Monday, December 7, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / കമ്യുവിൻ്റെ കലാകാരൻ /metrovartha, 7-12-2020



ദ് സ്ട്രേഞ്ചർ ,ദ് പ്ലേഗ് ,എ ഹാപ്പി ഡെത്ത് തുടങ്ങിയ നോവലുകളിലൂടെയും കഥകളിലൂടെയും ദാർശനിക ലേഖനങ്ങളിലൂടെയും ചിന്തയുടെ വേലിയേറ്റങ്ങളുണ്ടാക്കിയ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യൂ (1913-1960) വിൻ്റെ ചിന്തകൾ, ആശയരഹിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മെ വീണ്ടും വീണ്ടും നവീകരിക്കും. കമ്യൂവിൻ്റെ കലാകാരസങ്കല്പം ഇപ്പോഴും പ്രസക്തമാവുകയാണ്. എഴുത്തുകാർ വ്യക്തിഗതമൂല്യങ്ങളുടെ തടവുകാരാവുകയും അലങ്കാരവസ്തുക്കളാവുകയും സ്വന്തം പുരസ്കാരങ്ങളിലേക്കുമാത്രം ഊളിയിടുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ചും.


ലോകചിന്തയുടെ കിരീടമായി ശോഭിച്ച കമ്യൂ ഒരു ദാർശനിക സമീപനമാണ് സ്വീകരിച്ചത്. ഒരു നിമിഷം പോലും ചിന്തിക്കാതെ ജീവിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ അദ്ദേഹം ഭാവനയെയും ചിന്തയെയും പുനരവതരിപ്പിച്ചു. ജീവിതത്തിലെ ഓരോ വസ്തുവിനെയും മാനുഷികമാക്കുകയും  നൈമിഷികമായ ദർശനത്തിലൂടെ പുനരുജ്ജീവിക്കുകയും ചെയ്തു.യാതനയും സൗന്ദര്യവുമാണ് എഴുത്തുകാരനെ നിലനിർത്തുന്നത്. സഹനത്തിനും  സൗന്ദര്യത്തിനുമാണ് അവൻ മനസ്സു കൊടുക്കുന്നത്. മറ്റൊന്നും അവൻ്റെ കൈയിലില്ല. അതുകൊണ്ട് അവൻ യാതന അനുഭവിക്കുന്നവരുടെ  നിശ്ശബ്ദമാക്കപ്പെട്ട മനസ്സുകളിൽ നിന്ന് സംസാരശക്തിയായി പുനർജനിച്ചു കൊണ്ടിരിക്കണം. അശാന്തവും അശരണവുമായ ജീവിതങ്ങളെക്കുറിച്ചുള്ള നിലയ്ക്കാത്ത അസ്വസ്ഥതകളാണ് കലാകാരൻ്റെ  മാനുഷികതയുടെ ഉരകല്ല് .അവൻ അങ്ങനെയുള്ള ഒരു മനുഷ്യനായിരിക്കണം. അതുകൊണ്ടാണ് കലാകാരൻ്റെ പ്രകൃതം നമുക്ക് ത്യജിക്കേണ്ടിവരുമെന്നും അത് നിരാലംബരായ മനുഷ്യരുടെ ശബ്ദമാകുന്നതിൻ്റെ ഫലമാണെന്നും കമ്യൂ പറഞ്ഞത്. 


പ്രതികരിക്കാത്തവർ


ലോകത്ത് എന്തു നടന്നാലും തങ്ങൾ പുരാതനമായ ഛന്ദസ്സുകളിലും അലങ്കാരങ്ങളിലും പുസ്തകങ്ങളിലും  സുരക്ഷിതരാണെന്ന് കരുതുന്ന കുറെ പേരുണ്ട്. അവർ ഒന്നിനോടും  പ്രതികരിക്കുകയില്ല. അവരെ വിമർശിച്ചാലും അവർ മിണ്ടുകയില്ല.  ഫ്യൂഡൽ  മൂല്യങ്ങൾ ഇപ്പോഴും ചില എഴുത്തുകാരെ ഭരിക്കുന്നു എന്നതിനു തെളിവാണ് ഈ മൗനം പാലിക്കൽ .ഫ്യൂഡൽ കാലത്ത് അറിവും ധനവും ഉള്ളവർക്ക് മറ്റുള്ളവരുടെ വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. വിമർശനങ്ങൾ ഉണ്ടായാൽ തന്നെ അവർ അവഗണിക്കുകയേയുള്ളു. കാരണം ആ വിമർശനങ്ങൾ അവരുടെ അധികാര ശ്രേണിയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അതിൽ നിന്നാണ് ഈ കട്ടപിടിച്ച മൗനം പിറവിയെടുക്കുന്നത്.സംവാദം ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ലക്ഷണമാണ്. എന്നാൽ എല്ലാത്തിൽ നിന്നും  പിൻവലിഞ്ഞവരുടെ  ഉറക്കത്തോട് തനിക്ക് അസൂയ  തോന്നേണ്ട കാര്യമില്ലെന്ന് കമ്യൂ പരിഹസിക്കുന്നുണ്ട്.


എഴുത്തുകാരൻ യാതനകളോട് ആഭിമുഖ്യമുള്ളവനാകുമ്പോൾ അതവൻ്റെ  ഭാഷയെ ശക്തമാക്കുമെന്നാണ് കമ്യൂ പറയുന്നത്. " ഭാഷയിൽ നമുക്ക് കലാകാരനാവാൻ കഴിയണം. അല്ലെങ്കിൽ നമ്മളെന്ത് കലാകാരനാണ് ?"  കമ്യൂ ചോദിക്കുന്നു. ഇപ്പോൾ ഭാഷയിൽ നിന്ന് കല ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. അതിനു കാരണം സഹനങ്ങളോടുള്ള വിരുദ്ധ സമീപനമാണ് .


മാനവവംശത്തിൻ്റെ മൂല്യങ്ങളിൽ നിന്ന്  ഓടി രക്ഷപ്പെട്ടു സൃഷ്ടിയുടെ മൂല്യങ്ങളിൽ ഒളിച്ചിരിക്കാനാവില്ല എന്ന് കമ്യൂ പറയുന്നത് ശ്രദ്ധേയമാണ്.കാരണം സൃഷ്ടിപ്രക്രിയയിൽ മാനവമൂല്യത്തിനാണ് പ്രസക്തി.അതേസമയം സൃഷ്ടിയുടെ മൂല്യങ്ങളെ ഉപേക്ഷിച്ചിട്ട് മാനവികമൂല്യങ്ങളിൽ മാത്രം അഭയം പ്രാപിക്കാനുമാവില്ല എന്നും അദ്ദേഹം വാദിക്കുന്നു.ഇതുരണ്ടും സന്തുലിതമായി നിൽക്കുമ്പോഴാണ്, ടോൾസ്റ്റോയി, മോളിയേർ, മെൽവിൽ  എന്നിവരെപ്പോലെ, മികച്ച കലാനുഭവം സൃഷ്ടിക്കാനാകുന്നത് .ഈ സംഘർഷം ഏറ്റെടുക്കുന്നതും  യാതനയാണ് .എന്നാൽ ഇതിനു  തയ്യാറല്ലാത്തവർ ദന്തഗോപുരങ്ങളിലോ സമൂഹത്തിൻ്റെ  ഭദ്രാസനസഭകളിലോ  അഭയം കണ്ടെത്തി രക്ഷപ്പെടുകയാണ് പതിവ്. ചാരുകസേര ബുദ്ധിജീവികളെയാണ് ഇക്കൂട്ടർ സൃഷ്ടിക്കുന്നത് .ഇവർ സ്വയം ഒരു പ്രലോഭനമല്ല .അതേസമയം ഒരു കലാകാരന് അവൻ്റെ  ഏകാന്തതയിൽ ഏറ്റവും വലിയ പ്രലോഭനം അവൻ തന്നെയാണെന്ന് കമ്യൂ  വിശദീകരിക്കുന്നു. സങ്കടങ്ങളോടും  സന്തോഷങ്ങളോടും നിരന്തരം സംവദിച്ചുകൊണ്ട് കല അതിൻ്റെ  ശത്രുക്കൾക്കെതിരെ സ്വയം  ന്യായീകരിക്കുന്നതിവിടെയാണ്.


സൗന്ദര്യാനുഭവം


"സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന നവോത്ഥാനം സൃഷ്ടിക്കുകയല്ല കലയുടെ ലക്ഷ്യം.  എന്നാൽ ആ കലയില്ലെങ്കിൽ നവോത്ഥാനം ശൂന്യമായിരിക്കുമെന്ന് കമ്യൂ വ്യക്തമായി പറയുന്നു .സമൂഹത്തിനു വേണ്ടത് കലയും സംസ്കാരവും  സ്വാതന്ത്ര്യവുമാണ്. കലയുടെ അഭാവത്തിൽ സമൂഹം ഒരു വനമായി അവശേഷിക്കും"- കമ്യൂ എഴുതുന്നു.


