുഷ്യർ എങ്ങനെയെല്ലാം ചിന്തിക്കുന്നു , ജീവിക്കുന്നു എന്നറിയാൻ നല്ലൊരു മാർഗ്ഗമാണത്. അല്ലെങ്കിൽ നമ്മളിൽ നാം മാത്രം ബലൂൺപോലെ വീർത്തു വരും.പൊള്ളയായ നമ്മളെത്തന്നെ ആത്മകഥയെഴുതി പ്രകീർത്തിച്ചു തൃപ്തിപ്പെടേണ്ടി വരും .

പൊള്ളക്കിനു എഴുതിയ മറ്റൊരു കത്തിൽ തനിക്കു വായന നല്കിയ ഉന്മാദം ഇങ്ങനെ വിശദീരിക്കുന്നു:

'റോമാ ചക്രവർത്തിയും തത്ത്വജ്ഞാനിയുമായിരുന്ന മാർകസ് ഒറേലിയസ് ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. അദ്ദേഹത്തിൻ്റെ  പുസ്തകം (മെഡിറ്റേഷൻസ്)എൻ്റെ  കൂടെത്തന്നെയുണ്ട് .അതിലെ ഏതാനും വാക്യങ്ങൾ വായിച്ചാൽ മതി, ഞാൻ സ്വയം സൃഷ്ടിക്കപ്പെടുകയും കൂടുതൽ ഉറപ്പുള്ളവനായി മാറുകയും ചെയ്യും. ജർമ്മൻ കവി ക്രിസ്ത്യൻ ഫ്രീഡ്റിച്ച് ഹെബ്ബേലിൻ്റെ ആയിരത്തി എണ്ണൂറ് പേജുള്ള  ഡയറിക്കുറിപ്പുകൾ വായിച്ചപ്പോൾ ഒരു പേനയെടുക്കാൻപോലും തോന്നിയില്ല. കാരണം, ഹെബ്ബേലിൻ്റെ വാക്കുകൾ എൻ്റെ അന്ത:ക്കരണത്തെ പിടിച്ചുലച്ചു'.

മഹാചിത്രകാരനായ വാൻഗോഗ്   വായനക്കാരൻ മാത്രമല്ല, വായനയിൽ സ്വയം തിരഞ്ഞെവനുമാണ്. 'സാഹിത്യകൃതി വായിക്കുമ്പോൾ എന്താണ് സൗന്ദര്യമെന്നു കാണാനുള്ള കഴിവുണ്ടാകണം. അതിനെ ആദരിക്കണം ,യാതൊരു മടിയുമില്ലാതെ, ഉറപ്പോടെ '- വാൻഗോഗ് കത്തിലെഴുതി.
തോമസ് ഹൂഡ് എഴുതിയ കവിത എവിടെയെങ്കിലുമുണ്ടെങ്കിൽ അത് കണ്ടുപിടിച്ച് ഒരു  കോപ്പി എടുത്ത് അയച്ചുതരണമെന്ന് വാൻഗോഗ് തൻ്റെ  സുഹൃത്ത് ആൻ്റൺ വാൻ റിപ്പാർഡിനു  എഴുതിയത് ആ  ചിത്രകാരൻ്റെ സാഹിത്യ പ്രേമം വ്യക്തമാക്കുന്നതാണ്.

രാഗബദ്ധമായ വായന

വായിക്കുമ്പോൾ ,നമുക്ക് നഷ്ടപ്പെട്ട ഭൂതകാലത്തിൻ്റെ  ജ്ഞാനേന്ദ്രിയങ്ങൾ ഒന്നൊന്നായി തിരിച്ചുകിട്ടുന്നു. അത്  കാലങ്ങളിലേക്ക് നമ്മെ  വികസിപ്പിക്കുന്നു. നമ്മുടെ ഓർമ്മകളുടെ നക്ഷത്രസമൂഹം പെരുകുന്നു .സാഹിത്യകൃതിയുടെ രചനയിൽ ഏർപ്പെടുന്നവർ വായിക്കാതിരിക്കുകയാണെങ്കിൽ, അവർ ആരുമറിയാതെ നിഷ്ക്രിയമായ കാമനകളുടെ ചതുപ്പിലാവും എത്തിച്ചേരുക .

