Thursday, May 26, 2022

സത്യത്തിനു സൗന്ദര്യമില്ല!/അക്ഷരജാലകം /എം.കെ ഹരികുമാർ

 


LINK

പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ, ചരിത്രം ഒരു പുസ്തകത്തിലൊതുക്കാമായിരുന്നു. ചരിത്രം പഠിക്കുന്നവരാണ് അത്  മനസ്സിലാക്കുന്നത്. അത് ഉയർന്ന ക്ലാസുകളിൽ ഐച്ഛിക വിഷയമായിരുന്നു. ചരിത്രം ഒരു പൊതുവിഷയമായി സ്കൂൾ സിലബസ്സിൽ വ്യാപകമായി ഉൾപ്പെടുത്തിയിരുന്നു ,എല്ലാ ക്ലാസിലും എന്ന പോലെ. ചരിതത്തിൽ എല്ലാം ശരിയായാൽ മതി ,നമ്മളും ശരിയാകും. ചരിത്രത്തിലെ ബലാബലം നേരെയാക്കാൻ എല്ലാവരും ഇന്നു  പാടുപെടുകയാണ്. ചരിത്രം അനിവാര്യമായി  പഠിക്കേണ്ടതുണ്ടായിരുന്നു.കാരണം ,അത് നമ്മുടേതല്ലാത്ത, നമ്മളിൽ നിന്നു വളരെ വിദൂരമായ കുറേ ജീവിതങ്ങളും വിവരങ്ങളുമായിരുന്നു. അത് ആദർശപരമായാണ് അവതരിപ്പിക്കുന്നത്. രക്തപ്പുഴ ഒഴുക്കിയ യുദ്ധങ്ങളെക്കുറിച്ച് ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ ആർക്കും സങ്കടമുണ്ടാകാറില്ല. അത് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ഒരു വിഭവമാണ് .ചോദ്യങ്ങൾക്ക് വിഷാദമില്ല; എന്നാൽ ഉത്തരങ്ങൾക്ക് വിഷാദമുണ്ട് .ഉത്തരങ്ങൾ ശരിയാകാറില്ലല്ലോ. ഉത്തരങ്ങൾ  സത്യമാണെന്ന് ഉറപ്പിക്കുന്നത് ഒരു പാഠപുസ്തകത്തിലെ ആഖ്യാനമായിട്ടാണ്. 
ഇപ്പോൾ ഈ നവമാധ്യമകാലത്ത് ചരിത്രവും സമകാലികതയും  തമ്മിലുള്ള വിടവ് ഇല്ലാതായിരിക്കുകയാണ് .ചരിത്രം ഒരു ക്ലാസ് റൂം പോലെയായി .

വിവിധ കാലങ്ങളും കലാവസ്തുക്കളും വ്യക്തികളും ചിന്തകളും സന്ദേശങ്ങളും ഒരേ സ്ഥലത്ത് സംഭവിക്കുന്നു. ഗൂഗിൾ ,യാഹൂ ,നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെ ഒരു വലിയ ക്ളാസ് റൂം പോലെ സങ്കൽപ്പിക്കാം. അവിടെ ചരിത്രത്തിലെ എല്ലാ വസ്തുക്കളും സംഗമിക്കുന്നു. അവിടെ കാലം പിന്നോട്ടും മുന്നോട്ടും  ഉരുളുന്നു. ഗൂഗിളിൽ മരണവും ജീവിതവും തമ്മിലുള്ള വേർതിരിവില്ല .എല്ലാം സജീവമാണ്. ചരിത്രം അവിടെ മൃതമായതു മാത്രമല്ല ,ജീവിക്കുന്നതുമാണ് .ചരിത്രം എന്നാൽ ഇപ്പോൾ അർത്ഥം നാം ജീവിക്കുന്ന നിമിഷം എന്നുമാണ്. ചരിത്രം നമ്മുടെ ശരീരത്തിൽ നിന്ന് പൊട്ടി മുളയ്ക്കുകയാണ്, അതിനു ശാഖകളുണ്ട്.