മലയാളത്തിൽ ഇപ്പോൾ ദന്തഗോപുരവാസവും ദുഷിച്ച ആത്മാനുരാഗവും സാംസ്കാരിക പൊങ്ങച്ചവുമാണ് ആധിപത്യം ചെലുത്തുന്നത്.സാഹിത്യനിരൂപണത്തിൽ സാമൂഹ്യവിശകലനത്തിൻ്റെ സാധ്യതകൾ ( ജനശക്തി ,നവംബർ 15) എന്ന പേരിൽ എൻ. പ്രഭാകരൻ എഴുതിയ ലേഖനം, യാഥാസ്ഥിതികവും ഉപരിപ്ലവവും മുൻവിധി നിറഞ്ഞതുമായ സാഹിത്യവീക്ഷണത്തിൻ്റെ ജീർണതയത്രയും തുറന്നുകാണിക്കുന്നുണ്ട്. 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ ഭാഷയും സൗന്ദര്യ വഴികളും  മലയാളി ആസ്വദിച്ചത് അവൻ്റെ  മനസ്സിൽ പ്രാക്തനവിശ്വാസങ്ങൾ നിലനിന്നതുകൊണ്ടാണെന്ന് പ്രഭാകരൻ പറയുന്നത് ഇതിനു തെളിവാണ്.സാഹിത്യകലയുടെ സൗന്ദര്യത്തെ സമീപിക്കാനുള്ള ഒരു മാർഗവും പ്രഭാകരൻ്റെ പക്കലില്ലെന്ന് ഇത് വ്യക്തമാക്കുകയാണ്. സാഹിത്യം പ്രത്യയശാസ്ത്രമല്ല ,സൗന്ദര്യാനുഭവമാണ്. ഖസാക്കിലെ  പ്രധാന കഥാപാത്രമായ രവി സ്നേഹിക്കുന്ന പെണ്ണ് ഉയർന്ന മധ്യവർഗ്ഗസ്റ്റാറ്റസ് പുലർത്തുന്നവളായതുകൊണ്ടാണ്  വായനക്കാർ സ്വീകരിച്ചതെന്ന്   തട്ടിമൂളിക്കുന്നത് എത്ര ബുദ്ധിശൂന്യമാണ്! . പ്രാഥമികമായി നോവൽ കലാശില്പമാണെന്ന ധാരണയുണ്ടായിരുന്നെങ്കിൽ ഇണ്ടനെ പറയില്ലായിരുന്നു.


പ്രഭാകരനു ഇപ്പോഴും സർഗാത്മകതയുടെ  അടിയൊഴുക്കുകൾ വ്യക്തമായി മനസ്സിലായിട്ടില്ല .മനോഹരമായ വാക്യങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ് ?  അതിനടിയിൽ വിവിധസൗന്ദര്യ ധാരകളുടെയും  മിത്തുകളുടെയും സമ്മിശ്രമായ അനുഭവം  എങ്ങനെയാണുണ്ടാകുന്നത് ?ഈ 'മധ്യവർഗസ്റ്റാറ്റസും' കൊണ്ടു ആധുനിക മനസ്സിനെ എങ്ങനെയാണ് ഗ്രഹിക്കുക ? ഇവിടെയും പ്രഭാകരൻ്റെ വഴിതെറ്റിയ വായന അവസാനിക്കന്നില്ല. രവി കമ്യൂണിസ്റ്റുകാരെ കളിയാക്കിയതുകൊണ്ടാണത്രേ നോവലിനു സ്വീകാര്യത ലഭിച്ചത് ?


ഇത്രയും ആശയചർച്ചകൾ നടന്നുകഴിഞ്ഞ കാലഘട്ടത്തിലും ചിലർ  ഇതുപോലുള്ള പിന്തിരിപ്പൻ വാദങ്ങൾ ഉന്നയിക്കുകയാണ്! ആലോചനയില്ലാത്തതുമൂലം  വന്ധ്യത ബാധിച്ച ഭാഷയാണ് പ്രഭാകരൻ്റേത്. മനസ്സിൻ്റെ ഊഷരതയാണ് അത് പകരുന്നത്‌. 


വാക്കുകൾ 


1)ജീവിതം നമുക്ക് നിരാകരിച്ചതെന്താണോ അത് രണ്ടാമത് അനുഭവിക്കാൻ അവസരം ഉണ്ടാക്കിത്തരുകയാണ് കഥാസാഹിത്യം.

പോൾ തെരൂ,

(അമെരിക്കൻ സാഹിത്യകാരൻ )


2)മൃഗങ്ങളോടുള്ള ഒരാളുടെ സമീപനം നോക്കിയാൽ നമുക്ക് അയാളുടെ മനസ്സ് അറിയാം.

ഇമ്മാനുവൽ കാൻ്റ്,

(ജർമ്മൻ തത്ത്വചിന്തകൻ)


3)നമ്മുടെ സംസ്കാരത്തിലെ ഏറ്റവും വലിയ നുണങ്ങളിലൊന്നാണ് ലിംഗവ്യത്യാസം .

ബെർനാർഡിൻ എവാറിസ്റ്റോ ,

(ബ്രിട്ടീഷ് എഴുത്തുകാരി )


4)കണ്ണുകളടച്ച്, അനങ്ങാതെ, മനസ്സ് എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുക .മനസ്സ് ചെയ്യുന്നതെന്താണോ ,അതുമായി മനസ്സിന് ഒരു ബന്ധവുമില്ല.

ജോർജ് സോണ്ടേഴ്സ് ,

(അമെരിക്കൻ എഴുത്തുകാരൻ )


5)സന്തോഷം നിങ്ങളുടെ കൈപ്പിടിയിലായിരിക്കുമ്പോൾ അത് ചെറുതായി തോന്നും. എന്നാൽ പിടിവിടുന്നതോടെ അത് എത്രമാത്രം വിലപ്പെട്ടതും ബൃഹത്തുമാണെന്ന് പെട്ടെന്ന് മനസ്സിലാകും .

മാക്സിം ഗോർക്കി ,

(റഷ്യൻ സാഹിത്യകാരൻ )


കാലമുദ്രകൾ 


1)കെ. പി. ഉദയഭാനു 


വള്ളത്തോളിൻ്റെ 'വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ വരേണ്യയെ , വന്ദിപ്പിൻ വരദയെ ' എന്നു തുടങ്ങുന്ന കവിത കെ. പി .ഉദയഭാനു സംഗീതം നൽകി, യേശുദാസ് ആലപിച്ചപ്പോൾ അത്  മലയാളം എന്ന ബോധത്തിൻ്റെ  

പീയൂഷധാരയായി.


2)കെ. പി .നിർമ്മൽകുമാർ


ഒരു കഥയെ  കെ.പി.നിർമ്മൽകുമാർ ചിലപ്പോൾ പ്രബന്ധത്തിൻ്റെയോ , പ്രഭാഷണത്തിൻ്റെയോ രൂപത്തിൽ ആവിഷ്കരിക്കും. ഇത് കഥ പറച്ചിലിൻ്റെ ഗതാനുഗതികത്വം ഒഴിവാക്കാൻ സഹായിക്കാറുണ്ട്.


3)എം.പി.പോൾ 


കാരൂർ തുടങ്ങിയവരോടൊപ്പം എം. പി. പോൾ തുടങ്ങിയ സാഹിത്യപ്രവർത്തക സഹകരണസംഘം എഴുത്തുകാരെ പൊതുവിൽ രക്ഷിക്കാനുള്ള സംരംഭമായിരുന്നു. കുറച്ചുപേർ മാത്രം രക്ഷപ്പെട്ടാൽ മതി എന്ന ചിന്ത എം.പി. പോളിനെ ഭരിക്കാതിരുന്നത് ഒരു വലിയ സംസ്കാരത്തിൻ്റെ  ഓർമ്മകളായി ഇപ്പോൾ  അവശേഷിക്കുകയാണ്.


4)കെ. പി. എ. സി. സുലോചന 


ഗായിക കെ. പി. എ. സി .സുലോചനയുടെ ശബ്ദം മലയാളിയെ, എവിടെയായിരുന്നാലും , ഗൃഹാതുരത്വത്തോടെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കാലഘട്ടത്തിൻ്റെ ആത്മഘടകങ്ങൾ അതിലുണ്ട്.


5)പവനൻ


അവാർഡോ, ബഹുമതിയോ തനിക്കുമാത്രം കിട്ടിയാൽ മതിയെന്ന് ചിന്തിക്കാത്ത മഹാന്മാരുടെ ശ്രേണിയിൽ, ഇതാ തലയുയർത്തിപ്പിടിച്ചു നിൽക്കുകയാണ് പവനൻ എന്ന എഴുത്തുകാരൻ.



