Friday, September 17, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/പൂക്കളെ അറിയാത്ത പൂമരം/metrovartha sept 13, 2021

അക്ഷരജാലകംlink
എം.കെ.ഹരികുമാർ



പൂക്കളെ അറിയാത്ത പൂമരം


സ്വയം അപഹാസ്യനെന്ന് വിശേഷിപ്പിക്കുന്ന ഒരുവനെ റഷ്യൻ സാഹിത്യകാരനായ  ദസ്തയെവ്സ്കി 'ദ് ഡ്രീം ഓഫ് എ റിഡിക്കുലസ് മാൻ' ( പരിഹാസ്യനായ ഒരാളുടെ സ്വപ്നം ) എന്ന കഥയിൽ സൃഷ്ടിച്ചിട്ടുണ്ട്. സകല സമൂഹങ്ങളെയും ബാധിച്ചിരിക്കുന്ന ഭോഗതൃഷ്ണയും അമിതമായ ആഗ്രഹങ്ങളും എങ്ങനെ സ്വീകാര്യമായ വിധം സ്ഥാനം നേടി പ്രത്യേക രോഗമാകുന്നുവെന്നും അതുതന്നെയാണ് സഹനം എന്ന നിലയിൽ നമ്മൾ മഹത്വവത്ക്കരിക്കുന്നതെന്നും കഥയിൽ  പറയുന്നുണ്ട് .സുഖഭോഗങ്ങൾ നേടാൻ വേണ്ടി അതിനിന്ദ്യമായവിധം സഹിക്കുന്ന മനുഷ്യനെ അദ്ദേഹം  അപഗ്രഥിക്കുന്നു. ഈ കഥയുടെ ഒടുവിൽ അദ്ദേഹം ഇങ്ങനെ എഴുതി:
'നിങ്ങളെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുക - അതാണ് പ്രധാന കാര്യം. ഇതാണ് എല്ലാം. മറ്റൊന്നിൻ്റെയും ആവശ്യമില്ല. കാര്യങ്ങളെ എങ്ങനെ നേരെയാക്കണമെന്ന് ഇത് ബോധ്യപ്പെടുത്തി തരും.'

ജീവിതത്തിൽ യാതൊന്നിലും അർത്ഥം കണ്ടെത്താനാവാതെ വിഷണ്ണനായി, തന്നിലേക്കുതന്നെ ഉൾവലിഞ്ഞ്  രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവന്ന ആ പരിഹാസ്യൻ്റെ മുന്നിലേക്കാണ് ഒരു പിഞ്ചുബാലിക തൻ്റെ മാതാവിനെ  രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഓടിവന്നു കരഞ്ഞു പറഞ്ഞത്. എന്നാൽ സ്വന്തം ശൂന്യതയുടെ പീഡനത്തിൽ ദൃഢചിത്തനും ലക്ഷ്യമില്ലാത്തവനുമായിത്തീർന്ന ആ മനുഷ്യനു, ബാലികയെ  മനസ്സിലാക്കാൻ കഴിഞ്ഞില്ല. അയാൾ തൻ്റെ ആത്മാവിൻ്റെ ജീർണതയിൽ  സ്വയം ഒളിപ്പിച്ചു  പരാജയപ്പെട്ടുവെങ്കിലും സുരക്ഷിതനാണെന്ന നാട്യത്തിൽ തൻ്റെ താമസസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു. ആരോടും ഒരു സ്നേഹമോ താൽപര്യമോ ഇല്ലാതിരുന്ന അയാൾ അന്ന് കണ്ട സ്വപ്നം ദസ്തയെവ്സ്കി കഥയിൽ സവിസ്തരം വിവരിക്കുന്നുണ്ട്.