നമ്മൾ പുതിയ ഹിസ്റ്ററി ക്ളാസിൽ 

എഫ്.ബി. പേജുകളിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും പ്രത്യക്ഷപ്പെടുന്നത് പൂർവകാലത്തെയും  ഇന്നത്തെയും മനോവ്യാപാരങ്ങളോടൊത്താണ്. കലാസൃഷ്ടികളും സമകാലിക സന്ദേശങ്ങളും ഒരേ പ്ലാറ്റ്ഫോമിൽ വന്ന്  കാലത്തെ 'ദൈവിക'മാക്കുന്നു. ദൈവികമെന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിച്ചത് ജൈവാനുഭവമാണ്. ബോധവും മനസും പ്രവർത്തിക്കുന്ന സ്ഥലവും കാലവും എന്നാണ് വിവക്ഷ .പുതിയ ദൈവികതയിലാണ് ചരിത്ര ക്ലാസ് പ്രവർത്തിക്കുന്നത്.  നക്ഷത്രങ്ങൾക്കിടയിലെ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ നമുക്കൊരു ദൂരം മാത്രമാണ്. അത് 'ദൈവിക'മാകുന്നതിനെപ്പറ്റി നമുക്കൊന്നുമറിയില്ല. അവിടെ എന്താണ് ,എങ്ങനെയാണ് കാലത്തിൽ സംഗമിക്കുന്നതെന്ന് അറിയില്ല.

ഫേസ്ബുക്കിലെ കാലം ഹിസ്റ്ററി ക്ലാസിൻ്റെ പുതിയ രൂപമാണ്. ചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയുടെയും  രജനീഷിൻ്റെയും വാക്കുകൾ നിത്യേന വന്നുനിറയുന്ന പേജുകൾക്ക് തൊട്ടരികിൽ തന്നെ സറിയലിസ്റ്റ് കലാകാരനായ സാൽവദോർ ദാലി ,ജോമട്രിക് ആർട്ട് ,കലാകാരൻ പോൾ ക്ളീ ,ബോഹോസ് ആർട്ട് ,ബുദ്ധിസം തുടങ്ങിയ പേജുകളും വരികയാണ്. മൺമറഞ്ഞ പ്രമുഖ കലാകാരന്മാർക്കും  സാഹിത്യകാരന്മാർക്കും ഒന്നിലേറെ പേജുകൾ പ്രവർത്തിക്കുന്നു. അവർ ജീവിച്ചിരിക്കുന്നപോലെയാണ് കാര്യങ്ങൾ .ഓരോ പെയിൻ്റിംഗിനും മൾട്ടിമീഡിയ രൂപാന്തരമാണ് പ്രത്യക്ഷപ്പെടുന്നത്. 

എല്ലാവരും ഒരു ക്ളാസ് മുറിയിലാണ്; ചരിത്രമാണ് ക്ലാസ് റൂമിലെത്തിയിരിക്കുന്നത് .ചരിത്രത്തിലെ വ്യക്തികളും കഥാപാത്രങ്ങളും വസ്തുതകളും പ്രതീതി പോലെയുള്ള  വിപണിയിലോ ഗ്യാലറിയിലോ സംവദിക്കുകയാണ് .മരിച്ചവരും ജീവിച്ചവരും തമ്മിൽ വ്യത്യാസമില്ലാതായി. ഒന്നുകിൽ എല്ലാവരും ജീവിച്ചിരിക്കുന്നു ,അല്ലെങ്കിൽ എല്ലാവരും മരിച്ചിരിക്കുന്നു. കാണിയും കലാകാരനും തമ്മിലുള്ള വിടവ് ഇല്ലാതായി .കാണി തന്നെയാണ് എല്ലാം സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും. നവമാധ്യമങ്ങളിൽ ധർമ്മം,ന്യായം,നീതി, തുല്യത,സത്യസന്ധത,വിശ്വാസ്യത തുടങ്ങിയ മൂല്യങ്ങൾക്കൊന്നും  സ്ഥാനമില്ല .അപ്പോൾ തോന്നുന്നതാണ് നീതി. നീതികേടായിരിക്കുന്നതാണ് നീതി. നീതിയിൽ ഒരാൾ വിള്ളൽ വീഴ്ത്തിയെത്ത് സംശയം തോന്നിയാൽ എല്ലാവരും പുണ്യാളന്മാരും ദിവ്യന്മാരും ഹരിശ്ചന്ദ്രന്മാരുമായി രംഗപ്രവേശം ചെയ്യുകയായി.