ജനിതക കോഡ്


 മോഹൻ സുന്ദരരാജൻ എഴുതിയ 'കോഡ് ഓഫ് ലൈഫ് -റെവല്യൂഷൻസ് ഇൻ  സൊസൈറ്റി 'എന്ന പുസ്തകത്തിൽ ജനിതക കോഡ് വായിക്കാൻ മാത്രമല്ല, അത് ഇഷ്ടപ്പെട്ട രീതിയിൽ പുനസംരചന നടത്താനും മനുഷ്യനു  കഴിയും എന്ന് വിവരിച്ചിരിക്കുന്നു. പുതിയ കണ്ടുപിടുത്തം എന്ന നിലയിലാണ് ഇത് പറയുന്നത്. നഷ്ടപ്പെട്ട അവയവങ്ങൾ ശരീരത്തിലെ സ്റ്റെം സെല്ലുകൾ കൊണ്ട് വീണ്ടും വളർത്തിയെടുക്കാം എന്ന് കണ്ടുപിടിച്ചിരിക്കുന്നു. ഇതു യാഥാർത്ഥ്യമാവുകയാണെങ്കിൽ വാർദ്ധക്യം ,ഓർമ്മക്കുറവ്, അപകടങ്ങൾ തുടങ്ങിയവ മാനവരാശിക്ക് ഒരു  ഭീഷണി അല്ലാതാകും.പുരാണങ്ങളിൽ നമ്മൾ കണ്ടത് യാഥാർത്ഥ്യമാകുമോ ?


ക്യാമറയിൽ നിന്ന് അകലെ


എൻ. ജി .ഉണ്ണികൃഷ്ണൻ അധികം എഴുതാറില്ല . ഒരു കവിയശ:പ്രാർത്ഥിയല്ലാത്തതുകൊണ്ട് അദ്ദേഹത്തെ ആരും വിഗ്രഹമാക്കിയില്ല. ഇപ്പോൾ ഉണ്ണികൃഷ്ണൻ്റെ 'സ്വകാര്യം' (മാധ്യമം ആഴ്ചപ്പതിപ്പ് ,നവംബർ 30 ) വായിച്ചതേയുള്ളു. കിടപ്പറയിലേക്കു വരെ ക്യാമറകൾ നടന്നുകയറിയ, മനോഗതങ്ങൾ വരെ ഗൂഗിൾ  ചികഞ്ഞെടുക്കുന്ന നവസംസ്കാരത്തിൽ അസ്വസ്ഥനാകുന്ന കവിയെ ഇതിൽ കാണാം:

"ഓമനേ നിന്നെ രഹസ്യമായി 

ഉമ്മ വയ്ക്കുന്നതാണ്

എനിക്കിഷ്ടം

മെഴുക്കിട്ട് 

മപ്പടിച്ചലർച്ചകൾ മുഴക്കും 

അഭ്യാസിയാകേണ്ടെനിക്ക്.

നിന്നെ ഉമ്മവയ്ക്കുമ്പോഴെങ്കിലും

വേണമെങ്കിൽ 

ജനലരികിലെ വൃക്ഷത്തിൽ 

ചേക്കേറിയ കിളികളത് 

കണ്ടുകൊള്ളട്ടെ" .


മുഹമ്മദ് ബഷീർ എഴുതിയ 'ആദായ വില്ലനയിലെ ശവക്കച്ചകൾ' ( കലാകൗമുദി ,നവംബർ 15) എന്ന കവിതയിൽ മോർച്ചറിക്കു മുന്നിലെ തുണിക്കച്ചവടമാണ് വിഷയം. എല്ലാം വിഷാദമാണെന്ന പരമാർത്ഥം ഇവിടെ കടന്നുവരുന്നു.


ബക്കർ മേത്തലയുടെ  'വിശറി' (മാധ്യമം ആഴ്ചപ്പതിപ്പ് ,നവംബർ 23) നഗര സംസ്കാരത്തിൻ്റെ ഭീതി പകർന്നു. വിശറിക്ക് കാറ്റു വേണ്ടാതായി;വീശുന്നവനും.


Link, Aksharajalakam



 


Thursday, December 3, 2020

പദാനുപദം / എം.കെ.ഹരികുമാർ / കേസരി ,ഡിസം. 4





അക്ഷരജാലകം/എം.കെ.ഹരികുമാർ / ദസ്തയെവ്സ്കിയുടെ കഥ /metrovartha, 30-11-2020

1847 ൽ റഷ്യൻ സാഹിത്യകാരനായ  ദസ്തയേവ്സ്കി ' എ നോവൽ ഇൻ നൈൺ ലെറ്റേഴ്സ് ' എന്ന കഥയെഴുതിക്കൊണ്ട്  ഫിക്ഷനെക്കുറിച്ചുള്ള സങ്കല്പത്തെ  വഴിതിരിച്ചുവിടുകയുണ്ടായി. അദ്ദേഹത്തിൻ്റെ സാഹിത്യരചനയുടെ പ്രാരംഭകാലത്തുള്ള  കഥയാണിത്. എന്നിട്ടും തൻ്റെ മാധ്യമത്തെ വെറും അനുകരണമാക്കാതെ സ്വന്തമായി പുനർദർശനം നടത്താൻ അദ്ദേഹം തയ്യാറായി.


പുറമേ നോക്കിയാൽ  രണ്ട് ബിസിനസ് സുഹൃത്തുക്കൾ കൈമാറുന്ന ഒൻപതു കത്തുകളാണുള്ളത് .അതിലൂടെ അവർ  വ്യക്തിഗതമായി  ,എങ്ങനെ നശിക്കുന്ന ആഗ്രഹങ്ങളുടെ കൂടാരമായി മാറുന്നുവെന്ന്  കാണിച്ചുതരുന്നു .ഒൻപതു കത്തുകളിൽ ഒരു നോവൽ ' എന്ന ഈ കഥയിൽ പിയത്തോർ ഇവാനിച്ചും ഇവാൻ പെട്രോവിച്ചും കൈമാറുന്ന കത്തുകളാണ് സംസാരിക്കുന്നത്.പിയത്തോർ ചില കാര്യങ്ങൾ  സംസാരിക്കാൻ പെട്രോവിച്ചിനെ കാണാൻ ആഗ്രഹിക്കുന്നു .അതിനാണ് കത്തെഴുതുന്നത്. നേരിട്ടു കാണാൻ  അയാൾ പലവട്ടം ശ്രമിച്ചതായി കത്തിൽ പറയുന്നുണ്ട്. എന്നാൽ അതിൽ  പരാജയപ്പെട്ടു.  ഇക്കാര്യമറിഞ്ഞ്  പെട്രോവിച്ച് പലതവണ പിയത്തോറിനെ കാണാനായി പലയിടത്ത് കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഓരോ കാരണത്താൽ അയാൾ  ഒഴിഞ്ഞുമാറുന്നു. അത് തൻ്റെ  തിരക്കുമൂലമാണെന്ന് പറഞ്ഞു വീണ്ടും കത്തെഴുതുന്നു.പിയത്തോർ തന്നിൽ നിന്ന് വാങ്ങിയ പണം തരാതിരിക്കാനാണ് ഒഴിഞ്ഞുമാറുന്നതെന്നും അയാൾ ചതിയനാണെന്നും ആരോപിച്ച് പെട്രോവിച്ച് കത്തയയ്ക്കുന്നു.ഇതോടെ അവരുടെ ബന്ധം വഷളാകുന്നു. സൗഹൃദത്തിൻ്റെ പേരിൽ  കൊടുത്ത പണം കരാറായി മാറുന്നു.അവർ കത്തുകളിലൂടെ ദിവസവും ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും, ഫലത്തിൽ അവർ അകലുകയാണ്. എല്ലാം തെറ്റായ ധാരണയുടെ ഫലമാണെന്ന് പിയത്തോർ എഴുതുന്നുണ്ടെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല. രണ്ടു പേരും യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കുകയും പരസ്പരം ബഹുമാനിക്കുന്നതായി കളവു പറയുകയും ചെയ്യുന്നു .രണ്ടു പേരും തുറന്നെഴുതാതെ ഉപചാര ക്കൾക്ക് ഊന്നൽ കൊടുക്കുന്നു. യഥാർത്ഥത്തിൽ അവർക്കിടയിലെ പ്രശ്നമെന്താണെന്ന് രണ്ടു പേർക്കും വിശദീകരിക്കാനാവുന്നില്ല.അവർ ദീർഘമായി എഴുതുന്നുണ്ടെങ്കിലും വാക്കുകൾ പാഴാകുകയാണ്. അവർക്ക് സ്വന്തം വാക്കുകളിലോ അന്യരുടെ വാക്കുകളിലോ വിശ്വാസമില്ല.