സത്യങ്ങൾ ഒരുപോലെയല്ല

എന്താണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാൾ അപ്പോഴാണ് മനസ്സിലാക്കിയത്. താൻ തിന്മയുടെ ഒരു ചായമാണ് സമൂഹത്തിൽ കലക്കിക്കൊണ്ടിരിക്കുന്നതെന്ന് അയാൾ പരിഭ്രമത്തോടെ തിരിച്ചറിഞ്ഞു. ജീവനോടെ ഇരിക്കുകയെന്നാൽ മരിച്ചതുപോലെ ശേഷിക്കുകയല്ല എന്ന സത്യം അയാളുടെ മസ്തിഷ്കത്തിലേക്ക് ജ്വാല പോലെ കടന്നുവന്നു. ആകാശത്തിലേക്ക് നോക്കിയപ്പോൾ കണ്ട നക്ഷത്രം അയാളോട്  ആത്മഹത്യ ചെയ്യൂ എന്ന് ആഹ്വാനം ചെയ്തത് ഉൾക്കൊണ്ട അയാൾ  തൻ്റെ തോക്കെടുത്ത് പലതവണ വെടിവച്ച് മരിക്കാൻ നോക്കിയതാണ്.

സ്വപ്നം കണ്ടുകഴിഞ്ഞപ്പോൾ, അയാൾക്ക് തോന്നി താൻ വെറും  പരിഹാസ്യനല്ലെന്ന് . തനിക്ക് ചിലത്  ചെയ്യാനുണ്ട് .ലോകം വിരൂപമായ ഒരു മനോവിചാരത്തെയാണ് സുഭഗമായതെന്ന മട്ടിൽ നടപ്പാക്കുന്നതെങ്കിൽ ,തന്നിൽ നിന്നു തന്നെ തെറ്റുതിരുത്താനുള്ള ആദ്യത്തെ പരിശ്രമം ഉണ്ടാകണം. അതുകൊണ്ടാണ് താൻ റോഡിൽ വച്ചു കണ്ട പിഞ്ചുബാലികയെ ഉടനെ തന്നെ കണ്ടുപിടിച്ച് അവളുടെ സങ്കടം തീർക്കണമെന്ന ഉറച്ച ചിന്ത അയാൾക്കുണ്ടായത്.അയാൾക്ക് അവളെ  കാണണമെന്നു തോന്നിയത് വലിയൊരു തിരുത്താണ്, തുടക്കമാണ്. മാനവരാശിയോടുള്ള ഒരാഭിമുഖ്യവും സമീപനവും അതിൽ അന്തർഭവിച്ചിട്ടുണ്ട്. ഒരാൾ ഒരു പൂമരമാണ്. പക്ഷേ ,അയാൾ അതറിയുന്നില്ല. അയാളുടെ സ്വപ്നങ്ങളിൽ തൻ്റെ പൂക്കൾ മാത്രമില്ല .

മനുഷ്യൻ ഒരു കാലമാണ്. അവൻ്റെ മാത്രം കാലം. അവൻ്റെ കാലമല്ല മറ്റൊരാളുടേത്. ഒരാളുടെ കാലം  അയാളുടെ മനസ്സിനകത്താണ്. അയാൾ ശാരീരികമായി ഒരു  ഉണ്മയായിരിക്കുന്നതിൻ്റെ  പരിധിക്കകത്താണ് അയാളുടെ കാലം. അത് മറ്റൊരാളുടെ കാലവുമായി സന്ധിക്കാനാവില്ല. ഒരുവൻ ഒരു കലമുണ്ടാക്കുന്നു .മറ്റൊരാൾ വേറൊരു കലമുണ്ടാക്കുന്നു. രണ്ടും രണ്ടു കാലമാണ്. രണ്ടു കലങ്ങൾ തുടർച്ചയായി നിർമ്മിക്കുമ്പോഴും അത് ഒരു കാലത്തിലല്ല. അമെരിക്കൻ വാനശാസ്ത്രജ്ഞയായ മരിയ മിച്ചെല്ലി  ഇങ്ങനെ നിരീക്ഷിക്കുന്നു: ' ഓരോ കാലവും സത്യമാണ്. പക്ഷെ, സത്യങ്ങൾ ഒരുപോലെയല്ല'.