ഒരാൾ തൻ്റെ പ്രണയങ്ങൾ വായനയിലാണ് വിന്യസിക്കുന്നത്. ചിലപ്പോൾ ആ പ്രണയം പുസ്തകതാളുകളിൽ ഇഴുകിച്ചേർന്ന് വളരും; അല്ലെങ്കിൽ വാക്കുകൾക്കിടയിൽ അപ്രത്യക്ഷമാകും .വായനക്കാരനു തൻ്റെ പ്രിയപ്പെട്ട ,രാഗബദ്ധമായ ആത്മപ്രണയങ്ങൾ സാഹസികമായി പരീക്ഷിക്കാവുന്ന ഇടങ്ങളാണ് വായിക്കുന്ന പേജുകൾ .അവിടെ അയാൾ പ്രാണരക്ഷാർത്ഥം വായിക്കുന്നു ,പ്രേമിക്കുന്നു ,വിശ്വസിക്കുന്നു ,സ്വപ്നം കാണുന്നു. വായനയില്ലെങ്കിൽ വലിയ മാനസിക പ്രയാസം നേരിടുന്നവരുണ്ട് .അവർ ജീവിക്കുകയാണ് ,സ്വന്തം ആന്തര വൈരുദ്ധ്യങ്ങളിലോ ,കഥാപാത്രങ്ങളിലോ. കഥാപാത്രമാകാൻപോലും വായിക്കുന്നവരുണ്ട്. വായിക്കുമ്പോൾ വായനക്കാരനു ആത്മകഥയുണ്ടാവുന്നു.

നുറുങ്ങുകൾ

1)വൈലോപ്പിള്ളിയെക്കുറിച്ച് സജയ് കെ.വി. ('മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ17 )ഇങ്ങനെ അഭിപ്രായപ്പെടുന്നു : വ്യവസ്ഥിതി തൻ്റെ കാലിൽ ലാടം തറച്ചുകളയുമെന്നു തോന്നുമ്പോൾ മാത്രം വിസ്മരിക്കപ്പെട്ട ചിറകുകളെക്കുറിച്ച് ഓർമ്മവരുന്ന കവിയാണ് വൈലോപ്പിള്ളി എന്ന് എഴുതിയിരിക്കുന്നു .കവിതയെ  മറവിയിലാണ്ട ചിറകുകൾ എന്നു  ചിലിയൻ കവി പാബ്ളോ നെരൂദ  വിശേഷിപ്പിച്ചതുകൊണ്ട് താനും വൈലോപ്പിള്ളിയിൽ അത് ആരോപിക്കുകയാണെന്ന നിലപാടാണ് സജയ് സ്വീകരിക്കുന്നത്. ഏതാണ് ആ ചിറകുകൾ എന്ന് പറയാൻ ലേഖകനാവുന്നില്ല. കാരണം ,' ചിറകകൾ 'നെരൂദയിൽ നിന്നു കടമെടുത്തതാണല്ലോ. നെരൂദ ചിറക് എന്താണെന്ന് പറയാത്തതുകൊണ്ട് സജയിനും അറിയില്ല .വൈലോപ്പിള്ളി  കർഷകസമൂഹത്തിൻ്റെ  അവകാശങ്ങളെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്ന കവിയാണ്. എന്നാൽ വൈലോപ്പിള്ളിക്കവിതയിൽ ദാർശനികതയില്ല .കവിതയ്ക്ക് ദാർശനികത ഒഴിവാക്കാനാകില്ല. തത്ത്വചിന്തയുടെ ചിറകുകളാണ് കവിക്ക് വേണ്ടത്. ആ ചിറകുകൾ  വൈലോപ്പിള്ളിയിൽ പ്രസക്തമായി ഉയരുന്നില്ല.