ആശയവിനിമയമില്ല


അതേസമയം ഒരാൾ മറ്റൊരാളുടെ വാക്കുകൾക്കു പിന്നിലെ സത്യം അറിയാൻ രഹസ്യാന്വേഷണം നടത്തുന്നുമുണ്ട്.ഇത് അവരെ ശത്രുക്കളാക്കി മാറ്റുന്നു. പറയുന്നതെല്ലാം കളവാണല്ലോ.  വ്യക്തിയുടെ മനസ്സ് ആശയ വിനിമയത്തിലൂടെ ,കത്തുകളിലൂടെ നശിക്കുന്നതാണ് നാം കാണുന്നത്. കൂടുതൽ ആശയവിനിമയം നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ദസ്തയെവ്സ്കി റഷ്യൻ ജനതയെ സാക്ഷിനിറുത്തി പറഞ്ഞിരിക്കുന്നു.


ഈ കഥ വായിച്ചു തീരുന്നതോടെ ഇതിലെ കഥാപാത്രങ്ങൾ മാത്രമല്ല വായനക്കാരും തകരുന്നു. ഒടുവിൽ രണ്ടു പേർക്കും കിട്ടുന്ന കത്തുകൾ അവർ എഴുതിയതല്ല; അവരുടെ ഭാര്യമാർ എഴുതിയതാണ് .ഇത്  എല്ലാ മുൻധാരണകളും തെറ്റിക്കുന്നു. ഇവരുടെ തർക്കമോ അകൽച്ചയോ  ഒന്നും തന്നെ കാതലായ പ്രശ്നങ്ങളായിരുന്നില്ലെന്ന് ബോധ്യമാകും.


പിയത്തോറിൻ്റെ ഭാര്യ വലിയൊരു  ഭൂവുടമയായ യെവ്ജനി നികോളയിച്ചുമായി  പ്രണയത്തിലായിരുന്നു .അയാൾ അവരുടെ കുടുംബ സുഹൃത്തായിരുന്നു.അവൾ അയാളെ തൻ്റെ  വീട്ടിലേക്ക് ,പിയത്തോർ ഇല്ലാത്ത സമയത്ത് ,ക്ഷണിക്കുകയാണ്.പെട്രോ വിച്ചാണ് ഈ കത്തയച്ചിരിക്കുന്നത്. ഇതു വായിച്ച് ക്ഷീണിതനായ പിയത്തോർ മറ്റൊരു കത്ത് അയക്കുന്നു.  ആ കത്ത്  പെട്രോവിച്ചിൻ്റെ ഭാര്യ എഴുതിയതാണ്.യുവകോമളനായ നികോളയിച്ചിനെ കല്യാണം  കഴിക്കാൻ തീരുമാനിച്ച കാര്യമാണ് അതിൽ  എഴുതിയിരിക്കുന്നത് .അതായത് ,പിയത്തോറിൻ്റെയും പെട്രോവിച്ചിൻ്റെയും ഭാര്യമാർ പണക്കാരനായ നികോളയിച്ചു മായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഒരാൾ രഹസ്യ കാമുകിയായിരിക്കുമ്പോൾ മറ്റേയാൾ അയാളുമായി കല്യാണം കഴിച്ച് താമസിക്കാൻ പോകുകയാണ്.പിയത്തോറിൻ്റെ ഭാര്യയുടെ കാര്യം പെട്രോവിച്ചിനും പെട്രോവിച്ചിൻ്റെ ഭാര്യയുടെ കാര്യം പിയത്തോറിനും അറിയാമായിരുന്നു.അവർ മൂടിവച്ച കാര്യമാണത്. കത്തയച്ച് അകന്നപ്പോൾ അവർ അത് ആയുധമായി ഉപയോഗിക്കുന്നു.


ഭാര്യമാരുടെ പ്രണയം


ഇവർ എങ്ങനെയാണ് അന്യൻ്റെ ഭാര്യ എഴുതിയ കത്ത് സ്വന്തമാക്കിയത് ? തീർച്ചയായും അഴകിയ രാവണനായ നികോളയിച്ചിൽ നിന്നും കൈക്കലാക്കിയതാണ്. ആ രാവണൻ രണ്ടു പെണ്ണുങ്ങളെയും കബളിപ്പിക്കുകയായിരുന്നെന്ന് അറിയുന്നത് ഒടുവിൽ മാത്രം . ഈ കഥയിൽ ,പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ മധ്യവർഗജീവിതത്തെ കാർന്നുതിന്ന യൂറോപ്യൻ വ്യക്തിവാദവും  ധാർമ്മിക അപചയവുമാണ് ദസ്തയെവ്സ്കി തുറന്നു കാണിക്കുന്നത്. ഒൻപത് കത്തുകളിലൂടെ താനൊരു  നോവലാണ് തരുന്നതെന്ന ധ്വനി വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ജീർണിച്ച ഒരു വ്യവസ്ഥിതിയിൽ ആദ്യം ദുഷിക്കുന്നത് വാക്കുകളായിരിക്കും. ഹൃദയമില്ലാത്ത വാക്കുകൾ നാലുപാടും ചിതറും .വാക്കുകളിൽ വിശ്വാസമില്ലാതെ ദീർഘമായി സംസാരിക്കുന്നവരെ തലങ്ങും വിലങ്ങും കാണാമായിരിക്കും. അവർ എഴുതുന്നതും പറയുന്നതും എന്തെങ്കിലും വിനിമയം ചെയ്യാനല്ല; വെറുതെ വാക്കുകൾകൊണ്ട് മറ സൃഷ്ടിക്കാനാണ്. അവർ വാക്കുകൾ ഉപയോഗിക്കുന്നത് വെറുക്കാനും അകലാനുമാണ് .വാക്കുകളെ വില്പനയ്ക്ക് വച്ച ഇറച്ചിത്തുണ്ടുകൾ പോലെ ആളുകൾ വാങ്ങിയെടുക്കും.ഈ കഥയിലെ ദൈർഘ്യമേറിയ കത്തുകളിലൂടെ അവർ എത്ര മാത്രം നിസ്സാരവത്ക്കരിക്കപ്പെട്ടു ,ഉള്ള് പൊള്ളയായി അധ:പതിച്ചു! .


കഥയിൽ ജീവിച്ചാലേ അതിൻ്റെ  അടിത്തട്ടിലുള്ള ചലനങ്ങൾ മനസ്സിലാവുകയുള്ളൂ .മലയാള കഥയിൽ ഇതുപോലുള്ള അത്ഭുതങ്ങൾ സംഭവിക്കുന്നില്ല, രണ്ട് പതിറ്റാണ്ടങ്കിലുമായിട്ട് .വിജയൻ്റെ  'അരിമ്പാറ ' വായിച്ചശേഷം അതുപോലൊരു കനം  പിന്നീട് അനുഭവപ്പെട്ടില്ല. എം.ടി യുടെ 'ഷെർലക്ക് 'ഉജ്ജ്വലമായ ഒരു ആവിഷ്കാരമായിരുന്നു .ഒരു പൂച്ചയിലൂടെ എം.ടി പ്രവാസത്തെയും മുതലാളിത്ത ജീവിതത്തെയും അളന്നെടുത്തു. ടി.പത്മനാഭൻ്റെ 'ഗൗരി 'എത്ര ആവേശത്തോടെയാണ് നമ്മൾ വായിച്ചത്. തീക്ഷണമായ അനുഭവമായിരുന്നു അത്.


പത്മനാഭൻ്റെ കഥ 


 തൊണ്ണൂറ്റിയൊന്നാം  വയസ്സിലെത്തിയ ടി.പത്മനാഭൻ ഇപ്പോഴും ആവേശഭരിതനായി കഥകൾ എഴുതുന്നു. ഇത്  ആഹ്ലാദകരമാണ്. പ്രായമായെങ്കിലും തൻ്റെ  ആഖ്യാനത്തിലൂടെ അദ്ദേഹം കഥ എന്ന മാധ്യമത്തെ യുവത്വത്തിൽ പിടിച്ചുനിർത്തിയിരിക്കുന്നു. തീവ്രമായ ഏകാന്തതയിലും, വസന്തത്തിലെ  പൂക്കൾ എന്നപോലെ ആത്മീയമായ കണങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാലേ ഇങ്ങനെ എഴുതനൊക്കൂ. പത്മനാഭൻ ഈ ലോകത്തിൽ മറ്റെല്ലാറ്റിൽ നിന്നും വേർപെട്ട് തൻ്റെ  കഥ എന്ന സർഗാത്മക ഇടനാഴിക്കായി വിശുദ്ധമായ തപസ്സ് ചെയ്യുന്നുണ്ട്.  അതുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .അദ്ദേഹത്തിൻ്റെ  'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 29 ) എന്ന കഥയിലും  സ്നേഹവും പ്രകൃതി രമണീയതയും കവിതയും ഓർമ്മകളുമുണ്ട്. ഇത് പത്മനാഭൻ്റെ   മേഖലയാണ് .താൻ ജീവിക്കുന്നത് ബാബുവിനെപോലെയുള്ള സ്നേഹിതന്മാരിലാണെന്ന് കഥാകൃത്ത് വിളിച്ചുപറയുന്ന പോലെ തോന്നി .ഈ കഥയിലും , മിക്കപ്പോഴും കാണാറുള്ളതുപോലെ, പത്മനാഭൻ  തന്നെയാണ് കഥാപാത്രമായി വരുന്നത്. ഔദ്യോഗിക ജീവിതത്തിൽ പരിചയപ്പെട്ട ബാബുവിനെ അദ്ദേഹം ഓർമ്മകൾകൊണ്ട് ആദരിക്കുന്നു. മനുഷ്യരിൽ പത്മനാഭനു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല .നല്ലവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന സ്വപ്നം അല്ലെങ്കിൽ ആദർശം വരണ്ട  നമ്മുടെ മനസ്സിനെ ആർദ്രമാക്കാതിരിക്കുകയില്ല.


