Friday, December 9, 2022

അമ്പും പക്ഷിയും നേർക്കുനേർ /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 






ഒരു സോഷ്യൽമീഡിയ മനസ്സ്, അല്ലെങ്കിൽ മനോഭാവം ഇന്നു  രൂപപ്പെട്ടിട്ടുണ്ട് .സോഷ്യൽ മീഡിയയ്ക്ക് മാനാഭിമാനങ്ങളില്ല .നിയമങ്ങൾ പോലും അവിടെ ദുർബ്ബലമാണ്. ഒരാൾക്ക് സ്വന്തം പ്രൊഫൈൽ  മറച്ചുവച്ച് എന്തും എഴുതാം. പ്രശസ്തനായ ഒരാൾ മരിച്ചു എന്നു തെറ്റായ വാർത്ത നല്കുന്നതിൽ ആഹ്ളാദിക്കുന്ന ഒരു മാധ്യമ സംസ്കാരമാണ് ചുറ്റിനും കനം വയ്ക്കുന്നത്. ഒരു സെലിബ്രിറ്റി മരിച്ചു എന്നു കള്ളം പറഞ്ഞാൽ യു ട്യൂബിലൂടെ പണമുണ്ടാക്കും. അപ്പോൾ കള്ളത്തിനു മുല്യം കൈവരുകയാണ്. ഒരാൾ എത്രത്തോളം വ്യാജമാകുന്നു എന്നത് സോഷ്യൽ മീഡിയയിൽ ഒരു ട്രേഡ് മാർക്കാണ്. അത് വിജയത്തിൻ്റെ പ്രതിലോമകരമായ വിജയമാണ്.  പ്രകോപനങ്ങൾ ,അട്ടഹാസങ്ങൾ, തെറികൾ, ആക്രോശങ്ങൾ, വെല്ലുവിളികൾ, നുണകൾ എല്ലാം ചേർന്നതാണ് സോഷ്യൽ മീഡിയയിലെ ഭാഷ .അവിടെ ദൈവങ്ങളില്ല;ഓർമ്മകളില്ല. ദൈവം 'യഥാർത്ഥ'മായി നിൽക്കുന്നത് പുറംലോകത്താണ്;ചിലപ്പോഴൊക്കെ മനുഷ്യമനസിലും .ഒരു  ആരാധനാലയത്തിൽ നാം പ്രതീക്ഷിക്കുന്നത് ,സങ്കല്പിക്കുന്നത് ദൈവത്തെയാണ്.ആരാധനാലയത്തിലും ദൈവമില്ലെന്നു പറഞ്ഞാൽ നിരാശപ്പെടേണ്ടി വരും. അപ്പോൾ നാം ശരിക്കും ഒറ്റപ്പെടും ;ദൈവത്തിൻ്റെ ഒരു പരിഭാഷയാണത്. എന്നാൽ സോഷ്യൽ മീഡിയ ലോകത്ത് ഒരു ദൈവവുമില്ല .അവിടെ  ഓരോരുത്തരും ദൈവമാണ് .ഓരോ വ്യക്തിയും വിധിക്കുന്നു .സ്വയം വാഴുന്നു.അദൃശ്യനായി നടക്കുന്നു. ശരീരമില്ലാതെ ജീവിക്കുന്നു, 

അതുകൊണ്ട് സോഷ്യൽ മീഡിയയിലെ ഭാഷയുടെ വിമതസ്വഭാവം പ്രകോപനപരമായി ഉപയോഗപ്പെടുത്തിയാലേ അവിടെ നിലനിൽക്കാനാവൂ. ഒരു പുതിയ മാധ്യമത്തിന്റെ ഉത്തര- ഉത്തരാധുനികമായ ലോകമാണത്. അവിടെ വാർത്ത ഒരാൾക്ക് സ്വയം നിർമ്മിക്കാം .വാർത്തയിൽ ഇടപെടാം. അവിടെ എഡിറ്ററില്ല .പത്രാധിപർ മരിച്ചു. 