2)മഹാകവി ശക്തിഭദ്രൻ്റെ 'ആശ്ചര്യചൂഡാമണി' എന്ന സംസ്കൃതനാടകത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസം എഴുതിയ രാജേന്ദ്രൻ വയലയെ (കേസരി ,ഒക്ടോബർ 1) അനുമോദിക്കുന്നു .രാമലക്ഷ്മണന്മാർ കാട്ടിൽ അലഞ്ഞ പശ്ചാത്തലമാണ് കാവ്യത്തിലുള്ളത്. ഈ കാവ്യം കുഞ്ഞിക്കുട്ടൻതമ്പുരാനാണ് താളിയോല കണ്ടെടുത്ത്  മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.


3)ഓരോ നാട്ടിലെയും ലൈബ്രറികൾ അവിടുത്തെ സാഹിത്യരംഗങ്ങളിലെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് നടത്തണമെന്ന് കഥാകൃത്ത് എൻ. പ്രഭാകരൻ എഴുതുന്നു (ഗ്രന്ഥാലോകം ,സെപ്റ്റംബർ) . ഇവിടെ അത് നടക്കുകയില്ലെന്ന് പറയുന്നില്ല. എന്നാൽ ചിന്തയും ബുദ്ധിയും പൂർണമായും കക്ഷിരാഷ്ട്രീയത്തിൽ മുങ്ങിത്താണുപോയിരിക്കുന്ന പുതിയ  സാഹിതീയ സന്ദർഭത്തിൽ നമുക്കതിനു കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.എന്നാൽ കലാകാരന്മാരെ തമസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്.

4)നാല്പതു വർഷം മുമ്പുള്ള ഭാഷയും ശൈലിയും പ്രമേയവുമായി ജി.ആർ.ഇന്ദുഗോപൻ വീണ്ടും ഒരു കഥയെഴുതിയിരിക്കുന്നു (പിങ്കു പൊലീസ് ,ഗ്രന്ഥാലോകം ,സെപ്റ്റംബർ).ഭാവനയോ ചിന്തയോ ഇല്ലാത്ത ഇതുപോലുള്ള താണതരം അതിഭാവുകത്വ ഉല്പന്നങ്ങൾ സാംസ്കാരികമായ നമ്മുടെ കഥാകഥനത്തിൻ്റെ ഓർമ്മകളെ തല്ലിക്കെടുത്തുകയാണ്.നിശ്ചേതനവും ആവർത്തനവിരസവുമായ ഇതിലെ കഥാപാത്രങ്ങൾ  വായനക്കാരൻ്റെ ചിന്താശേഷിയെ തകർക്കുകയാണ് ചെയ്യുന്നത്.

5) കെ.പി. അപ്പൻ്റെ  വിമർശന സാഹിത്യത്തിലെ മിക്കവാറും ചിന്തകളും കല്പനകളും വിദേശ വിമർശന കൃതികളിൽ നിന്ന് സ്വരൂപിച്ചതാണെന്ന് കഴിഞ്ഞ ലക്കത്തിൽ ഞാനെഴുതിയതിനെക്കുറിച്ച് ചില വായനക്കാർ തിരക്കിയിരുന്നു. കെ.പി.അപ്പൻ്റെ പുസ്തകം റിവ്യു ചെയ്ത സന്ദർഭത്തിലും വേറെ ചില കുറിപ്പുകളഴുതിയപ്പോഴും എന്തുകൊണ്ട് ഇതു ചൂണ്ടിക്കാട്ടിയില്ല എന്നാണ് ഒരു ചോദ്യം. കെ.പി. അപ്പനെ പൂർണമായി നിഷേധിക്കുകയല്ല ഞാൻ ചെയ്തത്. ചില വസ്തുതകൾ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ടി.പത്മനാഭൻ്റെ  കഥകളെക്കുറിച്ച് അപ്പൻ എഴുതിയ ലേഖനത്തിൻ്റെ പേര് 'പ്രണയത്തിൻ്റെ  അധരസിന്ദൂരം' എന്നാണ്. എന്നാൽ വയലാർ എഴുതി ,ദേവരാജൻ ഈണമിട്ട് ,യേശുദാസ് ആലപിച്ച 'സീമന്തിനി നിൻ്റെ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം' എന്ന ഗാനത്തിൽ (1975) ഇതുതന്നെയാണ് കാണുന്നത് .