 വാക്കുകൾ


1) തന്നെ ചലിപ്പിക്കാൻ ഒരാൾക്കൂട്ടം വേണമെന്ന് ചിന്തിക്കുന്നയാൾ വളരെ ഏകാകിയാണ്, അയാൾ ചിന്തിക്കുന്നതിനേക്കാൾ.

പോൾ ബ്രണ്ടൻ ,

(ബ്രിട്ടീഷ് ഗ്രന്ഥകാരൻ ) .


2)തീവ്രമായ പ്രണയം കരച്ചിലിലാണ്  അവസാനിക്കുന്നത് .

ലൂയി ഗ്ളിക്ക് 

(അമെരിക്കൻ പെൺകവി)


3)സൗന്ദര്യത്തിൽ നാം കീഴടക്കേണ്ടത്  വഞ്ചനാത്മകവും അപ്രതിരോധ്യവുമായ കാര്യങ്ങളാണ്.

ലാസ്ലോ  ക്രാസ്നാഹോർക്കേ,

(ഹംഗേറിയൻ നോവലിസ്റ്റ് )


4) പങ്കാളിയുമായി പലതവണ പ്രണയത്തിലാകാൻ 

കഴിഞ്ഞാലേ വിജയകരമായ ദാമ്പത്യം  സാധ്യമാവുകയുള്ളൂ .

മിഗ്നോൺ മക്ലാഫ്ലിൻ ,

(അമെരിക്കൻ പത്രപ്രവർത്തക )


5)കഠിനമായ സാഹചര്യങ്ങളിൽ സാധാരണക്കാരായ ആളുകൾ നേടുന്ന വിജയങ്ങൾ  മഹത്തായ കാര്യങ്ങളാണ്. അതിനെക്കുറിച്ച്  എഴുതണമെന്നുള്ളത് എൻ്റെ  നിശ്ചയമായിരുന്നു.


ഡഗ്ലസ് സ്റ്റുവർട്ട് ,

(സ്കോട്ടിഷ്‌ -അമെരിക്കൻ എഴുത്തുകാരൻ ,

2020 ൽ 'ഷഗ്ഗി ബെയ്ൻ' എന്ന നോവലിനു  ബുക്കർ പ്രൈസ് ലഭിച്ചു.)


കാലമുദ്രകൾ


1)ഡോ. എൻ .വി .പി .ഉണിത്തിരി


എൻ.വി.പി.ഉണിത്തിരിയുടെ 'സംസ്കൃത സാഹിത്യവിമർശം'എന്ന കൃതി സുഗ്രാഹ്യവും സമഗ്രവുമായ ഒരു കാവ്യമീമാംസാപര്യടനമാണ്. ഇത്ര സംക്ഷിപ്തമായി ,സൂക്ഷ്മമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുന്നവർ ചുരുങ്ങും.


2) വൈലോപ്പിള്ളി


 ചന്ദ്രനസ്തമിക്കുന്നതിനു മുൻപ് കായലുകൾ ഏറ്റുവാങ്ങുന്ന കട്ടപിടിച്ച മൂകതയുടെയും നിരർത്ഥകതയുടെയും അവസ്ഥയെക്കുറിച്ച് വെപ്രാളത്തോടെ എഴുതാൻ വൈലോപ്പിള്ളിക്കേ കഴിയൂ: " നിരർത്ഥത നിരുപിച്ചഗാധതയിൽ

താവിനില്ക്കും വിരക്തിതൻ ചളി " .


3) കെ.എസ്.മണിലാൽ 


നമ്മുടെ ഭാഷയിൽ മഹാഭാരതത്തിൻ്റെ  പരിഭാഷ അതുല്യമാണ്. അതുപോലെ മഹത്തായ ഒരു സംഭവമാണ്, സസ്യശാസ്ത്രജ്ഞനായ കെ. എസ് .മണിലാൽ 'ഹോർത്തൂസ് മലബാറിക്കുസ് ' (ലാറ്റിൻ ഭാഷ)എന്ന പന്ത്രണ്ട്  വാല്യങ്ങളുള്ള സസ്യശാസ്ത്രഗ്രന്ഥം  ഇംഗ്ലീഷിലേക്കും  മലയാളത്തിലേക്കും  പരിഭാഷചെയ്തത്. ഇതിനായി മണിലാൽ മുപ്പത്തഞ്ച് വർഷങ്ങളാണ് ചെലവഴിച്ചത്.


4)ഞെരളത്ത് രാമപൊതുവാൾ 


സംഗീതജ്ഞനും  സോപാനസംഗീതത്തിൻ്റെ  പ്രയോക്താവുമായ ഞെരളത്ത് രാമപൊതുവാൾ തൻ്റെ അന്യാദൃശമായ ശബ്ദത്തിലൂടെ ,കലുഷിതമായ സാമൂഹികമണ്ഡലത്തെ ആന്തരികമായി സമാശ്വസിപ്പിച്ചു.


5) ബി.ഡി.ദത്തൻ


വശ്യമായ ,ഗഹനമായ ശൈലികൊണ്ട് ചിത്രകലയെ അനുഭൂതിയുടെ വായ്ത്തലയിൽ മിനുക്കിയ കലാകാരനാണ് ബി.ഡി.ദത്തൻ.അദ്ദേഹം പി.ഭാസ്ക്കരൻ്റെ  'ഒറ്റക്കമ്പിയുള്ള തംബുരു ' എന്ന  കാവ്യത്തിനുവേണ്ടി വരച്ച ചിത്രങ്ങൾ  മനോഹരം  മാത്രമല്ല, അപാരവുമാണ്.


വിവേകാനന്ദ കേന്ദ്രം


കന്യാകുമാരി വിവേകാനന്ദസ്മാരകം ലോകത്തിലെ തന്നെ വ്യത്യസ്തമായ ഒരു ആത്മീയകേന്ദ്രമാണ്. സ്വാമിജി ജ്ഞാനദാഹത്താൽ സ്വയം എരിയുകയായിരുന്നല്ലോ. ചിക്കാഗോ പ്രസംഗം ഗംഭീരമായിരുന്നു. എന്നാൽ അന്ന് സ്വാമി ഭക്ഷണം കഴിച്ചിരുന്നില്ല. കൈയിൽ പണമില്ലായിരുന്നു. പച്ചവെള്ളം കുടിച്ചുകൊണ്ടാണ്  ആ മഹാപ്രഭാഷണം ചെയ്തത്. കന്യാകുമാരി  വിവേകാനന്ദസ്മാരകം ഇന്ത്യൻജനതയുടെ ശ്രദ്ധാഞ്ജലിയാണ്.


വി.റെജികുമാർ എഴുതിയ 'കടൽ നടുവിലെ വിവേകചന്ദ്രിക' ( മെട്രൊവാർത്ത വാർഷികപ്പതിപ്പ് )എന്ന ലേഖനം പ്രസക്തവും ഉചിതവുമായി. 1970 ൽ   വിവേകാനന്ദകേന്ദ്രം ഉദ്ഘാടനം ചെയ്തു .സ്മാരക നിർമ്മാണത്തിൻ്റെ ആലോചനകൾ കേന്ദ്രീകരിച്ച ഇടം 1972 ൽ   വിവേകാനന്ദകേന്ദ്രം എന്ന് നാമകരണം ചെയ്യപ്പെട്ടു.  റെജികുമാർ എഴുതുന്നു: "വിവേകാനന്ദപ്പാറയിലെ സ്മാരക നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ രേഖകളും ചിത്രങ്ങളും വിവരങ്ങളും ഈ കേന്ദ്രത്തിലെ മ്യൂസിയത്തിൽ കാണാം " .ഒരു  കടലോര വനമാണിത് ( മുനമ്പിനു ഒന്നര കിലോമീറ്റർ മുമ്പ് ) .