കൊല്ലുമ്പോഴും വിനോദം

ന്യൂസിലൻഡിലെ ഒരു ഭദ്രാസനപ്പള്ളിയിൽ പ്രാർത്ഥിച്ചിരുന്നവർക്ക് നേരെ നിറയൊഴിച്ച അക്രമി തൻ്റെ തലയിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ ആ ഭീകരദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്തത് ഓർക്കുമല്ലോ .അയാൾ ദൈവമാകാൻ നോക്കുകയായിരുന്നു. കുറച്ചു നേരത്തേക്കെങ്കിലും താൻ മാത്രം നിയന്ത്രിക്കുന്ന ലോകത്തെ കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം.കൊല്ലുമ്പോഴും ഒരു എൻറർടെയ്ൻമെൻ്റ് വേണമത്രേ. ഈ പെരുമാറ്റഭാഷയും ആംഗ്യചലനങ്ങളും ടെലിവിഷൻ വാർത്താ അവതാരകരെയും ചർച്ചയിൽ പങ്കാളികളായി എത്തുന്നവരെയും  സ്വാധീനിച്ചിരിക്കുകയാണ്. ഓരോ ചാനൽ ചർച്ചയും പിന്നീട് യൂട്യൂബ് ദൃശ്യങ്ങളായി മാറാനുള്ളതാണ്. ചാനൽ ചർച്ച കൃത്യസമയത്ത് ,റിയൽ ടൈമിൽ നടക്കുന്നതാണ് .എന്നാൽ അതിൻ്റെ  വിപണി പിന്നീട് യൂട്യൂബിൽ പല സമയങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് റിയൽ ടൈമിലെ ചർച്ചയും അതിന്റെ സ്വഭാവവും ഭാഷയും യൂട്യൂബ് പ്രേക്ഷകർക്ക് കൂടി പ്രിയങ്കരമാവുന്ന തരത്തിൽ സജ്ജീകരിക്കാൻ ഉത്പാദകർ തയ്യാറായിരിക്കണം. അതുകൊണ്ടാണ് ഇന്നത്തെ ടെലിവിഷൻ ചാനൽ  ചർച്ചകളിലെ പങ്കാളികളുടെ ഭാഷയും ആംഗ്യങ്ങളും വ്യത്യസ്തമാകുന്നത്. അതിനു എരിവും പുളിയും കൂടുതലായിരിക്കും.എരിവില്ലെങ്കിൽ പ്രേക്ഷകരുണ്ടാവില്ല. അനാവശ്യമായി കോപിക്കുകയോ അശ്ലീലമെന്ന ധ്വനി സൃഷ്ടിച്ചുകൊണ്ട് ചീത്തപറയുകയോ വേണം. കൈയിലുള്ള വകതിരിവില്ലാത്ത ഭാഷ കെട്ടഴിച്ച് വിടണം .താൻ ഒരു മര്യാദകെട്ട വനാണെന്നു പ്രേക്ഷകരെ കൊണ്ട് അംഗീകരിപ്പിക്കുന്നിടത്താണ് ചർച്ചയിലെ പങ്കാളികളുടെ വിജയമിരിക്കുന്നത്. 

ക്ഷോഭിക്കുന്നതിനാണ് മാർക്കറ്റ്. ക്ഷോഭത്തിനു ഒരു വിപണനമൂല്യമുണ്ട്. അത് എതിരാളികളെ സൃഷ്ടിച്ചേക്കാം; അല്ലെങ്കിൽ കാണികളെ ആകർഷിക്കാതിരിക്കില്ല. ശാന്തമായിരിക്കുന്ന ഒരു പട്ടണത്തിൽ മൂന്നോ നാലോ പേർ ചേർന്നുണ്ടാക്കുന്ന തമ്മിലടി പെട്ടെന്നു വലിയൊരു ജനക്കൂട്ടത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.  ചാനൽചർച്ചയിലെ പങ്കാളികളും ഇതിനു സമാനമായ ചലനമാണ് യുട്യൂബിൽ പിന്നീട് സൃഷ്ടിക്കുന്നത്. 