മലിനമായ ചുവരുകൾ 

വ്യാജമായതെല്ലാം വിൽക്കപ്പെടുന്നു.നേരായിട്ട് , പഠനത്തിൻ്റെ ഭാഗമായിട്ട് കണ്ടുപിടിച്ചത് വിൽക്കപ്പെടണമെന്നില്ല. അത് വെറുതെ കാണാനുള്ളതാണ്. സത്യത്തിന് ഇപ്പോൾ ഒരു സൗന്ദര്യവുമില്ല; വെറും പ്രദർശനമൂല്യം മാത്രമേയുള്ളു. ഏത് വൃത്തികെട്ട ചുവരും പ്രദർശനയോഗ്യമാണ്. മലിനമായ ചുവരുകൾ നോക്കാൻ ആളുകൾ ഏറുകയാണ്. ചിട്ടപ്പെടുത്തിയത്, ധിഷണാപരമായി  സൃഷ്ടിച്ചത്  പാർശ്വവൽക്കരിക്കപ്പെടാൻ കാരണം സത്യത്തിന് വിലയില്ലാതായതാണ് . സത്യം ഒരു കെട്ടുകഥയായി മാറിയിരിക്കുന്നു. സത്യം വ്യാജമാണ്.  വ്യാജമായതെല്ലാം ആദർശപരമാവുകയാണ്. ഒരു ജനതയാകെ അഴിമതിയിൽ മുങ്ങുമ്പോഴാണ് ദുശ്ശാസ്സനൻ , രാവണൻ ,ദുര്യോധനൻ  തുടങ്ങിയവരെ മഹത്വപ്പെടുത്തിക്കൊണ്ട് ആളുകൾ നോവൽ എഴുതുന്നത്. 

മൂല്യങ്ങൾ കടപുഴകേണ്ടത് അനിവാര്യതയായിരിക്കാം; കാലമാണത് ആവശ്യപ്പെടുന്നത്. വായിക്കാൻ വ്യാജവാർത്തകൾ മാത്രം മതി എന്നു  തീരുമാനമെടുക്കുന്ന വായനക്കാരൻ്റെ  മാനസികാവസ്ഥ എന്താണ് ?
അയാൾ നേരായ വാർത്തകൾകൊണ്ട് തൃപ്തിപ്പെടാതായിരിക്കുന്നു. നേരായ വാർത്തകൾ അയാൾ  നേരത്തെതന്നെ 'സങ്കല്പിച്ച'താണ്. അയാൾ കൗതുകം കാണുന്നത് ജീവിതത്തെ ധ്വംസിക്കുകയോ  അട്ടിമറിക്കുകയോ വെറുക്കുകയോ  ചെയ്യുന്ന വ്യാജവാർത്തകളിലാണ്. അയാൾ അതിൽ നിന്ന് പ്രത്യേക ലഹരി നുകരുന്നു. 