 ?


Friday, November 27, 2020

അക്ഷരജാലകം / എം.കെ.ഹരികുമാർ / മനുഷ്യാവസ്ഥയുടെ കാട് /metrovartha, 23-11-2020


ചീത്തക്കവിതകൾ  ഉണ്ടാകാൻ കാരണം സാഹിത്യസംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയാണെന്ന് എലിയറ്റിനെപ്പോലുള്ള വിമർശകർ പറഞ്ഞിട്ടുള്ളതാണ്. ചീത്തക്കവിതകൾ ഉണ്ടോ എന്ന് ചോദിച്ചേക്കാം. ഇതൊരു സൗന്ദര്യാത്മകപ്രശ്നമാണ്. അജ്ഞത സ്ഥിരമായി ദൂരീകരിക്കപ്പെടുന്നതല്ല. അത് ഓരോ ഘട്ടത്തിലുമുണ്ട്. അതാതുകാലത്തെ അന്ധവിശ്വാസങ്ങളും വഴക്കങ്ങളും സാഹിത്യതമസ്സായി രൂപാന്തരം പ്രാപിച്ച്‌  മനുഷ്യരാശിയെ കഷ്ടപ്പെടുത്തും.ഓരോ കാലത്തും അജ്ഞതയെ നേരിടേണ്ടി വരും. സ്വയം അനുകരിക്കുന്നത് ഇതിൻ്റെ ഭാഗമാണ്.കാലികമായ അന്ധതയുണ്ട്. ഒരു കാലഘട്ടം അന്വേഷണങ്ങൾ അവസാനിപ്പിക്കുന്ന സമയമാണത്. അതിൻ്റെ ഉപകരണങ്ങളുടെ മൂർച്ചയുള്ള ഭാഗം തേഞ്ഞ് ഉപയോഗശൂന്യമായി തീരുമ്പോൾ ,മറ്റൊന്ന് തേടാനുള്ള പ്രയാസം കാരണം പഴയതു തന്നെ  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമുണ്ട്. ഇത് മുതിർന്ന എഴുത്തുകാരിലും പ്രസാധകരിലും പത്രാധിപന്മാരിലും സംഭവിക്കും. പഴയതു തന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്ത് ,പുതിയ അന്വേഷണങ്ങളില്ലാതെ അവനവനിലേക്ക് ചുരുണ്ടുകൂടുന്ന അവസ്ഥയുണ്ട് .ഇത് നമ്മുടെ ഭാഷയിലുമുണ്ട് .


കഴിഞ്ഞ നൂറ്റാണ്ടിൻ്റെ  ആദ്യവർഷങ്ങളിൽ കുമാരനാശാൻ 'വീണപൂവ്' എഴുതിയത് ഈ അജ്ഞതക്കെതിരെയുള്ള  പടപ്പുറപ്പാട് എന്ന നിലയിലാണ് കാണേണ്ടത്. ശ്രംഗാര ,രതി, ഭക്തി ,ചമല്ക്കാര ഭ്രാന്തുകൾക്കിടയിൽ നഷ്ടപ്പെടുന്ന കവിത തൻ്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് നിഷേധാത്മകവും പ്രകോപനപരവും മൃത്യുസമാനവുമായ   പ്രമേയം സ്വീകരിച്ചുകൊണ്ടാണ്. ചെടിയിൽ വിടർന്നു നിൽക്കുന്ന പൂവിനെ പെണ്ണുങ്ങൾ മാത്രമല്ല, കവികളും വാഴ്ത്തും .തങ്ങൾക്കില്ലാത്ത സൗന്ദര്യം അവർ പൂവിൽ കാണുകയാണ്. പൂക്കൾ അവയുടെ സൗന്ദര്യം അറിയുന്നില്ലല്ലോ. പൂക്കൾ വൃത്തികേടിനെയാണ് മറച്ചു പിടിക്കുന്നതെന്ന, ഫ്രഞ്ച് നാടകമെഴുത്തുകാരൻ ഷാൻ ഷെനെ യുടെ വാക്യം തമസ്സുകളെ ഓർമിപ്പിക്കുന്നു. നമ്മുടെ നിർദ്ദയമായ  ജീവിതരോഹണങ്ങൾക്കിടയിൽ ചവിട്ടിമെതിക്കപ്പെട്ട യാഥാർത്ഥ്യമാണ്  ആശാൻ്റ  പ്രമേയം. വീണുകിടക്കുന്ന പൂവിന് ക്ഷേത്രങ്ങളിലോ രാജകൊട്ടാരങ്ങളിലോ ഭവനങ്ങളിലോ  സ്ഥാനമുണ്ടാകുകയില്ലല്ലോ. ആ പൂവിനോടൊപ്പമാണ് താനെന്ന് പറഞ്ഞതിലൂടെ ആശാൻ മൃത്യുവിനെയും ദാർശനികമാക്കുന്നു. മനുഷ്യൻ ഒരേസമയം വീണപൂവും മൃത്യുവുമാണെന്ന് പറയുന്നിടത്ത്  സൗന്ദര്യത്തിൻ്റെ  ഒരു പുതിയ തരംഗമുണ്ട്. 


കാടുവെട്ടുന്നവർ


എന്നാൽ ഇപ്പോൾ സൗന്ദര്യത്തിൻ്റെ  തലമൊന്നും വേണ്ട ; അവരവർക്ക് ആവശ്യമുള്ള കവിത  എഴുതിയെടുത്താൽ മതി .അതിനു സംസ്കാരവുമായി ബന്ധമില്ല .ഭാവുകത്വം മരിച്ചു .ഒരു പ്രത്യേക വൈകാരികാനുഭവമോ  ആശയപരമായ ഭാവനയോ ആവശ്യമില്ല .എഴുതിക്കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സാഹിത്യ ഭാവുകത്വം .അതുകൊണ്ടാണ് കവിത ജനാധിപത്യവത്ക്കരിക്കപ്പെടുകയാണെന്ന നാട്യത്തിൽ ചീത്ത അഭിരുചികളുടെ തലത്തിലെത്തിയത്. മലയാളകവിതയിൽ ഇപ്പോൾ പൊതുവേ യാതൊരു അസ്തിത്വ പ്രശ്നങ്ങളുമില്ല;വെറും  വ്യക്തിഗത പ്രതികരണങ്ങളേയുള്ളൂ. അതാകട്ടെ ആരെയും അലോസരപ്പെടുത്തുന്നില്ല; ചിന്തിപ്പിക്കുന്നില്ല .ഭാഷയുടെ ജീർണതയിലേക്ക്  തന്നെ വീണ്ടും കവികൾ എത്തിച്ചേരുന്നു.


സാഹിത്യത്തിൽ ഈ അലസത , സത്യത്തോടുള്ള വിമുഖത ,അരാഷ്ട്രീയത , ഉപരിപ്ളവത ഇന്ന് സാർവത്രികമാണ്‌. അഭിരുചികൾ നഷ്ടപ്പെട്ടവരുടെ അന്ധാളിപ്പ് എന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്. പുരോഗമനസാഹിത്യവും സാഹിത്യഅക്കാദമി സാഹിത്യവും ഈ ലക്ഷ്യം നിറവേറ്റുന്നില്ല. ഇതാ ഒരു ഉദാഹരണം. ആലങ്കോട് ലീലാകൃഷ്ണൻ കാല്പനിക ഭാവുകത്വത്തിൻ്റെ  ജീർണതയുടെ തടവറയിലാണല്ലോ എഴുതുന്നത്.അദ്ദേഹം തൻ്റെ  അവികസിതമായ ഭാവുകത്വചിന്തയെക്കുറിച്ച് സംസാരിക്കാൻ വയലാറിൻ്റെ  'വൃക്ഷം' എന്ന കവിത (പ്രഭാതരശ്മി, സെപ്റ്റംബർ ) തിരഞ്ഞെടുത്തിരിക്കുന്നു. 'വൃക്ഷ'ത്തെക്കുറിച്ച് എഴുതിയ ലേഖനം ( പരിണാമത്തിൻ്റെ അമൃതസംഗീതം) എങ്ങനെ  കാലഹരണപ്പെട്ടുതും  അപ്രസക്തവുമായ ഒരു സാഹിത്യവിചാരത്തെ ഇപ്പോഴും ചിലർ പിൻപറ്റുന്നു  എന്നതിന് തെളിവാണ് .ലേഖകൻ  പറയുന്നതുപോലെ 'വൃക്ഷം' എന്ന കവിത മാർക്സിൻ്റെയോ ഏംഗൽസിൻ്റെയോ  ചിന്തയല്ല; അവർക്ക്  പ്രകൃതി  കീഴടക്കാനുള്ളത്  മാത്രമായിരുന്നു .അവർ മനുഷ്യനെ കേന്ദ്രീകരിച്ചാണ് എഴുതിയത്. ലേഖകൻ  വളരെ ബാലിശമായി എഴുതുന്നു: "വൃക്ഷം ഒരിക്കലും വൃക്ഷമായി അവസാനിക്കുന്നില്ല എന്നതാണ് വയലാർ ഈ  കവിതയിലൂടെ സൃഷ്ടിക്കുന്ന ആധുനികവും ശാസ്ത്രീയവുമായ പരിസ്ഥിതി സൗന്ദര്യദർശനം" .വൃക്ഷത്തിൻ്റെ  കൊമ്പ് വെട്ടി വീണ ഉണ്ടാക്കുന്ന കാര്യമാണത്രേ  വയലാർ ഉദ്ദേശിച്ചത്; അസംബന്ധമാണിത്. ഇതിൽ ഖുർആനും ഉപനിഷത്തുമുണ്ടെന്ന നിരീക്ഷണം ചിരി പടർത്തി. എല്ലാവരെയും സന്തോഷിപ്പിക്കാൻ കരുതിക്കൂട്ടി പലതും അദ്ദേഹം  ഉദ്ധരിക്കുകയാണ്.