അതുകൊണ്ട് പങ്കാളികളുടെ ഭാഷ വളരെ പരുക്കനായിരിക്കും. എന്നാൽ ഈ ക്ഷോഭവും അംഗചലനങ്ങളും എതിർപ്പും ആരാണ് നിശ്ചയിക്കുന്നത്? അത് വാർത്തയ്ക്ക് മുന്നേ തന്നെ തീരുമാനിക്കപ്പെടുന്നതാണ് .പരസ്യദാതാക്കളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ചാനലിലെ കണ്ടന്റ് പ്രൊവൈഡർമാരാണ് പങ്കാളികളുടെ പെരുമാറ്റരീതിയെ സ്വാധീനിക്കുന്നത്. അവതാരകനെ ,അവർ അതിനായി ദൈവത്തിൻ്റെ തലത്തിലേക്ക് ഉയർത്തുന്നു .അവതാരകൻ്റെ  പദ്ധതിക്കനുസരിച്ച് പങ്കാളികൾ രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനാണ് മൂല്യം. ഈ ഏറ്റുമുട്ടൽ യൂട്യൂബിൽ രണ്ട് അഭിപ്രായങ്ങളുടെ ,തോന്നലുകളുടെ, തെമ്മാടിത്തങ്ങളുടെ നേർക്കു നേർ പോരാട്ടമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഒരു യാഥാർത്ഥ്യവും ഇന്നു തർക്കിക്കപ്പെടാതെ നിലനിൽക്കുന്നില്ല. യാഥാർത്ഥ്യം തർക്കത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്നതാണോ എന്നു പോലും സംശയമുണ്ട് .


കഥ വേണ്ട; കഥയുടെ കഥ മതി 

'ഗ്രന്ഥാലോകം' മാസികയിൽ  കഥ,കവിത ,ലേഖനം എന്നീ ശാഖകൾക്കു പുറമേ 'കഥയുടെ കഥ' എന്നൊരു പുതിയ ശാഖ കൂടി ആരംഭിച്ചിരിക്കുന്നു .പ്രമുഖ കഥാകൃത്തുക്കൾ അവരുടെ കഥയുടെ വഴി അന്വേഷിക്കുകയാണ്. ഒരു ആത്മകഥാപരമായ കുറിപ്പ്. കഥാകൃത്തു സ്വന്തം കഥയെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ്. ഇന്നു മലയാള ചെറുകഥ ഏതാണ്ട് അവസാനിച്ചു എന്നു പറയാം. വർഷങ്ങളായി കഥാരംഗം തരിശായി കിടക്കുകയാണ്. ശരിയായ പ്രചോദനത്തിൻ്റെ  ശക്തിയിൽ ,ജീവിതാനുഭവത്തിൽ പ്രകാശം വിതറുന്ന ,രണ്ടാമതൊന്നുകൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ ഉണ്ടായിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. എഴുതാൻ വേണ്ടി ഒരു കഥ എഴുതുകയാണ് പലരും .ഒരു കഥ തുടങ്ങി കഴിഞ്ഞ ശേഷമാണ് ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നു കഥാകൃത്ത് ആലോചിക്കുന്നത്. 

സമീപകാലത്ത് വായിച്ച ഭൂരിപക്ഷം കഥകളും അനുഭവദാരിദ്ര്യം,ഭാവനാരാഹിത്യം എന്നിവയാൽ അപ്രസക്തമാവുകയായിരുന്നു. എന്നാൽ 'കഥയുടെ കഥ 'എഴുതാൻ മിക്കവർക്കും കഴിയുന്നു. കഥയുടെ കഥ കലയല്ലല്ലോ .അത് ആഴം കുറഞ്ഞ ഓർമ്മക്കുറിപ്പ് പോലെ ആയാസരഹിതമാണ്.
ആ എഴുത്തിൽ സ്വന്തം ജീവിതത്തെ മഹത്വവൽക്കരിക്കാനാകും. ഒരു കഥ ആവശ്യപ്പെടുന്ന വെല്ലുവിളികളില്ല .ഇനി കഥാകൃത്തുക്കൾ കഥകൾ എഴുതണ്ട; കഥയുടെ കഥ എഴുതിയാൽ മതി. 


എൻ.പി.ഹാഫിസ് മുഹമ്മദ് എഴുതിയ 'മധുരത്തിലെ കയ്പ്'എന്ന ലേഖനം തൻ്റെ കഥാജീവിതത്തെ ഓർമ്മിപ്പിക്കുന്നു:'വീട്ടുകാരോടൊപ്പവും  ചങ്ങാതിമാരോടൊപ്പവും മധുരം നുണയും. ഞാൻ പഠിപ്പിച്ച രാഖിയെയും ബർഷിനയെയും മധുരപ്രിയരാക്കി മാറ്റിയിട്ടുണ്ട് .അധ്യാപകരായ അവരുമായി കൂട്ടുചേർന്ന് മധുരപാനം  ആഘോഷമാക്കാറുണ്ട് .അതൊരനുഷ്ഠാനമാക്കാറുണ്ട്'.ഈ ആർജ്ജവത്വം, സത്യസന്ധത കഥകളിലും വന്നിരുന്നെങ്കിൽ !കഥാകൃത്തുക്കൾ അവരുടെ സരളമായ മനോഭാവങ്ങൾ വീണ്ടെടുക്കുന്നത് ഇത്തരം കുറിപ്പുകളിലൂടെയാണ്. 