രണ്ടു സത്യങ്ങൾ പരസ്പരവിരുദ്ധമാകാം; അലോപ്പതിയിലും ഹോമിയോപ്പതിയിലും സത്യങ്ങളുണ്ട്. എന്നാൽ രണ്ടും പരസ്പര വിരുദ്ധമാണ്. ശരീരശാസ്ത്രത്തിലെ സത്യങ്ങളും മന:ശാസ്ത്രത്തിലെ  സത്യങ്ങളും ചേരണമെന്നില്ല. മനുഷ്യൻ്റെ പെരുമാറ്റത്തിലെ വ്യത്യസ്തതകളും ഒറ്റപ്പെടലും എല്ലാം വേറെ വേറെ സത്യങ്ങളാണ്. അത് പരസ്പരം ചേരാത്തതുകൊണ്ട്  മനുഷ്യജീവിതം നരകമായിരിക്കുന്നു . നിരാശയും ദുഃഖവും ഒഴിയുന്നില്ല.

പ്രേമവും അഗ്നിയും

ജോൺ സാമുവൽ എഴുതിയ 'കല്യാണിയും മിയയും' (മെട്രോവാർത്ത വാർഷികപ്പതിപ്പ്) പുതുമയുള്ള ഒരവതരണമാണ്. കഥാഖ്യാനത്തിൻ്റെ  ചതുരവടിവുകളെയും  കഥാപാത്രങ്ങളെക്കുറിച്ചുള്ള  സങ്കൽപ്പങ്ങളെയും ചീന്തിയെറിഞ്ഞു  മനുഷ്യൻ എന്ന ജീവിയുടെ സഹജമായ അസാമ്പ്രദായിക സ്വഭാവങ്ങളെ പരിശോധിക്കുകയാണ് കഥാകൃത്ത്.

മനുഷ്യൻ ചിലപ്പോൾ യാഥാസ്ഥിതികനും ചപലനുമായിരിക്കും. എന്നാൽ അവൻ്റെ പെരുമാറ്റം എപ്പോഴും അസാമ്പ്രദായികമായിരിക്കും. എന്നു പറഞ്ഞാൽ, തൊട്ടു തലേ ദിവസത്തെ പോലെയോ ,നേരത്തെ ശീലിച്ചു വന്നതുപോലെയോ ആയിരിക്കില്ല അവൻ്റെ പെരുമാറ്റം. അവനുപോലും അജ്ഞാതമായിരിക്കുമത്. സ്വയം ധ്വംസിക്കുന്നതിൽ അവൻ , വിജയത്തെ കാണുകയാണ്. കഥാകൃത്ത് നോക്കുന്നത് കല്യാണിയുടെ കണ്ണുകളിലൂടെയാണ്. അവൾ നഗരത്തെ കാണുന്നത് എരിഞ്ഞുകത്തുന്ന ഒരു അഗ്നി പർവതമായാണ്. ആർക്കും ആരെയും സ്നേഹിക്കാൻ കഴിയുന്നില്ല, സ്നേഹിക്കാനുള്ള ബുദ്ധിയും ശേഷിയും ആവോളം ഉണ്ടായിട്ടും. ഒന്നും നേരെ ആകുന്നില്ല.

'കത്തിക്കാളുന്ന ഹൃദയവുമായി ഓരോ നഗരവും നാളെയുടെ സ്വപ്നങ്ങൾക്കായി കാതോർക്കുകയാണ് ' - ഈ വാക്യം കഥയിലെ അവ്യവസ്ഥയോടെ ആഴം  കാണിച്ചുതരുന്നു. ലോകം ഇരുപതു  വർഷത്തിനപ്പുറം തീക്ഷ്ണമായ ചൂടിൽ വെന്തുരുകുമെന്ന ശാസ്ത്രമതം കഥയിൽ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ വലിയ ചൂടും വിറളിയും ഓരോ വ്യക്തിക്കും ഉള്ളിൽ നിറയുകയാണ് .കാലവർഷക്കാറ്റിൽ  പനിച്ചു വിറച്ച് കൂനിക്കൂടിയിരിക്കുമ്പോൾ ഉള്ളിൽ കെടാതെ ശേഷിക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾക്ക് ആർത്തി മാത്രം എന്ന് എഴുതുന്നത് ഇതിനു  തെളിവാണ്.