വയലാർ  മനുഷ്യൻ എന്ന പ്രകൃതിവസ്തുവിനെ  മരമായി സങ്കൽപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .അതുകൊണ്ടാണ് ഞാൻ ഒരു മരമായിരുന്നു എന്ന് ആദ്യം തന്നെ കവിതയിൽ പറയുന്നത്. പച്ചിലകൾകൊണ്ട് നഗ്നത മറച്ചു എന്ന് കവി എഴുതിയത് മനുഷ്യൻ കാട്ടിൽ വളർന്നു എന്ന് സൂചിപ്പിക്കാനാണ്. മനുഷ്യൻ കാടാണ്. അവൻ തലയിൽ കാടുമായാണ് നടക്കുന്നത്. ഇത് മനുഷ്യാവസ്ഥയുടെ കാടാണ് ;ഭൂതകാലത്തിൻ്റെയും. ഈ വിഷയം ചിലിയൻ കവി പാബ്ളോ നെരൂദ എഴുതിയിട്ടുണ്ട്. ഇതൊന്നും ലേഖകന് അറിയില്ല. പ്രകൃതിയെ മാറ്റുകയാണ് മനുഷ്യനെന്നും ഇത് അനിവാര്യമാണെന്നും എഴുതുന്ന ലീലാകൃഷ്ണൻ പ്രകൃതിവിരുദ്ധനാണ്. അതായത് ,കാടു വെട്ടി പട്ടണം നിർമ്മിക്കാമെന്ന്‌ ! .


വായന എന്ന ജ്വരം


നോർവീജിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നാഹോർകേ ' ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്' (1989) ,'വാർ ആൻഡ് വാർ ' (1999) തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും മാൻ ബുക്കർ പ്രൈസ് ജേതാവുമാണല്ലോ. അദ്ദേഹം രചനയുടെ പരമോന്നതമായ അനുഭൂതിയും സ്ഥാനവും തിരിച്ചറിയുന്ന എഴുത്തുകാരനാണ്. ഇപ്പോൾ നല്ല സാഹിത്യം ഉണ്ടാകുന്നില്ല എന്നാണ് അദ്ദേഹത്തിൻ്റെ  അഭിപ്രായം. ലോകത്തിൻ്റെ  മനുഷ്യാവസ്ഥയെ സാംസ്കാരികവത്ക്കരിച്ച പ്രതിഭയാണ് അദ്ദേഹം .'ദ് വൈറ്റ് റിവ്യു ' മാഗസിൻ്റെ ഒക്ടോബർ ലക്കത്തിൽ അദ്ദേഹവുമായി ഒരഭിമുഖമുണ്ട്. തൻ്റെ  നിഷ്കൃഷ്ടമായ വായനയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ''ഞാൻ കാഫ്കയെ വായിക്കാത്തപ്പോൾ കാഫ്കയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കും. കാഫ്കയെക്കുറിച്ച് ചിന്തിക്കാത്തപ്പോൾ ഞാനതിൻ്റെ  നഷ്ടബോധത്തിലാണ് .നഷ്ടബോധത്തിലായിരിക്കുമ്പോൾ ഞാൻ വീണ്ടും കാഫ്കയെ വായിക്കാനെടുക്കും. ഇങ്ങനെയാണ് എൻ്റെ വായന പ്രവർത്തിക്കുന്നത് .ഹോമർ ,ദാന്തെ ,ദസ്തയെവ്സ്കി തുടങ്ങിയവരുടെ  കാര്യത്തിലും ഇതുതന്നെയാണ് രീതി".


വായന ഒരു ഗാഢജീവിതമാണ്. ഒഴിവാക്കാനാവാത്ത വിധം ജീവിതത്തെ എപ്പോഴും പിന്തുടരുകയാണത്. ഒരു ജ്വരമാണതിലൂടെ ശക്തി പ്രാപിക്കുന്നത്; ജീവിച്ചിരിക്കാനുള്ള ഒരു കാരണം പോലെ .


 സാഹിത്യം എങ്ങനെ മറ്റൊരു വിതാ നത്തിൽ വായനക്കാരനോടു സംവദിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്  ഇതാണ്: ''ലോകത്തെ അറിയുന്നതാകണം കൃതി. വിനോദത്തിനുവേണ്ടിയാവരുത്.  ജീവിതത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ആഗ്രഹിക്കാതെ, വീണ്ടും വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുന്ന , നമുക്കൊരു  ജീവിതമുണ്ടെന്ന് തിരിച്ചറിയുന്ന, അതിലൊരു പങ്കുണ്ടെന്നു മനസ്സിലാക്കുന്ന, വേദനാജനകവും മനോഹരവുമായ എല്ലാറ്റിലും  പ്രത്യേകമായി അഭിരമിക്കുന്ന  ആളുകൾക്ക് വേണ്ടിയായിരിക്കണം  സാഹിത്യകൃതികൾ എഴുതപ്പെടേണ്ടത് " .


അവനവൻ്റെ ആന്തരികതയാണ് വായനയിൽ തിരിച്ചറിയപ്പെടുന്നത്. അത് സാധ്യമാക്കാൻ എഴുത്തുകാരൻ സ്വയം തിരയേണ്ടതുണ്ട്.


സ്വാതന്ത്ര്യം നേടൂ 


എന്നാൽ നമ്മുടെ നാട്ടിൽ  സ്വന്തം ചിന്താസ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊന്നും ആലോചിക്കാത്തവർ അർത്ഥരഹിതമായ ,കപടവാദങ്ങൾ  ഉയർത്തുകയാണ്.  കഴിഞ്ഞദിവസം പനങ്ങാട് സ്വദേശിയായ  പ്രദീപ് എന്നൊരു യുവലേഖകൻ മലയാളസാഹിത്യത്തിൽ വിമർശനമേ ഇല്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിൽ  പ്രഖ്യാപിച്ചിരിക്കുന്നു. എന്തും പറയുന്നതും സ്വാതന്ത്ര്യം തന്നെ. ഇത് ആരെയോ തൃപ്തിപ്പെടുത്താനാകാം. സഹതാപം തോന്നി. ഇദ്ദേഹം സാംസ്കാരിക ഫീച്ചറുകൾ എഴുതാറുണ്ട്. അതിനുപുറമേ സക്കറിയയെക്കുറിച്ചുള്ള ഫീച്ചറുകൾ ഒരു വ്രതം പോലെ ഏറ്റെടുത്ത് ചെയ്യാറുണ്ട്. ഒരെഴുത്തുകാരൻ്റെ തോളിൽ തൂങ്ങി  നടന്നാൽ ഇതുപോലെയുള്ള മണ്ടത്തരങ്ങൾ പറയേണ്ടിവരും. സ്വന്തം കാലിൽ നിന്നു  ചിന്തിക്കൂ.  ഇദ്ദേഹം വേണമെങ്കിൽ ഇങ്ങനെ പറയും: പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച്  സാഹിത്യം തീരെ മോശമാണ്! . കാരണമെന്താണ്? ഇദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യം വായിച്ചിട്ടില്ലല്ലോ.


വാക്കുകൾ 


1) പെണ്ണുങ്ങൾ ആണുങ്ങളെപ്പോലെ വിജയം വരിക്കില്ല; കാരണം അവരെ ഉപദേശിക്കാൻ ഭാര്യമാരില്ലല്ലോ .


ഡിക്ക് വാൻ ഡൈക്ക് ,

(അമെരിക്കൻ നടൻ)


2)ദൈവത്തെ യഥാർത്ഥ്യത്തിൻ്റെ  കേന്ദ്രസ്ഥാനത്തുനിന്നു മാറ്റി പകരം മനുഷ്യനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ആധുനികത ചെയ്തത്. വ്യക്തിക്കും വ്യക്തിവാദത്തിനുമാണ് അത് ഊന്നൽ കൊടുത്തത്.