വിമർശനത്തിന്റെ നൂലാമാലകൾ

വിമർശനം ഒരു വൈകാരിക പ്രതികരണമാണോ? ചിലർ അങ്ങനെ ധരിച്ചവച്ചിട്ടുണ്ട്. ഒരു സാഹിത്യകൃതിയെയോ, ആശയത്തെ യോ നിന്ദ്യമായി ചീത്തവിളിക്കുന്നത്, വ്യക്തിപരമായ അപമാനം ലക്ഷ്യമാക്കി  എഴുതുന്നത് വിമർശനമായി കാണാനാവില്ല. മഹാനായ ലെനിൻ  എതിരാളികളെ അങ്ങനെ വിമർശിച്ചിട്ടുണ്ട് .എന്നാൽ അത് ഒരാളുടെ മാനസികാവസ്ഥയുടെ ഭാഗമായി കണ്ടാൽ മതി. എം. കൃഷ്ണൻനായർ പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. കക്കൂസിന്റെ ഭിത്തിയിൽ കരിക്കട്ട കൊണ്ട് കോറിയിടുന്നതു പോലെയാണ് സാഹിത്യരചനയെന്നു ഒരാൾ അധിക്ഷേപിക്കുന്നുണ്ടെങ്കിൽ അത് സാഹിത്യവിമർശനമല്ല .അങ്ങനെ കരുതുന്നവർ വിമർശനം എന്ന പ്രവൃത്തിയെ അതിവൈകാരികതയിലേക്കും അതിഭാവുകത്വത്തിലേക്കും അതിശയോക്തിയിലേക്കും  കൊണ്ടുപോകുന്നവരാണ് .

ഒരു കൂതിയുടെ ഉള്ളടക്കത്തെയോ ഭാഷയെയോ നമുക്ക് തകർക്കാം; യുക്തിയാണ് അതിനുള്ള മാധ്യമം .അധിക്ഷേപം യുക്തിയുടെ വ്യതിചലനമാണ് .അപ്പോൾ അത്  വൈകാരികപ്രകടനം മാത്രമാകും. മഹാനായ അമെരിക്കൻ -ഇംഗ്ളിഷ് കവിയും വിമർശകനുമായ ടി.എസ്. എലിയറ്റിന്റെ 'സേക്രഡ് വുഡ്‌' എന്ന സമാഹാരത്തിൽ 'ദ് പെർഫെക്റ്റ് ക്രിട്ടിക്' എന്നൊരു ലേഖനമുണ്ട്. വിമർശനത്തിന്റെ ബൗദ്ധികവും സൗന്ദര്യാത്മകവും ദാർശനികവുമായ വഴികളെക്കുറിച്ചെല്ലാം ചിന്തിച്ച വ്യക്തിയാണല്ലോ എലിയറ്റ് .കൃതികളുടെ പഠനം എഴുതുന്നവരെ വിമർശകരെന്ന് വിളിക്കാനാവില്ല. പഠനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഒരു കൃതിയിലെ ഉള്ളടക്കത്തെക്കുറിച്ച്, ആവിഷ്കാരത്തെക്കുറിച്ച് ലഭ്യമായ ചില മാതൃകകളിൽ വച്ച്, വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി അവലോകനം ചെയ്യുക മാത്രമാണ് പഠനക്കാർ ചെയ്യുന്നത്. എന്നാൽ വിമർശനം അതല്ല; വിമർശനം ഒരു കലയും ആശയപരമായ ഒരു ജീവിതവുമാണ്‌ .അതിൽ ഒരു വാദമുണ്ട്. അത് നിലവിലുള്ള ചിന്താധാരയെ ,സൗന്ദര്യാവബോധത്തെ,ഉറച്ചുപോയ ആശയസങ്കല്പങ്ങളെ നിരാകരിച്ച് പുതിയൊരു ദിശ ചൂണ്ടിക്കാണിക്കുകയാണ് .നിലവിലുള്ള ഒരാശയത്തിന്റെ പരിചയപ്പെടുത്തലോ ,ഒരു സിദ്ധാന്തത്തിൻ്റെ പ്രയോഗമോ അല്ല അവിടെയുള്ളത്. എലിയറ്റ് പറയുന്നു , ഒരു കാവ്യവിമർശകൻ കവിതയെ വിമർശിക്കുന്നത് കവിത സൃഷ്ടിക്കാൻ വേണ്ടിയാണെന്ന്. വിമർശനവും സൃഷ്ടിയും രണ്ടുതരം ഭാവുകത്വമാണ് ,വൈകാരികതയാണ്. എന്നാൽ അത് പരസ്പരപൂരകമാണ്. വൈകാരിക സംവേദനം അപൂർവ്വമായിരിക്കുമ്പോൾ അതിൻ്റെ പ്രീതി കുറഞ്ഞിരിക്കുമ്പോൾ, അഭിലഷണീയമായിരിക്കുമ്പോൾ  വിമർശകനും സൃഷ്ടികർത്താവും ഒരേ യാളായിരിക്കേണ്ടിവരുമെന്നാണ് എലിയറ്റ് നല്കുന്ന സന്ദേശം.