മനുഷ്യൻ്റെ നിത്യമായ അശാന്തിയെ സ്പർശിക്കുന്ന ഈ കഥ മഹത്തായ പ്രേമത്തെ വസന്തമായി പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അഗ്നിശലാകയായ മനുഷ്യനെ കഥാകൃത്ത് പ്രേമഋതുവായി സങ്കല്പിക്കുന്നു.എന്നാൽ പ്രണയവും സൗന്ദര്യവും ഈ ലോകം അർഹിക്കുന്നില്ല .ആർക്കാണ് അത് വേണ്ടത് ? എല്ലാം പാഴ്കിനാവുകളായി ,ഒരു ചലച്ചിത്രകാരൻ്റെ മനസ്സിലൂടെ മിന്നികടന്നുപോകുന്ന ചിത്രീകരിക്കാത്ത സിനിമയുടെ ദൃശ്യങ്ങൾപോലെ അവസാനിക്കുകയാണ്. നമ്മൾ ഒരിക്കലും ഈ ലോകത്തെ  മനോഹരമായ ഒരു പ്രദേശമായിരിക്കാൻ സമ്മതിക്കില്ല. കാരണം നമുക്ക് എല്ലാറ്റിനെയും  നശിപ്പിക്കുന്നതിനാണല്ലോ താല്പര്യം.

ആത്മഹത്യ ചെയ്യുന്നത്

നമ്മൾ ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ ,കരുതുമ്പോൾ, സംരക്ഷിക്കുമ്പോൾ , പരിപാലിക്കുമ്പോൾ അതിനെ ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ഫടികപാത്രം നാം നിത്യേന തുടച്ചുവൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ അത് നമ്മോടു സ്നേഹത്തിൽ സംസാരിക്കുന്നതായി അനുഭവപ്പെടും. ഒരു പൂച്ചക്കുട്ടിയെ സ്നേഹിച്ചാൽ അതു നമ്മുടെ മനസ്സിലേക്ക് കയറി വരും.എന്നാൽ നമ്മൾ അകലുകയാണെങ്കിൽ , ഒഴിവാക്കുകയാണെങ്കിൽ, നിന്ദിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ഓരോ വസ്തുവും , ജീവനുള്ളതും ഇല്ലാത്തതും ,ആത്മഹത്യ ചെയ്യും! .
ഇതു കുറേക്കൂടി വിശദമാക്കാം. നമ്മുടെ അകൽച്ചയുടെ, സ്നേഹശൂന്യതയുടെ ആഘാതത്തിൽ ഏതൊരു വസ്തുവും ഗതികെട്ടു പതിക്കും;നിറംകെട്ട് പഴയതായി പോകും .അങ്ങനെ അതിനു പ്രപഞ്ചവുമായുള്ള രമ്യത നഷ്ടപ്പെടും. അത് മരണത്തിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കും. ക്രമേണ അത്  ആത്മഹത്യ ചെയ്യും. സ്ഫടികപ്പാത്രം പൊടിപിടിച്ച്, ഒരിക്കലും വൃത്തിയാക്കാനാവാത്ത തരത്തിൽ ചീത്തയായിപ്പോകും. പൂച്ചക്കുട്ടി എങ്ങോട്ടെങ്കിലും ഓടിപ്പോകും; പരിചയംപോലും കാണിക്കില്ല .