ജീവിതം വ്യാജം 

ഫേസ്ബുക്കിലെ കവികളുടെയും കഥാകൃത്തുക്കളുടെയും മനസ്സ് എന്തെഴുതുന്നു എന്നതിലല്ല, നിരന്തരമായി എന്തെങ്കിലുമൊക്കെ എഴുതുക എന്നതിലാണ്. യാതൊന്നിൻ്റെയും അഗാധതയിലേക്ക് പോകരുത് !എപ്പോഴും സാന്നിധ്യമുണ്ടായിരിക്കുന്നതിനാണ് എഴുതുന്നത്. അതാകട്ടെ സ്വന്തം ആവശ്യത്തിനായി ഉണ്ടാക്കിയെടുക്കുന്നതാണ്. പ്രമുഖ ഇന്ത്യൻ സംവിധായകരായ മൃണാൾ സെൻ ,ഋത്വിക് ഘട്ടക്ക് തുടങ്ങിയവരെ വിമർശിച്ച ശേഷം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിമിനെ പ്രകീർത്തിച്ച് എഴുതിയാൽ ആയിരക്കണക്കിന് ലൈക്കും ഷെയറും കിട്ടും. വ്യാജത്വം ഒരു മൂല്യമായി എന്നാണ് ഇത് കാണിക്കുന്നത്. മനുഷ്യൻ ഒരു യാഥാർത്ഥ്യമല്ല ,വ്യാജ യാഥാർത്ഥ്യമാണെന്ന് അവനു തന്നെ ബോധ്യം വന്നിരിക്കുന്നു. ജീവിതം, മാക്സിം ഗോർക്കി പറഞ്ഞതുപോലെ, ഒരു കെണിയായി മാറിയിരിക്കുന്നു. എന്നാൽ അതിനുമപ്പുറം ജീവിതം വ്യാജമായിരിക്കുന്നു.

ഇംഗ്ളീഷ് നാടകകൃത്ത് ക്രിസ്റ്റഫർ മാർലോ (1564-1593)പറഞ്ഞു, അനുകരിക്കപ്പെട്ട ഒന്നിനെ എതിർക്കാനുള്ള ഏറ്റവും ധിഷണാപരമായ സമരമാണ് സൃഷ്ടി എന്ന് .ഈ പ്രസ്താവം വളരെ പഴയതാണ്. ഇന്നു ഇതാരെങ്കിലും ഏറ്റെടുക്കുമോ? കാരണം, അനുകരിക്കപ്പെടുന്നതാണല്ലോ ഇപ്പോൾ കല .അനുകരിക്കാത്ത, അചുംബിതമായ കലയില്ലല്ലോ.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ, കലാ,ശാസ്ത്രമേഖലകളിലുണ്ടായിരുന്ന ഏകധ്രുവം ഇല്ലാതായിരിക്കുകയാണ്. വേർഡ്സ്വർത്ത് ,കോൾറിഡ്ജ് പോലുള്ള കവിധ്രുവങ്ങൾ ഇപ്പോഴില്ല. ഇന്ന് ഓരോ പ്രൊഫൈൽ പേജും ഓരോ ധ്രുവമാണ് .ഓരോ വിചാര വൈയിത്ര്യമാണ്.

കലാകാരന്മാരും പരിശീലനം നേടിയ വിദഗ്ധരും തുടക്കക്കാരും ഒരു പോലെ ഓരോ മാധ്യമമാണ്. മാധ്യമങ്ങളുടെ കേവല വ്യവഹാരത്തിനപ്പുറത്ത് ഓരോ വ്യക്തിയും മാധ്യമമാവുകയാണ്. അതുകൊണ്ട് ഓരോരുത്തരും വാർത്ത സൃഷ്ടിക്കാൻ മുന്നോട്ടു വരുന്നു. പൂവും ദുർഗന്ധവും ഒരുമിച്ചു വരുകയാണ്.ഒരു ഉല്പന്നമായാണ് ഓരോരുത്തരും എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. അതിനോട് ആത്മബന്ധമില്ല .താൻ വിലകൊടുത്തു വാങ്ങിയ ഒരു വസ്തുവിൻ്റെ മേലുള്ള ഉടമസ്ഥാവകാശം തന്നെയാണ് ഇതിലുമുള്ളത്.