സെയ്യിദ് ഹൊസീൻ നാസർ,

(ഇറാനിയൻ ഇസ്ലാമിക ചിന്തകൻ)


3)ഒന്നുറക്കെ  കരയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദത പാലിക്കുന്നത് മനുഷ്യവംശത്തിനെതിരായ ഒരു കുറ്റകൃത്യമാണ്.


നാദ്ഷ്ദാ മാൻഡൽസ്റ്റം, 

(റഷ്യൻ - ജൂവിഷ് എഴുത്തുകാരി )


4)മനുഷ്യനെ ഏറ്റവുമധികം സാംസ്കാരികവത്ക്കരിക്കുന്ന ശക്തി മതമല്ല, ലൈംഗികതയാണ് .


ഹ്യൂഗ് ഹെഫ്‌നർ,

(അമെരിക്കൻ പ്രസാധകൻ) 


5)മിക്ക ആളുകളും ഈ  നിമിഷത്തിൽ ജീവിക്കുന്നില്ല; അവർ അബോധമായി വിശ്വസിക്കുന്നത് അടുത്ത നിമിഷം കൂടുതൽ പ്രധാനമായിരിക്കുമെന്നാണ്. അങ്ങനെ ജീവിതമാകെ അവർ നഷ്ടപ്പെടുത്തുന്നു .

എക്കാർട്ട് തോൾ,

(ജർമ്മൻ മനശ്ശാസ്ത്ര ഗ്രന്ഥകാരൻ )


കാലമുദ്രകൾ


1)എം.കെ.രാമചന്ദ്രൻ 


ഉത്തരാഖണ്ഡിലൂടെ ,തപോഭൂമി ഉത്തരാഖണ്ഡ്, ആദികൈലാസയാത്ര ,ദേവഭൂമിയിലൂടെ തുടങ്ങിയ നല്ല പുസ്തകങ്ങളെഴുതിയ എം. കെ. രാമചന്ദ്രൻ  പുരസ്കാരങ്ങളോടോ  സ്ഥാപനങ്ങളോടോ താൽപര്യമില്ലാതെ അകന്നു കഴിയുകയാണ്.ഇത്  ബഹുമതികളിൽ അമിത താല്പര്യമെടുക്കുന്നവരെ തുറന്നു കാണിക്കാൻ സഹായകമാണ്.


2)കെ.ടി.മുഹമ്മദ് 


കെ. ടി. മുഹമ്മദിൻ്റെ നാടകങ്ങൾ (ഇത് ഭൂമിയാണ്, ഊരും പേരും, അച്ഛനും ബാപ്പയും, പെൻഡുലം  തുടങ്ങിയവ) മനുഷ്യൻ്റെ ദൈനംദിന ജീവിതത്തെ അപഗ്രഥിച്ചു .എന്നാൽ അദ്ദേഹം വർത്തമാനം പറയുന്നതു പോലും ഒരു കലാശില്പമായിരുന്നു.


3) മോഹൻ രാഘവൻ 


ടി .ഡി .ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന ഒരൊറ്റ സിനിമയിലൂടെ  പുതിയ ക്രാഫ്റ്റ് അവതരിപ്പിച്ച സംവിധായകനാണ്  മോഹൻ രാഘവൻ .പതിനഞ്ച് സിനിമകൾ ചെയ്തവർക്ക് പോലും സ്വന്തം ക്രാഫ്റ്റ് ഇല്ലാത്ത പശ്ചാത്തലത്തിൽ ഇതിനു ഉന്നത മൂല്യമുണ്ട്.


4)ആർ .നരേന്ദ്രപ്രസാദ്


നരേന്ദ്രപ്രസാദിൻ്റെ നിരീക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരുന്നു. ആധുനികതയും മാർക്സിസവും ചേരുന്ന ഒരു പുതിയ ഭാവുകത്വത്തെക്കുറിച്ച്‌ എൺപതുകളിൽ അദ്ദേഹം സൂചന തന്നിരുന്നു. എന്നാൽ അത് പിന്നീട് വികസിച്ചില്ല.


5)എ.അയ്യപ്പൻ


അധികാര സ്ഥാപനങ്ങളുടെ ഭാഗമാകാൻ മത്സരിക്കുന്നവർക്കിടയിൽ, സകലതും ഉപേക്ഷിച്ചു ആത്മാവിൻ്റെ പരിവ്രാജകത്വം  അന്വേഷിച്ചിറങ്ങുകയാണ് അയ്യപ്പൻ ചെയ്തത് .


നോവൽ 


കേരളത്തിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ഗവേഷണം ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ച ബാബു പെരളശ്ശേരി ഒഴുക്കിനെതിരെ തുഴയുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിൻ്റെ പുതിയ നോവലാണ് 'നിങ്ങൾ മറന്നിട്ടു പോയ പേന '.(വിസ്മയ ബുക്സ് ,തിരുവനന്തപുരം). സമകാല സാമൂഹിക ജീവിതത്തിലെ സംഘർഷങ്ങളെ  സ്വന്തം നിലയിൽ വിലയിരുത്തുന്ന ഈ നോവൽ പുതിയ ധർമ്മസങ്കടങ്ങൾ അനുഭവിക്കുന്നവരെ അഭിസംബോധന ചെയ്യുകയാണ് .

മാറിയ ലോകത്ത് മനുഷ്യബന്ധങ്ങൾ അസ്തമിക്കുന്നതും ജീവിതം തന്നെ വിഷമവൃത്തമാകുന്നതും നോവലിൽ  ചർച്ച ചെയ്യുന്നു. ചിതലരിക്കുന്ന മഹാസംസ്കാരത്തിൻ്റെ  ദുരന്ത വാർത്തകളാണ് നോവൽ നിറയെ . ആത്മാർത്ഥതയോടെ എഴുതിയ കൃതിയാണിത് ;ഒരു അധികാരവ്യവസ്ഥയുടെയും  പിന്തുണയില്ലാതെ .


ഫെർലിംഗെറ്റി  പുസ്തകക്കട


അമേരിക്കൻ കവി ലോറൻസ് ഫെർലിംഗെറ്റിയുടെ 'സിറ്റി ലൈറ്റ്സ്' എന്ന പുസ്തകശാല അവിടുത്തെ ഒരു സാംസ്കാരികകേന്ദ്രം കൂടിയാണ്. അദ്ദേഹം എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് മുഖ്യധാരയിലെ പിടിപാട് നോക്കിയല്ല. അവർ എത്രത്തോളം മെരുങ്ങാത്തവരും നിഷേധികളും ഒറ്റയ്ക്ക് നടക്കുന്നവരും സ്വതന്ത്രരുമാണെന്നതിൻ്റെ  അടിസ്ഥാനത്തിലാണ്. ഈ പുസ്തകശാലക്കുറിച്ച് നൗഷാദ് എഴുതിയ ലേഖനം (വെളിച്ചത്തിൻ്റെ  സമാഹാരങ്ങൾ ,സാഹിത്യചക്രവാളം, നവംബർ ) അന്യാധീനപ്പെട്ട ഒരു സാഹിത്യസംസ്കാരത്തിൻ്റെ  തിരിച്ചുവരവിനെപ്പറ്റി ഓർമ്മിപ്പിച്ചു. ലേഖനത്തിൽ എം.എൻ.വിജയൻ  ഈ പ്രസാധനാലയത്തെപ്പറ്റി പറഞ്ഞ  വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: ''എം.ടി.വാസുദേവൻനായർ അമെരിക്കയിൽ പോയപ്പോൾ ഫെർലിം ഗെറ്റിയുടെ പുസ്തകക്കട  സന്ദർശിക്കുന്നുണ്ട്.ഇത് ഒരു കലാകാരൻ്റെ അവസ്ഥയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്. ഒരു എഴുത്തുകാരൻ എങ്ങനെ അംഗീകൃത സമുദായത്തിൻ്റെ പുറംതാളുകളിൽ ജീവിക്കുന്നു എന്ന്, എങ്ങനെ തിരസ്കൃതനായ ഒരു എഴുത്തുകാരൻ തൻ്റേതായ മറുലോകം  ഉണ്ടാക്കുന്നു എന്ന് "  ഇത് വ്യക്തമാക്കുന്നു.


  ഇതു പക്ഷേ ,നമുക്കും പരീക്ഷിക്കാവുന്നതാണ് ;എല്ലാ സുരക്ഷയോടെയും കഴിയുന്ന എഴുത്തുകാരെ വിട്ടു സ്വന്തം നിലയിൽ എഴുതുന്നവരെ സ്നേഹിച്ചുകൊണ്ട്.