ഓരോ നിമിഷത്തിലും ഒരു പ്രപഞ്ചാവസാനമുണ്ട്. ഭാവിയുണ്ട്  എന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് നമ്മൾ യാതൊന്നിനെയും തുടർച്ചയായി കാണുന്നത്.  പശുവിനെ കറന്ന് പാൽ എടുക്കുന്നത് നമുക്ക് പ്രപഞ്ചാവസാനമാണെന്ന് തോന്നാത്തത് ഭാവി എന്ന സങ്കല്പമുള്ളതുകൊണ്ടാണ്. പിന്നെയും പശുവിനെ കറക്കാം എന്ന ചിന്തയിൽ നിന്ന് ചീന്തിയെടുക്കുന്നതാകയാൽ  ആ നിമിഷം അവിടെ അവസാനിക്കുന്നില്ല. എന്നാൽ ഭാവിയില്ലെന്ന് കരുതിയാൽ ഓരോന്നും പൂർണതയെ പ്രാപിക്കുന്നത് കാണാം.യഥാർത്ഥത്തിൽ ,ആശയങ്ങളുടെയും ചിന്തകളുടെയും സാധ്യതകൾ ഒരിക്കലും അവസാനിക്കുന്നില്ല.  ഓരോ സംഭവത്തിലും പാരമാർത്ഥിക ജ്ഞാനത്തിൻ്റെ സത്ത അലിഞ്ഞു ചേർന്നിരിക്കുന്നു. അതേസമയം ആ പൂർണത ഒരു അവസാനവുമാണ്. അവിടെ സൃഷ്ടിയില്ല .സൃഷ്ടിയുണ്ടാകണമെങ്കിൽ സ്വയം നിരസിക്കുകയും സ്വയം നിർമ്മിക്കുകയും വേണം. ഗോപൻ മൂവാറ്റുപുഴയുടെ 'വാരമ്മാൻ്റെ തലയിണ' (മെട്രോവാർത്ത വാർഷികപ്പതിപ്പ് ) എന്ന കഥയിലെ വാരമ്മാൻ്റെ പെട്ടെന്നുള്ള മരണവും, അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നപ്പോൾ തലയിണയിൽ കണ്ട പ്രകാശം ക്ഷീരസാഗരത്തിലേക്കുള്ള വാതിലായി മാറിയതും കാലത്തിൻ്റെ ഈ സമസ്യയെക്കുറിച്ച് ഓർമ്മിപ്പിച്ചു.

ഈ കഥ ഇങ്ങനെയും വായിക്കാം. വാരമ്മാൻ്റെ അനിശ്ചിതമായ മരണത്തിൽ അയാളുടെ ജീവിതം മറ്റൊരു ലോകത്തെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ് ചെയ്തത്. ആ ശൂന്യതയെ മറികടക്കുന്നതാണ് കഥയിലെ സാരം.
ഒരനുഭവത്തിനു തുടർച്ചയില്ല. അത്  അതിൽ തന്നെ പൂർണതയെ  ഉൾക്കൊള്ളുകയാണ്. പൂ വിരിയുന്നത് പൂ കൊഴിയുമെന്നതുകൊണ്ടല്ല; പൂവായിരിക്കുക എന്ന പ്രകൃതിനിയമത്തിൽനിന്ന് ഒഴിയാനാവാത്തതുകൊണ്ടാണ്

നുറുക്കുകൾ

1)അർത്ഥത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ മാറ്റിവച്ച് പദങ്ങളെ സമീപിക്കുകയാണ് ജെയിംസ് ജോയ്സ് ' യുളീസസ്' എന്ന നോവലിൽ ചെയ്തത്. ഇന്നും ആ  നോവൽ പൂർണമായി ഗ്രഹിച്ചവർ  ആരുമില്ല. ലോകസമസ്യയായ ആ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ .മൂസക്കുട്ടിയുമായുള്ള സംഭാഷണം (പ്രഭാതരശ്മി ,ആഗസ്റ്റ് ) ഉചിതമായി.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒരു പ്രദേശം കീഴടക്കുന്നപോലെയാണ് 'യുളിസസ്' പരിഭാഷ.