മോഷ്ടിച്ചതാണോ ഒറിജിനലാണോ എന്ന ചിന്ത തന്നെ അപ്രസക്തമാണ്. കാരണം, ഇതൊന്നും ആരും പരിശോധിക്കേണ്ട സാഹചര്യമില്ല .ഒരു ചരിത്രക്ലാസ്സിൽ മോഷണമുതലും  ഒറിജിനലും അണിനിരക്കുന്നു. ഗുഗിളിലും അങ്ങനെ തന്നെ. ഗൂഗിൾ സെർച്ച് എൻജിൻ പുതിയ ഹിസ്റ്ററി ക്ലാസിൻ്റെ രൂപകമാണ്. അവിടെയും ചരിത്രം നമ്മൾ ജീവിക്കുന്ന നിമിഷമാണ് .ആ നിമിഷത്തിൽ പഴയതും പുതിയതുമെല്ലാം ഒന്നിച്ചവതരിക്കുന്നു. മൺമറഞ്ഞതൊന്നും അങ്ങനെയല്ല .അതെല്ലാം ജീവിക്കുകയാണ്. എന്താണ് അനശ്വരമായത് എന്ന ചിന്ത സത്യത്തിനെതിരായിരിക്കുകയാണ്. അനശ്വരത ആപത്താണ്; നൈമിഷികതയുടെ സത്യം മതി എന്നതാണ് പുതിയ മതം. സത്യം സൗന്ദര്യമല്ലാതായി. അത് വിരൂപവും അഴുക്കുപുരണ്ടതുമായി.  പക്ഷേ ,അതിനു ആരാധകരേറെയാണ്.

തോൽക്കുന്ന കവിത 

ഈ ഹിസ്റ്ററി ക്ലാസ്സിൽ എന്തെഴുതിയാലും വിൽക്കാം ;വിപണി സാർവത്രികമാണ്. നോവലിൻ്റെ വലിപ്പത്തിനാണ് വില. കവിതാസമാഹാരത്തിൻ്റെ കവർച്ചിത്രത്തിനാണ് മൂല്യം. കവിത എഴുതുമ്പോൾ തന്നെ കാലഹരണപ്പെടുകയോ ജീവിതത്തിനു മുന്നിൽ തോറ്റു പോവുകയോ  ചെയ്യുന്നതുകൊണ്ട് അതിനെക്കുറിച്ച് ഗഹനമായ അന്വേഷണമോ ചർച്ചയോ ചിന്തയോ ആവശ്യമില്ലാതായി. കവിത എഴുതിക്കഴിയുമ്പോഴേക്കും ജീവിതം ബഹുദൂരം മുന്നിലേക്ക് സഞ്ചരിച്ചിട്ടുണ്ടാവും . ലക്ഷക്കണക്കിനു കവികൾ വരാൻ കാരണം എല്ലാവർക്കും സാന്നിധ്യമുണ്ടായാൽ മതി എന്ന ചിന്തയാണ്. സ്വാതന്ത്ര്യത്തിൻ്റെ ഒരാംഗ്യമാണത്. എന്താണ് എഴുത്തിലെ ഉള്ളടക്കമെന്ന ചിന്ത ഒരു തലത്തിലും സ്വീകരിക്കപ്പെടുന്നില്ല .കാതലായ എന്തെങ്കിലും ആശയങ്ങൾ ഉണ്ടെന്നു തോന്നിപ്പിക്കുന്ന രചനകൾ ചോദ്യം ചെയ്യപ്പെടുകയോ അതെഴുതിയ ആൾ ആക്രമിക്കപ്പെടുകയോ ചെയ്തേക്കാം. ആദരവ് ,അനുകമ്പ എന്നിവയൊക്കെ നാമാവശേഷമായി.
ഏതു നിലയിലുള്ളയാളെയും നിലത്തിട്ടു ചവിട്ടണമെന്നാണ് നവമാധ്യമകാലം നിർദ്ദേശിക്കുന്നത് ;ആദരവ്, മര്യാദ ,ത്യാഗം തുടങ്ങിയവയൊക്കെ ചരിത്രത്തിലെ പഞ്ചറായ ആശയങ്ങളായി പരിണമിച്ചിരിക്കുന്നു. അത് ഇപ്പോൾ ആവശ്യമില്ലല്ലോ.