വിമർശനത്തിൽ കവിതയുണ്ട്.  കവിതയെക്കുറിച്ചുള്ള ഒരു ലക്ഷ്യമില്ലെങ്കിൽ വിമർശനത്തിന്റെ ആവശ്യം തന്നെയില്ല. പക്ഷേ ,അത് വിമർശനത്തിൻ്റെ കവിതയാണ്. പക്ഷിയെ ഉന്നം വച്ചാണ് അമ്പെയ്യുന്ന തെങ്കിൽ അമ്പിൻ്റെ സഞ്ചാരപഥത്തിൽ ഒരു പക്ഷിയുണ്ടായേ തീരു.  അതുപോലെ, പക്ഷിയെ തേടുന്ന ഒരു അമ്പും ഉണ്ടായിരിക്കണം. അമ്പും പക്ഷിയും നേർരേഖയിൽ വരുമ്പോഴാണ് ആ പാരസ്പര്യം സംഭവിക്കുന്നത്. അമ്പ് പാഞ്ഞുചെന്ന് പക്ഷിയെ കൊല്ലുകയാണ്. വിമർശനം ഒരമ്പാണ്. അത് സാഹിത്യകൃതിയെയാണ്  വധിക്കുന്നത്. നിലവിലുള്ള ധാരണകളെ നശിപ്പിക്കാതെ ഒരു പുതിയ ധാരണ രചനയുടെ കാര്യത്തിൽ സാധ്യമല്ല. 

ഹെമിംഗ്വേയുടെ 'ദ് ഓൾഡ് മാൻ ആൻഡ് ദ് സീ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ സാൻ്റിയാഗോയെക്കുറിച്ചുള്ള ധാരണ മാറണമെങ്കിൽ പുതിയതൊന്നു കൊണ്ടുവരണം. എലിയറ്റ് പറയുന്ന 'ന്യൂ ഇംപ്രഷൻ 'ഇതു തന്നെയാണ്. 
ഒരു പുതിയ ധാരണ നിലവിലുള്ള ധാരണയെ പുതുക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ സാഹിത്യവിമർശനം സാഹിത്യകൃതിയെ വധിക്കുകയാണ് ചെയ്യുന്നത് ,ഒരു പുതിയ ഇംപ്രഷൻ സൃഷ്ടിക്കുന്നതിന് വേണ്ടി .

രഹസ്യം തേടി 

ബി. ഷിഹാബിന്റെ 'ഇനിയെത്ര ദൂരം'(സൈൻബുക്സ് )എന്ന പുതിയ കവിതാസമാഹാരത്തിലെ 'പുസ്തകം' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്:
'എന്തെങ്കിലും 
തരപ്പെടണമെങ്കിൽ 
എപ്പോഴും ചൂണ്ടയിട്ട് 
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം.'
കാലം എപ്പോഴും 
കുതിച്ചു പായുന്നുണ്ടാവും'.

ഒരു സൃഷ്ടി എപ്പോഴും അനാവൃതമല്ല.  അത് തുറക്കാനായി കാത്തിരിക്കണമെന്നാണ് കവി പറയുന്നത് .

No comments:

Post a Comment