2)അടൂർ ഗോപാലകൃഷ്ണൻ തൻ്റെ  സിനിമകളിലെ സംഭാഷണങ്ങളെക്കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിക്കണം.( കഥാപുരുഷൻ, എം.ബി.സന്തോഷ് ,മെട്രോവാർത്ത വാർഷികപ്പതിപ്പ് ) അതിവേഗത്തിലുള്ള സംസാരരീതി പോപ്പുലർ സിനിമകളിൽ ഒരു വികാരമൂർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. അടൂർ ആ രീതി തൻ്റെ സിനിമകളിൽ  അനുവദിക്കുന്നില്ല.'ഒരാൾ മരിച്ചാൽ 'എൻ്റമ്മോ' എന്ന് നിലവിളിക്കണം. ശരിക്കും ജീവിതത്തിൽ അങ്ങനെ സ്വിച്ചിട്ടപോലെ നിലവിളിക്കാറില്ല. അരിച്ചരിച്ചാണ് മരണം നമ്മിലേക്കിറങ്ങുക. അടുപ്പമുള്ളവരുടെ  മരണത്തിൻ്റെ പ്രത്യാഘാതം വർഷങ്ങളോളമാണ് നിലനിൽക്കുക .അല്ലാതെ ഒരു വിളി വിളിച്ചു തീർക്കുന്നതല്ല . അതൊക്കെ മനുഷ്യൻ്റെ അനുഭവങ്ങളെ നിരീക്ഷിക്കാതെ ചെയ്യുന്നതാണ്' .

3)'പാട്ടായൊരു പക്ഷി
പറന്നുയരുന്നു...
സമുദ്രത്തിന്നാഴം
കടഞ്ഞെടുക്കുന്നൂ
മറഞ്ഞൊരീണങ്ങൾ
കൊരുത്തെടുക്കുവാൻ
തുടിക്കുന്നൂ മനം '
എം.പി.പവിത്രയുടെ 'ചിലമ്പൊച്ച' (ജനയുഗം) എന്ന കവിതയിലെ വരികൾ ജീവിതത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് ചെവിയോർക്കാൻ പ്രേരിപ്പിക്കുന്നു.

4)കോട്ടയം പുഷ്പനാഥിൻ്റെ  ഡിറ്റക്ടീവ് നോവലുകൾ ഒരു വലിയ ശേഖരമാണ്.  ചെറുമകൻ റയാൻ പുഷ്പനാഥ് എഴുതിയ ലേഖനത്തിൽ (ആധുനികതയിൽ കോട്ടയം പുഷ്പ നാഥ് ,ദീപിക വാർഷികപ്പതിപ്പ്) അദ്ദേഹത്തിൻ്റെ നൂറ് നോവലുകൾ വിവിധ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ലഭ്യമാക്കിയതായി അറിയിക്കുന്നു. സമീപഭാവിയിൽ കൃതികൾ പുസ്തക രൂപത്തിൽ അച്ചടിക്കാനും ഷോപ്പിൽ  വിൽക്കാനും പ്രയാസമായിരിക്കും. ലോൺ ത്രെഡ് ബുക്സ്, ആമസോൺ കിൻഡിൽ ,ഓവർഡ്രൈവ് ,സ്ക്രിബ്ഡ്, കോബോ, സ്‌റ്റോറിടെൽ ,പുസ്തക ഡിജിറ്റൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ കോട്ടയം പുഷ്പനാഥിൻ്റെ  കൃതികൾ ഓൺലൈനായി വായിക്കാം.

5)ജീവിതമെന്ന പുസ്തകം വെറുതെ വായിച്ചു മടുത്തുവെന്ന് പറയുകയാണ് മേലൂർ വാസുദേവൻ 'പുസ്തകം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 11 ) എന്ന കവിതയിൽ .
താളുകളെല്ലാം
ദ്രവിച്ചു തുടങ്ങുമീ
കീറിയ പുസ്തകം
വായിക്കെ ,
കണ്ണുകൾ നീറിത്തുടങ്ങുന്നു ,
വേദന വേദമായി
മാറിയതോർത്ത്
ചിരിച്ചുപോവുന്നു ഞാൻ! '