6)'ഖസാക്കിൻ്റെ ഇതിഹാസ 'ത്തെക്കുറിച്ചെഴുതിയപ്പോൾ അപ്പൻ ആ നോവലിൽ വിഷയാസക്തിയും യോഗാത്മകതയും കലർന്നൊഴുകുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ബ്രിട്ടീഷ് എഴുത്തുകാരൻ ലാറൻസ് ഡ്യൂറലിൻ്റെ 'അലക്സാൺഡ്രിയ ക്വാർട്ടറ്റ് ' എന്ന നോവലിൽ യോഗാത്മകതയും വിഷയാസക്തിയും കലർന്നൊഴുകുന്നുവെന്ന് ഒരു വിമർശകൻ അഭിപ്രായപ്പെട്ടത് അനുകരിച്ചുകൊണ്ടാണ് അദ്ദേഹം  അങ്ങനെ പറഞ്ഞത്.അതിൽ തെറ്റായിട്ടൊന്നും കാണേണ്ടതില്ല.


7)അൻവർ അലിയുടെ 'അടച്ചിരുപ്പുകാലക്കവിതകൾ (ഭാഷാപോഷിണി, നവംബർ ) വല്ലാത്തൊരു ചെയ്ത്തായിപ്പോയി. വായനക്കാരെ ഗിനിപ്പന്നികളായി കാണുന്ന രീതി ശരിയല്ല.ചില  മരുന്നുകൾ ഗിനിപ്പന്നികളിൽ പരീക്ഷിച്ച ശേഷം മനുഷ്യരിൽ കുത്തിവയ്ക്കാറുണ്ട്. അതുപോലെയാണ് അൻവറിൻ്റെ സമീപനം. അൻവർ തനിക്ക് തോന്നുന്നതൊക്കെ 'കവിത 'യായി എഴുതിക്കൂട്ടുകയാണ്.

.വീട്
മേലേക്ക് നോക്കി
കൃത്യം അഞ്ചരയുടെ
വിമാനം പോകുന്നു
വിമാനം
താഴേക്കു നോക്കി
മേഘങ്ങൾക്കിടയിലൂടെ
36000 അടി താഴെ
ഒരു തരി വീട്
തുറിച്ചു നോക്കുന്നു '.

അൻവർ അലിക്ക് 'ധൈര്യം' ഉള്ളതുകൊണ്ട് മുകളിൽ ചേർത്ത ഭാഗം 'കവിത'യായി  അവതരിപ്പിക്കുന്നു. വിമാനത്തിൽ സഞ്ചരിച്ചവർക്ക് ആ ധൈര്യമോ മിടുക്കോ ഇല്ലാത്തതുകൊണ്ട് അവർ അത് തോന്നലായി ഉപേക്ഷിക്കുന്നു.

8)കടമ്മനിട്ടയെക്കുറിച്ച് ഒ.വി.വിജയൻ പറഞ്ഞത് കെ.എസ്. രവികുമാർ (ദൽഹിയിൽ ഒരു കടമ്മനിട്ടക്കാരൻ ,ഭാഷാപോഷിണി ,നവംബർ)ഉദ്ധരിക്കുന്നു: 'മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോൾ കടമ്മനിട്ടയ്ക്കു  മുൻപും കടമ്മനിട്ടയ്ക്ക് ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും'.