1984 എന്ന നോവൽ എഴുതിയ ജോർജ് ഓർവെൽ പറഞ്ഞത്(ബിബിസി ഇൻ്റർവ്യു)ശ്രദ്ധേയമാണ്. ഒരു പ്രവചനം പോലെയാണത്. മനുഷ്യൻ്റെ മുഖത്ത് ബൂട്ടുകൊണ്ട് ചവിട്ടുന്ന ഒരു ദൃശ്യമാണ് വരാൻപോകുന്ന കാലത്തെക്കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ വരുന്നതെന്ന്  അദ്ദേഹം വിവരിച്ചു. മാത്യു ആർനോൾഡിൻ്റെ 'ഡോവർ ബീച്ച് ',ജോൺ കീറ്റ്സിൻ്റെ 'ഓഡ് ടു എ നൈറ്റിംഗേൽ' എന്നീ കവിതകളിൽ  വിഷാദമാണ് പ്രാധാന്യം നേടുന്നത് . ചിലപ്പോൾ അത് ഭൗതിക പ്രണയത്തെയും മറികടക്കുന്നു. ചങ്ങമ്പുഴയുടെ 'രമണനി'ൽ വിഷാദമാണല്ലോ മുഖ്യം.
പ്രണയം ദുഃഖമായിരുന്നു ,അന്ന്.  എന്നാൽ പുതിയ ഹിസ്റ്ററി ക്ലാസ്സിൽ പ്രണയത്തിന് ദുഃഖമില്ല ,വെറുപ്പും വലിച്ചെറിയലുമാണ് പ്രധാനം.

തെറിക്ക് മാന്യത

ട്വിറ്റർ ഹാൻഡിൽ ഇന്ന് പലരും ഉപയോഗിക്കുന്നത് തെറി പറഞ്ഞു സംതൃപ്തി നേടാനാണ് .തൻ്റെ  ചപലവും വിക്ഷണമില്ലാത്തതും കിരാതവും അറപ്പുളവാക്കുന്നതുമായ  ചിന്താഗതികൾ വച്ച് സകലതിനെയും സകലരെയും തെറിപറയുന്ന സംസ്കാരത്തിന് മാന്യത ലഭിച്ചിരിക്കുകയാണ് .ചരിത്രം ഒരു ക്ലാസ് മുറിയിലാവുന്നത്  ഇങ്ങനെയാണ് .ചരിത്രക്ലാസ് എന്ന അവബോധത്തിലാണ് ആളുകൾ. അവിടെ അവർ മൃതിയെയും ഭൂതകാലത്തെയും ചീട്ടുപോലെ കശക്കുന്നു. ചരിത്രമാണ് അവിടെ മുഖാമുഖം വരുന്നത്. ചരിത്രം എന്ന് പറയുന്നത് വളരെ പഴകിയ കുറെ ഭരണ വ്യവസ്ഥകളല്ല, യുദ്ധങ്ങളുമല്ല .ഇന്ന് നാം പുറപ്പെടുവിക്കുന്ന സന്ദേശങ്ങളും വൃത്തികെട്ട ആംഗ്യങ്ങളും തമാശകളും വ്യാജപ്രൊഫൈലുകളും എല്ലാം ചേർന്നാണ് ചരിത്ര ക്ലാസ്  പ്രവർത്തിക്കുന്നത് .

No comments:

Post a Comment