6)പ്രേമിക്കാൻ ശരീരം തന്നെ വേണമെന്നില്ല. മാംസനിബദ്ധമല്ലാതെയും പ്രേമിക്കാം. പക്ഷേ, അത് ജീവിതംകൊണ്ടേ മനസ്സിലാക്കാനാവൂ. അടുതല ജയപ്രകാശ് (പ്രണയോപനിഷത്ത് , പച്ചമലയാളം ,ആഗസ്റ്റ് ) എന്ന കവിതയിൽ അത് വ്യക്തമാക്കുന്നുണ്ട്.
'വാർദ്ധക്യമൂന്നുവടികൾ
സാർത്ഥകം
നീട്ടുന്നതിൻമുൻപ്
രുധിരമർദ്ദവും പ്രമേഹവും
ലിംഗത്വ വീര്യമൂറ്റിക്കളഞ്ഞു
ഷണ്ഡത്വ വിസർജനോപാധി
യെഴുതിയെന്നു ചുരുക്കിലും
പഴുത്തു തിളച്ചുമറിഞ്ഞതാം
വിജ്രംഭിത
സുരതസ്മൃതികൾ
മാത്രം മതിയിന്നന്തിയിൽ
രാഗമുദ്രതിളക്കുവാൻ'

7) ഒരു സാഹിത്യകാരൻ എഴുതുമ്പോൾ യാഥാർത്ഥ്യത്തിൻ്റെ അടിത്തട്ടുവരെ ചെല്ലണം. സൂക്ഷ്മമായ വിശകലനവും ഖനനവുമാണ് ഭാഷയിൽ വരേണ്ടത്. ഉപരിപ്ളവമായ വിവരണത്തിന് ആധാരമെഴുത്തു മതി. സാഹിത്യരചന ഒരു പേപിടിച്ച നായ രാത്രിയിലുടനീളം കുരച്ചുകൊണ്ട് അദൃശ്യനായ ഒരു ശത്രു വിൻ്റെ പിന്നാലെ ഓടുന്നതുപോലെയാകണം. അത് അസ്വസ്ഥതയുടെ നേരിൽ ആഴ്ന്നിറങ്ങുകയാണ് ചെയ്യുന്നത്, അഗാധവും അദൃശ്യവുമായതിനെ പുറത്തെടുക്കാൻ .

8)ജീവിതം ഒരു പീഡനമാണോ എന്ന് മഹാനായ തത്ത്വജ്ഞാനി ജിദ്ദു കൃഷ്ണമൂർത്തി ഒരിക്കൽ ചോദിച്ചു. ലോകത്തിലെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യമിതാണത്രേ. അതെ എന്നാണ് ഉത്തരം. നൂറ്റാണ്ടുകളായി മനുഷ്യൻ ദുഃഖവും നിരാശയും അനുഭവിക്കുന്നു. ഇതിന് പരിഹാരമായി നാം പലതും കണ്ടെത്തിയിട്ടുണ്ട്‌.എന്നാൽ ശരിയായ പരിവർത്തനം ഉള്ളിൽ നടന്നാലേ  ഇതിനുത്തരം കിട്ടൂ. അദ്ദേഹം പറയുന്നു, ഇവിടെ നിങ്ങളാണ് ഗുരു,ശിഷ്യൻ .വേറെ ഒരു നേതാവോ യജമാനനോ ഇല്ല .സ്വയം കണ്ടെത്തുക .

9)എല്ലാ അകലവും ഇല്ലാതാക്കിയത് ശാസ്ത്രമാണെന്ന് ലാറ്റിനമേരിക്കൻ  എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞത്  പുതിയ സുവിശേഷമാണ്. എല്ലാ ജാതി, മത ,സാമ്പത്തിക വേർതിരിവുകളും ഇല്ലാതായത് ശാസ്ത്രസാങ്കേതിക സംസ്കാരം വന്നശേഷമാണ്. ഫോൺ, വാഹനം മരുന്ന്, വിമാനം ,തീവണ്ടി, ഇൻ്റർനെറ്റ് ,സിനിമ ,ടെലിവിഷൻ എല്ലാം മനുഷ്യർക്കിടയിലെ സകല ദൂരവും ഇല്ലാതാക്കി.

 

No comments:

Post a Comment