എന്നാൽ വിജയൻ്റെ  ഈ പ്രസ്താവം  ഇപ്പോൾ അംഗീകരിക്കപ്പെടാൻ പ്രയാസമായിരിക്കും. അരവിന്ദൻ, ജോൺ എബ്രഹാം ,എം. ഗോവിന്ദൻ  തുടങ്ങിയവരുടെ കാലഘട്ടത്തിലെ  കടമ്മനിട്ടപ്രഭാവം ഇപ്പോഴില്ല .അദ്ദേഹം അധികാരം മോഹിച്ച്  എം.എൽ.എയായി  അഞ്ചുവർഷം ജീവിച്ചത്, അദ്ദേഹത്തിൻ്റെ കവിതയെ കൊല്ലുന്നതിനു സമമായിരുന്നു.
തൻ്റെ ജീവിതകാലത്തുതന്നെ കടമ്മനിട്ട ആ കവിതയുമായി അകന്നുകഴിഞ്ഞിരുന്നു. വല്ലാത്ത ഒരു ഗോത്രജീവിതാരവം ഉയർത്തുന്ന കടമ്മനിട്ടക്കവിത ഭൂതകാലത്തിലേക്ക് തിരിച്ചുവെച്ച ഒരു കണ്ണാടിയാണ്.എം. ഗോവിന്ദൻ ,പുനലൂർ ബാലൻ , കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവരാണ് കടമ്മനിട്ടയുടെ കവിതയിൽ കാണുന്നതുപോലുള്ള ഗോത്രമലയാളം ആദ്യമായി ഉപയോഗിച്ചത് .

9)കാലം എഴുത്തുകാരനെ തത്സമയം പഴയതാക്കുകയാണ് ;അവാർഡുകളും  ബഹുമതികളും അതിനുള്ളതാണ്.

 







Posted by m k harikumar at 9:46 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

m k harikumar

m k harikumar

m k harikumar

m k harikummar

m k harikummar

live traffic

Live Traffic Statistics

aksharajalakam,2020

  • sept 21
  • nov 16
  • padanu nov 13
  • nov 10
  • navadaw, interview nov
  • padanu 0ct 16
  • nov2
  • painter Paul Cézanne
  • m k interview
  • oct
  • octo
  • oct20
  • oct12
  • oct 5
  • sept28
  • sept21
  • sept 14
  • feb 2
  • march 1
  • mh 8
  • march 15
  • mah 22
  • march 30
  • april 6
  • april 13
  • apil 20
  • apri27
  • may 18
  • aug 24
  • july 6
  • sept 7
  • aug 31
  • aug 17
  • aug 10
  • aug 3
  • july 27
  • july 20
  • july 13
  • june 29
  • june 22
  • june 8
  • june 1
  • may 18
  • may 26
  • may 26

mk

mk

mk

mk
9995312097

About Me

m k harikumar
View my complete profile

m k harikumar

  • mk blog

Blog Archive

  • ►  2024 (1)
    • ►  December (1)
  • ►  2023 (4)
    • ►  January (4)
  • ►  2022 (71)
    • ►  December (14)
    • ►  September (8)
    • ►  July (7)
    • ►  May (9)
    • ►  March (9)
    • ►  January (24)
  • ▼  2021 (51)
    • ►  December (6)
    • ▼  November (3)
      • അക്ഷരജാലകം /എം.കെ.ഹരികുമാർ /പ്രാണരക്ഷാർത്ഥം വായിക്...
      • അക്ഷരജാലകം/ എം.കെ.ഹരികുമാർ/ആത്മകഥയുടെ അറ്റകുറ്റപ്പ...
      • അക്ഷരജാലകം /എം.കെ.ഹരികുമാർ/ഫേസ്ബുക്ക് ചുവരെഴുത്തുകൾ
    • ►  October (2)
    • ►  September (5)
    • ►  August (5)
    • ►  July (5)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (4)
  • ►  2020 (59)
    • ►  December (9)
    • ►  November (11)
    • ►  October (6)
    • ►  September (31)
    • ►  July (1)
    • ►  January (1)
  • ►  2019 (8)
    • ►  August (1)
    • ►  July (2)
    • ►  June (1)
    • ►  April (1)
    • ►  February (2)
    • ►  January (1)
  • ►  2018 (13)
    • ►  October (3)
    • ►  September (7)
    • ►  August (3)
Watermark theme. Theme images by mattjeacock. Powered by Blogger.